ശിക്ഷയും ശിക്ഷണവും
ശിക്ഷയും ശിക്ഷണവും ഇസ്ലാമിക വിദ്യാഭ്യാസ ദൃഷ്ടിയില് കുട്ടികളുടെയും കൗമാരക്കാരുടെയും വ്യക്തിത്വവികസനത്തിന് അനിവാര്യമായ ഘടകങ്ങളാണ്. കൗമാര പരിചരണം, ലൈംഗിക വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ കരുണയും വിവേകവും ചേര്‍ന്ന സമീപനമാണ് ഇസ്ലാം നിര്‍ദ്ദേശിക്കുന്നത്. ശാസനയും സ്നേഹവും തമ്മിലുള്ള സമതുലിതത്വം പാലിച്ച് കുട്ടികളെ ധാര്‍മികവും ഉത്തരവാദിത്വപരവുമായ ജീവിതത്തിലേക്ക് നയിക്കുന്നതിനുള്ള ഖുർആനികവും ഹദീസ് ആസ്പദവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഈ ലേഖനം വിശദീകരിക്കുന്നത്.
കുട്ടികളെ ശിക്ഷാമുറകളിലൂടെയാണ് ശിക്ഷണം നല്കി വളര്‍ത്തേണ്ടത് എന്നു ചിന്തിക്കുന്ന രക്ഷിതാക്കളെയും അധ്യാപകരെയും കാണാന്‍ സാധിക്കും. കുട്ടികള്‍ നന്നായി പഠിക്കാനും നല്ല സ്വഭാവത്തിനുടമകളായി വളരാനും അടിയും മറ്റ് ശിക്ഷാരീതികളും കൂടിയേ തീരൂ എന്ന പക്ഷക്കാരാണ് ഇങ്ങനെയുള്ളവര്‍. ഞാനവരെ അടിച്ച് പഠിപ്പിച്ചതാണ് എന്ന് പൊങ്ങച്ചം പറയാനും ഇക്കൂട്ടര്‍ക്ക് മടിയുണ്ടാവുകയില്ല. സത്യത്തില്‍ കുട്ടികള്‍ക്ക് നല്കുന്ന ശിക്ഷണ പ്രക്രിയയില്‍ മനഃശാസ്ത്ര തത്ത്വങ്ങളോട് യോജിക്കുന്ന സമീപനരീതിയാണ് അധ്യാപകരും രക്ഷിതാക്കളും സ്വീകരിക്കേണ്ടത്. കുട്ടികളെ മതനിഷ്ഠയും സ്വഭാവഗുണങ്ങളുമുള്ളവരായി വളര്‍ത്തുന്നതിന് മാതൃകാഗുരുനാഥന്റെ റോളില്‍ നബി(സ്വ) നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ മതമൂല്യങ്ങളില് കാണുന്നതും മനഃശാസ്ത്ര തത്ത്വങ്ങള്‍ക്ക് യോജിക്കുന്നതുമാണ്.
കുട്ടികളെ അടിക്കുന്ന വിഷത്തില്‍ വാത്സല്യനിധിയായ പ്രവാചകന്(സ്വ)യുടെ ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ചെറിയ പ്രായം മുതല്‍ തന്നെ നമസ്കാരം ശിലിപ്പിക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. പത്ത് വയസ്സായിട്ടും കുട്ടി നമസ്കരിക്കുന്നതില്‍ വീഴ്ച വരുത്തുകയാണെങ്കില്‍ മാത്രമാണ് അടി ശിക്ഷയായി നല്കാന് കല്പിച്ചിട്ടുള്ളത്. ശിക്ഷണ മുറ എന്ന നിലയ്ക്കും നിര്ബന്ധാനുഷ്ഠാനമായ നമസ്കാരകാര്യത്തില്‍ നിഷ്കര്‍ഷയുള്ളവരായി കുട്ടികള്‍ വളരാനും വേണ്ടിയാണ് ഈ ഒരു ശിക്ഷാരീതി രക്ഷിതാക്കള്‍ സ്വീകരിക്കേണ്ടത്. ഒരിക്കലും കുട്ടികള്‍ക്ക് ലഭിക്കുന്ന ശിക്ഷ പ്രതികാരമായോ പകപോക്കലിനുള്ള വഴിയായോ തോന്നാന്‍ പാടില്ല. ശിക്ഷിക്കപ്പെട്ടത് തന്നിലെ തെറ്റിനെ തിരുത്താനുള്ള ഗുണകാംക്ഷയുടെ നടപടിയായിട്ടാണ് അവര്‍ക്ക് തോന്നേണ്ടത്.
