അല്ലാഹുവിന്റെ നാമ വിശേഷണങ്ങൾ ഭാഗം 8
പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെ കുറിക്കാൻ ഇസ്ലാമിക വിശ്വാസത്തിൽ ഉപയോഗിക്കുന്ന സംജ്ഞാ നാമമാണ് ‘അല്ലാഹു’. ഈ അടിസ്ഥാന നാമത്തിന് പുറമെ, ഖുർആനിലും ഹദീസുകളിലുമായി അൽ-അസ്മാഉൽ ഹുസ്നാ (ഉത്കൃഷ്ട നാമങ്ങൾ) എന്നറിയപ്പെടുന്ന നിരവധി വിശേഷണ നാമങ്ങൾ അല്ലാഹുവിനുണ്ട്. ഈ സവിശേഷ നാമങ്ങളിലൂടെയാണ് സർവ്വശക്തനായ അല്ലാഹുവിന്റെ ഗുണങ്ങളെ യഥാർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയുന്നത്. ഖുർആനിലും ഹദീസിലുമായി പ്രതിപാദിക്കപ്പെട്ട പ്രധാനപ്പെട്ട അല്ലാഹുവിന്റെ നാമ വിശേഷണങ്ങൾ പരിചയപ്പെടാം.
അന്നാസ്വിർ (സഹായി), അന്നൂർ (പ്രകാശം), അൽ വാരിസ് (അനന്തരമെടുക്കുന്നവൻ), അൽ വാസിഅ് (വിപുലമായ കഴിവുള്ളവൻ), അൽവത്റ് (ഒറ്റ) തുടങ്ങിയ ഉത്കൃഷ്ട നാമങ്ങൾ തുടങ്ങിയ ഉത്കൃഷ്ട നാമങ്ങളാണ് ഈ ലേഖനം വിശകലനം ചെയ്യുന്നത്.
അന്നാസ്വിര്‍
النَّاصِرُ
സഹായി
The Protector
അന്നസ്വീര്‍, അന്നാസ്വിര്‍, (സഹായി) ഖൈറുന്നാസ്വിരീന്‍ (ഉത്തമ സഹായി) എന്നീ വിശേഷണങ്ങള്‍ അല്ലാഹുവിന്റെ ഗുണനാമങ്ങളുടെ കൂട്ടത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്. ‘അപ്രകാരം തന്നെ, ഓരോ പ്രവാചകന്നും കുറ്റവാളികളായ ചില ശത്രുക്കളെ നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. മാര്‍ഗദര്‍ശകനായും സഹായിയായും നിന്റെ രക്ഷിതാവ് തന്നെ മതി’ (25:31). ‘അല്ലാഹുവെ മുറുകെപ്പിടിക്കുക. അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി, എത്ര നല്ല സഹായി!’ (22:78).

ഈ പ്രപഞ്ചത്തിലുള്ള സകല സൃഷ്ടികള്‍ക്കും അല്ലാഹുവിന്റെ സഹായവും ആശ്രയവും കൂടിയേതീരൂ. ഐഹിക ജീവിതത്തില്‍ മനുഷ്യരും ജീവികളുമൊക്കെ പരസ്പരം സഹായികളായി ജീവിക്കുന്നവരാണ്. പരസ്പരാശ്രയത്വവും പരസ്പര സഹായ സഹകരണവും ജീവിതാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് അനിവാര്യവുമാണ്. എന്നാല്‍ സകല സൃഷ്ടികളും ഒരേപോലെ സദാആശ്രയിക്കുന്നതും സഹായം തേടുന്നതും അവരുടെയെല്ലാം കഴിവിനും സാധ്യതകള്‍ക്കും ഉപരിയായ കഴിവിനുടമസ്ഥനായ പരമോന്നതനായ സ്രഷ്ടാവിനോട് മാത്രമാണ്. അവനാകട്ടെ ആരുടെയും സഹായമോ ആശ്രയമോ അവശ്യമില്ല. അപ്പോള്‍ യഥാര്‍ഥ സഹായവും ആശ്രയവും അല്ലാഹുവില്‍ നിന്ന് മാത്രമാണ്. അതുകൊണ്ടാണ് ഖുര്‍ആനില്‍ അല്ലാഹുവിനെ ഉദ്ദേശിച്ച് സഹായികളില്‍ ഉത്തമന് (ഖൈറുന്നാസ്വിരീന്‍) എന്ന പ്രയോഗം നടത്തിയത്. ‘അല്ല, അല്ലാഹുവാകുന്നു നിങ്ങളുടെ രക്ഷാധികാരി, അവനാകുന്നു സഹായികളില്‍ ഉത്തമന്’ (3:150).
സഹായം എന്ന പദത്തെ അല്ലാഹുവിലേക്ക് ചേര്‍ത്തിക്കൊണ്ട് പറയുകയും അല്ലാഹുവിന്റെ സഹായത്തിന് അര്‍ഹരാകുന്ന വിഭാഗം ആരാണെന്ന് വ്യക്തമാക്കിത്തരികയും ചെയ്യുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ താഴെ പറയുന്നു.
