പ്രസവം
പ്രസവം ഇസ്ലാമിക ജീവിതക്രമത്തിൽ നന്ദിയുടെയും ഉത്തരവാദിത്വത്തിന്റെയും ആരംഭഘട്ടമാണ്. കുഞ്ഞിന്റെ ജനനം, മുടികളയലും ബലികര്‍മവും (അഖീഖ), നാമകരണം, ചേലാകര്‍മം, മുലയൂട്ടലുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ, പെണ്‍പിറവിയുടെ മഹത്ത്വം എന്നിവയെക്കുറിച്ച് ഖുർആനും സ്വീകാര്യ ഹദീസുകളും നൽകുന്ന വ്യക്തമായ ഉപദേശങ്ങളാണ് ഈ ലേഖനം അവതരിപ്പിക്കുന്നത്. മാതാപിതൃത്വത്തിന്റെ ഉത്തരവാദിത്വവും ശിശുസംരക്ഷണത്തിലെ ഇസ്ലാമിക മൂല്യങ്ങളും ഇതിലൂടെ സമഗ്രമായി വിശദീകരിക്കുന്നു.
പ്രത്യുത്പാദനം എന്ന ജൈവികലക്ഷ്യം നിറവേറ്റുന്നതിനു കൂടിയാണ് ദാമ്പത്യവും ലൈംഗിക ബന്ധവും. പുരുഷന് സ്രവിക്കുന്ന ബീജവും സ്ത്രീയുടെ അണ്ഡവും തമ്മില്‍ സംയോജിക്കുന്നതിന്നാവശ്യമായ സംവിധാനങ്ങള്‍ അല്ലാഹു ഒരുക്കിവെച്ചിട്ടുണ്ട്. സ്രവിക്കപ്പെടുന്ന ശുക്ലത്തിലെ ബീജങ്ങളെല്ലാം അണ്ഡവുമായി സംയോജിക്കുന്നില്ല. അണ്ഡവാഹിനിക്കുഴലിന്റെ ആദ്യഭാഗത്തുവെച്ച് നടക്കുന്ന ബീജസങ്കലനത്തില്‍ ലക്ഷണമൊത്ത ഒരു ബീജം മാത്രമാണ് അണ്ഡവുമായി സംയോജിക്കുന്നത്. ബീജസങ്കലനം കഴിഞ്ഞ അണ്ഡം (സിക്താണ്ഡം) വളര്‍ന്ന് ഭ്രൂണമായിത്തീരുന്നു. ബീജസങ്കലനം കഴിഞ്ഞ് 265 ദിവസം പിന്നിടുമ്പോള്‍ ഭ്രൂണം പൂര്‍ണ വളര്‍ച്ചയെത്തുകയും മാതാവ് കുഞ്ഞിനെ പ്രസവിക്കുകയും ചെയ്യുന്നു. ബീജസൃഷ്ടി മുതല്‍ പ്രസവം വരെയുള്ള ഘട്ടങ്ങള്‍ അതിസൂക്ഷ്മവും ആസൂത്രിതവുമായാണ് അല്ലാഹു സംവിധാനിച്ചിരിക്കുന്നത്.
അല്ലാഹു പറയുന്നു: ‘അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. പിന്നീട് ഒരു ബീജകണത്തില്‍ നിന്ന്. പിന്നീട് നിങ്ങളെ അവന് ഇണകളാക്കി. അവന്റെ അറിവോടെയല്ലാതെ ഒരുസ്ത്രീയും ഗര്‍ഭം ധരിക്കുകയോ പ്രസവിക്കുകയോ ചെയ്യുന്നില്ല’ (35:11).
ഗര്‍ഭപാത്ര പേശികളുടെ സങ്കോചം മൂലം പ്രസവം നടക്കുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന 300-400 മില്ലിലിറ്റര്‍ രക്തസ്രാവംകൊണ്ട് യാതൊരു പ്രയാസവും മാതാവിനുണ്ടാവുന്നില്ല. രക്തസ്രാവം അമിതമാകുമ്പോഴാണ് മാതാവിന്റെ ജീവന് അപകടത്തിലാവുന്നത്.
ഒരു സ്ത്രീയുടെ ഗര്‍ഭകാലം അത്യന്തം പ്രസായകരമായ അവസ്ഥയാണ്. മാതാപിതാക്കള്‍ക്ക് നന്ദി ചെയ്യാന്‍ അല്ലാഹു കല്പിക്കുമ്പോള് ഗര്‍ഭകാലത്ത് മാതാവ് സഹിക്കുന്ന പ്രയാസങ്ങള്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ‘മനുഷ്യന് തന്റെ മാതാപിതാക്കളുടെകാര്യത്തില്‍ നാം അനുശാസനം നല്കിയിരിക്കുന്നു. ക്ഷീണത്തിനുമേല് ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നു നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ, രണ്ടു വര്‍ഷം കൊണ്ടുമാണ്. എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കുക. എന്റെ അടുത്തേക്കാണ് നിന്റെ മടക്കം’ (31:14).
ഗര്‍ഭകാലത്ത് സ്ത്രീക്ക് ശരിയായ ശുശ്രൂഷയും സംരക്ഷണവും നല്കാന് ഇസ്ലാം നിര്‍ദേശിക്കുന്നു. വിവാഹമോചനം ചെയ്ത സ്ത്രീയാണെങ്കില്‍ പോലും അവള് പ്രസവിക്കുന്നതുവരെയും പ്രസവിച്ച് കുട്ടിക്ക് മുലകുടി പ്രായം കഴിയുന്നതുവരെയും ശുശ്രൂഷ നല്കാന് അല്ലാഹു ഭര്‍ത്താവിനോട് കല്പിക്കുന്നു. ‘അവര്‍ ഗര്‍ഭിണികള്‍ ആണെങ്കില്‍ അവരുടെ ഗര്‍ഭ ഭാരം അവര്‍ ഇറക്കിവെക്കുന്നതുവരെ അവര്‍ക്കുവേണ്ടി ചെലവ് ചെയ്യുവീന്‍. എന്നാല്‍ നിങ്ങളുടെ ശിശുവിന് അവര്‍ മുലകൊടുക്കുന്നുവെങ്കില്‍ അവരുടെ വേതനങ്ങള്‍ അവര്‍ക്ക് കൊടുക്കുവിന്‍’ (65:6).
ദമ്പതികളുടെ ഉല്‍ക്കടമായ അഭിലാഷമാണ് ഒരു കുഞ്ഞ് ജനിച്ചു കാണുക എന്നത്. ഒരുസ്ത്രീ ഗര്‍ഭിണിയാവുന്നതും അവള് കുഞ്ഞിനെ പ്രസവിക്കുന്നതുമെല്ലാം അല്ലാഹുവിന്റെ നിശ്ചയത്തിന്നനുസരിച്ചാണ്. സര്‍വാധിനാഥനായ അല്ലാഹുവിനോട് മാത്രമാണ് സദ്വൃത്തരായ സന്താനങ്ങള്‍ പ്രദാനം ചെയ്യാന്‍ പ്രാര്‍ഥിക്കേണ്ടത്.
