ബർസഖ് (ഖബ്ർ ജീവിതം)
മനുഷ്യന്റെ മരണാനന്തര ജീവിതത്തിലെ ആദ്യ ഘട്ടമായ ‘ബർസഖ്’ നെപ്പറ്റി വിശദീകരിക്കുന്ന ഒരു സമഗ്രമായ പഠനമാണിത്. ഇഹലോകത്തുനിന്ന് മറക്കപ്പെട്ട ബർസഖ് (ഖബ്ർ ജീവിതം) എന്ന ഈ അവസ്ഥയിൽ ഒരു മനുഷ്യന് നേരിടേണ്ടിവരുന്ന സുഖാനുഭവങ്ങളും ശിക്ഷാവിധികളും ലേഖനം സവിസ്തരം ചർച്ചചെയ്യുന്നു.
ബർസഖിന്റെ നിർവചനം, മരണത്തിനും പുനരുത്ഥാനത്തിനുമിടയിലുള്ള ഈ അവസ്ഥയുടെ പ്രാധാന്യം, സത്യവിശ്വാസിയുടെയും ദുർമ്മാർഗ്ഗിയുടെയും ആത്മാക്കൾക്ക് ലഭിക്കുന്ന അനുഭവങ്ങളിലെ വ്യത്യാസങ്ങൾ, മലക്കുകളുടെ ചോദ്യങ്ങളെ നേരിടുന്നതിലെ വ്യത്യാസങ്ങൾ, രക്തസാക്ഷികൾക്ക് ബർസഖിൽ ലഭിക്കുന്ന പ്രത്യേകമായ അനുഗ്രഹങ്ങൾ, ഖബ്ർ ശിക്ഷയ്ക്ക് കാരണമാകുമെന്ന് മുഹമ്മദ് നബി(സ) പഠിപ്പിച്ചകാര്യങ്ങൾ എന്നിവയെല്ലാം നല്ല മനുഷ്യരുടെ ആത്മാവ് ബര്‍സഖില്‍,ചീത്ത മനുഷ്യരുടെ ആത്മാവ് ബര്‍സഖില്‍, ഖബ്ര്‍ ജീവിതം,ഖബ്ര്‍ ശിക്ഷ എന്നീ ഉപശീർഷകങ്ങളിലായി ഈ ലേഖനത്തിൽ വായിക്കാം.
ശരീരപ്രധാനമായ ഭൗതിക ലോകത്ത് നിന്ന് മനുഷ്യന് മരണമാകുന്ന കവാടത്തിലൂടെ പരലോകത്തിലെ പ്രഥമഘട്ടമായ ഖബ്ര്‍ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. ഇതുമുതല്‍ പുനരുത്ഥാനദിനം വരെ കഴിയുന്ന അവസ്ഥയെയാണ് ബര്‍സഖ് എന്ന് പറയുന്നത്. ബര്‍സഖ് എന്നാല്‍ മറ എന്നാണ് അര്‍ഥം. ഇഹലോകം അവരില്‍നിന്നും അവര്‍ ഇഹലോകത്തു നിന്നും മറക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു: ‘അവര്‍ ഉയിര്ത്തഴുന്നേല്പ്പിക്കപ്പെടുന്ന ദിവസംവരെ അവരുടെ പിന്നില്‍ ഒരു മറയുണ്ടായിരിക്കും’ (23:100). മനുഷ്യന് മരിച്ചാല്‍ ജഡം മണ്ണില്‍ ദ്രവിച്ചു ചേരുന്നു. അല്ലെങ്കില്‍ ഭസ്മമായി ഒഴുക്കപ്പെടുന്നു. അതുമല്ലെങ്കില്‍ ഹിംസ്രജന്തുക്കളോ മത്സ്യങ്ങളോ ഭക്ഷിക്കുന്നു. മരണത്തിനും പുനുരുത്ഥാനത്തിനുമിടക്ക് മനുഷ്യന്റെ ആത്മാവും ശരീരഘടകങ്ങളും എവിടെയെല്ലാമാണോ അവിടമെല്ലാം ഉള്‍പ്പെടുന്ന ഒരര്‍ഥമാണ് ‘ആലമുല്‍ബര്‍സഖ്’ കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഈ വിശാലമായ അര്‍ഥം ‘ഖബ്ര്‍’ എന്ന പദത്തിനും ഉദ്ദേശിക്കപ്പെടാറുണ്ട്. ‘ഖബ്റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്യും’ (22:7) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ഈ വിശാലമായ അര്‍ഥമാണ്. ബര്‍സഖില്‍ വെച്ച് ആത്മാവ് സുഖദു:ഖങ്ങള്‍ അനുഭവിക്കുന്നു. പരിശുദ്ധമായ ആത്മാവിനും (നഫ്സുന്‍ത്വയ്യിബ) മ്ലേഛമായ ആത്മാവിനും (നഫ്സുന്ഖബീഥ) അവരവര്ക്കനുസൃതമായ ദു:ഖങ്ങളും ആനന്ദവും ആസ്വദിക്കാന്‍ സാധിക്കുന്നു. ഖബ്ര്‍ ശിക്ഷയില്‍ നിന്ന് രക്ഷ തേടിക്കൊണ്ടുള്ള പ്രാര്‍ഥന നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