കുട്ടികളുടെ അപക്വമായ പെരുമാറ്റവും വിവേകപൂര്‍ണമല്ലാത്ത ഇടപെടെലുകളും മുതിര്‍ന്നവരെ പ്രകോപിപ്പിച്ചേക്കാം. അപ്പോഴൊക്കെ കര്‍ക്കശ സ്വരത്തില്‍ അവരെ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന രീതി ആശ്വാസ്യമല്ല. പരസ്യമായി അവരെ ശിക്ഷിക്കുന്നതും അവഹേളിക്കുന്നതും അനഭിലഷണീയമാണ്. സൗമ്യമായി അവരെ ഗുണദോഷിക്കുകയും ആവശ്യമായ ശിക്ഷാമുറകള്‍ അനിവാര്യ സാഹചര്യത്തില്‍ സ്വീകരിക്കുകയും ചെയ്ത്, തെറ്റിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്ന സമീപനരീതിയാണ് സ്വീകരിക്കേണ്ടത്.
തെറ്റുകാരനെ വെറുക്കുന്നതിനു പകരം തെറ്റിനെ വെറുത്ത് ശരിയായതിലേക്ക് വഴി നടത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. അതിന് അവധാനതയും സഹിഷ്ണുതയും കൂടിയേതീരൂ. നബി(സ്വ)യുടെ സേവകനായ അനസ്(റ)വിനോട് റസൂല്‍(സ്വ) അനിഷ്ടത്തിന്റെ സ്വരത്തില്‍ ‘ഛെ’ എന്നുപോലും പറഞ്ഞിട്ടില്ലെന്ന് അനസ്(റ) തന്നെ സാക്ഷ്യപ്പെടുത്തുന്നു (ബുഖാരി) 1. നീ എന്തിന് ഇത് ചെയ്തു, എന്തുകൊണ്ട് ചെയ്തില്ല എന്ന് വിചാരണ ചെയ്യും വിധമുള്ള ഇടപെടലുകളൊന്നും നബി(സ്വ) അദ്ദേഹത്തോട് തന്റെ പത്തുവര്ഷത്തിലെ സഹജീവിതത്തില്‍ നടത്തിതായി അനസ്(റ)വിന് ഓര്‍ക്കാന്‍ കഴിയുന്നില്ല. കുട്ടികളോട് രക്ഷിതാക്കള്‍ സ്വീകരിക്കേണ്ട പക്വത നിറഞ്ഞ സമീപനരീതിയാണ് ഇത് വെളിപ്പെടുത്തിത്തരുന്നത്.
കുട്ടികളോട് കാര്ക്കശ്യംകാണിക്കുന്നതിന്റെ ദൂഷ്യത്തെപ്പറ്റി പ്രസിദ്ധ സാമൂഹ്യശാസ്ത്രജ്ഞനായ ഇബ്നുഖല്ദൂന് ഇങ്ങനെ പറയുന്നു. ”ബലപ്രയോഗവും കാഠിന്യവും പ്രയോഗിച്ചു വളര്‍ത്തിയാല്‍ ആ അടിച്ചമര്‍ത്തല്‍ അവന്റെ മാനസിക വികാസത്തെ ദോഷകരമായി ബാധിക്കും. ആലസ്യം ക്ഷണിച്ചുവരുത്തും. ഉന്മേഷം നശിക്കും. അടികിട്ടുമെന്ന ഭയം കളവ് പറയാനും വക്രത കാണിക്കാനും അവനെ പ്രേരിപ്പിക്കും. വഞ്ചനയും കുതന്ത്രവും പ്രയോഗിക്കാന്‍ അത് പഠിപ്പിക്കും. അവനിലെ മാനുഷിക മൂല്യങ്ങള്‍ നശിച്ച്, ദുഃസ്വഭാവത്തിന്നുടമയാകാനുള്ള സാധ്യത തെളിയുകയാണ് ചെയ്യുന്നത്”.
