അനുവദനീയ ഇടപാടുകള്‍-1
ഇസ്‌ലാം മനുഷ്യരുടെ സാമ്പത്തിക ഇടപാടുകളില്‍ നീതിയും സുതാര്യതയും പരസ്പര വിശ്വാസവും ആവശ്യപ്പെടുന്നു. വഞ്ചനയും ചൂഷണവും ഒഴിവാക്കി, ഇരുപാര്‍ട്ടികള്‍ക്കും തൃപ്തിയുണ്ടാകുന്ന രീതിയില്‍ നടത്തുന്ന ഇടപാടുകളെയാണ് അനുവദനീയമായ ഇടപാടുകള്‍ ആയി കണക്കാക്കുന്നത്. വ്യാപാരം മുതല്‍ സേവനവിനിമയം വരെ, മനുഷ്യബന്ധങ്ങളെ ശക്തിപ്പെടുത്തുന്ന സാമ്പത്തിക ശൈലിയാണ് ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്നത്.
ഇടപാടുകള്‍
ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ പ്രധാനപ്പെട്ട ഒരിനമാണ് ‘ഇടപാടുകള്‍’. വിശ്വാസം, ആരാധനാ കര്‍മങ്ങള്‍ (അനുഷ്ഠാനം), സ്വഭാവ സംസ്‌കരണങ്ങള്‍ എന്നിവയെപ്പോലെ പ്രധാനമായ ഒരു വിജ്ഞാന ശാഖയാണ് ഇടപാടുകള്‍ (മുആമലാത്ത്). അതില്‍ തന്നെ കച്ചവടവുമായി ബന്ധപ്പെട്ട ഒരിനമാണ് (ബുയൂഅ്). ഈ ഓരോ ശാഖയിലും വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും അനുശാസനങ്ങള്‍ ധാരാളമുണ്ട്. ഇടപാടുകള്‍ സമ്പത്തുമായി ബന്ധപ്പെട്ട കാര്യമാണ്. അനുവദനീയം, സുതാര്യം, ചൂഷണ മുക്തം, പരസ്പര സംതൃപ്തം, ഉഭയ സമ്മതം മുതലായ ഘടകങ്ങള്‍ ഇസ്‌ലാമിക സാമ്പത്തിക ഇടപാടുകളുടെ മൗലിക ഘടകങ്ങളാണ്. കര്‍മശാസ്ത്ര (ഫിഖ്ഹ്) ഗ്രന്ഥങ്ങള്‍ ഈ വിജ്ഞാനശാഖ വളരെ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇടപാടു രംഗത്തെ മാറി മാറി വരുന്ന അവസ്ഥാന്തരങ്ങള്‍ വിശുദ്ധ ഖുര്‍ആനിന്റെയും നബി ചര്യയുടെയും മൗലിക തത്ത്വങ്ങളില്‍ നിന്നു കൊണ്ട് നിര്‍ധാരണം ചെയ്യപ്പെടുകയാണ് വേണ്ടത്.
അനുവദനീയ ഇടപാടുകള്‍
ഭൗതികവിഭവാധിഷ്ഠിത സമൂഹത്തിന്റെ വളര്‍ച്ചയുടെയും പുരോഗതിയുടെയും പ്രധാന അളവുകോല്‍ സാമ്പത്തിക ഭദ്രതയാണ്. അതുകൊുതന്നെ പരമാവധി സമ്പത്ത് സമാഹരിക്കുകയാണ് വ്യക്തികളുടെയും രാഷ്ട്രത്തിന്റെയുമെല്ലാം മുഖ്യ അജ. സുരക്ഷിതമായ ഇടപാടുകളാണ് സമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ല്. ഒന്നിലേറെ കക്ഷികള്‍ക്കിടയില്‍ നടക്കുന്ന കായികമോ ബൗദ്ധികമോ, സ്ഥൂലമോ സൂക്ഷ്മമോ ആയ മൂല്യമുള്ള വസ്തുക്കളുടെ കൈമാറ്റമാണ് സാമ്പത്തിക ഇടപാട്. വസ്തുക്കള്‍ എന്നതില്‍ ചരക്കുകള്‍, ആശയങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പെടും (അല്‍മുആമലാതുല്‍ മാലിയ്യ അസ്വാലതന്‍ വ മുആസ്വറ, ദുബ്‌യാനുബ്‌നു മുഹമ്മദുദ്ദുബ്‌യാന്‍).
ഒരു സമൂഹത്തെ വളര്‍ത്താനും തളര്‍ത്താനും സാമ്പത്തിക ഇടപാടുകള്‍ക്ക് സാധിക്കുമെന്നതിനാല്‍ സാമ്പത്തിക ഇടപാടുകളില്‍ രാഷ്ട്രവും സമൂഹവും വ്യക്തിയുമെല്ലാം സ്വാര്‍ഥരാവുകയാണ്. ഇടപാടിലെ മാന്യതയും ഇടപാടിന്റെ ധാര്‍മികതയുമൊന്നും പണത്തിനുമേല്‍ പറക്കുന്നില്ല.
