അല്ലാഹുവിന്റെ നാമ വിശേഷണങ്ങൾ ഭാഗം 5
പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെ കുറിക്കാൻ ഇസ്ലാമിക വിശ്വാസത്തിൽ ഉപയോഗിക്കുന്ന സംജ്ഞാ നാമമാണ് ‘അല്ലാഹു’. ഈ അടിസ്ഥാന നാമത്തിന് പുറമെ, ഖുർആനിലും ഹദീസുകളിലുമായി അൽ-അസ്മാഉൽ ഹുസ്നാ (ഉത്കൃഷ്ട നാമങ്ങൾ) എന്നറിയപ്പെടുന്ന നിരവധി വിശേഷണ നാമങ്ങൾ അല്ലാഹുവിനുണ്ട്. ഈ സവിശേഷ നാമങ്ങളിലൂടെയാണ് സർവ്വശക്തനായ അല്ലാഹുവിന്റെ ഗുണങ്ങളെ യഥാർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയുന്നത്. ഖുർആനിലും ഹദീസിലുമായി പ്രതിപാദിക്കപ്പെട്ട പ്രധാനപ്പെട്ട അല്ലാഹുവിന്റെ നാമ വിശേഷണങ്ങൾ പരിചയപ്പെടാം.
അദ്ദ്വാഹിർ (പ്രത്യക്ഷൻ), അൽ ആദിൽ (നീതിമാൻ), അൽ അസീസ് (പ്രതാപി), അൽ അദ്വീം (മഹാൻ), അൽ അലിയ്യ് (അത്യുന്നതൻ), അൽ അലീം (സർവജ്ഞൻ), അൽ ഗനിയ്യ് (ഐശ്വര്യവാൻ), അൽ ഫാത്വിർ (ശൂന്യതയിൽ നിന്ന് സൃഷ്ടിച്ചവൻ), അൽ ഫത്താഹ് (വെളിപ്പെടുത്തുന്നവൻ), അൽ ഗഫൂർ (മാപ്പരുളുന്നവൻ) തുടങ്ങിയ തുടങ്ങിയ ഉത്കൃഷ്ട നാമങ്ങളാണ് ഈ ലേഖനം വിശകലനം ചെയ്യുന്നത്.
അദ്ദ്വാഹിര്‍
الظَّاهِرُ
പ്രത്യക്ഷന്‍
The Manifest, The All-Surpassing
അദ്ദ്വാഹിര്‍ (പ്രത്യക്ഷന്‍) എന്ന അല്ലാഹുവിന്റെ നാമഗുണത്തിന്റെ വിശാല അര്‍ഥങ്ങള്‍ പരിശോധിക്കുമ്പോള്‍ അത്യുന്നതന് എന്ന ഒരു അര്‍ഥം കല്പ്പിക്കാറുണ്ട്. അല്ലാഹു അവന്റെ ഗുണങ്ങളിലും കഴിവിലും ജ്ഞാനത്തിലും ആധിപത്യത്തിലും എല്ലാം ഏറ്റവും ഔന്നത്യത്തില്‍ നില്ക്കുന്നവനാണ്. പ്രപഞ്ചത്തിലെ ഓരോ അണുവും ഗോളങ്ങളും നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും സസ്യജന്തുജാലങ്ങളും എല്ലാം തന്നെ അല്ലാഹുവിന്റെ ഔന്നത്യവും കഴിവും വെളിപ്പെടുത്തുന്ന തെളിവുകളാണ്. പ്രപഞ്ചത്തിലെ സര്‍വ്വ വസ്തുക്കളും ദൈവാസ്തിക്യത്തെ കുറിക്കുന്നു. ദൈവത്തിന്റെ ഏകത്വത്തെ കുറിക്കുന്ന പ്രത്യക്ഷ നിദര്‍ശനങ്ങളാണ് അവയൊക്കെയും. അദ്ദ്വാഹിര്‍ (പ്രത്യക്ഷന്‍) എന്ന നാമവിശേഷണത്തിന്റെ പ്രധാനപ്പെട്ട അര്‍ഥം ഇതാണ്.

അല്ലാഹു പരമസത്യമാണ്. അല്ലാഹുവിന്റെ ദീന് സത്യസമ്പൂര്‍ണമാണ്. ‘അദ്ദ്വാഹിര്‍’ എന്ന പദത്തിന് അതിജയിക്കുന്നത്, മികച്ചതായി പ്രത്യക്ഷപ്പെടുന്നത് എന്ന അര്‍ഥം നല്കിക്കാണുന്നു. അല്ലാഹുവിന്റെ സത്യസമ്പൂര്‍ണമായ ദീനിനെ അല്ലാഹു തന്നെ സര്‍വ മതങ്ങളെക്കാളും ലോകത്ത് മികച്ചതായി പ്രത്യക്ഷപ്പെടുത്തിത്തരുന്നതാണ്. എല്ലാറ്റിനേക്കാളും അത് അതിജയിച്ച അവസ്ഥയില്‍ നിലനിര്ത്തുന്നവന് അല്ലാഹുവാണ്. അവിശ്വാസികളുടെ കുതന്ത്രവും ധിക്കാരികളുടെ കുത്സിത നീക്കങ്ങളും വിട്ടുപോകാതെ അല്ലാഹു അത് പ്രത്യക്ഷപ്പെടുത്തികൊണ്ടിരിക്കുന്നു. അതിനാല്‍ അദ്ദ്വാഹിര്‍ (പ്രത്യക്ഷന്‍) ആണ്.
അല്ലാഹു പറയുന്നു: ‘സന്മാര്ഗവും സത്യമതവും കൊണ്ട് എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ച് കാണിക്കുവാന്‍ വേണ്ടി തന്റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്. ബഹുദൈവാരാധകര്‍ക്ക് അനിഷ്ടകരമായാലും ശരി’ (61:9). ‘എന്നിട്ട് വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുവിനെതിരില്‍ നാം പിന്‍ബലം നല്‍കുകയും അങ്ങനെ അവര്‍ മികവുറ്റവരായിത്തീരുകയും ചെയ്തു’ (61:14).
അല്‍ബാത്വിന്‍ (പരോക്ഷന്‍) കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ അസ്തിത്വം മനസ്സിലാക്കാന്‍ മനുഷ്യന്റെ ശിക്ഷണമോ ഭാവനയോ അപര്യാപ്തമാണ്, അശക്തമാണ് എന്നിങ്ങനെയാണ്. അവന്റെ കണ്ണുകള്‍കൊണ്ട് അല്ലാഹുവിനെ കാണുക അസാധ്യമാണ്. എന്നാല്‍ അല്ലാഹു നമ്മെ കണ്ടുകൊണ്ടിരിക്കുന്നു. പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് ഗ്രഹിക്കാന്‍ കഴിയാത്തതും നിഗമനത്തിലോ തീരുമാനത്തിലോ എത്താന്‍ കഴിയാത്തതുമാണ് അല്ലാഹുവിന്റെ അസ്തിത്വം. ആ അര്‍ഥത്തില്‍ അല്‍ബാത്വിന്‍(പരോക്ഷന്‍) എന്ന നാമവിശേഷണത്തിന് അവന് അര്‍ഹനാണ്. അല്ലാഹു പറയുന്നു. ‘അവന് ആദിയും അന്തിമനും പ്രത്യക്ഷമായവനും പരോക്ഷമായവനുമാണ്. അവന് സര്‍വകാര്യങ്ങളെക്കുറിച്ചും അറിവുള്ളവനുമാണ്’ (57:3).
