സുഊദി അറേബ്യയിലെ മക്കയിൽ സ്ഥിതി ചെയ്യുന്ന കഅ്ബ ലോകത്താകമാനമുള്ള മുസ്ലിംകൾ ആരാധനയായ നമസ്കാരത്തിൽ അഭിമുഖീകരിക്കുന്ന പള്ളിയാണ്. ഏകദൈവമായ അല്ലാഹുവിനെ ആരാധിക്കാൻ ഭൂലോകത്ത് ആദ്യമായി നിർമ്മിച്ച ഈ ദേവാലയത്തിന്റെ ഭാഗങ്ങൾ, ഹജ്ജിനും ഉംറക്കുമായി ഉപയോഗിക്കുന്ന അതിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ എന്നിവയാണ് കഅ്ബയുടെ ഭാഗങ്ങള്‍ എന്ന ഈ അധ്യായത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഹജറുൽ അസ് വദ് , വാതിൽ , പാത്തി ( മീസാബ് ), അടിത്തറ (ശാദിർവാൻ), ഹിജ്ർ ഇസ്മാഈൽ, മുൽതസം, മഖാമു ഇബ്റാഹീം, നാലു മൂലകൾ, കിസ് വ , കഅ്ബയുടെ ഉൾഭാ ഗം, കഅ്ബ കഴുകൽ, താക്കോൽ, സംസം, സംസം: സ്ഥാനവും സവിശേഷതയും, സംസം: മഹത്വം, വിതരണ സംവിധാനം, സ്വഫാ മർവ മലകൾ, ജംറകൾ, മിന, മുസ്ദലിഫ , അറഫ, മീഖാത്തുകൾ എന്നീ ഉപശീർഷകങ്ങളിലായി ഇത് വിശദമായി വായിക്കാം.
കഅ്ബക്ക് പ്രധാനമായും 9 ഭാഗങ്ങളാണുള്ളത്:
1. ഹജറുല്‍അസ്വദ് (കറുത്ത കല്ല്)
2. വാതില്‍
3. പാത്തി (മീസാബ്)
4. അടിത്തറ (ശാദിര്‍വാന്‍)
5. ഹിജ്ര് (ഹത്വീം)
6. മുല്‍തസം
7. മഖാമു ഇബ്റാഹീം
8. നാലു മൂലകള്‍
9. കിസ്വ
- കഅ്ബയുടെ ഉള്‍ഭാഗം
- കഅ്ബ കഴുകല്‍
- കഅ്ബയുടെ താക്കോല്‍
ഹജറുല്‍ അസ്വദ്
കഅ്ബയുടെ തെക്കുകിഴക്കെ മൂലയില്‍ ഭൂമിയില്‍ നിന്ന് ഒന്നര മീറ്റര്‍ ഉയരത്തില്‍ ചുമരിലാണ് ഹജറുല്‍അസ്വദ് സ്ഥാപിച്ചിരിക്കുന്നത്. ത്വവാഫ് ആരംഭിക്കേണ്ടത് ഹജറുല്‍അസ്വദിന്റെ ഭാഗത്തുനിന്നാണ്. മോഷണത്താലും മറ്റും ഈ കല്ല് അതിന്റെ ആദ്യ വലിപ്പത്തില്‍ നിന്ന് ചെറുതായിടുണ്ട്. ഇപ്പോള്‍ വെള്ളിയുടെ വലയത്തിനകത്ത് ഭദ്രമാക്കി വെച്ചിരിക്കുകയാണ്. ഹജറുല്‍അസ്വദ് ചുംബിക്കുകയോ സ്പര്‍ശിക്കുകയോ ഇതിനു നേരെ ആംഗ്യം കാണിക്കുകയോ ചെയ്തുവേണം ത്വവാഫ് തുടങ്ങാന്‍.
ഉമര്‍(റ) പറയുന്നു: ‘റസൂല്‍(സ്വ) നിന്നെ ചുംബിക്കുന്നത് കണ്ടില്ലായിരുന്നെങ്കില്‍ നിന്നെ ഞാന്‍ ചുംബിക്കുകയില്ലായിരുന്നു; ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത ഒരു കല്ല് മാത്രമാണ് നീ’ (തിര്‍മിദി) .
വാതില്‍
കഅ്ബയുടെ കിഴക്കുഭാഗത്തെ ചുമരില്‍ ഒരു വാതിലുണ്ട്. മധ്യഭാഗത്തല്ല, ഹജറുല്‍ അസ്വദിനോടടുത്തായാണ് വാതില്‍ സ്ഥിതി ചെയ്യുന്നത്. ഖുറൈശികള്‍ കഅ്ബ പുതുക്കി പണിതപ്പോള്‍ തറവിതാനത്തില് നിന്ന് ഏകദേശം ഏഴടി ഉയരത്തിലാണ് വാതില്‍ സ്ഥാപിച്ചത്. ഉസ്മാനിയാ സുല്‍ത്താന്‍ ഇത് വെള്ളിയില്‍ പണിതു. പിന്നീട് 1979ല്‍ സുഊദി ഭരണാധികാരി ഖാലിദ് രാജാവ് തേക്കില്‍ നിര്‍മിച്ച് അതിന് സ്വര്‍ണം ചാര്‍ത്തി. മൂന്നുമീറ്റര്‍ ഉയരവും രണ്ടുമീറ്റര്‍ വീതിയുമുള്ള വാതിലില്‍, 280 കിലോ ഗ്രാം സ്വര്‍ണമുണ്ട്. ഖുര്‍ആന്‍ വചനങ്ങളും ദൈവിക നാമങ്ങളും കാലിഗ്രഫി മികവില്‍ ഇതില്‍ കൊത്തിവെച്ചിട്ടുണ്ട്. ഒരുകോടി മൂപ്പത്തിനാല് ലക്ഷത്തി ഇരുപതിനായിരം റിയാല്‍ ആണ് അന്ന് നിര്‍മാണച്ചെലവ്.
