ജിഹാദ്
ജിഹാദ് എന്ന പദം ഇസ്‌ലാമിക സ്രോതസ്സുകളിൽ വ്യത്യസ്ത അര്‍ഥങ്ങളിലും സാഹചര്യങ്ങളിലും ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഒരു ആശയമാണ്. ജിഹാദിന്റെ അര്‍ഥവും ആശയവും, ജിഹാദും സായുധ സമരവും തമ്മിലുള്ള വ്യത്യാസങ്ങള്‍, ഇന്ത്യയുടെ സാമൂഹിക–രാഷ്ട്രീയ പശ്ചാത്തലത്തില്‍ ജിഹാദ് എന്ന ആശയം എങ്ങനെ വിലയിരുത്തപ്പെടുന്നു എന്നത്, തീവ്രവാദവുമായി ജിഹാദിനെ ബന്ധിപ്പിക്കുന്ന തെറ്റായ വ്യാഖ്യാനങ്ങള്‍ എന്നിവയെക്കുറിച്ച് ഖുർആനും സ്വീകാര്യ ഹദീസുകളും അടിസ്ഥാനമാക്കി ഈ ലേഖനം വിശദീകരിക്കുന്നു. വിഷയത്തെ ചരിത്രപരവും നിയമപരവും ആശയപരവുമായ നിലയില്‍ അവതരിപ്പിക്കുന്നതാണ് ഈ പഠനം.
ഇസ്‌ലാമിക സാങ്കേതിക സംജ്ഞകളില്‍ വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പദമാണ് ജിഹാദ്. വിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലും ധാരാളമായി പ്രയോഗിക്കപ്പെട്ട ജിഹാദ് വളരെ തെറ്റായിട്ടാണ് പുറം ലോകം മനസ്സിലാക്കിയിട്ടുള്ളത്. ജിഹാദ് എന്താണെന്നും അത് പ്രയോഗിക്കേണ്ടത് എങ്ങനെയെന്നും മുസ്‌ലിംകള്‍ പോലും കൃത്യമായി മനസ്സിലാക്കിയിട്ടില്ല. മാത്രമല്ല ജിഹാദ് തെറ്റായി മനസ്സിലാക്കിയതിന്റെ ഫലമായി പല അനര്‍ഥങ്ങളും സംഭവിക്കുന്നുമുണ്ട്. ഇസ്‌ലാമും മുസ്‌ലിംകളും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും കരിനിഴലില്‍ നിര്‍ത്തപ്പെടാനുള്ള കാരണങ്ങളിലൊന്ന് ജിഹാദിന്റെ തെറ്റായ വ്യാഖ്യാനമാണ്. തത്പരകക്ഷികള്‍ മുസ്‌ലിംകളെ താറടിക്കാന്‍ ബോധപൂര്‍വം ഉപയോഗിക്കുന്നതും ‘ജിഹാദ്’ തന്നെ. ഈ സാഹചര്യത്തില്‍ യഥാര്‍ഥത്തില്‍ എന്താണ് ജിഹാദ് എന്നു തിരിച്ചറിയല്‍ അനിവാര്യമാണ്. ആ വിഷയമാണ് തുടര്‍ന്നുള്ള പേജുകളില്‍.
ജിഹാദ്: അര്‍ഥം ആശയം
ജിഹാദ് എന്ന പദം കേള്‍ക്കാത്തവര്‍ വളരെ കുറവായിരിക്കും. മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും പരിചിതമാണത്. പക്ഷേ, അതിന്റെ സാക്ഷാല്‍ വിവക്ഷയെക്കുറിച്ച് പലരും അജ്ഞരാകുന്നു. സമകാലമാധ്യമങ്ങളാല്‍ സ്വാധീനിക്കപ്പെട്ട മിക്കവരും കരുതുന്നത് ചാവേര്‍ ആക്രമണം അഥവാ ഭീകരാക്രമണം എന്നര്‍ഥമുള്ള ഒരു പദമാണ് ജിഹാദ് എന്നാകുന്നു. അറബി ഭാഷയിലോ ഇസ്‌ലാമിക പ്രമാണങ്ങളിലോ ജിഹാദിന് അങ്ങനെയൊരര്‍ഥം ഇല്ല. ജിഹാദ് എന്നാല്‍ മതയുദ്ധം എന്ന് ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. യുദ്ധം എന്ന ആശയത്തിന് അറബിയില്‍ ജിഹാദ് എന്ന് പറയാറുമില്ല. ഹര്‍ബ്, ഖിതാല്‍ എന്നീ പദങ്ങളാണ് യുദ്ധം എന്നതിനുള്ള അറബീ പ്രയോഗം. എന്നാല്‍ വിശ്വാസ ജീവിതത്തിനും നിലനില്പിനും വേണ്ടി യുദ്ധം ചെയ്യേണ്ടി വന്നാല്‍ വിശാലാര്‍ഥത്തില്‍ അത് ജിഹാദില്‍ ഉള്‍പ്പെടുന്നുവെന്നു മാത്രം.
