അറബി തഫ്സീറുകള്‍ 3
അറബി തഫ്സീറുകളുടെ പാരമ്പര്യം കാലഘട്ടങ്ങള്‍ കടന്നുവന്ന ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രത്തിന്റെ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നതാണ്. ക്ലാസിക്കല്‍ കാലഘട്ടത്തില്‍ ആരംഭിച്ച ഈ പാരമ്പര്യം ആധുനിക കാലഘട്ടത്തിലേക്കെത്തുമ്പോള്‍ ലളിതത്വവും പ്രായോഗികതയും സാമൂഹിക ബോധവും ഉള്‍ക്കൊള്ളുന്ന രീതിയിലേക്ക് വികസിച്ചു. ഭാഷാപരമായ ആഴം, ഹദീസ് അധിഷ്ഠിത വിശദീകരണം, ഫിഖ്ഹ് സൂചനകള്‍, ആത്മീയ സന്ദേശങ്ങള്‍ എന്നിവയുടെ സമന്വയമാണ് അറബി തഫ്സീറുകള്‍.
തഫ്സീറുസ്സഅദി ലളിതവും വ്യക്തവുമായ ശൈലിയിലൂടെ ഖുര്‍ആന്‍ സന്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് എളുപ്പം ഗ്രഹിക്കാവുന്ന വിധത്തില്‍ അവതരിപ്പിക്കുന്നു. തഫ്സീറുല്‍ ആലൂസി ഭാഷ, ഫിഖ്ഹ്, ദാര്‍ശനിക ചിന്തകള്‍ എന്നിവ സമന്വയിപ്പിച്ച ഗൗരവമേറിയ വ്യാഖ്യാനമാണ്. അലാ ഹാമിശിത്തഫാസീര് എന്ന കൃതി, ഇസ്മാഈല്‍ ശിഹാബുദ്ദീന് പൂക്കോയ തങ്ങള്‍ രചിച്ചതായി, മുന്‍കാല അറബി തഫ്സീറുകളെ അടിസ്ഥാനമാക്കി സംഗ്രഹവും വിശദീകരണവും നല്കുന്ന പ്രത്യേക സംഭാവനയായി നിലകൊള്ളുന്നു. ഈ ഗ്രന്ഥങ്ങള്‍ അറബി തഫ്സീറുകളുടെ വൈവിധ്യവും തുടർച്ചയും വ്യക്തമാക്കുന്നു.
തഫ്സീറുസ്സഅദി
നാലുഭാഗങ്ങളില് ഒതുങ്ങിയുളള, ചെറുതും മനോഹരവുമായ ഒരു തഫ്സീര്‍. ഒററവാക്കില്‍ അബ്ദുറഹ്മാന് സഅദിയുടെ കിതാബു തയ്സീരില്‍ കരീമിര്റഹ്മാന് ഫീ തഫ്സീരി കലാമില്‍ മന്നാന്‍ എന്ന തഫ്സീറിനെ ഇങ്ങനെ വിശേഷിപ്പിക്കാം. പരാമര്‍ശങ്ങള്‍ ലളിതമാണ്. അപരിചിത പ്രയോഗങ്ങളില്‍ നിന്നും ദൈര്‍ഘ്യത്തില്‍ നിന്നും മുക്തമാണ്. യുക്തിരഹിതവും തെളിവില്ലാത്തതുമായ കെട്ടുകഥകളെ ഒഴിവാക്കി, ആയത്തിന്റെ അര്‍ഥങ്ങളിലും ആശയങ്ങളിലും ഊന്നി നില്ക്കുന്ന തൗഹീദിന്റെ വിവിധ ഭാഗങ്ങളെ നന്നായി പരിഗണിക്കുന്നു. ഇങ്ങനെയുള്ള ലളിതവും ഗഹനവുമായ ഒരു തഫ്സീറാണ് വിശാലാര്‍ഥത്തില്‍ ‘തഫ്സീറുസ്സഅ്ദീ’.
