അല്ലാഹുവിന്റെ നാമ വിശേഷണങ്ങൾ ഭാഗം 3
പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെ കുറിക്കാൻ ഇസ്ലാമിക വിശ്വാസത്തിൽ ഉപയോഗിക്കുന്ന സംജ്ഞാ നാമമാണ് ‘അല്ലാഹു‘. ഈ അടിസ്ഥാന നാമത്തിന് പുറമെ, ഖുർആനിലും ഹദീസുകളിലുമായി അൽ-അസ്മാഉൽ ഹുസ്നാ (ഉത്കൃഷ്ട നാമങ്ങൾ) എന്നറിയപ്പെടുന്ന നിരവധി വിശേഷണ നാമങ്ങൾ അല്ലാഹുവിനുണ്ട്. ഈ സവിശേഷ നാമങ്ങളിലൂടെയാണ് സർവ്വശക്തനായ അല്ലാഹുവിന്റെ ഗുണങ്ങളെ യഥാർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയുന്നത്. ഖുർആനിലും ഹദീസിലുമായി പ്രതിപാദിക്കപ്പെട്ട പ്രധാനപ്പെട്ട അല്ലാഹുവിന്റെ നാമ വിശേഷണങ്ങൾ പരിചയപ്പെടാം.
അൽ ഹസീബ് (മതിയായവൻ), അൽ ഹഫിയ്യ് (ദയയുള്ളവൻ), അൽ ഹഫീദ്വ് (സംരക്ഷകൻ), അൽ ഹഖ്ഖ് (പരമസത്യം), അൽ ഹകം (വിധികർത്താവ്), അൽ ഹലീം (സഹനശീലൻ), അൽ ഹമീദ് (സ്തുത്യർഹൻ), അൽ ഹയ്യ് (എന്നെന്നും ജീവിച്ചിരിക്കുന്നവൻ), അൽ ഖാലിഖ് (സ്രഷ്ടാവ്), അൽ ഖബീർ (സൂക്ഷ്മജ്ഞൻ) തുടങ്ങിയ ഉത്കൃഷ്ട നാമങ്ങളാണ് ഈ ലേഖനം വിശകലനം ചെയ്യുന്നത്.
അല്‍ ഹസീബ്
الْحَسِيبُ
മതിയായവന്‍
The Reckoner
എല്ലാ കാര്യങ്ങള്‍ക്കും മതിയായവന്‍ അല്ലാഹു മാത്രമാണ്. അല്‍ ഹസീബ് (മതിയായവന്‍) എന്ന വിശേഷണം ദൈവേതരരില്‍ ഉണ്ടാവുക തികച്ചും അസംഭവ്യമാണ്. പ്രപഞ്ചത്തിലെ വസ്തുക്കള്‍ നിലനില്‍ക്കുന്നത് പരസ്പരം ആശ്രയിച്ചിട്ടാണ്, എല്ലാവര്ക്കും അല്ലാഹുവിന്റെ ആശ്രയം കൂടിയേതീരൂ. അവന് ആരുടേയോ ആശ്രയമോ സഹായമോ വേണ്ടതില്ല. കാരണം അവന് അല്‍ ഹസീബ് (മതിയായവന്‍) ആണ്. എല്ലാത്തിനും മതിയായവനായ അല്ലാഹു മാത്രം എനിക്ക് മതിയെന്ന് ദാസന് വിശ്വസിച്ച് അവനില്‍ ഭരമേല്‍പ്പിക്കണം. മതിയായവന്‍ എന്ന അര്‍ഥത്തില്‍ ഹസീബ് എന്നതിന്റെ ക്രിയാരൂപവും ഖുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. ‘വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നപക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്’ (5:3).

‘ആ ജനങ്ങള്‍ നിങ്ങള്‍ക്കെതിരെ സൈന്യത്തെ ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം, എന്ന് ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അത് അവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ”ഞങ്ങള്‍ക്ക് അല്ലാഹു മതി, ഭരമേല്പ്പിക്കാന് ഏറ്റവും നല്ലത് അവനാണ്’ (3:173).
‘അല്ലാഹു പോരേ, അവന്റെ അടിമയ്ക്ക്?’(39:36). വിഗ്രഹാരാധകരായ ശത്രുക്കള്‍ ഇബ്രാഹീം(അ)യെ അഗ്നിയില്‍ എറിഞ്ഞപ്പോള്‍ സര്‍വവും അല്ലാഹുവില്‍ സമര്‍പ്പിച്ച് അദ്ദേഹം ഉരുവിട്ടത് ‘എനിക്ക് അള്ളാഹു മതി അവന് ഭരമേല്‍പ്പിക്കപ്പെടാന്‍ എത്ര നല്ലവനാണ്’ എന്നായിരുന്നു.
നബി(സ്വ)ക്കും സത്യവിശ്വാസികള്‍ക്കും അല്ലാഹു ധൈര്യം പകര്‍ന്നു കൊടുത്തിരുന്നതും ഈ വാക്കുകള്‍ കൊണ്ടായിരുന്നു: ‘നബിയേ, നിനക്കും നിന്നെ പിന്‍പറ്റിയ സത്യവിശ്വാസികള്‍ക്കും അല്ലാഹു മതി‘ (8:64).
ഹാസിബ്, ഹാസിബീന്‍, ഹസീബ് എന്നിങ്ങനെ പ്രയോഗങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിന്റെ ഗുണനാമമായിട്ട് ഉപയോഗിച്ചിട്ടുള്ളത്. കണക്ക് നോക്കുന്നവന്, വിചാരണ ചെയ്യുന്നവന് എന്ന അര്‍ഥത്തിലും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.
‘ഉയിര്ത്തെഴുനേല്പ്പിന്റെ നാളില്‍ നീതിപൂര്‍ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. കര്‍മം ഒരു കടുകുമണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ടുവരുന്നതാണ്. കണക്ക് നോക്കുവാന്‍ നാം തന്നെ മതി’ (21:47).
‘എന്നിട്ട് അവര്‍ അവരുടെ യഥാര്‍ഥ രക്ഷാധികാരിയായ അല്ലാഹുവിങ്കലേക്ക് തിരിച്ചയക്കപ്പെടും. അറിയുക തീരുമാനാധികാരം അല്ലാഹുവിന്നാണ്. അവന് അതിവേഗം വിചാരണ ചെയ്യുന്നവനാകുന്നു’ (6:62).
