കേരളത്തിലെ പ്രധാന മുസ്‌ലിം കുടുംബങ്ങള്‍
കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ മത, സാമൂഹിക, സാംസ്‌കാരിക വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ നിരവധി പ്രമുഖ കുടുംബങ്ങളും സമൂഹങ്ങളും ചരിത്രത്തിലുï്. പൊന്നാനി മഖ്ദൂം കുടുംബം മതവിദ്യാഭ്യാസത്തിന്റെയും ഗ്രന്ഥരചനയുടെയും ശക്തമായ പാരമ്പര്യം സ്ഥാപിച്ചപ്പോള്‍, മമ്പുറം തങ്ങള്‍ കുടുംബവും മമ്പുറം സയ്യിദ് അലവി തങ്ങളും ആത്മീയ നേത്യത്വത്തിലൂടെയും സാമൂഹ്യനീതിക്കായുള്ള ഇടപെടലുകളിലൂടെയും ജനകീയ സ്വാധീനം നേടിയെടുത്തു. കൊïോട്ടി തങ്ങള്‍മാര്‍ മലബാറിലെ മതപഠന-ആത്മീയ സംസ്‌കാരത്തെ സമ്പന്നമാക്കിയതില്‍ പ്രധാന പങ്കുവഹിച്ചു. അതേസമയം, വ്യാപാരവും സാമൂഹിക ഇടപെടലുകളും വഴി കേരളത്തിന്റെ സാമ്പത്തിക-സാംസ്‌കാരിക ഘടനയില്‍ നിര്‍ണായക സ്ഥാനം നേടിയ റാവുത്തര്‍ സമൂഹവും കേരള മുസ്‌ലിം ചരിത്രത്തിന്റെ അവിഭാജ്യഘടകമാണ്. ഈ കുടുംബങ്ങളും സമൂഹങ്ങളും ചേര്‍ന്നാണ് കേരളത്തിലെ മുസ്‌ലിം പൈതൃകത്തിന്റെ ആഴവും വ്യാപ്തിയും രൂപപ്പെട്ടത്. കേരളത്തിലെ പ്രധാന മുസ്‌ലിം കുടുംബങ്ങള്‍ താഴെ വിവരിക്കുന്നു.
പൊന്നാനി മഖ്ദൂം കുടുംബം
മലബാര്‍ മുസ്‌ലിംകളില്‍ ഒരേ സമയം ആത്മീയ ചിന്തയും അധിനിവേശ വിരുദ്ധ വികാരവും വളര്‍ത്തിയെടുത്ത പ്രശസ്തമായ കുടുബമാണ് പൊന്നാനിയിലെ മഖ്ദൂമികളുടേത്. ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ (ക്രി. 15-ാം ശതകത്തില്‍) പൊന്നാനിയിലെത്തിയവാണ് മഖ്ദൂം കുടുംബം.
സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനും ഇദ്ദേഹത്തിന്റെ പൗത്രനായ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും രചിച്ച പോര്‍ച്ചുഗീസ് അധിനിവേശ വിരുദ്ധ രചനകളാണ് കേരളീയ മുസ്‌ലിംകളില്‍ സ്വതന്ത്ര്യ ബോധമുണര്‍ത്തിയത്. മതവിജ്ഞാനീയങ്ങളുടെ ആഴങ്ങള്‍ തേടി പാണ്ഡിത്യത്തിന്റെ നിറകുടങ്ങളായ ഇവര്‍ പൊന്നാനിയെ ‘മലബാറിന്റെ മക്ക’ യാക്കുകയും ചെയ്തു.
