ഹദീസിന്റെ പ്രാമാണികത
ഹദീസിന്റെ പ്രാമാണികത ഇസ്‌ലാമിക വിജ്ഞാന ശാഖയിൽ അനിഷേധ്യമാണ്. വിശുദ്ധ ഖുർആൻ എന്ന പ്രഥമ പ്രമാണത്തിൻ്റെ പ്രായോഗിക വിശദീകരണമായ മുഹമ്മദ് നബി (സ)യുടെ ചര്യ അഥവാ സുന്നത്ത് രണ്ടാം പ്രമാണമാണ്. ഈ സുന്നത്തിൻ്റെ സംരക്ഷണ സംവിധാനമായ ഹദീസിൻ്റെ ചരിത്രം, ഹ ദീസ് നബി (സ്വ)യുടെ കാലഘട്ടത്തിൽ, സ്വഹാബികളും നബിചര്യയും, ഹദീസിന്റെ സംരക്ഷണം എന്നീ അധ്യായങ്ങളിലായി ഇവിടെ വായിക്കാം.
വിശുദ്ധ ഖുര്‍ആനിന്റെ ആധികാരിക വ്യാഖ്യാനവും പ്രായോഗിക മാതൃകയുമാണ് പ്രവാചകചര്യ. അല്ലാഹുവിനെയും പ്രവാചകനെയും അനുസരിക്കണമെന്നും അദ്ദേഹത്തിന്റെ മാതൃക പിന്‍പറ്റണമെന്നുമുള്ള ദൈവിക കല്പന പ്രവാചകചര്യയുടെ പ്രാമാണികതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ”ദൈവദൂതന്‍ നിങ്ങള്‍ക്ക് നല്‍കിയത് മുറുകെപ്പിടിക്കുക, അദ്ദേഹം വിലക്കിയത് കൈയൊഴിയുകയും ചെയ്യുക (59:7). അല്ലാഹു വിനെ പൂര്‍ണാര്‍ഥത്തില്‍ അനുസരിക്കണമെങ്കില്‍ അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് നബി(സ്വ)യുടെ ജീവിതചര്യയെ കൂടി അനുധാവനം ചെയ്യല്‍ അനുപേക്ഷണീയമാണ്. മുഹമ്മദ് നബി(സ്വ) യുടെ ജീവിതകാലത്ത് സഹാബികള്‍ക്കോ അവരുടെ കാലശേഷമുള്ള താബിഉകള്‍ക്കോ, പൂര്‍വ്വസൂരികളായ പണ്ഡിതന്മാര്‍ക്കോ ഹദീസിന്റെ പ്രാമാണികതയില്‍ യാതൊരു സംശയവുമുണ്ടായില്ല. നബി(സ്വ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു. ‘എന്റെ സമുദായം ഹജ്ജിന്റെ കര്‍മങ്ങള്‍ സ്വീകകരിക്കണം. എന്തെന്നാല്‍ എന്റെ ഈ വര്‍ഷത്തിനു ശേഷം ഞാന്‍ അവരെ കണ്ടില്ല എന്ന് വന്നേക്കാം’. മറ്റൊരിക്കല്‍ നബി(സ്വ) പറഞ്ഞു: ”എന്റെ ചര്യ ആര് അവഗണിച്ചുവോ അവനുമായി എനിക്ക് യാതൊരു ബന്ധവുമില്ല” (ബുഖാരി) 1.
പ്രവാചകന്റെ വിയോഗാനന്തരം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ട അബൂബക്ര്‍(റ)ന്റെ ആദ്യ പ്രഖ്യാപനം ഇങ്ങനെയായിരുന്നു. ”ഞാന്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുന്നിടത്തോളം നിങ്ങളെന്നെ അനുസരിക്കുക, ഞാന്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കാത്ത പക്ഷം നിങ്ങളെന്നെ അനുസരിക്കേണ്ടതില്ല.” അബൂബക്ര്‍(റ)ന്റെ നടപടിക്രമങ്ങളെക്കുറിച്ച് ഇബ്‌നുസീരീന്‍ പറയുന്നത് ഇപ്രകാരമാണ്. ”അബൂബക്ര്‍(റ)ന്റെ മുമ്പാകെ വല്ല പ്രശ്‌നവും വന്നാല്‍ തദ്‌സംബന്ധമായി ഖുര്‍ആനില്‍ വല്ല നിയമവുമുണ്ടോ എന്നദ്ദേഹം നോക്കും. ഇല്ലെങ്കില്‍ നബിയുടെ സുന്നത്തില്‍ എന്തെങ്കിലും മാതൃകയുണ്ടോ എന്നാരായും. അവിടെയും കണ്ടെത്തിയില്ലെങ്കില്‍ സ്വന്തം ഇജ്തിഹാദ് അനുസരിച്ച് തീരുമാനമെടുക്കും. എന്നിട്ട് ഇത് എന്റെ തീരുമാനമാണ്, ശരിയായി വന്നാല്‍ അത് അല്ലാഹുവിന്റെ ഔദാര്യമാണ് എന്നു പറയുകയും ചെയ്യും” (ഇബ്‌നുല്‍ ഖയ്യിം) 2.
