ഉമര്‍ (റ)
- ഉമറുബ്‌നുല്‍ ഖത്താബ് ബിന്‍ നുഫൈല്‍ ബിന്‍ അബ്ദില്‍ ഉസ്സ
- ആദ്യകാല വിശ്വാസി
- രണ്ടാമത്തെ ഖലീഫ
- സ്വര്‍ഗം വാഗ്ദാനം നല്കപ്പെട്ട സ്വഹാബി
- ഗോത്രം: ഖുറൈശ്, ബനൂ അദിയ്യ്
- സി.ഇ 583 ല്‍ മക്കയില്‍ ജനനം, സി.ഇ 645 ല്‍ മദീനയില്‍ മരണം
ഭാര്യ ഹന്‍തമ ബിന്‍ത് മുഗീറ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയതറിഞ്ഞപ്പോള്‍ ഖത്താബുബ്‌നു നുഫൈലിന്റെ ആഹ്ലാദം പരിധിവിട്ടു. വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ മൃഗബലി നടത്തിയും സമൂഹ സദ്യ വിളമ്പിയും ആ പിറവി അയാള്‍ ആഘോഷിച്ചു. ആ കുട്ടി ഹന്‍തമയുടെ അരുമയായി പിച്ചവെച്ചു.

ദ്വജ്ഹാന്‍ താഴ്‌വാരങ്ങളില്‍ ചുണ്ടില്‍ ചൂളംവിളിയും കൈയില്‍ ചാട്ടവാറുമായി നഗ്നപാദനായി അവന്‍ ആടുകളുടെ പിന്നാലെ നടന്നു. എല്ലാവരും മടിച്ചു നിന്നപ്പോള്‍ അവന്‍ അക്ഷരാഭ്യാസം പഠിച്ചു. ആയോധകല വശമാക്കി. കുതിര സവാരിയിലും അവന്‍ വിസ്മയം കാണിച്ചു. അരോഗ ദൃഢഗാത്രനും സുന്ദരനുമായ ആയുവാവ് ഉക്കാദ് ചന്തയിലെ പ്രകടന വേദികളില്‍ താരമായി.
ഒരിക്കല്‍, ചന്തയിലെ ദ്വന്ദ്വയുദ്ധക്കൂട്ടില്‍ മല്ലന്‍മാരുടെ വീറുറ്റ പോരാട്ടം നടക്കുകയായിരുന്നു. എതിരാളികളെ ഓരോരുത്തരെ മലര്‍ത്തിയടിച്ച് അന്യദേശക്കാരനായ ഗുസ്തിവീരന്‍ ഗോദയില്‍ നെഞ്ചുവിരിച്ചു നിന്നു. മക്കക്കാരെ നാണം കെടുത്തി വെല്ലുവിളി തുടരവെ, സദസ്സില്‍ നിന്ന് ആ യുവാവ് എഴുന്നേറ്റു. പരിഹാസച്ചിരിയുമായി ഗുസ്തിവീരന്‍ അവനെ ഗോദയിലേക്ക് ക്ഷണിച്ചു. വസ്ത്രം മാറ്റി അവന്‍ ഭാവഭേദമൊട്ടുമില്ലാതെ കയറിച്ചെന്നു. ഖത്താബിന്റെ മകന്‍ ജയിക്കണേയെന്ന് മക്കക്കാര്‍ മനസ്സാ പ്രാര്‍ഥിച്ചു. കണ്ണുതുറന്നില്ല, അപ്പോഴേക്കും അവന്‍ അന്യദേശക്കാരനായ ആ മല്ലവീരനെ മുഖം കുത്തി വീഴ്ത്തിയിരുന്നു.
പിന്നെ അവിടെ ആര്‍പ്പുവിളികളുടെ ഘോഷമായി. അന്നുമുതല്‍ ആ യുവാവ് മക്കക്കാരുടെ വീരനായകനായി. തങ്ങളുടെ കുട്ടികള്‍ക്ക് ഉമ്മമാര്‍ അവന്റെ കഥ പറഞ്ഞുകൊടുത്തു; ഉമറുബ്‌നുല്‍ ഖത്താബിന്റെ കഥ. എന്നാല്‍ തലമുറകള്‍ പിന്നിട്ടപ്പോള്‍ ഈ കഥ എല്ലാവരും മറന്നുപോയി. പകരം മറ്റൊരുകഥയായിരുന്നു, ഖലീഫ ഉമറിന്റെ കഥ!