യമനിലെ മഅ്ബറിലാണ് മഖ്ദൂം കുടുംബത്തിന്റെ വേര് കിടക്കുന്നത്. അവിടെ നിന്ന് തമിഴ് നാട്ടിലെ കായല്‍ പട്ടണം, കീളക്കര തുടങ്ങിയ സ്ഥലങ്ങളിലെത്തിയ ഇവര്‍ പിന്നീട് പൊന്നാനിയില്‍ കുടിയേറുകയായിരുന്നു. ശൈഖ് സൈനുദ്ദീന്‍ ഇബ്‌റാഹീമുബ്‌നു അഹ്‌മദാണ് പൊന്നാനിയിലെത്തിയ ആദ്യ മഖ്ദൂം. ഇദ്ദേഹത്തിന്റെ സഹോദര പുത്രനായി ക്രി. വ. 1467 ലാണ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ പിറവി കൊണ്ടത്. ശൈഖുല്‍ ഇസ്‌ലാം അബൂയഹ്‌യാ സൈനുദ്ദീന്‍ബ്‌നു അലി എന്നാണ് പൂര്‍ണ നാമം.
മുസ്‌ലിംകളെ ക്രൈസ്തവരാക്കാന്‍ നിര്‍ബന്ധിക്കുകയും അവരെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്ന പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ഇദ്ദേഹം രചിച്ച വിപ്ലവ കാവ്യമാണ് തഹ്‌രീളു അഹ്‌ലില്‍ ഈമാനി അലാ ജിഹാദി അബദത്തില്‍ സ്വുല്‍ബാന്‍. (വിശ്വാസികളേ, കുരിശു പൂജകരെ തുരത്തൂ എന്നത്രേ ഇതിന്റെ ആശയം). സാമൂതിരിയും കുഞ്ഞാലി മരക്കാര്‍മാരും പറങ്കികള്‍ക്കെതിരെ നാവിക വിപ്ലവം നയിച്ചപ്പോള്‍ ഈ കൃതി അവര്‍ക്ക് ആവേശമേകി.
സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ സമര സജ്ജരാകാന്‍ സമുദായത്തെ പ്രേരിപ്പിച്ചു. പോര്‍ച്ചുഗീസുകാര്‍ മലബാറുകാരെയും വിശേഷിച്ച് മുസ്‌ലിംകളെയും സാമൂതിരിയുടെ നാവികപ്പട നായകനായ കുഞ്ഞാലി മരക്കാര്‍മാരെയും പീഡിപ്പിച്ചതിന്റെയും അറുകൊലകള്‍ നടത്തിന്റെയും വിവരണമായ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ അദ്ദേഹം രചിച്ചത് ഇതിനു വേണ്ടിയായിരുന്നു. ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ മുസ്‌ലിംകളെ ജാഗരം കൊള്ളിക്കാനും ഈ ചരിത്ര ഗ്രന്ഥം സഹായിച്ചു.
മഖ്ദൂം ഒന്നാമനും മകന്‍ ശൈഖ് ഗസ്സാലിയും മഖ്ദൂം രണ്ടാമനും മലബാര്‍ മുസ്‌ലിംകളുടെ ആത്മീയ നേതൃത്വത്തിലിരുന്ന പണ്ഡിത പ്രബലന്മാരായിരുന്നു. പൊന്നാനി ജുമുഅത്ത് പള്ളിയില്‍ 36 വര്‍ഷം ദര്‍സ് നടത്തിയിരുന്നു മഖ്ദൂം രണ്ടാമന്‍. ഇബ്‌നു ഹജറില്‍ ഹൈത്തമിയില്‍ നിന്നാണ് ഹറമില്‍ വെച്ച് മഖ്ദൂം രണ്ടാമന്‍ മതവിഷയങ്ങളില്‍ അവഗാഹം നേടിയത്. അക്കാലത്തെ പല മുസ്‌ലിം ഭരണാധികാരികളുമായി ബന്ധമുണ്ടായിരുന്നു മഖ്ദൂമിന്. സാമൂതിരി രാജമാരുമായും അടുത്തിടപഴകി.
ഫത്ഹുല്‍ മുഈന്‍, ഇര്‍ശാദുല്‍ ഇബാദ് എന്നിവ ശൈഖ് മഖ്ദൂം രണ്ടാമന്റെ പാണ്ഡിത്യത്തിന്റെ ആഴം വ്യക്തമാക്കുന്ന കൃതികളില്‍ ചിലതാണ്.
