അറബി തഫ്‌സീറുകള്‍ 1
ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ സമ്പന്നമായ പാരമ്പര്യം അറബി തഫ്‌സീറുകളിലൂടെ രൂപം കൊണ്ടതാണ്. പ്രവാചകനോട് ഏറ്റവും അടുത്തിരുന്ന സഹാബികളില്‍പ്പെട്ട ഇബ്‌നി അബ്ബാസ്(റ) മുതല്‍ ക്ലാസിക്കല്‍ കാലഘട്ടത്തിലെ മഹത്തായ മുഫസ്സിറുകള്‍ വരെയുള്ളവരുടെ പരിശ്രമങ്ങളാണ് ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രത്തെ വികസിപ്പിച്ചത്. അറബി ഭാഷയുടെ ആഴവും ഖുര്‍ആനിക ശൈലിയുടെയും സൂക്ഷ്മതകളുടെയും അറിവുമാണ് അറബി തഫ്‌സീറുകള്‍.
വിശുദ്ധ ഖുര്‍ആനിന്ന് അറബികള്‍ക്ക് വിവര്‍ത്തനം ആവശ്യമില്ല. എന്നാല്‍ വിശദീകരണം ആവശ്യമാണ്. വിശുദ്ധ ഖുര്‍ആന്‍ തഫ്‌സീറുകള്‍ ആരംഭിച്ചത് അറബി ഭാഷയിലാണ്. ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലാണ് അറബി ഭാഷയില്‍ തഫ്‌സീറുകള്‍ രൂപം കൊള്ളുന്നത്. മുഹമ്മദ്ബ്‌നു ജരീരിത്ത്വബ്‌രി(ഹി.224-310 ക്രി: 839-923)യാണ് അറിയപ്പെട്ട മുഫസ്സിറുകളില്‍ പ്രഥമഗണനീയന്‍. തൊട്ടടുത്ത നൂറ്റാണ്ടുകളില്‍ നിരവധി തഫ്‌സീറുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്ന് അറബിയില്‍ ചെറുതും വലുതുമായ അനേകം തഫ്‌സീറുകളുണ്ട്. പ്രമുഖരായ ഏതാനും മുഫസ്സിറുകളുടെ ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുകയാണ്.
തഫ്‌സീറു ഇബ്‌നി അബ്ബാസ്
ഒരിക്കല്‍ പ്രവാചകന്‍(സ്വ) ഒരു ബാലനെ കാണുന്നു. ആ കുട്ടിയുടെ ചുമലില്‍ അദ്ദേഹം കൈവെച്ചു. എന്നിട്ടിങ്ങനെ പ്രാര്‍ഥിച്ചു. ‘അല്ലാഹുവേ, ഇവന് നീ മതത്തില്‍ പാണ്ഡിത്യം നല്‍കേണമേ, ഖുര്‍ആന്‍ വ്യാഖ്യാനം ഇവന് നീ പഠിപ്പിക്കേണമേ’.
സി ഇ 618ല്‍ മക്കയില്‍ ജനിച്ച ഖുറൈശീ വംശജനും പ്രവാചകന്റെ പിതൃസഹോദര പുത്രനുമായ അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) ആയിരുന്നു ആ ബാലന്‍. ‘തര്‍ജിമാനുല്‍ ഖുര്‍ആന്‍’, ‘ഇമാമുത്തഫ്‌സീര്‍’ എന്നീ അപര നാമത്തില്‍ അറിയപ്പെടുന്ന അദ്ദേഹം ഹാശിം കുടുംബത്തില്‍ ഹിജ്‌റയുടെ മൂന്നു വര്‍ഷം മുമ്പാണ് ജനിച്ചത്. ക്രിസ്താബ്ദം 687ല്‍ ത്വാഇഫില്‍ വെച്ച് ഇഹലോക വാസം വെടിയുന്നതിന് മുമ്പ് ഇസ്‌ലാമികാധ്യാപന മേഖലയില്‍ വിശിഷ്യാ ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത് പ്രോജ്വലിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഇബ്‌നു അബ്ബാസ്(റ)ന്റെ ഖുര്‍ആന്‍ വ്യാഖ്യാന വീക്ഷണം വ്യക്തമാക്കുന്ന ഒരു സംഭവം ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. ഉമറുബ്‌നുല്‍ ഖത്താബ്(റ) ഒരു ദിവസം നബിയുടെ സ്വഹാബിമാരോട് ചോദിച്ചു: ‘നിങ്ങളില്‍ ഒരാള്‍ തനിക്ക് ഈത്തപ്പനയും മുന്തിരിയുമുള്ള തോട്ടമുണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നുവോ?’ (2:266) എന്ന ഖുര്‍ആന്‍ വാക്യം ആരുടെ കാര്യത്തിലാണ് അവതരിച്ചത് എന്ന് അറിയുമോ?’ അവര്‍: ‘അല്ലാഹുവിന്നറിയാം’ എന്നു പറഞ്ഞപ്പോള്‍ ഉമര്‍ ക്ഷോഭിച്ചു, ‘ഞങ്ങള്‍ക്ക് അറിയാം, അല്ലെങ്കില്‍ അറിഞ്ഞുകൂടാ എന്നേ പറയാവൂ’. ഉമര്‍ നിര്‍ദേശിച്ചു. അപ്പോള്‍ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ‘എന്റെ മനസ്സില്‍ അതിനെ സംബന്ധിച്ച് ഒരാശയമുണ്ട്’. ഉമര്‍: ‘സഹോദരാ പറയൂ, താങ്കള്‍ സ്വയം നിസ്സാരനാകരുത്’. ഇബ്‌നു അബ്ബാസ്: ‘അത് ഒരു നടപടിയെ ഉപമിച്ചതാണ്’. ഉമര്‍: ‘എന്തു നടപടി?’. ഇബ്‌നു അബ്ബാസ്: ‘അല്ലാഹുവിന്റെ കല്പനകള്‍ പാലിച്ചു ജീവിച്ചിരുന്ന ഒരു ധനികന്‍ പിന്നീട് അയാള്‍ പിശാചിന്റെ ജല്‍പനങ്ങള്‍ക്ക് വഴങ്ങി ദുര്‍വൃത്തിയിലേക്കു തിരിഞ്ഞു. അതില്‍ മുങ്ങി, ഇതാണ് ആ വചനത്തിന്റെ വിവക്ഷ’. ഇങ്ങനെ ഖുര്‍ആനിലെ ഉപമകളുടെയും അലങ്കാര പ്രയോഗങ്ങളുടെയുമെല്ലാം പൊരുള്‍ ഇബ്‌നു അബ്ബാസ്(റ)ന് അറിയാമായിരുന്നു.(ബുഖാരി) 1
തഫ്‌സീറു ഇബ്‌നി അബ്ബാസിന്റെ പ്രാധാന്യം
ഇബ്‌നു അബ്ബാസ്(റ)ന്റെ ശിഷ്യന്‍ മുജാഹിദ്(റ) പറയുന്നു: ‘അദ്ദേഹം ഒരു കാര്യം വിശദീകരിച്ചാല്‍ അതില്‍ ഞാന്‍ പ്രകാശം കണ്ടെത്തിയിരുന്നു’. അലി(റ) പറഞ്ഞു: ‘നേരിയ മറയ്ക്കകത്തുകൂടെ അപ്രത്യക്ഷമായ കാര്യങ്ങള്‍ നോക്കിക്കാണുന്നതു പോലെയായിരുന്നു അദ്ദേഹത്തിന്റെ വ്യാഖ്യാനം’. ഇബ്‌നു ഉമര്‍(റ) പറഞ്ഞു: ‘മുഹമ്മദ് നബി(സ്വ)ക്ക് അവതരിച്ചതില്‍ മുഹമ്മദിന്റെ സമുദായത്തില്‍ ഏറ്റവും കൂടുതല്‍ അറിവുള്ള ആളാണ് ഇബ്‌നു അബ്ബാസ്(റ)’.