മക്കയിലെ വിഗ്രഹാരാധകരായ ദമ്പതികള്‍ സുഖപ്രസവത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുമായിരുന്നു. അവരുടെ പ്രാര്‍ഥന സ്വീകരിച്ച് അല്ലാഹു അവര്‍ക്ക് സന്താനത്തെ നല്കിയാല് നന്ദികേട് കാണിക്കുന്നവരായിരുന്നു അവര്‍. പ്രസവാനന്തരം, കുട്ടിയുണ്ടായത് ചില ദിവ്യന്മാരുടെ കഴിവാണെന്ന് വിശ്വസിക്കുകയും അങ്ങനെ അല്ലാഹുവിന് അവര്‍ പങ്കാളികളെ സങ്കല്പിക്കുകയും ചെയ്യും. ഒരു കുഞ്ഞിന്റെ ജനനത്തിനു മുമ്പും പിമ്പും വളരെ വ്യവസ്ഥാപിതവും ആസൂത്രിതവുമായി അതിന്റെ വളര്‍ച്ച സംവിധാനിച്ചു വെച്ചിരിക്കുന്ന അല്ലാഹു മാത്രമാണ് എല്ലാറ്റിനും കഴിവുള്ളവന്. അപ്പോള്‍ അവനോട് നന്ദി കാണിക്കേണ്ടതിനുപകരം നിന്ദ കാണിച്ചാല്‍ വേദനാജനകമായ ശിക്ഷ പാരത്രികഭവനത്തില് ഉണ്ടായിത്തീരുമെന്ന് വിശുദ്ധ ഖുര്‍ആന്‍ താക്കീത് ചെയ്യുന്നു. സൂറതുല്‍ അഅ്റാഫിലെ 189, 190 സൂക്തങ്ങളില്‍ മക്കയിലെ വിഗ്രഹാരാധകരുടെ ഭാഗത്തുനിന്നുണ്ടായ നന്ദികേടിനെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍ വിശ്വാസികള്‍ ഒരിക്കലും നന്ദികെട്ട ബഹുദൈവാരാധകരുടെ പാത പിന്തുടരരുതെന്ന് പഠിപ്പിക്കുകയാണ് ചെയ്യുന്നത്.
കുഞ്ഞിന്റെ ജനനം
ഒരു കുഞ്ഞിന്റെ ജനനം മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ആഹ്ലാദം നല്കുന്ന ഒരു അനുഭവമാണ്. അല്ലാഹു നല്കിയ അനുഗ്രഹത്തിന് നന്ദി പറയുകയും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യേണ്ടതുണ്ട്. സന്താനസൗഭാഗ്യം ലഭിച്ച സഹോദരനെ അനുമോദിക്കുന്ന രീതിയും പൂര്വികര്ക്കുണ്ടായിരുന്നു. ഒരാള്‍ക്ക് ഒരുകുഞ്ഞ് ജനിച്ചപ്പോള്‍ സുഹൃത്ത് അയാളെ അനുമോദിച്ച് ഇപ്രകാരം പറഞ്ഞു: ‘നിനക്ക് ഒരു യോദ്ധാവ് പിറന്നതില്‍ അനുമോദിക്കുന്നു’. അതുകേട്ട പ്രമുഖ താബിഈ ഹസന്‍ബസ്വരി അദ്ദേഹത്തെ തിരുത്തി. ഇങ്ങനെ പറയാന്‍ ആവശ്യപ്പെട്ടു. ‘അല്ലാഹു അവനെ നിനക്കും മുഹമ്മദിന്റെ സമുദായത്തിനും അനുഗൃഹീതനാക്കട്ടെ’.
പിറന്ന കുഞ്ഞ് ആണായിരുന്നാലും പെണ്ണായിരുന്നാലും അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രമഹാണ്. അതുകൊണ്ട് തന്നെ ആണ്പിറവിയില് സന്തോഷിക്കുന്നതുപോലെ പെണ്‍കുട്ടി ജനിച്ചുവെന്നറിയുമ്പോള് ആഹ്ലാദിക്കാന്‍ കഴിയാതിരിക്കുന്നത് ജാഹിലിയ്യാ കാലത്തിന്റെ ശേഷിപ്പുള്ളതു കൊണ്ടു മാത്രമാണ്. അജ്ഞാനകാലത്തെ സമ്പ്രദായപ്രകാരം കുഞ്ഞ് ആണാണെങ്കില്‍ അനുമോദിക്കുകയും പെണ്ണാണെങ്കില്‍ മരിക്കുമ്പോള്‍ അനുമോദിക്കുകയും ചെയ്യുന്ന തീരിയായിരുന്നു. ഇങ്ങനെ സന്താനങ്ങള്‍ക്കിടയില്‍ വിവേചനം യാതൊരു നിലയ്ക്കും പാടില്ലെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
കുഞ്ഞിന്റെ ജനനം കൊണ്ട് സന്തോഷിക്കുന്ന മാതാപിതാക്കള്‍ കുട്ടി പിറന്നാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ നബി(സ്വ) നിര്‍ദേശിക്കുകയും മാതൃക കാണിച്ചുതരികയും ചെയ്തിട്ടുണ്ട്. മകള്‍ ഫാത്വിമ(റ) ഹസന്(റ)നെ പ്രസവിച്ചപ്പോള്‍ നബി(സ്വ) ഹസന്റെ കാതില്‍ ബാങ്ക് കൊടുത്തു. നവജാത ശിശുവിന്റെചെവിയില് ബാങ്ക് വിളിക്കുന്നതുമായി പ്രമുഖ പണ്ഡിതനായ ഇമാം നവവി(റ) രേഖപ്പെടുത്തി. ‘നവജാത ശിശുവിന്റെ ചെവിയില്‍ ബാങ്ക് വിളിക്കല് നബിചര്യയാണ്’ (ശറഹുല്‍മുഹദ്ദബ്) 1 അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുന്ന വാക്കുകള്‍ കുട്ടിയെ ആദ്യം കേള്‍പ്പിക്കുക എന്നതാണ് ഇതിന്റെ പിന്നിലെ രഹസ്യമെന്ന് ഇബ്നുല്‍ഖയ്യിം(റ) പറയുന്നു. കുട്ടിക്ക് അറിയില്ലെങ്കിലും ഇത് അവന്റെ മനസ്സില്‍ പതിയുമെന്ന് അദ്ദേഹം ഉണര്‍ത്തുന്നു.
