ബഅ്സ് അഥവാ പുനരുത്ഥാനം
ഇസ്ലാമിക വിശ്വാസത്തിന്റെ അനിവാര്യമായ ഒരു ഭാഗമാണ് ബഅ്സ് അഥവാ പുനരുത്ഥാനം. ലോകാവസാനത്തിന് ശേഷം മരണപ്പെട്ടവരെല്ലാം ഉയിർത്തെഴുന്നേറ്റ്, ഐഹിക ജീവിതത്തിലെ തങ്ങളുടെ കർമ്മങ്ങളുടെ ഫലം അനുഭവിക്കാൻ ഒരുമിച്ചു കൂടുന്ന ദിവസം. നിർജീവമായ മണ്ണിൽ നിന്ന് സസ്യങ്ങളെ മുളപ്പിക്കുകയും, ബീജത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും ചെയ്ത അല്ലാഹുവിന്, മരണാനന്തരം അവരെ പുനഃസൃഷ്ടിക്കാൻ ഒരു പ്രയാസവുമില്ലെന്ന് വിശുദ്ധ ഖുർആൻ ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു.
മനുഷ്യർക്ക് പരസ്പരം സഹായിക്കാനോ സ്വാധീനിക്കാനോ കഴിയാത്ത അവസ്ഥയിലായിരിക്കും ആ ദിവസം. പരലോകം നീതിയിൽ അധിഷ്ഠിതമാണ്; ആർക്കും ആരെയും സഹായിക്കാൻ കഴിയാത്ത, സ്വന്തം കർമ്മങ്ങൾ മാത്രം തുണയാകുന്ന ഒരു വേദിയാണത്. പരലോകത്തിന്റെ സംവിധാനം, അവിശ്വാസികള്‍ പുനരുത്ഥാന നാളില്‍, പരലോകത്ത് തണല്‍ ലഭിക്കുന്നവര്‍, ശിപാര്‍ശകള്‍, മുഹമ്മദ് നബിയുടെ ശിപാര്‍ശ, സ്വീകാര്യമായ ശിപാര്‍ശ, നിരര്‍ഥകമായ ശഫാഅത്ത് മുതലായ പുനരുത്ഥാനവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.
മരിച്ചവരെ അവരുടെ കര്‍മഫലം ശരിക്കും അനുഭവിക്കുന്നതിന്ന് വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതിനാണ് ബഅ്സ് അഥവാ പുനരുത്ഥാനം എന്ന് പറയുന്നത്. നിര്‍ജീവാവസ്ഥയില്‍ നിന്ന് ജനകോടികളെ ഒരിക്കല്‍ സൃഷ്ടിച്ച അല്ലാഹുവിന് അവരെ രണ്ടാമത് സൃഷ്ടിക്കാനും പ്രയാസമുണ്ടാവില്ല. മരണപ്പെട്ടുപോയവരെ മുഴുവന്‍ അല്ലാഹു പുനരുജ്ജീവിപ്പിക്കും. പുനരുത്ഥാന ദിനത്തെ നിഷേധിക്കുന്നവര്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് അതിന്റെ സംഭവ്യതയെ ഖുര്‍ആന്‍ സ്ഥിരീകരിക്കുന്നു. ‘മനുഷ്യരേ, ഉയിര്ത്തെഴുന്നേല്പ്പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ആലോചിച്ചു നോക്കുക. തീര്‍ച്ചയായും നാമാണ് നിങ്ങളെ ആദിയില്‍ മണ്ണില്‍നിന്നും പിന്നീട് ബീജത്തില്‍നിന്നും പിന്നീട് ഭ്രൂണത്തില്‍ നിന്നും അനന്തരം രൂപം നല്കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരുവാന്‍ വേണ്ടിയാണിത് വിവരിക്കുന്നത്. നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ അവധി വരെ ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത്കൊണ്ടു വരുന്നു, അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണശക്തി പ്രാപിക്കുന്നതുവരെ നിങ്ങളെ വളര്‍ത്തുന്നു. നേരത്തെ ജീവിതം അവസാനിക്കപ്പെടുന്നവര് നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശ വാര്‍ധക്യത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്.
ഭൂമി വരണ്ട് നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്മേല് നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും കൗതുകമുള്ള എല്ലാതരം ചെടികളെയും മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ് സത്യമായുള്ളവന്‍. അവന് മരിച്ചവരെ ജീവിപ്പിക്കും. അവന് ഏത് കാര്യത്തിനും കഴിവുള്ളവനാണ്. അന്ത്യസമയം വരികതന്നെ ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്യും’ (22:5,6,7).
ഒന്നാമത്തെ കാഹളമൂത്തിലൂടെ ഭൂമിയും വാനവും അതിലെ വസ്തുക്കളുമെല്ലാം നശിക്കുകയും ഭൂമുഖം കുണ്ടും കുഴിയുമില്ലാത്ത വിശാലമായ മൈതാനമായിത്തീരുകയും ചെയ്യുന്നു. നബി(സ്വ) പറയുന്നു. ”പുനരുത്ഥാന നാളില്‍ ജനം ഒരുമിച്ചു കൂട്ടപ്പെടുന്നത് ഇളംചുവപ്പു നിറത്തിലുള്ള ശുദ്ധമായ ധാന്യമാവിന്റെ ഉണ്ടപോലെയുളള ഭൂമിയിലായിരിക്കും. അവിടെ ആരുടേയും അടയാളമുണ്ടായിരിക്കില്ല. (ബുഖാരി) 1. തുടര്‍ന്ന് കാഹളത്തില്‍ രണ്ടാമതും ഊതുന്നതോടെ എല്ലാവരും തങ്ങളുടെ ഖബ്റുകളില്‍ നിന്ന് പുറത്ത്വരുന്നു. ഭയവിഹ്വലരായി, ഉറക്കില്‍ നിന്ന് എഴുന്നേല്‍ക്കുന്നവിധം അവര്‍ അല്ലാഹുവിങ്കലേക്ക് ധൃതിപ്പെടും.
അല്ലാഹു പറയുന്നു: ”കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ അവര്‍ ഖബ്റുകളില്‍ നിന്ന് അവരുടെ രക്ഷിതാവിങ്കലേക്ക് കുതിച്ചുചെല്ലും. അവര്‍ പറയും നമ്മുടെ നാശമേ, നമ്മുടെ ഉറക്കത്തില്‍ നിന്നും നമ്മെ എഴുന്നേല്‍പ്പിച്ചത് ആരാണ്? ഇത് പരമകാരുണികന് വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്മാര് പറഞ്ഞത് സത്യം തന്നെയാണ്’ (36:51, 52). ഖബ്റുകളില്‍ നിന്നുള്ള ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ് എങ്ങനെയാണെന്ന് നബി(സ്വ) നമുക്ക് വിശദീകരിച്ച് തന്നിട്ടുണ്ട്. ആകാശത്ത് നിന്ന് മഴവര്‍ഷിക്കും. അപ്പോള്‍ മണ്ണില്‍നിന്ന് ചീര മുളച്ചുവരുന്നതുപോലെ മുളച്ചുവരുന്നു. മനുഷ്യന്റെ ശരീരത്തില്‍ നിന്ന് നശിക്കാത്തതായി ഒന്നുമുണ്ടാവില്ല, ഒരെല്ല് ഒഴികെ. അവന്റെ വാല്‍ക്കുറ്റിയാണത്. അതില്‍നിന്നാണ് അന്ത്യനാളില്‍ അവന് പുനഃസൃഷ്ടിക്കപ്പെടുന്നത് (മുസ്ലിം) 2.
മുഴുവന്‍ മനുഷ്യരും ഇവിടെ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്. ഒരാളെയും വിട്ടുകളയാതെ നാം അവരെ ഒരുമിച്ചു കൂട്ടുന്ന ദിവസം (18:47). ‘പറയുക: തീര്‍ച്ചയായും പൂര്‍വികരും പില്‍ക്കാലക്കാരും എല്ലാം കൃത്യമായ ഒരവധിക്ക് ഒരുമിച്ച് കൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു’ (56:49, 50).
മനുഷ്യരെ മാത്രമല്ല, ജന്തുക്കളെയും പരലോകത്ത് ഒരുമിച്ചു കൂട്ടുമെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (6:38). എല്ലാ സൃഷ്ടികളും അന്ത്യനാളില്‍ ഒരുമിച്ചു കൂട്ടപ്പെടും. കാലികളും പറവകളും ഇഴജീവികളുമെല്ലാം. നബി(സ്വ) പറയുന്നു. ഖിയാമത്ത് നാളില്‍ ഓരോരുത്തരുടേയും അവകാശങ്ങള്‍ നല്കപ്പെടുന്നതാണ്. അങ്ങനെ കൊമ്പില്ലാത്ത ആട് കൊമ്പുള്ള ആടില്‍നിന്ന് പ്രതികാരം സ്വീകരിക്കുന്നതാണ്. (മുസ്ലിം) 3.