കേരളീയ മുസിംകളുടെ മത-രാഷ്ട്രീയ-വൈജ്ഞാനിക-സ്വാതന്ത്ര്യ ബോധങ്ങളെ തൊട്ടുണര്‍ത്തിയ മഖ്ദൂം കുടുംബത്തിന് മലബാര്‍ മേഖലയില്‍ ഇന്നും സ്വാധീനമുണ്ട്.
മമ്പുറം തങ്ങള്‍ കുടുംബം
മമ്പുറം എന്ന് കേള്‍ക്കുമ്പോള്‍ ഒരു ജാറവും അതിനനുബന്ധമായ ചില ആചാരങ്ങളുമാണ് ഇന്ന് പലര്‍ക്കും ഓര്‍മയിലെത്തുന്നത്. എന്നാല്‍ കേരള മുസ്‌ലിം ചരിത്രത്തിലെ അതുല്യമായ ഒരേടാണ് മമ്പുറം തങ്ങള്‍ കുടുംബത്തിന്റേത്. മധ്യകേരളത്തിലെ മുസിരിസ് തുറമുഖ പട്ടണവുമായി മധ്യപൗരസ്ത്യ നാടുകള്‍ക്കുണ്ടായിരുന്ന കച്ചവടബന്ധവും തദ്വാരാ തീരപ്രദേശങ്ങളില്‍ വളര്‍ന്നുവന്ന അറബ്-കേരളീയ സാംസ്‌കാരിക വിനിമയവും പ്രസിദ്ധമാണ്. അതുപോലെ തന്നെ ഇന്ത്യയുടെ പശ്ചിമതീരങ്ങളില്‍ വാണിജ്യവുമായി ബന്ധപ്പെട്ടവരില്‍ യമനിലെ ഹദറമൗതില്‍ നിന്നുള്ള കച്ചവടസംഘങ്ങള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പ്രവാചക നിയോഗത്തിന് മുന്‍പുതന്നെ ഗുജറാത്ത്, കൊങ്കണ്‍, മലബാര്‍ തീരങ്ങളില്‍ അവര്‍ വന്നിറങ്ങിയിരുന്നു. മലബാറിലെ പൊന്നാനിയും കണ്ണൂരും കൊയിലാണ്ടിയും കോഴിക്കോടുമായിരുന്നു അവരേറെയും ബന്ധപ്പെട്ടുകൊണ്ടിരുന്ന സ്ഥലങ്ങള്‍.
മമ്പുറം സയ്യിദ് അലവി തങ്ങള്‍
പതിനെട്ടാം നൂറ്റാണ്ടോടു കൂടി തന്നെ ഹദറമികള്‍ എന്നറിയപ്പെട്ടിരുന്ന യമനിലെ ഇസ്‌ലാമിക പണ്ഡിതന്‍മാരും പ്രബോധകന്‍മാരും മലബാറില്‍ എത്തിച്ചേര്‍ന്നു. ജിഫ്രി, ബാഅലവി, ബാഫഖി, ഐദീദ് തുടങ്ങിയ കുടുംങ്ങള്‍ അവരില്‍പ്പെടുന്നു. കേരളത്തില്‍ തങ്ങള്‍ കുടുംബം എന്നറിയപ്പെടുന്നവരില്‍ ഏറിയകൂറും യമന്‍ വേരുള്ളവരാണ്. സൂഫിസവും വിവിധ ത്വരീഖത്തുകളും അവരിലൂടെ കേരളത്തിലെത്തിയിട്ടുണ്ട് എന്നത് ചരിത്രവസ്തുതയാണ്. അക്കൂട്ടത്തില്‍ എടുത്തുപറയേണ്ട വ്യക്തിത്വമാണ് മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങള്‍ (1783-1844). മുഹമ്മദ് ബ്‌നു സഹല്‍ മൗലവിദ്ദവീല-ഫാത്വിമ ദമ്പതിമാരുടെ മകനായി ഹദറമൗതിലെ തരീം പട്ടണത്തില്‍ ജനിച്ചു. മതപണ്ഡിതനും പ്രബോധകനുമായിരുന്ന അലവി തങ്ങള്‍ അലവിയ ത്വരീഖത്തിന്റെ വക്താവായിരുന്നു എന്ന് പറയപ്പെടുന്നു. എന്നാല്‍ അലവി തങ്ങള്‍ തികഞ്ഞ ഭക്തനും ഉത്കൃഷ്ടജീവിതം