അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (1928)
അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (Muslim Brotherhood) 20-ാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ രൂപം കൊണ്ട ഒരു ഇസ്‌ലാമിക സാമൂഹ്യ–രാഷ്ട്രീയ പ്രസ്ഥാനമാണ്. ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നിങ്ങനെ എല്ലാ മേഖലകളിലും ഇസ്‌ലാമിക മൂല്യങ്ങള്‍ നടപ്പാക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. മതപഠനം, ദഅ്‌വാ പ്രവര്‍ത്തനം, സാമൂഹ്യ സേവനം, വിദ്യാഭ്യാസം എന്നിവയിലൂടെ സമൂഹത്തെ ധാർമികമായി ഉയർത്താന്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ശ്രമിക്കുന്നു. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനം ആധുനിക കാലഘട്ടത്തിലെ ഇസ്‌ലാമിക ചിന്തകളിലും സമൂഹ ചര്‍ച്ചകളിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
1914 ആഗസ്ത്. ഒന്നാം ലോക മഹായുദ്ധം തുടങ്ങി. ബ്രിട്ടനും ഫ്രാന്‍സും റഷ്യയും ഇറ്റലിയും അടങ്ങുന്ന സഖ്യ ശക്തികള്‍ ഒരു ഭാഗത്ത്. ജര്‍മനിയും ആസ്‌ട്രേലിയയും ഹങ്കറിയും അച്ചുതണ്ട് ശക്തികളായി മറു ഭാഗത്തും. യുദ്ധം കൊടുമ്പിരി കൊള്ളവേ ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് ഖിലാഫത്ത് ശക്തിയായ തുര്‍ക്കി ജര്‍മനിയോടൊപ്പം ചേര്‍ന്നു.
തന്ത്രം മെനഞ്ഞ ബ്രിട്ടനും ഫ്രാന്‍സും അറബ് രാജാവായി വാഴിക്കപ്പെട്ട മക്കയിലെ ശരീഫ് ഹുസൈനെ കൂട്ടുപിടിച്ചു. ശരീഫ് തുര്‍ക്കിക്കെതിരെ പട നയിക്കാനൊരുങ്ങി. യുദ്ധത്തില്‍ ജയിച്ചാല്‍ തുര്‍ക്കി ഖിലാഫത്തിലെ അറബ് രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ മറുവശത്ത് ബ്രിട്ടനും ഫ്രാന്‍സും റഷ്യയും മറ്റൊരു കരാറും ഒപ്പിട്ടിരുന്നു. തുര്‍ക്കി മേഖലയും അറബ് രാജ്യങ്ങളും പരസ്പരം പങ്കിടാനുള്ള കരാര്‍.
ലോക യുദ്ധത്തില്‍ ബ്രിട്ടനും സഖ്യശക്തികളും ജയിച്ചു. തുര്‍ക്കി ഖിലാഫത്ത് തകര്‍ന്നു. ശരീഫ് ഹുസൈന് നല്‍കിയ വാഗ്ദാനം ലംഘിച്ച് തുര്‍ക്കിയും അറബ് രാജ്യങ്ങളും ബ്രിട്ടനും ഫ്രാന്‍സും റഷ്യയും പങ്കിട്ടെടുത്തു. ഈജിപ്ത്, സുഡാന്‍, ഫലസ്തീന്‍, ഇറാഖ്, മലേഷ്യ, നൈജീരിയ എന്നിവ ബ്രിട്ടനെടുത്തപ്പോള്‍ സിറിയ, ലബനന്‍ എന്നിവ റഷ്യയും അള്‍ജീറിയ, മൊറോക്കോ, സെനഗല്‍ എന്നിവ ഫ്രാന്‍സും അധീനത്തിലാക്കി.
അറബ് മണ്ണിനെയും മുസ്‌ലിം ചിന്തകളെയും സംസ്‌കാരത്തെയും നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഈ വഞ്ചനക്കു പിന്നില്‍. കുരിശു യുദ്ധത്തിന്റെ തുടര്‍ച്ചയായാണ് ഈ വഞ്ചനയെന്നു പോലും ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്.
ഈ സാംസ്‌കാരിക കടന്നുകയറ്റത്തെ പ്രതിരോധിക്കാനും ഇസ്‌ലാമിക പ്രബോധനത്തിലുടെ ജനകീയാവബോധം വളര്‍ത്താനും ഈജിപ്തിലെ ഒരു ചെറു സംഘം തീരുമാനിച്ചുറച്ചു. 1928 മെയ് മാസത്തില്‍ ആറ് യുവാക്കള്‍ ഈജിപ്തിലെ ഇസ്മാഈലിയ പട്ടണത്തില്‍ യോഗം ചേര്‍ന്ന് ഒരു സംഘം രൂപീകരിച്ചു. അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (മുസ്‌ലിം ബ്രദര്‍ ഹുഡ്). മുഖ്യ കാര്യദര്‍ശിയായി (മുര്‍ശിദുല്‍ ആം) ഹസനുല്‍ ബന്നയെയും തെരഞ്ഞെടുത്തു.
ആശയം, ആദര്‍ശം, ലക്ഷ്യം
ഇഖ്‌വാന്റെ അടിസ്ഥാന ആദര്‍ശം ഏതൊരു മുസ്‌ലിം സംഘത്തിന്റേതുമെന്ന പോലെ ‘അല്ലാഹുഅല്ലാതെ ആരാധ്യനില്ല, മുഹമ്മദ്(സ്വ) അവന്റെ ദൂതനാണ്’ എന്ന സാക്ഷ്യ വാക്യം തന്നെയാണ്. ഇസ്‌ലാം വല്‍ക്കരണം, ഇസ്‌ലാമിക ഐക്യം, ഈജിപ്ത് ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ ഇസ്‌ലാമിക ജനാധിപത്യം നടപ്പാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമുണ്ടായി.