പ്രയത്‌നം അഥവാ പരിശ്രമം എന്നര്‍ഥമുള്ള ജുഹ്ദ് എന്ന ശബ്ദ ധാതുവില്‍ നിന്ന് നിഷ്പന്നമായ ഒരു പദമാണ് ജിഹാദ്. ഊര്‍ജിതശ്രമം അഥവാ എതിര്‍പ്പുകളെ അതിവര്‍ത്തിക്കാനുള്ള ശ്രമം എന്നാണ് അതിന്റെ അര്‍ഥം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിര്‍വഹിക്കേണ്ട ജിഹാദിനെക്കുറിച്ച് അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സത്യനിഷേധികളെ അനുസരിക്കരുതെന്നും സത്യനിഷേധികളോട് ഖുര്‍ആന്‍ മുഖേന വലിയ ഒരു ജിഹാദ് നടത്തണമെന്നും (25:52) അല്ലാഹു ആജ്ഞാപിച്ചിട്ടുണ്ട്. ഈ ജിഹാദ് കായികമോ സായുധമോ അല്ല. ആശയപരമാണ്. ഈ കാര്യത്തില്‍ സംശയത്തിന് അവകാശമില്ല. സത്യനിഷേധികളില്‍ പലരും സത്യവിശ്വാസത്തെയും തദടിസ്ഥാനത്തിലുള്ള ധാര്‍മിക ജീവിതത്തെയും എതിര്‍ക്കുന്നവരായിരിക്കും. അവരുടെ സംശയങ്ങള്‍ക്ക് ഖുര്‍ആന്‍ സൂക്തങ്ങളുടെ പിന്‍ബലത്തോടെ മറുപടി നല്‍കുന്നതും ഖുര്‍ആന്‍ മുഖേന നിര്‍വഹിക്കുന്ന ജിഹാദാകുന്നു.
സത്യവിശ്വാസവും ശരിയായ ജീവിതക്രമവും സ്വീകരിച്ചതിന്റെ പേരില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ വെറുപ്പ് പ്രകടിപ്പിക്കുമ്പോഴും, ആദര്‍ശം കൈയൊഴിച്ച് അവരോടൊപ്പം നില്ക്കാന്‍ അവര്‍ സമ്മര്‍ദം ചെലുത്തുമ്പോഴും അതിനൊന്നും വഴങ്ങിക്കൊടുക്കാതിരിക്കലും ജിഹാദിന്റെ വകുപ്പില്‍ പെട്ടതു തന്നെ. ഒരു മനുഷ്യന്‍ ഏറെ ആദരിക്കേണ്ടവരാണ് തന്റെ മാതാപിതാക്കള്‍. എന്നാല്‍ അല്ലാഹുവല്ലാത്ത ഏതെങ്കിലും ആരാധനാമൂര്‍ത്തിയെ ആരാധിക്കാന്‍ അവര്‍ സമ്മര്‍ദം ചെലുത്തിയാല്‍ അവരെ അനുസരിക്കരുതെന്ന് ഖുര്‍ആനില്‍ അല്ലാഹു പഠിപ്പിക്കുന്നു.
നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ നിന്നോടു ജിഹാദ് ചെയ്യുകയാണെങ്കില്‍ (നിന്റെ മേല്‍ നിര്‍ബന്ധം ചെലുത്തുകയാണെങ്കില്‍) അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് അവരോട് നീ നല്ല നിലയില്‍ സഹവസിക്കുകയും എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യണം. പിന്നെ എന്റെയടുത്തേക്കാണ് നിങ്ങളുടെ മടക്കം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെക്കുറിച്ച് അപ്പോള്‍ ഞാന്‍ നിങ്ങളെ വിവരമറിയിക്കും (വി.ഖു.31:15).
പ്രലോഭനങ്ങള്‍ കൊണ്ടോ പ്രകോപനങ്ങള്‍ കൊണ്ടോ മുസ്‌ലിംകളെ സത്യമതത്തില്‍ നിന്നു തെറ്റിക്കാന്‍ വേണ്ടി പിശാചും കൂട്ടാളികളും എക്കാലത്തും ശ്രമിച്ചു പോന്നിട്ടുണ്ട്. ഇതിനെ കഴിയുന്ന വിധം ചെറുക്കാന്‍ ഓരോ സത്യവിശ്വാസിയും ബാധ്യസ്ഥനാകുന്നു. പലരും നേരിടുന്ന പ്രലോഭനങ്ങളും പ്രകോപനങ്ങളും വ്യത്യസ്ത തരത്തിലുള്ളതായിരിക്കും. അതിനെയൊക്കെ ചെറുക്കാനും അതിജീവിക്കാനും വിശ്വാസിക്ക് അവലംബിക്കാനുള്ള മാര്‍ഗങ്ങളും വിഭിന്നമായിരിക്കും. നബി(സ്വ)യുടെ മക്കാജീവിത കാലത്ത് പരസ്യമായി ആരാധനകളും പ്രബോധനവും നടത്തുന്നതില്‍ നിന്ന് അദ്ദേഹത്തെയും അനുചരന്‍മാരെയും തടയാനുള്ള പല ശക്തമായ നീക്കങ്ങളും നടന്നിരുന്നു. പക്ഷേ, എതിര്‍പ്പുകാരുമായി ഒരിക്കലും അദ്ദേഹം ഏറ്റുമുട്ടുകയോ അവരെ നേരിടാന്‍ അനുചരന്‍മാരോട് നിര്‍ദേശിക്കുകയോ ചെയ്തില്ല. പ്രത്യക്ഷമായി ശത്രുത പുലര്‍ത്താത്ത ചിലരുടെ പിന്തുണ ആര്‍ജിച്ചുകൊണ്ട് എതിര്‍പ്പുകളെ മറികടക്കാനുള്ള ശ്രമങ്ങളാണ്, പ്രവാചക നിയോഗം ലഭിച്ചത് മുതല്‍ സ്വദേശമായ മക്കയില്‍ താമസിച്ച പതിമൂന്നു വര്‍ഷക്കാലം മുഴുവന്‍ അദ്ദേഹം നടത്തിയത്. അതിനിടയില്‍ സാധിക്കുന്ന വിധത്തിലെല്ലാം അദ്ദേഹം ഇസ്‌ലാമിക ആദര്‍ശം പ്രബോധനം ചെയ്യുകയും അനുചരന്‍മാരെ ഇസ്‌ലാമിക ജീവിതക്രമം ശീലിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.
