മുഹമ്മദ് ബ്നു സ്വാലിഹ് അല്‍ ഉസൈമീന്റെ ഫത്വകള്
ആധുനിക കാലത്തെ മുസ്ലിം പണ്ഡിതന്മാരില് ആഗോളപ്രശസ്തരായ പ്രമുഖരില്‍ ഒരാളാണ് മുഹമ്മദ് ബ്നു സ്വാലിഹ് അല്‍ ഉസൈമീന്‍. സുഊദി അറേബ്യയിലെ അല്‍ ഖാസിമിലെ നഗരങ്ങളിലൊന്നായ ഉനൈസയില്‍ 1929 ല്‍ ജനനം. 2001ല്‍ മരണപ്പെട്ടു. കര്‍മശാസ്ത്രത്തിലും തഫ്സീറിലും അവഗാഹമുള്ള ഉസൈമീന്‍ വര്‍ഷങ്ങളോളം സര്‍വകലാ ശാല അധ്യാപകനായിരുന്നു. 1994ല്‍ ഫൈസല്‍ ഇന്റര്‍നാഷനല്‍ അവാര്‍ഡു ലഭിച്ചു. മസ്ജിദില്‍ ഹറാം, മസ്ജിദുന്നബവീ എന്നിവിടങ്ങളില്‍ ക്ലാസുകള്‍ നടത്തിയിരുന്നു. അര്‍കാനില്‍ ഇസ്ലാം എന്ന ഫത്വാ സമാഹാരം ഉള്‍പ്പടെ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 2001 ജനുവരി 11ന് മരണപ്പെട്ടു.
ശൈഖ് ഉസൈമീന്റെ ഏതാനും ഫത്വകള് കാണാം.
അറബിയല്ലാത്ത ഭാഷയിലെ ഖുതുബ
അറബിയല്ലാത്ത ഭാഷയില്‍ ഖുത്വ്ബ നടത്തുന്നതിന്റെ ഇസ്ലാമിക വിധിയെന്താണ് ?
ഉത്തരം: ഈ വിഷയത്തിലുള്ള ശരിയായ വിധി സദസ്യര്‍ക്ക് മനസ്സിലാവാത്ത ഭാഷയില്‍ ഖത്വീബിന് ജുമുഅ ഖുതുബ നടത്താന്‍ പാടില്ല എന്നാണ്. ജുമുഅക്ക് ഹാജരായവര്‍ അറബികളല്ല, അറബി ഭാഷ അറിയുകയുമില്ല. ഈ പരിതസ്ഥിതിയില്‍ അവരുടെ ഭാഷയിലാണ് ഖുത്വുബ നിര്‍വഹിക്കേണ്ടത്. കാരണം ഖുത്വുബ അവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുന്നതിനുള്ള മാര്‍ഗമാണ്. ഖുത്വുബയുടെ ഉദ്ദേശ്യം അവര്‍ക്ക് അല്ലാഹുവിന്റെ നിയമങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയും അവരെ ഉപദേശിക്കുകയും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയുമാണ്. എന്നാല്‍ ഖുര്‍ആന്‍ ആയത്തുകള്‍ അറബിയില്‍ തന്നെ ഓതണം. പിന്നെ അവരുടെ ഭാഷയില്‍ വിശദീകരിക്കണം. ജനങ്ങളുടെ ഭാഷയില്‍ ഖുത്വുബ നടത്തണം എന്നതിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്. ”നാം ഏത് പ്രവാചകനെയും അദ്ദേഹത്തിന്റെ ജനതയുടെ ഭാഷയിലല്ലാതെ നിയോഗിച്ചിട്ടില്ല; അദ്ദേഹം അവര്‍ക്കു വിവരിച്ചു കൊടുക്കാന്‍ വേണ്ടിയാണത്” (14: 4). അപ്പോള്‍ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കാനുള്ള മാര്‍ഗം ജനങ്ങള്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ മാത്രമാണെന്ന് ഇവിടെ അല്ലാഹു വ്യക്തമാക്കുന്നു. (അദ്ദഅ്വ)
മാസപ്പിറവി എവിടെയെങ്കിലും ദൃശ്യമായാല്‍
എല്ലാ രാജ്യങ്ങളിലുമുള്ള മുസ്ലിംകള്ക്ക് എവിടെയെങ്കിലും മാസപ്പിറവി ദര്‍ശനമുണ്ടായാല്‍ അതു സ്വീകരിച്ചു കൂടേ? ഗവണ്മെന്റ് പ്രഖ്യാപനം നടക്കാത്ത അമുസ്ലിം രാജ്യത്ത് എങ്ങനെയാണ് നോമ്പനുഷ്ഠിക്കുക?