നല്ല മനുഷ്യരുടെ ആത്മാവ് ബര്‍സഖില്‍
‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന പരിശുദ്ധ വാക്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന സത്യവിശ്വാസി ഐഹിക ജീവിതത്തില്‍ ആദര്‍ശ സ്ഥിരതയുള്ളവനും മനഃസമാധാനമുള്ളവനുമായി കഴിയുന്നു. അതേ ആദര്‍ശ സ്ഥിരതയോടെയും മനഃശാന്തിയോടെയും അവന് മരണത്തെയും ശേഷമുള്ള ബര്‍സഖിലെ (ഖബറിലെ) ചോദ്യം ചെയ്യലിനെയും നേരിടാന്‍ സാധിക്കുന്നു. ”ഐഹിക ജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിറുത്തുന്നതാണ’് (14: 27) എന്ന സൂക്തത്തിലെ ‘സുസ്ഥിരമായ വാക്കുകൊണ്ട്’ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുമെന്നതിനെ ഖബ്റിലെ ചോദ്യവേളയില്‍ ‘ലാഇലാഹഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ്’ എന്ന പ്രഖ്യാപനം വഴി വിശ്വാസികളെ ഉറപ്പിച്ച് നിറുത്തുമെന്നാണ് വിവക്ഷിക്കുന്നതെന്ന് നബി(സ്വ) വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. (ബുഖാരി-തഫ്സിറു സൂറത്തു ഇബ്റാഹീം) 1.
ഖബറടക്കം കഴിഞ്ഞ ഉടനെ ചുറ്റും നിന്ന് മയ്യിത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയില്‍ ‘അല്ലാഹുവേ ചോദ്യവേളയില്‍ ഇദ്ദേഹത്തിന് നീ സ്ഥൈര്യം നല്കേണമേ’ എന്ന് കൂട്ടമായി പ്രാര്‍ഥിക്കുന്നത് ഇവിടെ സ്മരണീയമാണ്. എല്ലാ ദിവസവും സ്വര്‍ഗത്തിലെ ഇരിപ്പിടം നല്ല ആത്മാവിന് ബര്‍സഖില്‍ വെച്ച് കാണിച്ചുകൊടുക്കുകയും ചെയ്യും. ഖബ്റിലെ ചോദ്യോത്തരങ്ങള്‍ കഴിഞ്ഞാല്‍ ശുദ്ധാത്മാവിനോട് ‘പുതുമാരന് ഉറങ്ങും പ്രകാരം ഉറങ്ങിക്കോളൂ’ എന്ന് പറയപ്പെടുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ബര്‍സഖിലുള്ള വിശ്വാസിയുടെ അവസ്ഥയെക്കുറിച്ച് റസൂല്‍(സ്വ) ഇപ്രകാരം പറഞ്ഞു. ‘വിശ്വാസിയുടെ ആത്മാവ് സ്വര്‍ഗത്തിലെ വൃക്ഷങ്ങളില്‍ കഴിഞ്ഞുകൂടുന്ന പക്ഷിയായിരിക്കും. പുനരുജ്ജീവിപ്പിക്കപ്പെടുന്ന ദിവസം അല്ലാഹു അതിനെ അതിന്റെ ശരീരത്തിലേക്ക് മടക്കുന്നത് വരേക്കും (അഹ്മദ്) 2.