‘അല്ല, അല്ലാഹുവാകുന്നു നിങ്ങളുടെ രക്ഷാധികാരി, അവനാകുന്നു സഹായികളില്‍ ഉത്തമന്’ (3:150). ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സാഹായിക്കുന്ന പക്ഷം അവന് നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്നതാണ് (47:7). ഇവിടെ അല്ലാഹുവിനെ സഹായിക്കുന്ന പക്ഷം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗത്തില്‍ സേവനം ചെയ്തും ത്യാഗം ചെയ്തും കൊണ്ടുള്ള സഹായമാണ്. ‘തീര്‍ച്ചയായും നാം നമ്മുടെ ദൂതന്മാരെയും വിശ്വസിച്ചവരെയും ഐഹിക ജീവിതത്തിലും സാക്ഷികള്‍ രംഗത്ത് വരുന്ന ദിവസത്തിലും സഹായിക്കുക തന്നെ ചെയ്യും’ (40:51).
യഥാര്‍ഥ സഹായം അല്ലാഹുവില്‍ നിന്നുള്ളതാണ്. അല്ലാഹുവിന് മാത്രം സര്‍വവിധ അധികാരങ്ങളും നിലനില്‍ക്കുന്ന പാരത്രിക ജീവിതത്തില്‍ ഏതൊരാള്‍ക്കും മറ്റൊരാള്‍ക്ക് വേണ്ടി യാതൊരു സഹായവും ചെയ്തുകൊടുക്കാന്‍ കഴിയാത്ത അവസ്ഥയില്‍, അല്ലാഹുവിന് വഴിപ്പെട്ട ജീവിതത്തിലൂടെ അവന്റെ തൃപ്തി ലഭിച്ച അടിമകള്‍ക്ക് മാത്രമാണ് അല്ലാഹുവിന്റെ സഹായം ലഭിക്കുന്നത്. അല്ലാഹു പറയുന്നു: ‘അന്നേ ദിവസം സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ സഹായം കൊണ്ട് സന്തുഷ്ടരാകുന്നതാണ്. താന്‍ ഉദ്ദേശിക്കുന്നവരെ അവന് സഹായിക്കുന്നു. അവനാണ് പ്രതാപിയും കരുണാനിധിയും’ (30:4,5).
അന്നൂര്‍
النُّورُ
പ്രകാശം
The Light
അല്ലാഹു പ്രത്യക്ഷനാണ്. പ്രപഞ്ചത്തിലെ സകലവസ്തുക്കളും പ്രത്യക്ഷപ്പെടുന്നത് അവന്‍മൂലമാണ്. സ്വയം പ്രത്യക്ഷപ്പെടുകയും മറ്റുള്ളവയെ പ്രത്യക്ഷപ്പെടുത്തുകയും ചെയ്യുന്നതിനാണല്ലോ പ്രകാശം എന്ന് പറയുന്നത്. ഉണ്മയെ ഇല്ലായ്മയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഉണ്മയായിരിക്കും പ്രത്യക്ഷത. ശൂന്യതയാണ് ഏറ്റവും വലിയ അന്ധകാരം. ശൂന്യതയില്‍ നിന്ന് അതീതനാകുകയും പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും ശൂന്യതയാകുന്ന അന്ധകാരത്തില്‍ നിന്ന് ഉണ്മയാകുന്ന പ്രകാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നവന് പ്രകാശമാണ് എന്നതില്‍ സംശയമില്ല. അതിനാലാണ് അല്ലാഹു ആകാശ ഭൂമികളുടെ പ്രകാശമാണെന്ന് വിശേഷിപ്പിക്കപ്പെടുന്നത്. അല്ലാഹു പറയുന്നു: ‘അല്ലാഹു ആകാശങ്ങളുടെയും ഭൂമികളുടെയും പ്രകാശമാണ്. അവന്റെ പ്രകാശത്തിന്റെ ഉപമയിതാകുന്നു: ചുവരില്‍ വിളക്ക് വെക്കാനുള്ള ഒരു മാടം. അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് ആ വിളക്കിന് ഇന്ധനം നല്കപ്പെടുന്നത്. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്. അതിന്റെ എണ്ണ തീ തട്ടിയിട്ടില്ലെങ്കില് പോലും പ്രകാശിതമാകുന്നു. പ്രകാശത്തിന് മേല്‍ പ്രകാശം അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാണ്’ (24:35).

പ്രകാശം രണ്ടുവിധമുണ്ട്
- സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും നല്കിക്കൊണ്ടിരിക്കുന്ന ബാഹ്യപ്രകാശം.
- ദൈവിക മാര്‍ഗ്ഗദര്‍ശനമാകുന്ന ആന്തരിക പ്രകാശം. ഹൃദയത്തിന് ലഭിക്കുന്ന പ്രകാശമാണ് ദൈവിക മാര്‍ഗ്ഗദര്‍ശത്തിന് വഴിയൊരുക്കുന്നത്. ദൈവിക മാര്‍ഗ്ഗദര്‍ശനമാകുന്ന ആ പ്രകാശം നല്കാന് കഴിയുന്നവന് അല്ലാഹു മാത്രമാണ്.
