വിശുദ്ധ ഖുര്‍ആന്‍ ശാസ്തത്തിനു മുന്നില്‍ 3
വിശുദ്ധ ഖുര്‍ആന്‍ ആത്മീയ മാര്‍ഗദര്‍ശന ഗ്രന്ഥമായിരിക്കുമ്പോഴും, സൃഷ്ടിയുടെ ഘടനയെയും പ്രകൃതിനിയമങ്ങളെയും കുറിച്ചുള്ള ആഴമുള്ള സൂചനകളും അതില്‍ ഉള്‍ക്കൊള്ളുന്നു. മനുഷ്യന്‍ ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ തിരിച്ചറിഞ്ഞ പല സത്യങ്ങളെയും ഖുര്‍ആന്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ സൂചിപ്പിച്ചിട്ടുണ്ടെന്നത് ചിന്തനീയമാണ്. വിടവുകളില്ലാത്ത ആകാശത്തിന്റെ ഘടന, തൂണുകളില്ലാതെ നിലനില്‍ക്കുന്ന ആകാശം, മേഘങ്ങളുടെ ഭാരം, ഇരുമ്പ് ആകാശത്തില്‍ നിന്ന് ഭൂമിയിലേക്കു നല്‍കിയതെന്ന സൂചന, ആകാശത്തില്‍ നിന്ന് മഴയിലൂടെ മനുഷ്യര്‍ക്ക് ആഹാരം ലഭിക്കുന്ന ക്രമം എന്നിവയെക്കുറിച്ചുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍ ശാസ്ത്രലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നു.
ഇവയെല്ലാം ഖുര്‍ആന്‍ ഒരു ശാസ്ത്രഗ്രന്ഥമാണെന്ന് തെളിയിക്കാനല്ല, മറിച്ച് മനുഷ്യനെ ചിന്തിപ്പിക്കാനും സൃഷ്ടിയുടെ മഹത്വം തിരിച്ചറിയാനും സത്യത്തിലേക്ക് നയിക്കാനുമാണ് അവതരിപ്പിക്കുന്നത്. അതുവഴി വിശുദ്ധ ഖുര്‍ആന്‍ ശാസ്തത്തിനു മുന്നില്‍ ചോദ്യങ്ങളും ചിന്തകളും ഉണര്‍ത്തുന്ന ദൈവീക വചനമായി നിലകൊള്ളുന്നു.
വിടവുകളില്ലാത്ത ആകാശം
ആകാശത്തിന്റെ സവിശേഷതയായി ഖുര്‍ആനില്‍ പറയുന്ന മറ്റൊരു കാര്യം അതിന് വിടവുകളില്ല എന്നതാണ്. അല്ലാഹു പറയുന്നു: ”അവരുടെ മുകളിലുളള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടിേല്ല, എങ്ങനെയാണ് നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുളളതെ ന്ന്? അതിന് വിടവുകളൊന്നുമില്ല’‘(50:6).
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഒരു സംഘം ഗോളശാസ്ത്രജ്ഞര്‍ ദൃശ്യ പ്രപഞ്ചത്തെ സൂക്ഷ്മ നിരീക്ഷണം നടത്തിയപ്പോള്‍ ഗാലക്‌സികള്‍ക്കിടയില്‍ നക്ഷത്രങ്ങളില്ലാത്ത ഇരുണ്ട ഒട്ടനവധി പ്രദേശങ്ങളുണ്ടെന്ന് അവര്‍ കണ്ടെത്തുകയുണ്ടായി, ധാരാളം കണ്ണികളുളള ഒരു വലപോലെയാണ് അവര്‍ക്ക് പ്രപഞ്ചത്തിന്റെ രേഖാ ചിത്രം ലഭിച്ചത്. ബ്രഹ്‌മാണ്ഡ വല (Cosmic Web) എന്ന പേരിലറിയപ്പെടുന്ന ഈ പ്രകാശവലയുടെ കണ്ണികളും നൂലുകളും രൂപപ്പെടുന്നത് ഗാലക്‌സികളിലെ പ്രകാശങ്ങള്‍ കൊണ്ടാണ്. വലയുടെ ദ്വാരങ്ങളായി കാണുന്ന ഇരുണ്ട ഭാഗങ്ങള്‍ നക്ഷത്രങ്ങളില്ലാത്ത പ്രദേശങ്ങളാണ്. ഈ ഇരുണ്ട പ്രദേശത്തിന് വിടവുകള്‍ എന്ന് ശാസ്ത്രജ്ഞര്‍ ആലങ്കാരികമായി പറയാറുണ്ടെങ്കിലും സൂക്ഷ്മനിരീക്ഷണത്തിലൂടെ ഇതിനെക്കുറിച്ച് പഠിക്കുകയാണെങ്കില്‍ ഇവ വിടവുകളല്ലെന്ന് കാണാനാകും. കാരണം ശൂന്യമെന്ന് കരുതുന്ന ഈ ഇരുണ്ട പ്രദേശങ്ങളിലും അദൃശ്യവും ഇരുണ്ടതുമായ അനവധി പദാര്‍ഥങ്ങള്‍ നിറഞ്ഞു കിടക്കുന്നുണ്ട്. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് ഈ ഇരുണ്ട പദാര്‍ഥങ്ങളും അനിവാര്യമാണ്.
പ്രപഞ്ചം വികസിക്കുന്നു എന്ന തത്ത്വവും ആകാശത്തിന് വിടവുകളില്ല എന്നതിന് തെളിവാണ്. പ്രപഞ്ചം വികസിക്കുന്നതിനനുസരിച്ച് ഒഴിവ് വരുന്ന സ്ഥലത്ത് പദാര്‍ഥവും ഊര്‍ജവും നിറയ്ക്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ കാലമില്ലാത്ത സ്ഥലമോ സ്ഥലമില്ലാത്ത കാലമോ പദാര്‍ഥവും ഊര്‍ജവുമില്ലാത്ത സ്ഥലകാലമോ ഈ പ്രപഞ്ചത്തിലില്ല. തന്നെയുമല്ല ഈ പ്രപഞ്ചത്തിന് വിടവുകളുണ്ടായിരുന്നുവെങ്കില്‍ ആകാശ ഗോളങ്ങള്‍ ആകര്‍ഷണ വികര്‍ഷണങ്ങളിലൂടെ സുസ്ഥിതിയോടെ നിലനില്‍ക്കുമായിരുന്നില്ല. ഈ ബ്രഹ്‌മാണ്ഡത്തില്‍ എവിടെയെങ്കിലും ഒരു ചെറിയ വിടവുണ്ടായിരുന്നുവെങ്കില്‍ പ്രപഞ്ചത്തിന്റെ ഭദ്രമായ നിലനില്‍പ്പിന് നിമിത്തമായ ആകര്‍ഷണ ശക്തി അവതാളത്തിലാകുകയും പ്രപഞ്ചം തകര്‍ന്നടിയുകയും ചെയ്യും. ആകാശത്തിലെ പിളര്‍പ്പ് ലോകാവസാനത്തിന് കാരണമാകുന്നത് കൊണ്ടായിരിക്കാം അന്ത്യദിനം വരുന്നതിന്റെ മുന്നോടിയായുളള ഭയാനക സംഭവങ്ങള്‍ വിവരിക്കുന്നിടത്ത് ഖുര്‍ആന്‍ അനവധി വചനങ്ങളില്‍ അന്ന് ആകാശം പിളരുമെന്നാണ് അറിയിക്കുന്നത്.
