അന്ത്യനാള്‍
ഈ ലോകത്തിന് ഒരു അന്ത്യമുണ്ടെന്ന വിശ്വാസമാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. ഈ ലോകവും സകല ജീവജാലങ്ങളും നശിക്കുകയും പ്രപഞ്ച സ്രഷ്ടാവ് മാത്രം അവശേഷിക്കുകയും ചെയ്യും. ലോകാവസാനം സംഭവിക്കുന്നതിന്റെ അടയാളപ്പെടുത്തലായി ഖുർആൻ പഠിപ്പിക്കുന്നത് കാഹളത്തിലെ ഊത്താണ്. ഇത് ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെല്ലാം ചലനമറ്റവരായി മരിച്ചു വീഴുന്ന പരിപൂർണ്ണ സംഹാരത്തിന് കാരണമാകും. ഈ ഊത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള മലക്ക് ഇസ്‌റാഫീൽ (അ) അതീവ ജാഗ്രതയോടെ കല്പന കാത്തിരിക്കുകയാണെന്ന് ഹദീസുകൾ സൂചിപ്പിക്കുന്നു. ഈ ലോകത്തിന്റെ അന്ത്യത്തിനുശേഷം, കാഹളത്തിലെ അടുത്ത ഊത്തോടെ എല്ലാവരും ഖബറുകളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കും. ഈ രണ്ട് ഊത്തുകൾക്കിടയിലുള്ള സമയം അല്ലാഹുവിനു മാത്രമേ അറിയൂ.
അന്ത്യനാൾ വളരെപ്പെട്ടെന്ന് സംഭവിക്കുന്നതും അത്യധികം ഭീകരവും ഭയാനകവുമായ ഒരു പ്രതിഭാസമാമാണ്. അന്നേ ദിവസം പ്രകൃതിയുടെ എല്ലാ സംവിധാനങ്ങളും തകരാറിലാവും. മുലയൂട്ടുന്ന മാതാവ് തന്റെ കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലാകുകയും ഗർഭിണികൾ പ്രസവിക്കുകയും ചെയ്യും. ഭൂമി പ്രകമ്പനം കൊള്ളുകയും അതിന്റെ ഭാരങ്ങൾ പുറന്തള്ളുകയും ചെയ്യും. പർവതങ്ങൾ ഇടിച്ചു പൊടിയാക്കപ്പെട്ട് പാറിപ്പറക്കുന്ന ധൂളികൾ പോലെയാവുകയും, ഭൂമി സമനിരപ്പായ മൈതാനമായി മാറുകയും ആകാശങ്ങൾ ചുരുട്ടപ്പെടുകയും പൊട്ടിപ്പിളരുകയും സൂര്യനും ചന്ദ്രനും ഒരുമിച്ചു കൂട്ടപ്പെടുകയും, നക്ഷത്രങ്ങൾ കൊഴിഞ്ഞു വീഴുകയും, സമുദ്രങ്ങൾ ആളിക്കത്തിക്കപ്പെടുകയും ചെയ്യും. ഇക്കാര്യങ്ങളെല്ലാം പല ആവർത്തി ഖുർആനിൽ അല്ലാഹു ഓർമിപ്പിക്കുന്നുണ്ട്. അന്ത്യനാളിന്റെ സംഭവ്യത, അന്ത്യനാളിന്റെ ഭീകരത, അന്ത്യനാളിന്റെ പേരുകള്‍, പ്രപഞ്ചത്തിന്റെ അന്ത്യം തുടങ്ങിയ കാര്യങ്ങളെല്ലാം ഇവിടെ വിശദമായി പരാമർശിക്കപ്പെടുന്നു.
സജീവവും ചലനാത്മകവുമായ ഈ ലോകം മുഴുവന്‍ ഒരു നാള്‍ അവസാനിക്കും. ഇവിടെ വസിക്കുന്ന മുഴുവന്‍ ജീവജാലങ്ങളും നശിക്കും. സ്രഷ്ടാവായ അല്ലാഹുവിന്റെ ‘തിരുമുഖം’ ഒഴികെ ഒന്നും അവശേഷിക്കുകയില്ല എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു (55:26, 27). തുടര്‍ന്ന് പുതിയൊരു ലോകത്തേക്ക് എല്ലാവരേയും ഒരുമിച്ചുകൂട്ടും. കാഹളത്തില്‍ ആദ്യതവണ ഊതുന്നതോടു കൂടി എല്ലാം നശിക്കും. നേരത്തെ മരണമടഞ്ഞിട്ടില്ലാത്തവരെല്ലാം, ഇതോടെ മരിക്കും. അല്ലാഹു പറയുന്നു: ‘കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും. അല്ലാഹു ഉദ്ദേശിച്ചവരൊഴികെ’ (39:68). ‘ഒന്നാമത്തെ ഊത്തിനെ കുറിച്ച് പരാമര്‍ശിച്ച ശേഷം ഖുര്‍ആന്‍ പറയുന്നു: ”കാഹളത്തില്‍ ഒരിക്കല്‍ കൂടി ഊതപ്പെടും. അപ്പോഴതാ അവര്‍ എഴുന്നേറ്റു നോക്കുന്നു” (39:68). രണ്ടാമത്തെ ഊത്തോടെ എല്ലാവരും ഖബ്‌റുകളില്‍ നിന്ന് പുറത്ത് വരുന്നു. അല്ലാഹു പറയുന്നു: ”കാഹളത്തില്‍ ഊതപ്പെടും, അപ്പോള്‍ അവര്‍ ഖബ്‌റുകളില്‍ നിന്ന് അവരുടെ രക്ഷിതാവിങ്കലേക്ക് കുതിച്ചു ചെല്ലും” (36:51).
