ബാല്യവും യൗവനവും
പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ ജീവിതം മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തായ മാതൃകകളിലൊന്നാണ്. ബാല്യവും യൗവനവും തുടങ്ങി ഓരോ ഘട്ടവും ദൈവിക സംരക്ഷണവും ഉന്നത സ്വഭാവഗുണങ്ങളും പ്രകടമാക്കിയ കാലഘട്ടങ്ങളായിരുന്നു. സത്യനിഷ്ഠയും വിശ്വാസ്യതയും സമൂഹത്തില്‍ അദ്ദേഹത്തെ പ്രത്യേക സ്ഥാനത്തേക്കുയര്‍ത്തി. നബിയുടെ വിവാഹജീവിതം കുടുംബബന്ധങ്ങളുടെ മഹത്വം പഠിപ്പിച്ചുവെന്നതുപോലെ, വഹ്‌യ് ലഭിച്ചതോടെ മനുഷ്യരെ സന്മാര്‍ഗത്തിലേക്ക് നയിക്കുന്ന മഹത്തായ ദൗത്യത്തിനാണ് തുടക്കമായത്.
ആദ്യഘട്ടത്തില്‍ പ്രബോധനം കുടുംബപരിധിയില്‍ ഒതുങ്ങിയിരുന്നുവെങ്കിലും, പിന്നീട് അത് പൊതുസമൂഹത്തിലേക്ക് വ്യാപിച്ചു. സത്യമൊഴിയുന്ന ദൗത്യത്തിന്റെ ഭാഗമായി നബി(സ്വ) കടുത്ത പീഡനങ്ങളും എതിര്‍പ്പുകളും സഹിക്കേണ്ടിവന്നു. ആ കാലഘട്ടത്തില്‍ നടന്ന ചില പ്രധാന സംഭവങ്ങളും, മക്കയിലെ സാഹചര്യങ്ങള്‍ ഹിജ്‌റ അനിവാര്യമാക്കിയ സാഹചര്യങ്ങളും ഇസ്‌ലാമിക ചരിത്രത്തില്‍ നിര്‍ണായകമായ വഴിത്തിരിവുകളായി മാറി.
മൂന്നാം വര്‍ഷം ഹലീമ കുട്ടിയെ തിരിച്ചേല്‍പ്പിച്ചു. പിന്നെ മൂന്നു വര്‍ഷം ഉമ്മയോടൊപ്പമായിരുന്നു മുഹമ്മദിന്റെ ജീവിതം. ആറാം വയസ്സില്‍ കുട്ടിയെയും കൂട്ടി യസ്‌രിബിലെ ബന്ധുക്കളെ കാണാന്‍ പോയ ആമിന മടക്കയാത്രയില്‍ അബവാഇല്‍ വെച്ച് മരിച്ചു. ഒപ്പമുണ്ടായിരുന്ന ബറക്കയാണ് കുഞ്ഞിനെ അബ്ദുല്‍മുത്തലിബിന് തിരിച്ചെത്തിച്ചത്. രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ പിതാമഹന്റെ തുണയും നീങ്ങി. പിന്നീട് നേര്‍ പിതൃസഹോദരന്‍ അബൂത്വാലിബാണ് മുഹമ്മദിനെ സംരക്ഷിച്ചത്. സ്വന്തം മക്കള്‍ വിശന്നിരിക്കെ തനിക്കാഹാരം തന്നിരുന്ന അബൂത്വാലിബൂം ഭാര്യ ഫാത്വിമയും മുഹമ്മദിന്റെ മനസ്സില്‍ മായാതെ നിന്ന നാമങ്ങളായിരുന്നു.
ബാല്യകാലത്തെ ദാരിദ്ര്യം മുഹമ്മദിനെ ആട്ടിടയനാക്കി. മക്കയുടെ ഹരിത താഴ്‌വരകളില്‍ ആടുകളുടെ പിന്നാലെ നടന്ന് അവന്‍ ദയ, ക്ഷമ, സൗമ്യത, ലാളിത്യം തുടങ്ങിയ പാഠങ്ങള്‍ പഠിച്ചു. എന്നാല്‍ വൈകാതെ പിതൃവ്യന്‍ അവനെ കച്ചവടത്തിലേക്ക് തിരിച്ചുവിട്ടു. സത്യസന്ധതയും വിശ്വസ്തതയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ഇതിനിടെ പിതൃവ്യന്‍ സുബൈര്‍ നയിച്ച ഫിജാര്‍ യുദ്ധത്തില്‍ പങ്കെടുത്ത് ധീരതയും തെളിയിച്ചു. ഹില്‍ഫുല്‍ ഫുദൂലില്‍ (ഉടമ്പടി) പങ്കെടുത്ത് നീതിയുടെ കാവലാളുമായി. സത്യസന്ധതയുടെ പ്രതീകമായി മക്കയുടെ മടിത്തട്ടില്‍ ‘അല്‍ അമീനാ’യി വളര്‍ന്ന മുഹമ്മദ് ഖുറൈശി പ്രമുഖരുടെ കണ്ണിലുണ്ണിയായി. അവര്‍ അവനെ അല്‍അമീന്‍ (വിശ്വസ്തന്‍) എന്ന് പേരിട്ട് വിളിച്ചു. അവന്‍ നാടിന്റെ അഭിമാനവുമായി.
നബിയുടെ വിവാഹം
അല്‍ അമീനായ മുഹമ്മദ് കച്ചവടത്തിലും കഴിവു കാട്ടി. ഇത് അക്കാലത്തെ മക്കയിലെ പ്രമുഖ വ്യാപാരിയായിരുന്ന ഖുവൈലിദിന്റെ പുത്രി ഖദീജ അറിഞ്ഞു. രണ്ടാമത്തെ ഭര്‍ത്താവും മരിച്ചതോടെ കച്ചവടകാര്യങ്ങള്‍ നടത്താന്‍ ഒരാളെ വേണമായിരുന്നു അവര്‍ക്ക്. അന്വേഷണം മുഹമ്മദിലെത്തി. പ്രതിഫലമായി വന്‍ തുക വാഗ്ദാനവും ചെയ്തു. അങ്ങനെ മൈസറ എന്ന സഹായിയെയും കൂട്ടി ഖദീജയുടെ കച്ചവടച്ചരക്കുമായി മുഹമ്മദ് സിറിയയിലേക്ക് തിരിച്ചു.
