മൈസൂര്‍ രാജവംശം
ദക്ഷിണേന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ സൈനിക ശക്തിയുടെയും ഭരണപരിഷ്‌കാരങ്ങളുടെയും പേരില്‍ ശ്രദ്ധേയമായ സ്ഥാനമാണ് മൈസൂര്‍ രാജവംശത്തിന് ഉള്ളത്. ആദ്യം വടയാര്‍ രാജവംശത്തിന്റെ നേതൃത്വത്തിലും പിന്നീട് ഹൈദര്‍ അലി, ടിപ്പു സുല്‍ത്താന്‍ എന്നിവരുടെ ഭരണകാലത്തും മൈസൂര്‍ ശക്തമായ ഒരു ഭരണകേന്ദ്രമായി ഉയര്‍ന്നു. ഭരണസംവിധാനം, സാമ്പത്തിക നവീകരണം, സൈനികസംഘടന, വിദേശബന്ധങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഈ രാജവംശം സ്വീകരിച്ച നയങ്ങള്‍ ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ സമവാക്യങ്ങളെ ഗൗരവമായി സ്വാധീനിച്ചു. പ്രത്യേകിച്ച് ബ്രിട്ടീഷ് കോളനിവാദത്തിനെതിരായ പ്രതിരോധത്തില്‍ മൈസൂര്‍ രാജവംശം വഹിച്ചു വന്ന പങ്ക് ഇന്ത്യന്‍ ചരിത്രത്തില്‍ അതിന് ഒരു പ്രത്യേക സ്ഥാനമൊരുക്കുന്നു.
മുഗള്‍ സാമ്രാജ്യം നാമാവശേഷമായതോടെ വ്യവസ്ഥാപിത മുസ്‌ലിം ഭരണകൂടങ്ങള്‍ ഇന്ത്യയില്‍ ഇല്ലാതായി. ബംഗാള്‍, അവധ്, ഹൈദരാബാദ്, മൈസൂര്‍ എന്നിവിടങ്ങളില്‍ ചില സ്വതന്ത്ര ഭരണകൂടങ്ങള്‍ ഉദയം ചെയ്യുകയും ബ്രിട്ടീഷുകാരുമായി ഇണങ്ങിയും പിണങ്ങിയും പോരാടിയും നിലനില്‍ക്കുകയും ചെയ്തു. ഇതില്‍ പ്രധാനമാണ് ദക്ഷിണേന്ത്യയിലെ സുല്‍ത്വനത്തെ ഖുദാദാദ് അഥവാ മൈസൂര്‍ രാജവംശം.
ഹൈദര്‍ അലിയും മകന്‍ ടിപ്പുസുല്‍ത്താനും നേതൃത്വം നല്‍കിയ ഈ ഭരണകൂടം നാലു പതിറ്റാണ്ട് (ക്രി. 1761-1799) മാത്രമാണ് നിലനിന്നത്. അജയ്യമെന്നവകാശപ്പെട്ടിരുന്ന ബ്രിട്ടീഷ് ഭരണത്തിന് മറാഠാ ശക്തിയേയും ഹൈദരാബാദിലെ നൈസാമുമാരെയും ഒരേ സമയം നേരിടേണ്ടിവന്നു. ഈ കാലയളവില്‍ കൃഷ്ണാനദി മുതല്‍ മലബാറിന്റെ തീരം വരെയുള്ള വിശാലമായ പ്രദേശം മൈസൂരിന് കീഴില്‍ വന്നു. ഒന്നും രണ്ടും മൂന്നും മൈസൂര്‍ യുദ്ധങ്ങള്‍ ബ്രിട്ടനെ വിറപ്പിച്ചു. എന്നാല്‍ ടിപ്പുവിന്റെ രക്തസാക്ഷിത്വത്തോടെ ഈ രാജവംശം ചരിത്രമാവുകയായിരുന്നു.
ഹൈദരലി
വിജയ നഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു മൈസൂര്‍. അത് തകര്‍ന്നപ്പോള്‍ വോഡയാര്‍ രാജവംശത്തിന്റെ കീഴില്‍ സ്വതന്ത്ര രാജ്യമായി മൈസൂര്‍ നിലകൊണ്ടു. വോഡയാര്‍ ഭരണത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഫത്ഹു മുഹമ്മദിന്റെ മകനായി 1722ലാണ് ഹൈദരലി ജനിച്ചത്.