എന്നാല്‍ സമ്പത്തിനെ മനുഷ്യജീവിതത്തിന്റെ നിലനില്‍പിന് അനിവാര്യമെന്നു കാണുന്ന ഇസ്‌ലാം (വിശുദ്ധ ഖുര്‍ആന്‍ 4:5) എന്തും ഇടപാടു നടത്താനും എങ്ങനെയും നടത്താനും അനുവദിക്കുന്നില്ല. സമ്പത്ത് ആത്യന്തികമായി ജനോപകാര പ്രദമാകണമെങ്കില്‍ ഇടപാടുകള്‍ നേരെയാകണമെന്ന് അത് നിഷ്‌കര്‍ഷിക്കുന്നു. സാമൂഹികസുരക്ഷയ്ക്കായി ചില നിര്‍ദേശങ്ങള്‍ അതു മുന്നോട്ടുവെയ്ക്കുന്നു. ചില ഇടപാടുകള്‍ അനുവദിക്കുമ്പോള്‍ മറ്റു ചില ഇടപാടുകള്‍ നിരോധിക്കുന്നു. ഇടപാടുകളില്‍ ചില രീതികള്‍ അംഗീകരിക്കുമ്പോള്‍ മറ്റു ചില രീതികള്‍ വിസമ്മതിക്കുന്നു. ഇതിന്റെ അടിസ്ഥാനം തെറ്റുപറ്റാത്ത ദൈവികജ്ഞാനമാണ്. ഭൗതികവീക്ഷണത്തില്‍ മനുഷ്യന് ഗുണകരമാകുന്ന പലതും യഥാര്‍ഥത്തില്‍ അവന് അപകടമുാക്കുന്നതാണ് എന്ന് പിന്നീട് മനസ്സിലാകുന്നു എന്നത് മനുഷ്യ അറിവിന്റെ പരിമിതി അടയാളപ്പെടുത്തുകയാണ്. അതിനാല്‍ തന്നെ ഇവിടെ ന്യായാന്യായങ്ങള്‍ തീരുമാനിക്കാന്‍ ദൈവിക ഇടപെടലിനേ സാധിക്കൂ. അതാണ് ഇസ്‌ലാം ഓരോ കാലത്തും പ്രവാചകന്‍മാരിലൂടെ നിര്‍വഹിച്ചത്. അവരാണ് സമൂഹത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കിയത്. മുന്‍ കാല പ്രാവാചകന്‍മാരായ ശുഐബ്, യൂസുഫ്, മൂസാ, ഈസ (അ) തുടങ്ങിവര്‍ ഇടപാടുകളിലെ ധാര്‍മിക നിയമങ്ങള്‍ ഉപദേശിച്ചിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആനും ബൈബിളുമെല്ലാം ഉണര്‍ത്തുന്നു. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യിലൂടെ പൂര്‍ണമാകുന്ന ഇസ്‌ലാമിക നിയമസംഹിത സാമ്പത്തിക ഇടപാടുകളില്‍ സമഗ്രമായി തന്നെ ഇടപെടുന്നു്.
മനുഷ്യന്റെ യഥാര്‍ഥജീവിതം ആരംഭിക്കുന്നത് മരണാനന്തരമാണെന്നും ലോകാവസാനത്തിനു ശേഷം വരുന്ന പരലോകവിജയമാണ് മനുഷ്യന്റെ മോക്ഷമെന്നും അത് ലഭിക്കാന്‍ സ്രഷ്ടാവായ ദൈവത്തിനെ മാത്രം ആരാധിക്കുകയും അവന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണമെന്നുമുള്ള അടിസ്ഥാനത്തിലാണ് ഇസ്‌ലാമിന്റെ എല്ലാ നിയമങ്ങളും പടുത്തുയര്‍ത്തിയത്. സാമ്പത്തിക ഇടപാടുകളിലും അതു തന്നെയാണ് അടിസ്ഥാനം. അതിനാല്‍ മനുഷ്യബുദ്ധിക്ക് ഇപ്പോള്‍ ഒരുപക്ഷേ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും ഇസ്‌ലാമിക മാര്‍ഗനിര്‍ദേശങ്ങളില്‍ കേക്കും. അതില്‍ സംശയിക്കാതെ വിശ്വസിക്കുകയും അംഗീകരിച്ച് അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ് ഇസ്‌ലാം പ്രഖ്യാപനമായ ശഹാദത്തിന്റെ ആശയം. മറ്റൊരുവന്റെ സ്വത്ത് അന്യായമായി ഉപയോഗിക്കുക എന്നത് ഭൗതികശിക്ഷക്കും പാരത്രിക ശിക്ഷക്കും ഒരുപോല കാരണമാകുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. തന്റെ ആരാധനപോലും സ്വീകരിക്കപ്പെടാതിരിക്കാന്‍ അത് കാരണമാകുമെന്ന് നബി(സ്വ) വിശ്വാസിയെ ഓര്‍മപ്പെടുത്തുന്നു്. എല്ലാ ഇടപാടുകളും പൊതുവെ ഇസ്‌ലാമില്‍ അനുവദനീയമാണ്. എന്നാല്‍ ചതി, ചൂഷണം, അവ്യക്തത, അനീതി, കള്ളം എന്നിങ്ങനെയുള്ള അക്രമങ്ങള്‍ കടന്നുവരുന്ന എല്ലാ ഇടപാടുകളും ഇസ്‌ലാമില്‍ നിഷിദ്ധമാണ്. ഒരു ഇടപാട് ഇസ്‌ലാമികമാണോ അല്ലേ എന്ന് വിലയിരുത്താന്‍ അടിസ്ഥാനപരമായി ഈ കാര്യങ്ങള്‍ അവയില്‍ ഇടംപിടിച്ചിട്ടുാേ എന്നു പരിശോധിച്ചാല്‍ മതി. ഇസ്‌ലാം നിര്‍ണയിക്കുന്ന അനുവദനീയതകള്‍ക്കും നിഷിദ്ധതകള്‍ക്കുമുള്ള അടിസ്ഥാനം അക്രമിക്കാനോ അക്രമിക്കപ്പെടാനോ പാടില്ല എന്ന പൊതു തത്ത്വമാണ് എന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം.
ഈ അടിസ്ഥാനത്തില്‍ കച്ചവടം, കൃഷി, വ്യവസായം, കൂലി, കടം, വായ്പ, പണയം, വാടക, പാട്ടം, ലേലം, സമ്മാനം, അനാമത്, ജാമ്യം, ഇഷ്ടദാനം, ഓഹരി, നിക്ഷേപം, ബോ്, നികുതി, ഷെയര്‍മാര്‍ക്കറ്റ്, കഫാലത്, വക്കാലത്ത്, അനന്തരാവകാശം, ദാനം, സകാത്ത്, നിധി, സുരക്ഷാ ഇന്‍ഷുറന്‍സ്, ഇന്‍സ്റ്റാള്‍മെന്റ്, പ്രൊവിഡന്റ് ഫ് തുടങ്ങി ചതിയും വഞ്ചനയും കലരാത്തതും ഏതെങ്കിലും ഒരു കക്ഷിക്ക് മാത്രം നഷ്ടം വരുത്താത്തതും ഇസ്‌ലാമിക പ്രമാണങ്ങളായ ഖുര്‍ആനും ഹദീസും ഉപപ്രമാണങ്ങളായ ഇജ്മാഉം ഖിയാസും നേര്‍ക്കുനേരെ നിരോധിച്ചിട്ടില്ലാത്തതുമായ എല്ലാ ഇടപാടുകളും ഇസ്‌ലാമില്‍ സാധുതയുള്ളതാണ്. പക്ഷേ, ഈ അനുവദിക്കപ്പെട്ട ഇടപാടുകളില്‍ തന്നെ നടേ സൂചിപ്പിച്ച അക്രമങ്ങളുടെ അംശം ചേര്‍ന്നാല്‍ അതു നിഷിദ്ധമാകും. പലിശ, ഹവാല, കള്ളക്കടത്ത്, കൈക്കൂലി, ചൂത്, ലോട്ടറി, വാതുവെപ്പ്, മണിചെയ്ന്‍, നോക്കുകൂലി, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, നിഷിദ്ധ വരുമാനം, മോഷണം, അമിതലാഭം, കൊള്ള, നിഷിദ്ധ വിനോദങ്ങള്‍, ലൈംഗിക വ്യാപാരം, അടിമ വ്യാപാരം, ഊഹക്കച്ചവടം തുടങ്ങിയ ഇടപാടുകള്‍ ഇസ്‌ലാം നിഷിദ്ധമാക്കിയ ഇടപാടുകള്‍ക്ക് ഉദാഹരണമാണ്.