കുട്ടികള്‍ക്ക് സന്മാര്ഗ ചിന്തകള്‍ ഉണര്‍ത്തുന്ന ബോധനരീതിയും പെരുമാറ്റ മനഃശാസ്ത്രവും പ്രയോഗിച്ച് ക്ലാസ് മുറികള്‍ പോലും ശിശു സൗഹൃദമാക്കാനുള്ള കര്‍മപദ്ധതികളാണ് വിദ്യാഭ്യാസ വിചക്ഷണന്മാര് ഓരോ കാലഘട്ടത്തിലും വിദ്യാലയങ്ങളില്‍ നടപ്പിലാക്കാന്‍ നിര്‍ദേശിക്കാറുള്ളത്. ഈ രംഗത്ത് റസൂല്‍(സ്വ) നിര്‍ദേശിച്ച തത്ത്വങ്ങളും പ്രയോഗവത്കരിച്ച പാഠങ്ങളും ആധുനികകാലഘട്ടത്തിലും പ്രസക്തമായിത്തന്നെ നിലനില്ക്കുന്നു. പ്രായത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ച് പുതിയ തലമുറകള്‍ക്ക് സദാചാര ചിന്തയില്‍ അധിഷ്ഠിതമായ ഒരു ജീവിതക്രമം ശീലപ്പിക്കാന് അനുഗുണമായ അധ്യാപനങ്ങളാണ് റസൂല്‍(സ്വ)യില്‍ നിന്ന് നമുക്ക് കാണാന്‍ കഴിയുന്നത്.
കൗമാര പരിചരണം
മനുഷ്യജീവിതത്തില്‍ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള ശാരീരികവും മാനസികവുമായ സങ്കീര്‍ണ പരിവര്‍ത്തനഘട്ടമാണ് കൗമാരം (Adolscence). ലോകാരോഗ്യ സംഘടനയുടെ നിര്‍വചനമനുസരിച്ച് കൗമാരം 10 വയസ്സ് മുതല്‍ 19 വയസ്സുവരെയുള്ള വളര്‍ച്ചാ വികാസഘട്ടമാണ്. ശാരീരികവളര്‍ച്ചയ്ക്ക് ഒപ്പം മാനസിക വളര്‍ച്ചയും ഉണ്ടാകുന്നതിനാല്‍ ചിന്താരീതിയിലും വൈകാരിക മണ്ഡലത്തിലും കാര്യമായ വ്യതിയാനങ്ങള്‍ രൂപപ്പെടുന്ന ഘട്ടമായി മനഃശാസ്ത്രജ്ഞരും ശിശുഗവേഷകരും ഇതിനെ കണക്കാക്കുന്നു. ലൈംഗിക വളര്‍ച്ചയും പക്വതയും ആര്‍ജിക്കുന്ന ഈ പ്രായത്തില്‍ സംസ്കാരവും ആചാരവും പാരമ്പര്യവും അനല്പമായ സ്വാധീനം ചെലുത്തുന്നു. പോഷകാഹാരങ്ങളും മാധ്യമങ്ങളുടെ സ്വാധീനവും കൗമാര മാനസിക വളര്‍ച്ചയെ ബാധിക്കുന്നു.
വളരെ ത്വരിതഗതിയിലുള്ള മാറ്റങ്ങള്‍ പ്രകടമാകുന്ന ഈ ഘട്ടത്തില്‍, പൊതുവെ സംഘര്‍ഷഭരിതമായ സാഹചര്യത്തെ മിക്കപ്പോഴും രക്ഷിതാക്കളും അധ്യാപകരും തരണം ചെയ്യേണ്ടതായി വരാറുണ്ട്. പ്രശ്നങ്ങളുടെ മര്‍മമറിഞ്ഞ് ഇടപെടാന്‍ കഴിയാത്തതുകൊണ്ട് പ്രശ്നങ്ങളുടെ കുരുക്കഴിയാതെ നിലനില്ക്കുന്നതും കൃത്യമായി വഴിയറിയാതെ കൗമാരക്കാര്‍ വഴിതെറ്റുന്നതും സമൂഹത്തിലെ നിത്യാനുഭവങ്ങളാണ്. അതിനാല്‍ പ്രശ്നങ്ങളെ ശാന്തമായി തരണം ചെയ്യാനും പക്വമായി ഇടപെടലുകള്‍ നടത്താനും കൗമാരദശയുടെ സവിശേഷതകളെക്കുറിച്ച് അറിയേണ്ടതുണ്ട്. കൗമാരത്തിന് മൂന്ന് ഘട്ടമായിട്ടാണ് പൊതുവെ വേര്‍തിരിക്കപ്പെട്ടിട്ടുള്ളത്. പ്രാഥമികഘട്ടം എന്ന് പറയുന്നത് 12നും 15നും ഇടയിലുള്ള കാലമാണ്. പ്രായപൂര്‍ത്തിയുടെ ഘട്ടമാണിത്. പതിനഞ്ച് മുതല്‍ പതിനേഴ് വയസ്സുവരെയുള്ളത് മധ്യഘട്ടമാണ്. അന്ത്യഘട്ടം പതിനെട്ടു മുതല്‍ 21 വയസ്സുവരെയുള്ള കാലമാണ്.