‘നിന്റെ ഗ്രന്ഥം വായിച്ചു നോക്കുക. ഇന്ന് നിന്റെ കണക്കു നോക്കാന്‍ നീ തന്നെ മതി’ (17:14). അല്ലാഹുവിന്റെ അപാരമായ കഴിവിനെയും അതിസൂക്ഷ്മമായ അറിവിനെയും സൂചിപ്പിക്കുന്ന അത്യുല്‍കൃഷ്ടമായ ദൈവിക നാമമാണ് അല്‍ ഹസീബ്.
അല്‍ഹഫിയ്യ്
الْحَفِيُّ
ദയയുള്ളവന്‍
receive kindly
‘ഇബ്റാഹീം പറഞ്ഞു: താങ്കള്‍ക്ക് സലാം, താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു‘(19:47). ‘അല്‍ഹഫിയ്യ്’ എന്ന അല്ലാഹുവിന്റെ വിശേഷണനാമത്തിന്റെ അര്‍ഥം അങ്ങേയറ്റം ദയാവായ്പും കൃപയും പ്രകടിപ്പിക്കുന്നവന് എന്നാണ്. പ്രാര്‍ഥന കേള്‍ക്കാനും ഉത്തരം നല്‍കാനും അവന് അലിവും അനുകമ്പയും കാണിക്കുന്നവനാകുന്നു. പ്രവാചകന്മാരും സത്യവിശ്വാസികളും സദ്വൃത്തരും ഒക്കെ അല്ലാഹു അങ്ങേയറ്റം ദയയുള്ളവനാണെന്ന് മനസ്സിലാക്കിയവരായിരുന്നു. ജീവിതത്തിലെ വിഷമ ഘട്ടങ്ങളില്‍, അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് അവനോട് പ്രാര്‍ഥിക്കാന്‍ അവര്‍ക്ക് കരുത്തേകിയത് അല്ലാഹു ഹഫിയ്യ് (ദയയുള്ളവന്‍) ആണെന്ന വിശ്വാസമാണ്. പ്രാര്‍ഥനക്ക് അവസരം നല്‍കുന്നതിലൂടെ അല്ലാഹു അടിമകളെ അവനിലേക്ക് അടുപ്പിക്കുന്നു. പ്രാര്‍ഥിച്ചവനെ അല്ലാഹു പ്രത്യേകം പരിഗണിക്കുന്നു. അവന്റെ തേട്ടമനുസരിച്ച് കാര്യങ്ങള്‍ നിര്‍വ്വഹിച്ചു കൊടുക്കുന്നു. അവന്റെ കാര്യങ്ങളെക്കുറിച്ച് സൂക്ഷ്മമായി അറിയുന്ന അല്ലാഹു, അവന് ഗുണകരമായത് തീരുമാനിക്കുന്നു. പ്രാര്‍ഥന ഒരിക്കലും വൃഥാവിലാകുന്നില്ല എന്നുറപ്പുള്ള വിശ്വാസി അല്ലാഹുവിന്റെ വിധിയില്‍ സമാധാനമടയുന്നു. ഇബ്രാഹീം(അ) വിഗ്രഹാരാധകനായ തന്റെ പിതാവിനോട് ഏകദൈവാരാധനയുടെ സന്ദേശം ഓര്‍മിപ്പിച്ചെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷ നിങ്ങളെ ബാധിക്കുന്നതിനെ ഞാന്‍ ഭയക്കുന്നു എന്നൊക്കെ പ്രിയപിതാവിനോട് പറഞ്ഞുനോക്കിയെങ്കിലും ഭീഷണി രൂപത്തിലായിരുന്നു പിതാവിന്റെ മറുപടി.

‘അയാള്‍ പറഞ്ഞു: ഓ ഇബ്റാഹീം, നീ എന്റെ ദൈവങ്ങളെ വേണ്ടെന്ന് വെക്കുകയാണോ? നീ ഇതില്‍ നിന്നെല്ലാം വിരമിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കല്ലെറിഞ്ഞ് ഓടിക്കുകതന്നെ ചെയ്യും. കൂറേ കാലത്തേക്ക് നീ എന്നില്‍ നിന്ന് വിട്ട് മാറിക്കൊള്ളണം’ (19:46). പിതാവിനോടുള്ള ഉദ്ബോധനം ഫലിക്കാതെ ഭീഷണിയുടെ വാക്കുകള്‍ അദ്ദേഹത്തില്‍ നിന്ന് കേട്ടപ്പോള്‍ പരമ കാരുണികനോട് അദ്ദേഹം പ്രാര്ഥിക്കുകയായിരുന്നു. അല്‍ഹഫിയ്യ് (ദയാനിധി) ആയ അല്ലാഹുവിന്റെ സദ്ഗുണത്തിലുള്ള ദൃഢവിശ്വാസം ആ പ്രവാചകനെ ധൈര്യശാലിയാക്കി.
അല്‍ ഹഫീദ്വ്
الْحَفِيظُ
സംരക്ഷകന്‍
The Preserver, The All-Heedful and All-Protecting
സകലസൃഷ്ടികളുടെയും സാക്ഷാല്‍ സംരക്ഷകന്‍ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന അല്ലാഹുവിന്റെ ഗുണനാമമാണ് അല്‍ ഹഫീദ്വ്. അല്ലാഹുവിന്റെ സംരക്ഷണത്തിന് പുറത്തുള്ള ഒരു സൃഷ്ടിയും ലോകത്തില്ല. അവന്റെ സംരക്ഷണം വോത്ത ഒരു സൃഷ്ടിയുമില്ല. അതുകൊണ്ടു തന്നെ ദൈവിക സംരക്ഷണത്തെ ഭൗതികമായ യാതൊരു സംരക്ഷണത്തോടും തുലനപ്പെടുത്താന്‍ ഒരു നിലക്കും സാധ്യമല്ല.