1921 ല്‍ ആരംഭിച്ച തഫ്സീര്‍ രചന 1923ല്‍ ആണ് സഅ്ദി പൂര്‍ത്തീകരിക്കുന്നത്. തഫ്സീര്‍ രചനയുടെ ഉദ്ദേശ്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ‘അല്ലാഹു ലളിതമാക്കിയ വചനങ്ങളെ ലളിതമാക്കാനാണ് ഞാന്‍ ഇഷ്പ്പെടുന്നത്. സദ്വൃത്തര്‍ക്ക് സ്മരണക്ക് വേണ്ടിയും ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയും ദുര്‍ബലരെ ശക്തിപ്പെടുത്താന്‍ വേണ്ടിയും ആണ് അത്’.
വിശുദ്ധ ഖുര്‍ആന്‍ വ്യഖ്യാനത്തിന്റെ ലക്ഷ്യം അറിവിന്റെ വ്യാപനവും സത്യത്തിലേക്കുള്ള ക്ഷണവുമാണ്. ഇഹലോകം അത് ലക്ഷ്യമാക്കുന്നില്ല. സൗജന്യമായിട്ടുള്ള ഒരു നേട്ടവും അതിനില്ല. മുസ്ലിംകളുടെ നന്മ ലക്ഷ്യം വച്ചു രചിക്കപ്പെട്ടിട്ടുള്ളത് സ്വീകരിക്കുന്നതും പ്രതിഫലം നല്‍കുന്നതും അല്ലാഹുവാണ്. അതാണ് ഈ രചനയുടെ ലക്ഷ്യവും.
ആധുനിക രീതിയില്‍ രചിക്കപ്പെട്ടിട്ടുള്ള ലളിതമായ തഫ്സീര്‍ ആയ തഫ്സീറുസ്സഅ്ദി, പരിശുദ്ധ ഖുര്‍ആനിലെ അധ്യായ ക്രമങ്ങളുടെ രീതി തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. അഹ്ലുസ്സുന്നയുടെ വിശ്വാസവും മാര്‍ഗവും പിന്തുടരുന്ന ഈ തഫ്സീര്‍ തൗഹീദിന് മുഖ്യ പരിഗണന നല്കുന്നു.
ഓരോ ആയത്തിനോടും ചേര്‍ന്നു തന്നെ അതിന്റെ ആശയവും നല്‍കുന്നതാണ് തഫ്സീറു സ്സഅ്ദിയുടെ രീതി. സംഭവങ്ങള്‍ പരസ്പരം ചേര്‍ത്തുവെയ്ക്കുന്ന ഇദ്ദേഹം അതിനനുസൃതമായ ഖുര്‍ആന്‍ വചനങ്ങളും അതിലേക്ക് യോജിപ്പിക്കുന്നു.
ലാളിത്യം കൊണ്ട് ഉയര്‍ന്ന രീതിയില്‍ പരിഗണിക്കപ്പെടുന്ന ഈ തഫ്സീറിന്റെ രചയിതാവായ അബ്ദുറഹ്മാന് ബിന്‍ നാസ്വിര്‍ ബിന്‍ അബ്ദുല്ലാഹ് അസ്സഅ്ദി അത്തമീമി നജ്ദുകാരനും ഹമ്പലി മദ്ഹബ് പണ്ഡിതനുമാണ്. 1886ല്‍ ജനിച്ച ഇദ്ദേഹം 1955ല്‍ സുഉൗദി അറേബ്യയിലെ ഉനൈസയിലാണ് മരണപ്പെട്ടത്.