ഈ മൂന്ന് ഘട്ടങ്ങളിലൂടെ കൗമാര പ്രായത്തെ അഭിമുഖീകരിക്കുന്ന ഏതൊരാളും ഏതാനും ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇതിന് ഖുര്‍ആനിലും പ്രവാചക അധ്യാപനങ്ങളിലും വ്യക്തമാക്കപ്പെട്ടിട്ടുള്ള നൈതിക പരിഹാരങ്ങള്‍ സ്വീകരിക്കാന്‍ ഒരു വഴികാട്ടിയുടെയും സുഹൃത്തുക്കളുടെയും റോളില്‍ രക്ഷിതാക്കള്‍ കൂടെയുണ്ടാവണം.എന്നാല്‍ ശൈശവ ബാല്യദശകളില് നന്നായി ശ്രദ്ധിച്ചിരുന്ന കുട്ടികളെ കൗമാര യൗവന പ്രായത്തില്‍ രക്ഷിതാക്കള്‍ സര്‍വതന്ത്ര സ്വതന്ത്രരായി വിടുമ്പോള്‍ തിന്മകളിലേക്ക് വഴുതിവീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂട്ടിലടച്ച പക്ഷിയെപ്പോലെ മാതാപിതാക്കളുടെ നിതാന്ത പരിചരണത്തില്‍ മാത്രം അമിത ലാളന നല്കി വളര്‍ത്തണമെന്നല്ല ഇതിനര്‍ഥം. സ്വന്തമായ അസ്തിത്വം എന്ന ആത്മബോധം പ്രകടമാക്കാനുള്ള ഈ ഘട്ടത്തില്‍ അഭിപ്രായത്തിനും ജീവിതരീതികള്‍ക്കും ഒക്കെ സ്വന്തമായ കാഴ്ചപ്പാടുകള്‍ സ്വാഭാവികമാണ്. ഇതിനെ അടിച്ചൊതുക്കി മാതാപിതാക്കളുടെയും മറ്റ് മുതിര്‍ന്നവരുടെയും താല്പര്യത്തിനൊത്ത് ജീവിക്കാന്‍ ശഠിക്കുന്ന രീതി ആശാസ്യമല്ല. അവരുടെ സ്വത്വബോധത്തിന് വില കല്പിക്കുന്ന രീതിയില്‍ ധാര്‍മികതയുടെ വഴിയിലൂടെ അത് തിരിച്ചുവിടാനുള്ള പക്വമായ ഒരു ഇടപെടലാണ് ഇവിടെ രക്ഷിതാക്കളും അധ്യാപകരും നടത്തേണ്ടത്. സ്വന്തം തീരുമാനങ്ങളെ ധാര്‍മികതയിലൂന്നി വിലയിരുത്താനും മൂല്യങ്ങളെപ്പറ്റിയുള്ള ബോധമുണ്ടാക്കുന്ന സമീപനം സ്വീകരിക്കാനും അവരെ പാകപ്പെടുത്തിക്കൊണ്ടുവരേണ്ടതാണ്.
ലഹരി ഉപയോഗം, അശ്ലീല വിനോദങ്ങളോടുള്ള ആസക്തി, ഫാഷന്‍ഭ്രമം, സാമഹ്യനന്മകളെയും സചാചാര മൂല്യങ്ങളെയും ലംഘിക്കാനുള്ള ധിക്കാരമനസ്ഥിതി എന്നിവ കൗമാര പ്രായത്തില്‍ കുടൂതലായി കണ്ടുവരുന്ന ദുഷ്പ്രവണതകളാണ്. ചീത്ത കൂട്ടുകെട്ടുകളാണ് കുട്ടികളെ ചീത്തയാക്കുന്ന പ്രധാനഘടകം. ചീത്ത സൗഹൃദവലയങ്ങള്‍ സ്വഭാവദൂഷ്യങ്ങളില്‍ പെടുത്താന്‍ ഏറെ സാധ്യതയുള്ള പ്രായമാണ് കൗമാരം.