രണ്ടു തവണയാണ് കാഹളത്തില്‍ ഊത്ത് നടക്കുന്നതെന്ന് ഖുര്‍ആനും ഹദീസും മനസ്സിലാക്കിത്തരുന്നു. കാഹളത്തില്‍ ഊതുന്ന മലക്കിന്റെ പേര് ഹദീസുകളില്‍ വന്നിരിക്കുന്നത് ഇസ്‌റാഫീല്‍ എന്നാണ്. ഇതിന് ഉത്തരവാദപ്പെടുത്തിയത് മുതല്‍ ഈ മലക്ക് അതീവ ജാഗ്രതയോടെ ഊതാനുള്ള കല്പനയും പ്രതീക്ഷിച്ച് ഇരിക്കുകയാണ്. നബി(സ്വ) പറയുന്നു. ”കാഹളത്തില്‍ ഊതുന്ന മലക്ക് അതിന് ചുമതലപ്പെടുത്തപ്പെട്ടതു മുതല്‍ അര്‍ശിന്റെ നേരെ കണ്ണു നട്ടിരിക്കുകയാണ്, കണ്ണ് ഇമവെട്ടുന്നതിനിടയില്‍ കല്പന വന്നാലോ എന്ന് ഭയന്നുകൊണ്ട്. ജ്വലിച്ച് നില്‍ക്കുന്ന രണ്ട് നക്ഷത്രങ്ങള്‍ പോലെയുണ്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ (ഹാകിം) 1. ഇതിന്റെ ഗൗരവമോര്‍ത്ത് നബി(സ്വ) പറയുന്നു. ‘എനിക്ക് എങ്ങനെയാണ് സുഖലോലുപനായി കഴിച്ചുകൂട്ടാനാവുന്നത്, കാഹളത്തില്‍ ഊതുന്ന മലക്ക് അത് വായില്‍ വെച്ച് നെറ്റി ചുളിച്ച്, ചെവി കൂര്‍പ്പിച്ച്, ഊതാനുള്ള കല്പനയെത്തിയാല്‍ ഊതാമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോള്‍. അപ്പോള്‍ തങ്ങള്‍ എന്തു പറയണമെന്ന് ചോദിച്ചവരോട് അവിടുന്ന് പറഞ്ഞു. ‘ഞങ്ങള്‍ക്ക് അല്ലാഹു മതി, ഭരമേല്‍പ്പിക്കാന്‍ അവന്‍ എത്ര നല്ലവന്‍. ഞങ്ങളുടെ രക്ഷകനായ അല്ലാഹുവില്‍ ഞങ്ങള്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു’ (തിര്‍മിദി) 2.
അന്ത്യനാളിന്റെ സംഭവ്യത
മനുഷ്യനടക്കം സര്‍വ ജീവികളും നശിക്കാനിടയാക്കുന്ന ഒന്നാമത്തെ കാഹളശബ്ദത്തോടുകൂടി പ്രാപഞ്ചിക ഘടനയില്‍ ഒരു പുന:സംവിധാനം നടക്കുന്നു. കാഹളത്തിലെ ആദ്യത്തെ ഊത്ത് പരിപൂര്‍ണ സംഹാരത്തിനായിരുന്നെങ്കില്‍ രണ്ടാമത്തെ ഊത്ത് സമ്പൂര്‍ണ പുനര്‍ നിര്‍മാണത്തിനാണ്. രണ്ടാമത്തെ ഊത്തോടെ എല്ലാവരും ഖബ്‌റുകളില്‍ നിന്ന് പുറത്ത് വരുന്നു (36:51). ഈ രണ്ടു ഊത്തുകള്‍ക്കിടയിലുള്ള കാലമെത്രയാണെന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. നബി(സ്വ) പറഞ്ഞു: രണ്ട് ഊത്തുകള്‍ക്കിടയില്‍ നാല്പതുണ്ട്. ശ്രോതാക്കള്‍ ചോദിച്ചു. നാല്പത് ദിവസമാണോ, അബൂഹുറയ്‌റ? അദ്ദേഹം: പറയാന്‍ കഴിയില്ല. നാല്പത് വര്‍ഷമാണോ? അവര്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: പറയാന്‍ കഴിയില്ല (മുസ്‌ലിം) 3.
