അല്ലാഹുവിന്റെ നാമ വിശേഷണങ്ങൾ ഭാഗം 4
പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെ കുറിക്കാൻ ഇസ്‌ലാമിക വിശ്വാസത്തിൽ ഉപയോഗിക്കുന്ന സംജ്ഞാ നാമമാണ് ‘അല്ലാഹു’. ഈ അടിസ്ഥാന നാമത്തിന് പുറമെ, ഖുർആനിലും ഹദീസുകളിലുമായി അൽ-അസ്മാഉൽ ഹുസ്‌നാ (ഉത്കൃഷ്ട നാമങ്ങൾ) എന്നറിയപ്പെടുന്ന നിരവധി വിശേഷണ നാമങ്ങൾ അല്ലാഹുവിനുണ്ട്. ഈ സവിശേഷ നാമങ്ങളിലൂടെയാണ് സർവ്വശക്തനായ അല്ലാഹുവിന്റെ ഗുണങ്ങളെ യഥാർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയുന്നത്. ഖുർആനിലും ഹദീസിലുമായി പ്രതിപാദിക്കപ്പെട്ട പ്രധാനപ്പെട്ട അല്ലാഹുവിന്റെ നാമ വിശേഷണങ്ങൾ പരിചയപ്പെടാം.
അർറഊഫ് (ദയാനിധി), റബ്ബ് (പരിപാലകൻ), അർറഹ്‌മാൻ (പരമകാരുണികൻ), അർറസ്സാഖ് (അന്നദാതാവ്), അർറഖീബ് (നിരീക്ഷകൻ), അസ്സലാം (സമാധാനം നൽകുന്നവൻ), അസ്സമീഅ് (എല്ലാം കേൾക്കുന്നവൻ), അശ്ശാഫീ (ശമനം നൽകുന്നവൻ), അശ്ശുകൂറ് (നന്ദിയുള്ളവൻ), അശ്ശഹീദ് (സാക്ഷിയായവൻ) തുടങ്ങിയ തുടങ്ങിയ ഉത്കൃഷ്ട നാമങ്ങളാണ് ഈ ലേഖനം വിശകലനം ചെയ്യുന്നത്.
അര്‍റഊഫ്
الرَّءُوفُ
ദയാനിധി
The Most Kind
വിശുദ്ധ ഖുര്‍ആനില്‍ അര്‍റഊഫ് എന്ന അല്ലാഹുവിന്റെ നാമവിശേഷണം പത്ത് ആയത്തുകളില്‍ വന്നിട്ടുണ്ട്. റഹീം എന്ന നാമവിശേഷണത്തോട് ചേര്‍ത്തുവെച്ചുകൊണ്ട് റഊഫ് എന്ന് പ്രയോഗിക്കപ്പെട്ടതായി കാണാന്‍ കഴിയും. അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു (2:143).

അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിങ്ങളുടെ മേല്‍ ഇല്ലാതിരിക്കുകയും അല്ലാഹു ദയാലുവും കരുണാനിധിയും അല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ നിങ്ങളുടൈ സ്ഥിതി എന്താകുമായിരുന്നു (24:20). കാരുണ്യം (റഹ്‌മത്ത്) എന്നത് വിശാലാര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന പദമാണെങ്കില്‍ റഅ്ഫത്ത് (ദയ) പ്രത്യേകമായ കാരുണ്യത്തെയും ദയയെയും സൂചിപ്പിക്കുന്നു.
റഅ്ഫത്ത് എന്ന പദപ്രയോഗം ഖുര്‍ആനില്‍ അന്നൂര്‍ അധ്യായത്തില്‍ വന്നിട്ടുണ്ട്’ (24:2). സൃഷ്ടികള്‍ക്കിടയിലുണ്ടാകേണ്ട ദയാവായ്പും, അനുകമ്പയും (റഅ്ഫത്ത്) എന്നാണ് ഉദ്ദേശ്യം. റഊഫ് എന്ന് അല്ലാഹു മുഹമ്മദ് നബി(സ്വ)യെ വിശേഷിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവ താത്പര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം (9:128). അത് മനുഷ്യവികാരമായ ദയയും വാത്സല്യവുമെല്ലാമാണ്.
റബ്ബ്
الرَّبّ
പരിപാലകന്‍
The Lord
വിശുദ്ധ ഖുര്‍ആനിലുടനീളം പ്രയോഗിക്കപ്പെട്ടിട്ടുള്ള ഒരു ദൈവിക നാമമാണ് റബ്ബ്. ഖുര്‍ആനിലെ പ്രഥമാധ്യായമായ സൂറ: ഫാത്തിഹയുടെ തുടക്കം തന്നെ ഇപ്രകാരമാണ്. സ്തുതിയൊക്കെയും സര്‍വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു(1:1).
പരിശുദ്ധ ഖുര്‍ആനില്‍ വന്ന പദങ്ങള്‍ക്ക് അര്‍ഥം വിവരിക്കുന്ന ഗ്രന്ഥങ്ങളില്‍ പ്രസിദ്ധമായ അല്‍ മുഫ്‌റദാത്തില്‍ ‘റബ്ബ്’ എന്ന പദത്തിന്റെ അര്‍ഥം ഒരു വസ്തുവിനെ അതിന്റെ പരിപൂര്‍ണത പ്രാപിക്കുന്നത് വരെ ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് കൊണ്ടുവരുന്നവനെന്നതാണ് (അല്‍മുഫ്‌റദാത്ത്) 1.

‘റബ്ബ്’ എന്നതിന്റെ ഭാഷാര്‍ഥം ഉടമസ്ഥന്‍, നേതാവ്, നിയന്താവ് എന്നെല്ലാമാണെന്ന് ഹദീസിന്റെ പദങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങളില്‍ പ്രസിദ്ധമായ ‘നിഹായ’ യില്‍ വ്യക്തമാക്കുന്നു (നിഹായ) 2.