സൂറത്തുല്‍ ഫത്ഹ് അവതരിച്ചു. എല്ലാവരും മക്കാവിജയത്തെക്കുറിച്ചും വിജയം കൈവരിച്ചാല്‍ പാലിക്കേണ്ട മതവിധികളെക്കുറിച്ചും മനസ്സിലാക്കി. എന്നാല്‍ ക്രാന്തദര്‍ശിയായ ഇബ്‌നു അബ്ബാസ്(റ) വിശുദ്ധ വചനങ്ങള്‍ക്കിടയില്‍ നിന്നും പ്രവാചകന്റെ വിയോഗമടുത്തതായി മണത്തറിഞ്ഞിരുന്നു.
തഫ്‌സീറിന്റെ പ്രത്യേകതകള്‍
1. ജാഹിലിയ്യാ കവിതകളുടെ ഉപയോഗം
ഇബ്‌നു അബ്ബാസ്(റ) അറബിക്കവിതയില്‍ നിപുണനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സമകാലികരായ പ്രമുഖ സ്വഹാബിമാര്‍ക്ക് പോലും ഖുര്‍ആനിലുപയോഗിച്ച പദങ്ങളെക്കുറിച്ച് ആശയക്കുഴപ്പമോ അവ്യക്തതയോ അനുഭവപ്പെടുമ്പോള്‍ അവര്‍ ഇബ്‌നു അബ്ബാസിനെയായിരുന്നു ആശ്രയിച്ചിരുന്നത്. കാരണം അദ്ദേഹം ഖുര്‍ആനിനെ വ്യാഖ്യാനിക്കുമ്പോള്‍ സമാനമായ അറബിക്കവിതകള്‍ യഥേഷ്ടം ഉദ്ധരിക്കുമായിരുന്നു. ഒരിക്കല്‍ കഅ്ബാലയത്തിന്റെ പൂമുഖത്ത് വെച്ച് നാഫിഅ്ബ്‌നു അസ്‌റഖ് അദ്ദേഹത്തോട് ഇരുനൂറോളം ചോദ്യങ്ങള്‍ ചോദിച്ചു. അതിനെല്ലാം അറബിക്കവിതകളുദ്ധരിച്ച് അദ്ദേഹം മറുപടിയും നല്‍കി. നാഫിഇന്റെ ചോദ്യങ്ങളിലൊന്ന് സൂറത്തു മാഇദയിലെ 35-ാം വചനത്തിലെ ‘വസീല’യെക്കുറിച്ചായിരുന്നു. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ‘ആവശ്യം എന്നാണതിന്റെ അര്‍ത്ഥം’. നാഫിഅ്: ‘അങ്ങനെയാണോ അറബികള്‍ മനസ്സിലാക്കിയിരുന്നത്?’ അതിനു മറുപടിയായി ഇബ്‌നു അബ്ബാസ് കവിത ഉദ്ധരിക്കുകയായിരുന്നു (അല്‍ ഇത്ഖാന്‍) 2. ഇസ്‌ലാമിനെ വികൃതമാക്കിയ യാഥാസ്ഥിതിക പൗരോഹിത്യം അല്ലാഹുവിനോട് പ്രാര്‍ഥിക്കുമ്പോള്‍ മധ്യവര്‍ത്തികളെ നിശ്ചയിക്കണമെന്ന് സമര്‍ഥിക്കാന്‍ ഈ വചനം ദുരുപയോഗപ്പെടുത്തുന്നത് എത്രമാത്രം അപലപനീയമാണ്.
ഖുര്‍ആന്‍ വിവരണത്തിന് കവിതകളുപയോഗിച്ച് ഭാഷാപഗ്രഥനം നടത്തുന്ന ശൈലിയുടെ ഉപജ്ഞാതാവ് ഇബ്‌നു അബ്ബാസ്(റ) ആകുന്നു (അല്‍ മദാഹിബുല്‍ ഇസ്‌ലാമിയ്യ ഫീ തഫ്‌സീറില്‍ ഖുര്‍ആന്‍). അദ്ദേഹം ഇങ്ങനെ പറയാറുണ്ടായിരുന്നു. ‘കവിതയാണ് അറബികളുടെ സമാഹാരം (ദീവാന്‍). അറബി ഭാഷയില്‍ അല്ലാഹു അവതരിപ്പിച്ച ഖുര്‍ആനില്‍ ഏതെങ്കിലും പദങ്ങളില്‍ നമുക്ക് അവ്യക്തത അനുഭവപ്പെട്ടാല്‍ നാം ആ സമാഹാരമവലംബിക്കുകയും അതില്‍ ചികയുകയും വേണം’ (അല്‍ ഇത്ഖാന്‍) 3.
2. പൂര്‍വ വേദങ്ങള്‍ അവലംബിക്കല്‍
ഇബ്‌നു അബ്ബാസ്(റ) ഖുര്‍ആന്‍ വ്യാഖ്യാനത്തിന് വേദക്കാരില്‍ നിന്നുള്ള അറിവുകളുടെ സാധ്യത ഉപയോഗപ്പെടുത്തിയിരുന്നു. ഇസ്‌ലാം സ്വീകരിച്ച പണ്ഡിതന്‍മാരില്‍ അദ്ദേഹം ആകൃഷ്ടനായിരുന്നു. ഖുര്‍ആന്‍ സംക്ഷിപ്തമായി പറഞ്ഞ ചരിത്ര കഥകളുടെ ആഖ്യാനത്തിനായിരുന്നു മുന്‍വേദ പാഠങ്ങള്‍ അദ്ദേഹം പ്രയോജനപ്പെടുത്തിയിരുന്നത്. ഇവ സ്വീകരിക്കുന്നതില്‍ അദ്ദേഹം അതിസൂക്ഷ്മത പുലര്‍ത്തിയിരുന്നു. വിശ്വാസ കാര്യങ്ങളില്‍ വേദക്കാരുടെ സംഭാവന അദ്ദേഹം ഒട്ടും സ്വീകരിച്ചിരുന്നില്ല. ചരിത്രകഥാ ആഖ്യാനങ്ങളില്‍ തന്നെ മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്കോ ബുദ്ധിക്കോ വിരുദ്ധമായവ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു (അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍) 4.
വ്യാജ നിര്‍മിതികള്‍
ഇബ്‌നു അബ്ബാസ്(റ)യുടെ പേരില്‍ പ്രചാരത്തിലുള്ള ചില തഫ്‌സീറുകള്‍ അദ്ദേഹത്തിന്റെതല്ല. ഈജിപ്തില്‍ നിന്ന് പല തവണ പ്രസിദ്ധീകരിക്കപ്പെട്ട ‘തന്‍വീറുല്‍ മിഖ്‌യാസ് മിന്‍ തഫ്‌സീറി ഇബ്‌നു അബ്ബാസ്’ എന്ന ഗ്രന്ഥം ഇബ്‌നു അബ്ബാസ്(റ)ന്റെതല്ല. അല്‍ഖാമൂസുല്‍ മുഹീത്വിന്റെ രചയിതാവായ അബൂത്വല്‍ഹതില്‍ മുഹമ്മദ് ബ്‌നു യഅ്ഖൂബ് അല്‍ ഫൈറൂസാബാദി എന്ന ശാഫിഈ പണ്ഡിതനാണ് അത് സമാഹരിച്ചത്. ഇതിലെ പല റിപ്പോര്‍ട്ടുകളും തഫ്‌സീര്‍ നിരൂപകര്‍ക്കിടയില്‍ ആരോപണ വിധേയമായവയാണ്.