രണ്ടാം ഖലീഫ ഉമര്‍(റ)ന്റെ നിലപാടും ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല. അദ്ദേഹം ഖാദിയായ ശുറൈഹി(റ)ന് അയച്ച കത്ത് ഇപ്രകാരമാണ്. ”താങ്കള്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ വല്ല വിധിയും കണ്ടാല്‍ അതനുസരിച്ച് തീര്‍പ്പ് കല്‍പ്പിക്കുക, അതുണ്ടായിരിക്കെ മറ്റൊന്നിലേക്കും ശ്രദ്ധ തിരിക്കരുത്. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ വിധിയില്ലെങ്കില്‍ റസൂലിന്റെ സുന്നത്തില്‍ എന്ത് വിധിയാണോ ഉള്ളത് അതനുസരിച്ച് തീര്‍പ്പ് കല്‍പിക്കുക. അല്ലാഹുവിന്റെ ഗ്രന്ഥത്തിലും റസൂലിന്റെ സുന്നത്തിലും കണ്ടില്ലെങ്കില്‍ താങ്കളുടെ ഇജ്തിഹാദ് പ്രകാരം തീര്‍പ്പുകല്‍പ്പിക്കുകയോ കാത്തിരിക്കുകയോ ചെയ്യാം. കാത്തിരിക്കുന്നതാണ് എന്റെ വീക്ഷണത്തില്‍ ഉത്തമമായിട്ടുള്ളത് (ഇഅ്‌ലാമുല്‍ മുവഖിഈആന്‍) 3.
മൂന്നാം ഖലീഫ ഉസ്മാന്‍(റ) അധികാരമേറ്റ ഉടനെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രഖ്യാപിച്ചു. ”മനസ്സിലാക്കുക, ഞാന്‍ പിന്‍പറ്റുന്നവനാണ്. പുതിയ പാത തുറക്കുന്നവനല്ല. അല്ലാഹുവിന്റെ ഗ്രന്ഥത്തെയും നബിയുടെ സുന്നത്തിനെയും പിന്‍പറ്റുക എന്നതിനു പുറമെ നിങ്ങളോട് മൂന്ന് ബാധ്യതകള്‍ കൂടി എനിക്കുണ്ട്. ഒന്ന്: എനിക്ക് മുമ്പുള്ള ഖലീഫമാരുടെ ഭരണകാലത്ത് നിങ്ങള്‍ ഏകകണ്ഠമായി കൈക്കൊണ്ട തീരുമാനങ്ങളെയും സ്വീകരിച്ച മാര്‍ഗത്തെയും പിന്തുടരുക. രണ്ട്: നന്മയുടെ കാര്യത്തില്‍ ഏകകണ്ഠമായി എടുക്കുന്ന തീരുമാനങ്ങളെ പിന്‍പറ്റുക. മൂന്ന്: നിങ്ങള്‍ നിയമം ലംഘിക്കാതിരിക്കുവോളം നിങ്ങളുടെ മേല്‍ കൈവെക്കാതിരിക്കുക (താരീഖുത്ത്വബ്‌രി) 4.
നാലാം ഖലീഫ അലി(റ) അധികാരമേറ്റ ശേഷം പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ ഇപ്രകാരം കുറിച്ചു: അറിയുക, അല്ലാഹുവിന്റെ ഗ്രന്ഥവും നബിയുടെ ചര്യയും അനുസരിച്ച് പ്രവര്‍ത്തിക്കുക, ഖുര്‍ആനും സുന്നത്തുമനുസരിച്ചുള്ള നിങ്ങളുടെ അവകാശങ്ങള്‍ നടപ്പിലാക്കുക, നബിയുടെ സുന്നത്ത് പ്രാവര്‍ത്തികമാക്കുക, (താരീഖുത്ത്വബ്‌രി 3-550). സുന്നത്തിനോടുള്ള ഇതര സ്വഹാബികളുടെ നിലപാടും ഇതുതന്നെയായിരുന്നു. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറഞ്ഞു. ‘നിങ്ങളിലാര്‍ക്കെങ്കിലും ഒരു വിധി പറയേണ്ട സമയമുണ്ടായാല്‍ അവന്‍, അല്ലാഹുവിന്റെ ഗ്രന്ഥത്തിലുള്ളത് വിധിക്കണം. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ ഇല്ലാത്തതാണ് തന്റെ മുമ്പാകെ വന്ന കാര്യമെങ്കില്‍ അല്ലാഹുവിന്റെ പ്രവാചകന്‍ വിധിച്ചത് അവന്നു വിധിക്കണം’ (അല്‍മുവാഖാത്) 5.
സ്വഹാബികള്‍ക്ക് ശേഷം താബിഉകളും ഹദീസിനോട് ഇതേ സമീപനം തന്നെയാണ് പുലര്‍ത്തിയത്. മദ്ഹബിന്റെ ഇമാമുകളില്‍ പ്രഥമനായ ഇമാം അബൂഹനീഫ പറയുന്നു. വല്ല വിധിയും എനിക്ക് അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് ലഭിച്ചാല്‍ ഞാന്‍ അതിന് പ്രാധാന്യം നല്‍കും. അതില്‍ വിധി കണ്ടെത്താനായില്ലെങ്കില്‍ റസൂലിന്റെ സുന്നത്തിനും പ്രാമാണികമായി അറിയപ്പെട്ട അദ്ദേഹത്തിന്റെ അസറുകള്‍ക്കും പ്രധാന്യം നല്‍കും. അതിലൊന്നും കണ്ടെത്താനായില്ലെങ്കില്‍ സഹാബികളുടെ ഇജ്മാഇ(ഏകാഭിപ്രായം)നെ അനുധാവനം ചെയ്യും. അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ എനിക്ക് യുക്തമെന്ന് തോന്നുന്ന സ്വഹാബിയുടെ അഭിപ്രായം ഞാന്‍ സ്വീകരിക്കും. അല്ലാത്തത് തള്ളിക്കളയുകയും ചെയ്യും. ഇതിനപ്പുറം വല്ലവരുടെയും അഭിപ്രായം ഞാന്‍ സ്വീകരിക്കുകയില്ല. അത്തരം കാര്യത്തില്‍ അവരെപ്പോലെ ഞാനും ഇജ്തിഹാദ് ചെയ്യും (അല്‍ഖത്തീബുല്‍ ബഗ്ദാദി- താരീഖുല്‍ ബഗ്ദാദ്). ഈ നിലപാട് ഇമാം മാലികിന്റെതു പോലെയായിരുന്നു.