അല്ലാഹു ചോദിക്കുന്നു: ‘ഏതൊരാളുടെ ഹൃദയത്തിന് ഇസ്ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന് തന്റെ രക്ഷിതാവില്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ അവന് ഹൃദയം കടുത്ത് പോയവനെപ്പോലെയാണോ? എന്നാല്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അവര്‍ വ്യക്തമായ ദുര്‍മാര്‍ഗ്ഗത്തിലാണ്‘ (39:22).
ഹിദായത്ത് (ദൈവിക മാര്‍ഗദര്‍ശനം) ആണ് ഒരാളുടെ ജീവിതത്തിന് ഉള്‍ക്കാഴ്ച്ച നല്കുന്ന പ്രകാശമായി പ്രോജ്വലിച്ച് നില്‍ക്കുന്നത്. നബി(സ്വ) നടത്തിയ പ്രാര്‍ത്ഥനയില്‍ ഹൃദത്തിന് വെളിച്ചം ലഭിക്കുന്നതിലൂടെ വിജ്ഞാനത്തെയും അല്ലാഹുവിന് സമര്‍പ്പിക്കപ്പെട്ട ജീവിതത്തെയും അല്ലാഹുവോട് തേടുകയാണ്. അല്ലാഹുവേ എന്റെ ഹൃദയത്തില്‍ നീ പ്രകാശമുണ്ടാക്കിത്തരേണമേ, എന്റെ വലതു ഭാഗത്തും ഇടതു ഭാഗത്തും പ്രകാശമുണ്ടാക്കിത്തരേണമേ, എന്റെ മുകളിലും താഴെയും പ്രകാശമുണ്ടാക്കിത്തരേണമേ, എന്റെ മുന്നിലും പിന്നിലും പ്രകാശമുണ്ടാക്കിത്തരേണമേ, എനിക്ക് പ്രകാശത്തെ വലുതാക്കിത്തരേണമേ. (ബുഖാരി) 1.
അല്‍ഹാദീ الْهَادِي മാര്‍ഗദര്‍ശകന്‍ The Guide
അല്ലാഹു സര്‍വ്വ സൃഷ്ടികള്‍ക്കും തങ്ങളുടെ ജൈവിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ആവശ്യമായ മാര്‍ഗദര്‍ശനം നല്കുന്നു. പിറന്നുവീഴുന്ന ശിശുവിന് തള്ളയുടെ പാല് ചപ്പിക്കുടിക്കുന്നതിന്, മുട്ടയില്‍ നിന്ന് പുറത്ത് വരുന്ന പക്ഷിക്കുഞ്ഞിന് ധാന്യമണികള്‍ കൊത്തിപ്പെറുക്കി തിന്നുന്നതിന്, തേനീച്ചക്ക് അതിന്റെ വീട് ഷഡ്കോണാകൃതിയില്‍ നിര്‍മിക്കുന്നതിന് തുടങ്ങി എല്ലാ സൃഷ്ടികള്‍ക്കും ആവശ്യമായ എല്ലാ മാര്‍ഗദര്‍ശനവും അല്ലാഹു നല്കുന്നു.
അല്ലാഹു പറയുന്നു: ‘എല്ലാ വസ്തുക്കള്‍ക്കും അതതിന് അനുയോജ്യമായ ആകൃതിയും പ്രകൃതിയും നല്‍കുകയും അനന്തരം അവയ്ക്ക് അനുയോജ്യമായ ജീവിതമാര്‍ഗം ചൂണ്ടിക്കാട്ടിക്കൊടുക്കുകയും ചെയ്തവനാണ് അല്ലാഹു’ (20:50).
അല്ലാഹുവിന്റെ സൃഷ്ടികളില്‍ ബുദ്ധിശേഷികൊണ്ട് അനുഗ്രഹിക്കപ്പെട്ട മനുഷ്യനെ സംബന്ധിച്ചിടത്തോളം നന്മ തിന്മകളെ സംബന്ധിച്ചും ധര്‍മ അധര്മങ്ങളെക്കുറിച്ചും ആത്യന്തികമായി ഗുണകരമാകുന്നതും ദോഷകരമാകുന്നതും ഏതാണെന്ന് പഠിപ്പിച്ചുതരാനും വഴികാണിച്ചു തരാനും അര്‍ഹന്‍ അല്ലാഹു മാത്രമാണ്. മാര്‍ഗദര്‍ശനം (ഹിദായത്ത്) നല്കുന്നവനായ അല്ലാഹു, ശാശ്വത വിജയത്തിന്റെയും രക്ഷയുടെയും വഴി നമുക്ക് കാണിച്ചുതരുന്നു. അവന്നു മാത്രമേ അപ്രകാരം മാര്‍ഗദര്‍ശനം നല്കാന് സാധിക്കുകയുള്ളൂ. ‘അപ്രകാരം തന്നെ ഓരോ പ്രവാചകന്നും കുറ്റവാളികളായ ചില ശത്രുക്കളെ നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. മാര്‍ഗദര്‍ശകനായും സഹായിയായും നിന്റെ രക്ഷിതാവ് തന്നെ മതി‘ (25:31). ‘വിജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്കാകട്ടെ ഇത് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തന്നെയാണെന്ന് മനസ്സിലാക്കിയിട്ട് ഇതില്‍ വിശ്വസിക്കുവാനും അങ്ങനെ അവരുടെ ഹൃദയങ്ങള്‍ ഇതിന് കീഴ്പ്പെടുവാനുമാണ് ഇത് ഇടയാക്കുക. തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികളെ നേരായ പാതയിലേക്ക് നയിക്കുന്നവനാകുന്നു’ (22:54).