അല്ലാഹു സൃഷ്ടികളെ സംരക്ഷിക്കുന്നത് രണ്ടു മാര്‍ഗത്തിലൂടെയാണ്. ഒന്ന്, സൃഷ്ടികളുടെ അസ്തിത്വം നിലനിര്‍ത്തിയും അവയെ തീരെ നശിപ്പിക്കാതെയും. ആകാശം, ഭൂമി, മലകള്‍, പോലുള്ള ദീര്ഘായുസ്സുള്ളവയെയും അല്ലാഹു സംരക്ഷിച്ചു പോരുന്നു. രണ്ട്, പരസ്പര വിരുദ്ധമായ ശക്തികളെ ഒന്നിനെ മറ്റേതില്‍ നിന്ന് സുരക്ഷിതമാക്കി നിര്‍ത്തുക എന്നതാണ്. ഉദാഹരണം: വെള്ളവും തീയും. വെള്ളം തീയെ കെടുത്തും അല്ലെങ്കില്‍ തീ വെള്ളത്തെ അതിജയിക്കും, അതിനെ നീരാവിയാക്കി മാറ്റും. ഭൂലോകത്തെ സകല ശരീരങ്ങളും ഇത്തരം പരസ്പര വ്യത്യാസ പഥാര്‍ത്ഥങ്ങളും ഗുണങ്ങളും കൊണ്ട് നിര്‍മിതമാണ്. രണ്ടും ചേര്‍ന്ന് ശരീരത്തിലെ ശീതോഷ്ണം നിലനിര്‍ത്തി അല്ലാഹു അതിന്റെ സംരക്ഷണം ഉറപ്പ് തരുന്നു. ഇത്തരം വിരുദ്ധ ശക്തികളും ഗുണങ്ങളും ജന്തുക്കളുടെയും സസ്യങ്ങളുടെയും ശരീരത്തില്‍ അല്ലാഹു ഒരുമിച്ചു കൂട്ടിയിട്ടുണ്ട്. അവയിലോരോന്നിനും അല്ലാഹുവിന്റെ സംരക്ഷണം ഇല്ലായിരുന്നുവെങ്കില്‍ അവ തമ്മില്‍ വിയോജിക്കുകയും അകലുകയും അങ്ങനെ ആകെ തകരാറാകുകയും ചെയ്യുമായിരുന്നു. ആന്തരിക സുരക്ഷിതത്വം പോലെ തന്നെ ബാഹ്യസുരക്ഷിതത്വത്തിനുള്ള കഴിവും അല്ലാഹു ഓരോ സൃഷ്ടിയിലും സജ്ജീകരിച്ചിട്ടുണ്ട്. ശത്രുസാമീപ്യത്തെക്കുറിച്ച് മുന്നറിയിപ്പു നല്കാന് കണ്ണും കാതും മനുഷ്യനുണ്ട്. അവയെ നേരിടാന്‍ കൈയും പ്രയോഗിക്കാന്‍ ആയുധങ്ങളുമുണ്ട്. ജീവികള്‍ക്ക് കാലും പക്ഷികള്‍ക്ക് ചിറകുകളുമുണ്ട്. ഇപ്രകാരം പ്രപഞ്ചത്തിലെ സകല ചരാചരങ്ങള്‍ക്കും അല്ലാഹുവിന്റെ സംരക്ഷണം ലഭിച്ചുകൊണ്ടിരിക്കുന്നു.
അല്ലാഹുവിന്റെ നാമവിശേഷണമായി അല്‍ ഹഫീദ്വ്, അല്‍ ഹാഫിദ്വ് ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയക്കപ്പെട്ടത് ഏതൊരു കാര്യമായിട്ടാണോ അത് ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചു തന്നിട്ടുണ്ട്. ഇനി നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നിങ്ങളല്ലാത്ത ഒരു ജനതയെ എന്റെ രക്ഷിതാവ് പകരം കൊണ്ടുവരുന്നതാണ്. അവന്ന് യാതൊരു ഉപദ്രവവും വരുത്താന്‍ നിങ്ങള്‍ക്കാവില്ല, തീര്‍ച്ചയായും എന്റെ രക്ഷിതാവ് എല്ലാ കാര്യങ്ങളും സംരക്ഷിച്ചു പോരുന്നവനാകുന്നു’ (11:57).
‘യഅ്ഖൂബ് പറഞ്ഞു: അവന്റെ സഹോദരന്റെ കാര്യത്തില്‍ മുമ്പ് ഞാന്‍ നിങ്ങളെ വിശ്വസിച്ചത് പോലെയല്ലാതെ അവന്റെ കാര്യത്തില്‍ എനിക്ക് നിങ്ങളെ വിശ്വസിക്കാനാകുമോ? എന്നാല്‍ അല്ലാഹുവാണ് നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവന് അവന് കരുണയുള്ളവരില്‍ ഏറ്റവും കരുണയുള്ളവനാകുന്നു’ (12:64).
ഹാഫിദ്വ് എന്നതിന്റെ ബഹുവചനമായ ഹാഫിളൂന്‍ എന്ന പ്രയോഗവും വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടു് ‘തീര്‍ച്ചയായും നാമാണ് ആ ഉദ്ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാമതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്’(15:9).
ഹഫദ്വത്ത് എന്ന പദപ്രയോഗം മലക്കുകളെ ഉദ്ദേശിച്ച് ഖുര്‍ആനില്‍ വന്നിട്ടുണ്ട് ‘അല്ലാഹു തന്റെ ദാസന്മാരുടെ പരമാധികാരമുള്ളവന് ആകുന്നു. നിങ്ങളുടെമേല്‍ അവന് കാവല്ക്കാരെ നിയോഗിക്കുകയും ചെയ്യുന്നു. അങ്ങനെ നിങ്ങളില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ നമ്മുടെ ദൂതന്മാരായ മലക്കുകള്‍ അവരെ പൂര്‍ണമായി ഏറ്റെടുക്കുന്നു. അതില്‍ അവര്‍ ഒരു വീഴ്ച്ചയും വരുത്തുകയില്ല’(6:61). സകലസൃഷ്ടികളുടേയും ആന്തരികവും ബാഹ്യവുമായ സംരക്ഷണം ഉറപ്പ് വരുത്തുന്നവന് അല്ലാഹുവാണ്. മനുഷ്യന്റെയും മലക്കുകളുടെയും ഒക്കെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവന് അല്ലാഹു മാത്രമാണ്. സാക്ഷാല്‍ സംരക്ഷകന്‍(അല്‍ ഹഫീള്) അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ട അവന്റെ ഗുണമാണത്.