ഉത്തരം: ഏതെങ്കിലും ഒരു പ്രദേശത്ത് മാസപ്പിറവി ദര്‍ശനമുണ്ടായാല്‍ ലോകത്തുള്ള എല്ലാ മുസ്ലിംകള്ക്കും അത് ബാധകമാണോ? ഇത് മുസ്ലിം പണ്ഡിതന്മാര്ക്കിടയില് അഭിപ്രായ വ്യത്യാസമുള്ള വിഷയമാണ്. ഒരു പ്രദേശത്തെ കാഴ്ച എല്ലാവര്ക്കും ബാധകമാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ആ മാസത്തിന് സാക്ഷിയാകുന്നവരൊക്കെ നോമ്പനുഷ്ഠിക്കട്ടെ എന്ന ഖുര്‍ആന്‍ വാക്യവും മാസപ്പിറവി ദര്‍ശനമുണ്ടായാല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കുക എന്ന നബിവചനവുമാണ് അവര്‍ക്ക് തെളിവ്. ഇത് ലോകത്തുള്ളവര്‍ക്കെല്ലാം ബാധകമായ കല്പനയാണ്. ഓരോ മനുഷ്യനും മാസപ്പിറവി കാണണമെന്ന് ഇവിടെ ഉദ്ദേശ്യമില്ല. ഇത് സാധ്യവുമല്ല. മാസം ആരംഭിച്ചു എന്ന് കാഴ്ച കൊണ്ട് സ്ഥിരീകരിക്കുക മാത്രമേ ഇവിടെ ഉദ്ദേശ്യമുള്ളൂ.
എന്നാല്‍ മറ്റുചില പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ ഉദയവ്യത്യാസമുണ്ടാവുകയാണെങ്കില് ഓരോ സ്ഥലത്തും അവിടുത്തെ കാഴ്ച മാത്രമേ സ്വീകാര്യമാകുകയുള്ളൂ. ഉദയവ്യത്യാസമില്ലെങ്കില് ഉദയത്തില്‍ യോജിപ്പുള്ള പ്രദേശങ്ങളിലുള്ളവര്‍ക്കെല്ലാം അത് ബാധകമാണ്. ഇവര്‍ക്കും തെളിവ് നേരത്തെ ഉദ്ധരിച്ച വാക്യങ്ങള്‍ തന്നെ. ”നിങ്ങള്‍ മാസപ്പിറവി കണ്ടാല്‍ നോമ്പനുഷ്ഠിക്കുക; മാസപ്പിറവി കണ്ടാല്‍ നോമ്പ് അവസാനിപ്പിക്കുക”.
അപ്പോള്‍ മാസപ്പിറവി ദര്‍ശനം സംഭവിക്കാത്ത സ്ഥലത്തുള്ളവര്‍ യഥാര്‍ഥത്തില്‍ മാസം കണ്ടിട്ടില്ല. അതിന്റെ വിധി അവര്‍ക്കു ബാധകവുമല്ല. ദിവസവും നോമ്പ് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സമയത്തില്‍ വ്യത്യാസമുള്ളതു പോലെ നോമ്പു തുടങ്ങുന്ന മാസാരംഭത്തിന്റെ സമയത്തിലും വ്യത്യാസം അനിവാര്യമാണെന്നാണ് അവരുടെ വാദം. പൗരസ്ത്യര്‍ പാശ്ചാത്യരേക്കാള്‍ മുമ്പ് നോമ്പ് ആരംഭിക്കുന്നു. അപ്പോള്‍ ഉദയവ്യത്യാസം ദിവസവും നോമ്പ് ആരംഭിക്കുന്നതിലും അവസാനിപ്പിക്കുന്നതിലും ബാധകമാണെങ്കില്‍ മാസത്തിന്റെ വിഷയത്തിലും അത് ബാധകമാണ്. ഈ വാദഗതിക്കാണ് കൂടുതല്‍ പ്രാബല്യം. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ഈ വിഷയത്തില്‍ ഭരണാധികാരി എന്താണോ തീരുമാനിക്കുന്നതെങ്കില്‍ അത് എല്ലാവര്ക്കും ബാധകമായിരിക്കും എന്നാണ്.
ഈ വിഷയത്തില്‍ വേറെയും അഭിപ്രായങ്ങളുണ്ട്. എന്നാല്‍ സര്‍ക്കാര്‍ മാസപ്പിറവി പ്രഖ്യാപിക്കാത്ത ഇസ്ലാമികേതര രാജ്യങ്ങളില്‍ ശര്‍ഇയ്യായ മാര്‍ഗത്തിലൂടെ അവര്‍ക്ക് മാസപ്പിറവി നിര്‍ണയിക്കാന്‍ കഴിയും. അതായത് മാസപ്പിറവി നോക്കി സ്ഥിരീകരിക്കുക. അതിനു കഴിയാതെ വന്നാല്‍ ഏറ്റവുമടുത്ത മുസ്ലിം രാജ്യത്തിലെ മാസപ്പിറവി സ്ഥിരീകരിക്കുക.