കഫാലത് (ജാമ്യം)
ഇസ്‌ലാമിക ഇടപാടുകളിലെ ഒരു പ്രധാന ഇനമാണ് കഫാലത്. കഫല എന്നാല്‍ ഏറ്റെടുത്തു എന്നാണ് അര്‍ഥം. ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ ബാധ്യതയോ ഉത്തരവാദിത്തമോ ഏറ്റെടുക്കുന്നതിനാണ് ഇസ്‌ലാമികമായി കഫാലത് എന്ന് പറയുന്നത്. ഇത് ജാമ്യം എന്ന ആശയത്തെ കുറിക്കുന്നു. ഇടപാടുകളിലും മറ്റും സാക്ഷി നില്‍ക്കുക എന്ന അര്‍ഥത്തിലും ജാമ്യം നില്ക്കുക എന്ന് പ്രയോഗിക്കാറുണ്ടെങ്കിലും കഫാലത് ആ അര്‍ഥത്തെ കുറിക്കുന്നില്ല. ‘സഹോദരനെ കൊണ്ടുവന്നാല്‍ ഒരു ഒട്ടകച്ചുമട് ധാന്യം നല്കാമെന്നതിന് ഞാന്‍ ബാധ്യതയേറ്റിരിക്കുന്നു’വെന്ന് യൂസുഫ്(അ) പറയുന്ന ഖുര്‍ആന്‍ വാക്യവും (12:72) ‘ജാമ്യക്കാരന്‍ കടക്കാരനാണ്’ എന്ന നബിവചനവും കഫാലതിന് നിയമപരത നല്കാന്‍ പണ്ഡിതന്‍മാര്‍ തെളിവായി ഉദ്ധരിക്കുന്നു. ജാമ്യക്കാരന്‍ ബുദ്ധിയും തന്റേടവും ഉള്ള ആളായിരിക്കണം. ഇസ്‌ലാം അനുവദനീയമാക്കിയ കാര്യങ്ങളിലെല്ലാം സഹോദരനെ സഹായിക്കുക എന്ന നിലയിലോ അയാളുടെ ഇടപാടിന് ബലം നല്കുക എന്ന നിലയിലോ ജാമ്യം നില്ക്കാവുന്നതാണ്. ആര്‍ക്കുവേണ്ടിയാണോ ജാമ്യം നില്ക്കുന്നത് അയാളെ ജാമ്യക്കാരന്‍ അറിയണമെന്നോ അയാള്‍ക്ക് ജാമ്യക്കാരനെ അറിയണമെന്നോ നിബന്ധനയില്ല. എന്നാല്‍ ആര്‍ക്കുള്ള ബാധ്യതയാണോ ഏറ്റെടുത്തത് അയാള്‍ക്ക് ജാമ്യക്കാരനെ പരിചയമുണ്ടായിരിക്കണം.
ഉത്തരവാദിത്തമേറ്റെടുത്തതായി വ്യക്തമായി മനസ്സിലാക്കാവുന്ന ഏതു വാക്കും ജാമ്യമെടുക്കാന്‍ ഉപയോഗിക്കാം. അതുപോലെ ഒരു പ്രത്യേക സമയം നിര്‍ണിയിച്ച് ആ സമയമാകുന്നതു മുതലേ ജാമ്യം നിലവില്‍ വരികയുള്ളൂ എന്ന അവധിജാമ്യം, ജാമ്യസമയം മുതല്‍ ജാമ്യം പ്രാബല്യത്തില്‍ വരുന്ന തല്‍സമയ ജാമ്യം എന്നിവയെല്ലാം ആകാവുന്നതാണ്. ജാമ്യം എടുത്ത സമയം മുതല്‍ അയാള്‍ വെച്ച വ്യവസ്ഥയ്ക്കുവിധേയമായി ജാമ്യകാര്യത്തില്‍ ജാമ്യക്കാരന്‍ ഉത്തരവാദിയായി. ജാമ്യം പ്രാബല്യത്തിാലകുന്നതോടൊപ്പം ഉത്തമര്‍ണന് രണ്ടുപേരോടും അത് ആവശ്യപ്പെടാന്‍ അര്‍ഹതയുണ്ടായിരിക്കും. പിന്നീട് ആ ബാധ്യത ജാമ്യമേല്‍പിച്ച ആള്‍ വീട്ടിയില്ല എങ്കില്‍ ജാമ്യക്കാരന്‍ ബാധ്യസ്ഥനാകും. ഇതിനിടയില്‍ ജാമ്യക്കാരന്‍ മരണമടഞ്ഞാല്‍ ബാധ്യത അധമര്‍ണനിലേക്കുതന്നെ മടങ്ങും. അധമര്‍ണന്‍ മരണമടഞ്ഞാല്‍ ജാമ്യക്കാരനും അധമര്‍ണന്റെ അനന്തരാവകാശികളും ബാധ്യതക്കാരാകും. ഉത്തമര്‍ണന്‍ കടം സ്വമേധയാ വിട്ടുകൊടുത്താല്‍ മാത്രമേ ജാമ്യക്കാരന്‍ ബാധ്യതയില്‍ നിന്ന് ഒഴിവാകൂ. അധമര്‍ണന് അനന്തരസ്വത്തുണ്ടെങ്കില്‍ അതില്‍ നിന്ന് കടം വീട്ടേണ്ടതുണ്ട്. അധമര്‍ണനുവേണ്ടി ജാമ്യക്കാരന്‍ കടം വീട്ടിയാല്‍ അയാള്‍ക്ക് അധമര്‍ണനോട് അത് ഈടാക്കാന്‍ അവകാശമുണ്ടായിരിക്കും.