നയിച്ച വ്യക്തിയുമായിരുന്നു. വെളിങ്കോട് ഉമര്‍ ഖാദി, പരപ്പനങ്ങാടി അബൂബക്കര്‍ കോയ എന്നിവര്‍ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. മതപ്രബോധനത്തോടൊപ്പം സാമൂഹിക രംഗത്തും ഇടപെട്ടിരുന്ന തങ്ങള്‍ സജീവ രാഷ്ട്രീയത്തിലും ഇടപെട്ടു. വൈദേശിക ഭരണത്തിനെതിരെ പ്രവര്‍ത്തിക്കുകയും ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ പങ്കെടുക്കുകയും ചെയ്തു. സ്വാതന്ത്ര്യസമര സേനാനിയില്‍ എണ്ണപ്പെടുന്ന തങ്ങള്‍ 1843 ലെ ചേരൂര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് വിരുദ്ധ നിലപാടിലേക്ക് കേരളീയ സമൂഹത്തെ നയിക്കുന്നതിനായി അദ്ദേഹം അറബിയില്‍ രചിച്ച ‘സൈഫുല്‍ ബത്വാര്‍’ എന്ന കൃതി പ്രസിദ്ധമാണ്. 1844 ല്‍ മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ഫസല്‍ പൂക്കോയ തങ്ങള്‍ എല്ലാ നിലയിലും പിതാവിന്റെ പാതയില്‍ രംഗത്ത് സജീവമായി ഉണ്ടായിരുന്നു.
കൊണ്ടോട്ടി തങ്ങള്‍മാര്‍
കൊണ്ടോട്ടി തങ്ങള്‍ കുടുംബവും അവരുടെ കാര്‍മികത്വത്തില്‍ കൊണ്ടാടപ്പെട്ടിരുന്ന കൊണ്ടോട്ടി നേര്‍ച്ചയും കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പ്രസിദ്ധമായിരുന്നു. എന്നാല്‍ ഈ കുടുംബവും നേര്‍ച്ചയും ഇന്ന് ഗതകാല ഓര്‍മകളുടെ പ്രതീകം മാത്രമാണ്.
ബഗ്ദാദിലെ പ്രമുഖ പണ്ഡിതനായ ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി, ഇന്ത്യയിലെ ശൈഖ് മുഈനുദ്ദീന്‍ ചിഷ്ത്തി എന്നിവരുടെ ശിഷ്യനെന്നവകാശപ്പെടുന്ന മുഹമ്മദ് ഷാ തങ്ങളാണ് കൊണ്ടോട്ടി തങ്ങള്‍ കുടുംബത്തിന് അടിത്തറയിടുന്നത്.
1687 ല്‍ ബോംബെയില്‍ ജനിച്ച മുഹമ്മദ് ഷാ 1717 ലാണ് കൊണ്ടോട്ടിയിലെത്തുന്നത്. അന്ന് പൊന്നാനിയിലെ മഖ്ദൂം കുടുംബം, ജിഫ്‌രി കുടുംബം എന്നിവരുടെ ആത്മീയ നേതൃത്വത്തിലായിരുന്നു കൊണ്ടോട്ടി. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് കൊണ്ടോട്ടിയിലും പരിസര ഗ്രാമങ്ങളിലും ശിആ ആശയക്കാരനായ മുഹമ്മദ് ഷാ തന്റെ സ്വാധീനമുറപ്പിച്ചു. തന്റെ ഗുരുക്കന്മാരുടെ പേരില്‍ തുടങ്ങിയ ശിആ ആചാരപ്രധാനമായ നേര്‍ച്ച ജനകീയമായതോടെ അദ്ദേഹത്തിന്റെ ജനപിന്തുണ വര്‍ധിക്കുകയും ചെയ്തു.