ഐഹിക ജീവിതത്തില്‍ പലവിധ സ്ഥാനമാനങ്ങള്‍ അലങ്കരിച്ചവരും ഉയര്‍ന്ന പദവികള്‍ അലങ്കരിച്ചവരും അന്ന് പരലോകത്ത് ഒരുമിച്ച് കൂടുമ്പോള്‍ ഒരേ അവസ്ഥയിലാണ്. നബി(സ്വ) പറയുന്നു. ജനങ്ങളെല്ലാം പുനരുത്ഥാന നാളില്‍ ഒരുമിച്ചു കൂട്ടപ്പെടുന്നത് പാദരക്ഷയണിയാത്തവരും വസ്ത്രം ധരിക്കാത്തവരും ചേലാകര്‍മം ചെയ്യപ്പെടാത്തവരുമായിട്ടായാരിക്കും. ഇത്കേട്ട ആഇശ(റ) ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചോ! പരസ്പരം കാണുന്ന വിധം! അവിടുന്ന് പറഞ്ഞു. ആഇശാ! അന്യോന്യം നോക്കുന്നതിനേക്കാള്‍ ഏറെ ഗൗരവമാണ് അന്നത്തെകാര്യം (ബുഖാരി) 4.
പരലോകത്തിന്റെ സംവിധാനം
പരലോകത്തിന്റെ സംവിധാനം നീതിപൂര്‍വകമായിരിക്കും. ഒട്ടും അനിതി ആരോടും കാണിക്കാതെ മനുഷ്യന്റെ കര്‍മങ്ങള്‍ക്ക് അര്‍ഹമായ രക്ഷാ ശിക്ഷകള്‍ കണിശമായി നല്കുന്ന വേദിയാണത്. ഓരോ മനുഷ്യനും അവനവന് ചെയ്ത കര്‍മങ്ങള്‍ മാത്രം തുണയായിത്തീരുന്ന പരലോകത്ത് ബന്ധങ്ങളോ സ്വാധീനങ്ങളോ യാതൊരു ഉപകാരവും ചെയ്യുകയില്ല. അല്ലാഹു പറയുന്നു: ‘മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവിനും തന്റെ സന്താനത്തിന് പ്രയോജനം ചെയ്യാനാവാത്ത, ഒരു സന്തതിയും തന്റെ പിതാവിന് പ്രയോജനകാരിയാവാത്ത, ഒരുദിവസത്തെ നിങ്ങള്‍ ഭയപ്പെടുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ’ (31:33).
മറ്റാരും സഹായത്തിനില്ലാത്ത പരലോക നാളില്‍ സ്വന്തം കര്‍മങ്ങള്‍ മാത്രമാണ് ഓരോരുത്തരുടെയും രക്ഷയ്ക്കുണ്ടാവുക. ആ കര്‍മങ്ങള്‍ ചീത്തയായിരുന്നാല്‍ അവന് ലഭിക്കാനിരിക്കുന്നത് നരക ശിക്ഷയായിരിക്കും. ‘‘അതല്ല; മൂസായുടെയും കടമകള്‍ നിറവേറ്റിയ ഇബ്റാഹീമിന്റെയും പത്രികകളില്‍ ഉള്ളതിനെപ്പറ്റി അവന് വിവരം അറിയിക്കപ്പെട്ടില്ലേ? അതായത് ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും അവന്റെ പ്രയത്നഫലം വഴിയെ അവന്ന് കാണിച്ചുകൊടുക്കപ്പെടുകയും ചെയ്യും എന്നുമുള്ള കാര്യം. പിന്നീട് അതിന് ഏറ്റവും പൂര്‍ണമായ പ്രതിഫലം അവന് നല്കപ്പെടുന്നതാണെന്നും’ (53:36-41).
പ്രവാചകന്മാര് മുഖേന അല്ലാഹു മനുഷ്യവര്‍ഗത്തെ പഠിപ്പിച്ച പരലോക സംവിധാനത്തെക്കുറിച്ചുള്ള ഈ യാഥാര്‍ഥ്യത്തില്‍ നിന്നും വിവിധ കാലങ്ങളില്‍ പ്രവാചകന്മാരുടെ അനുയായികള്‍ വ്യതിചലിക്കുകയുണ്ടായി. യഹൂദരും ക്രൈസ്തവരും തങ്ങള്‍ നരകത്തില്‍ പ്രവേശിക്കേണ്ടിവരികയില്ല എന്ന വിശ്വാസം വെച്ചുപുലര്‍ത്തിയിരുന്നു. ഇനി പ്രവേശിക്കേണ്ടിവന്നാല്‍ തന്നെ കുറഞ്ഞ നാളുകള്‍ മാത്രമേ അവിടെ താമസിക്കേണ്ടതുള്ളൂ എന്ന് അവര്‍ പറഞ്ഞു. തങ്ങള്‍ ദൈവത്തിന്റെ പ്രിയപ്പെട്ടവരും സന്തതികളുമാണെന്നാണ് ഇതിന് അവര്‍ കാരണം പറഞ്ഞത്. മുഹമ്മദ് നബി(സ്വ) ഇസ്ലാംമത വിശ്വാസാചാരങ്ങള്‍ സമൂഹത്തെ പഠിപ്പിച്ചു. ‘ആര് നന്മ ചെയ്താലും അത് അവന് കാണും. ആര് തിന്മ ചെയ്താല്‍ അതും അവന് കാണും’ (99:7,8) എന്ന് വിശുദ്ധ ഖുര്‍ആനിലൂടെ പഠിപ്പിച്ചുതന്നു. സ്വപുത്രി ഫാത്വിമ(റ)യോട് പോലും നരകാഗ്നിയില്‍നിന്ന് നിന്നെ രക്ഷപ്പെടുത്താന്‍ തനിക്ക് കഴിയുകയില്ല എന്ന് നബി(സ്വ) പറഞ്ഞു (മുസ്ലിം) 5. സ്വന്തം പിതാവിനെയോ സത്യനിഷേധികളായ ബന്ധുക്കളെയോ നരകത്തില്‍നിന്ന് രക്ഷിക്കാന്‍ മുഹമ്മദ് നബി(സ്വ)ക്ക് പോലും കഴിയില്ലെന്ന് പഠിപ്പിക്കപ്പെടുന്നതിലൂടെ ഓരോ വ്യക്തിയ്ക്കും അവനവന്റെ വിശ്വാസവും കര്‍മവും മാത്രമാണ് രക്ഷിതാവിങ്കല്‍ വിധി തീര്‍പ്പിന് പരിഗണിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇതാണ് ഇസ്ലാം പഠിപ്പിച്ചു തരുന്ന പരലോക വിശ്വാസം.
അവിശ്വാസികള്‍ പുനരുത്ഥാന നാളില്‍
പുനരുത്ഥാന നാളില്‍ ജനങ്ങള്‍ എല്ലാവരും ഐഹിക ജീവിതത്തിലെ കര്‍മഫലങ്ങള്‍ പ്രതീക്ഷിക്കുകയാണ്. അവരില്‍ വിശ്വാസികളും അവിശ്വാസികളും വിശ്വാസികളായിരിക്കെ തന്നെ പാപം ചെയ്തവരുമെല്ലാമുണ്ട്. വിശ്വാസവും കര്‍മവും മാത്രം തുണയായിവരുന്ന പരലോകത്ത് അപരനെ ക്കുറിച്ച് ഒരാള്‍ക്കും ആലോചിക്കാന്‍ പോലും നേരമില്ലാതെ വെപ്രാളപ്പെട്ട് കഴിയുന്ന അവസ്ഥയിലായിരിക്കും. പുനരെഴുന്നേല്‍പ്പിന്റെ കാഹളമൂത്ത് ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ മഹ്ശറിലേക്ക്, ഒരുകുറി നാട്ടിയതിലേക്ക് പാഞ്ഞു ചൊല്ലുന്ന പ്രകാരം, ധൃതിപ്പെട്ടുകൊണ്ട് ഖബ്റുകളില്‍ നിന്ന് പുറത്തുവരുന്ന (70:43) സമയത്ത് അവിശ്വാസികള്‍ ചോദിക്കുന്നത് ഇപ്രകാരമായിരിക്കും: ‘ഞങ്ങളുടെ നാശമേ, ആരാണ് ഞങ്ങള്‍ ഉറങ്ങുന്നിടത്ത് നിന്ന് ഞങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്? ഇത് പരമകാരുണികന് നമ്മോട് വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്മാര് സത്യംതന്നെയാണ് പറഞ്ഞിട്ടുള്ളത്’(36:52). ‘അല്ലാഹുവിന്റെ സന്നിധിയിലേക്ക് വിചാരണയ്ക്കായി പുറപ്പെടാന്‍ വളരെ അടുത്തു നിന്ന് വിളിച്ചു പറയപ്പെടും. മനുഷ്യാ, അടുത്ത സ്ഥലത്തുനിന്ന് ഒരാള്‍ വിളിക്കുന്ന ആ ദിവസത്തെ നീ ചെവിയോര്‍ത്തു കൊണ്ടിരിക്കുക. അതായത് ഘോരശബ്ദം ജനങ്ങള്‍ യാഥാര്‍ഥ്യമായി കേള്‍ക്കുന്ന ദിവസം. അത് ഖബ്റുകളില്‍ നിന്നുള്ള പുറപ്പാടിന്റെ ദിവസമത്രെ’ (50:41, 42). ‘അവിശ്വാസികള്‍ പരലോകത്ത് എത്തുന്നത് കണ്ണു താഴ്ന്ന് മ്ലാനമുഖത്തോടെയും നിന്ദ്യത അവരെ പൂര്‍ണമായും വലയംചെയ്ത വിധത്തിലുമായിരിക്കും’ (70:44,14:42,43).’ഭയത്തിന്റെ ആധിക്യത്താല്‍ അവരുടെ ഹൃദയം തൊണ്ടക്കുഴിയില്‍ എത്തുമാറായിട്ടുണ്ടാകും. എന്തു സംഭവിക്കുമെന്നറിയാതെ അവര്‍ ശ്വാസമടക്കിപ്പിടിച്ചായിരിക്കും നില്‍ക്കുന്നത്’ (40:18).
