വിചാരണ
ഐഹിക ജീവിതം ഒരു പരീക്ഷണം മാത്രമാണ്. ഓരോ വ്യക്തിയുടെയും ചിന്തകളും വാക്കുകളും കർമ്മങ്ങളും കൃത്യമായി രേഖപ്പെടുത്തപ്പെടുന്ന ഒരു ‘പരീക്ഷാ കാലയളവ്’. ഈ പരീക്ഷയുടെ ഫലപ്രഖ്യാപനം നടക്കുന്ന അതിനിർണായകമായ വേദിയാണ് പുനരുത്ഥാന നാളിലെ വിചാരണ.
നബി(സ്വ)യുടെ ശുപാർശക്ക് ശേഷം, അല്ലാഹു ഒരുക്കുന്ന അവസരമാണ് മുഴുവന്‍ മനുഷ്യരുടെയും വാഗ്വിചാര കര്‍മങ്ങള്‍ വിചാരണക്ക് വിധേയമാക്കപ്പെടുന്ന രംഗം. ഓരോരുത്തരും ഐഹിക ജീവിതത്തില്‍ സ്വീകരിച്ച വിശ്വാസ ആചാര അനുഷ്ഠാനങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടുകയും തദടിസ്ഥാനത്തില്‍ വിധിതീര്‍പ്പ് നടത്തുകയും ചെയ്യുന്ന വേദി. സര്‍വാധികാരിയായ അല്ലാഹു വിചാരണ ചെയ്യുമ്പോള്‍ സകല സൃഷ്ടികളുടെ മൊഴികളും കേള്‍ക്കാന്‍ കഴിയുന്നു. ഓരോന്നിന്നും തെളിവുകളും സാക്ഷികളും ഹാജരാക്കപ്പെടുന്നു. അങ്ങനെ ആരോടും ഒട്ടും അനീതി കാണിക്കാതെ ഓരോരുത്തര്‍ക്കും അവരവരുടെ കര്‍മഫലം അനുഭവിക്കാനുള്ള അവസരമൊരുക്കുന്നു.
ഒട്ടും അനീതിയില്ലാതെ, കൃത്യമായ തെളിവുകളുടെയും സാക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഓരോരുത്തർക്കും അർഹിക്കുന്ന പ്രതിഫലം നൽകപ്പെടുന്ന അല്ലാഹുവിൻറെ കോടതി, വിചാരണയും സാക്ഷികളും, വിചാരണയുടെ വിഷയങ്ങൾ, വിചാരണയുടെ രൂപം തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ വിശകലനമാണ് ഈ ലേഖനം.
സൃഷ്ടികളുടെ വിചാരണ നടത്താനായി സര്വാധിനാഥന് വരുന്നു. കൂടെ മലക്കുകളും അണിയായി എത്തുന്നു. അതോടെ അവന്റെ പ്രകാശകിരണങ്ങളേറ്റ് ഭൂമി വെട്ടിത്തിളങ്ങുകയായി. അല്ലാഹു പറയുന്നു: ”മേഘ മേലാപ്പില്‍ അല്ലാഹുവും മലക്കുകളും അവരുടെയടുത്ത് വരികയും കാര്യം തീരുമാനിക്കപ്പെടുകയും ചെയ്യുന്നത് മാത്രമാണോ അവര്‍ കാത്തിരിക്കുന്നത്” (2:210).
‘ഭൂമി അതിന്റെ രക്ഷിതാവിന്റെ പ്രഭകൊണ്ട് പ്രകാശിക്കും. കര്‍മരേഖ വയ്ക്കപ്പെടും. പ്രവാചകന്മാരും സാക്ഷികളും കൊണ്ടുവരപ്പെടുകയും ജനങ്ങള്‍ക്കിടയില്‍ സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യും‘ (39:69). ‘സര്‍വലോക നിയന്താവായ തമ്പുരാന്റെ മുമ്പില്‍ സകല മുഖങ്ങളും പരവശതയോടെ കീഴ്പ്പെട്ടിരിക്കുന്നു’ (20:111). ‘അന്ന് എല്ലാ ജന വിഭാഗങ്ങളും വിഹ്വലരായി, നിവര്‍ന്നു നില്ക്കാന് കഴിയാതെ മുട്ടുകുത്തി നില്ക്കുന്നതായി നിനക്ക് കാണാം’ (45:26). ‘കുറ്റവാളികള്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടവരായിട്ടാണ് എത്തുന്നത്‘ (14:49).
ഓരോ അടിമയുടെയും കര്‍മങ്ങളെയും അവരുടെ ഭാവിയെയും കുറിച്ച് നന്നായി അറിയുന്നവനാണ് അല്ലാഹു. അവന് ഇക്കാര്യമറിയാത്തതുകൊണ്ടല്ല അവരെ വിചാരണ ചെയ്യുന്നത്. തന്റെ സൃഷ്ടികളെ ഈ കാര്യം ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഈ വിചാരണ. ജനങ്ങളും അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരും ഒരുപോലെ വിചാരണ ചെയ്യപ്പെടും.
