ഹോം > ലൈംഗിക കര്‍മശാസ്ത്രം... > മനുഷ്യനും ലൈംഗികതയും

1 മിനിറ്റ് വായിച്ചില്ല

മനുഷ്യനും ലൈംഗികതയും

മനുഷ്യനും ലൈംഗികതയും എന്ന വിഷയം ഇസ്‌ലാം മാന്യത, ശുദ്ധി, ഉത്തരവാദിത്വം എന്നീ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് സമീപിക്കുന്നത്. ലൈംഗികതയെക്കുറിച്ചുള്ള ഇസ്‌ലാമിക കാഴ്ചപ്പാട്, ഖുർആനിലെ ലൈംഗിക പരാമർശങ്ങൾ, ഖുർആനിലും തിരുവചനങ്ങളിലും പ്രതിപാദിക്കുന്ന ലിംഗവിഭജനം, ലൈംഗിക സദാചാരം, വേഷവിധാനങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ, വിവാഹവും ലൈംഗികതയും, ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ഖുർആനും സ്വീകാര്യ ഹദീസുകളും നൽകുന്ന സമഗ്ര മാർഗ്ഗനിർദ്ദേശങ്ങളാണ് ഈ ലേഖനം അവതരിപ്പിക്കുന്നത്. വ്യക്തിയുടെയും സമൂഹത്തിന്റെയും ധാർമ്മിക ശുദ്ധി സംരക്ഷിക്കുന്നതിൽ ലൈംഗിക വിഷയങ്ങളിലേക്കുള്ള ഇസ്‌ലാമിക സമീപനം ഇതിലൂടെ വ്യക്തമാക്കുന്നു.

ഇണകളായുള്ള സൃഷ്ടിപ്പ് ജൈവപ്രപഞ്ചത്തിന്റെ മുഖ്യസവിശേഷതയാണ്. വംശ നിലനില്പും വളര്‍ച്ചയുമാണ് ജന്തുലോകത്ത് പ്രധാനമായും ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. എന്നാല്‍ മനുഷ്യരില്‍ ഇത് അവരുടെ വിശാലമായ സാമൂഹിക ബന്ധങ്ങള്‍ക്ക് കൂടി കാരണമാകുന്നുണ്ട്. ഈ ലക്ഷ്യങ്ങളെല്ലാം നടക്കണമെങ്കില്‍ ഇണകള്‍ തമ്മില്‍ കൂടിച്ചേരുകയും ലൈംഗികബന്ധം ഉണ്ടാവുകയും ചെയ്യേണ്ടതുണ്ട്. ഇതിന് ആവശ്യമായ രാസത്വരകമാണ് ലൈംഗിക ചോദന. മനുഷ്യ പ്രകൃതിയില്‍ നിലീനമായ ജൈവപരമായ ഈ വികാരവും മധുരാനുഭൂതിയുമാണ് ലൈംഗികത അഥവാ സെക്‌സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുരുഷന്‍, സ്ത്രീ എന്ന നിലയില്‍ ഒരാള്‍ക്കുണ്ടാകുന്ന സ്വത്വബോധം, എതിര്‍ലിംഗത്തോടു തോന്നുന്ന ആകര്‍ഷണം, അതില്‍ നിന്നും ഒരാളുടെ മനസ്സിലുണ്ടാകുന്ന ചോദനകള്‍, സ്‌നേഹം പ്രകടിപ്പിക്കുന്ന രീതി, സ്‌നേഹബന്ധത്തിന്റെ ബഹിര്‍സ്ഫുരണമായി ഉണ്ടാവുന്ന ശാരീരിക പ്രവൃത്തി എന്നീ ഘടകങ്ങളുടെ സംയോജനം കൊണ്ട് ഉയിര്‍ത്തുവരുന്ന ജൈവപരമായ വികാരമാണ് ലൈംഗികത(സെക്‌സ്) എന്ന് പറയാം. ജൈവികമായ ഒരസ്തിത്വം സെക്‌സിനുള്ളതിനാല്‍ കാലദേശ വ്യത്യാസങ്ങള്‍ക്കനുസരിച്ച് അത് മാറ്റം വരികയില്ല. സ്രഷ്ടാവായ അല്ലാഹു അന്യൂനമായി വ്യവസ്ഥപ്പെടുത്തിയതനുസരിച്ച് പ്രപഞ്ചത്തിന്റെ അന്ത്യം വരെ മാറ്റമില്ലാതെ അത് തുടരും.

മനുഷ്യരുള്‍പ്പെടെയുള്ള എല്ലാ ജന്തുക്കളിലുമുള്ള സഹജവാസനയാണ് ലൈംഗികത. പ്രത്യുത്പാദനം എന്ന പ്രകൃതിയുടെ ആവശ്യത്തില്‍ മാത്രം ജന്തുജാലങ്ങളുടെ ലൈംഗികത പരിമിതമാണ്. എല്ലാ ജന്തുക്കളും മനുഷ്യരെപ്പോലെ ഏതുകാലത്തും സമയത്തും ലൈംഗിക വികാരങ്ങള്‍ പ്രകടിപ്പിക്കുന്നവയല്ല. എന്നാല്‍ വിവേചന ശേഷി നല്കപ്പെട്ട മനുഷ്യന് ഇവിടെ സ്രഷ്ടാവ് വ്യവസ്ഥകള്‍ക്ക് വിധേയമായി ചില സ്വാതന്ത്ര്യങ്ങള്‍ നല്കുകയാണ് ചെയ്തത്. കുടുംബമെന്ന സാമൂഹികസംവിധാനത്തിലൂടെ വളരുകയും വികസിക്കുകയും ചെയ്യേണ്ട മനുഷ്യന് ഇണചേരുന്നതിന് ഇങ്ങനെ അല്ലാഹു ഏര്‍പ്പെടുത്തിയ വ്യവസ്ഥയാണ് വിവാഹം.

ഇണയെ പ്രാപിക്കാനുള്ള സ്വാഭാവിക പ്രേരണകളെ നിയന്ത്രണവിധേയമാക്കി ധാര്‍മികവും ഉദാത്തവും സുന്ദരവുമായ മൂല്യങ്ങള്‍ കൊണ്ട് ലൈംഗിക പ്രക്രിയകള്‍ക്ക് മിഴിവ് നല്‍കി മനുഷ്യന്റെ ശ്രേഷ്ഠത നിലനിര്‍ത്തുക എന്നതാണ് പ്രകൃതിമതമായ ഇസ്‌ലാം ചെയ്തിട്ടുള്ളത്. അതാണ് വിവാഹബന്ധത്തിലൂടെ സാധ്യമാകുന്നത്.

ലൈംഗികത: ഇസ്‌ലാമിക കാഴ്ചപ്പാട്

സസ്യജന്തുജാലങ്ങളില്‍ മിക്കതിന്റെയും വംശവര്‍ധനവിന് ആധാരം അണ്ഡബീജ സങ്കലന പ്രക്രിയയാണ്. മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമായ ലൈംഗികത എന്ന വികാരത്തെ മനുഷ്യജീവിതത്തിന്റെ സര്‍വതലങ്ങളെയും സമഗ്രമായി സ്പര്‍ശിക്കുന്ന ജൈവപ്രേരണയായാണ് ഇസ്‌ലാം കാണുന്നത്. കേവലം വംശവര്‍ധനവിനുള്ള ഇണചേരലല്ല എന്നര്‍ഥം. വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ആഴത്തില്‍ സ്വാധീനിക്കുന്ന ദാമ്പത്യ വ്യവഹാരങ്ങളുടെ ആധാരശിലയായി അത് വര്‍ത്തിക്കുകയും ചെയ്യുന്നു.