എതിര്‍പ്പുകള്‍ ഏറെയുണ്ടെങ്കിലും അദ്ദേഹം ജനങ്ങളെ ബഹുദൈവ വിശ്വാസത്തിനും അധാര്‍മിക ജീവിതരീതികള്‍ക്കുമെതിരില്‍ ബോധവത്കരിച്ചു കൊണ്ടേയിരുന്നു. ഇതിനു വേണ്ടി അദ്ദേഹം ചെയ്ത അധ്വാന പരിശ്രമങ്ങളും ത്യാഗങ്ങളുമെല്ലാം ജിഹാദിന്റെ അര്‍ഥപരിധിയില്‍ വരുന്നു.
അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഊര്‍ജിത ശ്രമങ്ങള്‍ എപ്പോള്‍ എങ്ങനെ നടത്തണമെന്നത് സ്ഥലകാലസാഹചര്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനിക്കേണ്ടത്. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നീ തലങ്ങളില്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ് സംബന്ധിച്ച സാധ്യതകളും ബാധ്യതകളും വ്യത്യസ്തമായിരിക്കും. വിശുദ്ധ ഖുര്‍ആനില്‍ ഇതു സംബന്ധിച്ചു പറയുന്നത് ഇങ്ങനെയാണ്: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ ജിഹാദ് ചെയ്യണം. അവന്‍ നിങ്ങളെ ഉത്കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതത്തില്‍ യാതൊരു പ്രയാസവും അവന്‍ നിങ്ങളുടെ മേല്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവ് ഇബ്രാഹീമിന്റെ മാര്‍ഗമത്രെ അത്. മുന്‍ വേദങ്ങളിലും ഈ വേദഗ്രന്ഥത്തിലും അല്ലാഹു നിങ്ങള്‍ക്ക് മുസ്‌ലിംകളെന്ന് (ജീവിതം അല്ലാഹുവിന് സമര്‍പിച്ചവരെന്ന്) പേരിട്ടിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കാനും നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കാനും വേണ്ടി. അതിനാല്‍ നിങ്ങള്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്കുകയും അല്ലാഹുവെ മുറുകെപ്പിടിക്കുകയും ചെയ്യണം. അവനാണു നിങ്ങളുടെ രക്ഷാധികാരി. അവന്‍ എത്ര നല്ല സഹായി ! (22:78).
ഈ സൂക്തത്തില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുറപ്രകാരം ജിഹാദ് ചെയ്യണമെന്ന് കല്പിച്ചശേഷം ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗമാണത് എന്ന് പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാകുന്നു. ഇബ്‌റാഹീം നബി(അ) അല്ലാഹുവിന്റെ സത്യമതം പ്രബോധനം ചെയ്യുന്ന വിഷയത്തിലും അവന്റെ വിവിധ ആജ്ഞകള്‍ നിറവേറ്റുന്ന വിഷയത്തിലും നിര്‍ഭയവും ധീരവുമായ ഒട്ടേറെ ത്യാഗപരിശ്രമങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹം എതിരാളികളോട് യുദ്ധം ചെയ്തതായി ക്വുര്‍ആനിലോ പ്രബലമായ ഹദീസുകളിലോ രേഖപ്പെടുത്തിയിട്ടില്ല. അദ്ദേഹം നിര്‍വഹിച്ച മാതൃകാപരമായ ജിഹാദ് സത്യമതത്തിന്റെ കാര്യത്തില്‍അദ്ദേഹം നടത്തിയ ഊര്‍ജിത യത്‌നങ്ങളും ധര്‍മസമരവുമാണെന്നത്രെ ഈ സൂക്തത്തില്‍ നിന്ന് ഗ്രഹിക്കാവുന്നത്.
പ്രവാചക ജീവിതത്തിലെ ഒരു സംഭവം ഇവിടെ പ്രസ്താവ്യമാണ്. മക്കയില്‍ സത്യനിഷേധികളുടെ എതിര്‍പ്പ് രൂക്ഷമായപ്പോള്‍ നബി(സ്വ)യുടെ അനുവാദത്തോടെ അനുചരന്മാരില്‍ ചിലര്‍ ആദ്യമായി അഭയം തേടിപ്പോയത് ഹബ്ശ (അബ്‌സീനിയ – എത്യോപ്യ)യിലേക്കായിരുന്നു. അവിടുത്തെ ക്രിസ്ത്യന്‍ രാജാവ് നജ്ജാശി(നേഗസ്) മുസ്‌ലിംകള്‍ക്ക് അഭയം നല്‍കുകയും അവരോട് നന്നായി പെരുമാറുകയും ചെയ്തു. കുറെ മുസ്‌ലിംകള്‍ ഹബ്ശയില്‍ സുരക്ഷിതരായി കഴിയുന്നു എന്ന വിവരം മക്കയിലെ ശത്രുക്കള്‍ അറിഞ്ഞപ്പോള്‍ അവരിലെ രണ്ട് പ്രമുഖരെ അങ്ങോട്ടയച്ചു. രാജാവിനെ സമീപിച്ച് മുസ്‌ലിംകള്‍ക്കെതിരില്‍ ഏഷണി പറഞ്ഞ് അവര്‍ക്ക് അഭയം നിഷേധിക്കാന്‍ അദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. അവര്‍ നജ്ജാശി രാജാവിനെ സമീപിച്ച് ഇപ്രകാരം പറഞ്ഞു.
