ഭാഷാര്‍ഥവും നിര്‍വചനവും
ഇസ്‌ലാമിൻ്റെ രണ്ടാം പ്രമാണമായ സുന്നത്തിന്റെ അടിസ്ഥാനമാണ് ഹദീസ്. ഇത് മതപ്രമാണ പഠന മേഖലയിലെ പ്രധാന ഭാഗമാണ്. ഭാഷാര്‍ഥവും നിര്‍വചനവും എന്ന ഈ ലേഖനം സുന്നത്ത്, ഖബർ , അസർ, വിശുദ്ധ ഖുർആനും നബിചര്യയും, ഹദീസുകളും വഹ് യ് തന്നെ തുടങ്ങിയ ഉപശീർഷകങ്ങളിലൂടെ ഹദീസിനെ കുറിച്ച ആധികാരികമായ പഠനവും ഹദീസിൻറെ പ്രാധാന്യവും കൃത്യമായി അടയാളപ്പെടുത്തുന്നു.
ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളില്‍ രണ്ടാമത്തേതാണ് ഹദീസ്. മാനവരാശിക്ക് മാര്‍ഗദര്‍ശനമായി അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആനാണ് പ്രഥമ പ്രമാണം. ഖുര്‍ആന്റെ ആധികാരിക വ്യാഖ്യാതാവും കര്‍മമാതൃകയുമായ പ്രവാചകന്റെ അധ്യാപനങ്ങളാണ് ഹദീസ്.
ഹദീസ് എന്ന പദത്തിന് വര്‍ത്തമാനം എന്നാണര്‍ഥം. അല്ലാഹു പറയുന്നു. നബിയേ, ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ (88:1). പ്രസ്തുത സൂക്തത്തില്‍ വര്‍ത്തമാനം എന്ന അര്‍ഥത്തില്‍ ‘ഹദീസ്’ എന്ന പദപ്രയോഗമാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ സാങ്കേതികാര്‍ഥത്തില്‍ നബി(സ്വ)യുടെ വാക്കും പ്രവൃത്തിയും സമ്മതവുമാണ് ഹദീസ്. പ്രവാചകനെക്കുറിച്ച വിശേഷണം, വര്‍ണന എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
ഹദീസിന്റെ മറ്റൊരു പേരാണ് സുന്നത്ത്. പ്രവാചകന്റെ വാക്കും പ്രവൃത്തിയും അംഗീകാരവും വിശേഷണങ്ങളും ഉള്‍പ്പെടുന്ന ഹദീസിന്റെ നിര്‍വചനം തന്നെയാണ് പണ്ഡിതന്മാര് സുന്നത്തിനും നല്‍കിയിട്ടുള്ളത്. നബി(സ്വ) പറഞ്ഞു: ‘ഞാന്‍ നിങ്ങള്‍ക്ക് രണ്ടു കാര്യങ്ങള്‍ വിട്ടേച്ചു പോകുന്നു. അവയെ നിങ്ങള്‍ അവലംബിക്കുന്നതാകയാല്‍ നിങ്ങള്‍ക്ക് മാര്‍ഗഭ്രംശം സംഭവിക്കില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ചര്യയുമാണവ’ (ഹാകിം) 1.
വാക്കുകള്‍ :
നബി(സ്വ)യുടെ പ്രസ്താവനകള്‍, ആജ്ഞകള്‍, നിരോധങ്ങള്‍, ഉപദേശ നിര്‍ദേശങ്ങള്‍, പ്രോത്സാഹനങ്ങള്‍, സംഭവ വിവരണങ്ങള്‍, ഖുര്‍ആന്‍ സൂക്തങ്ങളുടെ വിശദീകരണങ്ങള്‍, പ്രവചനങ്ങള്‍ തുടങ്ങിയവയെല്ലാം നബി(സ്വ) പറഞ്ഞ കാര്യങ്ങള്‍ അഥവാ വാചികമായ ഹദീസ് ആണ്. ഉദാഹരണം ”ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിലേക്ക് പശ്ചാത്താപിച്ചു മടങ്ങുക, അവനോട് പാപമോചനം തേടുക, ഞാന്‍ ദിനേന നൂറു തവണ പശ്ചാത്താപിക്കാറുണ്ട്” (മുസ്‌ലിം) 2.
പ്രവൃത്തികള്‍ :
അനുഷ്ഠാനമുറകള്‍, പരസ്പര ബന്ധങ്ങള്‍, സാമ്പത്തികവും മറ്റുമായ ഇടപാടുകള്‍, ശിക്ഷാവിധികള്‍, രാഷ്ട്രീയ നടപടികള്‍, യുദ്ധം, സന്ധി, സൈനിക വിന്യാസം, സമസൃഷ്ടിസ്‌നേഹം, ജനസേവനം, പ്രവാചകന്റെ പ്രവര്‍ത്തനങ്ങള്‍, സംസ്‌കരണ കാര്യങ്ങള്‍, വിവാഹം, കുടുംബബന്ധങ്ങള്‍ തുടങ്ങിയ പ്രവാചകന്റെ ജീവിതത്തിലെ മുഴുവന്‍ കര്‍മങ്ങളും നബിയുമായി അടുത്തിടപഴകിയതിലൂടെ സ്വഹാബികള്‍ക്ക് മനസ്സിലാക്കിയെടുക്കാന്‍ കഴിഞ്ഞു. നബി(സ്വ)യുടെ ജീവിതത്തെ സൂക്ഷ്മമായ പഠനനിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു അവര്‍. നബിയുടെ വാക്കുകളും കര്‍മങ്ങളും സാകൂതം ശ്രവിച്ച് കൃത്യമായി ഹൃദയത്തില്‍ സൂക്ഷിക്കുകയും ജനസമക്ഷം ഉദ്ധരിക്കുകയും ചെയ്തു. ഹദീസ് എന്ന ഇസ്‌ലാമിലെ ബൃഹത്തായ വൈജ്ഞാനിക ശാഖ ഉടലെടുക്കുന്നതും ഈ രീതിയിലാണ്. നബി(സ്വ)യുടെ പ്രവൃത്തികളെ സൂക്ഷ്മനിരീക്ഷണം നടത്തിയ അനുചരര്‍ വ്യക്തമായി വിവരിച്ചുതരുന്നതിലൂടെ നബി(സ്വ)യുടെ ജീവിതത്തിലെ ഉദാത്ത മാതൃകകളാണ് നമുക്കുള്‍ക്കൊള്ളാന്‍ കഴിയുന്നത്. നബി(സ്വ) നിര്‍ബന്ധ നമസ്‌കാരങ്ങള്‍ അനുഷ്ഠിച്ചിരുന്ന സമയങ്ങളെക്കുറിച്ച് ജാബിറുബ്‌നു അബ്ദില്ലാ(റ)യില്‍നിന്നുള്ള നിവേദനം ഉദാഹരണം. ”റസൂല്‍(സ്വ) നട്ടുച്ചസമയത്ത് ളുഹ്‌റും, സൂര്യന്‍ അസ്തമിച്ചാല്‍ മഗ്‌രിബും നമസ്‌കരിച്ചിരുന്നു. ഇശാഅ് ചിലപ്പോള്‍ പിന്തിക്കും. മറ്റു ചിലപ്പോള്‍ ആദ്യസമയത്ത് തന്നെ നിര്‍വ്വഹിക്കും. എല്ലാവരും എത്തിച്ചേര്‍ന്നാല്‍ രാവിന്റെ ആദ്യസമയത്തും അല്ലാത്ത പക്ഷം വൈകിയും നിര്‍വ്വഹിക്കും. നബി(സ്വ) സുബ്ഹ് നമസ്‌കരിക്കുമ്പോള്‍ ഇരുട്ട് തന്നെയായിരിക്കും”(മുസ്‌ലിം) 3.