മനുഷ്യനെ സംബന്ധിച്ചിടത്തോളം നിഗൂഢം, രഹസ്യം എന്നൊക്കെ കാര്യങ്ങളെ അവന്റെ ജ്ഞാനപരിധിയുമായി ബന്ധപ്പെടുത്തി ചിന്തിക്കാന്‍ സാധിക്കുമെങ്കില്‍ അഗാധജ്ഞനായ അല്ലാഹു, ഏതൊരു കാര്യത്തിന്റെയും, മനുഷ്യന് നിഗൂഢവും അജ്ഞാതവുമായി കിടക്കുന്ന വശങ്ങള്‍കൂടി അതിസൂക്ഷ്മമായി അറിയുന്നവനാണ്. അങ്ങനെ അറിയുന്നവന് അവന് മാത്രമാണ്. അല്ലാഹു പറയുന്നു: ‘നീ വാക്ക് ഉച്ചത്തിലാക്കുകയാണെങ്കില്‍, തീര്‍ച്ചയായും അല്ലാഹു രഹസ്യമായതും അത്യന്തം നിഗൂഢമായതും അറിയും എന്ന് നീ മനസ്സിലാക്കുക’ (20:7).
അല്ലാഹുവിന്റെ സത്തയില്‍തന്നെ അവനെ മനസ്സിലാക്കുക എന്നത് മനുഷ്യകഴിവിന് അസാധ്യമായതിനാല്‍ അവന്റെ അസ്തിത്വത്തില്‍ പരോക്ഷന്‍ (അല്‍ബാത്വിന്‍) എന്ന വിശേഷണത്തിന് അവന് അര്‍ഹനാവുന്നു. എന്നാല്‍, അദൃശ്യവും നിഗൂഢവുമായതും കൃത്യമായി അറിയുന്നവനായ അല്ലാഹുവിനെ, വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളിലൂടെയും പ്രവാചക മൊഴികളിലൂടെയും ഉള്‍ക്കൊണ്ട് അവനെ മാത്രം ആരാധിക്കുകയാണ് വേണ്ടത്.
അല്‍ ആദില്‍
الْعَادِلُ
നീതിമാന്
The Utterly Just
അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിലെ നിരവധി സ്ഥലങ്ങളില്‍ പരാമര്‍ശങ്ങളുണ്ട്. ദൈവിക കാരുണ്യത്തിന്റെ ഭാഗമായിട്ട് തന്നെ അല്ലാഹു നീതിമാനാണെന്ന വസ്തുത വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.

നന്മയെയും തിന്മയെയും ധര്‍മത്തെയും അധര്‍മത്തെയും തുല്യമായിട്ടാണ് ഗണിക്കുന്നതെങ്കില്‍, പിന്നെ നന്മക്കും ധര്‍മത്തിനും യാതൊരു വിലയുമില്ല എന്ന് സാമാന്യബുദ്ധി സമ്മതിക്കുന്നു. നന്മക്കും തിന്മക്കും അവക്കനുസൃതമായ പ്രതിഫലം നല്‍കപ്പെടണമെന്നതാണ് ന്യായമായിട്ടുള്ളത്. ഇതാണ് ദൈവിക നീതിയുടെ അടിസ്ഥാനം. ഇഹലോകത്തെ മനുഷ്യന്റെ ചെയ്തികള്‍ക്കുള്ള പ്രതിഫല വേദിയാണ് പരലോകം. താന്തോന്നിയും ധിക്കാരിയുമായി ജീവിച്ചവര്‍ക്ക് അവരുടെ ദുഷ്കൃത്യങ്ങള്‍ക്ക് അവിടെവെച്ച് നല്കപ്പെടുന്ന കഠിന ശിക്ഷപോലും മാനവരാശിയോടുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഭാഗമാണ്.
കരുണാവാനിധിയായ അല്ലാഹു സകല സൃഷ്ടികളുടെയും രക്ഷകനാണ്. അതുകൊണ്ടുതന്നെ തന്റെ സൃഷ്ടികളെ ശിക്ഷിക്കാനും അവന് അധികാരമുണ്ട്. തിന്മകള് ചെയ്തുകൂട്ടിയവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുകയെന്നത് ദൈവിക നീതിയുടെ ഭാഗമാകുന്നതോടൊപ്പം അവരെ പശ്ചാത്താപത്തിലൂടെ ദൈവിക കാരുണ്യം അനുഭവിക്കാന്‍ പ്രേരിപ്പിക്കുന്ന ദൗത്യംകൂടി വിശുദ്ധ ഖുര്‍ആന്‍ നിര്‍വ്വഹിക്കുന്നു. അല്ലാഹു പറയുന്നു. ‘ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമാണെന്നും എന്റെ ശിക്ഷയാണ് വേദനയേറിയ ശിക്ഷയെന്നും എന്റെ ദാസന്മാരെ വിവരമറിയിക്കുക’ (15:49,50).
അല്ലാഹു ആരോടും ഒട്ടും അനീതി കാണിക്കുന്നവനല്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. ‘തീര്‍ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല’ (4:40).
അല്‍ അസീസ്
الْعَزِيزُ
പ്രതാപി
The All Mighty
അല്ലാഹുവിന്റെ സവിശേഷ നാമമായിട്ടുള്ള അല്‍ അസീസ്(പ്രതാപശാലി) വിശുദ്ധ ഖുര്‍ആനില്‍ 92 സ്ഥലങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും ഹകീം, അലീം, ദുന്തിഖാം, ഗഫൂര്‍, ഗഫ്ഫാര്‍, ഹമീദ് തുടങ്ങിയ ഗുണനാമങ്ങളോട് ചേര്‍ത്തിയാണ് അസീസ് എന്ന പ്രയോഗം വന്നിട്ടുള്ളത്. ഏറ്റവുമധികം തവണ അല്‍ അസീസ്(പ്രതാപശാലി) എന്ന വിശേഷണനാമം ചേര്‍ന്ന് വന്നിരിക്കുന്നത് ‘അല്‍ ഹകീം'(യുക്തിമാന്‍) എന്ന അല്ലാഹുവിന്റെ ഗുണനാമത്തോട് കൂടെയാണ്. മറ്റേതൊരു വിശേഷണനാമങ്ങളെ പോലെതന്നെ അല്ലാഹുവിന്റെ പ്രതാപം, അന്തസ്സ് (ഇസ്സത്ത്) നും തുല്യത ഉണ്ടായിരിക്കുക അസംഭവ്യം. അതിനെ ഏതെങ്കിലും നിലക്ക് ഭൂമിയിലുള്ള സൃഷ്ടികളുടെ പ്രതാപവുമായി സാദൃശ്യപ്പെടുത്താന്‍ ഒരിക്കലും സാധ്യമല്ല. പ്രതാപത്തിന്റെ സാക്ഷാല്‍ ഉടമസ്ഥന് അല്ലാഹു മാത്രമാണ്. അത് കൊണ്ട് യഥാര്‍ഥ പ്രതാപിയും അവന് മാത്രമാണ്. അല്ലാഹു അവന്റെ ഇഛപ്രകാരം പ്രതാപവും നിന്ദ്യതയും അവനുദ്ദേശിക്കുന്നവര്‍ക്ക് നല്കുന്നു. അല്ലാഹു പറയുന്നു: ”പറയുക: എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം നീക്കിക്കളയുന്നു. നീ ഉദ്ദേശിച്ചവര്‍ക്ക് നീ പ്രതാപം നല്കുന്നു. നീ ഉദ്ദേശിച്ചവരെ നീ നിന്ദ്യരാക്കുന്നു. സകല നന്മകളും നിന്റെ പക്കലാണ്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു”(3:26).

