മക്കള്‍
മക്കള്‍ ഇസ്ലാമിക ദൃഷ്ടിയില് അല്ലാഹുവിന്റെ അമാനത്തും സമൂഹത്തിന്റെ ഭാവിയും ആകുന്നു. മക്കളോടുള്ള ബാധ്യതകള്‍, മാതാപിതാക്കളോടുള്ള കടമകള്‍, ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട ഇസ്ലാമിക നിലപാട്, ദത്തെടുക്കലിന്റെ നിയമപരമായ പരിധികള്‍, ശിശുഹത്യയുടെ ഗുരുതരത്വം തുടങ്ങിയ വിഷയങ്ങളില്‍ ഖുർആനും സ്വീകാര്യ ഹദീസുകളും നല്കുന്ന വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഈ ലേഖനത്തില്‍ വിശദീകരിക്കുന്നത്. കുടുംബബന്ധങ്ങളും മാനവമൂല്യങ്ങളും സംരക്ഷിക്കുന്നതില്‍ മക്കളുടെ വിഷയത്തില്‍ ഇസ്ലാം സ്വീകരിക്കുന്ന സമഗ്ര സമീപനവും ഇതിലൂടെ അവതരിപ്പിക്കുന്നു.
ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതോടുകൂടി സ്ത്രീയും പുരുഷനും സന്താനലബ്ധി ആഗ്രഹിക്കുക സ്വാഭാവികമാണ്. സന്താനോത്പാദനവും സംസ്കാരവും മൂല്യങ്ങളുമുള്ള തലമുറയുടെ ശിക്ഷണവും ദമ്പതികളുടെ ബാധ്യതയാണ്. കുട്ടികള്‍ കുടുംബത്തിന്റെ ആനന്ദവും വീടിന്റെ വിളക്കുമാണ്. ജീവിതത്തിന് അര്‍ഥവും അഴകും നല്‍കുന്നത് കണ്‍കുളിര്‍മയുള്ള സന്താനങ്ങളാണ്.
പ്രകൃതിപരമായിത്തന്നെ വൈവാഹിക ജീവിതത്തിലേക്ക് എത്തിയ സ്ത്രീയും പുരുഷനും മാതൃത്വവികാരവും പിതൃത്വബോധവുമുണ്ടാവുകയും ചെയ്യുന്നു. വീടിന്റെ അലങ്കാരവും മനസ്സിന് സമാധാനവും സന്തോഷവും പകരുന്നതുമായ സന്താനങ്ങളുടെ ലബ്ധിക്കായി ആഗ്രഹിക്കുകയും സര്‍വശക്തനോട് തേടുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹവും പരീക്ഷണവുമാണ് മക്കള്‍. അല്ലാഹു പറയുന്നു: ”സമ്പത്തും സന്താനങ്ങളും ഐഹിക ജീവിതത്തിലെ അലങ്കാരമാണ്’‘ (18:46).
അനസ്(റ)നുവേണ്ടിയുള്ള പ്രാര്‍ഥനയില്‍ പ്രവാചകന് ഇങ്ങനെ പറഞ്ഞതായി അദ്ദേഹം അറിയിക്കുന്നു. ‘അല്ലാഹുവേ, നീ അദ്ദേഹത്തിന് സമ്പത്തും സന്താനവും ധാരാളമായി നല്കേണമേ, അദ്ദേഹത്തെ അനുഗ്രഹിക്കേണമേ’ (സ്വഹീഹുല്‍ബുഖാരി) 1.
വാര്‍ധക്യത്തിന്റെ അവശതയിലും അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സന്താനസൗഭാഗ്യത്തിനായി ഇബ്റാഹീം നബി(അ), സകരിയ്യാ നബി(അ) പ്രാര്‍ഥിച്ചതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ”എന്റെ നാഥാ, എനിക്ക് നീ സച്ചരിതനായ സന്താനത്തെ നല്കേണമേ” (37:100), സകരിയ്യാ നബി പ്രാര്‍ഥിച്ചു. ”എന്റെ നാഥാ, എനിക്ക് നീ നിന്റെ വകയായി നല്ലവരായ മക്കളെ നല്കേണമേ, തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനല്ലേ?”.
മനുഷ്യനില്‍ അന്തര്‍ലീനമായ ഒരു ശക്തിയുടെ ആവിഷ്കാരമാണ് യഥാര്‍ഥത്തില്‍ സ്നേഹം. പരസ്പരം അറിഞ്ഞ് ഒറ്റപ്പെടലില്‍ നിന്ന് മനുഷ്യനെ രക്ഷിക്കുന്നതും സ്നേഹമെന്ന വികാരമാണ്. മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിലാണ് സ്നേഹത്തിന്റെ ഉത്തമമാതൃക ദര്‍ശിക്കാനാവുന്നത്. മാതാപിതാക്കള്‍ക്ക് മക്കളോടുള്ള സ്നേഹത്തിന് ഇസ്ലാം ഏറെ പ്രാമുഖ്യം കല്പിക്കുന്നു. ചെറുപ്പത്തില്‍ കുട്ടികള്‍ക്ക് മതിയായ സ്നേഹവും കാരുണ്യവും മാതാപിതാക്കളില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. സന്തതികളോട് മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുന്ന ഖുര്‍ആന്‍ വാക്യത്തില്‍ മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹത്തിന്റെ ആദാനപ്രദാനങ്ങളാണ് ജീവിതത്തെ അര്ഥപൂര്ണമാക്കുന്നതെന്ന സൂചനയുണ്ട്. ‘എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോടും നീ കരുണ കാണിക്കേണമേ’ (17:24).
മാതൃ ശിശുബന്ധം സ്നേഹത്തിന്റെ കൊടുക്കല്‍ വാങ്ങലിന്റെ ഉജ്വലമായ പ്രക്രിയയായി മനസ്സിലാക്കാന്‍ സാധിക്കും. മാതാവിന്റെ നിരുപാധിക സ്നേഹപരിചരണമാണ് ശിശുക്കളുടെ വളര്‍ച്ചയില്‍ നര്‍ണായക പങ്കുവഹിക്കുന്നത്. ശൈശവം മുതല്‍ വാര്‍ധക്യം വരെയും അതിനുശേഷം മാതാപിതാക്കളുടെ മരണാനന്തരവും നിലനില്‍ക്കുന്ന സ്നേഹമെന്ന അനുസ്യൂതമായ പ്രക്രിയയാണ് സത്യവിശ്വാസിയായ സന്തതിയെ പ്രാര്‍ഥിക്കാന്‍ പ്രേരിപ്പിക്കുന്നത്. നാഥാ, എന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി നീ കരുണ ചെയ്യേണമേ, ഇരുവരും ചെറുപ്പത്തില്‍ എന്നെ പോറ്റിവളര്‍ത്തിയതുപോലെ’. എന്ന് അവന് പ്രാര്‍ഥിക്കുന്നു.