അതുവരെ കിട്ടാത്ത ലാഭവുമായി മുഹമ്മദ് തിരിച്ചെത്തി. ഖദീജക്ക് എന്തെന്നില്ലാത്ത സന്തോഷം. അത് അവര്‍ പോലും അറിയാതെ ആഗ്രഹമായി വളര്‍ന്നു. മുഹമ്മദിനെ ഭര്‍ത്താവായി ലഭിച്ചിരുന്നുവെങ്കില്‍ എന്ന്. അവര്‍ മനസാ ആഗ്രഹിച്ചു. അന്ന് അവര്‍ക്ക് നാല്‍പ്പത് വയസ്സാണ്. മുഹമ്മദിനാവട്ടെ ഇരുപത്തിയഞ്ചും. ആഗ്രഹം വിടാതെ അവര്‍ അന്വേഷണം നടത്തി. കൂട്ടുകാരിയും മുഹമ്മദിന്റെ ബന്ധുവുമായിരുന്ന നഫീസ വഴിയായിരുന്നു ആലോചന. അബൂത്വാലിബിന്റെ നിര്‍ബന്ധം കൂടി ആയപ്പോള്‍ വിവാഹം നിശ്ചയിക്കപ്പെട്ടു. ഇരുപത് പെണ്ണൊട്ടകം മഹ്‌റായി നിശ്ചയിച്ച് മുഹമ്മദ് ഖദീജയെ ഇണയാക്കി.
വര്‍ഷങ്ങള്‍ കഴിഞ്ഞു. സംതൃപ്ത ദാമ്പത്യത്തില്‍ ആറ് മക്കള്‍ പിറന്നു. ശൈശവത്തില്‍ തന്നെ മരിച്ചുപോയ അബ്ദുല്ലയും ഖാസിമും പിന്നെ പെണ്‍മക്കളായ സൈനബും റുഖിയയും ഉമ്മുകുല്‍സൂമും ഫാത്വിമയും ഇവരില്‍ സൈനബിനെ അബുല്‍ ആസ്വ് വിവാഹം ചെയ്തു. ആദ്യം റുഖിയയെയും അവളുടെ മരണ ശേഷം ഉമ്മുകുല്‍സൂമിനെയും ഉസ്മാനുബ്‌നു അഫ്ഫാനും ഫാത്വിമയെ അലിയ്യുബ്‌നു അബീത്വാലിബുമാണ് വിവാഹം ചെയ്തത്.
ഇതിനിടെ കഅ്ബ പുതുക്കി പണിത സംഭവം ഉണ്ടായി. പണിക്കിടെ ഹജറുല്‍ അസ്‌വദ് യഥാസ്ഥാനത്തു വെക്കുന്നതിനെ ചൊല്ലി തര്‍ക്കമുടലെടുത്തു. ഏറ്റുമുട്ടലിലേക്കു വരെയെത്തുന്ന അവസ്ഥ മക്കയില്‍ ഭീതിപരത്തി. എന്നാല്‍ അല്‍അമീനായ മുഹമ്മദിന്റെ മധ്യസ്ഥത എല്ലാവരും അംഗീകരിച്ചതോടെ മഹാദുരന്തം വഴിമാറുകയായിരുന്നു.
മക്കയിലും പരിസരങ്ങളിലും നിലനിന്നിരുന്ന ബിംബാരാധന മുഹമ്മദിന്റെ ഹൃദയത്തില്‍ എന്നും വേദനയായിരുന്നു. അല്ലാഹുവിന് പുറമെ വിളിച്ചു തേടാനായി ലാത്ത, ഉസ്സാ, മനാത്ത തുടങ്ങിയ നാമങ്ങളില്‍ കഅ്ബയില്‍ പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹങ്ങളെയും ഖുറൈശികളുടെ പ്രാകൃത ആചാരങ്ങളെയും അല്‍അമീന്‍ വെറുത്തു. അവസരം കിട്ടുമ്പോള്‍ അവയെ എതിര്‍ക്കുകയും ചെയ്തു. ഇസ്മാഈല്‍ നബി(സ്വ)യുടെ പൈതൃകത്തില്‍ ജീവിച്ചിരുന്ന സൈദുബ്‌നു അംറ്, ഉമയ്യത്തുബ്‌നു സാഇദ, വറഖത്തുബ്‌നു നൗഫല്‍ തുടങ്ങിയവരും ബിംബാരാധനയില്‍ നിന്ന് മാറിനിന്നവരാണ്.
കഅ്ബ ത്വവാഫ് ചെയ്യുമ്പോള്‍ ബിംബങ്ങളെ തൊട്ടുവണങ്ങല്‍ അറബികളുടെ പതിവാണ്. എന്നാല്‍ മുഹമ്മദ് അത് ചെയ്തില്ല. സൈദിനെപ്പോലുള്ള അടുപ്പക്കാരെ അതില്‍ നിന്ന് വിലക്കുകയും ചെയ്തു. അല്ലാഹു തന്റെ നിയോഗമേല്‍പ്പിക്കാന്‍ വളര്‍ത്തിക്കൊണ്ടുവരുന്ന മുഹമ്മദിന് എങ്ങനെ ദുഷിച്ചതും വഴിപിഴച്ചതുമായ മാര്‍ഗത്തെ പിന്തുടരാനാകും!
മുഹമ്മദിന് വയസ്സ് നാല്പതിലെത്തി. ഏകാന്തതയെ വല്ലാതെ ഇഷ്ടപ്പെടു അദ്ദേഹം. പത്‌നി ഖദീജ അതിനെ തടഞ്ഞതുമില്ല. ഇടയ്ക്കിടെ ഏകാന്ത വാസത്തിനായി ജബലുന്നൂറിലെ ഹിറാ ഗുഹയില്‍ പോയിത്തുടങ്ങി. ഭക്ഷണമൊരുക്കിക്കൊടുത്ത് ഖദീജ യാത്രയാക്കുകയും ചെയ്യും. ആത്മീയ വിചാരങ്ങള്‍ ആ മനസ്സിനെ കഴുകിത്തുടച്ചെടുത്തു.
