ഇമാം അഹ്മദുബ്നുഹമ്പല്
ഇമാം അഹ്മദുബ്നു ഹമ്പല്‍ ഏറ്റവും വലിയ ആദര്‍ശശാലിയും ഭൗതിക പ്രലോഭനങ്ങള്‍ക്കു ഒരിക്കലും വഴങ്ങാത്ത ഉജ്വല വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു. ഇമാം ശാഫിഈ സ്വന്തം ശിഷ്യനായ അഹ്മദിനെപ്പറ്റി പറഞ്ഞത് ഇപ്രകാരമാണ്. ‘ഞാന്‍ ബഗ്ദാദ് വിടുമ്പോള്‍ അഹ്മദ് ഇബ്നു ഹമ്പലിനേക്കാള്‍ ശ്രേഷ്ഠനും വിജ്ഞാനിയും ഭക്തനുമായ മറ്റൊരു പണ്ഡിതനെയും അവിടെ കണ്ടില്ല’. ഖുര്‍ആന്‍ സൃഷ്ടിവാദമുന്നയിച്ച മുഅ്തസിലി പ്രസ്ഥാനത്തിനും അതിനു ശക്തിപകര്‍ന്ന അബ്ബാസി ഭരണാധികാരികള്‍ക്കുമെതിരില്‍ അഹ്മദ് നടത്തിയ രോമാഞ്ചജനകമായ ചെറുത്തുനില്‍പ്പില്ലായിരുന്നുവെങ്കില്‍ മുസ്ലിംകളുടെ ചരിത്രം തന്നെ സഞ്ചരിക്കുക മറ്റൊരു ദിശയിലൂടെയാകുമായിരുന്നു. റസൂലിന്റെ വാക്കോ പ്രവൃത്തിയോ വ്യക്തമാക്കുന്ന ഒരു ഹദീസ് കിട്ടിക്കഴിഞ്ഞാല്‍ അത് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തും മുമ്പായി ജീവിതത്തില്‍ പകര്‍ത്തുന്ന ഈ സത്യാന്വേഷി ചരിത്രത്തില്‍ ഒരിക്കലും മായാത്ത മാതൃകകള്‍ മുദ്രണം ചെയ്തു.

തുര്‍ക്കിസ്താനിലെ മര്‍വില്‍ ഹി. 164 റബീഉല്‍ അവ്വലില്‍ അഹ്മദ് പിറന്നു. മൂന്ന് വയസ്സുള്ളപ്പോള്‍ പിതാവ് മണ്മറഞ്ഞു. അനന്തര സ്വത്തായി ലഭിച്ച ഒരു തുണ്ടം ഭൂമിയില്‍ നിന്നുള്ള ചെറിയ വരുമാനം മാത്രമായിരുന്ന ഉപജീവനമാര്‍ഗം. ചെലവിനു നന്നേ വിഷമിച്ച മാതാവ് പുത്രനെ ശ്രദ്ധാപൂര്‍വം വളര്‍ത്തി. സുന്ദരിയായ ആ യുവതി മകനു ദോഷം ചെയ്യുമെന്നു ഭയന്ന് പുനര്‍വിവാഹം വേണ്ടെന്നു വെച്ചു. ശിശുവായിരിക്കുമ്പോള്‍ തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ അഹ്മദ് എഴുത്തും വായനയും അഭ്യസിച്ചു. പൂര്വികന്മാരുടെ നല്ല കഥകളും മാതൃകകളും പറഞ്ഞുകേള്‍പ്പിച്ച മാതാവ് പുത്രനില്‍ സദ്ഗുണങ്ങള്‍ വളര്‍ത്തി. ‘ധാരാളം പണം ചെലവഴിച്ചു ഞാന്‍ എന്റെ കുട്ടിയെ അധ്യാപകനെ വെച്ച് പഠിപ്പിക്കുന്നു. പക്ഷേ, യതീമായ അഹ്മദ് എല്ലാ കുട്ടികളെയും കവച്ചുവെക്കുന്ന മിടുക്കന്!’ മാതാവ് അഭിമാനം കൊണ്ടു. അയല്‍ക്കാര്‍ ആശ്ചര്യം പ്രകടിപ്പിച്ചു.
പിതൃവ്യന് ബഗ്ദാദില്‍ ഖലീഫക്ക് അന്നന്നത്തെ വാര്‍ത്തകള്‍ നാട്ടില്‍ നിന്നു ശേഖരിച്ച് എത്തിച്ചുകൊടുക്കുന്ന ജോലിയായിരുന്നു. അദ്ദേഹം വാര്‍ത്തകള്‍ എത്തിക്കുന്ന ദൗത്യം അഹ്മദിനെ ഏല്‍പ്പിച്ചു. പക്ഷേ, വാര്‍ത്ത ലഭിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നു. വിചാരണക്കു വിധേയനായപ്പോള്‍ കുട്ടി പറഞ്ഞു. ‘ഞാന്‍ അത് വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു. ആളുകള്‍ക്ക് ദോഷം ചെയ്യുന്ന വാര്‍ത്തകള്‍ എത്തിക്കുന്ന ജോലി തന്നെ ഏല്‍പ്പിച്ചതില്‍ അഹ്മദ് ശക്തിയായി പ്രതിഷേധിച്ചു. സൈനിക സേവനത്തിന് പോയ പുരുഷന്മാര് ഭാര്യമാര്‍ക്ക് അയക്കുന്ന കത്തുകള്‍ വിശ്വസ്തതയോടെ വായിച്ചു കൊടുക്കുകയും സ്ത്രീകള്‍ പറയുന്ന മറുപടി എഴുതികൊടുക്കുകയും ചെയ്യുന്ന ചെറിയ സേവനവും അദ്ദേഹം നിര്‍വഹിച്ചു. എന്നാല്‍ ഭര്ത്താക്കന്മാരുടെ നേരെയുള്ള സ്ത്രീകളുടെ വഴിവിട്ട വികാര പ്രകടനം അദ്ദേഹം രേഖപ്പെടുത്തുമായിരുന്നില്ല.
പരമ ദരിദ്രനും അനാഥനുമായിരുന്ന അഹ്മദ് വളരെ കഷ്ടപ്പെട്ടാണ് പഠിച്ചത്. ഉമ്മ എന്നും അഹ്മദിനു ഒരു ശക്തിസ്രോതസ്സും ആവേശവുമായിരുന്നു. തന്നെ പോറ്റാന്‍ ഉമ്മ സഹിക്കുന്ന വിഷമം മനസ്സിലാക്കി അവര്‍ക്കു അല്പം ആശ്വാസം നല്കാന് അദ്ദേഹം നെയ്ത്ത് തൊഴിലിലേര്‍പ്പെട്ടു. മുനഷ്യന് സ്വന്തം കൈകൊണ്ട് അധ്വാനിച്ചു തിന്നുന്നതാണ് ഏറ്റവും ശ്രേഷ്ഠം എന്ന ഹദീസ് അദ്ദേഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. പക്ഷേ, ചെലവിനു തികയാതെ വന്നപ്പോള്‍ പണം കടം വാങ്ങി. അത് തിരിച്ചു കൊടുത്തപ്പോള്‍ കടം നല്കിയ ധനികന് വാങ്ങാന്‍ കൂട്ടാക്കിയില്ല. ‘തിരിച്ചു വാങ്ങാന്‍ ഉദ്ദേശിച്ചല്ല ഞാന്‍ അതു തന്നത്’ എന്നായി അയാളുടെ ന്യായം. അഹ്മദ്: ‘നിവൃത്തിയില്ല. തിരിച്ചു തരാന്‍ ഉദ്ദേശിച്ചു തന്നെയാണ് ഞാന്‍ കടം വാങ്ങിയത്’.
