ഇന്ത്യയിലെ ഹദീസ് പണ്ഡിതര്‍-4
ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നവരും ലോകത്തിന് മഹാസംഭാവനകൾ അർപ്പിച്ച് ഒരു മായ ഒരുപാട് പ്രതിഭകളായ പണ്ഡിതന്മാരെ ഇന്ത്യ ഇസ്ലാമിക ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. ഹദീസ് സംരക്ഷണത്തിന്റെ മേഖലയിലും ഇന്ത്യൻ മുസ്ലിം പണ്ഡിതലോകം സ്തുത്യർഹമായ സേവനങ്ങളാണ് അർപ്പിച്ചിട്ടുള്ളത്.ഈ മേഖലയിൽ നൂറുകണക്കിന് പണ്ഡിതന്മാർ നൂറ്റാണ്ടുകളായി സേവനം ചെയ്തിട്ടുണ്ട്. ലോകോത്തരമായ ധാരാളം ഹദീസ് ഗ്രന്ഥങ്ങൾ അവരിലൂടെ വിരചിതമായിട്ടുണ്ട്. ഈ കാര്യങ്ങൾ സവിസ്തരം ഇന്ത്യയിലെ ഹദീസ് പണ്ഡിതര്‍ എന്ന ഈ അധ്യായത്തിൽ വായിക്കാം.
മുഹമ്മദ് യഅ്ഖൂബ് നാനൂതവി, മുഹമ്മദ് യഹ്യാ കാന്തഹ്ലവി, മുഫ്തി മഹ്മൂദ്, യഅ്ഖൂബ്, അസ്സ്വാഫി അല്‍ കശ്മീരി, യഅ്ഖൂബ് ബിന്‍ അബ്ദിറഹ്മാന്‍, വജീഹുദ്ദീന്‍ അല്‍അലവി അല്‍ ഗുജറാത്തി, ശാഹ് അബ്ദുല്‍ഗനി, ശാഹ് മുഹമ്മദ് ഇസ്ഹാഖ് അദ്ദഹ്ലവി, ശാഹ് വലിയ്യുല്ലാഹ് അദ്ദഹ്ലവി, ശാഹ് അബ്ദുല്‍ അസീസ് അദ്ദഹ്ലവി, ശാഹ് അബ്ദുല്‍ ഖാദിര്‍, ശാഹ് റഫീഉദ്ദീന്‍, ശംസുല്‍ ഹഖ് അല്‍ അഫ്ഗാനി.
മുഹമ്മദ് യഅ്ഖൂബ് നാനൂതവി
കര്‍മശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഹദീസ്, സാഹിത്യം തുടങ്ങി വിവിധ മേഖലകളില്‍ വിശാലവും ആഴത്തിലുള്ളതുമായ അറിവിന്നുടമായിരുന്ന, ബുദ്ധിപരവും പ്രമാണ ബദ്ധവുമായ ചിന്തകളും വാക്കുകളുമായി നിരവധി ശിഷ്യഗണങ്ങള്‍ക്ക് മാര്‍ഗദര്‍ശനമേകിയ മഹാപണ്ഡിതനായിരുന്നു ശൈഖ് മുഹമ്മദ് യഅ്ഖൂബ് നാനൂതവി.
ഹിജ്റ 1249 (ക്രി. 1828) സ്വഫര്‍ 14-ന് ‘നാനൂത’ ഗ്രാമത്തിലാണ് ശൈഖ് യഅ്ഖൂബ് ഭൂജാ തനാവുന്നത്. കുടുംബ പരമ്പര ഒന്നാം ഖലീഫ അബൂബക്കര്‍ സ്വിദ്ദീഖ്(റ) എത്തി നില്ക്കുന്നു. മഹാപണ്ഡിതനും സാത്വികനുമായിരുന്ന പിതാവായിരുന്നു ആദ്യ ഗുരു. വളരെ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കിയ ശൈഖ് യഅ്ഖൂബ്, തനിക്ക് പതിനൊന്ന് വയസ്സായപ്പോള്‍ പിതാവിന്റെ കൂടെ ഡല്‍ഹിയിലേക്ക് യാത്രയായി. അവിടെ നിന്ന് വിജ്ഞാനത്തിന്റെ മഹാഗ്രന്ഥങ്ങള് ഉപ്പയില്‍ നിന്നും ശൈഖുല്‍ മുഹദ്ദിസ് ശാഹ് അബ്ദുല്‍ ഗനി അല്മുജദ്ദിദിയില് നിന്നും സ്വായത്തമാക്കി.
ഹിജ്റ 1272ന് (ക്രി. 1856) മക്ക സന്ദര്‍ശിക്കുകയും ഹജ്ജ് നിര്‍വഹിക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് മടങ്ങിയതിന് ശേഷം ദാറുല്‍ ഉലൂമില്‍ (ദയൂബന്ദ്) ജീവിതത്തിന്റെ വലിയൊരു ഭാഗം ശൈഖുല്‍ ഹദീസ് ആയി സേവനമനുഷ്ഠിച്ചു. ഏകദേശം ആ കാലയളവില്‍ തന്നെ അവിടെ ഫത്വാ (മതവിധി) വിഭാഗം ആരംഭിക്കുകയും വിവിധ വിഷയങ്ങളില്‍ സംശയ ദൂരീകരണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. വിജ്ഞാനത്തിന്റെ വ്യത്യസ്തമേഖലകളില്‍ തികഞ്ഞ അവഗാഹമുണ്ടായിരുന്ന ഈ പണ്ഡിതനെത്തേടി വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ എത്തിക്കൊണ്ടേയിരുന്നു. മക്തൂബാതു യഅ്ഖൂബി, ബയാളു യഅ്ഖ്വൂബി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങള്‍.
ജീവിതം മുഴുവന്‍ അറിവിന്റെ മേച്ചില്പുറങ്ങളില് അലഞ്ഞ മഹാനുഭാവന് ഹിജ്റ 1302 (ക്രി.1884) റബീഉല്‍ അവ്വല്‍ നാലിന് ഇഹലോകവാസം വെടിഞ്ഞു.
പ്രധാന ശിഷ്യന്മാര്
ശൈഖ് അശ്റഫ് അലി തഹാനവി, അല്‍ മുഹദിസ് ഖലീല്‍ അഹ്മദ് സഹാറന്‍പൂരി, അല്‍ മുഫ്തി അസീസു റഹ്മാന് ദയൂബന്ദി, ശൈഖ് ഹബീബ് റഹ്മാന് അല്‍ മഥ്മാനി, ശൈഖ് ഫത്ഹു മുഹമ്മദ് തഹാനവി, ശൈഖ് ഫഹ്റുല് ഹസന് അല്‍ ഖന്‍ഖോഹി, ശൈഖ് അഹ്മദ് ഹസന് അംറൂഹി, ശൈഖ് ത്വയ്യിബ് മന്‍സൂര്‍ അലിഖാന് അല്‍മുറാദാബാദി.