വഹ്‌യ്
ക്രിസ്താബ്ദം 610 റമദാനിലെ ഒരു രാത്രിയില്‍ ഹിറായില്‍ ഏകാന്ത ധ്യാനത്തില്‍ മുഴുകിയ മുഹമ്മദിന് മുന്നില്‍ ജിബ്‌രീല്‍ എന്ന മലക്ക് (മാലാഖ) പ്രത്യക്ഷപ്പെട്ടു. ‘വായിക്കുക’ – മാലാഖ ആവശ്യപ്പെട്ടു. എനിക്ക് വായിക്കാനറിയില്ല- മുഹമ്മദ് പറഞ്ഞു.
മാലാഖ അദ്ദേഹത്തെ അണച്ചുപിടിച്ചു. സഹിക്കാനാവുന്നതിന്റെ അപ്പുറമായിരുന്നു അത്. പിന്നെയും രണ്ടു പ്രാവശ്യം കൂടി മാലാഖ തന്റെ ആവശ്യവും മുഹമ്മദ് തന്റെ നിസ്സഹായതയും തുടര്‍ന്ന് ഗാഢാലിംഗനവും ആവര്‍ത്തിച്ചു. പിന്നീട് മാലാഖ ശുദ്ധമായ അറബിയില്‍ ഇങ്ങനെ ചൊല്ലിക്കൊടുത്തു.
”സ്രഷ്ടാവായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. ഭ്രൂണത്തില്‍ നിന്ന് അവന്‍ മനുഷ്യനെ പടച്ചു. നിന്റെ നാഥന്‍ അത്യുദാരനാണ്. പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തതെല്ലാം അവന്‍ പഠിപ്പിച്ചു” (ഖുര്‍ആന്‍ 96: 1-5)
മാലാഖയോടൊപ്പം മുഹമ്മദ് അതേറ്റുചൊല്ലി. ആ ഹൃദയത്തില്‍ അത് മുദ്രണം ചെയ്തു. മാലാഖ അപ്രത്യക്ഷമായി. എന്താണ് സംഭവിച്ചതെന്നറിയാതെ, അദ്ദേഹം പരിഭ്രമിച്ചു. വിറക്കാന്‍ തുടങ്ങി. ഗുഹയില്‍ നിന്ന് ഇറങ്ങി മാലഞ്ചെരുവിലൂടെ ഓടി. ഇടക്ക് നിന്ന് ആകാശത്തേക്ക് നോക്കി ആകാശം നിറഞ്ഞ് ആ രൂപം നില്ക്കുന്നു. ”മുഹമ്മദ് താങ്കള്‍ ദൈവദൂതനാകുന്നു.”
ഓട്ടം തുടര്‍ന്നു. വീട്ടിലെത്തി. ഖദീജയെ കണ്ടതോടെ അദ്ദേഹം പറയാന്‍ തുടങ്ങി ”എനിക്ക് പുതച്ചു തരൂ, പുതച്ചു തരൂ” ഖദീജയും വിഹ്വലയായി. എന്നാല്‍ അവര്‍ ധൈര്യം വീണ്ടെടുത്തു. അദ്ദേഹത്തിന് പുതച്ചുകൊടുത്തു. അല്പസമയം കഴിഞ്ഞു. മനസ്സ് ശാന്തമായപ്പോള്‍ എഴുന്നേറ്റിരുന്ന് സംഭവിച്ചതെല്ലാം അദ്ദേഹം ഖദീജയോട് പറഞ്ഞു. പ്രിയ പത്‌നിയുടെ ആശ്വാസവാക്കുകള്‍ ആ ഹൃദയത്തില്‍ കുളിരായി പെയ്തിറങ്ങി.
നിജസ്ഥിതിയറിയാന്‍ പിതൃവ്യപുത്രനും ജ്ഞാനവയോധികനുമായ വറഖതുബ്‌നു നൗഫലിനടുത്തേക്ക് ഖജീയ ആളെ വിട്ടു. അദ്ദേഹം അറിയിച്ചു.”നിശ്ചയം, ഇത് ദിവ്യബോധനത്തിന്റെ മാലാഖ തന്നെ. പ്രവാചകന്‍ മൂസായിലേക്ക് വന്ന മാലാഖ. മുഹമ്മദ് ഈ ജനതയിലേക്കുള്ള ദൂതന്‍ തന്നെ. അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍.”
പിന്നീട് മുഹമ്മദ് നേരിട്ടും വറഖയെ കണ്ടു. അപ്പോഴദ്ദേഹം ഇതുകൂടി പറഞ്ഞു”ജനത നിന്നെ പുറത്താക്കും, നിന്നോട് യുദ്ധം ചെയ്യും. ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ നിന്നെ പിന്തുണക്കും” മുഹമ്മദിന്റെ നെറ്റിയില്‍ ചുംബനമര്‍പ്പിച്ച് വറഖ ധൈര്യം പകര്‍ന്നു.
അതേ, ഇബ്‌റാഹീമിന്റെ പ്രാര്‍ഥനയും മൂസാ, ഈസാ തുടങ്ങിയ പ്രവാചകന്മാരുടെ സന്തോഷ വാര്‍ത്തയും മുന്‍വേദങ്ങളുടെ പ്രവചനങ്ങളുെം സഫലമാവുകയാണ്. പ്രവാചകനിരയിലെ അവസാനത്തെ കണ്ണിയെയും അല്ലാഹു തെരഞ്ഞെടുക്കുകയായിരുന്നു മുഹമ്മദിലൂടെ.