വിശപ്പു സഹിക്കാതെ വന്നപ്പോള്‍ കൃഷിത്തോട്ടത്തില്‍ നിന്നു അവയുടെ ഭൂമിയുടെ പുറത്തേക്കു കൊഴിഞ്ഞുവീഴുന്ന ഫലങ്ങള്‍ ശേഖരിച്ചു തിന്നാല്‍ അഹ്മദ് നിര്‍ബന്ധിതനായി. തോട്ടത്തിനുള്ളില്‍ കടന്നു തിന്നുന്നതിനേ വിലക്കുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ചുമട്ടു തൊഴിലാളിയായും പകര്ത്തെഴുത്തുകാരനായും ജോലി നോക്കി പഠനയാത്രക്കാവശ്യമായ പണം അദ്ദേഹം ശേഖരിക്കുമായിരുന്നു. വാഹനക്കൂലിക്കു പണമില്ലാത്തതിനാല്‍ പലപ്പോഴും കാല്‍നടയായിട്ടാണ് സഞ്ചരിക്കുക.
അഹ്മദിന്റെ ചരിത്രം കണ്ട് ഇമാം ശാഫിഈ അദ്ദേഹത്തിനു ഒരു ജോലി തരപ്പെടുത്താന്‍ ശ്രമം നടത്തി. യമനില്‍ ഒരു ജഡ്ജിയുടെ ഒഴിവുണ്ടായിരുന്നു. ഖലീഫ മഅ്മൂന്‍ അനുയോജ്യനായ ഒരാളെ കണ്ടെത്താന്‍ ശാഫിഈയെ ഏല്പിച്ചതായിരുന്നു. പക്ഷേ, അഹ്മദ് ശാഫിഈക്കു കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു. ‘ഈ ജോലിയുടെ കാര്യം എന്നോട് ആവര്‍ത്തിച്ചാല്‍ ഇനി ഒരിക്കലും ഞാന്‍ ഇങ്ങോട്ടുവരില്ല.’ ശാഫിഈ ലജ്ജിതനായി തലതാഴ്ത്തി.
അഹമദ് ഹദീസ് വിജ്ഞാനത്തില്‍ മാത്രമാണ് പ്രധാനമായും ശ്രദ്ധയൂന്നിയത്. പതിനഞ്ചാം വയസ്സില്‍ ഹദീസ് പഠിക്കാന്‍ തുടങ്ങിയ ആ ബാലന് ഏഴുവര്‍ഷം ബഗ്ദാദിലെ പണ്ഡിതന്മാരുടെ കീഴില്‍ പഠിച്ചു. അബൂഹനീഫയുടെ ശിഷ്യനായ അബൂയൂസുഫാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ഗുരു. എന്നാല്‍ യുക്തിന്യായത്തില് മതവിധികള്‍ വ്യാഖ്യാനിക്കുന്നതില്‍ സ്ഥാനം കല്പിക്കുന്ന അബൂയൂസുഫിന്റെ രീതിയില്‍ അദ്ദേഹം സംതൃപ്തനായിരുന്നില്ല. എങ്കിലും അബൂയൂസുഫിന്റെ ചിന്തകള്‍ അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തിയിരുന്നു. ഇരുപത്തിരണ്ടു വയസ്സുള്ളപ്പോള്‍ ഹി.176ല്‍ അദ്ദേഹം ബസറയിലേക്കും തുടര്‍ന്ന് ഹിജാസിലേക്കും പോയി. ഹിജാസില്വെച്ചാണ് മസ്ജിദുല്‍ ഹറാമില്‍ ശാഫിഈയെ പരിചയപ്പെടുന്നത്. ഈ മനുഷ്യന്റെ വിജ്ഞാനം നമുക്ക് നഷ്ടപ്പെടുകയാണെങ്കില്‍ അന്ത്യനാള്‍ വരെ അത് പരിഹരിക്കാന്‍ കഴിയില്ല. ശാഫിഈയെപ്പറ്റി അഹ്മദിന്റെ പ്രതികരണം ഇതായിരുന്നു. ഇറാഖിലേക്കു പോയ അഹ്മദ് വീണ്ടും ഹിജാസിലേക്ക് തിരിച്ചെത്തി ഇമാം മാലിക്കുമായി ബന്ധപ്പെട്ടു. റയ്യില്പോയി ജരീറുബ്നു അബ്ദില്ലയുടെ ശിഷ്യത്വം സ്വീകരിക്കാന്‍ അദ്ദേഹത്തിനു ഉല്‍കടമായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, 15 ദിര്‍ഹം കൈയിലില്ലാത്തതിനാല്‍ അത് സാധിച്ചില്ല.
ബഗ്ദാദില്‍ വെച്ചു ശാഫിഈയെ കണ്ടുമുട്ടിയപ്പോള്‍ അഹ്മദിന്റെ വൈജ്ഞാനിക കഴിവിലും ഹദീസ് റിപ്പോര്‍ട്ടു ചെയ്യുന്നതിലുള്ള സൂക്ഷ്മതയിലും മതിപ്പു തോന്നിയ ശാഫിഈ പറഞ്ഞു. നിങ്ങള്‍ക്കു അന്യൂനമായ ഒരു ഹദീസ് ലഭിച്ചാല്‍ അത് എന്നെ അറിയിക്കണം.
വിജ്ഞാനത്തിനു അഹ്മദു കല്പിച്ചിരുന്ന വില എത്രവലുതായിരുവെന്ന് വ്യക്തമാക്കുന്ന ഒരു സംഭവം അദ്ദേഹത്തിന്റെ പുത്രന് റിപ്പോര്‍ട്ട് ചെയ്യുന്നു. അഹ്മദും യഹ്യ ഇബ്നു മഈനും ഹജ്ജിനു പുറപ്പെട്ടു. ഹജ്ജ് കഴിഞ്ഞശേഷം സന്‍ആഇല്‍ ചെന്നു അബ്ദുറസ്സാഖുബ്നു ഹുമാം എന്ന ഹദീസ് പണ്ഡിതനെ കാണാമെന്നും അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ മക്കയില്‍ വന്നപ്പോള്‍ അതാ അബ്ദുര്‍റസാഖ് ത്വവാഫ് ചെയ്യുന്നു. ത്വവാഫ് കഴിഞ്ഞ ശേഷം അദ്ദേഹവുമായി പരിചയപ്പെട്ടു. യഹ്യാ ഹദീസ് പഠനത്തിന് സമയം നിശ്ചയിക്കാന്‍ അഹ്മദിനോടാവശ്യപ്പെട്ടു. നാം ഹജ്ജ് കഴിഞ്ഞ് സന്‍ആഇല്‍ അബ്ദുറസാഖിന്റെ താമസസ്ഥലത്ത് ചെന്നു അദ്ദേഹത്തെ കാണാനാണ് നിയ്യത്ത് ചെയ്തിട്ടുള്ളത്. ഇവിടെ വന്നു അദ്ദേഹത്തോടു സംസാരിക്കുന്നത് ശരിയല്ല.
ഹജ്ജ് കഴിഞ്ഞു യമനിലേക്കുപോയി അബ്ദുറസാഖില്‍ നിന്നും ധാരാളം ഹദീസ് പഠിച്ചു. അഹ്മദിന്റെ സാമ്പത്തിക ഞെരുക്കം മനസ്സിലാക്കിയ അബ്ദുറസാഖ് അദ്ദേഹത്തിന് കുറച്ചു ദീനാര്‍ സമ്മാനിച്ചെങ്കിലും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. ഒരു പകര്‍ത്തെഴുത്തുകാരന്റെ ജോലി ചെയ്തു അത്യാവശ്യത്തിനുള്ളത് സമ്പാദിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. അഹ്മദില് ഏറ്റവും സ്വാധീനം ചെലുത്തിയ മറ്റൊരു ഗുരുവായ അബ്ദുല്ലാഹിബ്നുല്‍ മുബാറക് അറിവും ധനവും ഒത്തുകൂടിയ പണ്ഡിതനായിരുന്നു. പക്ഷേ, ഒരു ദിരദ്രനെപ്പോലെ ജീവിച്ച അദ്ദേഹത്തിന്റെ വാതില്ക്കല് സദാസമയവും ദരിദ്രരുടെയും ആവശ്യക്കാരുടെയും വലിയ തിരക്കായിരുന്നു. തന്റെ കൊട്ടാരത്തില്‍ പോലും കാണാത്ത ഈ കാഴ്ച ഖലീഫയെ അത്ഭുതപ്പെടുത്തി. അഹ്മദിനെ സാമ്പത്തികമായി സഹായിക്കാന്‍ ഈ പണ്ഡിതന് തയ്യാറായെങ്കിലും അഹ്മദ് പറഞ്ഞു. എനിക്ക് നിങ്ങളുടെ വിജ്ഞാനം മതി. പണം വേണ്ട.