സാധാരണ കുടുംബത്തിലെ ഈ കുട്ടി അസാമാന്യ ധീരത കാട്ടിയിരുന്നു. അങ്ങനെയാണ് അവന്‍ സൈന്യത്തിലെത്തിയത്. അല്പകാലംകൊണ്ട് സൈന്യത്തിലെ പല പദവികളും വഹിച്ചത് ഹൈദരലിയായിരുന്നു. ഇതിനിടെ ഡിണ്ടിഗലിലെ ഗവര്‍ണറായും വോഡയാര്‍ രാജാവ് ഈ യുവാവിനെ നിയമിച്ചു. 1761ല്‍ 40-ാം വയസ്സില്‍ സൈന്യത്തിന്റെ നായകസ്ഥാനത്തെത്തി. മൈസൂരിന്റെ ഭരണം തന്നെ അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ വന്നു.
ഹൈദരലിയുടെ ഉയര്‍ച്ചയില്‍ അസൂയ പൂണ്ട ചിലര്‍ അദ്ദേഹത്തെ ചതിയില്‍ വധിക്കാന്‍ പദ്ധതിയിട്ടെങ്കിലും വിജയിച്ചില്ല. മാത്രമല്ല, 1766ല്‍ കൃഷ്ണ വോഡയാര്‍ മരിച്ചതോടെ രാജ്യഭരണം പൂര്‍ണമായും ഈ സൈനിക മേധാവിയുടെ കൈകളിലെത്തുകയും ചെയ്തു. മൈസൂരിന്റെ അതിര്‍ത്തി വിശാലമാക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ ബ്രിട്ടീഷുകാര്‍ക്കും, ഒപ്പം തന്നെ, ഹൈദരാബാദിലെ നൈസാമിന്നും മറാഠക്കാര്‍ക്കും ഹൈദരലി കണ്ണിലെ കരടായി. കടപ്പ നവാബിനെ തോല്പിച്ച് സേലം ജില്ലയുടെ ഭാഗമായ ബാരാമഹല്‍, ഇക്കേരി നായ്ക്കന്‍മാരില്‍ നിന്ന് ബദനൂര്‍, കോയമ്പത്തൂര്‍, മലബാറിലെ കോലത്തുനാട്, 1772ല്‍ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങള്‍ എന്നിവ മൈസൂരിന് കീഴില്‍ വന്നു.
ഹൈദരലിയുടെ കാലത്ത് രണ്ട് മൈസൂര്‍ യുദ്ധങ്ങളുണ്ടായി. ഹൈദരാബാദിലെ നൈസാമുമായി ചേര്‍ന്ന് കര്‍ണാട്ടിക്കിലെ നവാബിനെ ആക്രമിച്ചു. നവാബിനെ സഹായിക്കാന്‍ ഇംഗ്ലീഷുകാരെത്തി. 1767 മുതല്‍ 69 വരെ നടന്ന ഈ യുദ്ധമാണ് ഒന്നാം മൈസൂര്‍ യുദ്ധം. പരാജയം നേരിട്ട ബ്രിട്ടീഷുകാര്‍ ഒടുവില്‍ സന്ധിക്കപേക്ഷിക്കുകയായിരുന്നു.
1780 മുതല്‍ 84 വരെ ബ്രിട്ടീഷുകാരുമായി നടന്നതാണ് രണ്ടാം മൈസൂര്‍ യുദ്ധം. സന്ധി ലംഘിച്ച ബ്രിട്ടന്റെ വഞ്ചനക്കെതിരെയായിരുന്നു ഹൈദറിന്റെ പടനീക്കം. ആദ്യത്തില്‍ വിജയം മൈസൂരിനായിരുന്നു. വാറന്‍ ഹേസ്റ്റിങ്‌സ് ഇടപെട്ടതോടെ ഹൈദറിന് കാലിടറി. ഇതിനിടെയാണ് പേട്ടിവെ സൈനികാത്തവളത്തില്‍ വെച്ച് 1782 ഡിസംബര്‍ 6ന് ഹൈദരലിയുടെ അന്ത്യയാത്ര.
ടിപ്പുസുല്‍ത്താന്‍
1799ല്‍ ബ്രിട്ടീഷുകാര്‍ നാലാമതും മൈസൂരിനെ അക്രമിച്ചു. പ്രത്യേക കരാറിലൂടെ ഹൈദരാബാദ് നൈസാമിനെയും മറാഠാക്കാരെയും അവര്‍ വരുതിയിലാക്കി. പടനയിച്ചതാകട്ടെ, വാട്ടര്‍ലൂ യുദ്ധത്തില്‍ നെപ്പോളിയനെ തകര്‍ത്ത വെല്ലസ്ലി പ്രഭുവും. ആര്‍ത്തുവരുന്ന ഇംഗ്ലീഷ് പട ശ്രീരംഗപട്ടണം പിടിക്കാനെത്തി.