തഖ്‌രീര്‍ :
പ്രവാചക സന്നിധിയിലോ അദ്ദേഹത്തിന്റെ അഭാവത്തിലോ അനുയായികളിലാരെങ്കിലും ചെയ്ത ഏതെങ്കിലും കാര്യങ്ങളെക്കുറിച്ച് തിരുമേനി(സ്വ) വിസമ്മതമൊന്നും പ്രകടിപ്പിക്കാതെ മൗനം ദീക്ഷിക്കുകയോ, സമ്മതമോ സംതൃപ്തിയോ പ്രകടിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതാണ് സ്ഥിരീകരണം (തഖ്‌രീര്‍) കൊണ്ടുദ്ദേശിക്കുന്നത്. ഇതും ഹദീസിന്റെ ഗണത്തില്‍പ്പെടുന്നു. ഉദാഹരണം ‘പ്രവാചകന്റെ അനുചരര്‍ ഭക്ഷണം കഴിക്കവെ ഉടുമ്പുമാംസം വിളമ്പിയപ്പോള്‍ തിരുമേനി അത് കഴിക്കാതിരിക്കുകയും ഖാലിദ്ബ്‌നു വലീദ് ഉള്‍പ്പെടെയുള്ളവര്‍ തിന്നുകയും ചെയ്തു.
വര്‍ണനകള്‍ :
തിരുദൂതരുടെ സ്വഭാവ മഹിമയെയും ശരീര പ്രകൃതിയെയും കുറിച്ചുള്ള വര്‍ണനകള്‍ ഹദീസിലുണ്ട്. ആഇശ(റ) പറയുന്നു: ”തിരുമേനിയുടെ സ്വഭാവം ഖുര്‍ആന്‍ തന്നെയായിരുന്നു” (മുസ്‌ലിം) 4. അനസ്(റ) പറയുന്നു: ”റസൂല്‍(സ്വ) ജനങ്ങളില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ട സ്വഭാവിയായിരുന്നു. തിരുദൂതരുടെ കരങ്ങളേക്കാള്‍ മാര്‍ദവമുള്ള പട്ടോ, പട്ടു ചേര്‍ത്ത് നെയ്ത വസ്ത്രമോ ഞാന്‍ തൊട്ടിട്ടില്ല. നബി(സ്വ)യുടെ മണത്തെക്കാള്‍ ഉത്തമമായ മറ്റൊരു സുഗന്ധവും ഞാന്‍ വാസനിച്ചിട്ടില്ല. പത്തു വര്‍ഷത്തോളം ദൈവദൂതര്‍ക്ക് ഞാന്‍ സേവനം ചെയ്തിട്ടുണ്ട്. ഈ കാലത്തിനിടയില്‍ ഒരിക്കല്‍പോലും നബി(സ്വ) എന്നോട് ‘ഛെ’ എന്ന് പറഞ്ഞിട്ടില്ല. ഞാന്‍ ചെയ്ത ഏതെങ്കിലും കാര്യത്തെക്കുറിച്ച് എന്തിന് ചെയ്‌തെന്നോ, ചെയ്യാത്തതിനെക്കുറിച്ച് അത് ചെയ്യാമായിരുന്നില്ലേ എന്നോ പറയുകയുണ്ടായില്ല”(മുസ്‌ലിം) 5.
സുന്നത്ത്, ഖബര്‍, അസര്‍
സുന്നത്ത് എന്നാല്‍ മാര്‍ഗം, നടപടി എന്നൊക്കെയാണ് ഭാഷയില്‍ അര്‍ഥം. നല്ല മാര്‍ഗമായാലും ചീത്തമാര്‍ഗമായാലും ഭാഷയില്‍ അതിന് സുന്നത്ത് എന്ന് പ്രയോഗിക്കാറുണ്ട്. നബി (സ്വ) പറഞ്ഞു. ”ആരെങ്കിലും ഇസ്‌ലാമില്‍ ഒരു നല്ല സുന്നത്ത് നടപ്പിലാക്കിയാല്‍ അയാള്‍ക്ക് അതിന്റെ പ്രതിഫലവും, അതിനുശേഷം അതു ചെയ്തവരുടെ പ്രതിഫലവും ലഭിക്കും. അവരുടെ പ്രതിഫലം ഒട്ടും കുറയാതെ തന്നെ. ആരെങ്കിലും ഇസ്‌ലാമില്‍ ഒരു ചീത്ത സുന്നത്ത് നടപ്പിലാക്കിയാല്‍ അയാള്‍ക്ക് അതിന്റെ പാപഭാരവും, ശേഷം അതു ചെയ്തവരുടെ പാപഭാരവും ഉണ്ടാവും. അവരുടെ ഭാരം ഒട്ടും കുറയാതെ തന്നെ (മുസ്‌ലിം) 6. ഈ ഹദീസില്‍ സുന്നത്ത് എന്ന് പ്രയോഗിച്ചിരിക്കുന്നത് നടപടിക്രമം, സമ്പ്രദായം എന്നൊക്കെയുള്ള ആശയത്തിലാണ്.
