ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നവരും ലോകത്തിന് മഹാസംഭാവനകൾ അർപ്പിച്ച് ഒരു മായ ഒരുപാട് പ്രതിഭകളായ പണ്ഡിതന്മാരെ ഇന്ത്യ ഇസ്ലാമിക ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. ഹദീസ് സംരക്ഷണത്തിന്റെ മേഖലയിലും ഇന്ത്യൻ മുസ്ലിം പണ്ഡിതലോകം സ്തുത്യർഹമായ സേവനങ്ങളാണ് അർപ്പിച്ചിട്ടുള്ളത്.ഈ മേഖലയിൽ നൂറുകണക്കിന് പണ്ഡിതന്മാർ നൂറ്റാണ്ടുകളായി സേവനം ചെയ്തിട്ടുണ്ട്. ലോകോത്തരമായ ധാരാളം ഹദീസ് ഗ്രന്ഥങ്ങൾ അവരിലൂടെ വിരചിതമായിട്ടുണ്ട്. ഈ കാര്യങ്ങൾ സവിസ്തരം ഇന്ത്യയിലെ ഹദീസ് പണ്ഡിതര്‍ എന്ന ഈ അധ്യായത്തിൽ വായിക്കാം.
ഹദീസ് പഠനം ഇന്ത്യയിൽ എന്ന ആമുഖത്തോടെ തുടങ്ങുന്ന ഈ ലേഖനത്തിൽ, താഴെ പേരെഴുതിയ അതിപ്രഗത്ഭരായ ഇന്ത്യൻ ഹദീസ് പണ്ഡിതന്മാരെയും അവരുടെ അമൂല്യമായ സംഭാവനകളെയും പരിചയപ്പെടുത്തുന്നു. ഹദീസ് പണ്ഡിതരുടെ ഇന്ത്യന്‍ ശിഷ്യന്മാര് എന്ന ഭാഗത്ത്, അസ്ഖലാനിയുടെ ഇന്ത്യൻ ശിഷ്യന്മാർ,അസ്സഹാവിയുടെ ശിഷ്യന്മാർ,ഇബ്നു ഹജറിൽ ഹൈതമിയുടെ ശിഷ്യന്മാർ എന്നിവ പ്രത്യേകം രേഖപ്പെടുത്തുന്നു. അഹ്മദ് ബിന്‍ അബ്ദില്‍ അഹദ് അസ്സര്‍ഹിന്ദി, അസ്ഗർ ഹുസൈന് ദയൂബന്ദി, അന്‍വര്‍ ശാഹ് കശ്മീരി, അബ്ദുല്‍ ഹക്കീം അസ്സഖറവി, അബ്ദുല്‍ അവ്വല്‍ അല്‍ ജൂവന്‍പുരി, അബ്ദുല്‍ ഹഖ് അദ്ദഹ്ലവി, അബ്ദുറഹ്മാന് കാമില്ഫൂരി.
ഹദീസ് പഠനം ഇന്ത്യയില്‍
വിവിധ രാജ്യങ്ങളിലെ ഹദീസ് പണ്ഡിതര്‍ അഭയം തേടിയും കച്ചവടക്കാരായും യാത്രികരായും ഇന്ത്യയിലെത്തിയതോടെയാണ് ഹദീസ് പഠനത്തിന് ഇന്ത്യയില്‍ പ്രചാരം ലഭിക്കുന്നത്. ഏറ്റവും ഊഷ്മളമായ സ്വീകരണം ഇന്ത്യന്‍ ജനത ഇവര്‍ക്കു നല്‍കുകയും താമസ സൗകര്യവും പഠന സൗകര്യവും ആരാധനാ സൗകര്യവും ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഭീഷണികളില്‍ നിന്നും ഭയത്തില്‍ നിന്നും സ്വതന്ത്രരായ ഇവര്‍ നിരവധി രചനകളുമായി കര്‍മ മേഖലയില്‍ സജീവമായി.
ഇന്ത്യക്ക് പുറത്തു നിന്നുള്ള പണ്ഡിതന്മാരുടെ ആഗമനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇന്ത്യയില്‍ ഹദീസ് പഠനം വേരു പിടിക്കുന്നത്. വൈദേശികരായ പണ്ഡിതരില്‍ നിന്ന് ഹദീസ് പഠനത്തിന്റെ മാധുര്യം തിരിച്ചറിഞ്ഞ അവരുടെ ശിഷ്യന്മാര് വിജ്ഞാന സമ്പാദനത്തിനായി യാത്രകളാരംഭിച്ചു. പ്രധാനമായും ഈജിപ്ത് (മിസ്വ്റ്), ഹിജാസ് (മക്ക, മദീന) എന്നിവിടങ്ങളിലേക്കായിരുന്നു സഞ്ചാരം. ഇവിടങ്ങളിലെ പണ്ഡിത ശ്രേഷ്ഠരുടെ ശിഷ്യത്വം സ്വീകരിച്ച് അറിവ് കരസ്ഥമാക്കിയ ഇന്ത്യന്‍ പണ്ഡിതര്‍, സ്വന്തം നാട്ടിലേക്ക് തിരിച്ചു വരികയും നേടിയെടുത്ത അറിവുകള്‍ പകര്‍ന്ന് നല്‍കുകയും ചെയ്തു. ഇതിനായി ഇവര്‍ സ്ഥാപിച്ച കേന്ദ്രങ്ങള്‍ വളര്‍ച്ച പ്രാപിക്കുകയും അവിടെ നിന്ന് ബിരുദമെടുത്ത വിദ്യാര്‍ഥികള്‍ വിജ്ഞാന കൈമാറ്റത്തിനായി സ്വപ്രയത്നത്താല്‍ പുതിയ കേന്ദ്രങ്ങളും സ്ഥാപനങ്ങളും തുടങ്ങുകയും വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുകയും ചെയ്തു.