അല്‍ ഹഖ്ഖ്
الْحَقُّ
പരമസത്യം
The Absolute Truth
അല്ലാഹുവിന്റെ സത്തയൊഴികെ സകല വസ്തുക്കളും നശ്വരമാണ്. അവനല്ലാതെ ഒരു വസ്തുവിനും സ്വയം അസ്തിത്വം നേടാന്‍ കഴിയില്ല. അവനാണ് എല്ലാത്തിനും അസ്തിത്വം നല്‍കിയിരിക്കുന്നത്. സത്യവും യഥാര്‍ഥ അസ്തിത്വമുള്ളവനും അല്ലാഹു മാത്രമാണ്. അവനില്‍ നിന്നാണ് മറ്റേതൊരു സത്യവും അതിന്റെ അസ്തിത്വം നേടുന്നത്.
അല്‍ ഹഖ്ഖ് എന്നത് അല്ലാഹുവിന്റെ ഗുണവിശേഷണമായി വിശുദ്ധ ഖുര്‍ആനില്‍ പത്ത് സ്ഥലങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ‘എന്നിട്ട് അവര്‍ അവരുടെ യഥാര്‍ഥ രക്ഷാധികാരിയായ അല്ലാഹുവിങ്കലേക്ക് തിരിച്ചയക്കപ്പെടും. അറിയുക തീരുമാനാധികാരം അവന്നാണ്. അവന് അതിവേഗം കണക്ക് നോക്കുന്നവനത്രേ’ (6:62).

‘ചോദിക്കുക: ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ച്ചയും അധീനപ്പെടുത്തുത്തന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ആരാണ്? അവര്‍ പറയും അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? അവനാണ് നിങ്ങളുടെ യഥാര്‍ഥ രക്ഷിതാവായ അല്ലാഹു എന്നിരിക്കെ യഥാര്ഥമായതിനു പുറമെ വഴികേടല്ലാതെ എന്താണുള്ളത്?’ (10:31,32).
സത്യമാകുന്ന ഏതൊന്നും വ്യക്തവും കൃത്യവുമായിരിക്കും. സംശയങ്ങള്‍ക്കും സങ്കീര്‍ണതകള്‍ക്കും പഴുതില്ലാത്ത വിധം അതുള്ക്കൊള്ളുന്നതോടെ മനസ്സ് സമാധാനമടയാന്‍ സാധിക്കണം. പരമസത്യമായ അല്ലാഹു അവനിലേക്ക് എത്തുന്നതും അവരില്‍ നിന്നുള്ളതുമായ മറ്റു സത്യങ്ങളുമെല്ലാം വ്യക്തമായി ഉള്‍ക്കൊള്ളുന്നതും സംശയ രഹിതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതും സംഭവ്യമാവാന് പോകുന്നതും ആയ കാര്യങ്ങളാണ്. അല്ലാഹുവിന്റെ ഗ്രന്ഥം സത്യമാണ്, പ്രവാചകന് സത്യമാണ്, വിധിതീര്‍പ്പ് സത്യമാണ്, സ്വര്‍ഗം സത്യമാണ്, നരകം സത്യമാണ്. നിത്യ സത്യങ്ങളായി നിലകൊള്ളൂന്ന ഈ സത്യങ്ങളെല്ലാം അല്ലാഹുവില്‍ നിന്നുള്ളതുമാണ്. യഥാര്‍ഥ അസ്തിത്വമുള്ളവനും നിരുപാധിക സത്യം എന്ന് അവകാശപ്പെടാന്‍ കഴിയുന്നവനുമായ അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ട ഗുണനാമമാണ് അല്‍ ഹഖ്ഖ്.
അൽ ഹകം
الْحَكَمُ
വിധികര്‍ത്താവ്
The Judge, The Giver of Justice
അല്‍ ഹകീം (യുക്തിമാന്‍) എന്ന അല്ലാഹുവിന്റെ വിശേഷണനാമം വിശുദ്ധ ഖുര്‍ആനില്‍ 94 സ്ഥലങ്ങളില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. ഹകീം എന്ന പദത്തിനര്‍ഥം ഹിക്മ ഉള്ളവന് എന്നാണ്. ശ്രേഷ്ഠമായ കാര്യം ശ്രേഷ്ഠമായ വിജ്ഞാനത്തിലൂടെ അറിയുക എന്നതാണ് ഹിക്മ. ഏറ്റവും ശ്രേഷ്ഠമായ കാര്യം അല്ലാഹുവിനെ തിരിച്ചറിയുക എന്നതാണ്. അവന്റെ യാഥാര്‍ഥ്യത്തെയും രഹസ്യങ്ങളെയും അവനല്ലാതെ മറ്റാരും അറിയില്ല. അതിനാല്‍ അവന് മാത്രമാണ് യഥാര്‍ഥ ഹകീം. അനാദിയും ശാശ്വതവും നഷ്ടപ്പെടാന്‍ സാധ്യതയില്ലാത്തതും യാഥാര്‍ഥ്യത്തോട് പരിപൂര്‍ണമായി യോജിക്കുന്നതും അവ്യക്തതയോ സംശയമോ ഇല്ലാത്തതുമായ വിജ്ഞാനമാണ് ഏറ്റവും മഹത്തായ വിജ്ഞാനം. അത് അല്ലാഹുവിന് മാത്രമേ ഉള്ളൂ.

വിശുദ്ധ ഖുര്‍ആനില്‍ അല്‍ ഖബീര്‍, അല്‍ അസീസ്, അല്‍ അലീം എന്നീ അല്ലാഹുവിന്റെ ഗുണവിശേഷണനാമത്തോട് ചേര്‍ന്നുകൊണ്ട് പല സ്ഥലങ്ങളിലും അല്‍ ഹകീം എന്ന് പ്രയോഗിച്ചിട്ടുണ്ട്. ഇബ്രാഹീം(അ) നടത്തിയ പ്രാര്‍ഥനയുടെ അവസാനഭാഗത്ത് ഈ വിശേഷണനാമം എടുത്ത് പറയുന്നുണ്ട്. ‘ഞങ്ങളുടെ രക്ഷിതാവേ ഞങ്ങളുടെ സന്താനങ്ങള്‍ക്ക് നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിച്ച് കൊടുക്കുകയും വേദവും വിജ്ഞാനവും ആസ്വദിപ്പിക്കുകയും അവരെ സംസ്ക്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നുതന്നെ നിയോഗിക്കേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു’ (2:129).