അനിയന്ത്രിതമായ ലൈംഗികതയും ഏകോപനമില്ലാത്ത അതിലൈംഗികതയുമാണ് മനുഷ്യന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് വിഘാതമായിത്തീരുന്ന അപകടങ്ങളിലൊന്ന്. ആധുനിക ലൈംഗിക മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ മനുഷ്യന്റെ ലൈംഗികതൃഷ്ണയുടെ നിയന്ത്രണവും ഏകോപനവും ആരോഗ്യജീവിതത്തിന് അനുപേക്ഷണീയമാണ്. ദൈവഭയത്തിന്റെയും ധര്‍മബോധത്തിന്റെയും ചങ്ങലകള്‍ കൊണ്ട് മനുഷ്യരിലെ ലൈംഗികത എന്ന വികാരത്തെ അംഗീകൃതവും നീതിയുക്തവും വിവേചനപരവുമായി ക്രമപ്പെടുത്തണമെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്.

വിവാഹമെന്ന ഉറച്ച കരാറിലൂടെ ഇണകളായി ജീവിക്കാന്‍ സാമൂഹികാംഗീകാരം നേടുന്ന ദമ്പതികള്‍ അനുവദിക്കപ്പെട്ട മാര്‍ഗത്തില്‍ ഇണചേരുകയും ലൈംഗിക വികാരം ശമിപ്പിക്കുകയും അതിലൂടെ ജീവിതസുഖമനുഭവിക്കുകയും ചെയ്യുന്നത് പ്രതിഫലാര്‍ഹമായ പുണ്യകര്‍മമാണെന്ന് റസൂല്‍(സ്വ) പഠിപ്പിക്കുന്നു. അനുചരര്‍ അതുകേട്ട് ചോദിച്ചു. ഒരാള്‍ തന്റെ ലൈംഗികവികാരം ശമിപ്പിച്ചതിന് ദൈവത്തിന്റെ പ്രതിഫലമോ? നബി(സ്വ) പറഞ്ഞു: നിഷിദ്ധ മാര്‍ഗേണയാണ് നിങ്ങളത് ചെയ്തതെങ്കില്‍ നിങ്ങള്‍ക്കത് ശിക്ഷയ്ക്ക് കാരണമാകില്ലേ? അതേ എന്ന് അവര്‍ മറുപടി പറഞ്ഞു. എങ്കില്‍ അനുവദനീയമായ മാര്‍ഗത്തില്‍ അത്(വൈകാരികശമനം) കണ്ടെത്തുന്നതിന് പ്രതിഫലവുമുണ്ട് (സ്വഹീഹ് മുസ്‌ലിം) 1

അവിഹിതമാര്‍ഗത്തിലൂടെ ലൈംഗിക ഉത്തേജനവും വൈകാരികശമനവും ഇസ്‌ലാം വിലക്കി. വിവാഹമെന്ന ശരിയായ മാര്‍ഗമാണ് ഒരു മുസ്‌ലിം തന്റെ ലൈംഗികതയുടെ കടിഞ്ഞാണിട്ട് സമാധാന ജീവിതത്തിന് തെരഞ്ഞെടുക്കേണ്ട വഴി എന്ന് റസൂല്‍(സ്വ) ഉണര്‍ത്തി. അത് ജനനേന്ദ്രിയത്തെയും കണ്ണിനെയും തെറ്റായ വഴിയിലേക്ക് നീങ്ങാതെ സദാചാരാധിഷ്ഠിതജീവിതത്തിന് കരുത്തു പകരുകയും ചെയ്യുന്നു. വിവാഹത്തിന് സാധ്യമാവാതെ വന്നാല്‍ വ്രതമനുഷ്ഠിച്ച് ആത്മനിയന്ത്രണമേര്‍പ്പെടുത്തണമെന്നും റസൂല്‍(സ്വ) ഉപദേശിച്ചു (ബുഖാരി) 2

ആര്‍ത്തവഘട്ടത്തിലും വ്രതത്തിന്റെ പകല്‍വേളകളിലും പ്രസവാനന്തര നാളുകളിലും ഇണയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നത് ഇസ്‌ലാം നിഷിദ്ധമായി കാണുന്നു. അതാണ് പ്രകൃതിയുടെ താത്പര്യവും. ലൈംഗികവികാരത്തിന്റെ അതിപ്രസരത്തെ ഉദാത്ത വഴികളിലൂടെ തിരിച്ചുവിട്ട് മാന്യത പുലര്‍ത്തി ജീവിക്കാനാണ് വിവാഹത്തിന് സാധ്യമാകാത്തവരോട് അല്ലാഹു കല്പിക്കുന്നത്. അല്ലാഹു പറയുന്നു: ”വിവാഹംകഴിക്കാന്‍ കഴിവ് ലഭിക്കാത്തവര്‍ അവര്‍ക്ക് അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് സ്വാശ്രയത്വം നല്‍കുന്നതുവരെ സന്മാര്‍ഗനിഷ്ഠ നിലനിര്‍ത്തട്ടെ” (24:33).

ലൈംഗികസദാചാരം നഷ്ടപ്പെട്ടുപോകുന്നതിന് മിക്കപ്പോഴും ഹേതുവാകുന്ന സാഹചര്യം അന്യസ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള അമാന്യവും അവിഹിതവുമായ സമ്പര്‍ക്കമാണ്. വിശ്വാസികള്‍ നോട്ടത്തിലും നടത്തത്തിലും വസ്ത്രധാരണത്തിലും പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ (24:30,31) വിവരിച്ചു തന്നത് ഇസ്‌ലാം അനുവദിച്ചുതന്ന ലൈംഗികതയുടെ പരിധി ലംഘിക്കാതിരിക്കാനാണ്. സ്ത്രീയും പുരുഷനും ഒരിടത്ത് തനിച്ചായാല്‍ മൂന്നാമനായി അവരുടെകൂടെ പിശാചുണ്ടാകുമെന്ന് നബി(സ്വ) താക്കീത് നല്‍കി. സ്ത്രീ തനിച്ച് ദീര്‍ഘയാത്ര ചെയ്യുന്നത് വിലക്കുകയും ചെയ്തു. നഗ്നത മറയ്ക്കുന്ന മാന്യമായ വസ്ത്രധാരണരീതി നിഷ്‌കര്‍ഷിച്ചതിലെ ഒരു യുക്തി മനുഷ്യമനസ്സ് വഴി തെറ്റാന്‍ അവസരം കൊടുക്കാതിരിക്കുകയാണ്.

ഉന്നതവും ഉദാത്തവും പ്രകൃതിക്കിണങ്ങുന്നതുമാണ് ലൈംഗികതയോടുള്ള ഇസ്‌ലാമികസമീപനം. അവിഹിതവേഴ്ചയ്ക്ക് കഠിനമായ ശിക്ഷയും ഇസ്‌ലാം നിര്‍ദേശിക്കുന്നു. ഉദാരലൈംഗികതയാണ് പുരോഗമനം എന്ന് വാദിച്ചവരെല്ലാം അതിന്റെ ദുരന്ത ഫലം അനുഭവിക്കുകയാണ്.

ലൈംഗികത ഖുര്‍ആനില്‍

ആദ്യമനുഷ്യരായ ആദം നബിയും ഇണയും സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവരുന്ന സാഹചര്യമുണ്ടാകുന്നതുതന്നെ ലൈംഗികവികാരമെന്ന ജന്മവാസനയെക്കുറിച്ച് സ്വയം ബോധമുണ്ടാകുന്നതോടെയാണെന്ന് ഖുര്‍ആനില്‍ വ്യക്തമാക്കപ്പെടുന്നു. പിശാചിന്റെ ദുഷ്‌പ്രേരണയാല്‍, വിലക്കപ്പെട്ട വൃക്ഷത്തിന്റെ പഴം തിന്ന ഉടനെ അവര്‍ക്കുണ്ടായ അനുഭവം ഇങ്ങനെ വിവരിക്കുന്നു: ”അങ്ങനെ അവര്‍ ഇരുവരെയും വഞ്ചനയിലൂടെ പിശാച് തരം താഴ്ത്തിക്കളഞ്ഞു: അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്ന് രുചി നോക്കിയതോടെ അവര്‍ക്ക് അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിച്ചേര്‍ത്ത് അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി (7:22). ആദി മനുഷ്യരായ ആദമും ഹവ്വാഉം ഭൂവാസം തുടങ്ങുന്നത് ഇതിനുശേഷമാണ്. ഭൂമിയിലെ ഉത്കൃഷ്ട സൃഷ്ടിയായ മനുഷ്യന് വിജയകരമായി ജീവിതം മുന്നോട്ടു നയിക്കാനും ലൈംഗികചോദനയെക്കുറിച്ചുള്ള ബോധം അനുപേക്ഷണീയമാണെന്നാണ് ഖുര്‍ആന്‍ ഇവിടെ സൂചന നല്കുന്നത്. ഭൂമിയിലെ മനുഷ്യജീവിതത്തെ മനോഹരവും സമ്പന്നവുമാക്കുന്ന ബുദ്ധിപരവും വൈകാരികവും ഇച്ഛാപരവുമായ ഇന്ദ്രിയസുഖങ്ങളെ വിമലീകരണം നടത്തി വിജയം വരിച്ചാല്‍ സ്വര്‍ഗപ്രവേശം തീര്‍ച്ച.

