ഇന്ത്യയിലെ ഹദീസ് പണ്ഡിതര്‍-5
ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നവരും ലോകത്തിന് മഹാസംഭാവനകൾ അർപ്പിച്ച് ഒരു മായ ഒരുപാട് പ്രതിഭകളായ പണ്ഡിതന്മാരെ ഇന്ത്യ ഇസ്‌ലാമിക ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. ഹദീസ് സംരക്ഷണത്തിന്റെ മേഖലയിലും ഇന്ത്യൻ മുസ്‌ലിം പണ്ഡിതലോകം സ്തുത്യർഹമായ സേവനങ്ങളാണ് അർപ്പിച്ചിട്ടുള്ളത്.ഈ മേഖലയിൽ നൂറുകണക്കിന് പണ്ഡിതന്മാർ നൂറ്റാണ്ടുകളായി സേവനം ചെയ്തിട്ടുണ്ട്. ലോകോത്തരമായ ധാരാളം ഹദീസ് ഗ്രന്ഥങ്ങൾ അവരിലൂടെ വിരചിതമായിട്ടുണ്ട്. ഈ കാര്യങ്ങൾ സവിസ്തരം ഇന്ത്യയിലെ ഹദീസ് പണ്ഡിതര്‍ എന്ന ഈ അധ്യായത്തിൽ വായിക്കാം.
സആദത്ത് അലി, സഈദ് അഹ്‌മദ് അല്‍ അജ്‌റാറവി, സയ്യിദ് റഫീഉദ്ദീന്‍ ശീറാസി, ഹോജ ഇമാമുദ്ദീന്‍, റശീദ് അഹ്‌മദ് അല്‍ ഖന്‍ഖോഹി.
സആദത്ത് അലി
സഹാറന്‍ഫൂരിലെ മദ്വാഹിറുല്‍ ഉലൂമിന്റെ സ്ഥാപകനും, ‘ഫഖീഹു സഹാറന്‍ഫൂര്‍’ എന്ന വിളിപ്പേരില്‍ അറിയപ്പെടുകയും ചെയ്ത മഹാപണ്ഡിതനാണ് ശൈഖ് സആദത്ത് അലി. ജാമിഅതു മദ്വാഹിറില്‍ ഉലൂമിന്റെ സാങ്കേതിക കാര്യങ്ങളുടെ നേതൃത്വവും അധ്യാപന ചുമതലയും ഏറ്റെടുത്ത അദ്ദേഹം തന്റെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചു. ഹദീസ്, തഫ്‌സീര്‍, ഫിഖ്ഹ് (കര്‍മശാസ്ത്രം) എന്നിവയോടൊപ്പം തന്നെ ഭാഷാ പുസ്തകങ്ങളും അറബ് സാഹിത്യ ഗ്രന്ഥങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കി. ഒരേ സമയം ഒരു പാട് വിഷയങ്ങള്‍ കൈകാര്യം ചെയ്ത ആ മഹാഗുരു നീണ്ട 19 വര്‍ഷം അവിടെത്തന്നെ സജീവമായി നിലനിന്നു.
ഹിജ്‌റ 1302 (ക്രി. 1881) ദുല്‍ഹിജ്ജ 14-ന് മഗ്‌രിബിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ മരണം. എഴുപതിനോടടുത്തായിരുന്നു പ്രായം.
പ്രധാന ശിഷ്യന്മാര്‍
മുഹമ്മദ് ഖാസിം നാനൂതവി, ഖലീല്‍ അഹ്‌മദ് സഹാറംഫൂരി, ശൈഖ് മുഈനുദ്ദീന്‍, ശൈഖ് ഫഖ്‌റുല്‍ ഹസന്‍ അല്‍ഖന്‍ഖോഹി, ശൈഖ് റാഗിബുല്ലാഹ് അല്‍ബാനി, ശൈഖ് അല്‍മുഫ്തി ശാഹുദ്ദീന്‍, അദ്ദഹ്‌യാനവി, ശൈഖ് അബ്ദുല്‍ മന്നാല്‍ വസീറാബാദി, ശൈഖ് നൂര്‍ അഹ്‌മദ് അമൃത്‌സരി.