ഒന്നും രണ്ടും ഊത്തുകളില്‍ എന്തു സംഭവിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു നബി വചനം ഇങ്ങനെയാണ്. ‘തുടര്‍ന്ന് കാഹളത്തില്‍ ഊതപ്പെടും. അത് കേള്‍ക്കുന്ന ഓരോ വ്യക്തിയും തന്റെ പിരടി ചെരിച്ച് അതിലേക്ക് ശ്രദ്ധിക്കും. ആദ്യമായി അത് കേള്‍ക്കുന്നത് തന്റെ ഒട്ടകത്തിന്റെ വെള്ളപ്പാത്രം നന്നാക്കുന്ന ഒരാളായിരിക്കും. അതോടെ അദ്ദേഹം ബോധമറ്റു വീഴും. തുടര്‍ന്ന് ജനങ്ങളെല്ലാം ബോധമറ്റു വീഴുന്നു. ശേഷം ഒരു ചാറ്റല്‍മഴ വര്‍ഷിക്കും. അതോടെ മനുഷ്യ ശരീരങ്ങള്‍ ഭൂമിയില്‍ നിന്ന് മുളച്ചുവരും. അനന്തരം മറ്റൊരു ഊത്ത്കൂടി ഊതുന്നു. അതോടെ അവരെല്ലാം എഴുന്നേറ്റ് നോക്കുന്നു (മുസ്‌ലിം) 4. മനുഷ്യര്‍ സാധാരണ രീതിയില്‍ അവരുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്നതിന്റെയിടയില്‍ യാദൃഛികമെന്നോണമാണ് അന്ത്യനാള്‍ സംഭവിക്കുന്നത്. അല്ലാഹു പറയുന്നു: ”ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനമുള്ളത് അല്ലാഹുവിനാണ്. അന്ത്യ സമയത്തിന്റെ കാര്യം ഇമവെട്ടും പോലെ മാത്രമാകുന്നു. അഥവാ അതിനേക്കാള്‍ വേഗത കൂടിയതാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു’ (16:77).
കാഹളത്തില്‍ ഊത്ത് നടക്കുന്നതോടു കൂടി വളരെ പെട്ടെന്ന് ജനങ്ങള്‍ നിലം പതിക്കുന്നതാണ്. നബി(സ്വ) ഉദാഹരണ സഹിതം നമുക്ക് വിശദീകരിച്ച് തരുന്നു. രണ്ടുപേര്‍ അവരുടെ വസ്ത്രം അവര്‍ക്കിടയില്‍ വിരിച്ചിരിക്കും. അത് അവര്‍ പരസ്പരം വില്പന നടത്തുകയോ മടക്കി വെക്കുകയോ ചെയ്യുന്നതിന് മുമ്പായി അന്ത്യനാള്‍ നടക്കുകതന്നെ ചെയ്യും. ഒരാള്‍ തന്റെ കറവയൊട്ടകത്തെ കറന്ന ശേഷം അത്, കഴിക്കുന്നതിന് മുമ്പ് അന്ത്യനാള്‍ സംഭവിച്ചിരിക്കും. ഒരാള്‍ വെള്ളപ്പാത്രം ശരിയാക്കി അതില്‍ വെള്ളം നിറച്ചിട്ടുണ്ടാവില്ല. അപ്പോഴേക്കും അന്ത്യനാള്‍ സംഭവിച്ചിരിക്കും. ഭക്ഷണം വായിലേക്ക് ഉയര്‍ത്തിയത് വായിലെത്തുന്നതിന്ന് മുമ്പെ അന്ത്യദിനം സംഭവിച്ചിരിക്കും (ബുഖാരി) 5.
അന്ത്യദിനം എപ്പോഴാണ് സംഭവിക്കുക എന്നത് പരിഹാസ രൂപത്തിലും അല്ലാതെയും നബി(സ്വ)യുടെ ശത്രുക്കള്‍ പലപ്പോഴായി ചോദിച്ചിരുന്നു. അതിന്റെ സംഭവ്യത കൃത്യമായി സമയം ക്ലിപ്തപ്പെടുത്തി ഖണ്ഡിതമായി മറുപടി പറയുകയാണ് വേണ്ടത്. പക്ഷേ, നബിക്ക് അതിന് കഴിയില്ല. ‘അത് അല്ലാഹുവിന്റെ അടുക്കല്‍ മാത്രം ഉള്ള അറിവാണ്’ (7:187). ഇക്കൂട്ടരുടെ ചോദ്യത്തിന് അല്ലാഹു നല്‍കുന്ന മറുപടി ഇങ്ങനെയാണ്: ‘അന്ത്യസമയത്തെപ്പറ്റി അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു. നിനക്ക് അതിനെപ്പറ്റി എന്തു പറയാനാണുള്ളത്? നിന്റെ രക്ഷിതാവിങ്കലേക്കാണ് അതിന്റെ കലാശം. അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ’ (79:42-45).
അന്ത്യദിനത്തിന്റെ സംഭവ്യതയുടെ സമയം ചുഴിഞ്ഞ് അന്വേഷിക്കേണ്ടതില്ലെന്നും അത് വളരെ പെട്ടെന്ന് സംഭവിക്കുന്നതും അല്ലാഹുവിന്റെ മാത്രം അറിവിലുള്ള കാര്യമാണെന്നും അല്ലാഹു വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. ‘അന്ത്യ സമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. അതെപ്പോഴാണ് വന്നെത്തുന്നതെന്ന്. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്റെ രക്ഷിതാവിങ്കല്‍ മാത്രമാണ്. യഥാസമയം അത് വെളിപ്പെടുത്തുന്നത് അവന്‍ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരമുള്ളതായിരിക്കുന്നു. യാദൃഛികമായിട്ടല്ലാതെ അത് നിങ്ങള്‍ക്ക് വരുകയില്ല. നീ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചു മനസ്സിലാക്കിയവനാണെന്ന മട്ടില്‍ നിന്നോടവര്‍ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്. പക്ഷേ അധികമാളുകളും കാര്യം മനസ്സിലാക്കുന്നില്ല’ (7:187).