മക്കളോടുള്ള ബാധ്യതകള്‍
സ്നേഹവും കരുണയും മതിയായ അളവില്‍ കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. കുഞ്ഞുനാളില്‍ തന്നെ അവര്‍ അനുഭവിക്കുന്ന സ്നേഹദാരിദ്ര്യം സ്വഭാവവൈകല്യങ്ങളും വ്യക്തിത്വ രൂപീകരണത്തിലെ പിഴവുകളും സംഭവിക്കുന്നതിന് നിമിത്തമായിത്തീരുന്നു.
സ്നേഹം മനസ്സില്‍ സൂക്ഷിക്കുക മാത്രമല്ല, അത് പ്രകടിപ്പിക്കണം. നബി(സ്വ) തന്റെ പേരക്കിടാവ് ഹസന്(റ)നെ ചുംബിച്ചു. നബി(സ്വ)യുടെ അടുത്ത് അഖ്റഅ് ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു. എനിക്ക് പത്ത് സന്താനങ്ങളുണ്ട്. അവരില്‍ ഒരുവനെപ്പോലും ഞാന്‍ ചുംബിച്ചിട്ടില്ല. നബി(സ്വ) അദ്ദേഹത്തിന്റെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു. കരുണ കാണിക്കാത്തവന് കരുണ ചെയ്യപ്പെടുകയില്ല (സ്വഹീഹുല്‍ ബുഖാരി) 2
തിരക്കുപിടിച്ച ജീവിതത്തിനിടയിലും കുട്ടികള്‍ക്ക് സ്നേഹം നല്കാന് നബി(സ്വ) സമയം കണ്ടെത്തിയിരുന്നു. കൊച്ചുകുട്ടികളുടെ അടുത്തുള്ളപ്പോള്‍ നബി(സ്വ) കുട്ടികളെപ്പോലെ പെരുമാറി. ബറാഅ്(റ) പറയുന്നു. ഒരിക്കല്‍ ഹസന് നബി(സ്വ)യുടെ ചുമലില്‍ ഇരിക്കുകയായിരുന്നു. അവിടുന്ന് ഇപ്രകാരം പറയുന്നുണ്ട്. അല്ലാഹുവേ, നിശ്ചയമായും ഞാന്‍ ഇവനെ സ്നേഹിക്കുന്നുണ്ട്. നീയും ഇവനെ സ്നേഹിക്കേണമേ (സ്വഹീഹുല്‍ബുഖാരി) 3
കുട്ടികളൊടൊത്ത് കളിക്കാന്‍ സമയം കണ്ടെത്തിയ പ്രവാചകന്(സ്വ) അവരെ സന്തോഷിപ്പിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമായിരുന്നു. ഇബ്നുഅബ്ബാസ്(റ) പറയുന്നു. നബി(സ്വ) ഒരിക്കല്‍ ഹസനുബ്നു അലി(റ)യെ ചുമലിലേറ്റി പോകുകയായിരുന്നു. അത് ഒരാള്‍ കാണുകയും ഇപ്രകാരം പറയുകയും ചെയ്തു. ”കുട്ടീ, നീ കയറിയിരിക്കുന്ന വാഹനം എന്തൊരു നല്ല വാഹനമാണ്!”. നബി(സ്വ) പറഞ്ഞു. ”യാത്രക്കാരനും നല്ലവന്‍ തന്നെ” (സുനനുത്തിര്‍മിദി) 4
സന്താനങ്ങളോടുള്ള പ്രഥമബാധ്യതയെന്ന നിലയ്ക്ക് അവര്‍ക്ക് സ്നേഹവാത്സല്യങ്ങളും കരുണയും പിശുക്കില്ലാതെ ചൊരിഞ്ഞുകടുക്കുകയാണ് വേണ്ടത്. അവരുടെ ഭൗതികാവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ ബാധ്യസ്ഥരാണ്. സാമ്പത്തികശേഷിയനുസരിച്ച് കുട്ടികളുടെ പഠനം, ചികിത്സ, ഭക്ഷണം, വസ്ത്രം, മറ്റു ജീവിതാവശ്യങ്ങള്‍ എന്നിവ പൂര്‍ത്തീകരിച്ചു കൊടുക്കാന്‍ രക്ഷിതാക്കള്‍ ബാധ്യസ്ഥരാണ്. റസൂല്‍(സ്വ)യുടെ മൗലയായ സൗബാന്‍(റ) പറയുന്നു: ഒരു മനുഷ്യന് ചെലവ് ചെയ്യുന്നതില്‍ ഏറ്റവും ശ്രേഷ്ഠമായ നാണയമാണ് തന്റെ ആശ്രിതര്‍ക്കായി ചെലവ് ചെയ്യുന്ന നാണയം (സ്വഹീഹു മുസ്ലിം) 5
അബ്ദുല്ലാഹിബ്നു അംറ്(റ) പറയുന്നു: താന്‍ ചെലവു കൊടുക്കേണ്ട, തന്റെ അധീനതയിലുള്ളവര്‍ക്ക് അത് തടഞ്ഞുവെക്കുകയെന്നത് മതി, ഒരാള്‍ക്ക് പാപമായിട്ട് (മുസ്ലിം) 6 അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ച് കുടുംബത്തിനുവേണ്ടി ചെലവു ചെയ്യുന്നതെല്ലാം ധര്‍മമായി പരിഗണിക്കപ്പെടുമെന്ന് റസൂല്‍(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
കുട്ടികള്‍ക്ക് നല്‍കേണ്ട ശിക്ഷണം മാതാപിതാക്കളുടെ ബാധ്യതയാണ്. പ്രായത്തിനനുസരിച്ച് അവരില്‍ മൂല്യബോധവും സന്മാര്‍ഗചിന്തയും ഉണ്ടാക്കാനുപകരിക്കുന്ന ശിക്ഷണ പ്രക്രിയയാണ് ആവശ്യമായിട്ടുള്ളത്. കുട്ടികള്‍ക്ക് ഏഴു വയസ്സായാല്‍ നമസ്കാരം ശീലിപ്പിക്കുകയും പത്ത് വയസ്സായാല്‍ നിര്‍ബന്ധിക്കണമെന്നും നബി(സ്വ) നിഷ്കര്‍ഷിച്ചിട്ടുള്ളത് ഈ ശിക്ഷണത്തിന്റെ ഭാഗമായാണ്. മാതാപിതാക്കളുടെ മാതൃകാപരമായ ജീവിതം തന്നെയാണ് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന ശരിയായ ശിക്ഷണം. സദുപദേശങ്ങള്‍ സന്ദര്‍ഭോചിതം ആവശ്യമായി വന്നേക്കാമെങ്കിലും അനുകരണീയമായ പ്രവൃത്തികള്‍ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് കാണാനിടവന്നാല്‍ അത് കണ്ടുവളരുന്ന കുഞ്ഞുങ്ങളും നന്മ പകര്‍ത്തും.
