പ്രാര്‍ഥന
മനുഷ്യര്‍ക്ക് സ്രഷ്ടാവുമായി ബന്ധപ്പെടുത്താനുള്ള ഏക മാര്‍ഗമാണ് പ്രാര്‍ഥന. ‘നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് എന്തു പരിഗണന നല്‍കാനാണ്’ എന്ന ചിന്തോദ്ദീപകമായ ഒരു ചോദ്യം വിശുദ്ധ ഖുര്‍ആനിലുണ്ട് (25:77). മനുഷ്യകഴിവനപ്പുറമുള്ള കാര്യങ്ങള്‍ അര്‍പ്പിക്കാനുള്ള അത്താണിയാണ് പ്രാര്‍ഥനയും ദൈവസ്മരണയും. മനസ്സിന്റെ വേദനകളും വ്യഥകളും സ്രഷ്ടാവിന്റെ മുന്നില്‍ തുറന്നു വെയ്ക്കുമ്പോള്‍ മനസ്സിന് ലഭിക്കുന്ന ആശ്വാസം അവാച്യമാണ്. എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ നല്കിയ അല്ലാഹുവിനെ നന്ദിയോടെ സ്മരിക്കുമ്പോള്‍(ദിക്ര്) വിവേകിയായ മനുഷ്യനു ലഭിക്കുന്ന നിര്‍വൃതി അനിര്‍വചനീയമാണ്.
പ്രാര്‍ഥന ഒരു ആചാരമല്ല. അത് നിര്‍വഹിക്കാന്‍ സഹായികളാവശ്യമില്ല. ദൈവത്തിന്റെ മുന്നില്‍ ആവശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ കാണിക്ക വേണ്ട. പണം മുടക്കില്ല. കാര്‍മികന്റെ ആവശ്യമില്ല. ഭാഷാ പ്രശ്നമില്ല. ഹൃദയത്തിലുള്ളത് അറിയുന്നവനാണ് അല്ലാഹു. ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ ഈ പ്രാര്‍ഥനയാണ് ആരാധനയുടെ മജ്ജയും മര്‍മവും. അതുകൊണ്ടു തന്നെ പ്രാര്‍ഥന അല്ലാഹുവല്ലാത്ത ആരോടു നടത്തിയാലും അത് ബഹുദൈവാരാധന(ശിര്‍ക്ക്) ആണ്. ശിര്‍ക്കാകട്ടെ ഏറ്റവും കൊടിയ പാപവും. ഇസ്ലാമിലെ ആരാധനാ കര്‍മങ്ങളെല്ലാം പ്രാര്ഥനാധിഷ്ഠിതമാണ്.
പ്രവാചകന്മാരടെയും മഹത്തുക്കളുടെയും നിരവധി പ്രാര്‍ഥനകള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. ജീവിതത്തിന്റെ ഓരോ രംഗത്തും നബി(സ്വ) പഠിപ്പിച്ച അനേകം പ്രാര്‍ഥനകളുണ്ട്.
പ്രാര്‍ഥന: അര്‍ഥവും ഉദ്ദേശ്യവും
പ്രാര്‍ഥന എന്ന പദത്തിന് അപേക്ഷ, യാചന എന്നെല്ലാം അര്‍ഥങ്ങളുണ്ട്. എന്നാല്‍ മനുഷ്യന് ഭൗതിക ജീവിതത്തിലെ കാര്യസാധ്യത്തിനായി നടത്തുന്ന അപേക്ഷകള്‍ക്കും യാചനയ്ക്കും പ്രാര്‍ഥന എന്ന് സാങ്കേതികമായി പ്രയോഗിക്കാറില്ല. തൊഴില്‍ സ്ഥാപനത്തില്‍ ജോലിക്ക് വേണ്ടി മാനേജര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചാല്‍ അത് ഒരിക്കലും പ്രാര്‍ഥനയായി പരിഗണിക്കുകയോ പ്രയോഗിക്കുകയോ ചെയ്യാറില്ല. പ്രാര്‍ഥന എന്ന പദപ്രയോഗം കൊണ്ട് വിവക്ഷിക്കപ്പെടുന്നത് സര്‍വശക്തനായ സ്രഷ്ടാവിനോടോ, അഭൗതിക ശക്തിയുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന വ്യക്തിയോടോ വസ്തുവോടോ ശക്തിയോടോ അഭൗതിക മാര്‍ഗത്തിലൂടെ സഹായവും രക്ഷയും ലഭിക്കാനുള്ള തേട്ടം എന്നതാണ്.
വിശുദ്ധ ഖുര്‍ആനില്‍ ‘ദുആഅ്’ എന്ന പദമാണ് പ്രാര്‍ഥന എന്നതിന് പ്രയോഗിക്കപ്പെടുന്നത്. ക്ഷണിക്കുക, വിളിക്കുക എന്നൊക്കെ ഭാഷയില്‍ ഈ പദത്തിന് അര്‍ഥമുണ്ട്. അഭൗതിക മാര്‍ഗത്തിലൂടെ സഹായം ലഭിക്കാനോ കഷ്ടപ്പാട് നീക്കാനോ ഉള്ള തേട്ടം സര്‍വശക്തനായ സ്രഷ്ടാവായ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ എന്നതാണ് ഇസ്ലാമിലെ വിശ്വാസത്തിന്റെ കാതല്‍. ആ അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ ‘ദുആഅ്’ എന്ന പദം പ്രയോഗിക്കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ എന്റെ രക്ഷിതാവിനോട് മാത്രമാണ് ദുആ ചെയ്യുന്നത് (72:20) അതിനാല്‍ അല്ലാഹുവോട് കൂടെ മറ്റാരോടും നിങ്ങള്‍ ദുആ ചെയ്യരുത് (72:18).
ബുദ്ധിയും വിവേകവുമുള്ള മനുഷ്യന് എത്ര തന്നെ ശക്തനെന്ന് അഭിമാനം പറഞ്ഞാലും അവന്റെ ദുര്‍ബലാവസ്ഥയുടെ നിദര്‍ശനങ്ങളായി പല വിഷമഘട്ടങ്ങളെയും ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. നിസ്സഹായനും പരാ്രശിതനുമായ മനുഷ്യന് സര്‍വശക്തനായ അല്ലാഹുവെ ഇത്തരം ഘട്ടങ്ങളില്‍ ആശ്രയിക്കാന്‍ നിര്‍ബന്ധിതനാവുന്നു. സ്രഷ്ടാവായ അല്ലാഹുവെ ആശ്രയിച്ച് അവനോട് സഹായം തേടുമ്പോള്‍ അവന് പ്രാര്‍ഥന നടത്തുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു: ”മനുഷ്യരേ, നിങ്ങളെല്ലാവരും അല്ലാഹുവോട് ആശ്രയത്വമുള്ളവരാണ്. പരാശ്രയം വേണ്ടാത്തവനും സ്തുത്യര്‍ഹനും അല്ലാഹു മാത്രമാണ്” (35:15). മനുഷ്യന് അകപ്പെട്ട പ്രയാസങ്ങളില്‍ നിന്നുള്ള മോചനവും പ്രതിസന്ധികളില്‍ നിന്നുള്ള പരിഹാരവും തേടി സര്‍വശക്തനായ അല്ലാഹുവില്‍ പ്രാര്‍ഥനയിലൂടെ പ്രതീക്ഷയര്‍പ്പിക്കുകയാണ് അവന് ചെയ്യുന്നത്. ഭാവിയെക്കുറിച്ചുള്ള ആശങ്കകളകറ്റി പ്രതീക്ഷ പ്രദാനം ചെയ്യുന്ന ശക്തമായ ആയുധമാണ് പ്രാര്‍ഥന.
