ലൈംഗികബന്ധം: മര്യാദകള്‍
ലൈംഗികബന്ധം: മര്യാദകള്‍ എന്ന വിഷയത്തെ ഇസ്‌ലാം മാന്യത, ശുദ്ധി, പരസ്പര ബഹുമാനം എന്നീ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് സമീപിക്കുന്നത്. ലൈംഗികബന്ധം നിഷിദ്ധമായ വേളകൾ, ലൈംഗിക ശുചിത്വവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ, കിടപ്പറ ജീവിതത്തിന്റെ ഇസ്‌ലാമിക മര്യാദകൾ, ദാമ്പത്യവും മാനസികോല്ലാസവും തമ്മിലുള്ള ബന്ധം, ദാമ്പത്യത്തിന്റെ സൗന്ദര്യവും ആശയവിനിമയത്തിന്റെ പ്രാധാന്യവും എന്നിവയെക്കുറിച്ച് ഖുർആനും സ്വീകാര്യ ഹദീസുകളും നൽകുന്ന വ്യക്തമായ നിർദ്ദേശങ്ങളാണ് ഈ ലേഖനം അവതരിപ്പിക്കുന്നത്. ദാമ്പത്യജീവിതം സമതുലിതവും സന്തോഷകരവും ആക്കുന്നതിനുള്ള പ്രായോഗിക വഴികളാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
ഇണ ചേരാനുള്ള ശക്തമായ ആഗ്രഹമുള്ള മനുഷ്യന്റെ ലൈംഗിക വികാരത്തെ ശമിപ്പിക്കാനായി വിവാഹത്തിലൂടെ അനുവദിക്കപ്പെട്ടിട്ടുള്ള ജീവിത പങ്കാളിയുമായുള്ള ലൈംഗികവേഴ്ച നടത്തുമ്പോള്‍ മുഖ്യമായ അതിന്റെ ലക്ഷ്യം സന്താനോത്പാദനമാണ്. എന്നാല്‍ വ്യക്തിയുടെ മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ സദാചാരബന്ധിതമായ രതിവ്യാപരങ്ങള്‍ക്ക് മുഖ്യ പങ്ക് വഹിക്കാന്‍ കഴിയുന്നതിനാല്‍ ദമ്പതികളുടെ ലൈംഗികസംതൃപ്തിക്ക് കൂടി പ്രകൃതിമതമായ ഇസ്‌ലാം മുന്തിയ പരിഗണന നല്കുന്നുണ്ട്. ആനന്ദകരമായ വിവാഹജീവിതത്തിന് ആരോഗ്യകരമായ ലൈംഗിക ജീവിതം ആവശ്യമാണ്. 2004ല്‍ സിഡിസി(സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍) പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് അവിവാഹിതരേക്കാള്‍ വിവാഹിതരില്‍ മരണനിരക്ക് കുറയുന്നു എന്ന വസ്തുതയാണ്.
വിവാഹിതര്‍ കൂടുതല്‍ ആരോഗ്യസുരക്ഷ അനുഭവിക്കാന്‍ കാരണം സംതൃപ്തമായ ലൈംഗിക ജീവിതമാണെന്ന് പഠനങ്ങള്‍ അടിവരയിടുന്നു. ജീവിതപങ്കാളിയുമായുള്ള സംഭോഗത്തെ ലൈംഗികമനഃശാസ്ത്രം മൂന്നായി വിഭജിച്ചിട്ടുണ്ട്. പ്രജനന സംഭോഗം, പ്രേമസംഭോഗം, വിനോദസംഭോഗം എന്നിവയാവണവ. ഇസ്‌ലാം ഇതെല്ലാം അംഗീകരിക്കുന്നു.
കിടപ്പറയില്‍ ദമ്പതികള്‍ അനുഭവിക്കുന്ന ലൈംഗിക അസംതൃപ്തിയാണ് നിഷിദ്ധമായ വഴികളിലേക്ക് ചെന്നുപെടാനും നീചവൃത്തികള്‍ക്കും മനുഷ്യനെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ദമ്പതികള്‍ തമ്മിലുള്ള ലൈംഗികവേഴ്ചയില്‍ മനഃശാസ്ത്രപരവും ആരോഗ്യപ്രധാനവുമായ വശങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഇസ്‌ലാമിലുണ്ട്.
ശാരീരികവും മാനസികവും വൈകാരികവുമായ അനുഭൂതികള്‍ ആസ്വദിച്ചുകൊണ്ടുള്ള ലൈംഗിക വേഴ്ചയില്‍ സ്വാലിഹായ സന്താനത്തെ നല്‍കണമേ എന്ന പ്രാര്‍ഥന ഉരുവിടണമെന്ന് പഠിപ്പിച്ചിട്ടുണ്ട്. നിങ്ങളിലാരെങ്കിലും തന്റെ ഭാര്യയെ സമീപിക്കുമ്പോള്‍ അല്ലാഹുവിന്റെ നാമത്തില്‍ (ഞാന്‍ ആരംഭിക്കുന്നു). അല്ലാഹുവേ, ഞങ്ങളില്‍ നിന്ന് നീ പിശാചിനെ അകറ്റിത്തരേണമേ, ഞങ്ങള്‍ക്ക് നീ നല്‍കുന്ന സന്താനത്തില്‍ നിന്നും പിശാചിനെ അകറ്റിത്തരേണമേ എന്ന് പ്രാര്‍ഥിച്ചാല്‍ അതില്‍ ഒരു സന്താനം വിധിക്കപ്പെടുകയാണെങ്കില്‍ പിശാച് അതിന് ഒരിക്കലും ഉപദ്രവിക്കുകയില്ല (ബുഖാരി) 1
ലൈംഗികബന്ധത്തിലെ പ്രധാനപ്പെട്ട മൂന്ന് ഘട്ടങ്ങലായ ലിംഗയോഗി സംഭോഗം, സംഭോഗപൂര്‍വലീലകള്‍, സംഭോഗാനന്തരലീലകള്‍ എന്നിവയിലൊക്കെ പക്വവും മിതവുമായ നിര്‍ദേശങ്ങള്‍ പ്രവാചകവചനങ്ങളില്‍ വന്നിട്ടുണ്ട്.
സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികചോദനകള്‍ വ്യത്യസ്ത തോതിലായിരിക്കും. സ്ത്രീയുടെ ലൈംഗികാസക്തിയെ കടലിനോടും പുരുഷന്റെ ലൈംഗികാസക്തിയെ കരയോടുമാണ് ലൈംഗിക മനഃശാസ്ത്രജ്ഞര്‍ താരതമ്യപ്പെടുത്തുന്നത്. സ്ത്രീകളിലെ ലൈംഗിക വികാരം സാവധാനം ചൂടുപിടിക്കുകയും വൈകിമാത്രം തണുക്കുകയും ചെയ്യുന്നതിനാല്‍ പുരുഷന്‍ അവള്‍ക്ക് ലൈംഗികോത്തേജനം ലഭിക്കുവാനുള്ള വഴികള്‍ തേടിയാവണം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുപോലെ ലൈംഗിക നിര്‍വൃതി നേടിക്കഴിയുന്നതിലൂടെ മാത്രമേ സംതൃപ്തമായ ദാമ്പത്യവും അതിലൂടെ കെട്ടുറപ്പുള്ള കുടുംബാന്തരീക്ഷവും സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.
നബി(സ്വ) പറഞ്ഞതായി അനസുബ്‌നു മാലിക്(റ) പറയുന്നു: നിങ്ങളിലൊരാള്‍ ഭാര്യയുമായി ശയിക്കുമ്പോള്‍ അവള്‍ക്ക് കുറെ ദാനമായി നല്‍കണം. തന്റെ ആവശ്യം ആദ്യം പൂര്‍ത്തിയായാല്‍ പിന്നീട് ധൃതി കാണിക്കരുത്. അവളുടെ ആവശ്യം അവള്‍ക്കും പൂര്‍ത്തിയാവട്ടെ. ആദ്യരാത്രിയില്‍ തന്നെ പുതുമണവാട്ടിയോട് അനുകമ്പയും ദയയും കാണിക്കുന്നതും പാനീയങ്ങളും മധുരപദാര്‍ഥങ്ങളും നല്‍കി അവളെ സന്തോഷിപ്പിക്കുന്നതും പ്രവാചകചര്യയില്‍പ്പെട്ടതാണ്.
ലൈംഗിക ബന്ധം നിഷിദ്ധമായ വേളകള്‍
സംതൃപ്തമായ ലൈംഗിക ബന്ധത്തിലൂടെയാണ് സമാധാനപൂര്‍ണമായ ദാമ്പത്യം പുലരുന്നത്. വിവാഹത്തിലൂടെ ഒന്നായിച്ചേര്‍ന്ന ദമ്പതികള്‍ ഇണ ചേരുന്നതും ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതും ഇസ്‌ലാമിന്റെ നിയമാതിര്‍ത്തികള്‍ പാലിച്ചുകൊണ്ടായിരിക്കണം.
ലൈംഗികബന്ധം അനുവദനീയവും നിഷിദ്ധവുമായ ചില സന്ദര്‍ഭങ്ങളെക്കുറിച്ച് ഖുര്‍ആനില്‍ വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. വിശുദ്ധ റമദാനിലെ പകലില്‍ ലൈംഗികബന്ധം നിഷിദ്ധമാണ്. എന്നാല്‍ രാത്രി കാലങ്ങളില്‍ അതനുവദിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: ”നോമ്പിന്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്ക് വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും വസ്ത്രമാകുന്നു. ഭാര്യാഭര്‍തൃസമ്പര്‍ക്കം നിഷിദ്ധമായി കരുതിക്കൊണ്ട് നിങ്ങള്‍ ആത്മവഞ്ചനയില്‍ അകപ്പെടുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു” (2:187). ”നിങ്ങള്‍ പള്ളികളില്‍ ഭജനമിരിക്കുമ്പോള്‍ ഇണകളുമായി സഹവസിക്കരുത്. അവയൊക്കെ അല്ലാഹുവിന്റെ അതിര്‍വരമ്പുകളാകുന്നു. നിങ്ങള്‍ അവയോടടുക്കരുത്. ജനങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാനായി അല്ലാഹു അപ്രകാരം അവന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വ്യക്തമാക്കികൊടുക്കുന്നു” (2:187)
വിശുദ്ധ ഹജ്ജും ഉംറയും ഉദ്ദേശിച്ച് ഇഹ്‌റാം സ്വീകരിച്ചുകഴിഞ്ഞാല്‍ ലൈംഗികബന്ധം നിഷിദ്ധമാണെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു. ”ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല”(2:197).