സഈദ് അഹ്‌മദ് അല്‍ അജ്‌റാറവി
ഹിജ്‌റ 1322 (ക്രി: 1901) ല്‍ മീററ്റിലെ അജ്‌റാറയിലാണ് ശൈഖ് സഈദ് അഹ്‌മദ് ഭൂജാതനാവുന്നത്. വല്ല്യൂപ്പയായ ശൈഖ് നസ്വിബ് അഹ്‌മദ്ഖാനില്‍ നിന്ന് ഖുര്‍ആനിന്റെ ചില ഭാഗങ്ങള്‍ മന:പാഠമാക്കിയ അദ്ദേഹം ശൈഖ് മുഹമ്മദ് ഹുസൈന്‍ അന്‍ അജ്‌റാറവിയില്‍ നിന്ന് ഖുര്‍ആന്‍ മുഴുവനായി ഹൃദിസ്ഥമാക്കി. അതിനു ശേഷം ഉസ്താദ് മുഹമ്മദ് ഹുസൈന്റെ നിര്‍ദ്ദേശപ്രകാരം സഹാറന്‍ഫുരിലെ മദ്വാഹിറുല്‍ ഉലൂമില്‍ ചേരുകയും പഠനം പൂര്‍ത്തിയാകുന്നത് വരെ അവിടെത്തന്നെ നിലകൊളളുകയും ബിരുദം കരസ്ഥമാക്കുകയും ചെയ്തു.
പഠനം പൂര്‍ത്തിയാക്കിയ ശേഷം 1343 – ല്‍ മദ്വാഹിറുല്‍ ഉലൂമില്‍ അധ്യാപകനായി ചേര്‍ന്ന അദ്ദേഹം നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1347-ല്‍ മദ്‌റസതു ആജ്‌വീകിലെ മഥ്‌നിയുടെ പകരക്കാരനായി നിയമിക്കപ്പെട്ടു. പത്തു വര്‍ഷത്തോളം അവിടെ തുടര്‍ന്ന അദ്ദേഹം ജാമിഅയിലെ ഏറ്റവും വലിയ മുഫ്തിയായി മാറുകയും ചെയ്തു. ഈ പത്ത് വര്‍ഷത്തെ ഇടവേളക്കിടയില്‍ വ്യത്യസ്ത പഠന വിഭാഗങ്ങളിലെ വിവിധ വിഷയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തു. ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ തഫ്‌സീര്‍ ജലാലൈനിയും തഫ്‌സീറു ബയ്‌ളാവിയും കൈകാര്യം ചെയ്ത അദ്ദേഹം ഹദീസ് ഗ്രന്ഥങ്ങളില്‍ സുനനുത്തിര്‍മിദിയിലും മിശ്കാതുല്‍ മസ്വാബീഹിലും വിദ്യാര്‍ത്ഥികള്‍ക്ക് അവഗാഹം നല്‍കി. കര്‍മശാസ്ത്ര വിഷയങ്ങളിലും ഗ്രന്ഥങ്ങളിലും ഏറെ അഗ്രഗണ്യനായ അദ്ദേഹം ഫിഖ്ഹ് (കര്‍മശാസ്ത്രം) പഠിപ്പിക്കാന്‍ ഹിദായ, ശറഹുല്‍ വിഖായ, കന്‍സുദ്ദഖാഇഖ് എന്നീ ഗ്രന്ഥങ്ങളായിരുന്നു അദ്ദേഹം അവലംബിച്ചിരുന്നത്. ഫത്‌വാബോര്‍ഡിലെ ഉന്നതനായിരുന്ന അദ്ദേഹം ഫത്‌വകള്‍ക്ക് വേണ്ടി റസ്മുല്‍ മുഫ്തിയും, കര്‍മ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിക്കാന്‍ മുഖ്തസ്വറു ലി തഫ്തസാനിയും ആണ് അദ്ദേഹം അവലംബിച്ചിരുന്നത്.
മരണം വരെ മുപ്പത് വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കി സഈദ് അഹ്‌മദ് ഈ സ്ഥാപനത്തില്‍ തന്നെ (മദ്‌റസത്തു തജ്‌വീദ്) സേവനമനുഷ്ഠിച്ചു. ഈ അധ്യാപന സമയത്തു തന്നെ ഹിജ്‌റ: 1351 (1930) ല്‍ മക്ക സന്ദര്‍ശിക്കാനും ഹജ്ജ് നിര്‍വഹിക്കാനുമുള്ള സൗഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചു. വിവിധ വിഷയങ്ങളില്‍ ഒരേ സമയം അറിവ് നേടുകയും പകരുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത ഈ മഹാനുഭാവന്‍ ഹിജ്‌റ 1377 (1956) സ്വഫര്‍ 27-ന് ഇഹലോക വാസം വെടിഞ്ഞു.