”ദൈവദൂതന്മാര് ആര്‍ക്കിടയിലേക്ക് അയക്കപ്പെട്ടുവോ അവരെ നാം ചോദ്യംചെയ്യും. അയക്കപ്പെട്ട ദൂതന്മാരെയും നാം ചോദ്യം ചെയ്യും, തീര്‍ച്ച. എന്നിട്ട് ശരിയായ അറിവോടുകൂടി നാം അവര്‍ക്ക് വിവരിച്ചു കൊടുക്കുന്നതാണ്. ഒരിക്കലും നമ്മുടെ അസാന്നിദ്ധ്യം എവിടെയും ഉണ്ടായിട്ടില്ല’ (7:6,7).
സാക്ഷികളായി മലക്കുകളും പ്രവാചകന്മാരും ഭൂമിയും കര്‍മങ്ങളും രേഖയു മെല്ലാമുണ്ട്. പ്രപഞ്ചനാഥന്റെ കോടതിയില്‍ മനുഷ്യ ശരീരത്തിലെ അവയവങ്ങള്‍ തന്നെയും സാക്ഷികളായി എത്തുന്നു. എല്ലാവരും വിചാരണക്കായി അല്ലാഹുവിന്റെ മുമ്പില്‍ നില്ക്കുന്ന രംഗം ഖുര്‍ആന്‍ അവതരിപ്പിക്കുന്നു.
”നിന്റെ രക്ഷിതാവിന്റെ മുമ്പാകെ അവര്‍ അണിയണിയായി പ്രദര്‍ശിപ്പിക്കപ്പെടും. അവന് പറയും: നിങ്ങളെ നാം ആദ്യ തവണ സൃഷ്ടിച്ച പ്രകാരം നിങ്ങളിതാ നമ്മുടെ അടുത്ത് വന്നിരിക്കുന്നു” (18:48).
അല്ലാഹുവിന്റെ കോടതി
സ്രഷ്ടാവായ അല്ലാഹു തന്റെ സൃഷ്ടികളുടെ കാര്യത്തില്‍ സമ്പൂര്‍ണ അധികാരവും സര്വാ ധിപത്യവും ഉള്ളവനാണ്. അവന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമോ സ്വാതന്ത്ര്യമോ ഇല്ല. എന്നിരുന്നാലും അല്ലാഹു അവന്റെ അടിമകളോട് ഒരു കാര്യത്തിലും ഒട്ടും അനീതി കാണിക്കുന്നില്ല. ഓരോരുത്തരും അര്‍ഹിക്കുന്നത് പൂര്‍ണമായി നല്‍കികൊണ്ട് ശരിയായി നീതി നടപ്പാക്കുകയാണ് അല്ലാഹു ചെയ്യുന്നത്. വിധികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നന്നായി വിധി നടത്തുന്നവനായ അല്ലാഹുവിന്റെ വിചാരണയും വിധിതീര്‍പ്പും രക്ഷാ ശിക്ഷകളുമെല്ലാം നീതിയില്‍ അധിഷ്ഠിതമാണെന്ന് അവന് വ്യക്തമാക്കുന്നു. ‘നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ദിവസത്തെ സൂക്ഷിച്ചു കൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണമായി നല്കപ്പെടുന്നതാണ്. അവര്‍ ഒട്ടും അനീതി കാണിക്കപ്പെടുകയുമില്ല‘ (2:281).
വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പുണ്യംചെയ്തവര്ക്കുള്ള പ്രതിഫലം അല്ലാഹു പാഴാക്കി കളയുകയോ ചെയ്യാത്ത തെറ്റിന് ശിക്ഷ നടപ്പിലാക്കുകയോ ചെയ്യുന്നില്ല. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹു പാപം ചെയ്തവര്‍ക്ക് പശ്ചാത്താപത്തിലൂടെ അതില്‍നിന്ന് മോചിതരാകാനും സ്വര്‍ഗം നേടിയെടുക്കാനുമുള്ള അവസരങ്ങളും നല്‍കുന്നത് നീതിപൂര്‍വകമായ നിലപാട് തന്റെ അടിമകളോട് കാണിക്കുന്നതിന്റെ ഭാഗമാണ്. നന്മകള്‍ക്ക് ഇരട്ടി പ്രതിഫലം നല്കുന്നു. ഒരു നന്മക്ക് പത്തിരട്ടിയും എഴുനൂറ് ഇരട്ടിയും അതിനുമപ്പുറം പരിധിയില്ലാതെ നല്കുന്നു. എന്നാല്‍ തിന്മക്ക് തത്തുല്യമായ ശിക്ഷ മാത്രമേ നല്‍കൂ. ഇത് അല്ലാഹു നല്കിയ വലിയ ഒരു ഔദാര്യമാണ്.
നന്മയാകട്ടെ തിന്മയാകട്ടെ ഓരോരുത്തരും പ്രവര്‍ത്തിച്ചതിന്റെ ഫലം ഓരോരുത്തരും അനുഭവിക്കേണ്ടതാണ്. നന്മ ചെയ്തവന് നന്മയും തിന്മ ചെയ്തവന് തിന്മയും. ഒരാളും മറ്റൊരാളുടെ പാപഭാരം ചുമക്കേണ്ടിവരില്ല. അല്ലാഹു പറയുന്നു ”ഏതൊരാളും ചെയ്തുവെക്കുന്നതിന്റെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമായിരിക്കും. യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല. അനന്തരം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. ഏതൊരു കാര്യത്തില്‍ നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തിയിരുന്നുവോ അതിനെപ്പറ്റി അപ്പോള്‍ അവന് നിങ്ങളെ അറിയിക്കുന്നതാണ്’ (6:164).