ഖുറൈശി ഗോത്രത്തിലെ ബനൂ അദിയ്യ് കുടുംബത്തില്‍ ക്രിസ്തുവര്‍ഷം 583ല്‍ ജനനം. ഉമറു ബ്‌നുല്‍ ഖത്താബിന്റെ വിളിപ്പേര് അബൂഹഫ്‌സ. അല്‍ഫാറൂഖ് (സത്യാസത്യവിവേചകന്‍) എന്ന കീര്‍ത്തിനാമം തിരുനബി നല്‍കിയതാണെന്നും പില്കാലത്ത് നല്‍കപ്പെട്ടതാണെന്നും അഭിപ്രായമുണ്ട്.

ഒമ്പത് വിവാഹം കഴിച്ചു. സൈനബ് ബിന്‍ത് മദ്ഊന്‍, ഖരീനാ ബിന്‍ത് അബീ ഉമയ്യ, ഉമ്മുകുല്‍സൂം ബിന്‍ത് ആസ്വിം, ഉമ്മുഹകീം, ലുഹയ്യത്ത്, ആത്തിക, ഫകയ്ഹ (ഇവരില്‍ പലരും വിവാഹമോചനം ചെയ്യപ്പെടുകയോ മരിക്കുകയോ ചെയ്ത ശേഷമായിരുന്നു മറ്റു വിവാഹങ്ങള്‍).
മക്കള്‍ പന്ത്രണ്ട് പേര്‍. അബ്ദുല്ല, അബ്ദുറഹ്‌മാന്‍, സൈദ്, ഉബൈദുല്ല, ആസ്വിം, ഇയാദ്, ഹഫ്‌സ്വ, റുഖിയ്യ, ഫാത്വിമ, സ്വഫിയ്യ, സൈനബ്, ഉമ്മുല്‍ വലീദ്. ഹഫ്‌സ്വ(റ) പിന്നീട് പ്രവാചക പത്‌നിയായി ത്തീര്‍ന്നു. ഉമര്‍(റ) പത്തര വര്‍ഷം ഇസ്‌ലാമികരാജ്യത്തിന്റെ ഖലീഫയായി. 63ാം വയസ്സില്‍ ഹിജ്‌റ വര്‍ഷം 23(ക്രി.വ.644) ദുല്‍ഹിജ്ജ 26ന് ആ സംഭവബഹുലമായ ജീവിതത്തിന് അന്ത്യമായി.

ഉമർ (റ )ന്റെ ഇസ്‌ലാം സ്വീകരണം
അയല്‍വാസികളായ മുസ്‌ലിംകളില്‍ ചിലര്‍ ഹിജ്‌റ പോകാനൊരുങ്ങിയത് ഉമര്‍ അറിഞ്ഞു. സ്വത്തും വീടും ഇഷ്ടക്കാരുമില്ലാതെയുള്ള അവരുടെ യാത്ര അയാളെ വേദനിപ്പിച്ചു. ‘അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ’ ഉമര്‍ അവരെ ആശംസിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സില്‍ മുഹമ്മദി നോടുള്ള പക വളരുകയായിരുന്നു.
മക്കയിലെ പുതിയ വിശ്വാസമാണ് ഈ പാവം കുടുംബങ്ങളെ ഇങ്ങനെയാക്കിയത്. ഈ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്തില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകും. അതിന് മുഹമ്മദിനെ കൊല്ലണം. ഉമര്‍ തീരുമാനിച്ചുറച്ചു.
ഖത്താബിന്റെ മകന് ഇടംവലം നോട്ടം പണ്ടേയില്ല. വാളെടുത്തിറങ്ങി. ക്രോധം സ്ഫുരിച്ച ഭീതിയുണര്‍ത്തി. കാര്യമറിഞ്ഞ നുഐം ബിന്‍ അബ്ദില്ല മുന്നറിയിപ്പു നല്‍കി: ”ഉമറേ, ഹാശിം കുടുംബം അടങ്ങിയിരിക്കുമെന്ന് നീ കരുതുന്നുണ്ടോ?”.