നോമ്പുകാരന്റെ രക്തദാനം
നോമ്പുകാരന് പരിശോധനയ്ക്കായി രക്തം കൊടുക്കുന്നതിന്റെയും രക്തം ദാനം ചെയ്യുന്നതിന്റെയും വിധിയെന്ത് ?
ഉത്തരം: രക്തദാനത്തിന് ധാരാളം രക്തം ആവശ്യമാണ്. അപ്പോള്‍ കൊമ്പു വെക്കുന്നതിന്റെ വിധിയാണ് അതിനുള്ളത്. അപ്പോള്‍ അനിവാര്യമായ പരിതസ്ഥിതിയില്‍ മാത്രമേ ഇത് അനുവദനീയമാവുന്നുള്ളൂ.
അതായത് ഒരു രോഗി ഇപ്പോള്‍ മരിച്ചു പോവുമെന്ന് ഡോക്ടര്‍മാര്‍ പറയുകയും രക്തം നല്കാന് തയ്യാറുള്ള ഒരു നോമ്പുകാരനെ കണ്ടെത്തുകയും ചെയ്താല്‍ നോമ്പുകാരന് രക്തം ദാനം ചെയ്യാം. അതിനുശേഷം നോമ്പ് മുറിച്ച ദിവസത്തിന്റെ ബാക്കി ഭാഗം ഭക്ഷണം കഴിച്ച് നോമ്പില്ലാതെ കഴിച്ചു കൂട്ടാം. അഗ്നിബാധയേറ്റവനെയോ മുങ്ങിമരിക്കുന്നവനെയോ രക്ഷപ്പെടുത്താന്‍ വേണ്ടി നോമ്പ് ഉപേക്ഷിക്കുന്നവന്റെ അവസ്ഥയാണ് അവന്റേത്. നോമ്പുകാരന്റെ ശരീരത്തില്‍ നിന്ന് പരിശോധനയ്ക്കായി അല്പം രക്തം എടുക്കല്‍ അനുവദനീയമാകുന്നു.
സകാത്തില്‍ നിന്നും പഠനാവശ്യത്തിനു നല്കല്
വിദ്യാര്‍ഥികള്‍ക്കു വേണ്ടി സകാത്തില്‍ നിന്ന് നല്‍കുന്നതിന്റെ മതവിധിയെന്താണ് ?
ഉത്തരം: മതവിജ്ഞാനം കരസ്ഥമാക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടവര്‍, അവര്‍ക്കു ജോലി ചെയ്യാന്‍ കഴിയുമെങ്കിലും സകാത്തില്‍ നിന്നു കൊടുക്കാം. കാരണം വിദ്യാഭ്യാസം അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഒരുതരം ജിഹാദാണ്. ജിഹാദ് സകാത്തിന്റെ അര്‍ഹതയുടെ ഒരു ഭാഗമാണ്. അല്ലാഹു പറഞ്ഞു: ”നിശ്ചയമായും സ്വദഖകള്‍ പരമദരിദ്രന്മാര്ക്കും സാധുക്കള്‍ക്കും സകാത്തിന്റെ ഉദ്യോഗസ്ഥര്‍ക്കും ഹൃദയങ്ങള്‍ ഇണക്കപ്പെടുന്നവര്ക്കും അടിമത്വമോചനത്തിനും കടക്കാര്‍ക്കും അല്ലാഹുവിന്റെ മാര്ഗത്തിലുള്ളവര്ക്കും വഴി മുട്ടിയവര്ക്കുമാണ്”.
സ്വകാര്യവാഹനത്തിനു സകാത്ത് നല്കല്
വാടകയ്ക്ക് തയ്യാറാക്കപ്പെട്ട വാഹനങ്ങള്‍ക്കും സ്വകാര്യ ഉപയോഗത്തിനുള്ളവയ്ക്കും സകാത്ത് നല്കേണമോ?
ഉത്തരം: വാടക കൊടുക്കുന്നതോ സ്വന്തം ഉപയോഗിത്തിലുള്ളതോ ആയ വാഹനങ്ങള്‍ക്ക് സകാത്ത് കൊടുക്കേണ്ടതില്ല. എന്നാല്‍ വാടക തനിച്ചോ മറ്റു പണവുമായി ചേര്‍ത്തോ ‘നിസ്വാബ്’ എത്തുകയും കൊല്ലം തികയുകയും ചെയ്താല്‍ സകാത്ത് കൊടുക്കേണ്ടതുണ്ട്.
പലിശയിടപാട് നടത്തുന്നവരുടെ ഹദ്യ
പലിശ ഇടപാട് നടത്തുന്ന ഒരാളില്‍ നിന്ന് ഹദ്യ്യ സ്വീകരിക്കാമോ?