പ്രാര്‍ഥനയുടെ മഹത്വം
വിശ്വാസിയുടെ ജീവിതത്തില്‍ സദാ ഉണ്ടാവേണ്ട വിനയത്തിന്റെയും ആരാധനയുടെയും ഭാവമാണ് പ്രാര്‍ഥന. ദുര്‍ബലനായി സൃഷ്ടിക്കപ്പെട്ട മനുഷ്യന് സ്രഷ്ടാവിന്റെ കാരുണ്യവും സഹായവും ലഭിച്ചുകൊണ്ടേയിരിക്കണം. പ്രാര്‍ഥനയാകുന്ന ഈ സഹായാര്‍ഥനയാണ് പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്റെ പരിഗണനക്കും സ്നേഹത്തിനും അവനെ അര്‍ഹനാക്കുന്നത്. അല്ലാഹു പരിഗണക്കണമെങ്കില്‍ പ്രാര്‍ഥന കൂടിയേ തീരൂ എന്ന് ഓര്‍മിപ്പിക്കുന്നു. ‘നബിയേ പറയുക,. നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്തു പരിഗണന നല്‍കാനാണ്. എന്നാല്‍ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരിക്കുകയാണ്. അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമത്രെ” (25:77).
പ്രപഞ്ചത്തിലുള്ള സകലതും സ്രഷ്ടാവിനെ സദാ പ്രണമിച്ചുകൊണ്ടിരിക്കുന്നു എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. സ്രഷ്ടാവായ അല്ലാഹുവിനെ അവ പ്രകീര്‍ത്തിക്കുന്ന രീതി എവ്വിധമെന്ന് അല്ലാഹുവിന് മാത്രമേ നിശ്ചയമുള്ളൂ. പ്രകൃതി സഹജമായ ഭാഷയില്‍ എല്ലാ ജീവജാലങ്ങളും സ്രഷ്ടാവിനെ പ്രകീര്‍ത്തിക്കുന്നുണ്ട്.
ദുര്‍ബലനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യന് അദൃശ്യനും കരുണാമയനുമായ സ്രഷ്ടാവിനോട് പ്രാര്‍ഥനയിലൂടെ വിനയവും താഴ്മയും പ്രകടിപ്പിക്കുന്നു. തന്റെ രക്ഷിതാവിന്റെ മുമ്പില്‍ മനുഷ്യന് വിനീതവിധേയനാവുന്ന പ്രാര്‍ഥനയിലൂടെ മനസ്സിന് ശാന്തിയും സുദൃഢതയും ലഭിക്കുന്നു. അഹന്തയുടെയും കാപട്യത്തിന്റെയും പൊയ്മുഖങ്ങളെല്ലാം മാറ്റിവെച്ച് നിര്‍മലമായ മനസ്സോട് കൂടി കൊച്ചുകുട്ടിയെപോലെ കണ്ണീര് വാര്‍ത്ത് അല്ലാഹുവിന്റെ മുമ്പില്‍ കേഴുന്ന വിശ്വാസിയുടെ ജീവിതത്തില്‍ രക്ഷയുടെ തുരുത്ത് പ്രാര്‍ഥനയിലൂടെ ലഭിക്കുന്നു. ഗുഹാവാസികളുടെ സംഭവം വിവരിക്കവേ അല്ലാഹു പറഞ്ഞു. ”ഞങ്ങളുടെ രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവന്ന് പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ഥിക്കുകയില്ല. അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്കു പറഞ്ഞവരായിപ്പോകും എന്ന് ഗുഹാവാസികള്‍ എഴുന്നേറ്റു പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്ക് നാം കെട്ടുറപ്പു നല്‍കുകയും ചെയ്തു (18:14).
പ്രാര്‍ഥന മനുഷ്യജീവിതത്തില്‍ പ്രതീക്ഷ പകര്‍ന്നു തന്നിരുന്നുവെന്നതിന് പൂര്‍വ പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും ജീവിതരേഖകള്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ നമ്മുടെ മുന്നില്‍ വെക്കുന്നു. അല്ലാഹുവിലുള്ള ആത്മാര്‍ഥമായ അര്‍പ്പണമാണ് പ്രാര്‍ഥനയെന്ന് പ്രവാചകന്മാരുടെ ജീവിതം പഠിപ്പിച്ചു തരുന്നു. ഒരു ഉദാഹരണം: പ്രായാധിക്യത്താല്‍ സന്താനലബ്ധി സാധ്യമല്ലാത്ത സാഹചര്യമായിട്ടും സകരിയ്യാനബി(അ)ക്ക് യഹ്യാ എന്ന പുത്രനെ അല്ലാഹു പ്രദാനം ചെയ്തത് പരമകാരുണികനില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ഥനയുടെ ഫലമായിട്ടായിരുന്നു (21:90).
പ്രാര്‍ഥന മനുഷ്യമനസ്സിനെ സംസ്കരണ പ്രക്രിയക്ക് വിധേയമാക്കുന്നു. വിനീത വിധേയനായി സ്രഷ്ടാവിന്റെ മുമ്പില്‍ ആവശ്യങ്ങളും ആവലാതികളും അവതരിപ്പിക്കുന്ന വിശ്വാസി സ്വയം ആ ശക്തിയെ അംഗീകരിക്കുന്നു. തന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെട്ട് രക്ഷാമാര്‍ഗത്തിനായി കേഴുമ്പോള്‍ പ്രാര്‍ഥനയിലൂടെ കൃതജ്ഞതാബോധം മനസ്സിലുണ്ടാകുന്നു. ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് വീണ്ടുവിചാരമുടലെടുക്കുകയും നന്മയുടെ നിര്വാഹകരാവാനുള്ള പ്രചോദനമുണ്ടായിത്തീരുകയും ചെയ്യുന്നു. പ്രാര്‍ഥന പതിവാക്കുന്നവരെ അവഗണിക്കരുതെന്ന് അല്ലാഹു നബി(സ്വ)ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് (6:52). പാപങ്ങള്‍ സ്വയം ഏറ്റുപറഞ്ഞ് സ്രഷ്ടാവിന്റെ കാരുണ്യത്തിന്റെ തണലില്‍ ജീവിക്കാനായുള്ള മനസ്സിന്റെ പാകപ്പെടല്‍ പ്രാര്‍ഥനയിലൂടെ വിശ്വാസിക്ക് കൈവരിക്കാനാവുന്നു.