ഇതുപോലെ പില്ക്കാലത്തും ഒട്ടേറെ നിവേദനങ്ങള്‍ ഇബ്‌നു അബ്ബാസിലേക്ക് ചേര്‍ത്തിപ്പറഞ്ഞതായി കാണാന്‍ കഴിയും. ഖുര്‍ആന്‍ വ്യാഖ്യാനത്തിന് പ്രവാചകന്റെ പ്രത്യേക പ്രാര്‍ഥനയ്ക്ക് അര്‍ഹനും പ്രവാചക കുടുംബാംഗവുമായ ഇബ്‌നു അബ്ബാസിന്റെ വാക്കുകള്‍ക്ക് പില്കാലക്കാര്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയും അദ്ദേഹത്തിന്റെ സന്താന പരമ്പരയിലെ പിന്‍ തലമുറക്കാരായ അബ്ബാസിയാ ഭരണാധികാരികള്‍ അദ്ദേഹത്തിന്റെ പേര് ദുരുപയോഗപ്പെടുത്തിയതുമാണ് ഇബ്‌നു അബ്ബാസിന്റെ പേരിലെ വ്യാജ നിര്‍മിതികള്‍ക്ക് കാരണം.
തഫ്‌സീറുത്ത്വബ്‌രീ
സ്വതന്ത്ര വിജ്ഞാന ശാഖയെന്ന നിലയില്‍ തഫ്‌സീര്‍ മേഖലയിലെ ഗ്രന്ഥരൂപത്തിലുള്ള ഒന്നാമത്തെ രചനയാണ് തഫ്‌സീറുത്ത്വബ്‌രി.
ഇന്നത്തെ ഇറാന്‍ റിപബ്ലിക്കില്‍ സ്ഥിതി ചെയ്യുന്ന ത്വബ്‌രിസ്ഥാനില്‍ ഹി. 224ല്‍ ജനിച്ച അബൂ ജഅ്ഫര്‍ മുഹമ്മദ്ബ്‌നു ജരീറുത്ത്വബ്‌രിയാണ് തഫ്‌സീറുത്ത്വബ്‌രിയുടെ രചയിതാവ്. ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി. ബഗ്ദാദ്, ഡമസ്‌കസ്, ഫുസ്ത്വാത് തുടങ്ങിയ വൈജ്ഞാനിക കേന്ദ്രങ്ങളിലായിരുന്നു പഠനം. പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളും ഹൃദിസ്ഥമാക്കിയിട്ടുണ്ട്. അറബി ഭാഷ, ചരിത്രം എന്നിവയില്‍ അഗാധ പാണ്ഡിത്യമുള്ള ത്വബ്‌രിയുടെ നിരൂപണാത്മക വിശകലനങ്ങള്‍ ശ്രദ്ധേയമാണ്.
അല്‍ ജാമിഉല്‍ ബയാന്‍ ഫീ തഫ്‌സീറില്‍ ഖുര്‍ആന്‍ എന്നാണ് തഫ്‌സീറുത്ത്വബ്‌രിയുടെ മുഴുവന്‍ പേര്. 30 വാള്യങ്ങളുള്ള തഫ്‌സീറില്‍ ഇമാം ത്വബ്‌രി ആധികാരിക മാനദണ്ഡങ്ങളാണ് അവലംബിച്ചിട്ടുള്ളത്. അദ്ദേഹം ഒരു വചനത്തെ വ്യാഖ്യാനിക്കുകയാണെങ്കില്‍ ആദ്യം ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ട് തന്നെ അതിനെ വിശദീകരിക്കും. ഉദാ: സൂറ: അന്‍ആമിലെ ‘വിശ്വസിക്കുകയും വിശ്വാസത്തെ അക്രമവുമായി കലര്‍ത്താത്തവരും’ എന്ന വചനത്തി(82)ലെ അക്രമം അഥവാ ദുല്‍മ് എന്നതിനെ അദ്ദേഹം വ്യാഖ്യാനിച്ചത് സൂറ: ലുഖ്മാനിലെ വചനം 13 കൊണ്ടാണ്.
ഖുര്‍ആന്‍ വചനങ്ങളെ പ്രാമാണികമായ ഹദീസുകളെടുത്ത് വ്യാഖ്യാനിക്കുക എന്നതാണ് അദ്ദേഹം അവലംബിച്ച മറ്റൊരു ശൈലി. സ്വഹാബിമാരുടെയും മറ്റും അഭിപ്രായങ്ങള്‍ അതിനു ശേഷമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.
പ്രസിദ്ധ പണ്ഡിതനായ അബൂഹാമിദ് തഫ്‌സീറുത്ത്വബ്‌രിയെ വിശേഷിപ്പിച്ചത് ഇപ്രകാരമാണ്. ‘തഫ്‌സീറുത്ത്വബ്‌രി പഠിക്കാന്‍ ഒരാള്‍ക്ക് ചൈനയില്‍ പോകേണ്ടി വന്നാലും അത് അധികമാവില്ല’ (അല്‍ബിദായ വന്നിഹായ) 5. രണ്ടു വര്‍ഷക്കാലമെടുത്ത് തഫ്‌സീറുത്വബ്‌രിയുടെ പഠനം പൂര്‍ത്തിയാക്കിയ നാലാം നൂറ്റാണ്ടുകാരനായ അബൂബക്ര്‍ ബിന്‍ ഇസ്ഹാഖ് അഭിപ്രായപ്പെട്ടതിങ്ങനെ. ‘തഫ്‌സീറുത്വബ്‌രി ആദ്യാവസാനം ഞാന്‍ വായിച്ചു. ഇബ്‌നു ജരീറിനേക്കാള്‍ അറിവുള്ളവര്‍ സമകാലീനരായി ഭൂമുഖത്തുണ്ടെന്ന് ഞാന്‍ കരുതുന്നില്ല'(അല്‍ ബിദായ വന്നിഹായ) 5.
തഫ്‌സീറുര്‍റാസി
ഫഖ്‌റുദ്ദീന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഇമാം റാസിയുടെ യഥാര്‍ഥ പേര് മുഹമ്മദ് ബ്‌നു ഉമറബ്‌നി ഹസനിബ്‌നി ഹുസൈനിബ്‌നി അലി എന്നാണ്. ഇറാനിലെ തെഹ്‌റാനിനടുത്ത റയ്യില്‍ ഹി. 544ല്‍ ജനിച്ചു. ഇമാം റാസി ആര്‍ജിച്ചെടുക്കാത്ത വിജ്ഞാന ശാഖകളില്ല എന്നു തന്നെ പറയാം. ഖുര്‍ആന്‍ വ്യാഖ്യാനത്തിനു പുറമെ ഭാഷാശാസ്ത്രം, ഗോളശാസ്ത്രം, ഇല്‍മുല്‍ കലാം, ഗണിതശാസ്ത്രം, ഊര്‍ജതന്ത്രം, രസതന്ത്രം എന്നീ ശാസ്ത്ര ശാഖകളിലും അദ്ദേഹം വ്യുല്പത്തി നേടിയിരുന്നു. മത വിഷയങ്ങള്‍ക്ക് പുറമെ ശാസ്ത്ര വിഷയങ്ങളിലും ഇമാം റാസി ഗ്രന്ഥരചന നടത്തിയിട്ടുണ്ട്.
തഫ്‌സീറുല്‍ കബീര്‍, മഫാതീഹുല്‍ ഗൈബ് എന്നീ പേരുകളില്‍ തഫ്‌സീറുര്‍റാസി അറിയപ്പെടുന്നുണ്ട്. തഫ്‌സീറുത്ത്വബ്‌രി പ്രമാണാധിഷ്ഠിത വ്യാഖ്യാനങ്ങളുടെ മാതൃകയായി എണ്ണപ്പെടുന്നുവെങ്കില്‍ തഫ്‌സീറു റാസി ഗവേഷണാത്മക തഫ്‌സീറുകള്‍ക്ക് മാതൃകയായാണ് എണ്ണപ്പെടുന്നത്. എന്നു മാത്രമല്ല, നിലവിലുള്ള മുഴുവന്‍ ഗവേഷണാത്മക ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെയും മുഖ്യസ്രോതസ്സ് മഫാതീഹുല്‍ ഗൈബ് ആണ്.