മുഹമ്മദ് യഹ്യാ കാന്തഹ്ലവി
ദാരിദ്രത്തിന്റെ പരകോടിയില്‍ എത്തിയപ്പോഴും താന്‍ ചെയ്തിരുന്ന മതാധ്യാപനങ്ങള്‍ക്ക് പ്രതിഫലം സ്വീകരിക്കാതിരുന്ന, കഷ്ടപ്പാട് നിഴല്‍ പോലെ കൂടെ നിന്നപ്പോഴും പുസ്തകങ്ങള്‍ വിറ്റ് അന്നന്നത്തെ അന്നത്തിന് മാര്‍ഗം കണ്ടെത്തിയിരുന്ന മഹാത്യാഗിയായിരുന്നു ശൈഖ് മുഹമ്മദ് യഹ്യാ കാന്തഹ്ലവി. ഏഴാം വയസില്‍ ഖുര്‍ആന്‍ മനപാഠമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പിന്നീട് മാസങ്ങളോളം ഖുര്‍ആന്‍ ആവര്‍ത്തിച്ച് പാരായണം ചെയ്യാന്‍ അദ്ദേഹം സമയം കണ്ടെത്തി.
ഹിജ്റ 1288 (ക്രി. 1867) മുഹറം മാസത്തിലാണ് ശൈഖിന്റെ ജനനം. ചെറുപ്പത്തില്‍ അദ്ദേഹത്തിന്റെ പേര് ‘ബലന്ദ് അഖ്തര്‍’ എന്നായിരുന്നു. മത വിജ്ഞാനീയങ്ങളോടുള്ള അദ്ദേഹത്തിന്റെ താല്പര്യവും അവ പുനര്ജീവിപ്പിക്കാന് അദ്ദേഹം നടത്തിയ ശ്രമങ്ങളുടെയും ഫലമായാണ് മുഹമ്മദ് യഹ്യാ എന്ന പേരു വിളിക്കപ്പെടുന്നത്. തന്റെ പിതാവില്‍ നിന്നും അറബിയിലെ അടിസ്ഥാന പുസ്തകങ്ങള്‍ ഗ്രഹിച്ച അദ്ദേഹം കൂടുതല്‍ പഠിക്കാനായി ‘ശൈഖ് ഹുസൈന് ബഹ്ശ് ഡല്‍ഹി’ യുടെ അടുത്തേക്ക് യാത്രതിരിച്ചു..
ദിവസവും പതിനാറ് മൈല്‍ നടന്നുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. വഴി മധ്യേ ശൈഖുല്‍ ഹിന്ദ് മുഹമ്മദ് ഹസനെ സന്ദര്‍ശിക്കുകകയും അദ്ദേഹത്തില്‍ നിന്ന് ഉപദേശം തേടുകയും ചെയ്തു.
ഡല്‍ഹിയിലെ നിസാമുദ്ദീനിലുള്ള പിതാവിന്റെ പാഠശാലയില്‍ അധ്യാപകനായി സേവാനമനുഷ്ഠിച്ചു തുടങ്ങി. ഹദീസിലുള്ള അഗാധമായ പാണ്ഡിത്യം കണ്ട് ‘മളാഹിറുല്‍ ഉലും, സഹാറന്‍ പൂരി’ ലെ അധികൃതര്‍ ഇദ്ദേഹവുമായി നിരന്തരം ബന്ധപ്പെടുകയും അങ്ങോട്ട് ക്ഷണിക്കുകയും ചെയ്തു. ഇവരുടെ ക്ഷണം സ്വീകരിച്ച ശൈഖ് യഹ്യാ ഹദീസ് വിഭാഗത്തില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയും മരണം വരെ അവിടെത്തന്നെ തുടരുകയും ചെയ്തു. ഒരു ഭാരിച്ച ഉത്തരവാദിത്തമായിരുന്നിട്ട് കൂടി ജോലിക്ക് ഒരു രൂപപോലും അദ്ദേഹം ശമ്പളം വാങ്ങിയിരുന്നില്ല. അല്ലാഹുവിന്റെ പ്രീതി മാത്രമാണ് കാംക്ഷിച്ചിരുന്നത്. നിരവധി ശിഷ്യഗണങ്ങള്‍ക്കും ഗ്രന്ഥങ്ങള്‍ക്കും ജീവന് നല്കിയ ഈ കര്‍മയോഗി ഹിജ്റ: 1334(ക്രി.1913) ദുന്‍ ഖഅദ: മാസത്തില്‍ ഇഹലോക വാസം പെടിഞ്ഞു.
പ്രധാന ഗ്രന്ഥങ്ങള്‍
ലാമിഇ ദുറാരി
അല്‍ കൗകബു ദുരിയ്യ്
അല്‍ഹല്ലുല്‍ മഫ്ഹം
ബില്‍ ഫൈദ്വി സ്സമാഈ അലാ സുനനി ന്നസാഈ.
മുഫ്തി മഹ്മൂദ്
അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ആക്ഷേപങ്ങളെ ഭയക്കാത്ത കര്‍മയോഗി. തടസങ്ങളെ കഴിവ് കൊണ്ട് തരണം ചെയ്ത ധീര പോരാളി. ഹദീസിലും കര്‍മ ശാസ്ത്രത്തിലും ഉള്ള പാണ്ഡിത്യത്താല്‍ സമകാലികരില്‍ ഉന്നതന് എന്ന് ഖ്യാതി നേടിയ മഹാന്. ജനങ്ങള്‍ക്ക് നേര്‍വഴി കാണിച്ച് ശബ്ദമുയര്‍ത്തിയ ഉജ്വല വാഗ്മി. മത വിഷയങ്ങളില്‍ യുക്തവും പ്രമാണ ബദ്ധവുമായ മറുപടികള്‍ നല്കിയ മഹാപണ്ഡിതന്. ഇതായിരുന്നു അല്ലാമാ അല്‍ മുഫ്തി മഹ്മൂദ്.
1909-ലാണ് ജനനം. നാട്ടില്‍ അന്നുണ്ടായിരുന്ന മദ്രസകളില്‍ നിന്നും പിതാവില്‍ നിന്നും അറബിഭാഷയുടെയും ഇസ്ലാമിക വിജ്ഞാനങ്ങളുടെയും ആദ്യ കവാടങ്ങള്‍ തുറന്ന അദ്ദേഹം പിന്നീട് മുറാദാബാദിലെ ജാമിഅതുല്‍ ഖാസിമിയ്യയില്‍ ചേര്‍ന്നു. അവിടെ വെച്ച് ശൈഖ് ഫഖ്റുദ്ദീന്‍ മുറാദാബാദിയില് നിന്ന് ഹദീസ് പരിജ്ഞാനം നേടുകയും 1948-ല്‍ ബിരുദം കരസ്ഥമാക്കുകയും ചെയ്തു.