കഠിനമായ അധ്വാനവും ദാരിദ്ര്യവും രണ്ടും കൂടിയായപ്പോള്‍ അഹ്മദ് നന്നേ ക്ഷീണിച്ചു. അറിവു തേടി നാടുചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. ഈ യാത്ര ഏതുവരെ? ആരോ ചോദിച്ചു. അഹ്മദ് പറഞ്ഞു. മിനല്‍ മഹ്ബറ ഇലല് മഖ്ബറ (ഖബറില്‍ പ്രവേശിക്കും വരെ അറിവു തേടി യാത്ര ചെയ്യും).
ഇമാം അഹ്മദുബ്നു ഹമ്പലിന്റെ മാതൃകാ ജീവിതം
ധനത്തിന്റെ വിഷയത്തില്‍ ഒരു പ്രത്യേക തത്വശാസ്ത്രം സ്വീകരിച്ച പണ്ഡിതനായിരുന്നു അഹ്മദ്. അദ്ദേഹത്തിന്റെ ഗുരുവായ അബ്ദുല്ലാഹിബ്നുല്‍ മുബാറകില്‍ നിന്നു കേട്ട ഒരു കഥ അദ്ദേഹെത്ത വളരെയധികം സ്വാധീനിച്ചിരുന്നു. അബ്ദുല്ല ഹജ്ജിനു പോകുമ്പോള്‍ ഹൃദയഭേദകമായ ഒരു കാഴ്ച കണ്ടു. ഒരു കുപ്പത്തൊട്ടി, അവിടെ ഒരു യുവതി ചത്ത പക്ഷിയെ എടുത്തു പൊതിയുന്നു. ഇതെന്തിനാണ്. അബ്ദുല്ല ചോദിച്ചു. ഇവിടെ എനിക്കും എന്റെ സഹോദരനും ഞങ്ങള്‍ ഉടുത്ത ഈ വസ്ത്രം മാത്രമേയുള്ളൂ. ഈ കുപ്പത്തൊട്ടിയിലെ ഉച്ചിഷ്ടങ്ങളാണ് ഞങ്ങളുടെ ആഹാരം. ഞങ്ങള്‍ക്കു ശവം അനുവദനീയമായിരിക്കുന്നു. (ജീവന് നിലനിര്‍ത്താന്‍ മറ്റൊന്നും കിട്ടിയില്ലെങ്കില്‍ ശവം തിന്നാം). ഞങ്ങളുടെ പിതാവിന് ധാരാളം സ്വത്തുണ്ടായിരുന്നു. അതെല്ലാം ഭരണാധികാരികള്‍ പിടിച്ചടക്കി. അദ്ദേഹം വധിക്കപ്പെടുകയും ചെയ്തു. യുവതി പറഞ്ഞു തീര്‍ത്തു.
ഈ കദന കഥ കേട്ടപ്പോള്‍ അബ്ദുല്ലാഹിബ്നുല്‍ മുബാറക് സഹായിയോടു ചോദിച്ചു. നിന്റെ പക്കല്‍ ഇപ്പോള്‍ ചെലവിനു പണം എത്രയുണ്ട്. അയാള്‍ ആയിരം ദീനാര്‍ ഉണ്ടെന്നു അറിയിച്ചു. അഹ്മദ്: അതില്‍ നിന്ന് 20 ദീനാര്‍ എണ്ണിയെടുക്കൂ! നമുക്ക് നാട്ടിലേക്കു തന്നെ തിരിച്ചു പോകാന്‍ അത് മതി. ബാക്കിയുള്ളതെല്ലാം ഈ സ്ത്രീക്കു കൊടുക്കുക. ഇതാണ് നമുക്ക് ഈ വര്‍ഷത്തെ ഹജ്ജിനേക്കാള്‍ പുണ്യമുള്ള കൃത്യം. ഈ കഥ കേള്‍ക്കുമ്പോഴൊക്കെയും അഹ്മദ് കരയുമായിരുന്നു. ഇത്തരം കഥകള്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു പ്രത്യേകതരം സാമ്പത്തിക വീക്ഷണം വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഭരണാധികാരികളുടെ ക്രമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളോട് അദ്ദേഹത്തിനു കടുത്ത അമര്‍ഷമായിരുന്നു. അവര്‍ തെറ്റായ നിലക്കു സമ്പാദിച്ച ധനമാണെങ്കിലോ എന്ന ആശങ്കകാരണം അവരുടെ സഹായങ്ങളും സമ്മാനങ്ങളും അദ്ദേഹം നിരസിക്കുകയായിരുന്നു.
ഒരിക്കല്‍ വളരെ വിഷമിച്ച ഒരു സന്ദര്‍ഭത്തില്‍ മുതവക്കില്‍ ഖലീഫയില്‍ നിന്നുള്ള ഒരു പാരിതോഷികവുമായി ഒരു ദൂതന് വന്നു. അഹ്മദ് അത് വാങ്ങാന്‍ വിസമ്മതിച്ചു. അത് നിരസിച്ചാല്‍ ഖലീഫ അതിന്നു കല്പിക്കുന്ന അര്‍ഥം മറ്റൊന്നായിരിക്കുമെന്ന് ചിലര്‍ അഹ്മദിനെ ഉപദേശിച്ചു. പണക്കിഴി അദ്ദേഹം സ്വീകരിച്ചെങ്കിലും രാത്രി ഉറക്കം വന്നില്ല. എന്നാല്‍ നേരം പുലര്‍ന്നു ആളുകള്‍ വീടുകളില്‍ നിന്നു പുറത്തിറങ്ങും മുമ്പ് അഹ്മദ് 50, 100, 200 എന്നീ തോതില്‍ പണ്ഡിതന്മാര്ക്കും സാധുക്കള്‍ക്കും അത് വിതരണം ചെയ്തുകഴിഞ്ഞിരുന്നു. അവസാനം അത് സൂക്ഷിച്ച സഞ്ചിയും ഒരു സാധുവിന് നല്കി.
ഭൗതിക താല്പര്യങ്ങളില് നിന്നു സ്വത്വത്തെ ശുദ്ധീകരിച്ച മഹാന്മാര്ക്കു മാത്രമേ ലോകത്ത് മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നു ചരിത്രം തെളിയിക്കുന്നു. അഹ്മദിന്റെ ഈ ധീരമായ നിലപാട് അദ്ദേഹത്തിനു ചരിത്രത്തില്‍ ശാശ്വത പ്രതിഷ്ഠ നേടിക്കൊടുക്കക മാത്രമല്ല അദ്ദേഹം പ്രതിനിധാനം ചെയ്ത ആശയത്തിന് മേല്‍ക്കോയ്മയും സൃഷ്ടിച്ചുകൊടുത്തു.
