ഒരാള്‍ മുസ്‌ലിമായിത്തീരാന്‍ അനിവാര്യമായ സത്യസാക്ഷ്യം ആണ് ശഹാദത്. അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹു, വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹി എന്ന രണ്ടു ചെറുവാക്യങ്ങള്‍ അര്‍ഥവും ആശയവുമറിഞ്ഞ് തൃപ്തിയോടെ അംഗീകരിക്കുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുക എന്നതാണ് ശഹാദത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഒരാളുടെ ഇസ്‌ലാം സ്വീകരണത്തിന്റെ പ്രഥമ പടിയാണിത്. അല്ലാഹു അല്ലാതെ ആരാധ്യനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു എന്നാണ് ഈ വാക്യങ്ങളുടെ സാരം. ഇസ്‌ലാമിനെ മതമായി സ്വീകരിച്ചവരെല്ലാം മുസ്‌ലിം എന്നറിയപ്പെടുന്നു. ഇതോടെ ഒരാള്‍ മുസ്‌ലിമിനുള്ള എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹനാവുകയും ബാധ്യതകള്‍ക്ക് കടപ്പെട്ടവനാവുകയും ചെയ്യും. ശത്രുനിരയില്‍നിന്ന് ഇസ്‌ലാമിനെതിരെ യുദ്ധം ചെയ്യുന്നവനാണെങ്കില്‍പോലും ഈ വാക്യങ്ങള്‍ പ്രഖ്യാപിച്ചാല്‍ അവനെ മുസ്‌ലിമായി പരിഗണിക്കണമെന്നാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. അങ്ങനെ ഇസ്‌ലാമിലെത്തിയവന്‍ പുതുമുസ്‌ലിം എന്ന നിലക്കുള്ള പ്രത്യേക പരിഗണനക്കോ അവഗണനക്കോ പാത്രമാവേണ്ടതില്ല.
എല്ലാ മനുഷ്യരും ജന്മനാ ശുദ്ധപ്രകൃതമാണെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. മാതാപിതാക്കള്‍ ഏതു മതക്കാരോ മതനിഷേധികളോ ആയാലും അവര്‍ക്കു പിറക്കുന്ന കുഞ്ഞ് ശുദ്ധപ്രകൃതിയിലാണെന്ന് മുഹമ്മദ് നബി(സ്വ) പഠിപ്പിക്കുന്നു (ബുഖാരി) . എന്നാല്‍ മുസ്‌ലിമായ മാതാപിതാക്കള്‍ക്ക് ജനിച്ചു എന്നതുകൊണ്ടുമാത്രം മനുഷ്യനില്‍ ഇസ്‌ലാം പാരമ്പര്യമായി നിലനില്ക്കില്ല. അവന് പ്രായവും പക്വതയും എത്തിക്കഴിയുമ്പോള്‍ ഈ വിശ്വാസത്തെ സ്ഥിരപ്പെടുത്താന്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കണം. അതാണ് ശഹാദത്തിലൂടെ നിര്‍വഹിക്കുന്നത്.
എന്നാല്‍ ശഹാദത്തിനുവേണ്ടി ഒരു പ്രത്യേക പ്രായമോ ദിനമോ ചടങ്ങോ കാര്‍മികത്വമോ ഇല്ല. ഒരാള്‍ ഇസ്‌ലാമിലേക്ക് വരുമ്പോള്‍ പൊതുസമൂഹത്തിന്റെ അറിവിലേക്കായി വിശ്വസ്തരായ രണ്ടു മുസ്‌ലിംകളെ സാക്ഷിയാക്കി ഈ വാക്യങ്ങള്‍ ചൊല്ലണം. അത്രമാത്രം. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ശഹാദത് പരസ്യപ്പെടുത്താതെ മുസ്‌ലിമായി ജീവിക്കുന്നതും തെറ്റല്ല. നജ്ജാശീ രാജാവിന്റെതുപോലുള്ള സംഭവങ്ങള്‍ ഇതിനു തെളിവാണ്.