ആരംഭമുള്ളതിനെല്ലാം അന്ത്യമുണ്ടായിരിക്കുമെന്നത് പ്രാപഞ്ചിക സത്യമാണ്. ഈ പ്രപഞ്ചത്തിന് ഒരു ആംരഭമുണ്ടായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ ഏകാഭിപ്രായത്തില്‍ എത്തിയതുപോലെ പ്രപഞ്ചത്തിന്നൊരവസാനമുണ്ടെന്ന കാര്യം ശാസ്ത്ര പുരോഗതിക്കൊപ്പം വളരെ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു പരിശുദ്ധ ഖുര്‍ആനിലൂടെ ഈ ലോകം അവസാനിക്കുന്ന സമയത്തെ അസ്സാഅ, അല്‍യൗമുല്‍ ആഖിര്‍ തുടങ്ങിയ വാക്കുകളാല്‍ വിശദീകരിക്കുന്നു. അന്ത്യസമയത്തിന് ശേഷം ഭൂമിയില്‍ ജനിച്ചുപോയ എല്ലാ മനുഷ്യരും ഉയിര്‍ത്തെഴുന്നേല്‍ക്കും. ഇഹലോക ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ ഓരോ വ്യക്തിയുടേതും പ്രത്യേകമായി കണക്കു നോക്കും. നന്മ ചെയ്തവര്‍ക്ക് ശാശ്വത രക്ഷയും (സ്വര്‍ഗം) തിന്മ ചെയ്തവര്‍ക്ക് അതിന്റെ തോതനുസരിച്ച് ശിക്ഷയും (നരകവും) ലഭിക്കും. പരലോകജീവിതമാണ് യഥാര്‍ഥ ജീവിതം. വിശ്വാസ കാര്യങ്ങളില്‍ ഒന്നായി പ്രവാചകന്‍(സ്വ) എണ്ണിപ്പറഞ്ഞ, അന്ത്യനാളിനെക്കുറിച്ച് ഒരു മുസ്‌ലിം നിര്‍ബന്ധമായും വിശ്വസിക്കേണ്ടതാണ്.
‘അന്ത്യസമയം വരികതന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്‌നിക്കുന്നതിന്നനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കാം’ ( 20:15).
അന്ത്യനാളിന്റെ ഭീകരത
ഐഹികജീവിതത്തിന് സമാപനം കുറിക്കുന്ന അന്ത്യനാള്‍ അത്യധികം ഭീകരവും ഭയാനകവുമാണ്. ഭൗതിക ലോകത്തിന്റെ പരിണാമ പ്രക്രിയയിലെ സാധാരണവും സ്വാഭാവികവുമായ ഒരു സംഭവമായിട്ടല്ല, പ്രത്യുത ഘോര ശബ്ദവും പ്രകമ്പനവും അട്ടഹാസവുമെല്ലാമടങ്ങുന്ന അത്യധികം ഭീകരമായ ഒരു പ്രതിഭാസമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ അതിനെ അവതരിപ്പിക്കുന്നത്. അന്ത്യനാളിന്റെ ഭീകരതയും ഭയാനകതയും ഖുര്‍ആന്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. മനുഷ്യന്‍ അന്നേ ദിവസം അനുഭവിക്കുന്ന കടുത്ത ആശങ്കയും ഭയപ്പാടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്നത് കാണുക: ”മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുവിന്‍. തീര്‍ച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു. നിങ്ങള്‍ അത് കാണുന്ന ദിവസം! മുലയൂട്ടുന്ന മാതാവ് മുലയൂട്ടുന്ന തന്റെ കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോകും. ഗര്‍ഭിണികള്‍ പ്രസവിച്ചു പോവും. ജനങ്ങളെ മത്തു പിടിച്ചവരായി നിനക്ക് കാണാം. യഥാര്‍ത്ഥത്തില്‍ അവര്‍ ലഹരി ബാധിച്ചവരല്ല. എന്നാല്‍ അല്ലാഹുവിന്റെ ശിക്ഷ കഠിനമാകുന്നു’ (22:1-2). ‘അക്രമികള്‍ 1പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിക്കരുത്. കണ്ണുകള്‍ തള്ളിപ്പോകുന്ന ആ ഭയാനക ദിവസം വരെ അവര്‍ക്കവന്‍ സമയം നീട്ടിക്കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. അന്ന് ബദ്ധപ്പെട്ടു ഓടിക്കൊണ്ടും, തലകളുയര്‍ത്തിപ്പിടിച്ചുകൊണ്ടും അവര്‍ വരും. അവരുടെ ദൃഷ്ടികള്‍ അവരിലേക്ക് തിരിച്ചു വരികയില്ല. അവരുടെ മനസ്സുകള്‍ ശൂന്യവുമായിരിക്കും’ (14:42,43).
