വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രത്തിനു മുന്നില്‍ 4
വിശുദ്ധ ഖുര്‍ആന്‍ വിശ്വാസത്തിന്റെയും ആരാധനയുടെയും ഗ്രന്ഥമായിരിക്കുമ്പോഴും മനുഷ്യജീവിതത്തെയും പ്രകൃതിയെയും സംബന്ധിച്ച ആഴമുള്ള സത്യസൂചനകളും ഉള്‍ക്കൊള്ളുന്നു. ശാസ്ത്രം വളര്‍ന്നുവന്നതോടെ മനുഷ്യന്‍ കണ്ടെത്തിയ പല സത്യങ്ങളെയും ഖുര്‍ആന്‍ സൂചനാത്മകമായി അവതരിപ്പിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം സംബന്ധിച്ച ദൈവീക അറിവ്, ഭൂമിയിലെ കേന്ദ്രസ്ഥാനവുമായി ബന്ധപ്പെടുത്തി മക്കയുടെ പ്രാധാന്യം, മനുഷ്യന് ലഭിച്ച സംസാരശേഷിയെ ദൈവീക വരദാനമായി വിശേഷിപ്പിക്കുന്നത്, സമുദ്രയാത്രകളിലെ സുരക്ഷയും അപകടവും ചൂണ്ടിക്കാട്ടുന്ന ഖുര്‍ആനിക ദൃഷ്ടാന്തങ്ങള്‍, ഭൂമിയിലെ ജലത്തിന്റെ സവിശേഷതകള്‍ എന്നിവയെക്കുറിച്ചുള്ള വചനങ്ങള്‍ മനുഷ്യനെ ആലോചിപ്പിക്കുന്നു.
ഈ പരാമര്‍ശങ്ങള്‍ ഖുര്‍ആന്‍ ശാസ്ത്രഗ്രന്ഥമാണെന്ന് പ്രഖ്യാപിക്കാനല്ല, മറിച്ച് മനുഷ്യനെ സൃഷ്ടിയെക്കുറിച്ച് ചിന്തിക്കാനും ദൈവിക ക്രമങ്ങളെ തിരിച്ചറിയാനും പ്രേരിപ്പിക്കാനാണ്. അതുവഴി വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രത്തിനു മുന്നില്‍ വിശ്വാസത്തെയും ചിന്തയെയും സമന്വയിപ്പിക്കുന്ന ദൈവീക സന്ദേശമായി നിലകൊള്ളുന്നു.
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം
അല്ലാഹുവിന് മാത്രം വ്യക്തമായി അറിയാന്‍ കഴിയുന്ന അദൃശ്യകാര്യങ്ങളില്‍ ഒന്നാണ് ഗര്‍ഭാശയങ്ങളിലുളളത് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. എന്നാല്‍ ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയത്തിന് അനവധി മാര്‍ഗങ്ങളുളള സ്ഥിതിക്ക് അല്ലാഹുവിന്റെ അദൃശ്യജ്ഞാനത്തിന് എന്ത് പ്രസക്തി എന്ന് പലരും ചിന്തിക്കാനിടയുണ്ട്.
മനുഷ്യന് തന്റെ ബുദ്ധികൊണ്ടോ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ ഗ്രഹിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ക്കാണ് ഗൈബ് അല്ലെങ്കില്‍ അദൃശ്യജ്ഞാനം എന്ന് പറയുന്നത്. അല്ലാഹുവിന് മാത്രം അറിയുന്ന അദൃശ്യകാര്യങ്ങള്‍ അഞ്ചാണ് എന്ന് പറഞ്ഞ പ്രവാചകന്‍ അനുബന്ധമായി കൊണ്ട് സുറത്ത് ലുഖ്മാനിലെ അവസാന വചനം പാരായണം ചെയ്തു. ”തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുളള അറിവ്, അവന്‍ മഴ പെയ്യിക്കുന്നു. ഗര്‍ഭാശയങ്ങളിലുളളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചായായും അല്ലാഹു സര്‍വജ്ഞനും സൂക്ഷമജ്ഞാനിയുമാകുന്നു”(ഖുര്‍ആന്‍: 31:4) ഈ വചനത്തില്‍ പരാമര്‍ശിച്ച അദൃശ്യകാര്യങ്ങള്‍ അല്ലാഹുവിന് അല്ലാതെ അറിയാന്‍ കഴിയില്ല എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. ”ആകാശങ്ങളിലും ഭൂമിയിലും ഉളളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ”(27:65) എന്ന ഖുര്‍ആന്‍ വചനമാണ് അവര് അതിന് തെളിവായി പറയുന്നത്. ആരെങ്കിലും ഇത്തരം അദൃശ്യ കാര്യങ്ങള്‍ അറിയുമെന്ന് വാദിക്കുകയാണെങ്കില്‍ അവന്‍ ഖുര്‍ആനിനെ കളവാക്കുകയും മതത്തില്‍ നിന്ന് പുറത്ത് പോകുകയും ചെയ്യും.
ഗര്‍ഭാശയത്തിലുളള കുഞ്ഞ് ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നതോ, അവന് വരാനിടയുളള രോഗങ്ങള്‍ കണ്ടെത്തുന്നതോ ഒരിക്കലും അല്ലാഹുവിന്റെ അദൃശ്യജ്ഞാനത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ഹദീസുകള്‍ സുക്ഷ്മായി പരിശോധിച്ചാല്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കും. നബി(സ്വ) പറഞ്ഞു: അദൃശ്യത്തിന്റെ ഭണ്ഡാരങ്ങള്‍ അഞ്ചാണ്. അവ അല്ലാഹു വല്ലാതെ അറിയുകയില്ല. ഗര്‍ഭാശയങ്ങള്‍ കുറവ് വരുത്തുന്നത് അല്ലാഹു അല്ലാതെ അറിയുകയില്ല. നാളെത്തെ കാര്യം അല്ലാഹുവല്ലാതെ അറിയുകയില്ല. മഴ എപ്പോള്‍ വരുമെന്ന് അല്ലാഹുവല്ലാതെ ആരും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ച് മരിക്കുമെന്ന് ഒരാളും അറിയുകയില്ല. അന്ത്യദിനം എപ്പോഴുണ്ടാകുമെന്നും അല്ലാഹുവല്ലാതെ ആരും അറിയുകയില്ല(ബുഖാരി).
