അന്ത്യനാളിന്റെ അടയാളങ്ങള്‍
അന്ത്യനാൾ (യൗമുൽ ഖിയാമഃ) എന്നത് ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ്. ഈ പ്രപഞ്ചത്തിന് ഒരവസാനമുണ്ട്. അത് എപ്പോൾ സംഭവിക്കും എന്നത് പ്രപഞ്ചനാഥനായ അല്ലാഹുവിന് മാത്രമേ അറിയൂ. പ്രവാചകന്മാർക്കോ മലക്കുകൾക്കോ പോലും അക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, വിശ്വാസികൾക്ക് മുന്നറിയിപ്പും പാഠവുമാവുന്ന ചില അടയാളങ്ങളെയും ദൃഷ്ടാന്തങ്ങളെയും കുറിച്ച് വിശുദ്ധ ഖുർആനിലൂടെയും നബി (സ്വ)യുടെ വചനങ്ങളിലൂടെയും ഇസ്‌ലാം വ്യക്തമായ സൂചനകൾ നൽകിയിട്ടുണ്ട്.
ദാബ്ബത്തുല്‍ അര്‍ദ്, യഅ്ജൂജ് മഅ്ജൂജ്, അൽ മസീഹുദ്ദജ്ജാല്‍, അജ്ഞതയും കൊലപാതകവും, സൂര്യന്റെ പടിഞ്ഞാറുള്ള ഉദയം, ഈസാനബിയുടെ പുനരാഗമനം തുടങ്ങിയ പ്രമാണബദ്ധമായ അന്ത്യനാളിന്റെ അടയാളങ്ങള്‍ ആണ് ഇവിടെ വിശദീകരിക്കുന്നത്
അന്ത്യസമയം എപ്പോഴാണ് സംഭവിക്കുകയെന്ന് അല്ലാഹു ഒരാള്‍ക്കും അറിയിച്ചു കൊടുത്തിട്ടില്ല. പ്രവാചകന്മാര്‍ക്കോ മലക്കുകള്‍ക്കോ പോലും ഇക്കാര്യം അറിയിക്കപ്പെട്ടിട്ടില്ല. ഒരിക്കല്‍ മതകാര്യങ്ങള്‍ സ്വഹാബികള്‍ക്ക് ചോദ്യോത്തര രീതിയില്‍ പഠിപ്പിക്കാന്‍ ജിബ്‌രില്‍(അ) എന്ന മലക്കിനെ പ്രവാചകന്റെ സന്നിധിയിലേക്ക് അല്ലാഹു അയച്ചു. മനുഷ്യരൂപം പൂണ്ട് വന്ന മലക്ക് നബി(സ്വ)യോട് ചോദിച്ചു. ”അന്ത്യനാള്‍ എപ്പോഴാണ്? നബി(സ്വ)യുടെ മറുപടി ‘ആ വിഷയത്തില്‍ ചോദിക്കപ്പെട്ടവന്‍ ചോദ്യകര്‍ത്താവിനേക്കാള്‍ വിവരമുള്ളവനല്ല” (മുസ്‌ലിം) 1.
എന്നാല്‍ അന്ത്യനാളിന്റെ കൃത്യമായ സമയം പഠിപ്പിച്ചിട്ടില്ലെങ്കിലും ചില അടയാളങ്ങളെയും സൂചനകളേയും കുറിച്ച് ഇസ്‌ലാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ സത്യ നിഷേധികളെ ലക്ഷ്യം വെച്ച് ചോദിക്കുന്നു. ‘‘ഇനി അന്ത്യസമയം പെട്ടെന്നവര്‍ക്ക് വന്നെത്തുന്നതല്ലാതെ മറ്റുവല്ലതും അവര്‍ക്ക് കാത്തിരിക്കാനുണ്ടോ? എന്നാല്‍ അതിന്റെ അടയാളങ്ങള്‍ വന്നുകഴിഞ്ഞിരിക്കുന്നു. അത് അവര്‍ക്ക് വന്നുകഴിഞ്ഞാല്‍ അവര്‍ക്കുള്ള ഉദ്‌ബോധനം അവര്‍ക്കെങ്ങനെ പ്രയോജനപ്പെടും!” (47:18).