ഹി. 595ല്‍ തഫ്‌സീറിന്റെ രചന ആരംഭിച്ചെങ്കിലും ഇമാം റാസിക്ക് അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിനു ശേഷം ഖാദീ ശിഹാബുദ്ദീന്‍ ദിമശ്ഖിയും പിന്നീട് നജ്മുദ്ദീന്‍ അഹമ്മദ് ബ്‌നു മുഹമ്മദുമാണ് ഇതിന്റെ രചന പൂര്‍ത്തീകരിച്ചത്.
രചനാ രീതി
വ്യാഖ്യാനിക്കപ്പെടുന്ന ആയത്തുകളും അതിന്റെ മുന്‍പുള്ള ആയത്തുകളും തമ്മിലുള്ള ബന്ധം ആദ്യമായി ചര്‍ച്ച ചെയ്യുന്നു. പ്രകൃതിശാസ്ത്രം, ഗണിതശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയവ വ്യാഖ്യാനത്തില്‍ ഉള്‍പ്പെടുത്തിയതായി കാണാം. ദാര്‍ശനികരുടെയും മുഅ്തസിലികള്‍ പോലുള്ളവരുടെയും അഭിപ്രായങ്ങള്‍ എടുത്തുപറഞ്ഞ് ഖണ്ഡിക്കുകയും ചെയ്യുന്നുണ്ട്. വിധിവിലക്കുകളുമായി ബന്ധപ്പെട്ട സൂക്തങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ വ്യത്യസ്ത ഫിഖ്ഹീ ചിന്താധാരകളിലെ പണ്ഡിതാഭിപ്രായങ്ങള്‍ ഉദ്ധരിക്കുകയും അദ്ദേഹത്തിന്റെ പക്ഷം വ്യക്തമാക്കുകയും ചെയ്യും. ആധുനിക വിജ്ഞാനങ്ങളുടെ അതിപ്രസരം കാരണം റാസിയുടെ തഫ്‌സീര്‍ പല വിമര്‍ശനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. വാചകഘടനയിലെ ലാളിത്യവും അവതരണ ഭംഗിയും റാസിയുടെ തഫ്‌സീറിന്റെ രചനാവൈഭവം വിളിച്ചോതുന്നു.
പ്രശസ്ത പൗരസ്ത്യ ഇസ്‌ലാമിക ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന അല്ലാമാ ശിബ്‌ലി നുഅ്മാനി പറയുന്നു: ‘വാസ്തവത്തില്‍ അദ്ദേഹത്തിന്റെ മുന്‍പ് രചിക്കപ്പെട്ട തഫ്‌സീറുകളെല്ലാം ഒരു പ്രത്യേക മാതൃകയില്‍ രചിക്കപ്പെട്ടവയായിരുന്നു. ഭാഷ, അലങ്കാര ശാസ്ത്രം, വേദാന്തം, കര്‍മശാസ്ത്രം തുടങ്ങിയവയിലേതെങ്കിലുമൊന്നില്‍ മാത്രം കേന്ദ്രീകരിച്ചായിരുന്നു അവയുടെ രചനാരീതി. എന്നാല്‍ ഇമാം റാസിയുടെ തഫ്‌സീര്‍ മിക്ക വിജ്ഞാന ശാഖകളെയും ഉള്‍ക്കൊള്ളുകയും രേഖപ്പെടുത്തുകയും ചെയ്തു’ (ശിബ്‌ലിയുടെ ലേഖനങ്ങള്‍, വാള്യം 4, പുറം 46).
തഫ്‌സീര്‍ ഇബ്‌നു കസീര്‍
തഫ്‌സീറുത്ത്വബ്‌രിക്കുശേഷം ആധികാരികതയില്‍ രണ്ടാം സ്ഥാനം കല്‍പ്പിക്കപ്പെടുന്ന തഫ്‌സീറാകുന്നു ഇബ്‌നു കസീര്‍(റ)ന്റെ തഫ്‌സീറുല്‍ ഖുര്‍ആനില്‍ അദ്വീം. ഡമസ്‌കസുകാരനായ ഇമാദുദ്ദീന്‍ അബുല്‍ഫിദാ ഇസ്മാഈലബ്‌നി കസീര്‍(റ), ഹദീസ്, ചരിത്രം, കര്‍മശാസ്ത്രം എന്നീ വിജ്ഞാന മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പണ്ഡിതന്‍ കൂടിയായിരുന്നു. ഹിജ്‌റ 700ല്‍ ജനിച്ച ഇബ്‌നുകസീര്‍ ചെറുപ്പത്തില്‍ തന്നെ അനാഥനായിത്തീര്‍ന്നു. ഏഴാം വയസ്സില്‍ സഹോദരനോടൊപ്പം പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. ഹി: 774ല്‍ ഈ ലോകത്തോട് വിടപറയുന്നതിന്നിടയില്‍ രചിച്ച തഫ്‌സീറുല്‍ ഖുര്‍ആന്‍, ജാമിഉല്‍ മസാനീദ്, ഖിസസുല്‍ അമ്പിയാഅ്, ത്വബകാത്തുശ്ശാഫിഇയ്യ, അല്‍ബിദായ വന്നിഹായ എന്നീ അമൂല്യ ഗ്രന്ഥങ്ങളിലൂടെ ഇബ്‌നു കസീര്‍ ഇന്നും ലോകത്ത് തിളങ്ങി നില്‍ല്ക്കുന്നു.
മുസ്‌ലിം ലോകം അരക്ഷിതത്വത്തിന്റെയും നവോത്ഥാനത്തിന്റെയും മധ്യേ നില്ക്കുന്ന മുഹൂര്‍ത്തത്തിലായിരുന്നു ഇബ്‌നുകസീറിന്റെ പിറവി. അഞ്ചു നൂറ്റാണ്ടിലധികം ഭരണം നടത്തിയ അബ്ബാസിയ്യ വംശം തകര്‍ന്നടിഞ്ഞതും, ഇസ്‌ലാമിന്റെ ശത്രുക്കളായ താര്‍ത്താരികള്‍ നിരന്തരമായ ഭീകരാക്രമണവും വംശഹത്യയും നടത്തിയതും കാരണം ഒരു വശത്ത് മുസ്‌ലിം ലോകം അരക്ഷിതാവസ്ഥയിലായിരുന്നു. അതോടൊപ്പം അന്ധ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂത്തരങ്ങായി മാറിയ സമുദായത്തിനകത്തുനിന്നുതന്നെ നവോത്ഥാന വിപ്ലവ കാഹളം മുഴക്കിക്കൊണ്ട് ഇബ്‌നുതൈമിയ(റ) താരോദയം ചെയ്ത കാലവുമായിരുന്നു അത്.
ഇബ്‌നു തൈമിയയുടെ നവോത്ഥാന ചിന്തകള്‍ ജനമനസ്സുകളില്‍ സ്വാധീനം ചെലുത്തിയിരുന്നു. അത് യാഥാസ്ഥിതിക പൗരോഹിത്യത്തെ അമ്പരപ്പിക്കുകയും അവര്‍ കലിതുള്ളിക്കുകയും ചെയ്തു. ഇബ്‌നുതൈമിയ(റ)യുടെ പ്രമാണബദ്ധമായ സമീപനവും ജ്ഞാന സമര്‍ഥനവും ഇബ്‌നുകസീര്‍(റ)നെ സ്വാധീനിച്ചു. അദ്ദേഹം ഇബ്‌നു തൈമിയയില്‍ ആകൃഷ്ടനായി. തത്ഫലമായി ഇബ്‌നുതൈമിയയെപ്പോലെ ഇബ്‌നുകസീറും പീഡനങ്ങള്‍ക്കിരയാവുകയും ചെയ്തു.