പ്രാര്‍ഥനയാണ് ആരാധന
‘ഇബാദത്ത്’ എന്ന അറബി പദത്തിന് ആരാധന എന്ന അര്‍ഥമാണ് നല്കി വരാറുള്ളത്. അപ്പോള്‍ ആരാധന എന്താണെന്ന് നിര്‍വചിക്കപ്പെടേണ്ടതുണ്ട്. സാങ്കേതികാര്‍ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേയറ്റം പ്രകടിപ്പിക്കുക എന്നതാണ്. ‘ഇബാദത്ത്’ എന്ന പദത്തിന് അനുസരണം, പുണ്യകര്‍മം, കീഴ്പ്പെടല്‍, വഴിപാട്, വണക്കം, പൂജ, പ്രീതിപ്പെടുത്തല്‍ തുടങ്ങിയ അര്‍ഥങ്ങള്‍ നല്‍കിവരാറുണ്ടെങ്കിലും അവയൊന്നും ഇബാദത്തിന്റെ ശരിയായ വിവക്ഷയാകുന്നില്ല. ‘ഇബാദത്തി’ന് മതത്തിന്റെ സാങ്കേതികാര്‍ഥത്തിലുള്ള ഉദ്ദേശ്യം വ്യക്തമാക്കുന്ന അനുയോജ്യമായ മലയാള പദമില്ല എന്നതാണ് വസ്തുത. ഇമാം ഇബ്നു കസീര്‍(റ) അദ്ദേഹത്തിന്റെ പ്രസിദ്ധ തഫ്സീര്‍ ഗ്രന്ഥത്തില്‍ ‘ഇബാദത്ത്’ എന്നതിന് വിവക്ഷ നല്‍കുന്നത് ‘സ്നേഹം, ഭക്തി, ഭയം എന്നിവയുടെ പൂര്‍ണത സമ്മേളിച്ചിരിക്കുന്ന പദപ്രയോഗം’ എന്നതാണ്. ഭയഭക്തി ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും സമ്മേളനമാണ് ആരാധനയുടെ ഉത്ഭവമെന്ന് വരുമ്പോള്‍ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഏതെങ്കിലും അദൃശ്യ ശക്തിയിലുള്ള വിശ്വാസമാണ് ആരാധനയിലേക്ക് മനുഷ്യനെ നയിക്കുന്നത്. അങ്ങേയറ്റത്തെ സ്നേഹബഹുമാനം, ഭയഭക്തി തുടങ്ങിയവക്ക് അര്‍ഹനായ ശക്തി അല്ലാഹു മാത്രമായതിനാല്‍ അവനെ മാത്രമേ ആരാധിക്കാവൂ.
നബി(സ്വ) പറഞ്ഞു: ”പ്രാര്‍ഥന അത് തന്നെയാണ് ആരാധന” (സുനനുഅബൂദാവൂദ് 4993, തിര്മുിദി 2969. പ്രാര്‍ഥന ആരാധനയുടെ മജ്ജയാണെന്ന് അനസ്ബ്നു മാലിക്(റ) നിവേദനം ചെയ്യുന്ന ഹദീസിലുണ്ട് (സുനനുദതുര്മുദി 3371). അല്ലാഹുവോട് പ്രാര്‍ഥിക്കാത്തവരെ ‘എന്നെ ആരാധിക്കാതെ അഹങ്കരിക്കുന്നവര്‍’ എന്ന് വിശുദ്ധഖുര്ആനില് വിശേഷിപ്പിച്ചതും പ്രാര്‍ഥനയാണ് ആരാധന എന്ന കാര്യം പഠിപ്പിക്കുന്നു. നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച (40:60).
ഐഹികം, പാരത്രികം, മതപരം, ലൗകികം എന്നിങ്ങനെയുള്ള വ്യത്യാസമേതുമില്ലാതെ സകല കാര്യങ്ങള്‍ക്കും മനുഷ്യന് അല്ലാഹുവിന്റെ സഹായം അനിവാര്യമാകുന്നു. സാധ്യമെന്ന് അവന് തോന്നുന്ന കാര്യങ്ങള്‍പോലും പൂര്‍ത്തിയാക്കാന്‍ മനുഷ്യരുടെ കഴിവിന് പരിമിതികളുണ്ട്. രാവിലെ കിടപ്പറയില്‍ നിന്ന് എഴുന്നേറ്റതു മുതല്‍ കണ്ണടക്കുന്നതു വരെ മനുഷ്യശരീരത്തിലെ അംഗചലനങ്ങള്‍ പോലും അല്ലാഹുവിന്റെ സഹായവും കാരുണ്യവും കൊണ്ട് മാത്രമാണ് നടക്കുന്നത്. അദൃശ്യജ്ഞാനിയും പരമകാരുണികനുമായ അല്ലാഹുവിനോടുള്ള സഹായാര്ഥന സദാ മനുഷ്യനില്‍ നിന്ന് ഉണ്ടായിത്തീരേണ്ടതുണ്ട്. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി സഹായിക്കാനുള്ള കഴിവ് അല്ലാഹുവിന് മാത്രമായതു കൊണ്ട് മറ്റാരോടും അതിന് അപേക്ഷിക്കുന്നത് വ്യര്‍ഥമെന്ന് മാത്രമല്ല, അല്ലാഹുവിലുള്ള പങ്കു ചേര്‍ക്കല്‍ (ശിര്‍ക്ക്) കൂടിയാണത്. അത് അതീവ ഗൗരവമായ മഹാപാപങ്ങളില്പ്പെട്ടതാണ്. അല്ലാഹുവിനോടൊപ്പം മറ്റാരേയും വിളിച്ചു പ്രാര്‍ഥിക്കരുത് (72:18) എന്ന് അല്ലാഹു പറഞ്ഞത് ശിര്‍ക്കിന്റെ ഗൗരവം ബോധ്യപ്പെടുത്താനാണ്. പ്രാര്‍ഥനയാകുന്ന സഹായാര്ഥന അല്ലാഹുവിനോട് മാത്രമേ ആകാവൂ എന്ന കാര്യം വിശ്വാസികളുടെ മനസ്സില്‍ സദാ രൂഢമൂലമാക്കാനാണ് നിര്‍ബന്ധ നമസ്കാര വേളയില്‍ പ്രാരംഭത്തില്‍ തന്നെ ‘നിെന്ന മാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു’വെന്ന കാര്യം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത് (1:5).
