ഹദീസ് നിഷേധം
ഇസ്ലാമിൻറെ മൗലിക പ്രമാണമായ സുന്നത്തിനെ ഇല്ലായ്മ ചെയ്യാനുള്ള ശത്രുക്കളുടെ ഗൂഢപദ്ധതിയാണ് ഹദീസ് നിഷേധം. കറകളഞ്ഞ സുന്നത്ത് ഇസ്ലാമിക സമൂഹത്തിൽ നിലനിർത്താൻ പണ്ഡിതന്മാർ ഹദീസുകൾ നിഷ്കൃഷ്ടമായ പഠനങ്ങളിലൂടെ സംശോധന ചെയ്ത് സംരക്ഷിക്കാൻ ശ്രമിച്ചത് അത്ഭുതാദരങ്ങളാൽ ലോകം കണ്ടതാണ്. എന്നാൽ, ഹദീസിനെ കുറിച്ച് ഇസ്ലാമിക ലോകത്ത് അവിശ്വാസം പരത്താനും ഇസ്ലാമിന് ഇത്തരം ഒരു പ്രമാണം ഇല്ല എന്ന് മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുമുള്ള കുൽസിത ശ്രമങ്ങൾ ശത്രുക്കൾ ആദ്യകാലം മുതൽ തുടങ്ങിയിട്ടുണ്ട്.എന്നാൽ പ്രത്യുത്പന്നമതികളായ മുസ്ലിം പണ്ഡിതന്മാർ ഇതിനെതിരെ ശക്തമായ പ്രതിരോധം തീർത്തിട്ടുണ്ട്. ഇതിൻറെ ചരിത്രവും വസ്തുതകളും,ശിയാക്കളും ഹദീസ് നിഷേധവും, ഖവാരിജുകളും ഹദീസ് നിഷേധവും, മുഅ്തസിലികളും ഹദീസ് നിഷേധവും, ഓറിയന്റലിസ്റ്റുകളും ഹദീസ് നിഷേധവും, മോഡേണിസ്റ്റുകളുടെ ഹദീസ് നിഷേധം, മോഡേണിസം ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍, അബൂഹുറയ്റയും ഹദീസ് നിഷേധികളും, ഹദീസ് നിഷേധം കേരളത്തില്‍, പ്രമാണനിരാകരണം: തെറ്റായ ധാരണകള്‍ എന്നീ അധ്യായങ്ങളിലായി ഇവിടെ വായിക്കാം.
ഇസ്ലാമിന്റെ മൗലിക പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിനെയും പ്രവാചകചര്യയെയും നിരാകരിക്കാനും അവയ്ക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കാനും ഇസ്ലാമിന്റെ എതിരാളികള്‍ എല്ലാ കാലത്തും കുതന്ത്രങ്ങളും കഠിന ശ്രമങ്ങളും നടത്തിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിനെ കവിതയെന്നും ആഭിചാരമെന്നും പറഞ്ഞ് ആക്ഷേപിച്ചവര്‍ മുഹമ്മദ് നബി (സ്വ)യുടെ സ്വന്തം രചനയാണ് വിശുദ്ധ ഖുര്‍ആന്‍ എന്നും ആരോപിച്ചു.
വിശുദ്ധ ഖുര്‍ആനിനെക്കാളും എതിരാളികള്‍ വിമര്‍ശന ശരങ്ങള്‍ എയ്തുവിട്ടത് ഹദീസിനു നേരെയാണ്. ഖുര്‍ആനിനെയും അതിന്റെ സ്വാധീനത്തെയും ഇല്ലാതാക്കാന്‍ കഴിയില്ല എന്നു തിരിച്ചറിഞ്ഞ ശത്രുക്കള്‍ ഇസ്ലാമിക സംസ്കാരങ്ങളുടെയും സ്വഭാവ മൂല്യങ്ങളുടെയും അമൂല്യ സ്രോതസ്സായ നബിചര്യയെ (സുന്നത്തിനെ) വിലയിടിച്ച് കാണിക്കുന്നതിലൂടെ മുസ്ലിംകളെ ഇസ്ലാമില്‍ നിന്ന് അകറ്റാന്‍ കഴിയുമെന്ന് കണക്കുകൂട്ടി.
പ്രവാചകന്(സ്വ)യോടുള്ള അനല്പമായ സ്നേഹവും ആദരവും നെഞ്ചേറ്റിയ മുസ്ലിം സമുദായത്തെ ഹദീസ് നിഷേധത്തിലേക്ക് നയിക്കുക അത്ര ഏളുപ്പമല്ല എന്ന് ശത്രുക്കള്‍ തിരിച്ചറിഞ്ഞു. പ്രത്യക്ഷത്തില്‍ ഹദീസുകളെ നിരാകരിക്കാതെത്തന്നെ ഹദീസിനെക്കുറിച്ച് ജനമനസ്സുകളില്‍ അവമതിപ്പ് ഉണ്ടാക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. അപ്രായോഗികമായ ചില നിബന്ധനകള്‍ ഹദീസ് സ്വീകരണ വിഷയത്തില്‍ അവര്‍ കൊണ്ടുവരുന്നതിലൂടെ അവലംബനീയമായ ഹദീസുകളൊന്നും ഇല്ലെന്ന ധാരണ മുസ്ലിം സമൂഹത്തില്‍ വളര്‍ത്തിയെടുക്കാനായിരുന്നു ഇത്തരക്കാരുടെ നീക്കം. മുഹദ്ദിസുകളെ കുറിച്ചും ഹദീസ് റിപ്പോര്‍ട്ടര്‍മാരെ പറ്റിയും അവമതിപ്പുണ്ടാക്കുകയെന്നതായിരുന്നു മറ്റൊരു തന്ത്രം. കൂടുതല്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത സ്വഹാബിമാരെപ്പോലും സംശയിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത ഗുരുതരമായ കുറ്റവും അവര്‍ ചെയ്തു.
ഇസ്ലാമിക ചരിത്രത്തില്‍ ഹദീസ് നിഷേധ പ്രവണത രൂപഭേദങ്ങളോടെ പലകുറി തലപൊക്കുകയും അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്. വിവിധ ചരിത്രസന്ധികളില്‍ രംഗപ്രവേശം ചെയ്ത ഹദീസ് നിഷേധ പ്രവണതകള്‍, അതിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച വ്യക്തികള്‍, സംഘങ്ങള്‍, അവരുടെ ആരോപണങ്ങള്‍ എന്നിത്യാദി കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഹദീസ് നിഷേധത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ നാലായി തിരിക്കാം.
- മൂന്നാം ഖലീഫ ഉസ്മാന്(റ)ന്റെ വധം, അലി(റ)യുടെ അധികാരാരോഹണം, അലി-മുആവിയ വടംവലി തുടങ്ങിയ സംഭവവികാസങ്ങളുടെ പരിസരത്ത് രൂപപ്പെട്ട വിവിധ കക്ഷികള്‍.
- യവന തത്ത്വചിന്തയില്‍ ആകൃഷ്ടരായ ചില മുസ്ലിം ചിന്തകര്‍ അതിന്നനുസൃതമായി ഇസ്ലാമിക പ്രമാണപാഠങ്ങളെ വ്യാഖ്യാനിക്കാന്‍ കാണിച്ച വ്യഗ്രത.
- ഇസ്ലാമിനോടുള്ള കുടിപ്പക മൂത്ത യൂറോപ്യന്‍ കുരിശുപക്ഷം സൈനികാക്രമണത്തിന് സമാന്തരമായി ആസൂത്രണം ചെയ്ത സാംസ്കാരികാക്രമണവും അതിനായി രൂപം നല്കിയ സാംസ്കാരിക സേന (ഓറിയന്റലിസ്റ്റുകള്‍) നടത്തിയ ഗൂഢനീക്കങ്ങളും.
- പാശ്ചാത്യ സാസ്കാരത്തില് ആകൃഷ്ടരായ ഓറിയന്റലിസത്തിന്റെ ഗൂഢനീക്കങ്ങള്‍ക്ക് കരുത്തുപകര്‍ന്ന മുസ്ലിം നാമധാരികളായ ചിന്തകന്മാരും എഴുത്തുകാരും നടത്തിയ ഗവേഷണങ്ങള്‍.
ഹദീസ് നിഷേധികളില്‍ പലതരക്കാരുണ്ട്. ഹദീസിനെ മൊത്തത്തില്‍ നിഷേധിച്ചവരുണ്ട്. ഭാഗികമായി നിഷേധിച്ചവരുണ്ട്. മുതവാതിറുകളെയും ആഹാദുകളെയും ഒരുപോലെ നിഷേധിച്ചവരുമുണ്ട്.