”ആകാശം പൊട്ടിപ്പിളരുമ്പോള്‍’‘(77:9), ”ആകാശം പൊട്ടിപ്പിളരകയും അത് കുഴമ്പു പോലുളളതും റോസ് നിറമുളളതുമായിത്തീരുമ്പോള്‍’‘ (55:37), ”ആകാശം പൊട്ടിപ്പിളരും, അന്ന് അത് ദുര്‍ബലമായിരിക്കും”(69:16), ”അതു നിമിത്തം ആകാശം പൊട്ടിപ്പിളരുന്നതാകുന്നു’‘(73:18), ”ആകാശം തുറക്കപ്പെടുകയും എന്നിട്ടത് പല കവാടങ്ങളായിത്തീരുകയും ചെയ്യും’‘(78:19). ഇനിയും ധാരാളം വചനങ്ങളിലൂടെ അന്ത്യദിനത്തില്‍ ആകാശം പിളരുന്നതിനെക്കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്.
ആകാശത്തെ താങ്ങി നിര്‍ത്തുന്നത് നമ്മുടെ ദൃഷ്ടികള്‍ക്ക് ഗോചരമല്ലാത്ത അവലംബങ്ങളാണെന്നും ആകാശത്തിന് വിടവുകളില്ലെന്നുമുളള ഖുര്‍ആന്‍ വചനങ്ങള്‍ ശാസ്ത്ര ഗവേഷണങ്ങളിലൂടെ സ്ഥിരീകരിച്ച സ്ഥിതിക്ക്, ആകാശം പിളരുന്നതിലൂടെയാണ് പ്രപഞ്ചത്തിന്റെ അന്ത്യം സംഭവിക്കുക എന്ന് പ്രസ്താവിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ കൂടി ശാസ്ത്രലോകത്തിന് അംഗീകരിക്കാവുന്നതാണ്.
ആകാശത്തൂണുകള്‍
ആകാശങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് നമുക്ക് കാണാന്‍ കഴിയുന്ന തൂണുകള്‍ കൂടാതെയാ ണെന്ന് ഖുര്‍ആനില്‍ രണ്ട് സ്ഥലങ്ങളില്‍ പ്രതിപാദിക്കുന്നതായി കാണാം. ”അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് കാണാവുന്ന താങ്ങുകള്‍ കൂടാതെ ആകാശങ്ങളെ ഉയര്‍ത്തി നിര്‍ത്തിയവന്‍” (13:2), ”നിങ്ങള്‍ക്ക് കാണാവുന്ന താങ്ങുകളൊന്നും കൂടാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു” (31:10). ആകാശത്തിന് തൂണുകളുെണ്ടന്നും അതു നമുക്ക് കാണാന്‍ കഴിയാത്ത രൂപത്തിലുളളതാണെന്നുമാണ് ഈ വചനങ്ങള്‍ക്ക് പ്രസിദ്ധ വ്യാഖ്യാതാക്കളെല്ലാം അര്‍ഥം നല്‍കിയിട്ടുളളത്.
അറബി ഭാഷയില്‍ അമദ് എന്ന പദത്തിന് തൂണുകള്‍ എന്ന് അര്‍ഥമുളളത് പോലെ അവലംബം, താങ്ങ് എന്നീ അര്‍ഥങ്ങളുമുണ്ട്. ഈ ആശയമാണ് മേല്‍ വിവരിച്ച ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഏറ്റവും അനുയോജ്യമായിട്ടുളളതെന്ന് കാണാം. കാരണം സാധാരണ വീടുകള്‍ക്കും പന്തലുകള്‍ക്കും നാം നല്‍കുന്ന തൂണുകള്‍ അതിന്റെ ചില മര്‍മ സ്ഥലങ്ങളില്‍ മാത്രമെ ദൃശ്യമാകുകയുളളൂ ബാക്കി ഭാഗങ്ങള്‍ ശൂന്യമായിരിക്കും. എന്നാല്‍ ആകാശത്തെ ഉയര്‍ത്തി നിര്‍ത്തുന്നതിനുളള അവലംബങ്ങള്‍ നമുക്ക് കാണാനാവാത്തതും ഒരിടത്തും ഒഴിവും വിടവുമില്ലാതെ അതിനെ ആകമാനം താങ്ങി നിര്‍ത്തുന്നവയുമാണ്.
ഈ പ്രപഞ്ചത്തെ അല്ലെങ്കില്‍ ആകാശത്തെ സുഭദ്രമായി താങ്ങിനിര്‍ത്തുന്നതിന് പിന്നില്‍ മനുഷ്യദൃഷ്ടിക്ക് ഗോചരമല്ലാത്ത അനേകം അവലംബ ശക്തികളുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. അവയിലൊന്ന് ആറ്റോമിക് ശക്തിയാണ്. ആറ്റത്തിന്റെ ന്യൂക്ലിയസിനകത്ത് പ്രോട്ടോണിനെയും ന്യൂട്രോണിനെയും ക്വാര്‍ക്കുകളെയും ഇതര അടിസ്ഥാന ഘടകങ്ങളെയും ബന്ധിക്കുന്നത് ഈ ശക്തിയാണ്. മനുഷ്യന്‍ കണ്ടെത്തിയ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയാണിത്. അത് കൊണ്ട് തന്നെ ശാസ്ത്രം ഇതിന് കഠിന ശക്തി പ്രഭാവം (Strong Nuclear Force) എന്നാണ് പറയുന്നത്. ഈ ശക്തിയെ വഹിക്കുന്നത് ഗ്ലൂവോണ്‍ (Gluon) എന്ന ഒരു തരം അദൃശ്യകണികകളാണ്. പരമാണുവിലെ കഠിന ശക്തിയും ഗ്ലുവോണ്‍ കണികകളുമാണ് പ്രോട്ടോണിനെയും ന്യൂട്രോണിനെയും കേന്ദ്രബിന്ദുവില്‍ പിടിച്ചു നിര്‍ത്തുന്നത്. ഈ ശക്തിയുടെ അഭാവത്തില്‍ പ്രപഞ്ചം നിലനില്‍ക്കുയില്ല എന്ന് മാത്രമല്ല അത് വിസ്‌ഫോടനത്തിന് മുമ്പുളള പൂര്‍വ പിണ്ഡാവസ്ഥയിലേക്ക് തിരിച്ച് പോകുകയും ചെയ്യും. ദുര്‍ബല അണു ശക്തി (Weak Nuclear Force) എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ശക്തിയും പരമാണുവിലുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ആകാശത്തിന് അവലംബമായി വര്‍ത്തിക്കുന്നതില്‍ ഇതും ഒരു പങ്കുവഹിക്കുന്നുണ്ട്.
