ഉസ്മാനിയാ ഭരണാധികാരികള്‍ – 3
ഉസ്മാനിയ സാമ്രാജ്യത്തിന്റെ അവസാനഘട്ടം ആന്തരിക പരിഷ്കാരങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബാഹ്യ സമ്മര്‍ദ്ദങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കാലഘട്ടമായിരുന്നു. ഭരണാധികാരികള്‍ സാമ്രാജ്യത്തെ പുതുക്കാന്‍ ശ്രമിച്ചപ്പോള്‍ ദേശീയതയും ആധുനികതയും ശക്തമായ വെല്ലുവിളികളായി ഉയര്‍ന്നു. ഉസ്മാനിയാ ഭരണാധികാരികള്‍ എന്ന തലക്കെട്ടിന് കീഴിലെ ഈ കാലം റെയില്‍വേ പദ്ധതികള്‍, യുവതുര്‍ക്കി പ്രസ്ഥാനം, ഖിലാഫത്തിന്റെ ക്ഷയം എന്നിവയിലൂടെ ചരിത്രപരമായ നിര്‍ണായക വഴിത്തിരിവായി മാറി.
അബ്ദുല്‍ അസീസ്
32-ാമത്തെ ഉസ്മാനിയ സുല്‍ത്താനാണ് അബ്ദുല്‍ അസീസ്. സുല്‍ത്താന്‍ അബ്ദുല്‍ മജീദ് ഒന്നാമന്റെ പിന്‍ഗാമിയും സുല്‍ത്താന്‍ മഹ്മൂദ് രണ്ടാമന്റെ മകനുമാണ്.
1830 ഫെബ്രുവരി ഒമ്പതിന് ജനനം. മാതാവ് ഫ്രഞ്ച് വംശജയായിരുന്നു. അബ്ദുല്‍ മജീദ് ഒന്നാമന്റെ മരണശേഷം ക്രി. 1861ല്‍ ഭരണമേറ്റു. സഹോദരന്റെ പാതയില്‍ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.
ശരീഅത്ത് വിധികള്‍ ക്രോഡീകരിച്ച് വ്യക്തിനിയമ സംഹിത തയ്യാറാക്കിയതും തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയും (1863) ഇദ്ദേഹമാണ്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ആസ്ട്രിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അബ്ദുല്‍ അസീസ് തുര്‍ക്കി സുല്ത്താന്മാരില് വേറിട്ടവനായി. സെര്‍ബിയ, ബോസ്നിയ, ഹെര്‍സഗോവിന, ബള്‍ഗേറിയ, ക്രിറ്റി, മൊണ്ടെനഗ്രൊ തുടങ്ങിയ സാമന്ത രാജ്യങ്ങളില്‍ വംശീയ കലാപങ്ങള്‍ ഇക്കാലത്ത് പൊട്ടിപ്പുറപ്പെട്ടു. ഇവിടുത്തെ ഓര്‍ത്തഡോക്സ് ക്രൈസ്തവരെ ഖിലാഫത്തിനെതിരില്‍ തിരിച്ചു വിട്ടുകൊണ്ട് റഷ്യയാണ് ഇതിന് പ്രചോദനം നല്‍കിയിരുന്നത്. എന്നിട്ടും റഷ്യയുമായി സുല്‍ത്താന്‍ അടുപ്പം കാണിച്ചിരുന്നു. ഇത് ഏറെ ചൊടിപ്പിച്ചത് ഇംഗ്ലണ്ടിനെയും ഫ്രാന്സിനെയുമായിരുന്നു. അവര്‍ സുല്‍ത്താനെതിരെ പ്രചാരണം നടത്തി. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് പണം ധൂര്‍ത്തടിക്കുകയാണെന്നായിരുന്നു പ്രചാരണം.
ഈ പ്രചാരണം തുര്‍ക്കികള്‍ക്ക് ഏശുകയുണ്ടായി. പണം ധൂര്‍ത്തടിക്കുന്ന സുല്‍ത്താനെ സ്ഥാനഭൃഷ്ടനാക്കാമെന്ന് ശൈഖുല്‍ ഇസ്ലാം ഹസന് ഖൈറുല്ല ഫത്വാ നല്കി. അത് സൈന്യം നടപ്പിലാക്കുകയും ചെയ്തു.
1876ല്‍ അബ്ദുല്‍ അസീസ് ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. വൈകാതെ അദ്ദേഹം വധിക്കപ്പെട്ടു.