ശിയാക്കളും ഹദീസ് നിഷേധവും
ഇസ്ലാമിക ചരിത്രത്തിലെ ദുരന്തപൂര്‍ണമായ അധ്യായങ്ങള്‍ സൃഷ്ടിച്ചതില്‍ ഏറ്റവും കൂടുതല്‍ ഭാഗവാക്കുകളായ വിഭാഗമാണ് ശീഅകള്‍. മുസ്ലിം സമുദായമധ്യേ ഇസ്ലാമിക വിരുദ്ധമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ചതിലും ശീഅകള്‍ മുഖ്യപങ്ക് വഹിച്ചു.
തനിക്കുശേഷം അലി(റ)യെ ഭരണാധികാരിയാക്കണമെന്ന് നബി(സ്വ) വസ്വിയ്യത്ത് ചെയ്തിട്ടുണ്ടെന്നും അതിനെ അവഗണിച്ചുകൊണ്ടാണ് അബൂബക്റും ഉമറും ഉസ്മാനും (റ) ഭരണം കൈയാളിയതെന്നും ശീആയിസത്തിന്റെ ബീജാവാപം നടത്തിയ അബ്ദുല്ലാഹിബ്നു സബഅ് എന്ന ജൂതന് പ്രചരിപ്പിച്ചു. ഇക്കാര്യത്തില്‍ അലി(റ)യെ പിന്തുണക്കാത്തവരെല്ലാം നബി(സ്വ)യുടെ വസ്വിയ്യത്ത് മാനിക്കാത്തവരാണ്. ആ നിലക്ക് അവരാരും വിശ്വാസയോഗ്യരല്ല എന്ന് അവ സിദ്ധാന്തിച്ചു. ഈ വിശ്വാസങ്ങള്‍ അടിസ്ഥാനമാക്കിയ ശീഅകളില്‍ മിക്കവിഭാഗങ്ങളും അബൂബക്ര്, ഉമര്‍, ഉസ്മാന്, ആഇശ, സുബൈര്‍, മുആവിയ, അംറുബ്നു ആസ്വ്(റ) തുടങ്ങിയ പ്രമുഖ സഹാബിവര്യന്മാരെയും അവരുടെ സഹചാരികളെയും അംഗീകരിക്കുന്നില്ല. അതിനാല്‍ അവരുടെ ആരുടെയും നിവേദനങ്ങള്‍ സ്വീകാര്യമല്ല എന്ന വാദമായിരുന്നു അവര്‍ക്ക്. അലി(റ)യോട് കൂറ് പുലര്‍ത്തിയവരുടെയും പാപസുരക്ഷിതരായ തങ്ങളുടെ ഇമാമുകളുടെയും നിവേദനങ്ങളെ മാത്രമേ അവര്‍ പ്രബലങ്ങളായി കരുതുന്നുള്ളൂ. ഇസ്ലാമിക സമൂഹത്തിലെ ബഹുഭൂരിപക്ഷം പ്രബലമെന്ന് അംഗീകരിച്ച ഒട്ടനവധി ഹദീസുകളുടെ നിരാകരണമായിരുന്നു ഈ നിലപാടിന്റെ അനന്തരഫലം.
ശീഅകളില്‍ ഒരുവിഭാഗം ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് പുലര്‍ത്തുന്നു. അവര്‍ അബൂബക്ര്(റ)ന്റെയും ഉമര്‍(റ)ന്റെയും ഖിലാഫത്ത് അംഗീകരിക്കുകയും ഇരുവരുടെയും മഹത്വം മാനിക്കുകയും ചെയ്യുന്നു. അവരേക്കാള്‍ അലി(റ)ക്ക് മഹത്വം കല്പിക്കുന്നുവെന്നു മാത്രം. സൈദികള്‍ എന്നറിയപ്പെടുന്ന ഈ വിഭാഗം ശീഅകളുടെ കൂട്ടത്തിലെ മിതവാദികളാണ്. അവരുടെ കര്‍മശാസ്ത്രം അഹ്ലുസ്സുന്നത്തിന്റേതിനോട് ഏറെ അടുത്തുനില്ക്കുന്നു.
ശീഅകളിലെ ഏറ്റവും തീവ്രവിഭാഗമായ ‘റാഫിദികള്‍’ സുന്നത്തിനെ പൂര്‍ണമായി തിരസ്കരിക്കു ന്നതായി ഇമാം സുയൂത്വി എഴുതുന്നു. ഖുര്‍ആന്‍ മാത്രം മതിയെന്നാണ് അവരുടെവാദം. പ്രവാചകത്വം തന്നെ അലി(റ)ക്കാണ് കിട്ടേണ്ടിയിരുന്നത്, ജിബ്രീല്‍(അ) അബദ്ധവശാല്‍ നബി(സ്വ)ക്ക് ദിവ്യബോധനം നല്‍കുകയായിരുന്നു എന്നൊക്കെ ഈ തീവ്രകക്ഷികള്‍ പ്രചരിപ്പിക്കുന്നു.
ഖവാരിജുകളും ഹദീസ് നിഷേധവും
അലി-മുആവിയ(റ) പക്ഷങ്ങള്‍ തമ്മില്‍ നടന്ന യുദ്ധം ഒത്തുതീര്‍പ്പാക്കിയതില്‍ പ്രതിഷേധിച്ച് അലി(റ)യുടെ പക്ഷത്ത് നിന്ന് വിഘടിച്ചുപോയ തീവ്രവാദികളാണ് ഖവാരിജുകള്‍. ഇസ്ലാമിക ചരിത്രത്തിലെ തീവ്രവിഭാഗമായി അറിയപ്പെടുന്ന ഖവാരിജുകള്‍, അലി(റ)യുടെ പക്ഷം ചതിക്കപ്പെട്ട പ്രസ്തുത ഒത്തുതീര്‍പ്പിനെയും സിഫ്ഫീന്‍, ജമല് യുദ്ധങ്ങള്‍ക്ക് വഴിവെച്ച സംഭവവികാസങ്ങളെയും ഫിത്ന(കുഴപ്പം) എന്നാണ് വിശേഷിപ്പിക്കുന്നത്. ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിക്കുക മാത്രമല്ല, ഹദീസ് നിഷേധത്തിന് അടിത്തറപാകുക കൂടി ചെയ്യാന്‍ ഖവാരിജുകള്‍ ധൃഷ്ടരായി. നബി(സ്വ)യില്‍ നിന്ന് ഹദീസുകള്‍ ഉദ്ധരിച്ച ബഹുഭൂരിഭാഗം സ്വഹാബിമാരെയും കാഫിറുകളാക്കിയ ഖവാരിജുകള്‍ അവരുടെ ഹദീസുകള്‍ തള്ളിക്കളയുകയും ചെയ്തു. ‘ഉസ്മാന്റെ കാലത്തെ വിവാദങ്ങള്‍ ഉടലെടുക്കുന്നതിന് മുമ്പ് സ്വഹാബികളെല്ലാം നീതിന്മാരായിരുന്നു. പക്ഷേ പീന്നിടവര്‍ അക്രമികളായിത്തീര്ന്നു. അതിനാല്‍ ഉസ്മാന്, അലി, ത്വല്‍ഹ, സുബൈര്‍, ആഇശ(റ) തുടങ്ങിയവരും ജമല്‍യുദ്ധത്തില്‍ പങ്കെടുത്തവരും സിഫ്ഫീനിലെ മധ്യസ്ഥന്മാരും അവരെ അനുകൂലിച്ചവരുമെല്ലാം കാഫിറുകളാണ്. അതിനാല്‍ അവരുടെ ഹദീസുകളൊന്നും സ്വീകാര്യമല്ല’ എന്നായിരുന്നു ഖവാരിജുകളുടെ വാദം.
മുസ്ലിംകള് പ്രമാണമായി സ്വീകരിക്കുന്ന ഒട്ടേറെ ഹദീസുകള്‍ നിരാകരിക്കുന്നവരാണ് ഖവാരിജുകള്‍. ഇത് ഭാഗികമായ ഹദീസ് നിഷേധമാണ്. അവരുടെ വികല വാദങ്ങളുടെ ഫലമായി പ്രമുഖസ്വഹാബികള്‍ റിപ്പോര്‍ട്ട് ചെയ്ത നിരവധി ഹദീസുകളെയാണ് അവര്‍ തള്ളിക്കളഞ്ഞത്. ഹദീസ് നിരാകരണത്തിന്റെ ആദ്യകാല വിധാതാക്കളായി ശീഅകളെയും ഖവാരിജുകളെയും കണക്കാക്കാവുന്നതാണ്.