ഐഹിക ജീവിതത്തില്‍ അല്ലാഹുവിന്റെ സൃഷ്ടികളായ മനുഷ്യരുടെ പ്രതാപത്തിന് നിദാനം സമ്പത്ത്, അധികാരപദവി, ആരോഗ്യം, മറ്റു സ്ഥാനമാനങ്ങള്‍, പ്രശസ്തി എന്നിവയൊക്കെയാവാം. ഇവയൊക്കെ നല്‍കുന്നതും തടയുന്നതും, നിലനിര്‍ത്തുന്നതും, നശിപ്പിക്കുന്നതും, പോഷിപ്പിക്കുന്നതും, ശോഷിപ്പിക്കുന്നതും എല്ലാം അല്ലാഹുമാത്രമാണ്. അപ്പോള്‍ അവനാണ് യഥാര്‍ത്ഥ പ്രതാപി. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും പ്രതാപം മുഴുവന്‍ അല്ലാഹുവിനാകുന്നു”(10:65). ഇഹത്തിലെയും പരത്തിലെയും വിജയവും രക്ഷയുമാണ് യഥാര്‍ഥ പ്രതാപം. അതിന്റെ മാര്‍ഗരേഖയായി അവന് അവതരിപ്പിച്ച വിശുദ്ധഗ്രന്ഥമാണ് വിശുദ്ധഖുര്ആന്. അതുകൊണ്ടാണ് അല്ലാഹു വിശുദ്ധ ഖുര്‍ആനെ കിതാബുന്‍ അസീസ്(പ്രതാപമുള്ള ഒരു ഗ്രന്ഥം) എന്നു വിശേഷിപ്പിച്ചിട്ടുള്ളത്(41:41).
അല്‍ അദ്വീം
الْعَظِيمُ
മഹാന്
The Magnificent, The Supreme
അല്‍ അദ്വീം(മഹാന്) എന്നത് അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളില്‍ ഒന്നായി വിശുദ്ധ ഖുര്‍ആനില്‍ 9 തവണ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ മഹത്വങ്ങള്‍ വിശദീകരിക്കുന്ന ആയത്തുല്‍ കുര്‍സിയ്യ്(2:255) അവസാനിക്കുന്നത് അവന് ഉന്നതനും മഹാനുമാകുന്നു (അല്‍ അലിയ്യുല്‍ അദ്വീം) എന്ന് പറഞ്ഞു കൊണ്ടാണ്. മറ്റൊരു സൂക്തം ഇപ്രകാരമാണ്: ”എന്നിട്ടും അവര്‍ തിരിഞ്ഞു കളയുന്ന പക്ഷം നബിയേ പറയുക: ”എനിക്ക് അല്ലാഹു മതി, അവനല്ലാതെ ഒരു ദൈവവുമില്ല, അവനിലാണ് ഞാന്‍ ഭരമേല്പ്പിച്ചിരിക്കുന്നത്, അവനാണ് മഹത്തായ സിംഹാസനത്തിന്റെ നാഥന്” (9:129). മനുഷ്യന് ഗ്രഹിക്കാനോ ഊഹിക്കാനോ പരിധി നിശ്ചയിക്കാനോ വിലമതിക്കാനോ കഴിയാത്ത മഹത്വത്തിന്റെ ഉടമസ്ഥനാണ് അല്ലാഹു. അല്ലാഹുവിന്റെ മഹത്വത്തോട് യാതൊന്നും സാദൃശ്യപ്പെടുത്തുക സാധ്യമല്ല. ആകാശഭൂമികളിലുള്ള സര്‍വ്വതും, മലക്കുകളും, പ്രവാചകന്മാരും ബുദ്ധിയുള്ള അവന്റെ അടിമകളും അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുന്നു. അവന്ന് പ്രകീര്‍ത്തനം നടത്തുന്നു. അല്ലാഹു പറയുന്നു: ”ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളതും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു. അവനെ സ്തുതിച്ചുകൊണ്ട് അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഒന്നും ഇല്ല. പക്ഷേ, അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല, തീര്‍ച്ചയായും അവന് സഹനമുള്ളവനും ഏറെ പൊറുക്കുന്നവനുമാകുന്നു” (17:44) നബി(സ്വ) അരുളി: ”രണ്ടു വാക്യങ്ങള്‍ പരമകാരുണികന് പ്രിയപ്പെട്ടവയാണ്. അത് നാവിന് ഭാരം കറഞ്ഞതും ‘തുലാസി’ല്‍ കനം തൂങ്ങുന്നവയുമാണ്. അല്ലാഹു എത്ര പരിശുദ്ധന്! അവന് തന്നെയാണ് സ്തുതി. മഹാനായ അല്ലാഹു എത്ര പരിശുദ്ധനാണ്! (സുബ്ഹാല്ലാഹി വബിഹംദിഹീ സുബ്ഹാനല്ലാഹില്‍ അദ്വീം)(ബുഖാരി) 1.

അദ്വീം എന്ന പദം ഭാഷയില്‍ ജഡിക വസ്തുക്കളില്‍ വലുതിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ആകാശവും ഭൂമിയും പോലെ മനുഷ്യന്റ കാഴ്ച്ചയുടെ പരിധിയില്‍ പരിമിതപ്പെടാത്ത വലിയ വസ്തുക്കള്‍ക്കും അദ്വീം എന്ന പദം പ്രയോഗിക്കുന്നു. എന്നാല്‍ മനുഷ്യ ബുദ്ധിയുടെയോ, ഭാവനയുടെയോ അനുമാനങ്ങള്‍ക്കും നിഗമനങ്ങള്‍ക്കുമപ്പുറം വലുതായ കാര്യങ്ങളെ കുറിക്കാന്‍ അദ്വീം എന്ന പദം ഉപയോഗിക്കുന്നു. ആ അര്‍ഥത്തില്‍ വലിയവന്‍ അല്ലെങ്കില്‍ മഹാന്, മഹത്വമുള്ളത് എന്ന വിശേഷണം യോജിക്കുന്നത് അല്ലാഹുവിന് മാത്രമാണ്. അല്ലാഹുവിന്റെ മഹത്വമുള്ക്കൊള്ളുന്നതിന്റെ ഭാഗമാണ് അവനിലുള്ള വിശ്വാസവും അവന്റെ വിശുദ്ധവചനമായ ഖുര്‍ആന്‍ അനുസരിച്ചുള്ള ജീവിതവും അവന്റെ തിരുദൂതരായ മുഹമ്മദ്(സ്വ) യോടുള്ള ആദരവും അനുധാവനവും. അവന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്ന മന്ത്രധ്വനികളും ആത്മാര്‍ഥമായി അവനോട് നടത്തുന്ന താഴ്മയും പ്രാര്‍ഥനയും പശ്ചാത്താപവും മറ്റ് ആരാധനാമുറകളുമെല്ലാം അല്ലാഹുവിന്റെ മഹത്വത്തെ അംഗീകരിക്കുന്നതിന്റെ അടയാളമാണ്. അവനോടുള്ള സ്നേഹവും പ്രതീക്ഷയും ആഗ്രഹവും അവന്റെ താക്കീതിനോടുള്ള ഭയപ്പാടും എല്ലാം ഒരടിമക്ക് ഉണ്ടാകുമ്പോള്‍ അവന് അല്ലാഹുവിന്റെ മഹത്വത്തെയാണ് അംഗീകരിക്കുന്നത്. അല്‍ അദ്വീം (മഹാന്) എന്ന വിശേഷണ നാമത്തിന് അര്‍ഹന്‍ അല്ലാഹു അല്ലാതെ ആരുമില്ല.
