ഉസ്വൂലുല്‍ ഹദീസ്
ഇസ്ലാമിക ലോകത്ത് സംജാതമായ ചില സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങൾ, സുന്നത്തിന്റെ അടിസ്ഥാനമായ ഹദീസുകളിൽ മായം കലരാൻ അവസരമുണ്ടാക്കിയപ്പോൾ, ആത്മാർത്ഥതയുള്ള പണ്ഡിതന്മാർ ഇതിനെതിരെ ശക്തമായ പ്രതിരോധം തീർത്തു. പതിനായിര കണക്കിന് നിവേദനങ്ങളിലായി പരന്നുകിടക്കുന്ന ഹദീസുകളിൽ നിന്ന് നല്ലതും തിയ്യതും വേർതിരിക്കുന്നതിന് അവർ ഗഹനമായ പഠനങ്ങൾ നടത്തി. ഇതാണ് ഹദീസ് നിദാന ശാസ്ത്രം (ഉസ്വൂലുൽ ഹദീസ് ).നിവേദകൻ ആക്ഷേപവും അംഗീകരണവും, ഹദീസ് പരിശോധനക്കുള്ള നിയമങ്ങൾ, ഹദീസ് നിവേദനം , ഹദീസ് സ്വീകരണം, നിവേദകന്മാർക്കുള്ള യോഗ്യതകൾ എന്നീ അധ്യായങ്ങളിലായി, ഹദീസ് നിദാനശാസ്ത്രം (ഉസ്വൂലുല്‍ ഹദീസ്) സമഗ്രമായി ഇവിടെ വായിക്കാം.
പ്രവാചകന്റെ നേരിട്ടുള്ള ശിക്ഷണത്തില്‍ വളര്‍ന്ന സ്വഹാബികള്‍ പ്രവാചകചര്യ ജീവിതത്തില്‍ പകര്‍ത്തുന്നതിലും അത് ഭാവിതലമുറയ്ക്കായി സംരക്ഷിക്കുന്നതിലും അതീവ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തുന്നവരായിരുന്നു. എന്നാല്‍ നാലാം ഖലീഫ അലി(റ)യുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് ഇസ്ലാമിക ഖിലാഫത്ത് രാജവാഴ്ചയിലേക്ക് വഴിമാറിയതോടെ മുസ്ലിം സമൂഹത്തില്‍ അത് കക്ഷിത്വങ്ങള്‍ക്ക് വഴിയൊരുക്കി. ഈ കക്ഷിത്വത്തെ ശക്തിപ്പെടുത്തുംവിധം അനുകൂലമായോ പ്രതികൂലമായോ നബിയുടെ പേരില്‍ വ്യാജഹദീസുകള്‍ നിര്‍മിക്കപ്പെട്ടു. ഹിജ്റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും സ്വഹാബികളുടെ തലമുറ ഏറെക്കുറെ കാലയവനികയില്‍ മറഞ്ഞത് വ്യാജഹദീസുകള്‍ വര്‍ധിക്കാന്‍ രംഗം അനുകൂലമാക്കി. ഈ ചരിത്രഘട്ടത്തിലാണ് ഹദീസ് നിദാന ശാസ്ത്രത്തിന്റെ (ഉസ്വൂലുല്‍ ഹദീസ്) ആവിര്‍ഭാവത്തിന് പശ്ചാത്തലമൊരുങ്ങിയത്. വ്യാജഹദീസുകളെ പ്രതിരോധിച്ച് പ്രവാചകചര്യയെ സംരക്ഷിക്കുക എന്ന മഹനീയ ദൗത്യമാണ് അത് നിര്‍വ്വഹിച്ചത്.
ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് നബിചര്യ വ്യവസ്ഥാപിതമായി ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. അന്ന് അതിന്റെ ആവശ്യമില്ലായിരുന്നു. കാരണം പ്രവാചക ജീവിതം നേരിട്ടു കണ്ടവരായിരുന്നു അക്കാലത്തുള്ളത്. സ്വഹാബികള്‍ മരണപ്പെടുകയും പുതിയ തലമുറ ഇസ്ലാമിലേക്ക് ധാരാളമായി കടന്നുവരികയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ നബിചര്യ സമാഹരിച്ചുവെക്കല്‍ അനിവാര്യമായിത്തീര്‍ന്നു.
ബനുഉമയ്യ ഗോത്രത്തിലെ ഖലീഫയും ഉമര്‍ രണ്ടാമന് എന്നറിയപ്പെടുന്ന മഹാനുമായ ഖലീഫ ഉമറുബ്നു അബ്ദില്‍ അസീസിന്റെ ഭരണകാലത്താണ് ഹദീസ് സമാഹരണത്തിന് ഔദ്യോഗിക രൂപം വന്നത്. ഖലീഫയുടെ കല്പന അനുസരിച്ച് ആദ്യമായി ഹദീസുകള്‍ ക്രോഡീകരിച്ച് രേഖപ്പെടുത്തിയത് ഹിജ്റ 125ല്‍ മരണപ്പെട്ട ഇബ്നു ശിഹാബുസ്സുഹ്രി ആയിരുന്നു. തുടര്‍ന്ന് ഈ കാലഘട്ടത്തില്‍ തന്നെ ഹിജ്റ രണ്ടാം നൂറ്റാണ്ടില്‍ നിരവധി പ്രമുഖ പണ്ഡിതന്മാര് ഹദീസ് സമാഹരണത്തില്‍ ഏര്‍പ്പെട്ടു. സഈദ്ബ്നു മഹ്റാന് അല്‍അദവി, റബീഉബ്നു സുബൈഹ് അല്‍ബസ്വരി, അബൂമുഹമ്മദ് അബ്ദുല്‍ മാലിക്ബ്നു അബ്ദില്‍ അസീസ് അല്‍അമവി, അബൂഉമര്‍ അംറുബ്നു നാശിദുല്‍ ബസ്വരി, അബൂ അബ്ദിറഹ്മിന്ബ്നി അംറ് അല്‍ഔസാഈ, അബൂ അബ്ദില്ല സുഫ്യാനുസ്സൗരി, അബൂസലമ ഹമ്മാദ്ബ്നു സലമ, ഇബ്നുദിനാര്‍ ബസ്വരി, മാലിക്ബ്നു അനസ് അല്അസ്വ്ബഹി, അബ്ദുല്ലാഹിബ്നു മുബാറക് ഹന്ദലി, ഹൈസമുബ്നു ബിശ്രില്‍ വാസിത്വി എന്നിവര്‍ അവരില്‍ പ്രമുഖരാണ്.