കൊണ്ടോട്ടി നേര്‍ച്ച
1766 ആഗസ്ത് 20ന് മുഹമ്മദ് ഷാ നിര്യാതനായി. മകളുടെ മകന്‍ അഫ്താബ് ഷായാണ് പിന്‍ഗാമിയായത്. അപ്പോഴേക്കും കിഴക്കനേറനാടും വള്ളുവനാടുമെല്ലാം ഇവരുടെ സ്വാധീന വലയത്തിലായിരുന്നു. മാത്രമല്ല, ബ്രിട്ടീഷുകാര്‍ നല്‍കിയ ഇനാംദാര്‍ പദവിയിലൂടെ തങ്ങള്‍ കുടുംബം നാടുവാഴിയുടെ അധികാരം കൈവരിക്കുകയും ചെയ്തു.
ഇതോടെ നേര്‍ച്ച നാടിന്റെ ഉത്സവമായി മാറി. ആചാരം എന്നതിലപ്പുറം മതപരമായ ഒരു പ്രാധാന്യവും കൊണ്ടോട്ടി നേര്‍ച്ചക്കില്ല. ഒരു നാട്ടുത്സവം മാത്രമായിരുന്നു ഇത്. കൊണ്ടോട്ടി പൂരം (ഹൈന്ദവര്‍ കൂടി പങ്കെടുക്കുന്നതിനാല്‍) എന്ന പേരിലും ഇത് അറിയപ്പെട്ടു. കാര്‍ഷികോത്പന്നങ്ങള്‍ വന്‍ തോതില്‍ കര്‍ഷകര്‍ നേര്‍ച്ച സമയത്തെ ചന്തയില്‍ വിറ്റഴിച്ചിരുന്നു. തങ്ങള്‍ക്കാവശ്യമുള്ള ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതു കാരണം കാര്‍ഷികോത്സവം എന്നും നേര്‍ച്ച അറിയപ്പെട്ടു.
കൊണ്ടോട്ടിയിലെ ഖുബ്ബയാണ് നേര്‍ച്ചയുടെ കേന്ദ്ര ബിന്ദു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കാഴ്ച്ച വരവ്, തട്ടാന്റെ പെട്ടി വരവ്, ദര്‍ഗയിലെ കോല്‍ക്കളി, സൂഫി കീര്‍ത്തനാലാപനം, ദളിത് വിഭാഗങ്ങളുടെ ചവിട്ടു കളി, ഷഹനായി വാദനം, നകാരവാദ്യം, തോക്കെടുക്കല്‍, നിലവിളക്ക് തെളിയിക്കല്‍, ചന്ദനെമെടുക്കല്‍, പീരങ്കിവെടി മുഴക്കല്‍ തുടങ്ങിയവയാണ് നേര്‍ച്ചയിലെ ചടങ്ങുകള്‍. ആന എഴുന്നള്ളത്തും ഉണ്ടായിരുന്നു.
ഇത്തരം നേര്‍ച്ചകള്‍ പ്രാമാണികമായി ഇസ്‌ലാമിക വിരുദ്ധമാണ്. എന്നാല്‍ മഖ്ബറകള്‍ കേന്ദ്രീകരിച്ചുള്ള ഈവിധ നേര്‍ച്ചകളെ കേരളത്തിലെ സുന്നി വിഭാഗം അംഗീകരിക്കുന്നു ണ്ടെങ്കിലും അനാചാരങ്ങളും അത്യാചാരങ്ങളും കൊണ്ടോട്ടി നേര്‍ച്ചയിലുണ്ടെന്നാരോപിച്ച് അവര്‍ രംഗത്തു വരാറുണ്ട്.