പാത്തി (മീസാബ്)
ഇബ്രാഹീം(അ) പടുത്തുയര്‍ത്തിയ കഅ്ബയ്ക്ക് മേല്‍ക്കൂര ഉണ്ടായിരുന്നില്ല. പിന്നീട് ഖുറൈശികളുടെ കാലത്ത് പുതുക്കി പണിതത് മേല്ക്കൂരയോടു കൂടിയായിരുന്നു. മഴ പെയ്യുമ്പോള്‍ മുകളില്‍ പതിക്കുന്ന വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുവാന്‍ വേണ്ടി ഒരു പാത്തി സ്ഥാപിക്കുകയുണ്ടായി. ഇത് മീസാബ് എന്നറിയപ്പെടുന്നു. കഅ്ബയുടെ വടക്കേ ചുമരില്‍ ഹിജ്റിലേക്ക് പതിക്കുന്നവിധം കഅ്ബയ്ക്കു മുകളിലെ വെള്ളം ഒഴുക്കി വിടാനുള്ളതാണിത്. ഇത് മരം കൊണ്ടുള്ളതായിരുന്നു. ഇപ്പോഴിത് ശുദ്ധ സ്വര്‍ണ നിര്‍മിതമാണ്. രണ്ടുമീറ്റര്‍ നീളമുണ്ട്. 23 സെ.മി.ഘനവും 26 സെ. മീ.വീതിയുമുണ്ട്. ഇതില്‍ ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം, യാ അല്ലാഹ് എന്ന് ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.
അടിത്തറ (ശാദിര്‍വാന്‍)
കഅ്ബയുടെ ചുമരുകളും അടിത്തറയും ചേരുന്ന ഭാഗത്തെ ചെരിഞ്ഞസ്ഥലം. മത്വാഫില്‍നിന്ന് 70 സെന്റിമീറ്റര്‍ ഉയര്‍ന്നുനില്‍ക്കുന്നതും 72 സെന്റിമീറ്റര്‍ വീതിയുള്ളതുമായ ഈ ഭാഗത്ത് വെള്ള മാര്‍ബിള്‍ പതിച്ചിട്ടുണ്ട്. കഅ്ബയുടെ കിസ്വ കേടാവാതിരിക്കാനും അത് വലിച്ചുകെട്ടാനും ഇത് സഹായകമാണ്. ഹിജ്റിന്റെ ഭാഗത്ത് ശാദിര്‍വാന്‍ ഇല്ല.
ഹിജ്ര് ഇസ്മാഈല്‍
കഅ്ബയുടെ വടക്കുഭാഗത്ത് അര്ധവൃത്താക്യതിയിലുള്ള അരമതില്. ഇതിന് ഹത്വീം എന്നു പറയുന്നു. 1.30 മീറ്റര്‍ ഉയരം, ഒന്നരമീറ്റര്‍ വീതി. ഇതിന്റെ ഉള്‍ഭാഗം എട്ടരചതുരശ്ര മീറ്റര്‍ വിസ്താരം ഉണ്ട്. ഖുറൈശികള്‍ കഅ്ബ പുതുക്കി പണിതപ്പോള്‍ കഅ്ബയോട് ചേര്‍ന്ന ഈ ഭാഗം പണം തികയാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നു. പകരം അവര്‍ അരമതില് നിര്‍മിച്ചു.
ഹിജ്ര് കഅ്ബയുടെ ഭാഗം തന്നെയാണെന്നും അവിടെ നമസ്കരിക്കുന്നത് കഅ്ബയില്‍ നമസ്കരി ക്കുന്നതിന് തുല്യമാണെന്നും നബി(സ്വ) പറഞ്ഞതായി പത്നി ആഇശ(റ) വ്യക്തമാക്കിയിട്ടുണ്ട്. (തിര്‍മിദി) . ഹിജ്റിന് പുറത്തുകൂടി മാത്രമേ ത്വവാഫ് ചെയ്യാവൂ. കാരണം ആ ഭാഗം കഅ്ബയില്‍ പെട്ടതാണ്.
മുല്‍തസം
ഹജറുല്‍ അസ്വദിനും കഅ്ബയുടെ വാതിലിനും ഇടയ്ക്കുള്ള രണ്ടുമീറ്റര്‍ ഭാഗം. ത്വവാഫ് ചെയ്ത ശേഷം നബി(സ്വ) ഈ ഭാഗത്ത് മുഖവും നെഞ്ചും അമര്‍ത്തി നിന്നിരുന്നു. അങ്ങനെയാണ് ഈ ഭാഗത്തിന് മുല്‍തസം (ചേര്‍ത്തുവെക്കല്‍) എന്ന പേരുവന്നത്. ഇങ്ങനെയുള്ള പ്രാര്‍ഥന സ്വീകരിക്ക പ്പെടുമെന്നും നബി(സ്വ) പറഞ്ഞു (ബൈഹഖി) .
മഖാമു ഇബ്റാഹീം
കഅ്ബ പണിയുമ്പോള്‍ കയറി നില്‍ക്കാനായി ഇബ്റാഹീം (അ) ഉപയോഗിച്ച കല്ലാണിത്. ഇബ്റാഹീം നിന്ന സ്ഥലം എന്നാണിതിന്റെ അര്‍ഥം.
ഇബ്റാഹീമി(അ)ന്റെ കാല്പാദം ഇതില്‍ പതിഞ്ഞിട്ടുണ്ട്. 22.സെ.മീ.നീളവും 11 സെ.മീ. വീതിയും 10സെ.മീ. താഴ്ചയും ഉണ്ട് ഇതിന്. ഈ കല്ല് ഇപ്പോള്‍ മൂന്നുമീറ്റര്‍ ഉയരമുള്ള ഒരു സഫ്ടികക്കൂട്ടി ലാണുള്ളത്. കഅ്ബയില്‍ നിന്ന് 14.5 മീറ്റര്‍ കിഴക്കോട്ടു മാറിയാണ് ഉള്ളത്. എങ്കിലും ഇത് കഅ്ബ യുടെ ഭാഗമായാണ് പരിഗണിക്കപ്പെടുന്നത്. ഖുര്‍ആന്‍ സൂറ.അല്‍ബഖറ (125), ആലു ഇംറാന്‍ (97) എന്നീ വചനങ്ങളില്‍ മഖാമു ഇബ്റാഹീം പരാമര്‍ശിച്ചിട്ടുണ്ട്.