പ്രസവാനന്തര ചടങ്ങുകളില്‍ മറ്റൊന്ന് നവജാതശിശുവിന് മധുരം നല്‍കുക എന്നതാണ്. അബൂമൂസാ(റ) പറയുന്നു: ‘എനിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. ഞാന്‍ അവനെയും കൊണ്ട് നബി(സ്വ)യുടെ അടുക്കല്‍ചെന്നു. അദ്ദേഹം അതിന് ഇബ്റാഹീം എന്ന് പേരിടുകയും ഒരു കാരക്ക കൊണ്ട് മധുരം നല്‍കുകയും അനുഗ്രഹം ചൊരിയാന്‍ പ്രാര്‍ഥിക്കുകയും ചെയ്തിട്ട് കുട്ടിയെ എനിക്ക് തന്നെ നല്കി'(ബുഖാരി) 2 പൂര്ണഗര്ഭിണിയായി മക്കയില്‍നിന്ന് ഹിജ്റ പോയ അസ്മ (പ്രവാചക പത്നി ആഇശ(റ)യുടെ സഹോദരി) ഖുബാഇല്‍ വെച്ച് പ്രസവിച്ചു. ഉടനെ കുട്ടിയെ നബി(സ്വ)യുടെ അടുക്കല്‍ കൊണ്ടുചെന്നു. അദ്ദേഹം ഒരു കാരക്ക കൊണ്ടുവരാന്‍ പറഞ്ഞു. നബി(സ്വ) അത് ചവച്ച് നീര് കുട്ടിയുടെ വായിലാക്കി. പിന്നെ കുട്ടിക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. മദീനയില്‍ മുഹാജിറുകള്‍ക്ക് ജനിച്ച ആദ്യത്തെ കുട്ടിയായിരുന്നു ഇത്.(ഇബ്നുകസീര്‍) 3 നവജാത ശിശുവിന്റെ മുടികളയുന്നതും സന്താനലബ്ധിയില്‍ സന്തോഷം പ്രകടിപ്പിച്ച് ബലികര്‍മം നടത്തലും കുട്ടിക്ക് നല്ല പേരിടലും നബി(സ്വ) കുട്ടിയുടെ ജനനത്തിനുശേഷം അടുത്ത ദിവസങ്ങളിലായി ചെയ്യാന്‍ കല്പിച്ചിട്ടുള്ള കാര്യങ്ങളാണ്.
മുടികളയലും ബലികര്‍മവും
അല്ലാഹുവിന്റെ അനുഗ്രഹമായ സന്താനലബ്ധിയില്‍ സന്തോഷം പ്രകടിപ്പിക്കുന്നതോടൊപ്പം അതിന് നാഥനോട് നന്ദിയായി നടത്തുന്ന ബലികര്‍മമാണ് അഖീഖ. നവജാത ശിശുവിന്റെ തലമുടിക്കാണ് അറബിയില്‍ അഖീഖ എന്ന് പറയുന്നത്. ഇത് നീക്കം ചെയ്യുന്നതിനോടനുബന്ധിച്ച് ബലി ആയതിനാലാണ് ആ പേര് വന്നതെന്ന് അഭിപ്രായപ്പെടുന്നു. കുട്ടി ജനിച്ചതിന്റെ ഏഴാം ദിവസം ഈ ബലി നടത്താവുന്നതാണെന്ന് ഇബ്നുല്‍ഖയ്യിം(റ) അഭിപ്രായപ്പെടുന്നു.
നബി(സ്വ) അരുളി: ‘കുട്ടിയുടെ ജനനത്തോടനുബന്ധിച്ച് ഒരു ബലിമൃഗത്തെ അറുക്കുകയും ശരീരത്തില്‍ നിന്ന് അലോസരപ്പെടുത്തുന്ന സാധനങ്ങള്‍ (മുടിപോലെ) നീക്കുകയുംചെയ്യുവിന്’ (ബുഖാരി) 4 അജ്ഞാനകാലത്തെ അറബികള്‍ക്ക് ബലിമൃഗത്തിന്റെ രക്തം ശിശുവിന്റെ ശിരസ്സിലും ശരീരത്തിലും പുരട്ടുന്ന സമ്പ്രദായമുണ്ടായിരുന്നു. അഖീഖയുടെ രക്തം കുഞ്ഞിന്റെ തലയില്‍ ഞങ്ങള്‍ പുരട്ടുമായിരുന്നു. എന്നാല്‍ ഇസ്ലാം വന്ന ശേഷം ആ സ്ഥാനത്ത് കുങ്കുമമാണ് പുരട്ടിയിരുന്നത് എന്നും ബുറയ്ദ്(റ) പറയുന്നു 5 ‘ആണ്‍കുട്ടിക്ക് വേണ്ടി രണ്ടാടിനെയും പെണ്‍കുട്ടിക്ക് വേണ്ടി ഒരാടിനെയും അറുക്കണമെന്ന് ഹദീസിലുണ്ട് (തിര്‍മുദി) 6 ഹസനുല്‍ബസ്വരി, ലയ്സ് തുടങ്ങിയവര്‍ അഖീഖ നിര്‍ബന്ധമാണെന്ന അഭിപ്രായക്കാരാണ്.
നബി(സ്വ) ഹസന്, ഹുസൈന് എന്നീ പേരക്കുട്ടികള്‍ക്കു വേണ്ടി ഓരോ ആണാടിനെ അറുത്തുവെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണായാലും പെണ്ണായാലും ഒരു മൃഗത്തെ അറുത്താല്‍ മതിയെന്ന് ഇമാം മാലിക്(റ) അഭിപ്രായപ്പെടുന്നു. ആടുകളെയും മാടുകളെയും ബലിയറുക്കാം എന്നതാണ് ഈ വിഷയത്തിലുള്ള പണ്ഡിതാഭിപ്രായം.
ഉദുഹിയ്യത്തിന്റെ മൃഗത്തിന് നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍ എല്ലാം അഖീഖത്തിനുള്ള മൃഗത്തിനും ബാധകമാണ്. ആടിന് ഒരു വയസ്സും പശുവര്‍ഗത്തിന് രണ്ടു വയസ്സും പൂര്‍ത്തിയാവണം. യാതൊരുവിധ വൈകല്യങ്ങളും ഇല്ലാത്തതുമായിരിക്കണം. ദരിദ്രര്‍ക്ക് ഭക്ഷണം ആവുക എന്ന ഉദ്ദേശ്യം സാക്ഷാത്കരിക്കുന്നതാണ് ഉത്തമമെന്ന് ഇമാം ശാഫിഈ(റ)യും മറ്റും അഭിപ്രായപ്പെടുന്നു. എന്നാല്‍ തനിക്കും കുടുംബത്തിനും കൂട്ടുകാര്‍ക്കുമെല്ലാം ഇത് ഉപയോഗിക്കാവുന്നതാണ്.
നാമകരണം
പിറന്ന കുഞ്ഞിന് ജനനദിവസമോ തൊട്ടടുത്ത ദിവസങ്ങളിലോ അര്‍ഥവത്തും മനോഹരവുമായ പേരിടണം. ബലിമൃഗത്തെ അറുക്കുന്നില്ലെങ്കിലും പ്രസവദിവസം കുട്ടിക്ക് പേരിടാം. നല്ല പേരുകള്‍ ഇടുക എന്നത് ഒരു പിതാവിന് സന്താനങ്ങളോടുള്ള ബാധ്യതയാണ്. കാരണം ആ പേരിലാണ് കുട്ടി സമൂഹത്തില്‍ പിന്നീട് അറിയപ്പെടുന്നത്.