എന്നാല്‍ ഒരാളുടെ വാക്കോ പ്രവര്‍ത്തനങ്ങളോ മറ്റൊരാള്‍ ദുര്‍മാര്‍ഗത്തില്‍ അകപ്പെടാന്‍ കാരണമായിട്ടുണ്ടെങ്കില്‍ അവര്‍ ചെയ്യുന്ന ദുഷ്കര്മത്തിന്റെ പാപഭാരം കൂടി പിഴപ്പിച്ച വ്യക്തിക്ക് ഏല്പിക്കപ്പെടുകയും അവര്‍ ശിക്ഷക്ക് അര്‍ഹരായിത്തീരുകയും ചെയ്യും. അല്ലാഹു പറയുന്നു: ”നിങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വേറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും. അവര്‍ കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്’‘ (29:13).
സ്വയം പിഴച്ചുപോയതിന്റെയും വ്യാജം കെട്ടിപ്പറഞ്ഞതിന്റെയും വിവരമില്ലാത്തവരെ വഴിപിഴപ്പിക്കാന്‍ ശ്രമിച്ചതിന്റെയും കുറ്റങ്ങള്‍ക്ക് പുറമെ, ആ വഴിപിഴച്ചവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്കൊക്കെ കാരണക്കാരായതിന്റെ പേരിലും ഇവര്‍ ശിക്ഷാര്‍ഹരായിത്തീരുന്നു. നേര്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നവന്ന് അവനെ പിന്‍പറ്റിയവരുടെ പ്രതിഫലത്തില്‍ ഒരു കുറവും വരുത്താതെ അവരുടെ അതേ രൂപത്തിലുള്ള പ്രതിഫലം ലഭിക്കുന്നതാണെന്നും ദുര്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നവന് അവനെ പിന്‍പറ്റിയവരുടെ കുറ്റത്തില്‍ ഒരു കുറവും വരുത്താതെ അവരുടെ കുറ്റങ്ങളുടെ അത്ര കുറ്റം ഉണ്ടായിരിക്കുമെന്നും മുസ്ലിം ഉദ്ധരിച്ച ഒരു നബി വചനത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും.
വിചാരണയും സാക്ഷികളും
വിചാരണയും വിധിതീര്‍പ്പും ഏകപക്ഷീയമായി നടത്താതെ ഓരോരുത്തരും ചെയ്തകര്മങ്ങള്ക്ക് തന്നെയാണ് തങ്ങള്‍ ഓരോരുത്തരും ഫലം അനുഭവിക്കുന്നത് എന്ന് സ്വയം ബോധ്യപ്പെടാനുള്ള അവസരം അല്ലാഹു ഒരുക്കുന്നു. ഓരോത്തരും ചെയ്ത കര്‍മത്തിന്റെ വിചാരണവേളയില്‍ സാക്ഷികളെക്കൂടി അല്ലാഹു പരിഗണിക്കുന്നു. അങ്ങനെ സാക്ഷികളായി പലരും രംഗത്ത് വരുന്നു. എല്ലാറ്റിനും ഒന്നാംസാക്ഷി അല്ലാഹു തന്നെയാണ്. അവനറിയാതെ ഒന്നും ചെയ്യാന്‍ ആര്‍ക്കും കഴിയില്ല.
- അല്ലാഹു
ആകാശ ഭൂമികളിലുള്ള സര്‍വകാര്യങ്ങളും അതിസൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു. ഏതൊരു പ്രവൃത്തിയില്‍ മനുഷ്യന് മുഴുകുമ്പോഴും അതിന്ന് സാക്ഷിയായിട്ട് അല്ലാഹുതന്നെ ഉണ്ട്. അല്ലാഹു പറയുന്നു ”നീ വല്ല കാര്യത്തിലും ഏര്‍പ്പെടുകയോ അത് സംബന്ധിച്ച് ഖുര്‍ആനില്‍ നിന്ന് വല്ലതും ഓതിക്കേള്പ്പിക്കുകയോ നിങ്ങള്‍ ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ ആണെങ്കില്‍ നിങ്ങള്‍ അതില്‍ മുഴുകികൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ മേല്‍ സാക്ഷിയായി നാം ഉണ്ടാകാതിരിക്കില്ല. ഭൂമിയിലാകട്ടെ ആകാശത്തിലാകട്ടെ ഒരു അണുത്തൂക്കം വരുന്ന യാതൊന്നും നിന്റെ റബ്ബില്‍ നിന്നും വിട്ടു പോകുകയില്ല. അതിനേക്കാള്‍ ചെറുതോ വലുതോ ആയ ഒന്നും സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പ്പെടാത്തതായി ഇല്ല’ (10:61).