ഇസ്‌ലാം എന്താണെന്ന് സംക്ഷിപ്തമായി മുഹമ്മദ് നബി(സ്വ) പറഞ്ഞുതരുന്നു: ‘ഇസ്‌ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ച് കാര്യങ്ങളിലാണ്. ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന് സാക്ഷ്യപ്പെടുത്തല്‍, നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കല്‍, സകാത്ത് കൊടുക്കല്‍, റമദാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കല്‍, കഅ്ബയില്‍ പോയി ഹജ്ജ് കര്‍മം നിര്‍വഹിക്കുക (ബുഖാരി) . ഇസ്‌ലാമിലെ അടിസ്ഥാന അനുഷ്ഠാനങ്ങളായ നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവ പോലെയുള്ള ഒരു കര്‍മമല്ല ശഹാദത്. അതിന് വിശ്വാസകാര്യം, അഥവാ ഈമാന്‍ കാര്യവുമായാണ് സാമ്യം. എന്നിട്ടും ഇതിനെ കര്‍മമായി പരിഗണിക്കുന്നതിന് കാരണം ശഹാദത്തിന്റെ പദങ്ങള്‍ മനസ്സിലുറപ്പിച്ച് നാവുകൊണ്ടു പറയുക എന്നതിനപ്പുറം ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തേണ്ടതാണ് അത് എന്ന് വ്യക്തമാക്കാനാണ്. സ്വജീവിതം കൊണ്ട്, വിശ്വാസത്തിലും സ്വഭാവത്തിലും കര്‍മങ്ങളിലുമെല്ലാം ഇസ്‌ലാമിന്റെ മാര്‍ഗദര്‍ശനം സ്വീകരിച്ചുകൊണ്ട് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ജീവിക്കുന്ന മാതൃകയാവുക എന്നതാണ് ശഹാദത്തിന്റെ താത്പര്യം.
ഈ വാക്യങ്ങള്‍ അര്‍ഥപൂര്‍ണമാകണമെങ്കില്‍ അറിവ്, ദൃഢവിശ്വാസം, ഉള്‍ക്കൊള്ളല്‍, കീഴ്‌പെടല്‍, സത്യപ്പെടുത്തല്‍, ആത്മാര്‍ഥത, സ്‌നേഹം എന്നിങ്ങനെ ഏഴു നിബന്ധനകള്‍ പാലിക്കേണ്ടതുണ്ടെന്ന് പണ്ഡിതന്മാര്‍ പറയുന്നു. എന്താണ് താന്‍ പറയുന്നത് എന്നതിനെ കുറിച്ച് കൃത്യമായ അറിവുണ്ടായിരിക്കുക, ആ പറയുന്ന കാര്യം തീര്‍ത്തും ശരിയാണെന്ന ബോധ്യമുണ്ടാവുക, ആ ആശയം ജീവിതത്തില്‍ ഉള്‍ക്കൊള്ളുക, അതിന്റെ താത്പര്യമനുസരിച്ച് ജീവിതം സമര്‍പ്പിക്കുക, കര്‍മങ്ങളിലൂടെ അതിനെ യാഥാര്‍ഥ്യമാക്കുക, പൂര്‍ണ ആത്മാര്‍ഥതയോടെ സ്വീകരിക്കുക, ഈ വാക്യങ്ങളെയും അതിന്റെ ആശയങ്ങളെയും സംതൃപ്തിയോടെ ഏറ്റെടുക്കുക എന്നിവയാണ് ഈ ഏഴു കാര്യങ്ങള്‍കൊണ്ട് അര്‍ഥമാക്കുന്നത്.
