നബി(സ്വ)യുടെ ഹജ്ജ്
നബി(സ്വ)യുടെ ഹജ്ജ് എന്ന അധ്യായത്തിൽ നബി(സ്വ) നിർവഹിച്ച ഏക ഹജ്ജിൻ്റെ പ്രാമാണികമായ രൂപമാണ് വിശദീകരിച്ചിരിക്കുന്നത്. ഹജ്ജുമായി ബന്ധപ്പെട്ട
നബി(സ്വ)യുടെ അറഫാ പ്രഭാഷണം, പ്രവാചകൻറെ മനുഷ്യാവകാശ പ്രഖ്യാപനം എന്നീ ഉപ അധ്യായങ്ങളും ഇതിൻറെ കൂടെയുണ്ട്. ഹജ്ജിന്റെ കർമ്മങ്ങൾ :വഴികാട്ടി എന്ന ഭാഗം ഹജ്ജിന്റെ മൂന്നു രൂപങ്ങളും അതിൻറെ കൃത്യമായ അനുഷ്ഠാനങ്ങളും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ ഉപകാരപ്പെടും.
ഒരു ഹജ്ജ് മാത്രമേ നബി(സ്വ) നിര്‍വഹിച്ചിട്ടുള്ളൂ. എങ്ങനെയാണ് ഇസ്ലാമിന്റെ ഹജ്ജ് എന്ന് അതു നോക്കി പഠിക്കാന്‍ നബി(സ്വ) പ്രത്യേകമായി ഉണര്‍ത്തുകയും ചെയ്തു. അതിനാല്‍തന്നെ അനുചരന്മാര് (സ്വഹാബികള്‍) വളരെ കൃത്യമായി അത് കണ്ടുപഠിക്കുകയും പറഞ്ഞും പ്രവര്‍ത്തിച്ചും അടുത്ത തലമുറക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. നിരവധി സ്വഹാബികളില്‍ നിന്നായി ഹജ്ജിന്റെ വിവിധ ഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വിഷയം ഏകദേശം പൂര്‍ണമായി ഒന്നിച്ച് അവതരിപ്പിക്കുന്നത് ജാബിര്‍ബിന്‍ അബ്ദില്ല(റ)ന്റെ റിപ്പോര്‍ട്ടിലാണ്. നബി(സ്വ)യുടെ അടുത്ത അനുചരനായ ജാബിറും പ്രഗത്ഭശിഷ്യന് മുഹമ്മദ്ബിന്‍ അലിയ്യുബിന് ഹുസൈനും ഉദ്ധരിച്ച ഹദീസുകളുടെ അടിസ്ഥാനത്തില്‍ അത് മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ബാനി ക്രോഡീകരി ച്ചതിന്റെ ഏകദേശരൂപമാണിവിടെ നല്‍കുന്നത്. (ബുഖാരി) 1.
വൃദ്ധനായി കാഴ്ചമങ്ങിയ ജാബിര്‍ബിന്‍ അബ്ദില്ലയുടെ അടുക്കല്‍ മുഹമ്മദ്ബിന്‍ ജാബിര്‍ ചെന്ന് തന്നെ പരിചയപ്പെടുത്തിയശേഷം നബി(സ്വ)യുടെ ഹജ്ജിനെക്കുറിച്ചു വിവരിച്ചുതരാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം തന്റെ കൈവിരലുകള്‍കൊണ്ട് ഒമ്പതുവരെ എണ്ണിയശേഷം പറഞ്ഞു. നബി(സ്വ) മദീനയില്‍വന്ന് ഒമ്പതുവര്‍ഷംവരെ ഹജ്ജുചെയ്തില്ല. പത്താം വര്‍ഷം അല്ലാഹുവിന്റെ ദൂതന് ഹജ്ജിന് പുറപ്പെടുന്നു എന്ന് ജനങ്ങള്‍ക്കിടയില്‍ വിളംബരം ചെയ്തു. അതോടെ നബി(സ്വ)യെ അനുഗമിച്ച് അദ്ദേഹത്തിന്റെതുപോലെ ഹജ്ജുചെയ്യാനായി ധാരാളംപേര്‍ മദീനയിലെത്തി. ഞങ്ങള്‍ നബി(സ്വ)യോടൊപ്പം പുറപ്പെട്ട് ദുല്ഹുലൈഫയിലെത്തി. അവിടെവെച്ച് ഉമൈസിന്റെ മകള്‍ അസ്മാഅ് മുഹമ്മദുബിന്‍ അബീബക്റിനെ പ്രസവിച്ചു. അപ്പോള്‍ താന്‍ എന്തുചെയ്യണമെന്ന് അന്വേഷിച്ചുകൊണ്ട് അവര്‍ ഒരാളെ നബി(സ്വ)യുടെ അടുത്തേക്കയച്ചു. കുളിച്ചു വൃത്തിയായി തുണികൊണ്ട് നന്നായി കെട്ടി ഇഹ്റാമില്‍ പ്രവേശിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ശേഷം അവിടെ പള്ളിയില്‍ നിന്ന് നമസ്കരിച്ച് യാത്രക്കായി ഒട്ടകപ്പുറത്തേറി. നബി(സ്വ)യെയും വഹിച്ച് അത് ആ മരുഭൂമിയില്‍ എഴുന്നേറ്റു നിന്നപ്പോള്‍ ഞാന്‍ കണ്ണെത്താവുന്ന ദിക്കുകളിലേക്കെല്ലാം നോക്കി. നബി (സ്വ)യുടെ ചുറ്റിലുമായി വാഹനത്തിലും കാല്‍നടയുമായി ധാരാളം ജനങ്ങള്‍ തിങ്ങി നിറഞ്ഞിരുന്നു. പ്രവാചകന് അവരുടെ മധ്യത്തിലാണ്. അദ്ദേഹത്തിന് ഖുര്‍ആന്‍ അവതരിക്കപ്പെട്ടുകൊണ്ടിരുന്നു. അതിന്റെ വ്യാഖ്യാനം അദ്ദേഹം അവര്‍ക്ക് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. അതനുസരിച്ച് അദ്ദേഹം ചെയ്യുന്നതൊക്കെ ഞങ്ങളും ചെയ്തുകൊണ്ടിരുന്നു. അദ്ദേഹം തൗഹീദിന്റെ വാചകം ഇങ്ങനെ പറഞ്ഞു. ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക ലാശരീക ലക ലബ്ബൈക്, ഇന്നല് ഹംദ വന്നിഅ്മത ലക, വല്‍മുല്‍ക ലാശരീക ലക്.(73) (അല്ലാഹുവേ നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം നല്കിയിരിക്കുന്നു. നിന്റെ വിളിക്കുത്തരമായിക്കൊണ്ട് ഞാന്‍ വന്നിരിക്കുന്നു. നിന്റെ വിളിക്കുത്തരം നല്കി ഞാനിതാ വന്നിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല. നിന്റെ വിളിക്കുത്തരം നല്കുന്നു. നിശ്ചയം സര്‍വസ്തുതിയും നിനക്കാണ്. എല്ലാ അനുഗ്രഹങ്ങളും നിന്റെതാണ്. ആധിപത്യമെല്ലാം നിനക്കുതന്നെ. നിനക്ക് യാതൊരു പങ്കുകാരനുമില്ല.) ജനങ്ങളും ഈ തല്ബിയത് (പ്രഖ്യാപനം) ചൊല്ലിക്കൊണ്ടിരുന്നു. ഇതില്‍ കൂടുതലായി യാതൊന്നും അദ്ദേഹം ജനങ്ങള്‍ക്ക് ചൊല്ലിക്കൊടുത്തില്ല. ഇത് നിരന്തരമായി ആവര്‍ത്തിച്ചു ചൊല്ലിക്കൊണ്ടേയിരുന്നു.
