വിശ്വാസ കാര്യങ്ങള്‍
വിശ്വാസ കാര്യങ്ങള്‍ ഒരു മുസ്‌ലിമിന്റെ ജീവിതത്തിലെ അടിസ്ഥാന ഘടകങ്ങളാണ്. അല്ലാഹുവിലേക്കുള്ള വിശ്വാസം, പ്രവാചകന്മാര്‍, വേദഗ്രന്ഥങ്ങള്‍, മലക്കുകള്‍, ആഖിറത്ത്, വിധി എന്നിവയെക്കുറിച്ചുള്ള ശരിയായ ധാരണ വിശ്വാസത്തിന്റെ അടിത്തറയാകുന്നു. എന്നാല്‍ കാലക്രമത്തില്‍ വിശ്വാസവുമായി ബന്ധപ്പെട്ട് പലര്‍ക്കും സംശയങ്ങളും ചോദ്യങ്ങളും ഉയരാറുണ്ട്. ഈ ചോദ്യങ്ങള്‍ക്ക് വ്യക്തവും വിശ്വാസയോഗ്യവുമായ മറുപടികള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്.
ഇസ്‌ലാമിലെ അടിസ്ഥാന കാര്യമാണ് വിശ്വാസം. വിശ്വാസ പാഠങ്ങളില്‍ പുതിയ സാഹചര്യങ്ങളില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളിലും വ്യക്തയ്ക്കു വേണ്ടി വിശദീകരണം ആവശ്യമായി വരുന്ന കാര്യങ്ങളിലും വര്‍ത്തമാന കാലത്തു നടന്ന ചോദ്യോത്തരങ്ങള്‍ ആധുനിക മതവിധികളായി പരിഗണിക്കപ്പെട്ടു കൂടാ. സാഹചര്യങ്ങളുടെ പരിമിതിയില്‍ നിന്നു കൊണ്ടു മാത്രമേ അവ വിശകലനം ചെയ്യപ്പെടാവൂ.
സിഹ്‌റും യാഥാര്‍ഥ്യവും
സിഹ്‌റിന്ന് വല്ല യാഥാര്‍ഥ്യവുമുണ്ടോ?
മറുപടി: വാള്‍, കുന്തം, ബോംബ്, തോക്ക്, വിഷം, അഗ്‌നി, വെള്ളം, എണ്ണ, ഓക്‌സിജന്‍, കാര്‍ബണ്‍, സര്‍പ്പം, തേള്‍ മുതലായവയെ പോലെ സിഹ്‌റില്‍ യാഥാര്‍ഥ്യവും അസ്തിത്വവും ഇല്ല. സിഹ്ര്‍ വഞ്ചനയും ചതിയും കുതന്ത്രവുമാണ്. ചീര്‍പ്പും മുടിയും ഈത്തപ്പനക്കുലയും കിണറ്റില്‍ നിക്ഷേപിച്ചാല്‍ ഒരാള്‍ക്ക് ബുദ്ധി സ്ഥിരത നഷ്ടപ്പെടുത്തുക, ഇന്നത് ചെയ്താല്‍ രക്തം ഛര്‍ദ്ദിക്കുക, ഇന്നത് ചെയ്താല്‍ കാന്‍സര്‍ രോഗം ഉണ്ടാവുക, ഇന്നത് ചെയ്താല്‍ പ്രമേഹം ഉണ്ടാവുക എന്നിത്യാദി വിശ്വാസങ്ങളോ തത്ത്വങ്ങളോ ഇല്ല. ഹൈഡ്രജനും ഓക്‌സിജനും ചേര്‍ത്താല്‍ വെള്ളം ഉണ്ടാകുന്നതു പോലെയല്ല ഇത്.
സിഹ്ര്‍ ചെയ്യുവാന്‍ ഇന്ന വസ്തു തന്നെ വേണമെന്ന തത്ത്വമില്ല. രാജ്യത്തിന്റെ മാറ്റമനുസരിച്ച് വസ്തുക്കളും മാറും. കേരളത്തില്‍ കോഴിമുട്ടയും തവളയും പാലമരത്തിലെ കഷ്ണവുമായിരിക്കും. ഗള്‍ഫ് നാടുകളില്‍ ഈത്തപ്പനയുടെ കുലയും മറ്റുമായിരിക്കും. വ്യക്തിയെ ഭയപ്പെടുത്തുവാന്‍ വേണ്ടിയാണീ പണികള്‍ ചെയ്യുന്നത്.