രക്ഷിതാവ് എന്നോ നാഥന്‍ എന്നോ സാമാന്യമായി ഭാഷാന്തരം ചെയ്യപ്പെടുന്ന പദം കൂടിയാണ് റബ്ബ്. സര്‍വ്വലോക രക്ഷിതാവാണ് അല്ലാഹു. പരമാണു മുതല്‍ നക്ഷത്ര ജാലങ്ങള്‍ വരെയും അമീബ മുതല്‍ നീലത്തിമിംഗലം വരെയുമുള്ള സകല സചേതന-അചേതന വസ്തുക്കളുടെയും സ്രഷ്ടാവും പരിപാലകനും സംരക്ഷകനും നിയന്താവുമാണവന്‍. സൃഷ്ടിക്കുക, സംരക്ഷിക്കുക, സംഹരിക്കുക, ഭക്ഷണം നല്‍കുക, അഭയം നല്‍കുക, എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുക, ഏറ്റവുമധികം ദയാലുവായിരിക്കുക, അദൃശ്യം അിറയുക, യഥാര്‍ഥ ഉടമാവകാശം അധീനപ്പെടുത്തുക, പാപമോചനം നല്‍കുക, നിയന്ത്രിക്കുക, കാര്യകാരണബന്ധത്തിന്നതീതമായി ഉപകാരമോ ഉപദ്രവമോ ചെയ്യുക, വളര്‍ത്തിക്കൊണ്ട് വരിക, ദീനില്‍ നിയമങ്ങള്‍ നിര്‍മിക്കുക, ഭരമേല്‍പ്പിക്കപ്പെടുക, വിളിച്ചു പ്രാര്‍ഥിക്കപ്പെടുക, പുനര്‍ജീവിതം നല്‍കുക ഇവയെല്ലാം ചെയ്യുന്നവനും ഇവയ്ക്ക് അവകാശപ്പെട്ടവനും മാത്രമേ ഇലാഹാവാന്‍ പാടുള്ളൂ. ലാ ഇലാഹ ഇല്ലല്ലാഹ് അഥവാ അല്ലാഹു അല്ലാതെ ആരാധ്യനായി മറ്റാരുമില്ല എന്നതിന്റെ വിശാലമായ അര്‍ഥത്തില്‍ ഉപരിസൂചിത സംഗതികള്‍ ചെയ്യാന്‍ അവകാശപ്പെട്ടവന്‍ ഏകനാണെന്ന ആശയവും ഉള്‍ക്കൊള്ളുന്നു. ചുരുക്കത്തില്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ വിവക്ഷയില്‍ രക്ഷാകര്‍തൃത്വത്തിലുള്ള ഏകത്വ (തൗഹീദുറുബൂബിയ്യ)വും ഉള്‍ക്കൊള്ളുന്നുവെന്നു സാരം. അല്ലാഹുപറയുന്നു: ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ഭക്തിയുള്ളവരാകുവാന്‍ വേണ്ടിയത്രെ അത് (2:21).
പ്രവാചകന്മാരുടെ പ്രാര്‍ഥനകളിലെല്ലാം ‘റബ്ബേ’ എന്ന ശൈലി സ്വീകരിച്ചതായി ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. പരിശുദ്ധ കഅ്ബാ മന്ദിരത്തിന്റെ അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ ഇബ്രാഹിം(അ) നബിയും മകന്‍ ഇസ്മാഈല്‍(അ) ഉം കൂടി നടത്തിയ പ്രാര്‍ഥന (2:127), ആദ്യപിതാവ് ആദവും പത്‌നി ഹവ്വാഉം കൂടി നടത്തിയ പ്രാര്‍ഥന (7:23), സ്വപ്ന വാര്‍ത്തകളുടെ വ്യാഖ്യാനം അിറയാമായിരുന്ന യൂസുഫ് നബി(അ) നടത്തിയ പ്രാര്‍ഥന (12:102) എന്നിവയിലെല്ലാം റബ്ബ് എന്ന പദപ്രയോഗമാണുള്ളത്. ജലപ്രളയ ഘട്ടത്തില്‍ കപ്പലില്‍ കയറിയ നൂഹ് നബി(അ) യോട് അല്ലാഹു നിര്‍ദേശിക്കുന്ന പ്രാര്‍ഥനയിലും മുഹമ്മദ് നബി(സ്വ)ക്ക് അല്ലാഹു പഠിപ്പിക്കുന്ന പ്രാര്‍ഥനയിലും റബ്ബ് എന്ന പ്രയോഗമാണുള്ളത്.
അര്‍റഹ്‌മാന്‍
الرَّحْمَنُ
പരമകാരുണികന്‍
The Most or Entirely Merciful
അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിക്കുന്ന രണ്ടു വിശേഷണങ്ങളാണ് റഹ്‌മാന്‍, റഹീം എന്നിവ. റഹ്‌മാന്‍ എന്ന പദത്തിന് പരമകാരുണികന്‍ എന്നും റഹീം എന്ന പദത്തിന് കരുണാനിധി എന്നുമാണ് സാധാരണയായി മലയാളത്തില്‍ അര്‍ഥം പറയപ്പെടാറുള്ളത്. കാരുണ്യം എന്നത് അല്ലാഹുവിന്റെ സത്തയുടെ സവിശേഷതയാണ്. റഹ്‌മാന്‍ എന്ന പദവും അര്‍ഥമാക്കുന്നത് അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന് എല്ലാവര്‍ക്കും എല്ലാറ്റിനും നല്‍കിക്കൊണ്ടിരിക്കുന്നവന്‍ എന്നാണ്. പ്രപഞ്ച സൃഷ്ടിയില്‍ പ്രകടമാവുന്നത് ‘റഹ്‌മാന്‍’ എന്നനിലക്കുള്ള അല്ലാഹുവിന്റെ കാരുണ്യമാണെന്ന് പ്രാമാണികരായ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. പരലോകത്ത് വെച്ച് പ്രകടമാവുന്നത് അല്ലാഹുവിന്റെ ‘റഹീം’ എന്ന നിലക്കുള്ള കാരുണ്യമാണ്. ചുരുക്കത്തില്‍ റഹ്‌മാന്‍, റഹീം എന്നീ വിശേഷണങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യം ഇഹലോകത്തും പരലോകത്തും ഒഴുകിക്കൊണ്ടിരിക്കുന്നതാണെന്ന് വ്യക്തമാകുന്നു. അല്ലാഹു തന്റെ കാരുണ്യത്തിന്റെ ഒരു ശതമാനം മാത്രമേ പ്രകടമാക്കിയിട്ടുള്ളുവെന്നാണ് പ്രവാചകന്‍(സ്വ) പഠിപ്പിച്ചിട്ടുള്ളത്. ‘അല്ലാഹുവിന് നൂറ് കാരുണ്യമുണ്ട്, അതില്‍ ഒരൊറ്റകാരുണ്യം കൊണ്ടാണ് സൃഷ്ടികള്‍ പരസ്പരം കരുണയുള്ളവരായിത്തീരുന്നത്. ബാക്കിയുള്ളതത്രയും അന്ത്യനാളിലേക്ക് വേണ്ടിയുള്ളതാകുന്നു’ 3>

വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുത്തൗബ ഒഴികെയുള്ള മുഴുവന്‍ അധ്യായങ്ങളുമാരംഭിക്കുന്നത് ‘റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തില്‍’ എന്നു പറഞ്ഞുകൊണ്ടാണ്. ഒരു മുസ്‌ലിമിന്റെ ജീവിതത്തില്‍ ഏറ്റവുമധികം തവണ ആവര്‍ത്തിക്കുന്ന ദൈവവിശേഷണങ്ങള്‍ റഹ്‌മാനും റഹീമുമായിരിക്കും. ഏതൊരു നല്ല കാര്യം ചെയ്യുമ്പോഴും മുസ്‌ലിം ഈ പ്രാരംഭവാക്യം ചൊല്ലേണ്ടതാണെന്ന് പ്രവാകന്‍(സ്വ) പഠിപ്പിച്ചിട്ടുണ്ട് 4.