ഇവിടെ അന്ത്യനാളിന്റെ അടയാളങ്ങള്‍ വന്നു കഴിഞ്ഞിരിക്കുന്നു എന്ന അല്ലാഹുവിന്റെ അറിയിപ്പ് രണ്ട് കാര്യങ്ങള്‍ പഠിപ്പിക്കുന്നു. അന്ത്യനാളിന്ന് ചില അടയാളങ്ങളുണ്ട് എന്നും അതില്‍ ചിലത് ഇതിനകം സംഭവിച്ചു കഴിഞ്ഞുവെന്നും മറ്റു ചിലത് വൈകാതെ സംഭവിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് തത്വത്തില്‍ സംഭവിച്ച ഫലം തന്നെയാണതിനെന്നും.
സംഭവിച്ചു കഴിഞ്ഞ ഒരു പ്രധാന അടയാളമാണ് തിരുമേനി(സ്വ)യുടെ നിയോഗം. അതുകൊണ്ടാണ് അവിടുന്ന് ഒരിക്കല്‍ ചൂണ്ടുവിരലും നടുവിരലും ചേര്‍ത്തു പിടിച്ച്‌കൊണ്ടു ഇങ്ങനെ അരുളിയത്. ”ഞാനും അന്ത്യസമയവും ഈ രണ്ട് വിരലുകള്‍ പോലെയാണ് (ബുഖാരി) 2.
അന്ത്യനാള്‍ സംഭവിക്കുന്നത് ഒരു വെള്ളിയാഴ്ചയായിരിക്കുമെന്ന് നബി വചനങ്ങള്‍ വ്യക്തമാക്കുന്നുണ്ട് (അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ). ഓരോ വെള്ളിയാഴ്ചയും പുലര്‍ച്ച മുതല്‍ അസ്തമയം വരെ ജീവജാലങ്ങളെല്ലാം അന്ത്യനാള്‍ പ്രതീക്ഷിക്കുന്നുണ്ട്. മനുഷ്യരും ജിന്നു വര്‍ഗവുമൊഴികെ എന്ന് നബി(സ്വ) പറയുകയുണ്ടായി (അബീദാവൂദ്) 3.
ലോകാവസാനത്തോടനുബന്ധിച്ച് ഭൂമുഖത്ത് പ്രകടമാവുന്ന അടയാളങ്ങളെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിലും നബി(സ്വ)യുടെ തിരുവചനങ്ങളിലും കാണാം. അതില്‍ ചിലത് രണ്ടിലുമുണ്ടെങ്കില്‍ മറ്റു ചിലത് ഹദീസില്‍ മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഖുര്‍ആന്‍, ഹദീസ് എന്നീ രണ്ടു പ്രമാണങ്ങളിലും വ്യക്തമായി സൂചിപ്പിക്കപ്പെട്ട ദൃഷ്ടാന്തങ്ങള്‍ ‘ദാബ്ബത്തുല്‍ അര്‍ദ്, യഅ്ജൂജ്, മഅ്ജൂജ് എന്നിവയാണ്. പ്രബലമായ ഹദീസുകളില്‍ വ്യക്തമായും ഖുര്‍ആനില്‍ വ്യംഗമായും പരാമര്‍ശിക്കപ്പെട്ട ദൃഷ്ടാന്തങ്ങള്‍ ദുഖാന്‍, ഈസാനബിയുടെ പുനരാഗമനം എന്നീ രണ്ടുകാര്യങ്ങളാണ്. എന്നാല്‍ പ്രബലമായ ഹദീസുകളില്‍ മാത്രമായി വെളിവാക്കപ്പെട്ട കാര്യങ്ങള്‍ പലതുമുണ്ട്. അസ്തമന സ്ഥാനത്ത് നിന്നുള്ള സൂര്യോദയം, ദജ്ജാലിന്റെ വരവ് എന്നീ കാര്യങ്ങളാണ് അവയില്‍ പ്രധാനം.
