അനുവദനീയ ഇടപാടുകള്‍ – 2
ജീവിതത്തിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മനുഷ്യന്‍ നിരന്തരം ഇടപാടുകളില്‍ ഏര്‍പ്പെടുന്നു. വാങ്ങല്‍–വില്‍പ്പന, വാടക, സേവനങ്ങള്‍, പങ്കാളിത്തങ്ങള്‍ എന്നിവ എല്ലാം അതിന്റെ ഭാഗമാണ്. ഈ ഇടപാടുകള്‍ നീതിയോടെയും സത്യസന്ധതയോടെയും നടത്തണമെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു. അങ്ങനെ ഇസ്‌ലാമിക മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നടത്തുന്ന ഇടപാടുകളെയാണ് അനുവദനീയ ഇടപാടുകള്‍ എന്നു വിളിക്കുന്നത്. ആരെയും വഞ്ചിക്കാതെയും അവകാശങ്ങള്‍ ലംഘിക്കാതെയും നടത്തുന്ന ഇത്തരം ഇടപാടുകള്‍ വ്യക്തിക്കും സമൂഹത്തിനും ഒരുപോലെ ഗുണകരമാണ്.
കൂലി, വാടക
നിശ്ചിതമായ പ്രതിഫലം വ്യവസ്ഥചെയ്ത് ഒരു വസ്തുവിന്റെ പ്രയോജനം വിട്ടുകൊടുക്കുകയാണ് കൂലി, വാടക, പാട്ടം എന്നിവ കൊണ്ട് ഉദ്ദേശിക്കുന്നത്. വ്യക്തിയുടെ പ്രയോജനമാണെടുക്കുന്നതെങ്കില്‍ അതിന് കൂലി എന്നു പറയും. വൈദ്യന്‍, കല്പണിക്കാരന്‍, ബാര്‍ബര്‍, അധ്യാപകര്‍ തുടങ്ങി എല്ലാവിധ തൊഴിലിലും ഏര്‍പ്പെടുന്നവരുടെ പ്രവര്‍ത്തനം, അധ്വാനം എന്നിവയ്‌ക്കെല്ലാം പകരമായി നിശ്ചയിക്കുന്ന മൂല്യമാണ് കൂലി.
കൃഷിയല്ലാത്ത മറ്റു സ്ഥാവര ജംഗമ വസ്തുക്കളുടെ ഉപയോഗത്തിന് പകരമായി നിശ്ചയിക്കുന്ന പ്രതിഫലമാണ് വാടക. കൃഷിയുമായി ബന്ധപ്പെട്ട് ഭൂമി വാടകക്ക് നല്കുന്നതിനാണ് പൊതുവെ പാട്ടം എന്നു പറയുന്നത്. വാടകയും പാട്ടവും കൂലിയുമെല്ലാം ഏകദേശം ഒരേ ആശയം കുറിക്കുന്നതാണ്.
മനുഷ്യരുടെ പരസ്പര സഹകരണത്തിന്റെ വിശാല ഇടമാണ് ഇത്തരം ഇടപാടുകള്‍. അവരുടെ ഉപജീവനവും സമ്പാദനമാര്‍ഗങ്ങളും ലളിതമാക്കുകന്നതിനും ഓരോ വ്യക്തികള്‍ക്കും തങ്ങള്‍ക്കാവശ്യമുള്ളതെല്ലാം ഉടമപ്പെടുത്താനുള്ള പ്രയാസം ദൂരീകരിച്ച് അവന് ആവശ്യമുള്ളതിന്റെയെല്ലാം പ്രയോജനങ്ങള്‍ നിശ്ചിത അവധിവരെ ഉപയോഗിക്കാനും സാധിക്കുന്നു. തന്റെ ഉപയോഗം കഴിഞ്ഞ് മിച്ചമുള്ള പ്രയോജനങ്ങള്‍ വെറുതെ നശിപ്പിക്കാതെ മറ്റൊരു ആവശ്യക്കാരനു നല്കി അതിനെ രണ്ടുപേര്‍ക്കും ഉപയോഗിക്കാനും അങ്ങനെ പരമാവധി പ്രയോജനമെടുക്കാനും കഴിയും. അധ്വാനശേഷിയോ സാമര്‍ഥ്യമോ ഇല്ലാത്ത വ്യക്തിയുടെ കൈവശമുള്ള പണം മുടക്കി വസ്തുകള്‍ വാങ്ങിയാല്‍, പണമില്ലാത്തവന് തന്റെ അധ്വാനശേഷിയും നൈപുണിയും ഉപയോഗപ്പെടുത്തി അതിന്റെ പ്രയോജനമെടുക്കാന്‍ കഴിയുന്നത് സമൂഹത്തിലെ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കുറയ്ക്കാനും സമ്പത്ത് വെറുതെ കിടന്ന് നശിക്കാതിരിക്കാനും ഉപയോഗപ്പെടും. അതുകൊണ്ടു തന്നെ ഉപകാരപ്രദമായ എല്ലാ വസ്തുക്കളുടെയും ശേഷികളുടെയും പ്രയോജനങ്ങള്‍ വാടകക്ക് കൊടുക്കാനും വാങ്ങാനും ഇസ്‌ലാം അനുമതി നല്കിയിട്ടുണ്ട്.
മൂസാ നബി(അ) കൂലിക്ക് പണിയെടുത്തത് ഖുര്‍ആനില്‍ വിവരിക്കുന്നു. ‘‘ആ രണ്ടു സ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ.പിതാവ് പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക് കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക് വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത് നിന്റെ ഇഷ്ടം. നിനക്ക് പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക് എന്നെ കാണാം’‘(28:26,27).
താന്‍ ഖുറൈശികള്‍ക്കുവേണ്ടി കൂലിക്ക് ആടുമേച്ചതായി റസൂല്‍(സ്വ)പറയുന്നുണ്ട്. ഹിജ്‌റ വേളയില്‍ അബ്ദുല്ലാഹിബ്‌നു ഉറൈഖിത് എന്ന ബഹുദൈവാരാധകനെ വഴികാട്ടിയായി നബി(സ്വ) കൂലിക്ക് നിശ്ചയിച്ചിരുന്നു. മതത്തെ തെറ്റിദ്ധരിച്ച ചിലര്‍ മുസ്‌ലിംകള്‍ മുസ്‌ലിംകളുമായി മാത്രമേ ഇടപാടുകള്‍ നടത്താവൂ എന്നു പറയാറുണ്ട്. എന്നാല്‍ മാനുഷികമായ ഇടപാടുകളില്‍ മറ്റുമതവിശ്വാസികള്‍ക്കും ഇസ്‌ലാമികദൃഷ്ട്യാ യാതൊരുവിലക്കുമില്ല.
ഈ ഈടപാടുകള്‍ സാധുവാകാന്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.
- ഇരുകക്ഷികളും ബുദ്ധി, പ്രായപൂര്‍ത്തി എന്നിവ ഉള്ളവരായിരിക്കണം.
- വാടക, കൂലി, പാട്ടം എന്നിവ വ്യക്തമാക്കുന്ന വാക്കുകള്‍ പറഞ്ഞിരിക്കണം.
- പരസ്പരം തൃപ്തിപ്പെട്ടിരിക്കണം, ഉടമസ്ഥതയിലുള്ളതും ഉപകാരമെടുക്കാന്‍ കഴിയുന്നതുമായിരിക്കണം.
- ഇടപാടിന്റെ എല്ലാ വിശദാംശങ്ങളും സംശയത്തിനിടമില്ലാത്ത വിധം വ്യക്തമാക്കിയിരിക്കണം.
- വാടകയായി നല്കുന്ന വസ്തുക്കളും അവയുടെ പ്രയോജനങ്ങളും കൂലിയും ഇസ്‌ലാം അനുവദിച്ചവയാകണം.