ഗര്‍ഭാശയത്തിലുളളത് അവന്‍ അറിയുന്നു എന്നു ഖുര്‍ആനില്‍ പറഞ്ഞതിനെ വിശദീകരിക്കുകയാണ് ഈ ഹദീസ് ചെയ്യുന്നത് ഇതില്‍ ഗര്‍ഭാശയത്തിലുളളത് എന്നല്ല പറഞ്ഞിരിക്കുന്നത് മറിച്ച് ഗര്‍ഭാശയം കുറവ് വരുത്തുന്നത് എന്നാണ്. ഇതേ പ്രയോഗം തന്നെ മറ്റൊരു ഖുര്‍ആന്‍ വചനത്തിലും നമുക്ക് കാണാനാവും ”ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കമ്മി വരുത്തുന്നതും വര്‍ധനവുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരു കാര്യവും അവന്റെ അടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു”(13:8). ഈ ഖുര്‍ആന്‍ വചനത്തിലെ തഗീദു എന്ന പദത്തിനാണ് കമ്മി വരുത്തുന്നത് എന്ന് ഭാഷാന്തരം ചെയ്തിട്ടുളളത്. ഇതിന് നിഖണ്ഡുക്കളില്‍ നല്‍കിയ അര്‍ഥം പരിശോധിക്കുകയാണെങ്കിലും കുറവു വരുത്തുക, വറ്റിച്ചു കളയുക, അപ്രത്യക്ഷമാക്കുക എന്നീ അര്‍ഥങ്ങള്‍ തന്നെയാണുളളത്. ഭ്രൂണം പൂര്‍ണ വളര്‍ച്ച എത്തുന്നതിന് മുമ്പ് ഗര്‍ഭഛിദ്രം സംഭവിക്കുന്നതാണ് ഇതിന്റെ വിവക്ഷ എന്ന് പൂര്‍വ പണ്ഡിതന്മാരില്‍ ചിലരും അഭിപ്രായപ്പെട്ടിട്ടുമുണ്ട്.
ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ എട്ട് ആഴ്ചകളില്‍ ഗര്‍ഭഛിദ്രം സംഭവിക്കുന്ന സമയത്ത് ചിലപ്പോള്‍ ശിഥിലമായ ഭ്രൂണം പുറത്ത് വരാതിരിക്കുകയും അത് ഗര്‍ഭാശയത്തില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്യുന്ന ഒരു പ്രവണത വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഈ പ്രതിഭാസമാണ് തഗീദുല്‍ അര്‍ഹാം(ഗര്‍ഭാശയം കുറവ് വരുത്തുന്നത്) എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അനുമാനിക്കാവുന്നതാണ്. അബോര്‍ഷനില്‍ അറുപത് ശതമാനവും ഈ രൂപത്തില്‍ തന്നെയാണ് സംഭവിക്കുന്നത്. അള്‍ട്രാ സൗണ്ട് സ്‌കാനറിലൂടെ ഇത്തരം ഗര്‍ഭഛിദ്രത്തിന്റെ ഫലമായി ശൂന്യമായ ഗര്‍ഭാശയങ്ങളുടെ ചിത്രങ്ങള്‍ കാണാനാവും. ഇരട്ട കുഞ്ഞുങ്ങളുടെ ഗര്‍ഭധാരം നടക്കുന്ന ഭ്രൂണങ്ങളില്‍ അമ്പത് ശതമാനവും അവയില്‍ ഏതെങ്കിലും ഒരു ശിശു ഇങ്ങനെ അപ്രത്യക്ഷമാകാറുണ്ട്. പ്രഥമ ഘട്ടത്തില്‍ രണ്ടോ അതിലധികമോ കുഞ്ഞുങ്ങള്‍ സ്‌കാനറില്‍ ദൃശ്യമാകുകയും പിന്നീട് അതിലൊന്ന് അപ്രത്യക്ഷമാകുകയും ചെയ്ത അനേകം കേസുകളില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്. ഗര്‍ഭധാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒന്നോ അതിലധികമോ കുഞ്ഞുങ്ങള്‍ രൂപപ്പെടുകയും ഏറെ താമസിയാതെ അവയിലൊന്നോ അവ മുഴുവനായോ അലസുകയും എന്നിട്ട് അവയുടെ യാതൊരു അവശിഷ്ടങ്ങളും പുറത്ത് വരാതെ ഗര്‍ഭാശയം അവയെ ആഗിരണം ചെയ്യുകയും ചെയ്യുന്ന പ്രതിഭാസത്തിന് വൈദ്യശാസ്ത്രത്തില്‍ മിസ്സ്ഡ് അബോര്‍ഷന്‍ എന്നാണ് പറയാറുളളത്.
മക്ക ഭൂമിയുടെ കേന്ദ്രം
ഭൂമിയിലെ ആദ്യത്തെ ആരാധനാലയമായ കഅ്ബ സ്ഥിതി ചെയ്യുന്ന മക്കക്ക് മതപരമായ പ്രാധാന്യങ്ങള്‍ക്കുപരി ഭൂമി ശാസ്ത്രപരമായും ഒട്ടേറെ സവിശേഷതകളുണ്ട്. മുസ്‌ലിംകള്‍ ഹജ്ജ്, ഉംറ തീര്‍ഥാടനങ്ങള്‍ നിര്‍വഹിക്കുകയും നമസ്‌കാരത്തില്‍ അഭിമുഖമായി നില്ക്കുകയും ചെയ്യുന്ന കഅ്ബാലയം ഭൂമിയുടെ കരഭാഗത്തിന്റെ മധ്യഭാഗത്താണ് സ്ഥിതി ചെയ്യുന്നത് എന്ന വസ്തുത ഇപ്പോള്‍ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കയാണ്.
മദീനയിലേക്ക് യാത്ര പുറപ്പെട്ടതിന് ശേഷം വീണ്ടും മക്കയിലേക്ക് തിരിഞ്ഞു നിന്നു കൊണ്ട് നബി(സ്വ) പറഞ്ഞു : ”നീ നാടുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതാണ്, അല്ലാഹുവിന്റെ നാടുകളില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ടതും നീ തന്നെയാണ്. ബഹുദൈവാരാധകര്‍ എന്നെ പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നില്‍ നിന്ന് പുറത്തു പോകുമായിരുന്നില്ല.” 1 അല്ലാഹുവിനും റസൂലിനും ഏറ്റവും പ്രിയപ്പെട്ട ഈ നാട് പ്രവാചകന്മാരുടെ പാദസ്പര്‍ശമേറ്റ പുണ്യഭൂമികൂടിയാണ്.
ഭൂമിയിലെ കര പ്രദേശത്തിന്റെ മധ്യത്തിലാണ് മക്ക സ്ഥിതി ചെയ്യുന്നത് എന്ന വസ്തുത ആദ്യമായി തെളിയിക്കപ്പെട്ടത് 1977ലാണ്. കമ്പ്യൂട്ടറിന്റെ സഹായത്തോട് കൂടി സങ്കീര്‍ണമായ ഗണിത ശാസ്ത്ര തത്ത്വങ്ങള്‍ അവലംബിച്ച് വര്‍ഷങ്ങള്‍ നീണ്ടു നിന്ന ശാസ്ത്ര പഠന ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ഈ യാഥാര്‍ഥ്യം കണ്ടെത്തിയത്. ഈ അത്ഭൂതകരമായ കണ്ടെത്തെലിന്റെ കഥയെക്കുറിച്ച് ഈജിപ്ത്യന്‍ ശാസ്ത്രജ്ഞനായ ഡോ. ഹുസൈന്‍ കമാലുദ്ദീന്‍ പറയുന്നത് ഇതാണ്: ലോകത്തിന്റെ ഏത് കോണിലുളള വിശ്വാസികള്‍ക്കും കഅബയുടെ ദിശ കൃത്യമായി മനസിലാക്കാന്‍ കഴിയുന്ന ഒരു സംവിധാനം കണ്ടെത്താന്‍ വേണ്ടിയാണ് അദ്ദേഹം ഗവേഷണമാരംഭിച്ചത്. പളളികളില്ലാത്ത പല നാടുകളിലും ഒറ്റപ്പെട്ട മുസ്‌ലിംകള്‍ നമസ്‌കാര സമയത്ത് കഅബയുടെ ദിശയറിയാന്‍ പാടുപെടുന്നതായി അദ്ദേഹം തന്റെ സഞ്ചാരത്തിനിടയില്‍ മനസിലാക്കിയിരുന്നു. കഅ്ബയുടെ ദിശ പ്രത്യേകം രേഖപ്പെടുത്തുന്ന രൂപത്തില്‍ ഭൂഗോളത്തിന് ഒരു മാപ്പ് തയ്യാറാക്കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്ന് അദ്ദേഹം കണ്ടെത്തുകയുണ്ടായി.