പ്രവൃത്തികളുടെ സൂക്ഷ്മ തലങ്ങള്‍ അറിയുകയും അവ നന്നായി പ്രയോഗിക്കുകയും ചെയ്യുന്നവരെക്കുറിച്ചും ഹകീം എന്ന് പറയും. ഇക്കാര്യത്തില്‍ സമ്പൂര്‍ണത അല്ലാഹുവിന് മാത്രമാണ്. വിധികര്‍ത്താവ് എന്ന അര്‍ഥത്തില്‍ അല്‍ ഹകം എന്ന് അല്ലാഹുവിന്റെ ഗുണനാമമായിട്ട് ഉപയോഗിച്ചിട്ടുണ്ട്.
അല്‍ ഹാകിം അല്‍ ഹാകിമീന്‍ എന്നൊക്കെ ഖുര്‍ആനില്‍ പ്രയോഗങ്ങളുണ്ട്. അല്‍ ഹാകിമീന്‍ എന്ന് ബഹുവചന രൂപത്തില്‍ 5 സ്ഥലങ്ങളില്‍ വിശുദ്ധ ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘ഞാന്‍ എന്തൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ നിങ്ങളില്‍ ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം വിശ്വസിക്കാതിരിക്കുകയുമാണെങ്കില്‍ നമുക്കിടയില്‍ അല്ലാഹു തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെനിങ്ങള്‍ ക്ഷമിച്ചിരിക്കുക. തീര്‍പ്പ് കല്പ്പിക്കുന്നവരില് ഉത്തമന് അവനാണ്’ (7:87).
യുക്തിജ്ഞനായ അല്ലാഹു മനുഷ്യന്റെ ഉത്തമമായ സൃഷ്ടിഘടനയെക്കുറിച്ച് ചിന്തിക്കാന്‍ ആവശ്യപ്പെടുന്നു. ഭാഷയുടെ വൈവിധ്യം, ആവിഷ്കാര രീതി, രാപകല്‍ സംവിധാനിച്ചതും ഉറക്കം എന്ന വിശ്രമവും, പ്രവാചകന്മാരുടെ നിയോഗവും വേദഗ്രന്ഥങ്ങളുടെ അവതരണവും, തുടങ്ങിയ കാര്യങ്ങളിലൊക്കെ ഉറ്റാലോചന നടത്തുന്നവര്‍ക്ക് അല്ലാഹുവിന്റെ അഗാധജ്ഞാനത്തിന്റെയും യുക്തിപരതയുടെയും അടയാളങ്ങള്‍ കാണാന്‍ കഴിയും. ഒരാളോടു പോലും അനീതി കാണിക്കാതെ വിധിപറയുന്നവന്‍ എന്ന അര്‍ഥത്തില്‍ അല്‍ ഹകം, അല്‍ ഹാക്കിം അഹ്കമുല്‍ ഹാക്കിമീന് എന്ന വിശേഷണവും അല്ലാഹുവിന് മാത്രമേ യോജിക്കുകയുള്ളൂ.
അല്‍ ഹലീം
الْحَلِيمُ
സഹനശീലന്‍
The Most Forbearing
അല്‍ഹലീം (സഹനശീലന്‍) എന്നത് അല്ലാഹുവിന്റെ നാമമായി വിശുദ്ധ ഖുര്‍ആനില്‍ 11 തവണ വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു: ”ബോധപൂര്‍വമല്ലാതെ പറഞ്ഞു പോകുന്ന ശപഥ വാക്കുകള്‍ മൂലം അല്ലാഹു നിങ്ങളെ പിടികൂടുന്നതല്ല, എന്നാല്‍ നിങ്ങള്‍ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും ക്ഷമിക്കുന്നവനുമാകുന്നു’‘(2:225).

അല്ലാഹു സര്‍വാധികാരിയും സര്‍വജ്ഞനുമാണ്. അനുഗ്രഹദാതാവായ അവന്റെ കല്പനകളെ ധിക്കരിച്ച് താന്തോന്നികളായി കഴിഞ്ഞു കൂടുന്ന അനേകം പേരുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അവര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാതെ, നിശ്ചിത അവധിവരെ അവര്‍ക്ക് ഭൂമിയില്‍ വിഹരിക്കാന്‍ അനുമതി കൊടുക്കുന്നത് അവന്റെ തുല്യതയില്ലാത്ത സഹനത്തിന്റെയും കാരുണ്യത്തിന്റെയും ഫലമാണ്. ഇത് അവന്റെ സഹനശീലം (ഹില്‍മ്) എന്ന വിശേഷണ ഗുണത്തിന്റെ ഭാഗമാണ്. അല്ലാഹു പറയുന്നു: ‘‘അല്ലാഹു മനുഷ്യരെ അവര്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പിടിച്ച് ശിക്ഷിക്കുകയായിരുന്നെങ്കില്‍ ഭൂമുഖത്ത് ഒരു ജന്തുവെയും അവന് വിട്ടേക്കുകയില്ലായിരുന്നു. എന്നാല്‍ ഒരു നിശ്ചിത അവധി വരെ അവരെ അവന് നീട്ടിയിടുന്നു. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ തീര്‍ച്ചയായും അല്ലാഹു തന്റെ ദാസന്മാരെ കണ്ടറിയുന്നവനാകുന്നു’‘ (35:45).
സത്യ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍ അതിന് ചെവികൊടുക്കാതെ പുറം തിരിഞ്ഞു കളഞ്ഞ അവിശ്വാസികള്‍ ഇത് സത്യമാണെങ്കില്‍ എന്തുകൊണ്ട് ഞങ്ങളുടെ മേല്‍ ശിക്ഷ ഇറങ്ങുന്നില്ല എന്ന് പറഞ്ഞ്കൊണ്ട് ധൃതി കൂട്ടിയവരാകുന്നു. എന്നിട്ടും ‘ഹലീമാ’യ അല്ലാഹു പറയുന്നു: ”അല്ലാഹുവേ, ഇത് നിന്റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടേ മേല്‍ ആകാശത്ത് നിന്ന് കന്മഴ വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവിശ്വാസികള്‍ പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. എന്നാല്‍ നീ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല” (8:32,33).