പഠനം പൂര്‍ത്തിയാക്കിയ ശേഷം അധ്യാപനമാരംഭിച്ച മുഫ്തി മുഹമ്മദ് വിവിധ പാഠശാലകളില്‍ സേവനമനുഷ്ഠിച്ചു. അവസാനം മുള്‍ട്ടാനിലെ ജാമിഅതു ഖാസിമുല്‍ ഉലൂമില്‍ അധ്യാപകനായി തെരഞ്ഞെടുക്കപ്പെടുകയും പ്രിന്‍സിപ്പാളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. വിവിധ വിഷയങ്ങളില്‍ അഗാധമായ അിറവിനുടമയാണെങ്കിലും ഏറ്റവും പ്രധാനമായി ശൈഖ് അധ്യാപനം നടത്തിയിരുന്നത് ഹദീസ് വിജ്ഞാനീയങ്ങളിലായിരുന്നു. ‘ഖാസിമുല്‍ ഉലൂമി’ലെ ശൈഖുല്‍ ഹദീസും മുഫ്തിയുമായിരുന്ന അദ്ദേഹം ദീനിന്റെ മറ്റു മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
ജാമിഅഃ ഖാസിമുല്‍ ഉലൂമിലെ പ്രിന്സിപ്പാളായിരിക്കെത്തന്നെ അദ്ദേഹം അതിനു പുറമെ വഹിച്ചിരുന്ന ജോലികളും ഉത്തരവാദിത്വങ്ങളും ഭാരിച്ചതായിരുന്നു. സര്‍ഹിന്ദ് പദവിയും നേതൃസ്ഥാനവും ലഭിച്ച അദ്ദേഹം അവിടെ ഇസ്ലാമിനെ ഉണര്‍ത്തുകയും മതത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന് ലഭിച്ച അടുത്ത ചുമതല പാകിസ്താനില്‍ ഇസ്ലാമിക-അറബി വിദ്യാലയങ്ങള്‍ സ്ഥാപിക്കലായിരുന്നു. ഈ ദൗത്യം ഭംഗിയായി നിര്‍വഹിച്ച മുഫ്തി മുഹ്മൂദ് മരണം വരെ അതില്‍ ശ്രദ്ധ ചെലുത്തുകയും വിവിധ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. അദ്ദേഹം ഏറ്റെടുത്ത മതപരമായ ദൗത്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു സത്യനിഷേധികളായ ഖാദിയാനികള്‍ക്കെതിരായ പോരാട്ടം, തന്റെ സുഹൃത്ത് ശൈഖ് മുഹമ്മദ് യൂസുഫ് അല്ബനൂരിയുമൊത്ത് ഖാദിയാനികളെ തകര്‍ത്തെറിഞ്ഞ അദ്ദേഹം, പാകിസ്താന് പാര്‍ലമെന്റില്‍ ഖാദിയാനികള്‍ ഇസ്ലാമിന് പുറത്താണെന്ന് സ്ഥാപിക്കുകയും ചെയ്തു.
ഒരേ സമയം വിവിധ വിഷയങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ഇദ്ദേഹം, ഹദീസ് വിഷയത്തിലെ കര്‍മ ശാസ്ത്ര നിലപാടുകള്‍ പണ്ഡിതന്മാരുമായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കെ കറാച്ചിയില്‍ വെച്ച് നിര്യാതനായി.
യഅ്ഖൂബ് അസ്സ്വാഫി അല്‍ കശ്മീരി
ഇസ്ലാമിക വിജ്ഞാനങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ ചരിത്രമാണ് അശ്ശൈഖ് യഅ്ഖൂബ് അസ്സ്വാഫി അല്‍ കശ്മീരിയുടെ ജീവിതം. ഗുരുക്കന്മാരില് നിന്ന് ഗുരുക്കന്മാരിലേക്ക് അദ്ദേഹം യാത്ര ചെയ്തു കൊണ്ടേയിരുന്നു. പക്ഷെതന്റെ വൈജ്ഞാനിക ദാഹം ശമിപ്പിക്കാനുതകുന്ന പണ്ഡിതവര്യനെ കണ്ടെത്താന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഒടുവില്‍ ആ യാത്ര ചെന്നവസാനിച്ചത് ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ കളിത്തൊട്ടിലായ മക്കയിലും മദീനത്തുമായിരുന്നു. അവിടെ വെച്ച് പ്രഗത്ഭ പണ്ഡിതന് ഇബ്നു ഹജറുല്‍ ഹൈതമി(റ)യെ അദ്ദേഹം കണ്ടുമുട്ടുകയു,ം ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഒരുപാടൂ കാലത്തെ വൈജ്ഞാനിക സഹവാസത്തിനു ശേഷം തിരികെ നാട്ടിലെത്തിയ അസ്സ്വാഫി അധ്യാപനത്തില്‍ വ്യാപൃതനായി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം വീണ്ടൂം മക്കയിലേക്ക് യാത്ര തിരിച്ചു. യാത്രക്കിടെ കര്‍മശാസ്ത്രം (ഫിഖ്ഹ്), പ്രവാചകാധ്യാപനങ്ങള്‍ (ഹദീസ്), ഖുര്‍ആന്‍ വ്യാഖ്യാനം (തഫ്സീര്‍) എന്നിവയെ കൂടുതല്‍ പഠനവിധേയമാക്കിയ അദ്ദേഹം ഇവ്വിഷയങ്ങളില്‍ ഗ്രന്ഥ രചന നടത്തുകയും ചെയ്തു. രചനാ രംഗത്തെ അദ്ദേഹത്തിന്റെ പ്രത്യേക ശൈലി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇന്ത്യന്‍ ശിഷ്യരില്‍ ഏറ്റവും പ്രമുഖനായ പണ്ഡിതനായിരുന്നു – ഇമാം അഹ്മദ് ബിന്‍ അബ്ദുല്‍ അഹദ് അല്‍ മുജദ്ദിദി അസ്സര്‍ ഹന്ദി.