ഉത്തരം: ജൂതന്മാര് പലിശ തിന്നിരുന്നില്ലേ? അല്ലാഹു പറഞ്ഞു: ”ജൂതന്മാരുടെ അതിക്രമം കാരണം അവര്‍ക്ക് അനുവദിക്കപ്പെട്ട നല്ല വസ്തുക്കള്‍ നാം ഹറാമാക്കി. അവര്‍ തങ്ങള്‍ക്ക് നിരോധിക്കപ്പെട്ട പലിശ വാങ്ങിയതു കൊണ്ടും-ജനങ്ങളുടെ ധനം നിയമ വിരുദ്ധമായ നിലയില്‍ തിന്നതു കൊണ്ടും” (അന്നിസാഅ്).
യഹൂദര്‍ ഇങ്ങനെയായിരുന്നിട്ടും നബി(സ്വ) അവര്‍ സമ്മാനിക്കുന്നത് സ്വീകരിച്ചിരുന്നു. ഖൈബറില്‍ ഒരു ജൂതസ്ര്ത്രീ സമ്മാനിച്ച ആടിനെ നബി സ്വീകരിക്കുകയും അവരുമായി ഇടപാട് നടത്തുകയും ചെയ്തു. അദ്ദേഹം മരണപ്പെടുമ്പോള്‍ പടയങ്കി ഒരു ജൂതന്റെയടുക്കല്‍ പണയത്തിലായിരുന്നു. അതിനാല്‍ ഞാന്‍ മനസ്സിലാക്കിയ ഒരു തത്വമുണ്ട്. സമ്പാദിക്കുന്നത് മുഖേന ഹറാമാകുന്നത് സമ്പാദിച്ചവന്നു മാത്രമാണു ബാധകം. അനുവദനീയമായ മാര്‍ഗത്തിലൂടെ അത് എടുത്തവന്ന് അത് ഹറാമല്ല. ഇതനുസരിച്ച് പലിശ ഇടപാട് നടത്തുന്നവരില്‍ നിന്നും ഹദ്യ സ്വീകരിക്കാം. അവരുമായി വില്‍ക്കലും വാങ്ങലും നടത്താം. എന്നാല്‍ അവരുമായി ഇടപാട് നടത്താതെയും അവരുടെ ഹദ്യ സ്വീകരിക്കാതെയും അവരെ ബഹിഷ്കരിക്കുന്നതില്‍ എന്തെങ്കിലും നന്മയുണ്ടെങ്കില് ഈ നന്മയുടെ മാര്‍ഗമാണു സ്വീകരിക്കേണ്ടത്.
സ്വയം ഹറാമായ വസ്തു അതെടുക്കുന്നവര്ക്കും മറ്റുള്ളവര്‍ക്കും എല്ലാം ഹറാമായിരിക്കും. ഉദാഹരണമായി മദ്യം. അത് ഒരു യഹൂദനോ മദ്യം അനുവദീയമാണെന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനിയോ എനിക്കു സമ്മാനിച്ചാല്‍ അത് സ്വീകരിക്കാമോ? ഒരിക്കലും പാടില്ല. കാരണം അത് സ്വയം ഹറാമായ വസ്തുവാണ്. കളവുമുതലിന്റെയും അവസ്ഥ അതുതന്നെ. ഈ തത്ത്വം ധാരാളം സംശയങ്ങള്‍ താങ്കള്‍ക്കു ദൂരീകരിച്ചുതരും.
കടമായി വാങ്ങുന്നതിന് അധികവില
ചില കച്ചവടക്കാര്‍ കടമായി സാധനങ്ങള്‍ വില്‍ക്കുന്നു. മാസാവസാനമാണ് പണം കൊടുക്കുക. ചില പലചരക്ക് വ്യാപാരികള്‍ സാധാരണ വിലയെക്കാള്‍ ഒന്നോ രണ്ടോ റിയാല്‍ കൂടുതല്‍ വാങ്ങുന്നു. അതിന്ന് അവര്‍ പറയുന്ന ന്യായം റൊക്കം പണം തരുന്നില്ല എന്നാണ്. എന്നാല്‍ അധിക ഉപഭോക്താക്കളും ഈ വര്‍ധന അറിയാത്തവരാണ്. ഈ കച്ചവടം ശരിയാണോ ?
ഉത്തരം: കച്ചവടക്കാരന് മാര്‍ക്കറ്റിലെ സാധാരണ വിലയേക്കാള്‍ കൂടുതല്‍ വാങ്ങാന്‍ പാടില്ല. എന്നാല്‍ വാങ്ങുന്നവന്ന് തൃപ്തിയാണെങ്കില്‍ വിരോധമില്ല. അതുകൊണ്ട് കച്ചവടക്കാരന് ഇങ്ങനെ പറയേണ്ടതാണ്. ഞാന്‍ നിനക്ക് ഇത് പത്തിനാണ് വില്‍ക്കുന്നത്. മാര്‍ക്കറ്റില്‍ ഇത് ഒന്പതിനു കിട്ടും. അവന് സംതൃപ്തനാണെങ്കില്‍ വിരോധമില്ല. എന്നാല്‍ അവനെ വഞ്ചിച്ചു സാധാരണത്തേതിനേക്കാള്‍ കൂടുതല്‍ വിലയ്ക്കു വില്ക്കുകയാണെങ്കില് അത് പാടില്ലാത്തതാണ്.
