മസ്ജിദുല്‍ അഖ്‌സ്വാ
മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ല, ലോകത്ത് രണ്ടാമതായി നിര്‍മിക്കപ്പെട്ട പള്ളി, മസ്ജിദുല്‍ അഖ്‌സ്വാ അഥവാ ബൈത്തുല്‍മുഖദ്ദസ്. ഫലസ്ത്വീനിലെ ജറൂസലമില്‍ സ്ഥിതിചെയ്യുന്നു. ഇബ്‌റാഹീം നബി (അ)യുടെയും മകന്‍ ഇസ്ഹാഖ്(അ), യഅ്ഖൂബ്(അ) നബി മുതലങ്ങോട്ടുള്ള ബനൂഇസ്‌റാഈല്‍ പ്രവാചകന്മാരുടെയും സാന്നിധ്യം തൊട്ടറിഞ്ഞ വിശുദ്ധഗേഹം കൂടിയാണിത്. തകര്‍ച്ചയും അഗ്നി ബാധയും അധിനിവേശവും കുരിശു യുദ്ധങ്ങളുടെ ഭീകരതയും ഏറ്റുവാങ്ങിയ ദേവാലയം.
പുണ്യംതേടി യാത്ര പോകാവുന്ന മൂന്ന് കേന്ദ്രങ്ങള്‍ മാത്രമാണ് മുസ്‌ലിംകള്‍ക്കുള്ളത്. ഒന്ന് മസ്ജിദുല്‍ഹറാം (മക്ക). രണ്ട്, മസ്ജിദുന്നബവി (മദീന). മൂന്ന് മസ്ജിദുല്‍ അഖ്‌സ്വാ (ഫലസ്തീന്‍). ഹജ്ജും ഉംറയും മക്കയിലാണ്. മസ്ജിദുന്നബവിയിലും മസ്ജിദുല്‍ അഖ്‌സ്വായിലും നിര്‍ബന്ധമോ ഐഛികമോ ആയ യാതൊരു കര്‍മങ്ങളുമില്ല. അവിടങ്ങളിലുള്ള നമസ്‌കാരങ്ങള്‍ ഇതര പള്ളികളിലെ നമസ്‌കാരങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലമുണ്ടെന്നാണ് നബി(സ്വ) പറഞ്ഞിട്ടുണ്ട് (മജ്മൂഅ് ഫതാവാ) 1.
മുഹമ്മദ് നബി(സ്വ)യുടെ ജീവിതത്തിലെ അത്ഭുതങ്ങളിലൊന്നായ രാപ്രയാണ(ഇസ്‌റാഅ്) സംഭവത്തിലൂടെ ഖുര്‍ആന്‍ പേരു പരാമര്‍ശിച്ചു (17:1). ഹിജ്‌റയ്ക്കുശേഷം നമസ്‌കാരത്തില്‍ 16 മാസക്കാലം നബി(സ)യും സ്വഹാബിമാരും ഇവിടെക്കാണ് നമസ്‌കാരത്തില്‍ തിരിഞ്ഞു നിന്നത്. മദീനയിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ജൂതന്മാരുടെ ഖിബ്‌ലയും അതുതന്നെയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരുനബി(സ്വ)യുടെ അദമ്യമായ ആഗ്രഹപ്രകാരം ഖിബ്‌ല മക്കയിലെ കഅ്ബയാക്കിയത് (2:144).
മസ്ജിദുല്‍ അഖ്‌സ്വാ: ശ്രേഷ്ഠതകള്‍
വിവിധയിനം കൃഷികളും ഫലസമൃദ്ധമായ തോട്ടങ്ങളും കൊണ്ട് ധന്യമായ മസ്ജിദുല്‍ അഖ്‌സ്വായുടെ പരിസരത്തെകുറിച്ച് ‘അനുഗൃഹീത പ്രദേശം’ എന്നാണ് അല്ലാഹു പരിചയപ്പെടുത്തിയിരിക്കുന്നത് (17:1). മുഹമ്മദ് നബി(സ്വ)യുടെ വാക്കുകളിലും ഈ വിശുദ്ധ ഗേഹത്തിന്റെ പ്രാധാന്യം നിറഞ്ഞുനില്‍ക്കുന്നുണ്ട്.
‘മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അഖ്‌സ്വാ എന്നിവിടങ്ങളിലേക്കല്ലാതെ പുണ്യം പ്രതീക്ഷിച്ച് യാത്ര നടത്തരുത് (ബുഖാരി) 2
ആദ്യ ഖിബ്‌ല, ലോകത്തെ രണ്ടാമത്തെ മസ്ജിദ്, നിരവധി പ്രവാചകന്മാരുടെ സാന്നിദ്ധ്യമനുഭവിച്ച പള്ളി, ഇസ്‌റാഅ് രാത്രിയില്‍ നബി(സ്വ) നമസ്‌ക്കരിച്ച പള്ളി തുടങ്ങി എണ്ണമറ്റ ശ്രേഷ്ഠതകളും അഖ്‌സ്വാ മസ്ജിദിനുണ്ട്.
പേരുകള്‍
ഈ പള്ളിക്ക് ചരിത്ര ഗ്രന്ഥങ്ങളില്‍ ധാരാളം നാമങ്ങളുണ്ട്. ഇതില്‍ കൂടുതല്‍ പ്രസിദ്ധമായത് ഖുര്‍ആന്‍ പ്രയോഗിച്ച പേരെന്ന നിലയില്‍ അല്‍മസ്ജിദുല്‍ അഖ്‌സ്വാ എന്നതു തന്നെയാണ്. ‘അഖ്‌സ്വാ’ എന്ന അറബി പദത്തിന് വിദൂരമായത്, അങ്ങേ തലയിലുള്ളത് എന്നൊക്കെയാണ് അര്‍ഥം. ഖുര്‍ആന്‍ ഈ പേര് പ്രയോഗിക്കുന്ന കാലത്ത് രണ്ട് മസ്ജിദുകളേ ലോകത്തുള്ളൂ. ഒന്ന് ഈ പള്ളി രണ്ടാമത്തേത് മസ്ജിദുല്‍ഹറാം. കഅ്ബയില്‍ നിന്ന് അക്കാലത്ത് ഒരു മാസം യാത്രാദൂരമുള്ള വിദൂരമായ ദേശമായിരുന്നു ജറൂസലമെന്ന ഈ പള്ളിയുടെ പ്രദേശം. അതിനാലാവാം ഈ പേര് ഖുര്‍ആന്‍ ഉപയോഗിച്ചതെന്നാണ്‌വ്യാഖ്യാതാക്കള്‍ പറയുന്നത്.
