മറ്റു കക്ഷികള്‍
മുസ്‌ലിം സമൂഹത്തിനകത്തു നിന്ന് ആശയങ്ങളിലെ ഭിന്ന വീക്ഷണങ്ങള്‍, രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ തുടങ്ങിയ കാരണങ്ങളാല്‍ സംഘങ്ങളും കക്ഷികളും ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാനാശയത്തില്‍ നിന്നും മുസ്‌ലിം സമൂഹത്തിന്റെ പൊതുധാരയില്‍ നിന്നും വ്യതിചലിച്ചു പോകാത്തിടത്തോളം അവയെല്ലാം മുസ്‌ലിം സംഘങ്ങളായി ഗണിക്കപ്പെടുന്നു. എന്നാല്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേരില്‍ തന്നെ ചില കക്ഷികള്‍ ഉടലെടുത്തിട്ടുണ്ട്. പക്ഷെ അവയുടെ അടിസ്ഥാനം ഇസ്‌ലാമുമായി യോജിക്കുന്നതല്ല. അത്തരം കക്ഷികള്‍ മുസ്‌ലിം സംഘങ്ങളായി അറിയപ്പെടാറില്ല. അവയില്‍ ചിലര്‍ മുഹമ്മദ് നബിക്കു ശേഷം നബിത്വം വാദിക്കുകയും പുതിയ മതം രൂപീകരിക്കുകയും ചെയ്തവരാണ്. അവയെ ഇസ്‌ലാമിന്റെ വൃത്തത്തിനു പുറത്തായിട്ടാണ് മുസ്‌ലിം ലോകം ഏക കണ്ഠമായി നോക്കിക്കാണുന്നത്. അമേരിക്കയിലെ നേഷന്‍ ഓഫ് ഇസ്‌ലാം, ഇന്ത്യയിലെ ഖാദിയാനികള്‍ മുതലായവ ഈ ഗണത്തില്‍പ്പെടുന്നവയാണ്. മറ്റു കക്ഷികള്‍ എന്ന ഈ ഭാഗം ബഹായിസം, ഖാദിയാനിസം എന്നിവയെ പരിചയപ്പെടുത്തുന്നു.
ബഹായിസം (1863)
ഇറാനിലെ മാസിന്‍തറാനിയില്‍ 1817ല്‍ ജനിച്ച മിര്‍സ ഹുസൈന്‍ അലി രൂപം നല്‍കിയ പ്രസ്ഥാനമാണ് ബഹായിസം അഥവാ ബഹായി മതം. ശീഈ വിഭാഗത്തിലെ ഇസ്‌നാ അശരിയ്യക്കാരനായിരുന്നു ഇദ്ദേഹം. 1844ല്‍ ഇസ്‌നാ അശരിയ്യക്കാരനായ അലി മുഹമ്മദ് റിദ സ്ഥാപിച്ച ബാബ് മതത്തിന്റെ മറ്റൊരു രൂപമാണിത്. ഇത് ഒരു ഇസ്‌ലാമിക ചിന്താപ്രസ്ഥാനമല്ല. ഇസ്‌ലാമിന്റെ മൗലിക സിദ്ധാന്തങ്ങളെപ്പോലും ബഹായിസം നിരാകരിക്കുന്നുണ്ട്.
ഇറാനിലെ ഷാ നാസിറുദ്ദീനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് മിര്‍സാ ഹുസൈന്‍ അലിയെ ഇറാന്‍ വധശിക്ഷക്ക് വിധിച്ചു. പിന്നീട് ഇയാളെ ഇറാഖിലേക്ക് നാടുകടത്തി. അവിടെ നിന്നും വീണ്ടും അഡ്രിയാനോപ്പിളിലേക്കും കടത്തി.
ഇവിടെ വെച്ചാണ് 1863ല്‍ ബഹായിസം പിറക്കുന്നത്. താന്‍ ദൈവതേജസ്സാ(ബഹാഉല്ലാ)ണെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന ഹുസൈന്‍ അലി, മിര്‍സാ അലി മുഹമ്മദ് റിദ തന്നെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കാനാണ് നിയുക്തനായതെന്നും വാദിച്ചു. അങ്ങനെയാണ് ഹുസൈന്‍ അലി, മുഹമ്മദ് റിദയുടെ ബാബിസത്തിന്റെ പിന്തുടര്‍ച്ചക്കാരനാണ്.