പ്രാര്‍ഥനയുടെ ഫലങ്ങളും പ്രയോജനങ്ങളും
മനുഷ്യ സൃഷ്ടിപ്പിന്റെ ആത്യന്തികമായ ലക്ഷ്യം പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനു മാത്രം ആരാധനകള്‍ അര്‍പ്പിച്ചു കൊണ്ട് ജീവിതം അവന്ന് സമര്‍പ്പിക്കുക എന്നതാണ്. അല്ലാഹു പറയുന്നു: ‘ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല’ (51:56). സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിന്റെ മുമ്പില്‍ താഴ്മയും ഭക്തിയും സദാ പ്രകടിപ്പിച്ച് അവന്റെ കാരുണ്യ കടാക്ഷങ്ങള്‍ക്കായി കേഴുന്ന വിശ്വാസിയുടെ മനസ്സ് പ്രാര്‍ഥനാ നിര്‍ഭരമായിരിക്കും. അല്ലാഹുവിന്റെ വിനീത ദാസനായി അവനോട് അനുസരണം പ്രഖ്യാപിക്കുകയും അവന്റെ നിയമനിര്‍ദേശങ്ങള്‍ ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുകയാണ് പ്രാര്‍ഥനയിലൂടെ ഓരോ വിശ്വാസിയും. എത്ര വലിയ ധനികനും ആരോഗ്യവാനും പ്രതാപിയും താന്‍ സ്വയം പര്യാപ്തനല്ലെന്ന് തിരിച്ചറിഞ്ഞ്, സര്‍വശക്തനായ അല്ലാഹുവിനോട് കേഴുമ്പോള്‍ അഹംഭാവത്തിന്റെ മുഖംമൂടിയഴിഞ്ഞു വീഴുന്നു. വിനയത്തിന്റെയും കൃതജ്ഞതയുടെയും സമുന്നതഭാവങ്ങള് വിശ്വാസിയില്‍ രൂഢമൂലമാവുന്നു. വിശ്വാസിയുടെ ജീവിതത്തെതന്നെ സമൂലമായി പരിവര്‍ത്തിപ്പിക്കുന്ന അതിവിശിഷ്ടമായ ഫലങ്ങളും ഗുണങ്ങളും പ്രാര്‍ഥനയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രതിഫലാര്‍ഹമായ ആരാധന എന്ന നിലക്ക് അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുന്നവിധം പ്രാര്‍ഥന പതിവാക്കാനാണ് വിശ്വാസികള്‍ ബദ്ധശ്രദ്ധരാകേണ്ടത്.
ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം പാരത്രികമോക്ഷമാണ്. ഐഹികജീവിതം പാരത്രിക വിജയത്തിലേക്കുള്ള കര്‍മവേദിയാണ്. വിശ്വാസികളുടെ പ്രവര്‍ത്തനങ്ങളും പ്രാര്‍ഥനകളും പാരത്രിക ജീവിത വിജയത്തെ ലക്ഷ്യമാക്കിക്കൊണ്ടാവണം. നന്മയും തിന്മയും അല്ലാഹുവിന്റെ തീരുമാനത്തിനും വിധി നിര്‍ണയത്തിനും അനുസരിച്ചാണ് ഏതൊരാളുടെയും ജീവിതത്തില്‍ സംഭവിക്കുന്നത്. എങ്കിലും അല്ലാഹുവിനോട് തേടേണ്ടത് വിശ്വാസികളുടെ കടമയാണ്. വിധിപോലെ സംഭവിക്കുമെന്ന് കരുതി സമാശ്വസിക്കുകയല്ല വേണ്ടത്. വിധിയില്‍ വിശ്വാസമര്‍പ്പിക്കുന്നതോടൊപ്പം നന്മ ലഭിക്കാനും തിന്മ നീങ്ങാനും അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നവന്റെ തേട്ടത്തെ അവന് വൃഥാവിലാക്കില്ല എന്ന കാര്യമാണ് ഖുര്‍ആനും നബിവചനങ്ങളും പഠിപ്പിക്കുന്നത്.
‘എന്നെ വിളിച്ചു പ്രാര്‍ഥിക്കൂ, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം’ എന്ന് അല്ലാഹുവിന്റെ വാഗ്ദാനമാണ് (40:60). എന്നാല്‍ ചില പ്രാര്‍ഥനകള്‍ ഉത്തരങ്ങള്‍ ലഭിക്കുന്നില്ലല്ലോ എന്ന് മനുഷ്യര്‍ പരിഭവപ്പെടാറുണ്ട്. അല്ലാഹുവിനോട് തേടിയ കാര്യങ്ങള്‍ ജീവിതത്തില്‍ സാധിച്ച് കിട്ടിയില്ലെന്നു പറഞ്ഞ് നിരാശപ്പെടുന്നവരേയും കാണാന്‍ കഴിയും. യഥാര്‍ഥത്തില്‍ നിഷ്കളങ്കവും നിരുപദ്രവുമായ എല്ലാ പ്രാര്‍ഥനകള്‍ക്കും ഉത്തരം ലഭിക്കുന്നുണ്ട്. പ്രാര്‍ഥന സ്വീകരിക്കുക എന്നതും പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുക എന്നതും രണ്ടു കാര്യമാണ്. എല്ലാറ്റിനെക്കുറിച്ചും സൂക്ഷ്മജ്ഞാനിയായ അല്ലാഹു അവന് മാത്രമറിയാവുന്ന യുക്തികളെ ആസ്പദിച്ച് പ്രാര്‍ഥനകള്‍ സ്വീകരിക്കുകയും ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കൊടുക്കുകയും ചെയ്യുന്നു. ചോദിച്ച കാര്യങ്ങള്‍ നിവര്‍ത്തിച്ചു കിട്ടുന്നതും ചോദിച്ചതിനേക്കാള്‍ കൂടുതല്‍ ലഭിക്കുന്നതും ചോദിച്ച ആവശ്യങ്ങള്‍ നിരാക്കിക്കപ്പെടുന്നതും എല്ലാം ദൈവിക യുക്തിയുടെ താല്പര്യങ്ങള്ക്കനുസരിച്ചാണ് എന്ന് നാം വിശ്വസിക്കേണ്ടതുണ്ട്. ഡോക്ടറുടെ അരികില്‍ ചെല്ലുന്ന രോഗിക്ക് അയാള്‍ നിര്‍ദേശിക്കുന്ന മരുന്ന് തന്നെ ഡോക്ടര്‍ ചിലപ്പോള്‍ കുറിച്ചുകൊടുക്കും. ചിലപ്പോള്‍ വേറെ മരുന്നായിരിക്കും നല്‍കുന്നത്. അതുമല്ലെങ്കില്‍ ഒരു മരുന്നും കൊടുക്കാതെയും ഇരിക്കാം. രോഗിക്ക് ഗുണം ചെയ്യുന്നതും ദോഷം ചെയ്യുന്നതും ആയ മരുന്നിനെക്കുറിച്ച് കാര്യമായ അറിവ് ഡോക്ടര്ക്കുള്ളതിനാല് അയാളുടെ തീരുമാനത്തിന് നാം വിധേയമാവുകയാണ് ചെയ്യുന്നത്. പ്രതീക്ഷയോടും പ്രതിപലേഛയോടും കൂടി ദൃഡവിശ്വാസം കൈമുതലാക്കിയിട്ടുള്ള ഓരോ മുസ്ലിമും നിര്‍വഹിക്കുന്ന പ്രാര്‍ഥന ഒരിക്കലും വൃഥാവിലാകില്ല.