എന്നാല്‍ ഇസ്‌ലാമിക സാങ്കേതികാര്‍ഥത്തില്‍ നബി(സ്വ)യുടെ വാക്കുകള്‍ പ്രവൃത്തികള്‍, അംഗീകാരം, ഗുണവിശേഷണം എന്നിവയെപ്പറ്റി ഉദ്ധരിക്കപ്പെടുന്നതെല്ലാം ഹദീസ് ആണ്. ഹദീസിന്റെ മറ്റൊരു പേരാണ് സുന്നത്ത്. പ്രവാചകന്റെ വാക്കും പ്രവൃത്തിയും സമ്മതവും വിശേഷണവും ഉള്‍പ്പെടുന്ന ഹദീസിന്റെ നിര്‍വചനം തന്നെയാണ് പണ്ഡിതന്മാര് സുന്നത്തിനും നല്‍കിയിട്ടുള്ളത്. സുന്നത്ത് എന്ന പദം നടപടിക്രമം എന്ന അര്‍ഥത്തില്‍ ഉപയോഗിച്ചുവരുന്നു. ഇസ്‌ലാമിക സമൂഹം തലമുറകളായി തുടര്‍ന്നുവന്നതും ഇനിയും തുടരേണ്ടതുമായതിനെ സൂചിപ്പിക്കുന്നു. ഉദാഹരണമായി പ്രവാചകന്‍ (സ്വ) അഞ്ചു സമയത്തെ നമസ്‌കാരങ്ങള്‍ വ്യവസ്ഥാപിതമായി അനുഷ്ഠിക്കുകയും സ്വഹാബത്തും പില്‍ക്കാത്ത് അനുയായികളും അത് പിന്തുടരുകയും ചെയ്തു. ഇനിയും അത് തുടരണം. ഈ സമ്പ്രദായത്തിന് നബി(സ്വ)യുടെ ഹദീസ് എന്നല്ല, സുന്നത്ത് എന്നാണ് പറയുന്നത്. നബി(സ്വ)യുടെ സുന്നത്ത് എന്നാല്‍ നബി നടപ്പില്‍ വരുത്തിയ സമ്പ്രദായം എന്നര്‍ഥം. അതായത് നബിചര്യ.
വിശുദ്ധ ഖുര്‍ആന്റെ വിവരണമാണ് സുന്നത്ത്. ഖുര്‍ആനില്‍ പരാമര്‍ശിച്ച ‘സ്വിറാത്വുല്‍ മുസ്തഖീം, ഉസ്‌വത്തുന്‍ഹസന, അസ്സബീല്‍ എന്നിവകൊണ്ട് അര്‍ഥമാക്കുന്നതും സുന്നത്ത് ആണ്. സുന്നത്തിന്റെ വഴി എന്ന ഭാഷാര്‍ഥത്തെ അന്വര്‍ഥമാക്കുകയാണ് ഈ പദങ്ങള്‍. പ്രവാചകന്റെ സുന്നത്ത് പോലെതന്നെ സച്ചരിതരായ ഖലീഫമാരുടെ സുന്നത്തും മുറുകെപ്പിടിക്കാന്‍ നബി (സ) കല്പിച്ചിട്ടുണ്ട്. കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ നിര്‍വചനപ്രകാരം, അനുഷ്ഠിച്ചാല്‍ പ്രതിഫലമുള്ളതും അനുഷ്ഠിക്കാതിരുന്നാല്‍ കുറ്റമില്ലാത്തതുമായ കാര്യങ്ങള്‍ക്കാണ് സുന്നത്ത് എന്നുപറയുന്നത്.
‘ഹദീസി’ന്റെ പര്യായപദങ്ങളിലൊന്നായിട്ടാണ് ‘ഖബര്‍’വിവക്ഷിക്കപ്പെടുന്നത്. ഖബര്‍ എന്ന വാക്കിന്റെ അര്‍ഥം വാര്‍ത്ത എന്നാണ്. ഖബറിനെക്കുറിച്ച് സാങ്കേതികമായി ഒന്നിലേറെ വീക്ഷണങ്ങളുണ്ട്.
- ഹദീസിന്റെ പര്യായം തന്നെയാണ് ഖബര്‍. അതിനാല്‍ ഹദീസും ഖബറും അര്‍ത്ഥത്തിലും ആശയത്തിലും ഒന്നുതന്നെ.
- ഹദീസ് നബി(സ്വ) യില്‍ നിന്നും ഖബര്‍ മറ്റുള്ളവരില്‍നിന്നും വന്നതാണ്.
രാജാക്കന്മാരെയും സുല്‍ത്താന്മാരെയും കുറിച്ചുള്ള വാര്‍ത്തകള്‍, കഴിഞ്ഞകാല സംഭവങ്ങള്‍ എന്നിവയുടെ വിവരണമായും ഖബര്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഈ അടിസ്ഥാനത്തില്‍ ഹദീസ്-സുന്നത്ത് പണ്ഡിതന് മുഹദ്ദിസ് എന്നും ചരിത്ര പണ്ഡിതന് അഖ്ബാരി എന്നും പറയപ്പെടുന്നു.
ഹദീസിന്റെ മറ്റൊരു പര്യായപദമാണ് ‘അസറ്’. ഒരു വസ്തുവിന്റെ അവശിഷ്ടം, അടയാളം എന്നൊക്കെ ഭാഷാപരമായി അസറ് എന്നതിന് അര്‍ഥമുണ്ട്. ഈ പദത്തിന്റെ സാങ്കേതിക വിവക്ഷയെപ്പറ്റി രണ്ട് അഭിപ്രായങ്ങളുണ്ട്. (ഒന്ന്) ഹദീസ് തന്നെയാകുന്നു അസറ്. നബിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട പ്രാര്‍ഥനകള്‍ക്ക് ‘അല്‍ അദ്ഇയത്തുല്‍ മഅ്‌സൂറ’ എന്നാണ് പറയുക. (രണ്ട്) സ്വഹാബിമാര്‍, താബിഇകള്‍ എന്നിവരിലേക്ക് ചേര്‍ത്ത് ഉദ്ധരിക്കപ്പെട്ട വാക്കുകളും പ്രവൃത്തികളും. നബി(സ്വ) യിലേക്ക് ചേര്‍ത്തു പറയുന്ന കാര്യം പൂര്‍ണമായും ശരിയായിരിക്കണമെന്ന് സ്വഹാബിമാര്‍ക്ക് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നതിനാല്‍ സൂക്ഷ്മതയ്ക്ക് വേണ്ടി പല വചനങ്ങളും നബി(സ്വ)യിലേക്ക് ചേര്‍ക്കാതെ അവര്‍ ഉദ്ധരിക്കാറുണ്ടായിരുന്നു.