ഇന്ത്യയിലെ ഹദീസ് പഠനത്തിന് തുടക്കം കുറിച്ചതാരെന്നോ, ഏത് ദിവസത്തിലെന്നോ കൃത്യമായി ചരിത്രഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. ‘അല്‍ ബദ്റുത്ത്വാലിഉ ബി മഹാസിനി മിന് ബഅ്ദില്‍ ഖര്‍നി സ്സാബിഇ’ എന്ന ഗ്രന്ഥത്തില്‍ 595 പണ്ഡിതരെക്കുറിച്ച് വിവരിക്കുമ്പോള്‍ ഇന്ത്യക്കാരായ ഏഴ് ആളുകളെക്കുറിച്ചേ പരാമര്‍ശം പോലുമുള്ളൂ. യഥാര്‍ഥത്തില്‍, പേരുപോലും പരാമര്‍ശിക്കപ്പെടാത്ത ത്യാഗിവര്യന്മാര് കൊളുത്തിയ തിരി നാളത്തില്‍ നിന്നാണ് ഇന്ത്യയിലെ എല്ലാ ഹദീസ് പഠന കേന്ദ്രങ്ങളുടെയും ആരംഭം. വിശാല സിന്ധ് പ്രവിശ്യ എന്ന നിലയില്‍ ആ സ്ഥാപനങ്ങള്‍ ഇന്ത്യയിലും പാക്കിസ്താനിലുമായി വ്യാപിച്ച് കിടക്കുന്നു. ഹദീസ് പഠനത്തിന് വേണ്ടി ആ മഹാത്യാഗികള്‍ കൊണ്ട വെയിലാണ് ഇന്ന് തണലായി മാറിയ വിവിധ സ്ഥാപനങ്ങള്‍.
ഹദീസ് പണ്ഡിതരുടെ ഇന്ത്യന്‍ ശിഷ്യന്മാര്
അസ്ഖലാനിയുടെ ശിഷ്യന്മാര്:
ഹദീസ് വിജ്ഞാന കുതുകികളുടെ മാര്‍ഗദര്‍ശക ്രഗന്ഥമായി വര്‍ത്തിക്കുന്ന ‘ഫത്ഹുല്‍ബാരി’യുടെ കര്‍ത്താവാണ് ്രപമുഖ ഹദീസ് പണ്ഡിതനായ ഇബ്നു ഹജറില്‍ അസ്ഖലാനി. ഹിജ്റ 773 മുതല്‍ 852 വരെയുള്ള (്രകി 1372 1449) കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. ‘ഫത്ഹുല്‍ബാരി’ എന്ന ്രഗന്ഥം സ്വഹീഹ് ബുഖാരിയുടെ ഏറ്റവും നല്ല വിശദീകരണമായാണ് ഇന്നും ഗണിക്കപ്പെടുന്നത്. ഇസ്ലാമിക ചരിത്രത്തില്‍ ധൈഷണിക രംഗത്ത് എണ്ണപ്പെട്ട വ്യക്തിത്വമാണ് അസ്ഖലാനി. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാകട്ടെ ഇസ്ലാമിക വിജ്ഞാനകോശമായി ഗണിക്കപ്പെടാവുന്ന വിഖ്യാത രചനകളാണ്. ശൈഖ് യഅ്ഖൂബ് ബ്നു അബ്ദുറഹ്മാനുബ്നു അബില്‍ ഖൈറില്‍ ഹാശിമി അശ്ശാഫിഈയും ശൈഖ് ഇമാദുദ്ദീന് മഹ്മൂദ്ബ്നു മുഹമ്മദ്ബ്നു അഹ്മദുല്‍ കീലാനീയും ഇന്ത്യയില്‍ നിന്നും അദ്ദേഹത്തിന്റെ ശിഷ്യത്വം നേടിയവരാണ്.
അസ്സഹാവിയുടെ ശിഷ്യന്മാര്:
ശാഫിഈ മദ്ഹബിലെ ലോകപ്രശസ്ത പണ്ഡിതനും ചിന്തകനും ചരിത്രകാരനുമായ ഇമാം ശംസുദ്ദീന്‍ അസ്സഹാവിയുടെ ശിഷ്യഗണങ്ങള്‍ എണ്ണത്തില്‍ വളരെ വലുതും ലോക വ്യാപകവുമാണ്. ഇമാം ഇബ്നു ഹജറില്‍ അസ്ഖലാനിയുടെ പ്രമുഖ ശിഷ്യന്മാരിലൊരാളായ ശംസുദ്ദീന്‍ അസ്സഹാവിയില് നിന്ന് അറിവ് നുകരുവാന്‍ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും വിജ്ഞാന കുതുകികള്‍ എത്തിയിരുന്നത് ഹദീസ് വിജ്ഞാനീയങ്ങളിലുള്ള അദ്ദേഹത്തിന്റെ അഗാധമായ അറിവും ആഴത്തിലുള്ള താല്പര്യവും കണ്ടാണ്. ഈ ഈജിപ്ഷ്യന്‍ പണ്ഡിതന്റെ കീര്‍ത്തി ലോകത്തിന്റെ മുക്കുമൂലകളില്‍ എത്തിയത് തന്റെ ശിഷ്യരിലൂടെയാണ്. 1497 മെയ് 1-ന് മദീനയില്‍ വെച്ചാണ് അദ്ദേഹം മരണമടയുന്നത്. യാത്രാ സൗകര്യങ്ങള്‍ വളരെ പരിമിതമായിരുന്ന അക്കാലത്ത് ഇന്ത്യയില്‍ നിന്ന് പോലും അദ്ദേഹത്തിന്റെ അടുക്കല്‍ ആളുകള്‍ എത്തിയിരുന്നു എന്നത് അത്ഭുതാവഹമാണ്. യൂറോപ്യന്മാര് കച്ചവടസ്ഥലം നോക്കി കടല്‍ കടക്കുമ്പോഴാണ് ഇസ്ലാമിക വിജ്ഞാനീയങ്ങള്‍ തേടി മുസ്ലിംകള് കടല്‍ കടന്ന് അദ്ദേഹത്തിന്റെ അടുത്ത് എത്തുന്നത്. ഇത് വളരെ ശ്രദ്ധേയമാണ്. ഇന്ത്യയില്‍ നിന്ന് അറിവ് തേടി അദ്ദേഹത്തിന്റെ അടുക്കലെത്തിയ പലരും പില്കാലത്ത് പ്രശസ്ത പണ്ഡിതരായി മാറി.