ബഹായിസം: തത്വങ്ങള്‍
കിതാബെ അഖ്ദസ് (പവിത്ര ഗ്രന്ഥം) ആണ് ബഹായി വേദഗ്രന്ഥം. ലോക സമാധാനമാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം. അതിന് ഇസ്‌ലാം, ക്രൈസ്തവ, യഹൂദ മതങ്ങള്‍ ഒരൊറ്റ മതത്തിന് കീഴില്‍ വരണം. ജീവിതത്തില്‍ വിലക്കുകള്‍ കാര്യമായൊന്നുമില്ല. നിഷിദ്ധമായി ഒന്നും തന്നെയില്ല.
പ്രവാചകന്മാരുടെ അത്ഭുത സിദ്ധികള്‍ (മുഅ്ജിസത്തുകള്‍) അംഗീകരിക്കുന്നില്ല. മലക്കുകള്‍, ജിന്നുകള്‍, അന്ത്യനാള്‍, സ്വര്‍ഗം, നരകം എന്നിവയെ നിഷേധിക്കുന്നു. അന്ത്യനാളിനെ (യൗമുല്‍ഖിയാമയെ തന്റെ ആഗമനമായാണ് ഹുസൈന്‍ അലി വ്യാഖ്യാനിച്ചത്. ചില ശീഈ ആചാരങ്ങളും (മുത്അ വിവാഹം പോലെ) ബഹായികള്‍ക്കുണ്ട്.
നമസ്‌കാരമായി, മയ്യിത്ത് നമസ്‌കാരം മാത്രമേയുള്ളൂ, സമ്പത്തിന്റെ പത്തിലൊന്ന് സകാത്തായി നല്‍കണം. ഇത് ഇവരുടെ കേന്ദ്രഫണ്ടിലേക്കാണ് നല്‍കേണ്ടത്, നോമ്പ് 19 ദിവസം മാത്രം (ബഹായി കലണ്ടറില്‍ ഒരു മാസം 19 ദിവസങ്ങളാണുള്ളത്). ഹജ്ജിന് കഅ്ബയില്‍ പോകണമെന്നില്ല. ഇദ്ദേഹവും അനുയായികളും താമസിക്കുന്ന വീടുതന്നെയാണ് ഖിബ്‌ല. ഇങ്ങനെ പോകുന്ന ബഹായി മത ആരാധന മുറകള്‍. 1892ല്‍ ഹുസൈന്‍ അലി വധിക്കപ്പെടുകയായിരുന്നു. ഫലസ്ത്വീനിലെ അക്‌റയിലാണ് ഖബറുള്ളത്. ഈ പട്ടണം ഇവരുടെ വിശുദ്ധ കേന്ദ്രമാണ്. അദ്ദേഹം മകന്‍ അബ്ദുല്‍ ബഹായെ പിന്‍ഗാമിയാക്കി.
ഇസ്‌റായിലിലെ ഹൈഫയാണ് ഇവരുടെ ആഗോളകേന്ദ്രം. ലോകത്തിലെ വിവിധ നഗരങ്ങളില്‍ ഇവര്‍ക്ക് ക്ഷേത്രങ്ങളുമുണ്ട്. ഇന്ത്യയിലും ബഹായി അനുയായികളുണ്ട്. ന്യൂഡല്‍ഹി, ബഹാപ്പൂര്‍-കല്‍ക്കാജിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ലോട്ടസ് ടെമ്പിള്‍ ബഹായി ക്ഷേത്രമാണ്.
റഷ്യ, അമേരിക്ക, ബ്രിട്ടന്‍, ഇസ്‌റാഈല്‍ തുടങ്ങിയ രാഷ്ട്രങ്ങളുമായി ബഹായികള്‍ക്ക് അടുത്ത ബന്ധമാണ്. അബ്ദുല്‍ ബഹാക്ക് ബ്രിട്ടന്‍ ‘സര്‍’ പദവി നല്‍കിയിട്ടുണ്ട്. ഇക്കാരണങ്ങളെല്ലാം നിരത്തി ബഹായിസം ഒരു പാശ്ചാത്യ സൃഷ്ടിയാണെന്ന ആരോപണം പല ഭാഗത്തുനിന്നും ഉയര്‍ന്നിട്ടുണ്ട്. ഇറാനിലാണ് ഇവര്‍ കൂടുതലുള്ളത്.