മുസ്ലിംകള്ക്കിടയില് മതപരവും രാഷ്ട്രീയവുമായ കക്ഷിത്വങ്ങള്‍ ഉടലെടുത്തത് ഹിജ്റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും രണ്ടാം നൂററാണ്ടിന്റെ ആദ്യത്തിലും ആണ്. മുസ്ലിംകള്ക്കിടയില് ശിആകള്‍, ഖവാരിജുകള്‍, മുഅ്തസിലുകള്‍, സൂഫികള്‍ തുടങ്ങിയ പല വിഭാഗങ്ങളും സൈദ്ധാന്തികമായിത്തന്നെ ഭിന്ന നിലപാടുകള്‍ പുലര്‍ത്തിപ്പോന്നു. തങ്ങളുടെ നിലപാടുകളെ ന്യായീകരിക്കാനും ഏതിരാളികളെ നേരിടാനും വ്യാജ ഹദീസുകള്‍ ഉണ്ടാക്കുകയായിരുന്നു അവര്‍. ഈ പ്രവണത കൂടിവന്ന സാഹചര്യത്തില്‍ യഥാര്‍ഥ ഹദീസുകള്‍ വ്യാജ റിപ്പോര്‍ട്ടുകളുമായി കൂടിക്കുഴയുന്ന അവസ്ഥ ഇല്ലാതെയാക്കി, യഥാര്‍ത്ഥ ഹദീസുകളെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ത്യാഗപൂര്‍ണമായ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ഹദീസ് പണ്ഡിതര്‍ മുന്നോട്ട് വന്നു. ഹദീസുകള്‍ സ്വീകരിക്കുന്നതിനും ഉദ്ധരിക്കുന്നതിനും വ്യക്തമായ നിയമങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്തു. ഇങ്ങനെ ഉടലെടുത്ത വിജ്ഞാനശാഖ ഉസ്വൂലുല്‍ഹദീസ് (ഹദീസ് നിദാനശാസ്ത്രം) എന്ന പേരില്‍ അറിയപ്പെട്ടു.
ഹദീസുകളുടെ ഉള്ളടക്കവും (മത്ന്) നിവേദകരുടെ ശൃംഖലയും (സനദ്) സൂക്ഷ്മമായി പരിശോധിച്ച് പ്രബലമായതും ദുര്‍ബല റിപ്പോര്‍ട്ടുകളും വ്യാജ വര്‍ത്തമാനങ്ങളും വേര്‍തിരിക്കുകയും തിരിച്ചറിയാനായി പ്രത്യേകം പേരുകള്‍ നല്‍കുകയും ചെയ്തു. ഈ ആവശ്യത്തിനായി ഹദീസ് നിവേദക പരമ്പരയില്‍ ലക്ഷത്തില്‍പ്പരം വന്ന ആളുകളുടെ ചരിത്രവും സ്വഭാവ ഗുണങ്ങളും പഠന വിധേയമാക്കി. അന്ത്യപ്രവാചകന്റെ ജീവിതചര്യ കുറ്റമറ്റ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രദ്ധിച്ചു. ഇത്രയും മഹത്തായ ഒരു ഗവേഷണം മറ്റൊരാളുടെ ചരിത്രത്തിലും നടന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഇസ്ഹാഖുബ്നു റാഹവൈഹി എന്ന പേരില്‍ ശ്രദ്ധേയനായ ഇസ്ഹാഖുബ്നു ഇബ്രാഹീമ്ബ്നു മഖ്ലദ് അല്‍ഹന്‍ദലി മര്‍വസിയാണ് ഇദംപ്രഥമമായി ഇക്കാര്യം നിര്‍വ്വഹിച്ചത്. ഹിജ്റ 237 ലാണ് അദ്ദേഹത്തിന്റെ മരണം. തുടര്‍ന്ന് ഈ വിഷയത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. താഴെ പറയുന്നവരുടെ മുസ്നദുകള്‍ ഇവയില്‍ ശ്രദ്ധേയമാണ്.
- അസദുസ്സുന്ന എന്നറയിപ്പെടുന്ന അസദ്ബ്നു മൂസാഉമവി (212)
- ഉബൈദ്ബ്നു മൂസാ അബസി അല്‍കൂഫി (213)
- നുഅയ്മുബ്നു ഹമ്മാദ് ഖുസാഈ (239)
- അഹ്മദ്ബ്നു ഹന്ബല് (241)
ആദ്യകാലത്ത് ക്രോഡീകരിക്കപ്പെട്ട ഹദീസുഗ്രന്ഥങ്ങള്‍ സ്വീകാര്യമായ ഹദീസുകളും അല്ലാത്തവയും എല്ലാം കൂടിക്കലര്‍ന്നവയായിരുന്നു. പിന്നീട് സ്വീകാര്യമായ ഹദീസുകള്‍ തെരഞ്ഞെടുത്ത് സ്വഹീഹ് ഗ്രന്ഥങ്ങള്‍ വിരചിതമായി. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്ലിം, സൂനനു അബീദാവുദ്, ജാമിഉത്തിര്‍മിദി, ഇബ്നുമാജ സുനനുന്നസാഈ, എന്നീ ആറു ഗ്രന്ഥങ്ങള്‍ അവയില്‍ പ്രമുഖമാണ്. സ്വിഹാഹുസ്സിത്ത എന്ന പേരില്‍ ഇവ അറിയപ്പെടുന്നു. ത്വഹാവി (321), ഇബ്നുഖുസൈമ (311) അബൂഅവാന (316) ത്വബ്റാനി (360), ദാറുക്വുത്വനി (385) ത്വന്‍ത്വാവി (288) ഹാകിം (405) എന്നിവരും ഇവരില്‍ പ്രസിദ്ധരാണ്.
നിവേദകന്: ആക്ഷേപവും അംഗീകരണവും
ഹദീസിന്റെ നിവേദനം, ക്രോഡീകരണം, പ്രാമാണികത തുടങ്ങിയവയെക്കുറിച്ച പഠനം എന്നാണ് ഉലൂമുല്‍ഹദീസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ഹദീസിന് ഘടനാപരമായി രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന്, നിവേദകപരമ്പര. ഇതിന് സനദ് എന്ന് പറയുന്നു. ഹദീസ് നിവേദനം ചെയ്യുന്ന വ്യക്തിക്ക് ‘റാവി’ എന്ന് പറയുന്നു. ‘റാവി’കളുടെ ശൃംഖലയാണ് സനദ്. ഹദീസിന്റെ രണ്ടാം ഭാഗം ‘മത്ന്’ ആണ്. ഹദീസിന്റെ ഉള്ളടക്കമാണ് മത്ന്. അതിനാല്‍ സനദിനെയും മത്നിനെയും കുറിച്ചുള്ള സവിശേഷ പഠനമാണ് ഉലുമൂല്ഹദീസിലെ പ്രധാന ഉള്ളടക്കം.