‘ഹൃദയങ്ങള്‍ തൊണ്ടക്കുഴിക്ക് സമീപമെത്തിയ നിലയില്‍ ശ്വാസമടക്കിപ്പിടിച്ചവരായി വരുന്നവര്‍’ (40:18). ‘വിറയ്ക്കുന്ന ഹൃദയങ്ങളും കീഴ്‌പ്പോട്ട് താഴ്ന്ന കണ്ണുകളുമുള്ളവര്‍’ (79:8,9). ‘മാറിമറിഞ്ഞു വരുന്ന കണ്ണും ഹൃദയവുമുള്ളവര്‍’ (24:37). ‘നര ബാധിച്ചുപോയ കൊച്ചുകുട്ടികള്‍’ (73:17).തുടങ്ങി ആ ദിവസം മനുഷ്യനുണ്ടാകുന്ന ഭാവമാറ്റങ്ങള്‍ പല വചനങ്ങളിലായി ഖുര്‍ആന്‍ വിവരിക്കുന്നു.
അന്ത്യനാളിന്റെ ഭയാനകത സൂചിപ്പിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ തെരഞ്ഞെടുത്ത പദങ്ങളും ശൈലിയും തന്നെ ഏറെ ഗൗരവമുള്ളതാണ്. അന്ത്യനാളിനെ കുറിക്കുന്ന ചില പേരുകള്‍ വിശുദ്ധ ഖുര്‍ആനില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി ഉപയോഗിച്ചത് ശ്രദ്ധിച്ചാല്‍ തന്നെ അക്കാര്യം നമുക്ക് ബോധ്യപ്പെടും.
അന്ത്യനാളിന്റെ പേരുകള്‍
അല്‍യൗമുല്‍ആഖിര്‍ (അന്ത്യനാള്‍). ഇഹലോകത്തെ സംവിധാനമനുസരിച്ചുള്ള ദിവസങ്ങള്‍ ഇവിടെ അവസാനിക്കുന്നു. തുടര്‍ന്നങ്ങോട്ട് പുതിയ ലോകവും പുതിയ കാലവും നിലവില്‍ വരുന്നു (2:232). അസ്സാഅ (നിര്‍ണിതമായ ആ സമയം). ഈ ലോകത്തിന്റെ അവസാനം കുറിക്കുന്ന സമയമെപ്പോഴെന്നത് അല്ലാഹുവിന് മാത്രം നിശ്ചയമുള്ള കാര്യമാണ്. എന്നാല്‍ അതിന്റെ സംഭവ്യതയില്‍ സംശയിക്കുകയേ വേണ്ടതില്ല എന്ന് അല്ലാഹു ഓര്‍മപ്പെടുത്തുന്നു. ”തീര്‍ച്ചയായും അന്ത്യസമയം വരികതന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്‌നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കും‘ (20:15).
യൗമുല്‍ ഖിയാമ (ഉയിര്‍ത്തെഴുന്നേല്‍പ്പ് നാള്‍). മനുഷ്യരെല്ലാം പ്രപഞ്ചനാഥന്റെ തിരുമുമ്പില്‍ വിചാരണക്കായി എഴുന്നേറ്റ് വരുന്ന ദിവസം, വിശുദ്ധ ഖുര്‍ആനിലെ എഴുപത്തിയഞ്ചാമത്തെ അധ്യായത്തിന് പേര് തന്നെ അല്‍ഖിയാമ എന്നാണ്. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുകൊണ്ട് ഞാനിതാ സത്യംചെയ്യുന്നു എന്നു പറഞ്ഞാണ് ഈ അധ്യായം ആരംഭിക്കുന്നത്. മറ്റൊരിടത്ത് ഇങ്ങനെ കാണാം. ‘അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ, തങ്ങള്‍ ഭയങ്കരമായ ഒരു ദിവസത്തിനായി എഴുന്നേല്‍പ്പിക്കപ്പെടുന്നവരാണെന്ന്? അതേ, ലോക രക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം’ (83:04-06).
‘യൗമുല്‍ ബഅ്‌സ് അഥവാ പുനരുത്ഥാന നാള്‍‘(22:5,30:56).
‘അതായത് ആ ഘോരശബ്ദം യഥാര്‍ത്ഥമായും അവര്‍ കേള്‍ക്കുന്ന ദിവസം. അതാണ് ഖബ്‌റുകളില്‍ നിന്നുള്ള പുറപ്പാടിന്റെ ദിവസം’ (50:42).
അല്‍ഖാരിഅ (വിനാശകരമായ ആപത്ത്), (ഭയങ്കരസംഭവം). വിശുദ്ധ ഖുര്‍ആനിലെ 101-ാം അധ്യായത്തിന്റെ പേര് തന്നെ അല്‍ഖാരിഅ എന്നാണ്. ആ ദിവസത്തിലെ ഭീകരതയില്‍ മനുഷ്യന്‍ അനുഭവിക്കുന്ന കാര്യങ്ങളും പര്‍വതങ്ങള്‍ക്ക് വരുന്ന മാറ്റങ്ങളും മറ്റും ഇതില്‍ പ്രതിപാദിക്കുന്നു (101:1,2).
‘തീര്‍ച്ചയായും തീരുമാനത്തിന്റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടിരിക്കുന്നു‘ (78:17).
‘പ്രതിഫല നടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? വീണ്ടും ചോദിക്കട്ടെ; പ്രതിഫല നടപടിയുടെ ദിവസമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? ആര്‍ക്കും മറ്റൊരാള്‍ക്ക് വേണ്ടി യാതൊന്നും ചെയ്യാനാവാത്ത ദിനമാണത്. അന്നേ ദിവസം തീരുമാനാധികാരം അല്ലാഹുവിനായിരിക്കും’ (82:17, 18, 19).