സിഹ്ര്‍ എന്ന പരിപാടി നടക്കുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ സിഹ്‌റിന്ന് യാഥാര്‍ഥ്യവും അസ്തിത്വവും ഉണ്ടെന്ന് പറയല്‍ വിഡ്ഢിത്തമാണ്. പ്രേതബാധ ഉണ്ടെന്ന് വിശ്വസിക്കലും പ്രേതത്തെ ഒഴിവാക്കാന്‍ ചികിത്‌സയും നാട്ടില്‍ നടക്കുന്നുണ്ട്. അതിനാല്‍ പ്രേതബാധക്ക് യാഥാര്‍ഥ്യമുണ്ടെന്ന് വരികയില്ല. ജിന്നുബാധ സര്‍വ മതസ്ഥരുടെ ഇടയിലുമുണ്ട്. പ്രത്യേകിച്ച് അറബികളുടെയും ക്രിസ്ത്യാനികളുടെയും ഇടയില്‍. പിശാചിനെ ഇറക്കിയുള്ള ചികിത്‌സയും നാട്ടില്‍ ഉണ്ട്. സിഹ്‌റ് ബാധയുണ്ടെന്ന് പറയുന്ന ഭൂരിപക്ഷം സിഹ്‌റില്‍ കാര്യകാരണബന്ധമായി പ്രവര്‍ത്തിക്കുന്നതു പിശാചാണെന്നും പറയുന്നു. അവരില്‍ ഒരാള്‍ പോലും സിഹ്ര്‍ കാര്യകാരണബന്ധത്തിന് അധീനമാണ് പക്ഷേ നമുക്ക് ആ കാരണം അറിയുകയില്ല എന്ന് പറഞ്ഞിട്ടില്ല. കാര്‍മേഘത്തില്‍ രാസവസ്തുക്കള്‍ ഇട്ടാല്‍ മഴ വര്‍ഷിക്കുന്നതു പോലെ, മഴ ലഭിക്കുവാന്‍ മമ്പുറം ജാറത്തില്‍ കൊടിയെടുത്തു ചുറ്റിയാല്‍ മഴ ലഭിക്കും എന്ന് വിശ്വസിക്കുന്നതും കാര്യകാരണ ബന്ധത്തിന്ന് അതീതമല്ല. അധീനമാണ്. പക്ഷേ കാരണം നമുക്ക് അറിയുകയില്ല എന്ന് ഇത്തരം വിശ്വാസമുള്ളവര്‍ക്ക് ഈ തത്ത്വപ്രകാരം പറയാവുന്നതാണ്. കാരണം മനുഷ്യരില്‍ ഒരാള്‍ക്കും അറിയാത്തതിനു തന്നെയാണ് കാര്യകാരണബന്ധത്തിന്ന് അതീതം എന്നു പറയുക.
തഅ്‌സീര്‍ (പ്രതിഫലനം/സ്വാധീനം) ഇല്ലാത്ത യാതൊന്നും ഇല്ല. വിശ്വാസത്തോടു കൂടി പുത്തന്‍പള്ളിയിലെ കിണറ്റിലെ വെള്ളം കുടിച്ചാലും അരവണ പായസം കഴിച്ചാലും പൊങ്കാല നടത്തിയാലും തഅ്‌സീര്‍ ഉണ്ടാകും. സിഹ്‌റില്‍ വിശ്വാസമുള്ളവന്ന് അത് ഫലിക്കും. ഇതു വിശ്വാസത്തിന്റെ പ്രശ്‌നമാണ്. സിഹ്ര്‍ ചെയ്യുന്ന വസ്തുക്കളില്‍ നിന്ന് ഉണ്ടാകുന്നതല്ല.