പുതിയ മാപ്പിന്റെ മുന്നോടിയായി ഈജിപ്ഷ്യന്‍ ശാസ്ത്രജ്ഞന്‍ അഞ്ചു ഭൂഖണ്ഡങ്ങളുടെ രേഖാ ചിത്രം തയ്യാറാക്കി. അപ്പോഴാണ് മക്ക ലോകത്തിന്റെ നടുവിലാണെന്ന വിസ്മയകരമായ യാഥാര്‍ഥ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് അദ്ദേഹം ഒരു കോമ്പസ് എടുത്ത് അതിന്റെ ഒരറ്റം മക്ക നഗരത്തിലും മറ്റേ അറ്റം എല്ലാ ഭൂഖണ്ഡങ്ങളുടെ മേലും തിരിച്ചു അപ്പോള്‍ മക്കക്ക് ചുറ്റും ഭൂമിയുടെ കരഭാഗം വളരെ വ്യവസ്ഥാപിതമായി വിന്യസിക്കപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തുകയുണ്ടായി. അമേരിക്കയും ആസ്റ്റ്രേലിയയും കണ്ടെത്തുന്നതിനുമുമ്പുളള പഴയ മാപ്പ് എടുത്ത് പരീക്ഷണം ആവര്‍ത്തിച്ചപ്പോഴും മക്ക ഭൂമിയുടെ കരഭാഗത്തിന്റെ മധ്യത്തിലാണെന്ന് കണ്ടെത്തുകയുണ്ടായി.
മക്ക മാതൃ നഗരിയാണെന്നും അത് ഭൂമിയുടെ മധ്യഭാഗത്താണ് സ്ഥിതി ചെയ്യുന്നത് എന്ന് സൂചിപ്പിക്കുന്ന ഖുര്‍ആന്‍ വചനങ്ങളും നമുക്ക് കാണാം. ”ഇതാ നാം അവതരിപ്പിച്ച നന്മ നിറഞ്ഞ ഒരു ഗ്രന്ഥം അതിന്റെ മുമ്പുളള വേദത്തെ ശരിവെക്കുന്നതത്രെ അത് മാതൃനഗരിയായ മക്കയിലും അതിന്റെ ചുറ്റുഭാഗത്തുമുളളവര്‍ക്ക് താക്കീത് നല്‍കുവാന്‍ വേണ്ടിയുളളതുമാണ് അത്” (6:92).
വര്‍ഷത്തില്‍ രണ്ട് തവണ സൂര്യന്‍ കഅബയുടെ നേരെ മുകളില്‍ വരുന്നുണ്ട്. ഈ ദിവസങ്ങളില്‍ ഏത് നാട്ടിലെയും സൂര്യന്റെ നിഴല്‍ കഅബക്ക് അഭിമുഖമായിരിക്കും. മക്കയിലൂടെ കടന്ന് പോകുന്ന ഭൂമദ്ധ്യ രേഖ ഗ്രീനിച്ചിന് പകരമായി ആഗോള സമയക്രമത്തിന് മാനദണ്ഡമായി മക്ക സമയം സ്വീകരിക്കാവുന്നതാണ്.
ഭൂമിയിലെ അക്ഷാംശ രേഖാംശ രേഖകള്‍ തമ്മില്‍ വളരെ കൃത്യമായി പൂജ്യത്തില്‍ സന്ധിക്കുന്നതും മക്കയിലാണ്. മറ്റു ഭാഗങ്ങളിലെല്ലാം തന്നെ ചില്ലറ ഏറ്റക്കുറവുകള്‍ കാണപ്പെടുന്നുണ്ട്. അത് കൊണ്ട് തന്നെ ആഗോള സമയക്രമത്തിന് ഗ്രീനിച്ച് എന്ന സാങ്കല്‍പിക സമയക്രമത്തിന് പകരമായി ഭൂമിയുടെ മധ്യത്തിലുളള മക്കയിലെ സമയമാണ് പാലിക്കേണ്ടത്. ഗ്രീനിച്ച് രേഖ സ്ഥിതി ചെയ്യുന്നത് 5.8 ഡിഗ്രി പടിഞ്ഞാറോട്ട് ചെരിഞ്ഞാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീശത്വത്തിന്റെ ഫലമായായാണ് അതിന് ആഗോള അംഗീകാരം ലഭിച്ചത്. ”മക്ക ഭൂഖണ്ഡങ്ങളുടെ കേന്ദ്രബിന്ദു” എന്ന വിഷയത്തില്‍ കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ പല മുസ്‌ലിം നാടുകളിലും ധാരാളം സെമിനാറുകള്‍ സംഘടിപ്പിക്കുകയും അമുസ്‌ലിം ശാസ്ത്രജ്ഞര്‍ പോലും ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മക്ക സമയം ആഗോളവത്കരിക്കേണ്ടതിന്റെ അനിവാര്യതയാണ് മക്കാ ക്ലോക്കിന് ജന്മം നല്‍കിയത്. ഹറമിന് തൊട്ടടുത്ത കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത ക്ലോക്ക് ലോകത്തിലെ ഏറ്റവും വലിയ ഘടികാരമാണ്. അമ്പത് മീറ്ററോളം വലിപ്പമുളള ഈ കൂറ്റന്‍ നാഴിക മണിയുടെ സൂചികള്‍ ചലിക്കുന്നത് പരമ്പരാഗതമായ ഘടികാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി കഅ്ബയിലെ തവാഫിന് അനുഗുണമായി ഇടത്ത് നിന്നും വലത്തോട്ടാണ്.