തഫ്സീറുല്‍ ആലൂസി
അബൂസനാഅ് ശിഹാബുദ്ദീന് അസ്സയ്യിദ് മുഹമ്മദ് അഫന്ദി അല്‍ ആലൂസി രചിച്ച ഖുര്‍ആന്‍ വ്യാഖ്യാനമാണ് ‘റൂഹുല്‍ മആനി ഫീ തഫ്സീറില്‍ ഖുര്‍ആനില്‍ അളീം’ എന്ന ഗ്രന്ഥം. തഫ്സീറുല്‍ ആലൂസി എന്നും റൂഹുല്‍ മആനി എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഹിജ്റ 1217ല്‍ ബാഗ്ദാദിനടുത്തുള്ള കര്‍ക്കിലാണ് അദ്ദേഹം ജനിച്ചത്. അക്കാലത്തെ തലയെടുപ്പുള്ള പണ്ഡിതന്മാരുടെ ശിഷ്യത്വത്തില്‍ ഒട്ടേറെ വിജ്ഞാനമാര്‍ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പണ്ഡിതനായ പിതാവ് തന്നെയായിരുന്നു ആദ്യഗുരു. മതകാര്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവിനോടൊപ്പം മതത്തിന്റെ ചിന്താപരമായ മേഖലകളിലും അഗാധജ്ഞാനമുള്ള പണ്ഡിതനായിരുന്നു. മൗലിക കാര്യങ്ങളിലും ശാഖാപരമായ കാര്യങ്ങളിലുമൊക്കെ അദ്ദേഹത്തിന് പ്രത്യേക കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. പതിമൂന്നാം വയസ്സില്‍ തുടക്കം കുറിച്ച രചനാ താല്പരത ജീവിതാന്ത്യം വരെ അദ്ദേഹം നിലനിര്‍ത്തുകയും വിജ്ഞാനത്തിനു വേണ്ടി ജീവിതം തപസ്സാക്കി മാറ്റുകയും ചെയ്തു. ഒട്ടേറെ പ്രഗല്ഭരായ ശിഷ്യഗണങ്ങള്‍ അദ്ദേഹത്തിനുണ്ട്.
മദ്ഹബുകള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് കൃത്യമായ അറിവുള്ള ആളാണ് ആലൂസി. വ്യത്യസ്ത മതങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്തിട്ടുണ്ട്. സലഫി വിശ്വാസക്കാരനും ഷാഫി മദ്ഹബ്കാരനുമായിരുന്നു അദ്ദേഹം. എന്നാല്‍ ഒട്ടേറെ കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഇമാം അബൂഹനീഫയെയാണ് അദ്ദേഹം പിന്തുടര്ന്നത്.
1263ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷം ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ വ്യാപൃതനായി. നാലു വര്‍ഷങ്ങള്‍ക്കു ശേഷം വ്യാഖ്യാനം പൂര്‍ത്തീകരിക്കുകയും കോണ്‍സ്റ്റാന്റിനോപ്പിളില്‍ വച്ച് സുല്‍ത്താന്‍ അബ്ദുല്‍ മജീദ് ഖാന് സമര്‍പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പഠനകാലത്ത് അനുഭവപ്പെട്ട ഖുര്‍ആനിലെ അവ്യക്തതകളായിരുന്നു തഫ്സീര്‍ രചനയിലേക്ക് ആലൂസിയെ കൊണ്ടെത്തിച്ചത്. പണ്ഡിതരുമായുള്ള ഇടപഴകലിലൂടെ അവയ്ക്ക് അദ്ദേഹം നിരന്തരം നിവാരണം