ബൈത്തുല്‍മുഖദ്ദസ് എന്നതാണ് മറ്റൊരു പേര്. മുസ്‌ലിം പണ്ഡിതന്മാര്‍, സാഹിത്യകാരന്മാര്‍, കവികള്‍ തുടങ്ങിയവരില്‍ ഭൂരിഭാഗവും ഈ നാമമാണ് ഉപയോഗിച്ചു കാണുന്നത്.
എന്നാല്‍ നബി(സ്വ)യുടെ ചില പ്രയോഗങ്ങളില്‍ ബൈത്തുല്‍മുഖദ്ദസിനോട് സമാനമായി ‘ബൈത്തുല്‍ മഖ്ദിസ്’ എന്നും വന്നിട്ടുണ്ട്. ‘ഇസ്‌റാഅ്’ സംബന്ധിച്ചു വന്ന ഹദീസില്‍ ഈ പേരാണ് കാണുന്നത്. ഖുദ്‌സ് എന്ന ഹ്രസ്വനാമത്തിലും ഇത് വിളിക്കപ്പെടുന്നു.
മസ്ജിദുല്‍ അഖ്‌സ്വാ: നിര്‍മാണചരിത്രം
മസ്ജിദുല്‍ അഖ്‌സ്വാ നിര്‍മിച്ചത് ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. നബി(സ്വ)യും, നിര്‍മിച്ച കാലത്തെ കുറിച്ച് സൂചന നല്‍കുന്നുവെന്നല്ലാതെ നിര്‍മിച്ചയാളെ കുറിച്ച് പരാമര്‍ശിക്കുന്നില്ല.
‘അബൂഹുറയ്‌റ(റ) ഒരിക്കല്‍ തിരുനബിയോട് ചോദിച്ചു, ഭൂമിയില്‍ നിര്‍മിക്കപ്പെട്ട പ്രഥമ ദൈവിക ഗേഹമേതാണെന്ന്. തിരുനബി പറഞ്ഞു: മസ്ജിദുല്‍ ഹറാം. പിന്നെ ഏതാണ് നബിയേ? അബൂഹുറയ്‌റ തുടര്‍ന്നു. നബിയുടെ മറുപടി: മസ്ജിദുല്‍ അഖ്‌സ്വാ. ഇവ രണ്ടിന്റെയും നിര്‍മാണത്തിലെ കാല വ്യത്യാസം എത്രയാണ്? അബൂഹുറയ്‌റക്ക് സംശയം. നബി(സ): 40 വര്‍ഷം ‘(മുസ്‌ലിം) 3.
ഇബ്‌നു ഹജറുല്‍ അസ്ഖലാനി, ആദം നബി(അ)യാണ് മസ്ജിദുല്‍ അഖ്‌സ്വാ നിര്‍മിച്ചതെന്ന പക്ഷക്കാരനാണ് (ഫത്ഹുല്‍ബാരി) 4.
ക്രിസ്തുവിന് 3000 വര്‍ഷങ്ങള്‍ക്കു മുമ്പ് കന്‍ആനികളാണ് ഖുദ്‌സ് പട്ടണം നിര്‍മിക്കുന്നത്. ഇവിടെയാണ് മസ്ജിദ് സ്ഥിതിചെയ്യുന്നത്. ബാബിലോണിലെ ഊര്‍ പട്ടണത്തില്‍നിന്ന് ഇബ്‌റാഹീം നബി (അ) ഖുദ്‌സിലേക്ക് എത്തി. ഇവിടെയെത്തിയ അദ്ദേഹം മസ്ജിദുല്‍ അഖ്‌സ്വാ പുനര്‍നിര്‍മിക്കുക യും അതില്‍ ആരാധനകള്‍ നിര്‍വഹിക്കുകയും ചെയ്തിരുന്നു. മകന്‍ ഇസ്ഹാഖിന്റെയും ഇസ്ഹാഖിന്റെ മകന്‍ യഅ്ഖൂബിന്റെ(അ)യും പിന്നീട് വരുന്ന ഇസ്‌റാഈല്‍ സന്താനപരമ്പരയുടെയും ജീവിതഗേഹം ഖുദ്‌സ് തന്നെയായിരുന്നു. അവര്‍ ആരാധനകള്‍ക്കായി ആശ്രയിച്ചിരുന്നത് മസ്ജിദുല്‍ അഖ്‌സ്വായെ ആയിരുന്നു. ഇബ്‌റാഹീം നബി, ലൂത്ത് നബി തുടങ്ങിയ പ്രവാചകന്മാരുടെ ഖബറിടങ്ങള്‍ ഖുദ്‌സിന്റെ പരിസരങ്ങളിലാണെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നുമുണ്ട്.
വര്‍ഷങ്ങളോളം ഫറോവമാരുടെയും അമാലിഖുകളുടെയും ആധിപത്യത്തില്‍ കഴിഞ്ഞ ഖുദ്‌സിനെ യും മസ്ജിദുല്‍ അഖ്‌സ്വായെയും ബി.സി. 995ല്‍ ദാവൂദ് നബി(അ)യാണ് തിരിച്ചുപിടിക്കുന്നത്. അദ്ദേഹവും പള്ളി നവീകരിച്ചു.
ദാവൂദ് നബി(അ)യുടെ മരണാനന്തരം ഭരണമേറ്റ സുലൈമാന്‍ നബി(അ) മസ്ജിദുല്‍ അഖ്‌സ്വക്ക് പുതുമോടി നല്‍കി. സുലൈമാന്‍ നബി(അ)യുടെ നിര്‍മാണത്തെ മുന്‍നിര്‍ത്തി യഹൂദികള്‍ ഇതിനെ ‘ഹൈക്കല്‍ സുലൈമാനീ’ എന്നും വിളിച്ചു.
