ഇതര ഹദീസ് ഗ്രന്ഥങ്ങൾ
മുസ്നദു അഹ്മദുബ്നി ഹന്ബല്
അബൂഅബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നി ഹന്ബല് അശ്ശൈബാനി ഹി. 164 ല്‍ ബഗ്ദാദിലാണ് ജനിച്ചത്. വൈജ്ഞാനികവും നാഗരികവുമായ പുരോഗതി കൊണ്ട് പ്രശസ്തിയാര്‍ജിച്ച പട്ടണമായിരുന്നു ബഗ്ദാദ്. അനാഥനായി വളര്‍ന്ന അഹ്മദുബ്നു ഹന്ബല് തന്റെ വിജ്ഞാന ദാഹം തീര്‍ക്കാനായി ബഗ്ദാദിലൂടെ യാത്ര തിരിച്ചു. ഹദീസ് വിജ്ഞാനീയങ്ങളോട് ചെറുപ്പത്തിലേ താല്പര്യം പ്രടിപ്പിച്ച ഇമാം ഗുരുനാഥനായി ഹുശൈം ബ്നു ബശീറില്‍വാസിഥിയെ സ്വീകരിച്ചു. യമന്‍, തിഹാമ, ഹിജാസ്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്ക്, ഇമാം ഹദീസ് വിജ്ഞാനങ്ങള്‍ തേടിയുള്ള യാത്രകള്‍ നടത്തി. ക്ഷമ, വിനയം, വിട്ടുവീഴ്ച തുടങ്ങിയ സദ്ഗുണങ്ങള്‍ ഇമാമിന്റെ വ്യക്തിത്വത്തെ വ്യതിരിക്തമാക്കി. ഇമാം അഹ്മദുബ്നു ഹന്‍ബലിനേക്കാള്‍ ഭക്തനും, വിരക്തിയുള്ളവനുമായ ഒരാളെ എനിക്ക് ബഗ്ദാദില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന് ഇമാം ശാഫിഈ പറഞ്ഞിട്ടുണ്ട്. അഗാധജ്ഞാനം, അസാമാന്യ ഓര്‍മശക്തി എന്നിവകൊണ്ട് അനുഗൃഹീതനായ ഇമാം അഹ്മദ് കര്‍മശാസ്ത്രത്തില്‍ നാലിലൊരു സരണിയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നു. ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് സമ്മതിക്കാത്തിന്റെ പേരില്‍ 28 മാസം ഇദ്ദേഹത്തെ ഖലീഫ മുഅ്തസിം ജയിലിലാക്കുകയുണ്ടായി.
മുസ്നദു അഹ്മദുബ്നി ഹന്ബല് പ്രസിദ്ധമായ ഹദീസ് ഗ്രന്ഥമാണ്. ബുഖാരി- മുസ്ലിമില് കാണപ്പെടാത്ത ധാരാളം സ്വഹീഹായ ഹദീസുകള്‍ ഉള്‍പ്പെടെ ഇരുപത്തി ആറായിരത്തിലധികം ഹദീസുകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. റിപ്പോര്‍ട്ട് ചെയ്ത സഹാബികളുടെ നാമങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തിയതാണ് ഈ ഗ്രന്ഥം.