‘കുറ്റവാളികളായ ഇവരെ ചങ്ങലകളില്‍ പരസ്പരം ബന്ധിച്ചായിരിക്കും കൊണ്ടുവരിക. അവരുടെ കുപ്പായങ്ങള്‍ കറുത്ത ടാര്‍കൊണ്ടുള്ളതും മുഖം തീകൊണ്ടു പൊതിഞ്ഞതുമായിരിക്കും‘ (14:49,50).
കത്തിജ്ജ്വലിച്ചു നില്ക്കുന്ന സൂര്യന് ശിരസ്സിന് മീതെ താഴ്ത്തപ്പെട്ട വിധത്തിലുള്ള നിറുത്തം അത്യധികം ഭയാനകം തന്നെയാണ്. നബി(സ്വ) പറയുന്നു: അന്ത്യനാളുകളില്‍ സൂര്യന് സൃഷ്ടികളോട് ഒരു ‘മീല്‍’ അകലത്തിലായിരിക്കുമുണ്ടാവുക. സുലൈമുബ്നു ആമിര്‍ പറയുന്നു. അല്ലാഹുവാണ്, ‘മീല്‍’ കൊണ്ടുദ്ദേശിച്ചത് ഭൂമിയിലെ ദൂരമാണോ അതല്ല, സുറുമക്കോല് ആണോ എന്ന് വ്യക്തമാക്കിയില്ല. ഇതുകാരണം ജനങ്ങള്‍ അവരുടെ കര്‍മങ്ങളുടെ തോതനുസരിച്ച് വിയര്‍പ്പില്‍ മുങ്ങിയിരിക്കും. അത് നെരിയാണി വരേയും കാല്‍മുട്ടു വരേയും അരവരേയും വായവരെയും എത്തിയവരുണ്ടാകും (മുസ്ലിം) 6.
‘കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം! അന്ന് കുറ്റവാളികളെ നീലവര്‍ണമുള്ളവരായി നാം ഒരുമിച്ചു കൂട്ടും. അവര്‍ തമ്മില്‍ അന്യോന്യം പിറുപിറുക്കും: പത്തു ദിവസമല്ലാതെ നിങ്ങള്‍ ഭൂമിയില്‍ പാര്‍ക്കുകയുണ്ടായിട്ടില്ല’ (20:102,103). പരലോക ജീവിതത്തിന്റെ ദൈര്‍ഘ്യവും അവിടത്തെ കാഴ്ചകളും കാണുമ്പോള്‍ തങ്ങള്‍ അതേവരെ ഈ ഭൂമിയില്‍ കഴിച്ചുകൂട്ടിയ കാലം വളരെ കുറച്ചുമാത്രമായിരുന്നുവെന്ന് അവര്‍ സ്വയം പറഞ്ഞു പോകുന്നു. കുറ്റവാളികള്‍ മഹ്ശറിലേക്ക് പോകുന്നത് അന്ധരും ബധിരരും മൂകരുമായും മുഖം കുത്തിക്കൊണ്ടുമായിരിക്കും. ‘ഖിയാമത്തു നാളില്‍ അവരെ മുഖംകുത്തിക്കൊണ്ടു നാം ഒരുമിച്ചുകൂട്ടുന്നതാണ്. അന്ധരും ഊമകളും ബധിരരുമായിക്കൊണ്ട്. അവരുടെ സങ്കേതം നരകം ആകുന്നു. അതിന്റെ ജ്വാല അണയുമ്പോഴെല്ലാം അവര്‍ക്ക് നാം ആളിക്കത്തല്‍ വര്‍ധിപ്പിക്കുന്നതാണ്’ (17:97). മനുഷ്യര്‍ എങ്ങനെയാണ് അവരുടെ മുഖങ്ങളില്‍ (മുഖം കുത്തിക്കൊണ്ട്) ഒരുമിച്ച് കൂട്ടപ്പെടുക എന്ന് ചോദിക്കപ്പെട്ടപ്പോള്‍ നബി(സ്വ) ഇപ്രകാരം ഉത്തരം പറഞ്ഞതായി അനസ്(റ) പറയുന്നു. അവരെ അവരുടെ കാലുകളില്‍ നടത്തിയവന് അവരെ മുഖങ്ങളില്‍ നടത്തുവാനും തീര്‍ച്ചയായും കഴിവുള്ളവനാകുന്നു (മുസ്ലിം) 7.
അല്ലാഹുവിന്റെ ഉദ്ദേശ്യത്തെ വിസ്മരിച്ച് തോന്നിയതു പോലെ ജീവിക്കുന്നവരെ പരലോകത്ത് അന്ധരായിട്ടാണ് ഒരുമിച്ച് കൂട്ടപ്പെടുക എന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ‘ആരെങ്കിലും എന്റെ ഉദ്ബോധനത്തെ അവഗണിച്ചാല്‍ നിശ്ചയമായും അവന് ഇടുങ്ങിയ ഒരു ജീവിതം ഉണ്ടായിരിക്കുന്നതാണ്. ഉയിര്ത്തെഴുന്നേല്പു നാളില്‍ നാം അവനെ അന്ധനായ നിലയില്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്’ (20:124).
ദുരിതങ്ങളും യാതനകളും നിറഞ്ഞ നരക ജീവിതത്തിലേക്കുള്ള ഒരുതുടക്കം എന്ന നിലക്ക്തന്നെ അത്യന്തം ഭീതിദവും ഭയാനകവുമായ ആയ പുനരുത്ഥാനനാളില്‍ അവിശ്വാസിയുടെ മനസ്സില്‍ വേദനയും വീണ്ടുവിചാരവും ഉണ്ടാകുന്നു. അസഹനീയമായ ശിക്ഷ മുന്നില്‍ കണ്ട് വിലപിക്കാന്‍ തുടങ്ങുന്നു. ‘അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ നന്നായേനെ‘(78:40). ‘അക്രമം ചെയ്തവന് ഖേദത്തോതെ കൈ കടിക്കുന്ന ദിനം. അന്ന് അവന് പറയും: ‘കഷ്ടം! റസൂലിന്റെ കൂടെ ഞാന്‍ ആ മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! എന്റെ കഷ്ടമേ, ഇന്ന ആളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! എനിക്ക് ഉദ്ബോധനം വന്നുകിട്ടിയതിന് ശേഷം അതില്‍ നിന്ന് അവനെന്നെ എന്നെ തെറ്റിച്ചു കളഞ്ഞല്ലോ!’ പിശാച് മനുഷ്യനെ കൈവിട്ടു കളയുന്നവനാകുന്നു’ (25: 27-29).
‘സത്യത്തെ തള്ളിപ്പറഞ്ഞവരുടെ കര്‍മങ്ങള്‍ മരുഭൂമിയിലെ മരീചികപോലെയാണ്. ദാഹിച്ചവര്‍ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവര്‍ അതിന്നടുത്ത് ചെന്നാല്‍ അങ്ങനെ ഉള്ളതായിത്തന്നെ അവര്‍ കണ്ടെത്തുകയില്ല. എന്നാല്‍ പരലോകത്ത് തന്റെ അടുത്ത് അല്ലാഹുവെ അവന് കണ്ടെത്തുന്നതാണ്’ (24:39). ‘അവര്‍ പ്രവര്‍ത്തിച്ച കര്‍മങ്ങളുടെ നേരെ നാം തിരിയുകയും അവയെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയുംചെയ്യും’ (25:23).
മഹ്ശറിലുള്ള നിറുത്തത്തിന്റെ പ്രയാസം കാരണത്താല്‍ കുറ്റവാളികള്‍ നരകത്തിലേക്ക് ആയാലും പ്രശ്നമില്ല, ഇവിടെ നിന്ന് ഒന്ന് രക്ഷപ്പെട്ട് കിട്ടിയാല്‍ മതിയായിരുന്നു എന്ന് പോലും ചിന്തിച്ചുപോകുന്ന രംഗമാണിത്.