മറ്റു പല സദ്ഗുണങ്ങളുടെയും വിളനിലം കൂടിയായിരുന്നു അഹ്മദ്. തന്നെ ഉപദ്രവിച്ചവര്‍ക്കും മാപ്പു നല്‍കുക അദ്ദേഹത്തിന്റെ പ്രകൃതമായിരുന്നു. ‘അവര്‍ മാപ്പു നല്‍കുകയും വീട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ’ എന്ന ഖുര്‍ആന്‍ വചനം അദ്ദേഹം സദാ ഉരുവിടാറുണ്ടായിരുന്നു. ഒരിക്കല്‍ അഹ്മദിനെപ്പറ്റി ഖലീഫയുടെ മുമ്പില്‍ ഒരാരോപണം ആരോ ഉന്നയിച്ചു. അദ്ദേഹം അലവികളില്‍പ്പെട്ട ഒരു വിപ്ലവകാരിയെ വീട്ടില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നാണ് ആരോപണം. വീട് അരിച്ചുപെറുക്കി തിരഞ്ഞിട്ടും ആളെ കിട്ടാതിരുന്നപ്പോള്‍ ആരോപണം വ്യാജമാണെന്നു തെളിഞ്ഞു. ഈ ഏഷണി പറഞ്ഞവനുള്ള ശിക്ഷ വിധിക്കാന്‍ ഖലീഫ അഹ്മദിനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. അവന് കുട്ടികളുടെ പിതാവായിരിക്കും. അവര്‍ക്കു വിഷമം സൃഷ്ടിക്കുന്ന ഒരു നടപടിയും പാടില്ല.
ചതുരംഗം കളിക്കുന്നതിനോട് അഹ്മദിനു കടുത്ത വിരോധമായിരുന്നു. മനുഷ്യനെ ഗൗരവമുള്ള വിഷയങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്ന വിനോദമെന്ന് അദ്ദേഹം അതിനെ വിശേഷിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ തന്റെ ശിഷ്യന് ചതുരംഗക്കളിക്കാരുടെ കൂട്ടത്തിലേക്ക് കയറിച്ചെന്നു അവരുടെ ചതുരംഗപ്പലക വലിച്ചെറിയുകയും അവരോട് കയര്‍ക്കുകയും ചെയ്ത നടപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയാണുണ്ടായത്. അതേ അവസരം സത്യം വെട്ടിത്തുറന്നു പറയുന്നതില്‍ ഒരു സങ്കോചവും അഹ്മദിനില്ലായിരുന്നു.
അഹ്മദിന്റെ വിശിഷ്ട ഗുണങ്ങള്‍ കാരണം മുസ്ലിംകള് മാത്രമല്ല അമുസ്ലിംകളും അദ്ദേഹത്തെ അളവറ്റു ആദരിച്ചു. അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതില്‍ അവര്‍ പുണ്യം ദര്‍ശിച്ചു. ഒരിക്കല്‍ അദ്ദേഹത്തെ ചികിത്സിക്കാന്‍ വന്ന ക്രൈസ്തവ വൈദ്യന്മാരുടെ കൂട്ടത്തില്‍ ഒരു പുരോഹിതനുണ്ടായിരുന്നു. അദ്ദേഹം അഹ്മദിനോട് പറഞ്ഞു. അങ്ങ് ജീവിച്ചിരിക്കുന്നതിന്റെ നന്മ ഇസ്ലാമിന് മാത്രമല്ല, സൃഷ്ടികള്‍ക്കു മുഴുവനുമാണ്. അങ്ങയെ ആദരിക്കാത്തവരായി ആരും തന്നെയില്ല. അഹ്മദ് വളരെ വിനയാന്വിതനായിരുന്നുവെങ്കിലും അദ്ദേഹത്തെ കാണുമ്പോള്‍ ജനങ്ങള്‍ക്കു ഉള്ളില്‍ എന്തോ ഒരു ഭയം കടന്നുകൂടുമായിരുന്നു. ബഗ്ദാദില്‍ രാജാക്കന്മാരെയോ ഗവര്‍ണര്‍മാരെയോ സന്ദര്‍ശിക്കുമ്പോഴൊന്നും ഇല്ലാത്ത ഒരു ഭയം.
നിറഞ്ഞ വിജ്ഞാനത്തോടൊപ്പം മഹദ്ഗുണങ്ങളും ഒത്തുകൂടിയ പണ്ഡിതനായത്കൊണ്ടാണ് ചരിത്രത്തില്‍ അദ്ദേഹം വ്യതിരിക്തനായ ഇമാം ആയി ശോഭിച്ചത്.
ഇമാം അഹ്മദുബ്നു ഹമ്പലിന്റെ പാണ്ഡിത്യത്തിന്റെ കരുത്ത്
ഇമാം അഹ്മദ് പ്രമാണങ്ങളെ വ്യാഖ്യാനങ്ങള്‍ക്കു വിധേയമാക്കുകയോ അനിവാര്യഘട്ടങ്ങളില്ലാതെ ബുദ്ധി ഉപേയാഗിച്ചു ഗവേഷണം (ഇജ്തിഹാദ്) നടത്തി പ്രശ്നങ്ങളില്‍ വിധികള്‍ പ്രസ്താവിക്കുകയോ ചെയ്തിരുന്നില്ല. ഭരണാധികാരി അക്രമം പ്രവര്‍ത്തിക്കുകയാണെങ്കിലും അയാളെ അനുസരിക്കേണമെന്നും അയാള്‍ക്കെതിരില്‍ വിപ്ലവം സൃഷ്ടിക്കുന്നത് അനിഷ്ട സംഭവങ്ങള്‍ക്ക് വഴിവെക്കുമെന്നും മാത്രമല്ല, നിരപരാധികള്‍ വധിക്കപ്പെടാനും ഇടയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഉപദേശ മാര്‍ഗത്തിലൂടെ ഭരണാധികാരിയെ തിരുത്തുകയാണ് അഹ്മദുബ്നു ഹമ്പല്‍ നിര്‍ദേശിക്കുന്ന മാര്‍ഗം. അഹ്മദ് അ്രകമങ്ങള്ക്കു മുമ്പില്‍ നിശ്ശബ്ദത പാലിക്കുന്ന നയം സ്വീകരിക്കുന്നുവെന്ന ആരോപണം അദ്ദേഹം ജീവിച്ചിരിപ്പുള്ള കാലത്തു തെന്ന ചിലര്‍ ഉന്നയിച്ചു. അതേ അവസരം അഹ്മദ് ഭരണാധികാരികളുമായി ബന്ധപ്പെടുകയോ അവരുടെ ഉദ്യോഗം സ്വീകരിക്കുകയോ അവരില്‍ നിന്ന് എന്തെങ്കിലും സമ്മാനമോ വേതനമോ വാങ്ങുകയോ ചെയ്തിട്ടില്ല. ഭരണാധികാരികള്‍ ആഡംബരജീവിതം നയിക്കുകയും ജനങ്ങള്‍ പട്ടിണി കാരണം കുപ്പത്തൊട്ടിയിലെ എച്ചില് കഴിക്കേണ്ടി വരികയും ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ നിശ്ശബ്ദത പാലിക്കുക എന്ന നയം അദ്ദേഹം ഭഞ്ജിച്ചു. രാഷ്ട്രീയ വിവാദങ്ങളില്‍ നിന്നും അഹ്മദ് ഒഴിഞ്ഞുമാറിയിരുന്നുവെങ്കിലും മുആവിയയേക്കാള് ഖിലാഫത്തിനര്‍ഹന്‍ അലിയാണെന്നു അദ്ദേഹം വിശ്വസിച്ചു. അതേ അവസരം യസീദിന്നെതിരില് ഹുസൈന് വിപ്ലവ ശ്രമം നടത്തിയത് ന്യായ വിരുദ്ധമാണെന്ന് അഹ്മദ് കണ്ടു.
പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായം (ഇജ്മാഅ്) സഹാബികള്‍ക്കു ശേഷം ഉണ്ടായിട്ടില്ലെന്ന് അഹ്മദ് വാദിക്കുന്നു. ഉണ്ടെന്ന് പറയുന്നത് കള്ളമാണ്. കാരണം ആര്‍ക്കും വിയോജിപ്പില്ലെന്നതിനു എന്താണ് ഉറപ്പ്. അദ്ദേഹം ചോദിക്കുന്നു. താന്‍ പുറപ്പെടുവിച്ച വിധികള്‍ എഴുതിവെക്കുന്നതിനെ അദ്ദേഹം എതിര്‍ത്തു. കാരണം അത് തഖ്ലീദിലേക്ക് (ഒരു പണ്ഡിതന്റെ അഭിപ്രായം പ്രമാണമറിയാതെ സ്വീകരിക്കല്‍) നയിക്കും. പുതുതായി വരുന്ന പ്രശ്നങ്ങള്‍ക്ക് അതാത് കാലത്തെ പണ്ഡിതന്മാര് വിധികള്‍ പ്രസ്താവിക്കട്ടെ എന്ന നയമാണ് അദ്ദേഹം സ്വീകരിച്ചത്. ഒരു വിധിക്കാധാരമായ കാരണത്തിനു പുറമെ അത് അടങ്ങിയ തത്വവും പരിഗണിക്കണമെന്നു അഹ്മദ് അഭിപ്രായപ്പെട്ടു. യാത്രക്കാരനു നോമ്പില്‍ ഇളവ് അനുവദിച്ചതിലെ തത്വം അവനു അത് മുഖേനയുണ്ടാകുന്ന പ്രയാസമാണ്. ഈ പ്രയാസം ദൂരീകരിക്കുകയാണ് മതത്തിന്റെ ലക്ഷ്യം. അപ്പോള്‍ കഠിനമായ ജോലി ചെയ്യുന്നവര്‍ക്കും ഈ തത്വമനുസരിച്ചു നോമ്പ് ഉപേക്ഷിക്കാം.
വിധി (ഖദ്ര്), മനുഷ്യന്റെ ഇച്ഛാശക്തി, സ്വാതന്ത്ര്യം (ഇഖ്തിയാര്‍), ദൈവത്തിന്റെ അപദാനങ്ങള്‍ (സ്വാഫിത്തുല്ലാഹി) തുടങ്ങിയവ സംബന്ധിച്ച തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതിനെ അഹ്മദ് അനാവശ്യമായി കാണുന്നു. മനുഷ്യന്റെ താല്പര്യങ്ങള് സംരക്ഷിക്കുക എന്ന ശരീഅത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്ന രൂപത്തിലായിരിക്കണം പണ്ഡിതന്മാര് പ്രവര്‍ത്തിക്കേണ്ടത്. മുകളില്‍ പ്രസ്താവിച്ച വിഷയങ്ങളില്‍ പ്രമാണങ്ങളില്‍ വന്ന കാര്യങ്ങള്‍ തര്‍ക്കത്തിനും വ്യാഖ്യാനത്തിനും വിധേയമാക്കാതെ അതേപടി വിശ്വസിക്കുകയാണ് മുസ്ലിംകളുടെ ബാധ്യതയെന്നു അഹ്മദ് അഭിപ്രായപ്പെടുന്നു.
വന്‍പാപങ്ങള്‍ ചെയ്താല്‍ കാഫിര്‍ ആവുകയില്ല. അവനോട് പശ്ചാത്തപിക്കാന്‍ ആവശ്യപ്പെടുകയും അവന്റെ കാര്യങ്ങള്‍ അല്ലാഹുവിങ്കലേക്ക് വിടുകയുമാണ് വേണ്ടത്. ഗുരുതരമായ കുറ്റം ചെയ്യുന്നവര്‍ കാഫിറാകുമെങ്കില്‍ ആദം ദൈവ കല്പന ലംഘിച്ചതിനാല്‍ കാഫിറാകുമായിരുന്നു. ഒരു കുറ്റകൃത്യം മാത്രമല്ല, അത് ചെയ്യാന്‍ ഉപയോഗിക്കുന്ന മാര്‍ഗവും ഹറാമാണെന്ന് അഹ്മദ് അഭിപ്രായപ്പെടുന്നു. ഒരു മനുഷ്യനെ വധിക്കണമെന്ന് ഉദ്ദേശിച്ച് എയ്ത അമ്പ് ഒരു പാമ്പിനു കൊണ്ടു പാമ്പ് ചത്താലും അല്ലാഹുവിങ്കല്‍ അവന് പാപിയാണ്. ഒരാള്‍ അന്യമതക്കാരുടെ ആരാധ്യവസ്തുക്കളെ ആക്ഷേപിക്കുകയും അത് അല്ലാഹുവിനെയും റസൂലിനെയും അവര്‍ ആക്ഷേപിക്കുന്നതിന് കാരണമാവുകയും ചെയ്താല്‍ അവന് അല്ലാഹുവിങ്കല്‍ പാപിയാണ്.
അഹ്മദുബ്നു ഹന്ബലിന്റെ ഫത്വകള്
ഇമാം അഹ്മദുബ്നു ഹമ്പലിന്റെ ചിന്താധാരകളെ മനസ്സിലാക്കാന്‍ അദ്ദേഹം നല്കിയ ഫത്വകളില്‍ ചിലത് ഇവിടെ ഉദ്ധരിക്കുന്നു.
1. ഗവര്‍ണര്‍മാര്‍ക്കോ ഭരണത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥനോ ജനങ്ങളില്‍ നിന്നു ഒരു പാരിതോഷികവും സ്വീകരിക്കാന്‍ പാടില്ല. ഉദ്യോഗസ്ഥന് ലഭിക്കുന്ന പാരിതോഷികം പൊതു ഖജനാവിലേക്കടക്കേണ്ടതാണ്.
2. ഭക്ഷണം കഴിക്കുന്നിടത്ത് നായയുണ്ടെങ്കില്‍ അതിനു അല്പം ഭക്ഷണം നല്‍കേണ്ടതാണ്. എച്ചില് പെറുക്കി ജീവിക്കുന്ന സാധുക്കള്‍ സമൂഹത്തിലുണ്ടായിരിക്കെ നായക്കു മെച്ചപ്പെട്ട ആഹാരം നല്കുന്ന പണക്കാരെ അദ്ദേഹം തുറന്നാക്ഷേപിക്കുന്നു. ഇമാം അഹ്മദുബ്നു ഹമ്പല്‍ റൊട്ടി തിന്നുകയായിരുന്നു. അന്നേരം നായ വാലാട്ടി കടന്നുവന്നു. അദ്ദേഹം നായയുമായി റൊട്ടി പങ്കുവെച്ചു. നായ കടിച്ചതിന്റെ ബാക്കി തിന്നാം. നായ വേട്ടയാടിക്കൊണ്ടുവന്നത് ഭക്ഷിക്കാമെന്നു ഖുര്‍ആന്‍ പറയുന്നു.
3. പക്ഷികളെ ആവശ്യത്തിനു മാ്രതമേ കൊല്ലാവൂ. പട്ടുനൂല്‍പ്പുഴുവിനെ പട്ടുനൂലിന് വേണ്ടിയല്ലാതെ കൊല്ലാന്‍ പാടില്ല.
4. വിവാഹ സമയത്ത് ഒരു സ്്രതീക്ക് പുരുഷനോടു രണ്ടാം വിവാഹം കഴിക്കാന്‍ പാടില്ലെന്ന നിബന്ധന വെക്കാം. അതിനു വിരുദ്ധമായി അയാള്‍ ്രപവര്‍ത്തിച്ചാല്‍ വിവാഹം അസാധു (ഫസ്ഖ്) ആവുകയും ചെയ്യും.
5. ഒരു രാജ്യത്ത് വിശപ്പോ ദാഹമോ കാരണം ആരെങ്കിലും മരിച്ചാല്‍ മുസ്ലിം പണക്കാര് മുഴുവന്‍ കുറ്റക്കാരാണ്. അവരോട് കൊലക്കുള്ള നഷ്ടപരിഹാരം ഈടാക്കാവുന്നതാണ്.