ഹദീസ് സാഹിത്യത്തില്‍ മികച്ച ഈ കൃതിയുടെ രചന ആരംഭിക്കുന്നത് അദ്ദേഹം ഹദീസ് പഠനമാരംഭിച്ച ഹി: 180ലാണ്. അന്ന് അഹ്മദിന് പതിനാറ് വയസ്സായിരുന്നു പ്രായം. ക്രമീകരിക്കുകയോ അധ്യായങ്ങളാക്കി തിരിക്കുകയോ അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. പ്രത്യുത ക്രോഡീകരണം മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. മരണാസന്നനായപ്പോള്‍ പുത്രന്മാരായ സ്വാലിഹ്, അബ്ദുള്ള സഹോദരപുത്രന് ഹമ്പല്‍ ഇബ്നു ഇസ്ഹാഖ് എന്നിവരെ വിളിച്ചുചേര്‍ത്ത് അവര്‍ക്ക് മുസ്നദ് വായിച്ചു കൊടുക്കുകയായിരുന്നു. അതിനാല്‍തന്നെ ഇവര്‍ മൂന്നുപേര്‍ മാത്രമാണ് അഹ്മദില് നിന്ന് മുസ്നദ് പൂര്‍ണമായി ശ്രവിച്ചത്. പിന്നീട് പുത്രന് അബ്ദുല്ല, താന്‍ ശ്രവിച്ചതും ഉള്ളടക്കത്തോട് യോജിക്കുന്നതുമായ ഹദീസുകള്‍ അതില്‍ കൂട്ടിച്ചേര്‍ക്കുമായിരുന്നു.
ഗ്രന്ഥരചന ഇഷ്ടപ്പെടാത്ത പിതാവ് മുസ്നദ് രചിക്കാനുള്ള കാരണമന്വേഷിച്ച പുത്രന് അബ്ദുല്ലയോട് അഹ്മദിന്റെ മറുപടി, തിരുചര്യയില്‍ അവലംബിക്കാവുന്ന ഈ കൃതിയെ ഒരു ഇമാം ആയാണ് താന്‍ രചിച്ചതെന്നായിരുന്നു. മാത്രമല്ല, ഇത് സൂക്ഷിച്ചുവെക്കണമെന്നും പിന്നീടത് ഇമാം ആയിത്തീരുമെന്നും പുത്രനോടദ്ദേഹം ഉപദേശിച്ചു.
മുസ്നദില്‍ ദുര്‍ബല ഹദീസുകളുണ്ടെന്നതാണ് പണ്ഡിതാഭിപ്രായം. ഇബ്നു തൈമിയ മിന്‍ഹാജുസുന്ന എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു: ”സാങ്കേതികമായി ദുര്‍ബല ഹദീസുകളുണ്ടാകാം. അഹ്മദിന്റെ നിവേദനം വഴി അതുണ്ടായിയെന്ന് പറയുന്നില്ല. ദുര്‍ബലമെന്ന് വ്യക്തമാകുന്നതെല്ലാം അബ്ദുല്ലാ ഹിബ്നു അഹ്മദില് നിന്ന് നിവേദനം നടത്തിയ ഖത്വീഈ കൂട്ടിച്ചേര്‍ത്തതാണ്.”
മുസ്നദുദാരിമി
അബ്ദുല്ലാഹിബ്നു അബ്ദിര്റഹ്മാനു ബ്നു ഫള്ല് ബിന്‍ ബഹ്റാം അത്തമീമി പ്രമുഖ ഹദീസ് വ്യാഖ്യാതാവും കര്‍മ്മശാസ്ത്ര വിശാരദനുമാണ്. ഹിജ്റ 181 ല്‍ സമര്‍ഖന്ദിലാണ് അദ്ദേഹത്തിന്റെ ജനനം. ഹദീസ് വിജ്ഞാനം ശേഖരിക്കുന്നതിലും അത് മനഃപാഠമാക്കുന്നതിലും പ്രത്യേക തല്പരനായിരുന്ന അദ്ദേഹം ഹദിസ് വിജ്ഞാനീയങ്ങളില്‍ അഗാധ പാണ്ഡിത്യം നേടാനായി പല നാടുകളിലും സഞ്ചരിച്ചു. ഭൗതിക വിരക്തി, സൂക്ഷ്മത, സത്യസന്ധത, വിവേകം, മതഭക്തി തുടങ്ങിയ സദ്ഗുണങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ പ്രോജ്ജ്വലമാക്കി. തന്റെ 75 ാമത്തെ വയസ്സില്‍ ഹിജ്റ 255 ല്‍ യൗമുത്തര്‍വിയ ദിവസം ആ മഹാപണ്ഡിതന് ഇഹലോകവാസം വെടിത്തു. വെള്ളിയാഴ്ച അറഫാദിനത്തില് ആണ് അദ്ദേഹത്തിന്റെ ജനാസ മറമാടപ്പെട്ടത്.