കേരളക്കരയില്‍ ‘ശിആ’ ആചാരങ്ങള്‍ പ്രചരിച്ചത് കൊണ്ടോട്ടി തങ്ങന്‍മാരിലൂടെയായി രുന്നു. നേര്‍ച്ചയും ആചാരങ്ങളും അതിന്റെ ഭാഗമായി വന്നതാണ്. പൊന്നാനി മഖ്ദൂം പണ്ഡിതന്‍മാരും ഹദ്‌റമീ വേരുകളുള്ള മമ്പുറം തങ്ങന്‍മാരും ആദര്‍ശപരമായി അധ്യാപനങ്ങളിലൂടെയും ഫത്‌വകളിലൂടെയും കൊണ്ടോട്ടി തങ്ങന്‍മാരുടെ ശിആ ചിന്താധാരയെ എതിര്‍ത്തുപോന്നു. മുസ്‌ലിം സമൂഹം കൊണ്ടോട്ടി കൈക്കാര്‍ എന്നും പൊന്നാനി കൈക്കാര്‍ എന്നും രണ്ടുചേരിയായി തിരിഞ്ഞത് ചരിത്ര യാഥാര്‍ഥ്യമാണ്.
മുഹമ്മദ് ഷായുടെ കാലത്തു തന്നെ മമ്പുറം സയ്യിദ് അലവി തങ്ങള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. മാത്രമല്ല, മുഹമ്മദ് ഷാ വ്യാജ സൂഫിയാണെന്ന വിമര്‍ശനവും ഉയര്‍ത്തിയിരുന്നു.
ഇന്നു പക്ഷേ കൊണ്ടോട്ടി നേര്‍ച്ച നിലച്ച മട്ടാണ്. നടത്തിപ്പു സംബന്ധിച്ച കുടുംബത്തര്‍ക്കമാണ് കാരണം.
റാവുത്തര്‍ സമൂഹം
തുര്‍ക്കി പാരമ്പര്യമുള്ള തമിഴ് മുസ്‌ലിം ജനസമൂഹമാണ് റാവുത്തര്‍മാര്‍. കച്ചവടത്തിനും മറ്റുമായി ഇവര്‍ വന്‍ തോതില്‍ തെക്കന്‍-മധ്യ കേരളത്തില്‍ കുടിയേറിപ്പാര്‍ക്കുകയായിരുന്നു. കര്‍മപരമായി ഹനഫി ചിന്താധാര പിന്തുടരുന്ന റാവുത്തര്‍ സമുദായം വിദ്യാഭ്യാസ- സാമ്പത്തിക-സാമൂഹിക രംഗങ്ങളിലെ സജീവ സാനിധ്യമാണിന്ന്.
തമിഴ് നാട്ടില്‍ ഇവര്‍ തുലുക്കര്‍ (Thulukkar) എന്നാണ് അറിയപ്പെടുന്നത്. തുര്‍ക്കി (Turki) എന്ന പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാവാം ഈ വിളിപ്പേര്. എന്നാല്‍ കേരളത്തിലെ ‘റാവുത്തര്‍’ (Rowther) എന്നത് എങ്ങനെയുണ്ടായിയെന്ന് അജ്ഞാതമാണ്.
അവരുടെ മുന്‍ഗാമികള്‍ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമായി വാണിജ്യാവശ്യാര്‍ഥം മലയ, സിംഗപ്പൂര്‍, പാക്കിസ്താന്‍ എന്നിവിടങ്ങളില്‍ കുടിയേറിയിരുന്നു. അവിടങ്ങളില്‍ അവര്‍ പ്രബല സാമ്പത്തിക ശക്തികളാണ്.
തമിഴും മലയാളവും കലര്‍ന്ന സങ്കര ഭാഷയാണ് കേരള റാവുത്തര്‍മാരില്‍ മിക്കവതും സംസാരിക്കുന്നത്.