‘മഹാരാജാവേ, ഞങ്ങളുടെ നാട്ടില്‍നിന്ന് ഏതാനും അവിവേകികള്‍ താങ്കളുടെ നാട്ടില്‍ നുഴഞ്ഞുകയറിയിരിക്കുന്നു. അവര്‍ സ്വന്തം ജനതയുടെ മതം പരിത്യജിച്ച് ഞങ്ങള്‍ക്കോ താങ്കള്‍ക്കോ പരിചയമില്ലാത്ത ഒരു പുതിയ മതം കൊണ്ടുവന്നിരിക്കുകയാണ്. അവരുടെ പിതാക്കളും പിതൃവ്യരും അടുത്ത ബന്ധുക്കളും വരെ തിരിച്ചു കൊണ്ടു പോകാന്‍ വേണ്ടി ഞങ്ങളെ നിയോഗിച്ചതാണ്”
ചക്രവര്‍ത്തി മുസ്‌ലിം അഭയാര്‍ഥികളെ വിളിച്ചുവരുത്തി അവര്‍ പൂര്‍വികരുടെ മതം ഉപേക്ഷിച്ച് പുതിയ മതം സ്വീകരിക്കാന്‍ കാരണമെന്താണെന്ന് അന്വേഷിച്ചപ്പോള്‍ മുസ്‌ലിം പക്ഷത്തുനിന്ന് ജഅ്ഫറുബ്‌നു അബീത്വാലിബ് സംസാരിച്ചു. അദ്ദേഹം പറഞ്ഞു: ‘ഞങ്ങള്‍ അജ്ഞരായ ഒരു ജനതയായിരുന്നു. വിഗ്രഹത്തെ പൂജിക്കുകയും ശവം ഭുജിക്കുകയും അസാന്മാര്‍ഗിക പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും കുടുംബബന്ധം വിച്ഛേദിക്കുകയും അയല്‍ക്കാരനെ ദ്രോഹിക്കുകയും ശക്തര്‍ ദുര്‍ബലരെ ചൂഷണം നടത്തുകയും ചെയ്യുന്ന ഒരു ജനത. അങ്ങനെയിരിക്കെ അല്ലാഹു ഞങ്ങളിലേക്ക് ഞങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചു. അദ്ദേഹത്തിന്റെ കുടുംബവും സത്യസന്ധതയും വിശ്വസ്തതയും മാന്യതയും ഞങ്ങള്‍ക്ക് നന്നായി അറിയാം. അദ്ദേഹം ഞങ്ങളെ ഏകദൈവാരാധനയിലേക്ക് ക്ഷണിച്ചു. ഞങ്ങളും പൂര്‍വ പിതാക്കളും ആരാധിച്ചിരുന്ന ശിലകളെയും ശില്‍പങ്ങളെയും കൈയൊഴിക്കാനും ആവശ്യപ്പെട്ടു. സത്യം പറയുക, വിശ്വസ്തത പാലിക്കുക, കുടുംബബന്ധം കൂട്ടിയിണക്കുക, അയല്‍ക്കാരോട് നന്നായി വര്‍ത്തിക്കുക, രക്തം ചിന്താതിരിക്കുക, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ വര്‍ജിക്കുക, കള്ളം പറയാതിരിക്കുക, അനാഥകളുടെ സ്വത്ത് ഭുജിക്കാതിരിക്കുക, പതിവ്രതകളെക്കുറിച്ച് അപവാദം പറയാതിരിക്കുക തുടങ്ങിയ ധാര്‍മിക മൂല്യങ്ങള്‍ അദ്ദേഹം ഞങ്ങളോട് കല്പിച്ചു. അല്ലാഹുവ മാത്രം ആരാധിക്കുക, അവനോട് യാതൊരു പങ്കാളിയെയും ചേര്‍ക്കാതിരിക്കുക, നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നീ അനുഷ്ഠനങ്ങള്‍ നിര്‍വഹിക്കുക എന്നീ കാര്യങ്ങളും അദ്ദേഹം കല്പിച്ചു. ഞങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുകയും എല്ലാഹുവിങ്കല്‍ നിന്ന് അദ്ദേഹം കൊണ്ടുവന്ന മതകാര്യങ്ങളില്‍ അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു. അപ്പോള്‍ ഞങ്ങളുടെ ജനത ഞങ്ങളോട് അതിക്രമം കാണിക്കുകയും ഞങ്ങളെ പീഡിപ്പിക്കുകയും ചെയ്തു. ഞങ്ങളെ ഏകദൈവാരാധനയില്‍ നിന്ന് വിഗ്രഹ പൂജയിലേക്കും ഞങ്ങള്‍ കൈയൊഴിച്ച മ്‌ളേച്ഛതകളിലേക്കും തിരിച്ചുകൊണ്ടുപോകാന്‍ വേണ്ടി അവര്‍ ബലം പ്രയോഗിച്ചു. അപ്പോഴാണ് ഞങ്ങള്‍ താങ്കളുടെ നാട്ടിലേക്ക് പോന്നത്. മറ്റുള്ളവരെക്കാള്‍ താങ്കളെയാണ് ഞങ്ങള്‍ തെരഞ്ഞെടുത്തത്. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. താങ്കളുടെ നാട്ടില്‍വെച്ച് ഞങ്ങള്‍ ആക്രമിക്കപ്പെടുകയില്ലെന്ന പ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളത്.