നാലു മൂലകള്‍
ചതുരാകൃതിയിലുള്ള കഅ്ബയുടെ ഒരോ മൂലയും പ്രത്യേക പേരുകളില്‍ അറിയപ്പെടുന്നു. ദിശാ സൂചകമാണ് ഈ പേരുകള്‍. തെക്കേ മൂല റുക്നുല്‍ യമാനീയാണ്. കിഴക്കെ മൂല റുക്നുശ്ശര്ഖീ എന്നറിയപ്പെടുന്നു. ഇത് വാതിലിനു സമീപത്താണ്. ഹജറുല്‍അസ്വദും ഈ മൂലയില്തന്നെ. മൂന്നാമത്തേത് ശാമിന്റെ ദിശയിലുള്ള റുക്നുശ്ശാമീ. വടക്കു ഭാഗത്തെ ഹിജ്റിനു സമീപത്താണിത്. റുക്നുല്‍ ഇറാഖീയാണ് അവസാനത്തേത്.
കിസ്വ
കഅ്ബയുടെ ചുമരുകള്‍ പൂര്‍ണമായും മറയ്ക്കുന്ന വിധമൂള്ള പട്ടുപുടവയാണിത്. ഖില്‍അ എന്നും പേരുണ്ട്. ഒന്ന് അകത്തും വേറൊന്ന് പുറത്തുമുണ്ടാവും. ഇത് ആദ്യം തൂക്കിയിട്ടത് ഇസ്മാഈല്‍ (അ) ആണെന്നും, അതല്ല യമന്‍ രാജാവ് തുബ്ബഅ് ആണെന്നും അഭിപ്രായമുണ്ട്.
മക്ക വിജയദിനത്തില്‍ നബി(സ്വ) യമനീ തുണിയാണ് കിസ്വയാക്കിയത്. ഈജിപ്തിലെ ഖിബാതീ തുണി ഇറാഖിലെ നമാരിഖ് തുണി, പട്ടുതുണി എന്നിവ വിവിധ കാലങ്ങളില്‍ വിരിച്ചു.
ഇപ്പോള്‍, മുന്തിയ പട്ടുവിരിയാണുള്ളത്. ഇതില്‍ സ്വര്‍ണം വെള്ളി നൂലുകള്‍കൊണ്ട് ശഹാദത്ത് കലിമയും അല്ലാഹുവിനെ വാഴ്ത്തുന്ന വാക്യങ്ങളും എഴുതിവെച്ചിട്ടുണ്ട്. 5760 കിലോ പട്ട്, 720 കി ലോപെയിന്റ് എന്നിവ ഉപയോഗിച്ച് സുഊദി അറേബ്യയില്‍ തന്നെ നിര്‍മിക്കുന്ന കിസ്വക്ക് 14.5 മീറ്റര്‍ നീളമാണുള്ളത്. എല്ലാ വര്‍ഷവും ഹജ്ജിനോടനുബന്ധിച്ചാണ് കിസ്വ മാറ്റം നടക്കാറുള്ളത്.
അബ്ദുല്‍അസീസ് രാജാവാണ് കിസ്വ നിര്‍മിക്കാന്‍ വേണ്ടിമാത്രം സുഊദി അറേബ്യയില്‍ ഒരു ഫാക്ടറി തുറന്നത്.
കഅ്ബയുടെ ഉള്‍ഭാഗം
കഅ്ബയുടെ ഉള്‍ഭാഗം തറ വെള്ള മാര്‍ബിള്‍ പാകിയതാണ്. ചുമരില്‍ തറയില്‍നിന്ന് നാലുമീറ്റര്‍ ഉയരത്തില്‍ റോസ് വര്‍ണത്തിലുള്ള മാര്‍ബിളാണ് പതിച്ചിട്ടുള്ളത്. ചുമര് ബാക്കി ഭാഗവും മേല്‍ക്കൂരയുടെ അടിഭാഗവും കിസ്വകൊണ്ട് മൂടിയിരിക്കുന്നു.
44 സെ.മീ ചുറ്റളവുള്ള മരത്തിന്റെ മൂന്നു തൂണുകളും കഅ്ബക്കകത്തുണ്ട്. ഇവയാണ് മേല്‍ക്കൂര താങ്ങി നിറുത്തുന്നത്. മുകളിലേക്ക് കയറാനുള്ള കോണി, ഇതിലേക്കുള്ള ബാബുത്തൗബ എന്ന വാതില്‍, സാമഗ്രികള്‍ സൂക്ഷിക്കാനുള്ള പെട്ടി എന്നിവയും അകത്തുണ്ട്. നബി(സ്വ) നമസ്കരിച്ച ഭാഗം പ്രത്യേക മാര്‍ബിള്‍കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.
അകത്തേക്ക് പ്രകാശം കിട്ടാനായി മുകള്‍ ഭാഗത്ത് പളുങ്ക് അടപ്പും സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമായ സമയങ്ങളില്‍ മാത്രമേ ഇത് തുറക്കൂ.
കഅ്ബ കഴുകല്‍
വിഗ്രഹങ്ങളാലും മറ്റു മാലിന്യങ്ങളാലും നിറഞ്ഞ കഅ്ബ, മക്ക വിജയദിനത്തില്‍ തിരുദൂതരെ(സ്വ) അങ്ങേയറ്റം വേദനിപ്പിച്ചു. വിഗ്രഹങ്ങളെല്ലാം പുറത്തെറിഞ്ഞ് വൃത്തിയാക്കിയ ദൂതര്‍(സ്വ) പിന്നീട് സംസം വെള്ളത്തില്‍ കഅ്ബ കഴുകിയെടുത്തു. (കഅ്ബയുടെ 21 മീറ്റര്‍ അടുത്താണ് സംസം കിണര്‍). തുടര്‍ന്നാണ് ദുതര്‍ അതിനകത്തു പ്രവേശിച്ച് നമസ്കരിച്ചത്.