വിശുദ്ധഖുര്‍ആനില്‍ ‘റഹ്‌മാന്‍’ എന്ന് 56 തവണയും റഹീം എന്ന് 113 തവണയും ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. 113 സൂക്തങ്ങളിലുള്ള പ്രാരംഭവാക്യത്തിലെ റഹ്‌മാനും റഹീമും കൂടാതെയാണിത്. കാരുണ്യവാന്മാരില്‍ ഏറ്റവുമധികം കരുണകാണിക്കുന്നവന്‍ എന്ന അര്‍ഥത്തിലുള്ള അര്‍ഹമുര്‍റാഹിമീന്‍ എന്ന് 4 തവണയും ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്.
അജ്ഞാന കാലത്തെ അറബികള്‍ അല്ലാഹുവെ മനസ്സിലാക്കിയിരുന്നത് അടിമകളോട് ഒട്ടും ദയാദാക്ഷിണ്യമോ കാരുണ്യമോ ഇല്ലാത്തവനായിട്ടായിരുന്നു. തങ്ങള്‍ ചെയ്ത പാപങ്ങളുടെ ആധിക്യം കാരണത്താല്‍ നേരിട്ട് അല്ലാഹുവോട് പ്രാര്‍ഥിക്കാന്‍ പോലും സാധ്യമല്ല എന്നും അവര്‍ വിശ്വസിച്ചു. അതിന് അവനിലേക്ക് അടുപ്പിക്കുന്ന ഇടയാളന്റെയോ ശുപാര്‍ശകന്റെയോ ആവശ്യമുണ്ടെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ അവര്‍ ബഹുദൈവാരാധന നടത്തി. അല്ലാഹു പരമകാരുണികനും കരുണാനിധിയുമാണെന്ന വിശ്വാസം ബഹുദൈവാരാധനയെ തകര്‍ക്കുമെന്ന് മനസ്സിലാക്കിയതുകൊണ്ട് തന്നെയാണ് ഹുദൈബിയ സന്ധിയുടെ പ്രമാണങ്ങള്‍ തയ്യാറാക്കുമ്പോള്‍ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ (ബിസ്മില്ലാഹി റഹ്‌മാനി റഹീം) എന്ന് എഴുതാന്‍ ഖുറൈശി പ്രതിനിധി വിസമ്മതിച്ചത്.
അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്തെല്ലാം ഖുര്‍ആന്‍ ഈ വിശേഷണങ്ങളും കൂടി ഉപയോഗിച്ചതായി കാണാന്‍ കഴിയും.
നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു, അവനല്ലാതെ ആരാധ്യനില്ല, അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ(2:163).
അര്‍റസ്സാഖ്
الرَّزَاقُ
അന്നദാതാവ്
The Provider
അല്‍റസ്സാഖ് എന്ന ഗുണനാമത്തിന്റെ അര്‍ഥം അന്നദാതാവ് എന്നാണ്, അല്ലാഹുവാണ് ജീവികളെ സൃഷ്ടിക്കുകയും അവയ്ക്ക് ജീവിതത്തിനാവശ്യമായ അന്നം നല്‍കുകയും അവ അനുഭവിക്കാനുള്ള അവയവങ്ങളും ഉപകരണങ്ങളും അവര്‍ക്ക് നല്‍കുകയും ചെയ്തവന്‍.
രിസ്ഖ് (ഭക്ഷണം) രണ്ട് തരത്തിലുണ്ട്,
- ബാഹ്യരിസ്ഖ്: ബാഹ്യവസ്തുക്കള്‍ക്ക് അഥവാ ശരീരങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം.
- ഹൃദയങ്ങളുടെ ആഹാരമായ ആന്തരിക രിസ്ഖ്. അതായത് വിജ്ഞാനങ്ങളും വെളിപാടുകളും: ഈ ഭക്ഷണമാണ് ശ്രേഷ്ഠമായത്.
പരലോകജീവിതത്തിലെ ശാശ്വതവിജയം നേടിയെടുക്കാനും സൗഭാഗ്യപൂര്‍ണമാക്കാനും ഈ ആന്തരിക രിസ്ഖിനെ സ്വാംശീകരിച്ച് കര്‍മപഥത്തില്‍ കൊണ്ടുവരിക അനിവാര്യമാണ്. ബാഹ്യാഹാരത്തിന്റെ ഗുണം താത്കാലികം മാത്രമാണ് രണ്ട് രിസ്ഖുകളും സൃഷ്ടിക്കുകയും അവ ലഭ്യമാക്കുകയും ചെയ്യുന്നത് അല്ലാഹുവാണ്. രിസ്ഖ് അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് വിശാലപ്പെടുത്തിയും മറ്റു ചിലര്‍ക്ക് പരിമിതപ്പെടുത്തിയും നല്‍കുന്നു. അന്നദാതാവ് എന്ന അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ അര്‍റസാഖ്, അര്‍റാസിഖ്, ഖൈറുര്‍റാസിഖീന്‍ എന്നിവ അല്ലാഹുവിന്റെ ഗുണനാമങ്ങളായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ഖൈറുര്‍റാസിഖീന്‍ (അന്നദാതാക്കളില്‍ ഉത്തമന്‍) എന്ന പ്രയോഗം വിശുദ്ധഖുര്‍ആനില്‍ 5 സ്ഥലങ്ങളില്‍ വന്നിട്ടുണ്ട് മനുഷ്യന്‍ ഐഹിക ജീവിതത്തില്‍ പരസ്പരം ഭക്ഷണം നല്‍കുകയും ഭക്ഷിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഭക്ഷണത്തെ സംവിധാനിച്ചവനും അത് അനുഭവിക്കാനുള്ള ‘വിഭവങ്ങളും കാരണങ്ങളും’ വഴികളും ഒരുക്കിവെച്ചവനും അല്ലാഹു മാത്രമാണ്. അപ്പോള്‍ സാക്ഷാല്‍ അന്നദാതാവ് അല്ലെങ്കില്‍ അന്നദാതാക്കളില്‍ ഉത്തമന്‍ എന്ന വിശേഷണം അല്ലാഹുവിനു മാത്രമേ യോജിക്കുകയുള്ളൂ.