നിവേദകരുടെ യോഗ്യതായോഗ്യതകളെ കുറിച്ചുള്ള പഠനം സ്വീകാര്യമായ ഹദീസുകള്‍ വേര്‍തിരിച്ചെടുക്കുന്നതിന് അനിവാര്യമായിരുന്നു. നിവേദകരുടെ നീതിബോധം, പ്രാമാണികത, ന്യൂനത, ദൗര്‍ബല്യം തുടങ്ങിയവ നിരൂപണം ചെയ്യപ്പെടുന്ന ഒരു വിജ്ഞാന ശാഖ നിലവില്‍ വന്നു. ”ഇല്മുല്ജര്ഹി വത്തഅ്ദീല്‍’ എന്ന പേരില്‍ അതറിയപ്പെട്ടു. ഹിജ്റ നാലാം നൂറ്റാണ്ടില്‍ ഈ രൂപത്തിലുള്ള പഠനം വളര്‍ന്നു വികസിച്ചു. ഇവ്വിഷയകമായി രചിക്കപ്പെട്ട പ്രഥമ ഗ്രന്ഥം ഹിജ്റ 405ല്‍ മരണപ്പെട്ട, അബൂമുഹമ്മദ് ഹസനുബ്നു അബ്ദിര്റഹ്മാന് ഇബ്നുഖല്ലാദി റാമഹര്മൂസിയുടെ ‘അല്മുഹദ്ദിസുല്ഫാദ്വില് ബൈനര്‍റാവി വല്വാഫീ’ ആണ്. സ്വഹാബിമാരുടെ കാലം മുതല്‍ നിരവധി പണ്ഡിതര്‍ ഈ വിഷയത്തില്‍ പഠനം നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിത്തന്നെ നിവേദകരെയും ഹദീസിന്റെ സാധ്യതയെയും കുറിച്ച് ഉപവിജ്ഞാന ശാഖകളായിട്ട് തന്നെ പഠനം പുരോഗമിച്ചു.
ഇല്മു രിജാലില്‍ ഹദീസ്
ഹദീസ് നിവേദകരെന്ന നിലക്ക് സ്വഹാബികളെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ വിജ്ഞാന ശാഖ. ഇമാം ബുഖാരി ഇവ്വിഷയകമായ പഠനത്തിന് തുടക്കമിട്ടു. ഏഴാം നൂറ്റാണ്ടില്‍ ഇസ്സുദ്ദിന്‍ ഇബ്നുല്‍അസീര്‍ ‘ഉസുദുല്ഗാബ ഫീ അസ്മാഇസ്വഹാബ’ എന്ന പേരില്‍ ഈ വിഷയത്തില്‍ ബൃഹത്തായ ഗ്രന്ഥം രചിച്ചു. അതിന് ശേഷം ഹാഫിദ് ഇബ്നു ഹജരില്‍ അസ്ഖലാനി ‘അല്‍ ഇസ്വാബതുഫീ തംയീസിസ്സ്വഹാബ’ രചിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന് സൂയുഥീ ‘ഐനുല്ഇസ്വാബ’ എന്ന പേരില്‍ അത് സംഗ്രഹിച്ചു.
ഇല്മു മുഖ്തലിഫില് ഹദീസ്
പരസ്പര വിരുദ്ധമെന്ന് തോന്നുമെങ്കിലും സംയോജിപ്പിക്കാവുന്നതായ ഹദീസുകളെ ക്കുറിച്ച പഠനം. ഇമാം ശാഫിഈ(ഹി:204) ഇഖ്തിലാഫുല്‍ ഹദീസ് എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഇബ്നുഖുതൈബ, അബൂയഹ്യാ സകരിയ്യ, ഇബ്നുയഹ്യാ സാജി (ഹി: 307), ഇബ്നുല്‍ ജൗസി (ഹി:197), അബ്ദുല്ല അദ്ദിനവരി (ഹി:270) തുടങ്ങിയവര്‍ ഈ വിഷയത്തില്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ഇല്മു ഇലലില്‍ ഹദീസ്
ഹദീസിന്റെ സാധുതയെ ബാധിക്കുന്ന സൂക്ഷ്മമായ ന്യൂനതകളെക്കുറിച്ചുള്ള പഠനം. ഇബ്നുല്‍ മദീനി (ഹി:234), ഇമാം മുസ്ലിം (ഹി: 261), ഇബ്നു അബീഹാതിം (ഹി:327), അലിയ്യുബ്നു ഉമര്‍ ദാറഖുത്വ്നി (ഹി:375), മുഹമ്മദ്ബ്നു അബ്ദില്ല ഹാകിം (ഹി:405), ഇബ്നുല്‍ ജൗസി (ഹി:597) തുടങ്ങിയവര്‍ ഈ വിഷയത്തില്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ഇല്മു ഗരീബില്‍ ഹദീസ്
ആശയം അവ്യക്തമായ ഹദീസുകളെക്കുറിച്ചള്ള പഠനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അബുഉബൈദ മഅ്മൂനുബ്നുല് മുസന്ന (ഹി:310) ആണ് ഈവിഷയത്തില്‍ ആദ്യമായി ഗ്രന്ഥം രചിച്ചത്. അബൂഉബൈദ ഖാസിം ഇബ്നുസല്ലാമിന്റെ പ്രശസ്തമായ ഗരീബുല്‍ ഹദീസ് ഈ വിഷയത്തിലുള്ള പ്രധാന ഗ്രന്ഥമാണ്.
സമഖ്ശരി(ഹി:538)യുടെ അല്ഫായിഖു ഫീ ഗരിബില്‍ ഹദീസ്, ഇബ്നൂല്‍ അസീറിന്റെ അന്നിഹായതുഫി ഗരീബില്‍ ഹദീസ് വല്‍ അസര്‍, ഇമാം സുയൂത്വിയുടെ അദുര്‍റുല്‍ അസീര്‍ തുടങ്ങിയവയും ഈ വിഷയം പ്രതിപാദിക്കുന്ന രചനകളാണ്.