ഇതിന്റെ തുടര്‍ച്ചയെന്നോണം എല്ലാ വര്‍ഷവും ശഅ്ബാന്‍ ഒന്നിനും ദുല്‍ഹിജ്ജ ഒന്നിനും (നോമ്പി നും ഹജ്ജിനും മുന്നോടിയായി) കഅ്ബ കഴുകിവരുന്നു. സംസം വെള്ളം, ത്വാഇഫില്‍ നിന്നെത്തിക്കുന്ന പനിനീര്‍വെള്ളം, മുന്തിയ ഇനം അത്തര്‍ എന്നിവ ഉപയോഗിച്ചാണ് കഴുകല്‍. മക്ക ഗവര്‍ണറുടെ നേതൃത്വത്തില്‍ നടക്കുന്ന കഴുകല്‍ ചടങ്ങിന് സ്വദേശ വിദേശ പ്രതിനിധികള്‍ സാക്ഷ്യം വഹിക്കാറുണ്ട്.
കഅ്ബയുടെ താക്കോല്‍
ഇബ്റാഹീം നബി(അ) പടുത്തുയര്‍ത്തിയതു മുതല്‍തന്നെ കഅ്ബക്ക് സൂക്ഷിപ്പുകാരുണ്ടായിരുന്നു. സാദിന് എന്നാണിവരെ വിളിച്ചിരുന്നത്. കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പും മറ്റ് അവകാശങ്ങളും ഇവര്‍ക്കായിരുന്നു. ജാഹിലിയ്യാകാലത്ത് ഇത് അബ്ദുദ്ദാര്‍ കുടുംബത്തിനായി. മക്ക വിജയവേളയില്‍ ഈ കുടുംബത്തിലെ ത്വല്‍ഹയുടെ മകന് ഉസ്മാന്റെ കൈവശമായിരുന്നു താക്കോലുണ്ടായിരുന്നത്. (ബുഖാരി) .
ഇപ്പോള്‍ ഇത് സൂക്ഷിക്കുന്നത് ഇദ്ദേഹത്തിന്റെ പിന്മുറക്കാരായ ആലുശൈബി കുടുംബമാണ്. ഡോ. സ്വാലിഹ് സൈനുല്‍ ആബിദീന്‍ അശ്ശൈബിയാണ് 2014 ഒക്ടോബര്‍ മുതല്‍ താക്കോല്‍ സൂക്ഷിപ്പുകാരന്. 2013ല്‍ താക്കോല്‍ പുതുക്കി നിര്‍മിച്ചിരുന്നു.
സംസം
ദാഹിച്ചുവശായ ഹാജറിനും മുലകുടി പ്രായത്തിലുള്ള മകന് ഇസ്മാഈലിനും വിജനമായ മക്ക മണലാരണ്യത്തില്‍ അല്ലാഹു ഒഴുക്കിയ നീരുറവയാണ് സംസം. ജിബ്രീലി(അ)ന്റെ ചിറക് തട്ടി രൂപ പ്പെട്ട ചെറിയകുഴിയില്‍ നിന്നാണ് ആദ്യം ജലം പൊടിഞ്ഞത്. തന്റെ തോല്‍പ്പാത്രം കൊണ്ട് ഹാജര്‍ ആ നീര് കോരിയെടുത്തു. അപ്പോള്‍ കുഴി ആഴം കൂടി. അതോടെ നീരൊഴുക്ക് ഒന്നുകൂടി ശക്തമായി. ഹാജറും മകനും ദാഹം തീര്‍ത്തപ്പോഴും നീര് പ്രവാഹം നിലച്ചിരുന്നില്ല. അപ്പോള്‍ ഹാജര്‍ തന്റെ ഭാഷയില്‍ ഇങ്ങനെ മൊഴിഞ്ഞു: സോം, സോം (അടങ്ങുക അടങ്ങുക). ഇതാണ് പിന്നീട് ‘സംസം’ എന്നായത്.
സഹസ്രാബ്ദങ്ങള്‍ പിന്നിട്ട ‘സംസം’ ലോകത്തെ ശതകോടി മനുഷ്യര്‍ക്ക് ദാഹശമനമായി വിശുദ്ധ കഅ്ബയുടെ തൊട്ടടുത്ത് വിസ്മയങ്ങളൊളിപ്പിച്ച നീരുറവയായി ഇന്നുമുണ്ട്. ഇതിന്റെ കാതങ്ങള്ക്കടുത്തുപോലും മറ്റു നീരുറവകളൊന്നുമില്ല. തന്റെ വീടിന് കുളിര്‍മയായി അല്ലാഹു ഒരുക്കിയ പുണ്യതീര്‍ഥമാണ് സംസം.
സംസം: സ്ഥാനവും സവിശേഷതയും
കഅ്ബയുടെ മുന്നില്‍ അഥവാ മത്വാഫില്‍ തന്നെയാണ് സംസം കിണറുള്ളത.് ഹജറുല്അസ്വദില് നിന്ന് കിഴക്കോട്ടുമാറി 20.6 മീറ്റര്‍ ദൂരത്ത്. 30.5 മീറ്റര്‍ താഴ്ചയുണ്ട് കിണറിന്. വീതി പലയിടത്തും വ്യത്യസതമാണ്. വ്യാസം ചിലയിടത്ത് 1.08 മീറ്ററുണ്ട്. വെള്ളം നില്ക്കുന്ന അടിഭാഗത്ത് നാലുമീറ്റര്‍ വരെയുണ്ട്.