മുഅ്തസിലികളും ഹദീസ് നിഷേധവും
ഇസ്ലാമികലോകത്ത് യവന തത്ത്വശാസ്ത്രവും ഇന്ത്യന്‍ ഫിലോസഫിയും പ്രചാരം നേടിയത് ഹിജ്റാബ്ദം രണ്ടും മൂന്നും ശതകങ്ങളിലാണ്. അവയുടെ മറ പിടിച്ചുകൊണ്ട് ക്രൈസ്തവരും ജൂതരും നിരീശ്വര വാദികളും ഇസ്ലാമിന് നേരെ ദുരാരോപണങ്ങള്‍ അഴിച്ചുവിട്ടു. ഇതിനെ നേരിടാന്‍ വേണ്ടി ഇസ്ലാമിനെ ശാസ്ത്രീയമായി അവതരിപ്പിക്കാന്‍ ചില ധിഷണശാലികള്‍ വ്യഗ്രത കാണിച്ചു. ഇതിന് ഖുര്‍ആന്‍ വചനങ്ങളെയും ഇസ്ലാമിക ദര്‍ശനങ്ങളെയും അവര്‍ ദുര്‍വ്യാഖ്യാനിച്ചു. അവര്‍ ജനങ്ങളില്‍ നിന്ന് ക്രമേണ ഒറ്റപ്പെട്ടവര്‍ അഥവാ മുഅ്തസിലികള്‍ എന്നറിയപ്പെട്ടു.
മുഅ്തസിലികള്‍ ആഭ്യന്തരശൈഥില്യങ്ങളുടെ ഫലമായി വിവിധ വിഭാഗങ്ങളായിത്തീര്‍ന്നു. ഒരോരുത്തര്‍ക്കും പ്രത്യേക ചിന്താസരണികളുണ്ടാവുകയും ആദര്ശങ്ങളുണ്ടായിത്തീരുകയും ചെയ്തു. ഹദീസിനോടുള്ള സമീപനത്തില്‍ മുഅ്തസിലികളിലെ വിവിധ വിഭാഗങ്ങള്‍ വിപരീതദിശകളില്‍ സഞ്ചരിക്കുന്നതായി കാണാം. ഒരാള്‍ മാത്രം നിവേദനം ചെയ്ത ഹദീസുകളെ സ്വീകരിക്കുന്നത് ബുദ്ധിയുടെ തേട്ടമാണെന്ന് വാദിച്ച അബുല്‍ ഹുസൈനില്‍ ബസരിയും അനുയായികളും മുഅ്തസിലുകളാണെന്ന് ആമുദി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ അബൂബക്ര് ജുബായിയുടെ വീക്ഷണം ഇതിനുനേരെ വിപരീതമായിരുന്നു. ഏകനിവേദകന്റെ ഹദീസ് തിരസ്കരിക്കലാണ് ബുദ്ധിയുടെ വിധിയെന്ന് അദ്ദേഹം വാദിച്ചു. മുഅ്തസിലികളില്‍പ്പെട്ട ഹദ്റമിയ്യ വിഭാഗം ആത്യന്തികമായി അപകടകരമായ ആദര്‍ശമാണ് വെച്ചുപുലര്‍ത്തിയത്. മറ്റു മുസ്ലിംകളെല്ലാം ദൃഢജ്ഞാനം നല്‍കുമെന്ന് വിശ്വസിക്കുന്ന മുതവാതിറായ ഹദീസുകള്‍ പോലും വ്യാജങ്ങളാവാമെന്നും അവ തെളിവല്ലെന്നും അവര്‍ വാദിച്ചു.
ഹദീസുകളുടെ പ്രഥമനിവേദകരായ സ്വഹാബികളെക്കുറിച്ചുള്ള മുഅ്തസിലുകളുടെ പരസ്പരവിരുദ്ധങ്ങളായ സമീപനങ്ങളാണ് ഹദീസുകളുടെ കാര്യത്തിലും അവരുടെ നിലപാടുകളെ വികലമാക്കിയത്. മുഅ്തസിലികളുടെ ഉപജ്ഞാതാവെന്ന് വിശേഷിപ്പിക്കാവുന്നയാളാണ് വാസ്വിലുബ്നു അത്വാഅ്. അദ്ദേഹത്തിന്റെ വീക്ഷണപ്രകാരം ജമല്‍യുദ്ധത്തില്‍ പങ്കെടുത്തവരില്‍ ഒരുവിഭാഗം ദുര്മാര്ഗികളാണ്. അതിനാല്‍ രണ്ടുവിഭാഗത്തില്‍ പെട്ടവര്‍ ഒന്നിച്ച് സാക്ഷ്യം വഹിച്ചാല്‍ അത് സ്വീകാര്യമല്ല. കാരണം അവരില്‍ ഒരാള്‍ ഫാസിഖാണെന്നതില്‍ (ദുര്‍മാര്‍ഗി) സന്ദേഹമില്ലത്രേ. എന്നാല്‍ ഒരു വിഭാഗത്തിലെ രണ്ടുപേര്‍ സാക്ഷ്യം വഹിച്ചാല്‍ അത് സ്വീകാര്യമാണ്. കാരണം അവര്‍ ദുര്മാര്ഗികളാണോ എന്ന കാര്യം സുനിശ്ചിതമല്ല. മുഅ്തസിലികളുടെ മറ്റൊരു നേതാവായിരുന്ന അംറുബ്നു ഉബൈദിന്റെ വാദമനുസരിച്ച് ജമല് യുദ്ധത്തില്‍ പങ്കെടുത്ത ഇരുഭാഗത്തുള്ളവരും ദുര്മാര്ഗികളാണ്. അതിനാല്‍ അവരുടെ സാക്ഷ്യവും സ്വീകാര്യമല്ല. മുഅ്തസിലികളില്‍പ്പെട്ട ചിലര്‍ സ്വഹാബികളെല്ലാം കപടന്മാരും വിവരംകെട്ടവരും നരകാവകാശികളുമാണെന്ന ഗുരുതര വാദമാണ് ഉയര്‍ത്തുന്നത്.
സ്വഹാബികളെക്കുറിച്ചുള്ള വീക്ഷണവൈരുധ്യങ്ങള്ക്കനുസരിച്ച് ഹദീസിനോടുള്ള സമീപനത്തിലും അവര്‍ക്കിടയില്‍ അന്തരമുണ്ടായി. അവരില്‍ ചിലര്‍ സ്വഹാബികളുടെ ഹദീസുകള്‍ ഒട്ടും സ്വീകരിക്കാത്തവരാണെങ്കില്‍ മറ്റു ചിലര്‍ ചിലതെല്ലാം സ്വീകരിക്കുന്നു. ചിലരാകട്ടെ ‘ആഹാദായ’ ഹദീസുകളെ നിരാകരിക്കുന്നവരാണെങ്കില്‍ മറ്റു ചിലര്‍ മുതവാതിറുകളെപ്പോലും അംഗീകരിക്കാത്തവരാണ്.
ചുരുക്കത്തില്‍ ഖവാരിജുകള്‍, ശീഅകള്‍, മുഅ്തസിലുകള്‍ തുടങ്ങിയവര്‍ സഹാബികളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നവരാണ്. സ്വഹാബികളെ ദുര്‍മാര്‍ഗികളും അധര്‍മകാരികളുമായി കാണുന്നതിനാല്‍ അവരുടെ ഹദീസുകള്‍ സ്വീകാര്യമല്ല എന്ന നിലപാടില്‍ ഇവര്‍ യോജിക്കുന്നു.
ഓറിയന്റലിസ്റ്റുകളും ഹദീസ് നിഷേധവും
ആധുനിക യൂറോപ്പിന്റെ ശാസ്ത്രനേട്ടങ്ങളുടെയും വിജ്ഞാനങ്ങളുടെയുമെല്ലാം ഉത്ഭവം സ്പെയിനില്‍ നിന്നായിരുന്നു. നൂറ്റാണ്ടുകളോളം അവിടെ പ്രശോഭിച്ച ഇസ്ലാമിക സംസ്കാരം അതിനെ വിജ്ഞാനത്തിന്റെ കലവറയാക്കിയിരുന്നു. അവിടെ വൈദ്യശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും ഇതര ശാസ്ത്രശാഖകളിലും ഗവേഷണം നടത്തിയ വിദ്യാര്‍ഥികളെ അറബ് ഇസ്ലാമിക സംസ്കാര ത്തിന്റെ ഔന്നത്യം ഹഠാദാകര്‍ഷിച്ചു. യൂറോപ്പിലെ ബുദ്ധിജീവികളില്‍ ഇസ്ലാമിനെക്കുറിച്ച് വളര് ന്നുകൊണ്ടിരുന്ന മതിപ്പ് ക്രൈസ്തവ സഭകളെയും മതാധ്യക്ഷന്മാരെയും എറെ ഉത്കണ്ഠാകുലരാക്കുകയും ചെയ്തു.