ചുരുക്കത്തില്‍ ഹദീസ്, സുന്നത്ത്, ഖബര്‍, അസര്‍ എന്നിവ ഒരേ അര്‍ഥം കുറിക്കുന്ന പര്യായപദങ്ങള്‍ ആണ്. സൂക്ഷ്മ വിശകലനത്തില്‍ അതിലെ നിര്‍വചനങ്ങളില്‍ ഭിന്നവീക്ഷണങ്ങള്‍ കാണാന്‍ കഴിയും.
തിരുദൂതരുടെയും സ്വഹാബിമാരുടെയും വാക്കുകളും പ്രവൃത്തികളും സമ്മതങ്ങളുമാണ് ഹദീസിന്റെ മുഖമുദ്ര. അവയത്രയും പ്രശംസനീയമാംവിധം പ്രയോഗവല്‍ക്കരിക്കപ്പെട്ട ഇസ്‌ലാമിന്റെ സുവര്‍ണ കാലഘട്ടത്തിലെ ചരിത്രത്തിന് ‘സീറ’ എന്ന് പറയാം.
പ്രവാചകന്റെ ജീവിതം, അനുയായികളുടെ സഹകരണം, മക്കയിലെയും മദീനയിലെയും വ്യത്യസ്താനുഭവങ്ങള്‍, ചുറ്റുപാടുകള്‍, സംഭവങ്ങള്‍, യാത്രകള്‍, യുദ്ധങ്ങളിലെ നടപടിക്രമങ്ങള്‍, ഉടമ്പടികള്‍, ധീരകൃത്യങ്ങള്‍, ഇസ്രാഅ്, മിഅ്‌റാജ്, ഹജജത്തുല്‍വിദാഅ്, ഖുലാഫാ ഉറാശിദുകളുടെ ഭരണകാലം, തിരുദൂതരുടെ കുടുംബജീവിതം, രോഗം, മരണം, മരണാനന്തര ക്രിയകള്‍ തുടങ്ങി എല്ലാം സീറയില്‍ വിശദമായി വരുന്നു.
നബിചര്യയ്ക്ക് ഇസ്‌ലാമിലുള്ള സ്ഥാനം
മനുഷ്യന്റെ ഇഹപര മോക്ഷത്തിനുള്ള ദൈവിക മാര്‍ഗദര്‍ശനമാണ് ഇസ്‌ലാം. മനുഷ്യരില്‍ നിന്നു തന്നെ അല്ലാഹു തെരഞ്ഞെടുക്കുന്ന ദൂതന്‍മാര്‍ (റസൂല്‍) മുഖേനയാണ് ഈ സന്ദേശം അവന്‍ മനുഷ്യരിലേക്കെത്തിച്ചു കൊടുത്തത്. ദൈവിക വചനങ്ങളാകുന്ന വേദഗ്രന്ഥങ്ങള്‍ നല്കപ്പെട്ടവരും അല്ലാത്തവരും ദൂതന്‍മാരിലുണ്ട്. അന്തിമ പ്രവാചകന്‍ മുഹമ്മദ് നബിക്ക് അല്ലാഹു ഇറക്കിക്കൊടുത്ത ഗ്രന്ഥമാണ് ഖുര്‍ആന്‍. അത് ജനങ്ങള്‍ക്കു പഠിപ്പിക്കുകയും ജീവിച്ച് മാതൃക കാണിക്കുകയും ചെയ്ത പ്രവാചകനടപടിക്രമമാണ് നബിചര്യ. ദൈവികമാര്‍ഗദര്‍ശനത്തിന്റെ മാതൃക മനുഷ്യന്മാരായ പ്രവാചകന്മാരിലൂടെ തന്നെ ജനങ്ങള്‍ക്ക് പഠിക്കാന്‍ സാധിച്ചാല്‍ മാത്രമേ അതിന്റെ പ്രയോഗവല്‍ക്കരണവും സാധ്യമാകുകയുള്ളൂ. ദൈവിക വചനവുമായി മാലാഖമാരെ അയക്കാതെ മനുഷ്യരെ പ്രവാചകന്മാരായി നിയോഗിച്ചതിലെ യുക്തി വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നുണ്ട്.
ലോകത്ത് മനുഷ്യവാസം തുടങ്ങിയ കാലം മുതല്‍ തന്നെ വിവിധ ജനപദങ്ങളില്‍ അനേകായിരം ദൈവദൂതന്മാര്‍ നിയുക്തരായിട്ടുണ്ട്. ”തീര്‍ച്ചയായും ഓരോ സമുദായത്തിനും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്” (16:36). അല്ലാഹുവിങ്കല്‍ നിന്ന് തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൈവദൂതന്മാരെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് ഓരോ ജനവിഭാഗത്തിന്റെയും ബാധ്യതയാണ്. ”അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്റെ അടുക്കല്‍ വരികയും എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും അവര്‍ക്ക് വേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു” (4:64).
വിവിധ ജനപദങ്ങളില്‍ നിയുക്തരായ പ്രവാചകന്മാരെ അനുസരിക്കല്‍ അവരുടെയെല്ലാം ബാധ്യതയായിരുന്നു. ഒട്ടേറെ ദൈവദൂതന്മാര്‍ക്ക് വേദഗ്രന്ഥങ്ങള്‍ നല്‍കിയിട്ടില്ലായിരുന്നു. ദൈവിക ആജ്ഞകളും നിരോധങ്ങളും നബിമാര്‍ ജനങ്ങളെ കേള്‍പ്പിക്കുകയും കര്‍മങ്ങളിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്തു. നബിമാരുടെ വാക്കുകളും കര്‍മങ്ങളും തെളിവുകളാണെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. മനുഷ്യവര്‍ഗത്തിലേക്ക് പ്രഥമമായി നിയോഗിക്കപ്പെട്ട നൂഹ്(അ) തന്റെ ജനതയോട് തന്നെ അനുസരിക്കണമെന്ന് ആവശ്യപ്പെടുന്നു. അദ്ദേഹമാകട്ടെ ഒരു വേദഗ്രന്ഥവുമായി വന്നിട്ടില്ല. അദ്ദേഹം സ്വജനതയോട് ഉപദേശിച്ചു. ”അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക” (26:110). ഹൂദ്, സ്വാലിഹ്, ശുഅയ്ബ് തുടങ്ങിയ ഒട്ടേറെ നബിമാര്‍ അവരുടെ ജനതകളിലേക്ക് നിയോഗിക്കപ്പെട്ടപ്പോള്‍ വേദഗ്രന്ഥം നല്‍കപ്പെട്ടിരുന്നില്ല. എന്നിട്ടും അവരുടെ ജനങ്ങളോട് തങ്ങളെ അനുസരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. മൂസാ(അ) വേദഗ്രന്ഥം നല്കപ്പെട്ട പ്രവാചകനാണ്. ഫിര്‍ഔനിന്റെ അടുക്കലേക്ക് പ്രബോധന പ്രവര്‍ത്തനങ്ങളുമായി കടന്നുചെല്ലുമ്പോള്‍ മൂസാ നബിയുടെ കൈവശം തൗറാത്ത് ഉണ്ടായിരുന്നില്ല. മൂസാ നബിയുടെ വാക്കുകളും ചര്യയും പ്രമാണവും രേഖയുമായി അല്ലാഹു നിശ്ചയിച്ചതു കൊണ്ടാണ് മൂസാ(അ) യെ അനുസരിക്കാത്തതിന് ആ സമൂഹത്തെ അല്ലാഹു ശിക്ഷിച്ചത്. ചുരുക്കത്തില്‍ നബിമാര്‍ വേദഗ്രന്ഥം ലഭിച്ചവരാകട്ടെ അല്ലാത്തവരാകട്ടെ അവരുടെ ചര്യകള്‍ തങ്ങളുടെ സമൂഹങ്ങള്‍ക്ക് പ്രമാണങ്ങളും രേഖകളുമായിരുന്നു.