മുറാദ് അഞ്ചാമന്
കേവലം 90 ദിവസം അധികാരത്തൊപ്പി തലയില്‍ ചൂടിയ ഉസ്മാനിയ സുല്‍ത്താനാണ് മുറാദ് അഞ്ചാമന് (ക്രി.1876 മെയ്-1876 ആഗസ്റ്റ്). സുല്‍ത്താന്‍ അബ്ദുല്‍ മജീദ് ഒന്നാമന്റെ മകനായ മുറാദ് അഞ്ചാമന് മുന്‍ഗാമി അബ്ദുല്‍ അസീസിന്റെ മരണത്തെ തുടര്‍ന്നാണ് തുര്‍ക്കി ഖിലാഫത്തിന്റെ 33-ാം സുല്‍ത്താനായി സ്ഥാനമേറ്റത്. 1876 മെയ് 30ന് അധികാരമേറ്റ ഇദ്ദേഹം അതേ വര്‍ഷം ആഗസ്റ്റ് 31ന് തന്നെ നിഷ്കാസിതനാവുകയും ചെയ്തു. വിദ്യാസമ്പന്നനും സമാധാന പ്രേമിയും മിതവ്യയ ശീലനുമെല്ലാമായിരുന്നു മുറാദ്.
തുര്‍ക്കി ആഭ്യന്തര ശൈഥില്യത്താല്‍ വീര്‍പ്പുമുട്ടിയ സാഹചര്യത്തിലായിരുന്നു മുറാദ് അഞ്ചാമന്റെ ആരോഹണം. എന്നാല്‍, രാജ്യത്തിന്റെ വഷളായ അവസ്ഥ നന്നാക്കിയെടുക്കാന്‍ കഴിയില്ലെന്ന നിരാശയും രണ്ടു മന്ത്രിമാരുടെ വധവും എതിര്‍പ്പുകളുടെ ക്രൂരതയും എല്ലാം ഒത്തുചേര്‍ന്നു അദ്ദേഹത്തിന്റെ മാനസികാവസ്ഥ അവതാളത്തിലാക്കി. അധികാരമേറ്റ് ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്ക് ഇത് സംഭവിച്ചു. പ്രതിയോഗികള്‍ക്ക് അദ്ദേഹത്തെ താഴെയിറക്കാന്‍ ഇത് വഴിയൊരുക്കി.
മാനസികനില തെറ്റിയതിനാല്‍ ശൈഖുല്‍ ഇസ്ലാമിന്റെ ഫത്വയെത്തുടര്ന്നാണ് മുറാദ് അഞ്ചാമനെ സ്ഥാനത്തു നീക്കിയതെന്നും പക്ഷമുണ്ട്. പിന്നെയും കുറെക്കാലം ജീവിച്ച അദ്ദേഹം ക്രി. 1904ലാണ് അന്തരിച്ചത്.
അബ്ദുല്‍ ഹമീദ് രണ്ടാമന്
34-ാമത്തെ ഉസ്മാനിയെ സുല്‍ത്താനാണ് അബ്ദുല്‍ ഹമീദ് രണ്ടാമന് (ക്രി.1876-1909). തുര്‍ക്കിയെ ജനാധിപത്യത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്ത ഇദ്ദേഹം ഇതേ കാരണങ്ങളാല്‍ അധികാരത്തില്‍ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്തു. 1876 സെപ്തംബര്‍ 7ന് (1293 ശഅ്ബാന്‍ 18) ആയിരുന്നു അധികാരാരോഹണം.
സുല്‍ത്താന്‍ അബ്ദുല്‍ മജീദ് ഒന്നാമന്റെ മകനായി 1842 സെപ്തംബര്‍ 21ന് ജനിച്ചു. മികച്ച വിദ്യാഭ്യാസം ലഭിച്ചിരുന്നു. അറബി, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യം, മികച്ച അശ്വഭടന്‍. പിതൃവ്യനും സുല്‍ത്താനുമായിരുന്ന അബ്ദുല്‍ അസീസിന്റെ കൂടെ യൂറോപ്യന്‍ രാജ്യങ്ങള്‍ മിക്കതും സന്ദര്‍ശിച്ചത് നല്ലൊരു രാജ്യ തന്ത്രജ്ഞനാകാന്‍ അബ്ദുല്‍ഹമീദിനെ സഹായിച്ചു.
സഹോദരന് മുറാദ് അഞ്ചാമന് ഭരണത്തില്‍ തുടരാന്‍ കഴിയാതെ വന്നപ്പോള്‍ ക്രി. 1876ല്‍ അബ്ദുല്‍ ഹമീദ് രണ്ടാമന് ഭരണമേറ്റെടുത്തു. പാശ്ചാത്യ തന്ത്രങ്ങളെ അടുത്തറിയുന്ന ഇദ്ദേഹം തുര്‍ക്കിയെ പുതിയ വഴിയിലൂടെ നടത്താന്‍ ഒരുങ്ങി. വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും ശക്തികൊണ്ടു മാത്രമേ, ഭൗതികവും ബൗദ്ധികവുമായ പുരോഗതി കൈവരിക്കാനാവൂ എന്ന് ഉണര്‍ത്തിയ അദ്ദേഹം, അത് സാധ്യമാക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടു.