മനുഷ്യന്റെ ലൈംഗികത എന്ന നൈസര്‍ഗിക തൃഷ്ണയുടെ അടിസ്ഥാനപരമായ അഗീകാരവും സത്യവിശ്വാസികള്‍ പാലിക്കേണ്ട ലൈംഗിക വിശുദ്ധിയും അതിന്റെ ഇഹപര നേട്ടവും വിശുദ്ധ ഖുര്‍ആന്‍ സംക്ഷേപിക്കുന്നതിങ്ങനെയാണ്: ”വിശ്വാസികള്‍ വിജയം വരിച്ചിരിക്കുന്നു, തങ്ങളുടെ ലൈംഗികാവയവങ്ങളെ കാത്തു സൂക്ഷിക്കുന്നവരത്രെ അവര്‍. തങ്ങളുടെ ഭാര്യമാരുമായോ തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിനപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍” (23:5-7).

ലിംഗവിഭജനം ഖുര്‍ആനിലും തിരുവചനങ്ങളിലും

അല്ലാഹുവിന്റെ സൃഷ്ടിപ്പിലെ അത്ഭുത പ്രതിഭാസമാണ് ലിംഗവ്യത്യാസമെന്നത്. മനുഷ്യരെ മാത്രമല്ല, സസ്യജന്തുജീവജാലങ്ങളെ മുഴുവന്‍ ഇണകളായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി(36:36,13:3) പരാമര്‍ശിച്ചിട്ടുണ്ട്. സചേതനവും അചേതനവുമായ എല്ലാ വസ്തുക്കളിലും ‘ഇണകള്‍’ എന്ന പ്രതിഭാസം പ്രകടമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘എല്ലാ വസ്തുക്കളിലും നാം ഇണകളെ സൃഷ്ടിച്ചു’ (51:49).

മനുഷ്യരെ ആണും പെണ്ണുമായി സൃഷ്ടിച്ച അല്ലാഹു ഇരുവര്‍ഗത്തിനും സവിശേഷമായ പ്രകൃതിയും സ്വഭാവങ്ങളുമാണ് നല്‍കിയിരിക്കുന്നത്. പ്രകൃതിയിലും സ്വഭാവസിദ്ധികളിലുമുള്ള ഈ വൈജാത്യങ്ങള്‍ പരസ്പരം കലഹിക്കാനല്ല. പരസ്പര പൂരകമായി അവ ഉപയോഗപ്പെടുത്തി മുന്നോട്ടു പോകുമ്പോള്‍ മാത്രമേ ജീവിതത്തിനുതന്നെ അര്‍ഥവും പ്രസക്തിയുമുണ്ടാവുന്നുള്ളൂ. പുരുഷനും സ്ത്രീയും തമ്മില്‍ ജീവശാസ്ത്രപരവും വൈകാരികവുമായി സൃഷ്ടിപ്പില്‍ തന്നെ പ്രകടമാകുന്ന വ്യത്യാസങ്ങള്‍ സമീകരിച്ച് ലിംഗസമത്വമെന്ന ആശയം അശാസ്ത്രീയവും മനുഷ്യന്റെ നൈസര്‍ഗികതയ്ക്ക് വിരുദ്ധവുമാണ്. പൗരുഷത്തിന്റെ ശാരീരികശക്തിയും മനക്കരുത്തും സ്‌ത്രൈണതയുടെ തരളവികാരപരതയും വിധേയത്വവും സംലയിക്കുകയും സംയോജിക്കുകയും ചെയ്യുമ്പോഴാണ് ദാമ്പത്യജീവിതത്തിന് അഴകും അര്‍ഥവും കൈവരുന്നത്. അല്ലാഹു പറയുന്നു: ‘ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെത്തന്നെ സത്യം. തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു’ (92:3,4).

പുരുഷനെപ്പോലെ സാമൂഹികജീവിതത്തിന്റെ സര്‍വ മേഖലകളിലും സ്ത്രീയുടെ പ്രകൃതിപരമായ സവിശേഷതകള്‍ പരിഗണിക്കാതെ വിഹരിക്കുവാന്‍ അനുവാദവും സ്വാതന്ത്ര്യവുമുണ്ടാവുമ്പോള്‍ മാത്രമേ ലിംഗസമത്വം പുലരുന്നുള്ളൂ എന്ന കാഴ്ചപ്പാട് ഇസ്‌ലാമിലില്ല. മറിച്ച്, സ്ത്രീയുടെ പ്രകൃതിപരമായ പ്രത്യേകതകളും ജൈവികവും വൈകാരികവുമായ സവിശേഷതകളും പരിഗണിച്ചു കൊണ്ട് തന്നെ സ്രഷ്ടാവ് അവള്‍ക്ക് അര്‍ഹമായ പരിഗണനയും പദവിയും നല്കി ആദരിക്കുകയാണ് ചെയ്യുന്നത്.

തന്റെ ഇണയായ സ്ത്രീയെയും അവളില്‍ നിന്നുണ്ടാകുന്ന സന്താനങ്ങളെയും സംരക്ഷിക്കേണ്ട ബാധ്യത പുരുഷനിലാണ്. പുരുഷനെ അല്ലാഹു ഏല്പിച്ച ഈ ഉത്തവാദിത്വമാണ് അവനെ കുടുംബത്തിന്റെ നായകനാക്കുന്നത്. സ്ത്രീയെ അടിച്ചമര്‍ത്തി സ്വേച്ഛാധിപതിയെപ്പോലെ വാഴാനല്ല ഇത്. കൂടിയാലോചനകളിലൂടെയും കൂട്ടുത്തരവാദിത്വത്തോടെയും പരസ്പരം പരിഗണിച്ചും സഹകരിച്ചും ജീവിക്കുമ്പോഴാണ് ബന്ധങ്ങള്‍ ഊഷ്മളമാകുന്നത്. അല്ലാഹു പറയുന്നു: ‘പുരുഷന്മാര്‍ സ്ത്രീകളുടെമേല്‍ നായകത്വമുള്ളവരാണ്. അല്ലാഹു ചിലരെ ചിലരെക്കാള്‍ ശ്രേഷ്ഠന്മാരാക്കുകയും അവര്‍ (പുരുഷന്മാര്‍) അവരുടെ ധനം ചെലവു ചെയ്യുകയും ചെയ്യുന്ന കാരണത്താല്‍’ (4:34).