സന്താനങ്ങള്‍ക്ക് നല്ല പേരിടുന്നതും മാതാപിതാക്കളുടെ ബാധ്യതയാണ്. മക്കള്‍ക്ക് സ്നേഹവും കാരുണ്യവും ചൊരിഞ്ഞ് വളര്‍ത്തുന്ന മാതാപിതാക്കള്‍ക്ക് സ്വര്‍ഗം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. മക്കള്‍ക്കിടയില്‍ തുല്യത പാലിച്ച് നീതി ചെയ്യുന്നവരെ അല്ലാഹു ഏറെ സ്നേഹിക്കുന്നു. തന്റെ മകന്ന് യുവാവായ ഒരു അടിമയെ നല്‍കിയെന്ന് സന്തോഷത്തോടെ വന്നുപറഞ്ഞ ഒരു പിതാവിനോട് നബി(സ്വ) ചോദിച്ചു. എല്ലാ മക്കള്‍ക്കും ഇതുപോലെ നല്‍കിയിട്ടുണ്ടോ? ഇല്ലെന്നായിരുന്നു മറുപടി. എങ്കില്‍ ഒരു മകനു മാത്രം നല്‍കിയത് തിരിച്ചുവാങ്ങുക എന്ന് ആവശ്യപ്പെട്ടു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. മക്കള്‍ക്കിടയില്‍ തുല്യത കാണിക്കുക.
പെണ്മക്കളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ മാതാപിതാക്കളെ ഇസ്ലാം ഉണര്‍ത്തുന്നുണ്ട്. നബി(സ്വ) പറഞ്ഞു. ആര്‍ക്കെങ്കിലും അല്ലാഹു പെണ്‍കുട്ടികളെ പ്രദാനം ചെയ്തുകൊണ്ട് പരീക്ഷിക്കുകയും അവന് ആ പെണ്‍കുട്ടികള്‍ക്ക് നന്മ ചെയ്യുകയുമാണെങ്കില്‍ അവര്‍ അവന്ന് നരകാഗ്നിയില്‍ നിന്ന് തടുക്കുന്ന ഒരു മറയാവുന്നതാണ്” (ബുഖാരി) 7
ഇസ്ലാം നിര്‍ദേശിക്കുന്ന വ്യവസ്ഥയും നിബന്ധനയും പാലിച്ചുകൊണ്ട് മാതാപിതാക്കളുടെ മരണശേഷവും സന്താനങ്ങള്‍ക്ക് പരാശ്രയം കൂടാതെ ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തന്റെ ധനം മുഴുവന്‍ ധര്‍മം ചെയ്യാന്‍ സന്നദ്ധനായ ഒരു സ്വഹാബിയോട് നബി(സ്വ) ഇപ്രകാരം പറഞ്ഞു: ”നിന്റെ അനന്തരാവകാശികളെ പരാശ്രയമുക്തരാക്കിക്കൊണ്ട് നീ മരിക്കുന്നതാണ് മറ്റുള്ളവരോട് കൈ നീട്ടി നടക്കുന്നവരാക്കിക്കൊണ്ട് മരിക്കുന്നതിനേക്കാള്‍ ഉത്തമം ( ബുഖാരി) 8
മാതാപിതാക്കളോടുള്ള കടമകള്‍
അല്ലാഹുവും പ്രവാചകനും കഴിഞ്ഞാല്‍ മനുഷ്യന് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് മാതാപിതാക്കളോടാണ്. അവരുടെ സംരക്ഷണം മനുഷ്യസഹജവും പ്രകൃതിപരവുമാണ്. എങ്കിലും അല്ലാഹുവിന്റെ തൃപ്തിനേടി പരലോകത്ത് വിജയം വരിക്കണമെങ്കില്‍ അവരോടുള്ള ബാധ്യതകള്‍ മക്കള്‍ നിര്‍വഹിച്ചേ തീരുവെന്ന് വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും ഊന്നിപ്പറഞ്ഞു. അവര്‍ക്ക് മഹിതമായ പദവി നല്കി ആദരിക്കുകയും പ്രായത്തിന്റെ അവശതയില്‍ അവര്‍ക്ക് തണലായി ജീവിക്കുന്നതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുകയും ചെയ്തു. അല്ലാഹുവിനുമാത്രം വഴിപ്പെട്ട് വണങ്ങി ജീവിക്കണമെന്ന് കല്പിച്ചതിന്റെ ഭാഗമായിട്ടാണ് മാതാപിതാക്കളോട് നന്മ ചെയ്തു ജീവിക്കണമെന്നതും അനുശാസിക്കപ്പെട്ടിരിക്കുന്നത്.
”നിന്റെ നാഥന് വിധിച്ചിരിക്കുന്നു. അവനല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം” (17:23).