ആകാശത്തിന് അവലംബമായി വര്‍ത്തിക്കുന്ന മറ്റൊരു ശക്തി വൈദ്യുത കാന്തിക ശക്തിയാണ്. പദാര്‍ഥത്തിനകത്ത് പരമാണുക്കളെ പരസ്പരം ബന്ധിക്കുന്നത് ഈ ശക്തിയാണ്. അത് പോലെ പ്രാപഞ്ചിക വസ്തുക്കള്‍ക്ക് അവയുടെ സ്വഭാവ പ്രകൃതം നല്‍കുന്നതും ഈ ശക്തി തന്നെയാണ്. ഈ ശക്തി ഇല്ലായിരുന്നുവെങ്കില്‍ ഈ പ്രപഞ്ചം മുഴുവനും കേവലം ആറ്റങ്ങള്‍ മാത്രമാകുമായിരുന്നു. അവ ഒരുമിച്ച് കൂടുകയോ വസ്തുക്കള്‍ രൂപപ്പെടുകയോ ഇല്ല.
വളരെ പ്രസിദ്ധമായ ആകര്‍ഷണ ശക്തിയാണ് ആകാശത്തിന് അവലംബമായി വര്‍ത്തിക്കുന്ന മറ്റൊരു ശക്തി. ഹ്രസ്വപരിധിയില്‍ ഇത് ദുര്‍ബലമാണെങ്കിലും ദീര്‍ഘ പരിധിയില്‍ ഇത് പ്രപഞ്ചത്തിലെ ഒരു വമ്പിച്ച ശക്തി തന്നെയാണ്. ഈ ശക്തിയില്ലായിരുന്നുവെങ്കില്‍ ഭൂമിയുടെയും ആകാശ ഗോളങ്ങളുടെയും താളപ്പൊരുത്തം നഷ്ടപ്പെടുകയും പ്രപഞ്ചം തകര്‍ന്ന് തരിപ്പണമാകുകയും ചെയ്യും. പ്രപഞ്ചത്തില്‍ പരന്നു കിടക്കുന്ന അദൃശ്യമായ ഈ ആകര്‍ഷണശക്തിയുടെ ഉറവിടത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ ഇന്നും ഗവേഷണം നടത്തിക്കൊണ്ടിരിക്കയാണ്. ഇനിയും വ്യക്തമായ വിശദീകരണം കണ്ടെത്താന്‍ കഴിയാത്ത ഗ്രാവിറ്റോണ്‍ (Graviton) എന്ന അതി സൂക്ഷ്മ കണികകളാണ് ആകര്‍ഷണശക്തിയുടെ വാഹകരായി വര്‍ത്തിക്കുന്നത്.
പ്രപഞ്ചം അതിന്റെ ആകര്‍ഷണ വികര്‍ഷണ ശക്തികള്‍ കൊണ്ടാണ് നിലനില്‍ക്കുന്നതെങ്കിലും ഈ ശക്തികളുടെ ഉത്ഭവം ഇന്നും ശാസ്ത്രത്തിന് നിഗൂഢമാണ്. ആകര്‍ഷണ ശക്തിയെ വ്യാഖ്യാനിക്കുന്ന സിദ്ധാന്തങ്ങള്‍ക്ക് ഒന്നും തന്നെ അത് എവിടെ നിന്ന് വരുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. ഭൂമി അതിന്റെ അച്ചുതണ്ടില്‍ കറങ്ങുന്നതില്‍ നിന്നാകാം അതിന്റെ ആകര്‍ഷണ ശക്തി ഉള്‍ത്തിരുയുന്നത് എന്നാണ് ചിലര്‍ സങ്കല്‍പിക്കുന്നത്. ഭൂമിയുടെ കാന്തിക വലയം രൂപപ്പെടുന്നതാകട്ടെ ഇരുമ്പ്, നിക്കല്‍ തുടങ്ങിയ അതിന്റെ ദ്രവരൂപത്തിലുളള അകക്കാമ്പ് ഏകദേശം അതേ രാസഘടനയുളള ഖര അകക്കാമ്പിനെ ചുറ്റുന്നത് കൊണ്ടാണെന്നും ശാസ്ത്രജ്ഞര്‍ വ്യാഖ്യാനിക്കുന്നു. മറ്റ് ആകാശ ഗോളങ്ങളുടെ ആകര്‍ഷണ ശക്തിയെക്കുറിച്ചും ഇത്തരം സങ്കല്‍പ്പങ്ങള്‍ തന്നെയാണ് അവര്‍ക്കുളളത്. ആകാശങ്ങളും ഭൂമിയുംഅല്ലാഹുവിന്റെ കല്‍പനപ്രകാരം നിലനില്‍ക്കുന്നു എന്ന ഖുര്‍ആന്‍ വചനമാണ് ഈ വിഷയത്തില്‍ തൃപ്തികരമായ ഒരു ഉത്തരം നല്‍കുന്നത്. അല്ലാഹു പറയുന്നു: ”അവന്റെ കല്‍പന പ്രകാരം ആകാശവും ഭൂമിയും നിലനിന്നു വരുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതത്രെ”(30:25).