പുരുഷന്റെ സ്ഥാനവും പ്രകൃതിപരമായ സവിശേഷതകളും മുന്‍നിര്‍ത്തി നായകനെന്ന ഉത്തരവാദിത്വം നല്‍കി അവനെ കുടുംബകാര്യത്തില്‍ അല്ലാഹു പരിഗണിച്ചപ്പോള്‍ സ്ത്രീയെ അവഗണിച്ചില്ല. അല്ലാഹു പറഞ്ഞു: ‘സ്ത്രീകള്‍ക്ക് ബാധ്യതകളുള്ളതുപോലെ, മാന്യമായ രീതിയില്‍ അവകാശങ്ങളുമുണ്ട്. (എന്നാല്‍) പുരുഷന്മാര്‍ക്ക് അവരെക്കാള്‍ ഒരുപടി ശ്രേഷ്ഠതയുണ്ട് (2:228). പുരുഷന്‍ സ്ത്രീയെപ്പോലെയല്ല (3:36) എന്ന ഖുര്‍ആന്‍ പറഞ്ഞുതരുന്ന അടിസ്ഥാന തത്വമുള്‍ക്കൊള്ളുമ്പോള്‍ ലിംഗനീതിയില്‍ അധിഷ്ഠിതമാണ് ഇസ്‌ലാമിന്റെ സമീപനമെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. സ്ത്രീയുടെ സൃഷ്ടിപ്പിലെ പ്രത്യേകതകളും സവിശേഷമായ ഭാവങ്ങളും പരിഗണിച്ച് അവളോട് പെരുമാറ്റം കൂടുതല്‍ മാന്യമാക്കാന്‍ പുരുഷനോട് വിശേഷിച്ച് -ദാമ്പത്യ ജീവിതത്തില്‍- ഭര്‍ത്താവിനോട് പ്രവാചകന്‍(സ്വ) കല്പിക്കുന്നു. ‘അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) നിര്‍ദേശിച്ചു. ഒരു സത്യവിശ്വാസിയും വിശ്വാസിനിയെ വെറുക്കരുത്. അഥവാ അവളുടെ ഒരു സ്വഭാവം അനിഷ്ടകരമായി തോന്നിയാല്‍ മറ്റൊന്ന് ആനന്ദകരമായിരിക്കും’ (മുസ്‌ലിം) 3

ഇസ്‌ലാമില്‍ സ്ത്രീ പുരുഷവിവേചനപരമായ വിധി തീര്‍പ്പുകള്‍ക്ക് ഇട നല്‍കുന്നവിധം കര്‍മ മേഖലകളില്‍ വേര്‍തിരിവുകള്‍ ചൂണ്ടിക്കാണിക്കാനാവില്ല. സ്വര്‍ഗമെന്ന ലക്ഷ്യം നേടാനായി പുരുഷന്നും സ്ത്രീക്കും നീതി പൂര്‍വകമായ അവസരമൊരുക്കുന്ന കര്‍മഭൂമിയാണ് ഐഹികജീവിതം. അല്ലാഹു പറയുന്നു: ‘ആണില്‍ നിന്നോ പെണ്ണില്‍ നിന്നോ സത്യവിശ്വാസത്തോടെ സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നവരാരോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. ഒരു തരിമ്പുപോലും അവരോട് അനീതിചെയ്യപ്പെടുകയില്ല’ (4:124).

ലൈംഗിക സദാചാരം

ദൈവം മനുഷ്യനില്‍ പ്രകൃത്യാ നിക്ഷേപിച്ചിട്ടുള്ള ജന്മവാസനകളില്‍ ശക്തമായ ഊര്‍ജവും പ്രബലമായ ചോദനയുമാണ് ലൈംഗികവികാരം. മനുഷ്യപ്രകൃതിയില്‍ നിലീനമായ ലൈംഗിക വികാരത്തിന്റെ ശമനത്തിനായിട്ടുള്ള മാര്‍ഗങ്ങള്‍ തേടാന്‍ ശാരീരികേച്ഛകള്‍ അവനെ നിര്‍ബന്ധിക്കുന്നു. ലൈംഗിക വികാരത്തിന്റെ ശമനത്തിന് അനുയോജ്യമായ നിവാരണ മാര്‍ഗത്തിലൂടെ അത്യാസക്തിക്ക് അതിരുകള്‍ നിശ്ചയിച്ചിട്ടില്ലെങ്കില്‍ കാമാര്‍ത്തിപൂണ്ട് മനുഷ്യന്‍ അധ:പതിച്ചവനായിത്തീരും.

സംന്യാസാശ്രമധര്‍മം, മണാസ്റ്റിസം തുടങ്ങിയ ചിന്താധാരകളും ജീവിതശൈലികളും മനുഷ്യനിലെ ലൈംഗിക ശേഷിയെ നിര്‍വീര്യമാക്കുന്ന ശാരീരിക പീഡനത്തിന്റെയും വിരക്തിയുടെയും വഴികളാണ് പറഞ്ഞുതരുന്നത്. ഈ സമീപനം സ്വീകരിക്കുന്നത് മനുഷ്യനില്‍ പ്രസ്തുത വികാരം നിക്ഷേപിച്ച അല്ലാഹുവിന്റെ യുക്തിദീക്ഷയുടെ നിരാകരണവും മനുഷ്യവംശത്തിന്റെ അനുസ്യൂതതയ്ക്ക് അവന്‍ നിശ്ചയിച്ച നിയമക്രമത്തോടുള്ള സംഘട്ടനവുമാണ്.

ഇവിടെ ഇസ്‌ലാമിന്റെ സമീപനമാണ് മധ്യമവും നീതിപൂര്‍വകവുമായിട്ടുള്ളത്. പ്രകൃതി മതമായ ഇസ്‌ലാം ലൈംഗികത എന്ന മനുഷ്യന്റെ നൈസര്‍ഗിക വികാരത്തെ അംഗീകരിക്കുകയും അവയുടെ പൂര്‍ത്തീകരണത്തിന് ശരിയായ മാര്‍ഗം നിശ്ചയിച്ചുകൊടുക്കുകയും ചെയ്തു. വിവാഹമെന്ന ഉറച്ച കരാറിലൂടെ പുരുഷനും സ്ത്രീയും ഇണകളായി ജീവിക്കാനുള്ള സാമൂഹികാംഗീകാരം നേടുന്നു. സ്‌നേഹ കാരുണ്യത്തിന്റെ വൈകാരികത കൊണ്ട് വിളക്കിച്ചേര്‍ത്ത ദമ്പതികള്‍ ലൈംഗിക വികാരത്തിന്റെ ശമനത്തിന് അനുവദനീയ വഴികളിലൂടെ ഇണചേരുമ്പോള്‍ ലൈംഗിക സദാചാരവും വംശവര്‍ധനവും സമൂഹത്തില്‍ നിലനില്‍ക്കുന്നു. അവിഹിതമായ ലൈംഗികബന്ധവും വ്യഭിചാരവും ഇസ്‌ലാം നിഷിദ്ധമാക്കിയ ഇണകളില്‍നിന്ന് പാടെ വിട്ടുനിന്ന് ബ്രഹ്‌മചര്യം സ്വീകരിക്കുന്നതും നിരോധിച്ചു. ഇവ രണ്ടും ലൈംഗിക സദാചാരത്തകര്‍ച്ചയ്ക്ക് ഇടവരുത്തുന്നതും സമൂഹത്തില്‍ അരാജകത്വം പടര്‍ന്നുപിടിക്കാന്‍ കാരണമാവുന്നതുമാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല.

കുടുംബശൈഥില്യം, ബന്ധവിച്ഛേദം,സന്താനങ്ങളോടുള്ള അനീതി, ഗുഹ്യരോഗങ്ങള്‍, സദാചാര ലംഘനം തുടങ്ങിയവയ്‌ക്കെല്ലാം ഇടവരുത്തുന്ന നീചകൃത്യമാണ് വ്യഭിചാരം. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ വ്യഭിചാരത്തെ സമീപിക്കരുത്, അത് നീചകൃത്യമാണ്, മ്ലേച്ഛമാര്‍ഗവും’ (17:32).