ഇത് കേട്ടപ്പോള്‍ നജ്ജാശി ചക്രവര്‍ത്തി ചോദിച്ചു. അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ച വല്ലതും താങ്കളുടെ പക്കലുണ്ടോ? ജഅ്ഫര്‍ അതേ എന്ന് പറഞ്ഞപ്പോള്‍ അത് വായിച്ചുകേള്‍പ്പിക്കാന്‍ നജ്ജാശി ആവശ്യപ്പെട്ടു. ജഅ്ഫര്‍ ഖുര്‍ആനിലെ മര്‍യം അധ്യായത്തിന്റെ ആദ്യഭാഗം പാരായണം ചെയ്തുകേള്‍പ്പിച്ചു. ഇതുകേട്ട് നജ്ജാശിയും അവിടെയുണ്ടായിരുന്ന പുരോഹിതന്മാരും കരഞ്ഞു. മക്കയില്‍ നിന്നുവന്ന രണ്ട് ബഹുദൈവവാദി നേതാക്കള്‍ പിന്നീട് നജ്ജാശി രാജാവിനെ സമീപിച്ചുകൊണ്ട് മുസ്‌ലിംകള്‍ക്കെതിരില്‍ ഉന്നയിച്ച ആക്ഷേപം അവര്‍ യേശുക്രിസ്തുവിനെക്കുറിച്ച് മോശമായ അഭിപ്രായങ്ങള്‍ പറയുന്നു എന്നായിരുന്നു. അതിന് ജഅ്ഫര്‍(റ) നല്‍കിയ മറുപടി മര്‍യമിന്റെ മകന്‍ ഈസാ അല്ലാഹുവിന്റെ ദാസനും ദൂതനും അല്ലാഹുവിങ്കല്‍ നിന്നുള്ള ആത്മാവും മര്‍യമില്‍ അല്ലാഹു നിക്ഷേപിച്ച വചനവുമാണ് എന്നായിരുന്നു. ഈ മറുപടി സത്യവുമായി തികച്ചും യോജിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട നജ്ജാശി രാജാവ് മുസ്‌ലിംകളെ ആക്ഷേപമുക്തരാക്കുകയും തന്റെ നാട്ടില്‍ തുടര്‍ന്നും അവര്‍ക്ക് അഭയം നല്‍കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
ഈ സംഭവം ഇവിടെ ഉദ്ധരിച്ചത് ഖുര്‍ആനില്‍ നിന്ന് പഠിച്ച ന്യായവാദങ്ങളുമായി എതിരാളികളെ നേരിട്ട് പരാജയപ്പെടുത്തുന്ന ആശയപരമായ ജിഹാദാണ് മുസ്‌ലിം അഭയാര്‍ഥികള്‍ എത്യോപ്യയില്‍ നടത്തിയത് എന്ന് വ്യക്തമാക്കാനാണ്. നബി(സ്വ)യില്‍ നിന്ന് തന്നെയാണ് സ്വഹാബികള്‍ ഈ ജിഹാദിന്റെ മാതൃക സ്വീകരിച്ചത്. പ്രവാചകത്വലബ്ധിക്കുശേഷം നബി(സ്വ)യും അനുചരരും മക്കയില്‍ ജീവിച്ച പതിമൂന്ന് വര്‍ഷക്കാലത്ത് എതിര്‍പ്പുകളെ നേരിടാന്‍ അവര്‍ സ്വീകരിച്ചത് ആശയപരവും നയതന്ത്രപരവുമായ ജിഹാദിന്റെ മാര്‍ഗങ്ങള്‍ മാത്രമായിരുന്നു.
ജിഹാദും സായുധ സമരവും
മക്കയില്‍ ശത്രുക്കളുടെ പീഡനങ്ങള്‍ അസഹനീയമായ നിലയിലെത്തിയപ്പോള്‍ നബി(സ്വ)യും അനുചരരും അകലെയുള്ള മദീനയിലേക്ക് പലായനം ചെയ്യുകയും അവിടത്തുകാരായ സത്യവിശ്വാസികളുടെ സഹകരണത്തോടെ അവിടെ ഒരു സുഭദ്രസമൂഹം സ്ഥാപിക്കുകയും ചെയ്തു. താമസിയാതെ അവിടുത്തെ മറ്റു സമൂഹങ്ങളുമായി ഉടമ്പടിയിലേര്‍പ്പെട്ടു. അവിടെ ഒരു കൊച്ചുരാഷ്ട്രം രൂപപ്പെടുകയായിരുന്നു. അറേബ്യയുടെ പല ഭാഗങ്ങളില്‍ നിന്നും സത്യാന്വേഷികള്‍ മദീനയില്‍ പ്രവാചകസന്നിധിയിലെത്തി സത്യവിശ്വാസം സ്വീകരിക്കാന്‍ തുടങ്ങിയതോടെ ക്രമേണ മുസ്‌ലിം സമൂഹം ശക്തിപ്പെട്ടു കൊണ്ടിരുന്നു. തങ്ങളുടെ മതവും ആചാരങ്ങളും വെടിഞ്ഞ മുഹമ്മദും അനുയായികളും മദീനയില്‍ സ്വാധീനം നേടുന്നതില്‍ അരിശം കൊണ്ട് മക്കയിലെ പ്രമാണിമാര്‍ അവരെ ആക്രമിച്ചു തകര്‍ക്കാന്‍ കോപ്പു കൂട്ടിയപ്പോഴാണ് ആത്മരക്ഷാര്‍ഥം പോരാടാന്‍ അല്ലാഹു അവര്‍ക്ക് അനുവാദം നല്‍കിയത്. ഒന്നുകില്‍ പൊരുതി ജയിക്കുക അല്ലെങ്കില്‍ ഉന്മൂലനത്തിന് ഇരയാവുക എന്ന അവസ്ഥ സംജാതമായപ്പോഴാണ് സായുധ സമരം അനിവാര്യമായിത്തീര്‍ന്നത്. ഇതിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്.