ഇസ്ലാമിന്റെ അടിസ്ഥാന ആദര്‍ശം തൗഹീദാണ്. അതിന് വിരുദ്ധമായി അല്ലാഹുവില്‍ പങ്കുചേര്‍ക്കാന്‍ മാതാപിതാക്കള്‍ മക്കളെ നിര്‍ബന്ധിച്ചാല്‍ ആ വിഷയത്തില്‍ അവരെ അനുസരിക്കേണ്ടതില്ലെന്ന് അല്ലാഹു ഉണര്‍ത്തുന്നു. ”നിനക്ക് യാഥാര്‍ഥ്യം വ്യക്തമായറിയാത്ത വസ്തുക്കളെ എന്നില്‍ പങ്കുചേര്‍ക്കണമെന്ന് അവരിരുവരും നിന്നെ നിര്‍ബന്ധിച്ചാല്‍ നീ അനുസരിക്കരുത്. അതോടൊപ്പം ഐഹിക ജീവിതത്തില്‍ അവരുമായി നല്ല നിലയില്‍ സഹവസിക്കുകയും ചെയ്യുക” (31:15)
ബഹുദൈവത്വത്തെ ഇസ്ലാം നിരാകരിക്കുന്നുണ്ടെങ്കിലും ഒരു മുസ്ലിമിന്റെ മാതൃസ്നേഹത്തിന് തന്റെ മാതാവിന്റെ ബഹുദൈവവിശ്വാസം തടസ്സമാവരുത്. അബൂബക്റിന്റെ പുത്രി അസ്മാഅ്(റ) പറയുന്നു: ഖുറൈശികളുമായി യുദ്ധമില്ലാക്കരാര്‍ നിലവിലുള്ള സമയത്ത് എന്റെ മാതാവ് (മക്കയില്‍നിന്ന്) എന്റെ അടുത്തേക്ക് (മദീനയിലേക്ക്) വന്നു. അവര്‍ ബഹുദൈവവിശ്വാസിനിയായിരുന്നു. അപ്പോള്‍ ഞാന്‍ നബിയോട് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, എന്റെ മാതാവ് എന്റെയടുക്കല്‍ വന്നിരിക്കുന്നു അവര്‍ ഇസ്ലാമിനെ ഇഷ്ടപ്പെടാത്തവരാണ്, എന്നിരിക്കെ ഞാന്‍ അവരുമായി കുടുംബബന്ധം ചേര്‍ക്കണമോ? നബി(സ്വ) പറഞ്ഞു: അതേ, നീ അവരോട് കുടുംബബന്ധം ചേര്‍ക്കുക (ബുഖാരി) 9
അവശതയുടെയും ഒറ്റപ്പെടലിന്റെയും മാനസികാവസ്ഥ അനുഭവിക്കുന്ന വാര്‍ധക്യത്തില്‍ മക്കള്‍ മാതാപിതാക്കള്‍ക്ക് സ്നേഹപരിചരണം നല്‍കേണ്ടതുണ്ട്. മക്കള്‍ സ്വര്‍ഗാവകാശികളോ നരകാവകാശികളോ എന്ന് തീരുമാനിക്കപ്പെടുന്ന ദൈവികപരീക്ഷണമാണ് മക്കളെ സംബന്ധിച്ചിടത്തോളം വൃദ്ധരായ മാതാപിതാക്കള്‍. പ്രായത്തിന്റെ അവശതയുടെ സാഹചര്യത്തില്‍ അവരെ വൃദ്ധസദനത്തിലേക്ക് പറഞ്ഞുവിട്ട് മാസംതോറും സംഖ്യ അയച്ചുകൊടുത്ത് ബാധ്യത നിര്‍വഹിക്കുകയല്ല വേണ്ടത്. കൂടെ നിര്‍ത്തി അവര്‍ക്ക് സ്നേഹത്തണലൊരുക്കുകയാണ് വേണ്ടതെന്ന് അല്ലാഹു കല്പിക്കുന്നു. ”അവരില്‍ ഒരാളോ രണ്ടുപേരും തന്നെയോ നിന്റെയടുക്കല്‍ വെച്ച് വാര്‍ധക്യം ബാധിച്ചാല്‍ അവരോട് നീ ‘ഛെ’ എന്നുപോലും പറയരുത്. അവരോട് കര്ക്കുകയും അരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവരിരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. ‘എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവരിരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കേണമേ’ എന്ന് നീ പറയുകയും ചെയ്യുക (17:23,24).
അനിഷ്ടകരമായ വാക്കുകളും പ്രവൃത്തികളും വാര്‍ധക്യത്തില്‍ മാതാപിതാക്കളില്‍ നിന്നുണ്ടായേക്കാം. അത് മക്കള്‍ക്ക് പ്രയാസകരമായി തോന്നിയിരുന്നാലും അവ ക്ഷമിച്ച് നല്ല നിലയില്‍ അവരുമായി സഹവസിക്കാന്‍ മക്കള്‍ക്ക് സാധിക്കേണ്ടതുണ്ട്.
അബൂഹുറയ്റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: അവന് നിന്ദ്യനാവട്ടെ, വീണ്ടും അവന് നിന്ദ്യനാവട്ടെ. അല്ലാഹുവിന്റെ ദൂതരേ, ആരാണത് എന്ന് ചോദിക്കപ്പെട്ടു. നബി(സ്വ) പറഞ്ഞു. വാര്‍ധക്യം ബാധിച്ച മാതാപിതാക്കളെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും സ്വര്‍ഗത്തില്‍ പ്രവേശിക്കാത്തവന് (സ്വഹീഹു മുസ്ലിം) 10
നബി(സ്വ) പറഞ്ഞു: മാതാപിതാക്കളെ പ്രയാസപ്പെടുത്തുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു.
മനുഷ്യക്കുഞ്ഞ് പിറന്നുവീഴുന്നതിനു മുമ്പ് തന്നെ ഗര്‍ഭാവസ്ഥയില്‍ ഏതൊരു മാതാവും കുഞ്ഞിനുവേണ്ടി അനുഭവിക്കുന്ന പ്രയാസങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടാണ് മാതാവിനോട് നന്ദിചെയ്യാന്‍ കൂടുതല്‍ ബാധ്യതയുണ്ടെന്ന അല്ലാഹു ഓര്‍മപ്പെടുത്തുന്നത്. ”തന്റെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്ന് മനുഷ്യനോട് നാം കല്പിച്ചിരിക്കുന്നു. ഏറെ പ്രയാസത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. പ്രസവിച്ചതോ കടുത്ത പാരവശ്യത്തോടെയും. ഗര്‍ഭധാരണവും മുലകുടിമാറ്റലും കൂടി മുപ്പത് മാസമത്രെ. പിന്നീട് പൂര്‍ണ ശക്തി പ്രാപിക്കുകയും 40 വയസ്സ് പ്രായമെത്തുകയും ചെയ്തപ്പോള്‍ അവനതാ പ്രാര്‍ഥിക്കുന്നു. എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാനും നിനക്കിഷ്ടമുള്ള നല്ല കാര്യങ്ങള്‍ ചെയ്യാനും എനിക്ക് പ്രചോദനം നല്‍കണേ. എന്റെ സന്തതികളില്‍ നീയെനിക്ക് നന്മ ഉണ്ടാക്കിത്തരികയും ചെയ്യണേ. ഞാനിതാ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. ഞാന്‍ അനുസരണയുള്ളവന്‍ തന്നെ, തീര്‍ച്ച’‘ (46:15).