സര്‍വ സൃഷ്ടികളെ സംബന്ധിച്ചിടത്തോളവും അവയുടെ ജൈവികാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ആവശ്യമായിട്ടുള്ളത് അല്ലാഹു നല്കുന്ന പ്രകൃതിപരമായ മാര്‍ഗദര്‍ശനമാണ്.
മാര്‍ഗദര്‍ശനത്തിന്റെ മുഖ്യമായിട്ടുള്ള ഭാഗമാണ് അല്ലാഹു അവന്റെ പ്രവാചകന്മാരുടെ നിയോഗത്തിലൂടെയും വേദഗ്രന്ഥങ്ങളുടെ അവതരണത്തിലൂടെയും മാനവരാശിക്ക് നല്കുന്ന മാര്‍ഗദര്‍ശനം. ദൈവപ്രോക്ത സന്ദേശങ്ങളുടെ സ്വാധീനം മനുഷ്യ മനസ്സുകളില്‍ ഉണ്ടാകുമ്പോള്‍ അതുവഴി അല്ലാഹു കാണിച്ചുതന്നിട്ടുള്ള ഋജുപാതയിലൂടെ ജീവിക്കാനുള്ള ബോധമാണ് ഉണ്ടായിത്തീരുന്നത്. അല്ലാഹുവിലുള്ള ദൃഢവിശ്വാസവും സത്കര്‍മങ്ങളും നേരായ മാര്‍ഗത്തിലൂടെ ജീവിക്കാനുള്ള വഴി മനുഷ്യന് സുഗമമാക്കിക്കൊടുക്കുന്നു. സത്യവിശ്വാസത്തില്‍ ഊന്നി സത്ക്കര്മങ്ങളെക്കൊണ്ട് ത്യാഗജീവിതത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് ദൈവിക മാര്‍ഗദര്‍ശനത്തിന്റെ വഴികള്‍ അല്ലാഹു തുറന്നുകൊടുക്കും. അല്ലാഹു പറയുന്നു: ‘വിശ്വസിക്കുകയും സത്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അവരുടെ വിശ്വാസത്തിന്റെ ഫലമായി അവരുടെ രക്ഷിതാവ് നേര്‍വഴിയിലാക്കുന്നതാണ്. അനുഗ്രഹങ്ങള്‍ നിറഞ്ഞ സ്വര്‍ഗത്തോപ്പുകളില്‍; അവരുടെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും‘ (10:9). ‘നമ്മുടെ മാര്‍ഗത്തില്‍ സമരത്തിലേര്‍പ്പെട്ടവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുകതന്നെ ചെയ്യും. തീര്‍ച്ചയായും അല്ലാഹു സദ്വൃത്തരോടൊപ്പമാകുന്നു’ (29:69).
അല്‍ വാരിസ്
الْوَارِثُ
അനന്തരമെടുക്കുന്നവന്
The Inheritor
ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ സ്വത്തിന്റെ അവകാശം ഏതൊരാള്‍ക്കാണോ ലഭിക്കുന്നത് അവനാണ് അല്‍ വാരിസ് (യഥാര്‍ഥ അനന്തരവകാശി). സൃഷ്ടികള്‍ നശിച്ചു കഴിഞ്ഞാല്‍ അല്ലാഹു മാത്രമാണ് അവശേഷിക്കുക. അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും നാം തന്നെയാണ് ഭൂമിയുടെയും അതിലുള്ളവരുടെയും അവകാശിയാകുന്നത്. നമ്മുടെ അടുക്കലേക്ക് തന്നെയായിരിക്കും അവര്‍ മടക്കപ്പെടുന്നത്’ (19:40). അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും നാം തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. എല്ലാറ്റിന്റെയും അവകാശിയും നാം തന്നെയാണ്’ (15:23).