നിഷിദ്ധമായ കാര്യങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധ്യതയുള്ള വഴികളെയും ഗൗരവമായിത്തന്നെ ഇസ്‌ലാം വിലക്കിയതായി കാണാം. സഹോദരി, മാതാവ്, പിതൃസഹോദരി, മാതൃസഹോദരി തുടങ്ങി വിവാഹം നിഷിദ്ധമാക്കപ്പെട്ട അടുത്തബന്ധുക്കളും ഭാര്യയുമല്ലാത്ത ഏതു സ്ത്രീയുമായും ഒറ്റയ്ക്ക് കഴിയുന്നത് കണിശമായും നിരോധിക്കപ്പെട്ടു.പൗരുഷം സ്‌ത്രൈണതയുമായി, മൂന്നാമതൊരാളില്ലാത്ത സാഹചര്യത്തില്‍, സന്ധിക്കുമ്പോള്‍ അവരുടെ മനസ്സുകള്‍ ദുഷ്ചിന്തകള്‍ ഉണ്ടാകാന്‍ സാധ്യതകളുണ്ട്. അതുകൊണ്ട് നബി(സ്വ) പറഞ്ഞു. ‘അടുത്ത ബന്ധുക്കളോടൊന്നിച്ചല്ലാതെ, നിങ്ങള്‍ അന്യസ്ത്രീയുമായി തനിച്ചാവരുത്’ (ബുഖാരി) 4 അന്യസ്ത്രീയും പുരുഷനും ഒരു സ്ഥലത്ത് തനിച്ചായാല്‍ മൂന്നാമനായി പിശാച് അവിടെയുണ്ടാകുമെന്ന് തിരുനബി(സ്വ) മുന്നറിയിപ്പുനല്കി (തിര്‍മിദി) 5

സ്ത്രീകള്‍ക്ക് പുരുഷനോടും പുരുഷന്മാര്‍ക്ക് സ്ത്രീകളോടും വൈകാരിക താല്പര്യം ഉണ്ടാവുക സ്വാഭാവികമായതിനാല്‍ നോക്കിലും നടപ്പിലും വാക്കിലും പ്രവൃത്തിയിലും ദുര്‍നടപടികള്‍ ഉണ്ടാകാനുള്ള എല്ലാ പഴുതുകളെയും അടച്ചുകളയുന്ന പെരുമാറ്റച്ചട്ടങ്ങളാണ് വിശുദ്ധ ഖുര്‍ആനും തിരുനബി(സ്വ)യും പഠിപ്പിക്കുന്നത്. നബി(സ്വ)യുടെ ഭാര്യമാരോടുള്ള പെരുമാറ്റത്തില്‍ അനുവര്‍ത്തിക്കേണ്ട ചില മര്യാദകളെ അല്ലാഹു പഠിപ്പിക്കുന്നുണ്ട്. അവരോട് വല്ല വസ്തുവും നിങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മറയുടെ പിന്നില്‍ നിന്ന് ചോദിക്കുക. അത് നിങ്ങളുടെയും അവരുടെയും ഹൃദയവിശുദ്ധിക്ക് ഏറ്റവും നല്ലതാണ് (33:53). പ്രവാചകപത്‌നിമാര്‍ എന്ന നിലയ്ക്കുള്ള സ്ഥാനം പ്രത്യേകം കണക്കിലെടുത്ത് ഈ വിഷയത്തില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തേണ്ടവരായതിനാല്‍ അല്ലാഹു സഗൗരവം ഉണര്‍ത്തുന്നു: ‘പ്രവാചക പത്‌നിമാരേ, സ്ത്രീകളില്‍ മറ്റാരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ അന്യോന്യം അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കാം. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞുകൊള്ളുക(33:32). നബിയുടെ വീടുകളില്‍ മാത്രമല്ല, മുസ്‌ലിംകള്‍ പൊതുവില്‍ അന്യപുരുഷനും സ്ത്രീയും തമ്മില്‍ അസുഖകരമായ സഹവാസം ഇല്ലാതിരിക്കാന്‍ ആചരിക്കേണ്ടതായ നിയമങ്ങള്‍ തന്നെയാണിത്.

കണ്ണ് മനസ്സിന്റെ താക്കോലാണ്. നോട്ടം കുഴപ്പത്തിന്റെ ദൂതനും വ്യഭിചാരത്തിന്റെ സന്ദേശവാഹകനുമാണ്. അതിനാല്‍ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്താനും ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കാനും അല്ലാഹു കല്പിക്കുന്നു. ‘‘സത്യവിശ്വാസിനികളോടും അവരുടെ കണ്ണുകള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായ മാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭാര്യാ പിതാക്കള്‍, അവരുടെ പുത്രന്മാര്‍, അവരുടെ ഭര്‍തൃപുത്രന്മാര്‍, അവരുടെ സഹോദരന്മാര്‍, അവരുടെ സഹോദരപുത്രന്മാര്‍, അവരുടെ സഹോദരീ പുത്രന്മാര്‍, മുസ്‌ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍(അടിമകള്‍), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചുവയ്ക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്”(24:31). നബി(സ്വ) സ്വാഭാവികതകളെ അംഗീകരിക്കുകയും തെറ്റിലേക്ക് നീങ്ങാവുന്ന ബോധപൂര്‍വമുള്ള പ്രവര്‍ത്തനങ്ങളെ വിലക്കുകയും ചെയ്യുന്നു: ‘അലിയേ, താങ്കള്‍ ഒന്നുനോക്കിയാല്‍ രണ്ടാമതും അത് ആവര്‍ത്തിക്കരുത്. ഒന്നാമത്തേത് മാത്രം താങ്കള്‍ക്ക് അനുവദനീയമാണ്. അടുത്തത് അരുതാത്തതും. (തിര്‍മിദി) 6

ലൈംഗിക സദാചാരവും വേഷവിധാനങ്ങളും

പുരുഷനും സ്ത്രീയും മാന്യവും ലളിതവുമായ വസ്ത്രം ധരിക്കുകയും അന്യര്‍തമ്മില്‍ സഹവസിക്കുമ്പോള്‍ സൗന്ദര്യപ്രകടനത്തിന്റെയും ശരീരാസ്വാദനത്തിന്റെയും മ്ലേച്ഛവഴികളിലേക്ക് നീങ്ങാതിരിക്കുകയും ചെയ്യുക എന്നതാണ് ലൈംഗിക സദാചാരത്തിന് അനുപേക്ഷണീയമായിട്ടുള്ളത്. ഇസ്‌ലാമില്‍ പുരുഷനും സ്ത്രീയും സ്വീകരിക്കാന്‍ ആജ്ഞാപിക്കപ്പെട്ടിട്ടുള്ള വസ്ത്ര സംസ്‌കാരവും വീടിന്റെ പുറത്തുള്ള സമ്പര്‍ക്കങ്ങളിലെ മര്യാദകളും, ധാര്‍മിക സുരക്ഷയും സദാചാര ജീവിതവും ഉറപ്പുവരുത്തുന്നതാണ്.

വസ്ത്രധാരണമെന്നത് മനുഷ്യനെ ഇതര ജന്തുജീവ ജാലങ്ങളില്‍ നിന്ന് വ്യതിരിക്തനാക്കുന്ന സാംസ്‌കാരിക ഭാവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അവന്റെ ന്യൂനതകളെ മറച്ചുവെച്ച് അലങ്കാരമണിയിക്കുന്ന വസ്ത്രങ്ങള്‍ ദൈവിക അനുഗ്രഹത്തിന്റെ ഭാഗമായിട്ട് അല്ലാഹു ഉണര്‍ത്തിയിട്ടുണ്ട് (7:26). വസ്ത്രങ്ങള്‍ മനുഷ്യന്റെ വ്യക്തിത്വത്തെയും ധര്‍മബോധത്തെയും അടയാളപ്പെടുത്തുന്നതാകയാല്‍ ധര്‍മനിഷ്ഠയില്‍ അധിഷ്ഠിതമായ വസ്ത്രധാരണ രീതി ശീലിക്കണമെന്ന് വിശ്വാസികള്‍ നിഷ്‌കര്‍ഷിക്കപ്പെട്ടു.

ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ പുരുഷന്റെ നഗ്നത(ഔറത്ത്) മുട്ടുപൊക്കിളുകള്‍ക്ക് ഇടയിലുള്ള ഭാഗമാണ്. നഗ്നതാ പ്രദര്‍ശനം വിശ്വാസിയുടെ സംസ്‌കാരമായ ലജ്ജയ്ക്ക് എതിരായതിനാല്‍ നഗ്നത വെളിവാകുന്നത് ജാഗ്രതയോടെ കാണണമെന്ന് റസൂല്‍(സ്വ) പഠിപ്പിക്കുന്നു.