അസ്സ്വബൂര്‍ (അങ്ങേയറ്റം ക്ഷമാശീലമുള്ളവന്‍) എന്ന വിശേഷണനാമം അല്‍ ഹലീം (സഹന ശീലന്‍) എന്ന ഗുണനാമത്തിന്റെ ആശയ പരിധിയില്‍ വരുന്നതാണ്.
അല്‍ ഹമീദ്
الْحَمِيدُ
സ്തുത്യര്ഹന്
The Praiseworthy
വിശുദ്ധ ഖുര്‍ആനില്‍ അല്‍ ഹമീദ് (സ്തുത്യര്ഹന്) എന്ന വിശേഷണ നാമം 17 തവണ ആവര്‍ത്തിച്ച് വന്നിട്ടുണ്ട്. പ്രവാചകന്(സ്വ) പഠിപ്പിച്ചു തന്നിട്ടുള്ള സ്വലാത്തില്‍ അവസാന ഭാഗത്ത് അല്ലാഹുവിന്റെ ഈ വിശേഷണ നാമം എടുത്തു പറയുന്നുണ്ട്. അല്ലാഹു പറയുന്നു: ‘സത്യ വിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ വസ്തുക്കളില്‍ നിന്നും ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉത്പാദിപ്പിച്ചു തരുന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. കണ്ണടച്ചു കൊണ്ടല്ലാതെ നിങ്ങള്‍ക്കു തന്നെ സ്വീകരിക്കാനാവാത്ത മോശമായ സാധനങ്ങള്‍ ദാനം ചെയ്യാനായി കരുതി വെക്കരുത്. തീര്‍ച്ചയായും അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും സ്തുത്യര്‍ഹനുമാണെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുക’ (2:267).

ആകാശഭൂമികളിലുള്ള സകല സൃഷ്ടികളും വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാവിധ ഔദാര്യത്തിന്റെയും പൂര്‍ണതയുടെയും ഗുണങ്ങള്‍ സമ്മേളിച്ചവനായ അല്ലാഹു മാത്രമാണ് സ്തുതിക്കപ്പെടാനും വാഴ്ത്തപ്പെടാനും അര്‍ഹന്‍. ആ അര്‍ഥത്തില്‍ അല്‍ ഹമീദ് (സ്തുത്യര്ഹന്) എന്ന വിശേഷണത്തിന് അവന് മാത്രമാണ് അര്‍ഹന്‍. വിശാലമായ കാരുണ്യത്തിന്റെയും അഗാധമായ ജ്ഞാനത്തിന്റെയും അത്യൂദാരതയുടെയും ഉത്കൃഷ്ട ഗുണങ്ങള്‍ ഒത്തുചേര്ന്നവനായ അല്ലാഹുവിനെ ആരും സ്തുതിക്കുന്നില്ലെങ്കിലും അവന്റെ മഹത്വത്തിന് അതിന്റെ പേരില്‍ കോട്ടം സംഭവിക്കുകയോ, അവന്റെ ഔന്നിത്യത്തിന് കുറവ് സംഭവിക്കുകയോ ചെയ്യുന്നില്ല. കാരണം അവന് ഐശ്വര്യവാനും ധന്യനുമാണ്. അല്ലാഹുവിനെ അവന്റെ അടിമകള്‍ സ്തുതിച്ചാല്‍ അതിന്റെ ഗുണം അവര്‍ക്ക് തന്നെയാണ്.
അബൂ മാലിക് അശ്അരി(റ) പറയുന്നു: റസൂല്‍(സ്വ) പറഞ്ഞു: ”ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ് അല്ലാഹുവിനുള്ള സ്തുതി കര്‍മങ്ങളുടെ തുലാസിനെ നിറയ്ക്കുന്നതാണ് (മുസ്ലിം) 1. സര്‍വ ലോക രക്ഷിതാവായ അല്ലാഹുവിന് സര്‍വ സ്തുതിയും എന്ന് വിശുദ്ധ ഖുര്‍ആനിലെ പ്രാരംഭ അധ്യായത്തിലെ പ്രാരംഭസൂക്തമാണ്. മുസ്ലിം നിര്‍ബന്ധമായും ദിനേന 17 തവണ സ്തുതിയുടെ വാക്യം ആവര്‍ത്തിക്കുന്നു. ഇവ കൂടാതെ അനേകം തവണ അല്ലാഹുവിനുള്ള സ്തുതികള്‍ അര്‍പ്പിച്ച് കൊണ്ടിരിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: ‘വിശ്വാസികളുടെ മനസ്സുകളിലുള്ള പകയെല്ലാം നാം നീക്കിക്കളയുന്നതാണ്. അവരുടെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ പറയും: ‘ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളൊരിക്കലും നേര്‍വഴി പ്രാപിക്കുമായിരുന്നില്ല’ (7:43).
അല്‍ഹയ്യ്
الْحَيُّ
എന്നെന്നും ജീവിച്ചിരിക്കുന്നവന്
The Ever-Living
എന്നെന്നും ജീവിക്കുന്നവന് എന്ന അര്‍ഥത്തില്‍ ഖുര്‍ആന്‍ ദൈവവിശേഷണമായി പ്രയോഗിക്കപ്പെട്ടിരിക്കുന്ന നാമമാണ് അല്‍ഹയ്യ്. ജനനവും മരണവും സ്ഥലകാലത്തിന്നകത്തു നടക്കുന്ന പ്രതിഭാസങ്ങളാണ്. അല്ലാഹു സ്ഥലകാലങ്ങള്‍ക്ക് അതീതനായതു കൊണ്ട് തന്നെ അവന് ജനനമില്ല, മരണമില്ല. ജീവിതമെന്ന ഗുണം പൂര്‍ണാര്‍ഥത്തില്‍ നിലനില്‍ക്കുന്നത് അവനിലാണ്. ഒരിക്കലും ഉറങ്ങുകയോ മയങ്ങുകയോ ചെയ്യാത്ത സജീവനായിരിക്കുന്ന അല്ലാഹുവിന്ന് മാത്രമേ സദാസമയവും സൃഷ്ടികളുടെ പ്രാര്‍ഥന ശ്രവിക്കാനാവൂ. അപ്പോള്‍ അല്‍ഹയ്യ് എന്ന അല്ലാഹുവിന്റെ വിശേഷണം അവനെ മാത്രമേ ആരാധിക്കാവൂ എന്ന ഖുര്‍ആനിക കല്പനക്ക് ഉപോദ്ബലകമാണ്. ‘അല്ലാഹു, അവനല്ലാതെ വേറെ ആരാധ്യനില്ല, എന്നെന്നും ജീവിക്കുന്നവന്, എല്ലാം നിയന്ത്രിക്കുന്നവന്, ഉറക്കമോ മയക്കമോ അവനെ ബാധിക്കുകയില്ല’ (2:255).