വിശുദ്ധ ഖുര്‍ആന്‍ അന്തിമ വേദഗ്രന്ഥവും ലോകാവസാനംവരെയുള്ള മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനവും ആയതുപോലെ മുഹമ്മദ് നബി അന്ത്യപ്രവാചകനും ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക് സന്മാര്‍ഗത്തിലേക്കുള്ള വഴികാട്ടിയുമാണ്. ഇക്കാര്യം ഒന്നിലേറെ സ്ഥലങ്ങളില്‍ ഖുര്‍ആന്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ”മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. മറിച്ച് അദ്ദേഹം അല്ലാഹുവിന്റെ ദൂതനും ദൂതന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു (33:40)”. ”മനുഷ്യര്‍ക്കാകമാനം ദൂതനായിരിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. പക്ഷേ, ഏറെ പേരും അതറിയുന്നില്ല. ‘ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ്’ (അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല, മുഹമ്മദ്(സ്വ) അല്ലാഹുവിന്റെ ദൂതനാകുന്നു) എന്നതാണ് ഇസ്‌ലാമിന്റെ മൗലികമായ ആശയം. അല്ലാഹുവിന്റെ ഏകത്വവും (തൗഹീദും) മുഹമ്മദ് നബിയുടെ പ്രവാചകത്വവും (രിസാലത്തും) ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിന്റെ സത്യസാക്ഷ്യം അംഗീകരിക്കുന്നതോടുകൂടി മാത്രമേ ഒരാള്‍ വിശ്വാസിയാവുന്നുള്ളൂ. നബി(സ്വ)യെ അല്ലാഹുവിന്റെ ദൂതനായി അംഗീകരിക്കുന്നതോടുകൂടി അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രമാണമായി അംഗീകരിക്കല്‍ നിബന്ധമാണ്. ”മുഹമ്മദുര്‍റസൂലുല്ലാഹ്” എന്ന സാക്ഷീകരണത്തിന്റെ അനിവാര്യമായ താത്പര്യവും അതാണ്. ”വിശുദ്ധ ഖുര്‍ആന്‍ ജനങ്ങള്‍ക്ക് ഓതിക്കേള്‍പ്പിച്ച് കൊടുക്കുക മാത്രമല്ല നബി(സ്വ) ചെയ്തത്. പ്രത്യുത ഖുര്‍ആനിലെ ആജ്ഞകളും നിരോധങ്ങളും നിര്‍ദേശങ്ങളും യാതൊരു പിഴവും കൂടാതെ അവിടുന്ന് തന്റെ വചനങ്ങളിലൂടെ വിശദീകരിക്കുകയും ചെയ്തു. കര്‍മങ്ങളിലൂടെ അവയുടെ പ്രായോഗികത കാണിച്ചുതരികയും ചെയ്തു. അല്ലാഹു നബി (സ്വ)യെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. ”നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിച്ച് തരികയും നിങ്ങളെ സംസ്‌കരിക്കുകയും നിങ്ങള്‍ക്ക് വേദവും ജ്ഞാനവും പഠിപ്പിച്ചുതരികയും നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ക്ക് അറിയിച്ചു തരികയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് വഴി (നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം) പോലെ തന്നെയാകുന്നു ഇതും”(2:151). വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണമായി വന്നിട്ടുള്ള നബിചര്യ ഉള്‍ക്കൊള്ളുകയും പകര്‍ത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ പൂര്‍ണാര്‍ഥത്തില്‍ അല്ലാഹുവിനെ അനുസരിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാഹുവിന്റെ തൃപ്തിയും സ്‌നേഹവും ലഭിക്കണമെങ്കില്‍ റസൂല്‍(സ്വ)യുടെ ജീവിതചര്യ പിന്തുടരേണ്ടതുണ്ടെന്ന് അല്ലാഹു ഓര്‍മിപ്പിക്കുന്നു. ”പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ” (3:31). വിശുദ്ധ ഖുര്‍ആനിനോടൊപ്പം അതിന്റെ വിവരണങ്ങളായ തിരുദൂതരുടെ ജീവിതചര്യ (സുന്നത്തും) നാം സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. ”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്” (33::21).
ചുരുക്കിപ്പറഞ്ഞാല്‍ വിശുദ്ധ ഖുര്‍ആന്‍ ഇസ്‌ലാമിന്റെ ഒന്നാമത്തേതും അടിസ്ഥാനപരവുമായ പ്രമാണമാണ്. പ്രവാചകചര്യ (സുന്നത്ത്) ഇസ്‌ലാമിന്റെ രണ്ടാമത്തെ പ്രമാണവും.