കണ്ണേറും ഉഴിഞ്ഞ് അടുപ്പിലിടലും
ചെറിയ കുട്ടി അസാധാരണമായി കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കുട്ടിയുടെ കരച്ചില്‍ മാറ്റാന്‍ ചില സ്ത്രീകള്‍ ഉപ്പും മുളകും എടുത്ത് കുട്ടിയെ പല പ്രാവശ്യം ഉഴിഞ്ഞ് അത് അടുപ്പിലിടും. ചില കുട്ടികള്‍ അടുത്ത നിമിഷം തന്നെ കരച്ചില്‍ നിര്‍ത്തും. ഒരു മുളക് അടുപ്പില്‍ വീണാല്‍ എന്തുമാത്രം എരിച്ചിലും പുകച്ചിലും (കാറല്‍) ഉണ്ടാകും. എന്നാല്‍ ഇങ്ങനെ ഉഴിഞ്ഞിട്ടാല്‍ മുളകിന്ന് എരിച്ചിലും പുകച്ചിലും ഉണ്ടാകില്ല എന്നാണ് ഇങ്ങനെ ചെയ്യുന്നവരുടെ വാദം. കുട്ടിക്ക് കണ്ണേറ് തട്ടിയ കാരണമാണ് കുട്ടി കരയുന്നതെങ്കില്‍ ആ മുളകിലെ കാറല്‍ നമുക്കനുഭവപ്പെടില്ലത്രെ. ഇങ്ങനെ ചെയ്യുന്നത് ശരിയാണോ? ഇത് ശിര്‍ക്കില്‍പെടുമോ? ഇതിനെക്കുറിച്ച ഇസ്‌ലാമിക നിലപാടെന്താണ്?
മറുപടി: പ്രവാചകന്റെ കാലത്തും കുട്ടികള്‍ അസാധാരണമായി കരഞ്ഞുകൊണ്ടിരിക്കുന്ന സ്വഭാവം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഉഴിഞ്ഞ് വാങ്ങുന്ന ഒരു ചികിത്‌സാരീതി ഈ രോഗത്തിനോ മറ്റു വല്ല രോഗങ്ങള്‍ക്കോ പ്രവാചകന്‍ നമുക്ക് മാതൃക കാണിച്ചു തന്നിട്ടില്ല. ഇതെല്ലാം ശിര്‍ക്കിലേക്ക് മനുഷ്യരെ നയിക്കുന്ന അനാചാരങ്ങളില്‍പെട്ടതാണ്. മുളകിന്ന് എരിച്ചിലും പുകച്ചിലും ഉണ്ടാവാതിരിക്കാനുള്ള കാരണം ചില കുതന്ത്രങ്ങളാണ്. എരിയുന്ന കണലിലേക്കിട്ടാല്‍ ഇവ കൂടുതലായി അനുഭവപ്പെടുകയില്ല. ചൂടുള്ള വെണ്ണീറില്‍ ഇട്ടാല്‍ ഇവ കൂടുതലായി അനുഭവപ്പെടുകയും ചെയ്യുന്നു. പല പ്രദേശങ്ങളില്‍ വിവിധ തരത്തിലുള്ള വിശ്വാസങ്ങളാണ് ഈ പ്രവൃത്തിയില്‍ ദര്‍ശിക്കപ്പെടുന്നത്. ചില പ്രദേശങ്ങളില്‍ നാക്കേറ് ഫലിച്ചതാണ് കാരണമെന്ന് വിലയിരുത്തുന്നു. മറ്റു ചില സ്ഥലങ്ങളില്‍ കുട്ടികള്‍ ഛര്‍ദിക്കുകയോ കുട്ടികള്‍ക്ക് വയറിളക്കം ബാധിക്കുകയോ ചെയ്താലാണ് ഇപ്രകാരം ചെയ്യുക. കൂടുതലായി എരിച്ചിലും പുകച്ചിലും ഉണ്ടായാല്‍ ശക്തിയുള്ള നാക്കേറും കണ്ണേറുമാണ് ഫലിച്ചതെന്ന് വ്യാഖ്യാനിക്കും. കൂടുതലായി അനുഭവപ്പെടാതിരുന്നാല്‍ ശക്തി കുറഞ്ഞതാണ് ബാധിച്ചതെന്നും വ്യാഖ്യാനിക്കപ്പെടും. ഈ വൈരുധ്യങ്ങളില്‍ നിന്ന് തന്നെ ഇതു കേവലം ഒരു തട്ടിപ്പാണെന്ന് മനസ്സിലാക്കാം. ചില സ്ഥലങ്ങളില്‍ കൊതി കൂടിയതാണെന്ന് പറഞ്ഞ് ഇപ്രകാരം ചെയ്യുന്നു.