ഹദീസ് നബി(സ്വ)യുടെ കാലഘട്ടത്തില്‍
സന്മാര്‍ഗ പ്രാപ്തിക്കും ശരിയായ ഇസ്‌ലാമിക ജീവിതത്തിനും ഖുര്‍ആനോടൊപ്പം ഹദീസുകളും ഉള്‍ക്കൊള്ളുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടത് ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ജീവിത്തിന്റെ സര്‍വ മേഖലകളിലും ആവശ്യമായ ദൈവിക മാര്‍ഗദര്‍ശനമായ വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങളെ വിശദീകരിക്കുകയും ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് നബി(സ്വ) നിര്‍വഹിച്ചത്. പരിശുദ്ധ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുക മാത്രമായിരുന്നില്ല നബി(സ്വ)യുടെ ബാധ്യത. അതിന്റെ ആശയങ്ങള്‍ സ്വന്തം ജീവിതത്തിലൂടെ പ്രയോഗവല്‍കരിച്ച് മറ്റുള്ളവര്‍ക്ക് മാതൃക കാണിച്ച വിശുദ്ധ ഖുര്‍ആനിന്റെ പ്രഥമ അധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം. വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുകയും അതിന്റെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയും അത് പഠിപ്പിക്കുകയും ചെയ്തുകൊണ്ട് നബി(സ്വ)തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു. നബി(സ്വ)യുടെ സദസ്സുകളില്‍ പങ്കെടുത്ത് അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ അനുചരര്‍ ശ്രദ്ധിച്ചു. തികച്ചും സൗമ്യവും ഹൃദ്യവുമായ നബി(സ്വ)യുടെ സാധാരണ ശൈലിയും സ്വഭാവ മഹിമയും സദസ്യരെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചു. അവരുടെ സംശയങ്ങള്‍ നബി(സ്വ)യോട് ചോദിക്കുകയും അതിനദ്ദേഹം നല്‍കുന്ന മറുപടി അവര്‍ ഉദ്ധരിക്കുകയും ചെയ്തു. തന്റെ സദസ്സില്‍ നിന്ന് കേള്‍ക്കുന്ന ഉപദേശ നിര്‍ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ നബി(സ്വ) കല്പിച്ചു. ”നമ്മില്‍നിന്ന് ഒരു ഹദീസ് കേള്‍ക്കുകയും അത് മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കത്തക്കവിധം മനഃപാഠമാക്കുകയും ചെയ്ത മനുഷ്യന്റെ ജീവിതം അല്ലാഹു പ്രശോഭിതമാക്കട്ടെ. (നേരിട്ടു) കേള്‍ക്കുന്നവനെക്കാള്‍ ഭാഗ്യം ലഭിച്ച ഉദ്‌ബോധനം എത്തിക്കപ്പെട്ടവര്‍ എത്രയോ പേരുണ്ട്” ( അഹ്‌മദ്) 6.
വിജ്ഞാനം അന്വേഷിക്കാനും സമ്പാദിക്കാനുമുള്ള ഏറെ പ്രോത്സാഹനങ്ങള്‍ അനുചരര്‍ക്ക് വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും ലഭിച്ചു. അല്ലാഹു ചോദിക്കുന്നു. ”അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ആലോചിച്ച് മനസ്സലാക്കുകയുള്ളൂ” (39:9). നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ് (58:11). ”സത്യവിശ്വാസികള്‍ ആകമാനം (യുദ്ധത്തിന്) പുറപ്പെടാവതല്ല. എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം പുറപ്പെട്ടു പോയിക്കൂടേ? എങ്കില്‍ (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്) മതകാര്യങ്ങളില്‍ വിജ്ഞാനം നേടാനും തങ്ങളുടെ ആളുകള്‍ (യുദ്ധരംഗത്ത് നിന്ന്) അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കുവാനും കഴിയുമല്ലോ. അവര്‍ സൂക്ഷ്മത പാലിച്ചേക്കാം” (9:122).
നബി(സ്വ)യും ഒട്ടേറെ വചനങ്ങളില്‍ അറിവിന്റെ പ്രധാന്യം ഉണര്‍ത്തിയിട്ടുണ്ട്.
”അല്ലാഹു നന്മ ഉദ്ദേശിക്കുന്നവന് മതത്തില്‍ ജ്ഞാനം നല്‍കുന്നതാണ്” (ബുഖാരി) 7.
.
”ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ കര്‍മങ്ങള്‍ നിലച്ചുപോയി. മൂന്നില്‍ ഒരു മാര്‍ഗത്തിലൊഴികെ. നിരന്തരമായി നില്ക്കുന്ന ദാനം. അല്ലെങ്കില്‍ അയാളുടെ മരണശേഷം (ഇതരര്‍ക്ക്) പ്രയോജനപ്പെടുന്ന ജ്ഞാനം. അല്ലെങ്കില്‍ അയാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന സന്തതി”(മുസ്‌ലിം) 8.
”വിജ്ഞാനം തേടിക്കൊണ്ട് സഞ്ചരിക്കുന്നവന് സ്വര്‍ഗത്തിലേക്കുള്ള പാത അല്ലാഹു എളുപ്പമാക്കും” (മുസ്‌ലിം) 9.
നബി(സ്വ) നേതൃത്വം നല്കിയിരുന്ന വിജ്ഞാന സദസ്സുകള്‍ പ്രധാനമായും പള്ളിയിലായിരുന്നു. സ്വഹാബികള്‍ അവിടെ ഖുര്‍ആന്‍ പഠിക്കാനും അതിന്റെ വിശദീകരണങ്ങള്‍ ശ്രവിക്കാനുമായി താല്പര്യപൂര്‍വം സംബന്ധിച്ചു. വിശ്വാസ കാര്യങ്ങളും അനുഷ്ഠാന രീതികളും സ്വഭാവ ഗുണങ്ങളും സാമൂഹിക നിയമങ്ങളുമൊക്കെ നബി(സ്വ)യില്‍ നിന്ന് പഠിച്ചു. അവരുടെ സംശയങ്ങള്‍ നബി(സ്വ) ദൂരീകരിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു.