ചീത്ത ആശയത്തെ ദ്യോതിപ്പിക്കുന്നതും ശിര്‍ക്ക്(ബഹുദൈവവിശ്വാസം)പരമായ അര്‍ഥമുള്ളതുമായ പേരുകള്‍ വര്‍ജിക്കേണ്ടതാണ് എന്ന് റസൂല്‍(സ്വ) ഉണര്‍ത്തി. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസത്തിനുശേഷം തിന്മയെ കുറിക്കുന്ന പേര് എത്ര ചീത്ത തന്നെയാണ് (49:11). ദുഷിച്ച പേരുകളെ മാറ്റി പുനര്‍നാമകരണം ചെയ്തിതന് ഒട്ടേറെ ഉദാഹരണങ്ങറുണ്ട്. അബൂഹുറയ്റ(റ) പറയുന്നു: സൈനബിന്റെ പേര് ബര്‍റ(പുണ്യവതി) എന്നായിരുന്നു. അവള് സ്വയം വാഴ്ത്തുകയാണെന്ന് വിമര്‍ശിക്കപ്പെട്ടു. അപ്പോള്‍ നബി(സ്വ) അവളുടെ പേര് സൈനബ് എന്നാക്കി(ബുഖാരി) 7 അല്ലാഹുവിന് മാത്രം ഉപയോഗിക്കുന്ന ഗുണവിശേഷങ്ങള്‍ കൊണ്ട് മനുഷ്യര്‍ക്ക് പേരിടുന്നതും നബി(സ്വ) വിലക്കിയിട്ടുണ്ട്. രാജാധിരാജന് (മലികുല്മുലൂക്) എന്ന അര്‍ഥം വരുന്ന പേരുകള്‍ പാടില്ലെന്ന് നബി(സ്വ) അരുളി. അബ്ദുല്‍കഅ്ബ, അബ്ദുല്ഹജര്, അബ്ദുല്‍ഉസ്സാ തുടങ്ങിയവ ശിര്‍ക്ക് പരമായ ആശയങ്ങള്‍ വരുന്നതിനാല്‍ നിരോധിക്കപ്പെട്ട പേരുകളില്‍ ഉള്‍പ്പെടുന്നു.
നല്ല ആശയങ്ങളുള്ള മനോഹരമായ പേരുകളാണ് കുട്ടികളെ വിളിക്കേണ്ടത്. അല്ലാഹുവിന്റെ വിശിഷ്ടനാമങ്ങള്‍ അബ്ദു ചേര്‍ത്ത് വിളിക്കുന്നത് നല്ലതാണ്. നബി(സ്വ) പറഞ്ഞു. അബ്ദുല്ല, അബ്ദുര്‍ഹ് മാന്‍ എന്നിവയാണ് അല്ലാഹുവിന് ഇഷ്ടമുള്ള പേരുകള്‍ (മുസ്ലിം) 8
നാമകരണം ചെയ്യുന്നത് പ്രവസ ദിവസത്തിലോ, ഏഴാം നാളിലോ അതിനിടയ്ക്കോ ആകാവുന്നതാണ്. നബി(സ്വ) പറഞ്ഞു. ഇന്ന് എനിക്ക് ഒരു കുട്ടി പിറന്നു. എന്റെ പിതാവ് ഇബ്റാഹീമിന്റെ നാമമാണ് അവന്നു നല്‍കിയത് (മുസ്ലിം) 9
പേരിടുന്നതിന് പ്രത്യേകം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതും പുണ്യസ്ഥലങ്ങളെന്ന സങ്കല്പത്തില് മരിച്ചുപോയ മഹാത്മാക്കളെന്ന് വിശേഷിപ്പിക്കുന്നവരുടെ ഖബ്റുകള്‍ക്ക് അരികെ കൊണ്ടുപോയി പേരുകള്‍ വിളിക്കുന്ന സമ്പ്രദായവും ഇസ്ലാമിന് അന്യമാണ്.
ചേലാകര്‍മം
പുരുഷന്റെ ലിംഗാഗ്ര ചര്‍മം മുറിച്ചു കളയുകയെന്നത് (പരിഛേദനം) അറബികളിലും ജൂതന്മാര്ക്കിടയിലും സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ അംഗീകരിക്കപ്പെടുന്ന ഒരു കര്‍മമായിരുന്നു. ആണ്‍കുട്ടികള്‍ക്ക് ഖിതാന്‍(ലിംഗാഗ്രം ഛേദിക്കുന്ന കര്‍മം) നടത്തുന്നത് പ്രകൃതിപരമായ ഒരു കാര്യമായി ഗണിക്കപ്പെടുന്നു. ഇബ്റാഹീം നബി(അ)യാണ് ആദ്യമായി ഖിതാന്‍ എന്ന സുന്നത്ത് നടപ്പിലാക്കിയത്. വിശുദ്ധ ഖുര്‍ആനില്‍(2:214)ല്‍ ഇബ്റാഹീം നബി(അ)യെ അല്ലാഹു ചില വചനങ്ങളിലൂടെ പരീക്ഷിക്കുകയും അദ്ദേഹം അതു നിറവേറ്റുകയും ചെയ്തുവെന്ന് പരാമര്‍ശിക്കുന്നു. ചേലാകര്‍മവും ഇതില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് ഈ സൂക്തത്തിന്റെ വിവരണത്തില്‍ ഇബ്നു അബ്ബാസില്‍(റ)നിന്ന് ഉദ്ധരിക്കപ്പെടുന്നുണ്ട്.
ഇബ്റാഹീം നബി(അ) എണ്‍പതാമത്തെ വയസ്സില്‍ ഖദൂമില്വെച്ച് ചേലാകര്‍മം ചെയ്തുവെന്ന് അബൂഹുറയ്റ(റ)യില്‍ നിന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഹദീസില്‍ വന്നിട്ടുണ്ട്. ഈ സമ്പ്രദായത്തെ ഇസ്ലാം അംഗീകരിക്കുകയും പ്രകൃതിയുടെ തന്നെ താല്പര്യത്തില് പെട്ടതാണെന്ന് നബി(സ്വ) പ്രഖ്യാപിക്കുകയും ചെയ്തു (മുസ്ലിം) 10 മുഹമ്മദ് നബി(സ്വ) മക്കയില്‍ ഭൂജാതനാകുമ്പോള്‍ അറബ് ജനതയെല്ലാം ചേലാകര്‍മം നടത്തുന്ന പതിവ് സ്വീകരിക്കുന്നവരായിരുന്നു. പിതാമഹന് അബ്ദുല്‍മുത്വലിബ് അറബികള്‍ സ്വീകരിച്ചുവന്നിരുന്ന ആചാരപ്രകാരം ഏഴാം ദിവസം നബി(സ്വ)യുടെ ചേലാകര്‍മം നടത്തി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മുസ്ലിംകളെല്ലാം ഈ കര്‍മം നടത്തുന്നവരാണ്. എന്നാല്‍ ഇതിന്റെ മതവിധിയുടെ കാര്യത്തില്‍ പണ്ഡിതന്മാര് ഭിന്നാഭിപ്രായക്കാരാണ്. ശാഫിഈയും അഹ്മദും മാലികും ഇത് നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ അബൂഹനീഫയും ഹസന്ബസ്വരിയും ചേലാകര്‍മം സുന്നത്ത് മാത്രമാണെന്ന് അഭിപ്രായപ്പെടുന്നു. ചുരുക്കത്തില്‍ ചേലാകര്‍മം നിര്‍ബന്ധമാണെന്നതിന് വ്യക്തമോ സ്വീകാര്യമോ ആയ തെളിവുകളൊന്നുമില്ലാത്തതിനാല്‍ അത് പ്രകൃതിപരമായ കാര്യങ്ങളില്‍പെട്ട മുസ്ലിംകള് അനുവര്‍ത്തിക്കല്‍ പുണ്യകരമായ കര്‍മമായി മനസ്സിലാക്കുകയാണ് വേണ്ടത്.