അഹ്‌മദിയ്യത്ത് (ഖാദിയാനിസം)(1889)
പ്രവാചകത്വ വാദവുമായി രംഗത്തു വന്ന മീര്‍സാ ഗുലാം അഹ്‌മദ് ഖാദിയാനി സ്ഥാപിച്ച മതമാണ് അഹ്‌മദിയ്യ മതം; അഥവാ ഖാദിയാനിസം. പഞ്ചാബിലെ ഖാദിയാന്‍ ഗ്രാമത്തില്‍ ജനിച്ച അഹ്‌മദ് 1881 ലാണ് പ്രവാചകത്വ വാദത്തിന്റെ ആദ്യ പ്രഖ്യാപനം നടത്തിയത്.
മുഹമ്മദ് നബി(സ്വ)യുടെ അന്ത്യപ്രവാചകത്വത്തില്‍ ഇവര്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ പ്രവാചകനാണെന്ന് സമ്മതിക്കുന്നു. അന്ത്യപ്രവാചകനാണെന്നുള്ള ഖുര്‍ആന്‍ സൂക്തങ്ങളുള്‍പ്പെടെ നിരവധി സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്നു. മാത്രമല്ല അന്ത്യദൂതനും മസീഹും മിര്‍സാ ഗുലാമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത് കാരണം സുന്നി ശിആ വിഭാഗങ്ങള്‍ മീര്‍സാ ഗുലാമിന്റെ അനുയായികള്‍ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് പുറത്താണെന്നു വിശദീകരിച്ചിട്ടുണ്ട്.
ഹകീം ഗുലാം മുര്‍തദായുടെയും ചിറാഗ് ബീവിയുടെയും മകനായി ഖാദിയാനിലെ ജമീന്ദര്‍ കുടുംബത്തില്‍ 1840 ലാണ് ഗുലാം അഹ്‌മദ് ജനിച്ചത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് സര്‍ക്കാരിന് സഹായം നല്‍കിയതിനാല്‍ ചില നാട്ടുപ്രദേശങ്ങളുടെ ഭരണവും പെന്‍ഷനും നല്‍കി ഗുലാം മുര്‍തദായെ ബ്രിട്ടീഷുകാര്‍ ആദരിച്ചു.
മിര്‍സാ ഗുലാം പ്രവാചകത്വം വാദിക്കുന്നു
പ്രാഥമിക പഠനത്തിന് ശേഷം ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം, തസ്വവ്വുഫ് എന്നിവയോടൊപ്പം യുക്തി ശാസ്ത്ര(മന്‍ത്വിഖ്)ത്തിലും തര്‍ക്ക ശാസ്ത്രത്തിലും ഗുലാം അഹ്‌മദ് വ്യുല്‍പ്പത്തി നേടി. ലഭ്യമായ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. സ്വൂഫികളുടെ അദ്വൈത വാദവും ശിആകളുടെ മഹ്ദീ വാദവും, ഇറാനിലെ ബാബിയാക്കളുടെ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങളുമെല്ലാം പരന്ന വായനയിലൂടെ അഹ്‌മദ് പഠിച്ചെടുത്തു.
ഇതിനിടെ ബ്രിട്ടീഷ് കോടതിയില്‍ ഗുമസ്തനായി ജോലിയും നോക്കി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഉത്തരേന്ത്യയിലെ സിക്കുകാരുള്‍പ്പെടെയുള്ള സമൂദായങ്ങളുടെ മുസ്‌ലിം വിരോധം അതിന്റെ ഉച്ചിയിലെത്തി. ഈ സമയത്ത് അവരോടെല്ലാം സംവദിച്ചും പ്രബോധനം നടത്തിയും ലേഖനങ്ങളെഴുതിയും സമുദായത്തില്‍ നിറഞ്ഞു നിന്നു അഹ്‌മദ്. ഇതിനിടെ 1881ല്‍ പുറത്തു വന്ന ‘ബറാഹീനെ അഹ്‌മദിയ്യ’ എന്ന പുസ്തകത്തിലൂടെ തനിക്ക് ദിവ്യവെളിപാട് (വഹ്‌യ്) ലഭിക്കാറുണ്ടെന്ന് വാദിച്ചു. കുറെ ഉദാഹരണങ്ങള്‍ നിരത്തുകയും ചെയ്തു. ഈ ഗ്രന്ഥത്തിന് 50 ഭാഗങ്ങളുണ്ടാകുമെന്നും അഹ്‌മദ് പ്രഖ്യാപിച്ചു.