അദൃശ്യമാര്‍ഗത്തിലൂടെ തിന്‍മയും നന്‍മയും അല്ലാഹുവില്‍ നിന്ന് മാത്രമാണ് ഉണ്ടാവുക. ഇത് ഏകദെവ വിശ്വാസത്തിലെ ഒരു പ്രധാന ഭാഗവുമാണ്. ശകുനം, നഹ്‌സ്, നാക്കേറ്, കണ്ണേറ്, സിഹ്‌റ്, കൈനോട്ടം, കണികാണല്‍, കൊതികൂടല്‍ ഇവയെല്ലാം അദൃശ്യമാര്‍ഗത്തിലൂടെയും നിഗൂഢമാര്‍ഗങ്ങളിലൂടെയും തിന്‍മയും നന്‍മയും വരുമെന്ന് മനുഷ്യര്‍ വിശ്വസിക്കുന്ന ഇനങ്ങളാണ്. അതിനാല്‍ ഒരു ഏകദെവവിശ്വാസി ഇവയിലുള്ള വിശ്വാസമെല്ലാം വര്‍ജിക്കേണ്ടതാണ്. കാര്യകാരണ ബന്ധങ്ങളുടെ പരിധിയില്‍ ഇവ ഒരിക്കലും ഉള്‍പ്പെടുകയില്ല.
ചെറിയ കുട്ടികള്‍ അസാധാരണമായി കരഞ്ഞുകൊണ്ടിരിക്കുന്നതിലെ കാരണം ഇന്ന് ശാസ്ത്രത്തിന് ശരിക്കും നിര്‍വചിക്കുവാന്‍ സാധിക്കുന്നതാണ്. എന്നാല്‍ നാക്കേറ്, കൊതികൂടല്‍, കണ്ണേറ് മുതലായവ ആര്‍ക്കും നിര്‍വചിക്കുവാന്‍ സാധ്യമല്ല. എങ്ങനെ ഇവ മറ്റൊരാള്‍ക്ക് ഉപദ്രവം ചെയ്യുന്നു എന്ന ചോദ്യത്തിന് ഒരാള്‍ക്കും മറുപടിയില്ല. എല്ലാവര്‍ക്കും ഈ സിദ്ധിയുണ്ടോ ഈ ചോദ്യത്തിനും വ്യക്തമായ മറുപടിയില്ല. എല്ലാവര്‍ക്കും ഇല്ല. ചിലരില്‍ മാത്രമാണ് ഈ സിദ്ധി കാണപ്പെടുക എന്നതാണ് മറുപടിയെങ്കില്‍ കേരളത്തില്‍ ഈ സിദ്ധിയുള്ള ഒരാളെ പറഞ്ഞുതരാന്‍ ആവശ്യപ്പെട്ടാല്‍ ഇവര്‍ പിന്‍മാറുകയാണ് ചെയ്യുക.