തഫ്സീറുല്‍ ഖുര്‍ആന്‍ (പൂര്‍ത്തിയായില്ല),ശറഹു സ്വഹീഹുല്‍ ബുഖാരി, മഗാസി അന്നുബജകു, മനാസികുല്‍ ഹജ്ജ്, രിസാലതുന്‍ ഫില്‍ അദ്കാര്‍ എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്:
യഅ്ഖൂബ് ബിന്‍ അബ്ദിറഹ്മാന്‍
ശൈഖ് യഅ്ഖൂബ് ബിന്‍ അബ്ദിറഹ്മാന്‍ ബിന്‍ അബില്‍ ഖൈര്‍ എന്നാണ് ഇദ്ദേഹത്തിന്റെ പൂര്‍ണനാമം. ഹിജ്റ 789-ല്‍ ജനിച്ച അദ്ദേഹം ശാഫിഈ മദ്ഹബുകാരനും ഹദീസ് വിജ്ഞാനീയങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള സാത്വികനുമായിരുന്നു. അറിവിന്റെ വാതായനങ്ങള്‍ തുറക്കുവാനുള്ള നിരന്തര യാത്രയില്‍ മുഴുകി ഹിജ്റ 830ല്‍ ഇന്നത്തെ മുംബൈ പ്രവിശ്യയിലുള്ള കാംബ്ലിയില്‍ എത്തിച്ചേരുകയും അവിടെ നിന്ന് ആവോളം അറിവു നുകര്‍ന്നതിനും പകര്‍ന്നതിനും ശേഷം യാത്ര തുടരുകയും ചെയ്തു. പഠനത്തിന്റെയും അധ്യാപനത്തിന്റെയും മാര്‍ഗത്തില്‍ സുഖത്തിന്റെയും സൗകര്യത്തിന്റെയും അഭാവങ്ങള്‍ അദ്ദേഹത്തെ തെല്ലും സ്വാധീനിച്ചിരുന്നില്ല. ഭാമിനി രാജവംശത്തിലെ അഹ്മദ്ഷാ ഒന്നാമന്റെ കാലത്ത് കല്‍ബര്‍ഗ് സന്ദര്‍ശിച്ച അദ്ദേഹം ഹിജ്റ 843-ല്‍ നിര്യാതനായി.
വജീഹുദ്ദീന്‍ അല്‍അലവി അല്‍ ഗുജറാത്തി
രചിച്ച ഗ്രന്ഥങ്ങളുടെ ആധിക്യവും വിഷയവൈപുല്യവുമാണ് ശൈഖ് വജീഹുദ്ദീന്‍ ഗുജറാത്തിയെ ശ്രദ്ധേയനാക്കുന്നത്. നല്ല രചനാ വൈഭവം ഉണ്ടായിരുന്ന അദ്ദേഹം കര്‍മമേഖല വികസിപ്പിച്ചത് വ്യത്യസ്ത വിഷയങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ക്ക് ജീവന് നല്‍കിക്കൊണ്ടാണ്. സമകാലികരായ എല്ലാ മത പണ്ഡിതരില്‍ നിന്നും കഴിയാവുന്നത്ര അിറവ് കരസ്ഥമാക്കിയതിനു ശേഷമാണ് അദ്ദേഹം ഗ്രന്ഥ രചനയിലേക്ക് പ്രവേശിക്കുന്നത്. എല്ലാ മേഖലയിലും തികഞ്ഞ അവഗാഹം ഉണ്ടായിരുന്ന ആ പണ്ഡിതന് ഹദീസ് നിദാന ശാസ്ത്രത്തിലും ഖുര്‍ആന്‍ വിശദീകരണത്തിലും നിരവധി മികച്ച ഗ്രന്ഥങ്ങള്‍ രചിച്ചു.شرح على نخبة الفكر,حواش على تفسير البيضاوي ,شرح الوقاية والهداية എന്നിവ അതില്‍പെടുന്നു.
ശൈഖ് വജീഹുദ്ദീന്‍ ഹിജ്റ: 998 (ക്രി. 1577)ല്‍ ദിവംഗതനായി.
ശാഹ് അബ്ദുല്‍ഗനി
ശാഹ് വലിയുല്ലാഹിദ്ദഹ്ലവിയുടെ പുത്രന്മാരില് മൂത്തമകനാണ് ശൈഖ് അബ്ദുല്‍ ഗനി. പിതാവില്‍ നിന്ന് വൈജ്ഞാനിക ലോകത്തിന്റെ അതിരുകളില്ലാത്ത വഴികളിലേക്ക് പ്രവേശിച്ച ശൈഖ്, സഹോദരന് ശാഹ് അബ്ദുല്‍ അസീസിന് വിജ്ഞാനമേഖലയില്‍ പ്രചോദനവും ആവേശവും നല്കി. ജീവിതകാലം മുഴുവന്‍ പഠനാധ്യാപന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ അദ്ദേഹം തന്റെ മൂന്ന് സഹോദരങ്ങള്‍ക്കും മുമ്പേ മരണപ്പെട്ടു. ‘അന്ഫവാന്’ എന്ന പ്രദേശത്തു വെച്ചായിരുന്നു മരണം. വളരെ നേരത്തെ മരണപ്പെട്ടുവെങ്കിലും പരിഷ്കര്‍ത്താവും പരിശ്രമ ശാലിയുമായ ഒരു പുത്രനെ അല്ലാഹു അദ്ദേഹത്തിന് നല്കി അനുഗ്രഹിച്ചു. മഹാ പണ്ഡിതനായ ആ പുത്രനാണ് അല്‍ ഇമാമുല്‍ മുജദ്ദിദ് ഇസ്മാഈല്‍ അശ്ശഹീദ്.
ശാഹ് മുഹമ്മദ് ഇസ്ഹാഖ് അദ്ദഹ്ലവി
ഹിജ്റ 1197നാണ് (ക്രി. 1776) മഹാപണ്ഡിതന് ശാഹ് ഇസ്ഹാഖിന്റെ ജനനം. ‘അബൂ സുലൈമാന്‍ ഇസ്ഹാഖ് ബിന്‍ മുഹമ്മദ് അഫ്ദ്വല് ബിന്‍ അഹ്മദ് എന്നാണ് പൂര്‍ണനാമം. ശാഹ് വലിയുല്ലാഹ് അദ്ദഹ്ലവിയുടെ പേരമകളായിരുന്ന ‘ആഇശ’യാണ് അദ്ദേഹത്തിന്റെ മാതാവ്. വൈജ്ഞാനിക ലോകത്തേക്ക് അദ്ദേഹത്തിന് വഴികാണിച്ചത് വല്ല്യൂമ്മയായിരുന്നു. വല്ല്യൂമ്മയില് നിന്ന് നഹ്വും സ്വര്‍ഫും ഭാഷയും നേടിയെടുത്ത അദ്ദേഹം മറ്റു വിജ്ഞാനീയങ്ങള്‍ വല്യുമ്മയുടെ സഹോദരനായ അബ്ദുല്‍ ഖാദിര്‍ ദഹ്ലവിയില്‍ നിന്നും കരസ്ഥമാക്കി. തുടര്‍ന്ന് അദ്ദേഹം അധ്യാപനജീവിതമാരംഭിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ തേടിയെത്തി. പ്രത്യേകിച്ചും ഹദീസ് രംഗത്ത് ഏറ്റവും തലയെടുപ്പുള്ള ഇന്ത്യന്‍ പണ്ഡിതനായി ശാഹ് ഇസ്ഹാഖ് മാറി.