ഇസ്‌ലാമിലെ എല്ലാ ഇടപാടുകളെയും പോലെ ഇവയും അല്ലാഹുവുമായിട്ടുള്ള കരാറിന്റെ ഭാഗമാണ്. ഇരു കക്ഷികളും ആത്മാര്‍ഥതയും സത്യസന്ധതയും നീതിയും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. ആരും ആര്‍ക്കും മനഃപൂര്‍വം നഷ്ടങ്ങളുണ്ടാക്കാന്‍ പാടില്ല. വാടകവസ്തുക്കളുടെ പരിചരണ ബാധ്യത ഉടമയ്ക്കാണ്. അത് ഉപയോഗപ്രദമാക്കി നല്‌കേണ്ടതും അയാളാണ്. വാടക വാങ്ങിയവനില്‍ നിന്നുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് പരിഹാരം നല്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. ഒരു ആവശ്യത്തിനു വേണ്ടി വാങ്ങിയ വസ്തു അതിനുവേണ്ടി ഉപയോഗിക്കുന്നതിനിടയില്‍ സ്വാഭാവികമായി കേടുവന്നാല്‍ ഉടമയാണ് അത് നന്നാക്കേണ്ടത്. ഉദ്ദേശിച്ച ജോലിക്ക് അത് ഉപയോഗപ്പെട്ടില്ലെങ്കില്‍ വാടകക്ക് അര്‍ഹത ഉണ്ടായിരിക്കില്ല. ഉടമയുടെ അശ്രദ്ധകൊണ്ടാണ് അത് കേടുവന്നതെങ്കില്‍ വാടകയ്‌ക്കെടുത്തവന് നഷ്ടപരിഹാരം നല്കാനും ഉടമ ബാധ്യസ്ഥനാണ്. വാടകയ്ക്ക് നല്കുന്ന വസ്തു, ആവശ്യം, കാലം, ഉപയോഗം, ഉപയോഗ രീതി എന്നിവയെല്ലാം വ്യവസ്ഥവെച്ചാല്‍ ഉഭയകക്ഷി സമ്മതപ്രകാരമല്ലാതെ ഇതില്‍ മാറ്റങ്ങള്‍ വരുത്താന്‍ പാടില്ല. ഇതില്‍ മാറ്റങ്ങള്‍ വരുത്തിയുണ്ടാവുന്ന നഷ്ടങ്ങള്‍ക്ക് മാറ്റം വരുത്തിയവന്ന് മാത്രമായിരിക്കും ബാധ്യത. ലാഭമുണ്ടായാല്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയവന്ന് അത് ഉപയോഗിക്കാന്‍ പാടില്ല.
ഇസ്‌ലാമികമായി അനുവദനീയമായ കാര്യങ്ങള്‍ക്കു വേണ്ടി മാത്രമേ ഈ ഇടപാടുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. കള്ളുണ്ടാക്കാന്‍ തെങ്ങും ബാറു നടത്താന്‍ കെട്ടിടം വാടകയ്ക്ക് കൊടുക്കുക, അതിര്‍ത്തി അതിക്രമിച്ചുകെട്ടാന്‍ കൂലിപ്പണിചെയ്യുക, അക്രമം കാണിക്കാന്‍ വാഹനം വാടകയ്ക്ക് കൊടുക്കുക, അസാന്മാര്‍ഗിക ആവശ്യങ്ങള്‍ക്ക് ഭൂമി പാട്ടത്തിനു നല്കുക തുടങ്ങിയവയെല്ലാം നിഷിദ്ധമാണ്. സംശയാസ്പദമായ ആവശ്യങ്ങള്‍ക്ക് വസ്തുക്കള്‍ നല്കാതിരിക്കുന്നതാണ് സൂക്ഷ്മത. അതിര്‍ത്തിയില്‍ മേയുന്നത് സൂക്ഷിക്കുക. അത് ലംഘിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നും സംശയമുള്ളതിനെ വിട്ട് സംശയമില്ലാത്തതിലേക്ക് മാറണം എന്നും നബി(സ്വ) നിര്‍ദേശിക്കുന്നുണ്ട്.
വാടകയും കൂലിയുമായി വാങ്ങുന്ന വസ്തുക്കളും അനുവദനീയമായിരിക്കണം. മദ്യവും പന്നിയുമൊന്നും അങ്ങനെ വാങ്ങാന്‍ പാടില്ല; നമുക്കുപയോഗിക്കാനല്ലെങ്കിലും. അതുപോലെ വസ്തുക്കളല്ല, അവയുടെ പ്രയോജനങ്ങളാണ് വാടകയ്ക്ക് നല്കുന്നത് ഉദാഹരണത്തിന് ഭക്ഷണം വാകടക്ക് കൊടുക്കാന്‍ കഴിയില്ല. കാരണം അത് കഴിക്കുക എന്നതാണതിന്റെ പ്രയോജനം. അതോടുകൂടി വസ്തു ഇല്ലാതാവുന്നു. എന്നാല്‍ ഭക്ഷണം പാകം ചെയ്യാനുള്ള പാത്രം വാടകക്ക് നല്കാം.
പാട്ടം
കൃഷിഭൂമി പാട്ടത്തിന് നല്കാം. ഇത് കര്‍ഷകനും ഭൂവുടമയും തമ്മിലുള്ള കൂട്ടു കൃഷിക്കു തുല്യമാണ് (മുസാറഅ). നബി(സ്വ) ഖൈബര്‍ കോട്ട കീഴടക്കിയപ്പോള്‍ ആ ഭൂമിയുടെ ഉത്പാദനത്തിന്റെ പാതി പാട്ടമായി നിശ്ചയിച്ച് കൃഷിചെയ്യാന്‍ തദ്ദേശവാസികളായ ജൂതന്മാര്‍ക്ക് തന്നെ വിട്ടുകൊടുക്കുകയാണ് ചെയ്തത്. ഭൂമിപാട്ടത്തിന് നല്കുമ്പോള്‍ ഇന്ന ഭാഗത്തുണ്ടാകുന്ന വിള എന്നോ, ഇത്ര അളവ് വിള എന്നോ നിബന്ധന വെക്കാന്‍ പാടില്ല. അത് ഏതെങ്കിലും കക്ഷിക്ക് ന്യായമല്ലാത്ത നഷ്ടങ്ങളുണ്ടാക്കിയേക്കും. എന്നാല്‍ മൊത്തം ഉത്പാദനത്തിന്റെ ഇത്ര ശതമാനം എന്ന അളവില്‍ പാട്ടം അനുവദനീയമാണ്. ഉമര്‍(റ) വിത്തും അധ്വാനവും ഒരാളുടെതാണെങ്കില്‍ അയാള്‍ക്ക് ഉത്പന്നത്തിന്റെ പകുതിയിലേറെ നല്കിയിരുന്നു. ഭൂമിയെക്കാള്‍ കര്‍ഷകന്റെ അധ്വാനത്തിന് വില പരിഗണിക്കണമെന്നും ഉത്പന്നത്തിന്റെ പകുതിയെങ്കിലും അനുവദിക്കണമെന്നുമാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത് (അല്‍ഹലാലു വല്‍ഹറാമു ഫില്‍ ഇസ്‌ലാം, ഡോ. യൂസുഫുല്‍ ഖറദാവി). വിള ശതമാനത്തിലല്ലാതെ ഭൂമി നിശ്ചിത വില നിശ്ചയിച്ച് വാടകയ്ക്കും നല്കാവുന്നതാണ്. എന്നാല്‍ കൃഷി ആവശ്യത്തിനല്ലെങ്കില്‍ മാത്രമേ ഇങ്ങനെ വാടക വാങ്ങാവൂ എന്നാണ് ചില പണ്ഡിതന്മാരുടെ നിലപാട്.