ഹജ്ജല്ലാതെ മറ്റൊന്നും ഞങ്ങള്ക്കുദ്ദേശ്യമില്ലായിരുന്നു. അപ്പോള്‍ ഉംറ ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അങ്ങനെ ഞങ്ങള്‍ ആ ഭവനത്തിലെത്തിയപ്പോള്‍ തിരുമേനി ഹജറുല്‍ അസ്വദിനെ കൈകൊണ്ടു തടവി. എന്നിട്ട് കഅ്ബയുടെ ചുറ്റും കാലുകള്‍ അടുപ്പിച്ചുകൊണ്ട് (റമല്) മൂന്നുതവണയും സാധാരണ രീതിയില്‍ നാലുതവണയും ത്വവാഫ് ചെയ്തു. പിന്നെ ഇത്തഖിദൂ മിന് മഖാമി ഇബ്റാഹീമ മുസ്വല്ലാ (ഇബ്റാഹീമിന്റെ സന്നിധാനം നിങ്ങള്‍ നമസ്കാരസ്ഥലമാക്കുക) എന്ന ഖുര്‍ആന്‍ സൂക്തം പാരായണം ചെയ്തുകൊണ്ട് അതിനെ തന്റെയും കഅ്ബയുടെയും ഇടയിലാക്കി അതിന്റെ പിന്നില്‍ നമസ്കരിച്ചു. ആ രണ്ട് റക്അതുകളില് നബി(സ്വ) സൂറതുല്‍ കാഫിറൂനും ഇഖ്ലാസുമായിരുന്നു പാരായണം ചെയ്തത്. ഇതുകഴിഞ്ഞ് ഹജറുല്‍ അസ്വദിന്റെ അടുത്തേക്ക് മടങ്ങിച്ചെന്ന് അതിനെ തടവുകയും ശേഷം കവാടത്തിലൂടെ സ്വഫായിലേക്ക് പുറപ്പെടുകയും ചെയ്തു. അതിനോടടുത്തപ്പോള് ഇന്നസ്സ്വഫാ വല്‍ മര്‍വത മിന് ശആഇരില്ലാഹ് (നിശ്ചയം സ്വഫായും മര്‍വയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാണ്) എന്നുതുടങ്ങുന്ന ഖുര്‍ആന്‍ വചനം ഓതിക്കൊണ്ട് ഇങ്ങനെ പറഞ്ഞു, അല്ലാഹു ഏതൊന്നുകൊണ്ട് ആരംഭിച്ചുവോ ഞാനും അതുകൊണ്ടുതന്നെ ആരംഭിക്കുന്നു. അങ്ങനെ സ്വഫായില്‍ നിന്ന് സഅ്യ് ആരംഭിക്കാനായി അതിനു മുകളില്‍ കയറി. പവിത്രഭവനം കാണാറായപ്പോള്‍ അതിന്റെ നേരെ തിരിഞ്ഞുനിന്നു. ശേഷം, ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹുലാ ശരീകലഹു ലഹുല്‍മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍, ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു അന്‍ജസ വഅ്ദഹു വ നസ്വറ അബ്ദഹു വഹസമല്‍ അഹ്സാബ വഹ്ദഹു(79) എന്നു ചൊല്ലി. (അല്ലാഹുവല്ലാതെ യാതൊരാരാധ്യനുമില്ല. അവന് ഏകനാണ്. അവന് ഒരു പങ്കുകാരനുമില്ല. അവന്നാണ് ആധിപത്യം. സര്‍വസ്തുതിയും അവനാണ്. അവന് എല്ലാകാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. അല്ലാഹു അല്ലാതെ വേറെ ആരാധ്യനില്ല. അവന് ഏകനാണ്. അവന് തന്റെ വാഗ്ദാനം നിറവേറ്റുകയും അവന്റെ അടിമയെ സഹായിക്കുകയും അവനേകനായിത്തന്നെ ശത്രുസംഘത്തെ തുരത്തുകയും ചെയ്തിരിക്കുന്നു.) ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. ശേഷം മര്‍വയിലേക്ക് പോകാനായി ഇറങ്ങി. താഴ്ഭാഗത്ത് സമതല പ്രദേശത്ത് അല്പം വേഗത്തില്‍ ഓടി. മര്‍വയില്‍ കയറാറായപ്പോള്‍ സാധാരണപോലെ നടന്നു. മര്‍വയ്ക്കു മുകളിലെത്തിയപ്പോള്‍ സഫായില്‍ ചെയ്തതുപോലെ അവിടെയും ചെയ്തു. ഇതേപോലെ ആവര്‍ത്തിച്ച് അവസാന വട്ടം മര്‍വയില്‍ അവസാനിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ഇപ്പോഴുണ്ടായതുപോലുള്ള കാര്യം ഭാവിയില്‍ എനിക്ക് അഭിമുഖീകരിക്കേണ്ടി വരികയാണെങ്കില്‍ ഞാന്‍ ബലിമൃഗത്തെ കൊണ്ടുവരില്ല. ഇപ്പോള്‍ ഇഹ്റാം ചെയ്തിരിക്കുന്ന ഹജ്ജിനെ ഞാന്‍ ഉംറയായി കാണും. അതുകൊണ്ട് ബലിമൃഗത്തെ കൂടെ കൊണ്ടുവന്നിട്ടില്ലാത്തവര്‍ അവരുടെ ഹജ്ജിനെ ഉംറയാക്കി മാറ്റി ഇഹ്റാമില്‍ നിന്ന് വിരമിച്ചുകൊള്ളട്ടെ’. അപ്പോള്‍ സുറാഖതുബ്നു മാലിക് എഴുന്നേറ്റുനിന്ന് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഇങ്ങനെ ഹജ്ജിന്റെ ഇഹ്റാം ഉംറയാക്കിമാറ്റുന്നത് ഈ വര്‍ഷത്തേക്കു മാത്രമാണോ അതല്ല എല്ലാ കാലത്തേക്കുമുള്ളതാണോ? അപ്പോള്‍ തന്റെ രണ്ടുകൈകളിലെയും വിരലുകള്‍ പരസ്പരം കോര്‍ത്തുപിടിച്ച് കാണിച്ചുകൊണ്ടു ‘ഇതേരീതിയില്‍ ഉംറ എന്നെന്നേക്കുമായി ഹജ്ജില്‍ ലയിച്ചിരിക്കുന്നു’ എന്ന് രണ്ടാവര്‍ത്തി പറഞ്ഞു. അപ്പോഴേക്കും നബി(സ്വ)ക്കുള്ള ഒട്ടകങ്ങളുമായി യമനില്‍നിന്ന് അലി(റ) എത്തി. തന്റെ ഭാര്യ ഫാതിമ(റ) ഇഹ്റാമില്‍ നിന്ന് വിരമിച്ച് ചായം പൂശിയ വസ്ത്രം ധരിക്കുകയും കണ്മഷി എഴുതുകയും ചെയ്തത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടു. അവര്‍ ഇഹ്റാം ഉംറയാക്കിയതിനെ എതിര്‍ത്ത അദ്ദേഹത്തോട്, ഇങ്ങനെ ചെയ്യാന്‍ ഉപ്പ പറഞ്ഞതാണ് എന്ന് ഫാതിമ(റ) ഉണര്‍ത്തി. കാര്യമറിയാനായി അദ്ദേഹം നബി(സ്വ)യുടെ സന്നിധിയില്‍വന്ന് താന്‍ ഫാതിമയെ എതിര്‍ത്തത് സൂചിപ്പിച്ചു. അപ്പോള്‍, ‘അവള് പറഞ്ഞത് ശരിയാണ്’ എന്ന് നബി(സ്വ) രണ്ടുവട്ടം പറഞ്ഞു.