ലോകത്തുള്ള മുഴുവന്‍ സൃഷ്ടിജാലങ്ങള്‍ക്കും അന്നം നല്‍കുക എന്നത് അല്ലാഹു തന്റെ ബാധ്യതയായി ഏറ്റടുത്തിരിക്കുന്നു. വിശ്വാസി, അവിശ്വാസി എന്ന ഭേദമൊന്നുമില്ലാതെ മുഴുവന്‍ മനുഷ്യരും അല്ലാഹു നല്‍കുന്ന അന്നത്തിന്റെ മഹാ അനുഗ്രഹം അനുഭവിച്ചുകൊണ്ട് ജീവിക്കുന്നവരാണ്. അല്ലാഹു പറയുന്നു: ഭൂമിയിലുള്ള എല്ലാ ജന്തുക്കളുടെയും ഉപജീവനം, അല്ലാഹുവിന്റെ ബാധ്യതയാണ്. അവയുടെ താമസസ്ഥലവും എത്തിച്ചേരുന്ന സങ്കേതവും അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ രേഖയിലുണ്ട് (11:6).
മനുഷ്യനില്‍ ആത്മീയമായ ഉണര്‍വും ഉയര്‍ച്ചയും ഉണ്ടാകുവാന്‍ പര്യാപ്തമാകുന്ന മാര്‍ഗദര്‍ശനത്തിന്റെ പോഷണം നല്‍കുന്നവന്‍ അല്ലാഹു മാത്രമാണ്. വിശ്വാസത്തിന്റെ കരുത്തില്‍ സൗഭാഗ്യപൂര്‍ണമായ ജീവിതം പ്രദാനം ചെയ്യാന്‍ അല്ലാഹു നല്‍കുന്ന മാര്‍ഗദര്‍ശനമാകുന്ന ആത്മീയപോഷണം ആര്‍ജിക്കുകയല്ലാതെ വഴിയില്ല. നിങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ദൈവവുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് വഴി തെറ്റിക്കപ്പെടുന്നത്?(35:3). മനുഷ്യന്റെ പ്രാഥമികാവശ്യമായ ഭക്ഷണവും വെള്ളവും അവന് നല്‍കി അനുഗ്രഹിച്ച അല്ലാഹുവിന്(അര്‍റാസിഖ്) അതിന്റെ പേരില്‍ നന്ദി പറയുന്നത് അവന്റെ തൃപ്തി നേടാന്‍ കാരണമായിത്തീരുമെന്ന് നബി(സ്വ) അരുളി. അനസ്ബ്‌നു മാലിക്(റ)ല്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിശ്ചയം അല്ലാഹു ഒരു അടിമയെ തൃപ്തിപ്പെടുക തന്നെ ചെയ്യും. അവന്‍ ഭക്ഷണം കഴിക്കുന്നു, അതിന്റെ പേരില്‍ അവന്‍ അല്ലാഹുവെ സ്തുതിക്കുന്നു, അവന്‍ വെള്ളം കുടിക്കുന്നു. അതിന്റെ പേരില്‍ അവന്‍ അല്ലാഹുവെ സ്തുതിക്കുന്നു. (മുസ്‌ലിം) 5.
അര്‍റഖീബ്
الرَّقِيبُ
നിരീക്ഷകന്‍
The Watchful, The All-Watchful
അല്ലാഹു പ്രപഞ്ചത്തെയും അതിലുള്ള എല്ലാറ്റിനെയും സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. മയക്കമോ ഉറക്കമോ അശ്രദ്ധയോ അലസതയോ പിടിപെടാത്തവനാണ് അല്ലാഹു. ഇത്തരം ഗുണങ്ങളുള്ളത് കൊണ്ടാണ് അവനെ അല്‍ റഖീബ് എന്ന് പറയുന്നത്. അല്‍ റഖീബ് എന്ന പദപ്രയോഗം വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിനെക്കുറിച്ച് ഈസാ(അ) പറഞ്ഞ വാക്കുകളായി നമുക്ക് വായിക്കാന്‍ സാധിക്കും. നീ എന്നോട് കല്പിച്ച കാര്യം അഥവാ എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം, മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്ന കാലത്തോളം ഞാന്‍ അവരുടെമേല്‍ സാക്ഷിയായിരുന്നു, പിന്നീട് നീ എന്നെ പൂര്‍ണമായി എടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരുടെ നിരീക്ഷകന്‍. നീ എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാകുന്നു (5:117).

റഖീബ് എന്ന പദപ്രയോഗത്തിലൂടെ താഴെ പറയുന്ന സൂക്തങ്ങളില്‍ അല്ലാഹു ഈ ഗുണവിശേഷണം എടുത്തു പറഞ്ഞിട്ടുണ്ട്: മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും സൃഷ്ടിക്കുകയും ചെയ്ത നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരുക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക; കുടുംബ ബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു (4:1).
ഇനിമേല്‍ നിനക്ക് സ്ത്രീകളെ വിവാഹം ചെയ്യാന്‍ അനുവാദമില്ല. ഇവര്‍ക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കാനും പാടില്ല. അവരുടെ സൗന്ദര്യം നിനക്ക് കൗതുകം തോന്നിച്ചാലും ശരി. അടിമസ്ത്രീകള്‍ ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു(33:52).
ഭൗതികലോകത്ത് ശാസ്ത്ര സാങ്കേതിക വിദ്യയുടെ അതിനൂതന സൗകര്യങ്ങള്‍ സാധാരണ ജീവിതത്തില്‍ പോലും പ്രാപ്യമായ ചുറ്റുപാടില്‍ നിരീക്ഷണം എന്ന് പറയുന്നത് എളുപ്പം ഗ്രാഹ്യമായ ഒന്നാണ്. സ്ഥലകാല പരിമിതികള്‍ക്ക് ഉള്ളില്‍ നിന്ന്‌കൊണ്ട്തന്നെ ആധുനിക മനുഷ്യന്‍ നിരീക്ഷണങ്ങള്‍ നടത്തി പലതും കണ്ടെത്തുന്നു. സര്‍വശക്തനായ അല്ലാഹുവിന്റെ കഴിവ് സ്ഥലകാല പരിമിതികള്‍ക്ക് അതീതവും നമ്മുടെ സങ്കല്‍പ്പത്തിനെല്ലാം ഉപരിയായി നിലകൊള്ളുന്നതും ആയതിനാല്‍ സദാ നിരീക്ഷകന്‍ അഥവാ റഖീബ് ആണെന്ന് പറയുന്നതില്‍ ഒട്ടും ശങ്കക്ക് വകയില്ല. അല്ലാഹു സര്‍വതും സദാ സൂക്ഷ്മനിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു എന്ന കാര്യം ഉള്‍ക്കൊള്ളുമ്പോള്‍ മാത്രം അല്ലാഹുവില്‍ യഥാവിധി വിശ്വസിക്കാനും കര്‍മങ്ങളെ നന്നാക്കിയെടുക്കാനും സാധിക്കുകയുള്ളൂ. അല്ലാഹുവിന്റെ ഈ അനന്യ ഗുണത്തെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടവന് ഭയഭക്തിയും സൂക്ഷ്മതയും നിലനിര്‍ത്താന്‍ കഴിയും.