ഏകദേശം 3455 ഹദീസുകള്‍ ഉള്‍കൊള്ളുന്നതാണ് സുനനു അദ്ദാരിമി. വ്യത്യസ്ത കര്‍മ്മാനുഷ്ഠാന അധ്യായങ്ങളിലായാണ് വിഷയങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. മുഖവുരയോട് കൂടിയ ഈ ഹദീസ് ഗ്രന്ഥത്തില്‍ പ്രവാചകന്റെ സ്വഭാവ സവിശേഷങ്ങള്‍, പ്രവാചകചര്യ അനുധാവനം ചെയ്യല്‍, വിജ്ഞാനത്തിന്റെ ശ്രേഷ്ഠത തുടങ്ങിയ അധ്യായങ്ങളിലായിട്ടുള്ള ഹദീസുകള്‍ കാണാന്‍ കഴിയും. തുടര്‍ന്ന് ശുദ്ധീകരണം, നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങളിയ ക്രമത്തില്‍ ഹദീസ് വിഷയങ്ങള്‍ വിശദീകരിക്കുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ശ്രേഷ്ഠതകളെക്കുറിച്ച് വിവരിക്കുന്ന അധ്യായത്തോടുകൂടി അവസാനിക്കുന്നു. ഹദീസിന്റെ വിവിധ ഇനങ്ങളായ മര്‍ഫൂഅ്, മൗഖൂഫ്, മഖ്ത്വൂഅ,് മുത്തസ്വില്‍, മുന്‍ഖത്വിഅ്, സ്വഹീഹ്, ളഈഫ് തുടങ്ങിയവയെല്ലാം ഹദീസുകളുടെ സനദ് സഹിതം ഗ്രന്ഥ കര്‍ത്താവ് സുനനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹദീസ് ഗ്രന്ഥപരമ്പരകളില് സുനനുദാരിമി വിഖ്യാത ഗ്രന്ഥമായി ഹദീസ് പണ്ഡിതന്മാര് എണ്ണിയിട്ടുണ്ട്. എങ്കിലും മുസ്നദു ദാരിമി എന്ന് ഇതിന് പേര് പറയാവതല്ല എന്നു അഭിപ്രായപ്പെടുന്നവരുമുണ്ട്. ഇമാം സുയൂത്വി പറയുന്നു: ‘മുസ്നദ് ദാരിമി എന്ന് പ്രസ്തുത ഹദീസ് ഗ്രന്ഥത്തിന് പേര് പറയാവതല്ല, കാരണം മുസ്നദ് എന്നാല്‍ സ്വഹാബികളുടെ നാമങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തിയതിനാണ് ഉപയോഗിക്കുന്നത്. സുനന് എന്ന് അതിനു പ്രയോഗിക്കാം. കാരണം കര്‍മശാസ്ത്ര പാഠങ്ങളുടെ ക്രമത്തില്‍ അധ്യായ ക്രമീകരണം നടത്തി ഹദീസുകള്‍ ചിട്ടപ്പെടുത്തി പറയുന്ന ഗ്രന്ഥത്തിനാണ് സുനന് എന്നു പറയുന്നത്. ദാരിമിയുടെ ഗ്രന്ഥത്തില്‍ ഈ ഒരു രീതിയാണ് സ്വീകരിച്ചുകാണുന്നത്.