ശേഷം നബി(സ്വ) നീ എന്തുപറഞ്ഞാണ് ഇഹ്റാം ചെയ്തത് എന്ന് അലി(റ)വിനോട് ചോദിച്ചു. അല്ലാഹുവേ നിന്റെ ദൂതന് എന്തിനാണോ ഇഹ്റാം ചെയ്തത് അതിന് ഞാനും ഇഹ്റാം ചെയ്തിരിക്കുന്നു എന്നാണ് താന്‍ പറഞ്ഞതെന്ന് അലി(റ) അറിയിച്ചു. അപ്പോള്‍ എന്റെ കൂടെ ബലിമൃഗമുണ്ട്. അതുകൊണ്ട് നീയും തഹല്ലുലാകേണ്ടതില്ല. അതിനെ ബലിയറുക്കുന്നതുവരെ നമുക്ക് തഹല്ലുലാകാന്‍ പാടില്ല എന്നു പറഞ്ഞു. നബി(സ്വ) കൂടെ കൊണ്ടുവന്നതും അദ്ദേഹത്തിനായി അലി(റ) യമനില്‍ നിന്നു കൊണ്ടുവന്നതുമായി ആകെ നൂറു ബലിമൃഗങ്ങളുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹ വും സ്വന്തമായി ബലിമൃഗത്തെ കൂടെകൊണ്ടുവന്നവരുമൊഴികെ മറ്റുള്ളവരെല്ലാം ഉംറ ചെയ്ത് മുടിവെട്ടി തഹല്ലുലായി.
ദുല്‍ഹിജ്ജ എട്ടിന് അവരെല്ലാം ഹജ്ജിന് ഇഹ്റാം ചെയ്ത് മിനായിലേക്ക് നീങ്ങി. പ്രവാചകന് വാഹനത്തിലാണ് പുറപ്പെട്ടത്. അവിടെവെച്ച് ദുഹ്ര്‍ മുതല്‍ അടുത്ത സ്വുബ്ഹ് വരെയുള്ള നമസ്കാരങ്ങള്‍ നമസ്കരിച്ചു. സൂര്യോദയംവരെ അവിടെ കഴിച്ചുകൂട്ടി. നമിറ എന്ന സ്ഥലത്ത് രോമപ്പുതപ്പുകൊണ്ട് തനിക്കൊരു തമ്പു നിര്‍മിക്കാന്‍ നബി(സ്വ) ആവശ്യപ്പെട്ടു. പിന്നീട് അവിടുന്ന് യാത്ര തുടര്‍ ന്നു. ഈ യാത്രയില്‍, ജാഹിലിയ്യാ കാലത്ത് മശ്അറുല്‍ ഹറമില്‍ തങ്ങള്‍ ചെയ്തിരുന്ന കാര്യങ്ങള്‍ നബി(സ്വ)യും ചെയ്യുമെന്ന് ഖുറൈശികള്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ നബി(സ്വ) അവിടെ തങ്ങാതെ നേരെ അറഫയിലേക്ക് നീങ്ങി തനിക്കായി നിര്‍മിച്ച തമ്പില്‍ താമസിച്ചു. മധ്യാഹ്നം കഴിഞ്ഞപ്പോള്‍ തന്റെ ഒട്ടകപ്പുറത്തിരുന്ന് താഴ്വരയിലെ സമതലപ്രദേശത്ത്വെച്ച് തടിച്ചുകൂടിയ ജനങ്ങളോട് പ്രസംഗിച്ചു. (അറഫാ പ്രസംഗം ലിങ്ക് കാണുക)
നബി(സ്വ)യുടെ അറഫാ പ്രഭാഷണം
ഹിജ്റ പത്താം വര്‍ഷം നബി(സ്വ) തന്റെ പതിനായിരക്കണക്കായ അനുയായികളുമായി ഹജ്ജ് നിര്‍വഹിച്ചു. നാലു ഉംറകള്‍ നിര്‍വഹിച്ചിട്ടുണ്ടെങ്കിലും ഒരു ഹജ്ജ് മാത്രമേ നബി(സ്വ) നിര്‍വഹിച്ചിട്ടു ള്ളൂ. ഹിജ്റ പത്താം വര്‍ഷത്തിലായിരുന്നു അത്. കാലക്കറക്കത്തില്‍ ബഹുദൈവാരാധനയുടെ കേന്ദ്രമായി മാറിയ മക്കയും ഹജ്ജും തൗഹീദിന്റെ മന്ത്രധ്വനിയിലേക്ക് തിരിച്ചെത്തി. ആ സുവര്‍ണ നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ പല നാടുകളില്‍ നിന്നായി എത്തിച്ചേര്‍ന്ന പതിനായിരക്കണക്കിന് മുസ്ലിംകളെ മുന്‍നിര്‍ത്തി റസൂല്‍(സ്വ) പറഞ്ഞു: ഇതാ എന്നില്‍ നിന്ന് നിങ്ങളുടെ ഹജ്ജിന്റെ കര്‍മങ്ങള്‍ ശ്രദ്ധിച്ചു പഠിച്ചുകൊള്ളുക. അങ്ങനെ അവര്‍ക്ക് ഇസ്ലാമിലെ ഹജ്ജ് നബി(സ്വ) ചെയ്തു കാണിച്ചുകൊടുത്തു. തന്റെ ഒട്ടകപ്പുറത്തിരുന്നും താഴെനിന്നുമായി പല സന്ദഭര്ങ്ങളിലും അവര്ക്കാ വശ്യമായ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. പലയിടത്തു പ്രസംഗിച്ചു. സര്‍വപ്രധാനമായ ചിലകാര്യ ങ്ങള് പലപ്പോഴും ആവര്‍ത്തിച്ചു. ആ പ്രഭാഷണങ്ങളില്‍ ഏറ്റവും പ്രധാനമാണ്, ദുല്‍ഹിജ്ജ ഒമ്പ തിന് അറഫമലയുടെ താഴ്വരയില് നബി(സ്വ) നടത്തിയത്. ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങ ളും പ്രധാന ഊന്നലുകളും മനുഷ്യാവകാശങ്ങളുമെല്ലാം സമഗ്രമായി സമ്മേളിപ്പിച്ച ഹ്രസ്വമായ പ്രസംഗം ചരിത്രത്തിന്റെ ഇരുട്ടുകളെ നീക്കി ഇന്നും ജ്വലിച്ചുനില്ക്കുന്നു. ജാബിറുബ്നു അബ്ദില്ല(റ) വില്‍ നിന്ന് കേട്ടതായി ശിഷ്യന് മുഹമ്മദ് റിപ്പോര്‍ട്ടു ചെയ്ത രൂപം ഇമാം മുസ്ലിം ഇങ്ങനെയാണ് ഉദ്ധരിക്കുന്നത്.