യുദ്ധത്തിന് ഇരയാകുന്നവര്‍ക്ക് അവര്‍ മര്‍ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം യാതൊരു ന്യായവുംകൂടാതെ തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രേ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നെങ്കില്‍ പല സംന്യാസി മഠങ്ങളും ക്രിസ്തീയ ദേവാലയങ്ങളും യഹൂദ ദേവാലയങ്ങളും അല്ലാഹുവിന്റെ നാമം കൂടുതലായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ അല്ലാഹു സഹായിക്കും. അവന്‍ ശക്തനും പ്രതാപിയും തന്നെയാകുന്നു (വി.ഖു 22:39,40). ഇതിനും ജിഹാദ് എന്നുപറയാം.
അല്ലാഹു മാത്രമാണ് ആരാധ്യനും രക്ഷിതാവുമെന്ന് വിശ്വസിക്കുന്ന, അവന്‍ അനുശാസിക്കുന്ന ജീവിതക്രമം മാത്രമാണ് കുറ്റമറ്റതെന്ന് കരുതുന്ന, മനുഷ്യനിര്‍മിത മതങ്ങളെ നിരാകരിക്കുന്ന ഒരു സമൂഹത്തെ നിലനില്‍ക്കാനും കരുത്താര്‍ജിക്കാനും അനുവദിച്ചുകൂടാ എന്ന ശാഠ്യത്തിന്റെ അടിസ്ഥാനത്തിലാണ് മദീനയിലെ മുസ്‌ലിം സമൂഹത്തിനെതിരില്‍ യുദ്ധ നീക്കങ്ങളുണ്ടായത്. ഒരു സമൂഹത്തിന്റെ നിലനില്പിന് പുറമെ ഒരു ആദര്‍ശത്തിന്റെ സംരക്ഷണത്തിനും ആരാധനാ പ്രബോധന സ്വാതന്ത്ര്യം ഉറപ്പു വരുത്താനും ആക്രമണകാരികളെ ചെറുത്തുതോല്പിക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നു. അങ്ങനെയാണ് പ്രതിരോധയുദ്ധം ജിഹാദിന്റെ ഭാഗമായിത്തീര്‍ന്നത്. യുദ്ധ ഭീഷണി കൂടുതല്‍ ഗുരുതരമായപ്പോള്‍ ഈ ജിഹാദ് കഴിവുള്ള എല്ലാ വിശ്വാസികളുടെയും ബാധ്യതയായി അല്ലാഹുവിധിച്ചു.
നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യണം. എന്നാല്‍ നിങ്ങള്‍ പരിധിവിട്ടു പ്രവര്‍ത്തിക്കരുത്. പരിധിവിട്ടു പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച (വി.ഖു 2:190)
ഏകദൈവവിശ്വാസം പ്രഖ്യാപിക്കുകയും അതിന്റെ സന്ദേശം സത്യാന്വേഷികള്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നതിന്റെ പേരില്‍ ആക്രമിക്കപ്പെടുകയും അനീതിക്ക് ഇരയാവുകയും ചെയ്യുന്നവര്‍ക്ക് ആത്മരക്ഷാര്‍ഥം പ്രതിരോധിക്കാനുള്ള അവകാശം നീതിബോധമുള്ള ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റുന്നതല്ല. എന്നാല്‍ ഇസ്‌ലാം വിമര്‍ശകര്‍ ഈ വസ്തുത മറച്ചുവെച്ചുകൊണ്ട്, ‘മുസ്‌ലിംകള്‍ തങ്ങളുടെ വിശ്വാസം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിക്കാന്‍ വേണ്ടി ജിഹാദ് എന്ന പേരില്‍ മതയുദ്ധം പ്രഖ്യാപിക്കുന്നു’ എന്ന് പ്രചരിപ്പിക്കുകയാണ് പതിവ്. ഇസ്‌ലാം സ്വീകരിക്കാന്‍ ആരുടെ മേലും നിര്‍ബന്ധം ചെലുത്താന്‍ പാടില്ലെന്ന് ക്വുര്‍ആനില്‍ സംശയത്തിന് ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്.
മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോവുകയേ ഇല്ല. അല്ലാഹു(എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു (വി.ഖു 2:256)
നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? (വി.ഖു 10:99)
ആത്മരക്ഷയ്ക്ക് പോരാട്ടം അനിവാര്യമാകുമ്പോള്‍ അതിന് അല്ലാഹു കല്പന നല്‍കിയിട്ടുണ്ട് എന്നതോടൊപ്പം തന്നെ മനസ്സിലാക്കേണ്ട വിഷയമാണ് വിശിഷ്ടമായ സമീപനങ്ങളും ഉത്തമമായ പ്രതികരണങ്ങളും മുഖേന ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റുന്നതിന് ക്വുര്‍ആനില്‍ വലിയ മുന്‍ഗണന നല്‍കിയിട്ടുണ്ട് എന്നത്. അല്ലാഹു പറയുന്നു:
നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലതേതോ അതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധുവെന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല (വി.ഖു 41:34,35). അവിവേകികള്‍ സംസാരിക്കാന്‍ വന്നാല്‍ അവരോട് സമധാനപരമായ മറുപടി പറയണമെന്ന് സൂക്തത്തില്‍ അല്ലാഹു കല്പിക്കുന്നു(25:63). ആളുകള്‍ക്ക് മാപ്പു നല്‍കണമെന്നും അവര്‍ക്ക് പൊറുത്തുകൊടുക്കാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണമെന്നും പ്രവാചകനോട് അല്ലാഹു കല്പിക്കുന്നു(3:159). അല്ലാഹു നബിയോട് പറയുന്നു: അവര്‍ -അവരില്‍ ചുരുക്കം പേരൊഴികെ- നടത്തുന്ന വഞ്ചന(മേലിലും) നീ കണ്ടുകൊണ്ടിരിക്കും. എന്നാല്‍ അവര്‍ക്ക് നീ മാപ്പ് നല്‍കുകയും അവരോട് വിട്ടുവീഴ്ച കാണിക്കുകയും ചെയ്യണം. നല്ല നിലയില്‍ വര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടും(5:13). സത്യവിശ്വാസികളുടെ പൊതുബാധ്യത എന്ന നിലയില്‍ അല്ലാഹു ഇപ്രകാരം നിര്‍ദേശിക്കുന്നു: ‘അവര്‍ മാപ്പ് നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു (24:22). നബി(സ്വ)യുടെ ജീവചരിത്രം പരിശോധിച്ചാല്‍ വിശ്വസിച്ചവരോടും ശകാരിച്ചവരോടും പീഡിപ്പിച്ചവരോടും ഏറ്റവും നല്ല നിലയില്‍ പ്രതികരിച്ച എത്രയോ സംഭവങ്ങള്‍ കാണാം. തന്നോട് പല തരത്തില്‍ ശത്രുത പുലര്‍ത്തിയ എല്ലാവര്‍ക്കും മക്കാ വിജയവേളയില്‍ നബി(സ്വ) പൊതുമാപ്പ് നല്‍കിയ സംഭവം മാനവ ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്തതായിരുന്നു.