പരലോകത്ത് തണല്‍ ലഭിക്കുന്നവര്‍
കടുത്ത ചൂടില്‍ മനുഷ്യര്‍ വിയര്‍പ്പില്‍ മുങ്ങി അങ്ങേയറ്റം ദുരിതവും പ്രയാസവുമായി കഴിയുന്ന വിചാരണക്ക് മുമ്പുള്ള വിഷമഘട്ടത്തില്‍ പരമകാരുണികനായ അല്ലാഹുവിന്റെ പ്രത്യേകമായ തണലും സംരക്ഷണവും ലഭിക്കുന്നത് വളരെയധികം സന്തോഷകരമായ അനുഭവമായിരിക്കും. ഈ സൗഭാഗ്യം സിദ്ധിക്കുന്ന വിശ്വാസികളില്‍പ്പെട്ട ഏഴ്വിഭാഗം ആളുകളെ നബി(സ്വ) പരിചയപ്പെടുത്തുന്നു.
”ഏഴ് വിഭാഗമാളുകള്‍! അല്ലാഹു നല്കുന്ന തണലല്ലാതെ മറ്റൊരുതണലും ലഭിക്കാത്ത ദിവസത്തില്‍ തണല്‍ ലഭിക്കുന്നവരാണ് .
(ഒന്ന്) നീതി നിഷ്ഠനായ നേതാവ്. (രണ്ട്) തന്റെ രക്ഷിതാവിന്നായുള്ള ആരാധനയില്‍ വളര്‍ന്നുവന്ന യുവാവ്. (മൂന്ന്) പള്ളികളില്‍ മനസ്സ് ബന്ധിക്കപ്പെട്ട മനുഷ്യന്. (നാല്) അല്ലാഹുവിന്റെ പേരില്‍ പരസ്പരം സ്നേഹിക്കുകയും അവന്റെ പേരില്‍ സംഗമിക്കുകയും അവന്റെ പേരില്‍തന്നെ പിരിയുകയും ചെയ്യുന്ന രണ്ടു പേര്. (അഞ്ച്) കുലീനയും സുന്ദരിയുമായ സ്ത്രീ അവിഹിത വേഴ്ചക്ക് ക്ഷണിച്ചപ്പോള്‍ ”ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു” വെന്ന് പറഞ്ഞവന്. (ആറ്) വലതുകൈ ചെലവഴിക്കുന്നത് ഇടതുകൈ അറിയാതെ രഹസ്യമാക്കി വെച്ചവന്. (ഏഴ്) ഏകനായിരുന്ന് അല്ലാഹുവിനെ ഓര്‍ത്ത് കണ്ണീര് വാര്‍ക്കുന്നവന്‍ (ബുഖാരി) 8
ഈ ഏഴ് കൂട്ടര്‍ക്ക് പുറമെ മറ്റു ചിലരെയും റസൂല്‍(സ്വ) ആ ഗണത്തില്‍പ്പെടുത്തിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു ”ഞെരുങ്ങുന്നവന് സാവകാശമുണ്ടാക്കുകയോ അവനില്‍നിന്ന് അത് നീക്കുകയോ ചെയ്യുന്നവന് അല്ലാഹു അവന്റെ തണല്‍ ഇട്ടുകൊടുക്കുന്നതാണ് (മുസ്ലിം) 9.
”ഞെരുക്കമനുഭവിക്കുന്നവന് അതില്‍ സാവകാശം നല്‍കുകയോ അത് ഒഴിവാക്കിക്കൊടുക്കുകയോ ചെയ്യുന്നവന് അവന്റെ നിഴലല്ലാത്ത മറ്റൊരു നിഴലും ഇല്ലാത്ത നാളില്‍ അവന്റെ നിഴലിലായിരിക്കും’ (അഹ്മദ്) 10. ഒട്ടേറെ പേര് ഈ ഗണത്തില്‍ ഉള്‍പ്പെടുന്നതായി ഇബ്നു ഹജര്‍(റ) രേഖപ്പെടുത്തുന്നുണ്ട്.
ഇഹലോകത്ത് പ്രയാസമനുഭവിക്കുന്നവരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാനോ അകറ്റാനോ നടത്തുന്ന പ്രയത്നങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ വലിയ പ്രതിഫലം ലഭിക്കുന്ന കാര്യങ്ങളാണ്. സൃഷ്ടികളോടുള്ള കാരുണ്യവും ആര്‍ദ്രതയും സ്രഷ്ടാവിന്റെ കാരുണ്യത്തിന് അവരെ അര്‍ഹരാക്കുമെന്ന് തിരുദൂതര്‍ പഠിപ്പിച്ചിട്ടുണ്ട്. നബി(സ്വ) പറയുന്നു ”ഒരു വിശ്വാസിയുടെ ഐഹിക ജീവിതത്തിലെ പ്രയാസങ്ങള്‍ക്ക് ആശ്വാസം നല്കുന്നവന് പുനരുത്ഥാന നാളില്‍ അവന്റെ പ്രയാസങ്ങള്‍ക്ക് അല്ലാഹു ആശ്വാസം നല്‍കുന്നതാണ്. ഞെരുക്കമനുഭവിക്കുന്നവന് സൗകര്യം ചെയ്തുകൊടുത്തവന് ഇഹത്തിലും പരത്തിലുമുള്ള പ്രയാസങ്ങള്‍ അല്ലാഹു ലഘൂകരിക്കുന്നതാണ്. ഒരു മുസ്ലിമിന്റെ രഹസ്യങ്ങള്‍ മറച്ചുപിടിക്കുന്നവന് അല്ലാഹു ഇഹത്തിലും പരത്തിലും രഹസ്യങ്ങള്‍ മറച്ചു വെക്കുന്നതാണ്. ഒരാള്‍ തന്റെ സഹോദരനെ സഹായിക്കുന്ന കാലത്തോളം അല്ലാഹു അവനെയും സഹായിച്ചു കൊണ്ടിരിക്കും (മുസ്ലിം) 11.
പുനരുത്ഥാന നാളില്‍ മനുഷ്യര്‍ക്ക് പരസ്പരം സഹായിക്കാനോ സംരക്ഷണം നല്‍കാനോ കഴിയാതെ വിഷമസന്ധിയില്‍ കഴിഞ്ഞുകൂടുമ്പോള്‍ പരമകാരുണികനായ അല്ലാഹുവിന്റെ സഹായത്തിനും കാരുണ്യത്തിനും അവരെ അര്‍ഹരാക്കുന്നത് ഐഹികജീവിതത്തില്‍ സഹജീവികളോട് കാണിച്ച ആര്‍ദ്രതയോടും വിട്ടുവീഴ്ചയോടും കൂടിയുള്ള പെരുമാറ്റമാണ്.
ശിപാര്‍ശകള്‍
പരലോകത്ത് നബി(സ്വ) മനുഷ്യസമൂഹത്തെ വിചാരണക്കെടുക്കാന്‍ അല്ലാഹുവിനോട് നടത്തുന്ന മഹത്തായ ശിപാര്‍ശക്ക് പുറമെ വേറെ ചില ശിപാര്‍ശകള്‍ (ശഫാഅത്തുകള്‍) കൂടി നടക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് താഴെ വിവരിക്കുന്നത്. അഞ്ച് തരം ശിപാര്‍ശകളാണ് അവ.
- തൗഹീദ് (ഏക ദൈവാരാധന) ഉണ്ടാവുകയും എന്നാല്‍ ശിക്ഷ അര്‍ഹിക്കുന്ന കുറ്റങ്ങള്‍ സംഭവിക്കുകയും ചെയ്ത ആളുകളെ അവരുടെ ശിക്ഷയുടെ കാലാവധി കഴിയുമ്പോള്‍ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗത്തിലെത്തിക്കുന്നു. എന്നാല്‍ ഇത് നടക്കുന്നത് ഒരു ശിപാര്‍ശ മുഖേനെയാണ്. നബി(സ്വ) പറയുന്നു.”അപ്പോള്‍ നരകാവകാശികള്‍ മരിക്കുകയോ ജീവിക്കുകയോ ചെയ്യാതെ അതില്‍ കഴിച്ചുകൂട്ടുന്നു. എന്നാല്‍ ചില കുറ്റങ്ങള്‍ കാരണം നരകശിക്ഷയേറ്റവര് ഉണ്ട്. അവരെ അഗ്നി കൊന്നു കളയുകയും കരിക്കുകയും അവര്‍ മരിക്കുകയും ചെയ്യുന്നു. ആ സമയത്ത് ശിപാര്‍ശക്ക് അനുമതി നല്കപ്പെടുന്നു. അപ്പോള്‍ അവരെ കൂട്ടംകൂട്ടമായി കൊണ്ടുവരികയും സ്വര്ഗനദികളില് വിതറുകയും ചെയ്യുന്നു. അനന്തരം ഇങ്ങനെ പറയപ്പെടുന്നു. ‘സ്വര്‍ഗവാസികളേ, അവര്‍ക്ക് മീതെ (വെള്ളം) ചൊരിയുവീന്.’ അവരുടെ ജലപ്രവാഹത്തില്‍ ഒലിച്ചുവരുന്ന ചപ്പുചവറുകള്‍ക്കിടയില്‍ നിന്ന് മുളച്ചുവരുന്ന വിത്തുപോലെ, അവര്‍ മുളച്ചുവരുന്നു. (മുസ്ലിം) 12. ഈ ശിപാര്‍ശക്ക് നബി തിരുമേനിക്കും മറ്റു മുത്തഖികള്ക്കും അനുമതി നല്‍കുന്നതാണ്. നബി(സ്വ) പറയുന്നു ”ഞാന്‍ ശിപാര്‍ശ നടത്തും. അപ്പോള്‍ എനിക്ക് പരിധി നിശ്ചയിച്ച് തരും. അവരെ ഞാന്‍ നരകത്തില്‍നിന്ന് മോചിപ്പിച്ച് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും (ബുഖാരി) 13.