”ഹോ, നീയും അതിന്റെ ആളാണല്ലേ?” ഉമറിന്റെ രൂക്ഷമായ നോട്ടം നുഐമിനെ ചകിതനാക്കി. എന്നാലും അദ്ദേഹം വിട്ടുകൊടുത്തില്ല.
”നിന്റെ പെങ്ങള്‍ ഫാത്വിമയും അവളുടെ ഭര്‍ത്താവ് സഈദും മുഹമ്മദിന്റെ മതത്തിലാണല്ലോ. അവരെയും നീ കൊല്ലുമോ?”.
അന്ധാളിച്ച ഉമര്‍ മിഴിച്ചു നില്‍ക്കെ നുഐം ഉറപ്പിച്ചു: ”അതേ, സംശയിക്കണ്ട.”
ഉമറിന്റെ മട്ടുമാറി; വഴിയും. നേരെ ഫാത്വിമയുടെ വീട്ടിലേക്ക്. വാതിലില്‍ മുട്ടി. അകത്ത് ഖബ്ബാബി(റ)ല്‍ നിന്ന് ഖുര്‍ആന്‍ പഠിക്കുകയായിരുന്നു പെങ്ങളും ഭര്‍ത്താവും. ദിവ്യവചനങ്ങളുടെ നേര്‍ത്ത ഈണം ഉമര്‍ കേട്ടു.
”എന്താണ് ഇവിടെ നിന്നു ഞാന്‍ കേട്ടത്?” വാതില്‍ തുറക്കും മുമ്പുതന്നെ ഉമറിന്റെ ചോദ്യം ഫാത്വിമയെ ഞെട്ടിച്ചു. ”നിങ്ങള്‍ മുഹമ്മദില്‍ വിശ്വസിച്ചു അല്ലേ?” സഹോദരനു മുന്നില്‍ ഉത്തരം കിട്ടാതെ നിന്നു, ഫാത്വിമ.
”സംശയിക്കേണ്ട, ഞങ്ങള്‍ നബി(സ്വ)യില്‍ വിശ്വസിച്ചു.” സഈദ് ഇടക്കു കയറിപ്പറഞ്ഞു. ആ നിമിഷം തന്നെ ഉമറിന്റെ അടിയേറ്റ സഈദ് നിലത്തുവീണു. തടയാന്‍ ശ്രമിച്ച ഫാത്വിമക്കും കിട്ടി അടി.
”അല്ലാഹുവിലും അവന്റെ ദൂതനിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു, നിനക്കിഷ്ടമുള്ളത് ചെയ്‌തോളൂ.” രക്തവും കണ്ണീരും പരന്ന കവിളുകാട്ടി ഫാത്വിമ സഹോദരന് മുന്നില്‍ വീറോടെ നിന്നു. ആ മുഖത്തേക്ക് ഉമര്‍ ഒന്നേ നോക്കിയുള്ളൂ.
ഉക്കാദില്‍ മല്ലന്‍മാരെ മലര്‍ത്തിയടിച്ചിരുന്ന ഖത്താബിന്റെ ധീരനായ പുത്രന്‍ സ്വന്തം സഹോദരിയുടെ കണ്ണീരിനു മുന്നില്‍, വികാരാധീനനായി. ക്രോധം മറഞ്ഞ മുഖം ആര്‍ദ്രമായി. പെങ്ങളെയും ഭര്‍ത്താവിനെയും കൊച്ചുകുഞ്ഞിനെപ്പോലെ മാറിമാറി നോക്കി.
”ആ ഏട് ഞാനൊന്ന് വായിച്ചോട്ടേ?” ഉമറിന്റെ പതിഞ്ഞ ശബ്ദം അവരെ അതിശയിപ്പിച്ചു. ”പറ്റില്ല, പോയി ശുദ്ധിയായി വരൂ.” പെങ്ങള്‍ പറഞ്ഞു. കുളിച്ചു വൃത്തിയായി വന്ന ഉമര്‍ ആ ഏട് വാങ്ങി വായിച്ചു.
”ത്വാഹാ മാ അന്‍സല്‍നാ അലയ്കല്‍ ഖുര്‍ആന ലിതശ്ഖാ…”.