ആളുകള്‍ തന്നോട് ഇങ്ങോട്ട് എങ്ങിനെ പെരുമാറണമെന്നാണോ ഒരാള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങോട്ടു പെരുമാറുന്നതും അതേ നിലക്കായിരിക്കണം. കാരണം നബി(സ്വ) പറഞ്ഞു: ”തനിക്കെന്തോ ഇഷ്ടം അത് തന്റെ സഹോദരന്നും ഇഷ്ടപ്പെടാതെ നിങ്ങളില്‍ ആരും സത്യവിശ്വാസിയാവുകയില്ല”. മാര്‍ക്കറ്റില്‍ ഒന്പതിനു കിട്ടുന്ന സാധനം തനിക്ക് പത്തിനു വില്‍ക്കുന്നത് ആരും ഇഷ്ടപ്പെടുകയില്ല. അപ്പോള്‍ പിന്നെ താന്‍ ആളുകള്‍ക്ക് പത്തിന് വില്ക്കാന് പാടുണ്ടോ?
ഭാര്യയുമായി അധികകാലം വിട്ടുനില്‍ക്കല്‍
പുരുഷന് ഉപജീവന മാര്‍ഗം തേടി വിദേശത്തു പോകുമ്പോള്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഭാര്യയെ വിട്ടുനില്‍ക്കാന്‍ പാടുണ്ടോ? എത്രകാലം അകന്നുനില്ക്കാം. ഈ സമയത്ത് അയാളുടെ കടമയെന്ത് ?
ഉത്തരം: ഭാര്യയോട് നല്ല നിലയ്ക്ക് പെരുമാറാന്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു (4:19). നല്ല പെരുമാറ്റം ഭര്‍ത്താവില്‍ നിന്ന് ഭാര്യയ്ക്ക് ലഭിക്കേണ്ട അവകാശമാണ്. ഭാര്യയില്‍ നിന്ന് ഭര്‍ത്താവിനും ഈ അവകാശം ലഭിക്കേണ്ടതുണ്ട്. ദീര്‍ഘകാലം ഭാര്യയില്‍ നിന്ന് അകന്നു ജീവിക്കാതിരിക്കുക ഈ അവകാശത്തില്‍ പെട്ടതാണ്. ഭര്‍ത്താവുമായുള്ള സഹവാസത്തിന്റെ സുഖം അനുഭവിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. അവളുമായുള്ള സഹവാസത്തിന്റെ സുഖം അനുഭവിക്കാന്‍ അയാള്‍ക്കും അവകാശമുണ്ട്. എന്നാല്‍ ദീര്‍ഘകാലം അകന്നുനില്ക്കുന്നത് അവള്‍ക്ക് സമ്മതമാണെങ്കില്‍ തെറ്റില്ല. അങ്ങനെ സമ്മതിക്കാന്‍ അവള്‍ക്ക് അവകാശമുണ്ട്. അതില്‍ ഭര്‍ത്താവിനു കുറ്റമില്ല. എന്നാല്‍ അവളെ സുരക്ഷിതമായ സ്ഥലത്ത് പാര്‍പ്പിക്കേണ്ട ബാധ്യത അയാള്‍ക്കുണ്ട്. അതേസമയം പുരുഷന് തന്റെ സമീപത്തെത്തി തന്റെ അവകാശപൂര്ത്തീ കരണത്തിന് ആവശ്യവുമായി സ്ത്രീ കോടതിയെ സമീപിച്ചാല്‍ കോടതി വിധിക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്.
ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്നെടുക്കല്‍
ഭര്‍ത്താവ് അറിയാതെ ഭാര്യ അയാളുടെ സ്വത്തില്‍ നിന്നെടുത്ത് കുട്ടികള്‍ക്കു വേണ്ടി ചെലവ് ചെയ്യുന്നു. ചോദിക്കുമ്പോള്‍ താനെടുത്തിട്ടില്ലെന്ന് സത്യം ചെയ്തു പറയുന്നു. ഈ പ്രവൃത്തിയുടെ വിധിയെന്ത് ?
ഉത്തരം: ഭര്‍ത്താവിന്റെ സ്വത്ത് അയാളുടെ അനുമതിയില്ലാതെ എടുക്കാന്‍ പാടില്ല. ധനം അന്യായമായി പരസ്പരം തിന്നുന്നത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ രക്തവും ധനവും അഭിമാനവും പരസ്പരം ഹറാമാണെന്ന് ഹജ്ജതുല് വദാഇലെ പ്രസംഗത്തില്‍ നബി പ്രസ്താവിച്ചു.