തുര്‍ക്കിയുടെ അഖണ്ഡത നിലനിര്‍ത്താനും, രാജ്യത്തിന്റെ പുരോഗതി യാഥാര്‍ഥ്യമാക്കാനും ജനാധിപത്യ ഭരണകൂടത്തിനേ സാധിക്കൂ എന്ന കണ്ടെത്തിയ സുല്‍ത്താന്‍ 1876 ഡിസംബര്‍ 23ന് പുതിയ ഭരണഘടന നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. ഇതുപ്രകാരം ജനങ്ങള്‍ തെരഞ്ഞെടുത്ത അംഗങ്ങളടങ്ങുന്ന പാര്‍ലമെന്റും (മജ്ലിസുല്‍ മബ്ഊസീന്) ഭരണകൂടം നിര്‍ദ്ദേശിക്കുന്ന അംഗങ്ങളടങ്ങുന്ന പ്രഭുസഭയും (മജ്ലിസുല്‍ അഅ്യാന്‍) നിലവില്‍ വന്നു. നിയമത്തിനു മുന്നില്‍ എല്ലാവരും സമമെന്ന അവസ്ഥയും സംഘടനാ സ്വാതന്ത്ര്യവും പുലര്‍ന്നപ്പോള്‍ അബ്ദുല്‍ ഹമീദ് രണ്ടാമന് തുര്‍ക്കികളുടെ ഹീറോയായി. 119 വകുപ്പുകള്‍ അടങ്ങിയതായിരുന്നു ഭരണഘടന
എന്നാല്‍, പാശ്ചാത്യ ശക്തികള്‍ക്ക് ഇത് ദഹിച്ചില്ല. ജനാധിപത്യ തുര്‍ക്കി തങ്ങളുടെ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയേക്കുമെന്ന് റഷ്യയുള്‍പ്പെടെയുള്ള യൂറോപ്യന്‍ ശക്തികള്‍ ആശങ്കപ്പെട്ടു.
1877ല്‍ റഷ്യ തുര്‍ക്കിയെ ആക്രമിച്ചു, ബള്‍ഗേറിയ, സെര്‍ബിയ, മോണ്ടിനാഗ്രോ എന്നീ സാമന്ത രാജ്യങ്ങള്‍ സ്വയം ഭരണം പ്രഖ്യാപിച്ചു. റുമേനിയയും യുഗോസ്ലാവിയയും മേലുള്ള തുര്‍ക്കിയുടെ മേല്‍ക്കോയ്മ അവസാനിക്കുകയും ചെയ്തു. തികച്ചും കുഴഞ്ഞുമറിഞ്ഞ സാഹചര്യം. യഥാര്‍ഥത്തില്‍ പാശ്ചാത്യര്‍ ഒരുക്കിയ കെണിയില്‍ സുല്‍ത്താന്‍ വീണു. പ്രശ്നങ്ങള്‍ക്ക് കാരണം പുതിയ ഭരണഘടനയും ജനാധിപത്യവുമാണെന്ന് തെറ്റിദ്ധരിച്ചു അദ്ദേഹം.
1878 ഫെബ്രുവരി 14ന്, പാര്‍ലമെന്റിന്റെ പ്രഥമ സമ്മേളനം നടന്നുകൊണ്ടിരിക്കെ ഭരണഘടന സസ്പെന്റ് ചെയ്തതായും പാര്‍ലമെന്റ് സമ്മേളനം മരവിപ്പിച്ചതായും അബ്ദുല്‍ഹമീദ് രണ്ടാമന് പ്രഖ്യാപിച്ചു. ഇത് തുര്‍ക്കിയെ വീണ്ടും അഭ്യന്തര ശൈഥില്യത്തിലേക്ക് നയിച്ചു. തുര്‍ക്കിയിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനമായ അന്ജുമന് ഇത്തിഹാദ് വത്തറഖി ഭരണഘടന സസ്പെന്‍ഷനെതിരെ സമരത്തിന് നേതൃത്വം നല്കി. ഇവര്‍ ദേശീയ വികാരം സുല്‍ത്താനെതിരെ ഇളക്കിവിട്ടു. സുല്‍ത്താന്‍ കൈകൊണ്ട ഈ നീക്കങ്ങള്‍ ജനാധിപത്യവല്‍ക്കരണത്തിന്റെ ശക്തനായ വക്താവ് എന്നിടത്തു നിന്ന് സ്വേഛാധിപതി എന്ന വിശേഷണത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചു.
കടുത്ത നിലപാടെടുത്ത സുല്‍ത്താന്‍ യുവതുര്‍ക്കികളില്‍ ചിലരെ നാടുകടത്തുകയും മറ്റുചിലരെ വധിക്കുകയും ചെയ്തു. നാടുകടത്തപ്പെട്ടവര്‍ അവിടെയിരുന്ന് സമരവും എഴുത്തും തുടര്‍ന്നു. ഒടുവില്‍ 1908 വീണ്ടും യുവതുര്‍ക്കികള്‍ വിപ്ലവം നയിച്ചു. ജനാധിപത്യത്തിനായി ദാഹിച്ച തുര്‍ക്കികള്‍ വിപ്ലവത്തെ പിന്താങ്ങി. ക്രി. 1908 ജൂലൈ 4ന് വീണ്ടും ഭരണഘടന പുനഃസ്ഥാപിക്കുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 245 അംഗ പാര്‍ലമെന്റ് നിലവില്‍ വന്നു. യുവതുര്‍ക്കികള്‍ തന്നെയായിരുന്നു പ്രമുഖ കക്ഷി.