നബി(സ്വ) ഇവ്വിഷയകമായി നല്കിയ ഉപദേശം പ്രസക്തമാണ്. നല്ല ചങ്ങാതിയെ നബി(സ്വ) ഉപമിച്ചത് കസ്തൂരി വില്‍പ്പനക്കാരനോടും ചീത്ത കൂട്ടുകാരനെ ഉലയില്‍ ഊതുന്ന കരുവാനോടുമാണ്. കസ്തൂരി വില്പനക്കാരനോട് നീ കസ്തൂരി വാങ്ങും. അവന് നിനക്ക് കസ്തൂരി സൗജന്യമായി തരും. ഒന്നുമില്ലെങ്കില്‍ അവന്റെ സാമീപ്യം നിനക്ക് സുഗന്ധമേകുകയെങ്കിലും ചെയ്യും. ഉലയില്‍ ഊതുന്നവനാകട്ടെ പൊള്ളലേല്പിക്കും. അല്ലെങ്കില്‍ അവന്റെ ദുര്‍ഗന്ധമെങ്കിലും സഹിക്കേണ്ടിവരും. അതുകൊണ്ട് ഓരോരുത്തരും അവന് ആരുമായി കൂട്ടുകൂടുന്നുവെന്ന് ആലോചിച്ചുനോക്കട്ടെ. ഒരാള്‍ തന്റെ കൂട്ടുകാരന്റെ മനോഗതിയിലായിരിക്കുമെന്ന പ്രവാചക വചനം കാമൗരപ്രായത്തില് മക്കള്‍ ആരുമായിട്ടാണ് ചങ്ങാത്തം കൂടുന്നത് എന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണമെന്ന പാഠമാണ് നല്‍കുന്നത്.
ഒരിക്കലും അവസാനിക്കുന്നില്ല എന്നതാണ് രക്ഷാകര്‍തൃത്വത്തിന്റെ (Parenting) പ്രത്യേകത. കുട്ടികളുടെ ഏത് പ്രായദശയിലും തുടരുന്നതാണ് രക്ഷാകര്തൃത്വമെങ്കിലും എല്ലാ കാലത്തും ഒരേ രൂപത്തിലുള്ള രക്ഷിതാവായിരിക്കുക എന്ന രീതി ശാസ്ത്രീയമോ പ്രായോഗികമോ അല്ല. ശൈശവദശയില്‍ നിന്ന് വ്യത്യസ്തമായി കൗമാരപ്രായത്തില്‍ കുട്ടികളുടെ ശാരീരിക മാനസിക അവസ്ഥകള്‍ പരിഗണിച്ച് വഴികാട്ടികളാവാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള ബന്ധത്തില്‍ പാകപ്പിഴവുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഘട്ടമാണിത്. കൗമാരപ്രായക്കാര്‍ പ്രണയബദ്ധരാകാനും അശ്ലീലതയില്‍ അഭിരമിച്ച് ജീവിക്കാനുമുള്ള സാധ്യതകളെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. ഗൃഹാന്തരീക്ഷത്തിലും പുറത്തും ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവിഹിതമായി ഇടകലരുന്ന വര്‍ത്തനരീതി വര്‍ജിക്കേണ്ടതാണ്.
പത്തു വയസ്സായാല്‍ കുട്ടികളെ വേറിട്ട് കിടത്താനും ഒന്നിലേറെ പേരെ ഒരേ പുതപ്പില്‍ കിടത്താതിരിക്കാനുമുള്ള നബി(സ്വ)യുടെ നിര്‍ദേശങ്ങള്‍ ധര്മികത കാത്തുസൂക്ഷിക്കാനുള്ള ജാഗ്രത നിര്‍ദേശമായി രക്ഷിതാക്കള്‍ സ്വീകരിക്കണം. ലൈംഗിക കാര്യങ്ങളെക്കുറിച്ച് വികലമായ അറിവുകള്‍ കൂട്ടുകാരിലൂടെ ലഭിച്ചതിന്റെ പേരില്‍ തെറ്റായ രീതിയില്‍ ലൈംഗികാസ്വാദനത്തിന് പ്രേരിപ്പിക്കുന്ന പ്രായമാണ് കൗമാരം. അതുകൊണ്ട് മുതിര്‍ന്നവരില്‍നിന്നും രക്ഷിതാക്കളില്‍ നിന്നും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശരിയായ വിധത്തിലുള്ള അിറവ് ലൈംഗിക വിഷയങ്ങളില്‍ കിട്ടുകയാണ് വേണ്ടത്. ഇതില്‍ ലജ്ജിക്കേണ്ടതില്ല എന്ന രീതിയാണ് നബി(സ്വ)യുടെ അനുചരന്മാര് സ്വീകരിച്ചത്. ആര്‍ത്തവമുണ്ടായാല്‍ സ്വീകരിക്കേണ്ട ശുചീകരണത്തെപ്പറ്റി റസൂലിനോട് പത്നി ആഇശ(റ)യുടെ സാന്നിധ്യത്തില്‍ ഒരു യുവതി പരസ്യമായി ചോദിക്കുന്നു. റസൂലിന്റെ വിവരണം സംശയനിവാരണത്തിന് മതിയാകാതെ വന്നപ്പോള്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുന്നു. അപ്പോള്‍ ആഇശ(റ) അവളരെ കൈപിടിച്ചുകൊണ്ടുപോയി കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തു.