സ്വഹാബികളും നബിചര്യയും
നബി(സ്വ)യുടെ അനുചരര്‍ ജീവിതത്തിലെ ഓരോ സന്ദര്‍ഭത്തിലും പ്രവാചകചര്യകള്‍ കൃത്യമായി പഠിക്കാനും പകര്‍ത്താനും തത്പരരായിരുന്നു. അറിവ് അന്വേഷിക്കാനും സമ്പാദിക്കാനുമുള്ള എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തി. പ്രവാചകസന്നിധിയില്‍ കൂടുതല്‍ സമയം ചെലവഴിച്ച് നബി(സ്വ)യെ അനുധാവനം ചെയ്യാന്‍ ഐഹികജീവിതത്തിലെ തിരക്കുകളൊന്നും അവര്‍ക്ക് തടസ്സമായില്ല. സ്വഹാബികളുടെ രക്തത്തിലും മജ്ജയിലും നബി(സ്വ)യോടുള്ള സ്‌നേഹാദരവുകള്‍ അലിഞ്ഞുചേര്‍ന്നിരുന്നു.
പ്രവാചകന്‍(സ്വ)യില്‍ ഉത്തമ മാതൃക ദര്‍ശിച്ച ദൃഢവിശ്വാസികളും ത്യാഗിവര്യരുമായ സ്വഹാബികള്‍ നബിചര്യ മനസ്സിലാക്കിയതും ജീവിതത്തില്‍ പകര്‍ത്തിയതും ഏതു വിധേനായിരുന്നുവെന്ന് ലളിതമായി വിവരിക്കാം.
- നബി(സ്വ)യുടെ വിജ്ഞാന സദസ്സുകള്‍: ജീവിതായോധനത്തിനുള്ള നെട്ടോട്ടത്തിനിടയില്‍ പ്രവാചകന്‍(സ്വ)യുടെ വിജ്ഞാനസദസ്സുകള്‍ നഷ്ടമാകാതിരിക്കാന്‍ സ്വഹാബികള്‍ ശ്രദ്ധാലുക്കളായിരുന്നു. ഉമര്‍ (റ) പറയുന്നു: ഞാനും അന്‍സ്വാരിയായ എന്റെ അയല്‍വാസിയും നബി(സ്വ)യുടെ സദസ്സില്‍ ഊഴമിട്ട് ഹാജറാവാറുണ്ടായിരുന്നു. ഒരുദിവസം ഞാനും അതിനടുത്ത ദിവസം അദ്ദേഹവും പങ്കെടുക്കുകയും ഓരോരുത്തരും മനസ്സിലാക്കിയത് പരസ്പരം കൈമാറുകയും ചെയ്യുമായിരുന്നു (ബുഖാരി) 10. പള്ളിയിലും ഈദ്ഗാഹിലും മറ്റും നടക്കുന്ന പൊതുവിജ്ഞാന സദസ്സുകളില്‍ പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകളും പങ്കെടുക്കാറുണ്ടായിരുന്നു. എന്നിരുന്നാലും ഇത്തരം എല്ലാ സദസ്സുകളിലും വനിതകള്‍ക്ക് പങ്കെടുക്കാന്‍ സാധ്യമാവണമെന്നില്ല. അതിനാല്‍ അവര്‍ക്ക് മാത്രം പ്രത്യേക സദസ്സുകള്‍ നടത്താന്‍ നബി(സ്വ)യോട് അവര്‍ ആവശ്യപ്പെടുക പതിവായിരുന്നു.ഒരിക്കല്‍ ഒരു സംഘം സ്ത്രീകള്‍ നബി(സ്വ)യുടെ സന്നിധിയില്‍ എത്തി അവര്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, പുരുഷന്മാരുള്ള താങ്കളുടെ സദസ്സില്‍ (സംശയനിവാരണത്തിനും മറ്റും) ഞങ്ങള്‍ക്ക് സാധിക്കാറില്ല. അതിനാല്‍ താങ്കള്‍ ഞങ്ങള്‍ക്കൊരു ദിവസം നിശ്ചയിച്ചു തരിക. ഞങ്ങള്‍ വരാം. നബി(സ്വ) പറഞ്ഞു: ”നിങ്ങള്‍ ഇന്ന വ്യക്തിയുടെ ഭവനത്തില്‍ സമ്മേളിക്കുക. നിശ്ചിത ദിവസം കൃത്യസമയത്ത് എത്തി നബി(സ്വ) അവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കി (ബുഖാരി) 11. നബി(സ്വ) സംസാരിക്കുമ്പോള്‍ സ്വഹാബിമാര്‍ തലതാഴ്ത്തി നിശ്ശബ്ദരായി കേള്‍ക്കുമായിരുന്നു. ഉസാമത് ബ്‌നു ശരീക് പറയുന്നു: ‘ഞാന്‍ നബി(സ്വ)യുടെ അടുത്ത് ചെന്നു. അന്നേരം തങ്ങളുടെ തലകളില്‍ പക്ഷികളുള്ളത് പോലെയായിരുന്നു അവിടുത്തെ സ്വഹാബികള്‍’ (അല്‍ ഇഖ്തിറാഹു ഫീ ബയാനില്‍ ഇസ്ത്വിലാഹ്). (അല്‍ ഇഖ്തിറാഹു ഫീ ബയാനില്‍ ഇസ്ത്വിലാഹ്, 12.