1885ല്‍ വീണ്ടും പ്രഖ്യാപനം വന്നു, താന്‍ മുജദ്ദിദും (പരിഷ്‌കര്‍ത്താവും) കാലത്തിന്റെ ഇമാമും ആണെന്ന്. 1889ല്‍ അഹ്‌മദിയാ മുസ്‌ലിം ജമാഅത്ത് എന്ന പ്രസ്ഥാനം സ്ഥാപിക്കുകയും ചെയ്തു. ഈ ഘട്ടങ്ങളിലെല്ലാം ഇസ്‌ലാമിന്റെ മഹത്വവും ഖുര്‍ആനിന്റെ പ്രസക്തിയും അമാനുഷികതയും വിശദീകരിച്ച് പ്രബോധനം തുടര്‍ന്ന അഹ്‌മദിന് മുസ്‌ലിംകള്‍ക്കിടയില്‍ വന്‍ സ്വാധീനം ചെലുത്താനായി. പല മുസ്‌ലിം പണ്ഡിതന്മാരും അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്തിരുന്നു.
1891ല്‍ വാദം വീണ്ടും പുതുക്കി. ‘ഈസാ(അ) മരിച്ചുപോയിട്ടുണ്ട്, അതിനാല്‍ വാഗ്ദത്ത മസീഹായ മഹ്ദി ഞാന്‍ തന്നെയാണ്. എനിക്ക് എല്ലാവരും ബൈഅത്ത് ചെയ്യുക’ തൗളീഹെ മറാം, ഫത്ഹുല്‍ ഇസ്‌ലാം, ഈസാലെ ഔഹാം തുടങ്ങിയ ഗ്രന്ഥങ്ങളും ഈ അവകാശ വാദങ്ങള്‍ സ്ഥാപിക്കാനായി അഹ്‌മദ് രചിച്ചു. അദ്ദേഹം നിരത്തിയ വാദങ്ങള്‍ പക്ഷെ, മുസ്‌ലിം പണ്ഡിതന്മാര്‍ തള്ളുകയായിരുന്നു. ഈസയും മഹ്ദിയും രണ്ടു പേരാണെന്നാണ് അഹ്‌ലുസ്സുന്നയുടെ വാദം.
ഈ സമയത്തെല്ലാം വഹ്‌യ് നിരന്തരം ഇറങ്ങിക്കൊണ്ടിരുന്നതായി അവകാശപ്പെട്ട ഗുലാം അഹ്‌മദ് 1901ല്‍ താന്‍ പ്രവാചകന്‍ തന്നെയെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. 1905ല്‍ മുസ്‌ലിംകളുടെ മാത്രമല്ല ഹൈന്ദവ-ക്രൈസ്തവരുടെ അവതാരവും, മിശിഹയുമാണ് താന്‍ എന്നുകൂടി ഇദ്ദേഹം അവകാശപ്പെട്ടു.
മീര്‍സാ ഗുലാം അഹ്‌മദിന്റെ വാദങ്ങള്‍
ഘട്ടം ഘട്ടമായാണ് മീര്‍സാ ഗുലാം അഹ്‌മദ് പ്രവാചകത്വ വാദം ഉന്നയിച്ചത്. വിശുദ്ധ ഖുര്‍ആനും ഹദീസുകളും അംഗീകരിച്ചതോടൊപ്പം തന്റെ അന്ത്യപ്രവാചകത്വമുള്‍പ്പടെ യുള്ളവ സ്ഥിരീകരിക്കാനായി അവ ദുര്‍വ്യാഖ്യാനിക്കുകയും ചെയ്തു.