അല്ലാഹുവിന്റെ വചനങ്ങള്‍ (കലിമത്) അനന്തമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘നബിയേ പറയുക: ‘സമുദ്രജലം എന്റെ രക്ഷിതാവിന്റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്റെ രക്ഷിതാവിന്റെ വചനങ്ങള്‍ തീരുന്നതിന് മുമ്പായി സമുദ്രജലം തീര്‍ന്നു പോവുകതന്നെ ചെയ്യുമായിരുന്നു. അതിനു തുല്യമായി മറ്റൊരു സമുദ്രം കൂടി സഹായത്തിന് കൊണ്ടുവന്നാലും ശരി‘ (18:109).
അല്‍ ഖാലിഖ്
الْخَالِقُ
സ്രഷ്ടാവ്
The Creator, The Maker
‘സൃഷ്ടി’ എന്നത് ദൈവികമായ ഒരു ഗുണമാണ്. പ്രപഞ്ചത്തില്‍ അല്ലാഹു സൃഷ്ടിച്ചു വെച്ച വസ്തുക്കളെ മാറ്റങ്ങള്‍ക്ക് വിധേയമാക്കാന്‍ മാത്രമേ മനുഷ്യന് സാധിക്കുകയുള്ളു, ശുദ്ധ ശൂന്യതയില്‍ നിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ചവന് അല്ലാഹുവാണ്. മരത്തെ സൃഷ്ടിക്കാന്‍ ആശാരിക്ക് കഴിയില്ല. അല്ലാഹു സൃഷ്ടിച്ച മരത്തില്‍ ആശാരി തന്റെ കരവിരുതുകള്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് മേശയും മറ്റു ഫര്‍ണിച്ചര്‍ സാധനങ്ങളുമൊക്കെ ആയിത്തീരുന്നത്. ഇതു തന്നെയാണ് സചേതനങ്ങളും അചേതനങ്ങളുമായ സകലവസ്തുക്കളുടേയും അവസ്ഥ ശൂന്യതയില്‍ നിന്ന് ഒന്നും സൃഷ്ടിക്കാന്‍ സൃഷ്ടികള്‍ക്ക് കഴിയില്ല. അങ്ങനെ സൃഷ്ടിക്കാന്‍ കഴിവുള്ളവന് അല്ലാഹുമാത്രമാണ്. അല്ലഹു പറയുന്നു: ”അല്ലാഹുവിന്നു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്ഥിക്കുന്നവര് ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല” (22:73). ഭൂമിയും ഉന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ ഖുര്‍ആന്‍ (20:4).

മനുഷ്യസൃഷ്ടിപ്പിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് വിശുദ്ധഖുര്ആന് ഒന്നിലധികം സ്ഥലങ്ങളില്‍ പ്രതിപാദിക്കുന്നത് അല്ലാഹുവിന്റെ സൃഷ്ടിവൈഭവം ഗ്രഹിക്കാനും അവനില്‍ ദൃഢവിശ്വാസം ഉളവാക്കുവാനും വേണ്ടിയാണ്. ആകാശഭൂമികളുടെ സൃഷ്ടിപ്പ്, സൂര്യചന്ദ്രനക്ഷത്രാദികള്‍, കന്നുകാലികള്‍, വെള്ളം, ധാന്യവിളകള്‍, പഴവര്‍ഗങ്ങള്‍, കടല്‍, കാറ്റ്, തിരമാലകള്‍, പര്‍വതങ്ങള്‍, ഇടതൂര്‍ന്ന തോട്ടങ്ങള്‍ ഇവയുടെയൊക്കെ സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളിലേക്ക് മനുഷ്യന്റെ ചിന്തയെ അല്ലാഹു ക്ഷണിക്കുന്നു.
അല്ലാഹുവെന്ന സ്രഷ്ടാവിനെ പരിചയപ്പെടുത്താന്‍ വിശുദ്ധഖുര്ആന് പ്രയോഗിച്ചിരിക്കുന്ന പദങ്ങള്‍ ഖാലിഖ്(സ്രഷ്ടാവ്), ബദീഅ്(ശൂന്യതയില്‍ നിന്ന് മുന്‍ മാതൃകയില്ലാതെ നിര്മിക്കുന്നവന്), അല്‍ബാരിഅ്(കര്‍ത്താവ്), അല്‍ മുസ്വവ്വിര്‍(രൂപകല്പന നടത്തുന്നവന്) എന്നിവയാണ്.
അല്ലാഹുവിനെ പ്രപഞ്ചത്തിന്റെ കേവലമായ ഒരു നിമിത്തമായിട്ടല്ല ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. പ്രത്യുത പ്രപഞ്ചത്തിന്റെ സൃഷ്ടിയും പരിപാലനവുമെല്ലാം അല്ലാഹുവിന്റെ തീരുമാനത്തിനും ഇച്ഛക്കും വിധേയമായിട്ടാണ് നടക്കുന്നത് എന്നാണ്. അല്ലാഹു പറയുന്നു: താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്നു പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു (36:82).
അല്‍ ഖബീര്‍
الْخَبِير
സൂക്ഷ്മജ്ഞന്‍
The Acquainted, The All-Aware
പ്രപഞ്ചത്തില്‍ നടക്കുന്ന അതിസൂക്ഷ്മമായ കാര്യങ്ങളെക്കുറിച്ചുപോലും വളരെ കൃത്യമായി അറിയുന്നവന് അല്ലാഹു മാത്രമാണ്. സൂക്ഷ്മാണു ഇളകുന്നതും നിശ്ചലമാകുന്നതും മനസ്സുകള്‍ സ്വസ്ഥമാകുന്നതും അസ്വസ്ഥമാകുന്നതു പോലും അറിയാന്‍ കഴിയുന്നവന് അല്ലാഹു മാത്രമാണ്. അവന്റെ ജ്ഞാനത്തിനും കേള്‍വിക്കും കാഴ്ച്ചക്കും പരിധിയില്ലാത്തതിനാല്‍, അവ സ്ഥലകാലങ്ങള്ക്കതീതമായതിനാല് അല്‍ഖബീര്‍ (സൂക്ഷ്മജ്ഞന്‍) എന്ന വിശേഷണത്തിന് അര്‍ഹന്‍ അവന് മാത്രമാണ്.