പകിടി
വസ്തുക്കള്‍ വാടകയ്‌ക്കോ കൂലിക്കോ കൊടുക്കുമ്പോള്‍ പണയം എന്ന രൂപത്തില്‍ അവയുടെ സുരക്ഷിതമായ തിരിച്ചെടുപ്പിന്റെ ഭാഗമായി ഉടമകള്‍ വാങ്ങുന്ന സംഖ്യയാണ് പകിടിയും അഡ്വാന്‍സും. കെട്ടിടങ്ങളും മറ്റും നിര്‍മിക്കാന്‍ ഏറെ പണച്ചെലവുണ്ട്. അതിന്റെ ചെറിയ അംശമായിട്ടേ വാടക വരികയുള്ളൂ. പലപ്പോഴും വിശ്വസ്തരല്ലാത്ത വാടകക്കാര്‍ വാടകയില്‍ വീഴ്ചവരുത്തുന്നു. മറ്റു ചിലപ്പോള്‍ നാട്ടിലെ ചില നിയമങ്ങളുടെ ആനുകൂല്യത്തില്‍ കരാര്‍ കാലാവധി കഴിഞ്ഞും തിരിച്ചു നല്കാതിരിക്കുന്നു. കാലികമായി വാടകയില്‍ വര്‍ധനനല്കാതിരിക്കുകയോ, ഉടമയുടെ സമ്മതമില്ലാതെ മറ്റൊരാള്‍ക്ക് മേല്‍വാടകയില്‍ നല്കുകയോ ചെയ്യുന്നു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ മുടക്കുമുതല്‍ നഷ്ടപ്പെടാതിരിക്കാനായി ഉടമകള്‍ വാടകക്കാരനില്‍ നിന്ന് മുതലിന് സമാനമായ വലിയ സംഖ്യ മുന്‍കൂറായി വാങ്ങുന്നു. ഇത് രാജ്യനിയമ പ്രകാരവും മതനിയമപ്രകാരവും ശരിയല്ല. പക്ഷേ ആരും അക്രമിക്കാനും അക്രമിക്കപ്പെടാനും പാടില്ല എന്ന തത്ത്വമനുസരിച്ച്, വിശ്വസ്തത കുറഞ്ഞ കാലത്ത് ഇങ്ങനെ ചില അരുതായ്മകളെ നിര്‍ബന്ധിതസാഹചര്യത്തില്‍ അനുവദിക്കേണ്ടിവരും. അങ്ങനെ വാങ്ങുന്ന പകിടികളും അഡ്വാന്‍സുകളും കരാര്‍ തീരുന്ന കാലാവധിയില്‍ തിരിച്ചുകൊടുക്കേണ്ടതാണ്. ഇതിനിടയില്‍ വരുന്ന മൂല്യമാറ്റങ്ങള്‍ ഇരു കക്ഷികളെയും ബാധിക്കുന്നതാണ്. വാടകയുടെ ഭാഗമെന്ന പരിഗണനയില്‍ ഈ പകിടിയുടെ കാലാവധി പൂര്‍ത്തിയാകും വരെയുള്ള ഉപയോഗവും പ്രയോജനങ്ങളും വസ്തു ഉടമക്ക് അനുവദനീയമാണ്. പരമാവധി ഇത്തരം അഡ്വാന്‍സുകള്‍ വാങ്ങാതിരിക്കുകയും വിശ്വസ്തതയോടെ വസ്തുതിരിച്ചേല്‍പിക്കുമ്പോള്‍ ഉപകാരങ്ങളടക്കം തിരിച്ചുകൊടുക്കുകയുംചെയ്യുന്നതാണ് ഉത്തമം. തന്റെ പണിക്കാരന്‍ വാങ്ങാതെ പോയ കൂലികൊണ്ടു വാങ്ങിയ ആട്ടിന്‍ കുട്ടിയെ വളര്‍ത്തി വര്‍ഷങ്ങള്‍കൊണ്ട് ആട്ടിന്‍പറ്റമാക്കി, പില്‍കാലത്ത് അയാള്‍ വന്നപ്പോള്‍ അവ മുഴുവനായും ആ കൂലിക്കാരന് തിരിച്ചു നല്കിയ മനുഷ്യന്റെ കഥ നബി(സ്വ) പറഞ്ഞു തന്നു. ആ പ്രവൃത്തി ഒരു വലിയ നന്‍മയായി അല്ലാഹു അംഗീകരിച്ചു എന്നും നബി(സ്വ) പറഞ്ഞു (ബുഖാരി) 1.
പാര്‍ട്ണര്‍ഷിപ്
ഒന്നില്‍ കൂടുതല്‍ ആളുകള്‍ സാമ്പത്തിക ഇടപാടുകളുടെ നടത്തിപ്പില്‍ ഏതെങ്കിലും വിധത്തില്‍ പരസ്പരം പങ്കുചേരുന്നതാണ് പാര്‍ട്ണര്‍ഷിപ് അഥവാ പങ്കാളിത്തം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ഇതിന് മുദാറബ, ഖിറാദ്, ശിര്‍ക എന്നീപദങ്ങളാണ് ഉപയോഗിക്കുന്നത്. പുരാതന കാലം മുതല്‍ നടപ്പിലുള്ള ഈ പങ്കുകച്ചവട രീതിക്ക് ആധുനിക സാമ്പത്തികമേഖലയില്‍ വലിയ സ്വാധീനമാണുള്ളത്. ചെറുസംരംഭങ്ങള്‍ക്കു പോലും വലിയ മുടക്കുമുതലും മനുഷ്യാധ്വാനവും ആവശ്യമായ സാഹചര്യത്തില്‍ മിക്ക ഇടപാടുകളും ഈ രൂപത്തിലാണ് ഇന്ന് നിലനില്‍ക്കുന്നത്.
മനുഷ്യര്‍ ഭിന്നശേഷിക്കാരാണ്. ചിലര്‍ക്ക് സമ്പത്തുണ്ടാകും പക്ഷേ അത് വളര്‍ത്താനുള്ള ശേഷിയോ സാമര്‍ഥ്യമോ സൗകര്യമോ ഉണ്ടായിക്കൊള്ളണമെന്നില്ല. മറ്റു ചിലര്‍ക്ക് ഈ കാര്യങ്ങളില്‍ നല്ല നൈപുണിയുണ്ടാകും പക്ഷേ മുടക്കുമുതലുണ്ടാവില്ല. വേറെ കുറേ ആളുകളുടെ കൈവശം സാമര്‍ഥ്യവും സമ്പത്തുമുണ്ടാകും. പക്ഷേ ഏതെങ്കിലും ഒരു കാര്യം പൂര്‍ത്തീകരിക്കാന്‍ അത് ഒറ്റയ്‌ക്കൊറ്റയ്ക്ക് തികയാതെ വരും. ഇതെല്ലാം മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെ സുഗമമായ ചലനത്തിനായി സ്രഷ്ടാവ് സംവിധാനിച്ചതാണ്. അതില്‍ പരസ്പരം സഹകരിച്ചും സഹവര്‍ത്തിച്ചും നീങ്ങുന്നതാണ് പ്രകൃതിയുടെ തേട്ടം. അതുകൊണ്ടു തന്നെ ഈ ഇടപാടിനെ ഇസ്‌ലാം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നുണ്ട്. നബി(സ്വ) പറഞ്ഞു. ഒരാള്‍ തന്റെ കൂട്ടുകാരനെ വഞ്ചിക്കാത്തിടത്തോളം കാലം രണ്ടു കൂട്ടുകാരില്‍ അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും ഉണ്ടാകുന്നതാണ്. ഒരാള്‍ ഇതരനെ വഞ്ചിച്ചാല്‍ ഇരുവരില്‍ നിന്നും അത് നീങ്ങിപ്പോകുന്നതാണ്. (ദാറുഖുത്‌നി) 2 വഞ്ചിക്കാത്തിടത്തോളം കാലം ഞാന്‍ മൂന്നാമനായി കൂടെയുണ്ടാകുമെന്നും നബി(സ്വ) പറയുകയുണ്ടായി (അബീദാവൂദ്) 3
ഇത്തരം കൂട്ടുകച്ചവടം പൊതുവെ രണ്ടുവിധത്തിലുണ്ട്. ഒന്നോ അതില്‍ കൂടുതലോ ആളുകള്‍ സാമ്പത്തിക വശം വഹിക്കുകയും വേറെ ഒന്നോ കൂടുതലോ ആളുകള്‍ അധ്വാനവശം അല്ലെങ്കില്‍ നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്യുന്ന രീതി. ഇതാണ് മുദാറബ അല്ലെങ്കില്‍ ഖിറാദ്. ഒന്നിലധികം ആളുകള്‍ ഒരു സംരംഭത്തില്‍ എല്ലാ വശങ്ങളിലും നിശ്ചിത അംശങ്ങള്‍ ഏറ്റെടുക്കുന്ന രീതി. ഇതിന് ശിര്‍ക അല്ലെങ്കില്‍ കമ്പനി എന്നു പറയും. ഇത് രണ്ടും ഇസ്‌ലാം അനുവദിച്ച കൂട്ടുകച്ചവട രീതികളാണ്.