കീഴടങ്ങാന്‍ ടിപ്പു സന്നദ്ധമായിരുന്നില്ല. പടച്ചട്ടയണിഞ്ഞ് കുതിരപ്പുറത്തേറിയ മൈസൂരിന്റെ സിംഹം പടയാളികളോടായി പറഞ്ഞു: ”ആയിരം വര്‍ഷം കുറുനരിയായി ജീവിക്കുന്നതിലും ഭേദം ഒരു ദിവസം സിംഹമായി കഴിയലാണ്.” 1799 മെയ് 4ന് ശ്രീരംഗപട്ടണം കോട്ടയുടെ മുറ്റത്ത് ആ ജീവിതം നിലച്ചു. അധിനിവേശ ശക്തികള്‍ക്കെതിരെ അവസാന ശ്വാസം വരെ പോരാടിയ ഇന്ത്യന്‍ പ്രതീക്ഷയുടെ അവസാനകിരണമായ ടിപ്പുവിന്റെ മൃതദേഹത്തിന്നരികെ നിന്ന് ബ്രിട്ടീഷ് സേനാ നായകന്‍ പ്രഖ്യാപിച്ചു.
”ഇന്ത്യ ഇനി നമ്മുടേതാണ്.”
അത് ശരിയായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തെ വെല്ലുവിളിച്ചിരുന്ന മൈസൂര്‍ രാജ്യം, ഒരു രാഷ്ട്രീയ ശക്തി എന്ന നിലയില്‍ എന്നെന്നേക്കുമായി അസ്തമിച്ചതോടെ ഇന്ത്യ പൂര്‍ണമായും ബ്രിട്ടന്റേതു തന്നെയായി.
ഹൈദരലിയുടെയും ഫഖ്‌റുന്നീസാ ബീഗത്തിന്റെയും മകനായി 1750 നവംബര്‍ 10നാണ് ടിപ്പുവിന്റെ ജനനം. ഫതഹ് അലി ടിപ്പു എന്നാണ് പൂര്‍ണ നാമം. ഹൈദരലി തന്റെ അനന്തരാവകാശിയാവാന്‍ ഒരാണ്‍കുഞ്ഞില്ലാത്തതിന്റെ സങ്കടം മനസ്സില്‍ വെച്ചു കഴിയവെയായിരുന്നു ആ ജനനം.
മകനെ തന്റെ വഴിയിലൂടെത്തന്നെ ഹൈദര്‍ വളര്‍ത്തി. മികച്ച വിദ്യാഭ്യാസം നല്‍കി. യുദ്ധമുറകള്‍ പരിശീലിപ്പിച്ചു. സൈനികനായ പിതാവിന്റെ കൂടെ മിക്ക പടയോട്ടങ്ങളിലും ടിപ്പു പങ്കെടുത്തു.
രണ്ടാം മൈസൂര്‍ യുദ്ധം നടക്കവെ, 1782ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് മൈസൂരിന്റെ ഭരണമേല്‍ക്കുമ്പോള്‍ ടിപ്പുവിന്റെ പ്രായം 32. ഒട്ടനവധി നാശനഷ്ടങ്ങള്‍ വന്നതോടെ 1784ല്‍ ബ്രിട്ടീഷുകാര്‍ ടിപ്പുവിനെ സന്ധിക്ക് നിര്‍ബന്ധിക്കുകയായിരുന്നു.
ടിപ്പുവിന്റെ നേതൃത്വം മൈസൂരിന് ആവേശം പകര്‍ന്നു. ഇത് ഏറ്റവുമധികം വിറളി പിടിപ്പിച്ചത് ഇംഗ്ലീഷുകാരെയായിരുന്നു. ഇതിനു പുറമെ, ബ്രിട്ടന്റെ ശത്രുക്കളായ ഫ്രഞ്ചുകാരുമായി സൗഹൃദത്തിലുമായി. സൈനിക പരിശീലനത്തിന് അവരുടെ സഹായം തേടി. വിദേശരാജ്യങ്ങളുടെ സഹായവും ബ്രിട്ടീഷുകാര്‍ക്കെതിരെ ടിപ്പുതേടി. ഇതിനെത്തുടര്‍ന്നാണ് മൂന്നാം മൈസൂര്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ടിപ്പു തിരുവിതാംകൂറിനെ അക്രമിച്ചെന്ന കാരണം ചൂണ്ടിയായിരുന്നു 1790ലെ ഈ യുദ്ധം കുറെ പ്രദേശങ്ങളും വന്‍തുകയും ഇതിലൂടെ ബ്രിട്ടീഷൂകാര്‍ക്ക് കൊടുക്കേണ്ടിവന്നു.