- സ്വഹീഫത്തുല്അഅ്മാല്
മനുഷ്യകര്മങ്ങള്ക്കെല്ലാം അല്ലാഹു സൂക്ഷ്മസാക്ഷിയാണ്. എങ്കിലും കാര്യങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്തി വെക്കാന്‍ അവന് മലക്കുകളെ നിശ്ചയിച്ചിട്ടുണ്ട്. ഇങ്ങനെ രേഖപ്പെടുത്തപ്പെടുന്ന കാര്യങ്ങളുടെ രജിസ്റ്ററാണ് സ്വഹീഫതുല് അഅ്മാല്‍ എന്ന കര്‍മ രേഖ. ഇത് അല്ലാഹുവിന്റെ വിചാരണയില്‍ ഹാജരാക്കപ്പെടുന്ന പ്രധാന സാക്ഷിയാണ്. അല്ലാഹു പറയുന്നു. ”ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ഒരു ഗ്രന്ഥം നാമവന് മുന്നില്‍ പുറത്തെടുക്കുന്നതാണ്. അത് നിവര്‍ത്തി വെക്കപ്പട്ടതായി അവര്‍ കണ്ടെത്തും. അവനോട് പറയപ്പെടും ‘നീ നിന്റെ ഗ്രന്ഥം വായിച്ചു നോക്കുക. നിന്നെ സംബന്ധിച്ചിടത്തോളം കണക്ക് നോക്കാന്‍ ഇന്ന് നീ തന്നെ മതി”‘ (17:13, 14). ‘കുറ്റവാളികള്‍ ഇത് കൈയില്‍ കിട്ടുമ്പോള്‍ വെപ്രാളപ്പെട്ട് ഇതെന്ത് രേഖയാണെന്നും ഇതില്‍ ഒന്നും വിട്ടുപോയിട്ടില്ലല്ലോ എന്നും വിലപിക്കുന്നു. ‘അവന് പറയുന്നു: ഇതെന്തൊരു രേഖയാണ്! ചെറുതോ വലുതോ ആയ ഒന്നുംതന്നെ അതില്‍ കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ’ (18:49).
- പ്രവാചന്മാര്
ഓരോ സമുദായത്തിനും സാക്ഷിയായി അതാത് സമുദായത്തിലേക്ക് അയക്കപ്പെട്ട പ്രവാചകന്മാര് നിയോഗിക്കപ്പെടും. അതാത് സമുദായത്തിന്റെ വിശ്വാസ ആചാരങ്ങളുടെ ആധികാരികത തീരുമാനിക്കുന്നത് ഈ പ്രവാചകന്മാരുടെ സാക്ഷ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. മുഹമ്മദ് നബി(സ്വ)യെ സംബോധന ചെയ്ത് അല്ലാഹു പറയുന്നു. ”എന്നാല്‍ ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരികയും ഇവര്‍ക്കെതിരില്‍ നിന്നെ സാക്ഷിയായി കൊണ്ടുവരികയും ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ!” (4:41). തന്നെ ഏല്പിച്ച ദൗത്യം പൂര്‍ണമായി നിര്‍വഹിച്ചോ എന്നായിരിക്കും പ്രവാചകന്മാരോരോരുത്തരോടുമുള്ള ചോദ്യം. ഇതുപോലെ പ്രവാചകന്മാരുടെ ദൗത്യത്തെക്കുറിച്ച് അവര്‍ നിയുക്തരായ സമുദായത്തോടും ചോദിക്കുന്നതാണ്. ”ദൈവദൂതന്മാര് ആര്‍ക്കിടയിലേക്ക് അയക്കപ്പെട്ടുവോ അവരെ നാം ചോദ്യംചെയ്യും. അയക്കപ്പെട്ട ദൂതന്മാരെയും നാം ചോദ്യം ചെയ്യും, തീര്‍ച്ച. എന്നിട്ട് ശരിയായ അറിവോടുകൂടി നാം അവര്‍ക്ക് വിവരിച്ചു കൊടുക്കുന്നതാണ്. ഒരിക്കലും നമ്മുടെ അസാന്നിദ്ധ്യം എവിടെയും ഉണ്ടായിട്ടില്ല’ (7:6,7).
- ഭൂമിമനുഷ്യകുലം ചെയ്തുകൂട്ടിയ എല്ലാ നന്മതിന്മകള്ക്കും ഒരുപോലെ സാക്ഷിയാണ് ഭൂമി. ഭൂമിയുടെ മുതുകിലിരുന്നാണ് മനുഷ്യന് അവന്റെ കര്മങ്ങളോരോന്നും ചെയ്തുകൂട്ടിയത്. അതുകൊണ്ട് ഭൂമി അതിന് സാക്ഷി പറയും. ഒരിക്കല്‍ നബി(സ്വ) പരിശുദ്ധ ഖുര്‍ആനിലെ ‘അന്നേ ദിവസം ഭൂമി അതിന്റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്’ (99:4) എന്ന സൂക്തം പാരായണം ചെയ്തുകൊണ്ട് ചോദിച്ചു. നിങ്ങള്‍ക്കറിയുമോ എന്താണ് അതിന്റെ വര്‍ത്തമാനമെന്ന്? അവര്‍ പറഞ്ഞു. അല്ലാഹുവും അവന്റെ ദൂതരുമാണ് കൂടുതല്‍ അറിയുന്നത്. അവിടുന്ന് പറഞ്ഞു: അതിന്റെ വര്‍ത്തമാനം അതിന്റെ മുതുകിലിരുന്ന് ഓരോ ദാസനും ദാസിയും ചെയ്തതിനെതിരെ സാക്ഷ്യം പറയലാണ്. അത് പറയും ഈ ദിവസം ഇങ്ങനെയും അങ്ങനെയുമെല്ലാം ചെയ്തുവെന്ന്. ഇതാണ് അതിന്റെ വര്‍ത്തമാനം (തിര്‍മിദി) 1.