വ്യക്തിയെ ഹാജരാക്കാനോ മറ്റോ ജാമ്യം നിന്നാല്‍ അയാളെ എത്തിക്കാനുള്ള ബാധ്യത ജാമ്യക്കാരനുണ്ട്. അയാളെ കാണാതായാല്‍ കണ്ടുകിട്ടുന്നത് വരെ ജാമ്യക്കാരനെ തടവിലിടാമെന്നാണ് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ജാമ്യക്കാരന്‍ കടക്കാരനാകുന്നു എന്ന നബി(സ്വ)വചനമാണവരുടെ പ്രമാണം. ഒരാളുടെ കൈവശമുള്ള വസ്തു എത്തിച്ചുനല്കാമെന്നും നഷ്ടപരിഹാരം വസൂലാക്കിക്കൊടുക്കാമെന്നും ജാമ്യം നില്ക്കുന്നത് സാധുവാണ്. ജാമ്യം ഒരു അമാനത്താണ്. അത് മറ്റൊരാളെ രക്ഷപ്പെടുത്തുന്നതിനു മാത്രമുള്ള കുതന്ത്രത്തിനായി ഉപയോഗിക്കാന്‍ പാടില്ല. കാരണം മറുഭാഗത്തോടുള്ള അനീതിയായി അതു മാറും. പ്രതിയെ പരോളിലിറങ്ങി മുങ്ങാന്‍ അനുവദിക്കുന്നതും മറ്റും ഇങ്ങനെ കുറ്റകരമാണ്. അതേപോലെ ജാമ്യം ഒരു ദാനമാണ്. ജാമ്യക്കാരന്റെ വിശാലമനസ്സിനെ ചതിക്കാനായി അധമര്‍ണന്‍ അത് ഉപയോഗിക്കരുത്. ജാമ്യക്കാരന്‍ കടം വീട്ടിയതിനു ശേഷം തന്റെ അവകാശം ചോദിക്കുമ്പോള്‍ അധമര്‍ണന്‍ ഒഴിഞ്ഞുമാറാന്‍ പാടില്ല. ജാമ്യം റദ്ദാക്കാന്‍ ഉത്തമര്‍ണന് അവകാശമുണ്ട്. എന്നാല്‍ ഉത്തരവാദിക്കോ ജാമ്യക്കാരനോ ഉത്തമര്‍ണന്റെ അനുമതിയില്ലാതെ ജാമ്യത്തില്‍ നിന്ന് പിന്മാറാന്‍ അവകാശമില്ല.
കഫാലതിന് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ സാധാരണ ആശയത്തില്‍ നിന്ന് വ്യത്യസ്തമായി ആധുനിക അറബി വ്യവഹാരങ്ങളില്‍ സ്‌പോണ്‍സര്‍ഷിപ്പ് എന്ന മറ്റൊരു ആശയം കൈവന്നിട്ടുണ്ട്. വിദേശത്തു നിന്ന് തനിക്കുവേണ്ടി കൊണ്ടുവന്ന ജീവനക്കാരന്റെ ഉത്തരവാദിത്തം എന്നാണ് ഇത് അര്‍ഥമാക്കുന്നത്. ഇവിടെ ചില സാമ്പത്തിക ചൂഷണത്തിന്റെ ഭാഗങ്ങള്‍ ഉണ്ടാകാറുണ്ട്. അഥവാ ഞാന്‍ കൊണ്ടുവന്ന സേവകന്‍ പുറത്ത് താല്പര്യമുള്ള ഇടത്ത് പണിയെടുക്കുന്നതിന് പ്രതിഫലമായി നിശ്ചിത കൂലി മാസാന്തമോ വര്‍ഷം കൂടുമ്പോഴോ കഫീല്‍(സ്‌പോണ്‍സര്‍) കൈപ്പറ്റുന്ന രീതിയാണിത്. തൊഴിലാളിയുടെ നിയമപരമായ കടലാസുകളും മറ്റും ശരിയാക്കുന്നതിനും അയാളുടെ യാത്ര, താമസം പോലുള്ള ചെലവുകള്‍ക്കും അധ്വാനത്തിനുമല്ലാതെ ഇതൊരു വരുമാനമാക്കാന്‍ പാടില്ലാത്തതാണ്. നാട്ടില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വരുന്ന തൊഴിലാളികളില്‍ നിന്ന് ഇങ്ങനെ കൈപ്പറ്റുന്നതും അന്യായമാണ്.
വകാലത് (ഭരമേല്‍പിക്കല്‍)
താന്‍ നിര്‍വഹിക്കേണ്ട ഇടപാടുകളില്‍ ഇസ്‌ലാം അനുവദിക്കുന്ന നിബന്ധനകളോടെ മറ്റൊരു കക്ഷിയെ പ്രതിനിധിയായി ഏല്പിക്കുക എന്നാണ് വകാലത് കൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യരും മനുഷ്യരും തമ്മിലുള്ള മിക്ക ഇടപാടുകളിലും ഇസ്‌ലാം വകാലത് അനുവദിക്കുന്നുണ്ട്. വില്‍ക്കല്‍, വാങ്ങല്‍, നിര്‍മിക്കല്‍, ദാനം ചെയ്യല്‍, വിവാഹം, വിവാഹമോചനം, പണയം, വാടക, സംഭാവന കരാര്‍, കടം, മധ്യസ്ഥത തുടങ്ങി തനിക്ക് സ്വയം സാധ്യമാകുന്നതും അല്ലാത്തതുമായ മിക്ക കാര്യങ്ങളിലും വകാലത് അനുവദനീയമാണ്. കമ്പനി റപ്രസന്റീവുമാര്‍, ഏജന്റുമാര്‍, ഫ്രാഞ്ചൈസികള്‍, കോടതി വകീല്‍, ഫോര്‍മാന്‍, തുടങ്ങി പല ഉത്തരവാദിത്തങ്ങളും വകീലിന്റെ പരിധിയില്‍ വരുന്നതാണ്. അല്ലാഹുവുമായി നേരിട്ട ഇടപാടുകളായ ആരാധനകളില്‍ വാകലത് സാധുവല്ല. എന്നാല്‍ ഹജ്ജ് സ്വയം നിര്‍വഹിക്കാന്‍ സാധ്യമല്ലാത്ത നിര്‍ബന്ധസാഹചര്യങ്ങളില്‍ വകാലത് ആകാവുന്നതാണ്. തനിക്കുവേണ്ടി ദിക്ര്‍, ഖുര്‍ആന്‍ പാരായണം, ദുആ, നമസ്‌കാരം പോലുള്ള കാര്യങ്ങളിലൊന്നും മറ്റൊരാളെ വകാലത് ഏല്പിക്കാന്‍ പാടില്ല.