തേടിയിരുന്നു. തനിക്കു ലഭിച്ച വിവരങ്ങളെല്ലാം രേഖപ്പെടുത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ അദ്ദേഹം സംശയിച്ചു നിന്നു. തഫ്സീറിന്റെ മുഖവുരയില്‍ ഇങ്ങനെ കുറിക്കുന്നു: ‘ഹിജ്റ 1252 റജബ് മാസം ഒരു വെള്ളിയാഴ്ച രാത്രി ഞാന്‍ ഒരു സ്വപ്നം കണ്ടു. അല്ലാഹു എന്നോട് ആകാശഭൂമികള്‍ ചുരുട്ടുവാന്‍ കല്പിച്ചു. അവ ഒട്ടിച്ചേര്‍ന്നതിനെ നീളത്തിലും വീതിയിലും പിളര്‍ത്തുവാനും കല്പ്പിച്ചു. അപ്പോള്‍ ഞാന്‍ എന്റെ ഒരു കൈ ആകാശത്തേക്ക് ഉയര്‍ത്തി. മറ്റേ കൈ വെള്ളക്കെട്ടിലേക്ക് താഴ്ത്തുകയും ചെയ്തു. പെട്ടെന്ന് ഞാന്‍ ഉറക്കില്‍ നിന്നും ഉണര്‍ന്നു. എന്റെ സ്വപ്നം എനിക്ക് മഹനീയമായി അനുഭവപ്പെട്ടു. ആ സ്വപ്നവ്യാഖ്യാനം തേടി ഒട്ടേറെ ഗ്രന്ഥങ്ങള്‍ ഞാന്‍ പരതി. അത് ഖുര്‍ആന്‍ വ്യാഖ്യാന രചനയ്ക്കുള്ള സൂചനകളാണെന്ന് ചില ഗ്രന്ഥങ്ങളില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു. മഹോന്നതനായ അല്ലാഹുവിനോട് സഹായം തേടിക്കൊണ്ട് ഞാന്‍ രചനയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു’.
തന്റെ തഫ്സീറിന് പേര് നല്‍കുന്നതിനും അദ്ദേഹം കുറെ ഊര്‍ജം ചെലവഴിച്ചു. എത്ര ശ്രമിച്ചിട്ടും തൃപ്തികരമായ ഒരു പേര് ലഭിക്കാത്തതുകൊണ്ട് അദ്ദേഹം അത് പ്രധാനമന്ത്രിയായിരുന്ന അലി രിളാ പാഷയ്ക്ക് അയച്ചുകൊടുത്തു. പാഷ അതിന് റൂഹുല്‍ മആനി ഫീ തഫ്സീറില്‍ ഖുര്‍ആനില്‍ അളീം’ എന്ന പേര് നല്‍കുകയും ചെയ്തു.
പ്രത്യേകതകള്‍
തന്റെ തഫ്സീര്‍ രചനയില്‍ മുന്‍കാല തഫ്സീറുകളെ ഉള്‍പ്പെടുത്തുന്നതില്‍ ആലൂസി വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ മുഴുവന്‍ തഫ്സീറുകളുടെയും സമാഹാരമാണതെന്ന് വായനക്കാരന് അനുഭവപ്പെടും. കശ്ശാഫ്, ബൈളാവി, അബുസ്സഊദ്, ഇബ്നു അത്തിയ, ഇബ്നു ഹിബ്ബാന്‍, റാസി തുടങ്ങിയ തഫ്സീറുകളെല്ലാം അദ്ദേഹം ഉദ്ധരിക്കാറുണ്ട്. അബുസ്സഊദിനെ ഉദ്ധരിച്ചാല്‍ അദ്ദേഹം ശൈഖുല്‍ ഇസ്ലാം പറഞ്ഞു എന്നും ബൈളാവിയെ ഉദ്ധരിച്ചാല്‍ ഖാളി പറഞ്ഞു എന്നും റാസിയെ ഉദ്ധരിച്ചാല്‍ ഇമാം പറഞ്ഞു എന്നും അദ്ദേഹം കുറിക്കുന്നത് കാണാം. മുന്‍കാലക്കാരുടെ അഭിപ്രായങ്ങളെ നിരൂപണം നടത്തുകയും തന്റേതായ അഭിപ്രായം സ്വതന്ത്രമായി രേഖപ്പെടുത്തുകയും ചെയ്യുന്ന ശൈലിയാണ് ആലൂസി അവലംബിച്ചത്.