1799ലാണ് നാലാം മൈസൂര്‍ യുദ്ധമുണ്ടാകുന്നത്. ടിപ്പുവിനെ നശിപ്പിച്ചില്ലെങ്കില്‍ തങ്ങളുടെ സാമ്രാജ്യത്വമോഹങ്ങള്‍ പൂവണിയില്ലെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടന്‍, വെല്ലസ്ലി പ്രഭുവിനെ ചുമതലയേല്പിച്ചു. കീഴടങ്ങാനുള്ള മുന്നറിയിപ്പ് തള്ളിയ ടിപ്പു പോരാടി മരിക്കുകയായിരുന്നു.
പ്രധാനമന്ത്രിയായിരുന്ന മീര്‍ സാദിഖ്, വിശ്വസ്തനെന്നു കരുതിയിരുന്ന ഗുലാം അലി എന്നിവരെ വിലക്കെടുത്ത ബ്രിട്ടീഷുകാര്‍ ചതിയിലൂടെയാണ് മൈസൂര്‍ സിംഹത്തെ വകവരുത്തിയത്.
മൈസൂര്‍ ഭരണത്തിന്റെ നേട്ടങ്ങള്‍
പതിനെട്ടാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ (1761-1799) മൈസൂരില്‍ ഉയര്‍ന്നുവന്നതാണ് സുല്‍ത്വനത്ത് ഖുദാദാത്ത് അഥവാ ദൈവദത്ത ഭരണകൂടം. വൈദേശികാധിപത്യത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ ഒരു പിതാവും പുത്രനും (ഹൈദരലിയും ടിപ്പുവും) നാലു പതിറ്റാണ്ടാണ് ഭരണം നടത്തിയത്.
ഇംഗ്ലീഷുകാര്‍ക്കെതിരെ ചെറിയ കാലയളവിനിടെത്തന്നെ നാലു യുദ്ധപരമ്പരകള്‍ നടത്തി. ചരിത്രത്തില്‍ ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇതിനു പുറമെ ആധുനിക ആശയങ്ങള്‍ നടപ്പാക്കുക വഴി മൈസൂരിനെ പുരോഗതിയുടെയും വികസനത്തിന്റെയും പാതയിലേക്ക് നയിക്കാനും ഇവര്‍ക്ക് കഴിഞ്ഞു.
മലബാര്‍ ഉള്‍പ്പെടെ മൈസൂരിനു കീഴിലുള്ള പ്രദേശങ്ങളില്‍ ജന്മിത്തത്തിനെതിരെ ടിപ്പു പോരാടി. കൃഷിഭൂമി യഥാര്‍ത്ഥ കര്‍ഷകര്‍ക്കു നല്‍കി. കൃഷി നാടിന്റെ ജീവരക്തമാണെന്ന് ഒരു ഉത്തരവില്‍ അദ്ദേഹം പറയുന്നുണ്ട്. കൃഷിയുപകരണങ്ങള്‍ വാങ്ങാന്‍ വായ്പ, നാട്ടിലില്ലാത്തവ ഉത്പാദിപ്പിക്കുന്നവര്‍ക്ക് നികുതിയിളവ്, എന്തെങ്കിലും കുറ്റങ്ങള്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് രണ്ട് മാവ്, രണ്ട് ബദാം എന്നീ മരങ്ങള്‍ പാതയോരത്ത് നട്ടുവളര്‍ത്തുക എന്നതു ശിക്ഷയായി നല്കുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ടിപ്പു നടപ്പിലാക്കി. ശ്രീരംഗപട്ടണത്ത് കാവേരി നദിയില്‍ കാര്‍ഷിക ജലസേചനത്തിനായി അണക്കെട്ട് നിര്‍മ്മിച്ചിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിച്ചു. 30 എണ്ണം മൈസൂര്‍ ഭരണപ്രദേശത്തും 17 എണ്ണം പുറത്തും. യുദ്ധസാമഗ്രികള്‍ മുഴുവന്‍ രാജ്യത്തിനകത്തു തന്നെ നിര്‍മിക്കുന്നു. കപ്പല്‍ സ്വന്തമായി പണിതുണ്ടാക്കാനും നിര്‍ദേശിച്ചു. പതിനായിരത്തോളം അംഗങ്ങളടങ്ങുന്ന നാവികസേന ടിപ്പുവിനുണ്ടായിരുന്നു.