ഒരു അന്‍സ്വാരിയെയും അബൂറാഫിഅ് എന്ന സ്വഹാബിയെയും വകാലത്തേല്‍പിച്ചുകൊണ്ടായിരുന്നു മൈമൂന(റ)യെ നബി(സ്വ) വിവാഹം കഴിച്ചത്. കടംവീട്ടുക, ശിക്ഷകള്‍ സ്ഥിരീകരിക്കുക, നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം നബി(സ്വ) പലരെയും പ്രതിനിധികളാക്കി ഉത്തരവാദപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഹജ്ജതുല്‍ വിദാഇല്‍ തനിക്കുവേണ്ടി ബലി ഒട്ടകങ്ങളെ വാങ്ങാന്‍ നബി(സ്വ) അലി(റ)യെയാണ് ചുമതലപ്പെടുത്തിയത്. യുദ്ധത്തിനു പോകുമ്പോഴും മറ്റും അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂമിനെയും മറ്റും നബി(സ്വ) മദീനയുടെ ചുമതല ഏല്പിച്ചിരുന്നു. ഇതില്‍ നിന്നെല്ലാം വകാലത് അനുവദനീയമാണെന്ന് സിദ്ധിക്കുന്നു.
വകാലത് ഒരു ഉത്തരവാദിത്തമായതിനാല്‍ വകാലത് ഏല്‍പിക്കുന്നവനും ഏറ്റെടുക്കുന്നവനും ബുദ്ധി, പ്രായപൂര്‍ത്തി, പക്വത പോലെ ഉത്തരവാദിത്തമേല്‍ക്കാനുള്ള കഴിവുകള്‍ തികഞ്ഞ ആളുകളായിരിക്കണം. അങ്ങനെയുള്ളവരുടെ വകാലത്തു മാത്രമേ സാധുവാകൂ. വകാലത് ഏല്പിക്കുന്ന കാര്യത്തെക്കുറിച്ച് രണ്ടു പേരും അറിവുള്ളവരായിരിക്കണം. പൂര്‍ണമായി അറിയില്ലെങ്കില്‍ ഏകദേശ ധാരണയെങ്കിലും ഉണ്ടായിരിക്കണം. പിന്നീട് തര്‍ക്കങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഇത് ആവശ്യമാണ്. ഏതെങ്കിലും ഒരു കാര്യത്തിനു മാത്രമായും നിശ്ചിതകാലാവധിയിലേക്കും, അവധിയും വിഷയവും നിശ്ചയിക്കാതെ പൊതുവായും വകാലത് നല്കാവുന്നതാണ്. തര്‍ക്കങ്ങളില്‍ തനിക്കിഷ്ടമുള്ള വകീലിനെ വെക്കാന്‍ വകാലത്ത് ഏല്പിക്കുന്ന വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്; അയാളെ പ്രതിഭാഗത്തിന് തൃപ്തിപ്പെടണമെന്നില്ല.
ദൈവപ്രീതി കരുതി ചെയ്യേണ്ട പുണ്യകര്‍മമാണ് വകാലത് എങ്കിലും ആവശ്യമായ ചെലവുകളും അധ്വാന പ്രതിഫലവും കാര്യങ്ങള്‍ ഏല്പിക്കുന്നവനില്‍ നിന്ന് ഈടാക്കാവുന്നതാണ്. വകാലത്ത് ഏല്പിച്ചവനും ഏറ്റെടുത്തവനും സ്വന്തമായി എപ്പോഴും വകാലത് ദുര്‍ബലപ്പെടുത്താന്‍ അവകാശമുണ്ടായിരിക്കും. എന്നാല്‍ വകാലത് ഏല്‍പിക്കുന്ന സന്ദര്‍ഭത്തില്‍ എന്തെങ്കിലും നിബന്ധനകള്‍ വെച്ചിട്ടുണ്ടെങ്കില്‍ അതിനുവിധേയമായി മാത്രമേ ഏതു കക്ഷിക്കും ഇത് ദുര്‍ബലപ്പെടുത്താന്‍ അവകാശമുണ്ടാകൂ. പ്രത്യേകിച്ചും പ്രതിഫലം നിശ്ചയിച്ചുചെയ്യുന്നതോ വകീലിനോ വകാലത് ഏല്പിച്ചവനോ ഏകപക്ഷീയമായി നഷ്ടങ്ങള്‍ സംഭവിക്കുന്നതോ ആണെങ്കില്‍ അനുമതിയില്ലാതെ വകാലത് ദുര്‍ബലപ്പെടുത്താന്‍ പാടില്ല. വീടുണ്ടാക്കാന്‍ കരാറെടുത്ത് പകുതിയില്‍ വെച്ച് അയാളെ പിരിച്ചുവിടാന്‍ വകാലത് നല്കയിവനോ പാതിവഴിയില്‍ പിരിഞ്ഞുപോകാന്‍ വകീലിനോ പാടില്ലെന്നര്‍ഥം.
വകാലത് ഒരു അമാനത്(വിശ്വസിച്ചേല്‍പിക്കപ്പെട്ടത്) ആയതിനാല്‍ വകാലത് ഏറ്റെടുക്കുന്നവന്‍ സത്യസന്ധമായും വിശ്വസ്തതയോടെയും കാര്യം നിര്‍വഹിക്കണം. ”വിശ്വസിച്ചേല്‍പി ക്കപ്പെട്ട അനാമത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പു കല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പുകല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു”(4:58). ഖുര്‍ആന്‍ വചനവും ‘ചതിയന്‍ മുസ്‌ലിമല്ല’ എന്ന നബി(സ്വ)യുടെ വചനവും ഇതിന്റെ ഗൗരവമാണ് ഉണര്‍ത്തുന്നത്. ഇങ്ങനെ വകാലത് ഏറ്റെടുത്ത് സത്യസന്ധമായി നിര്‍വഹിച്ചതില്‍ തന്റെ ശ്രദ്ധക്കുറവു കൊണ്ടല്ലാതെ വരുന്ന നഷ്ടങ്ങള്‍ക്ക് വകീല്‍ ഉത്തരവാദിയാകുന്നതല്ല. എന്നാല്‍ അയാള്‍ മറുഭാഗത്തിനുവേണ്ടി തോറ്റുകൊടുക്കാനോ, പ്രത്യേകിച്ചും തന്റെ കക്ഷിക്ക് ശിക്ഷയോ നഷ്ടമോ പ്രതിക്രിയയോ ഉണ്ടാകുന്നതാണെങ്കില്‍ കക്ഷിയുടെ സമ്മതമില്ലാതെ അവരുടെ വാദങ്ങള്‍ അംഗീകരിച്ചുകൊടുക്കാനോ പാടില്ല.