‘ജനങ്ങളേ! എന്റെ പ്രഭാഷണം ശ്രദ്ധിച്ചു കേള്‍ക്കുക. ഇവിടെവെച്ച് ഇനിയൊരിക്കല്കൂടി നിങ്ങളു മായി സന്ധിക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല. ഈ ദിവസത്തിന്റെയും ഈ മാസത്തിന്റെയും ഈ നാടിന്റെയും പവിത്രതപോലെ നിങ്ങളുടെ രക്തവും നിങ്ങളുടെ സമ്പത്തും എന്നും പവിത്രമാണ്. നിങ്ങള്‍ പരസ്പരം ആദരിക്കുക. അജ്ഞാന കാലത്തിന്റെ എല്ലാ കാര്യങ്ങളും ഞാനെന്റെ പാദങ്ങള്‍ക്കുകീഴെ ചവിട്ടിത്താഴ്ത്തുന്നു. ജാഹിലിയ്യത്തിലെ രക്തപ്പക ദുര്‍ബലപ്പെടു ത്തിയിരിക്കുന്നു. അതില്‍ (എന്റെ കുടുംബത്തില്‍പെട്ട) ഇബ്നു റബീഅബ്നുല് ഹാരിഥിന്റെ രക്തപ്പകയാണ് ഞാന്‍ ആദ്യമായി ദുര്‍ബലപ്പെടുത്തുന്നത്. (ഒരാളെ കൊലപ്പെടുത്തിയാല്‍ ആ കൊലയാളിയുടെ ഗോത്രക്കാരനെ കൊലപ്പെടുത്തുക, അതിനു പകരമായി വീണ്ടും മറ്റൊരാളെ വധിക്കുക. ഇങ്ങനെ കൊലപ്പക പരമ്പരയായി തുടരുക എന്നതായിരുന്നു ജാഹിലിയ്യത്തിന്റെ രീതി. ബനൂസഅദില്‍ മുലകുടി ബന്ധമുള്ള ഇബ്നുറബീഅയെ ഹുദൈല്‍ വധിക്കുകയാണുണ്ടായത്.) ജാഹിലിയ്യത്തിലെ പലിശ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. ഞാനാദ്യം ദുര്‍ബലപ്പെടുത്തുന്നത് അബ്ബാസ്ബിന് അബ്ദില്‍ മുത്വലിബിന് (മുഹമ്മദ് നബി(സ്വ)യുടെ പിതൃവ്യന്) ലഭിക്കാനുള്ള പലിശയാണ്.
സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവില്‍ നിന്നുള്ള ഒരു സംരക്ഷണ കരാറോടെയാണ് നിങ്ങളവരെ സ്വീകരിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ വാക്യത്തിന്റെ അടി സ്ഥാനത്തിലാണ് അവരുമായി ലൈംഗികബന്ധം നിങ്ങള്‍ക്കനുവദിക്കപ്പെട്ടത്. നിങ്ങള്‍ വെറുക്കുന്ന വരെ നിങ്ങളുടെ വിരിപ്പില്‍ പ്രവേശിപ്പിക്കാതിരിക്കുകയെന്നത് അവര്‍ക്ക് നിങ്ങളോടുള്ള ബാധ്യത യാണ്. ഇത് ലംഘിച്ചാല്‍ മുറിവേല്ക്കാതെ അവരെ നിങ്ങള്‍ക്ക് അടിക്കാവുന്നതാണ്. അവര്‍ക്ക് ഭക്ഷണവും വസ്ത്രവും മാന്യമായി നല്‍കുകയെന്നത് അവരോടുള്ള നിങ്ങളുടെ ബാധ്യതയാണ്.
നിങ്ങള്‍ എനിക്കുശേഷം വഴിതെറ്റിപ്പോകാതിരിക്കാന്‍ അല്ലാഹുവിന്റെ ഗ്രന്ഥം ഞാന്‍ നിങ്ങളെ ഏല്പിച്ചുപോകുന്നു. ജനങ്ങളേ, എനിക്കുശേഷം ഇനിയൊരു പ്രവാചകന് വരില്ല. നിങ്ങള്‍ക്കു ശേഷം ഇനി മറ്റൊരു സമൂഹവുമില്ല. അറിയുക! നിങ്ങളുടെ നാഥനെ മാത്രം ആരാധിക്കുക. അഞ്ചു സമയങ്ങളില്‍ നമസ്കരിക്കുക. റമദാനില്‍ വ്രതമെടുക്കുക. സന്തുഷ്ടിയോടെ സമ്പത്തിന്റെ നിര്‍ബ ന്ധബാധ്യത വീട്ടുക. കഅ്ബാലയത്തില്‍ വന്ന് ഹജ്ജ് നിര്‍വഹിക്കുക. ഭരണാധികാരികളെ അനുസ രിക്കുക. നിങ്ങള്‍ക്ക് നിങ്ങളുടെ നാഥന്റെ സ്വര്‍ഗത്തില്‍ പ്രവേശിക്കാം.
നിങ്ങളോട് അല്ലാഹു എന്നെക്കുറിച്ച് ചോദിച്ചാല്‍ നിങ്ങളെന്തായിരിക്കും മറുപടി പറയുക? (റസൂലി ന്റെ ഈ ചോദ്യത്തിന്, ‘താങ്കള്‍ ദൗത്യം പൂര്‍ണമായി നിര്‍വഹിച്ചുവെന്നും ബാധ്യത പൂര്‍ത്തിയാക്കി യെന്നും സമൂഹത്തെ ഉപദേശിച്ചുവെന്നും. ഞങ്ങള്‍ സാക്ഷ്യം വഹിക്കും’ എന്ന് അവിടെകൂടിയ പതിനായിരങ്ങള്‍ വിളിച്ചുപറഞ്ഞു. ഇതോടെ അവിടുന്ന് തന്റെ ചൂണ്ടുവിരല്‍ ആകാശത്തേക്കും ജന ങ്ങളുടെ നേരെയും സൂചിപ്പിച്ചുകൊണ്ട് മൂന്ന്തവണ പ്രഖ്യാപിച്ചു.’ അല്ലാഹുവേ നീ സാക്ഷിയാകണേ.'(സ്വഹീഹുല്‍ ജാമിഅ) സ്വഹീഹുല്‍ ജാമിഇ സ്സ്വഗീറി വ സിയാദതുഹൂ, അബൂ അബ്ദിര്റഹ്മാന് മുഹമ്മദ് നാസിറുദ്ദീന്‍ അല്‍ബാനീ, അല്‍ മക്തബതുല്‍ ഇസ്ലാമി, വാള്യം 01, പേജ് 414,415, ഹദീസ് 2069))
പ്രസംഗശേഷം ബാങ്കും ഇഖാമതും നിര്‍വഹിച്ച് ദുഹ്റും, ഇഖാമത് മാത്രം നിര്‍വഹിച്ച് അസ്വ്റും (ഖസ്റാക്കി) നമസ്കരിച്ചു. ഈ രണ്ട് നമസ്കാരങ്ങള്ക്കിടയില് സുന്നത്തു നമസ്കാരങ്ങളൊന്നും നിര്‍വഹിച്ചില്ല. അനന്തരം തന്റെ വാഹനമായ ഖസ്വാഅ് എന്ന ഒട്ടകത്തിന്റെ പുറത്തുകയറി, അതിന്റെ ഉദരത്തെ ജബലുര്‍റഹ്മയുടെ താഴ്ഭാഗത്ത് സ്ഥിതിചെയ്യുന്ന സ്വഖിറാതിന്റെ നേരെയും കൂടെയുള്ള ജനക്കൂട്ടത്തെ തന്റെ മുമ്പിലുമാക്കി കഅ്ബയെ അഭിമുഖീകരിച്ചു. സൂര്യന് അസ്തമിക്കുകയും അതിന്റെ ശോഭ അല്പം കുറയുകയും വെളിച്ചം മങ്ങുകയും