അബൂസഈദ് ഖുദ്റി(റ)യില്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു. കുറ്റകരമായ കാര്യത്തിലോ കുടുംബബന്ധം വിഛേധിക്കുന്നതിനോ വേണ്ടിയല്ലാതെ ഒരു മുസ്ലിം പ്രാര്‍ഥിക്കുമ്പോള്‍ മൂന്നില്‍ ഒരു മാര്‍ഗേണ അല്ലാഹു പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. ഒന്നുകില്‍ താമസം വിനാ ഉത്തരം നല്‍കും. അല്ലെങ്കില്‍ പ്രാര്‍ഥനയ്ക്കുള്ള പ്രതിഫലം പരലോകത്ത് വെച്ചു നല്‍കും. അതുമല്ലെങ്കില്‍ സംഭവിക്കാനിരിക്കുന്ന ഒരു വിപത്ത് അകറ്റിക്കൊടുക്കും. അപ്പോള്‍ അനുചരര്‍ ചോദിച്ചു. ഞങ്ങള്‍ പ്രാര്‍ഥന അധികരിപ്പിക്കുകയാണെങ്കിലോ? നബി(സ്വ) പറഞ്ഞു. അല്ലാഹുവും അധികരിപ്പിക്കും (അഹ്മദ്: കിതാബ് അല്‍ തര്‍ഗീബ് വ തര്‍ഹിബ് – വാള്യം 2 പേജ് 389). പ്രാര്‍ഥനയുടെ സാഫല്യമായിട്ട് നാം തേടിയ കാര്യം ജീവിതത്തില്‍ നിവര്‍ത്തിക്കപ്പെടുന്നത് നീണ്ട കാത്തിരിപ്പിനൊടുവിലായിരിക്കാം. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവാതെ അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരുടെ തേട്ടങ്ങളൊന്നും പാഴായിപ്പോകില്ല എന്നത് നബി(സ്വ) പഠിപ്പിക്കുന്നു. പ്രാര്‍ഥിച്ചിട്ട് ഉത്തരം ലഭിക്കുന്നില്ല എന്ന് പറഞ്ഞ് ധൃതി കൂട്ടരുതെന്ന് അവിടുന്ന് പ്രത്യേകം ഉണര്‍ത്തി. അബൂഹുറയ്റ(റ) പറയുന്നു: നിങ്ങളിലൊരാള്‍ ധൃതി കൂട്ടാത്തിടത്തോളം പ്രാര്‍ഥനയ്ക്ക് ഉത്തരം നല്കപ്പെടുന്നു. ഞന്‍ പ്രാര്‍ഥിച്ചു എനിക്ക് ഉത്തരം ലഭിച്ചില്ല എന്നാണ് അവന് പറയുന്നത് (ബുഖാരി 63:40).
പ്രാര്‍ഥനയ്ക്ക് ഉത്തരം നല്കുന്നവന്
സ്രഷ്ടാവും പരിപാലകനുമായ അല്ലാഹു മാത്രമാണ് ആരാധ്യന്‍. പ്രാര്‍ഥന അവനോടു മാത്രമേ ആകാവൂ. കാരണം അവനല്ലാതെ ആര്‍ക്കും പ്രാര്‍ഥന കേള്‍ക്കാനോ ഉത്തരം നല്‍കാനോ കഴിയുകയില്ല. അവനോടല്ലാതെയുള്ള പ്രാര്‍ഥനകളെല്ലാം നിരര്‍ഥകവും നിഷ്ഫലവുമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ”യഥാര്‍ഥ പ്രാര്‍ഥന അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അവന്നു പുറമെ അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് യാതൊരുനിലക്കും ഉത്തരം ചെയ്യാനാവില്ല. വെള്ളം വായിലെത്താന്‍ വെള്ളത്തിലേക്ക് കൈ നീട്ടുക മാത്രം ചെയ്യുന്ന ഒരു ദാഹാര്‍ത്തനെപ്പോലെയാണ് അവരോട് പ്രാര്ഥിക്കുന്നവര്. അത് വായില്‍ വന്നെത്തുകയുമില്ല. അവിശ്വാസികളുടെ പ്രാര്‍ഥന വൃഥാവിലായിപ്പോവുക മാത്രമാണ് ചെയ്യുന്നത്’‘ (13:14).
അല്ലാഹു മനുഷ്യനോട് അവന്റെ ജീവനാഡിയേക്കാള് സമീപസ്ഥനാണെന്നും അങ്ങനെയുള്ള അവന് മാത്രമേ പ്രാര്‍ഥന കേള്‍ക്കാനും ഉത്തരം നല്‍കാനും സാധിക്കുകയുള്ളൂവെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു (2:186,50:16). മനുഷ്യന്റെ ജീവിതത്തില്‍ ഉപകാരങ്ങള്‍ ലഭിക്കാനും ഉപദ്രവങ്ങള്‍ നീങ്ങാനും ഇരു കൈകളും നീട്ടി അവന് യാചിക്കേണ്ട നിസ്സഹായതയുടെ നിരവധി ഘട്ടങ്ങള്‍ അവന് തരണം ചെയ്യേണ്ടതായി വന്നേക്കാം. മനുഷ്യന്റെ കഴിവിന്റെയും സാധ്യതയുടെയും പരിധിക്ക് അപ്പുറമുള്ള ഏതൊന്നിലും അല്ലാഹുവോടു മാത്രമേ തേടാവൂ. തന്റെ മനസ്സിന്റെ മന്ത്രങ്ങള്പോലും കൃത്യമായി അറിയുന്ന അല്ലാഹുവിന് മാത്രമേ അവന് അകപ്പെട്ട പ്രയാസങ്ങളില്‍നിന്ന് അവനെ മോചിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.
രക്ഷാശിക്ഷകള്‍ നല്കാന് കഴിയുന്ന അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതിന് പകരം അവന്റെ സൃഷ്ടികളിലൂടെ സ്രഷ്ടാവിനോട് തേടുന്നതും അവനല്ലാതെയുള്ള മറ്റെന്തെങ്കിലും ശക്തികളെയോ വ്യക്തികളെയോ മധ്യവര്‍ത്തികളാക്കി അവനോട് തേടുന്നതും അല്ലാഹുവോട് പങ്കുചേര്‍ക്കല്‍ അഥവാ ബഹുദൈവാരാധനയാണ്. അത് നിഷ്ഫലവുമാണ്. അതിനെ സംബന്ധിച്ച് അല്ലാഹു പറയുന്നത് അക്കൂട്ടര്‍ അക്രമികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതും വിദൂരമായ വഴിപിഴവില്‍ സത്യത്തില്‍ നിന്ന് ബഹുദൂരം അകന്ന് ജീവിക്കുകയും ചെയ്യുന്നവരാണ് എന്നാണ് (10:106, 22:12).
അല്ലാഹു ഒരിക്കലും പൊറുക്കാത്ത ഈ മഹാപാപം പരലോകത്ത് നഷ്ടക്കാരുടെ കൂട്ടത്തില്‍പെട്ടു പോകാന്‍ മാത്രം ഗൗരവമുള്ള വലിയ അപരാധമായിട്ടാണ് അല്ലാഹു പഠിപ്പിക്കുന്നത്. അല്ലാഹുവോട് മാത്രമേ പ്രാര്ഥിക്കുകയുള്ളൂവെന്നതാണ് വിശ്വാസിയുടെ നിലപാട്. ”നബിയേ പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. ആരേയും അവനോട് പങ്കു ചേര്‍ക്കുകയില്ല” (72:20).