മക്കാ ക്ലോക്ക് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് രണ്ട് തരം ഘടന രൂപങ്ങളാണുളളത് . ഭൂമിയില്‍ നിന്നും ആദ്യത്തെ 660 മീറ്റര്‍ ഉയരം സിമന്റ് കൂട്ട് കൊണ്ടും രണ്ടാമത്തെ 155 മീറ്റര്‍ ഇരുമ്പ് കൊണ്ടുമാണ് നിര്‍മിച്ചിട്ടുളളത്. ഈ രണ്ട് ഘടകങ്ങള്‍ കൂടിച്ചേരുമ്പോള്‍ മക്ക ടവറിന് 800 മീറ്ററിലധികം ഉയരം വരും ദുബായിലെ ഖലീഫ ടവറിനോട് തുലനം ചെയ്യുമ്പോള്‍ ഉയരത്തില്‍ രണ്ടാം സ്ഥാനമുളള ഈ ക്ലോക്ക് ടവര്‍ നിര്‍മാണത്തിന് മുന്നൂറ് കോടി ഡോളര്‍ ചെലവ് വന്നിട്ടുണ്ട്. ലണ്ടനിലെ ക്ലോക്കിനേക്കാള്‍ ആറിരട്ടി വലിപ്പമുളള ഈ ഘടികാരത്തിലെ സമയം വെളിച്ചത്തിന്റെ വ്യക്തതക്കനുസരിച്ച് 11 മുതല്‍ 17 കിലോമീറ്റര്‍ അകലെ നിന്ന് വരെ ദര്‍ശിക്കാനാവും. ടവറിന്റെ നാല് വശങ്ങളിലായി നാല് ഘടികാരങ്ങളാണ് പദ്ധതിയിലുളളത് രണ്ടെണ്ണത്തിന്റെ പണി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട് ബാക്കിയുളളതിന്റെ പണിയും ദ്രുതഗതിയില്‍ നടന്നു കൊണ്ടിരിക്കയാണ്. ജര്‍മനിയില്‍ നിര്‍മിച്ച ഈ ക്ലോക്കിന് അബ്ദുല്ലാ രാജാവിന്റെ പേരാണ് തീരുമാനിച്ചെതെങ്കിലും തിരുഗേഹങ്ങളുടെ സേവകനായ അദ്ദേഹം മക്കാ ക്ലോക്ക് എന്ന പേരാണ് നിര്‍ദേശിച്ചത്.
മക്കയുടെ മറ്റൊരു മഹത്വം വറ്റാത്ത ഉറവ ജലമായ സംസം കിണറാണ്. മക്ക മുമ്പ് വരണ്ടതും വിജനവുമായ മരുഭൂമിയായിരുന്നു അവിടെ വെളളമോ ചെടികളോ ഉണ്ടായിരുന്നില്ല. ദൈവിക കല്‍പനയനുസരിച്ച് ഇബ്രാഹിം നബി തന്റെ മകന്‍ ഇസ്മാഈലിനെ അവിടെ താമസിപ്പിച്ചപ്പോള്‍ ഇക്കാര്യം പ്രസ്താവിക്കുന്നതായി ഖുര്‍ആനിലുണ്ട്. ”ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് ചിലരെ കൃഷിയൊന്നുമില്ലാത്ത ഒരു താഴ് വരയില്‍ നിന്റെ പവിത്രമായ ഭവനത്തന്റെ അടുത്ത് ഞാന്‍ ഇതാ താമസിപ്പിച്ചിരിക്കുന്നു”(14:37). ഇബ്രാഹിം നബി അവിടെ താമസമാക്കിയിട്ട് ഏകദേശം അയ്യായിരം വര്‍ഷം പിന്നിട്ടുണ്ടെന്നാണ് ചരിത്ര ഗ്രന്ഥങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇത് വരെ അതിലെ വെളളം വറ്റിയിട്ടില്ല എന്ന് മാത്രമല്ല ഇനി അന്ത്യദിനം വരെ അത് വറ്റുകയുമില്ല അന്ത്യദിനം സംഭവിക്കുന്നതിന് മുമ്പ് ഭൂമിയിലെ സംസം അല്ലാതെയുളള ശുദ്ധ ജലമല്ലാം അല്ലാഹു വറ്റിച്ച് കളയുമെന്ന് ളഹാക് ബിന്‍ മസാഹിം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അയ്യായിരം വര്‍ഷം പഴക്കമുളള ഒരു ജലനിധിയെക്കുറിച്ചുളള ഈ പ്രവചനത്തിന് പതിനാല് നൂണ്ടാണ്ട് പിന്നിട്ടിട്ടും ഇതുവരെ ഭംഗമൊന്നും സംഭവിച്ചിട്ടില്ല. ഹജ്ജിനും ഉംറക്കും വരുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ കുടിക്കുകയും കൊണ്ടു പോകുകയും ചെയ്യുന്നത് സംസം കിണറിലെ വെളളമാണ്. അതിന് പുറമെ കുടിവെളളത്തിന് തയ്യാറാക്കിയ ടാപ്പുകളില്‍ നിന്നും പലരും അംഗശുദ്ധി വരുത്തുകയും ചെയ്യാറുണ്ട്. ഇത്രയധികം വെളളം പമ്പു ചെയ്യപ്പെടുന്ന ഒരു കിണര്‍ ലോകത്ത് വേറെയില്ല എന്നതില്‍ സംശയമില്ല.
സംസാരം ഒരു ദൈവീക വരദാനം
കുഞ്ഞുങ്ങള്‍ ഒരു നിശ്ചിത പ്രായമെത്തുമ്പോള്‍ തന്നെ സംസാരം തുടങ്ങുന്നത് കൊണ്ട്, അത് അവരിലെ ഒരു സ്വാഭാവിക പ്രതിഭാസമെന്നാണ് പലരും ധരിക്കുന്നത്. സത്യത്തില്‍ ഭാഷാ നിയമങ്ങള്‍ പഠിക്കുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ക്ക് സംസാരിക്കാന്‍ കഴിയുന്നത് അല്ലാഹു അവരില്‍ അതിന് വേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി സംവിധാനിച്ചതിനാലാണ്. ഖുര്‍ആന്‍ സംസാരവൈഭവത്തെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തില്‍ എണ്ണിയതും ഇക്കാരണം കൊണ്ടു തന്നെയാണ്. അല്ലാഹു പറയുന്നു. ”അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. അവനെ സംസാരിക്കാന്‍ പഠിപ്പിച്ചു” (55:3,4).
മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ പല അനുഗ്രഹങ്ങളെക്കുറിച്ചും അവര്‍ ആലോചിക്കാത്തത് പോലെ തന്നെ സംസാരശേഷിയെക്കുറിച്ചും അവര്‍ അധികം ചിന്തിക്കാറില്ല. ഈ അനുഗ്രഹം ലഭിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ മാത്രമെ ഈ അനുഗ്രഹത്തിന്റെ വിലയറിയുകയുളളൂ. ഇന്നു ലോകത്ത് എത്ര ഭാഷകള്‍ സംസാരിക്കപ്പെടുന്നുണ്ടോ ആ ഭാഷകള്‍ക്കെല്ലാം അവ എത്ര തന്നെ ലളിതമാണെങ്കിലും ധാരാളം ഭാഷാ വ്യാകരണ നിയമങ്ങളുണ്ട്. ഒരു കുഞ്ഞിന് മൂന്നു വയസ്സാകുമ്പോള്‍ തന്നെ അവന്റെ മാതൃഭാഷ സംസാരിക്കാന്‍ കഴിയുന്നത് എന്ത് കൊണ്ടാണ് എന്ന ചോദ്യത്തിന് ഭാഷാ സംസാര ശാസ്ത്ര രംഗത്ത് ഗവേഷണം നടത്തുന്ന ഒരു ശാസ്തജ്ഞനും ഇതുവരെ ഉത്തരം പറയാന്‍ കഴിഞ്ഞിട്ടില്ല.