1. അശ്ശൈഖ് വജീഹുദ്ദീന്‍ മാലിക്കി മരണം ഹി.929 (ക്രി.1508)
2. അശ്ശൈഖ് ജമാലുദ്ദീന്‍ മുഹമ്മദ് ബിന്‍ ഉമര്‍ അല്ഹ്ളരി
3. ശ്ശൈഖുല് മുഹദിസ് അസ്സയ്യിദ് റഫീഉദ്ദീന്‍ അശ്ശീറാസി അല്‍ അക്ബറാബാദി.
4. അശ്ശൈഖ് റാജിഹ് ബിന്‍ ദാവൂദ് അല്അഹമ്മദാബാദി മരണം ഹി.904 (ക്രി.1483)
5. അശ്ശൈഖ് ക്വുതുബുദ്ദീന്‍ അല്‍ അബ്ബാസി അല്‍ ഗുജറാത്തി
6. അശ്ശൈഖ് അല്‍മുഫ്തി അബുല്‍ഫത്ഹ് ബിന്‍ അബ്ദില്‍ ഗഫൂര്‍ അത്തഹാനയ്സരീ
7. ശ്ശൈഖ് അല്‍ മുഹദ്ദിസ് ജമാലുദ്ദീന്‍
8. അശ്ശൈഖ് അബ്ദുല്‍ മലിക് അല്‍ അബ്ബാസി അല്‍ ഗുജറാത്തി
9. ശ്ശൈഖ് യാസീന്‍ അബീയാസീന് അല്‍ ഗുജറാത്തി
ഇബ്നു ഹജറില്‍ ഹൈതമിയുടെ ശിഷ്യന്മാര്:
ശാഫിഈ മദ്ഹബിലെ പ്രധാന പണ്ഡിനും മുഫ്തിയും മുഹദ്ദിസുമായ ഇബ്നു ഹജറില്‍ ഹൈതമി ഒരു കാലഘട്ടത്തെ തന്നെ നയിച്ച നേതാവാണ്. ഹിക്വ്ഹിലും മതവിധികളിലുമുള്ള അദ്ദേഹത്തിന്റെ പ്രാഗല്ഭ്യം കാരണം ശിഷ്യന്മാര് വവിധ ദിക്കുകളില്‍ നിന്ന് അദ്ദേഹത്തെ തേടിയെത്തുക പതിവായിരുന്നു. ലോകത്ത് ഇസ്ലാം പ്രചാരണം ഏറെ മുന്നിട്ടുനിന്ന ഹിജ്റ 10-ാം നൂറ്റാണ്ടിലാണ് (ക്രി. 16) അദ്ദേഹത്തിന്റെ പ്രവര്‍ത്തനകാലം. ഈജിപ്തിലും മക്കയിലും അറിവിന്റെ വിളക്കുകള്‍ കൊളുത്തിയ അദ്ദേഹത്തില്‍ നിന്ന് ആ തിരിനാളം ഏറ്റുവാങ്ങാന്‍ ഇന്ത്യയില്‍ നിന്നു വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. ആ വിദ്യാര്‍ഥികളില്‍ പിന്നീട് പ്രസിദ്ധ പണ്ഡിതരായവരാണ് താഴെപറയുന്നവര്‍.
1. ശൈഖ് സഈദ് ബിന്‍ അബീ സഈദില്‍ ഹബ്ശി. – മരണം ഹി.991 (ക്രി.1570)
2. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്ലാ അല്ഫാകിഹീ അല്‍ ഹന്‍ബലീ. – (ഹി.990 ക്രി. 1751)
3. സയ്യിദ് ശൈഖ്ബ്നു അബ്ദില്ല അല്‍ ഐദറൂസി. – മരണം ഹി.990 (ക്രി.1569)
4. ശൈഖ് യഅ്ക്വൂബ് അസ്സ്വാഫി അല്‍ കാശ്മീരി.
5. ശൈഖ് മലാമുഹമ്മദ് അല്‍ കാശ്മീരി
6. ശൈഖ് അബ്ദുന്നബി ബിന്‍ അഹ്മദ് ബിന്‍ അബ്ദുല്‍ ഖുദുസ് അന്ഖാന്ഖോഹി
7. ശൈഖ് അല്മുഹദ്ദിസ് ജൗഹര്‍ നാന്ത് അന് കശ്മീരി.
8. ശൈഖ് അല്‍ മുഹദ്ദിസ് അലി ബിന്‍ ഹുസാം അല്‍ മുത്തലി – മരണം ഹി.975 (ക്രി.1554)
സൈനുദ്ദീന്‍ സകരിയ്യാ അന്‍സാരിയുടെ ശിഷ്യന്മാര്:
ശാഫിഈ മദ്ഹബിലെ പ്രസിദ്ധ ഹദീസ് പണ്ഡിതനാണ് ശൈഖ് സൈനുദ്ദീന്‍ സകരിയ്യാ അന്‍സ്വാരി. ഹദീസ്, കര്‍മശാസ്ത്ര പഠനങ്ങള്‍ക്കായി ജീവിതം മാറ്റി വെച്ച അദ്ദേഹത്തിന്റെ പ്രധാന ഇന്ത്യന്‍ ശിഷ്യരാണ്, ശൈഖ് അബ്ദുല്‍ മുഇതി ബ്നുല്‍ ഹസന് ബാക്സീര്. ശൈഖ് ശിഹാബുദ്ദീന് അഹ്മദ് അല്‍അബ്ബാസി
അഹ്മദ് ബിന്‍ അബ്ദില്‍ അഹദ് അസ്സര്‍ഹിന്ദി
ഭരണാധികാരിയുടെ നീതി നിഷേധങ്ങള്‍ക്കെതിരെ പോരാടുകയും അക്കാരണത്താല്‍ ബന്ധനസ്ഥനാക്കപ്പെടുകയും ചെയ്ത പണ്ഡിതനായിരുന്നു ഇമാം അബ്ദുല്‍ അഹദ് അസ്സര്‍ഹിന്ദി.