പ്രധാന ഗ്രന്ഥങ്ങള്‍
ഫയ്ദ്വുല്‍ അസീസ് فيض العزيز
ഖലാഇദുല്‍ ജൗഹരിയ്യ قلائد الجوهرية
ശറഹു ശാത്വിബിയ്യ شرح شاطبية
ശറഹു അലാ സുനനി ഇമാമി ത്തിര്‍മിദി شرح على سنن إمام الترمذي
തഅ്‌ലീഖാതുന്‍ അലാ മിശ്കാതില്‍ മസ്വാബീഹ് تعليقات على مشكاة المصابيح
മുഅല്ലിമുല്‍ ഹജ്ജാജ് معلم الحجاج
ഹജ്ജുന്‍ മബ്‌റുര്‍ حج مبرور
സയ്യിദ് റഫീഉദ്ദീന്‍ ശീറാസി
അശ്ശൈഖ് അല്‍മുഹദ്ദിസ് സയ്യിദ് റഫീഉദ്ദീന്‍ ശീറാസി അക്ബറാബാദിലാണ് ജനിക്കുന്നത്. നിരന്തര യാത്രകളും കഠിനമായ പരിശ്രമവും അദ്ദേഹത്തെ അതുല്യമായ അറിവിനുടമയാക്കി. ജന്മനാടായ അക്ബറാബാദിന്റെ സാംസ്‌കാരിക വൈജ്ഞാനിക രംഗത്തെ പിന്നാക്കാവസ്ഥ എപ്പോഴും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. ഈ പോരായ്മ പരിഹരിക്കുന്നതിന് നാട്ടില്‍ ഒരു വിദ്യാലയം സ്ഥാപിക്കുകയും അദ്ദേഹം തന്നെ അവിടെ പഠിപ്പിക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഈ വിദ്യാലയത്തിലേക്ക് ഒഴുകിയെത്തി. അവരിലൂടെ വിദ്യാഭ്യാസ രംഗത്ത് വലിയൊരു വിപ്ലവത്തിന് തുടക്കം കുറിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഹദീസ് വിജ്ഞാനീയങ്ങളുടെ വിപുലമായ പഠനത്തിന് ഡല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും ഗവേഷകരെ പ്രോത്സാഹിപ്പിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും അദ്ദേഹം മുന്‍കൈ എടൂത്തു. മുസ്‌ലിം സമുദായത്തെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാന്‍ ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റി വെച്ച അദ്ദേഹം ഹിജ്‌റ: 954 (ക്രി. 1533)ല്‍ ഇഹലോകവാസം വെടിഞ്ഞു.
അശ്ശൈഖ് ജമാലുദ്ദീന്‍ അല്‍ മുഹദിസ്, അശ്ശൈഖ് അബുല്‍ ഫത്ഹ് അത്തഹാനയ്‌സരി എന്നിവര്‍ ശൈഖിന്റെ ശിഷ്യന്മാരില്‍ ഏറ്റവും പ്രധാനികളാണ്.
ഹോജ ഇമാമുദ്ദീന്‍
‘ഹോജ ഇമാമുദ്ദീന്‍-മഹ്‌മൂദ് ബിന്‍ മുഹമ്മദ് ബിന്‍ അഹ്‌മദ് അല്‍കീലാനി’ എന്നാണ് ഈ പണ്ഡിതവര്യന്റെ പൂര്‍ണനാമം. മഹ്‌മൂദ് ഖാന്‍ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടത്. ഹിജ്‌റ 813ല്‍ ജനിച്ചു. തന്റെ സമകാലികനും ഭാമിനി രാജവംശത്തിലെ അന്നത്തെ ഭരണാധികാരിയുമായിരുന്ന ‘സ്വലാഹുദ്ദീന്‍ ഷാ ഭാമിനി’യെ അദ്ദേഹത്തിന്റെ ഭരണപ്രവിശ്യയായ ഡക്കാനില്‍ പോയി സന്ദര്‍ശിച്ചു. പണ്ഡിതന്മാരെ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ ഷാ, ഇദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണവും ഉന്നത പരിഗണനയും നല്‍കി. തന്റെ കൂടെത്തന്നെ താമസിക്കാന്‍ സുല്‍ത്താന്‍ ആവശ്യപ്പെടുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു. സുല്‍ത്താന്റെ സന്തതസഹചാരിയും ഇഷ്ടക്കാരനുമായി മാറിയ അദ്ദേഹം മന്ത്രിസ്ഥാനത്തുവരെ എത്തി.