ബൗദ്ധികതലത്തില്‍ ഇസ്ലാമിനെ നേരിടാനുള്ള സംരംഭങ്ങളുടെ ആവശ്യകത പാശ്ചാത്യര്‍ക്ക് ബോധ്യപ്പെട്ടു. അറബ് ഇസ്ലാമികാശയങ്ങളെ ശരിയാംവണ്ണം മനസ്സിലാക്കിയാലല്ലാതെ അതിനെ വികലമായി അവതരിപ്പിക്കാന്‍ സാധ്യമാവില്ലെന്ന് അവര്‍ കണ്ടെത്തി. അതിനാല്‍ അറബ് ഇസ്ലാമിക കൃതികളുടെ പഠനത്തിന് അവര്‍ താമസിയാതെ കലാലയങ്ങള്‍ സ്ഥാപിച്ചു. ഇസ്ലാമിനെ അക്കാഡമിക് തലത്തില്‍ പഠിച്ച ശേഷം അതിനെ വികലമായി അവതരിപ്പിക്കാനുള്ള ഈ ശ്രമമാണ് ‘ഓറിയന്റലിസം’ എന്ന പേരില്‍ അറിയപ്പെട്ടത്.
തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി വിപുലമായ സംവിധാനങ്ങളാണ് ഓറിയന്റലിസ്റ്റുകള്‍ ഒരുക്കിയത്. ആദര്‍ശപരമായി ഇസ്ലാമിന്നു മുമ്പില്‍ പരാജയപ്പെട്ട ക്രിസ്തീയ ചര്‍ച്ചുകളും ആയുധം കൊണ്ട് തോല്പിക്കാനാവില്ലെന്ന് മനസ്സിലാക്കിയ യൂറോപ്യന്‍ ഭരണാധികാരികളും ഓറിയന്റലിസത്തിന്റെ വളര്‍ച്ചക്കുവേണ്ടി ഒത്തൊരുമിച്ചു. യൂറോപ്പില്‍ ഇസ്ലാം പ്രചരിക്കുന്നത് തടയിടാനും മുസ്ലിംകളെ തെറ്റിദ്ധാരണയില്‍ വീഴ്ത്താനും ഓറിയന്റലിസ്റ്റുകള്‍ ഒരേസമയം യത്നിച്ചു. പത്രമാസികകള്‍, റേഡിയോ, ടി.വി തുടങ്ങിയ മാധ്യമങ്ങള്‍ ഇതിനുപയോഗപ്പെടുത്തി. ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ്,എഡിന്‍ബര്‍ഗ് തുടങ്ങിയ സര്‍വകലാശാലകളില്‍ മാത്രമല്ല, അറേബ്യന്‍ സര്‍വകലാശാലകളില്‍ പോലും അധ്യാപനം നടത്തിയിരുന്നത് ഓറിയന്റലിസ്റ്റുകളായിരുന്നു. ഇസ്ലാമിന്റെ മൗലികപ്രമാണങ്ങളില്‍ സംശയമുണ്ടാക്കുക, ഹദീസിനെ നിരാകരിക്കുക, സ്വഹാബികള്‍ മുതലുള്ള ഹദീസ് നിവേദകരുടെ സത്യസന്ധതയില്‍ സംശയമുണ്ടാക്കുക, പ്രാമാണികരായ പണ്ഡിതരെ അപഹസിക്കുക, ഇസ്ലാമിന്റെ സാംസ്കാരിക നാഗരിക മൂല്യങ്ങളെ അവമതിക്കുക തുടങ്ങിയ കുതന്ത്രങ്ങള്‍ ഓറിയന്റലിസ്റ്റുകളുടെ മുഖമുദ്രയാണ്.
ഈ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി അവര്‍ ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കെന്നത് ക്റാംഗിന്റെ ദ കാള്‍ ഓഫ് മിനാററ്റ്സ്, എച്ച്.ആര് ഹിബ്ബിന്റെ മുഹമ്മദനിസം തുടങ്ങിയവ വിഷലിപ്തമായ ഇസ്ലാം വിമര്‍ശന കൃതികളില്‍ ചിലതാണ്.
യൂറോപ്പിലെ ബുദ്ധി ജീവികളെയും വിദ്യാര്‍ഥികളെയും ഇസ്ലാമില്‍ നിന്ന് തടയുക, അറബ് നാടുകളിലെ വിജ്ഞാനാര്ഥികളിലും യുവാക്കളിലും ബുദ്ധിജീവികളിലും ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധാരണകളും സംശയങ്ങളും ഉദ്ദീപിപ്പിക്കുക എന്നിവയാണ് ഓറിയന്റലിസ്റ്റുകളുടെ പ്രധാന ലക്ഷ്യങ്ങള്‍. ഓറിയന്റലിസ്റ്റുകള്‍ക്ക് തങ്ങളുടെ ലക്ഷ്യങ്ങളിലെല്ലാം ഒരളവുവരെ വിജയിക്കാന്‍ സാധ്യമായിട്ടുണ്ടെ ന്നതില്‍ സംശയമില്ല.
ഹദീസിന്റെ നിവേദകര്‍, പണ്ഡിതന്മാര് എന്നിവരെക്കുറിച്ച് വ്യാജാരോപണങ്ങള്‍ ഉന്നയിച്ച് ഹദീസിന്റെ പ്രാമാണികതയില്‍ സംശയം ജനിപ്പിക്കാന്‍ ശ്രമിച്ച ഓറിയന്റലിസ്റ്റുകളില്‍ പ്രമുഖന് ജൂതനായ ഗോള്‍ഡ്സിഹര്‍ ആണ്. ഇസ്ലാമുമായി ബന്ധപ്പെട്ട വിവരസ്രോതസ്സുകളില്‍ പരന്ന ജ്ഞാനമുള്ള ഈ ഹംഗേറിയന്‍ വംശജന്റെ നിലപാടുകള്‍ അദ്ദേഹത്തിന്റെ ‘ആദര്‍ശവും ശരീഅത്തും ഇസ്ലാമി ല്‍’ എന്ന കൃതിയില്‍ വിശദീകരിച്ചിട്ടുണ്ട്. അഹ്മദ് അമീന്റെ ഫജ്റുല്‍ ഇസ്ലാം, ദുഹല്‍ ഇസ്ലാം എന്നീ കൃതികളിലും ഗോള്‍ഡ്സിഹറിന്റെ അഭിപ്രായങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ‘ഹദീസിന്റെ സിംഹഭാഗവും ഇസ്ലാമിന്റെ ആരംഭദശയില്‍ തന്നെ പ്രമാണമായി അംഗീകരിക്കപ്പെട്ടുവെന്ന് പറയുന്നത് ശരിയല്ലെന്നും സത്യത്തില്‍ അവ പിന്‍തലമുറകളുടെ ശ്രമഫലമായി സ്വരൂപിക്കപ്പെട്ട പൈതൃകം മാത്രമാണെ’ന്നും ഗോള്‍ഡ് സിഹര്‍ ആരോപിച്ചു. ‘ഉമവികളും ശീഈകളും തമ്മിലുള്ള കിടമത്സരം രുക്ഷമായ ഘട്ടത്തിലാണ് ഹദീസിന്റെ ശേഖരണവും ചിട്ടപ്പെടുത്തലും നടന്നത്. അതിനാല്‍ ഇരുപക്ഷവും മത്സരിച്ച് വ്യാജഹദീസുകള്‍ നിര്‍മിച്ചു. ഉമവികള്‍ ഇമാം സുഹ്രിയെപ്പോലുള്ള വിഖ്യാതരായ പണ്ഡിതരെ വ്യാജഹദീസ് നിര്‍മാണത്തിനായി ഉപയോഗിച്ചു’. ഇവയൊക്കെയും ഗോള്‍ഡ് സിഹര്‍ ഉയര്‍ത്തിയ വ്യാജാരോപണങ്ങളായിരുന്നു. ഇത്തരം കാരണങ്ങള്‍ നിവര്‍ത്തി ഹദീസില്‍ ബഹുഭൂരിഭാഗവും വിശ്വാസയോഗ്യമല്ല എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഗോള്‍ഡ് സിഹര്‍ ചെയ്തത്.