എന്നാല്‍ പ്രശ്നം തീര്‍ന്നില്ല. 1909 ഏപ്രിലില്‍ തന്നെ സൈനിക പിന്തുണയോടെ ദര്‍വേശുമാര്‍ ഭരണഘടനക്കെതിരെയും ശരീഅത്ത് പുനസ്ഥാനത്തിനുവേണ്ടി പ്രതിവിപ്ലവം നടത്തി. അനുനയ നിലപാടെടുത്ത അബ്ദുല്‍ ഹമീദ് രണ്ടാമന് വിപ്ലവകാരികളുടെ ആവശ്യം പരിഗണിച്ച് ശരീഅത്ത് പുനസ്ഥാപിച്ചു. പാര്‍ലമെന്റംഗങ്ങള്‍ ഓടി രക്ഷപ്പെട്ടു. കാര്യങ്ങള്‍ സുല്‍ത്താന്റെ കൈപ്പിടിയിലൊതുങ്ങിയെന്ന് ധരിച്ച സമയത്ത് ഷൗക്കത്ത് പാഷയുടെ നേതൃത്വത്തില്‍ രംഗത്ത് വന്ന പ്രതിവിപ്ലവകാരികള്‍ പാര്‍ലമെന്റ് തങ്ങളുടെ നിയന്ത്രണത്തിലാക്കി. സുല്‍ത്താന്റെ സൈന്യത്തെ തോല്പിച്ചു പാര്‍ലമെന്റംഗങ്ങള്‍ തിരിച്ചെത്തി. മാര്‍ഷല്‍ ലോ പ്രഖ്യാപിക്കാനും സുല്‍ത്താനെ സ്ഥാനഭ്രഷ്ടനാക്കാനുമായിരുന്നു ഷൗക്കത്ത് പാഷയുടെ തീരുമാനം. അമുസ്ലിം രാജ്യങ്ങള്‍ കീഴടക്കാന്‍ ഒരുങ്ങി പുറപ്പെട്ട വന്‍ശക്തികളുടെ ഗൂഢനീക്കങ്ങള്‍ പലതും നടപ്പില്‍ വരുത്തിയത് അബ്ദുല്‍ ഹമീദിന്റെ കാലത്താണ്. ബ്രിട്ടണ് സൈപ്രസിലും (1878) ഫ്രാന്‍സ് തുനിസിലും (1881) അധിനിവേശം നടത്തി. ഈജിപ്ത് കീഴടക്കിയത് 1882ലാണ്. മാസിഡോണിയയെ 1903ല്‍ അന്താരാഷ്ട്ര നിരീക്ഷണത്തിന് കീഴിലാക്കി. മഗ്രിബില്‍ ഫ്രാന്‍സും, ലിബിയയില്‍ ഇറ്റലിയും അധിനിവേശം നടത്തിയത് 1911ലാണ്.
1909 ഏപ്രില്‍ 25ന് അബ്ദുല്‍ ഹമീദ് രണ്ടാമനെ നാടുകടത്തി. മുഹമ്മദ് അഞ്ചാമനെ സുല്‍ത്താനായി പ്രതിഷ്ഠിക്കുകയും ചെയ്തു.
ദമസ്കസ്-മദീന റെയില്‍പാത
സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിനെതിരൈ വിപ്ലവരംഗത്തു വന്ന യുവതുര്‍ക്കികള്‍ സ്വാതന്ത്ര്യത്തിന്റെ ശബ്ദം മുഴക്കിയപ്പോള്‍ അല്‍ ജാമിഅത്തുല്‍ ഇസ്ലാമിയ്യ എന്ന നവീനാശയമാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇതുവഴി ഇസ്ലാമിക ലോകത്തിന്റെ ഐക്യം അബ്ദുല്‍ ഹമീദ് വിഭാവന ചെയ്തു. പരിഷ്കരണത്തിന്റെ വന്‍ പദ്ധതികള്‍ അദ്ദേഹം സ്വീകരിച്ചു. അതില്‍ സുപ്രധാനമായ ഒന്ന് ഹിജാസ് റെയില്‍പാതയായിരുന്നു.
ഹിജാസില്‍ നിന്ന് മദീന വരെയുള്ള 1303 കി.മി. ദൈര്‍ഘ്യമുള്ള റെയില്‍പാത 1908ല്‍ സുല്‍ത്താന്‍ പൂര്‍ത്തിയാക്കി. ജര്‍മന്‍-തുര്‍ക്കി എഞ്ചിനീയറിങ്ങ് മികവില്‍ സഫലമായ ഈ വന്‍കിട പദ്ധതിക്ക് മൂന്ന് ദശലക്ഷം പവന് ചെലവ് വന്നു. ഇതില്‍ മൂന്നിലൊന്ന് മുസ്ലിം ലോകം സംഭാവന ചെയ്തു. ബര്‍ലിന്‍ മുതല്‍ ബസ്വറ വരെ നീണ്ടുകിടക്കുന്ന റെയില്‍ റോഡ് പദ്ധതിയും അദ്ദേഹം ആവിഷ്കരിച്ചു.