വിശ്വാസകാര്യങ്ങള്‍ക്കും അടിസ്ഥാനപരമായ സംഗതികള്‍ക്കും അവ സ്ഥിരപ്പെടുവാന്‍ പരിശുദ്ധ ഖുര്‍ആനിലോ മുതവാതിറായ ഹദീസുകളിലോ പ്രസ്താവിക്കപ്പെടണമെന്ന് ഇമാം ബുഖാരി തന്നെ വ്യക്തമാക്കുന്നുണ്ട്. സത്യവിശ്വാസികള്‍ അദൃശ്യമാര്‍ഗത്തിലൂടെയും നിഗൂഢമാര്‍ഗത്തിലൂടെയും തങ്ങളുടെ രക്ഷിതാവിനെ മാത്രമേ ഭയപ്പെടുകയുള്ളൂ എന്ന് അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ പല സൂക്തങ്ങളിലൂടെ വ്യക്തമാക്കുന്നത് കാണാം. ഫലസിദ്ധിയും രോഗശമനവും ലഭിച്ചു എന്ന ഏക കാരണത്താല്‍ ഇസ്‌ലാമില്‍ ഒരു ചികിത്‌സാ സമ്പ്രദായം അനുവദിക്കപ്പെട്ടതായിത്തീരുന്നില്ല. ഈ യാഥാര്‍ഥ്യം ശരിക്കും ഗ്രഹിക്കുക. അല്ലാഹുവിന്റെ പരീക്ഷണം എന്ന നിലക്ക് സംഭവിക്കുന്നവയാണ് ഇതെല്ലാം. ശബരിമലയിലേക്കും ഗുരുവായൂരിലേക്കും നേര്‍ച്ചയാക്കിയത് കാരണം കുട്ടിയെ ലഭിച്ച ‘സംഭവം’ വരെ ഉണ്ടായത് പ്രസിദ്ധമാണല്ലൊ. ‘ഇസ്തിദ്‌റാജ്’ എന്നാണ് ഇതിന് പറയുക.
ആപത്തു പിണയലും അല്ലാഹുവിന്റെ വിധിയും
”ആപത്തില്‍പ്പെട്ട ഒന്നും തന്നെ അതിനു നാം അസ്തിത്വം കൊടുക്കുന്നതിനു മുമ്പ് ഒരു ഗ്രന്ഥത്തില്‍ ഇല്ലാതെ ഭൂമിയിലോ നിങ്ങളുടെ ശരീരത്തിലോ പിണയുന്നില്ല. നിശ്ചയമായും അല്ലാഹുവിന്ന് അത് എളുപ്പമാണ്. നിങ്ങളെ കടന്നുപോയ ഒന്നിനുവേണ്ടി നിങ്ങള്‍ സങ്കടപ്പെടാതിരിക്കുകയും നിങ്ങള്‍ക്ക് അവന്‍ നല്‍കിയിട്ടുള്ളതില്‍ ആഹ്‌ളാദിക്കാതിരിക്കുകയും ചെയ്യുന്നതിനുവേണ്ടി”. ഈ ഖുര്‍ആന്‍ വാക്യം എന്താണ് പഠിപ്പിക്കുന്നത്?
മറുപടി: 57 : 22, 23 സൂക്തങ്ങളിലാണ് അല്ലാഹു ഇപ്രകാരം പറയുന്നത്. ഖുര്‍ആനിലെ സൂക്തങ്ങളെ ഖുര്‍ആനിലെ സൂക്തങ്ങള്‍ കൊണ്ട് വ്യാഖ്യാനിക്കാവുന്നതാണ്. ചില സൂക്തങ്ങളെ അവഗണിച്ചുകൊണ്ട് മറ്റൊരു സൂക്തത്തിന്‍ ഒരിക്കലും വ്യാഖ്യാനം നല്‍കരുത്. മനുഷ്യന് നിയന്ത്രിക്കാന്‍ സാധിക്കാത്ത ചില സംഗതികള്‍ കൊണ്ടായിരിക്കും അവന് ചിലപ്പോള്‍ വിപത്ത് ബാധിക്കുക. മറ്റു ചിലപ്പോള്‍ അവന്റെ അശ്രദ്ധയും അവഗണനയും, അപകടം സംഭവിക്കുന്നതിനു അല്ലാഹു നിശ്ചയിച്ച കാരണങ്ങളെ മനുഷ്യന്‍ മനഃപൂര്‍വ്വം സമീപിക്കുന്നതുകൊണ്ടുമായിരിക്കും. എന്നാല്‍ രണ്ടു സന്ദര്‍ഭങ്ങളിലും മനുഷ്യര്‍ പരിധിയില്ലാതെ ദുഃഖിക്കുകയോ സന്തോഷിക്കുകയോ ചെയ്യരുത്. മനുഷ്യരിലെ പ്രവര്‍ത്തനം കാരണം വിപത്ത് സംഭവിക്കുന്ന