എന്നാല്‍ ഓറിയന്റലിസ്റ്റുകളുടെ ഈ കുതന്ത്രങ്ങള്‍ മനസ്സിലാക്കിയ ഇസ്ലാമിക പണ്ഡിതരും ബുദ്ധിജീവികളും സൈദ്ധാന്തികമായിത്തന്നെ അതിനെ നേരിട്ടു. സയ്യിദ് റശീദ് റിദായുടെ ‘അല്‍ വഹ്യുല്‍ മുഹമ്മദി’തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഓറിയന്റലിസ്റ്റുകളുടെ ആരോപണങ്ങളെ യുക്തി ഭദ്രമായി ഖണ്ഡിക്കുന്ന രചനകളാണ്. ഹദീസ് സ്വീകരണ തിരസ്കാര വിഷയത്തിലും സുന്നത്തിന്റെ പ്രാമാണികതയിലും ഗോള്‍ഡ് സിഹര്‍, അബൂറയ്യ തുടങ്ങിയവര്‍ പടച്ചുവിട്ട ആരോപണങ്ങളെ നേരിടുന്ന ഒരു ഉത്തമ കൃതിയാണ് ഈജിപ്ഷ്യന്‍ പണ്ഡിതനായ ഡോ: മുസ്തഫാ അസ്സിബാഇയുടെ ‘അസ്സുന്നത്തു വമകാനതുഹാ ഫിത്തശ്രീഇല്‍ ഇസ്ലാമി’. ‘സുന്നത്തും ഇസ്ലാമിക ശരീഅത്തില്‍ അതിന്റെ സ്ഥാനവും’ എന്ന പേരില്‍ പ്രസ്തുത ഗ്രന്ഥം മൗലവി മുഹമ്മദ് അമാനി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
മോഡേണിസ്റ്റുകളുടെ ഹദീസ് നിഷേധം
ഖവാരിജുകള്‍, ശീഇകള്‍, മുഅ്തസിലികള്‍ തുടങ്ങിയ കക്ഷികളിലൂടെ തുടക്കം കുറിച്ച്, ഹദീസ് നിഷേധപ്രവണത ഓറിയന്റലിസ്റ്റുകള്‍ ഏറ്റെടുക്കുകയും പില്ക്കാലത്ത് മോഡേണിസ്റ്റുകള്‍ക്ക് കൈമാറുകയുമാണുണ്ടായത്. ഓറിയന്റലിസത്തിന്റെ ഏജന്റുമാരായി രംഗത്തുവന്നവരാണ് മോഡേണിസ്റ്റുകള്‍. അവര്‍ മുസ്ലിം നാമധാരികളും ഇസ്ലാമിനെ നവീകരിക്കുകയെന്ന വ്യാജേന അതിനെ തകര്‍ക്കാന്‍ കൂട്ടുനില്ക്കുന്നവരുമാണ്. ഓറിയന്റലിസ്റ്റുകളുടെ ദുഷ്ടലാക്കുകള്‍ ശരിക്കും തിരിച്ചറിഞ്ഞ് പൂര്‍ണമനസ്സോടെ അവരെ സഹായിക്കാന്‍ ഇറങ്ങിത്തിരിച്ചവരുണ്ട്. ആധുനിക തുര്‍ക്കിയുടെ രാഷ്ട്രപിതാവ് മുസ്തഫാ കമാല്‍ അത്താത്തുര്‍ക്ക് അക്കൂട്ടത്തിലൊരാളായിരുന്നു. ഓറിയന്റലിസ്റ്റുകളുടെ ഗൂഢനീക്കങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെ പേരിനും പ്രശസ്തിയ്ക്കും വേണ്ടിയും സാമ്പത്തിക ലാഭങ്ങള്‍ ലക്ഷ്യമിട്ടും ഇവരുടെ താളത്തിനൊത്തു തുള്ളുന്നവരുമുണ്ട്.
20 ാം നൂറ്റാണ്ടില്‍ അറബ് ലോകത്ത് ഒട്ടേറെ മോഡേണിസ്റ്റുകള്‍ ഹദീസ് നിഷേധവുമായി രംഗത്തു വന്നു. വിശുദ്ധ ഖുര്‍ആനില്‍ നാം ഒന്നും വിട്ടുകളഞ്ഞിട്ടില്ല (6:38) എന്ന സൂക്തം പഠിപ്പിക്കുന്നത് നബിചര്യയെ പോലെയുള്ളത് പ്രമാണമായി ആവശ്യമില്ല എന്ന് തൗഫീക് സിദ്വി വാദിച്ചു. നബിചര്യക്ക് പ്രാമാണികതയുണ്ടായിരുന്നെങ്കില് ഖുര്‍ആനെപ്പോലെ അതും എഴുതിവെക്കാന്‍ കല്പിക്കുമായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ വാദം.
അറബ്ലോകത്തെ മറ്റൊരു മോഡേണിസ്റ്റായിരുന്നു അഹ്മദ് അമീന്. ഇസ്ലാമിനെ മൊത്തത്തി ലും നബിചര്യയെ വിശേഷിച്ചും വിമര്‍ശിച്ചുകൊണ്ട് അദ്ദേഹമെഴുതിയ ഇസ്ലാമിന്റെ പ്രഭാതം (ഫജ്റുല്‍ ഇസ്ലാം), ഇസ്ലാമിന്റെ പൂര്‍വാഹ്നം (ദുഹല്‍ ഇസ്ലാം), ഇസ്ലാമിന്റെ മധ്യാഹ്നം (ദുഹ്റുല്‍ ഇസ്ലാം) എന്നീ മൂന്ന് ഭാഗങ്ങളിലുള്ള ഗ്രന്ഥാവലി ഇസ്ലാം വിമര്ശര്കര്ക്ക് സുപരിചിതമാണ്.
വ്യാജഹദീസ് നിര്‍മാണം തിരുമേനിയുടെ മരണത്തിന് മുമ്പേ ആരംഭിച്ചതാണെന്നും വ്യാജഹദീസുകള്ക്കെതിരെ പൊരുതിയത് പിന്നീടാണെന്നും അഹ്മദ് അമീന് തുറന്നടിച്ചു. ഇമാം ബുഖാരി തന്റെ കാലത്ത് പ്രചരിച്ച 6 ലക്ഷം ഹദീസുകളില്‍ നിന്നാണ് തന്റെ സ്വഹീഹില്‍ 7275 ഹദീസുകള്‍ ഉള്‍പ്പെടുത്തി രൂപംകൊടുത്തത്. ‘ഇസ്ലാമിന്റെ പ്രഭാതത്തില്‍’ അദ്ദേഹം ഹദീസ് നിഷേധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു. തുടര്‍ന്ന് ഇതര മോഡേണിസ്റ്റുകളെപ്പോലെ പ്രശസ്ത സ്വഹാബീവര്യന്‍ അബുഹുറയ്റയെ വിമര്‍ശിക്കുന്നു. ഹദീസിന്റെ സ്വീകാര്യത നിര്‍ണയിക്കാന്‍ നിദാന ശാസ്ത്രത്താല്‍ നിശ്ചയിച്ച 15-ലധികം നിബന്ധനകളില്‍ അഹ്മദ് അമീന് തൃപ്തനായിരുന്നില്ല.
ഹദീസ് നിഷേധത്തില്‍ അഹ്മദ് അമീനെ കവച്ചുവെക്കുംവിധമുള്ള മോഡേണിസ്റ്റാണ് മഹ്മൂദ് അബൂറയ്യ. അദ്ദേഹം രചിച്ച അദ്വാഉന്‍ അലാ സുന്നത്തില്‍ മുഹമ്മദിയ്യ എന്ന ഗ്രന്ഥം ഏറെ വിവാദം സൃഷ്ടിക്കുകയുണ്ടായി. ഹദീസ് നിരൂപകന്മാര് നിവേദക ശ്രേണിക്ക്(സനദ്) അമിത പരിഗണന നല്‍കുകയും പ്രമേയത്തെ അവഗണിക്കുകയും ചെയ്തു എന്ന് അബൂറയ്യ ആരോപിച്ചു. ഹദീസില്‍ ജൂതപുരാണങ്ങളും(ഇസ്റാഈലിയ്യത്ത്) ക്രൈസ്തവ കെട്ടുകഥകളും ഒട്ടെറെ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും അത് ഹദീസ് പരിശോധകന്മാര്‍ക്ക് വേര്‍തിരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അബൂറയ്യ ആരോപിച്ചു.
മോഡേണിസം ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍
18-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ മുസ്ലിംകളുടെ വിദ്യാഭ്യാസ-നവോത്ഥാന പ്രവര്‍ത്തനങ്ങളുമായി രംഗത്തു വന്ന സര് സയ്യിദ് അഹ്മദ്ഖാനില്‍ മോഡേണിസ്റ്റുകളുടെ ഹദീസ് നിഷേധ പ്രവണത സ്വാധീനം ചെലുത്തിയിരുന്നു. പാശ്ചാത്യ സംസ്കാരവുമായി പൊരുത്തപ്പെട്ടുപോകാന്‍ സര് സയ്യിദ് അഹമ്മദ്ഖാന്‍ മുസ്ലിംകളെ ആഹ്വാനം ചെയ്തു. അതേസമയം അദ്ദേഹത്തിന്റെ മോഡേണിസ്റ്റ് ചിന്തകളെ ജമാലുദ്ദീന്‍ അഫ്ഗാനി തന്റെ ‘ഉര്‍വതുല്‍വുസ്ഖാ’ എന്ന പത്രത്തില്‍ വിമര്‍ശിക്കുകയുണ്ടായി.