നല്ല ആത്മാവുമായി അല്ലാഹുവിങ്കലേക്ക് യാത്രതിരിക്കുന്ന ഏതൊരാളും പിന്നീട് ദുന്‍യാവിലേക്ക് മടങ്ങുന്നതില്‍ സന്തോഷം കൊള്ളുകയില്ല. എന്നാല്‍ രക്തസാക്ഷികള്‍ (ശഹീദ്) രക്തസാക്ഷിത്വം കാരണമായി അദ്ദേഹത്തിന് ലഭിക്കുന്ന ശ്രേഷ്ഠതകള്‍ കാണുമ്പോള്‍ ആഗ്രഹിച്ച് പോവുന്നത് ദുന്‍യാവിലേക്ക് തന്നെ തിരിച്ചുപോയി ഇനിയൊരിക്കല്കൂടി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടിരുന്നെങ്കില്‍ എന്നാണ്. അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവരെ സംബന്ധിച്ച് അവര്‍ മരിച്ചുപോയി എന്ന് നീ മനസ്സിലാക്കരുത്. വാസ്തവത്തില്‍ അവര്‍ ജീവിച്ചിരിക്കുകയാണ്. തങ്ങളുടെ നാഥന്റെയടുക്കല്‍ അവര്‍ക്ക് ആഹാരം നല്കപ്പെടുകയും ചെയ്യുന്നു. അല്ലാഹു അവര്‍ക്ക് നല്കിയ ഔദാര്യത്തില്‍ അവര്‍ തികച്ചും സന്തുഷ്ടരാണ്. ഇതുവരെ അവരോടൊപ്പം ചേര്‍ന്നിട്ടില്ലാത്ത ദുന്‍യാവിലുള്ള അവരുടെ സഹപ്രവര്‍ത്തകരെ സംബന്ധിച്ചും അവര്‍ ഊറ്റം കൊള്ളുന്നു. അവര്‍ക്കും ഒട്ടും ഭയപ്പെടുകയോ ദു:ഖിക്കുകയോ വേണ്ടിവരില്ല. അല്ലാഹുവിന്റെ അനുഗ്രഹത്താലും ഔദാര്യത്താലും അവര്‍ അങ്ങേയറ്റം ആനന്ദം കൊള്ളുകയും ചെയ്യുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു വൃഥാവിലാക്കുകയില്ല’ (3:169-171).
ഈ ആയത്തിന് നബി(സ്വ) നല്കിയ വിശദീകരണം ഇപ്രകാരമാണ്. രക്തസാക്ഷികളുടെ ആത്മാക്കള്‍ പച്ച നിറത്തിലുള്ള പൈങ്കിളികളുടെ മേടകളിലണ്. അവ സ്വര്‍ഗത്തില്‍ യഥേഷ്ടം തുള്ളിച്ചാടി നടക്കുകയും പിന്നീട് അര്‍ശുമായി ബന്ധിക്കപ്പെട്ട വിളക്കിന് കൂടുകളില്‍ വിശ്രമിക്കുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ റബ്ബ് ഒരിക്കല്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു ഇപ്രകാരം ചോദിച്ചു. നിങ്ങള്‍ വല്ലതും ആഗ്രഹിക്കുന്നുണ്ടോ? അവര്‍ പറഞ്ഞു. ഈ സ്വര്‍ഗത്തില്‍ യഥേഷ്ടം വിഹരിക്കാന്‍ സാധിച്ച ഞങ്ങള്‍ക്ക് ഇനി എന്താണാഗ്രഹിക്കാനുള്ളത്? റബ്ബ് അതേ ചോദ്യംതന്നെ പിന്നെയും മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു. അങ്ങനെ എന്തെങ്കിലുമൊന്ന് ചോദിക്കാതെ റബ്ബ് വിടുകയില്ലെന്ന് കണ്ടപ്പോള്‍ അവര്‍ പറഞ്ഞു. നാഥാ, ഒരാഗ്രഹമുണ്ട് ഞങ്ങള്‍ക്ക്. അതായത് ഞങ്ങളെ ഞങ്ങളുടെ ശരീരങ്ങളിലേക്ക് തന്നെ ഒന്ന് മടക്കിത്തതിക, എന്നിട്ട് ഞങ്ങള്‍ നിന്റെ മാര്‍ഗത്തില്‍ ഒരിക്കല്‍ കൂടി രക്തസാക്ഷിത്വം വരിക്കട്ടെ. ഇവര്‍ക്കൊരാവശ്യവും പറയാനില്ലെന്ന് കണ്ട് അല്ലാഹു അവരെ കൂടുതല്‍ നിര്‍ബന്ധിക്കാതെ വിടും. (മുസ്ലിം) 3.