ഹിജ്റ 1241-ല്‍ ശാഹ് ഇസ്ഹാഖ് മക്കയും മദീനയും സന്ദര്‍ശിക്കുകയും പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കുകയും ചെയ്തു. അവിടെ വെച്ച് ശൈഖ് ഉമര്ബിന് അബ്ദുല്‍കരീം അല്‍ അത്വാരില്‍ നിന്ന് ഒരുപാട് വിഷയങ്ങളില്‍ വൈദഗ്ധ്യം നേടി. ഗുരുനാഥന്റെ മരണത്തോടു കൂടി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുകയും അധ്യാപനം തുടരുകയും ചെയ്തു. നീണ്ട പതിനാറു വര്‍ഷത്തെ അധ്യാപനം അദ്ദേഹത്തിന് സമ്മാനിച്ചത് തലയെടുപ്പുള്ള ഒരുപാടു ശിഷ്യന്മാരെയായിരുന്നു.
ഡല്‍ഹിയിലെ മുസ്ലിം സമുദായത്തെ വിദ്യയിലൂടെയും വിജ്ഞാനത്തിലൂടെയും പുരോഗതിയിലേക്കും പരിഷ്കൃതിയിലേക്കും നയിച്ചുകൊണ്ടിരിക്കെ മക്കയില്‍ നിന്ന് അദ്ദേഹത്തിനൊരു കത്ത് വന്നു. അദ്ദേഹത്തിന്റെ സഹോദരന് യഅ്ഖൂബിന്റെയും പ്രവാചക കുടുംബത്തിന്റെയും കൂടെ മക്കയില്‍ സ്ഥിര താമസമാക്കാനുള്ള ക്ഷണമായിരുന്നു ആ കത്തിലുണ്ടായിരുന്നത്. കത്തിന്റെ ഉള്ളടക്കമറിഞ്ഞതോടെ ഒരുപാടു ജനങ്ങള്‍ അദ്ദേഹത്തെ സമീപിച്ചു. എല്ലാവരുടെയും ആവശ്യം ഒന്നായിരുന്നു. അദ്ദേഹം ഇന്ത്യ വിട്ടു പോവരുത്. അദ്ദേഹം ചെലുത്തിയ സ്വാധീനം അത്ര വലുതായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒന്നടങ്കം അദ്ദേഹത്തിന്റെ പ്രസംഗത്തിന് കാതോര്‍ക്കാന്‍ കൂട്ടമായി എത്തുമായിരുന്നു. വരുന്ന സ്ത്രീകള്‍ പലവിധ വിഭവങ്ങള്‍ കൈയില്‍ കരുതിയിട്ടുണ്ടാവും. ശൈഖിന്റെ അനുമതിയോടു കൂടി അവര്‍ ആ വിഭവങ്ങള്‍ സദസ്സില്‍ വിതരണം ചെയ്യും. അവശേഷിക്കുന്നവ മുഴുവന്‍ ശൈഖിന് നല്കുമ്പോള് ശൈഖിന്റെ മറുപടി എനിക്ക് വേണ്ടി നിങ്ങള്‍ ഒന്നും ബാക്കിവെക്കരുത് എല്ലാം നിങ്ങള്‍ പങ്കിട്ടെടുക്കുക എന്നായിരുന്നു. ജനമനസ്സുകളില്‍ ഇത്രത്തോളം സ്വാധീനം നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. എന്നാലും മക്കയില്‍ നിന്നുള്ള ക്ഷണം സ്വീകരിക്കാതിരിക്കാന്‍ ശൈഖിന് കഴിഞ്ഞില്ല. അദ്ദേഹം മക്കയിലെത്തുകയും പള്ളികളില്‍ വെച്ച് നടക്കുന്ന പഠന സദസ്സുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ഒരു പകര്‍ച്ച വ്യാധി ബാധിച്ചു ഹിജ്റ 1262ല്‍ (ക്രി:1841) മരണത്തിന് കീഴടങ്ങുന്നത് വരെ ശൈഖ് മക്കയില്‍ തന്നെ താമസിച്ചു. ശൈഖ് ഖബറടക്കപ്പെട്ടത് ‘മഅല്ല’യില്‍ വിശ്വാസികളുടെ മാതാവ് ഖദീജ(റ)യുടെ അടുത്താണ്.
വ്യത്യസ്ത വിഷയങ്ങളില്‍ ഗ്രന്ഥരചന നടത്തിയ ഇദ്ദേഹം ഖുര്‍ആനിലും ഹദീസിലും കര്‍മ ശാസ്ത്ര വിഷയങ്ങളിലുമുള്ള എഴുത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ശാഹ് വലിയ്യുല്ലാഹ് അദ്ദഹ്ലവി
ഇന്ത്യയിലെ മുസ്ലിം പരിഷ്കര്‍ത്താക്കളില്‍ പ്രധാനിയാണ് ശാഹ് വലിയുല്ലാഹ് അദ്ദഹ്ലവി. സംഭവബഹുലമായ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പട്ടുമെത്ത വിരിച്ച ബാല്യവും ആദരവുകള്‍ നേടിയെടുത്ത കൗമാരവും വെല്ലുവിളികള്‍ നിറഞ്ഞ യൗവനവും ശാഹ് വലിയുല്ലാഹ് അദ്ദഹ്ലവിയുടെ ജീവിതത്തെ കരുത്തുറ്റതും മനോഹരവുമാക്കി.
മത പശ്ചാത്തലമുള്ള ഒരു വലിയ പണ്ഡിത കുടുംബത്തില്‍ ഹിജ്റ 1114നാണ് ശാഹ് വലിയുല്ലാഹ് അദ്ദഹ്ലവി ഡല്‍ഹിയില്‍ ഭൂജാതനാവുന്നത്. പൂര്‍ണനാമം’ ഖുതുബുദ്ദീന്‍ അഹ്മദ് വലിയുല്ലാഹ് ബിന്‍ അബ്ദുര്‍റഹീം അല്‍ ഉമരി അദ്ദഹ്ലവി ‘ എന്നാണ്.
