ആലി മുസ്ലിയാര്
1921 അഗസ്ത് 30. കൈയാമം വെക്കപ്പെട്ട 37 പ്രതികളെയും വഹിച്ച് ആ ചരക്കു തീവണ്ടി തിരൂരില്‍ നിന്ന് ചൂളംവിളിച്ച് കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. നീണ്ട വിചാരണക്കൊടുവില്‍ അവരില്‍ 13 പേര്‍ക്ക് ബ്രിട്ടന്റെ പട്ടാളക്കോടതി വിധിച്ചത് കഴുമരം. വൈസ്രോയിക്ക് ദയാഹര്‍ജി നല്കി. പക്ഷേ, രക്തത്തിന് ദാഹിച്ച സാമ്രാജ്യാധികാരികള്‍ നിര്‍ദയരായി.

അങ്ങനെ, 1922 ഫെബ്രുവരി രണ്ടിന് കോയമ്പത്തുര് സെന്‍ട്രല്‍ ജയിലിലെ കഴുമരത്തില്‍ 13 വിരകേസരികള് രക്തസാക്ഷികളായി. അവരില്‍ ഒരാള്‍ 72കാരനായ എരിക്കുന്നം പാലാട്ട് ആലിയായിരുന്നു. അഥവാ, പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഇംഗ്ലീഷുകാരന്റെ ഉരുക്കായുധങ്ങളെ പച്ചമാംസം കൊണ്ട് നേരിട്ട പോരാളി, ആലി മുസ്ലിയാര്.
1921ലെമലബാര്‍ സമരത്തിന്റെ ഏറ്റവും വലിയ ധാര്‍മിക സ്രോതസ്സായിരുന്നു ആലി മുസ്ലിയാര്. പണ്ഡിതനും പരിഷ്കര്‍ത്താവുമെന്ന നിലയില്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ആലി മുസ്ലിയാര് നേടിയെടുത്ത ജനാംഗീകാരമായിരുന്നു ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ അടിത്തറയായിത്തീര്‍ന്നത്.
മഞ്ചേരി നെല്ലിക്കുത്തിലെ എരിക്കുന്നന്‍ പാലത്ത് മൂലയില്‍ കുഞ്ഞിമൊയ്തീന്റെയും പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിലെ ഒറ്റകത്ത് മുഹമ്മദ് കുട്ടി മുസ്ലിയാരുടെ മകള്‍ ആമിനയുടെയും മകനായി 1861ലാണ് ആലി മുസ്ലിയാരുടെ ജനനം. പിതാമഹന് എരിക്കുന്നന്‍ അബ്ദുല്ല ഹാജി ബ്രിട്ടീഷുകാരോട് പൊരുതി രക്തസാക്ഷിയായിരുന്നു. മഞ്ചേരിയില്‍ പ്രാഥമിക പഠനം, ഉപരിപഠനത്തിന് പൊന്നാനിയിലെത്തി. തുടര്‍പഠനത്തിന് മക്കയിലേക്ക്യാത്രയായി. വിശുദ്ധഹറമില്‍ എട്ടുവര്‍ഷത്തോളം പഠനം നടത്തി. ദയൂബന്ദ് പണ്ഡിതരും സ്വാതന്ത്ര്യസമര സേനാനികളുമായിരുന്ന ഹുസൈന് അഹ്മദ് മദനിയും മഹ്മുദ് ഹസന് ദയൂബന്ദിയും ആലി മുസ്ലിയാരുടെ ഉറ്റ സുഹൃത്തുക്കളായിരുന്നു. വ്യത്യസ്ത ചിന്താധാരകളോട് അനുഭാവ പൂര്‍ണമായ സമീപനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ലക്ഷദ്വീപിലെ കവരത്തിയില്‍ ഖാദിയും അധ്യാപകനുമായി.