മുപ്പതര മീറ്റര്‍ താഴ്ചയുള്ള കിണറിന്റെ അടിഭാഗത്ത് 18 മീറ്റര്‍ ഗ്രാനൈറ്റ് പാറകളാണെന്നാണ് കണ്ടെ ത്തല്. അവശേഷിക്കുന്ന മുകള്‍ ഭാഗം 12.5 മീറ്റര്‍ പടുത്തുയര്‍ത്തിയ നിലയിലുമാണ്. ഭൂനിരപ്പില്‍ നിന്ന് 3.23 മീറ്റര്‍ താഴ്ചവരെ ജലനിരപ്പ് താഴ്ന്നിട്ടുള്ളു.
13.39 മീറ്റര്‍ താഴ്ചയിലാണ് ഉറവകളുള്ളത്, ഉറവകള്‍ പ്രധാനമായത് രണ്ടും ചെറുത് 20 ലധികവുമാണ്. ഒന്ന് തെക്കുകിഴക്കു ഭാഗത്തു നിന്നുള്ളതാണ്. ഇത് അബൂഖുബൈസ് മലനിരകളില്‍ നിന്നുള്ളതാണ്. രണ്ടാമത്തേത് പടിഞ്ഞാറു ഭാഗത്തു നിന്നാണ് വരുന്നത്.
1979ല്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കിണര്‍ ശുദ്ധീകരിക്കാനും ജലനിരപ്പ് താഴ്ത്തി നിരീക്ഷണം നട ത്താനും ശ്രമം തുടങ്ങി. യഹ്യകോശക് എന്ന വിദഗ്ധനായ എഞ്ചിനീയറാണ് നേതൃത്വം നല്‍കിയത് എന്നാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. നാലു മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് മിനിറ്റില്‍ 32000 ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കി. മണിക്കുറുകള്‍ പിന്നിട്ടിട്ടും ജലനിരപ്പ് ആശാവഹമായ തോതില്‍ താഴ്ന്നില്ല മാത്രമല്ല ഉറവകളുടെ വിതാനത്തിലെത്തിയതോടെ ജലനിരപ്പ് പതിന്മടങ്ങ് ഉയരുകയും ചെയ്തു. ഇതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
സംസം കിണര്‍ ആദ്യകാലത്ത് തുറന്ന സ്ഥലത്തായിരുന്നു. എന്നാല്‍ മത്വാഫ് (ത്വവാഫ് ചെയ്യുന്നസ്ഥലം) വികസിപ്പിച്ചപ്പോള്‍ സംസം കിണര്‍ അണ്ടര്‍ ഗ്രൗണ്ടിലായി. പിന്നീട് കിണര്‍ഭാഗം അടച്ചുകളയുകയും ചെയ്തു. തുറസ്സായ സ്ഥലത്തായിരുന്നപ്പോള്‍ ബക്കറ്റ് ഉപയോഗിച്ച് ഇതില്‍നിന്ന് ജലം കോരിയെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ടാപ്പുവഴി യഥേഷ്ടം ജലം വിതരണം ചെയ്യുകയാണ്. ത്വവാഫ് ഏരിയകളികളില്‍ മാത്രമല്ല, ഇരു ഹറമുകളിലെയും മുഴുവന്‍ ഭാഗങ്ങളിലും സംസം വെള്ളം തീര്‍ഥാടകര്‍ക്ക് ലഭ്യമാകുംവിധം വിതരണ സംവിധാനമുണ്ട്.
സംസം: മഹത്വം
അല്ലാഹു അവന്റെ കാരുണ്യവും അനുഗ്രഹവുമായി നല്കിയ സംസം ജലത്തിന് പ്രത്യേക മഹത്വമുണ്ട്. തിരുനബി(സ്വ) തന്റെ വാക്കുകളില്‍ പലപ്പോഴായി അത് പ്രകടിപ്പിക്കുകയും ചെയ്തു.
നബി(സ്വ) പറഞ്ഞു. ഭൂമുഖത്തെ ഏറ്റവും നല്ല പാനീയമാണ് സംസം ജലം. അത് ഒരുതരം ഭക്ഷണ വും ശമനൗഷധവുമാണ് (സ്വഹീഹ് അല്‍ജാമിഅ്) . ത്വബ്റാനിയും ഇതേ ഹദീസ് മറ്റൊരു പരമ്പരയിലൂടെ ഉദ്ധരിച്ചിട്ടുണ്ട്.
ജാബിര്‍(റ) പറയുന്നു: നബി (സ്വ) പറഞ്ഞു: സംസം ജലം ഒരാള്‍ എന്തിനുവേണ്ടി കുടിച്ചോ, അത് അതിനു പര്യാപ്തമാണ് (അഹ്മദ്) .
എല്ലാ രോഗങ്ങള്‍ക്കുമുള്ള സിദ്ധൗഷധമാണ് സംസം ജലം എന്നോ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കേണ്ടതില്ല എന്നോ ഇപ്പറഞ്ഞതിന് അര്‍ഥമില്ല. സംസമിന് ഇതര വെള്ളങ്ങളില്‍ നിന്നുള്ള പ്രത്യേകത മാത്രമാണ് നബി(സ്വ) സൂചിപ്പിക്കുന്നതെന്നാണ് പണ്ഡിത വീക്ഷണം.
ഇതര വെള്ളത്തിനില്ലാത്ത ശാസ്ത്രീയ സവിശേഷതയും സംസമിനുണ്ട്. കാത്സ്യം, മഗ്നീഷ്യം, സോഡിയം എന്നീ ലവണങ്ങള്‍ സംസമില്‍ കൂടുതലുണ്ടെന്നും അത് വെള്ളത്തെ പോഷകധന്യ മാക്കുമെന്നും ജപ്പാന് ശാസ്ത്രജ്ഞനായ ഡോ.മസാറോ കണ്ടെത്തിയിട്ടുണ്ട്.
വിതരണ സംവിധാനം
ലോകമുസ്ലിംകള്‍ അനുഗൃഹീത ജലമായി കാണുന്ന സംസം വെള്ളം വിതരണം ചെയ്യാനായി വിപുലമായ സംവിധാനമാണ് സുഊദി അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. സുഊദി ജിയോളജിക്കല്‍ സര്‍വെയ്ക്കു കീഴിലുള്ള സംസം സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററാണ് ഇതിനു നേതൃത്വം നല് കുന്നത്.