ഓരോ ആത്മാവും ആലമുല്‍ ബര്‍സഖില്‍ കഴിച്ചു കൂട്ടേണ്ടിവരുന്ന കാലമെത്രയാണെന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ – ഖബ്റിലെ ചോദ്യംചെയ്യല്‍ കഴിഞ്ഞാല്‍ സത്യവിശ്വാസികള്‍ക്കുണ്ടാകുന്ന അനുഭവം റസൂല്‍ വിശദീകരിച്ചത് ഇപ്രകാരമാണ്. ‘റബ്ബ് ആരാണ്? മതം ഏതാണ്? നബി ആരാണ്? എന്നിങ്ങനെയുള്ള ചോദ്യത്തിനെല്ലാം കൃത്യമായി മറുപടി പറഞ്ഞ വിശ്വാസിയുടെ കാര്യത്തില്‍ അല്ലാഹു പറയും, എന്റെ അടിമയുടെ വാക്കുകള്‍ സത്യമാണ്. അതിനാല്‍ സ്വര്‍ഗത്തില്‍ നിന്നുള്ള വിരിപ്പും വസ്ത്രവുമണിയിക്കുക. സ്വര്‍ഗത്തിലേക്ക് ഒരു വാതിലും അദ്ദേഹത്തിനായി തുറക്കുക. അതോടെ അദ്ദേഹത്തിന്റെ സുഖം അവിടേക്ക് കടന്നുവരികയായി. അവന്റെ ദൃഷ്ടി പതിയുവോളം അകലത്തേക്ക് അവന്നു ഖബ്ര്‍ വിശാലമാക്കിക്കൊടുക്കുന്നു. സുമുഖനും സുന്ദരനും സുഗന്ധ പരിലസിതനുമായ ഒരാള്‍ അവിടെ കടന്നുവന്നിട്ട് പറയും, നിനക്ക് സന്തോഷമുള്ള കാര്യത്തില്‍ സുവാര്‍ത്തയറിയിക്കുന്നു, അല്ലാഹുവിന്റെ സംതൃപ്തിയേയും നിത്യ സുഗന്ധത്തിന്റെ സ്വര്‍ഗത്തെയൂംകുറിച്ച സന്തോഷ വാര്‍ത്ത അറിയിക്കുന്നു. ഇതാണ് നിന്നോട് വാഗ്ദാനം ചെയ്തിരുന്ന ദിവസം. അപ്പോള്‍ അവനോട് ചോദിക്കും. നന്മയും സുവാര്‍ത്തയുമായി വരുന്ന താങ്കള്‍ ആരാണ്? അപ്പോള്‍ അദ്ദേഹം പറയും, ഞാന്‍ താങ്കളുടെ സുഹൃത്താണ്. പിന്നീട് അവന്റെ മുമ്പില്‍ സ്വര്‍ഗത്തിന്റെ ഒരു വാതിലും നരകത്തിന്റെ ഒരു വാതിലും തുറക്കുന്നു. എന്നിട്ട് പറയും, താങ്കള്‍ അല്ലാഹുവെ ധിക്കരിച്ചിരുന്നെങ്കില്‍ താങ്കളുടെ വീട് ഇതാകുമായിരുന്നു. ഇതിന് പകരമായി അല്ലാഹു താങ്കള്‍ക്ക് സ്വര്‍ഗം നല്കിയിരിക്കുന്നു. അങ്ങനെ സ്വര്‍ഗത്തിലുള്ളത് കാണുന്നതോടെ അദ്ദേഹം പറയുകയായി, നാഥാ അന്ത്യനാള്‍ പെട്ടെന്ന് സംഭവിക്കേണമേ. എന്റെ വീട്ടിലേക്ക്, എന്റെ ധനത്തിലേക്ക് എനിക്ക് മടങ്ങാമല്ലോ. അപ്പോള്‍ അടങ്ങിയിരിക്കാന്‍ അദ്ദേഹത്തോട് പറയപ്പെടും.
ചീത്ത മനുഷ്യരുടെ ആത്മാവ് ബര്‍സഖില്‍
ജീവിതത്തില്‍ പാപങ്ങളാല്‍ ആത്മാവിനെ മലിനപ്പെടുത്തിയവന്റെ മരണം അതിഭീകരവും കയ്പേറിയതുമായ അനുഭവമാകുന്ന പോലെ ബര്‍സഖിലുള്ള ജീവിതവും അങ്ങേയറ്റം ക്ലേശവും ഞെരുക്കവുമുള്ളതാണ്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഈ വിഷയകമായി വിശദീകരണം നല്‍കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ”നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും’ (40:46). മുഴുവന്‍ മ്ലേച്ഛാത്മാക്കള്‍ക്കും ഖബ്റിലെ ഈ ശിക്ഷാ അനുഭവം ബാധകമാണെന്ന് റസൂല്‍(സ്വ) പഠിപ്പിക്കുന്നു. ‘നിങ്ങളിലാരെങ്കിലും മരിക്കുകയാണെങ്കില്‍ അവന്ന് നിശ്ചയിക്കപ്പെട്ട ഇരിപ്പിടം ഓരോ ദിവസവും രാവിലെയും വൈകുന്നേരവും അവന്ന് കാണിക്കപ്പെടുന്നു. അവന് സ്വര്‍ഗാവകാശികളിലാണെങ്കില്‍ സ്വര്‍ഗത്തിലെ ഇരിപ്പിടവും നരകാവകാശിയാണെങ്കില്‍ നരകത്തിലെ ഇരിപ്പിടവുമാണ് കാണിക്കപ്പെടുക, നിനക്ക് കിട്ടാന്‍ പോകുന്ന ഇരിപ്പിടം ഇതാ എന്നവരോട് പറയപ്പെടുകയുംചെയ്യും. നിന്നെ അല്ലാഹു ഖിയാമത്തുനാളില്‍ പുനരുജ്ജീവിപ്പിക്കുന്നതുവരെ ഈ പ്രക്രിയ തുടരുന്നതാണ്'(ബുഖാരി) 4.