അസ്സലാം
السَّلَامُ
സമാധാനം നല്കുന്നവന്‍
The Perfection and Giver of Peace
സത്തയും ഗുണങ്ങളും പ്രവൃത്തിയും സകലവിധ ന്യൂനതയില്‍ നിന്നും മുക്തനായവന്‍ എന്ന അര്‍ഥമാണ് അസ്സലാം. അത് അല്ലാഹുമാത്രമാണ്. ലോകത്തെങ്ങുമുള്ള ഏതൊരു രക്ഷയും അവനില്‍ നിന്നാണ്. ദോഷം വരുത്തിവയ്ക്കാനായി മാത്രം അല്ലാഹു ഒരു പ്രവൃത്തിയും ചെയ്യുകയില്ല. പ്രത്യക്ഷത്തില്‍ ദോഷമെന്ന് തോന്നുന്ന അവന്റെ പ്രവൃത്തിക്ക് പിന്നില്‍ ഏതെങ്കിലും വലിയ ഗുണം ഒളിഞ്ഞിട്ടുണ്ടായിരിക്കും നമസ്‌കാരാന്തരം നബി(സ്വ) ചൊല്ലിയിരുന്ന പ്രാര്‍ഥനയില്‍ ഇക്കാര്യം വ്യക്തമാക്കുന്നതാണ്.

അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. രാജാധിരാജന്‍; പരമപവിത്രന്‍, സമാധാന ദായകന്‍, അഭയദാതാവ്, മേല്‍നോട്ടക്കാരന്‍, അജയ്യന്‍, പരമാധികാരി, സര്‍വോന്നതന്‍, എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ് (59:23). ആകാശഭൂമികളുടെയും അവക്കിടയിലുള്ള സര്‍വ്വതിന്റെയും സൃഷ്ടിപ്പില്‍ അല്ലാഹുവിന് ക്ഷീണമോ പ്രയാസമോ അശക്തതയോ നേരിട്ടില്ല. അത്തരം കാര്യങ്ങളില്‍ നിന്നെല്ലാം പൂര്‍ണമായും സുരക്ഷിതനായവന്‍ അല്ലാഹുമാത്രമാണ്. അല്ലാഹു പറയുന്നു: ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നു. യാതൊരു ക്ഷീണവും നമ്മെ ബാധിച്ചില്ല (50:38). സംശയം, അവ്യക്തത, അജ്ഞത തുടങ്ങിയ ന്യൂനതകളില്‍ നിന്നെല്ലാം അല്ലാഹുവിന്റെ ജ്ഞാനം സുരക്ഷിതമാണ്, ആ അര്‍ഥത്തില്‍ അല്ലാഹു അന്യൂനന്‍, സുരക്ഷിതന്‍(അസ്സലാം) ആണ്. അസത്യം, അക്രമം എന്നീ ന്യൂനതകളില്‍ നിന്ന് പൂര്‍ണമായും സുരക്ഷിതമായതാണ് അല്ലാഹുവിന്റെ വചനങ്ങള്‍. അത് കൊണ്ട് അസ്തിത്വത്തിലും പരമാധികാരത്തിലും പങ്കുകാരില്ല. സഹായികളില്‍ നിന്നും പങ്കാളികളില്‍ നിന്നും പൂര്‍ണമായി മുക്തനായ അല്ലാഹു അന്യൂനന്‍(അസ്സലാം) ആണ്. അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ ന്യൂനതകള്‍ ദര്‍ശിക്കാന്‍ സാധ്യമല്ല. അവന്‍ ക്ലിപ്തപ്പെടുത്തിയതിലും അവന്റേതായ ചില തീരുമാനങ്ങളുണ്ട്, തത്വങ്ങളുണ്ട്. മൊത്തത്തില്‍ അവന്‍ സര്‍വര്‍ക്കും രക്ഷയും സമാധാനവും നല്‍കുന്നവനാണ്. സകലമാന ന്യൂനതകളില്‍ നിന്നും സുരക്ഷിതനായവന്‍ അല്ലാഹു മാത്രമാണ്.
അസ്സമീഅ്
السَّمِيعُ
എല്ലാം കേള്‍ക്കുന്നവന്‍
The All-Hearing
കേള്‍ക്കപ്പെടുന്നതൊന്നും, അതെത്ര അവ്യക്തമായാലും, ശ്രദ്ധയില്‍ പെടാതെ പോകുന്നില്ല. ഈ രൂപത്തില്‍ കേള്‍ക്കുന്നവനും കേള്‍ക്കപ്പെടുന്നതിനെകുറിച്ച് സമ്പൂര്‍ണ അറിവ് ഉള്ളവനുമാണ് അസ്സമീഅ്. ആ വിശേഷണത്തിന് അര്‍ഹന്‍ അല്ലാഹു മാത്രമാണ്. കൂരിരുട്ടുള്ള രാത്രിയില്‍ ഉറച്ച പാറയില്‍ കറുത്ത ഉറുമ്പ് ഇഴയുന്ന നേരിയ ശബ്ദം പോലും കൃത്യമായി അവന്‍ അറിയുന്നു. രഹസ്യപരസ്യങ്ങള്‍ എന്ന വ്യത്യാസങ്ങള്‍ അവന്റെ കേള്‍വിയെ സംബന്ധിച്ചിടത്തോളം ബാധകമല്ല, കാതും ശ്രവണേന്ദ്രിയവും കൂടാതെയാണ് അവന്‍ കേള്‍ക്കുന്നത്. അവന്റെ ശ്രവണശക്തിക്ക് നാശമോ ഹാനിയോ സംഭവിക്കില്ല അതുകൊണ്ടു തന്നെ അവന്റെ കേള്‍വി സൃഷ്ടികളുടെ കേള്‍വിയോട് യാതൊരു നിലക്കും സാമ്യപ്പെടുത്താന്‍ സാധ്യമല്ല.