ദാബ്ബത്തുല്‍ അര്‍ദ്
دَابَّةُ الْأَرْض
അല്ലാഹു പറയുന്നു: ‘ആ വാക്ക് അവരുടെ മേല്‍ വന്നുഭവിച്ചാല്‍ ഭൂമിയില്‍ നിന്ന് ഒരുജന്തുവെ നാം അവരുടെ നേരെ പുറപ്പെടുവിക്കുന്നതാണ്. മനുഷ്യന്‍ തങ്ങളുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢവിശ്വാസം ഉള്ളവരായില്ല എന്ന കാര്യം അത് അവരോട് പറയും‘ (27:82). അന്ത്യദിനത്തില്‍ ഭൂമിയില്‍നിന്ന് എഴുന്നേല്‍പ്പിക്കപ്പെടുന്ന അത്ഭുത ജന്തുവിനെക്കുറിച്ച് ഈ വചനം വ്യക്തമാക്കിത്തരുന്നു. എല്ലാ നിലക്കും ജനങ്ങള്‍ ദുഷിക്കുകയും നന്മ കല്പിക്കുവാനോ തിന്മ തടയാനോ ആരും ഇല്ലാതെ വരികയും ചെയ്യുമ്പോള്‍ അല്ലാഹു ഈ ജന്തുവിനെ അയക്കുമെന്നാണ് നബി(സ്വ) പറയുന്നത്. ആ മൃഗത്തിന്റെ സംസ്‌കാരത്തെക്കുറിച്ചോ ആ മൃഗം എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ചോ കൃത്യമായി പറയുന്ന സ്വീകാര്യമായ ഹദീസുകളൊന്നും ഇല്ല. ഖിയാമത്ത് നാളിന്റെ അടയാളമായി ഈ ജീവിയെയും നബി(സ്വ) എണ്ണിയിരിക്കുന്നത് നാം വിശ്വസിക്കുകയാണ് വേണ്ടത്. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു. നബി(സ്വ) പറയുന്നത് ഞങ്ങള്‍ കേട്ടു. ”അന്ത്യനാളിന്റെ അടയാളമായി പ്രത്യക്ഷപ്പെടുന്ന ദൃഷ്ടാന്തങ്ങളില്‍ ആദ്യമായുണ്ടാകുന്നത് സൂര്യന്‍ അതിന്റെ അസ്തമനദിക്കില്‍നിന്ന് ഉദയം ചെയ്യലും ഒരു പൂര്‍വാഹ്ന സമയത്ത് ജനങ്ങളില്‍ മൃഗം അഥവാ ജീവി പ്രത്യക്ഷപ്പെടലുമാകുന്നു (മുസ്‌ലിം) 4.
യഅ്ജൂജ് മഅ്ജൂജ്
يَأْجُوج مَأْجُوج
ആഗോളവ്യാപകമായി അക്രമം അഴിച്ചുവിടുകയും ജനങ്ങളെ പൊറുതിമുട്ടിക്കുകയും ചെയ്യുന്ന ഒരുവിഭാഗം ആളുകള്‍ അന്ത്യനാളില്‍ പ്രത്യക്ഷപ്പെടുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘അങ്ങനെ യഅ്ജൂജ്-മഅ്ജൂജ് വിഭാഗങ്ങള്‍ തുറന്നു വിടപ്പെടുകയും അവര്‍ എല്ലാ കുന്നുകളില്‍നിന്നും കുതിച്ചിറങ്ങി വരികയും ആ സത്യവാഗ്ദാനം ആസന്നമാവുകയുംചെയ്താല്‍. അപ്പോഴതാ അവിശ്വസിച്ചവരുടെ കണ്ണുകള്‍ ഇമവെട്ടാതെ നിന്നുപോകുന്നു. ഞങ്ങളുടെ നാശമേ, ഞങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയില്‍ ആയിപ്പോയല്ലോ, അല്ല ഞങ്ങള്‍ അക്രമകാരികളായി പോയല്ലോ എന്നായിരിക്കും അവര്‍ പറയുന്നത’ (21:96,97).