അല്ലാഹു പറഞ്ഞു: ”നിശ്ചയമായും നാമവരെ രണ്ടു പ്രാവശ്യം ശിക്ഷിക്കും. പിന്നീടവര്‍ ഭയങ്കര ശിക്ഷയിലേക്ക് തള്ളപ്പെടുകയും ചെയ്യും’(9:101).
കപടവിശ്വാസികള്‍ അനുഭവിക്കേണ്ടിവരുന്ന ശിക്ഷയെക്കുറിച്ച് വന്ന ഈ പരാമര്‍ശത്തില്‍ ആദ്യത്തേത് ഈ ദുനിയാവില് വെച്ചുള്ളതാണ്. രണ്ടാമത്തേത് ബര്‍സഖില്‍ വെച്ചും പിന്നീടുള്ളത് ഖിയാമത്തിന് ശേഷം നരകത്തില്‍ വെച്ചും ആണെന്ന് വ്യക്തമാവുന്നു.
മ്ലേച്ഛാത്മാവ് ഖബ്റിലെ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്ന രംഗം നബി(സ്വ)യില്‍ നിന്ന് വന്ന റിപ്പോര്‍ട്ട് ഇങ്ങനെയാണ്. നിന്റെ റബ്ബ് ആരാണ്? നിന്റെ മതമേതാണ്? നിന്റെ നബി ആരാണ്? തുടങ്ങിയ ചോദ്യങ്ങളാണ് വിശ്വാസി നേരിടുന്ന അവസാനത്തെ പരീക്ഷണം. അവന് മറുപടി പറയും. എന്റെ റബ്ബ് അല്ലാഹുവാണ്. എന്റെ മതം ഇസ്ലാമാണ്. എന്റെ നബി മുഹമ്മദ്(സ്വ)യാണ്. അപ്പോള്‍ ആകാശത്ത് നിന്ന് ഇപ്രകാരം വിളിച്ചു പറയപ്പെടും. എന്റെ ദാസന് സത്യം പറഞ്ഞിരിക്കുന്നു. അവിശ്വാസിയായ ദുര്‍മാര്‍ഗിയെക്കുറിച്ച് അവിടുന്ന് പറഞ്ഞു. രണ്ടു മലക്കുകള്‍ വന്നിരിക്കും. എന്നിട്ടവര്‍ ചോദിക്കും, നിന്റെ റബ്ബ് ആരാണ്? അവന് പറയും, ഹാഹ്..ഹാഹ്… എനിക്കറിയില്ല. പിന്നെയും അവനോട് ചോദിക്കും. നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഈ മനുഷ്യനെക്കുറിച്ച് എന്ത് പറയുന്നു. അപ്പോള്‍ അവന് അദ്ദേഹത്തിന്റെ പേര് പറയാനാവില്ല. മുഹമ്മദ് എന്ന് അവരോട് പറയപ്പെടുമ്പോള്‍ അവര്‍ പറയും. ഹാഹ്…. ഹാഹ്… എനിക്കറിയില്ല. അതോടെ ആകാശത്ത് നിന്ന് വിളംബരമുണ്ടാകുന്നു. എന്റെ അടിമയുടെ വാക്കുകള്‍ അസത്യമാണ്. അവന് നരകത്തില്‍ നിന്നുള്ള ഒരു വിരിപ്പ് നല്‍കുക. നരകത്തിലേക്ക് ഒരു വാതില്‍ തുറന്നു കൊടുക്കുകയും ചെയ്യുക. അതോടെ നരകത്തിന്റെ ചൂടും വേവും അങ്ങോട്ട് കടന്നുവരികയായി. വാരിയെല്ലുകള്‍ പരസ്പരം കോര്‍ക്കുമാറ് ഇരു പാര്‍ശ്വങ്ങളില്‍ നിന്നും ഖബ്ര്‍ ഞെരുക്കുന്നു. തുടര്‍ന്ന് വിരൂപിയും വൃത്തിഹീന വേഷധാരിയും ദുര്‍ഗന്ധം വമിക്കുന്നവനുമായ ഒരാള്‍ കടന്നുവരുന്നു. അയാള്‍ പറയും: നിനക്ക് പ്രയാസമുണ്ടാക്കുന്ന കാര്യം ഞാന്‍ സുവാര്‍ത്തയറിക്കുന്നു. ഇതാണ് നിന്നോട് വാഗ്ദാനം ചെയ്തിരുന്ന ദിവസം. അപ്പോള്‍ ചോദിക്കും തിന്മയുടെ സന്തോഷവാര്‍ത്തയും തിന്മയുടെ മുഖവുമായി വരുന്ന