6. കൊലക്കു കാരണമായവനും കൊലയാളിയായി ഗണിക്കപ്പെടും, അവന് സ്വന്തംകൈകൊണ്ട് കൃത്യം നിര്‍വഹിച്ചിട്ടില്ലെങ്കിലും. നബിയുടെ കാലത്ത് ഒരു യുവതി സ്വന്തം കാമുകനെ മണിയറയില്‍ ഒളിപ്പിച്ചുവെച്ചു. വരന് അവനെ കണ്ടെത്തി വധിക്കുകയും ചെയ്തു. നബി(സ്വ) വഞ്ചകയായ ആ സ്്രതീക്ക് വധശിക്ഷ വിധിക്കുകയും ഘാതകനായ പുരുഷന് മാപ്പു നല്‍കുകയും ചെയ്തു.
7. രാജ്യത്തിലെ സമൂഹ ദ്രോഹികളെ ജനങ്ങള്‍ക്കു ശല്യം ചെയ്യാന്‍ അവര്‍ക്ക് കഴിയാത്ത ഒരു സ്ഥലത്തേക്ക് മാറ്റി മാര്പ്പിക്കേണ്ടതാണ്.
8. തൊഴിലെടുക്കാതെ ഇബാദത്തില്‍ കഴിയുന്നവരെക്കൊണ്ടു നിര്‍ബന്ധിച്ച് തൊഴിലെടുപ്പിക്കണം. കാരണം അവര്‍ ജനങ്ങളുടെ ധനം ന്യായരഹിതമായി തിന്നുകയാണ്. അധ്വാനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഭക്തിതേടുന്നത് പാപമാണ്.
9. വിലകുറച്ചു സാധനം വില്‍ക്കുന്നവനോട് സാധനം വാങ്ങാന്‍ പാടില്ല. കാരണം അവന് അയല്‍വാസിയായ കച്ചവടക്കാരനു ദ്രോഹം ചെയ്യുന്നവനാണ്. വിലകൂട്ടുന്ന കച്ചവടക്കാരനെ മാര്‍ക്കറ്റില്‍ നിന്നും ഭരണാധികാരി ഒഴിവാക്കണം.
10. സക്കാത്ത് കൊടുക്കാന്‍ വിസമ്മതിക്കുകയോ താമസിപ്പിക്കുകയോ ചെയ്യുന്നവനില്‍ നിന്ന് ബലം ്രപയോഗിച്ചു സകാത്ത് വാങ്ങാം. അവന്റെ ധനം ബൈതുല്‍ മാലിലേക്ക് കണ്ടുകെട്ടുകയുമാവാം.
11. ജമാഅത്ത് നമസ്കാരത്തിനു നേതൃത്വം നല്കുന്ന ഇമാം നമസ്കാരം ലഘുവാക്കുന്നതാണ് സുന്നത്ത്. പിന്നില്‍ നില്ക്കുന്നവരുടെ അവസ്ഥ പരിഗണിച്ച് അയാള്‍ നീട്ടരുത്. അധികം ജനങ്ങള്‍ക്കും ഇഷ്ടമില്ലാത്ത ഒരാളെ ഇമാം ആയി നിശ്ചയിക്കരുത്.
12.പ്രത്യക്ഷത്തില്‍ കാണുന്നതനുസരിച്ച് വിധിക്കരുത്. ചിലപ്പോള്‍ യാഥാര്‍ഥ്യം മറ്റൊന്നായിരിക്കാം. നബിയുടെ കാലത്ത് മദീനയിലെ ഒരു സ്ത്രീ അന്‍സാരികളില്‍പ്പെട്ട ഒരു യുവാവിനെ പ്രണയിച്ചു. പക്ഷേ, അയാള്‍ അവളുടെ ഇംഗിതം നിറവേറ്റാന്‍ വിസമ്മതിച്ചു. അവള് ഒരു കോഴിമുട്ടയുടെ മഞ്ഞ നീക്കം ചെയ്ത് വെള്ള തന്റെ വസ്ത്രത്തിലും ശരീരഭാഗത്തും തേച്ചുപിടിപ്പിച്ചു. പിന്നെ സ്ത്രീ ഉമറിന്റെ അടുത്തേക്ക് ഓടി വന്നു പറഞ്ഞു. ഇതാ ഈ മനുഷ്യന് എന്നെ മാനഭംഗപ്പെടുത്തി. ഉമര്‍ അയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആലോചിക്കുമ്പോള്‍ ആരോപണ വിധേയനായ മനുഷ്യന് തന്റെ നിരപരാധിത്വം വിവരിക്കാന്‍ തുടങ്ങി. ഞാന്‍ അവള്‍ക്കു വഴങ്ങിക്കൊടുക്കാന്‍ വിസമ്മതിച്ചതാണ് കാര്യം. അങ്ങ് അന്വേഷണം നടത്തണം. ഉമര്‍ വിചാരണ വിദഗ്ധനായ അലിയെ ഏല്പിച്ചു. അദ്ദേഹം കുറച്ചു ചൂടുവെള്ളം വരുത്തിച്ചു അവളുടെ വസ്ത്രത്തില്‍ ഒഴിച്ചു. അപ്പോള്‍ വെള്ള ഉറച്ചു. കോഴിമുട്ടയുടെ മണം പുറത്തുവന്നു. സ്ത്രീ കുറ്റം സമ്മതിച്ചു. ഉമര്‍ സ്ത്രീയെ ശിക്ഷിക്കുകയും ചെയ്തു.
ഖുര്‍ആന്‍ സൃഷ്ടിവാദം
മുഅ്തസില എന്ന യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രചാരകന്മാര് അബ്ബാസിയ ഖലീഫമാരില്‍ സ്വാധീനം ചെലുത്തി ഖുര്‍ആന്‍ സൃഷ്ടിവാദത്തെ രാഷ്ട്രത്തിന്റെ ഔദ്യോഗിക വിശ്വാസമായി അംഗീകരിപ്പിച്ചു. അതിനെതിരായവരെ ്രകൂരമായി പീഡിപ്പിക്കുകയും ചെയ്തു. ഹി.217ല്‍ ഖലീഫ മഅ്മൂന്‍ ബഗ്ദാദിലെ ഗവര്‍ണറോട് പണ്ഡിതന്മാരെയും ന്യായാധിപന്മാരെയും മുഹദ്ദിസുകളെയും വിളിച്ചുവരുത്തി ഖുര്‍ആന്‍ സൃഷ്ടിവാദം അവരെ കൊണ്ടുഅംഗീകരിപ്പിക്കാനും വിസമ്മതിക്കുന്നവരെ ഖലീഫയുടെ അടുത്തേക്ക് അയക്കാനും കല്പ്പിച്ചു. മറ്റു പണ്ഡിതന്മാരെല്ലാം ഭീഷണി ഭയന്ന് രാജകീയ ഉത്തരവു പാലിച്ചു സമ്മതം മൂളി. അഹ്മദുബ്നു ഹമ്പലും മുഹമ്മദുബ്നു നൂഹും തങ്ങളുടെ അഭി്രപായത്തില് ഉറച്ചു നിന്നു. മറ്റു പണ്ഡിതന്മാരുടെ ഭീരുത്വം കണ്ട് അഹ്മദിന്റെ കണ്ണില്‍ നിന്നു വെള്ളമൊഴുകി. ഇവര്‍ രണ്ടു പേരെയും മഅ്മൂനിന്റെ അടുത്തേക്ക് കൊണ്ടുവരും വഴി മഅ്മൂന്‍ കൊല്ലപ്പെട്ടു എന്ന വിവരം ലഭിച്ചു. അഹ്മദ് ‘അല്‍ഹംദുലില്ലാ’ എന്നു പറഞ്ഞു.