അല്ലാഹുവിന്റെ അനന്യമായ ഈ കഴിവിനെ സൂചിപ്പിക്കാന്‍ വിശുദ്ധ ഖുര്‍ആനില്‍ 45 സ്ഥലങ്ങളില്‍ അസ്സമീഅ് വിശേഷണ നാമമായി വന്നിരിക്കുന്നു. അല്‍ അലീം എന്ന അല്ലാഹുവിന്റെ വിശേഷണനാമത്തോട് ചേര്‍ന്നുകൊണ്ടും(2:127) ഖരീബ് എന്ന ഗൂണനാമത്തോട് ബന്ധപ്പെടുത്തിയും(34:51) ബസ്വീര്‍ എന്ന ഗുണ വിശേഷണത്തിന് ശേഷവും(58:1) സമീഅ് അസ്സമീഅ് എന്ന പ്രയോഗം വന്നിട്ടുണ്ട്.
അശ്ശാഫീ
الشَّافِي
ശമനം നല്കുന്നവന്‍
The One Who Cures, the Healer
ശിഫാഅ് എന്ന അറബി പദത്തിന് ശമനം എന്നാണ് അര്‍ഥം. ശാരീരികവും മാനസികവുമായ രോഗങ്ങളില്‍ നിന്ന് മോചനം നല്‍കുന്നവന്‍ എന്ന അര്‍ഥത്തില്‍ ശാഫീ (രോഗങ്ങള്‍ ഭേദപ്പെടുത്തുന്നവന്‍) എന്ന് പ്രയോഗിക്കാറുണ്ട്. രോഗങ്ങള്‍ ഭേദപ്പെടാന്‍ രോഗ നിര്‍ണയവും ചികിത്സയും വൈദ്യന്റെ മാര്‍ഗനിര്‍ദ്ദേശവുമൊക്കെ കാരണമാകുമെങ്കിലും യഥാര്‍ഥത്തില്‍ ശമനം നല്‍കുന്നവന്‍ അല്ലാഹു മാത്രമാണ്. അവന്‍ മാത്രമേ ശമനം നല്‍കാന്‍ കഴിയുന്നവനായിട്ടുള്ളൂ. അത്‌കൊണ്ട് അശ്ശാഫീ (ശമനം നല്‍കുന്നവന്‍) എന്ന വിശേഷണത്തിന് അല്ലാഹുവാണ് ഏറ്റവും അര്‍ഹന്‍. റബ്ബുല്‍ ആലമീനാരാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞുതരുന്നത് ഇപ്രകാരമാണ്. എന്നെ സൃഷ്ടിച്ച് എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍. എനിക്ക് ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍. എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്. എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നതും അവന്‍ തന്നെ. പ്രതിഫലത്തിന്റെ നാളില്‍ ഏതൊരുവന്‍ എന്റെ തെറ്റ് പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നുവോ, അവന്‍ (26:78-82).

എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ട് എന്നും രോഗമായാല്‍ ചികിത്സിക്കുകയാണ് വേണ്ടതെന്നും നബി(സ്വ) ഉണര്‍ത്തി. അല്ലാഹു ഉദ്ദേശിച്ചാല്‍ രോഗശമനം ഉണ്ടാകുമെന്ന് അറിയിച്ച തിരുനബി(സ്വ) രോഗിയെ സന്ദര്‍ശിച്ചുകൊണ്ട് പ്രാര്‍ഥിക്കേണ്ട ഒരു പ്രാര്‍ഥന നമുക്ക് പഠിപ്പിച്ചുതന്നു. ഈ പ്രാര്‍ഥനയില്‍ അല്ലാഹു അശ്ശാഫിയാണ് (ശമനം നല്‍കുന്നവന്‍) എന്നത് അല്ലാഹുവിന്റെ വിശേഷണമായി റസൂല്‍(സ്വ) എടുത്തു പറയുന്നു. ആഇശ(റ)പറയുന്നു: ‘നബി(സ്വ) ഒരു രോഗിയുടെ അടുക്കല്‍ ചെന്നാല്‍, അല്ലെങ്കില്‍ (പ്രവാചകന്റെ സന്നിധിയിലേക്ക്) രോഗിയെ കൊണ്ടുവന്നാല്‍ അദ്ദേഹം പ്രാര്‍ഥിക്കുമായിരുന്നു: ജനങ്ങളുടെ രക്ഷിതാവേ, നീ പ്രയാസത്തെ ഇല്ലാതാക്കേണമേ, നീ രോഗത്തിന് ശമനം നല്‍കേണമേ, നീയാണ് യഥാര്‍ഥത്തില്‍ ശമനം നല്‍കുന്നവന്‍, നിന്റെ ശമനമല്ലാതെ ശമനമില്ല, ഒരു രോഗവും അവശേഷിക്കാത്ത ശമനം (ബുഖാരി) 6.
അല്ലാഹുവിന്റെ ഗുണനാമമായി അശ്ശാഫീ എന്ന് വിശുദ്ധ ഖുര്‍ആനില്‍ ഒറ്റ നാമമായി പ്രയോഗിച്ചിട്ടില്ല. എന്നാല്‍, ഫഹുവ യശ്ഫീനി (അവനാകുന്നു എനിക്ക് ശമനം നല്‍കുന്നവന്‍) എന്ന സൂക്തത്തില്‍ നിന്ന് (26:78-82) ആ നാമത്തില്‍ ഉദ്ദേശിക്കപ്പെടുന്ന ആശയം നമുക്ക് ലഭിക്കുന്നു.
സന്മാര്‍ഗവും സദ്ഗുണങ്ങളും സമുന്നത സംസ്‌കാരവും പ്രദാനം ചെയ്യുന്ന അവന്റെ വിശുദ്ധ ഗ്രന്ഥത്തെ ‘ശമനം’ (ശിഫാഅ്) എന്ന് അല്ലാഹു പരിചയപ്പെടുത്തുന്നുണ്ട്. സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്കത് നഷ്ടമല്ലാതെ മറ്റൊന്നും വര്‍ധിപ്പിക്കുന്നില്ല (17:82).
ഐഹിക ജീവിതത്തില്‍ മനുഷ്യന്‍ അനുഭവിക്കുന്ന സകലമാന പ്രശ്‌നങ്ങള്‍ക്കുമുള്ള അടിസ്ഥാന പരിഹാരം നിര്‍ദ്ദേശിക്കുന്നത് വിശുദ്ധ ഖുര്‍ആനാണ്. പ്രതിസന്ധികളില്‍ നിന്നുള്ള പോംവഴിയും രോഗങ്ങള്‍ക്കുള്ള ശമനവും നല്‍കി, അല്ലാഹു, രക്ഷയുടെയും വിജയത്തിന്റെയും വഴിയിലേക്ക് നമ്മെ ക്ഷണിക്കുകയാണ്.