ഇല്മുന്നാസിഖ് വല്‍മന്‍സൂഖ്
നിയമ പ്രാബല്യം റദ്ദ് ചെയ്യുന്നതും റദ്ദ് ചെയ്യപ്പെട്ടതുമായ ഹദീസുകളെ കുറിച്ച പഠനം. ഖതാദ അദ്ദൗസിയുടെ (ഹി:118) അന്നാസിഖുവല്‍മന്‍സൂഖ്, ഇബ്നു ശാഹിന്റെ (ഹി: 385) നാസിഖുല്‍ ഹദീസ് വല്മന്സൂഖുഹു, അബൂബക്കര്‍ ഹമാദാനിയുടെ (ഹി: 584) അല്ഇഅ്തിബാരു ഫിന്നാസിഖി വല്‍ മന്‍സുഖ് തുടങ്ങിയവ ഈ വിഷയത്തെക്കുറിച്ച പ്രധാന രചനകളാണ്.
ഇല്മു താരിഖിര്റുവാത്
നിവേദകരുടെ ചരിത്രത്തെക്കുറിച്ച പഠനം : നിവേദകന്മാരുടെ ജനനമരണ തിയ്യതികള്‍, ജന്മസ്ഥലങ്ങള്, ഹദീസ് ശേഖരണാര്‍ത്ഥം പര്യടനം നടത്തിയ രാജ്യങ്ങള്‍, പ്രദേശങ്ങള്‍, ഹദീസ് കേള്‍ക്കാന്‍ തുടങ്ങിയ പ്രായം തുടങ്ങിയവയൊക്കെ ഈ വിജ്ഞാന ശാഖയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. മുഹമ്മദ്ബ്നു സഅ്ദിന്റെ ത്വബഖാത്തുല്കുബ്റാ, ഇമാം ബുഖാരിയുടെ അത്താരിഖുല് കബീര്‍, ഇബ്നുഹജറില്‍ അസ്ഖലാനിയുടെ (ഹി:852) തഹ്ദീബുത്തഹ്ദീബ,് മുഹമ്മദ് നൈസാപൂരിയുടെ (ഹി:405) താരിഖുന്നൈസാപൂര് തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നു.
ഇല്മുല്അസ്മാഇ വല്‍ കുനാ വല്അല്ഖാബ്
നിവേദകരുടെ പേര്, വിളിപ്പേര്, അപരനാമം എന്നിവയെക്കുറിച്ച പഠനം. മുഹമ്മദ് ദുലാബി (ഹി:320) യുടെ അല്‍കുനാ വല്‍ അസ്മാഅ്, അലിമദീനി (ഹി:234)യുടെ അല്അസ്മാഉവല്കുനാ, ദഹബിയുടെ (ഹി:748) അല്‍ മുശ്തബഹ് ഫീഅസ്മാഇര്റിജാല് തുടങ്ങിയവ ഈ വിഷയകമായി രചിക്കപ്പെട്ടവയാണ്.
ഹദീസ് നിദാനശാസ്ത്രത്തിലെ വ്യത്യസ്ത വിഷയങ്ങളെ സവിശേഷമായി പഠിപ്പിക്കപ്പെടുന്ന ഈ രചനകള്‍ക്ക് പുറമെ ഈ വിജ്ഞാനശാഖയെ പൊതുവില്‍ ചര്‍ച്ച ചെയ്യുന്ന ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇബ്നുഹജറില്‍ അസ്ഖലാനിയുടെ നുഖ്ബത്തുല്‍ ഫിക്രി ഫീ മുസ്വ്തലഹില്‍ അസര്‍, ഹാകിം നൈസാപുരിയുടെ മഅ്രിഫതു ഉലൂമില്‍ ഹദീസ് തുടങ്ങിയവ ഈ ഗണത്തില്‍ എടുത്ത് പറയേണ്ട രചനകളാണ്.
ഹദീസ് പരിശോധനയ്ക്കുള്ള നിയമങ്ങള്‍
പരശ്ശതം ഹദീസുകളില്‍ നിന്ന് വിശ്വസനീയമായവയെ തെരഞ്ഞെടുക്കുന്നതിന് ഹദീസ് പണ്ഡിതന്മാര് ചില നിബന്ധനകളും മാനദണ്ഡങ്ങളും സ്വീകരിക്കുകയുണ്ടായി. ഹദീസ് ശേഖരണം വിശ്വാസയോഗ്യവും അവലംബനീയവും ആക്കാന്‍ അവര്‍ സ്വീകരിച്ച മാനദണ്ഡങ്ങളും നിബന്ധനകളും ഇങ്ങനെ സംഗ്രഹിക്കാം.
- പ്രവാചകന്(സ്വ) ഇന്നയിന്ന കാര്യങ്ങള്‍ പറഞ്ഞുവെന്നോ ഇന്നത് ചെയ്തുവെന്നോ അസന്നിഗ്ധമായി പ്രസ്താവിച്ചിരിക്കണം.
- നിവേദകര്‍ തന്നെ സന്നിഹിതനായിരുന്നുവെന്നോ പ്രവാചകന്(സ്വ) പറഞ്ഞതായി കേട്ടുവെന്നോ പ്രസ്താവിച്ചിരിക്കേണ്ടതും, നിവേദകര്‍ വിദൂരസ്ഥനായിരുന്നെങ്കില് നിവേദക പരമ്പര പ്രവാചകനില്‍ ചെന്ന് അവസാനിക്കേണ്ടതുമാകുന്നു.
- പ്രവാചകന്റെ അനുയായികളുടെ പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ കുറ്റാരോപണം ചെയ്യുന്നവരുടെ നിവേദനങ്ങള്‍ വര്‍ജ്യമാണ്.
- അറബിഭാഷയ്ക്ക് അനുയോജ്യമല്ലാത്തതോ അന്തസ്സാരവിഹീനമോ ആയവ തള്ളപ്പെടേണ്ടതാണ്.
- നിവേദകപരമ്പരയില്‍ ഓരോരുത്തരും തമ്മില്‍ കണ്ടതായി തെളിഞ്ഞിരിക്കണം.
- ഓരോ നിവേദകനും കേള്‍ക്കുന്ന അവസരത്തില്‍ കേട്ടത് യഥാവിധി ഗ്രഹിക്കാവുന്നവിധം പ്രായമെത്തിയവനായിരിക്കണം.
- പ്രസിദ്ധമായ ചരിത്രസംഭവങ്ങള്‍ക്ക് വിരുദ്ധമായവ നിരാകരിക്കണം.
- ലഘുവായ കുറ്റങ്ങള്‍ക്ക് വലിയ ശിക്ഷയും തുച്ഛമായ കര്‍മത്തിന് ഭീമമായ പ്രതിഫലവും വാഗ്ദാനം ചെയ്യപ്പെടുന്നവ വര്‍ജ്യമാണ്.
- നിവേദകരില്‍ പ്രവാചകന്(സ്വ) വരെയുള്ളവരില്‍ ഓരോരുത്തരും സത്യസന്ധതയിലും ഭക്തിയിലും സ്വഭാവത്തിലും സുപ്രസിദ്ധരായിരിക്കണം.