- നബിചര്യകള്‍ മനസ്സിലാക്കാന്‍ പ്രവാചകന്റെ സാമീപ്യവും സാന്നിധ്യവും തേടുന്നവരായിരുന്നു സ്വഹാബാക്കള്‍. നബി(സ്വ) ചെയ്യുന്ന കര്‍മങ്ങള്‍ കണ്ടുമനസ്സിലാ ക്കിയും സംശയങ്ങള്‍ ദുരീകരിച്ചും കാര്യങ്ങള്‍ പഠിച്ചിരുന്നു.
- നബി(സ്വ)യുടെ പ്രതികരണങ്ങള്‍: ഒരു സാഹചര്യത്തില്‍ നടക്കുന്ന ഏതെങ്കിലും സംഭവത്തോടോ പ്രവര്‍ത്തനത്തോടോ നബി(സ്വ) പ്രതികരിച്ച രീതിയില്‍നിന്ന് നബിചര്യയെ അനുചരര്‍ മനസ്സിലാക്കിയിരുന്നു. പ്രോത്സാഹിപ്പിച്ചാല്‍ അത് ഉത്തമവും നിരുത്സാഹപ്പെടുത്തിയാല്‍ അത് അനഭിലഷണീയവും വിരോധിച്ചാല്‍ അത് നിഷിദ്ധവുമാണെന്ന് മനസ്സിലാക്കുന്നു. ഒന്നും പ്രതികരിച്ചില്ലെങ്കില്‍ അംഗീകാരമുണ്ടെന്ന് മനസ്സിലാക്കാം. ഉദാഹരണമായി നബി(സ്വ) ഉടുമ്പിന്റെ മാംസം തിന്നാറുണ്ടായിരുന്നില്ല. അനുചരരര്‍ അത് തിന്നുന്നത് നബി(സ്വ) വിലക്കിയതുമില്ല. ഇത്തരം സംഭവങ്ങളും നബിചര്യയില്‍പെടുന്നു. നബി(സ്വ) ഒരിക്കല്‍ ഒരു കച്ചവടക്കാരന്റെ അരികിലെത്തി. അദ്ദേഹത്തിന്റെ കച്ചവടത്തെക്കുറിച്ച് അന്വേഷിച്ചു. പ്രവാചകന്‍ തന്റെ കരങ്ങള്‍ ധാന്യശേഖരത്തില്‍ പ്രവേശിപ്പിച്ചു. അപ്പോള്‍ അതിന്റെ ഉള്‍ഭാഗത്ത് നനവ് അനുഭവപ്പെട്ടു. അപ്പോള്‍ നബി(സ്വ) പറഞ്ഞു. ”വഞ്ചന നടത്തുന്നവന്‍ നമ്മില്‍ പെട്ടവനല്ല” (അഹ്‌മദ്) 13.
- സംശയനിവാരണം: മതവിധികള്‍ അറിയാന്‍ പ്രവാചകന്‍(സ്വ)യുടെ സന്നിധിയിലേക്ക് ക്ലേശങ്ങള്‍ സഹിച്ച് യാത്ര ചെയ്യുന്നവരായിരുന്നു സ്വഹാബികള്‍. സംശയങ്ങള്‍ ചോദിക്കുകയും നബി(സ്വ) ദൂരീകരണം നടത്തുകയും ചെയ്തു. അലി(റ), മദ്‌യ് (ശൃംഗാരവേളയില്‍ സ്രവിക്കുന്ന ദ്രവം) കൂടുതലുള്ള ആളായിരുന്നു. അതിന്റെ മതവിധി റസൂലിനോട് നേരിട്ട് ചോദിക്കാന്‍ ലജ്ജിച്ച അലി(റ) മിക്ദ്വാദിനെ ചുമതലപ്പെടുത്തി. അതിന് വുളു ചെയ്താല്‍ മതി എന്ന് പ്രവാചകന്‍ വിശദീകരണവും നല്‍കി (ബുഖാരി) 14. സ്വഹാബികളുടെ സംശയങ്ങളും ചോദ്യങ്ങളും മറ്റും പ്രവാചകചര്യ കൃത്യമായി ഉള്‍ക്കൊള്ളാനും ദീന്‍ പകര്‍ത്താനും നബി(സ്വ)യുടെ മറുപടിയിലൂടെ അവര്‍ക്ക് സാധ്യമായിരുന്നു.
- നബിയോടൊപ്പമുള്ള താമസം: ഏതാനും ദിവസങ്ങളോ കുറഞ്ഞ കാലമോ നബിയോടൊപ്പം കഴിച്ചുകൂട്ടാന്‍ സ്വഹാബികള്‍ നബി(സ്വ)യുടെ സന്നിധിയില്‍ വരികയും ആരാധന, അനുഷ്ഠാന, സ്വാഭാവ കാര്യങ്ങളിലൊക്കെ നബി(സ്വ)യില്‍ നിന്ന് ശിക്ഷണം നേടുകയും ചെയ്തിരുന്നു. മാലികുബ്‌നു ഹുവൈരിസ് തന്റെ ജനതയോടൊപ്പം വന്ന് നബി(സ്വ)യുടെ അരികില്‍ 20 ദിവസം താമസിച്ചു. മദീനാപള്ളിയില്‍ അഭയാര്‍ഥികളായി എത്തിയിരുന്നവര്‍ ‘സ്വുഫ്ഫത്തുകാര്‍’ എന്ന പേരിലറിയപ്പെട്ടു. ദരിദ്രരായ ഇവര്‍ മദീനപള്ളിയുടെ പിന്‍ഭാഗത്ത് താമസിച്ചിരുന്നു. നബി(സ്വ)യോടൊപ്പം ഇരിക്കുകയും കാര്യങ്ങള്‍ പഠിക്കുകയും ചെയ്ത ഇവരെ സഹായിക്കാന്‍ സമ്പന്നരായ മുഹാജിറുകളും അന്‍സാറുകളുമുണ്ടായിരുന്നു.