- നരകത്തിന് അര്‍ഹതപ്പെട്ടവരെ അതില്‍ പ്രവേശിപ്പിക്കാതിരിക്കാനുള്ള ശിപാര്‍ശ. ഇത് ഇഹലോകത്ത്വെച്ച് നടക്കുന്ന ശിപാര്‍ശയാണ്. നബി(സ്വ) പറയുന്നു: ”അല്ലാഹുവിങ്കല്‍ ഒന്നിനേയും പങ്ക് ചേര്‍ക്കാത്ത നാല്പത് പേര് ഒരു മുസ്ലിമിന് വേണ്ടി മയ്യിത്ത് നമസ്കരിച്ചാല്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ അവരുടെ ശിപാര്‍ശ അല്ലാഹു സ്വീകരിക്കുന്നതാണ് (മുസ്ലിം) 14.
- വിശ്വാസികള്‍ക്ക് പരലോകത്ത് പദവികള്‍ ഉയര്‍ത്തിക്കിട്ടാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥന. അബൂസലമ(റ) എന്ന സ്വഹാബി മരിച്ചപ്പോള്‍ നബി(സ്വ) അദ്ദേഹത്തിന് വേണ്ടി ഇങ്ങനെ പ്രാര്‍ഥിച്ചു.”അല്ലാഹുവേ, അബൂസലമക്ക് നീ പൊറുത്ത് കൊടുക്കേണമേ, സന്മാര്ഗികളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പദവി നീ ഉയര്‍ത്തേണമേ, ബാക്കിയുള്ളവരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പിന്ഗാമികളില് അദ്ദേഹത്തിന്റെ അഭാവം നീ പരിഹരിക്കേണമേ, സല്വലോക രക്ഷിതാവേ, അദ്ദേഹത്തിനും ഞങ്ങള്‍ക്കും നീ പൊറുത്ത് തരേണമേ, അദ്ദേഹത്തിന്റെ ഖബ്ര്‍ നീ വിശാലമാക്കി കൊടുക്കകയും പ്രകാശം ചൊരിഞ്ഞു കൊടുക്കുകയും ചെയ്യേണമേ (മുസ്ലിം) 15.ഈ പ്രാര്‍ഥന ഒരു ശിപാര്‍ശയാണ് എന്ന് ഇതിന് മുമ്പ് ഉദ്ധരിച്ച നബി വചനങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഇത് വിശ്വാസികള്‍ക്ക് പരസ്പരം നടത്താവുന്ന ശിപാര്‍ശയാണ്.
- നബി(സ്വ)യുടെ താങ്ങായി നിലകൊള്ളുകയും നബിക്കുവേണ്ട സംരക്ഷണം നല്‍കുകയും ചെയ്തിരുന്ന അബൂത്വാലിബ് മുസ്ലിമായിരുന്നില്ല. അദ്ദേഹം വിശ്വാസിയായിട്ടില്ലെങ്കിലും നബിയുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട എല്ലാ വിധ സഹായവും സഹകരണവും ചെയ്തുകൊടുത്തു. പരലോകത്ത് അദ്ദേഹത്തിന് സ്വര്‍ഗപ്രവേശത്തിന് അര്‍ഹതയില്ലെങ്കിലും നരകാഗ്നിയില്‍ നിന്നുള്ള ശിക്ഷക്ക് അല്പം അയവ് ഉണ്ടായേക്കുമെങ്കിലോ എന്ന പ്രതീക്ഷയോടെ റസൂല്‍(സ്വ) ശിപാര്‍ശ നടത്തും. നബി(സ്വ) പറഞ്ഞു: ”പുനരുത്ഥാനനാളില്‍ ഒരു പക്ഷേ എന്റെ ശിപാര്‍ശ അദ്ദേഹത്തിന് ഉപകാരപ്പെട്ടേക്കാം. അങ്ങനെയായാല്‍ അദ്ദേഹത്തെ ഞെരിയാണി വരെയെത്തുന്ന നരകത്തില്‍ ഏറ്റവും ആഴം കുറഞ്ഞ ഭാഗത്ത് ആക്കുന്നതാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ മസ്തിഷ്കാവരണംവരെ തിളക്കും (ബുഖാരി). ഈ ശിപാര്‍ശ നബി(സ്വ)ക്ക് മാത്രമുള്ള പ്രത്യേകതയാണ്. അവിശ്വാസികളുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കാന്‍ മറ്റാര്‍ക്കും അല്ലാഹു അനുമതി നല്‍കിയിട്ടില്ല. ഇബ്റാഹീം(അ) പിതാവിന് വേണ്ടി പ്രാര്ഥിച്ചതിനെ അല്ലാഹു വിമര്‍ശിച്ചതായി ഖുര്‍ആന്‍ ഉണര്‍ത്തുന്നു(9:113).
- അല്ലാഹു അനുവദിക്കുന്ന ചില പ്രത്രേ്യക വിഭാഗം ആളുകളെ വിചാരണയോ ചോദ്യമോ ഒന്നും കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാനുള്ള ശിപാര്‍ശ. ഇതും തിരുമേനിക്ക് മാത്രമുള്ളതായിരിക്കും.
മുഹമ്മദ് നബിയുടെ ശിപാര്‍ശ
മഹ്ശര്‍ മൈതാനിയില്‍ താഴ്ത്തപ്പെട്ട സൂര്യന് കീഴെ കഠിനമായ പ്രയാസങ്ങളും താങ്ങാനാവത്ത കഷ്ടപ്പാടുകളും സഹിച്ചുകൊണ്ട് മനുഷ്യരെല്ലാം നില്‍ക്കുകയാണ്. അല്ലാഹുവിന്റെ പ്രത്യേകമായ കാരുണ്യവും തണലും ലഭിക്കുന്ന ചിലരൊഴികെ എല്ലാവരും കടുത്ത പരീക്ഷണത്തില്‍തന്നെ. അതിദീര്‍ഘമായ ഈ നിറുത്തം സഹിക്കാനാവാതെ ഇവിടെനിന്ന് രക്ഷപ്പെടാന്‍ ആരെങ്കിലും തങ്ങളുടെ കാര്യത്തില്‍ സര്‍വാധിനാഥന്റെ മുമ്പില്‍ ഒന്ന് ശിപാര്‍ശ നടത്തിയെങ്കിലെന്ന് മനുഷ്യന് ആഗ്രഹിച്ചു പോകുന്നു. അപ്പോള്‍ ചിലര്‍ പറയും, നമുക്ക് ആദമിനെ(അ) സമീപിച്ച് നോക്കാമെന്ന്. അങ്ങനെ അവര്‍ ആദമിനെ സമീപിച്ച് ഇപ്രകാരം പറയുന്നു: ”ഓ ആദമേ, മനുഷ്യ പിതാവാണല്ലോ നിങ്ങള്‍. നിങ്ങളെ അല്ലാഹു അവന്റെ സ്വന്തം കൈകൊണ്ട് സൃഷ്ടിച്ചു. അവന്റെ റൂഹില്‍ നിന്നൊരംശം നിങ്ങളില്‍ സന്നിവേശിപ്പിച്ചു. നിങ്ങള്‍ക്ക് സാഷ്ടാംഗം ചെയ്യാന്‍ മലക്കുകളോട് അവന് കല്പിച്ചു. അവര്‍ നിങ്ങള്‍ക്ക് സാഷ്ടാംഗം ചെയ്തു. (ഇത്തരം ശ്രേഷ്ഠതകളെല്ലാം ഉള്ളതുകൊണ്ട്) നിങ്ങള്‍ നാഥന്റെ സവിധത്തില്‍ ചെന്ന് ഞങ്ങള്‍ക്കായി ഒന്നു ശിപാര്‍ശ പറയണം. ഞങ്ങളുടെ ഈ ദുരിതാവസ്ഥയും വിഷമതകളുമൊക്കെ നിങ്ങള്‍ കാണുന്നുണ്ടല്ലോ. അപ്പോള്‍ ആദം(അ) പറയും. എന്റെ റബ്ബ് ഇന്ന് അത്യധികം കോപിഷ്ഠനായിരിക്കുകയാണ്. ഇതിന്ന് മുമ്പ് അവനിങ്ങനെ കോപിച്ചിട്ടില്ല. ഇനിയൊരിക്കലും ഇങ്ങനെ കോപിക്കുകയുമില്ല. അത്രക്കും കടുത്ത കോപത്തിലാണവന്‍. ഒരു വൃക്ഷത്തെ സമീപിക്കരുതെന്ന് അവനെന്നെ തടഞ്ഞിരുന്നു. ഞാനതിന് എതിരായി പ്രവര്‍ത്തിച്ചുപോയിട്ടുണ്ട്. ഞാനെന്നെക്കുറിച്ച് തന്നെ ഭയപ്പെടുകയാണ്. എന്തായിരിക്കും എന്റെ സ്ഥിതി! ഹാ! എന്തായിരിക്കും എന്റെ സ്ഥിതി! നിങ്ങള്‍ മറ്റാരെയെങ്കിലും സമീപിച്ചു നോക്കൂ. നൂഹിനെ സമീപിച്ചോളൂ.