സ്ത്രീ പുരുഷ സംയോഗം നിരോധിക്കപ്പെട്ട മറ്റൊരു സന്ദര്‍ഭം സ്ത്രീകളുടെ ആര്‍ത്തവ കാലമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
”ആര്‍ത്തവത്തെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക. അതൊരു മാലിന്യമാകുന്നു. അതുകൊണ്ട് ആര്‍ത്തവകാലത്ത് നിങ്ങള്‍ സ്ത്രീകളെ വിട്ടുനില്ക്കുക. അവര്‍ ശുദ്ധിയാകുന്നതുവരെ അവരെ സമീപിക്കരുത്. അവര്‍ ശുദ്ധിയായിക്കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്പിച്ചപ്രകാരം അവരുടെയടുത്തു ചെല്ലുക. നിശ്ചയം അല്ലാഹു പശ്ചാത്തപിച്ചു മടങ്ങുന്നവരെ ഇഷ്ടപ്പെടുന്നു. വിശുദ്ധി പാലിക്കുന്നവരെയും അവന്‍ ഇഷ്ടപ്പെടുന്നു’‘ (2:222).
ലൈംഗിക ശുചിത്വം
ലൈംഗിക വേഴ്ചയുടെ രീതിയെക്കുറിച്ചും മൈഥുന സ്വഭാവത്തെക്കുറിച്ചും വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും പഠിപ്പിക്കുന്ന കാര്യങ്ങളത്രയും ലൈംഗിക ശുചിത്വവും ആരോഗ്യസുരക്ഷയും ഉറപ്പുവരുത്തുന്ന സാര്‍വാംഗീകൃതമായ മാര്‍ഗനിര്‍ദേശങ്ങളാണ്. അനുവദിച്ച നിയമാതിര്‍ത്തിക്കുളള്ളില്‍ നിന്ന് ലൈംഗിക സംതൃപ്തി നേടാനും രതിസുഖം ആസ്വദിക്കാനുമുള്ള അനുവാദവും സ്വാതന്ത്ര്യവും ദമ്പതികള്‍ക്കുണ്ട്. അല്ലാഹു പറയുന്നു. ‘‘നിങ്ങളുടെ സ്ത്രീകള്‍ നിങ്ങള്‍ക്ക് കൃഷി സ്ഥലമാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ നിങ്ങളുടെ കൃഷിസ്ഥലത്തെ പ്രാപിച്ചുകൊള്ളുക’‘ (2:223). നബി(സ്വ) പറഞ്ഞു: നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിസ്ഥലമാകുന്നു. നിങ്ങളുടെ കൃഷിസ്ഥളത്തെ നിങ്ങള്‍ ഇച്ഛിക്കുന്ന വിധത്തില്‍ പ്രാപിക്കുക . എന്നാല്‍ ഗുദഭോഗം (Anal intercourse) വൃത്തിഹീനതയായതിനാല്‍ ഇസ്‌ലാം വിരോധിക്കുന്നു. നബി(സ്വ) പറഞ്ഞു: പിന്‍ ദാരത്തിലൂടെ ഭാര്യയെ സമീപിക്കുന്നവന്‍ ശാപവിധേയനാണ് (അഹ്‌മദ്) 2 അത് ചെറിയ സ്വയം ഭോഗമാണ് 3
ഇസ്‌ലാം വിരോധിച്ചിട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ഭൗതിക ജീവിതത്തില്‍തന്നെ കെടുതികളും ദോഷങ്ങളും അനുഭവിക്കേണ്ടതായി വരും. ലൈംഗിക ശുചിത്വം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആര്‍ത്തവവേളയില്‍ സ്ത്രീകളുമായി സംസര്‍ഗം പാടില്ലെന്ന് അല്ലാഹു കല്പിച്ചിട്ടുള്ളത്. വിശ്വവിശ്രതനായ ലൈംഗികമനശാസ്ത്രജ്ഞര്‍ ഹാവ്‌ലോക് എല്ലിസ് മാന്‍ ആന്റ് വിമന്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”പൂര്‍ണ ആരോഗ്യവതിയായ സ്ത്രീയില്‍ പോലും ആര്‍ത്തവവേളയില്‍ മാനസികവും വൈകാരികവുമായ അരക്ഷിതത്വത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുന്നു. വര്‍ധമാനമായ ഞരമ്പുസംഘര്‍ഷവും പേശികളുടെ ഉത്തേജിതത്വവും ഉണ്ടാവുന്നു. ബാക്ടീരിയയുടെ വര്‍ധനവിന് സഹായകമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ആര്‍ത്തവവേളയില്‍ ഗോണോറിയ പോലുള്ള ലൈംഗിക രോഗങ്ങളുടെ ബീജങ്ങള്‍ ലൈംഗിക സംയോഗത്തിലൂടെ സ്ത്രീയില്‍ നിന്ന് പുരുഷനിലേക്ക് പകരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. യോനിയില്‍ ഇത്തരം നാശകാരികളായ രോഗബീജങ്ങളെ പ്രതിരോധിക്കുന്ന ഡോര്‍ലെയന്‍സ്, ബാസില്ലി എന്നീ ഘടകങ്ങള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്നു”.
”നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ കുളിച്ച് ശുദ്ധിയാവുക” എന്ന് ഖുര്‍ആന്‍ കല്പിക്കുന്നു. മലമൂത്ര വിസര്‍ജ്ജനം നടത്തിയിട്ട് വെള്ളം കിട്ടാതിരിക്കുകയോ, സ്ത്രീകളുമായി ലൈംഗികബന്ധം പുലര്‍ത്തിയിട്ട് കുളിച്ച് ശുദ്ധിവരുത്താന്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യം നേരിടുകയോ ചെയ്താല്‍ ശുദ്ധമായ ഭൂമുഖം തേടി മുഖവും കൈകളും തടവണമെന്നും (തയമ്മും) അല്ലാഹു അനുശാസിക്കുന്നുണ്ട്.
വൃത്തിയിലധിഷ്ഠിതമായ സംസ്‌കാരവും ശാരീരിക ശുദ്ധിയും നിലനിര്‍ത്തുന്നത് വിശ്വാസികളുടെ ദിനചര്യയില്‍പെട്ടതാണ്. രണ്ട് സംയോഗങ്ങള്‍ക്കിടയില്‍ അംഗശുദ്ധി വരുത്തുന്നത് സുന്നത്താണെന്ന് റസൂല്‍(സ്വ) പഠിപ്പിച്ചു. നബി(സ്വ) പറയുന്നു. ”ആരെങ്കിലും തന്റെ ഭാര്യയുമായി സംയോഗം ചെയ്തതിനുശേഷം അതാവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍ വുദു ചെയ്യട്ടെ” (മുസ്‌ലിം) 4
സംഭോഗാനന്തരം അതില്‍ നിന്ന് ശുദ്ധി കൈവരിക്കാനായി ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നിച്ച് ഒരു സ്ഥലത്തുനിന്ന് കുളിക്കുന്നത് നബി(സ്വ)യുടെ സുന്നത്താണെന്ന് ആഇശ(റ) പറയുന്നു. ഞാനും പ്രവാചകതിരുമേനിയും ഒരു പാത്രത്തില്‍ നിന്ന് കുളിക്കാറുണ്ടായിരുന്നു.(ഞങ്ങള്‍ കൈകള്‍ മാറിമാറി ആ പാത്രത്തിലേക്ക് താഴ്ത്താറുണ്ടായിരുന്നു). എനിക്ക് ഒഴിവാക്കി തന്നേക്കൂ എന്ന് ഞാന്‍ പറയുന്നതുവരെ അവിടുന്നെന്നെ മുന്‍കടക്കുമായിരുന്നു. ഞങ്ങള്‍ രണ്ട് പേരും വലിയ അശുദ്ധിയുള്ളവരായിരുന്നു (ബുഖാരി) 5
ഉമര്‍(റ) ഒരിക്കല്‍ നബി(സ്വ)യോട് ചോദിച്ചു. പ്രവാചകരേ, വലിയ അശുദ്ധിയുള്ളവരായി ഞങ്ങള്‍ക്ക് ഉറങ്ങാമോ? നബി(സ്വ) പറഞ്ഞു: നിന്റെ ഗുഹ്യാവയവം കഴുകുക. വുദു എടുക്കു. പിന്നീട് ഉറങ്ങുക. (ബുഖാരി) 6 ‘വലിയ അശുദ്ധിയുള്ളവനായിരിക്കെ ഉറങ്ങാന്‍ ഉദ്ദേശിച്ചാല്‍ നബി(സ്വ) ഗുഹ്യാവയവം കഴുകിയിട്ട്, നമസ്‌കാരത്തിനെന്ന പോലെ വുളു ചെയ്യുമായിരുന്നു എന്ന് ആയിശാ(റ)യുടെ റിപ്പോര്‍ട്ടുണ്ട്. 7 ലൈംഗിക ശുചിത്വമാണ് വ്യക്തിയുടെയും കുടുംബത്തിന്റെയും ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നതെന്ന് മതത്തിന്റെ നിയമങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
കിടപ്പറ ജീവിതം
ദാമ്പത്യ ജീവിതത്തിന്റെ പ്രധാനവേദി കിടപ്പറയാണ്. ഉറങ്ങാന്‍ വേണ്ടിമാത്രമുള്ള ശയനപ്രതലങ്ങളായി കിടക്കകള്‍ ചുരുങ്ങുമ്പോള്‍ രതിജീവിതം വിരസമാവുന്നു. എന്നാല്‍ സംസ്‌കാരത്തെ മാര്‍ദവമുള്ള കിടക്കയെന്ന് പാവ്‌ലൊ വിശേഷിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കിടപ്പറയിലെ ക്രമീകരണവും വസ്ത്രധാരണവും ചുമരുകളുടെ നിറഭേദം പോലും ലൈംഗിക ഉത്തേജനത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. രതിവിരസതക്കും ഒരുവേള ലൈംഗിക ശൈത്യത്തിനുപോലും ഹേതുവാകുന്നതും കിടപ്പറയിലുള്ള ലൈംഗിക വിശുദ്ധിയുടെ അഭാവമാണ്. ശാരീരികവും മാനസികവും വൈകാരികവുമായ സംതൃപ്തി ഇണകള്‍ തമ്മിലുള്ള ലൈംഗിക വേഴ്ചയിലൂടെ കിടപ്പറയില്‍ നിന്ന് ലഭിക്കാതെ പോകുമ്പോള്‍ ലൈംഗികാസ്വാദനത്തിന്റെ നിഷിദ്ധ വഴികളിലേക്ക് ചെന്നുപെടുന്നു. അതുകൊണ്ടുതന്നെ ദാമ്പത്യത്തിന്റെ സൗന്ദര്യം വ്യക്തികളുമായും ചുറ്റുപാടുകളുമായും ബന്ധപ്പെട്ട് നില്‍ക്കുന്നതിനാല്‍ കിടപ്പറയില്‍ ഇണകള്‍ വൃത്തിയും അലങ്കാരവും നിലനിര്‍ത്താന്‍ ശ്രദ്ധിക്കണമെന്ന് പ്രവാചകന്‍(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