കൗമാരപ്രായത്തില്‍ പെണ്‍കുട്ടികളുടെ വേഷവിധാനത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പെണ്‍കുട്ടികള്‍ മുഖവും മുന്‍കൈയും പാദവും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ മറയ്ക്കുന്നവിധമുള്ള വേഷം ധരിക്കണം. നബി(സ്വ) അസ്മാഇനോട്, സ്ത്രീക്ക് ആര്ത്തവപ്രായമായാല് അവളില്‍ നിന്ന് ഇതും ഇതും മാത്രമേ കാണാന്‍ പാടുള്ളൂ എന്ന് പറഞ്ഞുകൊണ്ട് മുഖത്തേക്കും മുന്കൈയിലേക്കും ചൂണ്ടി. പെണ്‍കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ശരീരം മറയ്ക്കാന്‍ ഉതകുന്ന ഇസ്ലാമിക വേഷവിധാന രീതി അവര്‍ക്ക് സ്വീകരിക്കാം.
യുവത്വത്തിന്റെ കര്‍മശേഷി അല്ലാഹു ഇഷ്ടപ്പെടുന്ന വിധം വിനിയോഗിക്കാന്‍ ന്മയുടെ വഴികളില്‍ അവരെ വ്യാപൃതരാക്കാന്‍ രക്ഷിതാക്കളും സമൂഹവും ബദ്ധശ്രദ്ധരാവണം. വിവാഹപ്രായമായാല്‍ യുവതി യുവാക്കള്‍ക്ക് ദീനി ബോധമുള്ള അനുയോജ്യ ഇണകളെ കണ്ടെത്തിക്കൊടുക്കുന്നതിലും രക്ഷിതാക്കള്‍ താല്പര്യം കാണിക്കണം. ദാമ്പത്യ ജീവിതത്തില്‍ നല്ല ഇണകളായി ജീവിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൗമാരപ്രായത്തിലേ ലഭിക്കേണ്ടതുണ്ട്.
ലൈംഗിക വിദ്യാഭ്യാസം
മനുഷ്യന്റെ ലൈംഗികത അവന്റെ വ്യക്തിത്വവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. മനുഷ്യന്റെ ജീവിതത്തില്‍ ഒറ്റപ്പെട്ടുനില്ക്കുന്ന ഒരവസ്ഥാവിശേഷമല്ല ലൈംഗികത. വ്യക്തിയിലെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും അതു സ്വാധീനിച്ച് മൂല്യസങ്കല്പങ്ങളും മനോഗതിയും രൂപപ്പെടുത്തുന്നതില്‍ അനല്പമായ പങ്കുവഹിക്കുന്നു. വ്യക്തിത്വത്തിന്റെ വികസനത്തെ സ്വാധീനിക്കുന്ന സുപ്രധാന ഘടകം എന്നനിലയ്ക്ക് ലൈംഗികതയെക്കുറിച്ചുള്ള കൃത്യമായ ബോധ്യവും ദാമ്പത്യത്തില്‍ ലൈംഗികതയുടെ റോളുകള്‍ മനസ്സിലാക്കിയുള്ള ജീവിതവുമാണ് വിജയത്തിന് നിദാനം. ലൈംഗിക പക്വതയോടുകൂടി ജീവിക്കണമെങ്കില്‍ ഇത്തരംകാര്യങ്ങളില്‍ തെറ്റിദ്ധാരണകളില്ലാത്ത കൃത്യമായ അറിവ് അനിവാര്യമാണെന്ന് ആരോഗ്യശാസ്ത്ര വിശാരദന്മാര് അഭിപ്രായപ്പെടുന്നു. ലൈംഗികതയെക്കുറിച്ചുള്ള വികലധാരണകളും അപക്വമായ സമീപനങ്ങളും ദാമ്പത്യബന്ധത്തിലെ പരാജയത്തിലേക്ക് നയിക്കുന്നതിനാല്‍ പ്രായപൂര്‍ത്തി എത്തുന്നതിനു മുമ്പുതന്നെ ശാസ്ത്രീയമായലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് ആധുനിക വൈദ്യശാസ്ത്രവും മനഃശാസ്ത്രവും സിദ്ധാന്തിക്കുന്നുണ്ട്.