ഒരു കുട്ടി തന്റെ വീട്ടിലെ ചുറ്റുപാടില്‍ നിന്ന് കേള്‍ക്കുന്നത് മാത്രമാണ് പറയുന്നത് എന്ന് നമുക്ക് പറയാന്‍ കഴിയില്ല. കാരണം വീട്ടില്‍ പ്രയോഗിക്കാത്ത പദ പ്രയോഗങ്ങള്‍ പോലും അവന്റെ നാവില്‍ നിന്ന് ഉതിര്‍ന്നു വീഴാറുണ്ട്. ഇനി ഭാഷാ നിയമങ്ങളുടെ കാര്യം പറയുകയാണെങ്കില്‍ ഒരു വീട്ടിലും കുട്ടികളെ മാതൃഭാഷയുടെ നിയമങ്ങള്‍ പഠിപ്പിക്കുന്നില്ല. അപ്പോള്‍ സങ്കീര്‍ണമായ ഭാഷാ നിയമങ്ങള്‍ക്ക് അനുസൃതമായി എങ്ങനെയാണ് അവന്റെ നാവിലൂടെ വാക്കുകളും വാക്യങ്ങളും ഒഴൂകിവരുന്നത്. അവന്റെ മനസ്സിലെ ആശയങ്ങള്‍ വളരെ ഫലപ്രദമായി അതിലൂടെ വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്നുണ്ടല്ലോ.
ഈ ഭൂമുഖത്ത് ആറായിരത്തിലധികം ഭാഷകള്‍ സംസാരിക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുളളത്. എങ്ങനെയാണ് ഈ ഭാഷകള്‍ രൂപം കൊണ്ടത്?. ഭൂമിയിലെ ജീവജാലങ്ങളില്‍ മനുഷ്യന് മാത്രം എന്ത് കൊണ്ടാണ് സംസാര ശേഷി ലഭ്യമായത്?. മറ്റു ജീവികള്‍ക്കൊന്നും എന്ത് കൊണ്ടാണ് ഈ വരദാനം ലഭിക്കാതെ പോയത്?. ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം ആലോചിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ വ്യക്തമായ മറുപടി നല്‍കുന്നുണ്ട്.
ഒരു മനുഷ്യന്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്റെ തലച്ചോറില്‍ നിന്ന് ഒരു പറ്റം നിര്‍ദേശങ്ങള്‍ നാവിലേക്കും ശബ്ദവീചികളിലേക്കും വായിലെ പേശികളിലേക്കും പ്രവഹിക്കും. ഇവയാണ് സംസാരത്തിന്റെ ഗതി നിയന്ത്രിക്കുന്നത്. അതിന് മുമ്പ് ശ്വാസകോശം സംസാരിക്കാനാവശ്യമായ വായു വലിച്ചെടുക്കും. ഈ വായു ശരീരത്തിലെ ഓക്‌സിജന്റെ ആവശ്യം പരിഹരിക്കുന്നതോടപ്പം തന്നെ ശബ്ദവീചികളെ ചലിപ്പിക്കുകയും ചെയ്യും. സംസാരിക്കുന്ന വാക്കുകള്‍ക്ക് അനുസരിച്ച് വായിലെ പേശികളും പല്ലുകളുമെല്ലാം അവയുടെ ധര്‍മം നിര്‍വഹിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം മനുഷ്യനില്‍ അല്ലാഹു കാലേ കൂട്ടി തയ്യാര്‍ ചെയ്ത പദ്ധതികള്‍ക്കനുസരിച്ചാണ് നടക്കുന്നത്.
ഭാഷാവൈവിധ്യം
ഒരു മനുഷ്യന് ഒന്നിലധികം ഭാഷകള്‍ സംസാരിക്കാന്‍ കഴിയുന്നുവെന്നതും അല്ലാഹുവിന്റെ ഒരു അനുഗ്രഹമാണ്. അനേക ഭാഷകള്‍ സംസാരിക്കുന്നവരെ സംബന്ധിച്ചേടത്തോളം ഓരോ ഭാഷയുടെ വാക്കുകളും അവരുടെ തലച്ചോറില്‍ ഒരു പ്രത്യേക സ്ഥലത്ത് പരസ്പരം കൂടിച്ചേരാത്ത രൂപത്തില്‍ രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തിയവര്‍ കണ്ടെത്തിയിട്ടുളളത്. ഒരു ഭാഷ സംസാരിക്കുന്ന സമയത്ത് മറ്റു ഭാഷയിലെ പദങ്ങള്‍ കൂടിക്കലാതിരിക്കാനുളള മാര്‍ഗവും മസ്തിഷ്‌ക്കത്തില്‍ അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. മനുഷ്യന്‍ കേവല യാദൃഛികതയില്‍ പരിണമിച്ചുണ്ടായതാണെന്ന് പറയുന്നവര്‍ക്ക് ഇതൊന്നും വ്യാഖ്യാനിക്കാന്‍ കഴിയാത്ത പ്രതിഭാസങ്ങളാണ്. മനുഷ്യരുടെ സംസാര ഭാഷ വ്യത്യസ്തമായതിലും അറിവുളളവര്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്ന് ഖുര്‍ആനിലുണ്ട്. അല്ലാഹു പറയുന്നു: ”ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്’‘(30:22).
കപ്പല്‍ സഞ്ചാരത്തിലെ ദൈവികദൃഷ്ടാന്തങ്ങള്‍
ഭൂമിയില്‍ ആദ്യമായി കപ്പല്‍ നിര്‍മിച്ചത് നൂഹ് നബി(അ) ആണെന്നാണ് വേദഗ്രന്ഥങ്ങളില്‍ നിന്നു ഗ്രഹിക്കാന്‍ കഴിയുന്നത്. അല്ലാഹുവിന്റെ ദിവ്യ വെളിപാടിലൂടെയാണ് അദ്ദേഹത്തിന് അതു നിര്‍മിക്കാനുളള വൈദഗ്ധ്യം ലഭിച്ചത്. അല്ലാഹു പറയുന്നു. ”നമ്മുടെ മേല്‍നോട്ടത്തിലും, നമ്മുടെ നിര്‍ദേശപ്രകാരവും നീ കപ്പല്‍ നിര്‍മിക്കുക”(11:37). മരപ്പലകകള്‍ ആണികള്‍ കൊണ്ട് ബന്ധിപ്പിച്ച് അവക്കിടയിലൂടെ വെളളം കയറുന്നത് തടയുന്ന വല്ല വസ്തുക്കളും തേച്ച് പിടിപ്പിച്ചായിരിക്കും നൂഹ് നബി അന്ന് കപ്പല്‍ നിര്‍മിച്ചിരിക്കുക. ഇക്കാര്യവും ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ”പലകകളും ആണികളുമുള്ള ഒരു കപ്പലില്‍ അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു’‘(54:13).
കപ്പല്‍ എന്തു കൊണ്ടാണ് വെളളത്തില്‍ പൊങ്ങിക്കിടക്കുന്നത്? സമുദ്രജലത്തേക്കാള്‍ സാന്ദ്രതയുളള ലോഹങ്ങള്‍ കൊണ്ട് നിര്‍മിച്ചതും ഭീമാകാരവുമായ കപ്പല്‍ എന്ത് കൊണ്ടാണ് വെളളത്തില്‍ താണു പോകാത്തത്? വസ്തുക്കള്‍ വെളളത്തില്‍ പൊങ്ങിക്കിടക്കാന്‍ അനിവാര്യമായ ആര്‍ക്കമഡീസ് തത്ത്വങ്ങള്‍ തന്നെയാണ് ഇവിടെ പ്രയോഗവത്കരിക്കപ്പെടുന്നത്. വെളളത്തിന്റെ സാന്ദ്രതയും സമ്മര്‍ദ്ദവും അതോടപ്പം പൊങ്ങിക്കിടക്കുന്ന വസ്തുവിന്റെ വലിപ്പവും ഇവിടെ ശ്രദ്ധേയമാണ്. അതു കൊണ്ടു തന്നെ കപ്പലുകള്‍ വലിയ വലിപ്പത്തിലാണ് നിര്‍മിക്കപ്പെടാറുളളത്. ഖുര്‍ആന്‍ കപ്പലുകളെ വലിയ പര്‍വതങ്ങളോടാണ് ഉപമിക്കുന്നത്. ”കടലിലൂടെ മലകളെന്നോണം സഞ്ചരിക്കുന്ന കപ്പലുകളും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ’‘(26:32).