ഖദീജ(റ)യുടെ കച്ചവടം നബി(സ്വ) ഏറ്റെടുത്തു നടത്തിയത് മുദാറബയാണ്.ഇത് പ്രവാചകത്വത്തിന് മുമ്പായിരുന്നു. ഖദീജ നാട്ടിലെ സമ്പന്നയായിരുന്നു. അവര്‍ പലപ്പോഴായി തന്റെ മുടക്കുമുതലുപയോഗിച്ച് കച്ചവടം നടത്താന്‍ ഇങ്ങനെ ആളുകളെ നിയോഗിക്കാറുണ്ട്. അങ്ങനെയാണ് വിശ്വസ്തനായ മുഹമ്മദ് എന്ന ചെറുപ്പക്കാരനെ കുറിച്ച് അവര്‍ കേള്‍ക്കുന്നതും സിറിയയിലേക്കുള്ള (ശാം) തന്റെ കച്ചവടസംഘത്തെ നയിക്കാന്‍ നബി(സ)യെ ഏല്‍പിക്കുന്നതും. ഇതാണല്ലോ പിന്നീട് ഇസ്‌ലാമിലെ മഹോന്നതമായ ദാമ്പത്യ മാതൃകയിലേക്കെത്തിയ വിവാഹത്തില്‍ കലാശിച്ചത്. ഇത് ഇസ്‌ലാമിനു മുമ്പുള്ള മാതൃകയാണ്.
ഉമര്‍(റ)വിന്റെ രണ്ടു മക്കളായ അബ്ദുല്ലയും ഉബൈദുല്ലയും ഇറാഖിലേക്കുള്ള സൈന്യത്തിലുണ്ടായിരുന്നു. അവര്‍ തിരിച്ചുവരുമ്പോള്‍ ഗവര്‍ണര്‍ അബൂമൂസല്‍ അശ്അരി കേന്ദ്ര പൊതുഖജനാവിലേക്കുള്ള (ബൈതുല്‍മാല്‍) കുറച്ചു പണം, ഇതുകൊണ്ട് കച്ചവടം നടത്തി മുതല്‍ ഉമറിനെ ഏല്പിച്ചാല്‍ മതി എന്നു പറഞ്ഞുകൊണ്ട് അവരെ ഏല്പിച്ചു. അപ്രകാരം കച്ചവടം കഴിഞ്ഞ് മുതലും ലാഭവുമായി മദീനയിലെത്തിയ അവരോട് മുഴുവന്‍ സംഖ്യയും ബൈതുല്‍ മാലിലടക്കാന്‍ ഉമര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇത് ഖിറാദ് (മുദാറബ)യാണെന്ന് ചിലര്‍ സൂചിപ്പിച്ചപ്പോള്‍ മുതലും ലാഭത്തിന്റെ പകുതിയും ഖജനാവിലടക്കാനും ബാക്കിലാഭം രണ്ടുപേരോടും വീതിച്ചെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സംഭവങ്ങള്‍ മുദാറബയുടെ അനുവദനീയത സൂചിപ്പിക്കുന്നതാണ്.
മുദാറബ നടത്തുന്നത് നാണയത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. വസ്തുക്കളാണെങ്കില്‍ അവയുടെ മൂല്യം നാണയത്തില്‍ നിര്‍ണയിക്കണം. പണം റൊക്കമായിരിക്കണം. ലാഭവിഹിതം നിശ്ചയിച്ചിരിക്കണം. സംഖ്യയല്ല, ലാഭ ശതമാനമാണ് ഇങ്ങനെ നിശ്ചയിക്കേണ്ടത്. സംഖ്യ നിശ്ചയിച്ചാല്‍ രണ്ടാലൊരു കക്ഷിക്ക് അന്യായമായ നഷ്ടം വരാന്‍ സാധ്യതയുണ്ട്. തീരെ ലാഭമില്ലെങ്കില്‍ നടത്തിപ്പുകാരന് ഒന്നും ലഭിക്കില്ല. അയാളുടെ അധ്വാനം നഷ്ടമാകും. എന്നാല്‍ ധനപങ്കാളിക്ക് ഒരു നഷ്ടവും ഉണ്ടാവുകയുമില്ല. ഇനി വലിയ ലാഭം കിട്ടിയാലും ആര്‍ക്കെങ്കിലും ഒരാള്‍ക്കായിരിക്കും കൂടുതല്‍ കിട്ടുക. എന്നാല്‍ ശതമാനമാകുമ്പോള്‍ ലാഭമുണ്ടെങ്കില്‍ രണ്ടുപേര്‍ക്കും അവര്‍ നിശ്ചയിച്ചതു പ്രകാരം ലഭിക്കും. നഷ്ടമാണെങ്കില്‍ മുതലുടമക്ക് മൂലധനവും നടത്തിപ്പുകാരന് അധ്വാനനഷ്ടവും ഉണ്ടാവും. ഇതില്‍ ആരെങ്കിലും ഒരാള്‍ മാത്രം അക്രമിക്കപ്പെടുന്നില്ലല്ലോ.
പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ളവരാണ് മുദാറബയിലും പങ്കുകാരാകേണ്ടത്. ഇസ്‌ലാം അനുവദിച്ച ഇടപാടുകളിലും ഇസ്‌ലാം ആവശ്യപ്പെട്ട നിബന്ധനകളോടെയും മാത്രമേ മുദാറബയിലും മൂലധനം കൊണ്ടോ നടത്തിപ്പുകൊണ്ടോ പങ്കെടുക്കാന്‍ പാടുള്ളൂ. തനിക്ക് ഇസ്‌ലാമികമായി നിഷിദ്ധമായ കാര്യം നടത്തിപ്പുകാരന്‍ അനുവദനീയമായി കാണുന്നതിന്റെ പേരില്‍ അയാളുമായി ആ ഇടപാടില്‍ മുദാറബ പാടില്ലാത്തതാണ്. അതുപോലെ നിഷിദ്ധമായ രീതിയിലാണ് നടത്തിപ്പുകാരന്‍ ഇടപാടു നടത്തുന്നത് എങ്കിലും മുദാറബ അനുവദനീയമല്ല. കൈകൂലിയും കൃത്രിമങ്ങളുമായോ പലിശ ഇടപാടുമായോ ബന്ധപ്പെട്ടു നടക്കുന്ന രീതികള്‍ ഇതിന് ഉദാഹരണമാണ്.