ഉമറിന് തിരുനബിയെ കാണാന്‍ ധൃതിയായി. ഖബ്ബാബിനെയും കൂട്ടി നേരെ ദാറുല്‍ അര്‍ഖമിലെത്തി. ശഹാദത്ത് ഏറ്റുചൊല്ലി. കൂടിയിരുന്നവര്‍ അല്ലാഹുവിനെ പ്രകീര്‍ത്തിച്ചു. ഉമറിന്റെ നെഞ്ചു തടവിക്കൊണ്ട് തിരുനബി ദൈവത്തെ സ്തുതിച്ചു.
ഉമറിന്റെ ഇസ്‌ലാം ആശ്ലേഷത്തെക്കുറിച്ച് വേറെയും വിവരണങ്ങളുണ്ട്. ചരിത്ര ഗ്രന്ഥങ്ങളില്‍ കൂടുതല്‍ കാണുന്നതാണ് മേല്‍ വിശദീകരിച്ചത്.
നബി(സ്വ)യോടൊപ്പമുള്ള ഉമര്‍
മുസ്‌ലിമായ ഉമര്‍ നബി(സ്വ) ഉള്‍പ്പടെയുള്ളവര്‍ക്ക് തണലും ആവേശവുമായി. ”നബിയേ, നാം സത്യത്തിലല്ലേ, പിന്നെന്തിന് മറഞ്ഞിരിക്കണം?” ഇതായിരുന്നു ഉമറിന്റെ സംശയം.
ഇസ്‌ലാം സ്വീകരിച്ച അദ്ദേഹം നേരെ പോയത് അബൂജഹ്‌ലിന്റെ വീട്ടിലേക്കായിരുന്നു, താന്‍ മുസ്‌ലിമായ വിവരം പറയാന്‍. പിന്നെ കഅ്ബയിലേക്കും, പരസ്യമായി നമസ്‌കരിക്കാന്‍.
മുസ്‌ലിംകളെ അദ്ദേഹം ഇതിന് പ്രേരിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ഉമറി(റ)ന്റെയും ഹംസ(റ)യുടെയും നേതൃത്വത്തില്‍ മുസ്‌ലിംകള്‍ കഅ്ബയിലെത്തി നമസ്‌കരിച്ചു. ഒരു ഖുറൈശിയും അവരെ തടഞ്ഞില്ല. സത്യനിഷേധികളെ വെല്ലുവിളിച്ചുകൊണ്ടു തന്നെയാണ് കുടുംബത്തെയും കൂട്ടി ഫാറൂഖ്(റ) മദീനാ ഹിജ്‌റയും നടത്തിയത്.
മദീനയില്‍ വെച്ചാണ് ഉമര്‍(റ) ശരിക്കും തിരുനബിയുടെ ശിക്ഷണത്തില്‍ വളരുന്നത്. എന്തിനെയും ചോദ്യം ചെയ്യാനും സ്വന്തം അഭിപ്രായം തുറന്നു പറയാനും ഖത്താബിന്റെ മകന് മടിയില്ലായിരുന്നു; അത് തിരുദൂതനായിരുന്നാലും. ഈ സ്വഭാവത്തെ നബി(സ്വ) ഒരിക്കല്‍പോലും എതിര്‍ത്തിരുന്നില്ല.
ബദ്ര്‍ യുദ്ധത്തില്‍, ശത്രുപക്ഷത്തെ സുഹൈലുബ്‌നു അംറ് ബന്ദിയായി പിടിക്കപ്പെട്ടു. ഖുറൈശി പക്ഷത്തെ പ്രഭാഷകനും നബി(സ്വ)യുടെ കടുത്ത എതിരാളിയായിരുന്ന സുഹൈലിന്റെ നാവും പല്ലും പിഴുതെടുക്കണമെന്ന് ഉമര്‍(റ)പറഞ്ഞു. നബി(സ്വ) അത് അംഗീകരിച്ചില്ല. പകരം സുഹൈ ലിനെ ഖുറൈശികള്‍ക്ക് കൈമാറുകയാണ് ചെയ്തത്.