ലാ ഇലാഹ ഇല്ലല്ലാഹ്
അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്നാണ് ലാഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ അര്‍ഥം. പ്രപഞ്ച സ്രഷ്ടാവാണ് അല്ലാഹു. അവനെ മാത്രം ആരാധ്യനായി സ്വീകരിക്കുക എന്നതാണ് മനുഷ്യജന്മത്തിന്റെ പ്രഥമ ലക്ഷ്യം. ‘ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല’ (51:56). അല്ലാഹു സൃഷ്ടിച്ച മനുഷ്യന്‍ ഒരു ആരാധ്യനെ വണങ്ങുന്നവനും ഏക സമുദായവുമായിരുന്നു. ‘തീര്‍ച്ചയായും നിങ്ങളുടെ ഈ സമുദായം. ഒരൊറ്റ സമുദായമാണ്. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍’ (21:92). സ്രഷ്ടാവായ ഏകദൈവത്തില്‍ വിശ്വസിച്ച് അവനെ മാത്രം ആരാധിക്കുക എന്നതാണ് ഇസ്‌ലാമിന്റെ അടിത്തറ (തൗഹീദ്). എന്നാല്‍ മനുഷ്യന്റെ ശത്രുവായ പിശാച് ഈ അടിസ്ഥാന ആശയത്തില്‍ നിന്നും മനുഷ്യനെ വഴിതെറ്റിക്കാനാണ് പ്രധാനമായും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ആദികാലം മുതല്‍ മനുഷ്യരില്‍ ബഹുദൈവാരാധന ഉടലെടുത്തു. അപ്പോഴെല്ലാം അല്ലാഹു പ്രവാചകന്മാരെ ദൂതന്മാരായി നിയോഗിക്കുകയും അവര്‍ക്ക് ശരിയായ മതവിശ്വാസം പരിചയപ്പെടുത്തുകയുമുണ്ടായി. എല്ലാകാലത്തും എല്ലാ സ്ഥലത്തും ദൈവനിയുക്തരായ പ്രവാചകന്മാരുടെ പ്രധാന ദൗത്യം മനുഷ്യനെ ശരിയായ ഏകദൈവവിശ്വാസത്തിലേക്ക് നയിക്കുക എന്നതായിരുന്നു. ‘ഞാനല്ലാതെ യാതൊരു ദൈവവുമില്ല, അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല‘ (21:25). ഇങ്ങനെ അവര്‍ക്കിടയില്‍ ഉടലെടുത്ത കക്ഷിമാത്സര്യം അവരെ അടിസ്ഥാന ആശയമായ ഏകദൈവാരാധനയില്‍ നിന്ന് തെറ്റിച്ചു. ഇങ്ങനെ രൂപംകൊണ്ട മതങ്ങളില്‍ നിന്ന് ഇസ്‌ലാം വ്യതിരിക്തമാകുന്നതും ഇവിടെയാണ്.
ഇസ്‌ലാമിലെ ദൈവവിശ്വാസം വളരെ ലളിതമാണ്. അതില്‍ ദരൂഹതകളോ കെട്ടിക്കുടുക്കുകളോ ഇല്ല. ആരാധിക്കപ്പെടാന്‍ ഒരു ശക്തിയേ ഉള്ളൂ. അത് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചവനാണ്; മറ്റുള്ളതെല്ലാം സൃഷ്ടികളാണ്. ഒരു സൃഷ്ടിയും ആരാധിക്കപ്പെടാന്‍ അര്‍ഹമല്ല. സ്രഷ്ടാവിനെ ആര്‍ക്കും എപ്പോഴും എവിടെവെച്ചും ആരാധിക്കാം. ആ ദൈവം സമീപസ്ഥനാണ്. ഉറക്കവും അശ്രദ്ധയും മരണവുമില്ലാത്തവനാണ്. അവനെ ആരാധിക്കാന്‍ ആരുടെയെങ്കിലും ശിപാര്‍ശയോ മധ്യസ്ഥതയോ കാണിക്കകളോ ആവശ്യമില്ല. ആ മാര്‍ഗങ്ങളിലൂടെ അവനെ സ്വാധീനിക്കാന്‍ സാധിക്കുകയുമില്ല. അതാതു കാലങ്ങളില്‍ അവന്‍ പ്രവാചകന്മാരിലൂടെ നിര്‍ദേശിക്കുന്ന ആരാധനാകര്‍മങ്ങള്‍ പഠിപ്പിക്കാനോ സംഘമായി നിര്‍വഹിക്കേണ്ട ചില കര്‍മങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനോ അല്ലാതെ അവനെ ആരാധിക്കാന്‍ മറ്റൊരാളുടെയും സഹായം ആവശ്യമില്ല. ഒരു ഭക്തനുവേണ്ടി പുരോഹിതന്‍ ചെയ്യേണ്ട ഒരു കര്‍മവും ഇല്ല. അവനവന്‍ സ്വയംചെയ്യേണ്ട കര്‍മങ്ങള്‍ പുരോഹിതനെയോ കാര്‍മികനെയോ ഏല്‍പിച്ച് രക്ഷപ്പെടാനും കഴിയില്ല.