ഇബ്‌നു ഉമര്‍(റ)പറയുന്നു: നബി(സ്വ) പറഞ്ഞു. നിങ്ങള്‍ നഗ്നരാകുന്നത് സൂക്ഷിക്കുക. കാരണം നിങ്ങളോടൊപ്പം വിട്ടുപിരിയാത്തവരുണ്ട് (മലക്കുകള്‍). വിസര്‍ജനാവസരത്തിലും ഒരാള്‍ തന്റെ ഭാര്യയുമായി ചേരുന്ന വേളയിലുമൊഴികെ. അതിനാല്‍ അവരോട് നിങ്ങള്‍ ലജ്ജ പ്രകടിപ്പിക്കുകയും അവരെ ആദരിക്കുകയും ചെയ്യുക (തിര്‍മിദി) 7

ലൈംഗിക സദാചാരത്തിന്റെ ബാലപാഠങ്ങള്‍ ഇസ്‌ലാം പഠിപ്പിക്കുന്നതിങ്ങനെ: അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: ‘ഒരു പുരുഷന്‍ മറ്റൊരു പുരുഷന്റെ നഗ്നതയും ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ നഗ്നതയും നോക്കരുത്. പുരുഷന്‍ പുരുഷന്റെ കൂടെ ഒറ്റവസ്ത്രത്തില്‍ ചേര്‍ന്നു കിടക്കരുത്. സ്ത്രീ സ്ത്രീയുടെ കൂടെ ഒറ്റവസ്ത്രത്തില്‍ ചേര്‍ന്നു കിടക്കരുത് (മുസ്‌ലിം 8, തിര്‍മിദി 9 )

സ്ത്രീയുടെ നഗ്നത മുഖവും മുന്‍കൈയുമൊഴിച്ചുള്ള മുഴുവന്‍ ശരീര ഭാഗങ്ങളുമാണ്. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ.(24:31) അന്യരായ സ്ത്രീപുരുഷന്‍മാര്‍ തമ്മില്‍ ഇടപഴകേണ്ടി വരുമ്പോഴും പൊതു ഇടങ്ങളില്‍ പോകുമ്പോഴും സ്ത്രീകള്‍ പൂര്‍ണമായും ഈ നിഷ്‌കര്‍ഷ പാലിക്കണം. എന്നാല്‍ രക്തബന്ധുക്കളും ദമ്പതികളും കുട്ടികളും മാത്രമാകുമ്പോള്‍ അത്ര തന്നെ കണിശത പാലിക്കണമെന്നില്ല. അത് ആരെല്ലാമാണെന്ന് അല്ലാഹു പറയുന്നു. ”അവരുടെ ഭര്‍ത്താക്കന്മാര്‍, അവരുടെ പിതാക്കള്‍, അവരുടെ പുത്രന്മാര്‍, അവരുടെ ഭര്‍തൃപുത്രന്മാര്‍, അവരുടെ സഹോദരന്മാര്‍, അവരുടെ സഹോദരപുത്രന്മാര്‍, അവരുടെ സഹോദരീ പുത്രന്മാര്‍, അവരുമായി ബന്ധപ്പെട്ട സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചുവയ്ക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം’‘ (24:31).

സ്ത്രീയുടെ ശരീരപ്രകൃതിയും അവളുടെ സൃഷ്ടിപ്പിലെ സൗന്ദര്യവും പുരുഷനെ അപേക്ഷിച്ച് ആകര്‍ഷണമുണ്ടാക്കുന്നതാണ്. സ്ത്രീസുരക്ഷയ്ക്കുള്ള മാര്‍ഗവും സദാചാരത്തിന്റെ പ്രഥമ പടിയും എന്ന നിലയിലാണ് നഗ്നത മറയ്ക്കല്‍ ഇസ്‌ലാം കാണുന്നത്. അവിഹിതബന്ധത്തിനും ലൈംഗിക അതിക്രമത്തിനും കാരണമായേക്കാവുന്ന പഴുതുകളെയെല്ലാം അടയ്ക്കുകയാണ് ഈ വിശുദ്ധ വാക്യത്തിലൂടെ അല്ലാഹു ഉദ്ദേശിക്കുന്നത്.

സൗന്ദര്യം ദൈവികാനുഗ്രഹമാണ്. അത് സ്ത്രീകള്‍ക്കാണ് കൂടുതല്‍ നല്കപ്പെട്ടിരിക്കുന്നത്. ദമ്പതികള്‍ക്കിടയില്‍ സൗന്ദര്യപ്രകടനവും സൗന്ദര്യാസ്വാദനവും നടക്കണം. അതു പ്രകൃതിയാണ് പ്രകൃതി താത്പര്യങ്ങള്‍ ഇസ്‌ലാം അംഗീകരിക്കുന്നു. എന്നാല്‍ സൗന്ദര്യം പൊതുദര്‍ശനത്തിന് ഇസ്‌ലാം അനുവാദം നല്കുന്നില്ല. ഇവിടെയാണ് വസ്ത്രത്തിന്റെ പ്രസക്തി. വസ്ത്രം നഗ്നത മറയ്ക്കലാണ്. വ്യക്തിത്വത്തിന്റെ പ്രകടനവുമാണ്.(7:26) അനിയന്ത്രിതമായ സൗന്ദര്യ പ്രകടനവും വിവസ്ത്ര സംസ്‌കാരവും ജീര്‍ണതയിലേക്കും ലൈംഗിക അതിക്രമത്തിലേക്കും നയിക്കുമെന്നത് അനുഭവ പാഠമാണ്.

വിവാഹവും ലൈംഗികതയും

പ്രകൃത്യാ മനുഷ്യനില്‍ അന്തര്‍ലീനമായ ലൈംഗിക വികാരത്തെ പരിപൂര്‍ണമായും നിയന്ത്രിച്ചുനിര്‍ത്തുന്നതും അനിയന്ത്രിതമായി കയറൂരി വിടുന്നതും ആപല്‍ക്കരമാണ്. ഇവ രണ്ടിന്റെയും മധ്യേ വ്യവസ്ഥാപിതമായ വഴിയിലൂടെ വികാരത്തിന് ശമനവും ലൈംഗികസംതൃപ്തിയും മനുഷ്യന് ലഭിക്കുക എന്നതാണ് യുക്തിപൂര്‍വകമായ സമീപനം. ഇസ്‌ലാം അടക്കമുള്ള എല്ലാ ദൈവികമതങ്ങളുടെയും നിലപാട് ഇതുതന്നെയാണ്. സ്ത്രീപുരുഷന്മാര്‍ക്ക് പ്രത്യുത്പാദനശേഷിയുടെ പ്രായമെത്തിയാല്‍ ശരീരഘടനയില്‍ പ്രകടമായ മാറ്റങ്ങള്‍ വരുന്നു. ലൈംഗിക വികാരത്തിന് തീക്ഷ്ണത കൂടുകയും എതിര്‍ലിംഗങ്ങള്‍ തമ്മില്‍ പരസ്പരാകര്‍ഷണത്തിനുള്ള പ്രവണത വര്‍ധിക്കുകയും ചെയ്യുന്നു. നിയമവിധേയമല്ലാത്ത ബന്ധങ്ങളിലൂടെ ഇണചേരാനുള്ള ആന്തരികചോദന മനുഷ്യനെ ദുര്‍നടപ്പിലേക്ക് വഴിതെളിയിക്കുന്നു. ഈ അവസ്ഥയില്‍ സ്രഷ്ടാവായ അല്ലാഹു മനുഷ്യന് നിയമാനുസൃത വഴിയിലൂടെ ഇണചേരാനും പ്രത്യുത്പാദനംനടത്താനുമുള്ള അവസരം നല്‍കുന്നത് വലിയ അനുഗ്രഹമാണ്.