ഖുര്‍ആന്‍ വ്യാഖ്യാനത്തിന് കുറ്റമറ്റ രീതി ശാസ്ത്രമാണ് ഇബ്‌നുകസീര്‍(റ) അവലംബിച്ചത്. അദ്ദേഹത്തിന്റെ തഫ്‌സീറില്‍ ഒരു വചനത്തെ വ്യാഖ്യാനിക്കുമ്പോള്‍ ആ വചനത്തോട് സമാനമായ ധാരാളം വചനങ്ങള്‍ ഉദ്ധരിക്കുന്നു. അദ്ദേഹം ഖുര്‍ആനിനെ വ്യാഖ്യാനിക്കാന്‍ ആദ്യം ഉപയോഗിക്കേണ്ടത് ഖുര്‍ആന്‍ തന്നെയാണ് എന്ന പക്ഷക്കാരനായിരുന്നു. തുടര്‍ന്ന് പ്രവാചകന്റെ വചനങ്ങള്‍ കൊടുക്കും. ശേഷം താബിഉകളുടെ വചനങ്ങളുദ്ധരിക്കും. ഇതായിരുന്നു അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാന ശൈലി.
ഹദീസ് നിരൂപണ വിശാരദന്‍ കൂടിയായതുകൊണ്ട് ആധികാരിക ഹദീസുകള്‍ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ യഥേഷ്ടം ഉദ്ധരിച്ചു. രാഷ്ട്രീയ കാര്യലാഭങ്ങള്‍ക്കും മതവിഭാഗീയതയ്ക്കും വേണ്ടി നിര്‍മിത ഹദീസുകള്‍ ദിനംപ്രതി പെരുകിക്കൊണ്ടിരുന്ന ഒരു കാലഘട്ടമാണതെന്ന് പ്രത്യേകം ഓര്‍ക്കണം. മറ്റു മുഫസ്സിറുകളില്‍ നിന്നും ഭിന്നമായി ചരിത്രപണ്ഡിതന്‍ കൂടിയായ ഇമാം ഇബ്‌നുകസീറിന് ചരിത്രത്തിന്റെയും ഹദീസ് വിജ്ഞാനത്തിന്റെയും പിന്‍ബലത്തില്‍ വ്യാജനിര്‍മിതികളെ പെട്ടെന്ന് കണ്ടെത്തുവാനും കഴിഞ്ഞിരുന്നു.
ആധികാരിക മുഫസ്സിറുകളുടെ തഫ്‌സീറുകളില്‍ പോലും ഇടം പിടിച്ച ഇസ്‌റാഈലിയ്യത്തുകള്‍ക്കെതിരെ ശക്തമായ നിലപാടായിരുന്നു ഇബ്‌നു കസീര്‍(റ) എടുത്തിരുന്നത്. അന്തിമ വിശകലനത്തില്‍ കുറ്റമറ്റവ മാത്രമേ അദ്ദേഹം സ്വീകരിച്ചിരുന്നുള്ളൂ. അവയിലധികവും പശ്ചാത്തല വിശദീകരണങ്ങള്‍ക്കുള്ള ബാഹ്യ അവലംബമായി മാത്രം അദ്ദേഹം പരിഗണിച്ചു. സൂറത്തുല്‍ ബഖറയിലെ 67 മുതലുള്ള വചനങ്ങളില്‍ പശുവിനെ അറുക്കുവാന്‍ ബനൂഇസ്രാഈല്യരോടുളള ആഹ്വാനവും തുടര്‍ സംഭവങ്ങളും വിവരിച്ചശേഷം അദ്ദേഹം ഇങ്ങനെ കുറിച്ചു. ഈ വിവരങ്ങള്‍ ഉബൈദ, അബുല്‍ ആലിയ, സുദിയ്യ തുടങ്ങിയവരില്‍ നിന്നുള്ളതാണ്. അവയിലെല്ലാം അഭിപ്രായാന്തരങ്ങളുണ്ട്. പ്രത്യക്ഷത്തില്‍ അവയെല്ലാം ബനൂഇസ്‌റാഈല്യരുടെ ഗ്രന്ഥങ്ങളില്‍ നിന്നെടുത്തതാണ്. നമുക്കത് ഉദ്ധരിക്കാമെങ്കിലും അവയെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യേണ്ടതില്ല. സത്യത്തോട് പൊരുത്തപ്പെടുന്നവ മാത്രമേ നാം അവലംബിക്കേണ്ടതുള്ളു” (ഇബ്‌നുകസീര്‍) 6.
സൂറത്തു ഖാഫിലെ ആദ്യവചനത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം എഴുതിയതിങ്ങനെ ഖാഫ് എന്നു പറയുന്നത് ഭൂതലമാകെ വലയം ചെയ്തിരിക്കുന്ന ഒരു പര്‍വ്വതമാണെന്ന് പൂര്‍വ്വീകരായ ചിലര്‍ ഉദ്ധരിച്ചിരിക്കുന്നു. ഇത് ബനൂഇസ്‌റാഈല്യരുടെ കെട്ടുകഥകളില്‍ പെട്ടതാണ്. എന്റെ അഭിപ്രായത്തില്‍ ഇതും ഇതുപോലുളളതും വേദക്കാരുടെ മതകാര്യങ്ങളില്‍ പൊതുജനത്തിന് ആശയക്കുഴപ്പം സൃഷ്ടിക്കുവാന്‍ വേണ്ടി അവരിലെത്തന്നെ നിരീശ്വരവാദികള്‍ നിര്‍മിച്ചവയാകുന്നു. അഗ്രഗണ്യരായ പണ്ഡിതന്മാരും പ്രവാചകവചനങ്ങള്‍ മനഃപാഠമാക്കിയവരും ഹദീസ് നിരൂപകരും നിറഞ്ഞു നില്‍ക്കുന്ന ഈ ഉമ്മത്തില്‍ (മുസ്‌ലിം) പോലും മതകാര്യങ്ങളില്‍ കെട്ടു കഥകള്‍ നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ ഒട്ടേറെ കാലം പിന്നിടുകയും മതനിരൂപകര്‍ തുലോം പരിമിതവും വേദ ഗ്രന്ഥങ്ങളില്‍ പോലും അക്ഷരാര്‍ഥത്തില്‍ മാറ്റത്തിരുത്തലുകള്‍ നടത്തിയ പണ്ഡിതന്മാരും, മദ്യപാനികളായ പണ്ഡിതന്മാരും അത്തരം വിശ്വാസികളുമുള്ള ഒരു സമുദായത്തില്‍ ഇതെങ്ങനെ സംഭവിക്കാതിരിക്കും. ബനൂ ഇസ്‌റാഈല്യരില്‍ നിന്ന് നിങ്ങള്‍ ഉദ്ധരിച്ചുകൊള്ളുവിന്‍ വിരോധമില്ല എന്ന പ്രവാചക വചനമനുസരിച്ച് ബുദ്ധിക്ക് അനുയോജ്യമായ കാര്യങ്ങള്‍ അവരില്‍ നിന്നും സ്വീകരിക്കാവുന്നതാണ്. എന്നാല്‍ സമാന്യ ബുദ്ധി അസംഭവ്യമായി കരുതുന്ന കാര്യങ്ങള്‍ നിരര്‍ഥകമായി നാം കാണുകയും വേണം (ഇബ്‌നു കസീര്‍) 7.
ഹദീസ്, ചരിത്രം എന്നിവപോലെത്തന്നെ ഫിഖ്ഹി(കര്‍മശാസ്ത്രം)ലും അഗാധ പാണ്ഡിത്യമുള്ള ആളായിരുന്നു ഇബ്‌നുകസീര്‍. ഖുര്‍ആന്‍ വിവരണത്തിലും ഫിഖ്ഹിന്റെ ആധിപത്യം നമുക്ക് കാണാന്‍ കഴിയും. കര്‍മ്മകാര്യങ്ങളില്‍ തന്റെ പക്ഷം മാത്രം പറഞ്ഞു മതിയാക്കാതെ പണ്ഡിതാഭിപ്രായങ്ങളും അവരുന്നയിക്കുന്ന തെളിവുകളും കൂടി ഉദ്ധരിക്കുന്നത് ഇബ്‌നുകസീറിന്റെ(റ) പ്രത്യേകതയത്രെ.