1891ല്‍ മണ്ണാര്‍ക്കാട്ടും 1896ല്‍ മഞ്ചേരിയിലും നടന്ന ലഹളകളില്‍ സഹോദരന് മമ്മദ് കുട്ടിയുള്‍പ്പെടെ നിരവധിപേര്‍ മരിച്ചു. ഇത് മുസ്ലിയാരെ അങ്ങേയറ്റം വേദനിപ്പിക്കുകയും ബ്രിട്ടീഷ് വിരുദ്ധവികാരം വളര്‍ത്തുകയും ചെയ്തു. പിന്നെ അദ്ദേഹം കവരത്തിയില്‍ നിന്നില്ല. വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുമായി ഒതുങ്ങിക്കൂടിയിരുന്ന ആലി മുസ്ലിയാര് പ്രക്ഷോഭകാരിയായിത്തീര്‍ന്നത് വേഗത്തിലായിരുന്നു. മലബാറിലെത്തി ബന്ധു കൂടിയായ വാരിയന്‍ കുന്നത്തുമായി ചേര്‍ന്ന് നാടുനീളെ നടന്ന് പ്രസംഗിച്ചു, മദ്റസകള്‍ സ്ഥാപിച്ചു. നാട്ടുകാര്‍ ഉണര്‍ന്നു. ഇതിനിടെ തിരൂരങ്ങാടിയിലെത്തി മുദര്‍രിസുമായി. നെല്ലിക്കുത്ത്, തൊടികപ്പുലം, മേല്‍മുറി തുടങ്ങിയ സ്ഥലങ്ങളില്‍ അധ്യാപകനായും ആലി മുസ്ലിയാര് സേവനമനുഷ്ഠിച്ചു. മതഭേദമെന്യേ ‘മൊയില്യാരുപ്പാപ്പ’ എന്ന വിളിപ്പേരില്‍ ആലി മുസ്ലിയാര് സ്വീകാര്യത നേടി.
കോണ്‍ഗ്രസ്സിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും സജീവമായി. മഞ്ചേരി, ഒറ്റപ്പാലം രാഷ്ട്രീയ സമ്മേളനങ്ങള്‍ വിജയിച്ചതോടെ മലബാറിനെ സ്വാതന്ത്ര്യസമര വേദിയാക്കി മാറ്റാന്‍ മുസ്ലിയാര്‍ക്ക് കഴിഞ്ഞു. സമകാലികരായ പാരമ്പര്യ പണ്ഡിതന്മാരില് നിന്ന് ഭിന്നമായി അറബി, ഉര്‍ദു പ്രസിദ്ധീകരണങ്ങള്‍ വരുത്തി വായിച്ചിരുന്നതിനാല്‍ തികഞ്ഞ രാഷ്ട്രീയബോധം ആര്‍ജിക്കാനും ശിഷ്യര്‍ക്ക് പകര്‍ന്നുകൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു. മഞ്ചേരിയിലും പൂക്കോട്ടൂരും പാണ്ടിക്കാട്ടും നടന്ന രക്തപങ്കിലമായ സമരത്തില്‍ പങ്കെടുക്കാന്‍ അവിടെയുള്ള സാധാരണക്കാരായ മാപ്പിളമാരെ പ്രേരിപ്പിച്ച ഏകഘടകം ആലി മുസ്ലിയാരോടുള്ള ആദരവും കടപ്പാടുമായിരുന്നു.
മമ്പുറം സയ്യിദ് ഫദ്ല് പൂക്കോയ തങ്ങളെ ബ്രിട്ടീഷുകാര്‍ നാടുകടത്തിയതില്‍ പിന്നെ രാഷ്ട്രീയബോധമുള്ള മതനേതൃത്വം തിരൂരങ്ങാടിയില്‍ ഇല്ലായിരുന്നു. ഈ ശൂന്യത തീര്‍ക്കാന്‍ തിരൂരങ്ങാടിക്കാര് ആലി മുസ്ലിയാരെ ക്ഷണിച്ചുകൊണ്ടുപോവുകയായിരുന്നു. അവിടെ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയില്ലായിരുന്നെങ്കിലും പള്ളിയിലെ മതപഠന പ്രസംഗങ്ങളിലും ഉദ്ബോധനങ്ങളിലും അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധ പ്രചരണം നടത്തി. അതേക്കുറിച്ച് ഡോ. കെ എന്‍ പണിക്കര്‍ എഴുതുന്നു: ”പള്ളിയില്‍ വെച്ചുള്ള അദ്ദേഹത്തിന്റെ മതപഠന ക്ലാസുകളും ഉപദേശങ്ങളും ജനപ്രീതിയാര്ജിച്ചതിലൂടെ ഖിലാഫത്തിനോടുള്ള ആഭിമുഖ്യവും ബ്രിട്ടീഷ് വിരുദ്ധ മനോഭാവവും ജനങ്ങളില്‍ വളര്‍ത്താന്‍ സഹായകമായി. അദ്ദേഹത്തിന്റെ ശ്രോതാക്കള്‍ തിരൂരങ്ങാടിക്കാര് മാത്രമായിരുന്നില്ല. മമ്പുറം ഒരു പ്രധാന തീര്‍ഥാടനകേന്ദ്രമായിരുന്നതിനാല്‍ ജില്ലയിലെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരും ധാരാളമായി അദ്ദേഹത്തിന്റെ വൈജ്ഞാനിക സദസ്സുകളില്‍ പങ്കെടുത്തിരുന്നു. അതിലൂടെ ആലി മുസ്ലിയാരുടെ മതപരവും രാഷ്ട്രീയവുമായ വീക്ഷണങ്ങള്‍ വലിയൊരു വിഭാഗം മാപ്പിളമാരെ അഗാധമായി സ്വാധീനിക്കുകയുണ്ടായി”(എഗെയ്ന്‍സ്റ്റ് ലോര്‍ഡ് ആന്റ് സ്റ്റെയ്റ്റ്, പേജ് 154).