ഭൂമിയില്‍ മനുഷ്യന് ഏറ്റവുമധികം ബാധ്യതയുള്ളത് മാതാവിനോടാണ്. പിന്നെ പിതാവിനോടും. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിനേക്കാള്‍ ഇസ്ലാമില്‍ മാതാപിതാക്കളുടെ പരിരക്ഷണത്തിന് പ്രാധാന്യം കല്പിക്കുന്നു. അബ്ദുല്ല(റ) പറയുന്നു: ഒരാള്‍ നബി(സ്വ)യുടെ അടുത്തുവന്ന് ഇപ്രകാരം പറഞ്ഞു. ഞാന്‍ ഹിജ്റ പുറപ്പെടുകയാണ് എന്ന് പ്രതിജ്ഞ ചെയ്യാന്‍ താങ്കളുടെ അരികില്‍ വന്നിരിക്കുന്നു. എന്റെ മാതാപിതാക്കളെ കരയുന്ന അവസ്ഥയിലാണ് ഞാന്‍ വിട്ടുപോന്നത്. അപ്പോള്‍ നബി(സ്വ) പറഞ്ഞു. നീ അവരുടെ അടുത്തേക്ക് മടങ്ങിപ്പോവുക. എന്നിട്ട് അവരെ നീ ചിരിപ്പിക്കുക; അവരെ നീ കരയിച്ചതുപോലെ. (സുനനു അബീദാവൂദ്) 11
ഗര്‍ഭഛിദ്രം
സന്താനോത്പാദനം, സന്താന നിയന്ത്രണം, ഗര്‍ഭധാരണ നിയന്ത്രണം, സന്താനങ്ങള്‍ക്കിടയിലുള്ള പ്രായവ്യത്യാസം തുടങ്ങിയ കുടുംബാസൂത്രണ സംവിധാനങ്ങളോട് ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അനിവാര്യമായ കാരണങ്ങളുണ്ടെങ്കില്‍ ഗര്‍ഭനിരോധം നടത്തുന്നത് ഇസ്ലാം അനുവദിക്കുന്നുണ്ടെങ്കിലും, ഗര്‍ഭധാരണത്തിനുശേഷം അത് നശിപ്പിക്കുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. ഭ്രൂണഹത്യ മുതല്‍ പ്രത്യുത്പാദനാവയവങ്ങള്‍ പൂര്‍ണമായി മുറിച്ചുമാറ്റുന്നതുവരെയുള്ള ‘ആധുനിക’ കുടുംബാസൂത്രണ സങ്കേതങ്ങള്‍ ഇസ്ലാമിന് അന്യമാണെന്നുമാത്രമല്ല, അത്തരം രീതികള്‍ നിഷിദ്ധവും പ്രകൃതിവിരുദ്ധവുമാണെന്ന് ഇസ്ലാം വിലയിരുത്തുന്നു.
ജീവന് നല്കപ്പെട്ടശേഷം ഗര്‍ഭഛിദ്രം നടത്തുന്നത് നിഷിദ്ധമായ മഹാപാപവും ക്രിമിനല്‍ കുറ്റവുമാണെന്ന കാര്യത്തില്‍ കര്മശാസ്ത്രപണ്ഡിതന്മാര് ഏകോപിക്കുന്നു. ഗര്‍ഭഛിദ്രത്തില്‍ ജീവനോടെപുറത്തുവന്നശേഷമാണ് കുട്ടി മരിച്ചതെങ്കില്‍ കൊലപാതകത്തിനുള്ള നഷ്ടപരിഹാരം നല്‍കണമെന്നും ജീവനില്ലാതെയാണ് പുറത്തുവന്നതെങ്കില്‍ അതിനേക്കാള്‍ കുറഞ്ഞധനം നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
പട്ടിണി ഭയന്നു കൊണ്ട് നേരിട്ടോ, നേരിട്ടല്ലാതെയോ ഉള്ള സന്താനഹത്യ മഹാപാപമായിട്ടാണ് ഇസ്ലാം കണക്കാക്കുന്നത്. ലിംഗവിവേചനത്തിന്റെ ഫലമായുള്ള ജീവനോടെ കുഴിച്ചുമൂടല്‍ മുതല്‍ ആംനിയോസെന്റസിസ് വഴി ലിംഗനിര്‍ണയം നടത്തി ഭ്രൂണഹത്യ നടത്തുന്നതുവരെ ഈ പാതകത്തിന്റെ പരിധിയില്‍ പെടുന്നു. അല്ലാഹു പറയുന്നു: ”ദാരിദ്ര്യം ഭയന്നുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ സന്തതികളെ കൊല ചെയ്യരുത്. അവര്‍ക്കും നിങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നത് നാമാണ്. അവരുടെ കൊല ഒരു മഹാപാതകമാകുന്നു” (17:31).
”ജീവനോടെ കുട്ടിയെ നിലനില്ക്കാനനുവദിച്ചാല് മാതാവിന്റെ മരണത്തിന് കാരണമായിത്തീരുമെന്ന് ദൃഢമായി ബോധ്യപ്പെടുന്ന സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം അനിവാര്യമാകുന്നു. ഇസ്ലാമിക ശരീഅത്തിന്റെ പൊതുതത്ത്വമനുസരിച്ച് അനിവാര്യമായ രണ്ടു തിന്മകളില് ഏറ്റവും ചെറുത് തെരഞ്ഞെടുക്കുക എന്ന മാനദണ്ഡപ്രകാരം ഗര്‍ഭസ്ഥശിശു നിലനില്‍ക്കുന്നത് മാതാവിന്റെ മരണത്തിന് കാരണമാവുകയും മറ്റു മാര്‍ഗങ്ങളില്ലാതെ വരികയും ചെയ്യുമ്പോള്‍ ഗര്‍ഭഛിദ്രം നടത്തുന്നത് അനുവദനീയമാകുന്നു. കുട്ടിയെ രക്ഷിക്കാനായി മാതാവിനെ ബലിയര്‍പ്പിക്കാന്‍ പാടില്ല. കാരണം അവരുടെ ജീവിതം മുമ്പെയുള്ളതും സ്വതന്ത്രമായ വ്യക്തിത്വവും ബാധ്യതകളും ഒക്കെയുള്ളതുമാണ്. സര്‍വോപരി കുടുംബത്തിന്റെ താങ്ങാണവര്‍. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള അവകാശങ്ങളോ ബാധ്യതകളോ പ്രാപ്യമായിട്ടില്ലാത്ത, സ്വതന്ത്രമായ ജീവിതം ഇനിയും കരുപ്പിടിപ്പിച്ചിട്ടില്ലാത്ത, ഗര്‍ഭസ്ഥ ശിശുവിന്റെ ജീവനുവേണ്ടി അവളെ ബലികൊടുക്കുക എന്നത് ചിന്തനീയമല്ല” (ശൈഖ് ശല്‍തൂത്തിന്റെ ഫത്വകള് പേജ് 464).