സര് സയ്യിദിനുശേഷം മൗലവി ചിറാഗ്അലി, അബ്ദുല്ലാ ചക്ടാലവി, അസ്ലം ജിറാജ്പുരി എന്നിവരിലൂടെ കടന്നുവന്ന് ഹദീസ് നിഷേധപ്രവണത പഞ്ചാബുകാരനായ ഗുലാം അഹ്മദ് പര്‍വേസിന്റെ നേതൃത്വത്തില്‍ ശക്തിപ്പെട്ടു. നബിചര്യ നിലകൊള്ളുന്ന നിവേദനങ്ങളുടെ വിശ്വാസ്യതയില്‍ സംശയം ജനിപ്പിച്ചും നബിചര്യ പ്രമാണമാക്കേണ്ടതും അവലംബിക്കേണ്ടതുമാണെന്ന വസ്തുത നിഷേധിച്ചും ഈ ഫിത്ന വ്യാപാകമാക്കാന്‍ അവര്‍ ശ്രമിച്ചു. പാശ്ചാത്യ രാജ്യങ്ങളിലെ ഓറിയന്റലിസ്റ്റ് പണ്ഡിതന്മാര് പ്രയോഗിക്കുന്ന അടവുകളില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ചുകൊണ്ട് അവയെ വിശദീകരിച്ച് ബഹുജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ കൊണ്ടുപിടിച്ച ശ്രമമാണ് അവര്‍ നടത്തിയത്. ഹദീസുകളില്‍ മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്നത് അസംബന്ധങ്ങളും ലജ്ജാവഹമായ കാര്യങ്ങളും ആണെന്ന് ജല്‍പ്പിച്ച് സസൂക്ഷ്മം ഹദീസ് സമാഹാരങ്ങളില്‍ പരതി തങ്ങളുടെ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ കെട്ടിച്ചമച്ച് സമക്ഷം സമര്‍പ്പിക്കുക, അതിലൂടെ ഹദീസുകളോട് പൊതുവില്‍ വിരോധവുമുണ്ടാക്കുക തുടങ്ങിയ കുത്സിത നീക്കങ്ങളാണ് ഹദീസ് നിഷേധത്തിന്റെ വഴിയില്‍ അവര്‍ നടത്തിയത്.
ഖുര്‍ആന്‍ വ്യക്തമായി സൂചിപ്പിക്കാത്ത ഒരു മതാനുഷ്ഠാനവും വേണ്ടെന്ന് ഇന്കാറെ ഹദീസ് എന്ന കൃതിയിലൂടെ ഗുലാം അഹ്മദ് പര്‍വേസ് വാദിച്ചു. സമുദായത്തിലെ ഫുഖഹാക്കള്‍, മുഹദ്ദിസുകള്‍, മുഫസ്സിറുകള്‍, ഭാഷാപിതാക്കള് എന്നിവരെല്ലാം ഖുര്‍ആന്റെ യഥാര്‍ഥ അധ്യാപനങ്ങളെ മറച്ചുവെക്കാന്‍ വേണ്ടി ഗൂഢപദ്ധതി ലക്ഷ്യമിട്ട് നടന്നവരാണെന്ന് വരുത്തിത്തീര്‍ത്ത് ഹദീസ് നിഷേധത്തിന് ന്യായങ്ങള്‍ ചമയ്ക്കുകയാണ് മോഡേണിസ്റ്റുകള്‍ ചെയ്തത്.
വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും(ഹദീസ്) തിരിഞ്ഞു നോക്കാതെ പാരമ്പര്യാചാരങ്ങളുമായി നടന്നിരുന്ന വിവിധ ത്വരീഖത്തുകള്‍ ഒരു വശത്ത്. ഹദീസിന്റെ പ്രാമാണികതയെ തന്നെ ചോദ്യം ചെയ്ത് ഇസ്ലാമിക തത്ത്വങ്ങളെ വികലമാക്കുന്ന മോഡേണിസം മറുഭാഗത്ത്. ഈ ദശാസന്ധിയിലാണ് വിശുദ്ധ ഖുര്‍ആനും ഹദീസുമാണ് ഇസ്ലാമിക പ്രമാണങ്ങള്‍ എന്ന് ജനങ്ങളെ പഠിപ്പിച്ചു കൊണ്ട് ഇസ്വ്ലാഹീ ആദര്‍ശവുമായി സയ്യിദ് സനാഉല്ലാ അമൃതസരി രംഗത്തു വരുന്നത്. തന്റെ സമശീര്‍ഷരായ സിദ്ദീഖ് ഹസന് ഖാന്, നദീര്‍ ഹസന് മുതലായ പണ്ഡിതന്മാരുമായി ചേര്‍ന്ന് അദ്ദേഹം ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചു. വിശുദ്ധ ഖുര്‍ആനിന്റെ ആധികാരികതയെ തള്ളിപ്പറയാന്‍ കഴിയാത്തതിനാല്‍ ഇസ്ലാമിന്റെ എതിരാളികള്‍ പിടിച്ചു തൂങ്ങിയത് ഹദീസിലായിരുന്നു. അതുകൊണ്ട് തന്നെ ഹദീസിന്റെ പ്രാമാണികത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് അഹ്ലുല്‍ ഹദീസ് (അഹ്ലെ ഹദീസ്) എന്ന പേരില്‍ സംഘടിത പ്രവര്‍ത്തനം നടത്തുകയായിരുന്നു ആ മഹാന് ചെയ്തത്. 1906 ലാണ് ജംഇയ്യത്ത് അഹ്ലെ ഹദീസ് രൂപീകരിച്ചത്. അത് ഇന്നും കര്മസജ്ജമാണ്.
അബൂഹുറയ്റയും ഹദീസ് നിഷേധികളും
ഓറിയന്റലിസ്റ്റുകളും ഹദീസ് നിഷേധികളും നബിചര്യ പ്രമാണമല്ലെന്നോ ഹദീസുകള്‍ സ്വീകാര്യമല്ലെന്നോ പ്രത്യക്ഷമായി പറയുന്നതിനുപകരം യഥാര്‍ഥ നബിചര്യ നമുക്ക് ലഭിച്ചിട്ടില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. മുഹദ്ദിസുകളെയും അവരുടെ ധീരോദാത്തമായ പ്രവര്‍ത്തനങ്ങളെയും മാത്രമല്ല, പിന്‍തലമുറയിലേക്ക് നബിവചനങ്ങള്‍ എത്തിച്ച സ്വഹാബിവര്യന്മാരെപ്പോലും അവര്‍ തള്ളിപ്പറയുകയുണ്ടായി. ഒരുദാഹരണം നോക്കാം.
ഏറ്റവും കൂടുതല്‍ ഹദീസുകള്‍ റിപ്പോര്‍ട്ട്ചെയ്ത അബൂഹുറയ്റ(റ)യെപ്പോലെയുള്ള സ്വഹാബികളുടെ വിശ്വാസ്യത ചോദ്യം ചെയ്തു. അബൂബക്ര്(റ), ഉമര്‍(റ) തുടങ്ങിയ പ്രവാചകന്റെ ഏറ്റവും അടുത്ത അനുയായികളും സന്തത സഹചാരികളും വിരലിലെണ്ണാവുന്ന ഹദീസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഖൈബര്‍ യുദ്ധത്തിനുശേഷം മാത്രം മുസ്ലിമായ അബൂഹുറയ്റ ആയിരക്കണക്കിന് ഹദീസുകള്‍ ഉദ്ധരിക്കുന്നത് എങ്ങനെ എന്നതായിരുന്നു അവരുയര്‍ത്തിയ ചോദ്യം. അബൂബക്റിനെക്കാളും വളരെയേറെ ഹദീസുകള്‍ അബൂഹുറയ്റ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വസ്തുത അംഗീകരിച്ച് കൊണ്ട് തന്നെ അതിനുള്ള കാരണങ്ങളെ കൃത്യമായി ഗ്രഹിക്കുമ്പോള്‍ അവരുയര്‍ത്തിയ വാദങ്ങളുടെ നിരര്‍ഥകത എളുപ്പത്തില്‍ ബോധ്യപ്പെടും.