കപ്പലുകളെ പര്‍വതങ്ങളോട് ഉപമിച്ചതില്‍ മറ്റൊരു ദൃഷ്ടാന്തവും കൂടി ഉള്‍ക്കൊളളുന്നുണ്ട്. കപ്പലുകളുടെ അടിയിലെ കുറെ ഭാഗം കടലില്‍ താഴ്ന്ന് നില്‍ക്കുന്നത് പോലെ പര്‍വതങ്ങള്‍ക്കും വേരുകള്‍ പോലെ താഴ്ഭാഗം മണ്ണില്‍ ആണ്ടുകിടക്കുക തന്നെയാണ്. സമുദ്ര ജലത്തിലെ സാന്ദ്രതയാണ് കപ്പലുകളെ പൊങ്ങി നില്‍ക്കാന്‍ സഹായിക്കുന്ന മറ്റൊരു പ്രതിഭാസം. ഇക്കാര്യം ആര്‍ക്കമഡീസും ഊന്നിപ്പറയുന്നുണ്ട്. സമുദ്രത്തില്‍ ഉപ്പിന്റെ അളവ് വര്‍ധിക്കുന്നതിനനുസരിച്ച് അതിലെ സാന്ദ്രതയും വര്‍ധിക്കുന്നുണ്ട്. ചാവുകടലില്‍ ആളുകള്‍ക്ക് അനായാസം പൊങ്ങിക്കിടക്കാന്‍ കഴിയുന്നത് അതു കൊണ്ടാണ്.
സമുദ്രജലത്തെ അപേക്ഷിച്ച് പുഴകളിലെ വെളളം സാന്ദ്രതകുറവുളളതാണെങ്കിലും നല്ല ആഴവും പരപ്പുമുണ്ടെങ്കില്‍ അതിലൂടെയും കപ്പലോടിക്കാന്‍ കഴിയും. സമുദ്രങ്ങളെ നിങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഒരുക്കിത്തന്നു എന്നു പറഞ്ഞതിനനുബന്ധമായി നദികളെയും നിങ്ങള്‍ക്ക് ഒരുക്കിത്തന്നു എന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. അന്‍ഹാര്‍ എന്ന പദം അധികം ആഴവും ധാരാളം വെളളവുമുളള നദികള്‍ക്ക് മാത്രമാണ് അറബി ഭാഷയില്‍ പ്രയോഗിക്കാറുളളത്.
കപ്പല്‍ പൊങ്ങിക്കിടക്കുന്നത് ആര്‍ക്കമഡീസ് തത്ത്വമനുസരിച്ചാണെന്ന പോലെ അവ സഞ്ചരിക്കുന്നത് ന്യൂട്ടന്റെ ഒന്നാം സിദ്ധാന്തപ്രകാരമാണ്. അതായത് ഒരു നിശ്ചലമായ വസ്തു ബാഹ്യശക്തിയുടെ ഇടപെടലില്ലെങ്കില്‍ നിശ്ചലമായി തന്നെ നിലനില്‍ക്കും. പുരാതന പായക്കപ്പലുകള്‍ കാറ്റിന്റെ ശക്തിയനുസരിച്ചാണ് സഞ്ചരിച്ചിരുന്നത്. ഇക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നതായി കാണാം. ”കടലിലൂടെ മലകളെന്നോണം സഞ്ചരിക്കുന്ന കപ്പലുകളും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.അവന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്‍ കാറ്റിനെ അടക്കി നിര്‍ത്തും. അപ്പോള്‍ അവ കടല്‍ പരപ്പില്‍ നിശ്ചലമായി നിന്നുപോകും. തീര്‍ച്ചയായും അതില്‍ ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവര്‍ക്കുംദൃഷ്ടാന്തങ്ങളുണ്ട്’‘(26:32,33).
പുരാതന കാലത്ത് കപ്പല്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന അസംസ്‌കൃത വസ്തുക്കള്‍, അതിന്റെ സഞ്ചാരത്തിന് ഒരു ചാലക ശക്തിയുടെ ആവശ്യകത, പര്‍വതങ്ങള്‍ക്ക് സമാനമായ അവയുടെ വലിപ്പവും ഘടനയും, കടലിലേക്ക് ആഴ്ന്നിറങ്ങിയുളള അതിന്റെ സഞ്ചാരം, അതിനെ വഹിക്കുന്ന സമുദ്ര ജലത്തിന്റെ സമ്മര്‍ദം, സാന്ദ്രത ഇങ്ങനെ കപ്പലുകളെക്കുറിച്ചുളള ഖുര്‍ആന്‍ പരാമര്‍ശങ്ങളെല്ലാം വളരെ കൃത്യവും സൂക്ഷവുമാണെന്ന് നമുക്ക് കാണാന്‍ കഴയും.
ഭൂമിയിലെ ജലം: വിസ്മയകരമായ ഖുര്‍ആന്‍ വചനങ്ങള്‍
ഭൂമിയിലെ സമുദ്രങ്ങളിലും പുഴകളിലും കിണറുകളിലും തടാകങ്ങളിലുമായി ഭൂഗോളത്തിന്റെ 70 ശതമാനത്തിലധികം വരുന്ന വര്‍ധിച്ച അളവിലുളള ജലം എവിടെ നിന്നാണ് ഈ ഗോളത്തിലെത്തിയത്? എന്തു കൊണ്ടാണ് മറ്റു ഗ്രഹങ്ങളില്‍ വെളളം കാണപ്പെടാതിരിക്കുന്നത്? നാല് ബില്യണ്‍ വര്‍ഷത്തിലധികമായി ഈ ഗോളത്തിന്റെ ജീവനായി ജലം വറ്റാതെ നിലനില്‍ക്കാന്‍ കാരണമെന്താണ്? അല്‍പം മാത്രം അറിവു നല്‍കപ്പെട്ട മനുഷ്യന്റെ തലപുകയ്ക്കുന്ന ഇത്തരം നിഗൂഢമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തിന്റെ വചനമായ ഖുര്‍ആനിനെക്കാള്‍ ഉത്തമമായ ഒരു അവലംബവും നമുക്ക് കാണാന്‍ സാധ്യമല്ല.