സുനനുദാരിമിയുടെ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ അറിയപ്പെട്ട രചനയാണ് ഫത്ഹുല്‍ മന്നാന്‍ ശറഹുവതഹ്ഖീഖു കിതാബ് അദ്ദാരിമി. നബീല്‍ ബ്നു ഹാശിം ബ്നു അബ്ദുല്ല അല്‍ അംരിയാണ് ഇതിന്റെ കര്‍ത്താവ്.
മുവത്വ
അബൂഅബ്ദില്ല മാലികുബ്നു അനസുബ്നു മാലിക് എന്ന് പൂര്‍ണ്ണനാമമുള്ള ഇമാം മാലിക് ഹിജ്റ 93 ല്‍ മദീനയിലാണ് ജനിച്ചത്. കര്‍മശാസ്ത്ര വിശാരദനും ഹദീസ് പണ്ഡിതനുമായ ഇമാം മാലികിന്റെ വംശപരമ്പര ഒരു യമനി ഗോത്രത്തിലാണ് അവസാനിക്കുന്നത്. വൈജ്ഞാനിക പൈതൃകങ്ങളുടെ മഹനീയ പാരമ്പര്യമുള്ള മദീനയില്‍ ജനിച്ചു വളര്‍ന്നത് ഹദീസുകളില്‍ അഗാധ വിജ്ഞാനം നേടാന്‍ കാരണമായി. ചെറുപ്പത്തിലെ ഖുര്‍ആന്‍ ഹൃദ്യസ്തമാക്കിയ ഇമാം മാലിക് ഹദീസുകള്‍ മനഃപാഠമാക്കാന്‍ ആരംഭിക്കുകയും പണ്ഡിത സഹവാസത്തിലൂടെ അവരില്‍ നിന്ന് ഹദീസുകളുടെ റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുകയും ചെയ്തു. ഫിഖ്ഹിലും ഹദീസിലും അഗാധജ്ഞാനമുണ്ടായിരുന്ന ഇമാം മാലികിന്റെ മുവത്വ എന്ന ഗ്രന്ഥമാണ് ഇവ്വിഷയമായി രചനയിലും ക്രോഡീകരണത്തിലും ആദ്യത്തേതായി അറിയപ്പെടുന്നത്.
ഹദീസും കര്‍മശാസ്ത്രവും ഒന്നിച്ച് ഉള്‍കൊള്ളുന്നതും ഇസ്ലാമിക സമൂഹത്തില്‍ ഏറെ പ്രചാരത്തിലുള്ളതും ആദ്യം രചിക്കപ്പെട്ടതുമായ ആധികാരിക ഗ്രന്ഥമാണ് ഇമാം മാലികിന്റെ മുവത്വ. ഇമാം മാലികിന്റെ കാലം രചനകള്‍ ആവശ്യമായ കാലമായിരുന്നു. കാരണം. ഇഛാനുസൃതം മതവിധികള്‍ പറയുകയും അവ ഹദീസെന്ന വ്യാേജന ക്രോഡീകരിക്കുകയും ചെയ്ത ആ കാലത്ത് യഥാര്‍ഥ ഹദീസുകളെയും സ്വഹാബത്തിന്റെയും താബിഉകളുടെയും വചനങ്ങളെയും സംരക്ഷിക്കേണ്ടത് ആവശ്യമായിരുന്നു. ഇമാം മാലികിന്റെ കാലത്തിന് മുമ്പു തന്നെ ഭരണാധികാരികളുടെയും പണ്ഡിതന്മാരുടെയും ഭാഗത്ത് നിന്ന് മദീനയിലെ വിജ്ഞാനം ക്രോഡീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇമാം മാലികിന്റെ കാലഘട്ടമായപ്പോള്‍ അദ്ദേഹത്തെ അതിന് വേണ്ടി അവര്‍ പ്രേരിപ്പിച്ചു. അതുകൊണ്ട് തന്നെ മദീനയിലെ ഹദീസുകളും സ്വഹാബികളുടെയും താബികളുടെയും വചനങ്ങളും സമാഹരിക്കാന്‍ അന്നത്തെ ഏറ്റവും വലിയ വിജ്ഞാന സ്രോതസ്സായ അദ്ദേഹം നിര്‍ബന്ധിതനായി. ഇമാം മാലികിനെ ‘മുവത്വ’ ക്രോഡീകരിക്കാന്‍ പ്രേരിപ്പിച്ചത് സുല്‍ത്താന്‍ അബൂജഅ്ഫര്‍ അല്‍മന്‍സൂര്‍ ആയിരുന്നു എന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവര്‍ പറയുന്നു. അബൂജഅ്ഫര്‍ ഇമാം മാലികിനോട് പറഞ്ഞു: ”നിങ്ങള്‍ ഒരു ഗ്രന്ഥം രചിക്കുക. അതവലംബിക്കാന്‍ ജനങ്ങളെ ഞാന്‍ നിര്‍ബന്ധിക്കാം, നിങ്ങള്‍ ഈ വിജ്ഞാനത്തെ അവലംബിക്കാവുന്ന ഏക വിജ്ഞാനമാക്കുക”. അപ്പോള്‍ മാലിക് അദ്ദേഹത്തോട് പറഞ്ഞു: ”പ്രവാചകന്റെ സ്വഹാബികളിലൊരാള്‍ വ്യത്യസ്ത നാടുകളിലേക്ക് യാത്ര ചെയ്തു. അവരെല്ലാവരും അവരുടെ വീക്ഷണമനുസരിച്ചാണ് ഫത്വ്വ നല്‍കിയത്. മക്കാനിവാസികള്‍ക്ക് ഒരു വീക്ഷണമുണ്ട്. മദീന നിവാസികള്‍ക്ക് വെറൊരു വീക്ഷണമുണ്ട്. അതുപോലെ ഇറാഖിലെ ആളുകള്‍ക്ക് അവരുടേതായ വീക്ഷണമുണ്ട്”. അപ്പോള്‍ അബൂജഅ്ഫര്‍ പറഞ്ഞു: ”ഇറാഖ് നിവാസികളില്‍ നിന്ന് ഒന്നും ഞാന്‍ സ്വീകരിക്കുന്നില്ല. യഥാര്‍ഥ വിജ്ഞാനം മദീനക്കാരുടേതാണ്. അതുകൊണ്ട് ആ വിജ്ഞാനം ജനങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ ശേഖരിക്കുക”. അപ്പോള്‍ മാലിക്
പറഞ്ഞു. ”ഇറാഖുകാര്‍ നമ്മുടെ വിജ്ഞാനം കൊണ്ട് തൃപ്തിപ്പെടുകയില്ല”. ഇതു കേട്ട അബൂജഅ്ഫര്‍ പറഞ്ഞു: ”എന്നാല്‍, അവരെയെല്ലാം ഞാന്‍ വാളിന്നിരയാക്കും”(അല്‍ മദാരിക്) 1.
ഹദീസ് വിജ്ഞാനങ്ങളെയെല്ലാം ഒറ്റ പ്രമാണത്തില്‍ ഏകീകരിപ്പിക്കാന്‍ വേണ്ടിയായിരുന്നു അബൂജഅ്ഫര്‍ ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്. അബൂജഅ്ഫറിന്റെ കാലത്ത് വൈവിധ്യമാര്‍ന്ന ചിന്താധാരകള്‍ വളര്‍ന്നുവരികയും കര്‍മശാസ്ത്ര പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായഭിന്നതകള്‍ വര്‍ദ്ധിച്ചുവരികയും ചെയ്തപ്പോള്‍ അതവസാനിപ്പിക്കാന്‍ ഹദീസുകള്‍ ക്രോഡീകരിക്കുകയും അതില്‍ നിന്ന് അഭിപ്രായങ്ങളെ ഏകോപിപ്പിക്കുകയും അത് എല്ലാം വിധികര്‍ത്താക്കള്‍ക്കും വിധി കല്പ്പിക്കാനുള്ള പ്രമാണമാക്കുകയും ചെയ്യുക എന്നതായിരുന്നു അതിന്റെ പിന്നിലെ മറ്റൊരു യുക്തി.