അശ്ശുകൂര്‍
الشَّكُورُ
നന്ദിയുള്ളവന്‍
The Most Appreciative
അല്പകാലത്തെ കര്‍മങ്ങള്‍ക്ക് പകരമായി പരലോകത്തെ ശാശ്വതമായ സുഖസന്തോഷം നല്‍കുന്നവനാണ് അശ്ശുകൂര്‍ (വളരേ നന്ദിയുള്ളവന്‍). വലിയ പാപങ്ങളെപ്പോലും അവന്‍ മാപ്പാക്കുന്നു. നന്മക്ക് പത്തിരട്ടിയോളം പ്രതിഫലം നല്‍കുന്നു. തിന്മയ്ക്ക് തത്തുല്യമായ ശിക്ഷ മാത്രമേ നല്‍കുന്നുള്ളൂ. പശ്ചാത്താപത്തിലൂടെ തിരിച്ചു വരാനുള്ള വഴിയും അവന്റെ മുന്നിലുണ്ട്. അല്ലാഹുവിലേക്ക് ആരെങ്കിലും ഒരു ചാണ്‍ അടുത്താല്‍ അല്ലാഹു അവനിലേക്ക് ഒരു മുഴം അടുക്കും. ചെറിയ നന്മകള്‍ക്ക് പോലും കണക്കറ്റ പ്രതിഫലവും സ്വര്‍ഗത്തിലെ ശാശ്വതസൗകര്യങ്ങളും വാഗ്ദാനം ചെയ്ത അല്ലാഹു മാത്രമാണ് അശ്ശുക്കൂര്‍ (വളരെ നന്ദിയുള്ളവന്‍) എന്ന വിശേഷണ നാമത്തിന് അര്‍ഹന്‍. അല്ലാഹു പറയുന്നു: നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറ്റവുമധികം നന്ദിയുള്ളവനും സഹനമുള്ളവനുമാകുന്നു (64:17).

അടിമകളുടെ നന്മകള്‍ക്ക് പ്രതിഫലം നല്‍കുന്നതില്‍ അല്ലാഹു കാണിക്കുന്ന ഈ ഉദാരസമീപനം അല്ലാഹുവിന്റെ അശ്ശുക്കൂര്‍ എന്ന നാമവിശേഷണത്തെ അന്വര്‍ഥമാക്കുന്നു. അടിമകളുടെ തിന്മകള്‍ക്ക് അപ്പപ്പോള്‍ ശിക്ഷ നടപ്പിലാക്കി പരുഷ നടപടികള്‍ അവരോട് വേണമെങ്കില്‍ അല്ലാഹുവിന് എടുക്കാമായിരുന്നു. അവന്‍ തന്റെ അടിമകളോട് അങ്ങേയറ്റം സ്‌നേഹവും നന്ദിയും ഉള്ളത്‌കൊണ്ട് പശ്ചാതാപത്തിനും പാപമോചനത്തിനും അനവധി അവസരങ്ങള്‍ തുറന്ന് കൊടുക്കുകയാണ് ചെയ്യുന്നത്. അല്ലാഹു ചെയ്തുകൊടുക്കുന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി ബോധത്തോടെ ജീവിച്ചവന്റെ നന്മകളെ അല്ലാഹു പ്രശംസിക്കുകയും പരലോകത്തെ ശാശ്വത വിജയത്തിന്റെ സുവിഷേശം അറിയിക്കുകയും ചെയ്യുന്നു.
വിശുദ്ധ ഖുര്‍ആനില്‍ അശ്ശുകൂര്‍ (വളരേ നന്ദിയുള്ളവന്‍) എന്ന അള്ളാഹുവിന്റെ നാമം 4 സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അല്‍ഗഫൂര്‍ എന്ന നാമവിശേഷണത്തോട് ചേര്‍ത്ത് അശ്ശുകൂര്‍ എന്ന് പ്രയോഗിച്ചത് സൂറത്ത് ഫാത്വിറിലെ മുപ്പതാമത്തെ സൂക്തത്തിലാണ്: അല്ലാഹു അവര്‍ക്ക് അവരര്‍ഹിക്കുന്ന പ്രതിഫലം പൂര്‍ത്തിയാക്കിക്കൊടുക്കുവാനാണിത്. അവന്റെ അനുഗ്രഹത്തില്‍ നിന്ന് അവന്‍ അവര്‍ക്ക് കൂടുതലായി നല്‍കുവാനും. തീര്‍ച്ചയായും അവന്‍ ഏറേ പൊറുക്കുന്നവനും വളരെ നന്ദിയുള്ളവനുമാകുന്നു (35:30).
അശ്ശാകിര്‍ എന്ന പ്രയോഗം വന്നിട്ടുള്ള സൂക്തങ്ങള്‍ താഴെ പറയുന്നു.
തീര്‍ച്ചയായും സഫായും മര്‍വയും അള്ളാഹുവിന്റെ അടയാളങ്ങളില്‍പ്പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറയോ നിര്‍വഹിക്കുന്നവര്‍ അവയിലൂടെ ത്വവാഫ് ചെയ്യുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സ്വയം സന്നദ്ധനായി സത്കര്‍മം ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വജ്ഞനുമാകുന്നു(2:158).
നിങ്ങള്‍ നന്ദി കാണിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങളെ ശിക്ഷിച്ചിട്ട് അല്ലാഹുവിന് എന്ത് കിട്ടാനാണ്? അല്ലാഹു കൃതജ്ഞനും സര്‍വജ്ഞനുമാകുന്നു(3:147).
അല്ലാഹു അവന്റെ അടിമകള്‍ക്ക് ചെയ്തുകൊടുക്കുന്ന അനുഗ്രഹങ്ങളെ എണ്ണിത്തിട്ടപ്പെടുത്താനാവില്ല പൂര്‍ണാര്‍ഥത്തില്‍ ദാസന് അവന്റെ റബ്ബിനോട് നന്ദി പ്രകാശിപ്പിക്കാനും കഴിയില്ല. എന്നിരുന്നാലും അല്ലാഹുവിന് നന്ദിയുള്ളവരായി ജീവിക്കുന്ന അടിമകളോട് അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നത് ഇപ്രകാരമാണ്: നിങ്ങള്‍ നന്ദി കാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹം വര്‍ധിപ്പിച്ചു തരുന്നതാണ്. എന്നാല്‍ നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം ശ്രദ്ധേയമത്രേ (14:7).
അടിമകളോട് ഏറ്റവും കൃതജ്ഞതയുള്ളവന്‍ അല്ലാഹുവാണെന്ന് ഉപരിസൂചിത ഖുര്‍ആന്‍ സൂക്തവും പഠിപ്പിക്കുന്നു. അശ്ശുകൂര്‍ (ഏറ്റവും നന്ദിയുള്ളവന്‍) എന്ന വിശേഷണത്തിന് അര്‍ഹന്‍ അല്ലാഹു മാത്രമാണ്.