ഹജ്ജ് യാത്രികരെ ഏറെ സന്തോഷിപ്പിച്ചു ഈ പാത. സിറിയന്‍ തീരത്തു നിന്ന് ഹിജാസിലെത്താന്‍ കപ്പല്‍ വഴി പതിനഞ്ചു ദിവസമെടുത്തിരുന്നവര്‍ കേവലം അഞ്ച് ദിവസം കൊണ്ട് പുണ്യനഗരിയിലെത്തിത്തുടങ്ങി.
മദീനയും മുസ്ലിം നഗരങ്ങളും സാമ്പത്തിക വാണിജ്യ പുരോഗതിയിലേക്ക് ദ്രുതഗതിയില്‍ മുന്നേറാന്‍ ഹിജാസ് റെയില്‍ ഏറ സഹായകമായി. സുല്‍ത്താന്‍ ഏവര്‍ക്കും പ്രിയങ്കരനായി.
എന്നാല്‍ ബ്രിട്ടന് ഇതിലെ അപകടം മണത്തറിഞ്ഞു. അവര്‍ ഹിജാസ് ഗവര്‍ണര്‍ ശരീഫ് ഹുസൈനെ ഉപയോഗപ്പെടുത്തി. തുര്‍ക്കികള്‍ക്ക് ഹിജാസ് അക്രമിക്കാനുള്ള എളുപ്പവഴിയാവും ഈ റെയില്‍പാതയെന്ന് അവര്‍ ഗവര്‍ണറെ ധരിപ്പിച്ചു. ബ്രിട്ടന്റെ തന്ത്രത്തില്‍ വീണുപോയ ശരീഫ് ഹുസൈന് 1916ല്‍ അറബ് ദേശീയ വാദികളുടെ സഹായത്തോടെ ഈ ചരിത്രപാതയെ ബോംബിട്ട് തകര്‍ക്കുകയായിരുന്നു.
ഇസ്തംബൂള്‍ സര്‍വകലാശാല, എഞ്ചിനീയറിങ്, മെഡിക്കല്‍, സയന്‍സ് കോളജുകള്‍ ഒട്ടേറെ ലൈബ്രറികള്‍, പ്രസിദ്ധീകരണാലയങ്ങള്‍ തുടങ്ങിയവ ആധുനിക തുര്‍ക്കിയുടെ രാജശില്പിയായ അബ്ദുല്‍ ഹമീദ് രണ്ടാമന് സ്ഥാപിച്ചു.
യുവതുര്‍ക്കികള്‍
തുര്‍ക്കിയെ ഏകാധിപത്യത്തില്‍ നിന്ന് ദേശീയ ജനാധിപത്യ-മതേതര പാതയിലേക്ക് വഴിനടത്താനായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ രൂപംകൊണ്ട രാഷ്ട്രീയ പ്രതിഭാസമാണ് യുവതുര്‍ക്കികള്‍. തുര്‍ക്കിയെ ഫെഡറല്‍ റിപ്പബ്ലിക്കാക്കുക, വിവിധ ദേശീയതകള്‍ക്ക് സ്വയംഭരണ പദവി നല്‍കുക, പാര്‍ലമെന്റ് രൂപീകരിക്കുക, സുല്‍ത്താന്‍ ഭരണഘടനാ വിധേയനായ രാഷ്ട്രത്തലവനാകുക തുടങ്ങിയവയായിരുന്നു ഇവരുടെ മുഖ്യ ആവശ്യങ്ങള്‍
പുതുതായി നിലവില്‍ വന്ന പാര്‍ലമെന്റിനെ പിരിച്ചുവിടുകയും ഭരണഘടനയെ സസ്പെന്റ് ചെയ്യുകയും ചെയ്തുകൊണ്ടുള്ള സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ 1878 ഫെബ്രുവരി 14ലെ നടപടിയോടെയാണ് യുവ തുര്‍ക്കികള്‍ പരസ്യമായി രംഗത്തുവന്നത്.
ഭരണഘടന സസ്പെന്റ് ചെയ്തതിനെ തുടര്‍ന്ന് യുവ തുര്‍ക്കികളില്‍ പലരെയും നാടുകടത്തുകയോ ജയിലിടക്കുയോ ചെയ്തു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ചില യുവാക്കളായിരുന്നു ഈ സംഘടനക്കു പിന്നില്‍. മദ്ഹത്ത് പാഷ, നാമക് കമാല്‍, ആയത്തുല്ല ബേഗ് തുടങ്ങിയ ആറുപേരാണ് സ്ഥാപക നേതാക്കള്‍. കൗതുകകരമായ കാര്യം സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമനും ഇവരുടെ അനുഭാവിയായിരുന്നു എന്നതാണ്. അതുപക്ഷേ സുല്‍ത്താനാവുന്നതിന്റെ മുമ്പാണ്.