അങ്ങനെയവര്‍ നൂഹിനെ സമീപിച്ച് പറയുന്നു: ഓ നൂഹേ, ഭൂമിയിലേക്കയക്കപ്പെട്ട പ്രഥമ പ്രവാചകരാണല്ലോ നിങ്ങള്‍. കൃതജ്ഞനായ അടിമ എന്ന് അല്ലാഹു നിങ്ങളെ വിശേഷിപ്പിക്കുകയും ചെയ്തിരിക്കുകയാണല്ലോ. അതിനാല്‍ ഞങ്ങള്‍ക്ക് വേണ്ടി ഒന്നു ശിപാര്‍ശ പറയണം. അദ്ദേഹം പറയുന്നു ”എന്റെ നാഥന് അത്യന്തം കോപിഷ്ഠനായിരിക്കുകയാണ്. സന്ദര്‍ഭം പോലെ പ്രയോഗിക്കാനായി ഒരു പ്രാര്‍ഥനക്കുള്ള അവകാശം എനിക്കവന് നല്കിയിരുന്നുവെന്നത് ശരിയാണ്. പക്ഷേ ഞാനത് എന്റെ ജനതക്കെതിരെ പ്രയോഗിച്ചുപോയി. ഞാനതിനെ കുറിച്ച്തന്നെ ഭയന്നിട്ടാണുള്ളത്. നിങ്ങള്‍ ഇബ്റാഹീമിനെ സമീപിച്ചുനോക്കൂ. അങ്ങനെ മനുഷ്യര്‍ ഇബ്റാഹീമിനെ സമീപിച്ച് പറയുന്നു: നിങ്ങള്‍ അല്ലാഹുവിന്റെ പ്രവാചകനും ഭൂമിയില്‍ അവന്റെ ഏക ഉറ്റമിത്രവുമാണല്ലോ. അദ്ദേഹം പറയുന്നു: ഞാന്‍ മൂന്ന് കളവ് (പ്രത്യക്ഷത്തില്‍ കളവ് എന്ന് തോന്നിക്കുന്നവ) പറഞ്ഞു പോയിട്ടുണ്ട്. എന്റെ കാര്യത്തെപ്പറ്റി തന്നെ ഞാന്‍ ഉല്കുണ്ഠാകുലനാണ്. നിങ്ങള്‍ മൂസാ(അ) നബിയെ സമീപിച്ച് നോക്കൂ.
അങ്ങനെ ജനങ്ങള്‍ മൂസാ നബിയെ(അ) സമീപിച്ച് പറയുന്നു. ഓ മൂസാ, ഞങ്ങള്‍ക്ക് വേണ്ടി അങ്ങ് ശിപാര്‍ശ പറയൂ. നിങ്ങള്‍ അല്ലാഹുവിന്റെ ദൂതരാണല്ലോ. അവന്റെ ദൗത്യങ്ങളും നേരിട്ടുള്ള സംഭാഷണവും വഴി മറ്റെല്ലാവരെക്കാളും അവന് നിങ്ങളെ ശ്രേഷ്ഠനാക്കിയിട്ടുണ്ട്. അദ്ദേഹം അപ്പോള്‍ പറയും: ഞാനൊരു മനുഷ്യനെ അല്ലാഹുവിന്റെ കല്പന കൂടാതെ കൊന്നുകളഞ്ഞിട്ടുണ്ട്. നിങ്ങള്‍ ഈസായെ(അ) സമീപിച്ചോളൂ. ജനങ്ങള്‍ ഈസായെ(അ) സമീപിച്ച് പറയുകയാണ് ”ഈസാ, നിങ്ങള്‍ അല്ലാഹുവിന്റെ ദൂതനാണല്ലോ. മര്‍യമിലേക്ക് ഇട്ടുകൊടുത്ത അവന്റെ വചനവും അവനില്‍ നിന്നുള്ള ആത്മാവും കൂടിയാണല്ലോ. ജനങ്ങളോട് തൊട്ടിലില്‍ വെച്ച് സംസാരിച്ചിട്ടുണ്ട് നിങ്ങള്‍. അതിനാല്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരു ശിപാര്‍ശ ചെയ്തുകൂടെ. എന്നാല്‍, ഞാനെന്നെക്കുറിച്ച് വ്യാകുലനാണ്. നിങ്ങള്‍ മുഹമ്മദ് നബിയെ(അ) സമീപിച്ച് നോക്കൂ എന്നായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം.
അങ്ങനെയവര്‍ എന്നെ സമീപിച്ച് പറയുന്നു. ഹേ മുഹമ്മദേ, നിങ്ങള്‍ അല്ലാഹുവിന്റെ ദൂതനാണല്ലോ അന്ത്യ പ്രവാചകനും മുമ്പും പിമ്പുമുള്ള സകല പാപങ്ങളും അവന് അങ്ങേക്ക് പൊറുത്തു തന്നിരിക്കുകയാണ്. ഞങ്ങള്‍ക്ക് വേണ്ടി ഒരു ശിപാര്‍ശ പറഞ്ഞാലും. അപ്പോള്‍ ഞാന്‍ പോയി ദിവ്യ സിംഹാസനത്തിന് താഴെ ചെന്ന് നാഥന് സാഷ്ടാംഗം ചെയ്ത് വീഴുന്നു. അവന്റെ ഗുണങ്ങള്‍ എടുത്ത് പറയാനും അവനെ ഏറ്റവും നന്നായി പുകഴ്ത്താനും വേണ്ടി ഇതിന് മുമ്പ് ആര്‍ക്കും ലഭിച്ചിട്ടില്ലാത്ത പ്രത്യേക രീതി അപ്പോള്‍ അവനെനിക്ക് തോന്നിക്കുകയും തുറന്നു തരികയും ചെയ്യുന്നതാണ്. പിന്നീട് അല്ലാഹു പറയും: ഓ മുഹമ്മദേ, തലയുയര്‍ത്തൂ, ആവശ്യം പറയൂ, നല്‍കാം. ശുപാര്‍ശ ചെയ്തോളൂ, അംഗീകരിക്കാം (മുസ്ലിം).
അല്ലയോ മുഹമ്മദ് താങ്കളുടെ ഉമ്മത്തിന് വേണ്ടി ഞാന്‍ എന്ത് ചെയ്യണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നത് എന്ന് അല്ലാഹു ചോദിക്കുമ്പോള്‍ നബി(സ) പറയുന്നു. എന്റെ നാഥാ, അവരുടെ വിചാരണ വേഗമാക്കണേ (അഹ്മദ്). ഇതോടെയാണ് ജനങ്ങളെ വിചാരണക്കെടുക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി അവരുടെ വിചാരണ വേഗത്തിലാക്കാന്‍ അല്ലാഹുവോട് ശിപാര്‍ശ ചെയ്യാന്‍ മുഹമ്മദ് നബി(സ)ക്ക് അനുമതി ലഭിക്കുകയും റസൂല്‍(സ) അപ്രകാരം ശിപാര്‍ശ പറയുകയും ചെയ്യുന്നു. ഈ ശിപാര്‍ശ ‘അശ്ശഫാഅതുല്ഉദ്വുമ’ (മഹത്തായ ശുപാര്‍ശ) എന്ന് അറിയപ്പെടുന്നു.