- നിവേദകരില്‍ ഓരോരുത്തരും താന്‍ കേട്ടത് ശരിയായി മനസ്സിലാക്കുന്നതിനും കേട്ടത് വ്യത്യാസം കൂടാതെ നിവേദനം ചെയ്യുന്നതിനും പ്രാപ്തിയുള്ളവരായിരിക്കണം.
- മുസ്ലിംകള് പൊതുവെ അറിഞ്ഞിരിക്കേണ്ടതും തദനുസാരം പ്രവര്ത്തിച്ചിരിക്കേണ്ടതുമായിരുന്ന ഒരു കാര്യം ഒരാള്‍ മാത്രം കേട്ടുവെന്ന് അവകാശപ്പെടുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നപക്ഷം അത് സ്വീകരിക്കുകയില്ല.
- സാമാന്യ യുക്തിക്കും ഇസ്ലാമില്‍ അറിയപ്പെട്ട തത്ത്വവ്യവസ്ഥകള്ക്കും വിരുദ്ധമായവ സ്വീകാര്യമല്ല.
- ഖുര്‍ആനില്‍നിന്ന് അനിഷേധ്യമായി തെളിയുന്ന തത്ത്വങ്ങള്‍ക്ക് വിരുദ്ധമായത് സ്വീകാര്യമല്ല.
- സര്‍വസമ്മതമായ നബി വചനങ്ങള്‍ക്ക് വിരുദ്ധമായതും സ്വീകാര്യമല്ല.
ഹദീസ് നിവേദനം
ഹദീസ് നിദാനശാസ്ത്ര ചര്‍ച്ചയില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് നിവേദനം അഥവാ രിവായത്ത്. നബി(സ്വ)യില്നിന്ന് ഹദീസുകള്‍ ഉദ്ധരിക്കുകയെന്നതാണ് രിവായത്തുകൊണ്ടുദ്ദേശിക്കുന്നത്. ഹദീസ് ലഭിക്കുന്ന സ്വഹാബി മറ്റു സ്വഹാബിമാര്‍ക്കും താബിഉകള്‍ക്കും അത് കൈമാറുന്നു. അവരില്‍ നിന്ന് അടുത്ത തലമുറയ്ക്ക് അത് ലഭിക്കുന്നു. ഇങ്ങനെ ഇടമുറിയാത്ത പരമ്പരകളി(സനദ്)ലൂടെ കൈമാറ്റം ചെയ്യപ്പെട്ട് ഹദീസ് സമാഹര്‍ത്താവിന്റെ (മുഹദ്ദിസ്) കൈകളിലേക്ക് എത്തിച്ചേരുന്നു. ഈ പ്രക്രിയയെ ഹദീസ് നിവേദനം എന്ന് പറയുന്നു. നബി(സ്വ) മുതല്‍ മുഹദ്ദിസ് വരെ ഹദീസ് കൈമാറിപ്പോകുന്ന വ്യക്തികളെ നിവേദകന്മാര് (റുവാത്ത്) എന്ന് പറയുന്നു.
നിവേദനത്തിനും നിവേദകന്മാര്‍ക്കും നിരവധി നിബന്ധനകള്‍ ഹദീസ് പണ്ഡിതന്മാര് നിശ്ചയിച്ചിട്ടുണ്ട്. നിശ്ചിത മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ഹദീസുകളും പൂര്‍ത്തീകരിക്കാത്തവയും തമ്മില്‍ പ്രാമാണികതയില്‍ അന്തരമുണ്ടാകും. തലനാരിഴ കീറിയ ചര്‍ച്ചകളാണ് ഈ വിഷയത്തെക്കുറിച്ച് പണ്ഡിതന്മാര് നടത്തിയിട്ടുള്ളത്.
ഹദീസ് സ്വീകാര്യമാവാന്‍ നിവേദകന്ന് അനിവാര്യമായി ഉണ്ടാവേണ്ട ഉപാധികളായി മുഹദ്ദിസുകള്‍ നിര്‍ണയിച്ച കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.
- നിവേദകന് ഇസ്ലാമിലെ വിശ്വാസകാര്യങ്ങളില്‍ ദൃഢബോധ്യമുള്ളവനും ശരീഅത്ത് നിയമങ്ങള്‍ കണിശമായി പാലിക്കുന്നവനുമാകണം. മുസ്ലിമാവുക എന്ന നിബന്ധന നിശ്ചയിക്കപ്പെട്ടത് ഹദീസ് നിവേദനം തീര്‍ത്തും ദീനിയായ കാര്യമായതിനാലാണ്.
- വകതിരിവുണ്ടാകുക: പ്രായപൂര്‍ത്തി എത്തുകയും ബുദ്ധിസ്ഥിരത ഉണ്ടാവുകയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടി, ഭ്രാന്തന് എന്നിവരുടെ രിവായത്ത് സ്വീകാര്യമല്ല. എന്നാല്‍ പ്രായപൂര്‍ത്തി ആവുന്നതിന് മുമ്പ് ഹദീസ് ഹൃദിസ്ഥമാക്കുകയും പ്രായം തികഞ്ഞശേഷം അത് ഉദ്ധരിക്കുകയുമാണെങ്കില് സ്വീകാര്യമാണ്. ഇബ്നുഅബ്ബാസ്(റ), ഇബ്നുസുബൈര്‍(റ), മഹ്മൂദ്ബ്നു റബീഅ്(റ) തുടങ്ങിയ ചെറുപ്രായക്കാരായ സ്വഹാബിമാരുടെ നിവേദനം സ്വീകരിച്ചത് ഇതിന് തെളിവാണ്.
- ജീവിത വിശുദ്ധി (അദാലത്ത്): അല്ലാഹുവിന്റെ ആജ്ഞാനിരോധങ്ങള്‍ പാലിച്ച് വന്‍പാപങ്ങള്‍ പ്രവര്‍ത്തിക്കാതെയും ചെറുപാപങ്ങളിലേക്ക് വഴുതിപ്പോകാതെയുമുള്ള ജീവിതമാണ് സത്യസന്ധവും വിശുദ്ധവുമായ ജീവിതം. പുത്തനാചാരങ്ങള്‍ ചെയ്യുന്നവന് (മുബ്തദിഅ്) ആവാതിരിക്കുകയെന്നതും ഇതിന്റെ തന്നെ താല്പര്യമാകുന്നു. ഉയര്‍ന്ന മാനുഷിക ഗുണങ്ങള്‍ ആര്ജിച്ചവരുമാകണം. ഈ ഗുണങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന ചില ഉദാഹരണങ്ങള്‍ മുഹദ്ദിസുകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വഴിയില്‍ മാന്യമല്ലാത്ത രീതിയില്‍ മൂത്രമൊഴിക്കുക, പരിധിവിട്ട് തമാശക്കാരനാവുക പോലുള്ളവ.