- നഷ്ടപ്പെട്ട പാഠഭാഗം പഠിക്കല്‍: നബിയുടെ സദസ്സില്‍ പങ്കെടുത്ത് നേരിട്ട് പഠിക്കാന്‍ സന്ദര്‍ഭം ലഭിച്ചില്ലെങ്കില്‍ അത് തേടിപ്പിടിച്ച് സ്വന്തമാക്കുകയെന്നതായിരുന്നു സ്വഹാബികളുടെ സ്വഭാവം. ബറാഉബ്‌നു ആസിബ് പറയുന്നു: ”റസൂലിന്റെ എല്ലാ ഹദീസുകളും ഞങ്ങള്‍ കേള്‍ക്കാറില്ല. മറ്റു സ്വഹാബികള്‍ കേട്ടത് ഞങ്ങള്‍ക്ക് പറഞ്ഞുതരികയാണ് ചെയ്തിരുന്നത്. ഒട്ടകത്തെ മേച്ചു നടക്കുന്നതായിരുന്നു ഇതിന് തടസ്സമായിരുന്നത്” (അഹ്‌മദ്).
- സ്ത്രീ സംബന്ധിയായ വിഷയങ്ങള്‍ പോലുള്ള ചില പ്രത്യേക കാര്യങ്ങളില്‍ വരുന്ന ഹദീസുകള്‍ പഠിക്കുകയും അന്വേഷിച്ച് കണ്ടെത്തുകയും അതില്‍ താല്പര്യം കാണിക്കുകയും ചെയ്തിരുന്ന സ്വഹാബികള്‍ ഉണ്ടായിരുന്നു. സ്ത്രീസംബന്ധിയായ വിഷയത്തില്‍ ആഇശ(റ)യും ഫറാഇദ് വിഷയത്തില്‍ സൈദ്ബ്‌നു സാബിതും(റ) പ്രാവീണ്യമുള്ളവരായിരുന്നു. വിധിവിലക്കുകളില്‍ മുആദ്ബ്‌നു ജബല്‍(റ) നല്ല അറിവുള്ള സ്വഹാബിയായിരുന്നു. പൊതുവെ എല്ലാ വിഷയങ്ങളും ഒരുപോലെ പഠിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സ്വഹാബിയാണ് അബൂഹുറയ്‌റ(റ). 5374 ഹദീസുകള്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
- സ്വഹാബിമാരുടെ ഗവേഷണങ്ങള്‍: നബി(സ്വ)യുടെ അസാന്നിധ്യത്തില്‍ അഭിമുഖീകരിക്കുന്ന ഏതെങ്കിലും പ്രശ്‌നങ്ങളില്‍ ഇസ്‌ലാമിന്റെ പൊതുതത്ത്വത്തോട് അനുയോജ്യമായ ഗവേഷണ തീരുമാനങ്ങളെടുക്കുകയും പിന്നീടത് തിരുമേനിയുടെ മുമ്പില്‍ സമര്‍പ്പിച്ചതിനു ശേഷം മതവിധി തേടുകയും ചെയ്തിരുന്നു സ്വഹാബികള്‍.
ഹദീസിന്റെ സംരക്ഷണം
പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മുറുകെപ്പിടിച്ചു കൊണ്ടുള്ള ജീവിതമാണ് വഴി പിഴച്ചുപോവാതിരിക്കാനുള്ള ഒരേയൊരു മാര്‍ഗം. ദൈവിക ശാസനങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ പാലിച്ച് ജീവിക്കണമെങ്കില്‍ പരിശുദ്ധ ഖുര്‍ആനോടൊപ്പം ഹദീസുകളും ഒഴിച്ചുകൂടാനാവാത്തതാണ്. അങ്ങനെയെങ്കില്‍ ഖുര്‍ആനെപ്പോലെ ഹദീസും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഖുര്‍ആനിന്റെ സംരക്ഷണം അല്ലാഹു സ്വയം ഏറ്റെടുത്തതാണെന്ന് ഖുര്‍ആന്‍ ഖണ്ഡിതമായി പ്രഖ്യാപിച്ചതാണ് (ഖുര്‍ആന്‍ 15:9).
ഖുര്‍ആനിന്റെ സംരക്ഷണം കേവലം അക്ഷരങ്ങളുടെയും പദങ്ങളുടെയും സംരക്ഷണമല്ല. മറിച്ച് ഖുര്‍ആനില്‍ നിന്ന് തെളിഞ്ഞുവരുന്ന മനോഹരമായ ഒരു ജീവിതമുണ്ട്. ആത്മീയതയും ഭൗതികതയും താളലയത്തോടെ സമന്വയിച്ച സന്തുലിത ജീവിതത്തിന് ഊടും പാവും നല്‍കിയത് പ്രവാചകനാണ്. തന്റെ വാക്കും പ്രവൃത്തിയും കൊണ്ട് ദൈവിക ഗ്രന്ഥത്തെയും നിയമത്തെയും വ്യാഖ്യാനിച്ചും വിശദീകരിച്ചുമാണ് അദ്ദേഹം അത് സാധിച്ചത്. പ്രവാചകനെ നേരില്‍ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്ത ആ സമൂഹത്തിന്റെ ജീവിതമത്രെ ഖുര്‍ആന്‍ വിഭാവന ചെയ്ത യഥാര്‍ഥ ഇസ്‌ലാമിക ജീവിതം. അതിന്റെ സംരക്ഷണത്തിലൂടെ മാത്രമേ ഖുര്‍ആനിന്റെ സംരക്ഷണം അര്‍ഥപൂര്‍ണമാവുകയുള്ളൂ. പ്രവാചകന്റെ മരണശേഷവും അത് നിലനിന്നു. അവര്‍ അത് അടുത്ത തലമുറയിലേക്ക് കൈമാറി. ഈ കൈമാറ്റം തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലേക്ക് വ്യാപിച്ചു. അനുഭവങ്ങളായും വാമൊഴികളായുമാണ് ഇത് കൈമാറ്റം ചെയ്യപ്പെട്ടത്. സുന്നത്ത് സംരക്ഷണത്തിന്റെ ഏറ്റവും സ്വാഭാവികമായ രീതിയായിരുന്നു ഇത്.