ലൈംഗിക വിവേകവും ലൈംഗിക വ്യക്തിത്വവും നേടിയെടുക്കാനുതകുന്ന ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും വിശുദ്ധ ഖുര്‍ആനിലൂടെ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. ലൈംഗികത പാപമാണെന്നോ അതിനെക്കുറിച്ചുള്ള ചര്‍ച്ച തന്നെ വര്‍ജ്യമാണെന്നോ ഇസ്ലാം കരുതുന്നില്ല. ലൈംഗികത എന്നവികാരത്തെ പൂര്‍ണമായി അടിച്ചമര്‍ത്താനോ അനിയന്ത്രിതമായി കയറൂരിവിടാനോ ശ്രമിക്കുന്നതിനുപകരം വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി ചില ധാര്‍മിക നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അത് ഉപയോഗിക്കണമെന്നാണ് ഖുര്‍ആനും പ്രവാചകവചനങ്ങളും പഠിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ മനുഷ്യജീവിതത്തിന്റെ സുപ്രധാന ഘടകമെന്ന നിലയ്ക്ക് ലൈംഗിക പ്രശ്നങ്ങളെ കുറ്റബോധത്തിന്റെ ലാഞ്ഛന ഇല്ലാതെയും സദാചാര സീമകളെ ലംഘിക്കാതെയും ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ ഗ്രഹിക്കേണ്ടത് അനിവാര്യമാണ്. അക്കാരണത്താലാണ് വിശുദ്ധ ഖുര്‍ആനിലും ഹദീസുകളിലുമൊക്കെ ഇസ്ലാമിക അനുഷ്ഠാനമുറകള്‍ ശീലിക്കുന്നതിന്റെ ഭാഗമായിസ്വീകരിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നിടത്ത് ലൈംഗിക സംബന്ധമായ വിഷയങ്ങളിലേക്കുള്ള സൂചനകകള്‍ കാണാന്‍ കഴിയുന്നതും.ലൈംഗിക വിശുദ്ധി ഉറപ്പുവരുത്തുന്ന ജീവിതക്രമം ശീലിക്കാന്‍ വിശ്വാസികള്‍ അനുശാസിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു.
ഏഴു വയസ്സുമുതല്‍ തന്നെ കുട്ടികളെ നമസ്കാരം ശീലിപ്പിക്കണമെന്ന നബി(സ്വ)യുടെ നിര്‍ദേശമനസരിച്ച് അതിന്റെ സ്വീകാര്യതയ്ക്ക് നിര്‍ബന്ധമായ ശരീര ശുദ്ധിയെക്കുറിച്ച് കുട്ടി ബോധവാനാവേണ്ടിവരുന്നു. അപ്പോള്‍ സ്വാഭാവികമായും ലൈംഗിക കാര്യങ്ങളെക്കുറിച്ച് ശരിയായ ശിക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള സാഹചര്യമുണ്ടാകുന്നു. ‘മതകാര്യങ്ങളില്‍ ലജ്ജയില്ല’ എന്ന ഇസ്ലാമിക കര്‍മശാസ്ത്രത്തിലെ(ഫിഖ്ഹ്) അംഗീകൃത തത്വപ്രകാരം നബി(സ്വ)യുടെ അനുചരരര്‍ യാതൊരു ലജ്ജയോകുറ്റബോധമോ ഇല്ലാതെ ലൈംഗികകാര്യങ്ങള്‍ നബി(സ്വ)യോട് ചോദ്യങ്ങള്‍ ചോദിച്ച് സംശയദൂരീകരണം നടത്തിയിരുന്നു. നബി(സ്വ)യുടെകിടപ്പറ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ അറിയാനും അത് ചര്യയായി പിന്തുടരാനും