ആകാശഭൂമികളുടെയും അതിലുള്ളതിന്റെയും യഥാര്‍ഥ ഉടമസ്ഥാവകാശം അല്ലാഹുവിനാണ്. മനുഷ്യനെ അല്ലാഹു ഭൂമിയില്‍ ഖലീഫ ആയിട്ടാണ് സൃഷ്ടിച്ചത്. ഭൂമിയിലുള്ള വസ്തുക്കളൊക്കെ അല്ലാഹു മനുഷ്യന് വേണ്ടി സൃഷ്ടിക്കുകയും, അവന് അധീനപ്പെടുത്തിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. സമ്പത്തിലും മറ്റു വിഭവങ്ങളിലുമൊക്കെ താത്ക്കാലിക ഉടമസ്ഥാവകാശം നല്‍കികൊണ്ട്, അവ കൈകാര്യം ചെയ്യാനുള്ള ചുമതല ഏല്പ്പിക്കപ്പെട്ടവന് മാത്രമാണ് മനുഷ്യന്. യഥാര്‍ഥത്തില്‍, അതിന്റെ ഉടമസ്ഥാവകാശം അല്ലാഹുവിനാണ്. അനന്തരാവകാശം എത്തിച്ചേരുന്നതും, എന്നെന്നും നിലനില്‍ക്കുന്ന ഒരിക്കലും മരിക്കാത്ത അല്ലാഹുവിലേക്ക് തന്നെയാണ്. അപ്പോള്‍ യഥാര്‍ഥത്തില്‍, അനന്തരമെടുക്കുന്നവന് (അല്‍ വാരിസ്) എന്ന വിശേഷണ നാമത്തിന് അര്‍ഹന്‍ അല്ലാഹു മാത്രമാണ്. ഭൂമിയിലെ മനുഷ്യന്റെ നശ്വരമായ ജീവിതകാലം വരെ അല്ലാഹു ചിലത് അവന് ഉടമപ്പെടുത്താനുള്ള താത്കാലിക അവകാശം നല്കുകയാണുണ്ടായതെന്നിരിക്കെ സമ്പത്തും മറ്റു വിഭവങ്ങളും യഥാര്‍ഥ അനന്തരാവകാശിയായ അല്ലാഹുവിന്റെ ഇച്ഛപ്രകാരം ചെലവഴിക്കേണ്ടത് അവന്റെ ബാധ്യതയായി വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ‘നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക. അവന് നിങ്ങളെ പിന്തുടര്ച്ച നല്കപ്പെട്ടവരാക്കിയിരിക്കുന്ന സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് വിശ്വസിക്കുകയും ചെലവഴിക്കുകയും ചെയ്തവരാരോ അവര്‍ക്ക് വലിയ പ്രതിഫലമുണ്ടായിരിക്കുന്നതാണ്’ (57:7).
ഇതേ അധ്യായത്തില്‍ തന്നെ മറ്റൊരിടത്ത് (57:10) അല്ലാഹു ചോദിക്കുന്നു, ‘ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനുള്ളതായിരിക്കെ, അല്ലാഹുവിന്റ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ന്യായം?’ (57:10)
‘ഭൂമുഖത്തുള്ള സര്‍വതും നാശമടയും. മഹത്ത്വമേറിയവനും അത്യുദാരനുമായ നിന്റെ റബ്ബിന്റെ മുഖം മാത്രമാണ് അവശേഷിക്കുന്നത്‘ (55:26,27). നശ്വര ജീവിതത്തില്‍ മനുഷ്യന്റെ ആയുഷ്കാലത്ത് അവന് ഒട്ടനവധി വിഭവങ്ങളുടെ ഉടമസ്ഥാവകാശിയായി മാറുന്നു. മരണം എന്ന നിശ്ചയിക്കപ്പെട്ട അവധിയെത്തിയാല്‍ അതെല്ലാം ഈ ഭൂമിയിലെ അനന്തരാവകാശികള്‍ക്ക് വിട്ടേച്ചുകൊണ്ട് അവന് പോകുന്നു. ഭൂമിയിലുള്ള സര്‍വ മനുഷ്യരുടെയും സ്ഥിതി ഇതാണെന്നിരിക്കെ ഭൂമിയില്‍ അക്രമം പ്രവര്‍ത്തിക്കാനോ അനന്തരം കിട്ടിയതിന്റെ പേരില്‍ അഹങ്കാരിയായി ജീവിക്കാനോ അവര്‍ക്കാര്‍ക്കും യാതൊരു അവകാശവുമില്ല. അല്ലാഹു കല്പ്പിച്ചതും തൃപ്തിപ്പെട്ടതുമായ കാര്യങ്ങളില്‍ ഭൂമിയില്‍ മനുഷ്യന് താത്കാലികമായി ഉടമപ്പെടുത്തപ്പെട്ട വിഭവങ്ങളെ, വിനിയോഗിക്കാന്‍ സാധിച്ചാല്‍ മാത്രമേ അവന് രക്ഷയുള്ളൂ. അല്ലാഹു പറയുന്നു: ‘സ്വന്തം ജീവിത സുഖത്തില്‍ മതിമറന്ന് അഹങ്കരിച്ച എത്ര രാജ്യങ്ങള്‍ നാം നശിപ്പിച്ചിട്ടുണ്ട്. അവരുടെ വാസസ്ഥലങ്ങളതാ, അവര്‍ക്ക് ശേഷം അല്പം ചിലരല്ലാതെ അവിടെ താമസിച്ചിട്ടില്ല. അവസാനം നാം തന്നെയായി അവയുടെ അവകാശി’(28:58). അല്‍ വാരിസ് (യഥാര്‍ഥ അനന്തരാവകാശി) അല്ലാഹു ആണ്.