സന്ദര്‍ഭത്തിലും അല്ലാഹുവിന്ന് മുന്‍കൂട്ടിത്തന്നെ ഇതിനെക്കുറിച്ച് ശരിയായ അറിവുണ്ട്. ഈ അറിവിന്റെ അടിസ്ഥാനത്തില്‍ പല സന്ദര്‍ഭങ്ങളിലും അവനെ അവന്‍ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ആകാശത്ത് നിന്നു വീഴുന്ന സന്ദര്‍ഭത്തില്‍ പോലും ചിലര്‍ക്ക് ഒന്നും സംഭവിക്കാത്തത് നാം കാണുന്നു. ചുരുക്കത്തില്‍ വിജയപരാജയത്തില്‍ അതിര്‍ കവിയുന്ന രീതിയില്‍ ദുഃഖിക്കുകയോ സന്തോഷിക്കുകയോ ചെയ്യാതെ ക്ഷമയോടും ഗുണപാഠം സ്വീകരിച്ചുകൊണ്ടും മുന്നോട്ട് പോവുകയാണ് വേണ്ടത്. അല്ലാഹു എതിരു നില്‍ക്കുന്ന പക്ഷം ആര്‍ക്കും ഒന്നും സംഭവിക്കുകയില്ല. ഈ യാഥാര്‍ഥ്യം മനുഷ്യന്‍ എപ്പോഴും ഓര്‍ത്തിരിക്കണം. കൂടാതെ നന്‍മതിന്‍മകളുടെ പ്രശ്‌നം ഈ സൂക്തത്തില്‍ സൂചിപ്പിക്കുക പോലും ചെയ്യുന്നില്ല. വിപത്തുകളെക്കുറിച്ചാണ് ഇവിടെ പ്രസ്താവം.
ആത്മഹത്യയും ജീവിതത്തിലെ അവധിയും
ഒരാള്‍ മരണപ്പെടുന്നത് അല്ലാഹു മരണത്തിനു നിശ്ചയിച്ച അവധി എത്തുന്ന സന്ദര്‍ഭത്തിലാണെന്ന് ഖുര്‍ആനില്‍ പറയുന്നു. അപ്പോള്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നത് മരണത്തിന്റെ അവധി എത്തിയതുകൊണ്ടാണോ? എങ്കില്‍ എന്തിനാണ് അവനെ ശിക്ഷിക്കുന്നത്? എന്തിനാണ് രോഗമായാല്‍ ചികിത്‌സിക്കുന്നത്? ദീര്‍ഘായുസ്സിനു വേണ്ടി എന്തിനു പ്രാര്‍ഥിക്കണം?
മറുപടി: മനുഷ്യന്നു രണ്ടു രീതിയിലാണ് അല്ലാഹു ആയുസ്സ് നിര്‍ണയിക്കുന്നതെന്ന് വിശുദ്ധ ഖുര്‍ആന്‍ 6:2 ല്‍ പറയുന്നു.
1. മരണത്തിന്ന് അല്ലാഹു ചില കാരണങ്ങള്‍ പ്രകൃതിയില്‍ നിര്‍ണയിച്ചിട്ടുണ്ട്. ദീര്‍ഘായുസ്സിനും ഇതുപോലെ ചില കാരണങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്. വിഷം കഴിക്കുക, ശ്വാസം ലഭിക്കാതിരിക്കുക, രക്തം ശരീരത്തില്‍ നിന്ന് കൂടുതല്‍ പുറത്തുപോകുക മുതലായവ മരണത്തിന്റെ കാരണമായി അവന്‍ നിശ്ചയിച്ചിട്ടുണ്ട്. നല്ല ഭക്ഷണം കഴിക്കുക, രോഗമായാല്‍ നല്ല ചികിത്‌സ ചെയ്യുക, പ്രാര്‍ഥിക്കുക, ആരോഗ്യം സംരക്ഷിക്കുക മുതലായവ ദീര്‍ഘായുസ്സ് ലഭിക്കുവാനും കാരണമായി അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ഈ കാരണങ്ങളെ പരിഗണിച്ചു കൊണ്ടാണ് അല്ലാഹു മനുഷ്യന്ന് ആയസ്സു നിശ്ചയിക്കുന്നത്. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.