പിതാവിന്റെ കൈപിടിച്ച് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന അദ്ദേഹത്തിന് ഹദീസ് പഠനത്തിന്റെ കവാടങ്ങള്‍ തുറന്ന് നല്‍കിയത് ‘ശൈഖ് അഫ്ദല്‍ സിയാല്‍ കോട്ടിയായിരുന്നു. ആ സാമീപ്യം ശൈഖ് ദഹ്ലവിയെ ഉയരങ്ങളിലേക്കെത്തിച്ചു. ശൈഖിന്റെ പിതാവിന്റെ മരണ ശേഷം പിതാവ് കൈകാര്യം ചെയ്തിരുന്ന പഠന സദസ്സുകള്‍ ശൈഖ് ഏറ്റെടുത്തു. അപ്പോള്‍ പതിനാറ് വയസ്സ് മാത്രമായിരുന്നു പ്രായം. പിതാവിന്റെ പിന്‍ഗാമിയായി സദസ്സിന് വെളിച്ചമായെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് വിജ്ഞാനത്തിന്റെ പുതിയ മേഖലകള്‍ തേടുകയായിരുന്നു. അങ്ങനെ മക്കയും മദീനയും അടങ്ങുന്ന ഹിജാസിലേക്ക് അദ്ദേഹം യാത്രയായി. ശൈഖ് അബ്ദുത്വാഹിര്‍ മദനി അടക്കമുള്ള മഹാപണ്ഡിതരിലൂടെ അദ്ദേഹം ഹദീസ് വിജ്ഞാനത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു. രണ്ട് വര്‍ഷം അവിടെ ചെലവഴിച്ചതിന് ശേഷം ഹി. 1145ന് (ക്രി. 1724) ഇന്ത്യയിലേക്ക് തന്നെ മടങ്ങി.
പഠനകാലത്ത് പൂര്‍വ സൂരികളുടെ കലര്‍പ്പില്ലാത്ത, ഇസ്ലാമിന്റെ തനതായ ആശയം അദ്ദേഹത്തെ നന്നായി സ്വാധീനിച്ചിരുന്നു. നാട്ടിലെത്തിയ അദ്ദേഹം തന്റെ ചിന്തകള്‍ പ്രചരിപ്പിക്കുന്നതിനും ഇസ്ലാമിന്റെ തനതായ ആശയം ജനങ്ങളിലേക്കെത്തിക്കുന്നതിനും കഠിന പരിശ്രമം നടത്തി. മുന്‍വിധികളോടെ മതത്തെ സമീപിക്കുന്നതിനെ അദ്ദേഹം ശക്തമായി എതിര്‍ത്തു. മക്കയിലേക്ക് പോവുന്നതിനു മുന്‍പ് സൂഫി ചിന്തകളിലും അവരുടെ ആചാരങ്ങളിലും ബന്ധനസ്ഥനാക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു മാറ്റമായിരുന്നു ഇത്. സൂഫിസമാണ് ഇസ്ലാം എന്ന് കരുതിയിരുന്ന ദഹ്ലവിക്ക് യഥാര്‍ത്ഥ ഇസ്ലാമിന്റെ പ്രകാശം ലഭിച്ചത് മക്കയില്‍ നിന്നാണ്. പിന്നീട് തിരിച്ചെത്തിയ അദ്ദേഹം സൂഫിസത്തിനെതിരെ ശക്തമായി പോരാടുകയും ചെയ്തു.
ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും
വളര്‍ന്നു വരുന്ന ജനതയെ ഇസ്ലാമിന്റെ നേരായ പാതയിലേക്ക് നയിക്കുക എന്നതായിരുന്നു ശാഹ് വലിയുല്ലാഹ് അദ്ദഹ്ലവിയുടെ പരമ പ്രധാനമായ ലക്ഷ്യം. വൈജ്ഞാനിക സദസ്സുകളും തൂലികയുമാണ് അതിന് അദ്ദേഹം പ്രധാനമായും അവലംബിച്ചത്. ലക്ഷ്യ സഫലീകരണത്തിനു വേണ്ടി ശൈഖ് ഡല്‍ഹിയിലെ മദ്റസത്തു റഹീമിയ്യയില്‍ ഒഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രസരിക്കുന്ന ചിന്തകള്‍ യുവാക്കള്‍ക്ക് പുതുജീവനും ഉന്മേഷവും പകര്‍ന്നു. അനവധി വിഷയങ്ങളില്‍ അഗാധമായ അവഗാഹം കരസ്ഥമാക്കിയിരുന്ന ദഹ്ലവി വിശുദ്ധ ഖുര്‍ആനിലും ഹദീസിലും (പ്രവാചകാധ്യാപനങ്ങള്‍) കര്‍മ ശാസ്ത്രത്തിലും ഗവേഷണ വിഷയങ്ങളിലും ഗ്രന്ഥങ്ങള്‍ രചിച്ചു. അന്നുണ്ടായിരുന്ന നേതാക്കളോടും പണ്ഡിതരോടും ഭരണാധികാരികളോടും നിരന്തരം ഇടപഴകി. പൊതു ജനങ്ങളെ തന്റെ വിശാലമായ സൗഹൃദ വലയത്തില്‍ ഉള്‍പ്പെടുത്തി. എല്ലാവര്ക്കും ഇസ്ലാമിന്റെ തനതായ പ്രകാശം പകര്‍ന്നു നല്കി. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം അദ്ദേഹത്തിന്റെ വിജയത്തിന്റെ പിന്നിലുണ്ടായിരുന്നു. ദഹ്ലവിയുടെ രചനകളും അധ്യാപനങ്ങളും ഒരു പാട് ശിഷ്യഗണങ്ങളെ അദ്ദേഹത്തിന് സമ്മാനിച്ചു. അദ്ദേഹം കാണിച്ച പാതയിലൂടെ ശിഷ്യരും ജനങ്ങള്‍ക്ക് വഴികാണിച്ചു.
ഇസ്ലാമിന്റെ തനതായ മാര്‍ഗത്തിലേക്ക് ജനങ്ങളെ നയിച്ച ദഹ്ലവിയുടെ പേരില്‍ അവകാശവാദക്കാരും ഒരുപാടുണ്ടായിരുന്നു. ഹനഫികള്‍ ദഹ്ലവി ഹനഫിയാണെന്ന് പറഞ്ഞു, സലഫികള്‍ അദ്ദേഹം സലഫിയാണെന്ന് ധരിച്ചു. അങ്ങനെ ഓരോരുത്തരും അദ്ദേഹം തങ്ങളുടെ കൂടെയാണെന്ന് വാദിച്ചു. ഖുര്‍ആനും ഹദീസും എന്ത് പറയുന്നുവോ അതാണ് തന്റെ മദ്ഹബ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട.് പല മദ്ഹബുകളുമായും വിവിധ കാര്യങ്ങളില്‍ അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇമാമിന്റെ പിറകില്‍ നിന്ന് ഫാതിഹ പാരായണം ചെയ്യല്‍, ഇഅ്തിദാലില്‍ കൈകള്‍ ഉയര്‍ത്തല്‍, വിത്ര്‍ നമസ്കാരം ഒരു റകഅത്തോ മൂന്ന് റക്അത്തോ, ഖുതുബ തുടങ്ങിയ വിഷയങ്ങളിലൊക്കെ പല മദ്ഹബുകളുമായും അദ്ദേഹം യോജിച്ചിരുന്നില്ല.