സംസം കിണറിന്റെ നാലുകിലോമീറ്റര്‍ ദൂരത്താണ് സംസം പരിശോധനഫാക്ടറിയുള്ളത്. ഈ ഫാക്ടറിയില്‍ പ്രതിദിനം 50 ലക്ഷം ലിറ്റര്‍ വെള്ളം സജ്ജീകരിക്കാനുള്ള സംവിധാനമുണ്ട്. ഇതിനടുത്ത് തന്നെ ബോട്ടിലിങ്ങ് കേന്ദ്രവുമുണ്ട്.
ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഈ കിണറ്റില്‍നിന്ന് പമ്പ് ചെയ്തുകൊണ്ടിരിക്കുന്ന ത്. കൃത്യമായിപ്പറഞ്ഞാല്‍ സെക്കന്‍ഡില്‍ 11 മുതല്‍ 18 വരെ ലിറ്റര്‍ വെള്ളം അഥവാ ഒന്നര മണിക്കൂ റില്‍ ഒരു ലക്ഷം ലിറ്റര്‍! മസ്ജിദുല്‍ഹറാം, മസ്ജിദ്ദുന്നബവി, ജിദ്ദ വിമാനത്താവളം, മക്കയിലെ പ്രധാന ഹോട്ടലുകള്‍ എന്നിവിടങ്ങളിലായി 42 വിതരണ കേന്ദ്രങ്ങളാണ് ഉള്ളത്.
ഈ കേന്ദ്രങ്ങളില്‍നിന്ന് സദാസമയവും വെള്ളം ലഭിക്കും. ഹറം പള്ളിക്കകത്തു മാത്രം 2600 ക്യു ബിക്മീറ്റര്‍ വെള്ളവും പുറത്ത് 1400 ക്യുബിക് മീറ്ററും ദിനംതോറും വിതരണം ചെയ്യുന്നുവെന്നാണ് ഏശദേശകണക്ക്. ഇതിനുപുറമെ ദിനം പ്രതിയെത്തുന്ന ആയിരക്കണക്കിന് ഉംറ തീര്‍ഥാടകര്‍ക്കും ഹജ്ജിനായി എത്തുന്ന ലക്ഷങ്ങള്‍ക്കും തങ്ങളുടെ വീടുകളിലേക്ക് കൊണ്ടുപോകാന്‍ ബോട്ടി ലുകളിലും നല്കുന്നു. 10,20 ലിറ്റര്‍ ബോട്ടിലുകളാണ് നല്‍കുന്നത്. വര്‍ഷത്തില്‍ രണ്ടുതവണ കഅ്ബ കഴുകാനും സംസംവെള്ളം ഉപയോഗിക്കുന്നു. ഇതെല്ലാം ഒരേയൊരു കിണറ്റില്‍ നിന്ന്. നിസ്സംശയം, ജലാശയങ്ങളില്ലാത്ത മക്കാമണലാരണ്യത്തിലെ ദിവ്യാത്ഭുതം തന്നെ ഈ നീരുറവ.
സ്വഫാ മര്‍വ മലകള്‍
കഅ്ബയില്‍ നിന്ന് 130 മീറ്റര്‍ അകലെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ചെറിയ മലയാണ് സ്വഫാ. വടക്കുകിഴക്കു ഭാഗത്ത് 300 മീറ്റര്‍ അകലെ മര്‍വ മലയും. അബൂഖുബൈസ് പര്‍വതത്തിന്റെ താഴ്വാരത്തിലാണ് സ്വഫാമര്‍വ കുന്നുകള്‍. ഹജ്ജ്-ഉംറ തീര്‍ഥാടനത്തിനെത്തുന്ന ലക്ഷങ്ങളുടെ കാലടിപ്പാടുകള്‍ ഇന്നും ഈകുന്നുകളെ ധന്യമാക്കുന്നു.
”സ്വഫായും മര്‍വയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്പെട്ടതുതന്നെ. ഹജ്ജും ഉംറയും ചെയ്യുന്നവര്‍ അവയെ ത്വവാഫ് ചെയ്യുന്നതില്‍ തെറ്റില്ല’‘(2:158).
ഹജ്ജിന്റെയും ഉംറയുടെയും നിര്‍ബന്ധകര്‍മങ്ങളില്‍ ഒന്നാണ് സ്വഫാമര്വകള്ക്കിടയിലെ നടത്തം. ഇതാണ് ഹജ്ജിന്റെ കര്‍മങ്ങളില്‍പെട്ട സഅ്യ്. അതുകൊണ്ടാണ് ഈ കുന്നുകള്‍ക്കിടയിലെ സ്ഥലം ‘മസ്ആ’ എന്നറിയപ്പെടുന്നത്. 395 മീറ്റര്‍ ദൂരമാണ് മസ്ആ. ദാഹിച്ചുകരഞ്ഞ തന്റെ കുഞ്ഞിന് വെള്ളം തേടി ഇബ്റാഹീമി(അ)ന്റെ പത്നി ഹാജര്‍ ഈ കുന്നുകള്‍ക്കിടയില്‍ അലഞ്ഞിരുന്നു. പ്രഥമ സഅ്യും ഇതായിരുന്നു. ഇതിന്റെ സ്മരണ പുതുക്കലാണ് ഹജ്ജിലെയും ഉംറയിലെയും സഅ്യ്. മസ്ജിദുല്‍ ഹറമിന്റെ പുറത്തായിരുന്ന മസ്ആക്ക് കെട്ടിടം പണിതത് 1955ല്‍ ആണ്. സഅ്യ് ചെയ്യുന്നവര്‍ക്കായി പിന്നെയും കൂടുതല്‍ സൗകര്യമൊരുക്കി. 2008ല്‍ അബ്ദുള്ള രാജാവ് ഇവിടെ ആറു നിലകളുള്ള കെട്ടിടം പണിതു. ഇവ ശീതീകരിക്കുകയും ചെയ്തു. ഇതോടെ പതിനായിരങ്ങള്‍ക്ക് ഒരേസമയം സഅ്യ് ചെയ്യാമെന്നായി.