മകളുടെ ഭര്‍ത്താവ് ഖുനൈസ്(റ) മരിച്ചു. അവളെ പുനര്‍വിവാഹം ചെയ്യാന്‍ ആദ്യം അബൂബക്‌റിനോടും പിന്നെ ഉസ്മാനോ(റ)ടും ഉമര്‍ നേരിട്ടാവശ്യപ്പെട്ടു. അവര്‍ വിസമ്മതിച്ചപ്പോള്‍ തിരുനബിയോട് ഉമര്‍ പരാതി പറഞ്ഞു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ”ഉമര്‍, കാത്തിരിക്കുക. അവരേക്കാള്‍ നല്ല ഒരാളെ താങ്കള്‍ക്ക് മരുമകനായി ലഭിച്ചേക്കും.”
വൈകാതെ ഹഫ്‌സ്വ(റ)യെ തിരുനബി വിവാഹം ചെയ്തു.
ഹുദൈബിയ സന്ധി വ്യവസ്ഥകളും തുടര്‍ന്നുണ്ടായ അബൂജന്ദലിനെ മക്കയിലേക്ക് തിരിച്ചയക്കലും ഉമറിനെ രോഷാകുലനാക്കി; പല സ്വഹാബിമാരെയും. എന്നാല്‍ ഉമര്‍(റ) രോഷം തിരുനബിക്കു മുന്നില്‍ പ്രകടിപ്പിക്കുക തന്നെ ചെയ്തു.
”അങ്ങ് ദൈവദുതന്‍ തന്നെയല്ലേ? നാം മുസ്‌ലിംകളല്ലേ? അവര്‍ സത്യനിഷേധികള്‍ തന്നെയല്ലേ? പിന്നെന്തിന് നാമീ അപമാനം പേറണം?”.
നിയന്ത്രണം വിട്ട അല്‍ഫാറുഖിനോട് ശാന്തനായി തിരുദൂതര്‍ മൊഴിഞ്ഞു: ”ഉമറേ, ഞാന്‍ ദൈവദൂതന്‍ തന്നെ. അല്ലാഹുവിന്റെ കല്പന ഞാന്‍ അവഗണിക്കില്ല. അവന്‍ എന്നെ കൈവെടിയുകയുമില്ല.” ഉമര്‍ സാവധാനം ശാന്തനായി.
വിശ്വാസ വഞ്ചന നടത്തിയ കപട വിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യിനെയും, മക്ക കീഴടക്കാന്‍ നബി(സ്വ) സൈനിക സന്നാഹം നടത്തുന്ന രഹസ്യം ഖുറൈശികളെ അറിയിക്കാന്‍ ചാരപ്പണി നടത്തിയ ഹാത്തിബിനെയും വധിക്കാന്‍ ഉമര്‍(റ) തിരുനബിയോട് അനുവാദം ചോദിക്കുകയുണ്ടായി. എന്നാല്‍ അവിടുന്ന് അനുവദിച്ചില്ല.
ധര്‍മിഷ്ടനായ ഉമര്‍(റ)
ഇസ്‌ലാമില്‍ ആദ്യമായി വഖ്ഫ് ചെയ്തത് ഉമറാണ്. ഖൈബറിലെ തന്റെ ഭൂമിയാണ് തിരുനബിയുടെ അനുമതിയോടെ ദരിദ്രര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അദ്ദേഹം ദൈവ മാര്‍ഗത്തില്‍ നല്‍കിയത്.
തനിക്കായി നീക്കിവെക്കുന്ന യുദ്ധാര്‍ജിത സ്വത്ത് പാവങ്ങള്‍ക്ക് നല്‍കാന്‍ ഉമര്‍(റ) തിരുനബിയോടു തന്നെ ആവശ്യപ്പെട്ടിരുന്നു. തബൂക്ക് യുദ്ധഫണ്ടിലേക്ക്, തന്റെ കൈവശമുണ്ടായിരുന്ന മൊത്തം സ്വത്ത് രണ്ടായി ഭാഗിച്ച് ഒരുഭാഗം നല്‍കി.