ചേലാകര്‍മത്തിന് നിര്‍ണിതമായ സമയമില്ല എന്ന് ഇമാം നവവി നൈലുല്‍ ഔതാറില്‍ രേഖപ്പെടുത്തുന്നു. നബി(സ്വ)യുടെ അനുചരന്മാര് കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായ ശേഷമാണ് ചേലാകര്‍മം നടത്തിയിരുന്നത് (സാദുല്‍മആദ്) 11 പ്രത്യേക സമയപരിധി വെച്ചിട്ടില്ലെങ്കിലും കുട്ടികളെ പ്രയാസപ്പെടുത്തുന്ന വിധം അത് നീട്ടിക്കൊണ്ടുപോകാതെ സൗകര്യംപോലെ എത്രയും വേഗം അത് നിര്‍വഹിക്കുന്നതാണ് നല്ലത്. ഏഴാം വയസ്സില്‍ നമസ്കാരം ശീലിപ്പിക്കുകയും വൃത്തിയുടെ സംസ്കാരം കുട്ടിയില്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ആ പ്രായത്തിന്റെ മുമ്പുതന്നെ നടത്തുന്നതാണ് അഭികാമ്യമെന്ന് പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു.
ഇബ്റാഹീം നബി(അ) ഇസ്ഹാഖിന് ഏഴാം നാളില്‍ ഖിതാന്‍ നടത്തിയതുപോലെ നബി(സ്വ)യുടെ പുത്രി ഫാത്വിമ, പുത്രന് ഏഴാം നാളില്‍ ഖിതാന്‍ നടത്തിയ റിപ്പോര്‍ട്ടുമുണ്ട്. ചേലാകര്‍മം ഒരാഘോഷത്തിന്റെ പ്രതീതിയില്‍ സദ്യയും മറ്റും വിളമ്പുന്ന വലിയ ചടങ്ങായി സംഘടിപ്പിക്കുന്നത് മതത്തിന്റെ സംസ്കാരത്തില്‍ പെട്ടതല്ല.
ചേലാകര്‍മത്തിന്റെ ആരോഗ്യശാസ്ത്ര സംബന്ധമായ ഗുണങ്ങളും അതിന്റെ ആവശ്യകതയും മനസ്സിലാക്കി വൈദ്യശാസ്ത്രം ഒരുചികിത്സ എന്ന നിലയ്ക്കും രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കും ഇത് നിര്‍ദേശിക്കുന്നുണ്ട്. പുരുഷന്റെ ജനനേന്ദ്രിയത്തിന്റെ അഗ്രത്തില്‍ മൂത്രാവശിഷ്ടങ്ങള് കെട്ടിനില്ക്കാന് സാധ്യതയുള്ളതിനാല്‍ അത് ശുചിത്വത്തെ ബാധിക്കുകയും രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.
സ്ത്രീയുടെ യോനിമുഖത്ത് ഉയര്ന്നുനില്ക്കുന്ന കൃസരി എന്ന അവയവം പൂര്‍ണമായോ ഭാഗികമായോ മുറിച്ചുനീക്കുന്നതാണ് സ്ത്രീ ചേലാകര്‍മം. നബി(സ്വ) മക്കയില്‍ ഇസ്ലാമിക പ്രബോധനം നടത്തുമ്പോള്‍ അറബ് സമൂഹത്തില്‍ ആണ്ചേലാകര്മം പോലെതന്നെ പെണ് ചേലാകര്‍മവും ഒരു സമ്പ്രദായമായിരുന്നു. ഇത് നടത്തപ്പെട്ട നിലയിലായിരുന്നു ഇസ്ലാം സ്വീകരിച്ച സ്ത്രീകളുണ്ടായിരുന്നത്. ഈ സ്ത്രീകളെ ഇതേ നിലയില്‍ നബി(സ്വ) അംഗീകരിച്ചു. എന്നാല്‍ പുരുഷന്റെ ചേലാകര്‍മത്തിന് റസൂല്‍(സ്വ) കല്പിച്ചതുപോലെ സ്ത്രീകളുടെ ചേലാകര്‍മത്തിന് നിര്‍േദശം നല്‍കിയതായി തെളിവില്ല.
ഹദീസ് നിദാന ശാസ്ത്രത്തില്‍ അവഗാഹമുള്ള പണ്ഡിതന്മാര് അഭിപ്രായപ്പെട്ടത് പ്രകാരം സ്ത്രീകളുടെ ചേലാകര്‍മ വിഷയത്തില്‍ റസൂല്‍(സ്വ) കല്പിക്കുകയോ അഭികാമ്യമാണെന്ന് പ്രസ്താവിക്കുകയോ ചെയ്തതായി അന്യൂനമായി ഒരു ഹദീസും വന്നിട്ടില്ല. അറബ് സമൂഹങ്ങളില്‍ നിലനിന്ന സമ്പ്രദായം എന്നനിലയ്ക്ക് ചില കര്‍മശാസ്ത്ര പണ്ഡിതന്മാര് നിര്‍ബന്ധം, പുണ്യകര്‍മം, അനുവദനീയം എന്നിങ്ങനെ വ്യത്യസ്ത വിധികള്‍ ഈ വിഷയത്തില്‍ പ്രസ്താവിച്ചിട്ടുണ്ട് എന്നു മാത്രം. സ്ത്രീകളുടെ കൃസരി പൂര്‍ണമയോ ഭാഗികമായോ ഛേദിക്കുന്നതില്‍ ആരോഗ്യപരമായി യാതൊരു നന്മയും വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നില്ല.
മുലയൂട്ടല്‍
ജന്തുക്കളധികവും കുഞ്ഞുങ്ങളെ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തുന്ന സസ്തനികളാണ്. പ്രസവം നടക്കുമ്പോഴേക്കും സ്തനം പാലുചുരത്താന്‍ പാകപ്പെടുകയും മുലപ്പാല്‍ മാത്രം കുടിക്കാന്‍ കഴിയും വിധം കുഞ്ഞിന്റെ ദഹനേന്ദ്രിയങ്ങള്‍ സജ്ജമാവുകയും ചെയ്യുന്നു. ഒരു മനുഷ്യക്കുഞ്ഞ് പിറക്കുമ്പോള്‍ അതിനു ആവശ്യമായ ഭക്ഷണം അല്ലാഹു മാതാവിന്റെ ശരീരത്തില്‍ തന്നെ തയ്യാര്‍ ചെയ്തിരിക്കുന്നു എന്നത് അത്ഭുതമാണ്. മുലപ്പാല്‍ എന്ന പ്രകൃതിജന്യമായ ഈ പാനീയം അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തിന്റെയും സൃഷ്ടികളോടുള്ള കാരുണ്യത്തിന്റെയും മഹത്തായ ദൃഷ്ടാന്തമാണ്. പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖാതാവായ ശൈഖ് മുഹമ്മദ് അബ്ദ രേഖപ്പെടുത്തുന്നു. മാതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് മുല കൊടുക്കാനുള്ള ദൈവിക കല്പന വന്നത് മനുഷ്യ പ്രകൃതി അത് ആവശ്യപ്പെടുന്നതു കൊണ്ടാണ്. കുട്ടിയുടെ വളര്‍ച്ചയുടെ വവിധ ഘട്ടങ്ങള്‍ക്കനുസരിച്ച് അവന് അനുയോജ്യമായത് മുലപ്പാലാണ്.