സ്വീകാര്യമായ ശിപാര്‍ശ
സ്വന്തം കര്‍മഫലം മാത്രം പ്രയോജനപ്പെടുന്ന ലോകമാണ് പരലോകം. ശിപാര്‍ശകള്‍ക്കും പ്രായശ്ചിത്തങ്ങള്‍ക്കും കൈക്കൂലികള്‍ക്കും നഷ്ടപരിഹാരങ്ങള്‍ക്കും ഇടമില്ലാത്ത നീതിയുടെ നേര്‍വിധി നടക്കുന്ന ലോകമാണത്. കരളിന്റെ കഷ്ണമെന്ന് നബി(സ്വ) വിശേഷിപ്പിച്ച സ്വന്തം മകള്‍ ഫാത്വ്വിമ(റ)യെ പോലും അല്ലാഹു ശിക്ഷിക്കുകയാണെങ്കില്‍ ശിപാര്‍ശചെയ്ത് രക്ഷിക്കാന്‍ മുഹമ്മദ് നബി(സ്വ)ക്ക് പോലും കഴിയില്ലെന്ന് വ്യക്തമാക്കപ്പെട്ട ലോകമാണത്. എന്നാല്‍ ചില പ്രത്യേക ആളുകള്‍ക്കും കാര്യങ്ങള്‍ക്കും ശിപാര്‍ശചെയ്യാനും മറ്റു ചില വിശിഷ്ട വ്യക്തികള്‍ക്ക് ശിപാര്‍ശ വാങ്ങാനും അവിടെ അര്‍ഹതയുണ്ടെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
പരലോകത്ത് നടക്കാനിരിക്കുന്ന ഈ ശിപാര്‍ശയെ ഇഹലോകത്ത് നമുക്ക് പരിചയമുള്ള ശിപാര്‍ശയുമായി താരതമ്യപ്പെടുത്തി ഒരിക്കലും മനസ്സിലാക്കാവതല്ല. അല്ലാഹുവിന് മാത്രം അധികാരമുള്ള പരലോകത്ത് ശിപാര്ശക്കുള്ള അവസരവും അനുവാദവും മുഹമ്മദ് നബി(സ്വ)ക്ക് പോലും നല്‍കുന്നത് അവന്റെ ഉദ്ദേശ്യങ്ങള്‍ക്കും തീരുമാനത്തിനും അനുസരിച്ച് മാത്രമാണ്. പരലോകത്ത് നടക്കാനിരിക്കുന്ന ശിപാര്‍ശയുടെ സ്വഭാവമെന്തായിരിക്കണമെന്നും അതിനുള്ള നിബന്ധനകള്‍ എന്തൊക്കെയാണെന്നും പരിശുദ്ധ ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കാം. മലക്കുകള്‍, പ്രവാചകന്, മഹാത്മാക്കള്‍ തുടങ്ങി അല്ലാഹുവിന്റെ സാമീപ്യം നേടിയ ആരുടേയും ശിപാര്‍ശ പ്രകാരം പരലോകത്ത് രക്ഷപ്പെടാന്‍ കഴിയുമെന്ന മിഥ്യാധാരണ വെച്ചു പുലര്‍ത്തുന്നവരെ വിശ്വാസികള്‍ക്കിടയില്‍ ധാരാളമായി കാണാന്‍ കഴിയും. അവര്‍ ശിര്‍ക്കിലേക്ക് വഴിമാറി പോകുകയും പരലോകത്തെക്കുറിച്ച് തന്നെയുള്ള വിശ്വാസം നഷ്ടപ്പെട്ട് വഞ്ചിതരായി കഴിയുകയും ചെയ്യുന്നുണ്ട്. ശിപാര്‍ശയുമായി ബന്ധപ്പെട്ട് നാം മനസ്സിലാക്കേണ്ട അടിസ്ഥാനപരമായ ഏതാനും കാര്യങ്ങള്‍ ഇവിടെ പരാമര്‍ശിക്കുന്നു.
- അല്ലാഹുവിങ്കല്‍ നിന്ന് അനുമതി ലഭിച്ചവര്‍ക്കല്ലാതെ ശിപാര്‍ശ നിര്‍വ്വഹിക്കാന്‍ കഴിയില്ല. അല്ലാഹുവിന്റെ സന്നിധിയിലേക്ക് സ്വമേധയാ ഒരാള്‍ക്ക് വന്ന് ശിപാര്‍ശ പറയാന്‍ സാധ്യമല്ല. അല്ലാഹു ചോദിക്കുന്നു ”അവന്റെ അനുവാദ പ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശിപാര്‍ശ നടത്താനാരുണ്ട്?” (2:255).
അന്ന് പരമകാരുണികനായുള്ളവന്റെ അടുക്കല്‍ വല്ല കരാറും ഉണ്ടാക്കിവെച്ചിട്ടുള്ളവനല്ലാതെ ശിപാര്‍ശക്ക് അധികാരമുണ്ടായിരിക്കുന്നതല്ല.സത്യവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും വഴി അല്ലാഹുവിങ്കല്‍ നല്ല നില സമ്പാദിച്ചവര്‍ക്കു മാത്രമേ അവിടെ ശിപാര്‍ശയുടെ അനുവാദമുള്ളൂ. ശിപാര്‍ശചെയ്യാനും ശിപാര്‍ശ അനുഭവിക്കാനുമുള്ള അനുവാദം അവര്‍ക്ക് മാത്രമേ നല്കപ്പെട്ടിട്ടുള്ളൂ. ശിപാര്‍ശ ചെയ്യാനായി അല്ലാഹു ചിലര്‍ക്ക് അനുവാദം നല്‍കുന്നതിലൂടെ അല്ലാഹു അവരെ ആദരിക്കുകയാണ് ഉദ്ദേശിക്കുന്നത്. - അല്ലാഹു ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി മാത്രമേ ശിപാര്‍ശ പറയാന്‍ അവിടെ സാധിക്കുകയുള്ളൂ. അപ്പോള്‍ മുശ്രിക്കുകള്‍ക്കോ അല്ലാഹു ഇഷ്ടപ്പെടാത്ത മറ്റുള്ളവര്‍ക്കോ ശിപാര്‍ശയുടെ ഫലം ലഭ്യമല്ല. അല്ലാഹു പറയുന്നു ‘‘അന്നേ ദിവസം പരമകാരുണികന് ഏതൊരുവന് അനുവാദം നല്‍കുകയും ആരുടെ വാക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ അങ്ങനെയുള്ളവന്നല്ലാതെ ശിപാര്‍ശ ഫലംചെയ്യുകയില്ല’ (20:109).”അവന് തൃപ്തിപ്പെട്ടവര്‍ക്ക് വേണ്ടിയല്ലാതെ അവര്‍ ശിപാര്‍ശ ചെയ്യുകയില്ല. അവരാകട്ടെ അവനെ സംബന്ധിച്ച് ഭയം നിമിത്തം പേടിച്ചുകൊണ്ടിരിക്കുന്നവരുമാണ്‘ (21:28).ആകാശങ്ങളില്‍ എത്രയോ മലക്കുകള്‍ ഉണ്ട്. അവരുടെ ശിപാര്‍ശ ഒട്ടും തന്നെ ഉപകരിക്കുകയില്ല.
അല്ലാഹു ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് അവന് അനുവാദം ശിപാര്‍ശയ്ക്ക് നല്‍കിയതിന് ശേഷമല്ലാതെ‘ (53:26).അല്ലാഹുവിന്റെ ആദരണീയരായ അടിമകളായ മലക്കുകള്‍ക്ക് പോലും അല്ലാഹു തൃപ്തിപ്പെടുകയും ഉദ്ദേശിക്കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടിയല്ലാതെ ശിപാര്‍ശ ചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ലെന്നാണ് ഉപരിസുചിത ഖുര്‍ആന്‍ സൂക്തങ്ങള്‍ പഠിപ്പിക്കുന്നത്. - ശിപാര്‍ശ ചെയ്യാന്‍ അനുവാദം ലഭിച്ചവര്‍ക്ക് തന്നെ ശരിക്ക് അറിയാവുന്നതും അല്ലാഹു ”അല്ലാഹുവിന്നു പുറമെ അവര്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ശിപാര്‍ശ ചെയ്യാന്‍ അധികാരം ഉണ്ടാകുന്നതല്ല. അറിഞ്ഞുകൊണ്ട് സത്യത്തിന് സാക്ഷ്യം വഹിച്ചതാരോ അവര്‍ക്കല്ലാതെ” (43:86).‘ജിബ്രീലും മറ്റു മലക്കുകളും അണിയായി നില്ക്കുന്ന ദിവസം. പരമകാരുണികന് അനുമതി നല്‍കുകയും സത്യം പറയുകയും ചെയ്തിരിക്കുന്നവനല്ലാതെ അന്ന് ആരും സംസാരിക്കുകയില്ല” (78:38).
- ശുദ്ധമായ ഏക ദൈവാരാധന ജീവിതത്തില്‍ പുലര്‍ത്തിയവര്‍ക്ക് മാത്രമേ ശിപാര്‍ശ ലഭിക്കാന്‍ അര്‍ഹതയുണ്ടാവുകയുള്ളൂ എന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്.
നബി(സ്വ)യോട് അബൂഹുറയ്റ(റ) ഒരിക്കല്‍ ചോദിച്ചു. ”താങ്കളുടെ ശിപാര്‍ശകൊണ്ട് സൗഭാഗ്യവാന്മാരാകുന്നത് ആരാണ്? അവിടുന്ന് പറഞ്ഞു. ആരാണോ ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ ആരാധ്യനില്ല) എന്ന് മന:ശുദ്ധിയോടുകൂടി പറയുന്നത് അവര്‍ക്കാണ് അതുള്ളത് (ബുഖാരി) 16.ഇത്തരം നിബന്ധനകള്‍ക്ക് വിധേയവും, അല്ലാഹു തന്റെ പൂര്‍ണാധികാരത്തില്‍ ഒതുക്കിയതും അനര്‍ഹമായി ലഭിക്കാത്തതുമായതുകൊണ്ടാണ് വിശ്വാസികളെ ഇങ്ങനെ ഉദ്ബോധിപ്പിക്കാന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്.”താങ്കളുടെ രക്ഷിതാവിങ്കലേക്ക് ഒരുമിച്ചു കൂട്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്ക് ഈ ദിവ്യബോധനം മുഖേന നീ താക്കീത് നല്‍കുക. അവന്നു പുറമെ യാതൊരു രക്ഷാധികാരിയും ശിപാര്‍ശകനും അവര്‍ക്കില്ല. ഇതുവഴി അവര്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം‘ (6:51).