ഹിജ്റ 971ല്‍ (കി. 1550) വൈജ്ഞാനിക പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിക്കുന്നത്. കുടുംബ പരമ്പര രണ്ടാം ഖലീഫ ഉമര്‍(റ)ലേക്ക് എത്തിച്ചേരുന്നു. ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കിയ ശൈഖ് അറിവിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്നത് സ്വന്തം പിതാവില്‍ നിന്നാണ്. ശേഷം ആ കാലഘട്ടത്തിലെ ഇന്ത്യയിലെ വലിയപണ്ഡിതന്‍ യഅ്ഖൂബ് അല്‍ കശ്മീരിയുടെ അടുക്കലേക്ക് അറിവന്വേഷിച്ച് കൊണ്ട് ഇദ്ദേഹം യാത്രയായി. ഈ യാത്ര ശൈഖ് സര്‍ഹിന്ദിയെ മക്കയില്‍ ഇമാം ഇബ്നു ഹജറുല്‍ ഹൈതമിയുടെ അടുത്തെത്തിച്ചു. അദ്ദേഹത്തിലൂടെ വിജ്ഞാനത്തിന്റെ വിവിധങ്ങളായ മേഖലയിലേക്ക് കടന്നു ചെല്ലാന്‍ സര്‍ഹിന്ദിക്ക് കഴിഞ്ഞു. പിന്നീട് അദ്ദേഹം ഇന്ത്യയിലേക്കു തിരിച്ചു.
ഈ സമയത്ത് ഇന്ത്യയില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ ഭരണത്തില്‍ കീഴില്‍ മുസ്ലിംകള് ഇസ്ലാമില്‍ നിന്നകന്ന് നൂലുപൊട്ടിയ പട്ടം പോലെ ദിശമാറി അലയുകയായിരുന്നു. ഗ്രീക്ക് തത്ത്വചിന്തകളും പുതിയ വാദങ്ങളും ഇസ്ലാമില്‍ നിന്ന് ജനങ്ങളെ അകറ്റി. മതത്തിന്റെ പേരില്‍ നിരവധി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും രൂപം കൊള്ളുകയും അതിന് മുസ്ലിം ഭരണാധികാരികളുടെ പിന്തുണ ലഭിക്കുകയും ചെയ്തു. ഈ അനാചാരങ്ങള്‍ക്കും മതപരമായ അശ്ലീലതകള്ക്കുമെതിരില് അദ്ദേഹം നിരന്തരം പോരാടി. ചക്രവര്‍ത്തിയുടെ വാദങ്ങളെ മതത്തിന്റെ തെളിവുകള്‍ നിരത്തി ഖണ്ഡിച്ചു. ജനങ്ങളുടെ മനസ്സില്‍ നിന്ന് അജ്ഞതയുടെ കോട്ടവാതിലുകള്‍ തകര്‍ത്തെറിയാന്‍ അദ്ദേഹം അധ്യാപന പ്രവര്‍ത്തനങ്ങ ളില്‍ മുഴുകി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ഇസ്ലാമിക ജീവിതവും ചക്രവര്‍ത്തിമാരെ അലോസരപ്പെടുത്തി.
അക്ബര്‍ ചക്രവര്‍ത്തിയുടെ പുത്രന് ജഹാംഗീര്‍ തന്റെ ഭരണകാലത്ത് ശൈഖ് സര്ഹന്ദിയെ കാരാഗൃഹത്തിലടച്ചു. വൈകാതെ മോചിതനായ ശൈഖ് സര്‍ഹിന്ദി നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ശക്തിയോടെ പുനരാരംഭിച്ചു. വിശ്വാസപരമായ ജീര്‍ണതകള്‍ തകര്‍ത്തെറിയുന്നതോടൊപ്പം സാംസ്കാരികമായ ഉന്നതിയിലേക്ക് ജനങ്ങളെ വളര്‍ത്തിയെടുക്കാനും അദ്ദേഹം പരിശ്രമിച്ചു. അതിനദ്ദേഹം അവലംബിച്ച മാര്‍ഗങ്ങള്‍ രചനയും അധ്യാപനവുമായിരുന്നു.
رسالة في إثبات النبوة, رسالة في المبدأ والمعاد , رسالة في الرد على الشيعة എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥങ്ങളാണ്.
അസ്ഗർ ഹുസൈന് ദയൂബന്ദി
ഹിജ്റ 1294 (ക്രി.1873)ലാണ് ശൈഖ് അസ്ഗർ ഹുസൈന്റ ജനനം. പേര്‍ഷ്യന്‍ ഭാഷയുടെ പ്രാഥമിക പാഠങ്ങള്‍ പിതാവ് ശൈഖ് മുഹമ്മദ് ഹസന് ശാഹ്-ല്‍ നിന്ന് കരസ്ഥമാക്കിയ അദ്ദേഹം കൂടുതല്‍ പഠനം നടത്തുന്നതിനായി ദയൂബന്ദിലെ ദാറുല്‍ ഉലൂമില്‍ ചേര്‍ന്നു. അവിടെ നിന്ന് ഹിജ്റ:1320 -ല്‍ ബിരുദമെടുത്തു. ശൈഖുല്‍ ഹിന്ദ് മഹ്മൂദ് ഹസന്, ശൈഖുല്‍ മുഫ്തി അസീസ് റഹ്മാന് എന്നിവരായിരുന്നു പ്രധാന ഗുരുവര്യന്മാര്.
ബിരുദം നേടിയതിന്റെ തൊട്ടടുത്ത വര്‍ഷം തന്നെ ‘ജുവന്ഫുരി’ലെ മദ്റസതുല്‍ അറബിയ്യ-യില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പഠന വിഭാഗം മേധാവിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ശേഷം അജ്മീറിലെ ദാറുല്‍ ഉലും മുഈനിയ്യയില് അധ്യാപകനായി സേവനമനുഷ്ഠിച്ചു. ശേഷം ദാറുല്‍ ഉലും ദയൂബന്ദില്‍ ഹദീസ് വിഭാഗം അധ്യാപകനായി. അധ്യാപനത്തോടൊപ്പം ഗ്രന്ഥരചനയിലും മുഴുകിയ അദ്ദേഹം ഹദീസ് വിജ്ഞാന മേഖലയില്‍ സ്വന്തമായൊരിടം നേടിയെടുത്തു. ഹിജ്റ: 1364 (ക്രി. 1943) മുഹര്‍റം 22-ന് ഇഹലോകവാസം വെടിഞ്ഞു.