- മലക്കുകള്‍
ഓരോ വ്യക്തിയുടെയും കൂടെ അവന്റെ വിചാരണ വേദിയിലേക്ക് നയിക്കാന്‍ ഒരു മലക്കും അവന്റെ കര്‍മങ്ങളെക്കുറിച്ച് സാക്ഷ്യം പറയാന്‍ മറ്റൊരു മലക്കും ഉണ്ടായിരിക്കുന്നതാണ്.”കൂടെ ആനയിക്കുന്ന മലക്കും ഒരു സാക്ഷിയുമുള്ള നിലയിലായിരിക്കും ഏതൊരാളും അന്ന് വരുന്നത്’‘(50:21) - അവയവങ്ങള്‍
മനുഷ്യരുടെ ദുഷ്കര്‍മങ്ങള്‍ക്ക് സാക്ഷികളായി നരകത്തില്‍ കുറ്റവാളികള്‍ക്കെതിരില്‍ അവരുടെ സ്വന്തം ശരീരാവയങ്ങള്‍ തന്നെ രംഗത്ത് വരുന്നതിനെപ്പറ്റി അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വിവരിക്കുന്നു: ‘അല്ലാഹുവിന്റെ ശത്രുക്കള്‍ നരകത്തിലേക്ക് ഒരുമിച്ചു കൂട്ടപ്പെടുന്ന ദിവസം! അപ്പോഴവര്‍ നിയന്ത്രിച്ചുകൊണ്ടു വരപ്പെടുന്നതാണ്. അങ്ങനെ അവര്‍ അതിന്റെയടുക്കല് വരുമ്പോള്‍ അവരുടെ കേള്‍വിയും കാഴ്ചകളും അവരുടെ തൊലികളും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് അവര്‍ക്കെതിരില്‍ സാക്ഷി പറയുന്നതാണ്. അവര്‍ തങ്ങളുടെ തൊലികളോട് പറയും: നിങ്ങള്‍ എന്തിനാണ് നമുക്കെതരില് സാക്ഷി പറഞ്ഞത്? തൊലികള്‍ പറയും: എല്ലാ വസ്തുക്കളെ സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചിരിക്കുകയാണ്. അവനാണല്ലോ നിങ്ങളെ ഒന്നാം പ്രാവശ്യം സൃഷ്ടിച്ചത്. അവനിലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു’ (41:19,20, 21).
വിചാരണയുടെ വിഷയങ്ങള്‍
അല്ലാഹുവിന്റെയടുക്കല്‍ മനുഷ്യന് വിചാരണക്ക് വിധേയനാകുമ്പോള്‍ ഐഹിക ജീവിതത്തില്‍ അവന് സ്വീകരിച്ച വിശ്വാസവും ആരാധനാ കര്‍മങ്ങളും അവന്റെ സ്വഭാവ പെരുമാറ്റ രീതികളും ഇടപാടുകളും അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങളോടുള്ള നിലപാടുകളും ഒക്കെ കൃത്യമായി പരിശോധിക്കപ്പെട്ടതിന് ശേഷമാണ് വിധി തീര്‍പ്പുണ്ടാക്കുന്നത്. വിചാരണക്ക് വിധേയമാക്കപ്പെടുന്ന ഈ വിഷയങ്ങളെക്കുറിച്ച് ഖുര്‍ആനും ഹദീസും പല കാര്യങ്ങളും നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
- മനുഷ്യ കര്‍മങ്ങള്‍: ‘മനുഷ്യന്റെ ഐഹിക ജീവിതത്തിലെ മുഴുവന്‍ കര്‍മങ്ങളും വിചാരണയ്ക്ക് വിധേയമാക്കുന്നതാണ്. കര്‍മങ്ങളുടെ ഗുണഗണങ്ങളും ഏറ്റക്കുറവുകളുമാണ് മനുഷ്യനെ സ്വര്‍ഗ നരകങ്ങള്‍ക്ക് അര്‍ഹനാക്കുന്ന പ്രധാന കാര്യം. അല്ലാഹു പറയുന്നു: എന്നാല്‍ നിന്റെ രക്ഷിതാവാണ് സത്യം. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി അവരെ മുഴുവന്‍ നാം ചോദ്യം ചെയ്യുന്നതാണ്’ (15:92,93).