മറുനാടുകളില്‍ അക്രമം, കുഴപ്പം, കവര്‍ച്ച മുതലായവ നടത്തി അശാന്തിയുണ്ടാക്കിയിരുന്ന ഒരു കൂട്ടമായിരുന്നു അവര്‍. രണ്ടു മലകളുടെ ഇടയ്ക്കുള്ള ഒരു മാര്‍ഗത്തില്‍ കൂടിയായിരുന്നു നേരത്തെ അവര്‍ വന്നിരുന്നത്. ഒരു ഇരുമ്പ് ഭിത്തികൊണ്ട് ദുല്‍ഖര്‍നൈന്‍ അതു അടച്ചുകളഞ്ഞതായി സൂറതു അല്‍കഹ്ഫില്‍ 95 മുതല്‍ 97 വരെയുള്ള സൂക്തങ്ങളില്‍ പറയുന്നു. എങ്കിലും അവര്‍ വെളിക്കുവരുമെന്നും ആ കെട്ട് തകര്‍ന്നുപോവുമെന്നും അദ്ദേഹം പ്രവചിക്കുകയും ചെയ്തു. ഇതെല്ലാം വിശുദ്ധ ഖുര്‍ആനില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. ലോകാവസാനത്തിന്റെ മുന്നോടിയായി 10 ദൃഷ്ടാന്തങ്ങള്‍ കാണുമെന്ന് നബി(സ്വ) എണ്ണിയതില്‍ ഒന്ന് യഅ്ജൂജിന്റെയും മറ്റൊന്ന് മഅ്ജൂജിന്റെയും വരവാണ്.
അൽ മസീഹുദ്ദജ്ജാല്‍
الْمَسِيحُ الدَّجَّال
നബി(സ്വ) പറഞ്ഞു. കള്ളന്മാരും വ്യാജവാദികളുമായ മുപ്പതോളം ദജ്ജാലുകള്‍ നിയോഗിക്കപ്പെടുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല. ഞാന്‍ ദൈവദൂതനാണെന്ന് ഇവരില്‍ ഓരോരുത്തരും വാദിക്കും (മുസ്‌ലിം) 5. ദജ്ജാലിനെക്കുറിച്ച് നബി(സ്വ)യുടെ താക്കീത് സത്യവിശ്വാസികള്‍ മാര്‍ഗഭ്രംശത്തില്‍ അകപ്പെടാതിരിക്കാന്‍ സഹായകമാവുന്നു. ദജ്ജാല്‍ ഒറ്റക്കണ്ണനാണെന്നും റസൂല്‍ പറഞ്ഞു. കളവ് പറയുന്നവര്‍ക്കെല്ലാം ആ പേര് പറയും.
അജ്ഞതയും കൊലപാതകവും
അബ്ദുല്ലാഹിബ്‌നു മസ്ഊദും(റ) അബൂമൂസല്‍ അശ്അരിയും(റ) പറയുന്നു. പ്രാവചകന്‍ പറഞ്ഞു. നിശ്ചയം അന്ത്യനാളിന് മുമ്പ് കുറച്ചു ദിവസങ്ങളുണ്ടായിരിക്കും. അതില്‍ അജ്ഞത അധികരിക്കുകയും വിജ്ഞാനം തിരോഭവിക്കുകയും അതില്‍ ഹര്‍ജ് വര്‍ദ്ധിക്കുകയും ചെയ്യും. ഹര്‍ജ് കൊലപാതകമാകുന്നു. (ബുഖാരി). 6.