സാഹിത്യകാരന്മാര്, പത്രപ്രവര്‍ത്തകര്‍, ഉന്നത ഉദ്യോഗസ്ഥര്‍, സൈന്യത്തിലെ ഉന്നതര്‍ തുടങ്ങിയവര്‍ ഇവര്‍ക്ക് രഹസ്യപിന്തുണയും നല്കി.
നാടുകടത്തപ്പെട്ടവര്‍ ജനീവയും പാരീസും കേന്ദ്രമാക്കിയും പ്രവര്‍ത്തനം തുടര്‍ന്നു. യുവതുര്‍ക്കി എന്ന പേരില്‍ പത്രവും ഇറക്കി. സൈനിക ജനറല്‍മാരായ ഷൗക്കത്ത് പാഷ, അന്‍വര്‍ ഹേഗ്, നിയാസിബേഗ് എന്നിവരും പില്ക്കാലത്ത് യുവതുര്‍ക്കികളുടെ പിതാവ് എന്ന പേരില്‍ പ്രസിദ്ധനായ മുസ്തഫ കമാല്‍ അത്താതുര്‍ക്കും ഇവരോടൊപ്പം ചേര്‍ന്നു.
യുവതുര്‍ക്കി പിന്നീട് ജംഇയ്യത്തുല്‍ ഇത്തിഹാദിവത്തറഖി (Party of Union and Progress) എന്ന സംഘടനയായി. 1909ല്‍ ഭരണഘടനയും പാര്‍ലമെന്റും പുന:സ്ഥാപിച്ചു. വിപ്ലവത്തിനും പ്രതിവിപ്ലവത്തിനുമൊടുവില്‍ യുവതുര്‍ക്കികള്‍ വിജയം കണ്ടു. ഭരണം അവരുടെ കൈകളിലായി. സുല്‍ത്താന്‍ അലങ്കാരവുമായി.
മുഹമ്മദ് അഞ്ചാമന്
ജനാധിപത്യവല്‍ക്കരിക്കപ്പെട്ട ഉസ്മാനിയാ സാമ്രാജ്യത്തെ നയിച്ച ആദ്യ സുല്‍ത്താനായിരുന്നു മുഹമ്മദ് അഞ്ചാമന് (ക്രി.1909-1918). തുര്‍ക്കിയുടെ 35-ാമത്തെ സുല്‍ത്താനായ മുഹമ്മദ് 1844ലാണ് ജനിച്ചത്. പിതാവ് സുല്‍ത്താന്‍ അബ്ദുല്‍ മജീദ് ഒന്നാമന്.
പ്രതിവിപ്ലവത്തിലൂടെ അബ്ദുല്‍ ഹമീദ് രണ്ടാമനെ പുറത്താക്കിയ ജനാധിപത്യവാദികളാണ് അദ്ദേഹത്തിന്റെ സഹോദരന് കൂടിയായ 65കാരന് മുഹമ്മദ് അഞ്ചാമനെ 1909ല്‍ സുല്‍ത്താനായി അവരോധിച്ചത്. ഭരണഘടനാ വിധേയനായ രാഷ്ട്രത്തലവനാണ് സുല്‍ത്താനെങ്കിലും അതൊരു അലങ്കാര പദവി മാത്രമായിത്തീര്‍ന്നു; മുഹമ്മദ് അഞ്ചാമന് മുതല്‍.
ഇദ്ദേഹത്തിന്റെ ഒമ്പതു വര്‍ഷത്തെ ഭരണകാലം സംഭവ ബഹുലമായിരുന്നു. 1911ല്‍ ഇറ്റലി ലിബിയയെ അക്രമിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്തു. 1913 ഓടെ ബാള്ക്കല് മേഖലയിലെ ബള്‍ഗേറിയ, ഗ്രീസ്, സെര്‍ബിയ, മോണ്ടിനഗ്രോ എന്നിവയും തുര്‍ക്കിയുടെ കീഴില്‍ നിന്ന് പൂര്‍ണമായും വേര്‍പ്പെട്ടു. യൂറോപ്പില്‍ പഴയ തലസ്ഥാനമായ അഡ്രിനയും നിലവിലുള്ള തലസ്ഥാനമായ ഇസ്തംബൂളും പിന്നെ സിറിയ, ഫലസ്തീന്, ഇറാഖ്, ഹിജാസ്, യമന്‍, അല്‍ അഹ്സ എന്നിവിടങ്ങളില്‍ ഉസ്മാനിയാ സാമ്രാജ്യം പരിമിതമായി. ഇദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായ ഏറ്റവും പ്രധാനമായൊരു സംഭവ വികാസം 1914ല്‍ തുടങ്ങിയ ഒന്നാം ലോക മഹായുദ്ധമായിരുന്നു..