അദ്ദേഹത്തിന്റെ ഉപദേശങ്ങളില്‍ ചിലത്:
- വിശ്വാസത്തിലും കര്‍മത്തിലും ചിന്തയിലും എല്ലായ്പ്പോഴും ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കുക.
- എല്ലാ ദിവസവും അല്പമെങ്കിലും ഖുര്‍ആനില്‍ നിന്ന് പാരായണം ചെയ്യുക. അതിന് കഴിഞ്ഞില്ലെങ്കില്‍ അതിന്റെ പരിഭാഷയെങ്കിലും ശ്രദ്ധിക്കുക.
- പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുക, പക്ഷേ അവ ഖുര്‍ആനിനും ഹദീസിനും എതിരാണെങ്കില്‍ തള്ളിക്കളയുക.
- പ്രവാചകാധ്യാപനങ്ങള്‍ നമുക്ക് ലഭിച്ചത് പണ്ഡിതന്മാരിലൂടെയാണ്. അവരുടെ വാക്കുകള്‍ മൂല്യമുള്ളതാണ്. എന്നാല്‍ ഖുര്‍ആനും സുന്നത്തും പരിഗണിക്കാതെ പണ്ഡിതരുടെ വാക്കുകള്‍ മാത്രം അവലംബിക്കുകയാണെങ്കില്‍ അവര്‍ വ്യക്തമായ വഴികേടിലാണ്.
എഴുത്തുകാരനായും പ്രബോധകനായും പരിഷ്കൃത മുസ്ലിം ലോകത്തിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച ആ മഹാ നേതാവ് ഹി: 1221 (ക്രി. 1800)ന് ഈ ലോകത്ത് നിന്ന് വിടവാങ്ങി. ‘മുന്‍ഹദിയാന്‍’ എന്ന പ്രദേശത്ത് ഖബറടക്കപ്പെട്ടു.
ദഹ്ലവിയുടെ ഗ്രന്ഥങ്ങള്‍
فتح الرحمن في الترجمة معاني القرآن إلى الفارسية , الفوز الكبير في أصول التفسي (പേര്‍ഷ്യന്‍ തഫ്സീര്‍)
المسوى في شرح الموطا للمالك , المصطفى- شرح آخر للموطأ , شرح تراجيم أبواب البخاري
الإنتباه في سلاسل أولياء الله وأسانيد وارثى رسول الله , فتح القدير , القول الجميل , حجة الله البابغة
الإنصاف في بيان سبب الإختلاف , عقد الجديد في أحكام الإجتهاد والتقليد , إزالة الخفاء عن خلافة الخلفاء
قرة العينين في تفضيل الشيخين
ശാഹ് അബ്ദുല്‍ അസീസ് അദ്ദഹ്ലവി
ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവിയുടെ മകനായി ഹിജ്റ 1159ല്‍(ക്രി) 1738) ഡല്‍ഹിയിലായിരുന്നു ശാഹ് അബ്ദുല്‍ അസീസിന്റെ ജനനം. പിതാവിന്റെ പാതയില്‍ തന്നെ പഠനവും പ്രബോധനവുമായി അദ്ദേഹം വളര്‍ന്നു. കാലിക വിഷയങ്ങളില്‍ ഫത്വയും (മതവിധി) ആധുനിക വിഷയങ്ങളില്‍ മാര്‍ഗദര്‍ശനവും ജനങ്ങള്‍ക്ക് ഉപദേശങ്ങളും അദ്ദേഹം നല്കി വന്നു. ധാരാളം ശിഷ്യന്മാര് അദ്ദേഹത്തിനുണ്ടായിരുന്നു. വൈജ്ഞാനികാധ്യാപന രംഗത്ത് മൂന്നു സഹോദരങ്ങളേക്കാളും മികച്ചു നില്ക്കാന് അദ്ദേഹത്തിനു കഴിഞ്ഞു.
ശഹീദ് ഇസ്മാഈല്‍, മുഹമ്മദ് ഇസ്ഹാഖ്, അബ്ദുല്‍ ഹയ്യ് അല്‍ ബഠാനവി, മിര്‍സാ ഹസന് അലി അല്ലഖ്നവി, അല്ലാമാ ഹസന് അലി ഖനൂജി എന്നിവര്‍ അദ്ദേഹത്തിന്റെ പ്രധാന ശിഷ്യരാണ്.
ജീവിതം മുഴുവന്‍ ഇസ്ലാമിക പ്രബോധനത്തിനും പ്രചാരണത്തിനും വേണ്ടി നീക്കിവെച്ച അദ്ദേഹം ഹിജ്റ: 1239ല്‍ (ക്രി: 1818) മരിക്കുന്നത് വരെ പ്രബോധനത്തിലും ഗ്രന്ഥ രചനയിലും മുഴുകി.
പ്രധാന ഗ്രന്ഥങ്ങള്‍
(പേര്‍ഷ്യന്‍) تفسير فتح العزيز , تحفة الإثنا عشرية في الرد على الشيعة
(ഹദീസ് പണ്ഡിതരുടെ ചരിത്രം)بستان المحدثين, (ഹദീസ് നിദാന ശാസ്ത്രം) العجالة النافعة
ശാഹ് അബ്ദുല്‍ ഖാദിര്‍
ശാഹ് വലിയുല്ലാഹിയുടെ പുത്രന്മാരില് ഏറ്റവും ഇളയവനായിരുന്നു ശാഹ് അബ്ദുല്‍ ഖാദിര്‍. ഹിജ്റ 1167ല്‍ (ക്രി: 1746) ഡല്‍ഹിയിലാണ് അദ്ദേഹം ജനിക്കുന്നത്. പിതാവിന്റെയും ജ്യേഷ്ഠന് ശാഹ് അബ്ദുല്‍ അസീസിന്റെയും ശിക്ഷണത്തില്‍ വിജ്ഞാനത്തിന്റെ പറുദീസയിലേക്ക് പിച്ചവെച്ച അദ്ദേഹം ദീര്‍ഘകാലം അക്ബറാബാദിലെ മസ്ജിദില്‍ പഠനം നടത്തി. ജ്യേഷ്ഠ സഹോദരന് ശാഹ് അബ്ദുല്‍ അസീസിന്റെ മരണത്തോടു കൂടി മദ്റസത്തു റഹീമിയ്യയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തു.