ഇടപാടിന്റെ ലാഭത്തിനും സുരക്ഷിതത്വത്തിനും ആവശ്യമായ നിബന്ധനകള്‍ രണ്ടുപേര്‍ക്കും തീരുമാനിക്കാവുന്നതാണ്. ഇന്ന ചരക്കുകളേ വാങ്ങാവൂ എന്നും ഇന്ന രീതിയിലേ ഇടപാട് നടത്താവൂ എന്നുമെല്ലാം പരസ്പര തൃപ്തിയോടെ നിബന്ധനകള്‍ വെയ്ക്കാം. നിബന്ധന ലംഘിച്ചുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് അത് ലംഘിച്ചവന്‍ മാത്രവും ഉത്തരവാദി. ലാഭങ്ങള്‍ക്ക് നേരത്തെ നിശ്ചയിച്ച തോതു പ്രകാരം രണ്ടുപേരും അവകാശികളായിരിക്കും.
മുദാറബയിലെ നടത്തിപ്പുകാരന്‍ സൂക്ഷിപ്പുകാരന്റെ പദവിയിലാണ്. മുതലുടമയുടെ സ്വത്ത് വളരെ ആത്മാര്‍ഥമായും സത്യസന്ധമായും അയാള്‍ കൈകാര്യംചെയ്യേണ്ടതുണ്ട്. അതില്‍ വീഴ്ചകളുണ്ടായി സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് അയാള്‍ മാത്രമായിരിക്കും ഉത്തരവാദി. മുതലുടമയുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയ്ക്ക് അയാള്‍ക്കായിരിക്കും പൂര്‍ണ ബാധ്യത.രണ്ടുപേരുടെയും ബോധപൂര്‍വമല്ലാത്തതും അശ്രദ്ധയാലല്ലാതെ ഉണ്ടാകുന്നതുമായ ലാഭനഷ്ടങ്ങളില്‍ നിശ്ചയിച്ച ശതമാനപ്രകാരം രണ്ടുപേരും പങ്കാളികളായിരിക്കും. ഇങ്ങനെയുണ്ടാകുന്ന മുടക്കുമുതലിന്റെ നഷ്ടത്തില്‍ നടത്തിപ്പുകാരന് ബാധ്യതയില്ല. ഇടപാടു നടത്താനാവശ്യമായ പ്രവര്‍ത്തനച്ചെലവ് നേരത്തെ നിശ്ചയിച്ച പ്രകാരം മുടക്കു മുതലില്‍ നിന്നോ ലാഭത്തില്‍ നിന്നോ അല്ലെങ്കില്‍ നടത്തിപ്പുകാരന്റെ സ്വന്തം സ്വത്തില്‍ നിന്നോ എടുക്കാവുന്നതാണ്. മുദാറബ തുടങ്ങിയതിനു ശേഷം ഏതെങ്കിലും ഒരു കക്ഷിയുണ്ടാക്കുന്ന വ്യവസ്ഥ അപരന്ന് സമ്മതമല്ലെങ്കില്‍ മുദാറബ ദുര്‍ബലപ്പെടും. ഇങ്ങനെ നിര്‍ത്തല്‍ ചെയ്യുന്നതിന്റെ പേരില്‍ മറുകക്ഷിക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ നിബന്ധനയുണ്ടാക്കിയവന്‍ അത് വകവെച്ചുകൊടുക്കേണ്ടതാണ്. ഒരു കക്ഷി മരണപ്പെട്ടാലും മുദാറബ ദുര്‍ബലമാകും. മൂലധന ഉടമയാണ് മരിച്ചതെങ്കില്‍ പിന്നീട് അനന്തരാവകാശികളുമായി മുദാറബ ഉണ്ടാക്കിയെങ്കിലേ ഇടപാട് സാധുവാകൂ. മുദാറബയില്‍ നിബന്ധനകള്‍ പൂര്‍ത്തീകരിക്കപ്പെട്ടില്ലെങ്കില്‍ നടത്തിപ്പുകാരന്‍ കൂലിക്കാരനായി പരിഗണിച്ച് അയാള്‍ക്ക് കൂലി നല്കണം. മുതലിന്റെ നഷ്ടത്തിന് അയാള്‍ ബാധ്യതക്കാരനാവുകയുമില്ല.
ലാഭമായാലും നഷ്ടമായാലും നിശ്ചിത സംഖ്യ മുതലുടമകള്‍ക്ക് നല്കുന്ന രീതി ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇതു പലിശയാണ്. നാട്ടില്‍ ഇന്ന് നടക്കുന്ന പല ഇടപാടുകളിലും ഇത്തരം മൂലധനഉടമകളാണുള്ളത്. ഇത് ഇസ്‌ലാം അംഗീകരിക്കുന്ന മുദാറബയല്ല. നടത്തിപ്പുകാരന് ലാഭവിഹിതം എന്ന നിലയിലല്ലാതെ നിശ്ചിത കൂലിക്കും അര്‍ഹതയില്ല. ലാഭത്തിലും നഷ്ടത്തിലും രണ്ടുവിഭാഗവും പങ്കുചേരുമ്പോഴാണ് മുദാറബയാവുന്നത്. അല്ലാത്ത പക്ഷം അയാള്‍ വെറും കൂലിക്കാരനാണ്.
ശിര്‍ക അല്ലെങ്കില്‍ ഷെയര്‍ എന്ന രണ്ടാമത്തെ രീതിയില്‍ മുടക്കുമുതലില്‍ ഒന്നിലേറെ പേര്‍ പങ്കാളികളായിരിക്കും. നടത്തിപ്പും ആവശ്യത്തിനുള്ള ജോലിക്കാരെയോ മറ്റോ നിശ്ചയിച്ച് അവര്‍ തന്നെയാണ് നിര്‍വഹിക്കുക. ഈ രീതിയില്‍ ഓരോരുത്തരുടെയും വിഹിതത്തിന്റെ തോതനുസരിച്ച് എല്ലാവര്‍ക്കും ലാഭവും നഷ്ടവും തുല്യമായി വീതിക്കപ്പെടും. ഒന്നിച്ച് നിര്‍വഹിക്കുന്ന പ്രവൃത്തിമൂലം ലഭിക്കുന്ന വസ്തുക്കളിലും ഇങ്ങനെ പങ്കാളിത്തം ആകാവുന്നതാണ്. അവരവരുടെ പ്രവര്‍ത്തന പങ്കാളിത്തമനുസരിച്ചുള്ള മുന്‍ നിശ്ചയപ്രകാരം ഇത് ഓഹരി വെയ്ക്കാം. കുറച്ചാളുകള്‍ ചേര്‍ന്നു വീടു നിര്‍മാണം നിര്‍വഹിക്കുക, മത്സ്യബന്ധനം നടത്തുക എന്നിവ ഇതിന് ഉദാഹരണമാണ്. ശിര്‍ക പ്രകാരം ഭൂമിയില്‍ കൃഷിയിറക്കുക, ഫാം നടത്തുക തുടങ്ങിയ എല്ലാ കാര്യങ്ങളിലും പരസ്പര തൃപ്തിയോടെയും ലാഭനഷ്ട വിഹിതത്തിന്റെ മുന്‍ നിശ്ചയത്തിലൂടെയും പങ്കാളിത്തം ആകാവുന്നതാണ്.