മനുഷ്യരില്‍ ഒരാളെയും ഭയപ്പെടാതിരുന്ന ഉമര്‍(റ) പക്ഷേ, അല്ലാഹുവിനെ അങ്ങേയറ്റം പേടിച്ചു. സ്വകാര്യമായി കരഞ്ഞു പ്രാര്‍ഥിക്കാന്‍ ഭരണത്തിരക്കിലും അദ്ദേഹം സമയം കണ്ടെത്തി.
ആരെയെങ്കിലും യാത്രയാക്കുമ്പോള്‍ ഉമര്‍(റ) പറയുമായിരുന്നു: ‘സഹോദരാ, താങ്കളുടെ പ്രാര്‍ഥനയില്‍ ഈ സാധുവിനെയും ഉള്‍പ്പെടുത്തണേ.’
ഉംറ നിര്‍വഹിക്കാന്‍ ഒരിക്കല്‍ ദൂതരോട് ഉമര്‍(റ) അനുവാദം ചോദിച്ചു. അനുമതി നല്‍കിയ ശേഷം തിരുനബി അദ്ദേഹത്തോട് പറഞ്ഞത്; ‘പ്രാര്‍ഥനയില്‍ നമ്മെ മറക്കരുതേ’ യെന്നായിരുന്നു.
ഉമർ (റ ) ഖലീഫ പദവിയില്‍
ജാഹിലിയ്യത്തിലെ ഉമറോ പ്രവാചകന്റെ കൂടെയുണ്ടായിരുന്ന ഉമറുല്‍ ഫാറൂഖോ അല്ല, സിദ്ദീഖി(റ)ന് ശേഷം പത്തരക്കൊല്ലം മുസ്‌ലിംകളെ നയിച്ച അമീറുല്‍ മുഅ്മിനീനാണ് ചരിത്രത്തെ വിസ്മയം കൊള്ളിച്ചത്.
പനിച്ചു വിറച്ചു കിടക്കുകയായിരുന്ന ഖലീഫ അബൂബക്ര്‍(റ) ഉമറിനെ വിളിപ്പിച്ചു. കുറേ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ ഖലീഫ പറഞ്ഞു:
”താങ്കളെയാണ് അടുത്ത ഖലീഫയാക്കാന്‍ ഞാനുദ്ദേശിക്കുന്നത്.” ”അബൂ ഉബൈദയാവട്ടെ” ഉമര്‍(റ) പറഞ്ഞു.
”ഖലീഫ വിശ്വസ്തനായാല്‍ പോരാ, ശക്തനുമാവണം. അത് താങ്കളാണ്.”
ഉമര്‍(റ) തന്റെ കഴിവു കേടുകള്‍ ഓരോന്നായി നിരത്തി. അല്ലാഹുവിന്റെ മുന്നില്‍ പാപച്ചുമട് വഹിക്കാനാവില്ലെന്ന് തീര്‍ത്തു പറഞ്ഞു.
അവസാനമായി അബൂബക്ര്‍(റ) പറഞ്ഞു: ”അല്ലാഹുവിന്റെ വിചാരണയെ ഭയന്ന് ഉത്തരവാദിത്ത ങ്ങളേറ്റെടുക്കാന്‍ ദൈവഭക്തര്‍ കയറിപ്പറ്റും. അത് താങ്കള്‍ മറക്കരുത്.”
പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഫാറൂഖ്(റ) അവിടെ നിന്നിറങ്ങിയത്. തുടര്‍ന്ന് ഖലീഫ പ്രമുഖരുമായി കൂടിയാലോചന നടത്തി. പൊതുജനങ്ങളുടെ മുമ്പിലും കാര്യം അവതരിപ്പിച്ചു. ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. തീരുമാനം ഉസ്മാനുബ്‌നു അഫ്ഫാനെക്കൊണ്ട് അബൂബക്ര്‍ എഴുതി വെപ്പിച്ചു.
അബൂബക്ര്‍(റ) മരിച്ച അന്ന് രാത്രി ഉമര്‍(റ) ഉറങ്ങിയില്ല, പ്രാര്‍ഥിച്ചുകൊണ്ട് പള്ളിയില്‍ കഴിഞ്ഞുകൂടി. അടുത്ത ദിവസം മിമ്പറില്‍ കയറി നയപ്രഖ്യാപനം നടത്തി. അവസാനം പ്രാര്‍ഥിച്ചത് ഇങ്ങനെ: ”അല്ലാഹുവേ, ഞാന്‍ പരുഷപ്രകൃതനാണ്. നീയെന്നെ സൗമ്യനാക്കണേ. ഞാന്‍ ദുര്‍ബലനാണ്. എന്നെ നീ കരുത്തനാക്കണേ. എന്നെ നീ ഉദാരനാക്കണേ.”