അല്‍ വാസിഅ്
الْوَاسِعُ
വിപുലമായ കഴിവുള്ളവന്
The All-Encompassing, the Boundless
അല്‍ വാസിഅ് (വിശാലന്) എന്ന അല്ലാഹുവിന്റെ ഗുണനാമം വിശുദ്ധ ഖുര്‍ആനില്‍ 9 തവണ പ്രതിപാദിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേത് തന്നെയാകുന്നു. നിങ്ങള്‍ എവിടേക്ക് തിരിഞ്ഞു നിന്ന് പ്രാര്‍ഥിച്ചാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമാകുന്നു‘ (2:115). ‘നിശ്ചയം നിന്റെ രക്ഷിതാവ് വിശാലമായ പാപമോചനം നല്‍കുന്നവനാകുന്നു’ (53:32).

ജ്ഞാനത്തിലും ദാനത്തിലും അല്ലാഹു വിശാലതയുള്ളവനാണ്. അനവധി കാര്യങ്ങളെക്കുറിച്ച് വിശാലവും അഗാധവുമായ അറിവ് അല്ലാഹുവിന് മാത്രമാണ്. സമുദ്രങ്ങളിലെ ജലം മഷിയായി ഉപയോഗിച്ച് എഴുതിയാലും അവന്റെ വചനങ്ങള്‍ അവസാനിക്കില്ല. അവന്റെ അനുഗ്രഹങ്ങളും ഔദാര്യങ്ങളും അനന്തമാണ്. അറ്റമില്ലാത്ത വിജ്ഞാനത്തിന്റെയും പരിധിയില്ലാത്ത ഔദാര്യത്തിന്റെയും ഉടമയായ അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ടതാണ് നിരുപാധികമായ വിശാലതയുള്ളവന് എന്ന വിശേഷണം. സൃഷ്ടികളുമായി ബന്ധപ്പെടുത്തി ഏത് വിശാലതയും അതെത്ര വലുതായാലും ഒരറ്റത്ത് അവസാനിക്കും.
ഈ മഹാ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളും കണ്ടെത്താനാകും. ആകാശത്തെയും ഭൂമിയെയും സംവിധാനിച്ച അത്ഭുതത്തെക്കുറിച്ച് ചിന്തിക്കുന്നതോടൊപ്പം വിശാലന് എന്ന വിശേഷണവുമായി ബന്ധപ്പെട്ട് അല്ലാഹുവിന്റെ കഴിവിലേക്ക് കൂടി താഴെപ്പറയുന്ന സൂക്തം സൂചന നല്കുന്നു.
‘ആകാശത്തെ നാം കരങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയെ നാം ഒരു വിരിപ്പാക്കിയിരിക്കുന്നു. അത് വിതാനിച്ചവന്‍ എത നല്ലവന്‍!‘(51:47,48). വിശാലതയുള്ളവന് എന്ന വിശേഷണവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ അല്ലാഹു നിയമമാക്കിയ അവന്റെ മത നടപടികളില്‍ ഏറ്റവും ലാളിത്യവും വിശാലതയും ലഘൂകരണവും ദര്‍ശിക്കാനാവും. ക്ലേശവും സങ്കുചിത്വവും സങ്കീര്‍ണതയും മതത്തിന്റെ അന്തഃസത്തയില്‍ അജ്ഞരായ ആളുകള്‍ ഉണ്ടാക്കിയതാണ്. അല്ലാഹു പറയുന്നു. ‘നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന് ഉദ്ദേശിക്കുന്നില്ല’ (2:185). ‘ഒരാള്‍ക്കും അയാളുടെ കഴിവിലുപരിയായി നാം ബാധ്യത ചുമത്തുന്നതല്ല’ (6:52).
അല്‍ വാസിഅ് (വിശാലന്) എന്ന ഗുണനാമത്തിന്റെ അര്‍ത്ഥ താല്പര്യത്തില് അല്ലാഹുവിന്റെ വിശാലമായ ജ്ഞാനവും പരിധി നിശ്ചയിക്കാന്‍ കഴിയാത്ത ഔദാര്യവും ആണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം അടിമകളുടെ കഴിവും കഴിവുകേടും സൂക്ഷ്മമായി അറിയുന്നവനായ അല്ലാഹു വിശാലതയോടെയുള്ള സമീപനങ്ങളും വിധികളും ആണ് മതത്തിന്റെ പേരില്‍ അവന് നിയമമാക്കിയിരിക്കുന്നത്. ജ്ഞാനത്തിന്റെയും ഉദാരതയുടെയും കാര്യത്തിലുള്ള അവന്റെ വിശാലതയെ തന്നെയാണ് ഇതും സൂചിപ്പിക്കുന്നത്.