ഇന്‍വെസ്റ്റുമെന്റ്
തന്റെ പക്കലുള്ള ധനം ഭാവി ആവശ്യങ്ങള്‍ക്കായോ ലാഭമുണ്ടാക്കുക എന്ന അര്‍ഥത്തിലോ സൂക്ഷിച്ചുവെക്കുക എന്നാണ് നിക്ഷേപങ്ങള്‍ അഥവാ ഇന്‍വെസ്റ്റ്‌മെന്റ് എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്. ഇത് ബാങ്കുകളിലോ കമ്പനികളില്‍ ഓഹരികളായോ എല്ലാം നിര്‍വഹിക്കാം. ലാഭം പ്രതീക്ഷിച്ചോ സംരക്ഷണം പ്രതീക്ഷിച്ചോ പണവും സ്വര്‍ണവും പ്രമാണങ്ങളുമെല്ലാം നിക്ഷേപിക്കുന്നത് ഇസ്‌ലാമില്‍ അനുവദനീയമാണ്. എന്നാല്‍ വെറുതെ പണം സൂക്ഷിച്ചുവെക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. അത് സമൂഹത്തിന് ലഭിക്കാവുന്ന വിധം ജനങ്ങള്‍ക്കിടയില്‍ കറങ്ങേണ്ടതാണ്. ദരിദ്രരെയും സാമൂഹിക ആവശ്യങ്ങളെയുമൊന്നും പരിഗണിക്കാതെ എല്ലാം ലാഭക്കണ്ണോടെ നിക്ഷേപിക്കുന്നതും അതിഷ്ടപ്പെടുന്നില്ല. ”അല്ലാഹു അവന്റെ റസൂലിന് വിവിധ രാജ്യക്കാരില്‍ നിന്ന് കൈവരുത്തി കൊടുത്തതെന്തോ അത് അല്ലാഹുവിനും റസൂലിനും അടുത്ത കുടുംബങ്ങള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാകുന്നു. ധനം നിങ്ങളില്‍ നിന്നുള്ള ധനികന്‍മാര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാന്‍ വേണ്ടിയാണത്. നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്”(59:7).
സകാത്തും ദാനവുമെല്ലാം അര്‍ഹതപ്പെട്ടവര്‍ക്ക് നല്കിയശേഷം മിച്ചമുള്ളത് ഉത്പാദനപരമായ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. ബാങ്കുകളില്‍ നിശ്ചിത സമയപരിധിക്ക് നിര്‍ണിതപലിശ നിരക്കില്‍ നിക്ഷേപിക്കുന്ന പണം ബാങ്ക് ഉത്പാദന നിര്‍മാണമേഖയിലെ കമ്പനികള്‍ക്ക് കടം കൊടുക്കുകയോ അവയുടെ ഓഹരി വാങ്ങുകയോ ചെയ്യുന്നു. ഈ കടത്തിനും ഓഹരിക്കും ബാങ്കും സമയപരിധിയും നിശ്ചിത ലാഭവിഹിതവും (പലിശ) തീരുമാനിച്ചിട്ടുണ്ടാകും. ഇത് നിക്ഷേപകന് കൊടുക്കാമെന്നു നിശ്ചയിച്ചതിനെക്കാള്‍ കൂടുതാലയിരിക്കും. ഏതായാലും ഇത് പലിശാധിഷ്ഠിതമാണ്. ഇനി സാധാരണ കമ്പനികളില്‍ നേരിട്ട് നിക്ഷേപിക്കുമ്പോഴും പലിശ രൂപത്തിലേ ലാഭവിഹിതം ലഭിക്കൂ. അവയുടെ ലാഭനഷ്ടങ്ങളില്‍ പങ്കാളിയാക്കുകയാണെങ്കില്‍ ഈ നിക്ഷേപം അനുവദനീയമാകും. ഇസ്‌ലാം ആവശ്യപ്പെടുന്ന നീതിയും നിഷ്ഠകളും പാലിച്ചുകൊണ്ടുള്ള കമ്പനികളിലേ ഇങ്ങനെ നിക്ഷേപിക്കാന്‍ പാടുള്ളൂ. നിക്ഷേപകന് മാസത്തിലോ വര്‍ഷത്തിലോ ഒരു നിശ്ചിതസംഖ്യ ലാഭമായി (ഡിവിഡന്റ്) നല്കാമെന്നും കണക്കെടുക്കുമ്പോഴുള്ള ലാഭനഷ്ടത്തില്‍ പങ്കാളിയാക്കാമെന്നും കമ്പനി വാഗ്ദാനംചെയ്താല്‍ അത്തരം നിക്ഷേപ ലാഭം സ്വീകരിക്കാവുന്നതാണ്.
ബോണ്ട്
നിക്ഷേപത്തിന്റെ ഒരു രൂപമാണ് ബോണ്ടുകള്‍. സര്‍ക്കാരും കമ്പനികളും തങ്ങളുടെ പ്രത്യേക സാമ്പത്തിക മൂലധനം കണ്ടെത്തുന്നതിന്റെ ഭാഗമായി നിശ്ചിത ശതമാനം പലിശയും കാലാവധിയും നിശ്ചയിച്ച് നിര്‍ണിത സംഖ്യകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അവതരിപ്പിക്കുന്ന രീതിയാണിത്. സ്ഥിരനിക്ഷേപത്തിന്റെ (ഫിക്‌സഡ് ഡിപ്പോസിറ്റ്) മറ്റൊരു രൂപമായ ഇതും പലിശാധിഷ്ഠിതമായതിനാല്‍ നിഷിദ്ധമാണ്. സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് ഖജനാവില്‍ പണമില്ലാതെ വരുമ്പോള്‍ അതു കണ്ടെത്താന്‍ വേണ്ടി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബോണ്ടുകള്‍ക്കാണ് കടപ്പത്രങ്ങള്‍ എന്നു പറയുന്നത്. ഇത് സാധാരണയായി വന്‍കിടബാങ്കുകളും കുത്തകമുതലാളിമാരുമാണ് വാങ്ങുന്നത്. അവര്‍ ഇത് കേന്ദ്ര ബാങ്കില്‍ നിക്ഷേപിച്ച് കറന്‍സിയാക്കി മാറ്റുന്നു. ഇതും ലാഭമെന്നു പറയുന്ന പലിശയോടു കൂടിയതാണ്.
ഊഹക്കച്ചവടത്തിന്റെ മറ്റു രൂപങ്ങളും ഇങ്ങനെത്തന്നെ ക്ഷിപ്രാലഭത്തില്‍ മാത്രം ലക്ഷ്യം വെച്ചുള്ള ഇടപാടുകളാണ്. പണത്തിനുമേല്‍ അധ്വാനം ചെലുത്താതെയും നഷ്ടപങ്കാളിത്തമില്ലാതെയും നടത്തുന്ന ഈ ഇടപാടുകള്‍ സാമ്പത്തിക മേഖലയ്ക്ക് കനത്ത ആഘാതങ്ങളേല്‍പിക്കുന്നു. മുസ്‌ലിം എന്ന നിലക്ക് ഇതില്‍ പങ്കാളിയാവുക സാധ്യമല്ല. എന്നാല്‍ പൊതു സംരംഭങ്ങള്‍ക്ക് വലിയ തുക കണ്ടെത്താനും തങ്ങളുടെ കയ്യിലുള്ള വെറുതെ കിടക്കുന്ന പണം പ്രയോജനപ്രദമായ മാര്‍ഗങ്ങളില്‍ വിനിയോഗിക്കാനും തുടങ്ങി ധാരാളം നന്മകള്‍ക്ക് അവസരമുള്ള ഈ മാധ്യമത്തെ തന്നെ അടച്ചെതിര്‍ക്കേണ്ടതില്ല. എന്നാല്‍ നിക്ഷേപത്തിനും ന്യായമായ വരുമാനത്തിനുമൊക്കെ കൂടുതല്‍ സുരക്ഷിതമായ മാര്‍ഗങ്ങളുണ്ടെങ്കില്‍ തിന്മകള്‍കൂടി ചേര്‍ന്നു വരുന്ന സംരംഭങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതു തന്നെയാണ് സൂക്ഷ്മത.