ഖിലാഫത്ത് നേതൃനിരയിലേക്ക്
കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരും എം പി നാരായണമോനോനുമാണ് ആലി മുസ്ലിയാരെ ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ നേതൃനിരയിലേക്ക് കൊണ്ടുവന്നത്. 1920ല്‍ രൂപീകരിക്കപ്പെട്ട തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയില്‍ കെ എം മൗലവിയോടൊപ്പം വൈസ് പ്രസിഡന്റ് എന്ന സ്ഥാനമേ ആലി മുസ്ലിയാര് ഏറ്റെടുത്തുള്ളുവെങ്കിലും സമരത്തിന്റെ ചാലകശക്തി അദ്ദേഹം തന്നെയായിരുന്നു. മുന്നിയൂര്‍ പി എം പൂക്കോയ തങ്ങള്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി കുഞ്ഞിസീതി തങ്ങള്‍, കാരാടന്‍ മൊയ്തീന് തുടങ്ങിയവരായിരുന്നു മറ്റു നേതാക്കള്‍. ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ സമരം ശക്തിപ്പെട്ടത് ആലി മുസ്ലിയാര് നേതൃരംഗത്തെത്തിയ ശേഷമായിരുന്നു. അവിടെയെല്ലാം ഖിലാഫത്ത് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ അദ്ദേഹം വ്യാപകമായ യാത്രകള്‍ നടത്തി.
ഇതിനിടയിലെല്ലാം ബ്രിട്ടീഷുകാരുമായി ചില ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. ഹിന്ദുക്കളും മുസ്ലിംകളും തോളുരുമ്മി മുസ്ലിയാരുടെ പിന്നില്‍ അണിനിരന്നത് ബ്രിട്ടീഷ് ഭരണകൂടത്തിനുണ്ടാക്കിയത് കടുത്ത തലവേദനയുണ്ടാക്കി. ഖദര്‍ വസ്ത്രം ധരിക്കുകയും അഹിംസാമാര്‍ഗം സ്വീകരിക്കുകയും ചെയ്തിരുന്ന ആലി മുസ്ലിയാര്, ഖിലാഫത്ത് സമ്മേളനങ്ങള്‍ അകാരണമായി മുടക്കുകയും ഖിലാഫത്ത് പ്രവര്‍ത്തകരെ കഠിനമായി മര്‍ദിക്കുകയും ചെയ്ത ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധമായി പോരാടുന്നതില്തെറ്റില്ല എന്ന നിലപാടിലേക്ക് മാറി. ഖിലാഫത്ത് വളണ്ടിയര്‍മാര്‍ സൈനിക രീതിയില്‍ പരിശീലനം നേടുകയും തെരുവുകളില്‍ പരേഡ് നടത്തുകയും ചെയ്തു. ഏറനാടിനെ ഭാഗങ്ങളായി തിരിച്ച് സമാന്തര ഭരണകൂടം സ്ഥാപിക്കുകയും തലവനായി ആലി മുസ്ലിയാരെയുംപ്രധാനമന്ത്രിയായി ലവക്കുട്ടിയെയും പട്ടാളമേധാവിയായി കുഞ്ഞലവിയെയും നാട്ടുകാര്‍ വാഴിക്കുകയും ചെയ്തു. ശാരീരിക ക്ഷമത ഉറപ്പുവരുത്തുന്നതില്‍ കവിഞ്ഞ് ആയുധശേഖരണത്തിനു പോലും അദ്ദേഹം അണികളെ അനുവദിച്ചിരുന്നില്ല. എന്നാല്‍ ആലി മുസ്ലിയാരും അനുയായികളും വന്‍തോതില്‍ ആയുധശേഖരം നടത്തുന്നുവെന്നാണ് പ്രചരണമുണ്ടായത്. ഇതോടെ ഇവരെ പിടിക്കാനായി ബ്രിട്ടീഷുകാര്‍ ഓടിനടന്നു.