എന്നാല്‍ ഭാര്യയ്ക്കും മക്കള്‍ക്കും മതിയായത് ചെലവിനു നല്‍കാത്ത ലുബ്ധനാണെങ്കില്‍ അവള്‍ക്ക് ചെലവിന് ആവശ്യമായത് മാത്രം എടുക്കാവുന്നതാണ്. കൂടുതല്‍ എടുക്കാന്‍ പാടില്ല. അതിന് തെളിവ് ഈ ഹദീസാണ്. ഉത്ബയുടെ മകള്‍ ഹിന്ദ്(റ) നബി(സ്വ)യുടെ സന്നിധിയില്‍ വന്ന് തന്റെ ഭര്‍ത്താവ് തനിക്കും കുട്ടികള്‍ക്കും ചെലവിന് മതിയായത് തരാത്ത ലുബ്ധനാണെന്ന് പറഞ്ഞു. അപ്പോള്‍ നബി(സ്വ) അവളോട് ഇപ്രകാരം പറഞ്ഞു: നിനക്കും മക്കള്‍ക്കും ചെലവിന് മതിയായത് അയാളുടെ സ്വത്തില്‍ നിന്ന് നിനക്ക് എടുക്കാം. അപ്പോള്‍ ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്ന്, അയാള്‍ അറിയട്ടെ അറിയാതിരിക്കട്ടെ, മര്യാദയനുസരിച്ച് ചെലവിന് മതിയായത് എടുക്കാന്‍ നബി(സ്വ) അനുമതി നല്‍കിയിട്ടുണ്ട്.
ഗര്‍ഭധാരണം താമസിപ്പിക്കല്‍
വിവാഹിതയായ ഒരു വിദ്യാര്‍ഥിനിക്ക് സര്‍വകലാശാലാ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് വരെ ഗര്‍ഭധാരണം താമസിപ്പിച്ചു കൂടേ ?
ഉത്തരം: സന്താനോത്പാദനം താമസിപ്പിക്കുന്നത് അവളുടെയും ഭര്‍ത്താവിന്റെയും അവകാശമാണ്. ഒരു ഉദ്ദിഷ്ട ലക്ഷ്യത്തിനു വേണ്ടി ഒരു നിശ്ചിതസമയം വരെ അത് താമസിപ്പിക്കുന്നതില്‍ അവര്‍ യോജിപ്പിലെത്തുന്നതിന് വിരോധമില്ല. കാരണം റസൂലിന്റെ കാലത്ത് സ്വഹാബികള്‍ ‘അസ്ല്’ ചെയ്തിരുന്നു എന്ന ജാബിര്‍(റ)ന്റെ ഹദീസ് ഇത് വ്യക്തമാക്കുന്നു. അസ്ല് സന്താനോത്പാദനം താമസിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ്. ഭര്‍ത്താവ് ഭാര്യയുമായി ശാരീരിക ബന്ധത്തിലേര്‍ പ്പെടുമ്പോള്‍ സ്ഖലനം സംഭവിക്കാന്‍ നേരത്ത് ജനനേന്ദ്രിയം പുറത്തേക്കെടുത്ത് ശുക്ളം ഗര്‍ഭപാത്രത്തില്‍ പ്രവേശിക്കുന്നത് തടയുന്നതാണ് അസ്ല്. രണ്ടുപേരും ഒരു ഉദ്ദിഷ്ട ലക്ഷ്യത്തിന്നായി പരസ്പര ധാരണയിലെത്തുന്നതാണ് പ്രധാനം. അതില്‍ തെറ്റില്ല.
പരീക്ഷയില്‍ ക്രിതൃമം കാണിക്കല്‍
പരീക്ഷയില്‍ കൃത്രിമം കാണിക്കുന്നതിന്റെ മതവിധിയെന്ത്?
ഉത്തരം: റസൂല്‍(സ്വ) പറഞ്ഞു: ”വഞ്ചന നടത്തുന്നവന് നമ്മുടെ കൂട്ടത്തില്‍ പെട്ടവനല്ല”. പരീക്ഷയിലെ വഞ്ചന കൂടുതല്‍ അപകടകരമാണ്. അത് ധനമിടപാടുകളിലെ കൃത്രിമത്തേക്കാള്‍ ഭയാനകമാണ്. കാരണം അത് സമൂഹത്തോട് മുഴുവന്‍ കാണിക്കുന്ന വഞ്ചനയാണ്. എന്തുകൊണ്ടെന്നാല്‍ കൃത്രിമം കാണിച്ചു വിജയിക്കുന്ന വിദ്യാര്‍ഥി അര്‍ഹതയില്ലാതെ അര്‍ഹതയുള്ളവര്‍ക്കു മാത്രം അവകാശപ്പെട്ട ഒരു സ്ഥാനത്തേക്ക് സ്വന്തത്തെ തയ്യാറാക്കുകയാണ്.