ഉന്മൂലന ഭീഷണി നേരിടുമ്പോള്‍ സര്‍വശക്തിയും സംഭരിച്ചു പൊരുതുന്നതുപോലെത്തന്നെ പ്രധാനമാണ് പരിഹാസവും ശകാരവും ചെറിയ എതിര്‍പ്പുകളും നേരിടുമ്പോള്‍ സംയമനം പാലിക്കുന്നതും പക്വമായ നയോപായങ്ങള്‍ സ്വീകരിക്കുന്നതും. പ്രകോപനങ്ങളുണ്ടായാലും പ്രലോഭനങ്ങളുണ്ടായാലും സന്തുലിതവും പക്വവുമായ നിലപാടില്‍ നിന്ന് തെറ്റാതെ മനസ്സിനെ നേരെ ചൊവ്വെ നിര്‍ത്തുന്നത് അഥവാ പാകപ്പെടുത്തുന്നത് തന്നിഷ്ടത്തോടുള്ള പാരോട്ടത്തിലൂടെ മാത്രമേ സാധ്യമാകൂ. ഇതും ജിഹാദിന്റെ ഒരു പ്രധാന ഇനമത്രെ.
ഇസ്‌ലാമിന്റെയും മുസ്‌ലിം ഉമ്മത്തിന്റെയും അതിജീവനത്തില്‍ ബദ്ര്‍, ഉഹ്ദ്, ഖന്‍ദഖ്, ഹുനൈന്‍ തുടങ്ങിയ യുദ്ധങ്ങള്‍ വഹിച്ച പങ്ക് അവിസ്മരണീയമത്രെ. അതുപോലെത്തന്നെ ദൈവികമായ ആദര്‍ശത്തെ ഉന്നതിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ഗോത്രക്കാരും വിഭാഗക്കാരുമായി നബി(സ്വ)യും അനുചരരും ഉണ്ടാക്കിയ ഉടമ്പടികളും സഖ്യങ്ങളും ഇസ്‌ലാമിക ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ളവയാകുന്നു. ജിഹാദിന്റെ പല അംശങ്ങളും ഇവയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ഏറെ വിട്ടുവീഴ്ച ചെയ്തുകൊണ്ട് മക്കയുടെ സമീപത്തുള്ള ഹുദൈബിയ എന്ന സ്ഥലത്ത് വെച്ച് മക്കയിലെ ക്വുറൈശികളുമായി നബി(സ്വ) ഉണ്ടാക്കിയ സമാധാനക്കരാര്‍ ഇസ്‌ലാമിക ചരിത്രത്തിലെ മഹത്തായ ഒരു സംഭവമാകുന്നു. സംഘര്‍ഷമുക്തമായ സാഹചര്യത്തില്‍ ഇസ്‌ലാമിക പ്രബോധനം വിലുപമായി നടത്താന്‍ സാഹചര്യമൊരുക്കുകയായിരുന്നു ഈ സമാധാനക്കരാറിന്റെ ലക്ഷ്യം.
ഇന്ത്യയും ജിഹാദും
സായുധ ജിഹാദ് അനിവാര്യമാണോ അല്ലേ എന്നും അത് എപ്പോള്‍ എങ്ങനെ നിര്‍വഹിക്കണമെന്നും തീരുമാനിക്കേണ്ടത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ തലവനാണ്. നബി(സ്വ)യുടെ കാലത്ത് അദ്ദേഹത്തിന്റെ തീരുമാനപ്രകാരം മാത്രമേ ജിഹാദ് നടന്നിട്ടുള്ളൂ. അനുചരരും സ്വന്തം നിലയില്‍ തദ്‌സബന്ധമായി തീരുമാനമെടുക്കുകയോ നടപ്പാക്കുകയോ ചെയ്തിട്ടില്ല. നബി(സ്വ)യുടെ കാലശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമികളായി ഭരണത്തിന്റെ തലപ്പത്ത് വന്നവര്‍ മാത്രമാണ് സായുധ ജിഹാദ് സംബന്ധിച്ച അധികാരം കൈയാളിയത്. ഒറ്റപ്പെട്ട ഗ്രൂപ്പുകളോ സംഘങ്ങളോ സ്വന്തം ഹിതപ്രകാരം ജിഹാദ് പ്രഖ്യാപിക്കുന്നതിന് ഇസ്‌ലാമില്‍ മാതൃകയില്ല.
ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണല്ലോ. എല്ലാ മതക്കാര്‍ക്കും അവരവരുടെ മതം വിശ്വസിക്കാനും അതിന്റെ നിയമങ്ങള്‍ക്കനുസരിച്ച് ജീവിതം നയിക്കാനും മതം പ്രബോധനം ചെയ്യാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യവും അവകാശവുമുള്ള രാഷ്ട്രം. ഇവിടുത്തെ എല്ലാ മതക്കാരുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട ഭരണഘടനാ അസംബ്ലിയില്‍ വിശദമായി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണ് ഇന്ത്യന്‍ ഭരണഘടന. അതില്‍ മതവിശ്വാസികളുടെ അടിസ്ഥാന അവകാശങ്ങളെല്ലാം മുഖ്യമായ മൗലികാവകാശങ്ങള്‍ എന്ന നിലയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈ അവകാശങ്ങള്‍ ലംഘിക്കുന്ന സമീപനം ഇവിടുത്തെ നിയമ നിര്‍മാണ സഭകളില്‍ നിന്നോ ഭരണ നിര്‍വഹണ കേന്ദ്രങ്ങളില്‍ നിന്നോ കോടതികളില്‍ നിന്നോ ഉണ്ടായാല്‍ അത് തിരുത്തിക്കാന്‍ വേണ്ടി ജനാധിപത്യ മാര്‍ഗങ്ങള്‍ അവലംബിക്കുകയല്ലാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ സായുധാക്രമണങ്ങളോ നടത്താന്‍ ഇസ്‌ലാമിക പ്രമാണങ്ങളനുസരിച്ച് യാതൊരു ന്യായവുമില്ല.
തീവ്രവാദം
മിതത്വമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. അല്ലാഹു കല്പിച്ച കാര്യങ്ങള്‍പോലും അമിതമായി ചെയ്യാന്‍ പാടില്ല. പ്രഭാതം മുതല്‍ പ്രദോഷം വരെ ആഹാര പാനീയങ്ങളും ലൈംഗിക സുഖവും വര്‍ജിച്ചുകൊണ്ടുള്ള വ്രതം റമദാനില്‍ അല്ലാഹു നിര്‍ബന്ധമായി വിധിച്ചിട്ടുണ്ട്. എന്നാല്‍ രാവും പകലും ഒുപോലെ ആഹാരപാനീയങ്ങള്‍ വര്‍ജിച്ചുകൊണ്ട് നോമ്പെടുക്കാന്‍ പാടില്ലെന്ന് നബി(സ്വ) വിലക്കിയിട്ടുണ്ട്. അങ്ങനെ ചെയ്യാന്‍ ആരെങ്കിലും ആഹ്വാനം ചെയ്യുകയാണെങ്കില്‍ അത് അതിരുകവിയലാണ്; തീവ്രവാദമാണ്. കൊല്ലം മുഴുവന്‍ നോമ്പെടുക്കണമെന്നോ രാത്രി മുഴുവന്‍ ഉറങ്ങാതെ നമസ്‌കരിക്കണമെന്നോ ആവശ്യപ്പെടുന്നതും അതുപോലെത്തന്നെ. ദാനം ഉള്‍പ്പെടെയുള്ള ധനവിനിയോഗങ്ങളില്‍ അമിതത്വമോ പിശുക്കോ കൂടാതെ മാധ്യമനിലപാട് സ്വീകരിക്കാനാണ് അല്ലാഹു ആവശ്യപ്പെടുന്നത്.
ആത്മരക്ഷയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍പോലും അതിരുവിട്ട ആക്രമണം പാടില്ലെന്ന് ഖുര്‍ആനില്‍ വിലക്കിയിട്ടുണ്ട്. യഹൂദരും ക്രൈസ്തവരും പുലര്‍ത്തിയ പല തീവ്രനിലപാടുകളെയും ഖുര്‍ആനില്‍ വിമര്‍ശിച്ചിട്ടുണ്ട്. ബ്രഹ്‌മചര്യത്തെയും സന്ന്യാസത്തെയും അല്ലാഹു വിമര്‍ശിച്ചതില്‍ നിന്ന് ഭക്തിയുടെയും പരിത്യാഗത്തിന്റെയും കാര്യത്തില്‍പോലും തീവ്രത പാടില്ലെന്ന് വ്യക്തമാക്കുന്നു. സത്യാന്വേഷണം നടത്തുന്ന വ്യക്തികള്‍ എത്തിച്ചേരുന്ന അഭിപ്രായങ്ങളില്‍ എത്ര വ്യത്യാസമുണ്ടായാലും അതൊക്കെ സ്വാഭാവികമായി കാണാനും അതിന്റെ പേരില്‍ വെറുപ്പോ വിരോധമോ പുലര്‍ത്താതിരിക്കാനുമാണ് നബി(സ്വ) പഠിപ്പിച്ചത്. പ്രവാചക ശിഷ്യന്മാരുടെ കൂട്ടത്തില്‍ തീവ്രവാദികളാരും ഉണ്ടായിരുന്നില്ല. പില്കാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഉപോത്പന്നമായിട്ടാണ് ഖവാരിജ്, ശീആ പോലെയുള്ള തീവ്രവാദ വിഭാഗങ്ങളുണ്ടായത്. സച്ചരിതരായ പൂര്‍വീകര്‍ അവരോടൊന്നും േേയാജിച്ചിട്ടില്ല. ആധുനിക കാലത്തെ തീവ്രവാദികളായ താലിബാന്‍, അല്‍ഖാഇദ, ഐ എസ് വിഭാഗങ്ങളെ പ്രമാണ ബദ്ധതയുള്ള മുസ്‌ലിംകളെല്ലാം എതിര്‍ക്കുകയാണ് ചെയ്യുന്നത്.