ഒരു മനുഷ്യന്റെ നാല്പതാം വയസ്സില്‍ ഇന്ന ദിവസം ഇന്ന സമയത്ത് മരണത്തിലെ ഇന്ന കാരണത്തെ സമീപിക്കുമെന്ന് അല്ലാഹു അദൃശ്യജ്ഞാനിയായതിനാല്‍ മുന്‍കൂട്ടി അറിയുന്നു. ഈ മനുഷ്യനെ കൊണ്ട് പ്രത്യേകമായ ആവശ്യം അല്ലാഹുവിന്ന് ഇല്ലെങ്കില്‍ അവന്റെ വയസ്സ് ഈ സന്ദര്‍ഭത്തില്‍ നിശ്ചയിച്ചതുകൊണ്ട് അവന്‍ ആത്മഹത്യ ചെയ്യുന്നതല്ല. പ്രത്യുത മരണത്തിലെ കാരണത്തെ മരണം ഉദ്ദേശിച്ചുകൊണ്ട് അവന്‍ സമീപിച്ചതിനാല്‍ അല്ലാഹു ഈ സമയത്ത് അവന്റെ വയസ്സ് നിശ്ചയിച്ചതാണ്.
2. ഈ മനുഷ്യനെക്കൊണ്ട് അല്ലാഹുവിനു പ്രത്യേക താത്പര്യം ഉണ്ടെങ്കില്‍ മരണത്തിലെ കാരണത്തെ അവന്‍ സമീപിച്ചാലും അത്ഭുതകരമായി അവന്‍ രക്ഷപ്പെടുന്നു. ശേഷം കാര്യകാരണബന്ധത്തെ പരിഗണിക്കാതെ തന്നെ ഒരു ദിവസം അല്ലാഹു അവന്റെ അവധി നിശ്ചയിച്ച് അവനെ മരിപ്പിക്കുന്നു. ഇതുപോലെ തന്നെ ദീര്‍ഘായുസ്സിനു വേണ്ടി അല്ലാഹു പ്രകൃതിയില്‍ നിശ്ചയിച്ച കാരണത്തെ ഒരാള്‍ സമീപിക്കുമ്പോള്‍ ഈ കാരണത്തെ പരിഗണിച്ച് അല്ലാഹു അവന് ആയുസ്സ് നിര്‍ണയിക്കുന്നു. അല്ലാഹു അദൃശ്യജ്ഞാനിയായതിനാല്‍ ഒന്ന് ആദ്യം നിര്‍ണയിച്ച് ശേഷം ഇന്ന പ്രവൃത്തി ഉണ്ടാകുമ്പോള്‍ അതിനെ മാറ്റി മറിച്ച് തീരുമാനമെടുക്കലും വെട്ടലും തിരുത്തലും അവന്റെ രേഖയില്‍ ഉണ്ടാവുകയില്ല എന്നുമാത്രം.
വ്യഭിചാരിയാവുന്നതില്‍ അല്ലാഹുവിന്റെ ഉദ്ദേശ്യം
‘നിങ്ങള്‍ ഉദ്ദേശിക്കുന്നില്ല, അല്ലാഹു ഉദ്ദേശിക്കുന്നത് അല്ലാതെ’ എന്ന് ഖുര്‍ആനില്‍ പറയുന്നു. അപ്പോള്‍ ഒരാള്‍ വ്യഭിചരിക്കുവാനും മദ്യപിക്കുവാനും ശിര്‍ക്ക് ചെയ്യുവാനും മറ്റും മുതിരുന്നത് അല്ലാഹു ഉദ്ദേശിക്കുന്നത് കൊണ്ടാണോ?