ഖുര്‍ആനിന്റെയും ഹദീസിന്റെയും സംരക്ഷണങ്ങള്‍ തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം ഖുര്‍ആന്‍ ലിഖിത രൂപത്തില്‍ സംരക്ഷിക്കാന്‍ നബി(സ്വ) നേരിട്ട് മേല്‍നോട്ടം വഹിച്ചു എന്നതാണ്. ഹദീസിന്റെ ലിഖിത ക്രോഡീകരണത്തിന് ഇങ്ങനെയൊരു മേല്‍നോട്ടം ഉണ്ടായിരുന്നില്ല. അതിന് പല കാരണങ്ങള്‍ ഉണ്ട്. ഖുര്‍ആനിലെ ഓരോ പദവും അല്ലാഹു നിശ്ചയിച്ച ക്രമത്തില്‍ തന്നെ സംരക്ഷിക്കപ്പെടേണ്ടതുണ്ടായിരുന്നു. കാരണം ഖുര്‍ആനിലെ പദവും ആശയവും ക്രമവും എല്ലാം ദൈവിക വെളിപാടായിരുന്നു(വഹ്‌യ്). അതിനാല്‍ അത് ആ രീതിയില്‍ തന്നെ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. സുന്നത്താകട്ടെ പ്രവാചകന്റെ വാക്കും പ്രവൃത്തിയും മൗനവും ഉള്‍പ്പെടുന്നതാണ്. ഇതില്‍ പ്രവാചകന്റെ പ്രവര്‍ത്തനങ്ങളെ സ്വന്തമായ പദാവലികളില്‍ വിശദീകരിക്കാനേ അനുയായികള്‍ക്ക് കഴിയുമായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് അതിന്റെ അര്‍ഥമോ ആശയമോ ചോര്‍ന്നുപോകാതെ സ്വന്തം പദാവലിയില്‍ ആവിഷ്‌കരിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഈ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നതില്‍ സ്വഹാബികള്‍ അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തിയിരുന്നു.
സ്വഹാബികളില്‍ ഏതാനും പേര്‍ക്ക് മാത്രമേ എഴുത്ത് വശമുണ്ടായിരുന്നുള്ളൂ. കടലാസുകള്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ആ കാലഘട്ടത്തില്‍ എല്ലിലും തോലിലും ഇലയിലുമൊക്കെയായിരുന്നു എഴുതിയിരുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ലഭ്യമായ പരിമിത സൗകര്യങ്ങള്‍ ഉപയോഗിച്ച് യാതൊരു കലര്‍പ്പുമില്ലാതെ ഖുര്‍ആന്‍ എത്രയും വേഗം സംരക്ഷിക്കപ്പെടലായിരുന്നു അടിയന്തര ആവശ്യം. ഖുര്‍ആന്‍ എഴുതിക്കൊണ്ടിരിക്കുന്ന അതേ ആളുകള്‍ തന്നെ ഹദീസ് എഴുതിയാല്‍ ഖുര്‍ആന്‍ അതുമായി കൂടിക്കലരുമോ എന്ന ആശങ്കയും അസ്ഥാനത്തായിരുന്നില്ല. അതിനാല്‍ ഹദീസുകള്‍ എഴുതിവെക്കുന്നത് പ്രവാചകന്‍(സ്വ) തുടക്കത്തില്‍ വിലക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തു. ഈ വിലക്ക് പില്‍കാലത്ത് പിന്‍വലിക്കുകയും എഴുതി സൂക്ഷിക്കാന്‍ പലര്‍ക്കും അനുവാദം നല്‍കുകയും ചെയ്തു.
എന്നാല്‍ ഹദീസുകള്‍ മന:പാഠമാക്കി സൂക്ഷിക്കുന്നതിനോ അത് വാമൊഴിയായി മറ്റുള്ളവരിലേക്ക് കൈമാറുന്നതിനോ ഈ വിലക്കുകളൊന്നും ബാധകമായിരുന്നില്ല. പ്രവാചകന്‍ അത് പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ ഏറ്റവും മഹത്തായ സേവനമായി സ്വഹാബികള്‍ അത് ഏറ്റെടുക്കുകയും ചെയ്തു. സ്വന്തം ജീവനേക്കാള്‍ പ്രവാചകനെയും പ്രവാചകന്‍ ഏര്‍പ്പെട്ട ദൗത്യത്തെയും സ്‌നേഹിച്ചിരുന്ന, പ്രവാചകനെ ചാണിന് ചാണായും മുഴത്തിന് മുഴമായും പിന്‍പറ്റാന്‍ അതീവതല്പരായിരുന്ന അനുചരന്മാര്‍ ഓര്‍മയില്‍ സൂക്ഷിക്കാനുള്ള അവരുടെ സഹജമായ കഴിവ് ഉപയോഗപ്പെടുത്തി പ്രവാചക വചനങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ തുടങ്ങി.