പ്രബോധനം തുടങ്ങുന്നു
ആദ്യവെളിപാടിന്റെ ഭയവും ഭീതിയും നീങ്ങിയപ്പോള്‍ മുഹമ്മദ് നബി(സ്വ) തന്റെ ഗുഹാവാസം വീണ്ടും തുടങ്ങി. എന്നാല്‍ പിന്നീട് വഹ്‌യുകളൊന്നും വന്നില്ല. ഇങ്ങനെ ആറുമാസത്തോളം കഴിഞ്ഞു. ഇത് നബി(സ്വ)യില്‍ അസ്വസ്ഥതയുണ്ടാക്കി. അല്ലാഹു തന്നെ കൈവെടിഞ്ഞോ എന്നുവരെ ആശങ്കപ്പെട്ടു നബി. എന്നാല്‍ ഖദീജ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. വഹ്‌യിന്റെ ഇടവേള (ഫത്‌റത്തുല്‍ വഹ്‌യ്) എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്.
ഇതിനിടയില്‍ വീണ്ടും ജിബ്‌രീല്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. നബി(സ്വ) വീണ്ടും പേടിച്ചു. വീട്ടില്‍ പോയി പുതപ്പിട്ട് മൂടിക്കിടന്നു. അപ്പോഴാണ് രണ്ടാമത്തെ ദിവ്യസന്ദേശം അവതരിച്ചത് ”പുതച്ചു മൂടിയവനേ, എഴുന്നേല്‍ക്കുക, താക്കീത് ചെയ്യുക, നിന്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുക, നിന്റെ വസ്ത്രം ശുദ്ധീകരിക്കുക, പാപമാലിന്യം ഉപേക്ഷിക്കുക” (74: 1-5).
പിന്നീടങ്ങോട്ട് ദിവ്യവചനങ്ങളുടെ പ്രവാഹമായിരുന്നു. ഏറെ സമാധാനവും ആശ്വാസവും അങ്കുരിച്ചപ്പോള്‍ നബി(സ്വ) തന്റെ അടുത്ത കുടുംബക്കാരോടും സുഹൃത്തുക്കളോടും പുതിയ സംഭവങ്ങള്‍ പങ്കുവെച്ചു. ഖദീജയ്ക്കുശേഷം രണ്ടാമത്തെ വിശ്വാസി പിതൃവ്യ പുത്രന്‍ അലി(റ). ആത്മ മിത്രം അബൂബക്‌റും(റ) വളര്‍ത്തുമകന്‍ സൈദുബ്‌നു ഹാരിസ(റ)യും വഴിയെ വിശ്വാസം പ്രഖ്യാപിച്ചു.
രഹസ്യപ്രബോധനം ആരംഭിക്കുകയായിരുന്നു തിരുനബി. അബൂബക്ര്‍(റ) വഴി സുബൈറുബ്‌നുല്‍ അവ്വാം, അബ്ദുറഹ്‌മാനുബ്‌നു ഔഫ്, അബൂ ഉബൈദത്തുല്‍ ജര്‍റാഹ്, ത്വല്‍ഹത്തുബ്‌നു ഉബൈദില്ല, ഉസ്മാനുബ്‌നു അഫ്ഫാന്‍ എന്നിവര്‍ നബി(സ്വ)യില്‍ വിശ്വാസമറിയിച്ചു. ഇവരില്‍ പലര്‍ക്കും വിശ്വാസപ്രഖ്യാപനത്തിന് ചില കാരണങ്ങളുമുണ്ടായി. വിശ്വാസിവൃന്ദം സാവധാനം വളരുകയായിരുന്നു. നാവില്‍ നിന്ന് കാതിലേക്കുള്ള രഹസ്യപ്രബോധന കാലയളവില്‍ സ്ത്രീകളുള്‍പ്പെടെയുള്ള അടിമകളും ഏകദൈവവിശ്വാസം മനസ്സുകൊണ്ട് സ്വീകരിച്ചു.
ജിബ്‌രീല്‍(അ) പാരായണം ചെയ്തുകൊടുത്ത ദിവ്യസൂക്തങ്ങള്‍ നബി(സ്വ) വേഗത്തില്‍ ഹൃദിസ്ഥമാക്കും. പ്രാര്‍ഥനാവേളകളില്‍ പാരായണം ചെയ്യും. അടുത്തുള്ളവര്‍ക്ക് ചൊല്ലിക്കൊടു ക്കും. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അത് ഒഴുകിക്കൊണ്ടേയിരിക്കും. ദൈവത്തിന്റെ ഏകത്വവും കാരുണ്യവും ഉദാരതയും ഉദ്‌ഘോഷിക്കുന്ന വചനങ്ങള്‍ വല്ലാത്തൊരാവേശത്തോടെ അവര്‍ മനസ്സില്‍ കൊത്തിവെക്കും.
പ്രബോധനം കുടുംബങ്ങളിലേക്ക്
രഹസ്യബോധനം മൂന്ന് വര്‍ഷം നീണ്ടു. അറിഞ്ഞവരില്‍ മിക്കവരും ഇസ്‌ലാം സ്വീകരിച്ചു. പ്രത്യേകിച്ച് യുവതീ യുവാക്കള്‍. എന്നാല്‍ നബി(സ്വ)യുടെ പിതൃസഹോദരന്മാരായ അബൂത്വാലിബ്, അബൂ ലഹബ്, ഹംസ, അബ്ബാസ് തുടങ്ങിയവരെല്ലാം വിട്ടുനില്ക്കുകയാണുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് പ്രബോധനം പരസ്യമാക്കാനും സ്വന്തം കുടുംബത്തില്‍ നിന്ന് തുടങ്ങാനും ദൈവീക കല്പനയുണ്ടായത്.
”നിന്റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്കുക” (26: 214).
അലി(റ)യുടെ സഹായത്തോടെ നബി(സ്വ) കുടുംബത്തിനായി ഒരു സദ്യയൊരുക്കി. എല്ലാവരെയും വിളിച്ചു. സദ്യ വിളമ്പി. തുടര്‍ന്ന് നബി(സ്വ) സംസാരം തുടങ്ങി. എന്നാല്‍ ഇടക്ക് കയറി അബൂലഹബ് ഇടപെടുകയും എല്ലാവരോടും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ അത് അലസി.
അടുത്ത ദിവസവും വിരുന്ന് നടത്തി. ഇത്തവണ സംസാരിക്കുകയും പുതിയ സന്ദേശങ്ങള്‍ അവരെ അറിയിക്കുകയും സഹായം തേടുകയും ചെയ്തു. അലി(റ) മാത്രം അനുകൂലിച്ചു. പിതൃവ്യന്മാരെല്ലാം മൗനം പാലിച്ചു. ചിലര്‍ പരിഹസിക്കുകയും ചെയ്തു.