അസ്സ്വാഖ്ഖ (ചെകിടടക്കുന്ന ശബ്ദം). ഘോരശബ്ദത്താല്‍ മനുഷ്യന്‍ ഭയവിഹ്വലനായി ഭാവിയെപ്പറ്റിയുള്ള ഉല്‍ക്കണ്ഠ നിമിത്തം മറ്റുള്ളവരെപ്പറ്റി ചിന്തിക്കാനോ ഇതരരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ തുനിയാതെ ഓടിപ്പോവുന്ന ദിവസം (80:33-37).
‘ഏറ്റവും വലിയവിപത്ത്’ (79:34).
‘അവിശ്വാസികള്‍ക്ക് ഈമാന്‍ സ്വീകരിക്കാത്തതിന്റെ പേരിലും വിശ്വാസികള്‍ക്ക് കര്‍മങ്ങള്‍ കുറഞ്ഞ് പോയതിന്റെ പേരിലും അന്ന് നഷ്ടബോധമുണ്ടാകും’ (39:56-58).
അല്‍ഗാശിയ (ആകെ മൂടുന്ന സംഭവം). ഭയവും അമ്പരപ്പും എല്ലാവരേയും ആവരണം ചെയ്യുന്നത് കൊണ്ടാണ് അന്ത്യദിനത്തിന് ആ പേര് വന്നത്. അല്‍ഗാശിയ എന്ന വിശുദ്ധ ഖുര്‍ആനിലെ 88-ാം അധ്യായത്തില്‍ ഈ ദിവസത്തിന്റെ ഭയവിഹ്വലതയെ പരാമര്‍ശിക്കുന്നു (88:2).
യൗമുല്‍ ഖുലൂദ് (ശാശ്വതത്വത്തിന്റെ ദിനം). വിശ്വാസികള്‍ സ്വര്‍ഗത്തിലും അവിശ്വാസികള്‍ നരകത്തിലും ശാശ്വത വാസികളായിരിക്കും (50:34).
‘വിശ്വാസികള്‍ സ്വര്‍ഗത്തിലും അവിശ്വാസികള്‍ നരകത്തിലും ശാശ്വത വാസികളായിരിക്കും‘ (50:34).
കണക്ക് നോക്കുന്ന ദിവസം. (38:26).
യൗമുല്‍ വഈദ് (താക്കീതിന്റെ ദിവസം). അല്ലാഹു പറയുന്നു. ‘കാഹളം ഊതപ്പെടും. അതാകുന്നു താക്കീതിന്റെ ദിവസം. ആനയിച്ചു കൊണ്ടുവരുന്ന മലക്കും സാക്ഷിയും കൂടെയുള്ള നിലയിലായിരിക്കും ഏതൊരാളും അന്ന് വരുന്നത്’ (50:20,21).
യൗമുല്‍ ആസിഫ (ആസന്നമായ ആ സംഭവത്തിന്റെ ദിവസം). ‘ആസന്നമായ ആ ദിവസത്തെപ്പറ്റി നീ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക. ഹൃദയങ്ങള്‍ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന, ജനങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദര്‍ഭം. അക്രമകാരികള്‍ക്ക് ഉറ്റ ബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല’ (40:18).
‘പരസ്പരം കണ്ടുമുട്ടുന്ന ദിവസം’ (40:15).
യൗമുത്തനാദ് (പര്‌സപരം വിളിച്ചു കേഴുന്ന ദിനം). ‘എന്റെ ജനങ്ങളേ, നിങ്ങള്‍ പരസ്പരം വിളിച്ചുകേഴുന്ന ദിവസത്തെ നിങ്ങളുടെ കാര്യത്തില്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു’ (40:32).
യൗമുത്തഗാബുന്‍ (നഷ്ടം വെളിപ്പെടുന്ന ദിവസം). വിശുദ്ധ ഖുര്‍ആനിലെ 64-ാം അധ്യായത്തിന്റെ പേരാണ് അത്തഗാബുന്‍. അവിശ്വാസികള്‍ക്ക് നഷ്ടം വെളിപ്പെടുന്ന ന്യായവിധി നാളിനെക്കുറിച്ച് ഈ അധ്യായത്തിലെ 92-ാം സൂക്തത്തില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു. ‘ആ സമ്മേളന ദിനത്തിന് നിങ്ങളെ അവന്‍ ഒരുമിച്ച്കൂട്ടുന്ന ദിവസം ശ്രദ്ധേയമാകുന്നു. അതാണ് നഷ്ടം വെളിപ്പെടുന്ന ദിവസം’ (64:9).
അല്‍ഹാഖ്ഖ (ആ യഥാര്‍ഥ സംഭവം). വിശുദ്ധ ഖുര്‍ആനിലെ 69-ാം അധ്യായത്തിന്റെ പേരാണ് അല്‍ഹാഖ്ഖ. യഥാര്‍ഥമായി സംഭവിക്കുന്നതും വിചാരണ, പ്രതിഫലം മുതലായ കാര്യങ്ങള്‍ യഥാര്‍ഥ്യങ്ങളായിത്തീരുന്നതുമായ ദിനമായതിനാല്‍ ഖിയാമത്തു നാളിനെ അല്‍ഹാഖ്ഖ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു (69:1-3).