സുലൈമാന്‍(അ)ന്റെ മരണശേഷം ഖുദ്‌സ് ബാബിലോണിയക്കാര്‍ കീഴടക്കുകയും മസ്ജിദ് അഗ്നിക്കിരയാക്കുകയും ചെയ്തു. ബി.സി.516 ല്‍ യഹൂദികള്‍ ഇത് രണ്ടും പുനര്‍നിര്‍മിച്ചു. മസ്ജിദുല്‍ അഖ്‌സ്വാ നിന്നിരുന്ന സ്ഥലം പിന്നീട് വര്‍ഷങ്ങളോളം കെട്ടിടങ്ങളില്ലാതെ അവശേഷിച്ചു. പിന്നീട് സക്കരിയ്യ, യഹ്‌യാ, ഈസാ നബി(അ)മാരുടെ കാലങ്ങളിലാണ് ഇത് ലളിതമായി പുനര്‍നിര്‍മിക്കപ്പെടുന്നത്.
പിന്നീട് റോമക്കാരും ബൈസന്റൈന്‍ സാമ്രാജ്യവും ഖുദ്‌സിനുമേല്‍ അധീശത്വം വാണു. യഹൂ ദരും ക്രൈസ്തവരും ദശാബ്ദങ്ങളോളം കൈവശംവെച്ച് ഇസ്‌ലാമിക ചിഹ്നങ്ങളെ നശിപ്പിച്ച ഖുദ് സും മസ്ജിദുല്‍ അഖ്‌സ്വായും ക്രി.വ 628ല്‍ ഖലീഫ ഉമറാ(റ)ണ് തിരിച്ചു പിടിക്കുന്നത്. ഉമര്‍(റ) നേരിട്ടുവന്ന് ഈലിയാക്കാരുമായി കരാര്‍ ഒപ്പുവച്ചുകൊണ്ടാണ് ഖുദ്‌സും മസ്ജിദും ഇസ്‌ലാമികാധിപത്യത്തിന്‍ കീഴിലേക്കു വന്നത്. അവിടെയെത്തിയ ഉമര്‍(റ) ആയിരം പേര്‍ക്ക് നമസ്‌കരിക്കാന്‍ സാധിക്കും വിധം പള്ളിയെ പുനര്‍നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കി.
ഉമര്‍(റ) നിര്‍മിച്ച ഈ പള്ളിയെ ക്രി.വ. 661ല്‍ മുആവിയ(റ)യും വിസ്തൃതമാക്കി. മരത്തടിക്കു പകരം കല്ലുകള്‍ ഉപയോഗിച്ചു. 3000 പേരെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമായി അതോടെ മസ്ജിദുല്‍ അഖ്‌സ്വാ. 685ല്‍ അബ്ദുല്‍മലികുബ്‌നു മര്‍വാനും 715ല്‍ വലീദുബ്‌നു അബ്ദില്‍മലിക്കും പള്ളിയില്‍ വികസനങ്ങള്‍ നടത്തി. ഇതിനടുത്തു തന്നെ ഖുബ്ബത്തുസ്സഖ്‌റ(Dom Of The Rock) നിര്‍മിക്കുന്നതും അബ്ദുല്‍ മലിക്ക് ആണ്.
746, 774, 1033 വര്‍ഷങ്ങളില്‍ ഭൂമികുലുക്കം പള്ളിയെ സാരമായി ബാധിച്ചെങ്കിലും അതാതുകാലത്തെ ഭരണാധികാരികള്‍ പള്ളി പുനര്‍നിര്‍മിക്കുകയും വിശാലത വര്‍ധിപ്പിക്കുകയും ചെയ്തു.
1099ല്‍ കുരിശുപട മസ്ജിദുല്‍ അഖ്‌സ്വയെ കീഴടക്കി. അവര്‍ അതിനെ പൂര്‍ണമായും ക്രൈസ്തവവല്‍ക്കരിച്ചു. എന്നാല്‍ 90 വര്‍ഷത്തിനു ശേഷം സ്വലാഹുദ്ദീന്‍ അയ്യൂബി ഈ വിശുദ്ധഗേഹം അവരില്‍ നിന്ന് പിടിച്ചെടുക്കുകയും പള്ളിയാക്കി പരിവര്‍ത്തിപ്പിച്ചെടുക്കുകയും ചെയ്തു.
പിന്നീട് 1517ഓടെ ഉസ്മാനികളുടെ കൈയിലാണ് മസ്ജിദിന്റെ നിയന്ത്രണമെത്തിയത്. വാതിലുകളും ഖുബ്ബകളും ധാരാളം നിര്‍മിച്ച അവര്‍ പള്ളിയെ കാലാനുസൃതം മാറ്റിയെടുത്തു.
മസ്ജിദുല്‍ അഖ്‌സ്വാ ഇന്ന്
ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട വിശുദ്ധ നഗരിയായ ജറൂസലമിലെ പഴയ നഗരത്തിലാണ് മസ്ജിദുല്‍ അഖ്‌സ്വ. 1948ല്‍ ഫലസ്തീന്‍ വിഭജിച്ച് ഇസ്‌റാഈല്‍ എന്ന ജൂതരാഷ്ട്രം സ്ഥാപിതമായതോടെ ഖുദുസിനും മസ്ജിദുല്‍ അഖ്‌സ്വാക്കും മേലുള്ള മുസ്‌ലിംകളുടെ നിയന്ത്രണം വീണ്ടും ഭാഗികമായി. 1967 ജൂണില്‍ അറബ് രാഷ്ട്രങ്ങളുമായുണ്ടായ ആറു ദിവസം നീണ്ട യുദ്ധത്തിലാണ് പഴയ നഗരം ഉള്‍പ്പെടുന്ന കിഴക്കന്‍ ജറൂസമിന്റെ നിയന്ത്രണം ഇസ്രാഈല്‍ കൈയടക്കിയത്.