പ്രധാന ഗ്രന്ഥങ്ങള്‍
الورد الزكي, الفتاوى المحمدية , الجوات المتين , تعبير صادق, طهور المسلمين , رحمة الرضوان , إرشاد النبي , حياة شيخ الهند
അന്‍വര്‍ ശാഹ് കശ്മീരി
ഓര്‍മശക്തിയില്‍ ഇമാം ദഹബിയെ മുന്നിടുന്ന, ആശയത്തിന്റെ കരുത്തിലും സൂക്ഷ്മതയിലും ഇമാം ഇബ്നുഹജറിനോടും, രചനയിലും നിലപാടുകളിലെ കണിശതയിലും ഇബ്നു ദഖീഖിനോടും, കവിതയില്‍ ബുഹ്തിരിയോടും, പ്രഭാഷണ മികവില്‍ സഹ്ബാന്‍ വാഇലിനോടും കിട പിടിക്കുന്ന വ്യക്തി പ്രഭാവമായിരുന്നു അന്‍വര്‍ ശാഹ് കശ്മീരി. ശാഹ് കശ്മീരിയുടെ ശിഷ്യന് ബദര്‍ ആലം മീറത്തിയുടെ വാക്കുകളാണിവ.
പൂക്കളുടെ പറുദീസയായ കശ്മീരില്‍ നിന്നാണ് അറിവിന്റെ ഈ മഹാതേജസ്സ് ഉദിച്ചുയര്‍ന്നത്. ഹിജ്റ 1293ലെ (ക്രി. 1872) ശവ്വാല്‍ മാസം 27-ാം തിയ്യതി ശനിയാഴ്ച ‘വട്വാന്’ ഗ്രാമത്തിലായിരുന്നു ജനനം. അഞ്ചാം വയസ്സില്‍ ഉപ്പയില്‍ നിന്ന് അറിവിന്റെ ആദ്യപാഠങ്ങള്‍ നുകര്‍ന്ന അന്‍വര്‍ ശാഹ് കശ്മീരി പിന്നീട് ശൈഖ് മുഹമ്മദ് റസൂല്ഫൂരിയില് നിന്ന് ഖുര്‍ആനും പേര്‍ഷ്യന്‍ പുസ്തകങ്ങളും അറബി ഭാഷയും കര്‍മശാസ്ത്രവും അടിസ്ഥാന തത്വങ്ങളും രണ്ട് വര്‍ഷം കൊണ്ട് കരസ്ഥമാക്കി. പരിശുദ്ധ ഖുര്‍ആനില്‍ ആഴത്തില്‍ അറിവുണ്ടായിരുന്ന അദ്ദേഹം ഹദീസില്‍ അഗ്രഗണ്യനുമായിരുന്നു.
ഇസ്ലാമിനോട് അതീവ താല്പര്യം കാണിക്കുകയും അഹ്ലുസ്സുന്നയുടെ ആദര്‍ശത്തോട് തികഞ്ഞ പ്രതിബദ്ധത പുലര്‍ത്തുകയും ഇസ്ലാമിന്റെ ശത്രുക്കളായ ഖാദിയാനികളോട് സന്ധിയില്ലാ സമരം നടത്താന്‍ ജനങ്ങളെ അദ്ദേഹം പ്രേരിപ്പിക്കുകയും ചെയ്തു. സമൂഹത്തെ ഉണര്‍ത്തുവാനും ഉയര്‍ത്തുവാനും ‘അല്ഫയ്ദുല് ആം’ എന്ന സ്ഥാപനം ആരംഭിച്ച് പേന കൊണ്ടും നാവ് കൊണ്ടും ജനങ്ങളെ ഉത്ബുദ്ധരാക്കുവാനും ഏറ്റവും നേരായ മാര്‍ഗ്ഗത്തിലേക്ക് അവരെ വഴി തെളിക്കുവാനും അദ്ദേഹം ശ്രമിച്ചു.
ഹി. 1325 (ക്രി:1804) മുതല്‍ വിജ്ഞാനം പകര്‍ന്ന് നല്കുവാന് വേണ്ടി ദയൂബന്ദിലെ ദാറുല്‍ ഉലൂമില്‍ താമസിച്ച കാലത്ത് എണ്ണമറ്റ ശിഷ്യന്മാരും പണ്ഡിതരും വിജ്ഞാന സാഗരമന്വേഷിച്ച് ദയൂബന്ദിലേക്കൊഴുകി. അധ്യാപനത്തോടൊപ്പം ഗ്രന്ഥ രചനയും ആരംഭിച്ച അദ്ദേഹം ഹിജ്റ 1353ല്‍ (ക്രി. 1932) മരണം വരെ വിജ്ഞാന ദാഹിയായിരുന്നു. ദയൂബന്ദില്‍ മറമാടപ്പെട്ടു.