വസ്ത്രധാരണത്തിലൂം പരിസര ശുചിത്വത്തിലും സൗന്ദര്യബോധത്തിന് ഊന്നല്‍ നലകുമ്പോള്‍ ദാമ്പത്യം താളപ്പൊരുത്തമുള്ള ഹൃദയബന്ധമായിത്തീരുന്നു. സ്ത്രീക്ക് സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കപ്പെട്ട(ആവശ്യമെങ്കില്‍ നിര്‍ബന്ധമായ) സന്ദര്‍ഭമാണ് കിടപ്പറയിലെ സ്വകാര്യവേള. ഭാര്യ ഭര്‍ത്താവിന് വേണ്ടിയും ഭര്‍ത്താവ് ഭാര്യയ്ക്കുവേണ്ടിയും അണിഞ്ഞൊരുങ്ങണമെന്നും ഉറങ്ങുന്നതിന് മുമ്പ് ദന്തശുദ്ധീകരണം നടത്തണെന്നുമുള്ള പ്രവാചകന്‍(സ്വ)യുടെ നിര്‍ദേശം ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ദുര്‍ഗന്ധമുള്ള വിയര്‍പ്പും വായനാറ്റവും മടുപ്പിക്കുന്ന കേശഗന്ധവും സുഗമമായ ലൈംഗിക ബന്ധത്തിന് ഭംഗം സൃഷ്ടിക്കുന്നു. അതിനാല്‍ വൃത്തി പാലിക്കുന്നതിന്റെ ഭാഗമായി ഗുഹ്യരോമങ്ങള്‍ നീക്കം ചെയ്യാനും മുടിയും താടിയും രോമങ്ങളും ബഹുമാനപൂര്‍വം പരിചരിക്കാനും പ്രവാചകന്‍(സ്വ) നിഷ്‌ക്കര്‍ഷിച്ചത് ഹൃദ്യമായ ശാരീരികബന്ധം കിടപ്പറയില്‍ ദമ്പതികള്‍ക്കിടയില്‍ സാധ്യമാകാന്‍ കൂടിയാണ്.
ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള സ്വകാര്യ ബന്ധങ്ങളാണ് കിടപ്പറയില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ദാമ്പത്യരഹസ്യങ്ങള്‍ സൂക്ഷിക്കുകയും പരസ്പരം വിശ്വാസവും ചാരിത്ര്യവും സംരക്ഷിച്ചു ജീവിക്കുകയും ചെയ്യേണ്ടത് അവരുടെ ബാധ്യതയാണ്. ”അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു”(2:187).
ദാമ്പത്യവും മാനസികോല്ലാസവും
സ്ത്രീയുടെയും പുരുഷന്റെയും കുടുംബത്തിലുള്ള റോള്‍ വ്യത്യസ്തമാണ്. ഭാര്യയുള്‍പ്പെടുന്ന കുടുംബാംഗങ്ങള്‍ക്കുവേണ്ടി വിവിധ ജീവിതോപാധികളില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താവിന് ബാധ്യതാനിര്‍വഹണത്തിനായി വീടിനു പുറത്താണ് കൂടുതല്‍ സമയവും ഇടപഴകേണ്ടിവരുന്നത്. എന്നാല്‍ ഗൃഹപരിചരണവും സന്താന പരിപാലനവുമൊക്കെയായി സ്ത്രീകള്‍ മിക്കപ്പോഴും വീടുകങ്ങളില്‍ തന്നെയായിരിക്കും സമയം ചെലവഴിക്കുന്നത്. സ്വാഭാവികമായും വീടുകളിലെ ജോലിയും മറ്റുമൊക്കെയായി മുഷിഞ്ഞ മനസ്സോടെ നില്ക്കുന്ന ഭാര്യമാര്‍ക്ക് സഹവാസത്തിലൂടെ ആനന്ദം പകരാന്‍ ഭര്‍ത്താക്കന്മാര്‍ക്ക് കഴിയണം. അല്പനേരമെങ്കിലും പരസ്പരം ആശയവിനിമയത്തിന് സമയം കണ്ടെത്തുകയും വിനോദങ്ങളില്‍ ഏര്‍പ്പെടുകയും യാത്രകള്‍ക്ക് സമയം കാണുകയും ചെയ്യണം. നബി(സ്വ) തന്റെ ഭാര്യമാരുമൊത്ത് ധാരാളം തമാശകള്‍ പറയാറുണ്ടായിരുന്നു. ആഇശ(റ)യുമൊത്ത് ഓട്ടമത്സരംപോലും നടത്തിയിരുന്നു. മസ്ജിദുന്നബവിയില്‍ എത്യോപ്യക്കാര്‍ ആയുധ അഭ്യാസ പ്രകടനം നടത്തുന്നത് ആഇശ(റ)ക്ക് കാണിച്ചുകൊടുത്തിരുന്നു.