ചേറൂര് ലഹളയില്‍ രക്തസാക്ഷികളായവരുടെ ഖിലാഫത്ത് സമരം പ്രക്ഷുബ്ധമായ സന്ദര്‍ഭത്തില്‍ നിയമലംഘനത്തിന്റെ ഭാഗമായി ആലി മുസ്ലിയാരും അനുയായികളും ഖബ്റിടങ്ങളില്‍ സന്ദര്‍ശനം നടത്തി. പ്രതീകാത്മകമായി നടത്തിയ ഈ സമരം സര്‍ക്കാറിനോടുള്ള വെല്ലുവിളിയായിക്കണ്ട് ആലി മുസ്ലിയാരെയും അനുയായികളെയും അറസ്റ്റുചെയ്യാന്‍ അധികാരികള്‍ ധൃതികൂട്ടി. കലക്ടര്തോമസും ഹിച്ച്കോക്കും എസ് പി ആമുവിനെയും പട്ടാളത്തെയും കൂട്ടി 1921 ആഗസ്ത് 19ന് ആലി മുസ്ലിയാരെ അറസ്റ്റുചെയ്യാന്‍ തിരൂരങ്ങാടിയിലേക്ക് തിരിച്ചു. ആഗസ്ത് 20ന് വൈകുന്നേരം തോമസും സംഘവും ആലി മുസ്ലിയാര് ദര്‍സ് നടത്തുന്ന തിരൂരങ്ങാടി പള്ളി വളഞ്ഞു. പള്ളിയും ആലി മുസ്ലിയാരുടെ വീടും പരിശോധിച്ചെങ്കിലും, ആലി മുസ്ലിയാരെയോ അനുയായികളെയോ അറസ്റ്റു ചെയ്യാനായില്ല. അവര്‍ ഖിലാഫത്ത് ഓഫീസില്‍ കയറി പതാകയും ഗ്രന്ഥങ്ങളും നശിപ്പിക്കുകയും ചിലരെ അറസ്റ്റിലാക്കുകയും ചെയ്തു.
ഈ വാര്‍ത്ത നാടാകെ പരന്നു. പള്ളി ആക്രമിക്കപ്പെട്ടു എന്നാണ് പ്രചരിച്ച വാര്‍ത്ത. അതോടെ മലപ്പുറം, കോട്ടക്കല്‍, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി ദേശങ്ങളില്‍ നിന്നെല്ലാം കൂറ്റന്‍ ജനസഞ്ചയങ്ങള്‍ തിരൂരങ്ങാടിയിലേക്കൊഴുകി. പോലീസ് സ്റ്റേഷന് ആക്രമിക്കാനൊരുങ്ങിയ ജനക്കൂട്ടത്തെ ആലി മുസ്ലിയാര് രംഗത്തെത്തി തടഞ്ഞെങ്കിലും ഫലം കണ്ടില്ല. ജനക്കൂട്ടത്തിനു നേരെ പട്ടാളം തുരുതുരാ വെടിവെച്ചു. വെടികൊണ്ട് വീണപ്പോഴും തരിച്ചുകയറിയ വീര്യത്തോടെ തിരിച്ചടിച്ച മാപ്പിളപ്പോരാളികളുടെ ആത്മധൈര്യത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ബ്രിട്ടീഷുകാര്‍ ഓടിയൊളിച്ചു. മരിച്ചവരെ ഖബ്റടക്കാനും പരിക്കേറ്റവരെ ശുശ്രൂഷിക്കാനും ആലി മുസ്ലിയാര് തിരൂരങ്ങാടി പള്ളിയില്‍ നേതൃത്വം നല്കി.
കലക്ടര്‍ തോമസും ഹിച്ച്കോക്കും പിറ്റേന്ന് രാവിലെ തിരൂരങ്ങാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് രക്ഷപ്പെടാനൊരുങ്ങിയെങ്കിലും റെയില്‍വേ തകര്‍ക്കപ്പെട്ടതിനാല്‍ തീവണ്ടിയില്‍ പോകാനാകാതെ റെയില്‍പാളത്തിലൂടെ ഓടി. ഫറോക്ക് സ്റ്റേഷനില്‍ നിന്ന് തീവണ്ടിയില്‍ ഇരുവരും കോഴിക്കോട്ടേക്ക് രക്ഷപ്പെടുകയാണ് ചെയ്തത്. പോലീസും പട്ടാളവും ഓടിമറഞ്ഞതോടെ തിരൂരങ്ങാടിയും പരിസരവും ഖിലാഫത്ത് ഭരണത്തിലായി. ആലി മുസ്ലിയാരുടെയും കുഞ്ഞലവിയുടെയും ലവക്കുട്ടിയുടെയും നേതൃത്വത്തിലായിരുന്നു ആ ഭരണം. ഖിലാഫത്ത് ഭരണത്തില്‍ ആലി മുസ്ലിയാരുടെ നേതൃത്വമുള്ളപ്പോള്‍ യാതൊരു അക്രമവും നടന്നില്ലെന്ന് കെ പി കേശവമേനോന് ‘കഴിഞ്ഞകാല’ത്തില്‍ പറയുന്നുണ്ട്.