കുടില്‍ വ്യവസായങ്ങളും പ്രോത്സാഹിപ്പിച്ചു. പട്ടു നിര്‍മ്മാണം, പട്ടുനൂല്‍പുഴു വളര്‍ത്തല്‍, നെയ്ത്ത്, ഗ്ലാസ് നിര്‍മാണം, കടലാസ് നിര്‍മാണം എന്നിവ ഇതില്‍ പെടുന്നു. തൊഴിലാളികളെ കോളനികളില്‍ താമസിപ്പിക്കുകയും വിദേശ വിദഗ്ധരെ പരിശീലനം നല്‍കാനായി വരുത്തുകയും ചെയ്തു.
കടല്‍ത്തീരങ്ങളെയും മലമ്പ്രദേശങ്ങളെയും ബന്ധിപ്പിച്ച് റോഡുകള്‍ നിര്‍മ്മിച്ചത് ടിപ്പുവാണ്. മലബാറില്‍ മാത്രം പത്തിലധികം വന്‍പാതകള്‍ പണിതു. പുഴകളെയും തോടുകളെയും ബന്ധിപ്പിച്ച് ജലഗതാഗത മാര്‍ഗം പണിയാനും ടിപ്പു ഒരുങ്ങി. ഇത് പിന്നീട് യാഥാര്‍ത്ഥ്യമാക്കിയത് ബ്രിട്ടീഷുകാരായിരുന്നു.
സൈനിക താവളങ്ങളായ കോട്ടകളാണ് ടിപ്പുവിന്റെ മറ്റൊരു സംഭാവന. ഹുസൂര്‍, റായ്‌ക്കോട്ട്, ജഗദേവീ പാളയം തുടങ്ങി മലബാറിലെ പാലക്കാട്ട് വരെയുള്ള ടിപ്പു കോട്ടകള്‍ ബ്രിട്ടീഷ് ഗവേഷകരായ തോമസ് ഡാനിയേലിനേയും വില്യം ഡാനിയേലിനെയും വരെ അത്ഭുതപ്പെടുത്തിയിരുന്നു.
ശ്രീരംഗപട്ടണത്തിലെ ടിപ്പുവിന്റെ ലൈബ്രറിയില്‍ അക്കാലത്ത് ലഭ്യമായ മുഴുവന്‍ വിജ്ഞാന ശാഖകളിലെയും ഗ്രന്ഥങ്ങള്‍ അടങ്ങുന്നതായിരുന്നു. യൂറോപ്യന്‍ ഭാഷകളിലെ 45 ഗ്രന്ഥങ്ങള്‍ തന്റെ ഇംഗ്ലീഷുകാരായ തടവുകാരെക്കൊണ്ട് ഭാഷാന്തരം ചെയ്യിച്ചു.
മദ്യം, കഞ്ചാവ്, ലഹരിവസ്തുക്കള്‍ എന്നിവ നിരോധിക്കുകയും അവ ഉപയോഗിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
മലബാറിലെ സ്ത്രീകള്‍ മാറുമറക്കാറില്ലെന്ന വിവരം ലഭിച്ചപ്പോള്‍ ടിപ്പു 1765ല്‍ തന്നെ ഗവര്‍ണര്‍ക്ക് ഇങ്ങനെ എഴുതി: ‘മലബാറിലെ സ്ത്രീകള്‍ മാറുമറക്കാത്തത് ദാരിദ്ര്യം കൊണ്ടാണെങ്കില്‍ അതിനാവശ്യമായ സഹായം നല്‍കണം. മതാചാരമനുസരിച്ചാണെങ്കില്‍ പണ്ഡിതന്‍മാരെക്കൊണ്ട് അവ ഇല്ലാതാക്കണം.’
ഇത്, പിന്നീട് കുപ്പായമിടീച്ച് ടിപ്പു ഹിന്ദു സ്ത്രീകളെ മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്ന രീതിയില്‍ തെറ്റായി പ്രചരിക്കപ്പെട്ടു.