ചെയ്യുന്നതുവരെ പ്രവാചകന് അവിടെ കഴിച്ചു കൂട്ടി. അനന്തരം വാഹനത്തില്‍ തന്റെ പിന്നില്‍ ഉസാമ(റ)യെ ഇരുത്തി യാത്രതുടങ്ങി. ഒട്ടകത്തിന്റെ കടിഞ്ഞാണ്‍ റസൂല്‍ വലിച്ചുപിടിച്ചിരുന്നതിനാല് അതിന്റെ തല യാത്രക്കാരന് കാലുവെക്കുന്ന ചവിട്ടടിയോട് മുട്ടിയിരുന്നു. അദ്ദേഹം തന്റെ കൈകള്‍കൊണ്ട് ആംഗ്യത്തിലൂടെ ജനങ്ങളോട് ശാന്തരാകൂ, ശാന്തരാകൂ എന്ന് പറയുന്നുണ്ടായിരുന്നു. അങ്ങനെ ഓരോ മണല്‍കുന്നുകള്‍ കയറുമ്പോഴും ഒട്ടകത്തിന് അതില്‍ കയറാന്‍ കഴിയുന്നവിധം അതിന്റെ കടിഞ്ഞാണ്‍ അദ്ദേഹം അയച്ചുകൊടുത്തുകൊണ്ടിരുന്നു. അവസാനം മുസ്ദലിഫയില്‍ എത്തിയപ്പോള്‍ മഗ്രിബും ഇശാഉം ഒരു ബാങ്കും രണ്ടു ഇഖാമത്തുമായി നിര്‍വഹിച്ചു. അതിന്റെ ഇടയില്‍ സുന്നത്തുകളൊന്നും നിര്‍വഹിച്ചില്ല. പിന്നീടദ്ദേഹം പ്രഭാതംവരെ അവിടെ ചരിഞ്ഞുകിടന്നുറങ്ങി. ബാങ്കും ഇഖാമത്തും നിര്‍വഹിച്ച് സുബ്ഹ് നമസ്കരിച്ചു. ശേഷം വാഹനത്തിലേറി മശ്അറുല്‍ ഹറാമിലെത്തി ഖിബ്ലയെ അഭിമുഖീകരിച്ചുകൊണ്ട് പ്രാര്‍ഥിച്ചു. പുലരുംവരെ ദിക്റും തഹ്ലീലും തക്ബീറുമായി അവിടെ നിന്നു. സൂര്യോദയത്തിന്റെ അല്പം മുമ്പായി ഫദ്ലുബ്നു അബ്ബാസിനെ തന്റെ പിന്നിലിരുത്തി യാത്ര ആരംഭിച്ചു. അഴകാര്‍ന്ന മുടിയുള്ള വെളുത്ത കോമള യുവാവായിരുന്നു ഫദ്ല്. യാത്രക്കിടെ കുറെ സ്ത്രീകള്‍ സമീപത്തുകൂടി കടന്നുപോയപ്പോള്‍ ഫദ്ല് അവരെ നോക്കി. ഇതുകണ്ട നബി(സ്വ) അദ്ദേഹത്തിന്റെ മുഖത്തു കൈവെച്ചു. അപ്പോള്‍ അദ്ദേഹം മറുഭാഗത്തേക്ക് മുഖം തിരിച്ച് സ്ത്രീകളെ നോക്കി. അപ്പോഴും നബി(സ്വ) അദ്ദേഹത്തിന്റെ മുഖത്ത് കൈവച്ച് നോക്കുന്നത് തടയുകയും അദ്ദേഹം പിന്തിരിയുകയും ചെയ്തു. അനന്തരം ബത്ന് മുഹസ്സറിലെത്തിയപ്പോള് തന്റെ വാഹനത്തിന്റെ വേഗത അല്പം കൂട്ടി മധ്യവഴിയിലൂടെ ബത്നുല്വാദിയില് മരത്തിന്റെ അടുത്തുള്ള ജംറതുല്‍ അഖബയില്‍ എത്തി. ഏതാണ്ട് അമര മണിയോളം വലുപ്പമുള്ള ഏഴു ചെറുകല്ലുകള്‍ ഓരോന്നും തക്ബീര്‍ ചൊല്ലിക്കൊണ്ട് അതിനു നേരെ എറിഞ്ഞു. ശേഷം അറവുസ്ഥലത്തു വന്ന് അറുപത്തിമൂന്ന് മൃഗങ്ങളെ സ്വയം അറുക്കുകയും ബാക്കിയുള്ളവയെ അറുക്കാന്‍ അലി(റ)നോട് പറയുകയും ചെയ്തു. അതില്‍ അദ്ദേഹത്തെ പങ്കാളിയുമാക്കി. അനന്തരം അറുക്കപ്പെട്ട എല്ലാ ഒട്ടകത്തില്‍ നിന്നും ഓരോ കഷ്ണമെടുത്ത് ചട്ടിയിലിട്ട് പാകം ചെയ്ത് അവര്‍ രണ്ടുപേരും അതില്‍നിന്ന് തിന്നുകയും അതിന്റെ കറികുടിക്കുകയും ചെയ്തു. ശേഷം വാഹനത്തില്‍ കഅ്ബയിലേക്ക് പോവുകയും ത്വവാ ഫുല് ഇഫാദ നിര്‍വഹിക്കുകയും ദുഹ്ര്‍ നമസ്കരിക്കുകയും ചെയ്തു. ഇതിന്നുശേഷം, ജനങ്ങള്‍ക്ക് സംസം ജലം കുടിക്കാന്‍ സൗകര്യം ചെയ്ത്കൊണ്ടിരുന്ന അബ്ദുല്‍ മുത്തലിബിന്റെ സന്തതികളുടെ അടുത്തേക്ക് ചെന്നു നബി(സ്വ) പറഞ്ഞു: മുത്തലിബിന്റെ മക്കളേ, നിങ്ങള്‍ കിണറ്റില്‍ നിന്ന് വെള്ളമെടുത്ത് ജലപാനത്തിന് സൗകര്യം ചെയ്യുക. ജലദാനത്തില്‍ നിങ്ങളുടെ അവകാശം ജനങ്ങള്‍ കയ്യടക്കുമോ എന്ന ഭയമില്ലായിരുന്നെങ്കില്‍ ഞാനും നിങ്ങളോടൊപ്പം ജനങ്ങള്‍ക്ക് വെള്ളം കോരിക്കൊടുക്കുമായിരുന്നു. അപ്പോള്‍ അവര്‍ ഒരു പാത്രം വെള്ളം കോരി തിരുമേനിക്ക് കൊടുക്കുകയും അവിടുന്ന് അതില്‍ നിന്ന് കുടിക്കുകയും ചെയ്തു.
പ്രവാചകന്റെ മനുഷ്യാവകാശ പ്രഖ്യാപനം
ഹിജ്റ പത്താം വര്‍ഷം, സി.ഇ 632 മാര്‍ച്ച് 6 വെള്ളിയാഴ്ച്ച നബി(സ്വ) അനുയായികളോടൊപ്പം ഹജ്ജ് നിര്‍വഹിച്ചു. ദുല്‍ഹിജ്ജ ഒമ്പതിന് അറഫയില്‍ സംഗമിച്ച അനുയായികളെ പ്രവാചകന് അഭിസംബോധന ചെയ്തു. ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളും പ്രധാന ഊന്നലുകളും മനുഷ്യാവകാശങ്ങളുമെല്ലാം സമഗ്രമായി സമ്മേളിച്ച ആ ഹ്രസ്വ പ്രസംഗത്തിന്റെ ആശയ വിവര്‍ത്തനമാണിത്.
വിശ്വാസികളേ, ഞാന്‍ നിങ്ങള്‍ക്ക് ഉപദേശം നല്കട്ടെയോ. അതെനിക്കും ബാധകമാണ്.
ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക. ഇനി ഒരിക്കല്‍ കൂടി ഇവിടെ വെച്ച് നിങ്ങളുമായി സന്ധിക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല.
ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അഭിമാനവും അന്ത്യനാള്‍ വരെ പവിത്രമാണ്. ഈ മാസവും ഈ ദിവസവും പവിത്രമായതു പോലെ.
തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും. അപ്പോള്‍ നിങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് നിങ്ങളോട് ചോദിക്കും.
ഈ സന്ദേശം നിങ്ങള്‍ക്ക് എത്തിച്ചുതരികയെന്ന ചുമതല ഞാന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ നീയിതിനു സാക്ഷി.
വല്ലവരുടെയും വശം വല്ല അമാനത്തുമുണ്ടെങ്കില്‍ അത് അതിന്റെ അവകാശികളെ തിരിച്ചേല്പിച്ചു കൊള്ളട്ടെ.
എല്ലാ പലിശയിടപാടുകളും ഇന്നുമുതല്‍ നാം ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മൂലധനത്തില്‍ നിങ്ങള്‍ക്കവകാശമുണ്ട്. അതിനാല്‍ നിങ്ങള്‍ക്കൊട്ടും നഷ്ടം പറ്റുന്നില്ല. പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചു കഴിഞ്ഞിരിക്കുന്നു. ആദ്യമായി എന്റെ പിതൃവ്യന് അബ്ബാസിന് കിട്ടാനുള്ള പലിശയിതാ ഞാന്‍ റദ്ദ് ചെയ്യുന്നു.
അനിസ്ലാമിക കാലത്തെ രക്തപ്പക ഇന്നത്തോടെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. ജാഹിലിയ്യാ കാലത്തെ കുലമഹിമയുടെ പേരിലുള്ള എല്ലാ ആഢ്യത്വവും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു. ആദ്യമായി ഹാരിസ്ബ്നു അബ്ദുല്‍ മുത്തലിബിന്റെ മകന് റബീഅത്തിന്റെ പുത്രനായ ആമിറിന്റെ കുടിപ്പക ഞാന്‍ റദ്ദ് ചെയ്തിരിക്കുന്നു. മുലകുടി പ്രായത്തില്‍ ആമിറിനെ ഹുദൈല്‍ ഗോത്രം കൊന്നുകളഞ്ഞിരുന്നുവല്ലോ.
അറിഞ്ഞുകൊള്ളുക. അനിസ്ലാമികമായ സര്‍വ ചിഹ്നങ്ങളെയും ആചാരോപചാരങ്ങളെയും ഞാനിതാ ചവിട്ടിത്താഴ്ത്തുന്നു. എന്നാല്‍ കഅ്ബ പരിപാലനവും ഹാജിമാര്‍ക്കുള്ള ജലദാനവും ഇതില്‍ നിന്ന് ഒഴിവാണ്.
കൊലപാതകത്തില്‍ പ്രതിക്രിയയുണ്ട്. എന്നാല്‍ കൈയബദ്ധത്താല്‍ മറ്റൊരാള്‍ കൊല്ലപ്പെട്ടാല്‍ നൂറ് ഒട്ടകമാണതിന്റെ നഷ്ടപരിഹാരം. അതില്‍ കവിയരുത്.
ജനങ്ങളേ, പിശാച് ഈ മണ്ണില്‍ വെച്ച് ഇബാദത്ത് ചെയ്യപ്പെടുന്നതില്‍ നിരാശനാണ്. പക്ഷേ നിങ്ങള്‍ നിസ്സാരമായി കരുതുന്ന കര്‍മങ്ങളില്‍ താന്‍ അനുസരിക്കപ്പെടുന്നതില്‍ പിശാച് തൃപ്തിയടയും. അത് കൊണ്ട് ദീനിന്റെ കാര്യത്തില്‍ ജാഗ്രത കൈകൊള്ളുക.
ജനങ്ങളേ, ആദരണീയ മാസങ്ങളെ മാറ്റി നിശ്ചയിക്കല്‍ അവിശ്വാസത്തിന്റെ ഭാഗമാണ്. അതുവഴി ഹറാമും ഹലാലും അവന് മാറ്റിമറിക്കുകയാണ്. കാലചക്രം ഒരിക്കലും മാറിമറിയുന്നില്ല. അല്ലാഹുവിന്റെയടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടു തന്നെയാണ്. അവയില്‍ ദുല്ഖ്വഅദ, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് മാസങ്ങള്‍ ആദരണീയ മാസങ്ങളാവുന്നു.
ജനങ്ങളേ, നിങ്ങള്‍ക്ക് സ്ത്രീകളോട് ചില ബാധ്യതകളുണ്ട്. അവര്‍ക്ക് നിങ്ങളോടും. നിങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ നിങ്ങളുടെ വിരിപ്പ് സ്പര്‍ശിക്കാന്‍ അവര്‍ അനുവദിക്കരുത്. സ്പഷ്ടമായ നീചവൃത്തികള്‍ ചെയ്യുകയുമരുത്. അങ്ങനെ ചെയ്യുന്നപക്ഷം കിടപ്പറയില്‍ വേറിട്ടു നില്‍ക്കാനും പോരെങ്കില്‍ അപായകരമല്ലാത്ത അടി കൊടുക്കാനും നിങ്ങള്‍ക്ക് അനുവാദമുണ്ട്. അങ്ങനെ അവരതില്‍ നിന്നും പിന്മാറുന്ന പക്ഷം മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്കല് നിങ്ങളുടെ കര്‍ത്തവ്യമാണ്.
സ്ത്രീകളോട് നിങ്ങള്‍ ദയാപുരസ്സരം പെരുമാറുക. അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണ്. അല്ലാഹുവിന്റെ അമാനത്തായാണ് നിങ്ങളവരെ വിവാഹം ചെയ്തത്. അതിനാല്‍ ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.
ജനങ്ങളേ, വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരന് മനഃസംതൃപ്തിയോടെ തരുന്നതല്ലാതെ ആര്‍ക്കും ഒന്നും അനുവദനീയമല്ല. നിങ്ങള്‍ സ്വയം ദ്രോഹിക്കരുത്. എനിക്കു ശേഷം പരസ്പരം കഴുത്തറുത്തുകൊണ്ട് അവിശ്വാസികളായിത്തീരരുത്.
ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂവം കേള്‍ക്കുക. വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണ് ഞാന്‍ പോകുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്.
ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമില്‍ നിന്നുള്ളവരാണ്. ആദമോ മണ്ണില്‍ നിന്നും. അതിനാല്‍ അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല. ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ.
മുസ്ലിംകളേ, എനിക്കുശേഷം ഒരു പ്രവാചകനില്ല. ഒരു ദൈവദൂതന്റെ അനുചരര്‍ എന്ന നിലയില്‍ നിങ്ങള്‍ അന്തിമ സമൂഹമാണ്. നിങ്ങളുടെ നാഥന് ഇബാദത്ത് ചെയ്യുക. അഞ്ചു നേരം നമസ്കരിക്കുക. മനഃസംതൃപ്തിയോടെ സകാത്ത് നല്‍കുക. റമദാനില്‍ വ്രതമനുഷ്ഠിക്കുക. നിങ്ങളുടെ നാഥന്റെ മന്ദിരം വന്നു സന്ദര്‍ശിക്കുക. നിങ്ങള്‍ ഭരണകര്‍ത്താക്കളെ അനുസരിക്കുക. എങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം.
അല്ലാഹുവേ, ഞാന്‍ ഈ സന്ദേശം എത്തിച്ചു കൊടുത്തില്ലേ? അല്ലാഹുവേ നീയിതിനു സാക്ഷി.