നിരര്‍ഥകമായ ശഫാഅത്ത്
അല്ലാഹുവിന് പുറമെ മറ്റു പലരെയും ആരാധ്യന്മാരായി സ്വീകരിക്കുന്നവരുടെ വിശ്വാസം അവര്‍ക്ക് (ആരാധ്യന്മാര്ക്ക്) അല്ലാഹൂവിന്റെ അടുക്കല്‍ വലിയ സ്വാധീനശക്തിയുണ്ടെന്നും അതുപയോഗപ്പെടുത്തി തങ്ങളുദ്ദേശിക്കുന്ന ഏത് കാര്യവും ചെയ്യിക്കാമെന്നുമാണ്. ഔലിയാക്കളെന്നോ മഹാന്മാക്കളെന്നോ കരുതി അവരോട് പ്രാര്‍ഥിക്കുന്നതിലൂടെ അവര്‍ തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്നും പരലോകത്ത് അവര്‍ തങ്ങളുടെ ശുപാര്‍ശകന്മാരായി വന്ന് സഹായിക്കുമെന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇത്തരം ശിപാര്‍ശ വിശ്വാസം നിഷ്ഫലമാണെന്നും അത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കലാണെന്നും ഖുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.
”അല്ലാഹുവിന് പുറമെ അവര്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഈ ആരാധ്യര്‍ അല്ലാഹുവിന്റെ അടുക്കല്‍ തങ്ങള്‍ക്കുള്ള ശിപാര്‍ശക്കാരാണ് എന്ന് അവര്‍ പറയുകയും ചെയ്യുന്നു. പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അവര്‍ പങ്ക്ചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു അല്ലാഹു’‘ (10:18).
മുസ്ലിം സമൂഹത്തില്‍തന്നെ ചിലര്‍ ഇതിനോട് സമാനമായ വിശ്വാസം വെച്ചുപുലര്‍ത്തുന്നു. നബി(സ)യോട് ഇവര്‍ നടത്തുന്ന പ്രാര്‍ഥന തന്നെ ശിപാര്‍ശക്ക് വേണ്ടിയുള്ളതാണ്. ഇത് ശിര്‍ക്ക് (ബഹു ദൈവവിശ്വാസം) ആണെന്ന കാര്യത്തില്‍ സംശയമില്ല. ‘ അല്ലയോ നബിമാരില്‍ ശ്രേഷ്ഠനായ എന്റെ നേതാവേ, അനുകമ്പയാല്‍ ഞങ്ങള്‍ക്ക് അന്ത്യനാളില്‍ താങ്കള്‍ ശിപാര്‍ശ നല്കേണമേ, അതെങ്ങാനും, നഷ്ടപ്പെട്ടാല്‍ ഞങ്ങളുടെ നാശംതന്നെ’ (മന്ഖൂസ് മൗലിദ്)
അല്ലാഹൂവിന് മാത്രം നിര്‍വഹിക്കപ്പെടേണ്ടതാണ് പ്രാര്‍ഥന. നബി(സ്വ)ക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത് ചെയ്യാവുന്ന ഒന്നല്ല ശഫാഅത്ത്. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്കു വേണ്ടി മാത്രമേ നബി(സ്വ)ക്ക് ശിപാര്‍ശ നടത്താന്‍ അനുവാദമുണ്ടാകുകയൂള്ളൂ. നബി(സ്വ)യോട് തന്നെ പ്രാര്‍ഥന നടത്തി ശിര്‍ക്ക് ചെയ്യുന്നവര്‍ക്ക് ശിപാര്‍ശക്ക് ഒരിക്കലും അര്‍ഹതയുണ്ടായിരിക്കില്ല എന്ന് ഉറപ്പാണ്.
അബൂഹുറയ്റ(റ) പറയുന്നു: ഞാന്‍ നബി(സ്വ)യോട് ചോദിച്ചു. പ്രവാചകരേ, പുനരുത്ഥാന നാളില്‍ അങ്ങയുടെ ശിപാര്‍ശ ലഭിക്കുന്ന ഭാഗ്യവാന്മാര് ആരായിരിക്കും? ആപ്പോള്‍ അദ്ദേഹം പറഞ്ഞു. അബൂഹുറയ്റ, ഇക്കാര്യത്തെക്കുറിച്ച് നിനക്ക് മുമ്പ് ഒരാളും എന്നോട് ചോദിക്കുകയില്ല എന്നാണ് ഞാന്‍ വിചാരിച്ചത്. കാരണം, ഹദീസ് ഗ്രഹിക്കുന്ന വിഷയത്തില്‍ നിന്റെ ആര്‍ത്തി ഞാന്‍ കണ്ടു മനസ്സിലാക്കിയിട്ടുണ്ട്. മനസ്സറിഞ്ഞ് ആത്മാര്‍ഥമായി ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ല) എന്ന് പറഞ്ഞവനാണ് പുനരുത്ഥാന നാളില്‍ എന്റെ ശിപാര്ശമൂലം ധന്യനാവുക. (ബൂഖാരി, അഹ്മദ്).
അല്ലാഹു അല്ലാത്ത മറ്റു പലരെയും ആരാധ്യരായി പ്രതിഷ്ഠിക്കുകയും അവരോട് പ്രാര്‍ഥിക്കുകയും അവര്‍ പരലോകത്ത് ശിപാര്‍ശകന്മാരായി തങ്ങള്‍ക്ക് രക്ഷക്കെത്തുമെന്ന് വിചാരിക്കുകയും ചെയ്യുന്നത് മൗഢ്യമാണെന്ന് അല്ലാഹു ഓര്‍മപ്പെടുത്തുന്നു. അവര്‍ക്കുണ്ടാകുന്ന ദയനീയ പരിണതി അല്ലാഹു വ്യക്തമാക്കിത്തരുന്നു.
”നിങ്ങളുടെ കാര്യത്തില്‍ അല്ലാഹുവിന്റെ പങ്കുകാരാണെന്ന് നിങ്ങള്‍ അവകാശപ്പെട്ടിരുന്ന ആ ശിപാര്‍ശകരെയൊന്നും നിങ്ങളോടൊപ്പം കാണുന്നില്ലല്ലോ. നിങ്ങള്‍ തമ്മിലുള്ള ബന്ധം അറ്റുപോയിരിക്കുന്നു. നിങ്ങളുടെ അവകാശവാദങ്ങളെ കൈവിട്ടുപോകുകയും ചെയ്തിരിക്കുന്നു’ (6:94).
ഉല്‍കൃഷ്ടനായ നബിക്കോ ദൈവ സാന്നിദ്ധ്യം സിദ്ധിച്ച മലക്കുകള്‍ക്ക് പോലുമോ അല്ലാഹുവിന്റെ സന്നിധിയില്‍ അവന്റെ അനുമതി കൂടാതെ ഒന്നും സംസാരിക്കാന്‍ അനുവാദമില്ലാത്ത ഇടമായ പരലോകത്ത് നടക്കാനിരിക്കുന്ന ശിപാര്‍ശ അല്ലാഹുവും റസൂലും പഠിപ്പിച്ച് തരുന്ന രൂപത്തില്‍ മനസ്സിലാക്കുകയാണ് വേണ്ടത്. കരുണാനിധിയായ അല്ലാഹുവിന്ന് പാപിയും സത്യവിശ്വാസിയുമായ തന്റെ അടിമയോടുള്ള കരുണ മാത്രമാണ് ശിപാര്‍ശക്ക് വേണ്ടിയുള്ള അനുമതിയുടെ മാനദണ്ഡം.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2390, ഹദീസ് 6156[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 2270, ഹദീസ് 2955[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 1997, ഹദീസ് 2582[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2391, ഹദീസ് 6162[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 133, ഹദീസ് 204[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 158, ഹദീസ് 2864[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08 പേജ് 135, ഹദീസ് 2806[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 2496, ഹദീസ് 6421[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 231, ഹദീസ് 3006[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹമ്പല്‍, മുഅസ്സത്തുരിസാല, ഒന്നാം പതിപ്പ്, വാള്യം 24, പേജ് 279, ഹദീസ് 15521[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 2074, ഹദീസ് 2699[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 118, ഹദീസ് 185[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 1624, ഹദീസ് 4206[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 53, ഹദീസ് 958[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 38, ഹദീസ് 920[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2402, ഹദീസ് 6201[↩]