അവര്‍ ഞങ്ങളെ ഒരുകപ്പലിലേക്ക് തള്ളിക്കയറ്റി. കൂടെ കുറേ ബന്ദികളുമുണ്ടായിരുന്നു. എന്നെ അവര്‍ ്രകൂരമായി ഉപ്രദവിച്ചു- അഹ്മദ് സംഭവം വിവരിക്കുന്നു. അദ്ദേഹത്തിന്റെ കാലില്‍ ചങ്ങല ബന്ധിച്ചിരുന്നു. അതിനിടക്ക് യാ്രതക്കിടയില്‍ കൂട്ടുകാരന് മുഹമ്മദുബ്നു നൂഹ് അന്ത്യശ്വാസം വലിച്ചു. റമദാനിലാണ് അഹ്മദിനെ ബഗ്ദാദിലേക്ക് കൊണ്ടുവന്നത്. മുപ്പതു മാസത്തോളം അദ്ദേഹത്തെ ജയിലില്‍ തളച്ചിട്ടു. കാലില്‍ ചങ്ങലക്കെട്ടുകള്‍ വഹിച്ചു അദ്ദേഹം ജയില്‍ പുള്ളികള്‍ക്കു ഇമാമായി നമസ്കരിക്കാറുണ്ടായിരുന്നു.
മഅ്മൂനിനു ശേഷം മുഅ്തസിം ഖലീഫയായി നിയുക്തനായി. സംഭവഗതികള്‍ അഹ്മദു തന്നെ വിവരിക്കുന്നു: എന്നെ ജയിലില്‍ നിന്ന് പുറത്തുകൊണ്ടുവന്നു. ഒരു വാഹനം തയ്യാറാക്കി നിര്‍ത്തിയിരുന്നു. എന്നെ അതിന്റെ പുറത്തിരുത്തി. കാലില്‍ ചങ്ങലക്കെട്ടുകള്‍. ചങ്ങലയുടെ ഭാരം കാരണം ഒന്നിലധകം തവണ ഞാന്‍ നിലത്തുവീഴുമെന്നായി. പിടിക്കാന്‍ ആരുമില്ല. മുഅ്തസിമിന്റെ ഭവനത്തിലേക്ക് എന്നെ കൊണ്ടുവന്നു. ഒരു മുറിയിലാക്കി വാതിലടച്ചു. അപ്പോള്‍ നേരം പാതിരാവ്. ഞാന്‍ നമസ്കരിക്കാന്‍ തയമ്മും ചെയ്യാന്‍ കൈനീട്ടി. കൈയില്‍ ഒരു പാ്രതം തടഞ്ഞു. അതില്‍ വെള്ളമുണ്ട്. ഞാന്‍ വുളു എടുത്തു നമസ്കരിച്ചു. പിറ്റേ ദിവസം ഞാന്‍ എന്റെ കാലുറയുടെ ചരടുകൊണ്ട് ചങ്ങലക്കെട്ടുകള്‍ കെട്ടി അവകൈയിലേന്തി. ഖലീഫയുടെ ദൂതന് വന്നു എന്നോടു ഖുര്‍ആന്‍ സൃഷ്ടിവാദം സമ്മതിക്കാന്‍ പറഞ്ഞു. ഞാന്‍ വഴങ്ങിയില്ല. എന്നെ കൈപിടിച്ചു ഖലീഫയുടെ സന്നിധിയിലേക്ക്കൊണ്ടുവന്നു. എന്റെ കൈയില്‍ ചങ്ങല. അദ്ദേഹം ഉപവിഷ്ടനാണ്. അടുത്തു അബൂദുആദുമുണ്ട്, ചുറ്റിലും അനുയായികളും. എന്നെ ഖലീഫയുടെ അടുത്തിരുത്തി. ചങ്ങലകളുടെ ഭാരം എന്നെ വല്ലാതെ വിഷമിപ്പിച്ചു. അല്പം കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു. ഞാന്‍ സംസാരിക്കട്ടെയോ? ഖലീഫ: വിരോധമില്ല. ഞാന്‍: അല്ലാഹുവും റസൂലും എന്തിലേക്കാണ് ക്ഷണിച്ചിരുന്നത്? അല്പനേരത്തെ മൗനത്തിന് ശേഷം ഖലീഫ: ലാഇലാഹ ഇല്ലല്ലാ എന്ന ശഹാദത്ത് കലിമയിലേക്ക്.’ അഹ്മദ്: ഞാന്‍ ഈ കലിമ ഉച്ചരിച്ചവനാണ്.’
പിന്നെ അഹ്മദും ഖലീഫയും തമ്മില്‍ ചില ചോദ്യോത്തരങ്ങള്‍ നടന്നു. അഹ്മദ് ഖലീഫയെ ഉത്തരംമുട്ടിക്കുകയും താന്‍ നിരപരാധിയാണെന്ന് തെളിയിക്കുകയും ചെയ്തു. അപ്പോള്‍ ഖലീഫ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ വെച്ചു അവിടെ കൂടിയ പണ്ഡിതന്മാരോടു അഹ്മദുമായി വാദ്രപതിവാദം നടത്താന്‍ കല്പിച്ചു. അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന മറുപടിക്കു മുമ്പില്‍ അവര്‍ നിസ്സഹായരായി. അവസാനം അവര്‍ ഖലീഫയോടു പറഞ്ഞു. ഇയാള്‍ ഖിലാഫത്തിനെ വെല്ലുവിളിക്കുകയാണ്. വെറുതെ വിട്ടുകൂടാ” ഖലീഫ കോപാന്ധനായി അഹ്മദിനോട്: എടാ ശപിച്ചവനേ നീ ഇത് സമ്മതിക്കുമെന്നാണ് ഞാന്‍ കരുതിയത്. നീ എന്നെ അനുസരിക്കുകയില്ലെന്നോ? പിന്നെ അഹ്മദിനെ പിടിച്ചു വസ്്രതങ്ങള്‍ ഊരി വലിച്ചിഴച്ചു കൊണ്ടുപോകാന്‍ അദ്ദേഹം അനുയായികളോട് കല്പിച്ചു.
അഹ്മദ് പറയുന്നു. അവര്‍ എന്നെ വലിച്ചിഴച്ചു കൊണ്ടുപോയി. ഞാന്‍ കാണ്‍കെ ചാട്ടവാര്‍ കൊണ്ടു വന്നു, തല്ലുകാരെയും. റസൂലിന്റെ മുടി ഞാന്‍ വസ്്രതത്തില്‍ ചുരുട്ടിവെച്ചിരുന്നു. അതവര് ഊരിെയടുത്തു. എന്നെ ശിക്ഷിക്കുന്നവരുടെ മുമ്പിലേക്ക് കൊണ്ടുവന്നു. അേപ്പാള്‍ അഹ്മദ് ലാഇലാഹ ഇല്ലല്ലാ എന്നു ഉച്ചരിച്ച മനുഷ്യനെ വധിക്കാന്‍ പാടില്ല എന്ന ഹദീസ് അവരെ കേള്‍പ്പിച്ചു. ഞാന്‍ നിരപരാധിയാണെന്നു വാദിച്ചു കൊണ്ടു ഖലീഫയോടു പറഞ്ഞു: ഞാന്‍ താങ്കളുടെ മുമ്പില്‍ നില്ക്കുംപോലെ താങ്കള്‍ അല്ലാഹുവിന്റെ മുമ്പില്‍ നില്ക്കുന്ന രംഗത്തെപ്പറ്റി ഓര്‍മവേണം. ഇതുകേട്ട ഖലീഫ സ്തംഭിച്ചു. ഇവന് കാഫിറും വഴിപിഴച്ചവനും വഴിപിഴപ്പിക്കുന്നവനുമാണ്. അവര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പിന്നെ അവര്‍ അഹ്മദിനെ ഒരു കസേരയില്‍ നിര്‍ത്തി. ”എന്നെ അവര്‍ അടിക്കാന്‍ തുടങ്ങി. എനിക്കു ബോധക്ഷയമുണ്ടായി, പലവട്ടം. ഇടക്കു ബോധം തെൡയും. അപ്പോള്‍ മുഅ്തസിം പണ്ഡിതന്മാര് പറയുന്നത് അംഗീകരിക്കാന്‍ എന്നോട് ആവശ്യപ്പെടും. ഞാന്‍ വഴങ്ങിയില്ല. ഛെ! അഹ്മദ് താങ്കള്‍ ഖലീഫയുടെ മുന്നിലല്ലേ? അവര്‍ പറഞ്ഞുകൊണ്ടിരുന്നു. അവര്‍ വീണ്ടുംവീണ്ടും അടിക്കാന്‍ തുടങ്ങി. എന്റെ ബോധം നശിച്ചു. പിന്നെ അടി എനിക്ക് അനുഭവപ്പെടാതായി. ഇത് ഖലീഫയില്‍ ഭയം സൃഷ്ടിച്ചു. അദ്ദേഹം എന്നെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. ബോധം തെളിഞ്ഞപ്പോള്‍ ഞാന്‍ ഏതോ ഒരു വീട്ടില്‍ ഒരു മുറിയിലാണ്. കാലില്‍ ചങ്ങലയില്ല. അത്. ഹി.221 റമദാന് 25നായിരുന്നു.