അങ്ങനെ അബൂജഅ്ഫറിന്റെ നിര്‍ദേശപ്രകാരം അദ്ദേഹം റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിക്കാന്‍ തുടങ്ങി. ഹിജ്റ 159 ല്‍ അദ്ദേഹം മുവത്വ പൂര്‍ത്തീകരിച്ചു. അബൂബക്ര് ബ്നു ഹസം, ഉമറുബ്നു അബ്ദില്‍ അസീസിന്റെ മരണശേഷം തന്റെ സമാഹാരം പൂര്‍ത്തികരിച്ചത് പോലെ ഇമാം മാലിക് ക്രോഡീകരണത്തിലും സംശോധനയിലും ആയി നീണ്ട 11 വര്‍ഷം ചെലവഴിച്ച ശേഷമാണ് അത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചത് (അല്‍മദാരിക്, പേജ്:232).
ഇമാം മാലികിന് ശേഷം ക്രോഡീകരിക്കപ്പെട്ട ഹദീസ് സമാഹാരങ്ങളായ സ്വിഹാഹുസ്സിത്ത പോലെയല്ല അദ്ദേഹം മുവത്വ ക്രോഡീകരിച്ചത്. അതില്‍ ഹദീസുകളും പ്രവാചകചര്യകളും മദീനയിലെ കര്‍മ്മശാസ്ത്രവുമെല്ലാം ഉള്‍കൊണ്ടിട്ടുണ്ട്. തന്റെ കര്‍മശാസ്ത്ര വീക്ഷണങ്ങള്‍ പറയുന്ന സ്ഥലത്ത് അദ്ദേഹം ഹദീസുകള്‍ ഉദ്ധരിക്കുകയും അതനുസരിച്ച് മദീന നിവാസികള്‍ ഏകോപിതമായി പ്രവര്‍ത്തിച്ചു എന്നു രേഖപ്പെടുത്തുകയും ചെയ്തതായി കാണാം. പിന്നെ താബിഉകളില്‍ നിന്നും കര്‍മശാസ്ത്ര പണ്ഡിതന്മാരില് നിന്നുമെന്ന പോലെ താന്‍ റിപ്പോര്‍ട്ട് സ്വീകരിച്ചവരുടെ അഭിപ്രായങ്ങളും മദീനയില്‍ പ്രസിദ്ധമായ അഭിപ്രായങ്ങളും അദ്ദേഹം ശേഖരിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ കേവല ഹദീസ് സമാഹാരമല്ല മുവത്വ, മറിച്ച് ഹദീസും സ്വഹാബത്തിന്റെയും താബിഉകളുടെയും അഭിപ്രായങ്ങളും കര്‍മശാസ്ത്ര വിധികളും ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥമാണത്.
ഹദീസുകള്‍ സംശോധന നടത്തുന്നതിലുള്ള അദ്ദേഹത്തിന്റെ രീതീശാസ്ത്രം എറെ കര്‍ക്കശമാണ്. ഒരു ഹദീസ് അദ്ദേഹം സ്വീകരിക്കുന്നത് അതിന്റെ റിപ്പോര്‍ട്ടര്‍മാരുടെ വ്യക്തിത്വവും അവസ്ഥകളും സ്പഷ്ടമായി നിരൂപണം ചെയ്തതിന് ശേഷമായിരിക്കും. ഇമാം മാലിക് റിപ്പോര്‍ട്ടര്‍മാരെ നിരൂപണം ചെയ്യുന്നതിലും അല്ലാഹുവിന്റെ ഗ്രന്ഥവുമായിട്ടും പ്രശസ്തമായ ഹദീസുകളുമായിട്ടും റിപ്പോര്‍ട്ടുകളെ തുലനം ചെയ്യുന്നതിലുമാണ് നൈപുണ്യം തെളിയിച്ചത്. അതുകൊണ്ട് തന്നെ തന്റെ മുവത്വയില്‍ സംശോധന നടത്തിയ സ്വഹീഹായ ഹദീസുകള്‍ മാത്രമെ ഉള്കൊള്ളിച്ചിട്ടുള്ളൂ.