പഴയ നഗരത്തിന്റെ ആധിപത്യം ഇസ്രാഈലിനാണെങ്കിലും മസ്ജിദുല്‍ അഖ്‌സ്വയുടെ നടത്തിപ്പ് ജോര്‍ദാന്‍- ഫലസ്തീന്‍ സംയുക്ത നേതൃത്വത്തിലുള്ള ജറൂസലം ഇസ്‌ലാമിക് വഖ്ഫാണ് കൈകാര്യം ചെയ്യുന്നത്. ഭരണപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് ഡയരക്ടറും ഇസ്‌ലാമിക കാര്യങ്ങള്‍ക്ക് മേല്‍നോട്ടം നടത്തുന്നത് ജറൂസലം ഗ്രാന്റ് മുഫ്തിയുമാണ്. 2006 മുതല്‍ മുഹമ്മദ് അഹമദ് ഹുസൈനാണ് ജറൂസലം ഗ്രാന്റ് മുഫ്തി. ഫലസ്തീന്‍ അതോറിറ്റിയാണ് ഗ്രാന്റ് മുഫ്തിയെ നിയമിക്കുന്നത്. ജോര്‍ദാന്‍ ഭരണകൂടമാണ് മസ്ജിദുല്‍ അഖ്വ്‌സ കോംപൗണ്ടിന്റെ നടത്തിപ്പിനാവശ്യമായ സാമ്പത്തിക ചെലവു നല്‍കിവരുന്നത്.
1969ല്‍ ആസ്‌ട്രേലിയക്കാരനായ കുടിയേറ്റക്കാരന്‍ ഡെനിസ് മിഖായേല്‍ രോഹന്‍, അഖ്‌സ്വാ പള്ളിയില്‍ കടന്നുകയറി ആക്രമണം നടത്തുകയും ആയിരം വര്‍ഷത്തോളം പഴക്കമുള്ള, സ്വലാഹുദ്ദീന്‍ അയ്യൂബി സ്ഥാപിച്ച മിമ്പര്‍ (പ്രസംഗപീഠം) തീയിട്ടു നശിപ്പിക്കുകയും ചെയ്തു. ലോക വ്യാപകമായ പ്രതിഷേധത്തിനു വഴിയൊരുക്കിയ ഈ നടപടി, ലോക രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയെഴുതിയ സംഭവ വികാസങ്ങള്‍ക്കും കാരണമായി. സുഊദി ഭരണാധികാരി ഫൈസല്‍ രാജാവിന്റെ നേതൃത്വത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സ് (1969 സെപ്തംബറില്‍ മൊറോക്കോയിലെ റബാത്തില്‍) രൂപീകരണം ഇതേ തുടര്‍ന്നായിരുന്നു. കേടുപാടുകള്‍ തീര്‍ത്ത് പള്ളി നവീകരിച്ചതിനു പിന്നിലും കാര്യമായ സഹായം ജോര്‍ദാന്റേതായിരുന്നു.
അഖ്വ്‌സ സമുച്ചയത്തിലെ ഇസ്രാഈല്‍ പൊലീസിന്റെ കര്‍ക്കശമായ സുരക്ഷാ നടപടികള്‍ പലപ്പോഴും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാറുണ്ട്. ഇവിടെ സ്ഥാപിച്ച മെറ്റല്‍ ഡിറ്റക്ടറും ബാരിക്കേഡും മുസ്‌ലിംകളും ക്രിസ്ത്യാനികളുമായ വിശ്വാസികളെ ആരാധനയില്‍ നിന്നു തടയാനും ആക്രമിക്കാനുമുള്ള ഉപകരണമായാണ് പോലീസ് ഉപയോഗപ്പെടുത്തുന്നത്. ഫലസ്തീനികളുടെ സാന്നിധ്യം ഇല്ലാതാക്കാനുള്ള വംശീയ ശുദ്ധീകരണ തന്ത്രമാണ് ഇതുവഴി ഇസ്രാഈല്‍ ലക്ഷ്യമിടുന്നതെന്നതെന്നത് പരമാര്‍ഥമാണ്. നൂറുകണക്കിന് വിശ്വാസികളാണ് ജൂത പൊലീസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തത്. അഖ്വ്‌സ കോംപ്ലക്‌സ് തകര്‍ത്ത് ജൂത ക്ഷേത്രം പണിയണമെന്നാഹ്വാനം ചെയ്യാറുള്ള ടെംപ്ള്‍ മൗണ്ട് ഫെയ്ത്ഫുള്‍ എന്ന തീവ്ര ജൂത ഗ്രൂപ്പിന്റെ ഫലസ്തീന്‍ വിരുദ്ധ പ്രകടനം ഇവിടെ തടയപ്പെടാറില്ല. ഫലസ്തീന്‍ മണ്ണിന്റെ യഥാര്‍ഥ അവകാശികളെ തടവുകാരാക്കാനുള്ള മറയായാണ് ഇസ്രാഈല്‍ സുരക്ഷാ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിവരുന്നത്.
2000 സെപ്തംബറില്‍ ഏരിയല്‍ ഷാരോണിന്റെ ഇസ്‌റാഈല്‍ പട്ടാളം പള്ളിയിലേക്ക് അതിക്രമിച്ചു കയറിയതും പുരാവസ്തു ഖനനത്തിന്റെ പേരില്‍ പള്ളിയുടെ സമീപത്ത് ഉദ്ഖനനം തുടങ്ങിയതും ജൂത ഗൂഢാലോചനയുടെ ഭാഗമാണ്. 2014 ജനുവരിയില്‍ ഇസ്രായേല്‍ മന്ത്രി ഉരി ഏരിയേല്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തു: ‘മസ്ജിദുല്‍ അഖ്‌സ്വായും ഖുബ്ബത്തുസ്സഖ്‌റയും അടങ്ങുന്ന വിശുദ്ധ ഹറമില്‍ മൂന്നാമത്തെ ജൂത ക്ഷേത്രം പണിയുകയാണ് തങ്ങളുടെ ലക്ഷ്യം’ (ഹൈക്കല്‍ സുലൈമാനിയും പിന്നീട് ജൂതക്ഷേത്രവും രണ്ടു തവണ തകര്‍ക്കപ്പെട്ട കാര്യം ശ്രദ്ധേയമാണ്). ഏതു വിധേനയും ഇസ്‌ലാമിക വിശുദ്ധ ഗേഹം തകര്‍ക്കുകയാണ് നിരന്തരമായി നടക്കുന്ന ജൂത ഗൂഢാലോചനയുടെ ലക്ഷ്യം.
ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് വകവെയ്ക്കാതെ ഇസ്രായേല്‍ തലസ്ഥാനം ജറുസലമിലേക്ക് മാറ്റിയ നടപടി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അംഗീകരിച്ചതിനു പിന്നാലെ 2018 മെയ് 14ന് യു എസ് എംബസി അങ്ങോട്ട് മാറ്റിയ സംഭവവും പുതിയ പ്രതിഷേധക്കൊടുങ്കാറ്റിനു വഴിയൊരുക്കുകയായിരുന്നു. ഫലസ്തീനികളുടെ പ്രതിഷേധവും ഇസ്രാഈല്‍ സൈന്യം നടത്തുന്ന കൂട്ടക്കൊലകളും മസ്ജിദുല്‍ അഖ്‌സ്വാക്കും ജറൂസലമിനും വേണ്ടിയുള്ള ഫലസ്തീനികളുടെ പോരാട്ടത്തിന്റെ ഒടുവിലത്തെ അധ്യായമാണ്. ഫലസ്തീനികള്‍ ദുരന്ത ദിനമായി കരുതുന്ന (ലക്ഷക്കണക്കിന് ഫലസ്തീനികളെ അഭയാര്‍ഥികളാക്കി ഇസ്രാഈല്‍ രൂപീകരിക്കപ്പെട്ട ആഗസ്ത് 15 നഖ്ബ ദിനമായാണ് ആചരിക്കുന്നത്) ദിവസം തന്നെ യു എസ് എംബസി അവരുടെ സ്വപ്ന തലസ്ഥാനമായ ജറൂസലമിലേക്കു മാറ്റിയത് ഫലസ്തീനികളുടെ അസ്തിത്വം നിരാകരിക്കുന്ന നടപടിയും യു എന്‍ നയങ്ങളുടെ ലംഘനവുമാണ്.
എ ഡി 691ല്‍ നിര്‍മാണം പൂര്‍ത്തിയാക്കപ്പെട്ട തിളങ്ങുന്ന സ്വര്‍ണ നിറമുള്ള ഖുബ്ബയോടെയുള്ള ഖുബ്ബത്തു സ്വഖ്‌റ(ഡോം ഓഫ് റോക്)യുടെ ചിത്രമാണ് പലപ്പോഴും മസ്ജിദുല്‍ അഖ്വ്‌സയെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത് എന്നത് വലിയൊരു അട്ടിമറിയുടെ ബാക്കിപത്രമാണെന്നു സംശയിക്കാം. ഇസ്രാഈലിന്റെ നിഗൂഢ നീക്കങ്ങളാല്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന മസ്ജിദുല്‍ അഖ്‌സയെ ചരിത്രത്തില്‍ നിന്നു തമസ്‌കരിക്കാനുള്ള ശ്രമങ്ങളില്‍ അറിയാതെ പങ്കുകാരാവുകയാണ് പലരും.
സംഘര്‍ഷ ഭൂമിയായിട്ടു പോലും പ്രദേശത്തുകാര്‍ക്കു പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി തീര്‍ഥാടകരാണ് ചരിത്രത്തിന്റെ അംശങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്ന മസ്ജിദുല്‍ അഖ്‌സയിലെത്തുന്നത്. മൂന്നു മതങ്ങളുടെ സംഗമ ഭൂമിയായ ജറൂസലമിന് ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടമുണ്ടെങ്കിലും ഇസ്രാഈലിന്റെ അനധികൃത കുടിയേറ്റവും പാര്‍പ്പിട നിര്‍മാണ പ്രവര്‍ത്തനങ്ങളും ഫലസ്തീനികളെ തുടച്ചുനീക്കാനുള്ള നടപടികളും ആരാധനക്കെത്തുന്നവരെ ആക്രമിക്കുന്ന നിലപാടും തടസ്സമില്ലാതെ മുന്നേറിക്കൊണ്ടിരിക്കുന്നു.
ഖുദുസിന്റെ മോചനം
മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയും തീര്‍ഥയാത്ര അനുവദിക്കപ്പെട്ട മൂന്നാമത്തെ പള്ളിയുമായ മസ്ജിദുല്‍ അഖ്‌സായും സമീപപ്രദേശങ്ങളും ഉള്‍പ്പെടുന്ന ഖുദുസ് ഇന്ന് പൂര്‍ണമായും മുസ്‌ലിംകളുടെ നിയന്ത്രണത്തിലല്ല. രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പു വരെ തുര്‍ക്കി ഒട്ടോമന്‍ ഖിലാഫത്ത് ഭരണത്തിനു കീഴിലായിരുന്നു ഫലസ്തീന്‍. ജൂതരും ക്രിസ്ത്യാനികളുമെല്ലാം പവിത്രമായി കരുതിപ്പോരുന്ന ജറൂസലമില്‍ അന്ന് അവര്‍ക്കെല്ലാം അവര്‍ പുണ്യമായി നിശ്ചയിച്ച ഇടങ്ങള്‍ സന്ദര്‍ശിക്കാനും അവരുടെ ആരാധനകള്‍ നിര്‍വഹിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ 1948ല്‍ രണ്ടാം ലോകമഹായുദ്ധവിജയം നേടിയ ബ്രിട്ടന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ തങ്ങളുടെ സഹായികളായ ജൂതന്മാര്‍ക്ക് അവരുടെ വിശ്വാസപ്രകാരം വാഗദ്ത്ത ഭൂമിയായി കരുതപ്പെടുന്ന ജറൂസലം കേന്ദ്രമാക്കി ഒരു രാഷ്ട്രം സമ്മാനമായി നല്കി. ബാല്‍ഫോര്‍ ഉട മ്പടി എന്നാണ് ഇത് അറിയപ്പെടുന്നത്. അന്നത്തെ കൊളോണിയല്‍ ഭരണകൂടം ഇതിലൂടെ ഒരു വെടിക്ക് പല പക്ഷികളെ ലക്ഷ്യമാക്കുകയായിരുന്നു. ക്രിസ്ത്യാനികളുടെ വര്‍ഗശത്രുക്കളായ ജൂതന്മാരെയും അവരുടെ കുതന്ത്രങ്ങളെയും തങ്ങളുടെ കണ്‍മുന്നില്‍ നിന്ന് നാടുകടത്താനും എന്നാല്‍ ശത്രുവിന്റെ ശത്രു മിത്രം എന്നതുപോലെ തങ്ങളുടെ വളര്‍ച്ചക്ക് ഭീഷണിയായേക്കാവുന്ന, പ്രകൃതിവാതകത്തിന്റെയും എണ്ണയുടെയും കലവറകളിലൂടെ വളര്‍ന്നുവരുന്ന പശ്ചിമേഷ്യയെ ഭീഷണിപ്പെടുത്തിയും അസമാധാനപ്പെടുത്തിയും വരുതിയിലാക്കാനുമെല്ലാം ഈ രാഷ്ട്ര സംസ്ഥാ പനം അവര്‍ ഉപയോഗപ്പെടുത്തി.