ഏകദേശം നാല് ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയുടെ ആവിര്‍ഭാവ കാലത്ത് ഭൂമിയുടെ രൂപം ഇതുപോലെയായിരുന്നില്ല. അന്ന് ഈ ഹരിത ഗ്രഹത്തില്‍ വെളളമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല അന്നത്തെ ഭൂമിയുടെ ഊഷ്മാവ് 5000 ഡിഗ്രി സെന്റിഗ്രേഡായിരുന്നു. അതിന് പുറമെ മണിക്കൂറില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ വേഗതയുളള കാറ്റും അടിച്ചുവീശിയിരുന്നു. ഒട്ടറെ രാസ വസ്തുക്കള്‍ വാതകരൂപത്തില്‍ നിലനിന്നിരുന്നുവെങ്കിലും വെളളത്തിന് ദ്രാവക രൂപത്തില്‍ നില നില്‍ക്കാന്‍ ഒരിക്കലും സാധ്യമായിരുന്നില്ല. പിന്നീട് മില്യണ്‍കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനിന്ന വര്‍ഷപാതത്തിലൂടെ ഭൂമി ക്രമേണ തണുക്കുകയും ഇന്ന് നാം കാണുന്ന രൂപത്തില്‍ അത് വാസയോഗ്യമായിത്തീരുകയും അതിന്റെ മുക്കാല്‍ ഭാഗത്തിലധികം ജലം കൊണ്ട് മൂടുകയും ചെയ്തു.
ഭൂമിയിലെ ജല സ്രോതസ്സിനെക്കുറിച്ച് ശാസത്രജ്ഞര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുളളത്. ഭൗമ ജലത്തിന്റെ ഉറവിടം ഉല്‍ക്കകളാണെന്നും വാല്‍നക്ഷത്രങ്ങളാണെന്നും ഊര്‍ട്ട് മേഘങ്ങളാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഈ മൂന്ന് മാര്‍ഗത്തില്‍ ഏതിലൂടെയാണെങ്കിലും ജലവാഹിനികളായ ഇവ ഭൂമിയില്‍ പതിച്ചയുടനെ അവയിലൂളള ജലം ഭൂമിയുടെ താപം മൂലം നീരാവിയായി മാറുകയും അന്തരീക്ഷ പാളികള്‍ ഈ നീരാവിയെ ബഹിരാകാശത്തേക്ക് പോകാതെ സംരക്ഷിക്കുകയും ചെയ്തിരിക്കാം. സമുദ്രജലത്തിലും ഹാലി എന്ന വാല്‍ നക്ഷത്രത്തിലും കാണപ്പെടുന്ന Deuterium ഡിറ്റീരിയം എന്ന ഐസോട്ടോപ്പാണ് ഇത്തരം ഒരു നിഗമനത്തിലെത്താന്‍ ശാസത്രജ്ഞരെ പ്രേരിപ്പിച്ചത്. ഭൂമിയിലെ ജലത്തെക്കുറിച്ച് ഇപ്പറഞ്ഞ നീരീക്ഷണങ്ങളെല്ലാതെ വെറെയും നിഗമനങ്ങളുണ്ട്.
പല മാര്‍ഗങ്ങളിലൂടെയും ഭൂമിയില്‍ പതിച്ച വെളളം നീരാവീയായി മാറിയെങ്കിലും അത് അന്തരീക്ഷ പാളി വിട്ടുപോകാതെ ഘനീഭവിച്ച് നില്‍ക്കുകയും പിന്നീട് മില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന പേമാരിയായി അത് വര്‍ഷിക്കുകയും ചെയതതു കൊണ്ടാണ് ഭൂഗോളത്തിന്റെ മുക്കാല്‍ ഭാഗവും മൂടിയ ഈ ജലസമ്പത്ത് രൂപപ്പെട്ടതെന്നാണ് ശാസത്ര ഗവേഷണ നീരീക്ഷണങ്ങളുടെ സംക്ഷിത നിര്‍വചനം. സുദീര്‍ഘമായ കാലയളവ് നീണ്ടു നിന്ന ഒരു പേമാരിയിലൂടെ മാത്രമേ പതിനായിരക്കണക്കിന് മീറ്റര്‍ ആഴമുളള സമുദ്രാന്തര്‍ഭാഗം നിറയ്ക്കാന്‍ സാധിക്കുകയുളളൂ. പിന്നീട് ഈ ജലത്തിന്റെ ഒരംശം നീരാവിയായി മേല്‍പ്പോട്ടുയരുകയും വീണ്ടും മഴയായി വര്‍ഷിക്കുകയും ചെയ്ത് കൊണ്ട് ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന് ആവശ്യമായ ഒരു ജലചക്രം രൂപപ്പെടുകയും ചെയ്തു. ജീവഭൂമിയിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഏറ്റക്കുറവിനനുസരിച്ച് ഈ ജലം ബാഷ്പീകരിച്ച് പെയ്യുന്ന വര്‍ഷപാതത്തിന്റെ അളവിലും വ്യതിയാനം സംഭവിച്ചിട്ടുണ്ട്. സമുദ്രജലം ബാഷ്പീകരിച്ച് മേലോട്ട് ഉയരുന്ന സമയത്ത് ഉപ്പിന്റെ അംശം കൂടിക്കലരാത്തതു കൊണ്ടാണ് ശുദ്ധമായ മഴവെളളം നമുക്ക് ലഭിക്കുന്നത്. ഇക്കാര്യം ഒരു ദൃഷ്ടാന്തമായി ഖുര്‍ആന്‍ സൂറത്ത് വാഖിഅ 68,69,70 വചനങ്ങളില്‍ എടുത്ത് പറയുന്നുണ്ട്.
ഭൂമിയില്‍ രണ്ട് രൂപത്തിലുളള വര്‍ഷപാതം സംഭവിച്ചിട്ടുണ്ട് എന്നാണ് ശാസത്ര നിരീക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നത്. ഒന്ന് മില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ നീണ്ടു നിന്ന അതി ശക്തമായ പേമാരി. ഈ പെരുമഴയാണ് കത്തിജ്വലിക്കുന്ന ഭൂമിയെ തണുപ്പിക്കുകയും ഭൂമിയിലെ ജലാശയങ്ങളില്‍ വെളളം നിറയാന്‍ നിമിത്തമാകുകയും ചെയ്തത്. പിന്നീട് ആ വെളളം അന്തരീക്ഷ താപത്തിനനുസരിച്ച് ബാഷ്പീകരിച്ചിട്ടാണ് സാധാരണ നാം കാണുന്ന മഴ വര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. ഈ രണ്ട് രൂപത്തിലുളള മഴയെക്കുറിച്ചുമുളള വ്യക്തമായ പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ അടങ്ങിയിട്ടുണ്ട് എന്ന വസ്തുത ഈ വേദഗ്രന്ഥത്തിന്റെ ദൈവികത വെളിപ്പെടുത്തുന്നതാണ്.