ഇസ്‌ലാം ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണെന്നും അത് ദൈവിക നീതിയിലധിഷ്ഠിതമാണെന്നും ഉദ്‌ഘോഷിച്ച ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ആ കാഴ്ചപ്പാടിലുള്ള രാഷ്ട്ര നിര്‍മിതി ലക്ഷ്യമാക്കുകയും ചെയ്തു. ഇസ്‌ലാമിക സമൂഹങ്ങള്‍ അഭിമുഖീകരിക്കുന്ന സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടാനും സമാധാനപരമായ വഴിയിലൂടെ പരിഹാരം തേടാനും അത് ശ്രമിച്ചു.
വ്യക്തി-കുടുംബ-സമൂഹ സംസ്‌കരണം ഹ്രസ്വകാല ദൗത്യമായും ഭരണകൂട സംസ്‌കരണവും ഖിലാഫത്ത് പുന:സ്ഥാപനവും ദീര്‍ഘകാല ദൗത്യമായും, ഹസനുല്‍ ബന്നയും കൂട്ടരും നിശ്ചയിച്ചു. ആറുപേരില്‍ തുടങ്ങിയ ഈ സംഘം 1946 ആയപ്പോഴേക്കും അഞ്ചു ലക്ഷം സജീവാംഗങ്ങളും അത്രതന്നെ അനുഭാവികളും അയ്യായിരത്തോളം ശാഖകളുമുള്ള ബഹുജന പ്രസ്ഥാനമായി വളര്‍ന്നു. ഈജിപ്തിനു പുറമെ സിറിയ, ലബനന്‍, ഫലസ്തീന്‍, ജോര്‍ഡാന്‍ എന്നിവിടങ്ങളിലും ഇഖ്‌വാന്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
ഇഖ്‌വാന്‍: ചരിത്രവഴികള്‍
2012ല്‍, ഈജിപ്തിന് മുഹമ്മദ് മുര്‍സിയെന്ന ആദ്യ ജനാധിപത്യ പ്രസിഡണ്ടിനെ സമ്മാനിച്ചതുവരെയുള്ള ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ചരിത്ര പാത അത്യന്തം ക്ലേശ ഭരിതമായിരുന്നു. ഫലസ്തീനെ ഭാഗിച്ച് 1948ല്‍ യഹൂദ രാഷ്ട്രമായ ഇസ്‌റാഈല്‍ നിലവില്‍ വന്നപ്പോള്‍ അതിനെതിരെ ഫലസ്തീനിലെത്തി സായുധ ജിഹാദ് നടത്തി. 1949 ഫെബ്രുവരി 12ന് രൂപീകരണം മുതല്‍ രണ്ട് ദശാബ്ദം സംഘടനയെ നയിച്ച ഹസനുല്‍ ബന്ന ശത്രുക്കളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. 1966ല്‍ ആഗസ്ത് 29ന് നാസിര്‍ ഗവണ്‍മെന്റ് സയ്യിദ് ഖുതുബ് ഉള്‍പ്പെടെ മൂന്ന് ഇഖ്‌വാന്‍ നേതാക്കളെ തൂക്കിലേറ്റി.
ഈജിപ്ഷ്യന്‍ പാര്‍ലമെന്റിലേക്ക് ഇഖ്‌വാന്റെ സ്ഥാനാര്‍ഥികള്‍ പല സമയങ്ങളിലായി മത്സരിച്ചു. 1976ല്‍ ആറുപേരും 1984ല്‍ ഏഴുപേരും 2005ല്‍ 38 പേരും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ ഇഖ്‌വാന്‍ കൂടി നേതൃത്വം നല്‍കിയ വിപ്ലവത്തില്‍ ഹുസ്‌നി മുബാറക്ക് പ്രസിഡണ്ട് പദത്തില്‍ നിന്ന് പുറത്തായി. 2012 ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 52 ശതമാനം വോട്ടു നേടി ഇഖ്‌വാന്റെ മുഹമ്മദ് മുര്‍സി പ്രസിഡണ്ടുമായി. എന്നാല്‍ 2013 ജൂലൈയില്‍ മുര്‍സിയെ അബ്ദുല്‍ ഫത്താഹ് സി സി പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി. ഇഖ്‌വാന്‍ നേതാക്കളെ ജയിലിലടക്കുകയും ചെയ്തു.
1948, 1954 എന്നീ വര്‍ഷങ്ങളിലും ഒടുവില്‍ 2013 സപ്തംബര്‍ 23നും ഇഖ്‌വാന്‍ മുസ്‌ലിമൂനെ സര്‍ക്കാര്‍ നിരോധിച്ചു. 2010 മുതല്‍ മുഹമ്മദ് ബദീഅ് ആയിരുന്നു സംഘടനയുടെ മുഖ്യകാര്യദര്‍ശി. അദ്ദേഹം ജയിലിലായതോടെ 2013 ആഗസ്തില്‍ മഹ്‌മൂദ് ഇസ്സത്തിനെ പിന്‍ഗാമിയായി തെരഞ്ഞെടുത്തു.
ഇഖ്‌വാനല്‍ മുസ്‌ലിമൂന്‍, അന്നദീര്‍, അല്‍മനാര്‍, അശ്ശിഹാബ്, അദ്ദഅ്‌വ, ലിവാഉല്‍ ഇസ്‌ലാം എന്നീ പ്രസിദ്ധീകരണങ്ങള്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നടത്തുന്നുണ്ട്. അല്‍അഖവാത്തുല്‍ മുസ്‌ലിമാത്ത് എന്ന പേരില്‍ വനിതാ ഘടകവും പ്രവര്‍ത്തിക്കുന്നു.