അനര്‍ഹരായവര്‍ സ്ഥാനത്തേക്കുവരുന്നത് സമൂഹത്തിന് സാംസ്കാരികമായും ദോഷം ചെയ്യും. വിദ്യാസമ്പന്നര്‍ കൃത്രിമ മാര്‍ഗത്തിലൂടെ മാര്‍ക്ക് നേടുമ്പോള്‍ സമൂഹത്തിന്റെ സാംസ്കാരിക നിലവാരം വളരെ താഴ്ന്നുപോകും. കോപ്പിയടിച്ചു പരീക്ഷ പാസ്സായി അധ്യാപകരായി ത്തീരുന്നവര്‍ക്ക് വിദ്യാര്‍ഥികള്‍ക്കാവശ്യമായ അറിവും സംസ്കാരവും നല്കാന് കഴിയുകയില്ല. ഇവര്‍ യഥാര്‍ഥത്തില്‍ രാഷ്ട്രത്തെയും വഞ്ചിക്കുകയാണു ചെയ്യുന്നത്. അതിനാല്‍ സൂപ്പര്‍വൈസര്‍മാര്‍ ഇത് സംഭവിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. വഞ്ചന നടത്തുന്നവന് രാഷ്ട്രത്തിന്റെ ലക്ഷ്യം തകര്‍ക്കുകയാണു ചെയ്യുന്നത്. അല്ലാഹു പറയുന്നു: ”വിശ്വാസികളേ, അല്ലാഹുവിനെയും റസൂലിനെയും നിങ്ങള്‍ വഞ്ചിക്കരുത്. അറിഞ്ഞു കൊണ്ട് നിങ്ങളുടെ അമാനത്തുകളിലും നിങ്ങള്‍ വഞ്ചന കാണിക്കരുത്” (അല്‍ അന്‍ഫാല്‍).
കോപ്പിയടിയുടെ കാര്യത്തില്‍ എല്ലാ വിഷയങ്ങളും തുല്യമാണ്. തഫ്സീറില്‍ ഹറാമും ഇംഗ്ലീഷില്‍ ഹലാലും എന്നില്ല. കാരണം വിദ്യാര്‍ഥിയുടെ ക്ലാസ് കയറ്റവും സര്‍ട്ടിഫിക്കറ്റുകളും എല്ലാ വിഷയങ്ങളെയും അടിസ്ഥാനമാക്കിയാണ്. അതിനാല്‍ എല്ലാം വഞ്ചനയില്‍പ്പെടുന്നു; എല്ലാം ഹറാമുമാണ്.
വൈകിയെത്തുന്ന ഉദ്യോഗസ്ഥന്
വൈകിയെത്തുന്ന ഒരു ഉദ്യോഗസ്ഥന്. പക്ഷേ രജിസ്റ്ററില്‍ അയാള്‍ സമയത്ത് എത്തിയതായി കാണിക്കുന്നു. അതായത് 9 മണിക്ക് എത്തി രജിസ്റ്ററില്‍ 8 മണിയെന്ന് രേഖപ്പെടുത്തുന്നു. ഇത് പാപമാണോ? ജോലി ചെയ്യാതെ ഈ മണിക്കൂറുകള്‍ക്കു വാങ്ങിയ വേതനത്തിന്റെ വിധിയെന്ത്? ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍ ഇത് കൊണ്ടുവരാതെ മൗനം പാലിച്ച മേലുദ്യോഗസ്ഥന്റെ അവസ്ഥയെന്ത്? തെറ്റായി രേഖപ്പെടുത്തിയ സമയം മാറ്റേണ്ട ബാധ്യത അയാള്‍ക്കുണ്ടോ?
ഉത്തരം: ജീവനക്കാരന് ഈ ചെയ്യുന്നത് താഴെ പറയുന്ന കാര്യങ്ങളാല്‍ അത് ഹറാമാണ്. ഒന്ന്, 9 മണിക്ക് എത്തി 8 മണി എന്ന് രേഖപ്പെടുത്തുക മൂലം സത്യവിരുദ്ധമായി പ്രവര്‍ത്തിച്ചു. രണ്ട്, സത്യസന്ധനെന്ന് തോന്നിപ്പിക്കുക മുഖേന അയാള്‍ വഞ്ചന നടത്തി. മൂന്ന്, അര്‍ഹമല്ലാത്ത ധനം അയാള്‍ തിന്നു. കാരണം ജോലിക്കനുസരിച്ചാണ് വേതനം. ജോലിയില്‍ കുറവ് വരുത്തുമ്പോള്‍ വേതനത്തിലും കുറവ് വരുത്തേണ്ടതായിരുന്നു. നാല്, ഇത് താഴെ പറയുന്ന ഖുര്‍ആന്‍ വാക്യത്തിന്റെ പരിധിയില്‍ വരുന്നു. ”അളവിലും തൂക്കത്തിലും ക്രിതൃമം കാണിക്കുന്നവര്‍ക്കാണ് നാശം. ജനങ്ങളോട് അളന്നു വാങ്ങുമ്പോള്‍ അവര്‍ തീര്‍ത്തു വാങ്ങുകയും അളന്നോ തൂക്കിയോ കൊടുക്കുമ്പോള്‍ അവര്‍ക്കു നഷ്ടം വരുത്തുകയും ചെയ്യുന്നു. ഒരു മഹത്തായ ദിവസം സര്‍വലോകരക്ഷിതാവിന്റെ അടുത്തേക്ക് ജനങ്ങള്‍ എഴുന്നേറ്റു വരുന്ന ദിവസം അവര്‍ പുനര്‍ജീവിപ്പിക്കപ്പെടുമെന്ന് അവര്‍ വിചാരിക്കുന്നില്ലേ?”. അപ്പോള്‍ ഈ ജീവനക്കാരന് അവന്നവകാശപ്പെട്ട വേതനം വാങ്ങുകയും ബാധ്യതപ്പെട്ട ജോലിയില്‍ കുറവു വരുത്തുകയും ചെയ്യുന്നു.