അന്നു അഹ്മദിനു നോമ്പായിരുന്നു. പരിക്ഷീണിതനായ അദ്ദേഹത്തിനു അവര്‍ ഓരു പാനീയം കുടിക്കാന്‍ കൊടുത്തു. പക്ഷേ, നോമ്പു മുറിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. പിന്നെ ദ്വുഹ്ര്‍ നമസ്കാരത്തിന്റെ സമയമായി. ചോരയൊലിക്കുന്ന വ്രണങ്ങളുമായി അദ്ദേഹം ജനങ്ങള്‍ക്കൊപ്പം നമസ്കരിച്ചു. അപ്പോള്‍ അന്നത്തെ ഖാദി അദ്ദേഹത്തോടൊരു ചോദ്യം: ‘ചോരയില്‍ നമസ്കരിക്കുകയോ? അഹ്മദ്: ”ഉമര്‍ ചോരയൊലിച്ചുകൊണ്ടു നമസ്കരിച്ചിട്ടില്ലേ? ഈ മറുപടി കേട്ടപ്പോള്‍ പിന്നെ ഖാദി നിശ്ശബ്ദനായി. അദ്ദേഹത്തെ സ്വന്തം വീട്ടിലേക്കു മാറ്റി. മുപ്പത് അടിയാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ പതിഞ്ഞിരുന്നതെന്നാണ് ഒരു റിപ്പോര്‍ട്ട്. മറ്റൊരു റിപ്പോര്‍ട്ടില്‍ എണ്‍പതും.
അഹ്മദിനെ അത്യന്തം അസ്വസ്ഥനാക്കിയ ഒരു രംഗം മര്‍ദ്ദനം നടത്തുന്നതിനിടയിലുണ്ടായി. അദ്ദേഹത്തിന്റെ കാലുറയുടെ ചരട് അടിയുെട ശക്തിയില്‍ പൊട്ടിപ്പോയി. കാലുറ താഴോട്ടിറങ്ങാന്‍ തുടങ്ങി. ”പടച്ചവനേ, എന്റെ നഗ്നത വെളിവാക്കരുതേ!” അദ്ദേഹം മനംനൊന്ത് പ്രാര്‍ഥിച്ചു. അപ്പോള്‍ ഭയപ്പെട്ടത് സംഭവിച്ചില്ല. വീട്ടിലെത്തിയ ശേഷം ഒരു വൈദ്യന് അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും ജീവന് നശിച്ച മാംസ ഭാഗം നീക്കം ചെയ്തു ചികിത്സ നടത്തി. ഖലീഫയുടെ പ്രതിനിധി അദ്ദേഹത്തിന്റെ സുഖവിവരം സദാ അന്വേഷിക്കുമായിരുന്നു. കാരണം അദ്ദേഹം ചെയ്ത തെറ്റില്‍ ഖേദിക്കുകയായിരുന്നു.
തന്നെ ഉപദ്രവിച്ച എല്ലാവര്ക്കും അഹ്മദ് മാപ്പ് നല്കി. ‘അവര്‍ മാപ്പ് നല്‍കുകയും വീട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ’ എന്ന ഖുര്‍ആന്‍ വാക്യം ഉരുവിട്ടുകൊണ്ട് അദ്ദേഹം ചോദിക്കുമായിരുന്നു. നീ കാരണമായി ഒരു സഹോദരന് ശിക്ഷിക്കപ്പെട്ടിട്ട് നിനക്കെന്താ കാര്യം.
ഖലീഫ മുഅ്തസിമിനു ശേഷം വാസിഖ് അധികാരത്തില്‍ വന്നു. അയാളും പിതാവിന്റെ പാത പിന്‍പറ്റി. പിന്നീട് അധികാരത്തില്‍ വന്ന മുതവക്കില്‍ ഖുര്‍ആന്‍ സൃഷ്ടിവാദം ഉപേക്ഷിച്ചതായി വിളംബരം ചെയ്തു. അഹ്മദിനോട് സൗഹൃദ ബന്ധം പുലര്‍ത്തുകയും അദ്ദേഹത്തിന്റെ അഭിപ്രായം അംഗീകരിക്കുകയും ചെയ്തു.
ഹി.241 റബീഉല്‍ അവ്വല്‍ ഒന്നിന് അഹ്മദ് രോഗബാധിതനായി. സന്ദര്‍ശകരുടെ നിരന്തര പ്രവാഹം. വഴികള്‍ നിറഞ്ഞുകവിഞ്ഞു. കച്ചവടം അസാധ്യമായി. ഖലീഫ സന്ദര്‍ശനാനുമതി ചോദിച്ചെങ്കിലും അഹ്മദ് അനുവദിച്ചില്ല. കിടന്നുകൊണ്ട് ആംഗ്യം മുഖേനയായിരുന്നു നമസ്കരിച്ചിരുന്നത്. വ്യാഴാഴ്ച രോഗം മൂര്‍ഛിച്ചു. വെള്ളിയാഴ്ച രാവിലെ ആ ധീരശബ്ദം എന്നെന്നേക്കുമായി നിലച്ചു.
അഹ്മദിന്റെ ജനാസ നമസ്കാരത്തില്‍ പങ്കെടുത്ത ജനസഹസ്രങ്ങളുടെ എണ്ണവും അന്നത്തെ തിരക്കും ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ തന്നെ 60,000 പേരുള്ളതായി ചിലര്‍ എഴുതുന്നു.
അഹ്മദുബ്നു ഹമ്പല്‍ ഹദീസു വിജ്ഞാനത്തിനു നല്കിയ മഹത്തായ സംഭാവനയാണ് 40,000 ഹദീസുകള്‍ ഉള്‍കൊള്ളുന്ന മുസ്നദ് അഹ്മദ്.
പ്രസിദ്ധ ഇസ്ലാമിക ചിന്തകനായ മൗലാന അബുല്ഹസന് അലി നദ്വി എഴുതുന്നു. ”വിശ്വാസ ശക്തി കൊണ്ടാണ് അഹ്മദുബ്നു ഹമ്പല്‍ വിജയിച്ചത്. അതിശക്തമായ എതിര്‍പ്പുകളും കടുത്ത ശിക്ഷകളുമുണ്ടായിട്ടും ആത്മാര്‍ത്ഥതയും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ശക്തിയെയും ഭരണാധികാരിയെയും കടുത്ത എതിര്‍പ്പിനെയും മര്‍ദനങ്ങളെയും അതിജയിക്കാന്‍ കഴിയുമെന്നതിനു അഹ്മദ് ചരിത്രത്തില്‍ ഒരു ഉദാഹരണമാണ്. ഏറ്റവും വലിയ ഒരു രാഷ്ട്രം അഹ്മദിന്റെ മുമ്പില്‍ കീഴടങ്ങുകയായിരുന്നു”.