മൂന്നാമതാണ് നബി(സ്വ) കുടുംബാംഗങ്ങളെ സ്വഫാകുന്നിലേക്ക് വിളിച്ചത്. കുടുംബങ്ങളെല്ലാം വന്നു. നബി(സ്വ) സംസാരം തുടങ്ങി. ‘ഈ കുന്നിന്റെ അപ്പുറത്ത് നിങ്ങളെ ആക്രമിക്കാന്‍ കുതിരപ്പട സജ്ജമായി നില്‍ക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ” അവര്‍ ഒന്നിച്ച് മറുപടി പറഞ്ഞു ”തീര്‍ച്ചയായും വിശ്വസിക്കും. കാരണം താങ്കള്‍ ജീവിതത്തില്‍ കളവ് പറയാത്തയാളാണ്”
പിന്നെ നബി(സ്വ) പറഞ്ഞു ” എന്നാല്‍ നിങ്ങള്‍ക്ക് വരാനിരിക്കുന്ന ഭയാനകമായ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനാണ് ഞാന്‍ വന്നിരിക്കുന്നത്”.
മറ്റൊരിക്കല്‍ കൂടി നബി(സ്വ) കുടുംബാംഗങ്ങളെ വിളിച്ചുകൂട്ടുകയും ദിവ്യസന്ദേശം കൈമാറുകയും ചെയ്തു. എന്നാല്‍ അബൂലഹബ് ‘നിനക്ക് നാശം’ എന്നുപറഞ്ഞ് സദസ്സില്‍ നിന്ന് ഇറങ്ങിപ്പോയി. മറ്റുള്ളവര്‍ മൗനം പാലിച്ചു.
ഈ സംഭവങ്ങളോടെ ബഹുദൈവവിശ്വാസികളും ഖുറൈശി നേതൃത്വവും പുതിയ ഭീഷണിയെ തിരിച്ചറിയാന്‍ തുടങ്ങി. ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന മുഹമ്മദി(സ്വ)ന്റെ ‘പുതിയ’ വാദം തങ്ങളുടെ ദൈവങ്ങളുടെയും പരമ്പരാഗതമായ വിശ്വാസാചാരങ്ങളെയും കടയ്ക്കല്‍ കത്തിവെക്കുന്നതാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. രഹസ്യമായി നടത്തിയിരുന്ന പ്രബോധനം പരസ്യമാക്കിത്തുടങ്ങിയതും സമൂഹത്തിലെ ഉന്നതരും അടിമകളും ഒരുപോലെ പുതിയ വിശ്വാസത്തിലേക്ക് ആകര്‍ഷിപ്പിക്കപ്പെടുന്നതും ഖുറൈശി നേതൃത്വത്തെ ആശങ്കപ്പെടുത്തുകയും ചെയ്തു. അടിമകളെയും യജമാനന്മാരെയും ഒരുപോലെ കാണുന്ന ‘പുതിയ മത’ത്തെ വളരാനനുവദിക്കില്ലെന്ന് അവര്‍ പ്രതിജ്ഞയെടുത്തു. അതിന്നായി ചില തീരുമാനങ്ങളെടുക്കുകയും ചെയ്തു ഖുറൈശി നേതൃത്വം.
പരസ്യ പ്രബോധനവും പീഡനങ്ങളും
അങ്ങനെയാണ് നബി(സ്വ)യുടെ ആശ്രയമായിരുന്ന പിതൃവ്യന്‍ അബൂത്വാലിബിനെ ഖുറൈശി നേതൃത്വം സമീപിക്കുന്നത് ”അബൂത്വാലിബ്, താങ്കള്‍ ഞങ്ങളിലെ മാന്യനാണ്. ഞങ്ങളുടെ ദൈവങ്ങളെ തള്ളിപ്പറയുന്നതും ആചാരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതും ഞങ്ങള്‍ സഹിക്കില്ല, അതുകൊണ്ട് സഹോദരപുത്രനോട് മാറിനില്‍ക്കാന്‍ അങ്ങ് ആവശ്യപ്പെടണം. അല്ലാത്തപക്ഷം, നിങ്ങള്‍ രണ്ടു പേരോടും ഞങ്ങള്‍ പോരാടും.” അവര്‍ മുന്നറിയിപ്പു നല്‍കി.
അസ്വസ്ഥനായ അബൂത്വാലിബ് മുഹമ്മദി(സ്വ)നെ വിളിച്ചു വരുത്തി ”സഹോദരപുത്രാ എന്നെയും നിന്നെയും നീ രക്ഷിക്കുക. എന്റെ ചുമലില്‍ താങ്ങാവുന്നതിനപ്പുറം നീ വെക്കരുത്” – പിതൃവ്യന്റെ വാക്കുകള്‍ തിരുനബിയെ സങ്കടപ്പെടുത്തി. എന്നാലും പിന്തിരിയാന്‍ ഒരുക്കമല്ലായിരുന്നു. ”അല്ലാഹു സത്യം, ഞാന്‍ ഇതില്‍ നിന്ന് പിന്തിരിയില്ല. ഒന്നുകില്‍ ഈ ദൗത്യം വിജയിക്കും. അല്ലെങ്കില്‍ ഞാന്‍ ഇല്ലാതാവും” നബി(സ്വ) നിലപാട് വ്യക്തമാക്കി.
സഹിക്കാനായില്ല അബൂത്വാലിബിന് ആ കണ്ണുനീര്‍. ”പ്രിയ മകനേ, ധൈര്യമായിരിക്കൂ, നീ വിചാരിക്കുന്നതെല്ലാം പറഞ്ഞോളൂ. ദൈവമാണ് സത്യം, എനിക്ക് നിന്നെ കൈവിടാനാവില്ല”. തന്റെ കൈ പിടിച്ച് വളര്‍ന്നവനോട് ആ വൃദ്ധന്‍ വികാരവായ്‌പോടെ പറഞ്ഞു. ആശ്വാസത്തോടെ നബി(സ്വ) ഇറങ്ങിപ്പോയി.