പ്രാര്‍ഥനകളുടെ സ്വീകാര്യത
പ്രാര്‍ഥന ആരാധനയാണ്. പ്രാര്‍ഥന അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുമ്പോഴാണ് അത് പ്രതിഫലാര്‍ഹമായ ആരാധനയാവുന്നത്. വിശുദ്ധ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും പ്രാര്‍ഥനയുടെ സ്വീകാര്യതക്ക് അനുപേക്ഷണീയമായ നിബന്ധനകളും മര്യാദകളും പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രാര്‍ഥന അല്ലാഹുവിങ്കല്‍ പ്രതിഫലാര്‍ഹമായ ആരാധനയായി സ്വീകരിക്കപ്പെടണമെങ്കില്‍ പ്രാര്‍ഥനയുടെ മര്യാദകളും നിബന്ധനകളും പാലിച്ചേ തീരൂ. തികഞ്ഞ സ്സാന്നിദ്ധ്യത്തോടെയും വിനയത്തോടെയും അല്ലാഹുവോട് കേണപേക്ഷിക്കുന്നവരുടെ പ്രാര്‍ഥനകള്‍ ഒരിക്കലും വൃഥാവിലാകുകയില്ല. അല്ലാഹു പറയുന്നു. ”താഴ്മയോട്കൂടിയും രഹസ്യമായും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക (7:55).
പ്രാര്‍ഥനയിലൂടെ തേടുന്ന കാര്യം നിവര്‍ത്തിച്ച് തരാന്‍ അല്ലാഹു മാത്രമാണ് ഏറ്റവും കഴിവുള്ളവന് എന്ന ദൃഡവിശ്വാസം വിശ്വാസികളെ സമാധാനചിത്തരാക്കുന്നു. സ്വീകരിച്ചെങ്കില്‍ ആവട്ടെ എന്ന മനോഗതിയോട് കൂടിയല്ല വിശ്വാസികള്‍ അല്ലാഹുവിലേക്ക് കൈകള്‍ നീട്ടുന്നത്. പ്രശ്നം പരിഹരിക്കണമെന്ന ഉല്‍കടമായ ആഗ്രഹത്തോടും അല്ലാഹുവില്‍ നിന്ന് എല്ലാറ്റിനും പോംവഴിയുണ്ടെന്ന വിശ്വാസത്തോടും കൂടിയാണ് പ്രാര്‍ഥിക്കേണ്ടത്. മനുഷ്യസാധ്യമായ പ്രയത്നങ്ങള്‍ നടത്തിയശേഷം പരമകാരുണികനിലേക്ക് ഭരമേല്പിച്ച് ഗൗരവബോധത്തോടെ നടത്തുന്ന തേട്ടങ്ങള്‍ മാത്രമാണ് സ്വീകാര്യയോഗ്യമാകുന്നതെന്ന് റസൂല്‍(സ്വ) പഠിപ്പിച്ചു: ഉത്തരം കിട്ടുമെന്ന് ഉറപ്പിച്ചു കൊണ്ട് നിങ്ങള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുക, അശ്രദ്ധമായ ഹൃദയത്തില്‍ നിന്നുള്ള പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകയില്ലെന്ന് അറിഞ്ഞുകൊള്ളുക (തര്‍ഗീബ് വതര്‍ഹീബ് ഭാഗം : 2 പേജ്: 397).
ഒരാളുടെ ഭക്ഷണ പാനീയങ്ങളിലോ മറ്റു സമ്പാദ്യങ്ങളിലോ അനര്‍ഹവും അവിഹിതവുമായതും നിഷിദ്ധമാക്കപ്പെട്ടതും കൂടിക്കലര്‍ന്നിട്ടുണ്ടെങ്കില്‍ അയാളുടെ പ്രാര്‍ഥനകള്‍ നിരര്‍ഥകവും നിഷ്ഫലവുമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. നബി(സ്വ)യുടെ സന്നിധിയില്‍വെച്ച് ഇബ്നു അബ്ബാസ്(റ) സൂറത്തുല്‍ ബഖറയിലെ 168ാമത്തെ സൂക്തം പാരായണം ചെയ്തു. അത് ഇപ്രാകരം ആയിരുന്നു. ”മനുഷ്യരേ, ഭൂമിയില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങള്‍ തിന്നുക. പിശാചിന്റെ പാതയെ നിങ്ങള്‍ പിന്തുടരരത്. കാരണം അവന് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്‘. ആ സന്ദര്‍ഭത്തില്‍ സഅ്ദ്ബ്നു അബീവഖാസ് എഴുന്നേറ്റ് നിന്ന് പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരേ പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുന്നവരില്‍ ഞാന്‍ ഉള്‍പ്പെടാന്‍ വേണ്ടി അല്ലാഹുവോട് പ്രാര്‍ഥിച്ചാലും”. നബി(സ്വ) പറഞ്ഞു. ”സഅ്ദേ, അനുവദനീയമായ ഭക്ഷ്യോത്പന്നങ്ങള്‍ ഉപയോഗിക്കുക. എങ്കില്‍ പ്രാര്‍ഥനക്കുത്തരം ലഭിക്കുന്നവരില്‍ ഉള്‍പ്പെടാം. അല്ലാഹുവാണ് സത്യം. ഒരാള്‍ നിഷിദ്ധമായത് വയറ്റിലാക്കിയാല്‍ നാല്പത് ദിവസം അയാളടെ പ്രാര്‍ഥന സ്വീകരിക്കപ്പെടുകയില്ല. ആരുടെ ശരീരത്തില്‍ ദുഷിച്ച സമ്പാദ്യവും പലിശയും മുഖേന മാംസം കിളിര്‍ത്തുവോ നരകമാണ് അയാള്ക്കനുയോജ്യം (ത്വബ്റാനി 6/310).
പ്രാര്‍ഥന കുറ്റകരമായ കാര്യങ്ങള്‍ക്കോ കുടുംബബന്ധം വിഛേദിക്കാനോ ആവാതെ, അനുവദനീയമായ ഏതൊരു കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകളും അല്ലാഹു സ്വീകരിക്കുകയും ഉത്തരം ലഭിക്കുകയും ചെയ്യുമെന്ന് അബൂസഈദ് ഖുദ്രിയില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസില്‍ കാണാന്‍ കഴിയും (അല്ഹൈഥമി 10/151).
പ്രാര്‍ഥിക്കുന്ന വ്യക്തിയുടെ മനോഗതിയും അവസ്ഥയും പരിഗണിച്ചുകൊണ്ടും, എന്ത് കാര്യത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നു എന്നത് മുഖവിലക്കെടുത്തുകൊണ്ടും അല്ലാഹു ചില പ്രത്യേകം ആളുകളുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്. സ്വീകരിക്കപ്പെടുന്ന പ്രാര്‍ഥന ആരുടേതൊക്കെയാണെന്ന് റസൂല്‍(സ്വ) നമുക്ക് പറഞ്ഞു തരുന്നു. മൂന്ന് ആളുകളുടെ പ്രാര്‍ഥനകള്‍ ഉത്തരം ലഭിക്കുന്നവയാണ്. അതില്‍ സംശയമില്ല. അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥന, യാത്രക്കാരന്റെ പ്രാര്‍ഥന, മക്കള്‍ക്കു വേണ്ടിയുള്ള മാതാപിതാക്കളുടെ പ്രാര്‍ഥന (തുര്‍മുദി: 2029). അനുസരണയുള്ള മക്കള്‍ മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതും സ്വീകരിക്കപ്പെടുന്ന ദുആയായി നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. അനസ്ബ്നു മാലിക്(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം.