പ്രത്യേക ഉപാധികളില്ലാതെയാണ് ചരക്കുകള്‍ വാങ്ങാനോ വില്‍ക്കാനോ വകാലത് ഏല്പിച്ചതെങ്കില്‍ കക്ഷിയുടെ ലാഭം പ്രതീക്ഷിച്ച് ഏതുചരക്കും വാങ്ങാനും വില്‍ക്കാനും വകീലിന് സ്വാതന്ത്ര്യമുണ്ട്. അതില്‍ ലാഭമോ നഷ്ടമോ പ്രശ്‌നമല്ല. എന്നാല്‍ ഇന്ന സാധനമേ ക്രയവിക്രയത്തില്‍ പാടുള്ളൂവെന്നോ ഇത്ര ലാഭമുണ്ടെങ്കിലേ വില്‍ക്കാവൂ എന്നോ വ്യവസ്ഥചെയ്താല്‍ അതനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. എന്നാല്‍ അതിലേറെ ലാഭമുള്ളതാണെങ്കില്‍ ആകാവുന്നതാണ്. നബി(സ്വ) ഉര്‍വതുല്‍ ബാഖി(റ)ന് ഒരു ദീനാര്‍കൊടുത്ത് ഒരു ആടിനെ വാങ്ങാന്‍ ഏല്പിച്ചു. അദ്ദേഹം അതുകൊണ്ട് രണ്ട് ആടുകളെ വാങ്ങി. ഒന്നിനെ ഒരു ദീനാറിന് വിറ്റു. ഒരാടും ദീനാറുമായി വന്ന അദ്ദേഹത്തിന്റെ കച്ചവടത്തില്‍ അനുഗ്രഹമുണ്ടാകാന്‍ വേണ്ടി നബി(സ്വ) പ്രാര്‍ഥിച്ചത് ഇതിന്റെ സാധുതയാണ് സൂചിപ്പിക്കുന്നത്. ഏറെ ലഭിച്ച ലാഭം കക്ഷിക്ക് അര്‍ഹതപ്പെട്ടതാണ്. എന്നാല്‍ ഏറെയുള്ളത് വകീലിനെടുക്കാമെന്ന് വ്യവസ്ഥയുണ്ടെങ്കില്‍ അത് അയാള്‍ക്കെടുക്കാവുന്നതാണ്. വ്യവസ്ഥ ലംഘിച്ച് നഷ്ടം സംഭവിച്ചാല്‍ വകീലാണ് അതിനുത്തരവാദി. വകാലത്ത് ഏല്പിച്ചവനുവേണ്ടി വാങ്ങിയ വസ്തു കൂടുതല്‍ വിലകൊടുത്തോ അയാളുടെ സമ്മതത്തോടെയോ വകീലിന് സ്വന്തമാക്കാവുന്നതാണ്.
വകാലത്തിന്റെ രണ്ടില്‍ ഒരു കക്ഷി മരണപ്പെടുകയോ ബുദ്ധിഭ്രംശം സംഭവിക്കുകയോ ചെയ്യുക, വകാലത്തിലൂടെ ഉദ്ദേശിച്ച കാര്യം നിര്‍വഹിക്കപ്പെടുക, ഏല്പിച്ച കാര്യം ഏല്പിച്ചവന്റെ ഉടമസ്ഥതയില്‍ നിന്ന് ഒഴിവാകുക, കക്ഷി വകീലിനെയോ വകീല്‍ കക്ഷിയെയോ ഒഴിവാക്കുക എന്നിവമൂലം വകാലത് അവസാനിക്കും.
പണയം
കടം, വായ്പ പോലെയുള്ള സാമ്പത്തിക ഇടപാടുകളില്‍, പ്രത്യേകിച്ചും കരാര്‍ പത്രികകള്‍ ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഉത്തമര്‍ണന്റെ മൂലധനത്തിന്റെ സുരക്ഷക്കായി അധമര്‍ണനില്‍ നിന്ന് മൂല്യമുള്ള വസ്തു കരുതല്‍ ധനമായി വാങ്ങുന്നതിനാണ് പണയം എന്ന് പറയുന്നത്. ഇത് വിശുദ്ധ ഖുര്‍ആനിലും പ്രവാചകന്‍(സ്വ)യുടെ ചര്യയും അനുവദനീയമായി അംഗീകരിച്ച ഇടപാടാണ്. ”ഇനി നിങ്ങള്‍ യാത്രയിലാവുകയും ഒരു എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കില്‍ പണയ വസ്തുക്കള്‍ കൈവശം കൊടുത്താല്‍ മതി. ഇനി നിങ്ങളിലൊരാള്‍ മറ്റൊരാളെ വല്ലതും വിശ്വസിച്ചേല്‍പിച്ചാല്‍ ആ വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ തന്റെ വിശ്വസ്തത നിറവേറ്റുകയും, തന്റെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ സാക്ഷ്യം മറച്ചു വെയ്ക്കരുത്. ആര്‍ അത് മറച്ചു വെയ്ക്കുന്നുവോ അവന്റെ മനസ്സ് പാപപങ്കിലമാകുന്നു. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം അറിയുന്നവനാകുന്നു”(2:283).
ഈ ഖുര്‍ആന്‍ വചനപ്രകാരം യാത്രയിലാണെങ്കില്‍ മാത്രമേ പണയ ഇടപാട് സാധുവാകുകയുള്ളൂ എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും നബി(സ്വ)യില്‍ നിന്നുവന്ന റിപ്പോര്‍ട്ടുകള്‍ മറ്റു സന്ദര്‍ഭങ്ങളിലും പണയം അനുവദനീയമാണെന്നു മനസ്സിലാക്കാം. നബി(സ്വ) ഒരു ജൂതനില്‍ നിന്ന് ബാര്‍ലി സലം വ്യവസ്ഥയില്‍ കടം വാങ്ങുകയുണ്ടായി. എന്നാല്‍ മുഹമ്മദ് തന്റെ ധനം കൈക്കലാക്കാന്‍ നോക്കുകയാണ് എന്ന് അയാള്‍ പറഞ്ഞതായി നബി(സ്വ) അറിഞ്ഞപ്പോള്‍, തന്റെ പടയങ്കി അയാള്‍ക്ക് പണയമായി നല്കി മൂലധനത്തിന് നബി(സ്വ) ഉറപ്പുനല്കുകയുണ്ടായി. നബി(സ്വ)യുടെ അനുചരന്മാരും പണയം നല്കി കടഇപാടുകള്‍ നടത്തിയിട്ടുണ്ട്.