തഫ്‌സീറുബ്‌നു കസീറിന്റെ രചനാലാളിത്യം എടുത്തു പറയേണ്ടതാണ്. സാധാരണക്കാര്‍ക്കുപോലും ഗ്രഹിക്കാന്‍ കഴിയുന്ന ലളിതമായ ശൈലിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഇമാം ത്വബ്‌രിയുടെ തഫ്‌സീറിന് ലഭിച്ചതിനേക്കാള്‍ ജനകീയാംഗീകാരം ഇബ്‌നു കസീറിന് ലഭിക്കാന്‍ ഇത് നിമിത്തമാകുകയും ചെയ്തു.
തഫ്‌സീറുബ്‌നു കസീറിന് പില്‍ക്കാലത്ത് സംഗ്രഹ ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട്. കുവൈത്തിലെ ജംഇയ്യത്തു ഇഹ്‌യാഉത്തുറാസ് പ്രസിദ്ധീകരിച്ച ഹുസ്‌നു തഹ്‌രീര്‍ ഫീ തഹ്ദീബി തഫ്‌സീറുബ്‌നു കസീര്‍ ആണ് ഈ ഇനത്തിലെ ഏറ്റവും പുതിയ ഗ്രന്ഥം. മൂലഗ്രന്ഥത്തിലെ വ്യാഖ്യാന ദൈര്‍ഘ്യവും സംശയാസ്പദമായ ഇസ്‌റാഈലി റിപ്പോര്‍ട്ടുകളും ഒഴിവാക്കി ശൈഖ് മുഹമ്മദ് അല്‍ഹമൂദ് നജ്ദിയാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്.
തഫ്‌സീറുല്‍ കശ്ശാഫ്
ഹിജ്‌റ. 467ല്‍ സമഖ്ശറില്‍ ഭൂജാതനായ അബുല്‍ ഖാസിം മഹ്‌മൂദ് ബിന്‍ ഉമറബിനി മുഹമ്മദി ബിനി ഉമര്‍ ആണ് അല്‍ കശ്ശാഫ് എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം രചിച്ചത്. അല്‍ കശ്ശാഫു അല്‍ ഹഖാഇഖിത്തന്‍സീലി വ ഉയൂനുല്‍ അഖാവീലി ഫീ വുജൂഹിത്തഅ്‌വീലി ലിസ്സമഖ്ശരി എന്നാണ് തഫ്‌സീറിന്റെ മുഴുവന്‍ പേര്. പില്കാലത്ത് ബാഗ്ദാദിലെത്തിയ അദ്ദേഹം അവിടെ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. തഫ്‌സീര്‍, ഹദീസ്, ഭാഷ, സാഹിത്യം തുടങ്ങിയ വിജ്ഞാന ശാഖകളില്‍ അദ്ദേഹം അഗാധജ്ഞനും അതുല്യനുമായിത്തീര്‍ന്നു. ‘ജാറുല്ല’ എന്ന അപരനാമത്തിലറിയപ്പെടുന്ന അദ്ദേഹം ഹനഫീ പക്ഷക്കാരനും മുഅ്തസലിയുമായിരുന്നു (അത്തഫ്‌സീറു വല്‍മുഫസ്സിറൂന്‍) 8.
ഹിജ്‌റ:538ല്‍ അറഫാരാത്രി ജോര്‍ജാനിയയില്‍ വെച്ച് അദ്ദേഹം ഈ ലോകത്തോട് വിടവാങ്ങി. അല്‍കശ്ശാഫ്, അല്‍ മുഹാജാത്തു ഫില്‍ മസാഇലിന്നഹ്‌വിയ്യ, അല്‍ മുഫ്‌റദു വല്‍ മുറക്കബു ഫില്‍ അറബിയ്യ, അല്‍ഫാഇകു ഫീ തഫ്‌സീറില്‍ ഹദീസ്, അസാസുല്‍ ബലാഗ് ഫില്ലുഗ, അല്‍മുഫസ്സലു ഫിന്നഹ്‌വ്, റുഊസുല്‍ മസാഇല്‍ ഫില്‍ ഫിഖ്ഹ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ രചനകളില്‍ പ്രസിദ്ധവും പില്‍ക്കാലക്കാരുടെ അവലംബ കൃതികളുമാകുന്നു.
തഫ്‌സീറുല്‍ കശ്ശാഫിന്റെ പ്രാധാന്യം
ഖുര്‍ആന്‍ ഒരു അമാനുഷിക (മുഅ്ജിസത്ത്) ഗ്രന്ഥമാകുന്നു. ഓരോ വചനത്തിലും ഭാഷാത്ഭുതങ്ങളിലൂടെ ഖുര്‍ആനിന്റെ അമാനുഷികത ബോധ്യപ്പെടുത്തുവാന്‍ തഫ്‌സീറുല്‍ കശ്ശാഫിനു കഴിയുന്നുണ്ടെന്നത് ഒരു വസ്തുതയാകുന്നു. ഖുര്‍ആനിന്റെ സാഹിത്യവും സാഹിത്യ വശ്യതയും ഇതര തഫ്‌സീറുകളില്‍ നിന്നും ഭിന്നമായി പ്രതിഫലിപ്പിക്കുവാന്‍ കശ്ശാഫിനു കഴിഞ്ഞിട്ടുണ്ട്. തന്റെ ഭാഷാ നൈപുണിയിലൂടെയും അറബി കവിതകളിലും സാഹിത്യത്തിലുമുള്ള സൂക്ഷ്മ വിശകലനങ്ങളിലൂടെയുമാണ് അദ്ദേഹത്തിനിതു സാധ്യമായിത്തീര്‍ന്നിട്ടുള്ളത്. ഇല്‍മുല്‍ മആനിയിലും ഇല്‍മുല്‍ ബയാനിലും (അറബി സാഹിത്യ ശാഖ) അസാധാരണ സിദ്ധിവൈഭവം ആര്‍ജിച്ച സമഖ്ശരി തന്റെ തഫ്‌സീറിലുടനീളം അവ പ്രയോഗിക്കുകയും ഖുര്‍ആനിന്റെ അമാനുഷികത ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഇതുകൊണ്ട് തന്നെ സമഖ്ശരിയുടെ മുഅ്തസിലീ പക്ഷത്തെ വിമര്‍ശിക്കുന്നവര്‍ പോലും ഖുര്‍ആനിന്റെ ഭാഷാപഗ്രഥനത്തിന് കശ്ശാഫിനെ അവംലംബമായി കാണുന്നു.
എന്നാല്‍ ഭാഷാവിശകലനത്തിലെ സൗന്ദര്യത്തെ കെടുത്തിക്കളയുന്നതായിരുന്നു സമഖ്ശരിയുടെ മുഅ്തസില മനോഗതി. തഫ്‌സീറുല്‍ കശ്ശാഫിനെ നിരൂപണവിധേയമാക്കിയ ഇബ്‌നു ഖല്‍ദൂന്‍, താജുദ്ദീന്‍ സുന്‍കി, അബൂ ഹയ്യാന്‍ തുടങ്ങിയ പ്രഗത്ഭരെല്ലാം വ്യക്തമാക്കിയതുപോലെ ഭാഷാപഗ്രഥനത്തിലൂടെ ഖുര്‍ആന്‍ വ്യാഖ്യാനത്തിന് വഴിവെട്ടിത്തെളിച്ച സുല്‍ത്താനാണദ്ദേഹമെങ്കിലും മുഅ്തസിലി ആദര്‍ശം അദ്ദേഹത്തെ ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ വഴിപിഴപ്പിച്ചിട്ടുണ്ട്. സൂറത്തുത്തൗബയിലെ 43ാം വചനത്തില്‍ പ്രവാചകനെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു: ‘അല്ലാഹു നിനക്ക് പൊറുത്തുതന്നിരിക്കുന്നു’ ഇതിനെ വ്യാഖ്യാനിച്ചുകൊണ്ട് സമഖ്ശരി ഇങ്ങനെ കുറിച്ചു. ‘നീ തെറ്റ് ചെയ്തിരിക്കുന്നു. എത്രമോശമാണ് നീ ചെയ്ത തെറ്റ്?’. പ്രവാചകന്‍മാരുടെ പാപ സുരക്ഷിതത്വക്കുറിച്ച് ഒരു വികലമായ മുഅ്തസിലീ വീക്ഷണമാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുള്ളത്. സൂറ: മാഇദയിലെ 55ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ അല്ലാഹുവിന്റെ ഔലിയാക്കളെക്കുറിച്ച് നടത്തിയ പരാമര്‍ശവും ഇതിനുദാഹരണമത്രെ.