അല്ലാഹു കനിഞ്ഞേകിയ മഹത്തായ അനുഗ്രഹമാണ് മുലപ്പാല്‍. മതാവിനും കുഞ്ഞിനും ഇതു നന്മയാകുന്നു. അല്ലാഹു കനിഞ്ഞേകിയ മുലപ്പാല്‍ കുഞ്ഞിന് നല്‍കുക തന്നെ വേണം. അത് പാഴാക്കിക്കളയുന്നതും നിഷേധിക്കുന്നതും അല്ലാഹുവിനോട് കാണിക്കുന്ന നിന്ദയും കുഞ്ഞിന്റെ അവകാശ നിഷേധവുമാണ്. അതുകൊണ്ടാണ് ഈ മുലപ്പാല്‍ സൃഷ്ടിച്ച അല്ലാഹു മാതാക്കളോട് രണ്ടു വര്‍ഷം അതു കുഞ്ഞിനു നല്കാന് കല്പിക്കുന്നത്. ‘മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ടു കൊല്ലം മുലയൂട്ടേണ്ടതുണ്ട്. കുട്ടിയുടെ മുലകുടി പൂര്‍ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. മുലകൊടുക്കുന്ന മാതാക്കള്‍ക്ക് മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു‘ (2:233).
മരണം, വിവാഹമോചനം എന്നീ കാരണങ്ങളാല്‍ കുഞ്ഞിന് മുലയൂട്ടാന്‍ അനുയോജ്യമല്ലാത്ത സാഹചര്യങ്ങളുണ്ടായാല്‍ മറ്റാരെങ്കിലും മുലപ്പാല്‍ നല്കി വളര്‍ത്തണമെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നു. ‘ഇനി നിങ്ങള്‍ ഇരുവിഭാഗത്തിനും ഞെരുക്കമുണ്ടാവുകയാണെങ്കില് അയാള്‍ക്ക് വേണ്ടി മറ്റൊരു സ്ത്രീ മുലകൊടുത്ത് കൊള്ളട്ടെ’ (65:6).
മാതാവ് കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിലൂടെ കുഞ്ഞിന്റെ വിശപ്പിന് പരിഹാരം മാത്രമല്ല കിട്ടുന്നത്. ഒപ്പം സ്നേഹവാത്സല്യങ്ങള്‍ കൂടി ചുരത്തിക്കൊടുക്കുകയും മാതാവും കുഞ്ഞും തമ്മില്‍ വൈകാരികബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്യാന്‍ അത് നിമിത്തമാവുന്നു. മാതാവിന് അതിനു സാധിക്കാതെ വന്നാല്‍ മാതാവല്ലാത്തവര്‍ കുഞ്ഞിന് മുലപ്പാല്‍ നല്കുന്നു. അപ്പോള്‍ അവരെ സ്വന്തം മാതാവിനെപ്പോലെ പരിഗണിക്കണമെന്നാണ് ഇസ്ലാം കല്പിക്കുന്നത്. തന്റെ മാതാവിനെയും സഹോദരിമാരെയും വിവാഹം ചെയ്യാന്‍ പാടില്ലാത്തതുപോലെ മുലപ്പാല്‍ നല്കിയ പോറ്റുമ്മയെയും അവരുടെ പെണ്മക്കളെയും വിവാഹം ചെയ്യാന്‍ പാടുള്ളതല്ല.
അല്ലാഹു പറയുന്നു: ‘നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, നിങ്ങളെ മുലയൂട്ടിയ പോറ്റമ്മമാര്‍, മുലകുടിബന്ധം മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവരെ വിവാഹംചെയ്യല്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു’ (4:23).
മുലപ്പാലിന്റെയും മുലയൂട്ടുന്നതിന്റെയും പ്രാധാന്യവും മുലയൂട്ടല്‍ ഒരുദൈവിക ശാസനമാണെന്ന തത്ത്വവും വിസ്മരിച്ച് കുഞ്ഞുങ്ങള്‍ക്ക് കൃത്രിമപ്പാല്‍ നല്കുന്ന ഒരു പ്രവണത ആധുനികകാലത്ത് വര്‍ധിച്ചുവരുന്നു.
പ്രസവിച്ച ഉടനെയുള്ള കുഞ്ഞിന്റെ ഭക്ഷണമാണ് മുലപ്പാല്‍. ചോരയെ പാലാക്കി മാറ്റാന്‍ കഴിവുള്ള ഗ്രന്ഥിയാണ് സ്തനം. കൗമാരത്തോടെ പെണ്‍കുട്ടിയുടെ സ്തനം വളരാന്‍ തുടങ്ങുന്നു. അണ്ഡാശയങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ് സ്തനവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നത്. അതില്‍ ധാരാളമായി കൊഴുപ്പ് നിക്ഷേപിക്കപ്പെടുകയും അതുമൂലം മുലക്കണ്ണുകള്‍ വികസിക്കുകയും അവയ്ക്ക് ചുറ്റുമുള്ള ഭാഗത്തിന്റെ നിറം മാറിത്തുടങ്ങുകയും ചെയ്യുന്നു. പാല് ഉത്പാദിപ്പിക്കുന്ന പതിനേഴു യൂനിറ്റുകളാണ് ഒരു സ്തനത്തിലുണ്ടാവുക. ഓരോ യൂനിറ്റും ആയിരക്കണക്കിന് മുന്തിരികളുള്ള ഓരോമുന്തിരക്കുലയുടെ ആകൃതിയാണുണ്ടാവുക.
‘ആല്‍വിയോളസ്സുകള്‍’ എന്ന് വിളിക്കപ്പെടുന്ന ഇവയിലാണ് പാലുണ്ടാകുന്നത്. ഗര്‍ഭകാലത്ത് സ്ത്രീയുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഈസ്ട്രജന്റെയും പ്രോജസ്റ്രറോണ്ന്റെയും സ്വാധീനത്താല്‍ ഒത്തുകുടി സ്തനങ്ങള്‍ വളരുന്നു. ഗര്‍ഭത്തിന്റെ ഇരുപത്തി ഏഴാം ആഴ്ചയോടെ പിറ്റിയൂട്ടറി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന പ്രോലാക്ടിന്‍ ഹോര്‍മോണ്‍ ആല്‍വിയോ ളസ്റ്റുകളെ ഉത്തേജിപ്പിക്കാന്‍ തുടങ്ങുന്നു. ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ എല്ലാ പോഷകമൂല്യങ്ങളും കൃത്യമായി അളന്നു തൂക്കി ചേര്‍ത്തുണ്ടാക്കിയത് പോലെയാണ് മുലപ്പാലിന്റെ ഘടന. ലാക്ടാന്ബുമിന്, ലോക്ടോഗ്ളോബുലിന് തുടങ്ങിയവയും കൊഴുപ്പ്, ജീവകങ്ങള്‍, ലവണങ്ങള്‍ തുടങ്ങിയവയും ആവശ്യാനുസൃതം മുലപ്പാലിലുണ്ട്. ഇവ വളരെ പെട്ടെന്ന് ദഹിക്കുന്നു. മാതാവിന്റെ ശരീരത്തിലെ രോഗാണുക്കളല്ലാതെ മുലപ്പാലില്‍ പുറത്തുനിന്നും രോഗാണുക്കള്‍ കടക്കാനുള്ള സാധ്യത തീരെയില്ല (ഇസ്ലാം വാള്യം1, പേജ് 133, 134).