- കൃത്യത (ദ്വബ്ത്വ്): ഹദീസ് ഹൃദിസ്ഥമാക്കുന്നതും രേഖപ്പെടുത്തുന്നതും കൃത്യമായിട്ടായിരിക്കണം. തന്റെ ശൈഖില്‍ നിന്ന് കേട്ട അതേപടി മനസ്സില്‍ കാത്തുസൂക്ഷിക്കാനും മാറ്റത്തിരുത്തലുകളില്ലാതെ രേഖപ്പെടുത്തി വെക്കാനുമുള്ള കഴിവാണ് ദ്വബ്ത്വ്.
മതബോധമുള്ളവനും സത്യസന്ധനുമാണെങ്കിലും ഉപരിസൂചിത നിബന്ധനകള്‍ പൂര്‍ത്തിയാവാത്ത നിവേദകനെ നിരാകരിക്കുന്നതാണ് പണ്ഡിതരീതി.
ഹദീസ് സ്വീകരണം
പൂര്‍വകാലത്ത് ഗുരുവര്യന്മാരില്നിന്ന് ഹദീസ് സ്വീകരിക്കുന്നതിന്ന് ഒരൊറ്റ മാര്‍ഗമേ നിലവിലുണ്ടായിരുന്നുള്ളൂ. ശിഷ്യര്‍ ഗുരുസമക്ഷം ഹാജരായി അദ്ദേഹത്തില്‍നിന്ന് ഹദീസ് കേള്‍ക്കുക. അത് ഉദ്ധരിക്കുക. സാങ്കേതികമായി ഇതിന് സിമാഅ് (കേള്‍വി) എന്ന് പറയുന്നു. ഖിറാഅത്ത് (ശിഷ്യര്‍ ഗുരുവിനെ കേള്‍പ്പിക്കല്‍), ഇജാസത്ത് (ഗുരു അനുമതി നല്കല്), മുനാവല (ഗുരു കൈകാര്യാവകാശം നല്കല്), മുകാതബ (എഴുതി നല്കല്), ഇഅ്ലാം (അറിയിക്കല്‍), വസ്വിയ്യത്ത് (അനുമതി നല്‍കിയതായി വ്യക്തമായി പ്രഖ്യാപിക്കല്‍), വിജാദ (പകര്‍ത്തല്‍) എന്നീ എട്ട് ഇനങ്ങളും ഹദീസ് നിവേദനത്തിന്റെ രീതികളായി പരിഗണിക്കപ്പെടുന്നു. ആ രീതികളെ സംക്ഷിപ്തമായി പരിചയപ്പെടാം.
സിമാഅ്
ഹദീസ് നിവേദനത്തില്‍ ഏറ്റവും നല്ല രീതി സിമാഅ് (ഗുരു ശിഷ്യനെ കേള്‍പ്പിക്കല്‍) തന്നെയാകുന്നു. ഗുരുവിന്റെ പറഞ്ഞുകൊടുക്കല്‍ ഏതെങ്കിലും ഗ്രന്ഥത്തില്‍ നിന്നോ തന്റെ ഓര്‍മയില്‍ നിന്നോ ആവാം. എന്നിട്ടവ ശിഷ്യനെക്കൊണ്ട് എഴുതിക്കുകയോ എഴുതിക്കാതിരിക്കുകയോ ആവാം. ഹദ്ദസനാ, അഖ്ബറനാ, അന്ബഅനാ, ദകറനാ, ഖാല ലനാ എന്നീ പ്രയോഗങ്ങളില്‍ ഏതെങ്കിലുമൊന്നുകൊണ്ടാണ് ഹദീസ് ഉദ്ധരിക്കുന്നതെങ്കില് ഗുരു ശിഷ്യനെ കേള്‍പ്പിച്ച നബി വചനമായിരിക്കും എന്ന് ഉറപ്പിക്കാം.
ഖിറാഅത്ത്
ശിഷ്യന് ഓര്‍മയില്‍ നിന്നോ ഗ്രന്ഥത്തില്‍ നിന്ന് പഠിച്ചോ ഗുരുവിനെ കേള്‍പ്പിക്കുന്ന രീതിയാണിത്. വിദ്യാര്‍ഥി പഠിച്ച് അധ്യാപകന്റെ മുമ്പാകെ ചൊല്ലി കേള്പ്പിക്കുന്നതാകയാല് ഇതിന് അറദ്വ് (സമര്‍പ്പണം) എന്നും പേരുണ്ട്. തന്റെ ഓര്‍മയില്‍ നിന്നോ ഗ്രന്ഥത്തില്‍ നിന്നോ കേള്‍പ്പിക്കുന്നതിനു പകരം മറ്റു വല്ല ഗുരുവിനും ചൊല്ലിക്കേള്‍പ്പിക്കുന്നത് കേള്‍ക്കാനിടയായ ശിഷ്യന് അത് തന്റെ ഗുരുവിനെ ചൊല്ലി കേള്‍പ്പിക്കുന്ന അവസ്ഥയുണ്ടാകാം. ഇത്തരം ഘട്ടത്തില്‍ ചൊല്ലിക്കേള്‍പ്പിക്കുന്ന ഹദീസ് ഗുരുവിന് ഓര്മയുള്ളതായിരിക്കണമെന്ന കാര്യം നിര്‍ബന്ധമാണ്. അല്ലെങ്കില്‍ തന്റെ സ്വീകാര്യയോഗ്യരായ ശിഷ്യന്മാരുടെ പക്കല്‍ അത് കണ്ടെത്താന്‍ ഗുരുവിന് കഴിയണം. എങ്കിലേ അതിന് അംഗീകാരം നല്‍കുകയുള്ളൂ. ഓര്‍മയില്‍ നിന്നെടുത്ത് ഗുരുവെ കേള്‍പ്പിക്കുന്നതാണ് ശ്രേഷ്ഠം. കാരണം തെറ്റ് വരാതിരിക്കാനുള്ള സുരക്ഷിത മാര്‍ഗമാണത്. സിമാഇന് ശേഷം രണ്ടാം സ്ഥാനത്താണ് ഖിറാഅത്തിന്റെ പദവി. സിമാഇനും ഖിറാഅത്തിനും ഒരേ പദവി കല്പിക്കുന്ന പണ്ഡിതരുമുണ്ട്.