അല്‍വാഖിഅ (സംഭവം). വിശുദ്ധ ഖുര്‍ആനിലെ 56-ാം അധ്യായത്തിന്റെ പേരാണ് അല്‍വാഖിഅ. ലോകത്ത് സംഭവിക്കാനിരിക്കുന്ന ഏറ്റവും ഭയങ്കര സംഭവമെന്ന നിലക്കും അതിന്റെ സംഭവ്യത സുനിശ്ചിതമാണെന്ന നിലയ്ക്കും അതിന് ആ പേര് വന്നിരിക്കുന്നു. ആ സംഭവം സംഭവിച്ചാല്‍. അതിന്റെ സംഭവ്യത നിഷേധിക്കുന്ന ഒന്നുംതന്നെ ഇല്ല (56:1,2).
ഇതു കൂടാതെ അനേകം വിശേഷണങ്ങളിലൂടെ അന്ത്യദിനത്തിന്റെ പ്രത്യേകതകളും സ്വഭാവങ്ങളും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഇത്രയേറെ നാമങ്ങളും വിശേഷണങ്ങളുമുണ്ടായി എന്നത് ഈ ദിവസത്തിന്റെ ഗൗരവവും ഭീകരതയും എടുത്തു കാണിക്കുകയാണ് ചെയ്യുന്നത്.
പ്രപഞ്ചത്തിന്റെ അന്ത്യം
അന്ത്യനാളിന്റെ ആഗമനം വഴിയുള്ള ആഘാതം ജീവവസ്തുക്കളില്‍ മാത്രമൊതുങ്ങാതെ മണ്ണിലും വിണ്ണിലുമുള്ള അചേതന വസ്തുക്കളെ കൂടി ബാധിക്കുന്നു. പ്രാപഞ്ചിക വ്യവസ്ഥതന്നെ താളം തെറ്റുകയും ആകാശങ്ങളിലും ഭൂമിയിലും അത് വലിയ മാറ്റങ്ങളുണ്ടാക്കുകയുംചെയ്യും. ആ ഭയങ്കര സംഭവത്തെ കുറിച്ച് അല്ലാഹു പറയുന്നു. ഭൂമി കിടുകിടെ വിറപ്പിക്കപ്പെടുന്ന, പര്‍വതങ്ങള്‍ ഇടിച്ചു പൊടിയാക്കപ്പെടുകയും അങ്ങനെ അത് പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും ചെയ്യുന്ന ദിവസം (56:4,5,6). ‘ഭൂമിയും പര്‍വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ ഇടിച്ചു തകര്‍ക്കലിന് വിധേയമാക്കപ്പെടുകയും ചെയ്താല്‍’ (69:14). ‘ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍! ഭൂമി അതിന്റെ ഭാരങ്ങള്‍ പുറന്തള്ളുകയും അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍! അന്നേദിവസം ഭൂമി അതിന്റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്. നിന്റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം’ (99:2,3,4). ‘ഭൂമിയും പര്‍വതങ്ങളും വിറകൊള്ളുകയും പര്‍വതങ്ങള്‍ മണല്‍ക്കൂനകള്‍ പോലെയാവുകയുംചെയ്യുന്ന ദിവസം’ (73:14). പര്‍വ്വതങ്ങള്‍ കടഞ്ഞരോമം പോലെ ആയിത്തീരുന്ന ദിവസം (101:5). ‘അവ മരീചികപോലെ ആയിത്തീരുകയും ചെയ്യും‘ (78:20). ”എന്നിട്ട് അവന്‍ അതിനെ സമനിരപ്പായ മൈതാനമാക്കി വിടുന്നതാണ്. ഇറക്കമോ കയറ്റമോ നീ അവിടെ കാണുകയില്ല’ (20:106,107).
ഇതായിരിക്കും ജനങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുന്ന ‘മഹ്ശര്‍’.
ഭൂമിക്ക് മേല്‍ക്കൂരയായി അല്ലാഹു സംരക്ഷിച്ച വാനലോകത്ത് സംഭവിക്കുന്ന മാറ്റങ്ങളെയും വിശുദ്ധ ഖുര്‍ആനിലൂടെ പറഞ്ഞു തരുന്നുണ്ട്. ‘ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ഭൂമി മുഴുവന്‍ അവന്റെ ഒരു പിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്റെ വലതു കൈയ്യില്‍ ചുരുട്ടിപ്പിടിക്കപ്പെട്ടവയുമായിരിക്കും’ (39:67). ആകാശങ്ങളുടെ ചുരുട്ടല്‍ എങ്ങനെയെന്ന് മറ്റൊരു സൂക്തത്തില്‍ അല്ലാഹു പറയുന്നു: ‘പുസ്തകത്താളുകള്‍ ചുരുട്ടുന്നത് പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം. ആദ്യമായി സൃഷ്ടി ആരംഭിച്ചത് പോലെത്തന്നെ നാം അതിനെ ആവര്‍ത്തിക്കുന്നതാണ്’ (21:104).