നികുതിയും മറ്റു സര്‍ക്കാര്‍ വരുമാനങ്ങളും
സര്‍ക്കാരുകള്‍ പൗരന്മാര്‍ക്ക് നല്കുന്ന സേവനങ്ങള്‍ക്കു പകരമായി സ്വീകരിക്കുന്ന ധനാഗമ മാര്‍ഗമാണ് നികുതികള്‍. ഒരു രാജ്യത്തിന്റെ പുരോഗതിയില്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് നികുതിക്കുള്ളത്. രാജ്യം നിലനില്ക്കുന്നത് അതിനകത്തെ അംഗങ്ങളുടെ സുരക്ഷിതമായ ജീവിതത്തിന് സഹായങ്ങള്‍ നിര്‍വഹിക്കാനാണ്. സാമൂഹിമായി നിര്‍വഹിക്കപ്പെടേണ്ട പല സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാരിനേ കഴിയൂ. ഈ സൗകര്യങ്ങള്‍ സജ്ജീകരിക്കണമെങ്കില്‍ ധാരാളം പണം ആവശ്യമായി വരും. അപ്പോള്‍ സൗകര്യങ്ങളുടെ ഗുണഭോക്താക്കളായ ജനങ്ങളില്‍ നിന്ന് ഉപയോഗത്തിന്റെ തോതനുസരിച്ച് നിശ്ചിതമായ തുക ഈടാക്കുന്ന രീതിയാണിത്.
ചില അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ആവശ്യമായിരിക്കും. ആഭ്യന്തരവും വൈദേശികവുമായ ആക്രമണങ്ങളില്‍ നിന്നുള്ള സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണംഎന്നിവ ഉദാഹരണമാണ്. അടിസ്ഥാനപരമായ സൗകര്യങ്ങള്‍ കൂടാതെ ചില വ്യക്തികള്‍ക്ക് പ്രത്യേക ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടേണ്ടതുണ്ടാകും. അത് അവര്‍ക്ക് സ്വന്തമായി നിര്‍വഹിക്കുക അസാധ്യമോ അല്ലെങ്കില്‍ രാഷ്ട്രത്തിലെ മറ്റു പൗരന്മാര്‍ക്ക് അതുമൂലം പ്രയാസമുണ്ടാവുകയോ ചെയ്യും. ഇതിന് സര്‍ക്കാര്‍ സംവിധാനങ്ങളൊരുക്കും. ഇത്തരം കാര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ ഉപയോഗത്തിന്റെ തോതനുസരിച്ച് അതിന്റെ ചെലവു വഹിക്കണം. ഭൂമി, കെട്ടിടങ്ങള്‍, വിവിധതരം ആദായങ്ങള്‍, വാഹനം എന്നിങ്ങനെ വിവിധ സ്വത്തുകളില്‍ സര്‍ക്കാര്‍ ഇങ്ങനെ പ്രത്യക്ഷവും പരോക്ഷവുമായി നികുതി ചുമത്താറുണ്ട്. ആദായനികുതി, കോര്‍പ്പറേഷന്‍ നികുതി, സ്വത്ത് നികുതി, ധനാലഭ നികുതി, എസ്റ്റേറ്റ് നികുതി, ദാന നികുതി, എക്‌സൈസ് നികുതി, വില്‍പന നികുതി, കസ്റ്റംസ് നികുതി എന്നിവ ഇതില്‍പെട്ടതാണ്.
രാജ്യപൗരന്മാര്‍ എന്ന നിലയില്‍ ഇതില്‍ സഹകരിക്കേണ്ടത് മുസ്‌ലിംകളുടെയും ബാധ്യതയാണ്. ഭരണകൂടം നിശ്ചയിക്കുന്ന നികുതികള്‍ അന്യായമാണെങ്കിലും അതിനെതിരെ നിയമപരമായി നടപടികളെടുക്കുക എന്നല്ലാതെ നികുതിവെട്ടിപ്പുകളും മറ്റും നടത്തുന്നത് കുറ്റകരമാണ്. തങ്ങള്‍ക്ക് കിട്ടാനുള്ളത് നല്കാതിരിക്കുകയും തങ്ങളില്‍ നിന്ന് ലഭിക്കേണ്ടത് കണക്കാക്കി വാങ്ങുകയുംചെയ്യുന്ന ഭരണാധികാരികളെക്കുറിച്ച് ചോദിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞത് അവര്‍ക്കുള്ള ബാധ്യത നിങ്ങള്‍ നിറവേറ്റുക എന്നാണ്. ഇത് താന്‍ നിയമവ്യവസ്ഥ പ്രകാരം പൗരനായ രാജ്യത്തിന്റെ ഭരണാധികാരികളുടെ വിഷയത്തിലും ബാധകമാണ്. ഇസ്‌ലാമിക വ്യവസ്ഥിതിയില്‍ സകാത്തല്ലാതെ വരുമാനത്തില്‍ മറ്റു നികുതികള്‍ ഇല്ലാത്തതിനാല്‍, പത്തും ഇരുപതും ശതമാനം ആദായ നികുതിയും വരുമാന നികുതിയും നല്കുന്നവര്‍ സകാത്ത് വേറെ നല്‌കേണ്ടതില്ല എന്നും സര്‍ക്കാരിലൊടുക്കിയ നികുതിയെക്കാള്‍ വരുന്ന സംഖ്യക്കു മാത്രം സകാത്ത് നല്കിയാല്‍ മതി എന്നുമുള്ള വാദത്തിന് ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്തുണയില്ല. നിശ്ചിത അളവ് സമ്പത്തുള്ളവര്‍ സകാത്ത് നല്കണം.
ആധുനിക സര്‍ക്കാരുകള്‍ നികുതികള്‍ക്കു പുറമെ, അത് നല്കുന്ന ചില സേവനങ്ങളുടെ മേല്‍ ഈടാക്കുന്ന ഫീസ്, പ്രത്യക പ്രദേശത്തുകാര്‍ക്കോ മറ്റോ ഉപകാരമുണ്ടാകുന്ന കാര്യങ്ങള്‍ക്ക് ചുമത്തുന്ന പ്രത്യേക കരങ്ങള്‍ (അണക്കെട്ട്, പാലം എന്നിവക്ക് ഏര്‍പെടുത്തുന്ന് ചുങ്കം), നിയമലംഘകരില്‍ നിന്ന് സ്വീകരിക്കുന്ന പിഴ, കണ്ടുകെട്ടല്‍, അവകാശികളില്ലാത്തവരുടെ അനന്തരസ്വത്ത്, വ്യക്തികളോ സംഘടനകളോ രാജ്യങ്ങളോ നല്കുന്ന സഹായധനങ്ങളും ദാനവും, സര്‍ക്കാര്‍ വസ്തുക്കളുടെ ആദായങ്ങള്‍, കടം, നോട്ട് മുദ്രണം എന്നിവയാണ് പൊതുഖജനാവിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നത്. ഇതിനെല്ലാം കൃത്യമായ ചില ചട്ടങ്ങളും വ്യവസ്ഥകളുമുണ്ട്. എന്നാല്‍ ജനദ്രോഹ സര്‍ക്കാരുകളും സ്വേഛാധിപതികളുമെല്ലാം ഇവ അട്ടിമറിക്കുകയും പൗരന്മാരും രാഷ്ട്രവും ഒരുപോലെ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു.