ദാമ്പത്യബന്ധത്തിന് തുടക്കം കുറിച്ചുകൊണ്ട് പുരുഷനെയും സ്ത്രീയെയും ഇണകളായി പ്രഖ്യാപിക്കപ്പെടുന്ന വിവാഹമെന്ന കാര്യത്തെ ഇസ്‌ലാം പുണ്യകര്‍മമായാണ് പരിഗണിക്കുന്നത്. നബി(സ്വ) യുവാക്കളോട് പ്രത്യേകം ഉണര്‍ത്തുകയുണ്ടായി. ‘യുവ സമൂഹമേ, നിങ്ങളില്‍ നിന്ന് വിവാഹത്തിന് കഴിവുള്ളവര്‍ വിവാഹം കഴിക്കട്ടെ, അത് കണ്ണുകളെ നിയന്ത്രിക്കാനും ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കാനും ഏറ്റവും നല്ലതാണ്. അതിന്(വിവാഹത്തിന്) കഴിയാത്തവര്‍ നോമ്പനുഷ്ഠിച്ചുകൊള്ളട്ടെ. അത് അവനുള്ള പരിചയാണ് (ബുഖാരി) 10

മനുഷ്യന്റെ ലൈംഗിക താത്പര്യം ശരിയായ മാര്‍ഗത്തിലൂടെ സംരക്ഷിക്കപ്പെടാതെ പോയാല്‍ അവിഹിതമായ വഴികളിലേക്ക് ചെന്നുചാടാന്‍ പ്രയാസമുണ്ടാകില്ല. ലൈംഗിക തൃഷ്ണ ന്യായമാര്‍ഗത്തില്‍ ശമിപ്പിക്കാന്‍ വിവാഹമെന്ന മാര്‍ഗം ഉപയുക്തമാകുമ്പോള്‍ ധാര്‍മിക വിശുദ്ധിയോടെ സമൂഹത്തിന്റെ സുസ്ഥിതി കൂടിയാണ് പരിരക്ഷിക്കപ്പെടുന്നത്. നബി(സ്വ) അരുളി: ‘വല്ലവനും വിവാഹിതനായാല്‍ മതത്തിന്റെ പകുതി അവന്‍ നിറവേറ്റി. മറ്റേ പകുതിയില്‍ അല്ലാഹുവിനെ അവന്‍ സൂക്ഷിച്ച് ജീവികട്ടെ (മജ്മഉസ്സവാഇദ്) 11 വിവാഹത്തിന് പ്രായവും കഴിവുമുള്ളവന്‍ വിവാഹത്തിന് തയ്യാറാവണമെന്ന് നിഷ്‌കര്‍ഷിച്ചപോലെത്തന്നെ അങ്ങനെയുള്ളവരെ വിവാഹം കഴിപ്പിക്കാനുള്ള ബാധ്യതകൂടി സമൂഹത്തിലെ രക്ഷിതാക്കള്‍ക്കും നേതാക്കള്‍ക്കുമുണ്ട്. അല്ലാഹു പറയുന്നു: ‘നിങ്ങളില്‍ നിന്നുള്ള അവിവാഹിതര്‍ക്കും നിങ്ങളുടെ അടിമകളില്‍ നിന്നും അടിമ സ്ത്രീകളില്‍ നിന്നുമുള്ള നല്ല ആളുകള്‍ക്കും നിങ്ങള്‍ വിവാഹം ചെയ്ത് കൊടുക്കുവിന്‍. അവര്‍ ദരിദ്രരായിരിക്കുന്ന പക്ഷം അല്ലാഹു അവന്റെ അനുഗ്രഹത്താല്‍ അവര്‍ക്ക് ധന്യത നല്‍കുന്നതാണ്. അല്ലാഹു വിശാലനും സവര്‍ജ്ഞനുമാകുന്നു’ (24:32)

വിവാഹത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതായി ഇസ്‌ലാം പഠിപ്പിക്കുന്നത് മനുഷ്യവംശത്തിന്റെ വര്‍ധനവും നിലനില്‍പ്പുമാണ്. ‘അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നുതന്നെ ഇണകളെ ഉണ്ടാക്കിത്തന്നിരിക്കുന്നു. നിങ്ങളുടെ ഇണകളില്‍ നിന്ന് മക്കളെയും പേരമക്കളെയും സൃഷ്ടിച്ച് തന്നിരിക്കുന്നു’ (16:72).

ജന്തുസഹജമായ കേവലം പ്രത്യുത്പാദനപരം മാത്രമല്ല ലൈംഗികതയുടെ ലക്ഷ്യം. ജീവിത സംതൃപ്തിയും അതിലൂടെ ലഭ്യമാകുമെന്നാണ് മനഃശാസ്ത്രം പറയുന്നത്. വിവാഹത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് ഐഹിക ജീവിതത്തില്‍ മനസ്സമാധാന (30:21)വും കൂടിയാണ്. സംതൃപ്ത ദാമ്പത്യവും സന്തുഷ്ട കുടുംബവും സകുടുംബം സ്വര്‍ഗ പ്രവേശം ലഭിക്കാന്‍ പര്യാപ്തമാണ് (13:23) എന്ന വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപനം എത്ര പ്രതീക്ഷാനിര്‍ഭരമാണ്.

ലൈംഗിക വിദ്യാഭ്യാസം

മനുഷ്യന്റെ ലൈംഗികത അവന്റെ വ്യക്തിത്വവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. മനുഷ്യന്റെ ജീവിതത്തില്‍ ഒറ്റപ്പെട്ടുനില്ക്കുന്ന ഒരവസ്ഥാവിശേഷമല്ല ലൈംഗികത. വ്യക്തിയിലെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും അതു സ്വാധീനിച്ച് മൂല്യസങ്കല്പങ്ങളും മനോഗതിയും രൂപപ്പെടുത്തുന്നതില്‍ അനല്പമായ പങ്കുവഹിക്കുന്നു. വ്യക്തിത്വത്തിന്റെ വികസനത്തെ സ്വാധീനിക്കുന്ന സുപ്രധാന ഘടകം എന്നനിലയ്ക്ക് ലൈംഗികതയെക്കുറിച്ചുള്ള കൃത്യമായ ബോധ്യവും ദാമ്പത്യത്തില്‍ ലൈംഗികതയുടെ റോളുകള്‍ മനസ്സിലാക്കിയുള്ള ജീവിതവുമാണ് വിജയത്തിന് നിദാനം. ലൈംഗിക പക്വതയോടുകൂടി ജീവിക്കണമെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ തെറ്റിദ്ധാരണകളില്ലാത്ത കൃത്യമായ അറിവ് അനിവാര്യമാണെന്ന് ആരോഗ്യശാസ്ത്ര വിശാരദന്മാര്‍ അഭിപ്രായപ്പെടുന്നു. ലൈംഗികതയെക്കുറിച്ചുള്ള വികലധാരണകളും അപക്വമായ സമീപനങ്ങളും ദാമ്പത്യബന്ധത്തിലെ പരാജയത്തിലേക്ക് നയിക്കുന്നതിനാല്‍ പ്രായപൂര്‍ത്തി എത്തുന്നതിനു മുമ്പുതന്നെ ശാസ്ത്രീയമായലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് ആധുനിക വൈദ്യശാസ്ത്രവും മനഃശാസ്ത്രവും സിദ്ധാന്തിക്കുന്നുണ്ട്.

ലൈംഗിക വിവേകവും ലൈംഗിക വ്യക്തിത്വവും നേടിയെടുക്കാനുതകുന്ന ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും വിശുദ്ധ ഖുര്‍ആനിലൂടെ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. ലൈംഗികത പാപമാണെന്നോ അതിനെക്കുറിച്ചുള്ള ചര്‍ച്ച തന്നെ വര്‍ജ്യമാണെന്നോ ഇസ്‌ലാം കരുതുന്നില്ല. ലൈംഗികത എന്നവികാരത്തെ പൂര്‍ണമായി അടിച്ചമര്‍ത്താനോ അനിയന്ത്രിതമായി കയറൂരിവിടാനോ ശ്രമിക്കുന്നതിനുപകരം വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി ചില ധാര്‍മിക നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അത് ഉപയോഗിക്കണമെന്നാണ് ഖുര്‍ആനും പ്രവാചകവചനങ്ങളും പഠിപ്പിക്കുന്നത്.