വിശുദ്ധ ഖുര്‍ആനും നബിചര്യയും
വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങളുടെ ആധികാരിക വിശദീകരണമാണ് ഹദീസുകള്‍ അഥവാ നബിചര്യ. വിശുദ്ധ ഖുര്‍ആനില്‍ അടങ്ങിയ മൗലിക തത്ത്വങ്ങളും നിര്‍ദേശങ്ങളും ദൈവിക വെളിപാടിന്റെ അടിത്തറയില്‍ നിന്നു കൊണ്ട് വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തത് നബി(സ്വ)യായിരുന്നു. അതിനുള്ള അധികാരവും അവകാശവും നബി(സ്വ)ക്കുണ്ടെന്ന് അല്ലാഹു വ്യക്തമാക്കുന്നു. ”നിനക്ക് നാം ഉദ്‌ബോധനം അവതരിപ്പിച്ചുതന്നു. ജനങ്ങളിലേക്ക് ഇറക്കപ്പെട്ടത് നീ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍ വേണ്ടി” (16:44). ഖുര്‍ആനിക തത്ത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ജനങ്ങളിലേക്ക് കൈമാറിയ കേവലം സന്ദേശവാഹകനായിരുന്നില്ല പ്രവാചകന്‍. മറിച്ച് ആ തത്ത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും അതിന്റെ വിശദാംശങ്ങളോട് കൂടി സ്വന്തം ജീവിതത്തില്‍ ആവിഷ്‌കരിച്ച് അതിലൂടെ പ്രവാചകന്‍(സ്വ) അനുയായികളെ പഠിപ്പിക്കുകയും സംസ്‌കരിച്ചെടുക്കുകയും ആയിരുന്നു. പ്രവാചകന്‍(സ്വ) നിര്‍വഹിച്ച ആ ദൗത്യത്തെ ഖുര്‍ആന്‍ ഇപ്രകാരം പരാമര്‍ശിക്കുന്നു. ” തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ദൂതനെ” (3:164).
പരിശുദ്ധ ഖുര്‍ആന്‍ സംക്ഷിപ്തമായി വിവരിച്ച കാര്യങ്ങളെ വിശദീകരിക്കുകയും പ്രയോഗവല്‍ക്കരിക്കുകയും ചെയ്തത് പ്രവാചകന്‍(സ്വ) ആയിരുന്നു. ഉദാഹരണത്തിന് നമസ്‌കരിക്കാനുള്ള കല്പനകളും അതിന്റെ സമയത്തെക്കുറിച്ച സൂചനകളും മാത്രമാണ് ഖുര്‍ആനിലുള്ളത്. റക്അത്തുകളുടെ എണ്ണം, നമസ്‌കാരത്തിന്റെ ശരിയായ രൂപം, നമസ്‌കാരത്തിന്റെ മുന്നോടിയായ ബാങ്ക്, ഇഖാമത്ത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കുന്നത് ഹദീസുകളിലാണ്. ഞാന്‍ നമസ്‌കരിക്കുന്നത് എങ്ങനെയാണോ നിങ്ങള്‍ കാണുന്നത് അപ്രകാരം നിങ്ങളും നമസ്‌കരിക്കുക എന്ന് പറഞ്ഞുകൊണ്ട് നബി(സ്വ) നമസ്‌കാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി പഠിപ്പിച്ചുകൊടുത്തു. സകാത്ത് കൊടുക്കണമെന്ന് ഖുര്‍ആന്‍ കല്പിക്കുന്നു. എന്നാല്‍ സകാത്ത് നിര്‍ബന്ധമാകുന്ന സമ്പത്തിന്റെ പരിധി, സകാത്ത് നല്‍കേണ്ട അളവ്, സകാത്ത് നിര്‍ബന്ധമാകുന്ന സമ്പത്തിന്റെ ഇനങ്ങള്‍ എന്നിവയെല്ലാം നബി (സ്വ) ഹദീസുകളിലൂടെ നമുക്ക് വിശദീകരിച്ചുതരുന്നു. നോമ്പ് നിര്‍ബന്ധമാക്കികൊണ്ട് അല്ലാഹുവിന്റെ കല്പനയുണ്ടായപ്പോള്‍ വിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ അനുശാസന വന്നു: നോമ്പ് നോല്‍ക്കുന്ന ദിവസം പുലര്‍ച്ചെ കറുത്ത നൂലില്‍ നിന്ന് വെളുത്ത നൂല്‍ വ്യക്തമാവുന്നത് വരെ ഭക്ഷണം കഴിക്കാം (2:187). എന്നാല്‍ രാത്രിയില്‍നിന്ന് വെളുത്ത പ്രഭാതം പ്രകടമാവുകയാണ് ഇതിന്റെ ഉദ്ദേശ്യമെന്ന് നബി(സ്വ) വിശദീകരിച്ചു. ഇസ്‌ലാമിലെ മറ്റൊരു ആരാധനയായ ഹജ്ജ് നിര്‍വഹിക്കാനുള്ള കല്പന വിശുദ്ധ ഖുര്‍ആനിലുണ്ട്. എന്നാല്‍ ഹജ്ജിലെ അനുഷ്ഠാനങ്ങളുടെ ശരിയായ രൂപവും കാര്യങ്ങളും പഠിപ്പിക്കപ്പെട്ടത് ഹദീസിലൂടെയാണ്. ”എന്നില്‍നിന്ന് ഹജ്ജ് കര്‍മങ്ങള്‍ നിങ്ങള്‍ പഠിക്കുക” എന്നായിരുന്നു അതു സംബന്ധമായി നബി(സ്വ) പറഞ്ഞത്. ഭക്ഷ്യപദാര്‍ഥങ്ങളില്‍ നല്ലതെല്ലാം ഹലാലും ചീത്തയെല്ലാം നിഷിദ്ധവുമാണെന്ന പൊതുനിര്‍ദ്ദേശം നല്‍കുകയായിരുന്നു വിശുദ്ധ ഖുര്‍ആന്‍ (5:4,5). ഇങ്ങനെ വിശദീകരിച്ചുകൊണ്ട് നല്ല വസ്തുക്കള്‍ ഏതൊക്കെയാണെന്നും പാടില്ലാത്ത ചീത്ത വസ്തുക്കള്‍ ഏതൊക്കെയാണെന്നും നബി(സ്വ) നമുക്ക് പറഞ്ഞ് തന്നു. ”വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്, അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍ (6:82). ഈ സൂക്തത്തിലെ ‘ദുല്‍മ്’ (അക്രമം) ശിര്‍ക്കാണെന്ന് പ്രവാചന്‍(സ്വ) വിശദീകരിച്ചു. ഈ രൂപത്തില്‍ ഖുര്‍ആന്‍ വചനങ്ങളില്‍ നിന്ന് ഉണ്ടാകാവുന്ന സന്ദേഹങ്ങളെ ദൂരീകരിക്കുന്നതിന് ഹദീസ് സഹായകമാണ്.