ഈ പ്രപഞ്ച സ്രഷ്ടാവിനെ മൂന്നുവിധത്തില്‍ മനസ്സിലാക്കി അംഗീകരിക്കലാണ് ഈ ശഹാദത്തിന്റെ ഉദ്ദേശ്യം അഥവാ തൗഹീദ് എന്ന ഏകദൈവാരാധന.
- പരമാണു മുതല്‍ സ്ഥൂലപ്രപഞ്ചം വരെ സൃഷ്ടിച്ച് പരിപാലിക്കുന്നവന്‍ അല്ലാഹു മാത്രമാണ്.
- പാപം പൊറുക്കുന്നവന്‍, എല്ലാം കാണുന്നവന്‍, എല്ലാം കേള്‍ക്കുന്നവന്‍ തുടങ്ങിയ സവിശേഷമായ ഗുണനാമങ്ങള്‍ അല്ലാഹുവിന് മാത്രമേയുള്ളൂ.
- അതുകൊണ്ടുതന്നെ ആരാധനയുടെ എല്ലാ ഭാവങ്ങളും ആ ശക്തിയോട് മാത്രമേ പാടുള്ളൂ.
ഇങ്ങനെയുള്ള വിശ്വാസ പ്രതിജ്ഞയുടെ അടിസ്ഥാന വാക്യമാണ് ലാ ഇലാഹ ഇല്ലല്ലാഹ്. പക്ഷേ, മുസ്‌ലിംകളിലും നല്ലൊരു വിഭാഗം ആളുകള്‍ ഈ വാക്യം ഉരുവിടുന്നവരായിരിക്കെ ഇതിനോട് നീതികാണിക്കാന്‍ കഴിയാത്തവരായിരിക്കുന്നു എന്നത് ഖേദകരമാണ്.
ഏകദൈവവിശ്വാസത്തിന്റെ ഈ മന്ത്രധ്വനിയുടെ മഹത്വം ഉദ്‌ഘോഷിക്കുന്ന ധാരാളം നബി വചനങ്ങള്‍ ഉണ്ട്.
നബി(സ്വ) പറഞ്ഞതായി സൗബാന്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് ലാ ഇലാഹ ഇല്ലല്ലാഹ് എന്നുപറയുന്നവര്‍ക്ക് അല്ലാഹു നരകം നിഷിദ്ധമാക്കിയിരിക്കുന്നു (ബുഖാരി) . പ്രപഞ്ചത്തിലുള്ള സകല വസ്തുക്കളും തുലാസിന്റെ ഒരു തട്ടിലും ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് മറുതട്ടിലും തൂക്കിയാല്‍, ലാ ഇലാഹ ഇല്ലല്ലാഹ് ആയിരിക്കും ഭാരംതൂങ്ങുക” (അഹ്‌മദ്) . ”ആരുടെയെങ്കിലും മരണസമയത്തെ അവസാന വാക്യം ഇതായാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും” (അബൂദാവൂദ്) .