1) നബി(സ്വ)യുടെ മരണത്തിന് മുമ്പ് മരിച്ചുപോയ സ്വഹാബിമാര്‍ ഒരു ഹദീസുപോലും റിപ്പോര്‍ട്ട് ചെയ്തു കാണില്ല. കാരണം അന്ന് അതിന്റെ ആവശ്യമില്ല. നബി(സ്വ)യുടെ മരണശേഷം ഇസ്ലാമിലേക്കു വരുന്നവര്‍ക്കും പുതുമുസ്ലിം തലമുറക്കും വേണ്ടിയാണല്ലോ നബിചര്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയതിനാല്‍ നബി(സ്വ) മരണപ്പെട്ട് 47 വര്‍ഷക്കാലം ജീവിച്ച അബൂഹുറയ്റ, 40 വര്‍ഷം ജീവിച്ച ആഇശ(റ) തുടങ്ങിയ ആളുകള്‍ രണ്ടുവര്‍ഷവും മൂന്ന് മാസവും മാത്രം ജീവിച്ച അബൂബക്ര്(റ)നെ പ്പോലുള്ള ആളുകള്‍ ഉദ്ധരിച്ചതിനേക്കാള്‍ കൂടുതല്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്തത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
2) നബി(സ്വ) മരിച്ച ഉടനെ അബൂബക്ര്(റ) ഭരണഭാരം ഏറ്റെടുക്കുകയാണുണ്ടായത്. അബൂഹുറയ്റയാകട്ടെ ജനങ്ങള്‍ക്ക് ദീന് പഠിപ്പിക്കുകയായിരുന്നു. അപ്പോള്‍ സ്വഭാവികമായും കൂടുതല്‍ ആളുകള്‍ അബൂഹുറയ്റയില്‍ നിന്ന് ഹദീസുകള്‍ കേള്‍ക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി.
3) ഹുദൈബിയ സന്ധിക്കു ശേഷം സാമൂഹികരംഗം ശാന്തമാവുകയും നബി(സ്വ) സമാധാന പൂര്‍വം പ്രബോധനം നടത്തുകയും ചെയ്ത നാലുവര്‍ഷക്കാലം നബി(സ്വ)യോടൊത്തുള്ള അബൂഹുറയ്റയുടെ സഹവാസം കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനവസരം ലഭിച്ചു. ഇസ്ലാമിലെ ഒട്ടേറേ നിയമങ്ങള്‍ അവതരിപ്പിക്കപ്പെട്ടതും നിരവധി വിദേശ നിവേദകസംഘങ്ങളെ നബി(സ്വ) സ്വീകരിച്ചതും ഈ കാലത്താണ്. അബൂഹുറയ്റയാകട്ടെ മുഴുവന്‍ സമയവും മസ്ജിദുന്നബവിയില്‍ കഴിച്ചുകൂട്ടുകയായിരുന്നു. ഇത് മറ്റുള്ളവരെക്കാള്‍ ഹദീസുകള്‍ അദ്ദേഹത്തിന് ലഭിക്കാന്‍ കാരണമായി.
4) ഹദീസുകള്‍ കൂടുതല്‍ മനഃപാഠമാക്കുവാന്‍ അബൂഹുറയ്റയ്ക്കു വേണ്ടി നബി(സ്വ) പ്രാര്‍ഥിച്ചു. തദ്ഫലമായി ഹദീസ് പണ്ഡിതന്മാര് അബൂഹുറയ്റയെ ഏറെ അവലംബമാക്കി.
5) സ്വഹാബികളില്‍ നിന്ന് ഹദീസുദ്ധരിക്കുന്നത് താബിഉകളാണ്. ഭരണകാര്യങ്ങളിലോ മറ്റ് ഉത്തരവാദിത്തങ്ങളിലോ എര്‍പ്പെട്ടിട്ടില്ലാത്ത അബൂഹുറയ്റ ഏറെസമയം ചെലവഴിച്ചത് ജനങ്ങളോടൊപ്പമായിരുന്നു. ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇതൊരു നിമിത്തമായി.
6) ലജ്ജ കൂടാതെ ദീന് കാര്യങ്ങള്‍ പഠിക്കാനുള്ള അതിയായ ആഗ്രഹത്താല്‍ അബൂഹൂറയ്റ(റ) നബി(സ്വ)യോട് കാര്യങ്ങള്‍ ചോദിച്ചറിയുമായിരുന്നു.
ഈ വസ്തുതകളൊന്നും ശ്രദ്ധിക്കാതെ അബൂഹൂറയ്റ എന്ന സ്വഹാബിവര്യനെ ജൂതനും വ്യാജനുമായി ചിത്രീകരിക്കുന്നതിലൂടെ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്ത അനേകം വിശ്വാസയോഗ്യമായ ഹദീസുകളെ പാടെ നിഷേധിക്കുക എന്ന ദുഷ്ടലാക്ക് മാത്രമേ മോഡേണിസ്റ്റുകള്‍ക്ക് ഉണ്ടായിരുന്നു ള്ളൂ.
ഹദീസ് നിഷേധം കേരളത്തില്‍
വിശുദ്ധ ഖുര്‍ആനില്‍ നിന്നും നബിചര്യയില്‍ നിന്നും അകന്ന് നാട്ടാചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും പിടിയിലമര്‍ന്ന കേരളത്തിലെ മുസ്ലിംകള്ക്ക് ഖുര്‍ആനിലേക്കും ഹദീസിലേക്കും തിരിച്ചുപോകാനുള്ള അവബോധം നല്‍കിയത് സയ്യിദ് സനാഉല്ല മക്തി തങ്ങളും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും തുടങ്ങി വച്ച പരിഷ്കരണ പ്രവര്‍ത്തനഫലമായാണ്. കടുത്ത എതിര്‍പ്പ് യഥാസ്ഥിതികരില്‍ നിന്നും രണ്ടു പേര്‍ക്കും നേരിടേണ്ടിവന്നു.
വിശുദ്ധ ഖുര്‍ആന്‍ പഠനത്തിന് ഹദീസ് എന്ന വിജ്ഞാന ശാഖയിലെ വിഷയങ്ങളിലുള്ള അവഗാഹം അനുപേക്ഷണീയമാണെന്ന തിരിച്ചറിവുണ്ടാക്കാന്‍ ആ മഹാന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. അതേയവസരം ശ്രേഷ്ഠകര്‍മങ്ങളെ പ്രോത്സാഹിപ്പിക്കാനായി ഹദീസ് നിരൂപണ തത്ത്വങ്ങള്‍ക്ക് വഴങ്ങാത്തവിധം അടിസ്ഥാനരഹിതങ്ങളായ ഹദീസുകള്‍ വ്യാപകമായി ഉദ്ധരിക്കുന്ന പ്രവണത ഒരു പ്രശ്നമായി ഇവിടെ നിലനിന്നിരുന്നു. മറ്റൊരു ഭാഗത്ത് ഹദീസുകളുടെ പ്രാമാണികത പോലും നിരാകരിക്കുന്ന ചിന്താഗതികളും ഒറ്റപ്പെട്ട നിലയില്‍ കേരളത്തില്‍ പില്ക്കാലത്ത് അരങ്ങേറി. ഹദീസ് നിഷേധത്തിലേക്കാണ് ഈ നിലപാട് അവരെ എത്തിച്ചത്. ഈ പ്രവണതയ്ക്ക് കേരളത്തില്‍ വിത്തുപാകിയത് കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ബി. കുഞ്ഞഹമ്മദ് ഹാജിയാണ്.