അല്‍ അലിയ്യ്
الْعَلِيُّ
അത്യുന്നതന്
The Highest, The Exalted
അത്യുന്നതന് എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുന്ന അല്ലാഹുവിന്റെ ഗുണനാമങ്ങളാണ് അലിയ്യ്, അല്‍ അഅ്ലാ, അല്‍ മുതആല്‍ എന്നിവ. അല്‍ അലിയ്യ് എന്ന ഗുണനാമം വിശുദ്ധ ഖുര്‍ആനില്‍ 8 സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്. ‘നിശ്ചയമായും അല്ലാഹു അത്യുന്നതനും മഹാനുമാകുന്നു’ (22:62). ”അത്യുന്നതന്നായ നിന്റെ രക്ഷിതാവിന്റെ നാമം പ്രകീര്‍ത്തിക്കുക’ (87:1). ‘പ്രത്യുപകാരം നല്കപ്പെടേണ്ട യാതൊരു അനുഗ്രഹവും അവന്റെ പക്കല്‍ ഒരാള്‍ക്കുമില്ല; തന്റെ അത്യുന്നതനായ രക്ഷിതാവിന്റെ പ്രീതിതേടുക എന്നതല്ലാതെ’ (92:19-20). ‘അദൃശ്യത്തെയും ദൃശ്യത്തെയും അറിയുന്നവനും മഹാനും ഉന്നതനുമാകുന്നു അവന്’ (13:9).

അല്ലാഹു അവന്റെ സത്തയിലും കഴിവിലും ആധിപത്യത്തിലും വിജ്ഞാനത്തിലും പ്രതാപത്തിലും വിശേഷണങ്ങളിലും എല്ലാം അത്യുന്നത പദവിയിലാണ് ഉള്ളത്. താന്‍ സിംഹാസനത്തിന് മുകളിലാണെന്ന് അവന് പറഞ്ഞിട്ടുണ്ട്. സിംഹാസനമെന്നത് ജഡിക വസ്തുക്കളില്‍ ഏറ്റവും മഹത്തായതാണ്. എല്ലാത്തിനേക്കാളും ഉന്നതമാണതിന്റെ സ്ഥാനം. അല്ലാഹു പദവിയില്‍ എല്ലാവരേക്കാളും മേലെയാണെന്ന് കുറിക്കാനാണ് താന്‍ സിംഹാസനത്തിന് മേലെയാണെന്ന് അവന് പറഞ്ഞിരിക്കുന്നത്. ‘പരമകാരുണികന് സിംഹാസനസ്ഥനായിരിക്കുന്നു’ (20:05).
അല്ലാഹുവിന്റെ പരമോന്നതി നിരുപാധികമാണ്. അവനൊഴികെയുള്ള സകലതും താഴെയുള്ളതിനെ അപേക്ഷിച്ചാണ് ഉന്നതമാകുന്നത്. മീതെയുള്ളതിനെ അപേക്ഷിച്ചാണ് താഴെയാകുന്നത്. എന്നാല്‍ അള്ളാഹുവിന്റെ സ്ഥിതി തീര്‍ത്തും ഭിന്നമാണ്. ഒരു വസ്തുവിനെയും അതിന്റെ ഹേതുവിനെയും പദവി നിശ്ചയിക്കുമ്പോള്‍ പദവിയില്‍ ഉന്നത സ്ഥാനം ഹേതുവിനാണ്. അപ്പോള്‍ ഏറ്റവും വലിയ ഔന്നത്യത്തിന് അര്‍ഹത ഹേതുക്കളെ ഉണ്ടാക്കിയവനായിരിക്കും. അതായത് അല്ലാഹുവിന് അല്ലാഹുവിന്റെ ഔന്നത്യത്തിന്റെയും മഹത്വത്തിന്റെയും അടയാളങ്ങളില്പ്പെട്ടതുതന്നെയാണ് വിശുദ്ധഗ്രന്ഥം, സത്യദീന്‍, അവന്റെ സച്ചരിതരും സത്യസന്ധരുമായ അടിമകള്‍ എന്നിവര്‍.
അഅ്ലാ, അലിയ്യ് എന്നൊക്കെ വേദഗ്രന്ഥത്തെയും പ്രവാചകനെയും ഉദ്ദേശിച്ച് ഖുര്‍ആനില്‍ പ്രയോഗിക്കുമ്പോള്‍ അതില്‍ ഉദ്ദേശിക്കപ്പെടുന്നത് അതിന്റെയെല്ലാം സാക്ഷാല്‍ ഹേതുവായ അല്ലാഹുവിന്റെ ഔന്നത്യവും അത്യുന്നത പദവിയുമാണ്. വിശുദ്ധ ഖുര്‍ആനെക്കുറിച്ച് അല്ലാഹു പറഞ്ഞ് തരുന്ന വാക്കുകള്‍ ശ്രദ്ധിക്കുക: ‘തീര്‍ച്ചയായും മൂലഗ്രന്ഥത്തില്‍ നമ്മുടെ പക്കല്‍ സൂക്ഷിക്കപ്പെട്ടതാണിത്. അത് ഉന്നതവും വിജ്ഞാനസമ്പന്നവും തന്നെയാകുന്നു’ (43:4)
ജാലവിദ്യക്കാരോട് ഏറ്റുമുട്ടേണ്ടി വന്ന മൂസാ(അ) നബിയുടെ മനസ്സില്‍ ഭയം അങ്കുരിച്ചപ്പോള്‍ അല്ലാഹു നല്കുന്ന സമാശ്വാസം ഇപ്രകാരമാണ്: അപ്പോള്‍ മൂസാക്ക് തന്റെ മനസ്സില്‍ ഒരു പേടി തോന്നി. നാം പറഞ്ഞു: പേടിക്കേണ്ട, തീര്‍ച്ചയായും നീ തന്നെയാണ് കൂടുതല്‍ ഔന്നത്യം നേടുന്നവന്: (20: 67-68).
സാക്ഷാല്‍ ഔന്നത്യത്തിന്റെ ഉടമസ്ഥന് അല്ലാഹു മാത്രമായത് കൊണ്ട് സൃഷ്ടികളെ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും അധികാരവും കഴിവുമുള്ളവനും അവന് മാത്രമാണ്. നബി(സ്വ) പറഞ്ഞു: ‘നിശ്ചയം അല്ലാഹു ഈ വേദഗ്രന്ഥം കൊണ്ട് ചില ആളുകളെ ഉയര്‍ത്തും ചിലരെ അതുകൊണ്ട് താഴ്ത്തും’ (മുസ്ലിം) 2.
സകല വസ്തുക്കളുടെയും സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിന് മാത്രം അവകാശപ്പെട്ട അവന്റെ അത്യുന്നത പദവിയെ വകവെക്കാനോ മറ്റുവല്ലതിനോടും സാമ്യപ്പെടുത്താനോ ഒരു നിലക്കും സാധ്യമല്ല. അത്യുന്നതന് എന്നര്‍ഥമുള്ള അല്‍ അലിയ്, അല്‍ അഅ്ലാ, അല്‍ മുതആല്‍ എന്ന ഗുണനാമത്തിന് യഥാര്‍ഥ അര്‍ഹന്‍ അല്ലാഹു മാത്രമാണ്.