അലാ ഹാമിശിത്തഫാസീര് (ഇസ്മാഈല്‍ ശിഹാബുദ്ദീന് പൂക്കോയ തങ്ങള്‍)
കാസര്‍ഗോഡ് തളങ്കരയില്‍ ജനിച്ച സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ദീന് പൂക്കോയ തങ്ങള്‍ രചിച്ച അറബി തഫ്സീറാണ് ‘അലാ ഹാമിശിത്തഫാസീര്’. അറബി ഭാഷയില്‍ ഖുര്‍ആനിന് സമ്പൂര്‍ണ വ്യാഖ്യാനമെഴുതിയ ഒരേ ഒരു മലയാളി പണ്ഡിതനാണ് പാനൂര്‍ തങ്ങളെന്ന പേരിലറിയപ്പെടുന്ന ഇസ്മാഈല്‍ ശിഹാബുദ്ദീന് പൂക്കോയ തങ്ങള്‍.
ഒറ്റ വാള്യത്തിലുള്ള അറബി തഫ്സീര്‍ ‘ജലാലൈനി’ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ തഫ്സീറിന്റെ രചന നടത്തിയത്. ആധുനികവും പൗരാണികവുമായ ചിന്താധാരകളെ സമന്വയിപ്പിച്ചു കൊണ്ടുള്ള പ്രസ്തുത ഗ്രന്ഥം ഏറെ പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഗഹനമായ വിശകലന രീതിയും ആകര്‍ഷകമായ അവതരണ ശൈലിയും ആധുനിക വിഷയങ്ങളെ കൂടി അപഗ്രഥിച്ചു കൊണ്ടുള്ള വിശദീകരണങ്ങളും ഈ തഫ്സീറിന്റെ സവിശേഷതകളാണ്. പഴയകാല തഫ്സീറുകളെ അന്ധമായി അനുകരിക്കാതെ അവയിലെ നല്ല വശങ്ങള് സ്വീകരിക്കുകയും അവയില്‍ കടന്നുകൂടിയിട്ടുള്ള കെട്ടുകഥകളും ഇസ്രാഈലി കഥകളും ‘അലാ ഹാമിശിത്തഫാസീര്’ നിശിതമായി നിരൂപണം നടത്തുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാവായ സയ്യിദ് ഖുതുബിന്റെ ‘ഫീദിലാലില്‍ ഖുര്‍ആന്‍’ എന്ന ഗ്രന്ഥം ‘അലാ ഹാമിശിത്തഫാസീറി’ന്റെ രചനയില്‍ ചെലുത്തിയ സ്വാധീനം അദ്ദേഹം പ്രത്യേകം എടുത്തു പറയുന്നുണ്ട്.
ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ പ്രസിദ്ധീകരണവിഭാഗമാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. നാനൂറു വര്‍ഷങ്ങള്‍ക്കിപ്പുറം ഇസ്ലാമിക ലോകത്ത് രചിക്കപ്പെട്ട ഏറ്റവും കനപ്പെട്ട ഖുര്‍ആന്‍ വ്യാഖ്യാനമായാണ് ഖത്തര്‍ ഗവണ്മെന്റ് ഇതിനെ വിലയിരുത്തിയിരിക്കുന്നത്. ഇമാം ഫഖ്റുദ്ദീന്‍ റാസിയുടെ തഫ്സീറിനു ശേഷം സമകാലീന വിജ്ഞാന ശാഖകള്‍ ഖുര്‍ആനിക വീക്ഷണത്തില്‍ വിവരിക്കുന്ന രീതി അവലംബിച്ചത് പാനൂര്‍ തങ്ങളാണെന്നും വിലയിരുത്തപ്പെടുന്നു. ഈജിപ്ത്, സുഡാന്, യു.എ.ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളില്‍ ഈ തഫ്സീര്‍ റഫറന്‍സ് ഗ്രന്ഥമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