വിശുദ്ധ ഖുര്‍ആനിലെ പൊതുവായ ആജ്ഞകളെ നബിചര്യയിലൂടെ കൃത്യമായി പറയുന്നു. ഉദാഹരണത്തിന് ഖുര്‍ആന്‍ അനന്തരവകാശികള്‍ക്ക് ഓഹരി നല്‍കാന്‍ ആജ്ഞാപിക്കുന്നു. എന്നാല്‍ അവരില്‍ നിന്നുള്ള ഘാതകരെ ഹദീസ് മുഖേന നബി ഒഴിവാക്കുന്നു.
ഇമാം ശാത്വിബി(റ) പറയുന്നു. ‘ഖുര്‍ആനില്‍ ഒന്നിലേറെ വ്യാഖ്യാനങ്ങള്‍ക്ക് പഴുതുള്ള വചനങ്ങള്‍ കാണാവുന്നതാണ്. അവയിലേതെങ്കിലും ഒന്നിനെ നബിചര്യ നിര്‍ണയിക്കുന്നു. അപ്പോള്‍ അത് സ്വീകരിക്കുകയും മറ്റുള്ളവയെ തള്ളിക്കളയുകയും ചെയ്യേണ്ടതാണ്. ഖുര്‍ആനിക വചനങ്ങളിലെ നിരുപാധിക കല്പനകളെ (അല്‍ മുത്വ്‌ലഖാത്ത്) നബിചര്യ നിബന്ധനക്ക് വിധേയങ്ങളാക്കി (അല്‍ മുഖയ്യദാത്ത്) മാറ്റുന്നു. ഖുര്‍ആനിലെ പൊതുവായ അനുശാസനങ്ങളെ നബിചര്യ ചിലപ്പോള്‍ പ്രത്യേകമാക്കുന്നു. ഉദാഹരണമായി മോഷ്ടാവിന്റെയും മോഷ്ടിച്ചവളുടെയും കരം മുറിക്കാന്‍ ഖുര്‍ആന്‍ ആജ്ഞാപിക്കുന്നു (5:38). എന്നാല്‍ നബിചര്യ അതിന് പ്രത്യേക പരിധി നിര്‍ണയിക്കുന്നു. (അല്‍മുവാഫഖാത്ത്) 7.
ഖുര്‍ആനിക തത്വങ്ങളുടെയും അധ്യാപനങ്ങളുടെയും യഥാര്‍ഥ ആശയവും പൊരുളുകളും ഹദീസുകളുടെ അഭാവത്തില്‍ ഗ്രഹിക്കുക സാധ്യമല്ല. ഖുര്‍ആന്‍ വിഭാവന ചെയ്യുന്ന രീതിയിലുള്ള മതപരവും ആത്മീയവുമായ തലങ്ങള്‍ സന്തുലിതമായി കോര്‍ത്തിണക്കപ്പെട്ട ഇസ്‌ലാമിക ജീവിതം സാധ്യമാകണമെങ്കിലും ഹദീസുകള്‍ കൂടിയേ തീരൂ.
ഹദീസുകളും വഹ്‌യ് തന്നെ
അല്ലാഹു പ്രവാചകന്മാര്‍ക്ക് നല്‍കുന്ന സന്ദേശങ്ങള്‍ക്കാണ് സാങ്കേതികമായി ദിവ്യബോധനം (വഹ്‌യ്) എന്നു പറയുന്നത്. നബിമാര്‍ക്ക് നല്‍കപ്പെടുന്ന ദിവ്യജ്ഞാനങ്ങ ള്‍ക്കെല്ലാം വഹ്‌യ് എന്ന് പറയുന്നു. അവയില്‍ ചിലത് പരിശുദ്ധ വേദഗ്രന്ഥങ്ങളും മറ്റു ചിലത് വേദവചനങ്ങളല്ലാത്ത ദിവ്യബോധനങ്ങളുമാണ്. വേദഗ്രന്ഥങ്ങള്‍ നല്‍കപ്പെട്ടിട്ടില്ലാത്ത പ്രവാചകന്മാരുടെ ദിവ്യബോധനങ്ങളെല്ലാം വഹ്‌യുകളാകുന്നു. നബിയേ, നൂഹിനും അദ്ദേഹത്തിന് ശേഷമുള്ള പ്രവാചകന്മാര്‍ക്കും നാം സന്ദേശം നല്‍കിയതുപോലെത്തന്നെ നിനക്കും ഞാന്‍ സന്ദേശം നല്‍കിയിരിക്കുന്നു. ദാവൂദിന് നാം സബൂര്‍ (സങ്കീര്‍ത്തനം) നല്‍കി (4:163). ഉപരിസൂചിത സൂക്തത്തില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്മാരില്‍ മുഹമ്മദ്, ഈസാ, ദാവൂദ്, എന്നിവര്‍ക്കു മാത്രമേ വേദഗ്രന്ഥങ്ങള്‍ ലഭ്യമായിട്ടുള്ളൂ. മറ്റുള്ളവര്‍ക്ക് ലഭ്യമായ വഹ്‌യുകളെല്ലാം വേദഗ്രന്ഥങ്ങളല്ലാത്ത സന്ദേശങ്ങളായിരുന്നു. അവ പ്രമാണമായംഗീകരിച്ച് തദനുസാരം പ്രവര്‍ത്തിക്കാന്‍ അവര്‍ കടപ്പെട്ടിരിക്കുന്നു.
ഇസ്‌ലാമിക നിയമങ്ങളുടെ മൗലിക സ്രോതസ്സ് ഖുര്‍ആനാണ്. ദൈവിക വെളിപാടിന്റെ അടിസ്ഥാനത്തിലേ പ്രവാചകന്‍(സ്വ) സംസാരിക്കുകയുള്ളുവെന്ന് ഖുര്‍ആനില്‍ സംശയലേശമന്യേ വ്യക്തമാക്കപ്പെട്ടിട്ടുണ്ട് (53:3). അതിനാല്‍ ഖുര്‍ആനിക തത്ത്വങ്ങളെ വിശദീകരിച്ചും വ്യാഖ്യാനിച്ചും പ്രവാചകന്‍(സ്വ) പറയുന്നതും പ്രവര്‍ത്തിച്ചതുമെല്ലാം ദിവ്യവെളിപാടുതന്നെയാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. അതിനാല്‍ വഹ്‌യ് രണ്ടിനങ്ങളുണ്ട് എന്ന് വ്യക്തമാവുന്നു. അമാനുഷികമായ ഘടനയുള്ളതും, പാരായണം ചെയ്യല്‍ പുണ്യമുള്ളതുമായ (മത്‌ലുവ്വ്) ഖുര്‍ആനാണ് അവയിലൊന്ന്. നബിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടതും പാരായണം പുണ്യമായിഗണിക്കാത്ത (വഹ്‌യ് ഗൈറു മത്‌ലുവ്) ചര്യയാണ് മറ്റൊന്ന്-അവയ്ക്ക് ഹദീസ് എന്നു പറയുന്നു. മതപരമായ ഏതു വിഷയത്തിലും നബി(സ്വ) സംസാരിച്ചത് വഹ്‌യാണ്. നബി(സ്വ) പറഞ്ഞു: ”അറിയുക എനിക്ക് വേദഗ്രന്ഥവും അത്ര തന്നെ വേറെയും നല്‍കപ്പെട്ടിരിക്കുന്നു” (അബൂദാവൂദ്) 8.