അല്‍ അലീം
الْعَلِيمُ
സര്വജ്ഞന്
The All-Knowing, The Omniscient
സര്‍വ വസ്തുക്കളെക്കുറിച്ചും സകല കാര്യങ്ങളും വ്യക്തമായും കൃത്യമായും അറിയുക, അവയെ ക്കുറിച്ച് അതിലപ്പുറം ഒരു വിവരവും അവശേഷിക്കാതിരിക്കുക. ഇതാണ് സമ്പൂര്‍ണമായ ജ്ഞാനം. ഈ രൂപത്തില്‍ സര്‍വകാര്യങ്ങളെക്കുറിച്ചും ജ്ഞാനമുള്ളവന് അല്ലാഹു മാത്രമാണ്. അല്‍ അലീം എന്ന വിശേഷണ നാമം അല്ലാഹുവിന്റെ അതുല്യമായ ഈ കഴിവിനെയാണ് സൂചിപ്പിക്കുന്നത്.

അല്‍ അലീം (സര്വജ്ഞന്) എന്ന അര്‍ഥത്തിലുള്ള ഗുണനാമം വിശുദ്ധഖുര്ആനില് 157 സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അല്‍ ഹകീം എന്ന വിശേഷണനാമത്തോട് ചേര്‍ത്തിയും(2:32), അല്‍ ഖദീര്‍ എന്ന വിശേഷണനാമത്തോട് ചേര്‍ത്തിയും(30:54), അല്‍ അസീസ് എന്ന ഗുണനാമത്തോട് ചേര്‍ത്തിയും(6:96) അല്‍ അലീം എന്ന അല്ലാഹുവിന്റെ വിശേഷനാമം ഉപയോഗിച്ചിരിക്കുന്നു. അല്‍ ആലിം എന്ന പ്രയോഗവും ഖുര്‍ആനില്‍ 13 തവണ വന്നിട്ടുണ്ട്. ദൃശ്യവും അദൃശ്യവും അറിയുന്നവന് (ആലിമുല്‍ഗൈബി വ ശ്ശഹാദത്തി) എന്ന പ്രയോഗവും (6:73) അറിവിന്റെ പൂര്‍ണതയെയും വിശാലതയെയും സൂചിപ്പിക്കുന്ന അല്‍ അല്ലാം (നന്നായി അറിയുന്നവന്) എന്ന പ്രയോഗവും 4 സ്ഥലങ്ങളിലും വന്നിട്ടുണ്ട്. ”നീയാണ് അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവന്’‘(5:109).
സര്‍വജ്ഞാനിയായ അല്ലാഹുവിന്റെ ജ്ഞാനവും, ദാസന്റെ അറിവും തമ്മില്‍ 3 കാര്യങ്ങളില്‍ വ്യത്യാസപ്പെടുന്നു.
- അറിവിന്റെ തോത് – അല്ലാഹു അറിയുന്ന കാര്യങ്ങള്‍ അനന്തം. അവന്റെ അടിമ അറിയുന്ന കാര്യങ്ങള്‍ വളരെ തുഛവും പരിമിതവുമാണ് അല്ലാഹുവിന്റെ ജ്ഞാനത്തിന് പരിധിയോ പരിമിതിയോ ഇല്ല.
- അറിവ് ആര്‍ജിക്കുന്ന രീതി – പരിമിതമായ ജ്ഞാനം മനുഷ്യന് പരിമിതമായ അവന്റെ കഴിവ് ഉപയോഗപ്പെടുത്തി മാത്രമേ നേടാന്‍ കഴിയൂ. എന്നാല്‍ അല്ലാവിന്റെ കഴിവിന് പരിധിയോ പരിമിതിയോ ഇല്ലാത്തതിനാല്‍ അവന് എല്ലാ കാര്യങ്ങളും അറിയുന്നു.
- അറിവിന്റെ സ്രോതസ്സ് – അല്ലാഹുവിന്റെ അറിവ് ഒരാളില്‍ നിന്നോ, ഒരു വസ്തുവില്‍ നിന്നോ നേടുന്നതായിരിക്കില്ല. അല്ലാഹുവിന്റെ ജ്ഞാനത്തിന് ഒരു സ്രോതസ്സ് ആവശ്യമില്ല. സൃഷ്ടികള്‍ക്ക് അറിവ് ആര്‍ജിക്കുന്നതിന് സ്രോതസ്സിന്റെ ആവശ്യമുണ്ട്. ഒരു വസ്തു ഉണ്ടായതിന് ശേഷമേ മനുഷ്യന് അറിവ് ആര്‍ജിക്കാന്‍ സാധിക്കുകയുള്ളൂ.
അല്ലാഹുവിന്റെ ജ്ഞാനം ഭൂതഭാവിവര്‍ത്തമാനകാലങ്ങളില്‍ ഒരേ പോലെ ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. ത്രികാലങ്ങളെ സംബന്ധിച്ച് സൂക്ഷ്മമായ അറിവ് അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. അവന്റെ അറിവ് സമഗ്രവും സമ്പൂര്‍ണവുമാണ്. അല്ലാഹുവിന്റെ ജ്ഞാനവും കാരുണ്യവും സര്‍വ്വവസ്തുക്കളിലും വിശാലമായിരിക്കുന്നു അല്ലാഹു പറയുന്നു: ‘‘അല്ലാഹുവിന്റെ പക്കലാകുന്നു അദൃശ്യകാര്യങ്ങളുടെ താക്കോലുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന് അറിയുന്നു. അവനറിയാതെ ഒരില പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെടാത്തതായി ഉണ്ടാവില്ല” (6:59).
അല്ലാഹുവിന്റെ ജ്ഞാനത്തില്‍ മറവിയോ, അശ്രദ്ധയോ, അജ്ഞതയോ കൂടിക്കലരില്ല. അത് കൊണ്ട് തന്നെ അവന്റെ ജ്ഞാനം സത്യസമ്പൂര്‍ണവും സര്‍വ്വകാല പ്രസക്തിയുള്ളതുമാണ്. ”എന്റെ രക്ഷിതാവിന് പിഴച്ചു പോവുകയില്ല, അവന് മറന്നു പോവുകയുമില്ല” (20:52).
വിജ്ഞാനങ്ങള്‍ക്ക് ബഹുമുഖ തലങ്ങളുണ്ട്.
- പ്രത്യക്ഷം
- പരോക്ഷം
- സൂക്ഷ്മം
- സ്ഥൂലം
- പൂര്‍ണം
- ഭാഗികം
- സൈദ്ധാന്തികം
- പ്രായോഗികം എന്നിവ അവയില്‍ പ്രധാനപ്പെട്ടതാണ് അല്ലാഹുവിന്റെ ജ്ഞാനം സര്‍വതലസ്പര്‍ശിയായതും സര്‍വ്വതിനേയും ഉള്‍ക്കൊള്ളുന്നതുമാണ്. അത്തരം ജ്ഞാനം അല്ലഹുവിന് മാത്രമേ അവകാശപ്പെടാന്‍ കഴിയുകയുള്ളു. അല്ലാഹു സര്വ്വജ്ഞന്(അല്‍ അലീം) എന്ന വിശേഷനാമത്തിന്റെ വിശാലാര്‍ഥം ഗ്രഹിക്കുമ്പോഴാണ് അവനെ ബോധ്യപ്പെട്ട് ദൃഢവിശ്വാസികളാവാന് സാധിക്കുന്നത്.