പതിറ്റാണ്ടുകളായി മുസ്‌ലിംലോകം ഈ അനീതിക്കു മുമ്പില്‍ വേദനപ്പെടുകയാണ്. അവരുടെ ആത്മ വീര്യം ചോര്‍ത്താനും ആശങ്കയില്‍ നിര്‍ത്താനും അതുവഴി വളര്‍ച്ച മുരടിപ്പിക്കാനുമെല്ലാം ഈ രാഷ് ട്രം ചെയ്യുന്ന കുതന്ത്രങ്ങള്‍ വലുതാണ്. സ്വന്തം ഭൂമിയില്‍നിന്ന് ആട്ടിയിറക്കപ്പെട്ട ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ ഇന്നും മാതൃഭൂമിയില്ലാതെ അറബ് മേഖലകളില്‍ അലയുകയാണ്. ഏഴു പതിറ്റാണ്ടുകള്‍ ക്കിടയില്‍ പതിനായിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും അതിലേറെപ്പേര്‍ വിധവകളാക്കപ്പെ ടുകയും അനേകായിരങ്ങള്‍ അനാഥകളാക്കപ്പെടുകയും ചെയ്ത ഈ ഭൂമിയിന്ന് ജൂത കുടിലതയുടെയും അമേരിക്കയടങ്ങുന്ന വന്‍ശക്തികളുടെ അനീതിയുടെയും ജീവിക്കുന്ന തെളിവാണ്.
മുസ്‌ലിം ലോകം സ്വതന്ത്ര ഫലസ്തീനിനായി ആഗ്രഹിക്കുന്നത് മുസ്‌ലിംകള്‍ക്ക് മാത്രമുള്ള വിശുദ്ധ ഭൂമിയാക്കാനല്ല. ഇസ്‌ലാമിന്റെ മാതൃകാ ഭരണാധികാരിയായിരുന്ന ഉമര്‍(റ) മുതല്‍ സലാഹുദ്ദീന്‍ അയ്യൂബി വരെയുള്ള ജേതാക്കള്‍ ഈ നാടുഭരിച്ചപ്പോള്‍ ഇവിടത്തുകാരായ ജൂതരും ക്രിസ്ത്യാനികളും പൂര്‍ണ അവകാശമുള്ള പൗരന്മാരായി പരിഗണിക്കപ്പെട്ടിട്ടുണ്ട്. പുണ്യ പ്രദേശങ്ങളായി കരുതുന്ന ഇടങ്ങളില്‍ അവര്‍ക്ക് അവരുടെ ആരാധനകളും ആചാരങ്ങളും അനുഷ്ഠിക്കാന്‍ സ്വാതന്ത്ര്യം നല്കിയിട്ടുമുണ്ട്. തദ്ദേശവാസികളായ മുസ്‌ലിംകളടക്കമുള്ള പൗരന്മാര്‍ക്ക് 1948നു മുമ്പുണ്ടായിരുന്ന ജീവിത സ്വാതന്ത്ര്യവും ചരിത്രാതീത കാലം മുതല്‍ മുസ്‌ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ട, വിശുദ്ധം (ഖുദുസ്, ഹറം) എന്നര്‍ഥമുള്ള പ്രദേശത്തെ ഏകദൈവാരാധനാമയമായ മസ്ജിദുല്‍ അഖ്‌സായില്‍ സ്വതന്ത്രമായി ആരാധന നടത്താനും അവിടേക്ക് തീര്‍ഥാടനം നടത്താനുമുള്ള അവകാശവുമാണ് മുസ്‌ലിംകള്‍ക്കു വേണ്ടത്.