നിരുപാധികം പോലീസിന് കീഴടങ്ങി അറസ്റ്റുവരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച ബ്രിട്ടീഷുകാരുടെ പാദസേവകന്‍ ഖാന് ബഹാദൂര്‍ ചേക്കുട്ടിയുടെ മുഖത്തുനോക്കി ആലി മുസ്ലിയാര് ഗര്‍ജിച്ചത് ഇങ്ങനെയായിരുന്നു: ”യഥാര്‍ഥ മാപ്പിള തന്റെ മതത്തെ രക്ഷിക്കാന്‍ മരിക്കേണ്ടിവന്നാലും ഭയക്കില്ല. വിദേശികളായ കാഫിറുകളുടെ ചെരുപ്പുനക്കുന്ന ചേക്കുട്ടിയെപ്പോലുള്ളവര്‍ക്ക് പേടിയുണ്ടാകും. നിന്നെപ്പോലുള്ളവരാണ്മാപ്പിള സമുദായത്തി ന്റെ ദുരന്തം” (മലബാര്‍ സമരം, എം പി നാരായണമേനോനും സഹപ്രവര്‍ത്തകരും 75).
1921 ആഗസ്ത് 30ന് ഉന്നത പോലീസ് സൈന്യം തിരൂരങ്ങാടിയിലെത്തി. പ്രദേശം തിരിച്ചു പിടിക്കാനുള്ള വരവായിരുന്നു അത്. പള്ളിയില്‍ മുസ്ലിയാരടക്കം 114 പേരുണ്ടായിരുന്നു. ആഗസ്ത് 31ന് രാവിലെ പട്ടാളം പള്ളിക്കുള്ളിലേക്ക് തുരുതുരാ വെടിയുതിര്‍ത്തു, പള്ളിയിലുള്ളവരും അടങ്ങിനിന്നില്ല തിരിച്ചുവെടിവെച്ചു. പലരും പുറത്തിറങ്ങി പട്ടാളത്തെ നേരിട്ടു. ചിലര്‍ മരിച്ചു വീണു. ഡയനാമിറ്റ് വച്ച് പള്ളി തകര്‍ക്കുമെന്ന ഘട്ടം വന്നപ്പോള്‍ ആലി മുസ്ലിയാരുടെ നേതൃത്വത്തില്‍ 37 പേര് പുറത്തുവന്നു, പട്ടാളത്തിന് കീഴടങ്ങി. അവരെ പിറ്റേ ദിവസം തിരൂരിലേക്കും അവിടെ നിന്ന് കോയമ്പത്തൂരിലേക്കും കൊണ്ടുപോയി. രാജാവിനെതിരെ യുദ്ധം ചെയ്തുവെന്ന കുറ്റം ചുമത്തി ആലി മുസ്ലിയാര്‍ക്കും അനുയായികള്‍ക്കും വധശിക്ഷ വിധിച്ചു.
കോയമ്പത്തൂരില്‍ ആലി മുസ്ലിയാരെ തൂക്കിക്കൊന്നുവെന്നും അതേദിവസം രാവിലെ അദ്ദേഹത്തിന് സ്വാഭാവിക മരണം സംഭവിച്ചുവെന്നും പറയപ്പെടുന്നുണ്ട്. കോയമ്പത്തൂര്‍ ശുക്റാന്‍ പേട്ടയിലാണ് മൃതദേഹം ഖബറടക്കിയത്.
പാണ്ഡിത്യത്തിന്റെ മഹാഗോപുരമായി, സമുദായത്തിന്റെ അതിജീവനപ്പോരാട്ടത്തിന് കര്‍മകുശലനായ നായകനായിത്തീര്‍ന്ന ഉന്നതജീവിതമാണ് ആലി മുസ്ലിയാരുടേത്. ‘കുത്തിപ്പിടിക്കുന്ന വടി’ കൊണ്ട് ഒരു കാലഘട്ടത്തിന്റെയും ഒരു സമുഹത്തിന്റെയും ദിശ നിര്‍ണയിക്കാന്‍ സാധിച്ച വിപ്ലവ സൂര്യനായിരുന്നു ആലി മുസ്ലിയാര്.