ഹദീസിലുണ്ടായിരുന്ന അഗാധ പാണ്ഡിത്യവും ഹദീസുകളോടുള്ള പ്രത്യേക പരിഗണനയും ഡക്കാനിലെ പണ്ഡിതന്മാര്‍ക്കിടയില്‍ അദ്ദേഹത്തെ അതികായനാക്കി. അധികാരികളുടെ മനസ്സിലും പണ്ഡിതരുടെ സദസ്സിലും ഉന്നതസ്ഥാനം കരസ്ഥമാക്കിയ അദ്ദേഹം ഡക്കാനില്‍ നബിചര്യ പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. ജനങ്ങള്‍ക്ക് മതപരവും പുരോഗമനപരവുമായ വിദ്യാഭ്യാസം നല്‍കണം എന്ന ലക്ഷ്യത്തോടെ ഹിജ്‌റ 876-ല്‍ അദ്ദേഹം മുഹമ്മദാബാദില്‍ ഒരു വിദ്യാലയം സ്ഥാപിക്കുകയും യുവാക്കളെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്തു. എന്നാല്‍ മുസ്‌ലിംകള്‍ നേര്‍വഴിക്ക് നീങ്ങുന്നത് കണ്ട ശിയാക്കള്‍ അദ്ദേഹത്തെ ഇല്ലാതാക്കാനും ആ സ്വപ്ന സ്ഥാപനത്തെ തകര്‍ക്കുവാനും ശ്രമം തുടങ്ങി. അവരുടെ ഗൂഢാലോചനയുടെ ഫലമായി, 886-ല്‍ കുതന്ത്രത്തിലൂടെ അവര്‍ അദ്ദേഹത്തെ വധിച്ചു. മതപരമായും സാംസ്‌കാരികമായും സമൂഹത്തിന്റെ വഴികാട്ടിയായിരുന്ന ആ പണ്ഡിതന്റെ മരണം ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചു. രാജ്യത്തിന്റെ ഭരണ വ്യവസ്ഥ താറുമാറാവുകയും കുഴപ്പങ്ങള്‍ വെളിപ്പെടുകയും ചെയ്തു. ഇസ്‌ലാമിക സംസ്‌കാരവും നബിചര്യയുടെ പ്രകാശവും ദുര്‍ബലമായി. ഈ അവസ്ഥ മുതലെടുത്ത ശിആക്കള്‍ അവിടെ പ്രവര്‍ത്തനമാരംഭിച്ച് ശക്തി പ്രാപിച്ചു.
റശീദ് അഹ്‌മദ് അല്‍ ഖന്‍ഖോഹി
തഖ്‌വയാര്‍ന്ന ജീവിതത്തിന് മകുടോദാഹരണമായിരുന്ന ശൈഖ് ഖന്‍ഖോഹി പ്രവാചക ചര്യകള്‍ പാലിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും വലിയ താല്പര്യം പ്രകടിപ്പിടിപ്പിക്കുകയും പുത്തനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ നേര്‍ക്കു നേര്‍ പോരാടുകയും ചെയ്തു. ഇസ്‌ലാമിലെ അടിസ്ഥാന ദര്‍ശനങ്ങളിലും കര്‍മ ശാസ്ത്രത്തിലും അഗാധമായ വിജ്ഞാനം നേടിയ ഇദ്ദേഹത്തെക്കുറിച്ച് അന്‍വര്‍ ശാഹ് കശ്മീരി പറയുന്നത്, ‘നാല് മദ്ഹബുകളെക്കുറിച്ചും ഇത്ര അഗാധമായ പാണ്ഡിത്യമുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല’ എന്നാണ്.
ഹിജ്‌റ: 1244 (ക്രി: 1823) ദുല്‍ഖഅ്ദ് മാസത്തില്‍ സഹാറന്‍പൂര്‍ പട്ടണത്തില്‍ നിന്ന് 16 മൈല്‍ അകലെയുള്ള ഖന്‍ഖോഹ് ഗ്രാമത്തിലാണ് ശൈഖ് ജനിക്കുന്നത്. ഏഴ് വയസ്സ് കഴിയുന്നതിനു മുന്‍പ് തന്നെ പിതാവ് അദ്ദേഹത്തെ വിട്ടു പിരിഞ്ഞു. ഉമ്മയുടെയും പിതാമഹന്റെയു സംരക്ഷണയില്‍, ബുദ്ധിശക്തിയും ചിന്താ കൂര്‍മതയുമുള്ള ബാലനായി ശൈഖ് റശീദ് അഹ്‌മദ് വളര്‍ന്നു.