സൂര്യന്റെ പടിഞ്ഞാറുള്ള ഉദയം
അബൂഹുറയ്‌റ(റ) പറയുന്നു. നബി(സ്വ) പറയുന്നു. നിങ്ങള്‍ ആറു കാര്യങ്ങള്‍ സംഭവിക്കുന്നതിന് മുമ്പായി സല്‍കര്‍മങ്ങളില്‍ മത്സരിക്കുക. അതായത് സൂര്യന്‍ അസ്തമയസ്ഥാനത്ത് നിന്ന് ഉദിക്കുക, പുകപടലങ്ങള്‍ വ്യാപിക്കുക, ദജ്ജാല്‍വരിക, ഒരുമൃഗം പ്രത്യക്ഷപ്പെടുക, നിങ്ങളില്‍ ഓരോരുത്തരുടെയും മരണം, പൊതുവായ വിപത്ത് (ലോകാവസാനം) സംഭവിക്കുക (മുസ്‌ലിം) 7.
അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നു. ഞാന്‍ തിരുമേനിയില്‍ നിന്ന് ഒരിക്കലും മറക്കാത്ത വിധം ഒരു ഹദീസ് മനപാഠമാക്കിയിട്ടുണ്ട്. നബി തിരുമേനി(സ്വ) ഇങ്ങനെ പറയുന്നുണ്ടായിരുന്നു: ലോകാവസാനത്തിന്റെ ഒന്നാമത്തെ ലക്ഷണം സൂര്യന്‍ ഉദിച്ചുയര്‍ന്ന ശേഷം ജനങ്ങളുടെ മുമ്പാകെ ഒരു പ്രത്യേക മൃഗം പ്രത്യക്ഷപ്പെടലാണ്. ഇതില്‍ ഒന്ന് സംഭവിച്ചാല്‍ താമസിയാതെതന്നെ മറ്റേതും സംഭവിക്കും (മുസ്‌ലിം) 4.
ഈസാനബിയുടെ പുനരാഗമനം
ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. (ഒന്ന്) അദ്ദേഹം ഉറക്കം പോലുള്ള അവസ്ഥയിലാണ്. അന്ത്യനാളിന്റെ അടയാളമായി ഭൂമിയില്‍ നിയുക്തനാവും. (രണ്ട്) അദ്ദേഹം മരിച്ചു. അല്ലാഹു അദ്ദേഹത്തിന് ജീവന്‍ നല്‍കി അന്ത്യദിനത്തിന്റെ അടയാളമായി അദ്ദേഹത്തിന്റെ പുനരാഗമനം ഉണ്ടായിരിക്കും. (മൂന്ന്) മറ്റു പ്രവാചകന്മാര്‍ക്കൊന്നും പുനരാഗമനം ഉണ്ടാവാത്തത് പോലെ മരണപ്പെട്ട അദ്ദേഹത്തിനും പുനരാഗമനം സാധ്യമല്ല.
അന്ത്യദിനത്തിന്റെ അടയാളമായി ഈസാനബി(അ)യുടെ പുനരാഗമനത്തെക്കുറിച്ച് ഇമാം ബുഖാരിയും മുസ്‌ലിമും മറ്റും ഉദ്ധരിക്കുന്ന ഹദീസുകള്‍ ഒട്ടേറെ നിവേദക പരമ്പരകളിലൂടെ സ്ഥിരപ്പെട്ടതാണ്. അതുകൊണ്ട്തന്നെ ഈസാ നബി ഉറക്കം പോലെയുള്ള അജാഗ്രാവസ്ഥയില്‍ ആവുകയും അന്ത്യദിവസത്തിന്റെ അടയാളമായി അദ്ദേഹം വരികയും ചെയ്യുമെന്ന് വിശ്വസിക്കാമെന്ന അഭിപ്രായത്തിലാണ് ഭൂരിപക്ഷ പണ്ഡിതന്മാരും യോജിക്കുന്നത്.
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 30, ഹദീസ് 09[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2385, ഹദീസ് 6138[↩]
- സുനനു അബീ ദാവൂദ്, അബൂ ദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 01, പേജ് 405, ഹദീസ് 1047[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 202, ഹദീസ് 2941[↩][↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 189, ഹദീസ് 157[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 2590, ഹദീസ് 6653[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 207, ഹദീസ് 2947[↩]