ഖുദുസിന്റെ മോചനം ഫലസ്തീനികളുടെ മാത്രം പ്രശ്‌നമല്ല. ഈ ഭൂമി വീണ്ടെടുക്കുക എന്നത് ലോക മുസ്‌ലിംകളുടെ ബാധ്യതയും അവകാശവുമാണ്. നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ അധിവസിക്കു കയും കൈവശം വെക്കുകയും പവിത്രമായി കരുതിപ്പോരുകയും ചെയ്ത പ്രദേശം തീര്‍ത്തും അന്യാ യമായാണ് ജൂതര്‍ക്ക് തീറെഴുതികൊടുത്തത്. ഗാന്ധിജി, നെല്‍സണ്‍ മണ്ഡേല തുടങ്ങി പക്ഷപാതിത്വ മില്ലാത്ത ലോകനേതാക്കളെല്ലാം ഇവിടെ മുസ്‌ലിംകളോടോപ്പം നിന്നിട്ടുണ്ട്. എന്നാല്‍ യാതൊരു നേരും അംഗീകരിക്കാത്ത ജൂതലോബി വന്യമായാണ് ഇത്തരം പ്രതികരണങ്ങളെ നേരിടുന്നത്. പ്രതികള്‍ ജൂതരും അക്രമികളായ പാശ്ചാത്യരും മാത്രമല്ല. ഏറെ ആളും അര്‍ഥവുമുള്ള ഇസ്‌ലാമിക ലോകത്തിന് ഈ അക്രമിക്കെതിരെ ഒന്നിച്ചു നില്‍ക്കാനോ ലോകത്തെ മഹാഭൂരിപക്ഷം വരുന്ന നീതിബോധ മുള്ളവരെ കൂടെ നിര്‍ത്താനോ സാധിക്കുന്നില്ല എന്നതു തന്നെയാണ് ശത്രുവിന്റെ വിജയം എളുപ്പമാക്കുന്നത്. ഉത്തരവാദപ്പെട്ട ഭരണകര്‍ത്താക്കളുടെയും നേതാക്കളുടെയും ആലസ്യമാണ് പശ്ചിമേഷ്യയിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും ചാവേറുകളായി ആത്മഹത്യസ്‌ക്വാഡുകള്‍ പൊങ്ങി വരാന്‍ കാരണം.
അല്ലാഹുവിന്റെ അമാനുഷിക സഹായം തേടുന്ന കൂട്ടപ്രാര്‍ഥനക്കപ്പുറത്ത് ഇസ്‌ലാമിക ലോകത്തിന് ഇവിടെ ബാധ്യതകളുണ്ട്. ഉമര്‍(റ)വിന്റെ ഇഛാശക്തിയാണ് ഖുദ്‌സ് മുസ്‌ലിംകളുടെ കൈകളിലെത്തിച്ചത്. ആ ഈമാന്‍ നഷ്ടപ്പെട്ട ഭരണാധികാരികളില്‍ നിന്ന് അക്രമികള്‍ അത് പിടിച്ചു വാങ്ങി. വീണ്ടും സ്വലാഹുദ്ദീന്‍ അയ്യൂബി(റ)യുടെ ഇസ്‌ലാം അത് മുസ്‌ലിംകളുടെ കൈകളില്‍ തിരിച്ചെത്തിച്ചു. അദ്ദേഹം സൂക്ഷിച്ച ഇസ്‌ലാം കൈമോശം വന്നപ്പോള്‍ വീണ്ടും അത് അക്രമികള്‍ പിടിച്ചെടുത്തു. കൃത്യമായ സത്യവിശ്വാസവും സല്‍പ്രവര്‍ത്തനവുമുണ്ടെങ്കില്‍ ഇനിയും അത് അവകാശികളിലെത്തുകതന്നെ ചെയ്യും. അതിനാവശ്യമായ ഭൗതികവും ആത്മീയവുമായ കരുത്തു നേടാനാണ് മുസ്‌ലിംലോകം ശ്രമിക്കേണ്ടത്. ”നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സത്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെ തന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കും. അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കും. അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണ്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്നപക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍’‘(24:55).
ഖുബ്ബത്തുസ്സഖ്‌റ
മുഹമ്മദ് നബി(സ്വ) ആകാശ യാത്ര (മിഅ്‌റാജ്) നടത്തിയ ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സ്വാ യുടെ സമീപമുള്ള പാറക്കല്ലിനടുത്ത് വലിയ ഖുബ്ബയോടെ തലയുയര്‍ത്തി നില്‍ക്കുന്ന പള്ളിയാണ് ഖുബ്ബത്തുസ്സഖ്‌റ (DOM OF THE ROCK). അഥവാ മസ്ജിദുല്‍ഖുബ്ബ. സി ഇ 638 മുതല്‍ 691 വരെയുള്ള കാലയളവില്‍ ഉമയ്യ ഖലീഫ അബ്ദുല്‍മലികുബ്‌നു മര്‍വാനാണ് ഈ പള്ളി നിര്‍മിച്ചത്. ഖുബ്ബത്തുസ്സഖ്‌റയും മസ്ജിദുല്‍ അഖ്‌സ്വയും കൂടി ഉള്‍പ്പെടുന്ന പ്രദേശമാണ് ഹറംശരീഫ്’ എന്ന പേരില്‍ അറിയപ്പെടുന്നത്. ലോക മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ നഗരമാണിത്.
ഇപ്പോള്‍ ഫലസ്തീന്‍ പ്രദേശത്തുളള ഈ വിശുദ്ധ ദേവാലയങ്ങള്‍ ഇസ്‌റാഈല്‍ അനധികൃതമായി കൈവശം വെച്ചിരിക്കുകയാണ്. ജൂത പുണ്യകേന്ദ്രമായ വിലാപമതിലും ക്രൈസ്തവ ദേവാലയമായ ചര്‍ച്ച് ഓഫ് റിസറക്ഷനും ഖുബ്ബത്തുസ്സഖ്‌റക്കും മസ്ജിദുല്‍അഖ്‌സ്വക്കും സമീപമാണ്. മാത്രമല്ല, രണ്ടു പ്രാവശ്യം തകര്‍ക്കപ്പെടുകയും(ബി.സി.598 ലും സി ഇ 70ലും) പിന്നീട് പുനര്‍നിര്‍മിക്കപ്പെടുകയും ചെയ്ത സുലൈമാന്റെ ദേവാലയ(ഇത് തങ്ങളുടേതാണെന്നാണ് ജൂത അവകാശവാദം)വും ഇവയുടെ പരിസരത്താണെന്നാണ് പറയപ്പെടുന്നത്.
1099ല്‍, ഇരമ്പിയെത്തിയ കുരിശുപട മസ്ജിദുല്‍ അഖ്‌സക്കൊപ്പം ഖുബ്ബത്തുസ്സഖ്‌റയും കൈവശപ്പെടുത്തി. ഇവ രണ്ടും തങ്ങളുടെ കൊട്ടാരവും ഓഫീസുമാക്കി കുരിശുപട മാറ്റി. എന്നാല്‍ 1187ല്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ഇവ തിരിച്ചുപിടിച്ചു.