സുനനു ബൈഹഖി
ഇമാം ബൈഹഖി എന്ന പേരില്‍ പ്രശസ്തനായ അഹ്മദു ബ്നുല്‍ ഹുസൈനുബ്നു അലിയ്യുബ്നു മൂസാ അല്‍ഖുറാസാനി ഹിജ്റ 384 ല്‍ ബൈഹഖില്‍ ജനിച്ചു. നിരവധി ഗഹനമായ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഇമാം ബൈഹഖി ഹദീസ് വിജ്ഞാനീയങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു. ബൈഹഖി വിജ്ഞാനം തേടിയുള്ള യാത്രകള്‍ നടത്തി. ഖുറാസാന്‍ നഗരങ്ങളായ ത്വൂസ്, ഹമദാന്‍, നൗഖാന്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ സഞ്ചരിച്ച ശേഷം വിശുദ്ധ ഹജ്ജ് കര്‍മം ചെയ്യാനായി അദ്ദേഹം മക്കയില്‍ പ്രവേശിച്ചു. അവിടെയുള്ള പണ്ഡിതരില്‍ നിന്ന് വിജ്ഞാനം ആര്‍ജിച്ച്, ഹജ്ജ് കര്‍മത്തിന് ശേഷം അദ്ദേഹം ഇറാഖീ പട്ടണപ്രദേശങ്ങളായ ബഗ്ദാദ്, കൂഫ എന്നിവിടങ്ങളിലേക്ക് യാത്ര തിരിച്ചു. സ്വന്തം നാടായ ബൈഹഖിലേക്ക് മടങ്ങിയശേഷം ഗ്രന്ഥ രചനയില്‍ വ്യാപൃതനായി.
പ്രസിദ്ധ ഗ്രന്ഥമായ സുനനു ബൈഹഖി രണ്ട് ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അസ്സുനനുസ്സുഗ്റാ, അസ്സുനനുല്‍ കുബ്റാ എന്നിവയാണത്. അസ്സുനനുല്‍ കുബ്റാ 10 വാള്യങ്ങളാണ്. ഈ ബൃഹത്തായ ഗ്രന്ഥ പരമ്പരക്ക് ഇമാം സ്വീകരിച്ച രിതീ ശാസ്ത്രവും അതിന്റെ സവിശേഷതകളും താഴെ പറയുന്നു.
1. അസ്സുനനുല്‍ കുബ്റയില്‍ ഹദീസ്, അസര്‍, പണ്ഡിതന്മാരുടെ ഉദ്ധരണി, കവിത എന്നിവ ഉദ്ദരിച്ചിട്ടുള്ളത് സനദിന്റെ (നിവേദക പരമ്പര) പിന്ബലത്തോട് കൂടിയാണ്. മുസ്നദ് ആയ ഗ്രന്ഥം എന്ന വിശേഷണത്തിന് ഇത് യോഗ്യമാവുന്നു.
2. അപരിചിത പദങ്ങളെ കൊണ്ടുള്ള സങ്കീര്‍ണത ഒഴിവാക്കി ഹദീസുകളില്‍ നിന്ന് എളുപ്പം നിര്‍ദ്ധാരണം സാധ്യമാക്കുന്ന വിധം വിധികളെയും ആശയങ്ങളെയും ഉള്‍കൊള്ളാന്‍ സാധിക്കുന്നു.