പ്രധാന കൃതികള്‍:
ഫയ്ദുല്‍ ബാരി അലാ സ്വഹീഹില്‍ ബുഖാരി
അല്‍ അറഫു അശ്ശിദ്ദി അലാ ജുമളളത്തിര്മിദി
അമാലിഹു അലാ സുനനി അബീദാവൂദ്
അമാലീഹു അലാ സ്വഹീഹ് മുസ്ലിം
ഹാശിയ അലാ സുനനി ഇബ്നു മാജ
മുശ്കിലാതുല്‍ ഖുര്‍ആന്‍
ഫസ്വലുല്‍ ഹിത്വാബു ഫീ മസ്അലതി ഉമ്മില്‍ കിതാബ്
ഖാതിമതില് ഖിതാബ് ഫീ ഫാതിഹതില്‍ കിതാബി ബില്ഫാരിസിയ്യ
നൈലുല്‍ ഫിര്‍ഖദയ്ന്‍ ഫീ റഫ്ഗുല് യദൈന്‍
ബസ്തുല്‍ യദയ്നി ലി നൈലില്‍ ഫിര്‍ഖദയ്ന്‍
കശഫുസ്സത്രി അന് മസ്ലഅലതില് വിത്രി
അക്ഫാറുല് മുല്ഹിദീനി ഫീ ദറൂറിയാത്തിദ്ദീന്
അഖീദത്തുല്‍ ഇസ്ലാം ബി ഹയാതി ഈസാ (അ)
തഹിയ്യത്തുല്‍ ഇസ്ലാം ഫീ ഹയാതി ഈസാ (അ)
അത്ത്വസ്രീഹു ബിമാ തവാതുരി ഫീ നുസൂലില്‍ മസീഹ്
ഖാതിമുന്നബിയ്യീന്‍ (സ്വ) (പേര്‍ഷ്യന്‍ ഭാഷയില്‍)
മിര്‍ഖാതു ത്ത്വാരിം ലിഹുദൂസില് ആലം
ദര്‍ബുല്‍ ഖാതിം അലാ ഹുദൂസില്‍ ആലം.
അബ്ദുല്‍ ഹക്കീം അസ്സഖറവി
പരലോകത്തെയും, നാഥനുമായുള്ള കൂടിക്കാഴ്ചയെയും സദാസമയവും ഓര്‍ത്തിരുന്ന, ഇഹലോകത്തിന്റെ അലങ്കാരങ്ങളില്‍ നിന്നും ആഡംബരങ്ങളില്‍ നിന്നും വിട്ടു നിന്ന, പ്രശസ്തിയോട് വിരക്തി കാണിച്ച മഹാ പണ്ഡിതനായിരുന്നു ‘മുഫ്തി അബ്ദുല്‍ ഹക്കീം സഖ്റവി’.
ഹിജ്റ – 1332 (ക്രി. 1911) ല്‍ ജനനം. നാട്ടിലെ പാഠശാലകളില്‍ നിന്ന് പ്രാഥമിക വിജ്ഞാനങ്ങള്‍ കരസ്ഥമാക്കിയ ശൈഖ് സഖ്റവി മാതൃപിതാവില്‍ നിന്ന് അറിവും ശിക്ഷണവും നേടി. അതിനുശേഷം സഹാറന്‍ഫൂരി മദ്വാഹിറുല്‍ ഉലും യൂണിവേഴ്സിറ്റിയില്‍ ചേരുകയും ഒരു വര്‍ഷം അവിടെ പഠനം നടത്തുകയും ചെയ്തു. പിന്നീട് ജാമിഅതു ദയൂബന്ദില്‍ ഇസ്ലാമില്ലയില് ചേരുകയും അവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. ശൈഖ് ഹുസൈന് അഹ്മദ് മദനിയില് നിന്ന് ഹദീസ് വിജ്ഞാനങ്ങള്‍ നേടിയെടുത്ത അദ്ദേഹം ശൈഖില്‍ നിന്ന് തന്നെ ബിരുദവും കരസ്ഥമാക്കി.
ഇസ്ലാമിക വിജ്ഞാനങ്ങളിലും മതപരമായ വിഷയങ്ങളിലും ഏറെ പ്രാവീണ്യം നേടിയ അദ്ദേഹം നാട്ടിലെ വിവിധ സ്ഥാപനങ്ങളില്‍ അധ്യാപകനായി. ഇന്ത്യ-പാകിസ്ഥാന് വിഭജനം നടന്നപ്പോള്‍ പാകിസ്താനിലേക്ക് പോയ അദ്ദേഹം അവിടുത്തെ ജനങ്ങളെ ഇസ്ലാമിലേക്ക് വഴിതെളിച്ചു. പ്രബോധനത്തിലൂടെയും പ്രസംഗത്തിലൂടെയും ഉപദേശങ്ങളിലൂടെയും ഇസ്ലാമിന്റെ സന്ദേശങ്ങള്‍ അദ്ദേഹം ജനങ്ങള്‍ക്ക് പകര്‍ന്നുകൊടുത്തു.. കുറച്ചു കാലങ്ങള്‍ക്ക് ശേഷം സിന്ധ് പ്രവിശ്യയിലെ ‘സഖര്‍’ പട്ടണത്തിലെ ‘മദ്റസതുല്‍ അശ്റഫിയ്യ’ യില്‍ അധ്യാപകനായി നിയമിക്കപ്പെടുകയും അവിടുത്തെ ഫത്വാ വിഭാഗം മേധാവിയായി മാറുകയും ചെയ്തു.
ഇടയ്ക്കിടെ മക്ക സന്ദര്‍ശിക്കുകയും ഉംറ നിര്‍വഹിക്കുകയും ചെയ്തിരുന്നു. റമദ്വാന്‍ മാസത്തിലെ ഉംറക്ക് കൂടുതല്‍ പ്രതിഫലമുണ്ടായത് കൊണ്ട് ഉംറകള്‍ റമദ്വാന്‍ മാസത്തിലാക്കാന്‍ അദ്ദേഹം നിതാന്ത ശ്രദ്ധ പുലര്‍ത്തിയിരുന്നു.
തന്റെ ഓരോ നിമിഷത്തെ പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി മാറ്റി വെക്കുകയും, ഭക്തി മാര്‍ഗത്തില്‍ ഏറെ ആനന്ദം കണ്ടെത്തുകയും സ്വര്ഗലഭ്യതക്ക് വേണ്ടി അഹോരാത്രം പരിശ്രമിക്കുകയും ചെയ്ത മഹാസാത്വികനായ ആ പണ്ഡിതന് കറാച്ചിയില്‍ മരണപ്പെട്ടു. കറാച്ചിയിലെ തന്നെ ‘ജാമിഅതു ദാറുല്‍ ഉലൂമില്‍ മറമാടപ്പെടുകയും ചെയ്തു.