ഇജാസ
തന്റെ ഗ്രന്ഥത്തില്‍ (മുഅല്ലഫാത്) നിന്നോ, തന്നില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ (മസ്മൂആത്) നിന്നോ നിവേദനം ചെയ്തുകൊള്ളുവാന്‍ ഗുരു ശിഷ്യന് നല്കുന്ന അനുവാദമാണ് ഇജാസ. ഗുരുവില്‍ നിന്ന് അവ ശിഷ്യന് നേരിട്ട് കേട്ടതാവണമെന്നില്ല. അവ ഗുരുവിനെ ശിഷ്യന് ചൊല്ലി കേള്പ്പിച്ചതാകാനും ഇടയില്ല. ഗുരുവിനും ശിഷ്യനും തമ്മില്‍ നേരില്‍ ഇതില്‍ ബന്ധമില്ല. ഇക്കാരണത്താല്‍ പ്രമുഖ ഹദീസ് പണ്ഡിതന് ഇബ്നുഹസം ഇജാസയെ നിരാകരിച്ചിട്ടുണ്ട്. അനഭിലഷണീയം എന്നാണ് ഇജാസയെപ്പറ്റി അദ്ദേഹം പറഞ്ഞത്. ചില പണ്ഡിതന്മാര് ഒരുപടി കൂടി കടന്ന് ഇങ്ങനെ പറഞ്ഞു. ‘തന്നില്‍നിന്ന് കേള്‍ക്കാത്തവ നിവേദനം ചെയ്യാന്‍ ഒരാള്‍ മറ്റൊരാള്‍ക്ക് അനുവാദം നല്‍കുന്നത് തന്റെ മേല്‍ കള്ളം ആരോപിച്ചുകൊള്ളാന് അനുമതി നല്‍കുന്നത് പേലെയാണ്. കാരണം നേരിട്ട് കേള്‍ക്കാത്തത് നിവേദനം ചെയ്യുവാന്‍ ശരീഅത്ത് അനുവാദം നല്‍കുന്നില്ല (അത്തദ്രീബ് പേജ് 131).
മുനാവല
ഒരു ഗ്രന്ഥമോ എഴുതപ്പെട്ട രേഖയോ ശിഷ്യന് കൈമാറി, അത് തന്റേതായി നിവേദനം ചെയ്യാന്‍ ഗുരു അനുവദിക്കുന്ന രീതിയാണ് മുനാവല. ഇതിന് വിവിധ രൂപങ്ങളുണ്ട്.
- തന്റെ ഹദീസ് രേഖ ശിഷ്യനു നല്കി ഗുരു ഇങ്ങനെ പറയുന്നു: ഇത് നിന്റെ ഉടമസ്ഥതയിലുള്ള രേഖയാണ്; അത് നിവേദനം ചെയ്യാന്‍ ഞാന്‍ നിനക്ക് അനുമതി നല്കുന്നു.
- ഗ്രന്ഥം ശിഷ്യന് നല്കുന്ന ഗുരു, അത് നിവേദനം ചെയ്തതിന് ശേഷം ഗ്രന്ഥം തനിക്ക് തന്നെ തിരിച്ചേല്‍പ്പിക്കാന്‍ പറയുന്നതാണ് മുനാവലയില്‍ രണ്ടാമത്തേത്
- ഗുരുവിന്റെ രേഖകള്‍ അദ്ദേഹത്തിന്റെ മുമ്പാകെ ശിഷ്യന് കൊണ്ടുവരുന്നു. ഗുരു അത് ശ്രദ്ധാപൂര്‍വ്വം പരിശോധിച്ച് നിവേദനം ചെയ്യാന്‍ അനുവാദം നല്കുന്നു.
- ഗുരുവിന്റെ ഗ്രന്ഥം ശിഷ്യര്‍ നിവേദനം ചെയ്യാനുള്ള അനുവാദത്തിനായി അദ്ദേഹത്തിന്റെയടുക്കല്‍ കൊണ്ടുചെല്ലുന്നു. ഗുരു അത് വീണ്ടും പരിശോധിക്കാതെ അനുവാദം നല്കുന്നു. ഇതാണ് മുനാവലയില്‍ ഏറ്റവും താഴെ പടിയിലുള്ളത്.
മുകാതബ
ഗുരു സ്വയം എഴുതിയോ തന്റെ നിവേദനം മറ്റൊരാളെക്കൊണ്ട് എഴുതിച്ചോ ശിഷ്യന് കൈമാറുക. അല്ലെങ്കില്‍ വിദൂരത്തുള്ള ശിഷ്യന് അയച്ചുകൊടുക്കുക. ഇതാണ് മുകാതബ. ഗുരു നേരിട്ട് എഴുതിയോ എഴുതിച്ചോ നല്കുന്ന ഹദീസുകളില്‍ യാതൊരു തരത്തിലുള്ള സംശയത്തിനും അവ്യക്തതക്കും ഇടമുണ്ടാകുന്നില്ല. കാരണം തന്റെ മുമ്പാകെ വെച്ചാണ് പ്രസ്തുത എഴുത്ത് നടക്കുന്നത് തന്നെ. ഗുരുവിന്റെ സന്നിധിയിലല്ലാത്ത ശിഷ്യന് അയക്കുന്ന നിവേദനത്തിലും അവ്യക്തത കലരുന്നില്ല. ഇതിലെ എഴുത്തുകാര്‍ സത്യസന്ധരും വിശ്വസ്തരുമായിരിക്കണമെന്ന നിബന്ധനയുണ്ട്.
ഇഅ്ലാം
നിശ്ചിത ഗ്രന്ഥം / നിശ്ചിത ഹദീസ് തന്റെ നിവേദനങ്ങളില്‍ ഉണ്ടെന്ന് ഗുരു, ശിഷ്യനെ അറിയിക്കുകയും എന്നാല്‍ അത് നിവേദനം ചെയ്യാന്‍ വ്യക്തമായ രീതിയില്‍ അനുവാദം നല്‍കാതിരിക്കുകയും ചെയ്യുന്നതാണ് ഇഅ്ലാം. ഭൂരിപക്ഷം മുഹദ്ദിസുകളും ഹദീസ് സ്വീകരണത്തിന്റെ മാര്‍ഗങ്ങളിലൊന്നായി ഇഅ്ലാമിനേയും അംഗീകരിച്ചിട്ടുണ്ട്. തെറ്റായ കാര്യം ഗുരു ശിഷ്യനെ പഠിപ്പിക്കില്ല. അതിനാല്‍ നിവേദനത്തിനുള്ള അനുവാദം വ്യക്തമായി പറഞ്ഞില്ലെങ്കിലും ഹദീസ് കൈമാറ്റത്തില്‍ അക്കാര്യംകൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അവരുടെ വാദം. നിവേദനം ചെയ്യുന്നത് പ്രത്യേകം വിലക്കിയിട്ടുണ്ടെങ്കില്‍ അത് ‘ഇഅ്ലാമിന്റെ’ ഗണത്തില്‍ പെടുത്തി ഉദ്ധരിക്കുന്നത് നിഷിദ്ധമാണ്.