കുടുംബാസൂത്രണ പ്രചാരകര്‍ പറയുന്നതുപോലെ കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നത് അപകടകരമായി ഇസ്ലാം കാണുന്നില്ല. വിവാഹത്തിന്റെ പ്രധാനപ്പെട്ട ധര്മമായിട്ടാണ് സന്താനോത്പാദനത്തെ ഇസ്ലാം കാണുന്നത്. ‘നിങ്ങള്‍ ധാരാളം പ്രസവിക്കുന്നതും നന്നായി സ്നേഹിക്കുന്നവരുമായ സ്ത്രീകളെ വിവാഹം ചെയ്യുക എന്ന് റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്.(അഹ്മദ് 12, നസാഈ 13 )
ഗര്‍ഭനിരോധവും ഗര്‍ഭഛിദ്രവും വേര്‍തിരിച്ചുകൊണ്ട് ഇമാം ഗസ്സാലി പറയുന്നു: ”ഗര്‍ഭനിരോധം, ഗര്‍ഭഛിദ്രം പോലെയും കൊലപോലെയുമല്ല. കാരണം ഗര്‍ഭഛിദ്രം സംഭവിച്ചുകഴിഞ്ഞ അസ്തിത്വത്തിന് നേരെയുള്ള അതിക്രമമാണ്. അസ്തിത്വത്തിന് പല ഘട്ടങ്ങളുണ്ട്. ബീജം ഗര്‍ഭപാത്രത്തില്‍ പ്രവേശിച്ച് സ്ത്രീയുടെ അണ്ഡവുമായി ചേരുക, അങ്ങനെ ജീവന് സ്വീകരിക്കാന്‍ അത് പാകമാവുക, ഈ ഘട്ടത്തില്‍ അതിനെ നശിപ്പിക്കല്‍ പാപമാകുന്നു. ബീജം രക്തക്കഷണമായാല് അതിനെ നശിപ്പിക്കല്‍ അതിനേക്കാള്‍ നീചമായ കുറ്റമാണ്. ആത്മാവ് ഊതപ്പെടുകയും സൃഷ്ടി നടക്കുകയും ചെയ്താല്‍ കുറ്റം അതിലും കൂടുതലാണ്. പാപത്തിന്റെ പാരമ്യത്തിലെത്തുക ജീവിയായി വേര്‍തിരിഞ്ഞ ശേഷമാകുമ്പോഴാണ് (ഇഹ്യാ ഉലൂമിദ്ദീന്‍, കിതാബുന്നികാഹ്) 14
ദത്തെടുക്കല്‍
ജാഹിലിയ്യാ കാലത്ത് അറബികള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ കുടുംബത്തിലേക്കും ഗോത്രത്തിലേക്കും ചേര്‍ത്തി ദത്തുപുത്രന്മാരും പുത്രിമാരുമായി പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ ദത്തെടുക്കപ്പെടുന്നവര്‍ കുടുംബത്തിലെ ഒരംഗമായി പരിഗണിക്കപ്പെട്ടുപോവുന്നു. മക്കളെപ്പോലെ അവകാശങ്ങളും ബാധ്യതകളും അവര്‍ക്ക് വകവെച്ചുകൊടുക്കുകയും ചെയ്തു. ദത്തുപുത്രന്മാരും പുത്രിമാരും ആ കുടുംബത്തിന്റെ പേരിലാണ് തുടര്‍ന്ന് അറിയപ്പെട്ടിരുന്നത്.
ഇസ്ലാം ഈ ജാഹിലിയ്യാ സമ്പ്രദായത്തെ നിര്‍ത്തലാക്കി. കുടുംബത്തില്‍ അന്യമായ ഒരു വ്യക്തിയെ അതില്‍ അംഗമാക്കല്‍ വ്യാജമാണ് എന്നതാണ് ഇസ്ലാമിന്റെ പക്ഷം. ആ കുടുംബത്തിലെ സ്ത്രീകള്‍ അയാള്‍ക്ക് വിവാഹബന്ധം പാടില്ലാത്ത അടുത്ത ബന്ധുക്കളെപ്പോലെയായിത്തീരും. യഥാര്‍ഥത്തില്‍ അവര്‍ക്ക് അയാള്‍ അന്യനുമാണ്. ദത്തെടുത്തവന്റെ ഭാര്യ അവന്റെ മാതാവല്ല. അയാളുടെ മകള്‍ അവന്റെ സഹോദരിയോ അയാളുടെ സഹോദരി അയാളുടെ അമ്മാവിയോ അല്ല. എല്ലാവരും അന്യരാണ്.
അല്ലാഹു പറയുന്നു: ”നിങ്ങളുടെ പേരുകളോട് ചേര്‍ത്ത് പേരുവിളിച്ചുവരുന്ന സന്താനങ്ങളെ അവന് നിങ്ങളുടെ മക്കളാക്കിയിട്ടില്ല. അത് നിങ്ങളുടെ ജല്പനം മാത്രം. അല്ലാഹു സത്യമാണ് പറയുന്നത്. നേര്‍മാര്‍ഗത്തിലേക്ക് വഴികാണിക്കുന്നതും അവന് തന്നെയാണ്. ആ സന്താനങ്ങളെ അവരുടെ പിതാക്കളോട് ബന്ധിപ്പിച്ചുകൊണ്ട് നിങ്ങള്‍ വിളിക്കുക. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ക്കറിയില്ലെങ്കില്‍ അവര്‍ മതപരമായി നിങ്ങളുടെ സ്നേഹിതരും സഹോദരരുമാണ്” (33:4,5).
അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍, കുടുംബബന്ധമുള്ളവര്‍ പരസ്പരം കൂടുതല്‍ അവകാശപ്പെട്ടവരാകുന്നു’‘ (8:73).
വിവാഹം നിഷിദ്ധമാക്കപ്പെട്ടവരില്‍ മക്കളുടെ ഭാര്യമാരെ സംബന്ധിച്ച പരാമര്‍ശം യഥാര്‍ഥ മക്കളുടെ പത്നിമാരെക്കുറിച്ചാണ്. ദത്തുപുത്രന്മാരുടെ ഭാര്യമാരെ പ്പറ്റിയല്ല. ”നിങ്ങളില്‍ ജനിച്ചുണ്ടായ നിങ്ങളുടെ ഭാര്യമാരും(4:23) എന്നാണ് ഖുര്‍ആന്‍ പ്രയോഗിച്ചത്. അതിനാല്‍ ദത്തുപുത്രന്റെ ഭാര്യയായിരുന്നവളെ വിവാഹം ചെയ്യല്‍ അനുവദനീയമാണ്. കാരണം യഥാര്‍ഥത്തിലവള്‍ അന്യനായ ഒരു മനുഷ്യന്റ ഭാര്യയായിരുന്നു. അതിനാല്‍ ദത്തുപുത്രന് അവളെ വിവാഹമോചനം നടത്തിയാല്‍ അയാള്‍ക്ക് അവളെ വിവാഹം കഴിക്കുന്നതില്‍ വിരോധമില്ല.
ഇസ്ലാം സമാഗതമായ ഘട്ടത്തില്‍ അറേബ്യന്‍ സമൂഹത്തില്‍ ദത്തെടുക്കല്‍ സമ്പ്രദായം വ്യാപകമായി നിലനിന്നിരുന്നു. ഇസ്ലാമിനു മുമ്പ് നബിയുടെ ദത്തുപുത്രനായിരുന്നു സൈദുബ്നു ഹാരിസ. ജാഹിലിയ്യാ കാലത്ത് അറബികള്‍ നടത്തിയ യുദ്ധത്തില്‍ പിടിക്കപ്പെട്ട കുട്ടിയായിരുന്ന സൈദുബ്നുഹാരിസയെ ഹകീംബ്നു ഹിശാം തന്റെ പിതൃസഹോദരി ഖദീജക്കുവേണ്ടി വിലയ്ക്കുവാങ്ങി. പിന്നീട് നബി(സ്വ) അവരെ വിവാഹം കഴിച്ചപ്പോള്‍ അവര്‍ സൈദിനെ തിരുമേനിക്ക് ദാനം ചെയ്തു.
പിന്നീട് അദ്ദേഹത്തിന്റെ പിതാവും പിതൃസഹോദരനും നബിയോട് സൈദിനെ ആവശ്യപ്പെട്ടപ്പോള്‍ തിരുമേനി ഇഷ്ടമുള്ളവരെ സ്വീകരിച്ച് ഒപ്പം പോകാന്‍ സൈദിന് സ്വാതന്ത്ര്യം നല്കി. സൈദ് നബി(സ്വ)യെ തെരഞ്ഞെടുത്തു. അപ്പോള്‍ നബി അയാളെ മോചിപ്പിക്കുകയും സമൂഹത്തെ സാക്ഷിയാക്കി പുത്രനാക്കുകയും ചെയ്തു. സൈദുബ്നു മുഹമ്മദ് എന്ന് പോലും അറിയപ്പെടാന്‍ തുടങ്ങി. അടിമകളുടെ കൂട്ടത്തില്‍ ആദ്യം ഇസ്ലാം സ്വീകരിച്ചത് അദ്ദേഹമായിരുന്നു.
അന്യന്റെ മകനാണെന്ന് അറിഞ്ഞുകൊണ്ട് കുട്ടിയെ തന്റെ മകനായി പ്രഖ്യാപിച്ചു. കുടുംബാംഗമാക്കിയും അനന്തരാവകാശമടക്കമുള്ള എല്ലാ അവകാശങ്ങളും നല്‍കിയും കുടുംബത്തില്‍ സ്വന്ത്രനായി ഇടപഴകാനനുവദിക്കുമ്പോള് വന്നുഭവിക്കുന്ന ദാമ്പത്യബന്ധങ്ങളുടെ നിരോധന നിയമവിധികള്‍ ബാധകമായിട്ടുള്ള ദത്തു സമ്പ്രദായമാണ് ഇസ്ലാം നിരാകരിച്ചിട്ടുള്ളത്. എന്നാല്‍ അനാഥനോ ഉപേക്ഷിക്കപ്പെട്ടവനോ ആയ കുട്ടിയെ ഒരാള്‍ സ്വപുത്രനെപ്പോലെ വാത്സല്യപൂര്‍വം സംരക്ഷിച്ച് വളര്‍ത്തുന്നത് ഇസ്ലാം നിഷിദ്ധമാക്കിയ ദത്ത് സമ്പ്രദായത്തില്‍ ഉള്‍പ്പെടുന്നില്ല.
സൈദിന്റെ ഭാര്യയായിരുന്നു സൈനബ്. പക്ഷെ ആ ദാമ്പത്യം സ്വരച്ചേര്‍ച്ചയില്ലാതെ പിരിയേണ്ടി വന്നു. സൈദ് ത്വലാഖ് ചൊല്ലിയ സൈനബിനെ പിന്നീട് നബി(സ്വ) വിവാഹം കഴിച്ചു. ഇതൊരു വിപ്ലവമായിരുന്നു. ഒരു സമൂഹം വെച്ചുപുലര്‍ത്തിയിരുന്ന തെറ്റായ വി്വശാസം നബി സ്വന്തം പ്രവൃത്തി കൊണ്ട് തിരുത്തുകയായിരുന്നു. ഭരണസമ്പ്രദായം വിലക്കിയതു പോലെ വളര്‍ത്തു മക്കളുടെ ഭാര്യമാരെ വിവാഹമോചന ശേഷം വിവാഹം കഴിക്കുന്നതിന് വിരോധമില്ല എന്ന പാഠമായിരുന്നു ഈ സംഭവം.