പ്രാഥമിക പഠനത്തിനു ശേഷം ഗുരുവായ മുഹമ്മദ് ബഹ്ശിന്റെ നിര്‍ദ്ദേശ പ്രകാരം ഡല്‍ഹിയിലേക്ക് യാത്രയായി. അവിടെ വെച്ച് അറിവിന്റെ പൂമരങ്ങളായ ശാഹ് വലിയുല്ലാഹ് ദഹ്‌ലവിയേയും മക്കളെയും കണ്ടുമുട്ടുകയും അറിവിന്റെ ഇതളുകള്‍ കരസ്ഥമാക്കുകയും ചെയ്തു.
1857-ല്‍ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപുറപ്പെട്ടപ്പോള്‍ മുന്നണിപ്പോരാളിയായി നിലകൊള്ളുകയും ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ശക്തമായി പോരാടുകയും ചെയ്തു. ഇതിന്റെ പേരില്‍ തടവു ശിക്ഷ അനുഭവിക്കേണ്ടി വന്നപ്പോള്‍ തടവറയില്‍ യൂസുഫ് നബി(അ)യെ പ്പോലെ മാതൃകാ ജീവിതം പിന്തുടര്‍ന്ന ശൈഖ് ജയിലിലെ അനേകം പേര്‍ക്ക് സന്മാര്‍ഗം കാണിച്ചു കൊടുക്കുകയും ഇസ്‌ലാമിന്റെ രജത രേഖയിലേക്ക് നയിക്കുകയും ചെയ്തു.
അറിവിന്റെയും അധ്യാപനത്തിന്റെയും മാര്‍ഗത്തില്‍ നിന്ന് വഴിമാറാതിരുന്ന ശൈഖ് ഹിജ്‌റ: 1280ന് (ക്രി: 1859) മക്കയിലേക്ക് പോയി ഹജ്ജ് നിര്‍വഹിച്ചു. പിന്നീട് ഇന്ത്യയിലേക്കു മടങ്ങുകയും അധ്യാപനത്തില്‍ വ്യാപൃതനാവുകയും ചെയ്തു. വൈജ്ഞാനിക ദാഹം ശമിക്കാതിരുന്ന ശൈഖ് ഹിജ്‌റ 1294ല്‍ (ക്രി: 1873) വീണ്ടും മക്കയിലേക്ക് യാത്രയായി. ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ അദ്ദേഹം ജന്മനാടായ ഖന്‍ഖോഹില്‍ പഠന-അധ്യാപനങ്ങളുമായി സജീവമായി.
രാവും പകലും അധ്യാപനത്തിലും പഠനത്തിലും മുഴുകിയ അദ്ദേഹത്തിന് ശിഷ്യന്മാര്‍ കൂടുതലും പുസ്തകങ്ങളുടെ എണ്ണം കുറവുമാണ്.
പ്രധാന ശിഷ്യന്മാര്‍
ശൈഖ് മുഹമ്മദ് യഹ്‌യാ ബിന്‍ ഇസ്മാഈല്‍ കാന്തഹ്‌ലവി, ശൈഖ് അബുല്‍ അന്‍വാര്‍ അബ്ദുല്‍ ഗഫാര്‍, ശൈഖ് മുഹമ്മദ് ഇബ്‌റാഹീം അദ്ദഹലവി, ശൈഖ് അബ്ദു റഹ്‌മാന്‍ അല്‍കനൂജി, ശൈഖ് നസ്വീറുദ്ദിന്‍ അല്‍ മീറത്തി, ശൈഖ് അല്‍ഹാഫിദ്വ് ബിന്‍ മുഹമ്മദ് ഖാസിം നാനൂതവി, ശൈഖ് ഹബീബ് റഹ്‌മാന്‍ ദയൂബന്ദി.
പ്രധാന ഗ്രന്ഥങ്ങള്‍
തസ്ഫിയതുല്‍ ഖുലൂബ്
ഇംദാദുസ്സുലൂക് വ സബ്ദതുല്‍ മനാസിക്
ഹിദായതുല്‍ മുഅ്തദി
ഹിദായതു ശ്ശീഅ
സബീലുര്‍റശാദി വ ബറാഹീനുല്‍ ഖ്വാത്വിഅ ഫിര്‍റദ്ദി അലാ അന്‍വാരി സ്സാത്വിഅഃ