അല്‍വത്ര്‍
الْوِتْرُ
ഒറ്റ
The One and Unique
അല്‍വത്ര്‍ എന്നതിന്റെ അര്‍ഥം ഒറ്റ, ഏകന്‍ എന്നിങ്ങനെയാണ്. അല്‍വത്ര്‍ എന്നും അല്വിത്ര് എന്നും ഉച്ചാരണമുണ്ട്. അല്‍വത്ര്‍ എന്ന പദം, ഒറ്റ എന്ന അര്‍ഥത്തിലും അതിന്റെ വിപരീത പദമായ അശ്ശഫ്അ് ഇരട്ട എന്ന അര്‍ഥത്തിലും ഒരേ സൂക്തത്തില്‍ സത്യം ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു. ”ഇരട്ടയും ഒറ്റയും സത്യം”(89:3). ഇണയുള്ളതും ഇണയില്ലാത്തതും കൊണ്ട് അല്ലാഹു ഇവിടെ സത്യം ചെയ്ത് പറയുന്നു. യാതൊരുതരത്തിലുള്ള ഇണയോ, തുല്യതയോ, സാമ്യമോ ഒന്നുമില്ലാതെ എല്ലാ നിലക്കും പരിപൂര്‍ണമായി ഒറ്റയായുള്ളത് അല്ലാഹു മാത്രമേയുള്ളൂ. അവന്റെ സത്തയിലാകട്ടെ ഗുണങ്ങളിലാകട്ടെ പ്രവര്‍ത്തനങ്ങളിലാകട്ടെ അവന്ന് ഇണയും തുണയും പങ്കുമില്ല. അവനല്ലാതെയുള്ള വസ്തുക്കള്‍, അഥവാ സൃഷ്ടികള്‍ ഒരര്‍ഥത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇരട്ടകളായിരിക്കും. നബി(സ്വ) പറഞ്ഞിട്ടുള്ള ഒരു വചനം ഇവിടെ പ്രസ്താവ്യമാകുന്നു. ”അല്ലാഹു ഒറ്റയാണ്. അവന് ഒറ്റയെ ഇഷ്ടപ്പെടുന്നു”(ബുഖാരി) 2.

സത്തയിലും ഗുണത്തിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം അല്ലാഹു ഒറ്റയാണ്. അല്ലാഹു എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചതാകട്ടെ ഇണകളായിട്ടാണ്. ഒറ്റ അഥവാ ഏകന്‍ എന്ന വിശേഷണം സ്രഷ്ടാവിന് മാത്രമാണ് പൂര്‍ണാര്‍ഥത്തില്‍ പ്രയോഗിക്കാന്‍ അര്‍ഹതയുള്ളത്. അല്ലാഹു പറയുന്നു: ഇരട്ടയും ഒറ്റയും തന്നെയാണ് സത്യം (89:3). ‘എല്ലാ വസ്തുക്കളില്‍ നിന്നും ഈരണ്ട് ഇണകളെ നാം സൃഷ്ടിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കാന്‍ വേണ്ടി‘ (51:49).
‘ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു അവന്. നിങ്ങള്‍ക്കു വേണ്ടി നിങ്ങളില്‍ നിന്നുതന്നെ അവന് ഇണകളെ ഉണ്ടാക്കിത്തന്നിരിക്കുന്നു. കന്നുകാലികളിലും ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അതിലൂടെ നിങ്ങളെ അവന് സൃഷ്ടിച്ച് വര്‍ധിപ്പിക്കുന്നു. അവന് തുല്യമായി യാതൊന്നും ഇല്ല. അവനെല്ലാം അറിയുന്നവനും കേള്‍ക്കുന്നവനുമാകുന്നു‘ (42:11).
‘ആകാശങ്ങളുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവാകുന്നു അവന്. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുക. അവനുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചു നില്ക്കുക. അവന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ?’ (19:65).
അല്‍ വഹ്ഹാബ്
ٱلْوَهَّابُ
അത്യുദാരന്‍
The Bestower
‘ഹിബത്'(ദാനം) എന്ന വാക്കില്‍ നിന്ന് നിഷ്പന്നമായതാണ് ‘വഹ്ഹാബ്’ എന്ന പദം. പ്രത്യുപകാരം ആഗ്രഹിക്കാതെ സന്തോഷത്തോടെ നല്കുന്ന ദാനത്തിനാണ് ‘ഹിബത്’ എന്ന് പറയുന്നത്. ഇത്തരത്തിലുള്ള ദാനം ധാരാളമായി ചെയ്യുന്നവന് ‘വഹ്ഹാബ്’ എന്ന്പറയും. ‘അത്യുദാരന്‍’ എന്നര്‍ഥം. സ്വാര്‍ത്ഥ താല്പര്യം ലക്ഷ്യമാക്കിയാണ് മിക്കപ്പോഴും പലരും ദാനം നല്‍കുന്നത്. പ്രശംസ, സ്നേഹം എന്നിവ ആഗ്രഹിച്ചും ദാനം ചെയ്യാറുണ്ട്. ആക്ഷേപം ഒഴിവാക്കാന്‍ വേണ്ടിയും ദാനം ചെയ്തെന്നു വരാം. എന്നാല്‍ ഇത്തരം സ്വാര്‍ത്ഥ താല്പര്യങ്ങളുടെയൊന്നും പേരിലല്ലാതെ എല്ലാവരുടെയും എല്ലാ ആവശ്യങ്ങളും പൂര്ത്തികരിച്ചുകൊടുക്കാന് കഴിയുന്നവന് അല്ലാഹു മാത്രമാണ്. വഹ്ഹാബ്(അത്യുദാരന്‍) എന്ന വിശേഷണത്തിന് തീര്‍ത്തും അര്‍ഹന്‍ അല്ലാഹു മാത്രമാണ്.