ശിശുഹത്യ
ജാഹിലിയ്യാ കാലത്ത് അറബിഗോത്രങ്ങള്‍ കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്നു. പെണ്‍കുട്ടി പിറക്കുന്നത് അപമാനമായി കണ്ടിരുന്നു. ശിശുഹത്യ ഇസ്ലാം കര്‍ശനമായി വിലക്കി. ജീവിതത്തിന്റെ ആനന്ദങ്ങളും അല്ലാഹു കനിഞ്ഞേകുന്ന അനുഗ്രഹങ്ങളുമായ സന്താനങ്ങളെ ബുദ്ധിമുട്ടിന്റേയും പ്രാരാബ്ധങ്ങളുടെയും പ്രതീകങ്ങളായി കാണരുത്. കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. അത് ഹനിക്കാന്‍ മാതാപിതാക്കള്‍ക്ക് യാതൊരു അധികാരവുമില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇക്കാര്യത്തില്‍ സമമാണ്.
അല്ലാഹു പറയുന്നു: ”ദാരിദ്ര്യം ഭയന്നുകൊണ്ട് നിങ്ങളുടെ കുഞ്ഞുങ്ങളെ നിങ്ങള്‍ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നത് നാമാണ്. തീര്‍ച്ചയായും അവരെ കൊല്ലുന്നത് വലിയ പാപമാണ്’‘(17:31). വീണ്ടും പറയുന്നു: ”ജീവനോടെ കുഴിച്ചുമൂടപ്പെട്ടവര്‍ ചോദിക്കപ്പെടുമ്പോള്‍, ഏതൊരു പാപത്തിന്റെ പേരിലാണ് അവള് കുഴിച്ചുമൂടപ്പെട്ടത്?” (81:8,9).
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറയുന്നു: ഒരാള്‍ നബി(സ്വ)യോട് ചോദിച്ചു. ഏറ്റവും വലിയ പാപമേതാണ്? അപ്പോള്‍ അവിടുന്ന് പറഞ്ഞു. അല്ലാഹുവില്‍ പങ്കുകാരെ ഉണ്ടാക്കിവെക്കലാണ്. അവനാണ് താങ്കളെ സൃഷ്ടിച്ചത്. പിന്നെ ഏതാണ്? നിന്റെ കൂടെ ഭക്ഷണം കഴിക്കുമെന്ന് ഭയന്ന് നിന്റ കുട്ടിയെ വധിക്കലാണ്. പിന്നെ ഏതാണ്? നിന്റെ അയല്‍ക്കാരിയെ വ്യഭിചരിക്കലാണ്. തിരുദൂതരുടെ വാക്കുകളെ സത്യപ്പെടുത്തിക്കൊണ്ട് അല്ലാഹു ആയത്ത് അവതരിപ്പിച്ചു. അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കാത്തവരും അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്നപക്ഷം അവന് പാപഫലം കണ്ടെത്തുക തന്നെ ചെയ്യും” (25:68), സ്വഹീഹുല്‍ ബുഖാരി) 15
ജാഹിലിയ്യാ കാലത്തു നടന്നിരുന്ന പെണ്‍പിറവി അപമാനമായി കണ്ട് കുഞ്ഞിനെ കുഴിച്ചുമൂടിയിരുന്നു. പുതുയുഗത്തിലെ കമ്പോള താല്പര്യങ്ങള് കുഞ്ഞിന് ജനിക്കാനുള്ള അവകാശംപോലും നിഷേധിക്കുന്നു. അതാണ് പെണ്‍ഭ്രൂണഹത്യ എന്ന പാതകം.
ജാഹിലിയ്യാ സമ്പ്രദായത്തെ പറ്റി ഖുര്‍ആനില്‍ പറയുന്നു: ”അവരിലൊരാള്‍ക്ക് ഒരു പെണ്‍കുഞ്ഞിന്റെ ജന്മംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അവന്റെ മുഖം ദേഷ്യംകൊണ്ട് കറുത്തിരുണ്ടു പോകുമായിരുന്നു. തനിക്കറിയിക്കപ്പെട്ട വാര്‍ത്തയുടെ ദൂഷ്യം കാരണത്താല്‍ അവന് സമൂഹത്തില്‍ നിന്ന് മറഞ്ഞുനടക്കുകയും ആ സന്താനത്തെ പരിപാലിച്ചുകൊണ്ട് സ്വയം നിന്ദ്യനാവുകയാണോ അതല്ല, അതിനെ മണ്ണില്‍ കുഴിച്ചുമൂടുകയാണോ വേണ്ടതെന്ന് ചിന്തിക്കുകയും ചെയ്യുമായിരുന്നു. അവര്‍ എടുക്കുന്ന തീരുമാനം എത്രമോശം’‘ (16:59).
അല്ലാഹു പെണ്‍കുട്ടികളെ നല്കി പരീക്ഷിക്കുന്നവര്‍ നന്മ ചെയ്യുന്നത് നരകവിമുക്തിക്ക് വരെ സഹായകമാവും (ബുഖാരി) 7
വൈധവ്യത്താലോ വിവാഹമുക്തരായിട്ടോ മറ്റോ തന്റെ അരികിലേക്ക് എത്തുന്ന മകളെ സംരക്ഷിക്കുന്നത് ശ്രേഷ്ഠകരമായ കര്‍മമായിട്ടാണ് റസൂല്‍(സ്വ) പഠിപ്പിച്ചത്.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2345, ഹദീസ് 6018[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2235, ഹദീസ് 5651[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 2235, ഹദീസ് 3539[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 661, ഹദീസ് 3784[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 78, ഹദീസ് 994[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03 പേജ് 78, ഹദീസ് 996[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 110, ഹദീസ് 1418[↩][↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 62, ഹദീസ് 5354[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 164, ഹദീസ് 2620[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 05, ഹദീസ് 2551[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 324, ഹദീസ് 2528[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 21, പേജ് 192, ഹദീസ് 13570[↩]
- അസ്സുനനുല്‍ കുബ്റാ ലിന്നസാഈ, ഇമാം നസാഈ, വാള്യം 05, പേജ് 160, ഹദീസ് 5323[↩]
- ഇഹ്യാ ഉലൂമുദ്ദീന്‍, അബൂ ഹാമിദ് മുഹമ്മദ് ബ്നുല്ഗസ്സാലീ, ദാറുല്‍ മഅ്രിഫ, ബൈറൂത്ത്, വാള്യം 02, പേജ് 51[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 08, ഹദീസ് 6001[↩]