താങ്കള്‍ ആരാണ്? ഞാന്‍ താങ്കളുടെ തിന്മകളാണ് എന്ന് മറുപടി പറയും. തുടര്‍ന്ന് അന്ധനും ബധിരനും മൂകനുമായ ഒരാളെ കയ്യില്‍ ഒരു ഇരുമ്പു ദണ്ഡുമായി അയക്കുന്നു. അതുകൊണ്ട് ഒരു മലയിലടിച്ചാല്‍ അത് മണ്ണായി മാറുന്നു. വീണ്ടും അവനെ പൂര്‍വസ്ഥിതിയിലേക്ക് മാറ്റുന്നു. വീണ്ടും അവനെ ശക്തിയായി പ്രഹരിക്കുന്നു. അതോടെ അവന് കിടന്ന് അലറുന്നു. മനുഷ്യരും ജിന്നുമല്ലാത്ത എല്ലാവരും അത് കേള്‍ക്കും. തുടര്‍ന്ന് അവന് നരകത്തിലേക്ക് വാതില്‍ തുറക്കുകയും നരകവിരിപ്പ് നല്‍കുകയും ചെയ്യും. അവന് പറയും നാഥാ! അന്ത്യനാള്‍ സംഭവിപ്പിക്കല്ലേ (അബൂദാവൂദ്) 5. ഈ അവസ്ഥ പുനരുത്ഥാനം വരെ തുടരുകയും ചെയ്യുന്നു.
ഖബ്ര്‍ ജീവിതം
ഖബ്റിലുള്ള രക്ഷയും ശിക്ഷയും അദൃശ്യമായ വിഷയമാണ് (ഗൈബ്). ഖബ്റിലുള്ള ജീവിതാനുഭവങ്ങള്‍ എവ്വിധം ആയിരിക്കുമെന്നതിനെക്കുറിച്ച് മനുഷ്യ ബുദ്ധികൊണ്ട് തിട്ടപ്പെടുത്താനും യുക്തിചിന്തയുടെ അടിസ്ഥാനത്തില്‍ നിഗമനത്തില്‍ എത്താനും ഭാവനയില്‍ നെയ്തെടുക്കാനും ശ്രമിക്കുന്നതില്‍ അര്‍ഥമില്ല. അല്ലാഹുവും അവന്റെ ദൂതരും എന്തുപറഞ്ഞുവോ അത് അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നതാണ് കരണീയമായിട്ടുള്ളത്.
ഖബ്റിലെ അനുഭൂതികള്‍ -രക്ഷയാവട്ടെ ശിക്ഷയാവട്ടെ- ശരീരവും ആത്മാവും ഒന്നിച്ചനുഭവിക്കുന്നതാണെന്നും അല്ല, ആത്മാവിന് മാത്രമാണെന്നും സ്വപ്നത്തിലെന്ന പോലെയുള്ള കേവലാനുഭവങ്ങള്‍ മാത്രമാണെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ പണ്ഡിതന്മാര് പ്രകടിപ്പിക്കുന്നുണ്ട്. മരണശേഷം മനുഷ്യശരീരത്തിന് നേരത്തെയുണ്ടായിരുന്ന വ്യക്തിത്വം നഷ്ടപ്പെട്ട് ശരീരം നാശമടയുകയും അതേയവസരം ആത്മാവ് അതിന്റെ പൂര്‍ണ വ്യക്തിത്വത്തോടെ അന്യൂനം നിലനില്ക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഖബ്റില്‍ ഉണ്ടായിത്തീരുന്നത്. അതുകൊണ്ട്തന്നെ ആത്മ പ്രധാനമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഖബ്ര്‍ ജീവിതത്തില്‍ രക്ഷയോ ശിക്ഷയോ ഉണ്ടെന്ന കാര്യം ഉറപ്പാണ്. അവിടെ ശിക്ഷയില്‍ നിന്ന് രക്ഷ പ്രാപിക്കാനുള്ള വഴികള്‍ ആരായുക എന്നതാണ് ബുദ്ധി. ഖബര്‍ ജീവിതത്തില്‍ ശിക്ഷയുണ്ടെന്നും ആ ശിക്ഷയുടെ കാരണങ്ങള്‍ എന്തെല്ലാമാണെന്നും നബി (സ്വ)യും നമുക്ക് വ്യക്തമാക്കി പഠിപ്പിച്ചുതന്നിട്ടുണ്ട്.