എണ്ണി തിട്ടപെടുത്താനാവാത്തവിധമുള്ള അനുഗ്രഹങ്ങളുടെ ദാതാവാണ് അല്ലാഹു. പ്രപഞ്ചത്തിലുള്ള ഓരോ സൃഷ്ടിയും അല്ലാഹുവിന്റെ അത്യുദാരതയുടെ ഫലങ്ങള്‍ ദിനേന വിവിധ തരത്തിലുള്ള അനുഗ്രഹങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അല്ലാഹു മുഹമ്മദ് നബി(സ്വ)യെ പ്രവാചകനായി നിയോഗിക്കുകയും അദ്ദേഹത്തിന് ദിവ്യ സന്ദേശം നല്‍കുകയും ചെയ്തത് സ്ഥാനമാമങ്ങളെപ്പറ്റിയുള്ള ബഹുദൈവ വിശ്വാസികളുടെ കാഴ്ചപ്പാടിന് വിപരീതമായിട്ടായിരുന്നു. തങ്ങളുടെ കൂട്ടത്തിലെ ഉന്നതസ്ഥാനീയനായ ഏതെങ്കിലുമൊരു പ്രമാണിയാണ് ആ സ്ഥാനത്തിന് അര്‍ഹന്‍ എന്നായിരുന്നു അവരുടെ അഭിപ്രായം. അത്യുദാരനായ അല്ലാഹുവിന്റെ തീരുമാനത്തിന്റെ ഭാഗമാണിതെല്ലാം എന്ന് അല്ലാഹു വ്യക്തമാക്കി: ‘‘അതല്ല പ്രതാപിയും അത്യുദാരനുമായ നിന്റെ രക്ഷിതാവിന്റെ കാരുണ്യത്തിന്റെ ഖജനാവുകള്‍ അവരുടെ പക്കലാണോ?” (38:9).
അനുപമമായ കാരുണ്യത്തിന്റെയും അതുല്യമായ സ്നേഹത്തിന്റെയും അനുഗ്രഹങ്ങളുടെയും കേദാരമായ അല്ലാഹുവിന് മാത്രമേ അത്യുദാരന്‍(അല്‍ വഹ്ഹാബ്) എന്ന നാമവിശേഷണം പൂര്‍ണാര്‍ഥത്തില്‍ യോജിക്കുകയുള്ളൂ. അബൂഹുറയ്റ(റ) പറയുന്നു: റസൂല്‍(സ്വ)പറഞ്ഞു. ‘അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു. നീ ധനം ചെലവഴിക്കുന്നു എങ്കില്‍ നിനക്ക് വേണ്ടി ഞാനും ധനം ചെലവഴിക്കും. അല്ലാഹുവിന്റെ കരങ്ങള്‍ നിറഞ്ഞതാണ്. രാപകലില്ലാതെ നല്കുന്നു എന്നത് അവന്റെ കൈയിലുള്ളതിന് യാതൊരു കുറവും വരുത്തുകയില്ല. ആകാശഭൂമികളുടെ സൃഷ്ടിപ്പ് മുതല്‍ അവന് ചെലവഴിച്ചു കൊണ്ടേയിരുന്നത് എത്രയാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എന്നിട്ടും അവന്റെ പക്കല്‍ കുറഞ്ഞുപോയിട്ടില്ല. ജലത്തിന്റെ മീതെയായിരുന്നു അവന്റെ സിംഹാസനം. അവന്റെ കൈയില്‍ തുലാസ് ഉണ്ടായിരുന്നു അത് അവന് താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്തു കൊണ്ടിരുന്നു’(ബുഖാരി) 3, അല്ലാഹു ധന്യനാണ് അവനല്ലാത്തവയെല്ലാം അവനിലേക്ക് ധന്യത തേടുന്നവയും ആവശ്യക്കാരുമാണ്, അല്ലാഹു അത്യുദാരനാണ്. അവന് മറ്റൊരാളുടെ ഔദാര്യമോ ദാനമോ ആവശ്യമില്ല. കാരണം അവനെ ആശ്രയിച്ചാണ് സൃഷ്ടിലോകത്തിലുള്ള സര്‍വതും നിലനില്‍ക്കുന്നത്. ദാനവും ഉദാരതയും അവന്റെ ഖജനാവുകളില്‍ നിന്ന് യാതൊരു കുറവും ബാധിക്കാത്ത രൂപത്തില്‍ അത്യുദാരനാവാന് കഴിയുന്നവന് അവന് മാത്രമാണ്. അതുകൊണ്ട് അല്‍ വഹ്ഹാബ് അല്ലാഹുവിന്റെ മാത്രം ഗുണവിശേഷണമാണ്.
References- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, പതിപ്പ് ഒന്ന്, വാള്യം 8, പേജ് 69, ഹദീസ് നമ്പര്‍ 6316.[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, പതിപ്പ് ഒന്ന്, വാള്യം 8, പേജ് 87, ഹദീസ് നമ്പര്‍ 6410.[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, പതിപ്പ് ഒന്ന്, വാള്യം 9, പേജ് 122, ഹദീസ് നമ്പര്‍ 7411[↩]