വസ്വിയ്യത്ത്
ഗുരു യാത്രാ മധ്യേ അല്ലെങ്കില്‍ മരണക്കിടക്കയില്‍ താന്‍ ഇന്ന വ്യക്തിക്ക് ഈ ഗ്രന്ഥം നിവേദനം ചെയ്യാന്‍ അനുമതി നല്‍കിയതായി വ്യക്തമായി പ്രഖ്യാപിക്കലാണ് വസ്വിയ്യത്ത്. വസ്വിയ്യത്ത് ചെയ്ത ആളുടെ വാക്കുകളോട് പൂര്‍ണമായും നീതി പൂലര്‍ത്താന്‍ വസ്വിയ്യത്ത് സ്വീകരിച്ച ആള്‍ക്ക് ബാധ്യതയുണ്ട്.
വിജാദ
ഒരു മുഹദ്ദിസ് സ്വകരങ്ങള്‍ കൊണ്ട് എഴുതിയ ഹദീസുകള്‍ കണ്ടെത്തുന്ന ഒരാള്‍ അദ്ദേഹവുമായുള്ള മുന്‍ കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കിലും ഈ ലിഖിതം ഇന്ന ഗുരുവിന്റെതാണെന്ന് അയാള്‍ക്ക് ഉറപ്പുണ്ടായാല്‍ മതി. അതൊക്കെ കാണപ്പെടുന്ന ഹദീസുകള്‍ ശൈഖിലേക്ക് ചേര്‍ത്ത് നിവേദനം ചെയ്യാവുന്നതാണ്.
നിവേദകന്മാര്ക്കുള്ള യോഗ്യതകള്‍
1. നിവേദകന്റെ പേര്, അറിയപ്പെടുന്ന പേര്, രക്ഷാകര്‍ത്താക്കളുടെ പേര്, തൊഴില്‍, സ്ഥാനപ്പേര് ഇവ വ്യക്തമായി അറിഞ്ഞിരിക്കണം.
2. ഹദീസ് ഉദ്ധരിച്ച വിഷയത്തില്‍ ഒരിക്കലും വ്യാജപ്രസ്താവന ചെയ്തിരിക്കരുത്.
3. ഏതെങ്കിലും കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവനോ അസത്യവാദിയോ ആകരുത്.
4. തുടര്‍ച്ചയായി തെറ്റ് ചെയ്യുകയോ അബദ്ധങ്ങള്‍ കാണിക്കുകയോ ചെയ്തിരിക്കാന്‍ പാടുള്ളതല്ല.
5. നിവേദനം ചെയ്യുന്ന കാര്യത്തില്‍ അശ്രദ്ധനായിരിക്കാന് പാടുള്ളതല്ല.
6. വാക്കിലോ പ്രവൃത്തിയിലോ ദുഷ്ടനായിരിക്കാന് പാടില്ല.
7. ഊഹത്തിന്റെ അടിസ്ഥാനത്തില്‍ നിവേദനം ചെയ്യാന്‍ പാടില്ല.
8. വിശ്വാസയോഗ്യരായവരെ കുറിച്ച് അപവാദം പറയുന്നവരാകരുത്.
9. മൂഢനോ നിരക്ഷരനോ ആയിരിക്കരുത്.
10. മതപരമായി അസാധാരണമായ അഭിപ്രായമുള്ളവനായിരിക്കാന് പാടില്ല.
11. ഓര്‍മശക്തിയില്‍ ദുര്‍ബലനാവാന്‍ പാടില്ല.
12. കേട്ട കാര്യം വിശ്വാസയോഗ്യമായ സ്രോതസ്സില്‍ നിന്നാണെന്ന് ഉറപ്പുവരുത്താനുള്ള അന്വേഷണം നടത്തുകയും സൂക്ഷ്മമായി പരിശോധിക്കുകയും വേണം.
അല്ലാഹു ഇവ്വിഷയകമായി സൂചിപ്പിച്ച ഒരു കാര്യം സാന്ദര്‍ഭികമായി സ്മരിക്കാം.
”സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെയടുത്ത് വന്നാല്‍ നിങ്ങളതിനെക്കുറിച്ച് വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരാതിരിക്കാന്‍ വേണ്ടി”(49:6).
കൃത്രിമ നിവേദകന്മാരെ തിരിച്ചറിയാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്.
1. നിവേദനം സ്വകല്പിതാമാണോ?
2. മറ്റൊരാളുടെ ആശയമാണോ?
3. മറ്റൊരു കൃത്രിമഹദീസിനെ ആധാരമാക്കിയതാണോ?
4. സംശയത്തില്‍ നിന്നോ അവിശ്വാസത്തില്‍ നിന്നോ സംജാതമായതാണോ?
5. ഒരു ഭക്തന്റെ അറിവില്ലായ്മ കൊണ്ട് വന്നതാണോ?
6. കക്ഷി വൈരാഗ്യം മൂലം ഉണ്ടായതാണോ?
7. രാജാവ്, പ്രഭു, ഖലീഫ, ഉദ്യോഗസ്ഥര്‍ ഇവരെ അസ്തിരപ്പെടുത്താന്‍ വേണ്ടി നിര്‍മിച്ചതാണോ?
8. പൊതുജനസമ്മതം ആര്‍ജിക്കുന്നതിന് മാത്രമാണോ?
ഈ സ്വഭാവത്തിലുള്ള നിവേദനങ്ങള്‍ കൃത്രിമ നിവേദനങ്ങളാണെന്ന് ഉറപ്പിക്കാം. അവ ഒരിക്കലും സ്വീകാര്യമല്ല.
ഇവക്കുപുറമെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍, പ്രവാചകന്റെ വചനങ്ങളുടെ സാരം മാത്രമാണോ, അതോ വചനം അതേപടി തന്നെയോ എന്നും പരിശോധകന്മാര് നിഷ്കര്‍ഷിക്കുകയും നിവേദകന്റെ ജ്ഞാനവും ഭക്തിയും സംശയാസ്പദമാണെങ്കില്‍ അവയുടെ സ്വീകാര്യത സന്ദേഹാസ്പദമാക്കുകയും പരിത്യജിക്കുകയും ചെയ്തിട്ടുണ്ട്.