ആഇശ(റ)യോട് പോലും സ്വഹാബികള്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അവര്‍ കൃത്യമായി മറുപടി നല്‍കുകയും കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അബ്ദുല്ലാഹിബ്നു ഖൈസ്(റ) പറയുന്നു. ഞാന്‍ ആഇശ(റ)യോട്ചോദിച്ചു. വലിയ അശുദ്ധിയുണ്ടാകുമ്പോള്‍ എങ്ങനെയായിരുന്നു നബി(സ്വ)യുടെ ചര്യ? ഉറങ്ങുന്നതിനു മുമ്പ് കുളിക്കാറുണ്ടായിരുന്നോ? അതല്ല കുളിക്കുന്നതിനു മുമ്പ് ഉറങ്ങാറുണ്ടോ? ആഇശ(റ) പറഞ്ഞു. ചിലപ്പോള്‍ കുളിച്ച് ഉറങ്ങും. ചിലപ്പോള്‍ വുദൂ എടുത്ത് ഉറങ്ങും. അപ്പോള്‍ ഞാന്‍ (നിവേദകന്) പറഞ്ഞു. ഓരോ കാര്യത്തിലും വിശാലത നല്കിയ അല്ലാഹുവിന് സര്‍വസ്തുതിയും. (മുസ്ലിം) 2
വിവാഹപൂര്‍വ ജീവിതത്തിലും വിവാഹാനന്തര ജീവിതത്തിലും ലൈംഗിക സദാചാരവും ഇസ്ലാമിക വ്യക്തിത്വവും കാത്തുസൂക്ഷിച്ചുകൊണ്ട് ജീവിക്കാന്‍ ഖുര്‍ആന്‍ അധ്യാപനങ്ങളും പ്രവാചകജീവിതത്തില് നിന്നുള്ള പാഠങ്ങളും വിശ്വാസികള്‍ക്ക് എന്നും പ്രയോഗവത്കരിക്കാവുന്നതാണ്. ധാര്‍മികവും മനഃശാസ്ത്രപരവുമായ സമീപനത്തിലൂടെ കുട്ടികള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളാണ് ഇസ്ലാം പഠിപ്പിക്കുന്നത്. കുട്ടികളുടെ പ്രായവും മാനസിക നിലവാരവും ബൗദ്ധികമായ കഴിവും പരിഗണിച്ചുകൊണ്ട് ലൈംഗികതയെക്കുറിച്ച യഥാര്‍ഥമായ വിജ്ഞാനം നേടാനുള്ള സാഹചര്യമാണുണ്ടാവേണ്ടത്. നബി(സ്വ)യുടെ സ്വകാര്യ ജീവിതത്തിലെ വിശദാംശങ്ങള്‍ ചോദിച്ചറിയുന്നതിന് ലജ്ജ തടസ്സമാവേണ്ടതില്ലെന്ന് സ്ത്രീകളടക്കമുള്ളവരെ ആഇശ(റ) പഠിപ്പിക്കുന്നു. ആഇശ(റ) പറഞ്ഞു. അന്‍സ്വാരി സ്ത്രീകളെ അല്ലാഹു അനുഗ്രഹിക്കട്ടെ. മതകാര്യങ്ങളെക്കുറിച്ച് വിജ്ഞാനം നേടുന്നതില്‍ നിന്ന് ലജ്ജ അവരെ തടഞ്ഞില്ല.
സമൂഹമാധ്യങ്ങള്‍ വഴി അശ്ലീലതകള്‍ പരന്നൊഴുകാനുള്ള വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ലൈംഗിക ആഭാസങ്ങളും കുറ്റകൃത്യങ്ങളും സദാചാരബോധത്തെ അപകടപ്പെടുത്തുന്നതില്‍ നിതാന്ത ജാഗ്രത കൂടിയേതീരു. ലൈംഗികാതിക്രമങ്ങളിലേക്കും രതിവൈകൃതങ്ങളിലേക്കും അപഥസഞ്ചാരം നടത്തുന്നതില്‍നിന്നും മനുഷ്യരെ തടയാന്‍ ഇസ്ലാമിക മൂല്യങ്ങളിലൂന്നിയ ലൈംഗിക വിദ്യാഭ്യാസം മാത്രമാണ് പരിഹാരം.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2245, ഹദീസ് 5691[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 171, ഹദീസ് 307[↩]