അശ്ശഹീദ്
الشَّهِيدُ
സാക്ഷിയായവന്‍
The All Observing Witnessing
ദൃശ്യവും (ശഹാദത്ത്) അദൃശ്യവും (ഗൈബ്) അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. ഭൗതികമായ കാര്യങ്ങളിലും അഭൗതികമായ കാര്യങ്ങളിലും അവന്റെ സമ്പൂര്‍ണമായ അറിവ് യാതൊന്നിനോടും സാദൃശ്യപ്പെടുത്തുക സാധ്യമല്ല. സൃഷ്ടികളില്‍ നിന്ന് താന്‍ കാണുകയും അറിയുകയും ചെയ്തതിനെക്കുറിച്ച് അല്ലാഹു അന്ത്യനാളില്‍ സാക്ഷ്യവിവരണം നല്‍കുമെന്ന അര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന വിശേഷണനാമമാണ് അശ്ശഹീദ്. ഈ വിശേഷണ നാമം വിശുദ്ധ ഖുര്‍ആനില്‍ പതിനെട്ട് തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയും എന്നിട്ട് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ വിവരമറിയിക്കുകയും ചെയ്യുന്ന ദിവസം അല്ലാഹു അത് തിട്ടപ്പെടുത്തുകയും അവരത് മറന്നു പോകുകയും ചെയ്തു. അല്ലാഹു ഏതു കാര്യത്തിനും സാക്ഷിയാകുന്നു (58:6).

അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം പ്രപഞ്ചത്തില്‍ നടക്കുന്ന കാര്യങ്ങളെ ദൃശ്യം, അദൃശ്യം, രഹസ്യം, പരസ്യം എന്നിങ്ങനെ വേര്‍ത്തിരിക്കുന്ന അവസ്ഥ വരുന്നില്ല. മനുഷ്യന്റെ ജ്ഞാന പരിധിയില്‍ നിന്നു കൊണ്ട് അദൃശ്യമെന്നും അഭൗതികമെന്നും പറയാവുന്ന കാര്യങ്ങളില്‍ കൂടി അല്ലാഹുവിന്റെ അറിവ് സൂക്ഷ്മവും കൃത്യവുമാണ്. സകല കാര്യങ്ങള്‍ക്കും അവന്‍ സാക്ഷിയുമാണ്. അല്ലാഹുവിന്റെ നിരീക്ഷണത്തിലും അറിവിലും പെടാത്ത യാതൊന്നും ലോകത്തുണ്ടാവുന്നില്ല. അല്ലാഹു ഓര്‍മിപ്പിക്കുന്നു: ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നിങ്ങള്‍ വെളിപ്പെടുത്തുന്നതും, ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ? (2:33).
സകലമാന പ്രവര്‍ത്തനങ്ങളിലും അല്ലാഹു സൂക്ഷ്മ നിരീക്ഷണം നടത്തുകയും ഏതൊരു കര്‍മത്തിനും അല്ലാഹു സാക്ഷിയായിട്ട് ഉണ്ടായിട്ടല്ലാതെ ഭൂമിയിലോ ആകാശത്തോ യാതൊന്നും സംഭവിക്കില്ല എന്ന് അല്ലാഹു ഓര്‍മിപ്പിക്കുന്നു.
നബിയേ നീ വല്ല കാര്യത്തിലും ഏര്‍പ്പെടുകയോ അതിനെപ്പറ്റി ഖുര്‍ആനില്‍ നിന്ന് വല്ലതും ഓതിക്കേള്‍പ്പിക്കുകയോ നിങ്ങള്‍ ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നുവെങ്കില്‍ നിങ്ങളതില്‍ മുഴുകുന്ന സമയത്ത് നിങ്ങളുടെ മേല്‍ സാക്ഷിയായി നാം ഉണ്ടാവാതിരിക്കില്ല. ഭൂമിയിലോ ആകാശത്തോ ഉള്ള അണുവോളമുള്ളതോ അതിനേക്കാള്‍ ചെറുതോ വലുതോ ആയ യാതൊന്നും നിന്റെ രക്ഷിതാവിന്റെ ശ്രദ്ധയില്‍ നിന്ന് വിട്ട്‌പോവുകയില്ല. സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പ്പെടുത്താത്തതായി ഒന്നും ഇല്ല (10:61).
അല്ലാഹു സദാ സകലതും നിരീക്ഷിക്കുന്നവനും സര്‍വ്വതിനും സാക്ഷ്യവിവരണം നല്‍കുന്നവനുമാണെന്ന ഗുണത്തെ കുറിക്കുന്ന (അശ്ശഹീദ്) എന്ന വിശേഷണ നാമം അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ടതാണ്.
References- അല്‍ മുഫ്‌റദാതു ഫീ ഗരീബില്‍ ഖുര്‍ആന്‍, അബുല്‍ ഖാസിം അല്‍ ഹുസൈനു ബ്‌നു മുഹമ്മദ് (റാഗിബുല്‍ ഇസ്ഫഹാനീ), ദാറുല്‍ ഖലം ബൈറൂത്ത്, ഒന്നാം പതിപ്പ്, പേജ് 336.[↩]
- അന്നിഹായ ഫീ ഗരീബില്‍ ഹദീസി വല്‍ അസര്‍, മജ്ദുദ്ദീന്‍ അബുസ്സആദാത്ത് അല്‍ മുബാറക് ബ്‌നു മുഹമ്മദ് അല്‍ ജസരീ (ഇബ്‌നുല്‍ അസീര്‍), മക്തബത്തുല്‍ ഇല്‍മിയ്യ ബൈറൂത്ത്, 1979, വാള്യം 02, പേജ് 179[↩]
- സ്വഹീഹു മുസ്‌ലിം, ഇമാം മുസ്‌ലിം, ദാറു ഇഹ്‌യാഉത്തുറാഥില്‍ ഇസ്‌ലാമീ ബൈറൂത്ത്, വാള്യം 4, പേജ് 2108, ഹദീസ് നമ്പര്‍ 2751[↩]
- അല്‍ അദ്കാര്‍, അബൂ സകരിയ്യാ മുഹ്‌യുദീന്‍ യഹ്‌യ ബ്‌നു ശറഫുന്നബവീ, ദാറുല്‍ ഫിക്ര്‍ ലിത്ത്വിബാഅ വന്നശ്ര്‍, ബൈറൂത്ത്, പേജ് 112[↩]
- സ്വഹീഹു മുസ്‌ലിം, ഇമാം മുസ്‌ലിം, ദാറു ഇഹ്‌യാഉത്തുറാഥില്‍ ഇസ്‌ലാമീ ബൈറൂത്ത്, വാള്യം 4, പേജ് 2095, ഹദീസ് നമ്പര്‍ 89[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, പതിപ്പ് ഒന്ന്, വാള്യം 7, പേജ് 121, ഹദീസ് നമ്പര്‍ 5675.[↩]