അറിയുക. ഈ സന്ദേശം കിട്ടിയവര്‍ അത് കിട്ടാത്തവര്‍ക്ക് എത്തിച്ചു കൊടുക്കട്ടെ.
ഹജ്ജിന്റെ കര്‍മങ്ങള്‍: വഴികാട്ടി
ഹാജിമാര്‍ക്ക് ഉപകാരപ്രദമായ രൂപത്തില്‍ ഹജ്ജിന്റെ രൂപം വളരെ സംക്ഷിപ്തവും ലളിതവുമായി അവതരിപ്പിക്കുകയാണിവിടെ.
മൂന്നു തരത്തില്‍ ഹജ്ജിനു വേണ്ടി ഇഹ്റാം നിര്‍വഹിക്കാം.
- ഹജ്ജ് മാത്രം ഉദ്ദേശിച്ചു കൊണ്ട് ഇഹ്റാമില്‍ പ്രവേശിക്കുന്നത് ഇഫറാദ്.
- ഹജ്ജും ഉംറയും ഉദ്ദേശിച്ചു കൊണ്ട് ഇഹ്റാമില്‍ പ്രവേശിക്കുന്നത് ഖിറാന്‍.
ഹജ്ജിന്റെ മാസത്തില്‍ ഉംറ മാത്രം ഉദ്ദേശിച്ചു കൊണ്ട് ഇഹ്റാമില്‍ പ്രവേശിക്കുന്നത് തമത്തുഅ്.
നമ്മുടെ നാട്ടില്‍ നിന്നു പോവുന്ന ഹാജിമാര്‍ തമത്തുഅ് ആയിട്ടാണ് ഹജ്ജ് ചെയ്യാറുള്ളത്.
തമത്തുഅ് രൂപമാണിവിടെ വിശദീകരിക്കുന്നത്.
- മീഖാത്തില്‍ വെച്ച് ഉംറക്ക് മാത്രം ഇഹ്റാമില്‍ പ്രവേശിക്കുക. മക്കയിലെത്തി ഉംറ ചെയ്യുക. അഥവാ ത്വവാഫും സഅ്യും നിര്‍വഹിച്ച്, മുടി എടുത്ത് ഇഹ്റാമില്‍ നിന്ന് തഹല്ലുല്‍ ആകുക.
ഇഹ്റാം മൂലം നിഷിദ്ധമായിരുന്ന എല്ലാത്തില്‍ നിന്നും മുക്തനായി സാധാരണ ജീവിതം നയിക്കുന്നു. പുരുഷന്മാര് സാധാരണ വസ്ത്രം ധരിക്കുന്നു. - ദുല്‍ഹിജ്ജ 8ന് (يوم التروية) ‘യൗമുത്തര്‍വിയ’. പുരുഷന്മാര് ഇഹ്റാമിന്റെ വസ്ത്രം ധരിച്ച് ലബ്ബൈകല്ലാഹുമ്മ ഹജ്ജതന് എന്ന് പറഞ്ഞുകൊണ്ട് മക്കയില്‍ താമസസ്ഥലത്തു നിന്ന് തന്നെ ഇഹ്റാമില്‍ പ്രവേശിക്കുന്നു.
- തല്‍ബിയത്ത് ചൊല്ലിക്കൊണ്ട് മിനായിലേക്ക് പോകുന്നു. മിനായില്‍ ദ്വുഹ്ര്‍ രണ്ട് റക്അത്ത്, അസര്‍ രണ്ട് റക്അത്ത്, മഗ്രിബ് മൂന്ന് റക്അത്ത്, ഇശാ രണ്ട് റക്അത്ത്, സുബ്ഹ് രണ്ട് റക്അത്ത് എന്നിങ്ങനെ ഓരോ നമസ്കാരവും അതത് നമസ്കാരങ്ങളുടെ സമയത്ത് നിര്‍വഹിക്കുന്നു. നാല് റകഅത്തുള്ള നമസ്കാരങ്ങള്‍ രണ്ട് റക്അത്തായി ഖസ്റാക്കി എന്നാല്‍ ജംഉ ചെയ്യാതെ നമസ്കരിക്കുന്നു എന്നര്‍ഥം. രാത്രി മിനായില്‍ താമസിക്കുന്നു.
- ദുല്‍ഹിജ്ജ ഒമ്പതിന് സൂര്യോദയത്തിന് ശേഷം തല്‍ബിയത്ത് ചൊല്ലി അറഫയിലേക്ക് പുറപ്പെടുന്നു. ഓരോ രാജ്യക്കാര്‍ക്കും പോകേണ്ട സമയങ്ങള്‍ അവര്‍ക്ക് നിര്‍ണയിക്കപ്പെട്ടിട്ടുണ്ടാകും. അറഫയുടെ അതിരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അറഫയില്‍ പെടാത്ത ഭാഗമാണ് മസ്ജിദ് നമിറ സ്ഥിതി ചെയ്യുന്ന (وادي عرنة) ‘ഉറന താഴ്വര’. ദ്വുഹ്റും അസറും സാധിക്കുമെങ്കില്‍ അറഫയുടെ പരിധിക്ക് പുറത്തുള്ള ഭാഗത്ത് വെച്ച് ജംഉം ഖസ്റുമായി നിര്‍വഹിക്കുക. നമസ്കാര ശേഷം അറഫയില്‍ പ്രവേശിക്കുക. ഇത് സുന്നത്താണ്. ഇനി സൗകര്യപ്പെട്ടില്ലെങ്കില്‍ ദ്വുഹ്റും അസ്വ് റും ജംഉം ഖസ്റുമായി അറഫയില്‍ വെച്ച് നിര്‍വഹിച്ചാലും മതി. ഇമാമിന്റെ കൂടെ മസ്ജിദ് നമിറയില്‍ വെച്ച് ജമാഅത്തായി നമസ്കരിക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ ശ്രേഷ്ഠം. അറഫയില്‍ സൂര്യാസ്തമയം വരെയുള്ള സമയം പ്രാര്‍ഥനാനിര്‍ഭരമായി ദിക്റുകളും ദുആകളും വിശുദ്ധ ഖുര്‍ആന്‍ പാരായണവുമായി കഴിച്ചു കൂട്ടുന്നു. അറഫയില്‍ അല്പസമയമെങ്കിലും നില്ക്കാത്തവര്ക്ക് ഹജ്ജ് ഇല്ല എന്നോര്‍ക്കുക.
- സൂര്യന് അസ്തമിച്ചാല് തല്‍ബിയത്ത് ചൊല്ലിക്കൊണ്ട് മുസ്ദലിഫയിലേക്കു നീങ്ങുക. മഗ്രിബും ഇശാഉം മുസ്ദലിഫയില്‍ എത്തിയ ശേഷം ജംഉം ഖസ്റുമാക്കി നമസ്കരിക്കുക. രാത്രി അവിടെ താമസിക്കുക. ഫജ്ര്‍ നമസ്കരിച്ച ശേഷം മശ്അറിനരികിലോ അല്ലെങ്കില്‍ മുസ്ദലിഫയില്‍ എവിടെയും നിന്നുകൊണ്ട് മനമുരുകി പ്രാര്‍ഥിക്കുകയും ദിക്റും തല്‍ബിയത്തുമൊക്കെ ചൊല്ലി സമയം ധന്യമാക്കുക. (ഇപ്പോള്‍ പെരുന്നാള്‍ ദിനത്തി (ദുല്‍ഹിജ്ജ 10) ലാണുള്ളത്).