മാനസികോല്ലാസത്തിലൂടെയാണ് സംഘര്‍ഷഭരിതമായ ജീവിതത്തിന് അയവും ആശ്വാസവും ലഭിക്കുന്നത്. അല്ലാഹു മനുഷ്യര്‍ക്ക് അവരില്‍ നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും അവര്‍ക്കിടയില്‍ കാരുണ്യവും സ്‌നേഹവും ഉണ്ടാക്കിത്തന്നതും ദൈവിക ദൃഷ്ടാന്തമായി ഖുര്‍ആനില്‍ എടുത്തുപറയുന്നു. അതിന്റെ ഉദ്ദേശ്യലക്ഷ്യമായി സൂചിപ്പിച്ചത് നിങ്ങള്‍ അവളിലേക്ക് ശാന്തി അടയാന്‍ (ലിതസ്‌കുനൂ ഇലയ്ഹാ) എന്നതാണ്. കുടുംബജീവിതത്തില്‍ ശാന്തി കളിയാടണമെങ്കില്‍ പരസ്പര ബന്ധത്തില്‍ താത്പര്യങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള കളിചിരികള്‍ക്കും ഫലിതങ്ങള്‍ക്കും ഉല്ലാസങ്ങള്‍ക്കും സമയം കണ്ടെത്തേണ്ടതുണ്ട്. സന്തോഷിക്കുമ്പോള്‍ കൂടെ സന്തോഷിക്കുന്ന, ദു:ഖിക്കുമ്പോള്‍ കൂടെ നിന്ന് സമാശ്വാസം നല്‍കുന്ന ഇണകളായി ദമ്പതികള്‍ക്ക് മാറാന്‍ കഴിഞ്ഞാല്‍ ആ ജീവിതം ഉല്ലാസഭരിതമായിരിക്കും. വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് വധൂവരന്മാരുടെ തെരഞ്ഞെടുപ്പില്‍പോലും ഈയൊരു തലത്തിന് റസൂല്‍(സ്വ) പ്രാധാന്യം കല്പിച്ചിരുന്നുവെന്നു. പ്രവാചകന്‍(സ്വ) തന്റെ ശിഷ്യനായ ജാബിര്‍(റ)വിന്റെ വിവാഹത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വിവാഹം ചെയ്യുന്നത് കന്യകയെയാണോ വിധവയെയാണോ എന്ന് ചോദിച്ചു. വിധവയെയാണ് എന്നറിഞ്ഞപ്പോള്‍ ‘ഒരു കന്യകയെ വിവാഹം ചെയ്തിരുന്നങ്കില്‍ നിനക്ക് കളിക്കാനും ഉല്ലസിക്കാനുമെല്ലാം അതായിരുന്നില്ലേ ഉചിതം’ എന്ന് നബി(സ്വ) ചോദിച്ചു (ബുഖാരി) 8. വിധവാ വിവാഹത്തിന് മുന്തിയ പരിഗണനയും പ്രോത്സാഹനവും നല്‍കിയ പ്രവാചകന്‍(സ്വ) സഹോദരബുദ്ധ്യാ അനുചരനോട് ഇപ്രകാരം ചോദിക്കണമെങ്കില്‍ ദാമ്പത്യജീവിതത്തില്‍ നൈസര്‍ഗിക ഉല്ലാസത്തിന് ഇസ്‌ലാം കല്പിക്കുന്ന പ്രാധാന്യം വ്യക്തമാണ്.
നബി(സ്വ)യുടെ ജീവിതത്തില്‍ ഭാര്യമാരോടൊത്ത് വിനോദങ്ങള്‍ക്കും ഉല്ലാസങ്ങള്‍ക്കും സമയം കണ്ടെത്തിയിരുന്നു. വിനോദത്തിലൂടെ ലഭിക്കുന്ന ആനന്ദംകൊണ്ട് പരസ്പരം സന്തോഷം പങ്കുവയ്ക്കുന്ന രീതി റസൂല്‍(സ്വ) സ്വീകരിച്ചു. ഒരിക്കല്‍ ഓട്ടമത്സരത്തില്‍ ആഇശ(റ) ജയിക്കുകയുണ്ടായി. മറ്റൊരു ഓട്ടമത്സരത്തില്‍ നബി(സ്വ) ആഇശ(റ)യെ തോല്പിക്കുകയും ചെയ്തു. നബി(സ്വ) പറഞ്ഞു. ‘ഇതാ അന്നത്തെ കടം വീട്ടി. (അബദാവൂദ്) 9.
ആഇശ(റ) പറയുന്നു: ഞാന്‍ നബി(സ്വ)യുടെ വീട്ടില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ കൂട്ടുകാരികള്‍ക്കൊപ്പം കളിയില്‍ ഏര്‍പ്പെട്ടിരുന്നു. നബി(സ്വ) വന്നാല്‍ അവര്‍ മറഞ്ഞിരിക്കും. എന്നാല്‍ അവരുടെ സാന്നിധ്യത്തില്‍ പ്രവാചകന്ന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ അവര്‍ എന്റെ കൂടെ കളിച്ചിരുന്നു (ബുഖാരി) 10
ദാമ്പത്യത്തിന്റെ സൗന്ദര്യവും ആശയവിനിമയവും
ആശയങ്ങളോ വിചാരങ്ങളോ വിവരങ്ങളോ പരസ്പരം കൈമാറ്റം ചെയ്യുന്നതിനെ ആശയവിനിമയം എന്ന് പറയുന്നു. ആശയവിനിമയം സ്വാധീനിക്കുന്നതും സ്വാധീനിക്കേണ്ടതുമായ പെരുമാറ്റ തലങ്ങള്‍ മൂന്നായി തിരിക്കാം.