ഖബ്ര്‍ ശിക്ഷ
അല്ലാഹുവിന്റെ ദൂതന് എന്റെയടുക്കല്‍ കടന്നുവന്നു, എന്നോടൊപ്പം ഒരു ജൂത സ്ത്രീയും ഉണ്ടായിരുന്നു. അവള് ചോദിച്ചു: ‘ഖബറില്‍ ശിക്ഷയുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?’ അള്ളാഹുവിന്റെ ദൂതന് അസ്വസ്ഥനായി പറഞ്ഞു: ‘അല്ല, യഹൂദന്മാര് വിചാരണ ചെയ്യപ്പെടും’. ആഇശ(റ) പറഞ്ഞു: കുറച്ച് ദിവസങ്ങള്‍ കടന്നുപോയി. ആയിശ(റ) നബി(സ്വ)യോട് ഇത് ചോദിച്ചു. തിരുമേനി മറുപടി പറഞ്ഞു: ‘അവര്‍ പറഞ്ഞത് സത്യമാണ്. തുടര്‍ന്ന് ആഇശ(റ) പറയുന്നു: ഇതിന് ശേഷം തിരുദൂതര്‍ എല്ലാ നമസ്കാരത്തിലും ഖബ്ര്‍ ശിക്ഷയില്‍ നിന്ന് അല്ലാഹുവിനോട് അഭയമര്ഥിക്കുന്നത് ഞാന്‍ കണ്ടിരുന്നു. (മുസ്ലിം) 6.
മയ്യിത്ത് ഖബ്റടക്കി കഴിഞ്ഞാല്‍ അവിടെ നിന്ന് നബി(സ്വ) ഇങ്ങനെ പറയാറുണ്ടായിരുന്നു. ”നിങ്ങളുടെ സഹോദരന് പാപമോചത്തിന് ആവശ്യപ്പെടുകയും ചോദ്യ സമയത്തെ സുസ്ഥിരതക്ക് വേണ്ടി ചോദിക്കുകയും ചെയ്യുക. കാരണം അദ്ദേഹം ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. (അബൂദാവൂദ്) 7.
നമസ്കാരത്തില്‍ അത്തഹിയ്യാത്തിന്റെ അന്ത്യത്തില്‍ അഭയാര്‍ഥന നടത്താന്‍ ആവശ്യപ്പെട്ട നാലു കാര്യങ്ങളില്‍ ഒന്ന് ഖബ്റിലെ ശിക്ഷയില്‍ നിന്നാണ്. പൊതുവായ മറ്റു പ്രാര്‍ഥനകളിലും ഖബ്ര്‍ ശിക്ഷയില്‍ നിന്ന് രക്ഷ ചോദിക്കാനുള്ള നിര്‍ദേശമുണ്ട്. ഖബ്റില്‍ ജഡം വെയ്ക്കുന്നതോടെ ഇരു പാര്‍ശ്വങ്ങളില്‍ നിന്നും ഖബ്ര്‍ ഇടുക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുമെന്ന് നബി(സ്വ) അറിയിക്കുന്നു. സഅ്ദ്ബ്നു മുആദിനെ(റ) ഖബ്റില്‍ വെച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു. ”ഇദ്ദേഹത്തിന്റെ മരണം മൂലം അര്‍ശ് ചലിക്കുകയും ആകാശ കവാടങ്ങള്‍ തുറക്കപ്പെടുകയും എഴുപതിനായിരം മലക്കുകള്‍ അദ്ദേഹത്തിന് വേണ്ടി സാക്ഷ്യം വഹിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെയാണ് ഖബ്ര്‍ ശക്തിയായി ഇടുക്കുകയും വിടുകയും ചെയ്തത്. (നസാഈ) 8.