- വിശ്വാസം: അല്ലാഹുവിങ്കല്‍ മനുഷ്യന്റെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാനുള്ള മുന്നുപാധി വിശ്വാസമാണ്. അതുകൊണ്ട് അവന്റെ വിശ്വാസത്തില്‍ കുഫ്റും (നിഷേധം) ശിര്‍ക്കും (ബഹു ദൈവാരാധന) വന്നുപെട്ടാല്‍ അതിനെ വലിയ പാപവും അക്രമവുമായിട്ടാണ് മതം കാണുന്നത്. അല്ലാഹു അല്ലാത്തവരെ ആരാധ്യന്മാരായി സ്വീകരിച്ചവരോടുള്ള ചോദ്യം ഖുര്‍ആന്‍ ഉദ്ധരിക്കുന്നു. ”നാം അവര്‍ക്ക് നല്കിയിട്ടുള്ളതില് നിന്ന് ഒരോഹരി അവര്‍ക്ക് തന്നെ അറിവില്ലാത്ത ചിലതിനായി അവര്‍ നീക്കി വെക്കുന്നു. അല്ലാഹുവാണ് സത്യം, നിങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാണ്’ (16:56). വ്യാജ ദൈവങ്ങളുടെ പേരില്‍ നേര്‍ച്ച വഴിപാടുകളായി മൃഗങ്ങളും കാര്ഷികോല്പന്നങ്ങളും പണവും മറ്റും നേര്‍ച്ചയാക്കിയ ഭക്തന്മാരോട് അതിനെ കുറിച്ചും ചോദിക്കുന്നതാണ്. ഔലിയാക്കന്മാരുടെയും സിദ്ധന്മാരുടെയും പേരില്‍ മൃഗങ്ങളെയും മറ്റും നേര്‍ച്ചയാക്കുന്നവരും ഇതിന്റെ പരിധിയില്‍ പെടുമെന്ന് വ്യക്തം.ഇത്തരം പങ്കാളികളും അവരുടെ ഭക്തന്മാരും പരലോകത്ത് കണ്ടുമുട്ടുന്ന രംഗം വിശുദ്ധ ഖുര്‍ആന്‍ നമ്മുടെ മുന്നില്‍ വെക്കുന്നു. ”ബഹുദൈവ വിശ്വാസികള്‍ തങ്ങള്‍ അല്ലാഹുവില്‍ പങ്കാളികളാക്കിയിരിക്കുന്നവരെ കണ്ടാല്‍ ഇപ്രകാരം പറയും: ഞങ്ങളുടെ രക്ഷിതാവേ, നിനക്കു പുറമെ ഞങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കാറുണ്ടായിരുന്ന ഞങ്ങളുടെ പങ്കാളികളാണിവര്‍. അപ്പോള്‍ പങ്കാളികള്‍ അവര്‍ക്ക് നല്കുന്ന മറുപടി, തീര്‍ച്ചയായും നിങ്ങള്‍ കള്ളം പറയുന്നവരാകുന്നു എന്നായിരിക്കും’ (16:86) ഇതിന് കാരണം ഇവരുടെ ആരാധന, ഈ പങ്കാളികള്‍ അറിഞ്ഞിരുന്നില്ല എന്നതാണ്.
- അനുഗ്രഹങ്ങള്‍: മനുഷ്യന് അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മുഴുവന്‍ അനുഗ്രഹങ്ങളും വിചാരണക്ക് വിധേയമാകും. ജന്മനാ ലഭിച്ച അനുഗ്രഹങ്ങളും, തന്റെ കഴിവും സാധ്യതകളുമുപയോഗിച്ച് നേടിയെടുക്കുന്ന അനുഗ്രഹങ്ങളുമെല്ലാം ഇതിന്റെ പരിധിയില്‍ വരുന്നു. അല്ലാഹു പറയുന്നു. ”പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും” (102:8). നബി(സ്വ) പറയുന്നു. നാലു കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ ഒരടിമയുടെ പാദങ്ങള്‍ മുന്നോട്ട് വെക്കാന്‍ പരലോകത്ത് അല്ലാഹു അനുവദിക്കുകയില്ല. അവന്റെ ആയുസ്സ് എന്തിന് വിനിയോഗിച്ചുവെന്നും വിജ്ഞാനംകൊണ്ട് എന്ത് ചെയ്തുവെന്നും അവന്റെ ധനം ഏതുവഴിക്ക് സമ്പാദിച്ചുവെന്നും എന്തിന് ചെലവഴിച്ചുവെന്നും അവന്റെ ശരീരം ഏതുവഴിക്ക് നശിപ്പിച്ചുവെന്നും ചോദിക്കുന്നതാണ് (തിര്‍മിദി) 2.
- കണ്ണ്, ചെവി, ഹൃദയം: മനുഷ്യനെ ഇതര ജന്തുജാലങ്ങളില്‍ നിന്ന് വ്യതിരിക്തനാക്കുന്നതും വിശിഷ്ടനാക്കുന്നതും അവന്റെ കണ്ണും കാതും ഹൃദയവുമാണ്. അഥവാ ആ ഇന്ദ്രിയങ്ങളുടെ ഉപയോഗ സാധ്യതയാണ്. അത് സ്രഷ്ടാവ് അവന് നല്കിയ അനുഗ്രഹങ്ങള്‍ എന്ന നിലക്ക് സ്രഷ്ടാവിന്റെ ഇംഗിതത്തിനനുസരിച്ച് ഉപയോഗപ്പെടുത്തിയോ എന്ന ചോദ്യം ഏറെ സുപ്രധാനവും പ്രസക്തവുമാണ്. അല്ലാഹു പറയുന്നു: ‘നിനക്കറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, മനസ്സ് എന്നിവയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്’ (17:36).