മറുപടി: ഇപ്രകാരം ചിന്തിക്കുന്നതുതന്നെ ദെവനിഷേധവും മഹാപാപവുമാണ്. നിങ്ങള്‍ സ്വതന്ത്രമായി ഉദ്ദേശിക്കുന്നില്ല; അല്ലാഹു സ്വതന്ത്രമായി ഉദ്ദേശിച്ചാലല്ലാതെ എന്നതാണ് സൂക്തങ്ങളുടെ വിവക്ഷ. അതായത് ഒരാള്‍ മദ്യപിക്കുവാന്‍ ഉദ്ദേശിക്കുമ്പോള്‍ അല്ലാഹു നിര്‍ബന്ധമായി അവനെ അതില്‍ നിന്ന് പിന്തിരിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്റെ ആ ഉദ്ദേശ്യം നടക്കുകയില്ല. പക്ഷേ, അല്ലാഹു അപ്രകാരം നിര്‍ബന്ധമായി അവനെ പിന്തിരിപ്പിക്കുയില്ല. അവന്റെ ഉദ്ദേശ്യത്തിനനുസരിച്ച് സ്വതന്ത്രമായ ഉദ്ദേശ്യവും അല്ലാഹു സ്വീകരിക്കും. നന്‍മ ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തിലും ഇപ്രകാരം തന്നെ മനുഷ്യരിലെ ഉദ്ദേശ്യം നടക്കട്ടെ എന്ന് അല്ലാഹു സ്വതന്ത്രമായി ഉദ്ദേശിക്കും. ചുരുക്കത്തില്‍ നമ്മുടെ ഉദ്ദേശ്യങ്ങള്‍ക്ക് മുന്നില്‍ അല്ലാഹു പ്രതിബന്ധം ഉണ്ടാക്കുവാന്‍ ഉദ്ദേശിച്ചാല്‍ നമ്മുടെ ഉദ്ദേശ്യങ്ങള്‍ നടക്കുകയില്ല എന്ന് താത്പര്യം. നമ്മുടെ സ്വതന്ത്രമായ ഉദ്ദേശ്യം നടക്കണമെങ്കില്‍ അല്ലാഹുവും സ്വതന്ത്രമായി ഉദ്ദേശിക്കണം.
നന്‍മതിന്‍മകള്‍
നിങ്ങള്‍ക്ക് നന്‍മ വരുന്ന പക്ഷം അത് അല്ലാഹുവില്‍ നിന്നാണ്, തിന്‍മ സംഭവിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളില്‍ നിന്നുമാണെന്ന് ചില ഖുര്‍ആന്‍ സൂക്തങ്ങളില്‍ കാണുന്നു. എന്താണ് ഇതിന്റെ ഉദ്ദേശ്യം?
മറുപടി: മനുഷ്യ പ്രവര്‍ത്തനങ്ങളില്‍ ദൈവവിധിയുടെ ഉദ്ദേശ്യം മനസ്സിലാക്കുവാന്‍ ഈ സൂക്തം വളരെയധികം ഉപകരിക്കുന്നതാണ്. അതായത് മനുഷ്യന്റെ നന്‍മയ്ക്കുള്ള എല്ലാ മാര്‍ഗങ്ങളും അല്ലാഹു അവന്റെ മുമ്പില്‍ അവതരിപ്പിക്കുന്നു. അതുപോലെ തിന്‍മ വരുന്ന മാര്‍ഗങ്ങള്‍ അവന്‍ വിശദീകരിക്കുന്നു. അപ്പോള്‍ മനുഷ്യന്‍ ഏതെങ്കിലും രംഗത്ത് നന്‍മയും വിജയവും ലഭിക്കുന്നുണ്ടെങ്കില്‍ അവന്‍ അറിഞ്ഞോ അറിയാതെയോ ഖുര്‍ആനിലെ ആ സിദ്ധാന്തം പകര്‍ത്തിയതുകൊണ്ടു മാത്രമാണ്. അല്ലാഹു പറയുന്നു: ‘എന്റെ സ്മരണയെ(ഖുര്‍ആനെ) വിട്ട് ആര്‍തിരിഞ്ഞു കളയുന്നുവോ അവന്‍ തീര്‍ച്ചയായും ഇടുങ്ങിയ ജീവിതമുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പ്പ് നാള്‍ അവനെ അന്ധനായിട്ട് നാം ഉയര്‍ത്തുകയും ചെയ്യും'(20:124).