തുടര്‍ന്ന് പി.കെ.എം അബുല്‍ ഹസന് മൗലവി (ചേകനൂര്‍) എന്ന ഒരു പണ്ഡിതന് ഓറിയന്റലിസ്റ്റുകള്‍ പടച്ചുവിട്ട ഹദീസ് നിഷേധ ആശയം പ്രചരിപ്പിക്കാന്‍ തുടങ്ങി. സാധാരണക്കാരായ ചില ആളുകളെ ആശയക്കുഴപ്പത്തിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മൂന്നുനേരം നമസ്കരിച്ചാല്‍ മതി, സുന്നത്തുകര്മങ്ങള് ചെയ്യേണ്ടതില്ല തുടങ്ങിയ വാദങ്ങളും അബൂഹുറയ്റ വ്യാജ ഹദീസ് നിര്‍മാതാവാണെന്ന വാദവുമാണ് അദ്ദേഹത്തിന്റെ പ്രചാരണങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത്. 1970-കളില്‍ ചേകന്നൂര്‍ മൗലവി മോഡേണ്‍ ഏയ്ജ് സൊസൈറ്റി എന്ന ഒരു സംരഭവുമായി വീണ്ടും രംഗപ്രവേശം ചെയ്തു. ‘മോഡേണ്‍’ എന്ന വല ഹദീസ് നിഷേധമാണ് എന്ന് ജനം തിരിച്ചറിഞ്ഞതോടെ ആ സംരംഭം പൊളിഞ്ഞു. പിന്നീട് ‘ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി’ എന്ന ഒരു സംഘടന രൂപീകരിച്ച് അദ്ദേഹം ഇതേ ആശയം പ്രചരിപ്പിച്ചു. ഹദീസിന്റെ പ്രാമാണികത ചോദ്യം ചെയ്യുക എന്ന വിഷലിപ്തമായ തന്റെ ആശയം പ്രചരിപ്പിച്ചു കൊണ്ട് ഈ മൗലവി മുസ്ലിംകളെ വെല്ലുവിളിച്ചു. ഇസ്വ്ലാഹീ പ്രസ്ഥാന പ്രവര്‍ത്തകരായ പണ്ഡിതര്‍ അതിനെ നേരിട്ടു. എ.അലവി മൗലവി, കെ.സി അബൂബക്കര്‍ മൗലവി, എ.പി അബ്ദുല്‍ ഖാദര്‍ മൗലവി തുടങ്ങിയവര്‍ തുറന്ന സംവാദത്തിലൂടെയും അബ്ദുസ്സലാം സുല്ലമിയെപ്പോലുള്ളവര് അദ്ദേഹത്തിന്റെ വാദങ്ങളെ ഖണ്ഡിക്കുന്ന രചനകളിലൂടെയും ഈ പ്രവണതയെ പിടിച്ചു കെട്ടി. തന്നിമിത്തം കേരളത്തിന്റെ മണ്ണില്‍ ഹദീസ് നിഷേധപ്രവണതയ്ക്ക് വേരോട്ടമുണ്ടായില്ല.
പ്രമാണനിരാകരണം: തെറ്റായ ധാരണകള്‍
വിശുദ്ധ ഖുര്‍ആന്‍, ഹദീസ് എന്നീ ഇസ്ലാമിക പ്രമാണങ്ങളെ നിഷേധിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ല. വിശുദ്ധ ഖുര്‍ആന്‍ ദൈവിക വചനങ്ങളാണെന്ന യാഥാര്‍ഥ്യം നിഷേധിക്കുകയോ വിശുദ്ധ ഖുര്‍ആനിന്റെ ശാസനകള്‍ സ്വീകരിക്കേണ്ടതില്ലെന്ന് വാദിക്കുകയോ ചെയ്യുന്നത് ഖുര്‍ആന്‍ നിഷേധമാണ്. എന്നാല്‍ വിശുദ്ധ ഖുര്‍ആനിന്റെ ശാസനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ഗുരുതരമായ കുറ്റമാണെങ്കിലും ഖുര്‍ആന്‍ നിഷേധമാണെന്ന് പറയാവതല്ല. നിഷേധവും നിരാകരണവും ഏറെ ചര്‍ച്ചയാവുന്നത് ഹദീസിന്റെ കാര്യത്തിലാണ്.
ഹദീസ് നിഷേധത്തിലേക്ക് നീങ്ങുന്ന ചിലയാളുകള്‍ ന്യായീകരിക്കുന്ന ഒരു കാര്യമുണ്ട്. ‘ഇമാം ബുഖാരി ലക്ഷത്തിലേറെ ഹദീസ് ശേഖരിച്ചെങ്കിലും അതിന്റെ ചെറിയൊരു ഭാഗമെ തന്റെ സ്വഹീഹില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ’ എന്നതാണ് ആ ന്യായീകരണം. ഹദീസുകള്‍ പരിശോധനകള്‍ക്ക് വിധേയമാക്കി കുറ്റമറ്റ രീതിയില്‍ സ്ഥിരീകരിക്കപ്പെടുന്നവ മാത്രം സ്വീകരിക്കുന്ന ശ്രമകരമായ ദൗത്യം നിര്‍വഹിച്ച മുഹദ്ദിസുകള്‍, കുറെ ഹദീസുകള്‍ തള്ളിക്കളഞ്ഞതോ നിഷേധിച്ചതോ അല്ല. അതുപോലെ തന്നെ ഹദീസുകള്‍ ക്രോഡീകരിക്കപ്പെട്ട ശേഷം വന്ന തലമുറകള്‍ പ്രാമാണികമല്ലാത്ത ഹദീസുകള്‍ സ്വീകരിക്കാതിരുന്നതും ഹദീസ് നിഷേധമല്ല. മുഹദ്ദിസുകള്‍ നിശ്ചയിച്ചതും മുസ്ലിം ലോകം ഏകകണ്ഠമായി അംഗീകരിച്ചു പോരുന്നതുമായ നിബന്ധനകള്‍ക്കനുസരിച്ച് പ്രമാണികമല്ലെന്ന് കണ്ടാല്‍ അവ നിരാകരിക്കുന്നത് ഹദീസ് നിഷേധമല്ല; ഹദീസിനോട് നീതി പുലര്‍ത്തലാണ്.
മഹാരഥന്മാരായ മുഹദ്ദിസുകളില്‍ ചിലര്‍ പ്രാമാണികമെന്ന് സ്ഥിരീകരിച്ച ഹദീസുകളെ വ്യക്തമായ നിദാന നിയമങ്ങള്‍ വിലയിരുത്തി മറ്റൊരു മുഹദ്ദിസ് അത് അസ്വീകാര്യമാണ് എന്ന് അഭിപ്രായപ്പെടുന്നത് ഹദീസ് നിഷേധമല്ല. ഇജ്തിഹാദിയായ വിഷയങ്ങളില്‍ ഭിന്നവീക്ഷണങ്ങള്‍ ഉണ്ടാവുന്നത് ഇങ്ങനെയാണ്. ഏതെങ്കിലും ഒരു മുഹദ്ദിസ് തയ്യാറാക്കിയ സമാഹാരം കുറ്റമറ്റതാണെന്ന് വിധിയെഴുതുന്നതും ശരിയല്ല. പണ്ഡിതലോകം അംഗീകരിച്ച ഒരു സത്യമുണ്ട്. വിശുദ്ധ ഖുര്‍ആനിന് ശേഷം പ്രാമാണികതയില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് സ്വഹീഹുല്‍ ബുഖാരിയും പിന്നെ സ്വഹീഹു മുസ്ലിമുമാണ് എന്നതാണ് ആ സത്യം. ബുഖാരിയിലോ മുസ്ലിമിലോ വന്ന ഒരു ഹദീസ് ന്യായയുക്തമായ കാരണങ്ങളാല്‍ അസ്വീകാര്യമാണെന്ന് മറ്റൊരു മുഹദ്ദിസ് വിധി പറഞ്ഞാല്‍ അത് ഹദീസ് നിരാകരണമാവില്ല. കാരണം, മനുഷ്യപ്രയത്നങ്ങള്‍ സമ്പൂര്‍ണമായും കുറ്റമറ്റതാവില്ല. അതേസമയം സ്വഹീഹല്ലാത്ത റിപ്പോര്‍ട്ടും ഉണ്ട് എന്ന കാരണത്താല്‍ ഒരു ഹദീസ് സമാഹാരത്തെയും തള്ളാവുന്നതുമല്ല. ചുരുക്കത്തില്‍ ഹദീസ് നിരൂപണം ഹദീസ് നിഷേധമല്ല.
‘നബി(സ്വ)യുടെ ചര്യ (ഹദീസ്) ഇസ്ലാമില്‍ പ്രമാണമല്ല, വിശുദ്ധ ഖുര്‍ആന്‍ മാത്രമേ പ്രാമാണികമായിട്ടുള്ളൂ’ എന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ അത് പ്രമാണ നിരാകരണമാണ്; സത്യനിഷേധമാണ്. ഒരു വിഷയത്തില്‍ സ്വഹീഹായ (പ്രാമാണികം) ഹദീസ് ഇന്നതാണ് എന്ന് വ്യക്തമായി ബോധ്യപ്പെട്ടിട്ടും അത് സ്വീകരിക്കാതെ ഏതെങ്കിലും ഇമാമിനെയോ മറ്റോ അന്ധമായി അനുകരിക്കുകയാണ് ഒരാള്‍ ചെയ്യുന്നതെങ്കില്‍ അയാള്‍ ഹദീസ് നിഷേധമാണ് കൈകൊണ്ടത് എന്നു പറയാവുന്നതാണ്.
പ്രമാണനിഷേധത്തെ ന്യായീകരിക്കുന്നതും നിഷേധിയല്ലാത്ത ഒരാളെ നിഷേധി എന്ന് ആക്ഷേപിക്കുന്നതും ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ ഗുരുതരമായ കുറ്റമാണ്.