മേഘങ്ങളുടെ ഭാരം
ഭൂമിയില്‍ നിന്ന് നീരാവിയായി മേലോട്ടുയരുന്ന ജലം തണുത്ത് ഘനീഭവിച്ച് മേഘങ്ങളായി രൂപാന്തരം പ്രാപിച്ചാണ് മഴ വര്‍ഷിക്കുന്നതെന്ന കാര്യം ഇന്ന് ഏവര്‍ക്കും അറിയുന്നതാണ്. എന്നാല്‍ മേഘങ്ങളെക്കുറിച്ച് ഖുര്‍ആന്‍ നല്‍കുന്ന വിശേഷണങ്ങള്‍ തികച്ചും ശാസ്ത്രീയവും ഖുര്‍ആനിന്റെ ദൈവികത വെളിപ്പെടുത്തുന്നതുമാണ്. മഴമേഘങ്ങളെക്കുറിച്ച് ഭാരമുളള മേഘങ്ങള്‍ എന്നാണ് ഖുര്‍ആനില്‍പറയുന്നത്. ആകാശത്ത് തെന്നി നീങ്ങിക്കൊണ്ടിരിക്കുന്ന മേഘപടലങ്ങള്‍ക്കു ഭാരമുണ്ട് എന്നു പറഞ്ഞാല്‍ സാധാരണക്കാരന് അത് വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. എന്നാല്‍ ഭാരമുളള മേഘങ്ങള്‍ (Heavy Clouds) എന്ന പദം തന്നെയാണ് ശാസ്ത്രജ്ഞര്‍ മഴമേഘങ്ങളെക്കുറിച്ച് പറയുന്നത്. മേഘങ്ങളെക്കുറിച്ച് ഖുര്‍ആനില്‍ പറയുന്നു: ‘ഭാരമുള്ള മേഘങ്ങളെ അവന്‍ ഉണ്ടാക്കുകയും ചെയ്യുന്നു’ (13:12).
ഇരുപതാം നൂറ്റാണ്ടില്‍ ശാസ്ത്രം മേഘങ്ങള്‍ രൂപം കൊളളുന്നതിനെക്കുറിച്ചും മഴ വര്‍ഷിക്കുന്നതിനെക്കുറിച്ചും അത്ഭുതകരമായ ധാരാളം വസ്തുതകള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഭൂമിയില്‍ നിന്ന് നീരാവിയായി പോകുന്ന വെളളമാണ് മേഘങ്ങളുടെ അസംസ്‌കൃത വസ്തുവായി മാറുന്നത്. സാധാരണഗതിയില്‍ വെളളം തിളക്കാന്‍ ആവശ്യമായി വരുന്ന 100 ഡിഗ്രി ഊഷ്മാവിലെത്തുന്നതിന് മുമ്പ് തന്നെ സമുദ്രജലം ബാഷ്പീകരിക്കപ്പെടുന്നുവെന്നത് ഒരു ദൃഷ്ടാന്തം തന്നെയാണ്. സമുദ്രത്തില്‍ നിന്ന് ഒരു വര്‍ഷം ബാഷ്പീകരിച്ച് നീരാവിയായി മേല്‍പോട്ടുയരുന്ന വെളളത്തിന്റെ തോത് ഏകദേശം ഒരുലക്ഷത്തി ഇരുപതിനായിരം ചതുരശ്ര കിലോമീറ്റര്‍ വരും. അതിനുപുറമെ കരയില്‍ നിന്ന് എഴുപതിനായിരം ചതുരശ്ര കിലോമീറ്റര്‍ ജലവും നീരാവിയായി മേലോട്ടുയരുന്നുണ്ട്. ഇത്രയും വലിയ അളവ് വെളളം നീരാവിയാക്കണമെങ്കില്‍ നമുക്ക് ചുരുങ്ങിയത് രണ്ടരലക്ഷം മില്യണ്‍ ബില്യണ്‍ കിലോവാട്ട് ഊര്‍ജമെങ്കിലും വേണ്ടി വരും. സൂര്യനാണ് ഇത്രയും വലിയ ഊര്‍ജം പ്രദാനം ചെയ്യുന്നത്.
ഭൂമിയില്‍ നിന്ന് ബാഷ്പീകരിച്ച് പോകുന്ന ജലം മുഴുവനായും കരയില്‍ തന്നെ വര്‍ഷിക്കുകയാണെങ്കില്‍ കരയിലെ വീടുകളും മരങ്ങളും അതില്‍ മുങ്ങിപ്പോകും. എന്നാല്‍ നാല് ലക്ഷം ചരുരശ്ര കിലോമീറ്റര്‍ കടലില്‍ പതിക്കുമ്പോള്‍ കേവലം ഒരു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ മാത്രമേ കരയില്‍ പതിക്കുന്നുളളൂ.
മേഘങ്ങളുടെ രൂപീകരണത്തിലെ മറ്റൊരു ദൈവിക ദൃഷ്ടാന്തം വായുവിന്റെ ഊഷ്മാവ് വര്‍ധിക്കുന്നതിനനുസരിച്ച് അവ വഹിക്കുന്ന നീരാവിയുടെ അളവിലും വ്യത്യാസമുണ്ട് എന്നതാണ്. ഉദാഹരണമായി 30 ഡിഗ്രി സെന്റിഗ്രേഡ് ചൂടുളള ഒരു ചതുരശ്രമീറ്റര്‍ മേഘം 30 ഗ്രാം നീരാവി വഹിക്കുന്നുണ്ട്. മേഘത്തിന്റെ ഊഷ്മാവ് കുറയുന്നതിനനുസരിച്ച് അവ ഉള്‍ക്കൊളളുന്ന നീരാവിയുടെ അളവിലും കുറവുണ്ടാകും. വായുവിന്റെ ഊഷ്മാവ് പത്ത് ഡിഗ്രി സെന്റിഗ്രേഡിലെത്തിയാല്‍ ഒരു ചതുരശ്രമീറ്ററില്‍ ഒമ്പത് ഗ്രാമിലധികം നീരാവി ഉള്‍ക്കൊളളുകയില്ല. ഇങ്ങനെ ഊഷ്മാവ് കുറയുന്നതിനനുസരിച്ച് അത് വഹിക്കുന്ന നീരാവിയുടെ തോതും കുറഞ്ഞു കൊണ്ടിരിക്കും. ഇങ്ങനെ ഒരു പരിധിയിലധികം വായുവിന്റെ ഊഷ്മാവ് കുറയുമ്പോഴാണ് നീരാവി വെളളത്തുളളികളായി വര്‍ഷിക്കുന്നത്.