- ബൗദ്ധികം
- മനോഭാവം
- പ്രായോഗികം.
ദാമ്പത്യബന്ധത്തിന്റെ സൗന്ദര്യം പ്രകടമാകുന്നതും സൗരഭ്യമനുഭവിക്കാന്‍ സാധിക്കുന്നതും ദമ്പതികള്‍ തമ്മില്‍ നടക്കുന്ന ഫലപ്രദമായ ആശയവിനിമയത്തിലൂടെയാണ്. ആശയവിനിമയത്തിന്റെ അഭാവമോ അപര്യാപ്തതയോ ആരോഗ്യകരവും മാതൃകാപരവുമായ ദാമ്പത്യത്തിന് വിള്ളലുകള്‍ വീഴ്ത്തുന്നു. ഇണയുടെ മനോഗതി തിരിച്ചറിഞ്ഞ് വൈകാരികതയില്‍ ഗുണപരമായ സ്വാധീനം ചെലുത്താന്‍ കഴിയുംവിധം ആവശ്യഘട്ടങ്ങളില്‍ വേണ്ടവിധം ഇടപെടുകയും സംവദിക്കുകയും ചര്‍ച്ച ചെയ്യുകയും അഭിപ്രായമാരായുകയും ഗുണദോഷിക്കുകയും ചെയ്യുന്നത് ആശയവിനിമയത്തിന്റെ ഭാഗമാണ്.
ഇണക്കങ്ങള്‍ ദാമ്പത്യബന്ധത്തെ ഇഴപിരിയാത്ത ബന്ധങ്ങളായി നിലനിര്‍ത്തുമ്പോള്‍ പിണക്കങ്ങള്‍ ദാമ്പത്യത്തെ ബന്ധനങ്ങളാക്കി മാറ്റുന്നു. പ്രതികാര ചിന്തയും അസ്വാരസ്യവും പകപോക്കലുംകൊണ്ട് വീടകങ്ങളില്‍ പ്രശ്‌നങ്ങള്‍ പുകയുമ്പോള്‍ രമ്യമായി പരിഹരിക്കാനുള്ള വാതില്‍പോലും മിക്കപ്പോഴും അടഞ്ഞുപോകുന്നത് അഹിതകരമായ സംസാരങ്ങളും അനിഷ്ടകരമായ ഇടപെടലുകളും മൂലമാണ്. ആശയവിനിമയത്തിന്റെ ഫലപ്രാപ്തിക്ക് മുന്നുപാധിയായിട്ട് ഇണയെ മനസ്സിലാക്കുക എന്നത് വേണ്ടവിധം നടക്കേണ്ടതുണ്ട്. സ്വന്തം ഇണയുടെ മാനസികവും വൈകാരികവുമായ അവസ്ഥാ വ്യതിയാനങ്ങള്‍ കണ്ടറിഞ്ഞ് ഇടപെടുകയും പ്രശ്‌നപരിഹാരം നടത്തുകയും ചെയ്യുകയാണ് ബുദ്ധിപരമായ സമീപനം. മുഹമ്മദ് നബി(സ്വ)യുടെയും പത്‌നി ആഇശ(റ)യുടെയും ജീവിതത്തിലുണ്ടായ ഒരു സംഭവം: നബി(സ്വ) ഒരിക്കല്‍ ആഇശ(റ)യോട് പറഞ്ഞു. നിന്റെ തൃപ്തിയും കോപവും എനിക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. അതെങ്ങനെയാണെന്ന് ആഇശ(റ) ചോദിച്ചു. നബി(സ്വ) പറഞ്ഞു. ‘ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും അവസരങ്ങളില്‍ നീ പറയുക ‘മുഹമ്മദിന്റെ രക്ഷിതാവാണ് സത്യം’ എന്നായിരിക്കും. എന്നാല്‍ കോപത്തിന്റെയും അസംതൃപ്തിയുടെയും ഘട്ടത്തില്‍ നീ പറയുക ‘ഇബ്‌റാഹീമിന്റെ രക്ഷിതാവാണ് സത്യം’ എന്നായിരിക്കും. ആഇശ(റ) അത് ശരിവെക്കുകയും ചെയ്തു (ബുഖാരി) 11. എത്രസൂക്ഷ്മമായി ഇണയെ അറിയാന്‍ നബി(സ്വ) ശ്രമിച്ചിരുന്നു എന്ന് ഇതില്‍നിന്നു വ്യക്തമാകുന്നുണ്ട്.