പള്ളി അടിച്ചു വാരിയിരുന്ന ഒരു സ്ത്രീ മരിച്ചപ്പോള്‍ അവര്‍ക്കുവേണ്ടി നമസ്കരിക്കാന്‍ സൗകര്യപ്പെടാതെ വന്നപ്പോള്‍ നബി(സ്വ) ഖബ്റിനരികില്‍ വെച്ച് നമസ്കരിച്ച ശേഷം ഇപ്രകാരം പറഞ്ഞു. ഈ ഖബ്റുകളെല്ലാം അതിലെ ആളുകള്‍ക്ക് ഇരുളടഞ്ഞതാണ്. എന്റെ നമസ്കാരം കൊണ്ട് അല്ലാഹു അവര്‍ക്കത് പ്രകാശമാനമാക്കി കൊടുക്കുന്നതാണ് (മുസ്ലിം) 9.
പൊതുവെ ഏതു തെറ്റുകള്‍ക്കും ശിക്ഷിക്കപ്പെടുമെങ്കിലും ചില പ്രത്യേക കുറ്റങ്ങള്‍ ഖബ്ര്‍ ശിക്ഷക്ക് കാരണമാകുമെന്ന് നബി വചനങ്ങളില്‍ വന്നിരിക്കുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു. നബി(സ്വ) രണ്ട് ഖബ്റുകള്‍ക്കിടയിലൂടെ നടന്നു പോകുമ്പോള്‍ പറഞ്ഞു. ഇവര്‍ രണ്ട് പേരും ഇപ്പോള്‍ ശിക്ഷിക്കപ്പെടുകയാണ്. എന്നാല്‍ വലിയ കാര്യത്തിനല്ല അവര്‍ ശിക്ഷിക്കപ്പെടുന്നത്. ഇതില്‍ ഒരാള്‍ പരദൂഷണം പറഞ്ഞു നടക്കുന്നവനും അപരന് മൂത്രിക്കുമ്പോള്‍ മറ സ്വീകരിക്കാത്തവനുമായിരുന്നു (മുസ്ലിം) 10.
ജാബിര്‍ബ്നു അബ്ദില്ലാ(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സംഭവത്തില്‍ ഇങ്ങനെയാണുള്ളത്. ഒരു മനുഷ്യന് മരിച്ചപ്പോള്‍ അദ്ദേഹത്തെ കുളിപ്പിച്ചു കഫന്‍ ചെയ്തശേഷം നമസ്കരിക്കാന്‍ വേണ്ടി നബി(സ്വ)യെ ക്ഷണിച്ചു. അപ്പോള്‍ അവിടുന്ന് ചോദിച്ചു. അദ്ദേഹത്തിന് വല്ല കടവുമുണ്ടോ? ഞങ്ങള്‍ പറഞ്ഞു. രണ്ട് ദീനാര്‍, അപ്പോള്‍ അവിടുന്ന് നമസ്കരിക്കാതെ പിന്തിരിഞ്ഞപ്പോള് അബൂഖതാദ(റ) ആ ബാധ്യത ഏറ്റെടുത്തതിനെ തുടര്‍ന്ന് അവിടുന്ന് നമസ്കരിച്ചു. പിന്നെ ഒരുദിവസത്തിന് ശേഷം അബൂകത്വാദയെ കണ്ട നബി(സ്വ) ചോദിച്ചു. നീ ആ ദീനാറുകളുടെ കാര്യം എന്ത്ചെയ്തു? അദ്ദേഹം പറഞ്ഞു ഇന്നലെയല്ലേ അദ്ദേഹം മരിച്ചത്!. പിറ്റേന്ന് തിരുമേനിയെ കണ്ട അദ്ദേഹം പറഞ്ഞു. ഞാന്‍ ആ കടം വീട്ടി. അപ്പോള്‍ തിരുമേനി പറഞ്ഞു. ‘ഇപ്പോഴാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് നീ തണുപ്പിച്ചത് (ബുഖാരി) 11.
References- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 461, ഹദീസ് 1303[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹമ്പല്‍, മുഅസ്സത്തുരിസാല, ഒന്നാം പതിപ്പ്, വാള്യം 25, പേജ് 57, ഹദീസ് 15777[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 06, പേജ് 38, ഹദീസ് 1887[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 464, ഹദീസ് 1313[↩]
- സുനനു അബീ ദാവൂദ്, അബൂ ദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 383, ഹദീസ് 4753[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 92, ഹദീസ് 584[↩]
- സുനനു അബീ ദാവൂദ്, അബൂ ദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 209, ഹദീസ് 3221[↩]
- അസ്സുനനുസ്സുഗ്റാ ലിന്നസാഈ, അബൂ അബ്ദിര്റഹ്മാന് അഹ്മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 100, ഹദീസ് 2055[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 63, ഹദീസ് 57[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 56, ഹദീസ് 956[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2250, ഹദീസ് 5708[↩]