അബൂത്വാലിബിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതോടെ ഖുറൈശികള്‍ പീഡനപര്‍വ്വം തുടങ്ങി. നബിയില്‍ വിശ്വസിച്ച അടിമകളെ അവര്‍ മൃഗീയമായാണ് പീഡിപ്പിച്ചത്. ബിലാലും ഖബ്ബാബും യാസിര്‍ കുടുംബവും. മരുഭൂമിയുടെ തിളങ്ങുന്ന ചൂടില്‍ വെന്തുരുകി. യാസിറും ഭാര്യയും രക്തസാക്ഷികളായി.
തിരുനബിയെപ്പോലും വെറുതെ വിട്ടില്ല അവര്‍. നമസ്‌കരിക്കുന്ന നബിയുടെ പിരടിയില്‍ അബൂജഹ്ല്‍ ഒട്ടകത്തിന്റെ കുടല്‍മാല ചാര്‍ത്തി. നബിയുടെ തല തകര്‍ക്കാന്‍ കല്ലുമായി വന്നു. പിതൃവ്യന്‍ കൂടിയായ അബൂലഹബും ഭാര്യ ഉമ്മുജമീലും നബിയുടെ വീടിന് മുന്നില്‍ മാലിന്യം തള്ളി. ഉഖ്ബത്തു ബ്‌നു അബീമുഈത്ത് സല്‍കാരത്തിന് ക്ഷണിച്ച് മുഖത്ത് തുപ്പി.
പീഡനത്തിനിരയായ അബൂബക്ര്‍ നാടുവിടാനൊരുങ്ങി. എന്നാല്‍ അവിശ്വാസിയായ ഒരു ഗോത്ര മുഖ്യന്‍ അദ്ദേഹത്തിന് അഭയം നല്‍കുകയായിരുന്നു. അബൂബക്ര്‍ എന്ന വ്യക്തിത്വത്തിന്നുളള അംഗീകാരമായിരുന്നു അത്. ഉസ്മാന്‍, സുബൈര്‍, സഹ്ദ് തുടങ്ങിയവര്‍ക്കും പീഡനങ്ങള്‍ സഹിക്കേണ്ടിവന്നു. എന്നാല്‍ ഇസ്‌ലാം ഇതിനിടയിലും വളരുകയായിരുന്നു.
പീഡനം ഒരു ഭാഗത്തു നടക്കുമ്പോള്‍ മറുഭാഗത്ത് ദുഷ്പ്രചാരണവും തകൃതിയായി. ജ്യോത്സ്യന്‍, മനോരോഗി, മാരണക്കാരന്‍, കുടുംബത്തില്‍ കലാപമുണ്ടാക്കുന്നവന്‍ തുടങ്ങിയ ആരോപണങ്ങള്‍ നബി(സ്വ)ക്കെതിരെ ഉന്നയിച്ചു. അതുപക്ഷേ വിലപ്പോയില്ല. ഇതിനിടയില്‍ പ്രീണനശ്രമങ്ങളും നടന്നു. സമ്പത്തും, സ്ത്രീയും അധികാരവും നല്‍കി ആദരിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പ്രീണനം.
ചില സംഭവങ്ങള്‍
പരസ്യപ്രബോധനം മുതല്‍ മദീന ഹിജ്‌റ വരെയുള്ള ഏഴ് വര്‍ഷത്തിനിടെ സന്തോഷദായകവും ദു:ഖകരവുമായ നിരവധി സംഭവങ്ങള്‍ നടന്നു. മര്‍ദനം കൊടുമ്പിരികൊണ്ടപ്പോള്‍ ചിലരോട് നബി(സ്വ) എത്യോപപ്യയിലേക്ക് പലായനംചെയ്യാന്‍ (ഹിജ്‌റ) പറഞ്ഞു. അന്ന് ആ രാജ്യം അറിയപ്പെട്ടിരുന്നത് ഹബ്ശ എന്നായിരുന്നു. ഉസ്മാനുബ്‌നു അഫ്ഫാന്റെ നേതൃത്വത്തില്‍ 10 പുരുഷന്മാരും അഞ്ചു സ്ത്രീകളുമടങ്ങുന്ന സംഘമാണ് ആദ്യം പോയത്. ഇവര്‍ക്ക് ക്രിസ്ത്യാനിയായ നേഗസ് (നജ്ജാശി) രാജാവ് അഭയം നല്‍കി. വൈകാതെ മറ്റൊരു സംഘവും പോയി.
പ്രബോധനം ശക്തമായി നടന്നിരുന്ന നാളുകളില്‍ മക്കയിലേക്ക് തീര്‍ഥാടനത്തിന് വന്ന ചിലര്‍ നബി (സ്വ)യെക്കുറിച്ചു കേട്ടറിഞ്ഞിരുന്നു. ഇതില്‍ ഗിഫാര്‍ ഗോത്രത്തിലെ അബൂദര്‍റും ഔസ് ഗോത്രത്തിലെ തുഫൈലും നബി(സ്വ)യുമായി കൂടിക്കാഴ്ച നടത്തുകയും അവരവരുടെ ഗോത്രങ്ങളില്‍ ഇസ്‌ലാമിക സന്ദേശമെത്തിക്കുകയും ചെയ്തു. മദീനയിലെ രണ്ട് പ്രബല ഗോത്രങ്ങളായ ഔസിലും ഖസ്‌റജിലും ഇസ്‌ലാം ചര്‍ച്ചയാവുകയും ചെയ്തു.
തിരുനബിയെയും അനുചരന്മാരെയും ഏറെ സന്തോഷിപ്പിച്ച സംഭവങ്ങളായിരുന്നു നബിയുടെ പിതൃവ്യന്‍ ഹംസയുടെയും ഇസ്‌ലാമിന്റെ പ്രത്യക്ഷ ശത്രുവായിരുന്ന ഉമറുബ്‌നുല്‍ ഖത്താബിന്റെയും ഇസ്‌ലാം സ്വീകരണം. അബൂജഹ്ല്‍ നബി(സ്വ)യെ നീചമായി പരിഹസിച്ചതിനെ തുടര്‍ന്നായിരുന്നു ഹംസ(റ)യുടെ മനം മാറ്റം. സഹോദരി ഫാത്വിമ മുസ്‌ലിമായതിനാല്‍ രോഷം പൂണ്ട് അവരെ ശരിപ്പെടുത്താനിറങ്ങിയ ഉമര്‍(റ) ഒടുവില്‍ എത്തിച്ചേര്‍ന്നത് തിരുനബിയുടെ സന്നിധിയില്‍. ഇവര്‍ക്ക് പിന്നാലെ ഇസ്‌ലാമിലേക്കുള്ള ഒഴുക്കിന് വേഗത കൂടി.