പ്രധാന ഗ്രന്ഥങ്ങള്‍
അലയ്കും ബി സുന്നതീ عليكم بسنتي
റയ്ഹാനുല് ജന്ന ريحان الجنة
നസ്വീഹതു ലില്‍ ഇഖ്ബാലി അലല്‍ ആഖിറ: نصيحة للإقبال على الآخرة
അബ്ദുല്‍ അവ്വല്‍ അല്‍ ജൂവന്‍പുരി
അറിവിനോട് അടങ്ങാത്ത താല്പര്യമുള്ള പണ്ഡിതനായിരുന്നു ശൈഖ് ജുവന്‍പൂരി. ഇത് അദ്ദേഹത്തെ യാത്രികനാക്കി. സ്വദേശമായ ഡക്കാനില്‍ നിന്നും ആരംഭിച്ച യാത്ര, പണ്ഡിതന്മാരുടെ വിളനിലയമായ ഗുജറാത്തിലേക്കായിരുന്നു. തുടര്‍ന്ന് അറബ് നാട്ടിലേക്ക് യാത്ര പോയ അദ്ദേഹം അവരുമായി സഹവസിക്കുകയും അവരുടെ സദസ്സുകളില്‍ സ്ഥിര സാന്നിധ്യമാവുകയും ചെയ്തു. യാത്രക്കൊടുവില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അദ്ദേഹം അഹ്മദാബാദില്‍ പഠനസദസ്സ് സ്ഥാപിച്ചു. അതുവഴി ഒരുപാടാളുകള്‍ക്ക് ഖുര്‍ആനിക പ്രകാശം പകര്‍ന്നു നല്കി. യാത്രകള്‍ക്കിടയിലും അധ്യാപന ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും ആര്‍ജ്ജിത വിജ്ഞാനത്തെ താളുകളിലേക്ക് പകര്‍ത്താന്‍ അദ്ദേഹം സമയം കണ്ടെത്തി. ഹിജ്റ 968ല്‍ (ക്രി.1547) ഡല്‍ഹിയില്‍ മരണമടഞ്ഞു. അദ്ദേഹത്തിന് ഇന്ത്യയുടെ പല ഭാഗങ്ങളിലായി നിരവധി ശിഷ്യന്മാരുണ്ടായിരുന്നു. ത്വാഹിര്ബിന് യൂസുഫ്
അസ്സിന്ദി, ത്വയ്യിബ് അസ്സിന്ദി എന്നിവര്‍ അവരില്‍ പ്രധാനികളാണ്.
പ്രധാന രചനകള്‍:-
- فيض الباري في شرح صحيح البخاري
- منظومة في المواريث
- شرح بسيط على ذلك
- كتاب الشمائل
- مختصر السير ملخص من سفر السعادة لفيروزابادي
അബ്ദുല്‍ ഹഖ് അദ്ദഹ്ലവി
ഡല്‍ഹി പ്രവിശ്യ ഹദീസ് പണ്ഡിതന്മാര്ക്ക് പേരുകേട്ട നാടാണെങ്കിലും ശൈഖ് അബ്ദുല്‍ ഹഖ് മുഹദ്ദിസ് അദ്ദഹ്ലവിയുടെ ആഗമനത്തിന് മുന്‍പ് ഇസ്ലാമിക വിഷയങ്ങളില്‍ ഡല്‍ഹിയുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. ഗ്രീക്ക് തത്വചിന്തകളിലും കര്‍മ ശാസ്ത്ര നൂലാമാലകളിലും കെട്ടിമറിയുകയായിരുന്നു മുസ്ലിം പണ്ഡിതന്മാര്. അവര്‍ക്കിടയിലേക്കാണ് ഖുര്‍ആനിന്റെയും ഹദീസിന്റെയും വെള്ളി വെളിച്ചവുമായി ശൈഖ് അബ്ദുല്‍ ഹഖ് അദ്ദഹ്ലവി കടന്നു വരുന്നത്. ഹദീസ് പഠനത്തിനുംപ്രചാരണത്തിനും ശൈഖ് തന്റെ ജീവിതം ഉഴിഞ്ഞു വെച്ചു. തത്ഫലമായി ‘ഹദീസ് വിജ്ഞാനം ഇന്ത്യയിലേക്കെത്തിച്ച ഒന്നാമന്’ പേരിലദ്ദേഹം അറിയപ്പെട്ടു.
ഡല്‍ഹിയിലും ഉത്തരേന്ത്യയിലും നബിചര്യയും ഇസ്ലാമിക വിജ്ഞാനങ്ങളും വ്യാപിക്കുന്നതില്‍ അദ്ദേഹത്തിന്റെ നിരന്തര പരിശ്രമങ്ങള്‍ വലിയ സ്വാധീനം ചെലുത്തി. ശൈഖിന്റെ മഹത്വവും അറിവിന്റെ ആഴവും മനസ്സിലാക്കി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അദ്ദേഹത്തിന്റെ അടുക്കലേക്ക് ശിഷ്യന്മാര് ഒഴുകിയെത്തി. വൈജ്ഞാനിക ലോകത്തിന്റെ വാതില്‍ അദ്ദേഹം അവര്‍ക്ക് മലര്‍ക്കെ തുറന്നിട്ടു കൊടുത്തു. അദ്ദേഹത്തിന്റെ കാലത്ത് നബിചര്യ അത്ഭുതകരമാം വിധത്തില്‍ വളര്‍ച്ച കൈവരിച്ചു. ശൈഖ് കൊളുത്തിയ ദീപശിഖയേന്തിയ ശിഷ്യന്മാര് വിവിധ സ്ഥലങ്ങളില്‍ വിജ്ഞാനസദസ്സുകള്‍ സംഘടിപ്പിക്കുകയും മതകാര്യങ്ങളില്‍ ജനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.. പതിനൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ആരംഭിച്ച ഈ മുന്നേറ്റം പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനം വരെ നീണ്ടു നിന്നു.