”മുഹമ്മദ് നിങ്ങളില്‍ ഒരു പുരുഷന്റെയും പിതാവല്ല; മറിച്ച് അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അവസാനത്തെയാളുമാകുന്നു” (അഹ്‌സാബ് 40) എന്ന സൂക്തത്തിലെ പ്രവാചകന്മാരില്‍ അവസാനത്തെയാള്‍ (ഖാതമുന്നബിയ്യീന്‍) എന്നതിന് ‘പ്രവാചകന്മാരുടെ മുദ്ര’ എന്ന് അര്‍ഥം നല്‍കുകയായിരുന്നു. ”എനിക്കുശേഷം നബി വരില്ല’ എന്ന നബി വചനത്തെ വ്യാഖ്യാനിച്ചത്, ‘അന്യസമുദായങ്ങളില്‍ നിന്നും നബിമാര്‍ വരില്ല’ എന്ന രൂപത്തിലാണ്.
ക്രൈസ്തവരുടെ മിശിഹായും, ഹൈന്ദവരുടെ കൃഷ്ണാവതാരവുമാണ് താനെന്നും എന്നില്‍ വിശ്വസിക്കാത്തവര്‍ നരകവാസികളാണെന്നും സിയാല്‍ കോട്ടിലെ തന്റെ പ്രഭാഷണത്തില്‍ ഗുലാം അഹ്‌മദ് പറഞ്ഞിരുന്നു.
ഗുലാം അഹ്‌മദിന്റെ അനുയായികളും ഈ പ്രവാചകത്വ വാദ സ്ഥിരീകരണത്തിനായി പലതും ഉന്നയിച്ചു. ഈസാനബി(അ)യുടെ ആകാശാരോഹണമാണ് ‘വാഗ്ദത്ത മസീഹ്’ അവകാശവാദത്തിന് പ്രധാന തടസ്സം. അതിനാല്‍ ഈസാനബി(അ) മരിച്ചതായി ഇവര്‍ പറഞ്ഞു. കുരിശിലേറ്റപ്പെട്ട ക്രിസ്തു അതില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തുകയും കാശ്മീരില്‍ വച്ച് മരിക്കുകയുമാണുണ്ടായതെന്നുമാണ് ഇവര്‍ വിശദീകരിച്ചത്.
ജിഹാദിനെ ദുര്‍ബലപ്പെടുത്തിയെന്നും ഗുലാം അഹ്‌മദ് പ്രഖ്യാപിച്ചു. ജിഹാദിന്റെ പേരില്‍ ആരെയെങ്കിലും വധിക്കുന്നവന്‍ കാഫിറാണെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യഭിചാരം ആരു നടത്തിയാലും ശിക്ഷ നൂറടിയാണ്, എറിഞ്ഞുകൊല്ലല്‍ ശിക്ഷയില്ല, എന്നിങ്ങനെയുള്ള തന്റേതായ മത നിയമങ്ങളും ഇദ്ദേഹം പഠിപ്പിച്ചു.
1908ലാണ് ഗുലാം അഹ്‌മദ് മരിച്ചത്. ഏറ്റവും അടുത്ത അനുയായി ഹകീം നൂറുദ്ദീനാണ് ഒന്നാം ഖലീഫയായി സ്ഥാനമേറ്റത്. രണ്ടാമത്തെ ഖലീഫയാണ് അഹ്‌മദിന്റെ മകന്‍ മീര്‍സ ബശീറുദ്ദീന്‍. ഇന്നും ലണ്ടന്‍ ആസ്ഥാനമായി ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആഫ്രിക്കന്‍ രാജ്യങ്ങളിലും, പാക്കിസ്താനിലും, അമേരിക്കയിലും, കേരളമുള്‍പ്പെടെ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും അഹ്‌മദികളുണ്ട്. പാക്കിസ്താനില്‍ ഇവരെ അമുസ്‌ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മക്ക റാബിത്വത്തില്‍ ആലമില്‍ ഇസ്‌ലാമി 1974 ഏപ്രില്‍ 10ന് ഖാദിയാനിസത്തെ മുസലിം വിരുദ്ധ പ്രസ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