സമുദ്ര നിരപ്പില്‍ നിന്ന് മേലോട്ടുയരുന്നതിനനുസരിച്ച് അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞു വരുന്നതാണ് മേഘരൂപീകരണത്തിന് സഹായകമാകുന്ന മറ്റൊരു പ്രതിഭാസം. സമുദ്രനിരപ്പില്‍ നിന്ന് മേലോട്ടുയരുന്തോറും അന്തരീക്ഷ താപം കുറഞ്ഞു കുറഞ്ഞു വന്ന് ഒരു നിശ്ചിത ഉയരത്തിലെത്തുമ്പോള്‍ അവ ഘനീഭവിച്ച് മേഘമായിത്തീരും. ഈ പ്രതിഭാസമില്ലായിരുന്നുവെങ്കില്‍ വായുവിനേക്കാള്‍ ഭാരം കുറഞ്ഞ നീരാവി മേലോട്ട് ഉയര്‍ന്ന് പോകുന്നത് തുടരുകയും അത് ബഹിരാകാശത്ത് എത്തുകയും ചെയ്യുമായിരുന്നു. സമുദ്രത്തില്‍ നിന്നുയരുന്ന നീരാവിയെ സമുദ്രത്തിന് പുറമെ കരയില്‍ കൂടി വര്‍ഷിക്കുന്ന പരുവത്തിലാക്കുന്നത് കാറ്റുകളാണ്. ഇക്കാര്യം ഖുര്‍ആനില്‍ പ്രത്യേകം പ്രസ്താവിക്കുന്നതായി കാണാം. ‘‘അവനത്രെ തന്റെ അനുഗ്രഹമായ മഴയ്ക്കു മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ കാറ്റുകള്‍ ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ടു പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും അത് മൂലം എല്ലാതരം കായ്കനികളും നാം പുറത്തു കൊണ്ടുവരികയും ചെയ്യുന്നു. അതു പോലെ മരണപ്പെട്ടവരെ നാം പുറത്ത് കൊണ്ട് വരുന്നതാണ്. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം” (7:57).
മേഘങ്ങളുടെ സഞ്ചാരത്തില്‍ കാറ്റുകള്‍ വലിയ പങ്ക് വഹിക്കുന്നത് പോലെ മേഘ രൂപീകരണത്തിന് വേണ്ട സൂക്ഷ്മ ഘടകങ്ങള്‍ സംയോജിപ്പിക്കുന്നതിനും അവ അത്യന്താപേക്ഷിതമാണ്. ഇക്കാര്യവും ഖുര്‍ആന്‍ വ്യക്തമാക്കുന്നതായി കാണാം. ”മേഘങ്ങളുത്പാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും, ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട് നിങ്ങള്‍ക്ക് അത് കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത് സംഭരിച്ച് വെക്കാന്‍ കഴിയുമായിരുന്നില്ല ‘‘(15:22).
മേഘങ്ങള്‍ അനവധി ഇനങ്ങളുണ്ടെങ്കിലും അവയില്‍ മഴ വര്‍ഷിക്കുന്നവയെക്കുറിച്ച് മാത്രമേ ഖുര്‍ആന്‍ പരമാര്‍ശിക്കുന്നുളളൂ. മഴമേഘങ്ങള്‍ അപൂര്‍വമായി കാണപ്പെടുന്ന മരുഭൂമിയില്‍ ജനിച്ച മുഹമ്മദ് നബിക്ക് അവതരിച്ച ഖുര്‍ആനില്‍ മേഘങ്ങളെക്കുറിച്ചുളള സൂക്ഷ്മായ വിവരങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്നത് ഖുര്‍ആനിന്റെ ദൈവികതക്ക് ഒരു ദൃഷ്ടാന്തമാണ്.
ഇരുമ്പ് ആകാശത്തു നിന്ന്
ഖുര്‍ആനിലെ ഒരു അധ്യായത്തിന് അല്ലാഹു നല്‍കിയ പേര് അല്‍ ഹദീദ് അഥവാ ഇരുമ്പ് എന്നാണ്. അനേകം പ്രവാചകന്മാരുടെയും ജീവികളുടെയും വസ്തുക്കളുടെയും പേരുകളില്‍ ഖുര്‍ആനില്‍ അധ്യായങ്ങളുെങ്കിലും നമുക്ക് അറിയാവുന്ന നൂറിലേറെ മൂലകങ്ങളില്‍ ഇരുമ്പിന് മാത്രമേ ദൈവിക വേദത്തിലെ അധ്യായങ്ങളിലൊന്നിന് നാമകരണം ചെയ്യപ്പെട്ടതിന്റെ മഹത്വം ലഭിച്ചിട്ടുളളൂ. പ്രസ്തുത അധ്യായത്തില്‍ അല്ലാഹു പറയുന്നു: ”…ഇരുമ്പും നാം ഇറക്കിക്കൊടുത്തു അതില്‍ കഠിനമായ ആയോധനശക്തിയും ജനങ്ങള്‍ക്ക് ഉപകാരങ്ങളുമുണ്ട്’‘(57:25).
എങ്ങനെയാണ് അല്ലാഹു ഇരുമ്പ് ഇറക്കിയത്? ആകാശത്തു നിന്ന് ദിവ്യബോധനം ഇറക്കി എന്നതിന് അനുബന്ധമായി ഇക്കാര്യം പറഞ്ഞത് എന്തിനാണ്? ഇരുമ്പിന്റെ കഠിന ശക്തിയെന്താണ് ? അതില്‍ മനുഷ്യന് എന്തൊക്കെ പ്രയോജനങ്ങളാണുളളത്?. ഇത്തരം കാര്യങ്ങളാണ് ഇവിടെ വിശകലനം ചെയ്യാനുദ്ദേശിക്കുന്നത്.