അല്ലാഹു ആകാശത്ത് നിന്ന് മഴ വര്‍ഷിപ്പിച്ചുവെന്ന് ധാരാളം ഖുര്‍ആന്‍ വചനങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കാന്‍ വേണ്ടി അറബി ഭാഷയിലെ നസല എന്ന ക്രിയയുടെ രണ്ടു രൂപങ്ങളാണ് ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുളളത്. നസ്സല, അന്‍സല എന്നീ രണ്ട് പദപ്രയോഗങ്ങളാണ് അവ. രണ്ട് പ്രയോഗങ്ങള്‍ക്കും മലയാള ഭാഷയില്‍ ഇറക്കി എന്നര്‍ഥമാണുളളത്. എന്നാല്‍ നസ്സല എന്ന പദം അതിന്റെ ഭാഷാ ഘടനയനുസരിച്ച് ദീര്‍ഘ നാള്‍ നീണ്ടു നില്‍ക്കുന്ന ഒരു പ്രവര്‍ത്തനമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അന്‍സല എന്ന് പറയുമ്പോള്‍ പ്രക്രിയക്ക് ഒരു കാലദൈര്‍ഘ്യം ആവശ്യമായി വരുന്നില്ല. ഖുര്‍ആനില്‍ സൂറത്ത് ആലുഇംറാന്‍ മൂന്നാം വചനത്തില്‍ ഈ രണ്ട് പദപ്രയോഗങ്ങളും വന്നിട്ടുണ്ട്. ഇതില്‍ നസ്സല എന്ന പദം ഖുര്‍ആന്‍ ഇറക്കിയതിനെക്കുറിച്ചും അന്‍സല എന്ന പദം തൗറാത്ത് ഇഞ്ചീല്‍ എന്നിവ ഇറക്കിയതിനെക്കുറിച്ചുമാണ് പറയുന്നത്. ഖുര്‍ആന്‍ ഇറങ്ങിയത് 23 വര്‍ഷം നീണ്ടു നില്‍ക്കുന്ന ഒരു ദീര്‍ഘ കാലയളവിലാണ്. അത് കൊണ്ടാണ് നസ്സല എന്ന് പ്രയോഗിച്ചത് എന്നാല്‍ തൗറാത്തും ഇഞ്ചീലും ഇറങ്ങിയത് ദീര്‍ഘമായ കാലയളവിലല്ലാത്തത് കൊണ്ടാണ് അവ ഇറക്കിയതിനെക്കുറിച്ച് അന്‍സല എന്ന പദം പ്രയോഗിച്ചത്. എന്നാല്‍ ഖുര്‍ആന്‍ അനുഗ്രഹത്തിന്റെ രാത്രിയില്‍ അവതരിച്ചു എന്ന് പറയുന്നിടത്ത് അന്‍സല എന്ന പദം തന്നെയാണ് പ്രയോഗിച്ചിട്ടുളളത്. കാരണം ആ രാത്രിയില്‍ ലൗഹുല്‍ മഹ്ഫൂദില്‍ നിന്ന് ഒന്നാം ആകാശത്തേക്ക് ഖുര്‍ആന്‍ ഒന്നിച്ച് ഇറക്കിയതിനെക്കുറിച്ചാണ് പറയുന്നത്. പിന്നീട് അവിടെ നിന്ന് ഘട്ടം ഘട്ടമായി 23 വര്‍ഷത്തെ കാലയളവില്‍ നബി(സ്വ)ക്ക് അവതരിക്കുകയുമാണുണ്ടായത്. ഖുര്‍ആന്‍ അവതരണത്തെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഇറക്കിയതിനെക്കുറിച്ച് അന്‍സല എന്നും രണ്ടാമത് ഇറക്കിയതിനെ കുറിച്ച് നസ്സല എന്ന പദവുമാണ് പ്രയോഗിച്ചിട്ടുളളത്.
ഖുര്‍ആനില്‍ ആകാശത്ത് നിന്ന് വെളളമിറക്കി എന്ന് പറയുന്നിടത്തും നസ്സല, അന്‍സല എന്നീ രണ്ട് പദങ്ങളും പ്രയോഗിച്ചതായി കാണാം. ഈ വചനങ്ങള്‍ സൂക്ഷമായി വിശകലനം ചെയ്യുകയാണെങ്കില്‍ നസ്സല എന്ന പദം പ്രയോഗിച്ചത് മില്യണ്‍കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനിന്ന മഴയെക്കുറിച്ചും അന്‍സല എന്ന് പറഞ്ഞത് ഇപ്പോള്‍ പെയ്തു കൊണ്ടിരിക്കുന്ന മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടു നില്‍ക്കുന്ന മഴയെക്കുറിച്ചുമാണെന്ന് കണ്ടെത്താന്‍ കഴിയും. ആകാശത്ത് നിന്ന് വെളളമിറക്കി അതു മൂലം സസ്യങ്ങളും ചെടികളും കായ്കനികളും ഫലവര്‍ഗങ്ങളും ഉണ്ടാക്കി എന്ന് ഖുര്‍ആനില്‍ പല വചനങ്ങളിലായി വ്യത്യസ്ത രൂപത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ വചനങ്ങളിലെല്ലാം തന്നെ അന്‍സല എന്ന പദമാണ് പ്രയോഗിച്ചിട്ടുളളത്. കാരണം ആ മഴ കൊണ്ട് ഉദ്ദേശ്യം നമുക്ക് പരിചിതമായ മഴയാണ്. മേഘങ്ങളില്‍ നിന്നും ശുദ്ധജലമിറക്കി, നിങ്ങള്‍ക്കുളള കുടിനീരിറക്കി, ആ വെളളം മൂലം ഭൂമിയെ ഹരിത ഭംഗിയുളളതാക്കി എന്ന് പറയുന്നിടത്തും ഖുര്‍ആനില്‍ അന്‍സല എന്ന പദമാണ് പ്രയോഗിച്ചിട്ടുളളത്. കാരണം അതുകൊണ്ടല്ലാം ഉദ്ദേശിക്കുന്നത് ഇപ്പോള്‍ പെയ്തു കൊണ്ടിരിക്കുന്ന മഴയാണ്. ഖുര്‍ആനിലെ സൂറത്ത് അഅ്‌റാഫ് 57, കഹ്ഫ് 45, യൂനുസ് 24, ഹജ്ജ് 5, നബഅ് 14, ഹിജ്ര്‍ 22, മുഅ്മിനൂന്‍ 18, ഫുര്‍ഖാന്‍ 48, ഹജ്ജ് 63 എന്നീ വചനങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ഈ വസ്തുത മനസിലാക്കാന്‍ കഴിയും.
ആകാശത്ത് നിന്ന് രണ്ടു രൂപത്തിലുളള മഴയാണ് ഭൂമിയില്‍ വര്‍ഷിച്ചിട്ടുളളത്. ഒന്ന് ബില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനിന്ന പെരുമഴക്കാലം. രണ്ടാമത്തേത് മഴക്കാല സീസണുകളില്‍ പെയ്തിറങ്ങുന്ന സാധാരണ മഴ. ഈ രണ്ടു മഴയുടെയും ഗുണ വിശേഷണങ്ങള്‍ വിവരിക്കാന്‍ പേജുകള്‍ തന്നെ വേണ്ടിവരും എന്നാല്‍ ഖുര്‍ആന്‍ നസ്സല, അന്‍സല എന്നീ രണ്ട് പദങ്ങള്‍ കൊണ്ടാണ് ഈ ഗഹനമായ ആശയങ്ങള്‍ വ്യക്തമാക്കുന്നത്. ഈ പദപ്രയോഗത്തിലൂടെ അറബി സാഹിത്യത്തിലെ അതികായന്മാരെയും ആധുനിക ശാസ്ത്രത്തിന്റെ അപ്പോസ്തലന്മാരാരെയും വെല്ലുവിളിക്കുകയും അതിശയിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.
References- അല്‍ ഇസ്തിദ്കാര്‍, ഇബ്‌നു അബ്ദില്‍ ബിര്‍റ്, ഭാഗം 2, പേജ് 464[↩]