ഉപരോധത്തിലൂടെ ഹാശിം കുടുംബത്തെ തകര്‍ത്ത് മുസ്‌ലിംകളെ തോല്പിക്കാനും ഈ കാലയളവില്‍ നീക്കമുണ്ടായി. അബൂലഹബിന്റെ കുടുംബത്തെ മാറ്റി നിര്‍ത്തി ബനൂഹാശിം, മുത്തലിബ് കുടുംബങ്ങള്‍ക്കാണ് ബഹിഷ്‌കരണം ബാധകമാക്കിയത്. ഇവര്‍ മൂന്ന് വര്‍ഷത്തോളം മലഞ്ചെരുവില്‍ താമസിക്കേണ്ടിവന്നു. നബി(സ്വ)യും ഭാര്യ ഖദീജയും ഉള്‍പ്പെടെയുള്ളവര്‍ ഏറെ ദുരിതമനുഭവിച്ചു ഇക്കാലയളവില്‍.
തിരുദൂതരെ അങ്ങേയറ്റം വേദനിപ്പിച്ച രണ്ട് വേര്‍പാടുകള്‍ ഉണ്ടായതും ഇക്കാലത്ത് തന്നെ. ഒന്ന്, 25 വര്‍ഷം ധന്യമായ ദാമ്പത്യത്തിലൂടെ തണലും കുളിരുമേകിയ ഖദീജയുടേത്. രണ്ട് ഖുറൈശി ഹുങ്കിന് മുന്നില്‍ നബി(സ്വ)ക്ക് സംരക്ഷണമായി നിന്നിരുന്ന അബൂത്വാലിബിന്റേത്. ഈ വിയോഗങ്ങളുണ്ടാക്കിയ ക്രിസ്താബ്ദം 619നെ ദു:ഖവര്‍ഷം എന്നാണ് നബി(സ്വ) വിളിച്ചത്. അബൂത്വാലിബിനെ ഇസ്‌ലാമിന്റെ സാക്ഷ്യവാക്യം ചൊല്ലാന്‍ തിരുനബി പ്രേരിപ്പിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചു.
തണലുകള്‍ നഷ്ടപ്പെട്ടതോടെ പീഡനം വര്‍ധിച്ചു. സംരക്ഷണം തേടി നബി(സ്വ) താഇഫിലെ സഖീഫ് ഗോത്രത്തെ സമീപിച്ചു. എന്നാല്‍ അംറുബ്‌നു ഉമയ്യയുടെ മൂന്ന് പുത്രന്മാരും ദൂതരെ പരിഹസിച്ചു മടക്കിവിട്ടു. തെരുവ് കുട്ടികളെയും അടിമകളെയും വിട്ട് ദൂതരെ അപമാനിക്കുകയും ചെയ്തു. മറ്റു ചില വാതിലുകളും മുട്ടി നോക്കി. പക്ഷേ, തുറന്നില്ല. ഒടുവില്‍ നൗഫല്‍ ഗോത്ര മുഖ്യനായ മുത്ഇമിന്റെ സംരക്ഷണത്തിലാണ് നബി(സ്വ) മക്കയില്‍ തിരിച്ചെത്തിയത്.
ഇതിനിടെ, എത്യോപ്യയിലേക്ക് ഹിജ്‌റ പോയവരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമവും ഖുറൈശികള്‍ നടത്തി. അബ്ദുല്ലാഹിബ്‌നു അബീ റബീഅയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നേഗസ് രാജാവിന്റെ അടുത്തേക്ക് അവര്‍ അയച്ചു. എന്നാല്‍ ജ്അഫറി(റ)ല്‍ നിന്ന് സത്യാവസ്ഥ ചോദിച്ചറിഞ്ഞ നേഗസ് ഖുറൈശി സംഘത്തെ നിരാശരാക്കി മടക്കി വിടുകയായിരുന്നു.
ഇസ്‌റാഉം മിഅ്‌റാജുമാണ് (നിശാ പ്രയാണവും ആകാശ യാത്രയും) മറ്റൊരു സുപ്രധാന സംഭവം. നബി(സ്വ)യെ ജിബ്‌രീല്‍(അ) ഒറ്റ രാത്രികൊണ്ട് മസ്ജിദുല്‍ ഹറമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സ്വയിലേക്കും തുടര്‍ന്ന് ഏഴാം ആകാശത്തേക്കും കൊണ്ടുപോയി തിരിച്ചുകൊണ്ടു വന്നു. മദീനയും ജറുസലമും തമ്മില്‍ രണ്ടു മാസത്തെ യാത്രാ ദൂരമുണ്ട്. ഈ യാത്ര (ഇസ്‌റാഅ്) ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട് (17:1).
വാനലോകത്തുവെച്ച് പൂര്‍വ്വ പ്രവാചകന്മാരെ നബി(സ്വ) കാണുകയും മുസ്‌ലിംകള്‍ക്ക് അഞ്ചു നേരത്തെ നമസ്‌കാരം അല്ലാഹു നിര്‍ബന്ധമാക്കുകയും ചെയ്തു. ഈ യാത്രയില്‍ നിശാ പ്രയാണം ഖുറൈശികള്‍ വിവാദമാക്കിയെങ്കിലും നബി(സ്വ)യുടെ തെളിവുകള്‍ക്ക് മുമ്പില്‍ അവര്‍ നിശ്ശബ്ദരായി. യാത്ര പോയ വിവരം കേട്ടമാത്രയില്‍ തന്നെ വിശ്വസിച്ച അബൂബക്‌റി(റ)ന് തിരുനബി(സ്വ) ‘സിദ്ദീഖ്’ എന്ന വിശേഷണം നല്‍കി. (അത് അംഗീകരിച്ചവന്‍ എന്നര്‍ഥം)ഹദീസ് ഗ്രന്ഥങ്ങളില്‍ ഈ സംഭവങ്ങള്‍ വിശദീകരിക്കുന്നുണ്ട്. (ബുഖാരി).