മൂന്ന് പ്രാര്‍ഥനകള്‍ തിരസ്കരിക്കപ്പെടുകയില്ല. മാതാപിതാക്കളുടെ പ്രാര്‍ഥന, നോമ്പുകാരന്റെ പ്രാര്‍ത്ഥന, യാത്രക്കാരന്റെ പ്രാര്‍ഥന (സില്‍സിലത്തുല്‍ അഹാദീസിസ്വഹീഹ ലില്‍ അല്‍ബാനി പേജ്: 1797).
പ്രാര്‍ഥനയുടെ മര്യാദകള്‍
സൃഷ്ടികള്‍ക്ക് സ്രഷ്ടാവുമായി അടുപ്പവും അവന്റെയടുക്കല്‍ പരിഗണനയും ലഭിക്കുന്നത് ആത്മാര്‍ഥമായ പ്രാര്‍ഥനകളിലൂടെയാണ്. പ്രാര്‍ഥനകള്‍ ആത്മശുദ്ധീകരണത്തിന്റെ വേളയും സ്രഷ്ടാവിനോടുള്ള വിനീത ഭാവത്തിന്റെ പ്രകടരൂപവുമാണ്. യാന്ത്രികമായോ ഉപരിപ്ലവമായോ ചെയ്തു തീര്‍ക്കേണ്ട ഒരു ചടങ്ങല്ല പ്രാര്‍ഥന. ചില മര്യാദകളും ചിട്ടകളും പാലിച്ചുകൊണ്ട് തികഞ്ഞ ആത്മാര്‍ഥതയോടെയും സുപ്രതീക്ഷയോടും കൂടിയും പ്രാര്‍ഥന നിര്‍വഹിക്കാനാണ് ശ്രമിക്കേണ്ടത്. അവയില്‍ ചില മര്യാദകളും ചിട്ടകളും താഴെ നല്കുന്നു:
- പ്രാര്‍ഥിക്കുന്ന സമയത്ത് അംഗശുദ്ധി നല്ലതാണ്
- ഖിബ്ലയ്ക്ക് അഭിമുഖീകരിക്കല്‍ അഭിലഷണീയമാണ്
- പ്രാര്‍ഥനവേളയില്‍ കൈകളുയര്‍ത്തി പ്രാര്‍ഥിക്കുന്നത് പ്രാര്‍ഥന വേഗം സ്വീകരിക്കാന്‍ കാരണമാവും
- അല്ലാഹുവിന്റെ നാമവിശേഷണങ്ങള്‍ കൊണ്ട് അവനെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്തു കൊണ്ടാണ് പ്രാര്‍ഥന ആരംഭിക്കേണ്ടത്
- മനസ്സ് പൂര്‍ണമായും ഏകാഗ്രതയിലുള്ളപ്പോള് പ്രാര്‍ഥിക്കാന്‍ ശ്രമിക്കുക. കാരണം അശ്രദ്ധമായ ഹൃദയത്തില്‍ നിന്നുള്ള പ്രാര്‍ഥന നാഥന് സ്വീകരിക്കില്ല
- ഏതു ഭാഷയിലും പ്രാര്‍ഥിക്കാവുന്നതാണ്
- പ്രാര്‍ഥിക്കുമ്പോള്‍ പ്രതീക്ഷയുടെയും വിനയത്തിന്റെയും മനസ്സായിരിക്കണം ഉണ്ടാവേണ്ടത്
- പ്രാര്‍ഥിച്ച് ഉത്തരം ലഭിക്കുന്നില്ല എന്നു പറഞ്ഞ് ഒരു പ്രാര്‍ഥനയും ഒഴിവാക്കാതിരിക്കുക
- പ്രാര്‍ഥിക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കല്‍ പ്രവാചകന്റെ സുന്നത്താണ്
- പ്രാര്‍ഥിക്കുമ്പോള്‍ അമിത ശബ്ദത്തിലോ പറ്റെ പതുക്കെയോ പ്രാര്‍ഥിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക
- തനിക്കു വേണ്ടി മാത്രമല്ലാതെ മറ്റുള്ളവര്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുക
- നിര്‍ബന്ധ നമസ്കാരങ്ങള്ക്കു ശേഷമുള്ള പ്രാര്‍ഥനകള്‍ക്ക് നാഥന്റെ അടുക്കല്‍ പ്രത്യേക പരിഗണനയുണ്ട്
- മുന്‍പ് ചെയ്ത സത്കര്‍മങ്ങള്‍ എടുത്തു പറഞ്ഞു പ്രാര്‍ഥിക്കുന്ന പ്രാര്‍ഥനകള്‍ക്കും പരിഗണനയുണ്ട്
- നന്മകള്ക്കു ശേഷമുള്ള പ്രാര്‍ഥനയ്ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ട്
- സഹോദരന്റെ അഭാവത്തില്‍ അവനു വേണ്ടിയുളള പ്രാര്‍ഥന, കഷ്ടപ്പെടുന്നവന്റെയും ബുദ്ധിമുട്ടുന്നവന്റെയും പ്രാര്‍ഥന എന്നിവയ്ക്ക് പ്രത്യേക പരിഗണയുണ്ട്
- തന്റെ ദുര്‍ബലത എടുത്തു പറഞ്ഞു കൊണ്ടുള്ള പ്രാര്‍ഥനയ്ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ട്
- പൊതുകാര്യങ്ങളില്‍ സംഘം ചേര്‍ന്നുള്ള പ്രാര്‍ഥനയ്ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ട്
- തനിക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന് മറ്റൊരാളോട് ആവശ്യപ്പെടാവുന്നതാണ്
- ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയത്തെ പ്രാര്‍ഥന, സുജൂദിലെ പ്രാര്‍ഥന, നോമ്പുതുറക്കുന്ന സമയത്തെ പ്രാര്‍ഥന, വെള്ളിയാഴ്ച ദിവസത്തെ പ്രത്യേക സമയത്തുള്ള പ്രാര്‍ഥന, ലൈലത്തുല്‍ ഖദ്റിലെ പ്രാര്‍ഥന എന്നിവ ഉത്തരം കിട്ടാന്‍ സാധ്യതയുള്ള സമയമാണ്
- പ്രാര്‍ഥനയ്ക്ക് ഏറ്റവും കൂടുതല്‍ ഉത്തരം ലഭിക്കാന്‍ സാധ്യതയുള്ളതാണ് രാത്രിയുടെ അന്ത്യയാമങ്ങളിലെ പ്രാര്‍ഥന
- അറഫയില്‍ വെച്ചുള്ള പ്രാര്‍ഥന, നോമ്പുകാരന്റെ പ്രാര്‍ഥന, അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥന, മക്കള്‍ക്കെതിരെയുള്ള മാതാപിതാക്കളുടെ പ്രാര്‍ഥന തുടങ്ങിയവയുടെയും നാഥന്റെയും ഇടയില്‍ മറയില്ല
- പ്രാര്‍ഥനയ്ക്ക് ഉത്തരം കിട്ടാന്‍ വേണ്ടി ധൃതി കൂട്ടരുത്