കുട്ടിക്ക് രണ്ടു വര്‍ഷമാണ് മാതാവ് മുലയൂട്ടേണ്ടത്. അതിനിടയ്ക്ക് മുലകുടി നിര്‍ത്തേണ്ട സാഹചര്യമുണ്ടായാല്‍ ഭാര്യാഭര്ത്താക്കന്മാര് പരസ്പരം കൂടിയാലോചന നടത്തിയും തൃപ്തിപ്പെട്ടുമായിരിക്കണം അതു തീരുമാനിക്കേണ്ടത്. ഒരുകുഞ്ഞിന്, മുല കൊടുക്കുമ്പോള്‍ സ്ത്രീ ഗര്ഭിണിയാകാതിരിക്കലാണ് കുഞ്ഞിന്റെ ആരോഗ്യത്തിനും സുരക്ഷക്കും അഭികാമ്യം എന്നാണ് പണ്ഡിതമതം. മുലകുടികാലമത്രയും ഭാര്യാഭര്ത്താക്കന്മാര് ശാരീരിക ബന്ധം ഉപേക്ഷിക്കുന്നത് കൂടുതല്‍ പ്രയാസങ്ങള്‍ക്ക് ഇടവരുത്തുന്നുവെങ്കില്‍ ശാരീരികമായി ബന്ധപ്പെടുകയും ഗര്‍ഭധാരണം നടക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യാമെന്നാണ് ഡോ. യുസുഫുല്‍ഖറദാവി അല്‍ഹലാല്‍ വല്‍ഹറാമു ഫില്‍ ഇസ്ലാം എന്ന വിഖ്യാതഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നത്.
മുലകുടി നിര്‍ത്തുന്നതുപോലും കുഞ്ഞുങ്ങളെ പ്രയാസപ്പെടുത്തുന്നവിധം പൊടുന്നനെയാവരുതെന്ന് ഇബ്നുല്‍ ഖയ്യിം(റ) നിര്‍ദേശിക്കുന്നു.
പെണ്‍പിറവി
പ്രയാസത്തിന്മേല്‍ പ്രയാസം സഹിച്ചു കൊണ്ടാണ് ഏതൊരു മാതാവും കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നത്. പ്രസവ വേദനയുടെ ഘട്ടം കൂടി തരണം ചെയ്ത ശേഷം കുഞ്ഞു പിറക്കുമ്പോള്‍ മാതാവിന്റെ മുഖം ആഹ്ലാദ ഭരിതമാകുന്നു. ഒരു കുഞ്ഞിന്റെ ജനനം മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സന്തോഷം പ്രദാനം ചെയ്യുന്ന ദൈവികാനുഗ്രഹമാണ്. പിറന്ന കുഞ്ഞ് ആണായിരുന്നാലും പെണ്ണായിരുന്നാലും അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ സന്തോഷിച്ച് അവന് നന്ദി കാണിക്കുന്നത് പോലെ മറ്റുള്ളവര്‍ സന്തോഷം അറിയിക്കുന്നതും ആശംസകള്‍ നേരുന്നതും പുണ്യകര്‍മവും സ്നേഹപ്രകടനത്തിന്റെ ഭാഗവുമാണ്.
അജ്ഞാന കാലത്ത് (ജാഹിലിയ്യാ) അറബികളില്‍ ചിലര്‍ ആണ്‍കുട്ടികളുടെ ജനനത്തില്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ പെണ്‍പിറവി അവര്‍ അപമാനമായി കണ്ടിരുന്നു. പെണ്‍കുട്ടികള്‍ ജനിക്കുമ്പോഴല്ല മരിക്കുന്ന സന്ദര്‍ഭത്തിലായിരുന്നു അവര്‍ അനുമോദനം അറിയിച്ചിരുന്നത്. പെണ്‍കുഞ്ഞ് പിറന്നു എന്നറിഞ്ഞാല്‍ അപമാന ഭാരത്താല്‍ സമൂഹ മധ്യത്തില്‍ നിന്ന് ഒറ്റപ്പെട്ട് കഴിയാനായിരുന്നു അവര്‍ താത്പര്യപ്പെട്ടിരുന്നത്. വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം ഇങ്ങനെ ഉണര്‍ത്തുന്നു. അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്കപ്പെട്ടാല് കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ടു പോകുന്നു. അവന് സന്തോഷവാര്‍ത്ത നല്കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന് ഒളിച്ച് കഴിയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ അതല്ല മണ്ണില്‍ കുഴിച്ചു മൂടണമോ (എന്നായിരിക്കും അവന്റെ ചിന്ത) ശ്രദ്ധിക്കുക, അവര്‍ എടുക്കുന്ന തീരുമാനം എത്ര ചീത്ത'(16 58,59).
ഇത് അന്ന് അറബികളില്‍ മാത്രമായിരുന്നില്ല. സംസ്കാരകളിത്തൊട്ടിലുകളെന്നു പുകള്‍ പെറ്റ റോമും പേര്‍ഷ്യയും ഗ്രീസുമെല്ലാം പെണ്പിറവിയോട് ഇതോ ഇതിനെക്കാള്‍ ഹൃദയഭേദകമോ ആയ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ആധുനിക സമൂഹവും ഈ സ്ത്രീജന്മ വിരുദ്ധതയില്‍ ഒട്ടും പിന്നിലല്ല. പെണ്‍കുട്ടിയാണ് ജനിച്ചത് എന്നറിഞ്ഞാല്‍ ഒരു സഹതാപഭാവമാണ് സമൂഹം പൊതുവെ പ്രകടിപ്പിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ ലിംഗനിര്‍ണയത്തിന് ശാസ്ത്രീയ സംവിധാനമുള്ളതിനാല്‍ ഭ്രൂണാവസ്ഥയില്‍ അതിനെ നശിപ്പിക്കുന്ന ലജ്ജാകരമായ പുതിയ പ്രവണതയാണ് ഇപ്പോള്‍ നടക്കുന്നത്. നിയമങ്ങളെയെല്ലാം മറികടന്ന് ഇത് ഇന്നും നിര്‍ലജ്ജം വ്യാപിക്കുക തന്നെയാണ്.