ജര്‍മനി-ആസ്ട്രിയ-ഹംഗറി അച്ചുതണ്ടിനൊപ്പം നിലകൊണ്ട തുര്‍ക്കി, മറുഭാഗത്തുണ്ടായിരുന്ന റഷ്യ, ബ്രിട്ടന്, ഫ്രാന്‍സ് ശക്തികളെ നേരിട്ടു. മുസ്ലിംകളുടെ ഖലീഫയായ തന്നെ സഹായിക്കുകയും തന്നെ എതിര്‍ക്കുന്നവരെ പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് ലോകമെങ്ങുമുള്ള മുസ്ലിംകളുടെ കടമയാണെന്ന് സുല്‍ത്താന്‍ വാദിച്ചു. ബ്രിട്ടന്, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇസ്ലാമിന്റെ ശത്രുക്കളായതിനാല്‍, അവര്‍ക്കെതിരിലുള്ള ജിഹാദ് ആ രാജ്യങ്ങളിലുള്ളവരടക്കമുള്ള മുസ്ലിംകളുടെ ബാധ്യതയാണെന്ന് ഇസ്തംബൂളിലെ മുഫ്തി ഫത്വ്വ പുറപ്പെടുവിക്കുകയുണ്ടായി. അറബികളെ തന്ത്രത്തില്‍ കൂടെ നിര്‍ത്തിയ ബ്രിട്ടണ് ഉസ്മാനിയ സാമ്രാജ്യത്തിനെതിരെ അവരെ തിരിച്ചുവിട്ടു.
1918 ജൂലൈ മൂന്നിന് മുഹമ്മദ് അഞ്ചാമന് നിര്യാതനായി. 75-ാം വയസ്സില്‍ ലോകയുദ്ധത്തില്‍ ജര്‍മനി സഖ്യം തോറ്റതും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് തുര്‍ക്കിയെ ഓഹരിവെച്ചതും അദ്ദേഹത്തിന് കാണേണ്ടിവന്നില്ല. ഒന്നാം ലോക മഹായുദ്ധം അവസാനിച്ചത് 1919ലായിരുന്നു.
മുഹമ്മദ് ആറാമന്‍
ഉസ്മാനീ ഖിലാഫത്തിന്റെ പതനത്തിലേക്കു വഴി തുറന്ന സംഭവങ്ങള്‍ അരങ്ങേറും മുമ്പ് മുഹമ്മദ് റശാദ് മരണപ്പെട്ടിരുന്നു. അദ്ദേഹത്തിനുശേഷം, രാജകുടുംബത്തിലെ തല മുതിര്‍ന്ന വ്യക്തി യൂസുഫ് ഇസ്സുദ്ദീന്‍ അധികാരമേറ്റു. ദുരൂഹമായ സാഹചര്യത്തില്‍ അദ്ദേഹം വൈകാതെ മരണപ്പെട്ടു. തുടര്‍ന്ന് ഉസ്മാനിയാ സാമ്രാജ്യത്തിന്റെ 36-ാമത്തെ സുല്‍ത്താനായ ആളാണ് വഹീദുദ്ദീന്‍ എന്ന മുഹമ്മദ് ആറാമന്‍ (ക്രി.19018-1922). സുല്‍ത്താന്‍ അബ്ദുല്‍ മജീദിന്റെ മകനും മുന്‍ഗാമിയായ മുഹമ്മദ് അഞ്ചാമന്റെ സഹോദരനും.
1861ല്‍ ജനനം. ഒന്നാം ലോക മഹായുദ്ധം അവസാനിക്കുന്ന ഘട്ടത്തിലാണ് മുഹമ്മദ് സുല്‍ത്താനായി വന്നത്. തുര്‍ക്കി പിന്തുണ നല്കിയ ജര്‍മനി, ആസ്ട്രിയ, ഹംഗറി അച്ചുതണ്ട് ശക്തികള്‍ പരാജയപ്പെട്ടതോടെ ബ്രിട്ടനും ഫ്രാന്‍സും തുര്‍ക്കി സാമ്രാജ്യത്തെ പങ്കിട്ടെടുക്കുന്ന ഹൃദയഭേദകമായ കാഴ്ചക്ക് മുഹമ്മദ് ആറാമന്‍ സാക്ഷിയായി. ബഗ്ദാദും ദമസ്കസും ജറുസലവും തുര്‍ക്കിയുടെ കൈയില്‍ നിന്ന് പോയി. ഹിജാസ് സ്വതന്ത്ര പ്രവിശ്യയുമായി.
ബ്രിട്ടനും ഫ്രാന്‍സും ഗ്രീസും തുര്‍ക്കിയെ ആക്രമിക്കുന്നതിനിടെ സുല്‍ത്താന്‍ പ്രധാനമന്ത്രിയായ മുസ്തഫ കമാല്‍ പാഷയോട് പ്രതിരോധിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാഷ അത് ഗൗനച്ചില്ല. മറിച്ച്, രാഷ്ട്രത്തെ മറ്റൊരു ദിശയിലേക്ക് കൊണ്ടുപോകുന്നത് കണ്ട് മനംനൊന്ത സുല്‍ത്താന്‍ 1922ല്‍ സ്ഥാനത്യാഗം ചെയ്തു. രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു. ഡമസ്കസില്‍ ഉസ്മാനീ സുല്ത്താന്മാരുടെ മഖ്ബറയില് തന്നെ മറവു ചെയ്യണമെന്ന് വസ്വിയ്യത്ത് ചെയ്ത സുല്‍ത്താന്‍ 1922ല്‍ മരണപ്പെട്ടു.