ഉസ്മാനിയാ ഖലീഫ സുലൈമാന്‍ മാഗ്‌നിഫിഷ്യന്റാണ് ഖുബ്ബത്തുസ്സഖ്‌റയെ ഇന്നത്തെ രൂപത്തിലേക്ക് മാറ്റിയെടുത്തത്. ഇതിന്റ അകം മാര്‍ബിള്‍, മൊസൈക്ക് എന്നിവകളാല്‍ അലങ്കരിച്ചു. ഖുബ്ബയുടെ പുറംഭാഗത്ത് മനോഹരമായ ടൈലുകളും പതിച്ചു. ഇതില്‍ സൂറ. യാസീന്‍, സൂറ. ഇസ്‌റാഅ് എന്നിവ മുദ്രണം ചെയ്തു. ഏഴു വര്‍ഷം കൊണ്ടാണ് ഈ പ്രവൃത്തി പൂര്‍ത്തിയാക്കിയത്.
1927ലെ ഭൂകമ്പത്തില്‍ ഖുബ്ബക്ക് സാരമായ കേടുപാട് പറ്റി. 1965ല്‍ അറബ് രാജ്യങ്ങളുടെ സഹായത്തോടെ ജോര്‍ദാന്‍ ഇതിനെ നവീകരിച്ചു. ഖുബ്ബക്ക് ചെമ്പിന്റെ ആവരണം നല്‍കുന്നത് ഇക്കാലത്താണ്.
1993ല്‍ ജോര്‍ദാനിലെ ഹുസൈന്‍ രാജാവ് വീണ്ടും ഖുബ്ബ പുനര്‍നിര്‍മിച്ചു. തന്റെ ലണ്ടനിലെ വസതികളിലൊന്ന് വില്പന നടത്തിയതിലൂടെ കിട്ടിയ 8.2 മില്യന്‍ ഡോളറുപയോഗിച്ച് 80 കിലോസ്വര്‍ണം വാങ്ങുകയും ഖുബ്ബക്ക് സ്വര്‍ണത്തിന്റെ ആവരണം അണിയിക്കുകയും ചെയ്തു. ഇതിലെ പള്ളി ഒഴികെയുള്ള ഭാഗം ടൂറിസ്റ്റുകള്‍ക്കായി നിശ്ചിത സമയങ്ങളില്‍ തുറന്ന് കൊടുക്കാറുണ്ട്.
അഖ്‌സ്വാ: തെറ്റിദ്ധാരണകള്‍
ജരുസലം നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അല്‍ മസ്ജിദുല്‍ അഖ്‌സ്വാ മുസ്‌ലിംകളുടെ പുണ്യ കേന്ദ്രമാണ്. അവിടെ പ്രത്യേക കര്‍മങ്ങള്‍ ഒന്നും ചെയ്യാനില്ലെങ്കിലും മസ്ജിദുല്‍ ഹറാമും മസ്ജിദുന്നബവിയും അല്ലാത്ത ലോകത്തിലെ മറ്റു പള്ളികളേക്കാള്‍ ശ്രേഷ്ഠകരമെന്ന് നബി(സ്വ) വ്യക്തമാക്കിയ പള്ളിയാണ് മസ്ജിദുല്‍ അഖ്‌സ്വാ. മുസ്‌ലിംകള്‍ക്കെന്നപോലെ ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും കൂടി പുണ്യ കേന്ദ്രമാണിത്. കാലത്തിന്റെ കറക്കത്തില്‍ അനേകം തവണ പല ഭരണാധികാരികളുടെയും പിടിച്ചടക്കലിനു വിധേയമായ ഒരു ആരാധനാകേന്ദ്രമാണ് മസ്ജിദുല്‍ അഖ്‌സ്വാ. മുസ്‌ലിം ഭരണാധികാരികള്‍ അതിനെ പല തവണ മോചിപ്പിച്ചതുമാണ്. ഇപ്പോഴും അത് മുസ്‌ലിംകളുടെ അധീനതയിലല്ല.
മസ്ജിദുല്‍ അഖ്‌സ്വായുടെ അടുത്തു തന്നെ പില്കാലത്ത് പണികഴിപ്പിച്ച ഖുബ്ബത്തുസ്സ്വഖ്‌റ എന്ന പേരില്‍ മറ്റൊരു പള്ളിയുണ്ട്. കൂടുതല്‍ പ്രൗഢിയും മനോഹാരിതയുമുള്ള ഡോം ഓഫ് ദ റോക്ക് എന്ന പേരില്‍ തലയുയര്‍ത്തി നില്ക്കുന്ന ഈ പള്ളിയാണ് പലപ്പോഴും മസ്ജിദുല്‍ അഖ്‌സ്വാ എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഉത്തരവാദപ്പെട്ട പല പ്രസിദ്ധീകരണങ്ങളിലും വെബ് സൈറ്റുകളിലും മുസ്‌ലിംകളുടെ മൂന്നാമത്തെ പുണ്യ കേന്ദ്രമായി ഖുബ്ബത്തുസ്സ്വഖ്‌റയുടെ ചിത്രങ്ങള്‍ കാണാം. അറിവുകേടുകൊണ്ട് പലരും ഇത് പകര്‍ത്തി വെക്കാറുമുണ്ട്. ഡോം ഓഫ് ദ റോക്ക് പില്ക്കാലത്ത് നിര്‍മ്മിക്കപ്പെട്ട ഒരു പള്ളി മാത്രമാണ്. അത് മസ്ജിദുല്‍ അഖ്‌സ്വാ അല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്.
References
- മജ്മൂഅ് ഫതാവാ വ മഖാലാത്തുന്‍ മുതനവ്വിഅ, ഇബ്‌നി ബാസ്, ഇദാറത്തുല്‍ ബുഹുസില്‍ ഇല്‍മിയ്യ, സുഊദി അറേബ്യ, വാള്യം 17, പേജ് 197[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 398, ഹദീസ് 1122[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 63, ഹദീസ് 520[↩]
- ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 06, പേജ്: 409[↩]