സ്വഫായും മര്‍വയും ഇപ്പോഴും തീര്‍ഥാടകര്‍ക്ക് കാണാം. മര്‍വയിലെ പാറക്കൂട്ടം ഉയരം കുറച്ച് അവയുടെ ഉപരിതലം മിനുസപ്പെടുത്തി തീര്‍ഥാടകര്‍ക്ക് ഇരിക്കാവുന്ന രൂപത്തിലാക്കിയിട്ടുണ്ട്.
മര്‍വയുടെ ഭാഗത്തായിരുന്നു നബി(സ്വ)യും ഖദീജ(റ)യും താമസിച്ചിരുന്ന വീട്. അബുസുഫ്യാ (റ)ന്റെ വീടും ഇതിനു സമീപം തന്നെ. നബി(സ്വ) ജനിച്ച വീടും ഇതിനടുത്ത സൂഖുല്ലൈലിലാ ണെന്നും പറയപ്പെടുന്നുണ്ട്.
ജംറകള്‍
ഹജ്ജ് കര്‍മത്തിന്റെ ഭാഗമായ കല്ലേറുകള്‍ നടത്തുന്ന സ്ഥലങ്ങളാണ് ജംറകള്‍. ഇത് മൂന്നെണ്ണമാണ്. ജംറതുല്കുബ്റാ(ജംറതുല്‍ അഖബ), ജംറതുല്വുസ്ത്വാ, ജംറതുല്ഊലാ (ജംറതുസ്സുഗ്റാ).
നബി(സ്വ) മിനായില്‍ രാപ്പാര്‍ത്ത സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട മസ്ജിദുല്‍ ഖൈഫിനടുത്താണ് ജംറ ത്തുല്ഊലാ. ജംറത്തുല്കുബ്റാ മിനായുടെ മക്കാ ഭാഗത്തുള്ള അതിര്‍ത്തിയിലാണ്. ഇവയ്ക്കിടയി ലാണ് ജംറത്തുല്‍ വുസ്ത്വാ. ജംറത്തുല്വുസ്ത്വാക്കും ജംറത്തുല്കുബ്റാക്കുമിടയില് 240 മീറ്ററും വുസ്ത്വാക്കും ഊലാക്കുമിടയില് 150 മീറ്ററുമാണ് ദൂരം.
ജംറകളില്‍ ചുമര് സ്ഥാപിച്ചിരിക്കുകയാണ്. ഇവയ്ക്കു നേരെ ഏഴു ചെറിയ കല്ലുകള്‍ കൊണ്ട് എറിയലാണ് ഹജ്ജ് കര്‍മങ്ങളിലൊന്നായ കല്ലേറ്. ദുല്‍ഹിജ്ജ 10ന് ജംറത്തുല്‍ അഖബയിലും 11, 12, 13 ദിവസങ്ങളില്‍ മൂന്ന് ജംറകളിലും കല്ലേറ് നടത്തേണ്ടതുണ്ട്. അഞ്ചുലക്ഷം പേര്‍ക്ക് ഒരേസമയം കല്ലേറ് നടത്താവുന്ന സംവിധാനമുണ്ട് ഇപ്പോള്‍. സര്‍വ മുന്നൊരുക്കങ്ങളുമുള്ള നാലു നിലകള്‍. മെട്രോ തീവണ്ടി സംവിധാനവും ലഭ്യം.
മിനാ
മൂന്നര കിലോമീറ്റര്‍ നീളത്തിലും ആറര കിലോമീറ്റര്‍ ചുറ്റളവിലും സ്ഥിതിചെയ്യുന്ന മസ്ജിദുല്‍ ഹറാമിന്റെ സമീപപ്രദേശമാണ് മിനാ. തമ്പുകളുടെ നഗരം, ജംറകളുടെ ഇടം എന്നീ വിശേഷണ ങ്ങള് മിനായുടെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഹജ്ജ് തീര്‍ഥാടകര്‍ കര്‍മങ്ങള്‍ക്കിടെ കൂടുതല്‍ സമയം ചെലവഴിക്കുന്നതും ഈ പുണ്യനഗരിയിലാണ്.
മക്കയില്‍നിന്ന് അറഫയിലേക്കുള്ള വഴിയില്‍ നാലുകിലോമീറ്റര്‍ ദൂരത്താണ് മിനാ. ദുല്‍ഹിജ്ജ എട്ടിന് മിനായിലാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ തങ്ങുന്നത്. പിന്നീട് 10ന് രാത്രിയും, 11, 12 ദിവസങ്ങളില്‍ പൂര്‍ണമായും ചിലര്‍ 13നും ഇവിടെ തമ്പുകളില്‍ ആരാധനകളുമായി കഴിഞ്ഞുകൂടുന്നു. ബലിയറു ക്കലും ഇവിടെ വെച്ചുതന്നെ.
ആദ്യകാലങ്ങളില്‍ തമ്പുകള്‍ക്ക് തീപിടിച്ചും ഹാജിമാര്‍ ജംറകളിലെ തിരക്കില്‍പെട്ടും ദുരന്തങ്ങളുടെ ഇടമായിത്തീര്‍ന്നിരുന്നു മിനാ. എന്നാല്‍ തീപിടിക്കാത്ത തമ്പുകളും വിശാലമായ ജംറകളും ദുരന്ത ങ്ങളെ പഴങ്കഥകളാക്കി. തീര്‍ത്ഥാടകര്‍ക്ക് വിപുലമായ പ്രാഥമിക സൗകര്യങ്ങളൊരുക്കിയ മസ്ജി ദുല്‍ഖൈഫും മിനായില്‍ തന്നെയാണ്.