ഖുര്‍ആനില്‍ ആറ് സ്ഥലങ്ങളിലാണ് ഹദീദ് അഥവാ ഇരുമ്പ് എന്ന പദം പ്രയോഗിച്ചിട്ടുളളത്. അതില്‍ അഞ്ച് സ്ഥലങ്ങളിലും ഇരുമ്പ് എന്ന ലോഹത്തെക്കുറിച്ച് തന്നെയാണ് പറയുന്നത്. ”ഇരുമ്പും നാം ഇറക്കിക്കൊടുത്തു. അതില്‍ കഠിനമായ ആയോധനശക്തിയും ജനങ്ങള്‍ക്ക് ഉപകാരങ്ങളുമുണ്ട്” എന്ന വചനം വിശദീകരിക്കുന്ന ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ പരിശോധിക്കുകയാണങ്കില്‍ അവയിലൊന്നും ഇരുമ്പ് ഇറക്കിയ രൂപം വിവരിക്കുന്നതായി കാണാന്‍ കഴിയില്ല, ഭൂമിയിലെ എല്ലാ വസ്തുക്കളെയും പോലെ ഇരുമ്പും സൃഷ്ടിച്ചത് അല്ലാഹുവായത് കൊണ്ട് ”ഇരുമ്പ് ആകാശത്ത് നിന്നും ഇറക്കി” എന്നതിന്റെ താത്പര്യം ആകാശത്തുളളവന്‍ ഇറക്കിയെന്നാണ് തഫ്‌സീറുകളില്‍ കാണുന്നത്. അതുപോലെ ഇരുമ്പിന്റെ ശക്തിയുടെ വിവക്ഷ വാള്‍, പരിച, കുന്തം പോലുളള യുദ്ധോപകരണങ്ങളാണെന്നും, മനുഷ്യര്‍ക്കുളള പ്രയോജനം കൊണ്ടുദ്ദേശിക്കുന്നത് കാര്‍ഷിക വീട്ടുപകരണങ്ങളുടെ നിര്‍മാണമാണെന്നുമാണ് ഒട്ടുമിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നത്.
ഭൂമിയുടെ രാസഘടന പരിശോധിക്കുകയാണെങ്കില്‍ അതില്‍ ഇരുമ്പിന്റെ തോത് 35.9 ശതമാനമാണെന്ന് കാണാനാവും. അപ്പോള്‍ ഭൂമിയില്‍ ഏകദേശം രണ്ടായിരം മില്യണ്‍ മില്യണ്‍ മില്യണ്‍ ടണ്‍ ഇരുമ്പെങ്കിലുമുണ്ടെന്ന് കണക്കാക്കാം. ഭൂമിയുടെ അകക്കാമ്പിലാണ് ഇരുമ്പ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. അവിടെ ഇരുമ്പിന്റെ തോത് 90 ശതമാനമാണ്. അകക്കാമ്പില്‍ നിന്ന് ബാഹ്യപാളിയിലേക്ക് വരുന്തോറും ഇരുമ്പിന്റെ തോത് കുറയുകയും ഭൂമിയുടെ പുറന്തോടില്‍ എത്തുമ്പോള്‍ അതിന്റെ തോത് എകദേശം 5.6 ശതമാനമായിത്തീരുകയും ചെയ്യും. എങ്ങനെയാണ് ഇരുമ്പ് ആകാശത്ത് നിന്നും ഇറങ്ങിയത്? എങ്ങനെയാണ് അതിന് ഭൂമിയുടെ പുറന്തോട് ഭേദിച്ച് അകക്കാമ്പില്‍ അടിഞ്ഞുകൂടാന്‍ കഴിഞ്ഞത്? എന്തു കൊണ്ടാണ് അതിന്റെ തോത് പുറന്തോടില്‍ അപേക്ഷികമായി കുറവുളളതായിത്തീര്‍ന്നത്? ഈ ചോദ്യങ്ങള്‍ക്കും ഉത്തരം കെണ്ടത്തേണ്ടതുണ്ട്.
പ്രപഞ്ചത്തില്‍ ഇരുമ്പ് രൂപം കൊളളുന്നത് മില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന നക്ഷത്രങ്ങളുടെ പരിണാമ പ്രക്രിയകളുടെ അനന്തരഫലമായിട്ടാണ്. നക്ഷത്രങ്ങളില്‍ ഇരുമ്പ് കാണപ്പെടുന്നില്ല. എന്നാല്‍ അനേക വര്‍ഷം കത്തിജ്വലിച്ചതിന് ശേഷം അവ ചുവപ്പ് ഭീകരന്മാരും (Red Giants) അതി ഭീകരന്മാരുമായി (Super Giants) പരിണമിക്കുകയും പിന്നീട് ഒരു വിസ്‌ഫോടനത്തിന് ശേഷം അവ നോവയും (Nova) സൂപ്പര്‍ നോവയുമായി (Super Nova) മാറുകയും ചെയ്യും. ഇങ്ങനെ ചുവപ്പു ഭീകരന്മാര്‍ സൂപ്പര്‍ നോവകളായി ജ്വലിച്ചണയുമ്പോള്‍ അവയുടെ അകക്കാമ്പിലെ രാസഘടന ആത്യന്തികമായി ഇരുമ്പായി രൂപാന്തരം പ്രാപിക്കുകയാണ് ചെയ്യുന്നത്. സൂപ്പര്‍ നോവ വിസ്‌ഫോടനത്തിന് ശേഷം പ്രപഞ്ചത്തില്‍ ചിതറിക്കിടക്കുന്ന ഇരുമ്പിനെ ഭൂമി പോലുളള ആകര്‍ഷണശക്തിയുളള ഗ്രഹങ്ങള്‍ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഭൂമിയുടെ ആകര്‍ഷണശക്തി തന്നെയാണ് ആകാശത്ത് നിന്ന് ഇറങ്ങി വന്ന ഇരുമ്പിനെ വീണ്ടും ഭൂമിയുടെ അന്തര്‍ഭാഗത്തേക്ക് ആവാഹിക്കുന്നത്.