അല്‍ ഗഫൂര്‍
الْغَفُورُ
മാപ്പരുളുന്നവന്‍
The Forgiving, The Exceedingly Forgiving
തിന്മകളിലേക്ക് വഴുതിവീഴുക എന്നത് മനുഷ്യസഹജമാണ്. അജ്ഞതയാലോ അബദ്ധം സംഭവിച്ചോ തിന്മകള് ചെയ്തുപോയാല്‍ ആത്മാര്‍ഥതയോടെ അത് ഏറ്റുപറയുകയും ആ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കാന്‍ സന്നദ്ധനാണെന്ന് വിശുദ്ധഖുര്ആന് പഠിപ്പിക്കുന്നു. ഒരാളുടെ പാപഭാരം പരലോകത്ത് മറ്റൊരാള്‍ ഏറ്റെടുക്കേണ്ടി വരികയില്ല. അതുകൊണ്ട് തന്നെ സ്വയം രക്ഷക്കുള്ള മാര്‍ഗം പാപവിമുക്തിയിലൂടെ അന്വേഷിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. കുറ്റബോധത്തോടെ പശ്ചാത്താപത്തിന്റെ വഴിസ്വീകരിച്ച് മാപ്പുതേടുന്നവനോട് അല്ലാഹുവിന് ഏറെ ഇഷ്ടമാണെന്ന് നബി(സ്വ) ഒരു ഉപമയിലൂടെ വ്യക്തമാക്കിയതായി കാണാം.

മരുഭൂമിയിലെ മരത്തണലില്‍ വിശ്രമിക്കുന്ന ഒരാള്‍ ഉറങ്ങിപ്പോകുന്നു. ഉണര്‍ന്നു നോക്കിയപ്പോള്‍ തന്റെ ഭക്ഷണപാനീയങ്ങളും മറ്റു വസ്തുക്കളുമെല്ലാം വഹിക്കുന്ന ഒട്ടകത്തെ കാണാനില്ല. ഒട്ടകത്തെ തിരഞ്ഞ് ദാഹവിവശനായി അറ്റമില്ലാത്ത മരുഭൂയില്‍ കണ്ണുനട്ടിരിക്കുമ്പോള്‍ അയാളുടെ മുന്പില് തന്റെ കാണാതെ പോയ ഒട്ടകം പ്രത്യക്ഷപ്പെടുന്നു, അപ്പോള്‍ അയാള്‍ക്കുണ്ടാകുന്ന സന്തോഷം എത്രയായിരിക്കും! അതിന്റെ എത്രയോ മടങ്ങാണ് പാപിയായ ദാസന് പശ്ചാത്തപിക്കുമ്പോള്‍ അല്ലാഹുവിനുണ്ടാകുന്ന സന്തോഷം(ബുഖാരി) 3.
ഗഫ്ഫാര്‍(അത്യധികം മാപ്പുനല്കുന്നവന്), തവ്വാബ്(പശ്ചാത്താപം സ്വീകരിക്കുന്നവന്), വദൂദ്(ദാസന്മാരോട് വളരെയധികം ദയയുള്ളവന്‍). കരീം(അത്യുദാരന്‍), ലത്വീഫ്(ദയാപുരസ്സരം പ്രവര്ത്തിക്കുന്നവന്) എന്നീ ദൈവിക നാമങ്ങള്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. അര്റഹ്മാന്, അര്‍റഹീം എന്നിവക്ക് പുറമെ ഇവയെല്ലാം അല്ലാഹുവിന്റെ അങ്ങേയറ്റത്തെ ദയാവായ്പിനെയും കാരുണ്യത്തെയും സൂചിപ്പിക്കുന്നു. ജീവിതത്തില്‍ താന്‍ ചെയ്തു കൂട്ടിയ പാപങ്ങളെല്ലാം പൊറുക്കപ്പെടുക എന്നതിനേക്കാള്‍ വലിയ ഒരു നേട്ടവും വിശ്വാസിക്ക് കൈവരിക്കാനില്ല. ഒരു മുസ്ലിമിന് ബാധിക്കുന്ന ദുഃഖവും പ്രയാസങ്ങളും ദൈവ പ്രീതി പ്രതീക്ഷിച്ച് ക്ഷമിച്ചാല്‍ അവന്റെ പാപങ്ങള്‍ മായ്ക്കപ്പെടാന്‍ അത് കാരണമായിത്തീരുമെന്ന് നബി(സ്വ) പറഞ്ഞു തരുന്നു. വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷകൈവിടാതെ ജീവിക്കാനുള്ള പ്രചോദനവും സുവാര്ത്തയുമാണിത്.
അബുഹുറയ്റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ഒരു മുസ്ലിമിന് ക്ഷീണമോ രോഗമോ മനോവ്യഥയോ ദുഃഖമോ ഉപദ്രവങ്ങളോ എന്തെങ്കിലും പ്രയാസമോ ശരീരത്തില്‍ ഒരു മുള്ള് തറയ്ക്കുന്നത് പോലുമോ ബാധിക്കുകയാണെങ്കില്‍ അത് കാരണമായി അവന്റെ പാപങ്ങള്‍ അല്ലാഹുമായ്ച്ചു കൊടുക്കാതിരിക്കുകയില്ല(ബുഖാരി) 4.
അല്‍ഗനിയ്യ്
الْغَنِيُّ
ഐശ്വര്യവാന്
The Self-Sufficient, The Wealthy
അല്‍ഗനിയ്യ് (ധന്യന്‍) എന്ന, അല്ലാഹുവിന്റെ ഗുണനാമം 18 തവണ വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. സത്തയിലും ഗുണനാമങ്ങളിലും പ്രവര്‍ത്തനങ്ങളിലും അല്ലാഹുവിന് തുല്യനായി ആരുമില്ല, പങ്കുകാരില്ല, അവന് ആരുടെയും ആശ്രയമോ സഹായമോ ആവശ്യമില്ല. അവന്റെ സഹായവും ആശ്രയവും എല്ലാവര്ക്കും ആവശ്യമാണുതാനും. അവനെ ആശ്രയിക്കാതെ ഒരു സൃഷ്ടിക്കും ലോകത്ത് നിലനില്‍പ്പില്ല. അല്ലാഹു പരാശ്രയം വേണ്ടാത്തവിധം സ്വയം പര്യാപ്തന്‍ (ധന്യന്‍) ആണ് എന്ന വിശേഷണത്തെയാണ് അല്‍ഗനിയ്യ് എന്ന ഗുണനാമം അര്‍ഥമാക്കുന്നത്. അല്ലാഹു പറയുന്നു. ‘മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതന്മാരാകുന്നു. അല്ലാഹുവാകട്ടെ, സ്വയം പര്യാപ്തനും സുത്യര്ഹനുമാകുന്നു‘ (35:15).

ഹമീദ് എന്ന അല്ലാഹുവിന്റെ വിശേഷണനാമത്തോട് അനുബന്ധമായും(14:8) കരീം എന്ന ഗുണനാമത്തോട് ചേര്‍ത്തിയും (27:40) ദുര്റഹ്മത്ത് എന്ന വിശേഷണത്തിന് മുമ്പിലായും ഗനിയ്യ്(6:133) എന്ന് വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്. ഒടുവില്‍ പറഞ്ഞ വചനത്തില്‍, അല്‍ ഗനിയ്യ് എന്നത്രെ പ്രയോഗിച്ചിരിക്കുന്നത്.