1919 ജൂലൈ 23ന് അങ്കാറയില്‍ ചേര്‍ന്ന തുര്‍ക്കി ദേശീയവാദികളുടെ കോണ്‍ഫ്രന്‍സിന്റെ ചെയര്‍മാനായി മുസ്തഫ കമാലിനെ തെരഞ്ഞെടുത്തു. ഇസ്തംബൂളില്‍ നിന്നും തലസ്ഥാനം അങ്കാറയിലേക്ക് മുസ്തഫ കമാല്‍ മാറ്റുകയുണ്ടായി.
കമാല്‍ പാഷുടെ നേതൃത്വത്തിലുള്ള ദേശീയ അസംബ്ലി ചേര്‍ന്ന് സുല്‍ത്താന്‍ ഭരണത്തിന് അന്ത്യം കുറിക്കുകയുണ്ടായി. തുടര്‍ന്ന് മുഹമ്മദ് വഹീദുദ്ദീന്‍ ഖാന് ഇസ്തംബൂളില്‍ നിന്ന് പാലായനം ചെയ്തു.
അബ്ദുല്‍ മജീദ് രണ്ടാമന്
ഉസ്മാനീ സാമ്രാജ്യത്തിന്റെ അവസാന സുല്‍ത്താനും, തുര്‍ക്കി പാര്‍ലമെന്റിന്റെ തലവനായി വന്നയാളുമാണ് അബ്ദുല്‍ മജീദ് രണ്ടാമന് (ക്രി.1922-1924). നാമമാത്രമായ അധികാരമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇസ്ലാമിക ഭരണക്രമത്തിലെ ഇതുവരെയുള്ളതില്‍ ഒടുവിലത്തെ ഖലീഫ എന്ന പദവി ഇദ്ദേഹത്തിനാണ്.
സുല്‍ത്താന്‍ അബ്ദുല്‍ അസീസിന്റെ മകനായി ക്രി. 1868ല്‍ ജനനം. ഉന്നത വിദ്യാഭ്യാസം നേടി. മുഹമ്മദ് ആറാമന്റെ കാലത്തെ കിരീടാവകാശിയായ അബ്ദുല്‍ മജീദ് രണ്ടാമനെ തുര്‍ക്കി നാഷണല്‍ അസംബ്ലി, 1922 നവംബര്‍ 18ന് ഖലീഫയായി തെരഞ്ഞെടുക്കുകയായിരുന്നു. സുല്‍ത്താന്‍ ഭരണം ദുര്‍ബലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഖലീഫ പദവി നല്‍കിയത്. ദേശീയ വാദത്തോട് ആഭിമുഖ്യമുള്ള വ്യക്തിയുമായിരുന്നു അബ്ദുല്‍ മജീദ് രണ്ടാമന്.
എന്നാല്‍ 1923 ഒക്ടോബര്‍ 29ന് നാഷണല്‍ അസംബ്ലി തുര്‍ക്കിയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. അങ്കാറയെ തലസ്ഥാനവുമാക്കി. ഇതോടെ ഖലീഫ എന്ന പദവി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. ഇസ്ലാമിക നിയമങ്ങളുടെ സംരക്ഷകനാവേണ്ട ഖലീഫക്ക് റിപ്പബ്ലിക്കില്‍ എന്തധികാരം? മാത്രമല്ല തുര്‍ക്കി റിപ്പബ്ലിക്കിന്റെ ഖലീഫയെ അറബികളും ഈജിപ്ത്, സുഡാന്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവ അംഗീകരിച്ചതുമില്ല. വിശുദ്ധ ഹറമുകളും ഖലീഫക്കു കീഴില്‍ വരുന്നില്ല.
ഒടുവില്‍, 1924 മാര്‍ച്ചില്‍ ചേര്‍ന്ന ദേശീയ അസംബ്ലി ഖിലാഫത്ത് പദവി വേണ്ട എന്നു തീരുമാനിച്ചു. ശരീഅത്ത് കോടതികളും നിര്‍ത്തിവെച്ചു. പുതിയ തീരുമാനത്തെ തുടര്‍ന്ന് അബ്ദുല്‍ മജീദ് രണ്ടാമനെയും ഉസ്മാനി കുടുംബത്തില്‍ അവശേഷിക്കുന്നവരെയും പാരീസിലേക്ക് നാടുകടത്തി.
1944 ആഗസ്റ്റ് 23ന് അവിടെ വെച്ച് മരിച്ച അവസാന ഖലീഫയെ സുഊദിന്റെ താല്പര്യപ്രകാരം സഊദി അറേബ്യയിലെ മദീനയില്‍ ഖബറടക്കി.
ഇതോടെ, ക്രി. 1289 (ഹി. 688)ല്‍ സമാരംഭം കുറിച്ച ഉസ്മാനിയാ ഖിലാഫത്തിന് ആറര ശതകത്തിനുശേഷം അന്ത്യമായി.