ഹിജ്‌റക്കുള്ള ഒരുക്കം
മക്കയില്‍ ആദര്‍ശ ജീവിതം സുരക്ഷിതമല്ലെന്ന് നബി(സ്വ) മെല്ലെ തിരിച്ചറിഞ്ഞു തുടങ്ങി. ജലസമൃദ്ധവും ഈന്തപ്പനകളാല്‍ സമ്പന്നവുമായ കറുത്ത പാറമടകള്‍ക്കിടയിലെ സുന്ദരമായ ഭൂമിയായിരുന്നു, യസ്‌രിബ്. എന്നാല്‍ ശത്രുതയിലും തിന്മയിലും പൊറുതിമുട്ടിക്കഴിയുകയായിരുന്നു യസ്‌രിബ്. ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ തമ്മിലായിരുന്നു തീരാപ്പക നിലനിന്നിരുന്നത്. പ്രശ്‌നപരിഹാരത്തിന് ഒരു വിമോചകനെ കാത്തിരിക്കുകയായിരുന്നു അവര്‍. ഇതിന്ന് പുറമെ ബനൂഖുറൈദ, ബനൂ ഖൈനുഖാഅ്, ബനൂനദീര്‍ എന്നീ ജൂതഗോത്രങ്ങളും അവിടെയുണ്ടായിരുന്നു. ഇവരാകട്ടെ തങ്ങളുടെ വേദാധ്യാപനപ്രകാരം ഒരു പ്രവാചകന്റെ ആഗമനം കാത്തിരിക്കുകയുമായിരുന്നു.
പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം തന്നെ തിരുനബി(സ) ഹിജ്‌റക്കുള്ള ഒരുക്കം തുടങ്ങിയിരുന്നു. യസ്‌രിബില്‍ നിന്ന് തീര്‍ഥാടനത്തിനായി മക്കയിലെത്തുന്നവരെ രഹസ്യമായിക്കണ്ട് ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്. ഇവര്‍ തങ്ങളുടെ ആളുകളിലേക്ക് ഈ സന്ദേശം കൈമാറി.
അടുത്ത വര്‍ഷം, അഥവാ എ ഡി 621 ല്‍ ഔസ്, ഖസ്‌റജ് ഗോത്രങ്ങളില്‍ നിന്നായി 12 പേര്‍ ഹജ്ജ് തീര്‍ഥാടനത്തിന് വന്നപ്പോള്‍ അഖബ എന്ന സ്ഥലത്തുവെച്ച് ദൂതരുമായി അവര്‍ സന്ധിക്കുകയും ഉടമ്പടിയിലേര്‍പ്പെടുകയും ചെയ്തു. ”അല്ലാഹുവില്‍ പങ്കുചേര്‍ക്കില്ല, മോഷണം, അശ്ലീലവൃത്തികള്‍, മക്കളെ കൊല്ലല്‍, വ്യാജ ആരോപണം ഉന്നയിക്കല്‍ എന്നിവ നടത്തില്ല, നന്മയില്‍ പ്രവാചകനെ അനുസരിക്കും എന്നിവയായിരുന്നു ഉടമ്പടിയിലെ വ്യവസ്ഥകള്‍. ഇതാണ് ഒന്നാം അഖബ ഉടമ്പടി.
മടങ്ങുമ്പോള്‍ യസ്‌രിബുകാര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്താനായി യുവപ്രബോധകന്‍ മുസ്അബുബ്‌നു ഉമൈറി(റ)നെയും നബി(സ്വ) അവരോടൊപ്പം അയച്ചു കൊടുത്തു. മുസ്അബ്(റ) തന്റെ ബാധ്യത ഭംഗിയായി നിര്‍വ്വഹിച്ചപ്പോള്‍ അടുത്ത വര്‍ഷം കൂടുതല്‍ പേരെത്തി. ഖസ്‌റജില്‍ നിന്ന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 64 പേരും ഔസില്‍ നിന്ന് 11 പേരും, ഇവര്‍ അര്‍ധ രാത്രിയില്‍ നബി (സ്വ)യുമായി കൂടിക്കാഴ്ച നടത്തി. പിതൃവ്യന്‍ അബ്ബാസുമുണ്ടായിരുന്നു നബിയോടൊപ്പം.
”നിങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും നിങ്ങള്‍ സംരക്ഷിക്കുന്നതുപോലെ എന്നെയും സംരക്ഷിക്കണം” എന്ന് പറഞ്ഞ് നബി(സ്വ) ഖുര്‍ആന്‍ വചനങ്ങള്‍ പാരായണം ചെയ്തു. അപ്പോള്‍ ഖസ്‌റജിലെ നേതാവ് ബറാഅ് നബി(സ്വ)യുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു. ”റസൂലേ, ഞങ്ങള്‍ യോദ്ധാക്കളാണ് അല്ലാഹുവാണ് സത്യം, ഞങ്ങള്‍ താങ്കളെ സംരക്ഷിക്കും; ഞങ്ങളുടെ കുടുംബങ്ങളെപ്പോലെത്തന്നെ”
അപ്പോള്‍ അബൂല്‍ ഹൈസം ചോദിച്ചു. ”ഞങ്ങള്‍ അങ്ങനെ ചെയ്യുകയും അല്ലാഹു താങ്കള്‍ക്ക് വിജയം നല്‍കുകയും ചെയ്താല്‍ ഞങ്ങളെ ഒഴിവാക്കി താങ്കള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുമോ?”
നബി(സ്വ)യുടെ മറുപടി ചിരിച്ചുകൊണ്ടായിരുന്നു. ”ഒരിക്കലും മടങ്ങില്ല. ഞാന്‍ നിങ്ങളുടേതും നിങ്ങള്‍ എന്റേതുമാണ്.