മരണാസന്നരായ എല്ലാ ധിക്കാരികളുടെയും ചെവിയില്‍ ശഹാദത് കലിമ ചൊല്ലിക്കൊടുത്താല്‍, ബോധപൂര്‍വമല്ലാതെയെങ്കിലും അവനത് ഉച്ചരിച്ചാല്‍ എല്ലാ തിന്മകളും മായ്ക്കപ്പെട്ട് സ്വര്‍ഗസ്ഥനാകും എന്ന് ഇതിന് അര്‍ഥമില്ല. മറിച്ച് ശരിയായ വിശ്വാസം ഒരാളില്‍ ഉണ്ടെങ്കില്‍ അയാളുടെ മറ്റ് അതിക്രമങ്ങള്‍ അല്ലാഹു പൊറുത്തേക്കുമെന്നും അല്ലെങ്കില്‍ അതിനുള്ള ശിക്ഷകള്‍ അനുഭവിച്ചു കഴിഞ്ഞാല്‍ അല്ലാഹു അവന് സ്വര്‍ഗപ്രവേശം നല്കിയേക്കും എന്നുമാണ് അര്‍ഥം.
മുഹമ്മദുര്‍റസൂലുല്ലാഹ്
ഇസ്‌ലാമിന്റെ സാക്ഷ്യവചനങ്ങളുടെ രണ്ടാം പാതിയാണിത്. മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണ് എന്നാണ് ഈ വാക്യത്തിന്റെ ആശയം. അല്ലാഹുവിനെ ഏക ആരാധ്യനായി അംഗീകരിക്കുക എന്ന തൗഹീദ് കഴിഞ്ഞാല്‍ ഏറ്റവും പ്രധാനമായ വിശ്വാസമാണ് റസൂലിലുള്ള വിശ്വാസം. വിവിധ കാലങ്ങളിലും ദേശങ്ങളിലുമായി അല്ലാഹു ആയിരക്കണക്കായ നബിമാരെ(പ്രവാചകന്‍) അയച്ചിട്ടുണ്ട്. അതില്‍ ഓരോരുത്തരെയും അല്ലാഹുവിന്റെ സന്ദേശവാഹകന്‍മാരായി വിശ്വസിക്കുകയും അവര്‍ നല്കുന്ന ദൈവിക ബോധനങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നത് അതാതുകാലത്തെ മനുഷ്യര്‍ യഥാര്‍ഥ സത്യവിശ്വാസികളാകാന്‍ നിര്‍ബന്ധമാണ്. ഇതാണ് നുബുവ്വത്ത്, രിസാലത്ത് എന്നെല്ലാം പറയുന്നത്. നൂഹ് നബി(അ) മുതല്‍ ഈസാ(അ) വരെയുള്ള എല്ലാ റസൂലുമാരും ഇങ്ങനെ അംഗീകരിക്കപ്പെടേണ്ടവരാണ്. മുഹമ്മദ് നബി(സ്വ)യുടെ അനുയായികളായ മുസ്‌ലിംകള്‍ ഇവരെയെല്ലാം ദൈവദൂതന്മാരായി വിശ്വസിക്കുന്നുണ്ട്. മാത്രമല്ല ഇവരില്‍ വിശ്വസിക്കാത്തവര്‍ക്ക് മുസ്‌ലിംകളാകാന്‍ സാധിക്കില്ല എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ”തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ തിരുദൂതര്‍ വിശ്വസിച്ചിരിക്കുന്നു. സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാര്‍ക്കിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല എന്നതാണ് അവരുടെ നിലപാട്. ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു ഞങ്ങളുടെ മടക്കം എന്ന് അവര്‍ പറയുകയും ചെയ്തു’‘ (2:285).
”മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനും ആയിക്കൊണ്ടാണ് നിന്നെ നാം അയച്ചിട്ടുള്ളത്. പക്ഷേ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല’‘ (34:28). ”മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. മറിച്ച് അദ്ദേഹം അല്ലാഹുവിന്റെ ദൂതനും ദൂതന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു’‘ (33:40).
മുഹമ്മദ് നബി(സ്വ) നിയോഗിക്കപ്പെട്ടശേഷമുള്ള മുഴുവന്‍ മനുഷ്യരും അദ്ദേഹത്തെ ഇങ്ങനെ റസൂലായി അംഗീകരിക്കുമ്പോഴാണ് സത്യവിശ്വാസിയാവുക. അഥവാ മൂസാ നബി(അ) വന്നപ്പോള്‍ അദ്ദേഹത്തെ വിശ്വസിച്ചവര്‍ മുസ്‌ലിംകളായി. പിന്നീട് അദ്ദേഹത്തിന്റെ കാലശേഷം ഈസാ(അ) ആഗതനായപ്പോള്‍ അദ്ദേഹത്തെയും വിശ്വസിച്ചവര്‍ മുസ്‌ലിംകളാണ്. എന്നാല്‍ ഈസാ നബിയെ അംഗീകരിക്കാത്ത വരായ മൂസാ നബിയുടെ അനുയായികള്‍ എന്നു പറഞ്ഞവര്‍, യഹൂദികള്‍, മുസ്‌ലിംകളല്ലാതായി. ഇനി മുഹമ്മദ് നബി(സ്വ) വന്നപ്പോള്‍ (സിഇ 610) മുതല്‍ അദ്ദേഹത്തില്‍ വിശ്വസിക്കാതെ മൂസാ നബി(അ)യിലോ ഈസാ നബി(അ)യിലോ മാത്രം വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്നവരും (ജൂതരും ക്രിസ്ത്യാനികളും) ഇവര്‍ക്കുമുമ്പുള്ള എല്ലാ നബിമാരെയുമോ അവരില്‍ ചിലരെയോ മാത്രം വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്നവരുമെല്ലാം സത്യവിശ്വാസികള്‍ ആവുകയില്ല.
ഒരാള്‍ ശരിയായ ഏകദൈവ ആരാധന നിര്‍വഹിക്കുകയും സത്കര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്താലും മുഹമ്മദ് നബിയെ അവസാനദൂതനായി അംഗീകരിച്ചിട്ടില്ലെങ്കില്‍ അയാള്‍ മുസ്‌ലിമായിട്ടില്ല.
മുഹമ്മദ് നബി(സ്വ) ഒരുകാര്യം നമുക്ക് നിര്‍ദേശിച്ചുതന്നാല്‍ അതാണ് ഏറ്റവും ഉത്തമം എന്ന് മനസ്സിലാക്കുകയും അത് സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ശഹാദത്. അതില്‍ മടികാണിച്ച് നില്‍ക്കാനോ സംശയിക്കാനോ ഭൗതികമായി താന്‍ കണ്ടെത്തിയത് അതിലേറെ നല്ലതാണ് എന്ന് വിശ്വസിക്കാനോ വിചാരിക്കാന്‍ പോലുമോ റസൂലിനെ സാക്ഷ്യപ്പെടുത്തുന്നവന് പാടില്ല.
. ”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു’‘(33:36).
ചുരുക്കിപ്പറഞ്ഞാല്‍ അല്ലാഹുവിന്റെ ഏകത്വവും (തൗഹീദ്) മുഹമ്മദ് നബി(സ്വ)യുടെ അന്ത്യപ്രവാചകത്വവും (രിസാലത്ത്) അംഗീകരിച്ച് ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുക എന്നതാണ് സാക്ഷ്യവചനങ്ങളുടെ (ശഹാദത്ത്) പൊരുള്‍.
References