അല്പം ചരിത്രം
ക്രി. 1299 മുതല്‍ 1319 വരെ ഡല്‍ഹി ഭരിച്ച അലാവുദ്ദീന്‍ ഖില്‍ജി അഫ്ഗാനിയായിരു ന്നെങ്കിലും തുര്‍ക്കി വംശജനായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് കാഫൂറിന്റെ നേതൃത്വത്തില്‍ ഖില്‍ജി സൈന്യം കന്യാകുമാരി വരെ എത്തുന്നത്. മധുരയും ഇവര്‍ കീഴടക്കി. തുര്‍ക്കി വംശജനായ അലാവുദ്ദീന്റെ സൈന്യത്തില്‍ ധീരതക്കും കായബലത്തിനും പേരുകേട്ട തുര്‍ക്കി അടിമകളുണ്ടാവുക സ്വാഭാവികം.
ഈ പ്രദേശങ്ങള്‍ പിന്നീട് ഹിന്ദു രാജാക്കന്മാരുടെ കൈയിലായി. തുര്‍ക്കി സൈനികരില്‍ പലരെയും ഈ രാജാക്കന്മാര്‍ തങ്ങളുടെ അശ്വഭടന്മാരാക്കുകയും ചെയ്തു. തിരുവിതാംകൂര്‍, കായം കുളം രാജാക്കന്മാരും ഇവരുടെ സേവനം ഉപയോഗപ്പെടുത്തി. ഈ സൈനികര്‍ പിന്നീട് ഈ ഭാഗങ്ങളില്‍ തന്നെ ജീവിക്കുകയും അവിടുത്തെ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തു.
യുദ്ധങ്ങളില്ലാതായപ്പോള്‍ കുടുംബം പോറ്റാന്‍ മറുവഴികള്‍ തേടി. യൂറോപ്യന്‍, അറേബ്യന്‍ വ്യാപാരികളുടെ വാണിജ്യ കേന്ദ്രങ്ങളായ തിരുനല്‍ വേലി, മധുര, തെങ്കാശി, കായം കുളം, പന്തളം, പുനലൂര്‍ എന്നിവിടങ്ങളില്‍ ചരക്കുകള്‍ വാങ്ങിയും വില്പന നടത്തിയും ഇവര്‍ ജീവിതം കരുപ്പിടിപ്പിച്ചു. ഏലം, ഇഞ്ചി, കുരുമുളക്, കശുവണ്ടി എന്നിവയിലും ഇവര്‍ കൈവെച്ചു. തമിഴ്‌നാട്-കേരള ചരക്കുപാതയായിരുന്നു ഇവരുടെ വ്യാപാരവഴി. അങ്ങനെയാണ് ഇവര്‍ കേരളത്തിലെത്തുന്നത്.
ഈ സൈനികരില്‍ ചിലരും തുര്‍ക്കിയില്‍ നിന്ന് കച്ചവടാവശ്യാര്‍ഥം കേരളം-തമിഴ്‌നാട് മേഖലകളില്‍ എത്തിയവരും ഇവിടുത്തെ ദ്രാവിഡ മുസ്‌ലിംകളുമായി ഇടപഴകി ജീവിച്ചു. ഇവരാണ് തുലുക്കര്‍ എന്ന് തമിഴ്‌നാട്ടിലും റാവുത്തര്‍ എന്ന് കേരളത്തിലും അറിയപ്പെടുന്ന സമുദായത്തിന്റെ മുന്‍ഗാമികള്‍.
കൊടുങ്ങല്ലൂരിലെത്തിയപോലെ തമിഴ്‌നാട്ടിലും ഇസ്‌ലാമിക പ്രബോധനത്തിനായി മുസ്‌ലിംകള്‍ എത്തിയിട്ടുണ്ടെന്നും അവരുടെ പിന്‍ഗാമികളാണ് റാവുത്തര്‍ (തുലുക്കര്‍) എന്നും മറ്റൊരു വീക്ഷണമുണ്ട്.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളിലാണ് കേരളത്തിലെ റാവുത്തര്‍ കുടുംബങ്ങള്‍ കൂടുതലുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി തേടിയും സര്‍ക്കാര്‍ സര്‍വീസില്‍ സേവനം ചെയ്തും ഇവര്‍ തങ്ങളുടെ ഇടം പിടിച്ചിട്ടുണ്ട്.