- തിന്മകള്ക്കു വേണ്ടിയുള്ള പ്രാര്‍ഥന നാഥന് സ്വീകരിക്കുകയില്ല
- ഹറാം ഭക്ഷിക്കുകയും ധരിക്കുകയും ചെയ്യുന്നവന്റെ പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കില്ല
- സ്വന്തത്തിനെതിരെ മരണത്തിനോ നാശത്തിനോ വേണ്ടി പ്രാര്‍ഥിക്കരുത്
- പ്രാര്‍ഥനയുടെ അവസാനം പ്രവാചകനു വേണ്ടി സ്വലാത്ത് ചൊല്ലുന്നത് വേഗം ഉത്തരം കിട്ടാന്‍ കാരണമാവും
- പ്രാര്‍ഥന അവസാനിപ്പിക്കുന്നത് ‘ആമീന്‍’ (ഉത്തരം നല്കേണമേ) എന്നു പറഞ്ഞുകൊണ്ടായിരിക്കണം
പ്രാര്‍ഥനയുടെ ശ്രേഷ്ഠ സമയങ്ങള്‍
ഇസ്ലാമിലെ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കപ്പെടാന്‍ ചില പ്രത്യേക സമയങ്ങളും സന്ദര്‍ഭങ്ങളും കൂടുതല്‍ ശ്രേഷ്ഠകരമായി പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രാര്‍ഥനയിലൂടെ അല്ലാഹുവോട് ഏറെ അടുപ്പമുണ്ടാക്കാന്‍ സാധിക്കുന്നതും മനഃസാന്നിധ്യത്തോട് കൂടി പ്രാര്‍ഥന നിര്‍വഹിക്കാന്‍ സാധിക്കുന്നതും രാത്രിയിലെ അന്ത്യയാമങ്ങളിലാണ്. അല്ലാഹു പറയുന്നു. ‘‘തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും. അവര്‍ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട് തീര്‍ച്ചയായും അവര്‍ അതിനുമുമ്പ് സദ്വൃത്തരായിരുന്നു. രാത്രിയില്‍ നിന്ന് അല്പം ഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു’‘ (51:15-18).
അബൂ മുസ്ലിമുല് ജുദ്മി റിപ്പോര്‍ട്ട് ചെയ്യുന്നു. ഞാന്‍ അബൂദര്‍റ്(റ)നോട് ചോദിച്ചു. ”രാത്രിയിലെ ഏത് നമസ്കാരമാണ് ഏറ്റവും ശ്രേഷ്ഠതയുള്ളത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ തിരുദൂതരോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു. അര്‍ധരാത്രി അല്ലെങ്കില്‍ രാത്രിയുടെ അന്ത്യയാമം. അത് പ്രവര്‍ത്തിക്കുന്നവര്‍ കുറവാണ് (തുഹ്ഫത്തുല്‍ മുഹ്താജ്. ഭാഗം 1. പേജ്: 424).
അല്ലാഹുവിനെ സ്തുതിച്ച്കൊണ്ട് പ്രഭാതത്തെ വരവേല്‍ക്കുന്ന വിശ്വാസി പ്രഭാതത്തിലെയും പ്രദോഷത്തിലെയും സമയം പ്രാര്‍ഥനക്ക് ഉപയോഗപ്പെടുത്തണമെന്ന് നബി(സ്വ) പഠിപ്പിച്ചു. അല്ലാഹു പറയുന്നു: തങ്ങളുടെ രക്ഷിതാവിനെ ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കിനിര്‍ത്തുക (19:28). നബി പറയുന്നു: ഓരോ രാത്രിയിലും ഒന്നാം ആകാശത്തിലേക്ക് രക്ഷിതാവ് ഇറങ്ങിവരുന്നു. രാത്രിയുടെ മൂന്നിലൊന്ന് അവശേഷിക്കുമ്പോള്‍ അവന് പറയുന്നു. എന്നോട് പ്രാര്‍ഥിക്കുന്നവര്‍ക്ക് ഞാന്‍ ഉത്തരം നല്‍കാം. എന്നോട് ചോദിക്കുന്നവര്‍ക്ക് ഞാന്‍ നല്‍കാം. എന്നോട് പാപമോചനം തേടുന്നവരുടെ പാപങ്ങള്‍ ഞാന്‍ പൊറുത്തുതരാം (സ്വഹീഹുല്‍ ബുഖാരി 58:26).
ഫര്‍ദ് നമസ്കാരാനന്തരം അല്ലാഹുവോട് പ്രാര്‍ഥിക്കാന്‍ കൂടുതല്‍ ശ്രേഷ്ഠത കല്പിക്കപ്പെട്ടിട്ടുള്ള ഒരു സമയമാണ്. ആയിരം മാസത്തേക്കാള്‍ പുണ്യം നിറഞ്ഞതും മാലാഖമാര്‍ ഇറങ്ങിവരുന്നതുമായ വിശുദ്ധഖുര്ആന് അവതീര്‍ണമായ നിര്‍ണയ രാത്രിയാണ് കൂടുതല്‍ സമയം പ്രാര്‍ഥനക്കു വേണ്ടി നീക്കി വെക്കേണ്ടത്. നോമ്പുകാരന്റെ പ്രാര്‍ഥനയ്ക്കും അല്ലാഹു പ്രത്യേകം പരിഗണന കല്പിക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ഏറ്റവും ശ്രേഷ്ഠതയുള്ള ദിനമായി റസൂല്‍(സ്വ) എണ്ണിയ അറഫാദിനം പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കല്‍ പ്രത്യേകം ശ്രേഷ്ഠകരമായി പഠിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് നരകമോചനം സാധ്യമാവുന്ന അറഫാദിനത്തില് ഹാജിമാര്‍ അല്ലാത്തവര്‍ വ്രതമനുഷ്ഠിച്ചും ഹാജിമാര്‍ അറഫാ മൈതാനിയില്‍ ദീര്‍ഘനേരം നിന്നും അല്ലാഹുവോട് പ്രാര്‍ഥിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുത്. അതുപോലെ വെള്ളിയാഴ്ചയിലെ പ്രത്യേക സമയവും ബാങ്കിനും ഇഖാമത്തിനും ഇടയ്ക്കുള്ള സമയവും റസൂല്‍(സ്വ) പ്രാര്‍ഥനക്ക് കൂടുതല്‍ ഉത്തരം ലഭിക്കാന്‍ സാധ്യതയുള്ള ശ്രേഷ്ഠമായി പഠിപ്പിച്ചുതന്നിട്ടുണ്ട്.