ഈ പ്രപഞ്ചത്തില്‍ നിന്നും മനുഷ്യന്‍ ഇതു വരെ കണ്ടെത്തിയ ഭാഗത്ത് കാണപ്പെടുന്ന മൂലകങ്ങളില്‍ 74 ശതമാനവും ഹൈഡ്രജനാണെന്ന് കാണാം. തൊട്ടടുത്ത സ്ഥാനം 24 ശതമാനം വരുന്ന ഹീലിയത്തിനാണ്. മറ്റു നൂറിലേറെ മൂലകങ്ങളുടെ മൊത്തം തോത് രണ്ട് ശതമാനം മാത്രമാണ്. സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ഹൈഡ്രജന്‍ ഹീലിയമായി മാറിക്കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് നടക്കുന്നത്. സൂര്യന്‍ പോലുളള ഒരു നക്ഷത്രത്തില്‍ ഈ പ്രക്രിയ തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ അവയിലെ താപനില ക്രമേണ വര്‍ധിക്കുകയും ന്യൂക്ലിയര്‍ ഫ്യൂഷനിലൂടെ കാര്‍ബണ്‍ ജന്മം കൊളളാന്‍ തുടങ്ങുകയും ചെയ്യും. പിന്നീട് കാര്‍ബണ്‍ സോഡിയവും മഗ്നീഷ്യവും നിയോണുമായി പരിണമിക്കും. താപം വര്‍ധിക്കുന്നതിനനുസരിച്ച് പിന്നീടുളള ന്യൂക്ലിയര്‍ ഫ്യൂഷന്‍ പ്രക്രിയയില്‍ അലൂമിനിയം, സിലിക്കണ്‍ തുടങ്ങിയ മൂലകങ്ങളും രൂപന്തരപ്പെടും. താപനില വീണ്ടും ഉയര്‍ന്ന് രണ്ടായിരം മില്യണ്‍ സെന്റിഗ്രേഡില്‍ എത്തുമ്പോള്‍ നക്ഷത്രങ്ങളുടെ അകക്കാമ്പ് ടൈറ്റാനിയം, ക്രോം, മാംഗനീസ്, ഇരുമ്പ് എന്നിവയിലേക്ക് പരണമിക്കും. ഒരു നക്ഷത്രത്തില്‍ ഇത്തരം മൂലകങ്ങള്‍ രുപപ്പെടണമെങ്കില്‍ അതികഠിനമായ താപം ആവശ്യമാണ്. നക്ഷത്രങ്ങളുടെ ജീവിത ഘട്ടത്തിലെ ചുവപ്പു ഭീകരന്മാര്‍, അതി ഭീകരന്മാര്‍ എന്നീ ഘട്ടങ്ങളില്‍ മാത്രമാണ് ഇത്രയും താപം ലഭിക്കുന്നത്. ഈ നക്ഷത്രങ്ങള്‍ സൂപ്പര്‍ നോവകളായി പൊട്ടിത്തെറിക്കുമ്പോള്‍ താരതമ്യേന ശക്തിയുളള മൂലകമായ ഇരുമ്പ് ആകാശത്ത് ചിതറുകയും ഭൂമിപോലുളള ഗ്രഹങ്ങളിലേക്ക് അവ എത്തിപ്പെടുകയും ചെയ്യുന്നു. ഉല്‍ക്കാ വര്‍ഷത്തിലൂടെ ഓരോ വര്‍ഷവും ടണ്‍ കണക്കിന് ഇരുമ്പ് ഭൂമിയില്‍ പതിക്കുന്നുണ്ട്. ഇരുമ്പ് ആകാശത്ത് നിന്ന് ഇറക്കി എന്ന വചനത്തിന്റെ താത്പര്യം ഇതായിരിക്കാം.
ഇരുമ്പിന്റെ ശക്തിയെക്കുറിച്ചാണ് ഖുര്‍ആന്‍ അടുത്ത വചനത്തില്‍ സൂചിപ്പിക്കുന്നത്. സ്വര്‍ണം, വെളളി, ചെമ്പ് എന്നീ ലോഹങ്ങളെപ്പോലെ അതിപുരാതന കാലം മുതല്‍ മനുഷ്യന്‍ അറിയുകയും ഉപയോഗിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു ലോഹമാണ് ഇരുമ്പ്. എങ്കിലും ഇതര ലോഹങ്ങളെ അപേക്ഷിച്ച് ഇത് അല്പം ശക്തമാണ്. അയേണ്‍ ആറ്റത്തിലെ ഇരുപത്താറ് പ്രോട്ടോണുകളും മുപ്പത് ന്യൂട്രോണുകളും ഇരുപത്താറ് ഇലക്‌ട്രോണുകളുമാണ് ഇരുമ്പിന്റെ ശക്തിയുടെ നിദാനം. ഇതര ലോഹങ്ങളെ അപേക്ഷിച്ച് ഇരുമ്പിന് കാന്തിക ആകര്‍ഷണ ശക്തിയും അടിച്ചു പരത്താനും വലിച്ചു നീട്ടാനുമുളള ഇലാസ്തികതയും ചൂടിനെ ചെറുക്കാനുളള പ്രതിരോധ ശക്തിയുമുണ്ട്. ഇരുമ്പ് 1536 ഡിഗ്രി സെന്റി ഗ്രേഡിന് താഴെയുള്ള ചൂടില്‍ ഉരുകുകയില്ല. ഇനിയും ഒട്ടേറെ സവിശേഷതകളുളള ഒരു ലോഹമാണ് ഇരുമ്പ്.
ഇരുമ്പ് കൊണ്ട് ജനങ്ങള്‍ക്ക് ധാരാളം പ്രയോജനമുണ്ടെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഭൂമിയിലെ ജനവാസത്തിനും നാഗരികതക്കും ഇരുമ്പ് ബൃഹത്തായ സംഭാവനകള്‍ നല്‍കുന്നുണ്ട്. ഭൂമിയിലെ അകക്കാമ്പിലെ ഇരുമ്പ് ഭൂമിയുടെ ആകര്‍ഷണശക്തിയില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഭൂമിയുടെ ഈ ആകര്‍ഷണ ശക്തിയാണ് ഭൂമിയുടെ ഉപരിഭാഗത്തുളള ജല വാതക ജൈവ മണ്ഡലത്തെ പിടച്ചു നിര്‍ത്തുന്നത്. വാതക മണ്ഡലം മാരകമായ കിരണങ്ങളില്‍ നിന്ന് ഭൂമിക്ക് സംരക്ഷണം നല്‍കുന്നുണ്ട്. ഭൂമിയിലെ സുരക്ഷിതവും സുഖപ്രദവുമായ ജനവാസത്തിന് അനുയോജ്യമായ പല പ്രക്രിയകള്‍ക്കും ഭൂമിയുടെ ആകര്‍ഷണ ശക്തി ആവശ്യമാണ്. ഭൂമിയിലെ ഇരുമ്പിന്റെ വര്‍ധിച്ച അളവ് ഈ രംഗത്ത് ഗണ്യമായ ഒരു പങ്ക് നിര്‍വ്വഹിക്കുന്നുണ്ട്.
മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും കോശ ഘടനയില്‍ ഇരുമ്പ് ഒരു അനിവാര്യഘടകമാണ്. സസ്യങ്ങളിലെ ഇലകളിലും കായയിലും പൂവിലും വിത്തുകളിലുമുളള ഇരുമ്പിന്റെ അംശങ്ങളാണ് മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിലെത്തുന്നത്. രക്തത്തിലെ ഹീമോഗ്ലോബിനില്‍ ഇരുമ്പ് ഒരു അവിഭാജ്യഘടകമാണ്. രക്തത്തില്‍ മാത്രമല്ല ശരീരത്തിലെ ഏകദേശം എല്ലാ അവയവങ്ങളിലും ഇരുമ്പിന്റെ സാന്നിദ്ധ്യമുണ്ട്. ഇരുമ്പിന്റെ അഭാവം പലവിധ രോഗങ്ങള്‍ക്ക് കാരണമായിത്തീരുന്നുമുണ്ട്. ഇരുമ്പില്‍ മനുഷ്യര്‍ക്ക് പ്രയോജനമുണ്ട് എന്ന് ഖുര്‍ആനില്‍ അല്ലാഹു പ്രസ്താവിക്കുമ്പോള്‍ ഈ രൂപത്തിലുളള ഇരുമ്പിന്റെ എണ്ണിയാല്‍ ഒടുങ്ങാത്ത പ്രയോജനങ്ങളാണ് അര്‍ഥമാക്കുന്നത്.