ലഘുവിവരണ ഗ്രന്ഥങ്ങള്‍
കശ്ശാഫിന് പില്‍ക്കാലത്ത് ചില ലഘുവിവരണ ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഹിജ്‌റ: 743 ല്‍ മൃതിയടഞ്ഞ അല്ലാമാ ശറഫുദ്ദീന്‍ ഹസന്‍ രചിച്ച ‘ഫുതൂഹുല്‍ ഗയ്ബ് ഫില്‍ കശ്ഫി അല്‍ ഖിനാഇ റയ്ബ്’ എന്ന ഗ്രന്ഥമത്രെ ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ആറു വാള്യങ്ങളുള്ള ഈ വിവരണം ഗ്രന്ഥത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ കശ്ശാഫിലെ അവ്യക്തതകളും അനര്‍ഥങ്ങളും അനാവരണം ചെയ്യുന്നുണ്ട്.
തഫ്‌സീറുല്‍ ബൈദാവീ
പേര്‍ഷ്യക്കാരനായ നാസിറുദ്ദീന്‍ അബുല്‍ ഖൈര്‍ അബ്ദുല്ലാഹിബ്‌നു മുഹമ്മദ്ബ്‌നു അലി അല്‍ ബൈദാവീയുടെ ‘അന്‍വാറുത്തന്‍സീല്‍ വ അസ്‌റാറുത്തഅ്‌വീല്‍’ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ് തഫ്‌സീറുല്‍ ബൈദാവീ എന്ന ചുരുക്ക പേരിലറിയപ്പെടുന്നത്. അസര്‍ബൈജാനിലെ പണ്ഡിത ശ്രേഷ്ഠനായ ബൈദാവീ ഷീറാസിലെ ജഡ്ജി കൂടിയായിരുന്നു. ഇസ്‌ലാമിക ലോകത്തിന് ഒട്ടേറെ രചനകള്‍ അദ്ദേഹം സംഭാവന ചെയ്തു. ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിനു പുറമെ കിതാബുല്‍ മിന്‍ഹാജ്, കിതാബുത്തിവാല്‍ എന്ന ഗ്രന്ഥങ്ങള്‍ ഇന്നും പണ്ഡിത ലോകത്തിന്റെ അവലംബ കൃതികളത്രെ.
ഒരര്‍ഥത്തില്‍ അന്‍വാറുത്തന്‍സീല്‍ സമഖ്ശരിയുടെ കശ്ശാഫിന്റെ സംഗ്രഹമാവുന്നു. സമഖ്ശരിയുടെ മുഅ്തസിലീ ചിന്തകളെ നീക്കം ചെയ്തുകൊണ്ടും ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ പിന്തുണച്ചുകൊണ്ടുമാണ് ബൈദാവീ രചന പൂര്‍ത്തികരിച്ചത്. എന്നാല്‍ ചിലപ്പോഴൊക്കെ സമഖ്ശരിക്ക് സംഭവിച്ച അബദ്ധങ്ങള്‍ ബൈദാവിക്കും പിണഞ്ഞതായി കാണാം. ഉദാഹരണമായി ബൈദാവി ഓരോ സൂറത്തും അവസാനിക്കുമ്പോള്‍ ആ സൂറത്ത് പാരായണം ചെയ്തവര്‍ക്ക് ലഭിക്കുന്ന മഹത്വങ്ങളെക്കുറിച്ച് വര്‍ണിക്കുന്ന ഹദീസുകള്‍ ഉദ്ധരിക്കുന്നതായി കാണാം. ഇത് കശ്ശാഫിന്റെയും ശൈലിയായിരുന്നു. എന്നാല്‍ ഈ ഹദീസുകളെല്ലാം നിര്‍മിത ഹദീസുകളുടെ ഗണത്തില്‍ പെട്ടവയത്രെ (അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍) 9.
ബൈദാവി തന്റെ തഫ്‌സീറില്‍ ഓരോ വിഷയത്തിലുള്ള വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രതിപാദിക്കുകയും അവയില്‍ അഹ്‌ലുസ്സുന്നയുടെ വീക്ഷണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയും ചെയ്യുന്നു. ഉദാഹരണമായി സൂറത്തുല്‍ ബഖറയിലെ 2,3 വചനങ്ങളുടെ വ്യാഖ്യാനത്തില്‍ ഈമാന്‍, നിഫാഖ് എന്നിവയെക്കുറിച്ചുള്ള അഹ്‌ലുസ്സുന്നയുടെയും മുഅ്തസിലിയാക്കളുടെയും ഖവാരിജുകളുടെയും വീക്ഷണങ്ങള്‍ ഉദ്ധരിക്കുകയും അഹ്‌ലുസ്സുന്നയുടെ വീക്ഷണം ശരിവെക്കുകയും ചെയ്യുന്നു. സമകാലിക തഫ്‌സീറുകളില്‍ നിന്നും വിഭിന്നമായി ഇസ്‌റാഈല്‍ കെട്ടുകഥകളുടെ തോത് വളരെ കുറച്ചുള്ള തഫ്‌സീറാണ് ബൈദാവീയുടേത്. അഥവാ അവ ഉദ്ധരിക്കേണ്ടിവന്നാല്‍ ഖീല (ആരോ പറഞ്ഞത്) എന്നോ റുവിയ (ആരോ ഉദ്ധരിച്ചത്) എന്നോ പറഞ്ഞിട്ടാണ് ഉദ്ധരിക്കാറുള്ളത്. ആ സംഭവത്തിന്റെ ദൗര്‍ബല്യത്തെക്കുറിക്കാന്‍ വേണ്ടിയാണത്.
പ്രാപഞ്ചിക പ്രതിഭാസങ്ങളെ പ്രതിപാദിക്കുന്ന വചനങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ ബൈദാവീ സമകാലിക ശാസ്ത്ര ചിന്തകളെ അവലംബിക്കാറുണ്ട്. പലപ്പോഴും മുന്‍കാല മുഫസ്സിറുകളുടെ വ്യാഖ്യാനങ്ങളെ തള്ളിക്കൊണ്ടായിരുന്നു ശാസ്ത്രത്തെ അദ്ദേഹം അവലംബിച്ചിരുന്നത്. ഉദാഹരണമായി സൂറത്തുസ്സ്വാഫാത്തിലെ പത്താം വചനത്തിലെ ‘തുളച്ചുകടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരും’ എന്നതിലുള്ള തീ ജ്വാലയെ അദ്ദേഹം വര്‍ണിച്ചു കൊണ്ടു പറഞ്ഞു. ‘അടര്‍ന്നു വീഴുന്ന നക്ഷത്രങ്ങള്‍ പോലെ നമുക്ക് കാണാന്‍ കഴിയുന്നതാണത്.’ തുടര്‍ന്ന് എതിരാളികളുടെ വാദത്തെ അദ്ദേഹം ഖണ്ഡിക്കുകയും ചെയ്യുന്നുണ്ട്.
തഫ്‌സീര്‍ വൈജ്ഞാനിക മേഖലയില്‍ ഈ തഫ്‌സീര്‍ സുപ്രധാനമാണ്. അതുകൊണ്ടുതന്നെ പണ്ഡിതലോകത്തിന്റെ അവലംബവുമാണത്. നാല്‍പതിലേറെ അനുബന്ധ ഗ്രന്ഥങ്ങള്‍ അന്‍വാറുത്തന്‍സീലിന് വിരചിതമായിട്ടുണ്ട് എന്നത് അതിന്റെ പ്രാധാന്യത്തെ കുറിക്കുന്ന ഒരു സൂചകമത്രെ.