- നമസ്കാരത്തിനും പ്രാര്‍ഥനക്കും ശേഷം സൂര്യോദയത്തിന് തൊട്ടു മുന്‍പായി കല്ലെറിയാനായി മിനയിലേക്ക് തന്നെ പോകുക. പ്രായം ചെന്നവര്‍, സ്ത്രീകള്‍, ശാരീരിക പ്രയാസം ഉള്ളവര്‍ ഇവര്‍ക്കൊക്കെ ഫജ്റിന് മുന്‍പ് തിരക്കാകുന്നതിന് മുന്പായിത്തന്നെ പോകാന്‍ നബി(സ്വ) ഇളവ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഓരോ നാട്ടുകാര്‍ക്കും, പോകുന്ന ഹംലകള്ക്കുമെല്ലാം മുന്‍കൂട്ടി സമയം നിര്‍ണയിച്ചിട്ടുണ്ട്. അത് പാലിക്കണം.
- മിനായില്‍ എത്തിയാല്‍ കല്ലേറു നടത്തണം. ദുല്‍ഹിജ്ജ പത്തിന് ജംറത്തുല്‍ അഖബയില്‍ മാത്രമാണ് കല്ലെറിയുന്നത്. നന്നേ ചെറിയ എഴ് കല്ലുകള്‍ കൊണ്ട് ഓരോരോ കല്ലായാണ് എറിയേണ്ടത്. മക്ക ഇടതു ഭാഗത്തും മിന വലതു ഭാഗത്തും വരുന്ന രൂപത്തില്‍ നിന്നുകൊണ്ട് എറിയലാണ് നബിചര്യ. കല്ലേറിനു ശേഷം ബലിയറുക്കുക. ശേഷം മുടിയെടുക്കുക. മുണ്ഡനം ചെയ്യലാണ് കൂടുതല്‍ ശ്രേഷ്ഠം. സ്ത്രീകള്‍ തങ്ങളുടെ മുടിയില്‍ നിന്ന് ഒരു വിരല്‍ത്തുമ്പിന്റെ അത്രയും മുറിച്ചാല്‍ മതി. മുടിയെടുക്കല്‍ കഴിഞ്ഞാല്‍, ഒന്നാമത്തെ തഹല്ലുലായി. ഇഹ്റാമില്‍ പ്രവേശിച്ചാല്‍ നിഷിദ്ധമാകുന്ന കാര്യങ്ങളില്‍ ഭാര്യാഭര്‍തൃ ലൈംഗിക ബന്ധം ഒഴികെ ബാക്കിയെല്ലാം അയാള്‍ക്ക് അനുവദനീയമാണ്. പുരുഷന്മാര്ക്ക് സാധാരണ വസ്ത്രം ധരിക്കാം.
- ശേഷം ഹജ്ജിന്റെ ത്വവാഫും സഅ്യും ചെയ്യാന്‍ മക്കയിലേക്ക് നീങ്ങുക. ത്വവാഫിന് പോകുന്നതിന് മുന്‍പ് സുഗന്ധം പൂശല്‍ സുന്നത്താണ്. അങ്ങനെ ത്വവാഫും സഅ്യും നിര്‍വഹിക്കുന്നതോട് കൂടി പൂര്‍ണമായും തഹല്ലുല്‍ ആയി. ഇഹ്റാമില്‍ നിഷിദ്ധമായ എല്ലാം അനുവദനീയം എന്നര്‍ഥം. ദുല്‍ഹിജ്ജ പത്തിലെ കര്‍മങ്ങള്‍ ക്രമമനുസരിച്ച് നിര്‍വഹിക്കലാണ് ഉത്തമം. ആദ്യം ജംറത്തുല്‍ അഖബക്ക് കല്ലെറിയല്‍, ശേഷം ബലിയറുക്കല്‍, ശേഷം മുടിയെടുക്കല്‍, ശേഷം ത്വവാഫ്, ശേഷം സഅ്’യ് ഇതാണ് ക്രമം. എന്നാല്‍ ഈ ക്രമം മാറിപ്പോയാലും ഹജ്ജിനു ഭംഗം വരില്ല. മക്കയിലെ കര്‍മങ്ങള്‍ കഴിഞ്ഞ് മിനായിലേക്ക് മടങ്ങുക.
- ദുല്‍ഹിജ്ജ പതിനൊന്നാം ദിവസവും പന്ത്രണ്ടാം ദിവസവും മിനായില്‍ താമസിച്ച്, ഓരോ ദിവസവും ദ്വുഹ്ര്‍ സമയമായ ശേഷം, മൂന്ന് ജംറകള്‍ക്കും കല്ലെറിയുക. ഒന്നാമത്തെയും രണ്ടാമത്തെയും ജംറകളില്‍ എറിഞ്ഞു കഴിയുമ്പോള്‍ ഖിബ്ലക്ക് നേരെ തിരിഞ്ഞുനിന്ന് സാധ്യമായ രൂപത്തില്‍ സുദീര്‍ഘമായി കൈകളുയര്‍ത്തി പ്രാര്‍ഥിക്കല്‍ സുന്നത്താണ്. എന്നാല്‍ മൂന്നാമത്തെ ജംറ എറിഞ്ഞ ശേഷം പ്രാര്‍ഥനയില്ല.
പന്ത്രണ്ടാം ദിവസം മൂന്നു ജംറയും എറിഞ്ഞു കഴിഞ്ഞാല്‍ അത്യാവശ്യമുള്ള ഹാജിമാര്‍ക്ക് മടങ്ങാം. പതിമൂന്നാം ദിവസം എറിയാന്‍ നില്‍ക്കണമെന്നില്ല. എങ്കിലും പതിമൂന്നാം ദിവസം കൂടി നിന്ന് ഏറു പൂര്‍ത്തിയാക്കലാണ് കൂടുതല്‍ ശ്രേഷ്ഠം. എന്നാല്‍ പന്ത്രണ്ടാം ദിവസം സൂര്യാസ്തമയം വരെ മിനായില്‍ത്തന്നെ നില്ക്കുന്ന ആള്‍ക്ക് പതിമൂന്നാം ദിവസത്തെ ഏറു പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്.
ഇനി പോകാന്‍ വേണ്ടി നില്‍ക്കുന്നയാള്‍ക്ക് തന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് (മനപ്പൂര്‍വമല്ലാതെ) സൂര്യാസ്തമയം വരെ അവിടെ നില്‍ക്കേണ്ടി വന്നാല്‍ അവര്‍ക്ക് പതിമൂന്നാം ദിവസത്തെ ഏറു നിര്‍ബന്ധമാകുന്നില്ല. എങ്കിലും പതിമൂന്നാം ദിവസം കൂടി എറിഞ്ഞിട്ട് പോകുന്നതാകും അവര്‍ക്ക് ഉചിതം. - അവസാനമായി, മക്കയില്‍ നിന്ന് തന്റെ നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് വിടപറയല്‍ ത്വവാഫ് (ത്വവാഫുല്‍ വിദാഅ്) കൂടി നിര്‍വഹിക്കുക.
നബി(സ്വ) പറഞ്ഞു: ‘തന്റെ അവസാനബന്ധം കഅബയുമായിട്ടാകാതെ ഒരാളും തന്നെ പോകരുത്’ – (സ്വഹീഹ് മുസ്ലിം) 2. എന്നാല്‍ ആര്‍ത്തവകാരികളായ സ്ത്രീകള്‍ക്ക് വിടപറയല്‍ ത്വവാഫില്‍ ഇളവുണ്ട്. ശുദ്ധി വരെ കാത്തിരിക്കാന്‍ കഴിയില്ലെങ്കില്‍ അത് നിര്‍വഹിക്കാതെ മടങ്ങാം.
References- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 70, ഹദീസ് 317[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 93, ഹദീസ് 1227[↩]