ജീവിതസന്ധാരണത്തിന്റെ തിരക്കിനിടയില്‍ പങ്കാളിയോട് വേണ്ടവിധം സംസാരിക്കാന്‍ സമയം കാണാത്തത് മിക്കപ്പോഴും മാനസികമായി പരസ്പരം അകല്‍ച്ചയ്ക്ക് ആക്കും കൂട്ടുന്നു. അതിനാല്‍ ദിനേന ഇണകള്‍ തമ്മില്‍ കിടപ്പറയിലെ സംസാരത്തിന് പുറമെ വ്യക്തിപരമായി അല്പസമയമെങ്കിലും പരസ്പരം ഉള്ളുതുറക്കാന്‍ സമയം കണ്ടെത്തണം. അകന്നുപോകുന്ന മനസ്സുകളെ അടുപ്പിക്കാനും പരസ്പരമുള്ള വൈകാരികബന്ധത്തിന് ഊഷ്മളത പകരാനും ഇത് അനിവാര്യമാണ്. പങ്കാളിയുടെ മനസ്സറിഞ്ഞ് പെരുമാറാന്‍ കഴിയുന്നതുപോലെ തനിക്ക് ഒട്ടും താത്പര്യമില്ലാത്ത വിഷയമാണ് സംസാരിക്കുന്നത് എങ്കില്‍പോലും നിറഞ്ഞ മനസ്സോടെ കേള്‍ക്കാനുള്ള ക്ഷമ കൂടിയേ തീരൂ. അന്യോന്യം കേള്‍വിക്കാരാവുന്നതില്‍ വരുന്ന വീഴ്ച തെറ്റിദ്ധാരണയുടെ മൂടുപടം സൃഷ്ടിക്കുകയും ആശയവിനിമയം ക്രമേണ കുറഞ്ഞുവരികയും ചെയ്യുന്നു. പലപ്പോഴും കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ പലതും ദമ്പതികളെ അലട്ടുമ്പോള്‍ പ്രശ്‌നപരിഹാരത്തിന്റെ പ്രഥമ പടിയായി ഏവരും ആഗ്രഹിക്കുന്നത് തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള ഇടവും അത് കേള്‍ക്കാനുള്ള മനസ്സും ഉണ്ടായിത്തീരുക എന്നതാണ്. ദാമ്പത്യബന്ധത്തില്‍ ഇണകളിലൂടെ നിവര്‍ത്തിക്കപ്പെടുന്ന ഈ ഒരു ആവശ്യത്തിന് പരിഹാരം കാണാന്‍ കഴിയാതെവരുമ്പോള്‍ ബന്ധങ്ങളില്‍ വിള്ളല്‍ വീഴാന്‍ അത് നിമിത്തമായിത്തീരുന്നു.
ദാമ്പത്യ ജീവിതത്തിന്റെ വിശുദ്ധിയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കാന്‍ രഹസ്യങ്ങള്‍ പങ്കുവെക്കുക അത്യന്താപേക്ഷിതമാണ്. എന്നാല്‍ വിഷയത്തിന്റെ സ്വഭാവവും സാഹചര്യത്തിന്റെ ഔചിത്യവും പരിഗണിച്ച് മാത്രമേ രഹസ്യങ്ങള്‍ ഇണകള്‍ തമ്മില്‍ പങ്കുവെക്കാവൂ എന്നാണ് മനഃശാസ്ത്രജ്ഞരും ഫാമിലി കൗണ്‍സിലര്‍മാരും അഭിപ്രായപ്പെടുന്നത്. തന്റെ ഇണ സ്വകാര്യമുറികളില്‍വെച്ച് വെളിപ്പെടുത്തുന്ന രഹസ്യങ്ങള്‍ പരസ്യപ്പെടുത്തുന്നത് ഭാര്യയ്ക്കും ഭര്‍ത്താവിനും നിഷിദ്ധമാണ്. നബി(സ്വ) പറഞ്ഞു: ‘ജനങ്ങളില്‍വെച്ച് പരലോകത്ത് അല്ലാഹുവിന്റെയടുത്ത് ഏറ്റവും ഗൗരവമുള്ള അമാനത്തുകളില്‍പ്പെട്ടതാണ് ഒരുവന്‍ തന്റെ ഭാര്യയുമായി സംയോഗ സുഖം ആസ്വദിക്കുകയും പിന്നീട് അവളുടെ രഹസ്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പരസ്യപ്പെടുത്തുകയും ചെയ്യുന്നവനാകുന്നു.(അഹ്‌മദ്) 12 പ്രസിദ്ധ ഫിമിലി കൗണ്‍സിലറും മനഃശാസ്ത്രജ്ഞനുമായ ഡോ. ഡോറിസ് ഹെമറിന്ഞറുടെ അഭിപ്രായത്തില്‍ നൂറു ശതമാനം വ്യക്തിരഹസ്യങ്ങളും ഇണയുമായി ചര്‍ച്ച ചെയ്യുന്ന ദമ്പതിമാര്‍ക്ക് ഒരിക്കലും മാതൃകാ ദാമ്പത്യം നയിക്കാന്‍ സാധ്യമല്ല. ബാല്യ കൗമാര ദശയിലെ ചാപല്യങ്ങള്‍, വൈകാരിക വേലിയേറ്റത്തിന്നിടയില്‍ വന്നുപോയ പിഴവുകള്‍ എന്നിവ പറയാതിരിക്കുന്നതാണ് ഉചിതം.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1193, ഹദീസ് 3098[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 15, പേജ് 457, ഹദീസ് 9733[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 11, പേജ് 309, ഹദീസ് 6706[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 171, ഹദീസ് 308[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 103, ഹദീസ് 258[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 110, ഹദീസ് 283[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 110, ഹദീസ് 284[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 1954, ഹദീസ് 4792[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 334, ഹദീസ് 2578[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 31, ഹദീസ് 6130[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2257, ഹദീസ് 5728[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 18, പേജ് 197, ഹദീസ് 11654[↩]