മുസ്ദലിഫ
മിനായ്ക്കും അറഫയ്ക്കുമിടയില് പത്തു ചതുരശ്രകിലോമീറ്ററിലധികം വിസ്തൃതിയുള്ള പുണ്യഭൂമിയാണ് മുസ്ദലിഫ. മിനായിലെ ജംറയില്‍ നിന്ന് മൂന്നും അറഫയിലെ നമിറ മസ്ജിദില്‍ നിന്ന് ഏഴും കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ദുല്‍ഹിജ്ജ ഒമ്പതിന് മുസ്ദലിഫയില്‍ രാത്രികഴിച്ചു കൂട്ടല്‍ ഹജ്ജിന്റെ നിര്‍ബന്ധ അനുഷ്ഠാനങ്ങളിലൊന്നാണ്.
”അറഫയില്‍ നിന്ന് നിങ്ങള്‍ മടങ്ങിയാല്‍ മശ്അറുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുവിന്‍” (2:198). എന്ന വചനത്തിലെ ‘മശ്അറുല്‍ഹറാം’ മുസ്ദലിഫയാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. നബി(സ്വ) ഹജ്ജില്‍ രാപ്പാര്‍ത്തത് ഇവിടെയാണ്. മുസ്ദലിഫയുടെ മറ്റൊരുപേരായും ഇതറിയപ്പെടുന്നു. ഇവിടെ വിശാലമായ ഒരു പള്ളിയും പണിതിട്ടുണ്ട്. മുസ്ദലിഫയില്‍ വെച്ച് മഗ്രിബും ഇശാഉം ജംഅ് ആക്കി നമസ്ക്കരിക്കണം. അടുത്ത ദിവസം സൂര്യോദയംവരെ ഇവിടെ പ്രാര്‍ഥനകളുമായി കഴിഞ്ഞു കൂടുകയും വേണം. ദൈവസാമീപ്യം തേടുന്ന സ്ഥലമെന്ന നിലയിലാണ് ആ ആശയംവരുന്ന ‘മുസ്ദലിഫ’ എന്ന പേരുവന്നത്.
അറഫ
മക്കയുടെ കിഴക്കുഭാഗത്ത്, ഏകദേശം 20 കിലോമീറ്റര്‍ ദൂരെ, പര്‍വതങ്ങളാല്‍ ചുറ്റപെട്ട വിശാലമായ താഴ്വരയാണ് അറഫ മൈതാനം. ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ദുല്‍ഹിജജ ഒമ്പതിന് ഉച്ചക്ക് ശേഷം ഇവിടെയാണ് നടക്കുക. അറഫ മൈതാനത്തിന് ഒരു ഭാഗത്ത് അതിരിടുന്നത് ജബലുര്‍റഹ്മ(കാരുണ്യഗിരി)യാണ.് ഇതിനടുത്താണ് നബി(സ്വ) അറഫയില്‍ നിന്നത്.
ഹറമിന്റെ പരിധിക്കു പുറത്താണ് അറഫ. ഏകദേശം 18 കിലോമീറ്റര്‍ വിസ്തൃതിയുണ്ട് അറഫ പ്രദേശത്തിന്.
ലോകത്ത് എറ്റവും കുടുതല്‍ മനുഷ്യര്‍ ഒരേസമയം സംഗമിക്കുന്നത് അറഫയിലാണ്. അന്നേ ദിവസം ഹാജിമാരല്ലാത്ത, ലോകമൊട്ടുമുള്ള മുസ്ലിംകള് ഐച്ഛിക വ്രതമനുഷ്ഠിക്കുകയും ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: ഹജ്ജ് അറഫയാണ്. അറഫയിലുള്ള നിറുത്തം നഷ്ടപ്പെടുന്നയാള്‍ക്ക് ഹജ്ജ് കിട്ടുകയില്ലതന്നെ (നസാഈ ) അസ്സുനനുസ്സുഗ്റാ ലിന്നസാഈ, അബൂ അബ്ദിര്റഹ്മാന് അഹ്മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 256, ഹദീസ് 3016))
മീഖാത്തുകള്‍
വിശുദ്ധ ഹജ്ജ്, ഉംറ കര്‍മങ്ങള്‍ക്കായി ഇഹ്റാം ചെയ്യുന്ന സ്ഥലങ്ങളാണ് മീഖാത്തുകള്‍. ഇത് ഓരോ മേഖലയിലുള്ളവര്‍ക്കും പ്രത്യേകമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ദുല്‍ഹുലൈഫ, ജുഹ്ഫ, ഖര് നുല് മനാസില്‍, ദാത്തുഇര്‍ഖ്, യലംലം എന്നിങ്ങനെ മീഖാത്തുകള്‍ അഞ്ചാണുള്ളത്.
മദീനയില്‍ നിന്നോ മദീനവഴിയോ വരുന്നവര്‍ക്കാണ് ദുല്‍ഹുലൈഫ മീഖാത്തുള്ളത്. ശാമില്നി ന്നോ ശാം വഴിയോ വരുന്നവര്‍ ജുഹ്ഫയില്‍ വെച്ചും നജ്ദ് വഴി വരുന്നവര്‍ ഖര്നുല് മനാസിലില്‍ വെച്ചും യമന്‍ വഴിയെത്തുന്നവര്‍ യലംലമില്‍ വെച്ചും ഇറാഖ് വഴിയെത്തുന്നവര്‍ ദാത്തുഇര്ഖില് വെച്ചും ഇഹ്റാമില്‍ പ്രവേശിക്കണം. ഇന്ത്യയില്‍ നിന്നു വരുന്നവര്‍ക്ക് രണ്ടുവഴികളില്‍ കൂടി കടന്നുവരാം. യമന്‍കാരുടെ മീഖാത്തായ യലംലം, നജ്ദുകാരുടെ മീഖാത്തായ ഖര്നുല് മനാസില്‍ എന്നിവയാണവ. മീഖാത്തിലെത്തുമ്പോള്‍ ഇഹ്റാം വസ്ത്രങ്ങളണിഞ്ഞ് ഇഹ്റാമില്‍ പ്രവേശിക്കണം.
മക്കാനിവാസികള്‍ അവരുടെ വീടുകളില്‍വെച്ച് ഇഹ്റാം ചെയ്താല്‍ മതി.
References