ആകാശത്തു നിന്ന് ആഹാരം
അല്ലാഹു ആകാശത്തു നിന്ന് മഴ വര്‍ഷിപ്പിക്കുകയും അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ മുളപ്പിച്ച് മനുഷ്യര്‍ക്കും ഇതര ജീവികള്‍ക്കുമുളള ഉപജീവനമൊരുക്കുകയും ചെയ്തുവെന്ന് ഖുര്‍ആനില്‍ ധാരാളം വചനങ്ങളിലൂടെ പ്രതിപാദിക്കുന്നതായി കാണാം. എന്നാല്‍ അല്ലാഹു അവനെ പരിചയപ്പെടുത്തുന്ന ചില വചനങ്ങളില്‍ ”ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് അന്നം തരുന്നവന്‍” എന്ന് പറയുന്നതായും കാണാം. ആകാശത്തു നിന്ന് ആഹാരം നല്‍കുന്നു എന്ന് പറഞ്ഞതിന്റെ താത്പര്യമെന്തെന്ന് ശാസ്ത്രീയമായി ഒരു വിശകലനം നടത്താം.
സമാഅ് എന്ന അറബി പദത്തിന് ഉയര്‍ന്നത് ഉപരിയായത് എന്നീ അര്‍ഥങ്ങളാണുളളത്. ഭൂമിയുടെ തൊട്ട് മുകളിലുളള മേഘങ്ങള്‍ക്കും അനന്തമായ ഏഴാകാശത്തിനും ഖുര്‍ആനില്‍ ഇതേ പദം തന്നെയാണ് പ്രയോഗിച്ചിട്ടുളളത്. ആകാശങ്ങള്‍ക്കും ഭൂമിക്കും ഇടയിലുളളത് എന്ന പദപ്രയോഗം ഇരുപത് സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിതായി കാണാം. ആകാശഭൂമിക്കിടയിലുളളത് എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഭൂമിക്ക് മുകളിലുളള വാതക പാളിയാകാണ് സാധ്യത. കാരണം മേഘത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നിടത്ത് ”ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്”(2:164) എന്ന പരാമര്‍ശം കാണാം. മേഘത്തില്‍ നിന്നാണ് മഴ വര്‍ഷിക്കുന്നതെന്ന് ഏവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. മേഘം എന്ന പദം തന്നെ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുമുണ്ട് അതിന്റെ സ്ഥാനം ആകാശത്തിനും ഭൂമിക്കുമിടയിലാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഖുര്‍ആനില്‍ ചില വചനങ്ങളില്‍ മേഘത്തില്‍ നിന്ന് വെളളമിറക്കി എന്ന് പറയുന്നതിന് പകരം ആകാശത്ത് നിന്ന് വെള്ളമിറക്കി എന്ന് പറയുന്നതായി കാണാം. ഇത്തരം വചനങ്ങളില്‍ സമാഅ് (ആകാശം) എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് മേഘമാണ് എന്ന കാര്യത്തില്‍ സംശയമില്ല.
ഭൂമിയിലെ സസ്യങ്ങള്‍ക്ക് ആഹാരം ഉത്പാദിപ്പിക്കാന്‍ കേവലം ജലം മാത്രം മതിയാകില്ല. സൂര്യപ്രകാശവും മറ്റനേകം ധാതുലവണങ്ങളും ആവശ്യമാണ്. ഇവയെല്ലാം ചെടികള്‍ക്ക് ലഭിക്കുന്നതും ആകാശത്ത് നിന്ന് തന്നെയാണ്. ആകാശത്ത് നിന്ന് ഭൂമിയിലേക്ക് പതിക്കുന്ന ഉല്‍ക്കകളിലൂടെ നൈട്രജന്‍, കാര്‍ബണ്‍, സോഡിയം, പൊട്ടാസ്യം തുടങ്ങി അനവധി മൂലകങ്ങള്‍ ഭൂമിയില്‍ പതിക്കുന്നുണ്ട്. ഭൂമിയെ സമ്പുഷ്ടമാക്കുന്നതിന് വേണ്ടി ദിനേന ടണ്‍ കണക്കിന് ഇത്തരം രാസപദാര്‍ഥങ്ങള്‍ പലവിധത്തിലായി ഇവിടെ എത്തുന്നുണ്ട്. സസ്യങ്ങളുടെ വളര്‍ച്ചക്ക് അനിവാര്യമായ ജലവും സൗരോര്‍ജവും ഇത്തരം ധാതുലവണങ്ങളും ഭുമിയിലേക്ക് എത്തുന്നത് ആകാശത്ത് നിന്നായത് കൊണ്ട് ആകാശത്ത് നിന്നുളള ആഹാരം എന്ന ഖുര്‍ആന്‍ പ്രയോഗം വളരെ അര്‍ഥവത്താണ്.
ആകാശത്തു നിന്ന് ആഹാരം എന്ന വചനത്തിന് ശാസ്ത്രീയ വ്യാഖ്യാനം കണ്ടെത്തുന്നതിലൂടെ അന്നദാതാവ് അല്ലാഹു തന്നെയാണ് എന്ന വസ്തുത നിഷേധിക്കപ്പെടുന്നില്ല. ഖുര്‍ആനില്‍ ആകാശത്തുളളവന്‍ ആഹാരം തരുന്നുവെന്നോ അല്ലെങ്കില്‍ ആകാശത്തു നിന്ന് മാത്രം ആഹാരം ലഭിക്കുന്നുവെന്നോ പറയുകയാണെങ്കില്‍ അത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് സര്‍വലോക രക്ഷിതാവായ അല്ലാഹുവാണ് എന്ന് മനസിലാക്കാം. എന്നാല്‍ ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നവന്‍ അവനാണ് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ”ചോദിക്കുക ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ് ”?(10:31), ”ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ അല്ലാഹു അല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ?” (35:3).