ഹദീസിലും ഫിഖ്ഹിലും അഗ്രഗണ്യനായിരുന്ന അദ്ദേഹം ഹി. 1253ല്‍ (ക്രി: 1832) ഇഹലോകവാസം വെടിഞ്ഞു. തര്ജ്ജുമതു മആനി അല്‍ഖുര്‍ആന്‍ (ഉര്‍ദു) അദ്ദേഹത്തിന്റെ പ്രസിദ്ധ രചനയാണ്. അദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രധാനികള്‍: ശഹീദ് ഇസ്മാഈല്‍, മിര്‍സാ ഹസന് അലി, മുഹമ്മദ് ഇസ്ഹാഖ്.
ശാഹ് റഫീഉദ്ദീന്‍
ശാഹ് വലിയുല്ലാഹിയുടെ പുത്രന്മാരില് മൂന്നാമത്തെ മകനായിരുന്നു ഹി:1162ല്‍ (ക്രി.1741) ഡല്‍ഹിയില്‍ ഭൂജാതനായ ശാഹ് റഫീഉദ്ദീന്‍. പിതാവില്‍ നിന്നും ജ്യേഷ്ഠന് ശാഹ് അബ്ദുല്‍ അസീസില്‍ നിന്നും വിജ്ഞാനത്തിന്റെ ബാല പാഠങ്ങള്‍ കരസ്ഥമാക്കിയ ശാഹ് റഫീഉദ്ദീന്‍ പക്വത കൈവന്നതു മുതല്‍ ജ്യേഷ്ഠന്റെ സന്തത സഹചാരിയായി മാറി. ജീവിതം മുഴുവന്‍ അറിവിനു വേണ്ടി മാറ്റിവെച്ച അദ്ദേഹം സഹോദരന്റെ പാഠശാലയില്‍ പഠനവും അധ്യാപനവുമായി ജീവിതാവസാനം വരെ കഴിച്ചു കൂട്ടി. ഹിജ്റ 1233ല്‍ (ക്രി.1812) മരണം പുല്കുകയും ചെയ്തു. തര്‍ജുമതു മത്നില്‍ ഖുര്‍ആന്‍ ഇലല് ഉര്ദിയ്യ അദ്ദേഹത്തിന്റെ പ്രശസ്ത രചനയാണ്.
ശാഹ് അബുസഈദില്‍ ഉമരി അല്‍ മുജുദ്ദിദി, ശാഹ് അബ്ദുല്‍ ഗനി, ശാഹ് മഖ്സ്വൂസ്വുല്ലാ, ശാഹ് മുഹമ്മദ് ഇസ്ഹാഖ് എന്നിവര്‍ അദ്ദേഹത്തിന്റെ പ്രധാന ശിഷ്യരാണ്.
ശംസുല്‍ ഹഖ് അല്‍ അഫ്ഗാനി
ഹിജ്റ 1317 (ക്രി. 1896) റമദാന് ഏഴിനാണ് പണ്ഡിതനും പോരാളിയുമായ ശൈഖ് അല്‍ അഫ്ഗാനി ജനിക്കുന്നത്. പിതാവില്‍ നിന്ന് അറിവിന്റെ ബാലപാഠങ്ങള്‍ നുകര്‍ന്ന ശേഷം 1909-ല്‍ നിയമ പാഠശാലയില്‍ ചേരുകയും 1913ല്‍ ബിരുദം കരസ്ഥമാക്കുകയും ചെയ്തു. ശേഷം സര്ഹിന്ദിലെയും അഫ്ഗാനിസ്താനിലെയും വിവിധ പണ്ഡിതന്മാരില് നിന്ന് സുകുമാര കല അഭ്യസിച്ചതിന് ശേഷം 1338ല്‍ (1917) ദയൂബന്ദിലെ ജാമിഅതുല്‍ ഇസ്ലാമിയ്യയില് ചേരുകയും തൊട്ടടുത്ത വര്‍ഷം തന്നെ ബിരുദമെടുക്കുകയും ചെയ്തു.
പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം 1922-ല്‍ ഹജ്ജിനായി മക്കയിലെത്തി. മക്കയില്‍ നിന്ന് മടങ്ങുന്ന വഴിയാണ് ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ശിര്‍ക്കും അന്ധവിശ്വാസങ്ങളും മുസ്ലിംകള്ക്കിടയില് പ്രചരിക്കുന്നതും പ്രചരിപ്പിക്കുന്നതും അദ്ദേഹം അറിയാന്‍ ഇടയായത്. ദയൂബന്ദിലെ ജാമിഅതുല്‍ ഇസ്ലാമിയ്യയിലെ പണ്ഡിതരെയും സഹപ്രവര്‍ത്തകരെയും കൂട്ടി അതിനെതിരെ ശക്തമായി പോരാടിയ അദ്ദേഹം ഇസ്ലാമിനെ ശക്തിപ്പെടുത്തുകയും മുസ്ലിംകളുടെ പ്രതാപം കാത്തുസൂക്ഷിക്കുകയും ചെയ്തു. ഈ പോരാട്ടത്തിനു ശേഷം ജാമിഅതുല്‍ ഇസ്ലാമിയ്യയിലെ ലൈബ്രറിയില്‍ ശൈഖ് പഠനത്തിനായി ഒഴിഞ്ഞിരുന്നു.
1920-ല്‍ കറാച്ചിയിലെ മദ്വ്ഹറുല്‍ ഉലൂമില്‍ പ്രധാനാധ്യാപകനായി നിയമിക്കപ്പെട്ട അദ്ദേഹം തൊട്ടടുത്ത വര്‍ഷം അവിടെ നിന്ന് മാറി സിന്ധിലെ ബലാര്കാനയിലെ ഇര്‍ശാദുല്‍ ഉലൂം കലാലയത്തില്‍ അധ്യാപകനായി ചേര്‍ന്നു. 1925-ല്‍ ലാഹോറിലെ ‘ഖാസിമുല്‍ ഉലൂമിലും’ 1950-ല്‍ ‘സജാവലി’ലെ ‘ദാറുല്‍ ഫുയൂദുല്‍ ഹാശിമിയ്യ’യിലും അദ്ദേഹം അധ്യാപകനായി സേവനമനുഷ്ഠിച്ചു. നല്ലൊരു ഗ്രന്ഥകാരനും അധ്യാപകനുമായ ഇദ്ദേഹത്തില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബിരുദമെടുക്കുകയും ചെയ്തിട്ടുണ്ട്.
പ്രധാന കൃതികള്‍
أحكام القرآن , مفردات القرآن , مشكلات القرآن , مشكلات العالمية وحلها من القرآن