- കരാറുകള്‍: കരാറുകള്‍ രണ്ടു വിധമാണ്. അല്ലാഹുമായി ബന്ധപ്പെട്ടതും സൃഷ്ടികളുമായി ബന്ധപ്പെട്ടതും.. അല്ലാഹുവിനോടുള്ള കരാര്‍ എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്തുള്ള ജീവിതവും അവന് മാത്രം ആരാധനകളും കീഴ്വണക്കങ്ങളും പ്രകടിപ്പിച്ച് അവന്റെ കല്പനകളെല്ലാം അനുസരിച്ചു ജീവിക്കുക എന്നതാണ്. അല്ലാഹു പറഞ്ഞു. ‘അല്ലാഹുവിന്റെ ഉടമ്പടിയെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്’ (33:15).
അല്ലാഹുവിനോടുള്ള കരാറില്‍ ആദ്യം വിചാരണക്കു വരുന്നത് നമസ്കാരമാണെന്ന് നബി(സ്വ) അറിയിക്കുകയുണ്ടായി. ”പുനരുത്ഥാന നാളില്‍ ഒരടിമ തന്റെ കര്‍മങ്ങളില്‍ നിന്ന് ആദ്യമായി വിചാരണ നേരിടുക തന്റെ നമസ്കാരത്തെക്കുറിച്ചായിരിക്കും. അത് ശരിയായാല്‍ അവന് വിജയിക്കുകയും രക്ഷപ്പെടുകയും ചെയ്തു. അത് നാശമായാല്‍ അവന് പരാജിതനും നഷ്ടക്കാരനുമായിരിക്കും. അവന്റെ നിര്‍ബന്ധ നമസ്കാരത്തില്‍ വല്ല ന്യൂനതയും വന്നാല്‍ അല്ലാഹു പറയും. എന്റെ അടിമക്ക് അവന്റെ നിര്‍ബന്ധ നമസ്കാര നാളിലെ പോരായ്മ പരിഹരിക്കാവുന്ന ഐഛിക നമസ്കാരങ്ങളുണ്ടോയെന്ന് നോക്കുക. പിന്നീട് മറ്റു കര്‍മങ്ങളുടെ വിചാരണയും ഇതേ രൂപത്തിലായിരിക്കും. (തിര്‍മിദി) 3.സൃഷ്ടികളുമായി ബന്ധപ്പെട്ട കരാറുകളിലാണ് മനുഷ്യര്‍ പരസ്പരം ഐഹിക ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട മര്യാദകളും നിയമങ്ങളും എല്ലാം പരിഗണിക്കപ്പെടുന്നത്. കുടുംബബന്ധം, അയല്പക്കബന്ധം തുടങ്ങി വ്യക്തിപരവും സാമൂഹികവുമായി നിലനിര്‍ത്തേണ്ട മര്യാദകളും, സ്വഭാവ രീതികളും എങ്ങനെ പാലിച്ച് ജീവിച്ചുവെന്ന് പരലോകത്ത് വിചാരണ ചെയ്യപ്പെടുന്നു.ഇതുകൂടാതെ മറ്റു ജീവജാലങ്ങള്‍, പ്രകൃതി എന്നിവയോടുള്ള സമീപനങ്ങളും അല്ലാഹുവുമായുള്ള കരാറില്‍ ഉള്‍പെടും. ഇവിടങ്ങളിലെല്ലാം മനുഷ്യന് പാലിക്കേണ്ട മര്യാദകളും കരാറുകളും ഇസ്ലാം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ അവിടങ്ങളിലെ ന്യായാന്യായങ്ങളും ദൈവിക വിചാരണക്ക് വിധേയമാക്കപ്പെടും.
വിചാരണയുടെ രൂപം
നീതിമാനായ അല്ലാഹു ഓരോരുത്തരെയും അര്‍ഹിക്കുന്ന വിധം വിചാരണ ചെയ്യുന്നതാണ്. വിശ്വാസപരമായും കര്‍മപരമായും ഭിന്ന നിലവാരത്തില്‍ ഉള്ള മനുഷ്യരെ അവരവര്‍ അര്‍ഹിക്കും വിധം വിചാരണക്ക് വിധേയമാക്കുന്നു. അവരില്‍ ലളിതവിചാരണ അഭിമുഖീകരിക്കുന്നവരും കടുത്ത വിചാരണ അഭിമുഖീകരിക്കുന്നവരുമുണ്ടാകും. യാതൊരു വിചാരണയും കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരും വിചാരണവേദിയിലുണ്ട്.