ഇന്ത്യന്‍ ഹദീസ് വിജ്ഞാന രംഗത്ത് മികച്ച സംഭാവനകളേകിയ ഈ മഹാ പണ്ഡിതന് ഹിജ്റ 957ല്‍ (ക്രി.1551) ഡല്‍ഹിയിലാണ് ഭൂജാതനായത്. ഡല്‍ഹിയില്‍ പണ്ഡിതരില്‍ നിന്നും അറിവിന്റെ ആദ്യ പാഠങ്ങള്‍ നുകര്‍ന്ന അദ്ദേഹം ഉന്നത പഠനത്തിനായി ഹിജ്റ 996 ല്‍ (ക്രി. 1575) മക്കയിലേക്ക് യാത്ര തിരിച്ചു. അവിടെ വെച്ച് മഹാപണ്ഡിതരായ ശൈഖ് അബ്ദുല്‍ വഹാബ് അല്‍മുത്തഖി, ശൈഖ് ഹമീദുദ്ദീന് അസ്സിന്ദി തുടങ്ങിയവരുടെ ശിഷ്യത്വം സ്വീകരിച്ച് അവരുമായി സഹവസിച്ചു. ഡല്‍ഹിയുടെ ദുരവസ്ഥ നന്നായറിയാമായിരുന്ന ശൈഖ് പിന്നീട് ഡല്‍ഹിയിലേക്ക് തന്നെ മടങ്ങി. സമുദായത്തെ നേരായ വഴിയില്‍ നയിക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അധ്യാപനങ്ങളിലൂടെയും രചനകളിലൂടെയും പകര്‍ന്ന്, നബിചര്യയും ഇസ്ലാമിക സംസ്കാരവും ജീവിതചര്യയാക്കാന്‍ നിര്‍ദ്ദേശിച്ച് ആ മഹാത്യാഗി ഹിജ്റ 1048ല്‍ (ക്രി. 1627) മരണപ്പെട്ടു.
പ്രധാന കൃതികള്‍:
أشعة اللمعات-شرح فارسي لمشكاة المصابيح
لمعات التنقيح- شرح مشكاة المصابيح بالعربية
جامع البركات-منتخب شرح المشكاة
مدارج النبوة-كتاب جامع في السيرة
شرح على سفر السعادة
مقدمة في أصول الحديث
അബ്ദുറഹ്മാന് കാമില്ഫൂരി
1882 ആഗസ്ത് 27 പാകിസ്താന് അധീന പഞ്ചാബിലെ കാമില്ഫൂരില് ജനനം. പിതാവ് ശൈഖ് അല്‍ അഹ്മദ് ഭക്തിയുടെയും മര്യാദയുടെയും നിറകുടമായ ഒരു ഭിഷഗ്വരനായിരുന്നു. അതിനാല്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ ഏറെ മതിപ്പും താത്പര്യവും ഉള്ള കുടുംബമായി ശൈഖ് അബ്ദുറഹ്മാന് കാമില്ഫൂരിയുടെ കുടുംബം മാറി.
നാട്ടില്‍ നിന്ന് തന്നെ ഖുര്‍ആന്‍ പഠിക്കുകയും വിവിധ നാടുകളിലെ ഉന്നതരായ പണ്ഡിതരില്‍ നിന്ന്
പ്രാഥമിക വിദ്യാഭ്യാസവും തത്വശാസ്ത്രവും തര്‍ക്ക ശാസ്ത്രവും കരസ്ഥമാക്കുകയും ചെയ്തു. അറിവിനോടുള്ള അടങ്ങാത്ത ആഗ്രഹം 1909ല്‍ അദ്ദേഹത്തെ സഹാറംഫൂരിലെ മദ്വാഹിറുല്‍ ഉലൂമിലെത്തിച്ചു. തഫ്സീറുകളിലും മറ്റു വിഷയങ്ങളിലും പ്രാവീണ്യം നേടുകയും ഉന്നത വിജയത്തോടെ ബിരുദം സ്വന്തമാക്കുകയും ചെയ്തു.
മദ്വാഹിറുല്‍ ഉലുമിലെ പഠനത്തിനു ശേഷം ശൈഖ് കാമില്‍ ഫൂരി, ദാറുല്‍ ഉലൂം ദയൂബന്ദിലെ പണ്ഡിതന്മാരില് നിന്നും വിജ്ഞാനം ഗ്രഹിച്ചു. പിന്നീട് അധ്യാപനത്തിന്റെ നാളുകളായിരുന്നു. മദ്വാഹിറുല്‍ ഉലുമിലും അതിനുശേഷം പാകിസ്താനിലെ ‘ആന്‍സ്’ലും അദ്ദേഹം അധ്യാപകനായി സേവനമനുഷ്ഠിച്ചു. വീണ്ടും മദ്വാഹിറുല്‍ ഉലുമിലേക്ക് മടങ്ങിയ ശൈഖ് നീണ്ട മുപ്പത്തിയഞ്ച് വര്‍ഷം അവിടെ സേവനമനുഷ്ഠിച്ചു. അതില്‍ ഇരുപത്തിമൂന്ന് വര്‍ഷം പ്രിന്‍സിപ്പാള്‍ ആയിരുന്നു. ഹദീസിന്റെയും ഖുര്‍ആനിന്റെയും കര്‍മ ശാസ്ത്രത്തിന്റെയും എല്ലാ മേഖലകളും തന്മയത്വത്തോടെ കൈകാര്യം ചെയ്തിരുന്ന ഈ മഹാ ഗുരുവില്‍ നിന്ന് നിരവധി പേര് ബിരുദമെടുത്തു.
മഹാപണ്ഡിതരില് നിന്ന് വിജ്ഞാനം സ്വീകരിക്കുകയും നിരവധി ശിഷ്യരെ സൃഷ്ടിക്കുകയും ചെയ്ത ഈ മഹാനുഭാവന് 1964 ഡിസംബര്‍ മാസത്തില്‍ പരലോകം പുല്കി.
പ്രധാന ശിഷ്യന്മാര്
ശൈഖ് മുഹമ്മദ് ഇദരീസ് കാന്തഹ്ലവി, ശൈഖ് അബ്ദുല്‍ ശുക്കൂര്‍ കാമില്ഫുരി, ശൈഖ് അസ്അദുല്ലാഹ് സഹാറന്‍ഫൂരി, ശൈഖ് മുഹമ്മദ് യുസുഫ് കാന്തഹ്ലവി, ശൈഖ് അല്‍ മുഫ്തി ജമില്‍ അഹ്മദ് തഹാനവി, ശൈഖ് മുഹമ്മദ് ആശിഖ് ഇലാഹി.