അല്ലാഹുവിന്റെ തീരുമാനത്തിനനുസരിച്ച് മാത്രമാണ് ആണും പെണ്ണുമായി സന്താനങ്ങളെ ലഭിക്കുന്നത്. പ്രാര്‍ഥനയിലൂടെ ആഗ്രഹം സഫലീകരിക്കാന്‍ സ്രഷ്ടാവിനോട് തേടുകയും അവന് നല്കുന്നതില് സംതൃപ്തിയടഞ്ഞുകൊണ്ട് നന്ദിപൂര്‍വം ജീവിക്കുകയുമാണ് വിശ്വാസി ചെയ്യേണ്ടത്.
അല്ലാഹു പറയുന്നു: ‘അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന് ഉദ്ദേശിക്കുന്നത് അവന് സൃഷ്ടിക്കുന്നു. അവന് ഉദ്ദേശിക്കുന്നവര്‍ക്ക് അവന് പെണ്മക്കളെ പ്രദാനം ചെയ്യുന്നു. അവന് ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന് ആണ്മക്കളെയും പെണ്മക്കളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന് ഉദ്ദേശിക്കുന്നവരെ അവന് വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന് സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു‘ (42:49,50).
പെണ്‍കുട്ടി ജനിക്കുന്നത് അപമാനമായി കണക്കാക്കിയിരുന്ന കാലത്ത് പെണ്‍കുട്ടികളുടെ ജനനം മാതാപിതാക്കള്‍ക്ക് ഒരു ഭാഗ്യമായി റസൂല്‍(സ്വ) പഠിപ്പിച്ചു. അവരെ സംരക്ഷിക്കാന്‍ അവസരം ലഭിക്കുന്നത് ഭാഗ്യമാണെന്ന് നബി(സ്വ) ഉണര്‍ത്തി. അനസ്(റ) പറയുന്നു: തിരുമേനി(സ്വ) അരുളി. രണ്ട് പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകുന്നതുവരെ ശരിക്ക് സംരക്ഷിച്ചവനും ഞാനും അന്ത്യനാളില്‍ ഇതുപോലെയായിരിക്കും. നബി(സ്വ) തന്റെ വിരലുകള്‍ ചേര്‍ത്തുപിടിച്ചു (മുസ്ലിം) ))സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 38, ഹദീസ് 263112
പെണ്‍പിറവിയില്‍ സത്യവിശ്വാസി വേവലാതി കൊള്ളുകയല്ല, അവരെ സംരക്ഷിക്കാനായത് ഭാഗ്യമായി കണ്ട് സ്വര്‍ഗ പ്രവേശനത്തില്‍ അതൊരു നിമിത്തമായി തീരട്ടെ എന്ന് ആശിക്കുകയാണ് വേണ്ടത്.
References
- അല്‍ മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്, അബൂസകരിയ്യാ മുഹ്യിദ്ദീന് യഹ്യ ബ്നു ശറഫ് അന്നവവീ, ദാറുല്‍ ഫിക്ര്, വാള്യം 08, പേജ് 442[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2081, ഹദീസ് 5150[↩]
- അല്‍ ബിദായ വന്നിഹായ, അബുല്‍ ഫിദാഅ് ഇസ്മാഈലിബ്നു ഉമറുബ്നു കസീര്‍ (ഇബ്നു ക്സീര്‍), ദാറുല്‍ ഫിക്ര് ബൈറൂത്ത്, വാള്യം 04, പേജ് 569[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2082, ഹദീസ് 5154[↩]
- ഇര്‍വാഉല്‍ ഗലീലി ഫീ തഖ്രീജി അഹാദീസി മനാറിസ്സബീല്‍, മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ബാനീ, അല്‍ മക്തബതുല്‍ ഇസ്ലാമി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 1200, ഹദീസ് 1172[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 98, ഹദീസ് 1516[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 43, ഹദീസ് 6192[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 06, പേജ് 169, ഹദീസ് 2132[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 07, പേജ് 76, ഹദീസ് 2315[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 652, ഹദീസ് 257[↩]
- സാദുല്‍ മആദി ഫീ ഹദ്യി ഖൈറില്‍ ഇബാദി, മുഹമ്മദു ബ്നു അബീബക്ര് ബ്നു അയ്യൂബി ബ്നു സഅ്ദില്‍ ശംസിദ്ദീന്‍, ഇബ്നില്‍ ഖയ്യിം(റ), മുഅസ്സതുര്‍റിസാല ബൈറൂത്ത് & മക്തബതുല്‍ മനാറില്‍ ഇസ്ലാമിയ്യ, കുവൈത്ത്, 27ാം പതിപ്പ്, വാള്യം 02, പേജ് 398[↩]
- ഈ വിഷത്തില്‍ ധാരാളം വചനങ്ങള്‍ നബി(സ്വ)യില്നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. നബി(സ്വ) പറഞ്ഞു. ആര്‍ക്കെങ്കിലും മൂന്ന് പെണ്‍കുട്ടികളുണ്ടായി. അവരുടെ കാര്യത്തില്‍ ക്ഷമിക്കുകയും തന്റെ കഴിവനുസരിച്ച് അവര്‍ക്ക് ഭക്ഷണവും പാനീയവും വസ്ത്രവും നല്‍കുകയും ചെയ്താല്‍ അവര്‍ അവന് നരകത്തില്‍ നിന്ന് ഒരു സുരക്ഷയായിരിക്കും.
നബി(സ്വ)യുടെ പത്നി ആഇശ(റ) പറയുന്നു :’ധര്‍മം ചോദിച്ചുകൊണ്ട് ഒരു സ്ത്രീ എന്റെ അടുക്കല്‍ വന്നു. കൂടെ രണ്ടു പെണ്‍കുട്ടികളുമുണ്ട്. എന്റെ വശം ഒരു കാരക്കയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഞാനത് അവള്‍ക്ക് കൊടുത്തു. അവള് അത് വാങ്ങി രണ്ടായി കീറി രണ്ടുമക്കള്‍ക്കുമായി ഭാഗിച്ചുകൊടുത്തു. അവള് അതില്‍ നിന്ന് അല്പവും എടുത്തില്ല. പിന്നെ അവള് ആ രണ്ടു പെണ്‍കുട്ടികളെയും കൂട്ടി എഴുന്നേറ്റു പോയി. അല്പം കഴിഞ്ഞ് നബി(സ്വ) എത്തി. ഈ സ്ത്രീയുടെ കഥ ഞാന്‍ നബി(സ്വ)ക്ക് വിവരിച്ചു കൊടുത്തു. അപ്പോള്‍ റസൂല്‍ (സ്വ) പറഞ്ഞു. ആരെങ്കിലും പെണ്‍കുട്ടികളെക്കൊണ്ട് ജീവിതത്തില്‍ പരീക്ഷിക്കപ്പെടുകയും എന്നിട്ട് അവര്‍ക്ക് നല്ലത് ചെയ്തു കൊടുക്കുകയുമാണെങ്കില്‍ ആ പെണ്‍കുട്ടികള്‍ അവന് നരകത്തില്‍ കടക്കുന്നതിന് ഒരു തടസ്സമായിത്തീരും (ബുഖാരി) ((സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 07, ഹദീസ് 5995[↩]