പണയം സമൂഹത്തില്‍ പല ഉപകാരങ്ങളും കൊണ്ടുവരും. കടം നല്കുന്ന ഉത്തമര്‍ണന് മൂലധനത്തിന്മേല്‍ ഉറപ്പുകിട്ടും. അത്യാവശ്യക്കാരന് കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പണം ലഭ്യമാകും. അനാവശ്യമായി കടം വാങ്ങുന്ന പ്രവണതയും കടം വീട്ടാന്‍ കഴിവുണ്ടായിട്ടും അമാന്തം കാണിക്കുന്നതും കുറയും. ധനികന്റെ കൈയില്‍ വെറുതെ വെച്ച പണം ഉപകാരപ്രദമായി വിപണിയില്‍ ഇറങ്ങും. ഇവ പണയ ഇടപാടിന്റെ ഗുണമാണ്. എന്നാല്‍ കടമിടപാടിന് പണയം നിര്‍ബന്ധമായി വരുന്നത്, മൂല്യമുള്ള വസ്തുക്കള്‍ പണയം കൊടുക്കാനില്ലാത്ത ദരിദ്രരായ ആളുകള്‍ക്കും മറ്റും അത്യാവശ്യമായ കാര്യങ്ങള്‍ക്ക് കടം ലഭിക്കാതിരിക്കാന്‍ കാരണമാകും. ഇത് പണയത്തിന്റെ പ്രധാന ന്യൂനതയാണ്. ഇടപാടുകാര്‍ വിശ്വസ്തന്മാരായാല്‍ പണയമില്ലാതെ തന്നെ ഇടപാടുനടത്തുന്നതാണ് അഭികാമ്യവും കൂടുതല്‍ പുണ്യകരവും. വിശ്വസ്തരായ അത്യാവശ്യക്കാര്‍ക്ക് പണയം തരാന്‍ വസ്തുക്കളില്ലാത്ത സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും ഇതാണ് പരിഗണിക്കേണ്ടത്.
പണയ ഇടപാട് സാധുവാകണമെങ്കില്‍ ഇടപാടുകാര്‍ ബുദ്ധിയും പ്രായപൂര്‍ത്തിയും ഉള്ളവരാവുക, പണയവസ്തു ഉണ്ടായിരിക്കുക, പണയം നല്കിയവനോ പ്രതിനിധിയോ അത് സ്വീകരിക്കുക എന്നിവ ഉണ്ടാകണം. ഇസ്‌ലാം അനുവദിക്കുന്ന ഇടപാടുകളിലേ പണയവും അനുവദിക്കപ്പെടുകയുള്ളൂ. നിഷിദ്ധ ആവശ്യങ്ങള്‍ക്കു വേണ്ടി കടം നല്കാനോ പണയം സ്വീകരിക്കാനോ പാടില്ല. പണയവസ്തുക്കള്‍ മൂല്യമുലള്ളതും അനുവദനീയമായതും ഉടമപ്പെടുത്താന്‍ കഴിയുന്നതുമായിരിക്കണം. മദ്യം, പന്നി എന്നിവയോ കാറ്റ്, കടലിലെ മത്സ്യംപോലുള്ളവയോ പണയമാക്കാന്‍ പറ്റില്ല.
പണയം വിവിധരൂപങ്ങളിലുണ്ട്. സോപാധിക പണയം. ബാധ്യതതീര്‍ക്കുന്നതു വരെ എന്ന വ്യവസ്ഥയില്‍ പണയ വസ്തുവിന്റെ ഉടമാവകാശം പണയക്കാരന് കൈമാറ്റം ചെയ്യുന്ന രീതിയാണിത്. ഉണ്ടറതി, പാട്ടം എന്നപേരുകളില്‍ അിറയപ്പെടുന്ന കൈവശപ്പണയ രീതി. ഉത്തമര്‍ണന് മൂലധനം തിരിച്ചു കിട്ടുന്നവിധത്തില്‍ പണയവസ്തുവിന്റെ ആദായം ഉപയോഗിക്കാവുന്ന പണയരീതിയാണിത്. മൂലധനം തിരിച്ചു പിടിക്കാനായി പണയവസ്തു കോടതി മുഖാന്തിരമല്ലാതെ വില്പനാധികാരം നല്കാത്ത ചൂണ്ടി പണയം, അഥവാ വെറും പണയം. കടം വാങ്ങിയ തുകയ്ക്ക് ഈടായി ഒരുവസ്തുവിന്റെ താല്‍പര്യം കൈമാറുന്നതിന് ഒറ്റി എന്നു പറയും. ഇതുപ്രകാരം കടം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നാല്‍ ഈട് വിറ്റ് കടം വീട്ടാവുന്നതാണ്. അതുപോലെ കടത്തിനു പകരമുള്ള വസ്തുവായി ഈടിനെ കണ്ട് കടം വീട്ടുന്നതുവരെ തന്റെതായി ഈട് ഉപയോഗിക്കുന്ന രൂപവും ഒറ്റിക്കുണ്ട്. ഇതില്‍ പണയവസ്തുവിന്റെ ആദായങ്ങള്‍ കടത്തിലേക്ക് വരവു വെക്കുകയും ചെയ്യും. ഉഭയകക്ഷികള്‍ തമ്മില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം കടത്തിനു പകരമായി ഒരു വസ്തു നല്കുന്നതിന് ഈട്(ചാര്‍ജ്) എന്നു പറയും.
പണയ ഇടപാടുകളില്‍ പലതും പലിശാധിഷ്ഠിതമാണ്. പല പണയവും പലിശയോടൊപ്പമുള്ളതോ ചിലതില്‍ പണയവസ്തുവിന്റെ ആദായം പലിശയായി സ്വീകരിക്കുന്നതോ ആണ്. ആ വിധത്തിലുള്ള പണയം ഇസ്‌ലാം അനുവദിക്കുന്നില്ല. ഒരു മനുഷ്യന്റെ സാമ്പത്തിക പ്രയാസത്തില്‍ കടം നല്കി സഹായിക്കുകയാണ് ഉത്തമര്‍ണന്‍ ചെയ്യുന്നത്. ഇത് അല്ലാഹുവില്‍ നിന്നുള്ള പ്രതിഫല പ്രതീക്ഷയിലാണ് മുസ്‌ലിം നിര്‍വഹിക്കുന്നത്. എന്നാല്‍ അതിന്റെ പേരില്‍ അയാള്‍ മുടക്കുമുതല്‍ നഷ്ടപ്പെട്ട് ചതിക്കപ്പെടാതിരിക്കാനാണ് ഈടായി പണയം വാങ്ങുന്നത്. അതിനാല്‍, മൂലധനം തിരിച്ചു കിട്ടാനുള്ള ഉറപ്പ് എന്നതില്‍ കവിഞ്ഞ എന്ത് ആദായം പണയവസ്തുമുഖേനെ സ്വീകരിക്കുന്നതും പലിശയാണ്. നിഷിദ്ധമാണ്.