‘ആകാശം ശക്തിയായി പ്രകമ്പനം കൊള്ളുന്ന ദിവസം’ (52:9). ‘ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന് അത് ദുര്‍ബലമായിരിക്കും’ (69:16). ‘എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും അത് കുഴമ്പുപോലെയുള്ളതും റോസ് നിറമുളളതും ആയിത്തീരുകയും ചെയ്താല്‍’ (55:37). ഇതിന്റെ ഫലമായി ആകാശത്തില്‍ വിള്ളലുകളുണ്ടായി വാതിലുകള്‍ തുറക്കപ്പെടുന്നു. ആകാശം തുറക്കപ്പെടുകയും എന്നിട്ടത് പല കവാടങ്ങളായിത്തീരുകയും ചെയ്യും (78:19).
ആകാശലോകത്തെ അലങ്കാരമണിയിക്കുകയും ഭൂതലത്തെ പ്രകാശമാനമാക്കുകയും ചെയ്തുകൊണ്ടിരുന്ന നക്ഷത്രങ്ങളുടേയും സൂര്യന്റെയും ശോഭ മങ്ങിപ്പോവുന്നു. ‘സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍’ (81:1) എന്ന സൂക്തത്തില്‍ അതാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാകുന്നു. നക്ഷത്രങ്ങള്‍ ഉതിര്‍ന്ന് വീഴുമ്പോള്‍ (81:2) എന്ന് അതിനെത്തുടര്‍ന്ന് പറഞ്ഞിരിക്കുന്നു. ഉപരിലോകത്ത് പ്രത്യക്ഷപ്പെടുന്ന ഗ്രഹണം ബാധിച്ച് മങ്ങിപ്പോകുന്ന സൂര്യനും ചന്ദ്രനും ഒരുമിച്ചു കൂട്ടപ്പെടും. അല്ലാഹു പറയുന്നു ”കണ്ണ് അഞ്ചിപ്പോവുകയും ചന്ദ്രന് ഗ്രഹണം ബാധിക്കുകയും സൂര്യനും ചന്ദ്രനും ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താല്‍’ (75:7-9).
ആകാശങ്ങളേയും ഭൂമിയേയും മുഴുക്കെ ബാധിക്കുന്ന അന്ത്യനാളിന്റെ മഹാവിപത്തില്‍ നിന്ന് സമുദ്രങ്ങളും ഒഴിവാകുന്നില്ല. അനേക ജീവജാലങ്ങള്‍ക്ക് താമസകേന്ദ്രവും അവയ്ക്ക് ആഹാരത്തിന്റെയും യാത്രയുടേയും ഉപാധിയും കൂടിയായ സമുദ്രങ്ങള്‍ അന്നേ ദിവസം തിളച്ചു മറിയുകയും കവിഞ്ഞൊഴുകുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു. ‘സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുകയും ചെയ്യുമ്പോള്‍’ (81:6). ചുരുക്കത്തില്‍, വാനലോകത്തിലും ഭൂമിയിലും സര്‍വതിനേയും ബാധിക്കുന്ന, അന്ത്യദിനം എന്ന മഹാവിപത്തുകൊണ്ട് ഈ ഭൂമിയും ആകാശങ്ങളും അതിലുള്ള സൃഷ്ടികളും പൂര്‍ണമായും മാറ്റപ്പെടുകയും മൊത്തത്തില്‍ സംവിധാനങ്ങള്‍ താറുമാറായിത്തീരുകയും ചെയ്യുന്നു. ”ഭൂമി ഭൂമിയല്ലാതെ മറ്റൊന്നായും അതേപോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരികയും ചെയ്യുന്ന ദിവസം’ (14:48).
ഭീതിദവും ഭയാനകവുമായ ഈ അവസ്ഥയില്‍ മനുഷ്യര്‍ രക്ഷയുടെ സങ്കേതം തേടിയലയുകയാണ്. മറ്റൊരാളെക്കുറിച്ച് യാതൊരു നിലക്കും ചിന്തിക്കാന്‍ നേരമില്ലാതെ സ്വയം രക്ഷക്കുള്ള വഴിതേടി നിലവിളിക്കുന്ന അവസ്ഥയിലാണ് ഓരോ മനുഷ്യനുമുള്ളത്. അല്ലാഹു പറയുന്നു: ‘മനുഷ്യന്‍ ചിതറിയ പാറ്റകളെപ്പോലെ ആയിത്തീരുന്ന ദിവസം’ (101:4). ‘മനുഷ്യന്‍ തന്റെ സഹോദരനെയും മാതാവിനെയും പിതാവിനെയും ഭാര്യയെയും മക്കളെയും വിട്ട് ഓടിപ്പോകുന്ന ദിവസം. അവരില്‍ ഓരോരുത്തര്‍ക്കും അന്ന് സ്വന്തം കാര്യം നോക്കാന്‍ ഉണ്ടായിരിക്കും’ (80:34-37).
അന്ത്യദിനത്തിന്റെ ഭീകരത സൂചിപ്പിക്കുന്നതാണ് ഈ വചനങ്ങള്‍.
- അല്‍ മുസ്തദ്‌റകു അലസ്സ്വഹീഹൈനി, അബൂ അബ്ദില്ല അല്‍ ഹാകിം മുഹമ്മദ്ബ്‌നു അബ്ദില്ല, ദാറുല്‍ കുതുബില്‍ ഇല്മിയ്യ, ബൈറൂത്ത്, വാള്യം 09, പേജ്: 390,391, ഹദീസ് 8891[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 428, ഹദീസ് 2600[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 210, ഹദീസ് 2955[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 201, ഹദീസ് 2940[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2386, ഹദീസ് 6141[↩]