ഉമര്‍(റ) പറഞ്ഞു: ”ഞാനോ എന്റെ അയല്‍വാസിയായ അന്‍സാരിയോ ഊഴം വെച്ച് നബിസന്നിധിയില്‍ ഹാജരാകും. ഞാന്‍ ഹാജരാകുന്ന ദിവസം പഠിച്ച ഹദീസുകള്‍ അദ്ദേഹത്തെയും അദ്ദേഹം ഹാജരാകുന്ന ദിവസം പഠിച്ച ഹദീസുകള്‍ എന്നെയും കേള്‍പ്പിക്കും (ബുഖാരി) 15. ഉപജീവനമാര്‍ഗങ്ങള്‍ പോലും ഉപേക്ഷിച്ച് നബി(സ്വ)യില്‍ നിന്ന് വിജ്ഞാനം നുകരനാനായി പ്രവാചകരോടൊപ്പം സദാ കഴിഞ്ഞു കൂടിയിരുന്ന സ്വഹാബികളായിരുന്നു അബൂഹുറയ്‌റ, അബൂദര്‍റില്‍ ഗിഫാരി, അസ്മാഅ് ബിന്‍തു ഹാമിസതില്‍ അസ്‌ലമി തുടങ്ങിയവര്‍. അഹ്‌ലുസ്സുഫ്ഫ എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്.
നബിചര്യ പഠിക്കാനും അത് മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാനും പ്രവാചകര്‍ അനുയായികളെ പ്രോത്സാഹിപ്പിച്ചിരുന്നു. സൈദുബ്‌നു സാബിത്, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബൂദര്‍റ്(റ) തുടങ്ങിയവര്‍ പറയുന്നു: പ്രവാചകന്‍(സ്വ) പറഞ്ഞു: നമ്മില്‍ നിന്ന് ഹദീസ് കേള്‍ക്കുകയും മനഃപാഠമാക്കുകയും എന്നിട്ട് മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തവരെ അല്ലാഹു പ്രസന്നവദനരായി നിലനിര്‍ത്തട്ടെ. എത്രയോ ആളുകള്‍ തങ്ങളെക്കാള്‍ ഗ്രാഹ്യതയുള്ളവര്‍ക്ക് വിജ്ഞാനം എത്തിച്ചുകൊടുക്കുന്നവരായുണ്ട്. സ്വയം ജ്ഞാനികളല്ലാതിരിക്കെ വിജ്ഞാനം എത്തിക്കുന്നവരായും എത്രയോ പേരുണ്ട് (തിര്‍മിദി) 16.
”തന്റെ പേരില്‍ വ്യാജം പറയുന്നവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ” 17 എന്ന പ്രവാചകന്റെ മുന്നറിയിപ്പ് ഹദീസ് മന:പാഠമാക്കുന്നതിലും ഉദ്ധരിക്കുന്നതിലും കലര്‍പ്പുകള്‍ കടന്നുകൂടാതിരിക്കാന്‍ സ്വഹാബികളെ പ്രേരിപ്പിച്ചു. അവര്‍ അതില്‍ അതീവ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തി.
ഏകദേശം ഹിജ്‌റ 93 വരെ സ്വഹാബികളുടെ ഈ തലമുറ ഹദീസ് പ്രചാരണത്തില്‍ മുഴുകി. ഈ കാലയളവില്‍ മുആദുബ്‌നു ജബല്‍(റ) യമനിലും, അലി(റ), ഇബ്‌നുമസ്ഊദ്(റ) എന്നിവര്‍ ഇറാഖിലും, അബ്ദുല്ലാഹിബ്‌നു ഉനൈസ്, മസ്‌ലമത്ബ്‌നു മുഹമ്മദ്(റ) എന്നിവര്‍ ഈജിപ്തിലും ഉബാദത്തുബ്‌നു സ്വാമിത് ഹിംസ്വിലും അബൂമുസല്‍ അഅ്അരി(റ) ബസ്വറയിലും ഹദീസ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു. കൂഫയിലെ ഇബ്‌നു മസ്ഊദിന്റെ വിജ്ഞാനസദസ്സ് ഹദീസ് പഠിതാക്കളാല്‍ നിറഞ്ഞു കവിയുമായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഇപ്രകാരം സ്വഹാബികളുടെ തലമുറ പൂര്‍ണമായും കാലയവനികയില്‍ മറയുന്നതിന് മുമ്പു തന്നെ ഹദീസുകള്‍ പൂര്‍ണമായും അവരുടെ ശിഷ്യന്മാരായ താബിഉകളിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 07, ഹദീസ് 5063[↩]
- ഇഅ്‌ലാമുല്‍ മുവഖീഈന്‍ അന്‍ റബ്ബില്‍ ആലമീന്‍, ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസിയ്യ, ദാറു കുതുബില്‍ ഇല്‍മിയ്യ, വാള്യം 01, പേജ് 49[↩]
- ഇഅ്‌ലാമുല്‍ മുവഖീഈന്‍ അന്‍ റബ്ബില്‍ ആലമീന്‍, ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസിയ്യ, ദാറു കുതുബില്‍ ഇല്‍മിയ്യ, വാള്യം 01, പേജ് 67[↩]
- താരീഖുത്ത്വബ്‌രീ, വാള്യം 04, പേജ് 422[↩]
- അല്‍ മുവാഖാത്ത്, ഇബ്‌റാഹീമുബ്‌നു മൂസാ അല്ലഖ്മീ അല്‍ ഗര്‍നാത്വീ, ശാത്വബീ, വാള്യം 04, പേജ് 307[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 34, പേജ് 299-301, ഹദീസ് 20695[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 25, ഹദീസ് 71[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 05, പേജ് 73, ഹദീസ് 1631[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 71, ഹദീസ് 2699[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 29, ഹദീസ് 89[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 101, ഹദീസ് 7310[↩]
- അല്‍ ഇഖ്തിറാഹു ഫീ ബയാനില്‍ ഇസ്ത്വിലാഹ്, ഇബ്‌നു ദഖീഖുല്‍ ഈദ്, പേജ് 95, ഹദീസ് 40[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 12, പേജ് 242, ഹദീസ് 7292[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 38, ഹദീസ് 132[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 29, ഹദീസ് 89[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 34, ഹദീസ് 2657[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 38, ഹദീസ് 108[↩]