ഇസ്‌ലാമിക ഖിലാഫത്ത് ലോകത്ത് പടര്‍ന്നതും പന്തലിച്ചതും ഉമറി(റ)ന്റെ കാലത്താണ്. ഇസ്‌ലാമിന്റെ ആരംഭത്തിലെ രണ്ട് വന്‍ ശക്തികളായിരുന്ന റോമും പേര്‍ഷ്യയും തകരുകയും പല പ്രദേശങ്ങളും ഇസ്‌ലാമിക ഖിലാഫത്തിലേക്ക് ചേര്‍ക്കപ്പെടുകയും ചെയ്തു. ഇറാഖ്, സിറിയ, ഫല സ്തീന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖാലിദുബ്‌നു വലീദ്, അംറുബ്‌നുല്‍ആസ്വ്, സഅദ്ബ്‌നു അബീവഖാസ്, നുഅ്മാനുബ്‌നു മുഖ്‌രിന്‍, അബൂ ഉബൈദ, മുആവിയ എന്നിവരുടെ നേതൃത്വത്തിലുള്ള സൈന്യങ്ങളാണ് അധീനപ്പെടുത്തിയത്.
ചരിത്ര പ്രസിദ്ധമായ യര്‍മൂക്ക്, ഖാദിസിയ്യ യുദ്ധങ്ങള്‍ നടന്നതും ബൈത്തുല്‍ മുഖദ്ദസ് അധീനമായതും കുപ്രസിദ്ധനായ റുസ്തമിനെ വധിച്ച് ഇറാഖ് കീഴടക്കിയതും ടൈഗ്രീസ് നീന്തിക്കടന്ന് കിസ്‌റായുടെ വെള്ളക്കൊട്ടാരം സ്വന്തമാക്കിയതും ഉമറിന്റെ കാലത്തു തന്നെ. കൂഫ, ബസ്വറ പട്ടണങ്ങള്‍ നിര്‍മ്മിക്കപ്പെട്ടതും ഇക്കാലത്താണ്. റഷ്യയിലെ അര്‍മീനിയ, അഫ്ഗാനിസ്താ നിലെ സിന്ധ് തുടങ്ങിയിടങ്ങളിലും മുസ്‌ലിംകളെത്തി.
ഉമറി(റ)ന്റെ ഭരണ പരിഷ്‌കാരങ്ങള്‍
ഖലീഫ ഉമറി(റ)ന്റെ ഭരണ പരിഷ്‌കാരങ്ങള്‍ വിസ്മയകരങ്ങളാണ്. അവയില്‍ പലതും ആധുനിക രാഷ്ട്രങ്ങള്‍ പോലും തിരിച്ചറിഞ്ഞ് നടപ്പാക്കിയത് ഈയിടെയാണ്.
നികുതിപ്പണം ഉള്‍പ്പടെയുള്ള വരുമാനം ശേഖരിച്ചുവെക്കാന്‍ ഖജനാവ് (ബൈത്തുല്‍ മാല്‍), പട്ടാളമുള്‍പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളം, വാര്‍ധക്യകാല – വിധവ പെന്‍ഷനുകള്‍, സൈനി കര്‍ക്ക് മൂന്നുമാസത്തിലൊരിക്കല്‍ അവധി, ജനിച്ചയുടന്‍ തന്നെ കുട്ടികള്‍ക്ക് ധനസഹായം, കത്തുകള്‍, നിയമന പത്രങ്ങള്‍, വരവ് ചെലവ് കണക്കുകള്‍ തുടങ്ങിയ രേഖകള്‍ സൂക്ഷിക്കാനുള്ള ഓഫീസുകള്‍, ജലവിതരണ സംവിധാനം, യാത്രക്കാര്‍ക്ക് വിശ്രമ മന്ദിരങ്ങള്‍ എന്നിവ അവയില്‍ ചിലതാണ്.