തഫ്‌സീറുല്‍ ബഗവി
ഖുറാസാനിലെ രോമ-തുകല്‍ വ്യാപാരിയായിരുന്ന അബൂ മുഹമ്മദ് ഹുസൈനുബ്‌നു മസ്ഊദ് അല്‍ബഗവിയുടെ മികച്ച രചനകളിലൊന്നാണ് മആലിമുത്തന്‍സീല്‍ എന്ന തഫ്‌സീര്‍. കര്‍മശാസ്ത്ര പണ്ഡിതനും ഹദീസ് വിജ്ഞാനിയും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ബഗവി മുഹ്‌യുസ്സുന്ന, റുക്‌നുദ്ദീന്‍ എന്നീ അപരനാമങ്ങളിലാണ് അറിയപ്പെട്ടിരുന്നത്. ഖാദി ഹുസൈനായിരുന്നു അദ്ദേഹത്തിന്റെ ഗുരു. ഐഹിക വിരക്തനും ഭക്തനുമായ ബഗവി വുദൂഅ് ചെയ്തിട്ടല്ലാതെ മതപഠന ക്ലാസുകള്‍ എടുക്കാറില്ല.
ഇതര തഫ്‌സീറുകളില്‍ നിന്നും വിഭിന്നമായി മആലിമുത്തന്‍സീലില്‍ വ്യാഖ്യാനങ്ങള്‍ക്ക് സ്വീകാര്യമായ ഹദീസുകള്‍ മാത്രമേ ഉപയോഗിച്ചിട്ടുളളു. ഖുര്‍തുബിയാണോ ബഗവിയാണോ സമഖ്ശരിയാണോ ഖുര്‍ആനിനോടും സുന്നത്തിനോടും ഏറ്റവും അടുത്ത് നില്‍ക്കുന്നത് എന്ന ചോദ്യത്തിന് ഇബ്‌നുതൈമിയ(റ) നല്‍കിയ മറുപടി അദ്ദേഹത്തിന്റെ ഫതാവയില്‍ ഇങ്ങനെ വായിക്കാം. ‘ചോദിച്ചിരിക്കുന്ന മൂന്ന് തഫ്‌സീറുകളിലും വെച്ച് ബിദ്അത്തുകളില്‍ നിന്നും ദുര്‍ബല ഹദീസുകളില്‍ നിന്നും സുരക്ഷിതമായിരിക്കുന്നത് ബഗവിയാകുന്നു. എന്നാലത് സഅ്‌ലബിയുടെ തഫ്‌സീറിന്റെ രത്‌നച്ചുരുക്കമത്രെ. സഅ്‌ലബിയുടെ തഫ്‌സീറിലെ നിര്‍മിത ഹദീസുകളും ബിദ്അത്തുകളും ഒഴിവാക്കിക്കൊണ്ട് രചിച്ചതാണ് ബഗവിയുടെ മആലിമുത്തന്‍സീല്‍ (ഫതാവാ അല്‍ കുബ്‌റാ). 10.
തന്‍സീലിന്റെ രചനയില്‍ ബഗവി ലളിതവും ഹ്രസ്വവുമായ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അദ്ദേഹം സനദുകള്‍ (പരമ്പര) പറയാതെയാണ് ഉദ്ധരിക്കാറുള്ളത്. ഇബ്‌നു അബ്ബാസ് പറഞ്ഞു, അത്വാഅ് പറഞ്ഞു, മുജാഹിദ് പറഞ്ഞു എന്നിങ്ങനെ നേരിട്ടാണ് അദ്ദേഹം പറയാറുള്ളത്. സനദുകള്‍ മുഴുവന്‍ അദ്ദേഹം തഫ്‌സീറിന്റെ ആമുഖത്തില്‍ ഉദ്ധരിച്ചതുകൊണ്ടാണ് അവ ആവര്‍ത്തിക്കാതിരിക്കുന്നത്. ആമുഖത്തില്‍ പറയാത്ത പരമ്പരകള്‍ സന്ദര്‍ഭത്തിനനുസരിച്ച് വിവരിക്കാറുമുണ്ട്.
ഹിജ്‌റ 510ല്‍ ബഗവി ലോകത്തോട് വിടപറഞ്ഞു. ശറഹുസ്സുന്ന, അല്‍മസ്വാബീഹ്, അല്‍ജംഉ ബയ്‌ന സ്സ്വഹീഹൈനി, അത്തഹ്ദീബ് എന്നിവ പണ്ഡിത ലോകത്ത് സ്വീകാര്യത ലഭിച്ച അദ്ദേഹത്തിന്റെ കൃതികളാകുന്നു.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 165, ഹദീസ് 4264[↩]
- അല്‍ ഇത്ഖാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍, അബ്ദുറഹ്‌മാനുബ്‌നു അബീബക്ര്‍ ജലാലുദ്ദീന്‍ അസ്സ്വുയൂഥി, അല്‍ ഹൈഅതുല്‍ മിസ്‌രിയ്യതുല്‍ ആലമില്‍ കുത്താബ്, വാള്യം 02, പേജ് 69[↩]
- അല്‍ ഇത്ഖാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍, അബ്ദുറഹ്‌മാനുബ്‌നു അബീബക്ര്‍ ജലാലുദ്ദീന്‍ അസ്സ്വുയൂഥി, അല്‍ ഹൈഅതുല്‍ മിസ്‌രിയ്യതുല്‍ ആലമില്‍ കുത്താബ്, വാള്യം 02, പേജ് 67 [↩]
- അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍, മുഹമ്മദ് ഹുസൈന്‍ അദ്ദഹബീ, വാള്യം 01, പേജ് 54[↩]
- അല്‍ ബിദായ വന്നിഹായ, അബുല്‍ ഫിദാഅ് ഇസ്മാഈലിബ്‌നു ഉമറുബ്‌നു കസീര്‍ (ഇബ്‌നു ക്‌സീര്‍), ദാറുല്‍ ഫിക്ര്‍ ബൈറൂത്ത്, വാള്യം 11, പേജ് 166[↩][↩]
- തഫ്‌സീറു ഇബ്‌നു കസീര്‍, അബുല്‍ ഫിദാഅ് ഇസ്മാഈലുബ്‌നു ഉമറബ്‌നി കസീര്‍ അല്‍ ഖുറശീ അല്‍ ബസ്വരീ, ദാറു ത്വയ്ബ ലിന്നശ്‌രി വത്തൗസീഅ്, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 298[↩]
- തഫ്‌സീറു ഇബ്‌നു കസീര്‍, അബുല്‍ ഫിദാഅ് ഇസ്മാഈലുബ്‌നു ഉമറബ്‌നി കസീര്‍ അല്‍ ഖുറശീ അല്‍ ബസ്വരീ, ദാറു ത്വയ്ബ ലിന്നശ്‌രി വത്തൗസീഅ്, രണ്ടാം പതിപ്പ്, വാള്യം 07, പേജ് 394[↩]
- അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍, മുഹമ്മദ് ഹുസൈന്‍ അദ്ദഹബീ, വാള്യം 01, പേജ് 304[↩]
- അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍, മുഹമ്മദ് ഹുസൈന്‍ അദ്ദഹബീ, വാള്യം 01, പേജ് 211,212[↩]
- അല്‍ ഫതാവാ അല്‍ കുബ്‌റാ, ഇബ്‌നു തൈമിയ്യ, തഖിയുദ്ദീന്‍ അബ്ബാസ് അഹ്‌മദു ബ്‌നു അബ്ദില്‍ ഹലീം ഇബ്‌നു തൈമിയ്യ, ദാറുല്‍ കുതുബില്‍ ഇല്‍മിയ്യ, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 84[↩]