അല്‍ ഫാത്വിര്
الْفَاطِرُ
ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ചവന്
The Originator
ആകാശങ്ങളെയും ഭൂമിയെയും ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിച്ചവന് എന്ന അര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന അല്ലാഹുവിന്റെ വിശേഷണ നാമമാണ് അല്‍ ഫാത്വിര് (സ്രഷ്ടാവ്). വിശുദ്ധ ഖുര്‍ആനില്‍ 6 സ്ഥലങ്ങളില്‍ ഫാത്വിര് എന്ന പദം വന്നിട്ടുണ്ട്. ‘ചോദിക്കുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായ അല്ലാഹുവെയല്ലാതെ ഞാന്‍ രക്ഷാധികാരിയായി സ്വീകരിക്കുകയോ? അവന് ആഹാരം നല്കുന്നു, അവന്ന് ആഹാരം നല്കപ്പെടുകയില്ല. പറയുക. തീര്‍ച്ചയായും അല്ലാഹുവിന് കീഴ്പ്പെട്ടവരില്‍ ഒന്നാമനായിരിക്കാനാണ് ഞാന്‍ കല്പ്പിക്കപ്പെട്ടിരിക്കുന്നത്. നീ ഒരിക്കലും ബഹുദൈവാരാധകരില്‍ പെട്ടുപോകരുത്’ (6:14).

‘പറയുക: ‘നിങ്ങള്‍ കല്ലോ ഇരുമ്പോ ആയിക്കൊള്ളുക. അതല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ വലുതായി തോന്നുന്ന ഏതെങ്കിലുമൊരു സൃഷ്ടിയായിക്കൊള്ളുക. എന്നാലും നിങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടും, അപ്പോള്‍ ആരാണ് ഞങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരിക എന്ന് അവര്‍ ചോദിച്ചേക്കും. നിങ്ങളെ ആദ്യ തവണ സൃഷ്ടിച്ചവന് തന്നെ എന്ന് നീ പറയുക. അപ്പോള്‍ നിന്റെ നേരെ നോക്കിയിട്ട് അവര്‍ തലയാട്ടിക്കൊണ്ട് ചോദിക്കും: എപ്പോഴായിരിക്കും അത്? പറയുക. അത് അടുത്തു തന്നെ ആയേക്കും’(17:51).
ഏതൊന്നിനെയും ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിച്ചവന് അല്ലാഹുവാണ്. മുന്‍ മാതൃകകളില്‍ നിന്ന് രൂപം കല്പന ചെയ്യുക പ്രയാസകരമായ ഒന്നല്ല. എന്നാല്‍ ‘ഫത്വറ’ എന്ന ക്രിയാധാതു സൂചിപ്പിക്കുന്നത് പോലെ ശൂന്യതയില്‍ നിന്ന് സൃഷ്ടിപ്പ് നടത്തിയവന്, ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവന് എന്നീ വിശേഷണങ്ങള്‍ അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ടതാണ്. നബി(സ്വ) രാത്രിയില്‍ എഴുനേല്‍ക്കുമ്പോള്‍ അല്ലാഹുവിനോട് നടത്തിയ പ്രാര്‍ത്ഥനയില്‍ ഫാത്വിര് എന്ന വിശേഷണനാമം ഉപയോഗിക്കാറുണ്ടായിരുന്നു. ആഇശ(റ) പറയുന്നു: നബി(സ്വ) രാത്രിയില്‍ എഴുന്നേറ്റാല്‍ അദ്ദേഹം പ്രാര്‍ഥിക്കും ‘അല്ലാഹുവേ ഇസ്രാഫീലിന്റെയും മീക്കാഈലിന്റെയും ജിബ്രീലിന്റെയും രക്ഷിതാവായ അല്ലാഹുവേ, ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായവനേ (ഫാത്വിര്), ദൃശ്യവും അദൃശ്യവും അറിയുന്നവനെ, നിന്റെ അടിമകള്‍ക്കിടയില്‍ അവര്‍ അഭിപ്രായ ഭിന്നതയില്‍ ആയ കാര്യത്തില്‍ നീയാണ് വിധികല്‍പ്പിക്കുന്നവന്‍. നിന്റെ അനുമതിപ്രകാരം അഭിപ്രായ ഭിന്നതയില്‍ ആയ കാര്യത്തില്‍ സത്യത്തിലേക്ക് നീ എന്നെ വഴി നടത്തേണമേ. നിശ്ചയമായും നീ ഉദ്ദേശിക്കുന്നവരെ നേരായ മാര്‍ഗ്ഗത്തിലേക്ക് നീ വഴി കാണിക്കുന്നു (സ്വഹീഹ് മുസ്ലിം) 5.
നബി(സ്വ) നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ഥനയായി ചൊല്ലിയിരുന്ന വജ്ജഹ്തു വജ് ഹിയ… എന്ന് തുടങ്ങുന്ന പ്രാര്‍ഥനയുടെ സാരാംശം ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനായവനിലേക്ക് ഞാന്‍ എന്റെ മുഖത്തെ നേര്‍ക്കുനേരെ തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവ വിശ്വാസികളില്‍ പെട്ടവനല്ല(സ്വഹീഹ് മുസ്ലിം) 6.
സൃഷ്ടി എന്ന ദൈവിക ഗുണത്തെ സൂചിപ്പിക്കുന്ന ഈ വിശേഷണം അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ടതാണ്. ശൂന്യതയില്‍ നിന്ന് സൃഷ്ടിക്കുവാന്‍ എല്ലാ സൃഷ്ടികളും അശക്തരാവുന്നു.
അല്‍ ഫത്താഹ്
الْفَتَّاحُ
വെളിപ്പെടുത്തുന്നവൻ
The Opener, The Judge
അടഞ്ഞിരിക്കുന്ന സകലതും അല്ലാഹുവിന്റെ കാരുണ്യത്താല്‍ തുറക്കപ്പെടുന്നു. അവന്റെ മാര്‍ഗദര്‍ശനത്താല്‍ സര്‍വവിധ വിഷമങ്ങളും നീങ്ങുന്നു. ചിലപ്പോള്‍ അവന് തന്റെ പ്രവാചകന്മാര്ക്ക് സാമ്രാജ്യങ്ങള്‍ തുറന്നു കൊടുക്കുന്നു. വിജയം എന്ന അര്‍ത്ഥത്തില്‍ ഫത്താഹ് എന്ന പദപ്രയോഗം വിശുദ്ധഖുര്ആന് നടത്തിയിട്ടുണ്ട്. മക്കാവിജയത്തിലേക്ക് വഴിതുറന്ന ഹുദയ്ബിയ സന്ധിയെ ക്കുറിച്ച് പരാമശിച്ച വിശുദ്ധഖുര്‍ആനിലെ സൂക്തം ശ്രദ്ധിക്കുക. ”നബിയേ, നിശ്ചയമായും നാം നിനക്ക് പ്രത്യക്ഷമായ ഒരു വിജയം നല്കിയിരിക്കുന്നു. നിന്റെ കഴിഞ്ഞതും വരാനുള്ളതുമായ പാപങ്ങള്‍ അല്ലാഹു നിനക്ക് പൊറുത്തു തരാന്‍ വേണ്ടിയാണിത്. അവന്റെ അനുഗ്രഹം നിനക്കവന് പരിപൂര്‍ണമാക്കുവാനും നേരായ മാര്‍ഗത്തില്‍ നിന്നെ നയിക്കുവാനും”(48:1,2).