വിവിധങ്ങളായ നികുതികള്‍ ഏര്‍പ്പെടുത്തിയിട്ടും രാജ്യപുരോഗതിക്കും സാമൂഹികോന്നമനത്തിനും ആവശ്യമായ ഫണ്ടു ലഭ്യമാകുന്നില്ലെന്നത് ചിന്തനീയമാണ്. ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ജനങ്ങള്‍ സര്‍ക്കാരുകളെ വിശ്വാസത്തിലെടുക്കുന്നില്ല എന്നതാണ്. ഇതു നല്കിയാല്‍ പ്രത്യേകിച്ച് ഗുണമൊന്നും തനിക്ക് ലഭിക്കാനില്ലെന്നും കൊടുക്കാതിരുന്നാല്‍ വരുന്ന ശിക്ഷാ നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴികള്‍ അിറയാമെന്നും അവര്‍ മനസ്സിലാക്കുന്നു. അതുപോലെ, ഇരുപതും മുപ്പതും ശതമാനം വരുന്ന നികുതി തന്റെ വിയര്‍പ്പിന്മേല്‍ സര്‍ക്കാര്‍ വെച്ച അമിതഭാരമാണ് എന്നവന്‍ മനസ്സിലാക്കുന്നു ഇത് മിക്ക ആളുകളെയും നികുതി കൊടുക്കാതിരിക്കാനോ കള്ളക്കണക്കുകള്‍ ഉണ്ടാക്കാനോ പ്രേരിപ്പിക്കുന്നു. ഇതിനും പുറമെ തങ്ങളില്‍ നിന്ന് അന്യായമായ അളവില്‍ നികുതി വാങ്ങുന്ന ഭരണകൂടം അതിന്റെ വലിയ ശതമാനവും ഭരണപരമായ സ്വാര്‍ഥതയുടെ പേരില്‍ അനാവശ്യമായി ചെലവഴിക്കുകയാണ് എന്നവര്‍ വിലയിരുത്തുന്നു. നികുതി കൈപ്പറ്റുന്ന ഉദ്യോഗസ്ഥരും അധികാരികളും ഈ രംഗത്ത് വലിയ അഴിമതിക്കാരായി മാറുന്നതും നികുതിദായകര്‍ കാണുന്നു. ഇങ്ങനെയുള്ള പരിതസ്ഥിതിയിലാണ് നികുതികള്‍ പ്രശ്‌നപരിഹാരത്തിനുതകാതെ വരുന്നത്.
അധികാരികള്‍ തന്നോടു കണക്കുചോദിച്ചില്ലെങ്കിലും തന്റെ കള്ളക്കണക്കുകള്‍ പിടികൂടിയില്ലെങ്കിലും രാജാധിരാജന്‍ എല്ലാം അറിയുന്നുണ്ടെന്നും അവന്റെ സവിധത്തില്‍ കൃത്യമായ കണക്ക് അവതരിപ്പിക്കേണ്ടി വരുമെന്നുമുള്ള ബോധമാണ് ഇസ്‌ലാമിക സമൂഹത്തെ കൃത്യമായ സകാത്ത് ദായകരും നികുതി ദായകരുമാക്കിയത്.അക്രമങ്ങള്‍ക്ക് വിട്ടുവീഴ്ചയോ ശിപാര്‍ശകളോ കൈക്കൂലികളോ ഇല്ലാതെ ശിക്ഷിക്കപ്പെടുമെന്നും, താന്‍ ചെയ്ത ഏതു നന്മയും തനിക്ക് ഭൂമിയില്‍ ഉപകാരപ്പെടാത്ത കാര്യത്തിനാണെങ്കില്‍ പ്രത്യേകിച്ചും മഹത്തായ ദൈവിക പ്രതിഫലത്തിന് കാരണമാകുമെന്നും അവര്‍ വിശ്വസിച്ചു. കൂടാതെ ഇസ്‌ലാം അവരുടെ സമ്പത്തിനുമേല്‍ അമിതാവകാശം ചോദിച്ചില്ല. അധ്വാനച്ചെലവും പ്രയാസങ്ങളും പരിഗണിച്ച് രണ്ടര ശതമാനം മുതല്‍ തുടങ്ങുന്ന സകാത്ത് പത്തു ശതമാനം വരെ മാത്രമേ ഉയരുന്നുള്ളൂ. നിശ്ചിത അളവിനു മേലെ എത്ര സമ്പാദിച്ചാലും ഈ ശതമാനമേ അവര്‍ നല്‌കേണ്ടതുള്ളൂ. നിധികള്‍ക്കു മാത്രമാണ് ഇത്തിരി കൂടിയ സകാത്തുള്ളത്, ഇരുപത് ശതമാനം.
ഇങ്ങനെ ചെറിയ ശതമാനമേ സകാത്തായി നല്‌കേണ്ടതുള്ളൂ എന്നത് സത്യസന്ധമായി തന്നെ അതു നല്കാന്‍ അവരെ പ്രേരിപ്പിച്ചു. ഇനി ഇത് പിരിക്കുന്ന ഉദ്യോഗസ്ഥരും ഭക്തരായതിനാല്‍ നികുതി ദാതാക്കളുടെ സമ്മാനം പോലും വാങ്ങാത്ത വിധത്തില്‍ അവര്‍ പക്ഷപാതവിമുക്തരായിരുന്നു. ചെലവഴിക്കുന്ന ഭരണാധികാരികള്‍, തങ്ങളുടെ നിത്യനിദാന ചെലവുകള്‍ക്കുപോലും സര്‍ക്കാര്‍ വരുമാനം വാങ്ങാതിരിക്കാനും ജീവിതം ലളിതമാക്കാനും മത്സരിക്കുന്നവരായിരുന്നു. ആവശ്യവും അത്യാവശ്യവും കൃത്യമായി പരിഗണിച്ചുകൊണ്ടുള്ള വിനിമയ രീതിയില്‍ അവര്‍ക്ക് ആരെയും പ്രീതിപ്പെടുത്തേണ്ടിയിരുന്നില്ലെന്നതിനാല്‍ ധൂര്‍ത്തും അനാവശ്യവുമായ ചെലവുകളുണ്ടായിരുന്നില്ല. ഇതെല്ലാം നികുതി ദായകരെ പ്രചോദിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമായിരുന്നു. കൃത്യമായ ദൈവ വിശ്വാസവും ധാര്‍മികബോധവുമുള്ള നികുതിദായകരും ഉദ്യോഗസ്ഥരും ഭരണാധികാരികളുമുണ്ടായെങ്കിലേ ഇതു സാധ്യമാകൂ.
ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥിതിയില്‍ മുസ്‌ലിം സമ്പന്നരില്‍ നിന്ന് സ്വീകരിക്കുന്ന സകാത്ത്, അവരുടെ ഭൂവരുമാനത്തില്‍ നിന്ന് പ്രത്യേകമായി സ്വീകരിക്കുന്ന ഖറാജ്(നികുതി), വരുമാനക്കാരായ അമുസ്‌ലിം പൗരന്മാരില്‍ നിന്ന് സ്വീകരിക്കുന്ന ജിസ്‌യ എന്നിവ കൃത്യമായി നടപ്പാക്കപ്പെടുന്നതിനാല്‍ രാഷ്ട്രത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പണലഭ്യത പ്രശ്‌നമാവുകയില്ല. എന്നാല്‍ രാഷ്ട്രം കൂടുതല്‍ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരികയും പൗരന്മാര്‍ക്ക് ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു നല്കുകയും ചെയ്യേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ജനങ്ങളെ ചൂഷണം ചെയ്യാത്ത വിധത്തില്‍ ന്യായമായ നികുതികള്‍ ആകാവുന്നതാണ്. ഖജനാവില്‍ ആവശ്യത്തിന് പണമുണ്ടായിരിക്കെ പുതിയ നികുതികള്‍ ചുമത്തരുതെന്നാണ് ഇസ്‌ലാമിക ധനശാസ്ത്ര നിയമം. നികുതികള്‍ ഏറ്റവും കുറവുള്ള പ്രദേശങ്ങളായി ഇസ്‌ലാമിക രാജ്യങ്ങള്‍ ഇന്നും നിലനില്ക്കുന്നതിന്റെ ഒരു പ്രധാന കാരണം ഇതാണ്.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 793, ഹദീസ് 2152[↩]
- സുനനുദ്ദാറുഖുത്വ്‌നീ, അബുല്‍ ഹസന്‍ അലിയ്യുബ്‌നു ഉമറബ്‌നി അഹമദ് ബ്‌നി മഹ്ദിയ്യിബ്‌നി മസ്ഊദ്, മുഅസ്സസതുര്‍റിസാല, ബൈറൂത്, ലെബനാന്‍, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 442, ഹദീസ് 2934[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 256, ഹദീസ് 3383[↩]