മേലുദ്യോഗസ്ഥന് അയാളെ ഉപദേശിക്കേണ്ട കടമയുണ്ട്. അതുമൂലം അയാള്‍ നന്നായിത്തീരുക യാണെങ്കില്‍ ആവശ്യമായ സംഗതി നടന്നുകഴിഞ്ഞു. ഇല്ലെങ്കില്‍ ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് അയാളെപ്പറ്റി റിപ്പോര്‍ട്ട് നല്‍കണം. അയാള്‍ തെറ്റായി രേഖപ്പെടുത്തിയ സമയം മാറ്റുകയും വേണം. ഇല്ലെങ്കില്‍ അതിനര്‍ഥം പാപത്തില്‍ അയാളും കൂട്ടുചേര്‍ന്നു എന്നതാകുന്നു.
ഇസ്ലാം സ്വീകരിച്ചവന്റെ ചേലാകര്‍മം
ഒരാള്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു. 40 വയസ്സിലധികം പ്രായമുണ്ട്. സുന്നത്ത് കര്‍മം നടത്തിയാല്‍ ചില ശാരീരിക കുഴപ്പമുണ്ടാകുമെന്ന് അയാള്‍ ഭയപ്പെടുന്നു. എന്തു ചെയ്യണം?
ഉത്തരം: ചേലാകര്‍മം നടത്തേണ്ടതില്ല. കാരണം ചേലാകര്‍മം നിര്‍ബന്ധമാണോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര് ക്കിടയില് വ്യത്യസ്താഭിപ്രായങ്ങളുണ്ട്. ചിലര്‍ നിര്‍ബന്ധമാണെന്നും മറ്റുചിലര്‍ സുന്നത്താണെന്നുമാണ് പറയുന്നത്. ഇസ്ലാം സ്വീകരിച്ചതിനു ശേഷം ഇത് വൃത്തിക്കും മനുഷ്യപ്രകൃതിക്കും വേണ്ടതാണെന്നും പ്രയാസം കൂടാതെ ഇത് നടത്തുന്നതില്‍ വൈദ്യശാസ്ത്രം പുരോഗമിച്ചിട്ടുണ്ടെന്നും ബോധ്യപ്പെടുമ്പോള്‍ അയാള്‍ സുന്നത്ത് കര്‍മം നടത്താന്‍ സന്നദ്ധമായിക്കൊള്ളും. കാരണം ഈമാന്‍ മനസ്സില്‍ ഉറച്ചാല്‍ ഏതുകാര്യത്തിനും പിന്നെ പ്രയാസമുണ്ടാവുകയില്ല. അതുകൊണ്ട് ചേലാകര്മപ്രശ്നം അയാളെ ഇസ്ലാമിലേക്കു വരുന്നതിന് ഒരു തടസ്സമാക്കിക്കൂടാത്തതാകുന്നു.
ഖുര്‍ആന്‍ സിഡി കേള്ക്കാതിരിക്കല്
ഖുര്‍ആന്‍ സിഡി പ്രവര്‍ത്തിപ്പിക്കുകയും പിന്നെ അത് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതിന്റെ മതവിധിയെന്ത് ?
ഉത്തരം: മനുഷ്യന് വല്ല ജോലിയിലും ഏര്‍പെട്ടു കൊണ്ടിരിക്കുമ്പോള്‍ സീഡിയോ റേഡിയോയോ പ്രവര്‍ത്തിച്ച് ഖുര്‍ആന്‍ വെയ്ക്കാവതല്ല. കാരണം അല്ലാഹു പറയുന്നു ”ഖുര്‍ആന്‍ ഓതപ്പെട്ടാല്‍ നിങ്ങള്‍ അതു കേള്‍ക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക” അപ്പോള്‍ ഖുര്‍ആന്‍ കേള്പ്പിക്കപ്പെട്ടതായിരിക്കെ അത് ശ്രദ്ധിക്കാതെ ജോലി ചെയ്യുന്നത് പാടില്ലാത്ത കാര്യമാണ്.