എന്നാല്‍ പണയവസ്തു മൃഗങ്ങളാണെങ്കില്‍ അവയുടെ പോറ്റുചെലവ് എന്ന നിലയില്‍ അവയുടെ പ്രയോജനങ്ങള്‍ പണയക്കാരന് സ്വീകരിക്കാവുന്നതാണ്. സവാരി, പാല്‍, ചാണകം, നിലം ഉഴുതല്‍, വണ്ടിവലിക്കല്‍ എന്നിവയെല്ലാം ആകാവുന്നതാണ്. മറ്റു പണയവസ്തുക്കളുടെ ആദായം സ്വീകരിക്കുന്ന ഉടമ തന്നെയാണ് അതിന്റെ സൂക്ഷിപ്പ് ചെലവുകളും മറ്റു ചെലവുകളും വഹിക്കേണ്ടത്. ഇവ പണയം നല്കിയവനില്‍ നിന്ന് ലഭിക്കാത്തപക്ഷം മൂല കടത്തിലേക്ക് അതുകൂടി പരിഗണിക്കാവുന്നതാണ്. പണയവസ്തുവിന്റെ ആദായം പോലെ തന്നെ അതിനുണ്ടാകുന്ന വളര്‍ച്ചയും ഉടമക്കുമാത്രം അവകാശപ്പെട്ടതാണ്.
ഒരിനം പണയ ഇടപാട് നാട്ടില്‍ നടപ്പുണ്ട്. ഒരു വീടോ എടുപ്പോ അതിന്റെ ഉടമ നിശ്ചിത കാലത്തേക്ക് വലിയ സംഖ്യ അഡ്വാന്‍സ് അല്ലെങ്കില്‍ പണയമായി വാങ്ങി, പണയം തന്നവന് ഉപയോഗിക്കാനായി നല്കുന്നു. താന്‍ ആ വസ്തു വാടകക്ക് നല്കിയാല്‍ ലഭിക്കുന്ന ആദായത്തിനു പകരമായി പണയസംഖ്യയുടെ പ്രയോജനം അയാള്‍ ഉപകാരപ്പെടുത്തുന്നു. പണയം നല്കിയവനാകട്ടെ തനിക്കാവശ്യമായ വസ്തുവിന്റെ പ്രയോജനമെടുക്കാന്‍ വേറെ വാടകയോ കൂലിയോ ചെലവാക്കുന്നില്ല. വാടകയുടെ കാലാവധി കഴിയുമ്പോള്‍ പണയമായി വാങ്ങിയ സംഖ്യ പൂര്‍ണമായും അയാള്‍ക്ക് തിരിച്ചു ലഭിക്കുന്നു. ഈ രീതിയില്‍ രണ്ടു കൂട്ടരും പരസ്പരം ഉപകാരമെടുക്കുന്നുണ്ട്. ഏതെങ്കിലും ഒരു കക്ഷിക്കുമാത്രമായി പ്രത്യേക നഷ്ടം സംഭവിക്കുന്നില്ല. ഇരു കൂട്ടര്‍ക്കും വരുന്ന ചെലവുകളാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നത്. ഇക്കാരണങ്ങളാള്‍ ഈ പണയത്തിന്റെ പ്രയോജനം പലിശയായി പരിഗണിക്കാവുന്നതല്ല. ഇത് അനുവദനീയമാണ്. പണയത്തിന്റെ മറ്റെല്ലാ നിബന്ധനകളും ഇവിടെയും ബാധകമാണ്.
പണയമായി നല്കുന്ന വസ്തു പെട്ടെന്ന് നശിച്ചുപോകുന്നതോ കേടുപാടുകള്‍ സംഭവിക്കുന്നതോ ആകാന്‍ പാടില്ല. പണയക്കാരന്റെ അശ്രദ്ധകൊണ്ടോ മറ്റോ പണയവസ്തുവിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് അയാള്‍ ഉത്തരവാദിയായിരിക്കും. തന്റെ സ്വത്തിന്റെ കൂടെ പണയവസ്തുവും നശിച്ചുപോകുന്നതുപോലെ സ്വാഭാവികമായുണ്ടുന്ന നഷ്ടങ്ങള്‍ക്ക് അയാള്‍ ബാധ്യസ്ഥനല്ല.കടം പൂര്‍ണമായി അവസാനിക്കുമ്പോഴേ പണയവസ്തുവിന്റെ അവധി അവസാനിക്കുകയുള്ളൂ.
കടം വീട്ടാന്‍ കഴിയാതെ വന്നാല്‍ പണയവസ്തു സ്വന്തമാക്കാന്‍ പാടില്ല. അവധി നീട്ടികൊടുക്കുകയാണ് വേണ്ടത്. നീട്ടികൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലോ,കിട്ടാക്കടമാകുന്ന സന്ദര്‍ഭത്തിലോ പണയം വില്‍ക്കാന്‍ ആവശ്യപ്പെടാവുന്നതാണ്. അതിന് അയാള്‍ വഴങ്ങുന്നില്ലെങ്കില്‍ കോടതിമുലഖാന്തിരം അത് വില്‍ക്കാനുള്ള അനുമതി വാങ്ങാവുന്നതാണ്. വിറ്റിട്ടും തീരാത്ത കടം അധമര്‍ണന്റെ ബാധ്യതയായി അവശേഷിക്കും. അയാളില്‍ നിന്ന് അത് ഈടാക്കാന്‍ മറ്റു നിയമനടപടികള്‍ സ്വീകരിക്കാവുന്നതാണ്. അവധിയെത്തിയിട്ടും കടം വീട്ടുന്നില്ലെങ്കില്‍ പണയവസ്തു വില്‍ക്കാമെന്ന് നേരത്തെ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കില്‍ പണയവസ്തുവിന് വിലനിശ്ചയിച്ചതിനു ശേഷം കടത്തിനു തുല്യമായതു മാത്രം എടുത്ത് ബാക്കിയുള്ള തുക ഉടമയ്ക്കു തന്നെ തിരിച്ചു നല്കണം.