അല്ലാഹുവിന്റെ ഗുണനാമമായി അല്‍ഫത്താഹ്, ഖൈറുല്‍ ഫാതിഹീന്‍ എന്നിങ്ങനെ ഖുര്‍ആനില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. വളരെയേറെ തുറവി നല്കുന്നവന്, കാരുണ്യം ചൊരിഞ്ഞ് വിഷമങ്ങള്‍ നീക്കി വിജയത്തിന്റെ വഴിതുറന്ന് കൊടുക്കുന്നവന് എന്ന് ഈ പ്രയോഗം കൊണ്ട് അര്‍ഥമാക്കപ്പെടുന്നു. പറയുക: ”നമ്മുടെ രക്ഷിതാവ് നമ്മെ തമ്മില്‍ ഒരുമിച്ച് കൂട്ടുകയും അനന്തരം നമുക്കിടയില്‍ അവന് ന്യായമായ തീര്‍പ്പ് കല്പിക്കുകയും ചെയ്യുന്നതാണ്. അവന് സര്‍വജ്ഞനായ വിധികര്‍ത്താവാണ്’‘ (34:26).
”ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീപ്പുണ്ടാക്കണമേ. നീയാണ് തീര്‍പ്പുണ്ടാക്കുന്നതില്‍ ഉത്തമന്’‘(7:89).
പ്രയാസങ്ങള്‍ നീങ്ങിക്കിട്ടുന്നതും ഉപജീവനം വിശാലമാകുന്നതും ദുഃഖങ്ങള്‍ ദുരീകരിച്ചു കിട്ടുന്നതും അല്ലാഹുവിന്റെ അതിയായകാരുണ്യം കൊണ്ടാണ്. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ ഭവനങ്ങളാകുന്ന പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ കാരുണ്യത്തിന്റെ കവാടങ്ങള്‍ തുറന്ന് തരാന്‍ വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് സുന്നത്തായി റസൂല്‍(സ്വ) പഠിപ്പിച്ചു. ‘അല്ലാഹുവേ നീ നിന്റെ കാരുണ്യത്തിന്റെ വാതിലുകള്‍ എനിക്ക് തുറന്ന് തരണമേ’ (മുസ്ലിം). അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും നേടി പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴുള്ള പ്രാര്‍ഥനയിലും ഇരു ലോകത്തെ നന്മയും അനുഗ്രഹവും അല്ലാഹുനോട് ചോദിക്കുകയാണ് ചെയ്യുന്നത്. ‘അല്ലാഹുവേ, നിന്റെ ഔദാര്യത്തില്‍ നിന്ന് ഞാന്‍ നിന്നോട് ചോദിക്കുന്നു‘.
മനുഷ്യന് ദുര്‍മാര്‍ഗത്തില്‍ മുഴുകി ജീവിക്കാന്‍ നിമിത്തമാകുന്നത് യഥാര്‍ഥ ജ്ഞാനത്തിന്റെയും ഉള്‍കാഴ്ചയുടെയും അഭാവമാണ്. അവനിലുള്ള അജ്ഞതയുടെയും അസാന്മാര്‍ഗികതയുടെയും പുതപ്പഴിച്ച് സന്മാര്ഗമാകുന്ന തിരിച്ചറിവിലേക്ക് തുറവിനല്‍കുന്ന യഥാര്‍ഥ വിജ്ഞാനം പകരുന്നവന് അല്ലാഹു മാത്രമാണ്. ദിവ്യ വെളിപാടിന്റെ പ്രാരംഭ സൂക്തങ്ങള്‍ ഹിറാഗുഹയില്‍ അവതീര്‍ണമായപ്പോള്‍ നബി(സ്വ)യെ ക്ഷണിച്ചതും വിജ്ഞാനത്തിന്റെ തുറവിയിലേക്കായിരുന്നു(96:1-5). ആ അര്‍ഥത്തിലും അല്‍ഫത്താഹ് എന്ന വിശേഷണത്തിന് യോഗ്യന്‍ അല്ലാഹു മാത്രമാണ്. അല്ലാഹുവിനു മാത്രം ആരാധന നിര്‍വഹിച്ചും അവനില്‍ അടിയുറച്ച വിശ്വാസം കൊണ്ട് പ്രേരിതമായി സത്കര്‍മങ്ങള്‍ അനുഷ്ഠിച്ചും ജീവിക്കുന്ന സത്യവിശ്വാസികള്‍ക്ക് ഈ ഭൂമിയില്‍ സ്വാധീനവും അധികാരവും നല്‍കും. വിവിധ നാട്ടുകാര്‍ ഇസ്ലാമിന്നധീനമായതും മുസ്ലിംകള്ക്ക് അവിടങ്ങളില്‍ വിജയക്കൊടി നാട്ടാന്‍ സാധിച്ചതും അല്ലാഹുവിന്റെ സഹായവും തുറവിയും കൊണ്ട് മാത്രമാണ്. അല്ലാഹുവിന്റെയടുക്കല്‍ നിന്നുള്ള സഹായവും വിജയവും അവന് സത്യവിശ്വാസികല്ക്ക് വാഗ്ദാനം ചെയ്യുന്നു. ”നിങ്ങളിഷ്ടപ്പെടുന്ന മറ്റൊരു കാര്യവും അവന് നല്‍കുന്നതാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായവും ആസന്നമായ വിജയവുമാണത്. സത്യവിശ്വാസികളെ നീ ഈ സന്തോഷവാര്‍ത്ത അറിയിക്കുക’‘ (61:13).
മനുഷ്യന്റെ ഇഹത്തിലും പരത്തിലുമുള്ള പ്രയാസങ്ങള്‍ കെട്ടഴിച്ച് അവന് തുറവിയും ആശ്വാസവും വിജയവും പ്രദാനം ചെയ്യാന്‍ കഴിയുന്നവന് അല്ലാഹു മാത്രമാണ് ആ അര്‍ഥത്തില്‍ അല്‍ ഫത്താഹ് (വളരെയേറെ തുറവി നല്കുന്നവന്) എന്ന നാമവിശേഷണത്തിന് അവന് മാത്രമാണ് അര്‍ഹന്‍.
References- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, പതിപ്പ് ഒന്ന്, വാള്യം 8, പേജ് 86, ഹദീസ് നമ്പര്‍ 6406.[↩]
- സ്വഹീഹു മുസ്ലിം, ഇമാം മുസ്ലിം, ദാറു ഇഹ്യാഉത്തുറാസില്‍ ഇസ്ലാമി ബൈറൂത്ത്, വാള്യം 1, പേജ് 559, ഹദീസ് നമ്പര്‍ 269[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, പതിപ്പ് ഒന്ന്, വാള്യം 8, പേജ് 68, ഹദീസ് നമ്പര്‍ 6308.[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, പതിപ്പ് ഒന്ന്, വാള്യം 7, പേജ് 114, ഹദീസ് നമ്പര്‍ 5641.[↩]
- സ്വഹീഹു മുസ്ലിം, ഇമാം മുസ്ലിം, ദാറു ഇഹ്യാഉത്തുറാഥില്‍ ഇസ്ലാമീ ബൈറൂത്ത്, വാള്യം 1, പേജ് 534, ഹദീസ് നമ്പര്‍ 770.[↩]
- സ്വഹീഹു മുസ്ലിം, ഇമാം മുസ്ലിം, ദാറു ഇഹ്യാഉത്തുറാഥില്‍ ഇസ്ലാമീ ബൈറൂത്ത്, വാള്യം 02, പേജ് 185, ഹദീസ് നമ്പര്‍ 771[↩]