അതുകൊണ്ടുതന്നെ മനുഷ്യജീവിതത്തിന്റെ സുപ്രധാന ഘടകമെന്ന നിലയ്ക്ക് ലൈംഗിക പ്രശ്‌നങ്ങളെ കുറ്റബോധത്തിന്റെ ലാഞ്ഛന ഇല്ലാതെയും സദാചാര സീമകളെ ലംഘിക്കാതെയും ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ ഗ്രഹിക്കേണ്ടത് അനിവാര്യമാണ്. അക്കാരണത്താലാണ് വിശുദ്ധ ഖുര്‍ആനിലും ഹദീസുകളിലുമൊക്കെ ഇസ്‌ലാമിക അനുഷ്ഠാനമുറകള്‍ ശീലിക്കുന്നതിന്റെ ഭാഗമായിസ്വീകരിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നിടത്ത് ലൈംഗിക സംബന്ധമായ വിഷയങ്ങളിലേക്കുള്ള സൂചനകകള്‍ കാണാന്‍ കഴിയുന്നതും.ലൈംഗിക വിശുദ്ധി ഉറപ്പുവരുത്തുന്ന ജീവിതക്രമം ശീലിക്കാന്‍ വിശ്വാസികള്‍ അനുശാസിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു.

ഏഴു വയസ്സുമുതല്‍ തന്നെ കുട്ടികളെ നമസ്‌കാരം ശീലിപ്പിക്കണമെന്ന നബി(സ്വ)യുടെ നിര്‍ദേശമനസരിച്ച് അതിന്റെ സ്വീകാര്യതയ്ക്ക് നിര്‍ബന്ധമായ ശരീര ശുദ്ധിയെക്കുറിച്ച് കുട്ടി ബോധവാനാവേണ്ടിവരുന്നു. അപ്പോള്‍ സ്വാഭാവികമായും ലൈംഗിക കാര്യങ്ങളെക്കുറിച്ച് ശരിയായ ശിക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള സാഹചര്യമുണ്ടാകുന്നു. ‘മതകാര്യങ്ങളില്‍ ലജ്ജയില്ല’ എന്ന ഇസ്ലാമിക കര്‍മശാസ്ത്രത്തിലെ(ഫിഖ്ഹ്) അംഗീകൃത തത്വപ്രകാരം നബി(സ്വ)യുടെ അനുചരരര്‍ യാതൊരു ലജ്ജയോ കുറ്റബോധമോ ഇല്ലാതെ ലൈംഗികകാര്യങ്ങള്‍ നബി(സ്വ)യോട് ചോദ്യങ്ങള്‍ ചോദിച്ച് സംശയദൂരീകരണം നടത്തിയിരുന്നു. നബി(സ്വ)യുടെകിടപ്പറ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ അറിയാനും അത് ചര്യയായി പിന്തുടരാനും ആഇശ(റ)യോട് പോലും സ്വഹാബികള്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അവര്‍ കൃത്യമായി മറുപടി നല്‍കുകയും കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അബ്ദുല്ലാഹിബ്‌നു ഖൈസ്(റ) പറയുന്നു. ഞാന്‍ ആഇശ(റ)യോട്‌ചോദിച്ചു. വലിയ അശുദ്ധിയുണ്ടാകുമ്പോള്‍ എങ്ങനെയായിരുന്നു നബി(സ്വ)യുടെ ചര്യ? ഉറങ്ങുന്നതിനു മുമ്പ് കുളിക്കാറുണ്ടായിരുന്നോ? അതല്ല കുളിക്കുന്നതിനു മുമ്പ് ഉറങ്ങാറുണ്ടോ? ആഇശ(റ) പറഞ്ഞു. ചിലപ്പോള്‍ കുളിച്ച് ഉറങ്ങും. ചിലപ്പോള്‍ വുദൂ എടുത്ത് ഉറങ്ങും. അപ്പോള്‍ ഞാന്‍ (നിവേദകന്‍) പറഞ്ഞു. ഓരോ കാര്യത്തിലും വിശാലത നല്‍കിയ അല്ലാഹുവിന് സര്‍വസ്തുതിയും (മുസ്‌ലിം, അബൂഉവാന, അഹ്മദ്).

വിവാഹപൂര്‍വ ജീവിതത്തിലും വിവാഹാനന്തര ജീവിതത്തിലും ലൈംഗിക സദാചാരവും ഇസ്‌ലാമിക വ്യക്തിത്വവും കാത്തുസൂക്ഷിച്ചുകൊണ്ട് ജീവിക്കാന്‍ ഖുര്‍ആന്‍ അധ്യാപനങ്ങളും പ്രവാചകജീവിതത്തില്‍ നിന്നുള്ള പാഠങ്ങളും വിശ്വാസികള്‍ക്ക് എന്നും പ്രയോഗവത്കരിക്കാവുന്നതാണ്. ധാര്‍മികവും മനഃശാസ്ത്രപരവുമായ സമീപനത്തിലൂടെ കുട്ടികള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. കുട്ടികളുടെ പ്രായവും മാനസിക നിലവാരവും ബൗദ്ധികമായ കഴിവും പരിഗണിച്ചുകൊണ്ട് ലൈംഗികതയെക്കുറിച്ച യഥാര്‍ഥമായ വിജ്ഞാനം നേടാനുള്ള സാഹചര്യമാണുണ്ടാവേണ്ടത്. നബി(സ്വ)യുടെ സ്വകാര്യ ജീവിതത്തിലെ വിശദാംശങ്ങള്‍ ചോദിച്ചറിയുന്നതിന് ലജ്ജ തടസ്സമാവേണ്ടതില്ലെന്ന് സ്ത്രീകളടക്കമുള്ളവരെ ആഇശ(റ) പഠിപ്പിക്കുന്നു. ആഇശ(റ) പറഞ്ഞു. അന്‍സ്വാരി സ്ത്രീകളെ അല്ലാഹു അനുഗ്രഹിക്കട്ടെ. മതകാര്യങ്ങളെക്കുറിച്ച് വിജ്ഞാനം നേടുന്നതില്‍ നിന്ന് ലജ്ജ അവരെ തടഞ്ഞില്ല.

സമൂഹമാധ്യങ്ങള്‍ വഴി അശ്ലീലതകള്‍ പരന്നൊഴുകാനുള്ള വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ലൈംഗിക ആഭാസങ്ങളും കുറ്റകൃത്യങ്ങളും സദാചാരബോധത്തെ അപകടപ്പെടുത്തുന്നതില്‍ നിതാന്ത ജാഗ്രത കൂടിയേതീരു. ലൈംഗികാതിക്രമങ്ങളിലേക്കും രതിവൈകൃതങ്ങളിലേക്കും അപഥസഞ്ചാരം നടത്തുന്നതില്‍നിന്നും മനുഷ്യരെ തടയാന്‍ ഇസ്ലാമിക മൂല്യങ്ങളിലൂന്നിയ ലൈംഗിക വിദ്യാഭ്യാസം മാത്രമാണ് പരിഹാരം.

 

 

References
  1. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 82, ഹദീസ് 1006[]
  2. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 673, ഹദീസ് 1806[]
  3. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 178, ഹദീസ് 1469[]
  4. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2005, ഹദീസ് 4935[]
  5. സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 466, ഹദീസ് 1171[]
  6. സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 101, ഹദീസ് 2777[]
  7. സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 112, ഹദീസ് 2800[]
  8. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 183, ഹദീസ് 338[]
  9. സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 109, ഹദീസ് 2793[]
  10. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 1950, ഹദീസ് 4779[]
  11. മജ്മഉസ്സവാഇദ് വ മന്‍ബഉല്‍ ഫവാഇദ്, അബുല്‍ ഹസന്‍ നൂറുദ്ദീന്‍ അലിയ്യുബ്‌നു അബീബക്ര്‍ അല്‍ ഹൈസമി, മക്തബതുല്‍ ഖുദ്‌സി, കെയ്‌റോ, വാള്യം 04, പേജ് 252, ഹദീസ് 7310[]
മുൻപത്തെ ലേഖനം ലൈംഗികബന്ധം: മര്യാദകള്‍
അടുത്ത ലേഖനം ലൂത്വ് നബി(അ)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History