ഹിജ്‌റയെ അടിസ്ഥാനമാക്കി കലണ്ടര്‍ നടപ്പാക്കിയതും ജയിലുകള്‍ നിര്‍മിച്ചതും നാണയ വ്യവസ്ഥ കൊണ്ടുവന്നതും വാര്‍ത്താവിതരണ സമ്പ്രദായം പരിഷ്‌കരിച്ചതും അല്‍ഫാറൂഖ് തന്നെ. നീതിമാനായ ഖലീഫ, അതായിരുന്നു ഉമര്‍(റ). നീതി നടപ്പാക്കാന്‍ കോടതികള്‍ സ്ഥാപിക്കുകയും അതില്‍ കറകളഞ്ഞ നീതിമാന്‍മാരായ ന്യായാധിപന്‍മാരെ നിയമിക്കുകയും ചെയ്തു. അതേ കോടതികളില്‍ വാദിയായും ചിലപ്പോള്‍ പ്രതിയായും ഖലീഫ ഉമറും എത്തി. വിധി പലപ്പോഴും ഉമറിന് എതിരായും വന്നു!
ജനങ്ങള്‍ തെറ്റുകളില്‍പെടാതെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക. എന്നിട്ടും തെറ്റു ചെയ്യുന്ന വരെ വിചാരണ നടത്തി കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കുക, ഇതാണ് നീതിന്യായം.
ഉമറി(റ)ന്റെ അന്ത്യം
ഒരു ദശാബ്ദകാലത്തെ ഉമറി(റ)ന്റെ ഭരണം സംഭവബഹുലമായിരുന്നു. രാത്രിയുടെ യാമങ്ങളില്‍ ടെന്റുകള്‍ക്ക് കാവല്‍ നിന്നും ദരിദ്രകുടുംബത്തില്‍ ഭാര്യയെയും കൂട്ടി അഗതിയുടെ പ്രസവമെടുക്കാന്‍ ചെന്നും തെരുവോരത്തെ മരച്ചുവട്ടില്‍ ഉറങ്ങിയും ഖലീഫ ലോകത്തെ അമ്പരപ്പിച്ചു. ഈ ചരിത്ര സംഭവങ്ങളെല്ലാം സുവിതിദങ്ങളാണ്.
രക്തസാക്ഷ്യത്തിനായി സദാ പ്രാര്‍ഥിച്ചിരുന്നു, ഒരു കാലത്ത് മക്കയുടെ പേടിസ്വപ്നമായിരുന്ന ഉമര്‍(റ). ഖലീഫയായിരുന്നിട്ടും അല്ലാഹു തന്റെ ദാസന് അതിന് അവസരം നല്‍കുകയും ചെയ്തു.
ഹിജ്‌റ 23 ദുല്‍ഹിജ്ജ 26ന് ഉമര്‍(റ) പതിവുപോലെ സുബ്ഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കുക യായിരുന്നു. ഇതിനിടെയാണ് മജൂസിയായ ഫൈറൂസ് എന്ന അബൂലുഅ്‌ലുഅ ഖലീഫയെ പിന്നില്‍ നിന്നു കുത്തിയത്. മസ്ജിദുന്നബവിയുടെ മിഹ്‌റാബില്‍ വീണ ഉമര്‍(റ) കൊലയാളിയെ പിടിക്കാനും നമസ്‌കാരം പൂര്‍ത്തിയാക്കാനുമാണ് ആദ്യം ആവശ്യപ്പെട്ടത്. പക്ഷേ, കൊലയാളി അപ്പോഴേക്കും സ്വയം ജീവനൊടുക്കിയിരുന്നു.
ആഇശ(റ)യുടെ വീട്ടില്‍ തിരുനബിയുടെയും അബൂബക്‌റിന്റെയും ഖബ്‌റുകളുടെ ചാരത്ത് അല്‍ഫാറൂഖും അന്ത്യനിദ്രയാരംഭിച്ചു. ആരും കരയരുതെന്ന് ഖലീഫ മരണവേദനക്കിടെ അപേക്ഷിച്ചെങ്കിലും പ്രിയ ഖലീഫയുടെ വേര്‍പാട് ജനങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറ മായിരുന്നു.