ഇബ്നു അബ്ബാസ്(റ) പറയുന്നു. നബി(സ്വ) പറഞ്ഞു. ”എന്റെ മുമ്പില്‍ വിവിധ സമുദായങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. അങ്ങനെ പ്രവാചകന്മാര് ഓരോരുത്തരായി വരാന്‍ തുടങ്ങി. ഒരാളുടെ കൂടെ ഒരു ജനസമൂഹം തന്നെയുണ്ട്. മറ്റൊരു പ്രവാചകന്റെ കൂടെ ഒരു ചെറിയ സംഘമാണുള്ളത്. ഒരു പ്രവാചകനോടൊപ്പം പത്തുപേരുണ്ട്. വേറൊരു പ്രവാചകന് കടന്നുവരുമ്പോള്‍ അഞ്ച് പേരാണുള്ളത്. ഒരു പ്രവാചകന് ഏകനായി കടന്നുവരുന്നു. തുടര്‍ന്ന് ഞാന്‍ നോക്കിയപ്പോള്‍ ധാരാളം പേരുള്ള ഒരു കൂട്ടമാണ് കണ്ടത്. ഞാന്‍ ചോദിച്ചു. ജിബ്രീലേ, ഇത് എന്റെ സമുദായമാണോ? അദ്ദേഹം പറഞ്ഞു. അല്ല, എന്നാല്‍ നീ ചക്രവാളത്തിലേക്ക് നോക്കൂ, ഞാന്‍ നോക്കിയപ്പോള്‍ വലിയ ജനാവലി. അദ്ദേഹം പറഞ്ഞു, ഇതാണ് നിന്റെ സമുദായം. ഈ കാണുന്നത് അവരുടെ മുമ്പിലുള്ള എഴുപതിനായിരം പേരാണ്. അവര്‍ക്ക് വിചാരണയോ ശിക്ഷയോ ഇല്ല. ഞാന്‍ ചോദിച്ചു, എന്തുകൊണ്ട്? അദ്ദേഹം പറഞ്ഞു, അവര്‍ ചൂട് വെക്കുകയോ മന്ത്രിപ്പിക്കുകയോ ശകുനം നോക്കുകയോ ചെയ്തിരുന്നില്ല. അവരുടെ റബ്ബിന്റെ മേല്‍ ഭരമേല്‍പ്പിക്കുകയാണ് അവര്‍ ചെയ്തിരുന്നത്. നബി(സ്വ) ഈ സംഭവം വിവരിച്ചപ്പോള്‍ ഉക്കാശതുബ്നുമിഹ്സ്വന്‍(റ) അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു. ”എന്നെ ആ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ താങ്കള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. അദ്ദേഹം പറഞ്ഞു: അല്ലാഹുവേ ഉക്കാശയെ നീ അവരില്‍ ഉള്‍പ്പെടുത്തേണമേ. പിന്നെ മറ്റൊരാള്‍ എഴുന്നേറ്റ് ചെന്ന് പറഞ്ഞു, എന്നെ അവരില്‍ ഉള്‍പ്പെടുത്താന്‍ താങ്കള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണം. അപ്പോള്‍ നബി(സ്വ) പറഞ്ഞു: നിന്നേക്കാള്‍ മുമ്പ് ഉക്കാശ അത് നേടിക്കഴിഞ്ഞു. (ബുഖാരി) 4.
പരലോകത്ത് ലഘുവായ വിചാരണ നേരിടുന്ന വിഭാഗത്തെക്കുറിച്ച് അല്ലാഹു പറയുന്നു: ‘എന്നാല്‍ തന്റെ കര്മഗ്രന്ഥം വലങ്കയ്യില്‍ നല്‍കപ്പെട്ടുവോ, അവന് ലഘുവായ ഒരു വിചാരണ ചെയ്യപ്പെടുന്നതാണ്. അവന് തന്റെ സ്വന്തക്കാരിലേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചു പോകുകയും ചെയ്യും’ (84:7-9).
ദുര്‍ജനങ്ങളുടെ വിചാരണ പ്രയാസം നിറഞ്ഞതായിരിക്കും. അല്ലാഹു പറയുന്നു: ‘തന്റെ ഗ്രന്ഥം മുതുകിന്റെ പിന്നിലൂടെ നല്‍കപ്പെട്ടുവോ അവന് നാശത്തെ വിളിക്കുന്നതാണ്. ആളിക്കത്തുന്ന അഗ്നിയില്‍ അവന് കത്തിയെരിയുകയും ചെയ്യും’ (84:10.11.12).
അഇശ(റ) പറയുന്നു: നബി(സ്വ) പറഞ്ഞിരിക്കുന്നു. പുനരുത്ഥാന നാളില്‍ വിചാരണ ചെയ്യപ്പെടുന്ന ഏതൊരാളും നശിച്ചതുതന്നെ. ഞാന്‍ ചോദിച്ചു. പ്രവാചകരേ, എന്നാല്‍ ‘തന്റെ രേഖ വലതു കൈയ്യില്‍ നല്കപ്പെടുന്നവന് ലഘുവായ വിചാരണയ്ക്ക് വിധേയനാകുന്നതാണ് ‘(84:8)) എന്ന് അല്ലാഹു പറഞ്ഞിട്ടില്ലയോ? അപ്പോള്‍ നബി(സ്വ) പറഞ്ഞു. അത് കര്‍മങ്ങളുടെ രേഖ കാണിക്കല്‍ മാത്രമാണ്. വിചാരണ കര്‍ക്കശമായി നടത്തപ്പെട്ടാല്‍ ഏതൊരാളും ശിക്ഷിക്കപ്പെടാതിരിക്കില്ല (ബുഖാരി) 5.
References
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 619, ഹദീസ് 2429[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 612, ഹദീസ് 2417[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 02, പേജ് 269, ഹദീസ് 413[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2170, ഹദീസ് 5420[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2395, ഹദീസ് 6172[↩]