മൂസാ(അ)ക്ക് തൗറാത്ത് ലഭിച്ചത് സീനായിലെ പ്രവാസകാലത്തായിരുന്നു. അതിന് മുന്‍പ് അദ്ദേഹം ഒട്ടേറെ ഉപദേശങ്ങളും നിര്‍ദേശങ്ങളും ചര്യകളും ജനങ്ങള്‍ക്ക് നല്‍കി. അവയെല്ലാം അനുസരിക്കാന്‍ അദ്ദേഹത്തിന്റെ ജനത ബാധ്യസ്ഥരായിരുന്നു. മുഹമ്മദ്(സ്വ)ക്കും ഇതുപോലെ ഖുര്‍ആനല്ലാത്ത വെളിപാട് അവതരിച്ചുകിട്ടിയിരുന്നെന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. മസ്ജിദുല്‍ ഹറം ഖിബ്‌ലയാക്കുന്നതിന് മുന്‍പ് നബി(അ)യും അനുയായികളും ബൈതുല്‍ മുഖദ്ദസിന്റെ നേരെ തിരിഞ്ഞായിരുന്നു നമസ്‌കരിച്ചിരുന്നത്. അത് അല്ലാഹുവന്റെ നിശ്ചയപ്രകാരമായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കാന്‍ ആജ്ഞാപിക്കുന്ന സൂക്തങ്ങളൊന്നും ഖുര്‍ആനില്‍ കണ്ടെത്താനാവില്ലതാനും. അല്ലാഹുവിന്റെ കല്പനപ്രകാരം ആദ്യത്തെ ഖിബ്‌ലയായി ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിയാന്‍ ഉള്ള നിര്‍ദേശം ഖുര്‍ആന്‍ കൂടാതെയുള്ള വെളിപാടിലൂടെയായിരുന്നുവെന്ന് വ്യക്തമാണ്. പ്രവാചകന്റെ വളര്‍ത്തുപുത്രനായ സൈദ് (റ) വിവാഹമോചനം ചെയ്ത സ്ത്രീയെ നബിക്ക് വിവാഹം ചെയ്ത് കൊടുത്തത് നടന്നുകഴിഞ്ഞ സംഭവമായി ഖുര്‍ആനില്‍ (33:37) വിവരിക്കുന്നുണ്ട്. എന്നാല്‍ പ്രസ്തുത കല്പന ഖുര്‍ആനിലില്ല. ഈ കല്‍പന ഖുര്‍ആനല്ലാത്ത വെളിപാടിലൂടെയായിരുന്നുവെന്ന് വ്യക്തമാണ്.
ദിവ്യബോധനം മൂന്നു വിധത്തിലുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ”വെളിപാട് രൂപത്തിലോ, മറയ്ക്കു പിന്നിലായോ, ഒരു ദൂതനെ അയച്ച് താനുദ്ദേശിക്കുന്നത് തന്റെ അനുമതിയോടെ ബോധനം നല്‍കിക്കൊണ്ടോ അല്ലാതെ അല്ലാഹു ഒരു മനുഷ്യനോടും സംസാരിക്കുന്നില്ല. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു” (42:51). ഖുര്‍ആന്‍ വ്യക്തമാക്കിയ ഈ മൂന്ന് രൂപങ്ങളില്‍ ദൂതന്‍ (ജിബ്‌രീല്‍) മുഖേനയുള്ള വെളിപാട് മാത്രമാണ് ഖുര്‍ആനിലുള്ളത്. എന്നാല്‍ സ്വപ്നങ്ങളിലൂടെയും ദൈവം സന്മാര്‍ഗ ദര്‍ശനം നല്‍കുമെന്നതിന് ഖുര്‍ആന്‍ പിന്‍ബലം നല്‍കുന്നുണ്ട്. മക്കയില്‍ പ്രവേശിക്കുന്നതും കഅ്ബ ത്വവാഫ് ചെയ്യുന്നതും മദീനയില്‍വെച്ച് പ്രവാചകന്‍ സ്വപ്നം കാണുകയുണ്ടായി. ഈ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുകയും ചെയ്തു. പ്രസ്തുത സ്വപ്നം പ്രവാചകനെ അല്ലാഹു കാണിച്ചതാണെന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ”നിസ്സംശയം അല്ലാഹു തന്റെ ദൂതന് സ്വപ്നം സത്യസന്ധമായി സാക്ഷാത്കരിച്ചിരിക്കുന്നു. അതായത് നിങ്ങള്‍ മസ്ജിദുല്‍ ഹറാമില്‍ തീര്‍ച്ചയായും പ്രവേശിക്കണമെന്ന സ്വപ്നം’‘(48:27). ഹദീസുകളും ദൈവിക വെളിപാട് തന്നെയാണെന്ന് ഇതെല്ലാം സൂചിപ്പിക്കുന്നു.
References
- അല്‍ മുസ്തദ്‌റകു അലസ്സ്വഹീഹൈനി, അബൂ അബ്ദില്ല അല്‍ ഹാകിം മുഹമ്മദ്ബ്‌നു അബ്ദില്ല, ദാറുല്‍ കുതുബില്‍ ഇല്മിയ്യ, ബൈറൂത്ത്, വാള്യം 01, പേജ്: 172, ഹദീസ് 319[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 72, ഹദീസ് 2702[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 119, ഹദീസ് 646[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 06, പേജ് 68, ഹദീസ് 1946[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 07, പേജ് 73, ഹദീസ് 2309[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 61, ഹദീസ് 1017[↩]
- അല്‍ മുവാഖാത്ത്, ഇബ്‌റാഹീമുബ്‌നു മൂസാ അല്ലഖ്മീ അല്‍ ഗര്‍നാത്വീ, ശാത്വബീ, വാള്യം 04, പേജ് 309[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 200, ഹദീസ് 4604[↩]