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിന്റെ അല്‍ഖബീര്‍ (സൂക്ഷ്മജ്ഞന്‍) എന്ന വിശേഷണം 45 സ്ഥലങ്ങളില്‍ തനിച്ചും മറ്റു വിശേഷണങ്ങളോട് ബന്ധപ്പെടുത്തിയും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: ”നിങ്ങളില്‍ ആരെങ്കിലും ഭാര്യമാരെ വിട്ടേച്ച് മരണപ്പെടുകയാണെങ്കില്‍ ആ ഭാര്യമാര്‍ തങ്ങളുടെ കാര്യത്തില്‍ നാലു മാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്. അവരുടെ കാലാവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു” (2:234).
ഖബീര്‍ എന്ന വാക്കിന്റെ നിഷ്പത്തി ഖബര്‍, ഖിബ്രിഅ് തുടങ്ങിയവയില്‍ നിന്നാണ്. പ്രത്യക്ഷവും പരോക്ഷവും ഭൗതികവും അഭൗതികവും ഐഹികവും പാരത്രികവുമായ സകല കാര്യങ്ങളെക്കറിച്ചും സമഗ്രവും സമ്പൂര്‍ണവുമായി ജ്ഞാനമുള്ളവന് എന്നാണ് അര്‍ഥമാക്കുന്നത്. ഓരോന്നിന്റെയും നിഗൂഢതലങ്ങളെക്കറിച്ച് അതിസൂക്ഷ്മ ജ്ഞാനമുള്ളവന് എന്ന അര്‍ഥത്തില്‍ അല്‍ഖബീര്‍ അല്ലാഹു മാത്രമാണ്. അവന്ന് മറവിയോ അശ്രദ്ധയോ ഉറക്കമോ മയക്കമോ ബാധിക്കാത്തത് കൊണ്ട് അവന്റെ സൂക്ഷ്മജ്ഞാനം കൃത്യവും കണിശവുമാണ്. കണ്ണിന്റെ കട്ടുനോട്ടവും ഹൃദയത്തില്‍ ഒളിപ്പിച്ച് വെക്കുന്നതും കൃത്യമായി അറിയുന്നവന് അല്ലാഹു മാത്രമാണ്. മനുഷ്യമനസ്സ് ശാസ്ത്രലോകത്തിന് ഇന്നും ഒരു സമസ്യയായി തുടരുന്ന ഒന്നാണ്. പഠനവും ഗവേഷണങ്ങളും ഏറെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും മനസ്സിനെ കൃത്യമായി നിര്‍വചിക്കുന്നിടത്ത് പോലും പൂര്‍ണമായി വിജയിക്കാന്‍ സാധിച്ചിട്ടില്ല. മനഷ്യമനസ്സിന്റെ അവസ്ഥകളെ പൂര്‍ണമായും സൂക്ഷ്മമായും അറിയാന്‍ കഴിയുന്നവന് ആ മനസ്സിനെ സംവിധാനിച്ചവനായ അല്ലാഹു മാത്രമാണ്. മനഷ്യമനസ്സിലെ നിഗൂഢ കാര്യങ്ങളെപ്പോലും അറിയാനും അത് നിരീക്ഷിച്ച് അവന്റെ കര്‍മങ്ങളെ വിചാരണ ചെയ്യാനും സാധിക്കുന്നവന് അല്ലാഹു മാത്രമാണ്. അതുകൊണ്ട് അല്ലാഹുവിന്റെ അപാരമായ കഴിവിനെ തിരിച്ചറിയുന്നതിലൂടെ കീഴൊതുക്കവും സൂക്ഷ്മതയുമുള്ളവനായി ജീവിക്കാന്‍ അല്ലാഹു മനുഷ്യനോട് കല്പിക്കുന്നു. മനസ്സിലുള്ളത് അതിസൂക്ഷ്മമായി അറിയുന്നവന് (അല്‍ഖബീര്‍) എന്ന വിശേഷണത്തിന്റെ അര്‍ഥവ്യാപ്തി ബോധ്യപ്പെടുത്തിത്തരുന്നു: ”തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു, അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം അവന്റെ കണ്ഠനാഡിയേക്കാള് അവനോട് അടുപ്പമുള്ളവനാകുന്നു’‘ (50:16).
സകലമാന മനുഷ്യരുടെയും മനസ്സിലുള്ളത് കൃത്യമായും സൂക്ഷ്മമായും അറിയുന്നവന് അല്ലാഹു മാത്രമായതിനാല്‍ മനുഷ്യന്റെ യഥാര്‍ഥ അവസ്ഥയും ജീവിത ചുറ്റുപാടും വെച്ച് കൊണ്ട് അവനെ വിചാരണ ചെയ്യുക അല്ലാഹുവിന് ഒട്ടും പ്രയാസമുള്ള കാര്യമല്ല. അല്ലാഹു പറയുന്നു: ”എന്നാല്‍ അവന് മനസ്സിലാക്കുന്നില്ലേ, ഖബ്റുകളിലുള്ളത് ഇളക്കിമറിക്കപ്പെടുകയും ഹൃദയങ്ങളിലുള്ളവ വെളിക്ക് കൊണ്ടുവരപ്പെടുകയും ചെയ്താല്‍. തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേദിവസം അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവന് തന്നെയാകുന്നു’‘ (100:9-11).
References
- സ്വഹീഹു മുസ്ലിം, ഇമാം മുസ്ലിം, ദാറു ഇഹ്യാഉത്തുറാഥില്‍ ഇസ്ലാമീ ബൈറൂത്ത്, വാള്യം 1, പേജ് 203, ഹദീസ് നമ്പര്‍ 223.[↩]