3. ഗ്രന്ഥത്തില്‍ അധ്യായങ്ങളെ ക്രമീകരിച്ചിരിക്കുന്നത് കര്‍മശാസ്ത്ര പാഠങ്ങള്ക്കനുസരിച്ചാണ്. വലിയ തലക്കെട്ടിന് കീഴില്‍ ഉപഅധ്യായങ്ങളായി വേര്‍തിരിച്ചു വിഷയക്രമീകരണം നടത്തിയതിനാല്‍ ഓരോ അധ്യായങ്ങളുമായും ബന്ധപ്പെട്ടുള്ള ഹദീസ് വിജ്ഞാനങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു.
4. വിധികള്‍ (ഹുക്മ്) ഉള്‍ക്കൊള്ളുന്ന മുഴുവന്‍ ഹദീസുകളെയും ഹദീസ് ഇനങ്ങളുടെ വകഭേദങ്ങള്‍ പരിഗണിക്കാതെ ഇമാം തന്റെ സുനനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വീകാര്യമായതിന്റെ മാനദണ്ഡം വ്യക്തമാക്കിക്കൊടുക്കുകയും അതനുസരിച്ച് പ്രവൃത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ദുര്‍ബലതയുടെ കാരണങ്ങള്‍ വ്യക്തമാക്കി അത് സൂക്ഷിക്കാന്‍ ഉണര്‍ത്തുന്നു
5. കര്‍മശാസ്ത്രപരമായ പ്രയോജനം ലഭിക്കുമെന്നതിനാല്‍ ചില ഹദീസുകളുടെ ആവര്‍ത്തനങ്ങള്‍ സുനനില്‍ കാണാന്‍ കഴിയുന്നു.
6. മിക്ക സന്ദര്‍ഭങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത ഹദീസ് പണ്ഡിതരുടെ പരമ്പരയില്‍ അവരുടെ ചുരുക്ക നാമങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചില സന്ദര്‍ഭങ്ങളില്‍ അവരുടെ മുഴുവന്‍ പേര് പരാമര്‍ശിക്കുകയും ചെയ്യും.
7. ഹദീസുകളില്‍ നിന്ന് നിര്‍ധാരണം ചെയ്തെടുക്കുന്ന വിധികള്‍ക്ക് (ഹുക്മ്) അനുയോജ്യമായ ഖുര്‍ആന്‍ സൂക്തങ്ങള്‍ കൊണ്ടുവരുന്നു.
സുനനുല്‍ കുബ്റയുടെ ഉപരിസൂചിത സവിശേഷതകള്‍ പരിഗണിച്ച് ഇബ്നുസ്വലാഹ് ഹദീസ് വിഷയത്തില്‍ അവലംബനീയമായ ആറാമത്തെ പ്രാമാണിക ഗ്രന്ഥമായി ഇതിനെ പരിഗണിക്കണമെന്ന് അഭിപ്രായപ്പെടുന്നുണ്ട്. ബുഖാരി, മുസ്ലിം, സുനനു അബീദാവൂദ്, സുനനു ന്നസാഈ, സുനനു തിര്‍മിദി എന്നിവയ്ക്ക് ശേഷമുള്ള അവലംബക ഹദീസ് പ്രമാണഗ്രന്ഥമായി സുനനു ബൈഹഖി പരിഗണിക്കണമെന്ന അഭിപ്രായം ഈ ഗ്രന്ഥത്തിനുള്ള സ്വീകാര്യതയാണ് അറിയിക്കുന്നത്.
സുനനുസുഗ്റാ എന്നത് സുനനുല്‍ കുബ്റാ എന്ന ഗ്രന്ഥത്തിന്റെ സംക്ഷിപ്ത രൂപമാണ്. സുനനുല്‍ കുബ്റായില്‍ ഉള്ള ഹദീസുകളുടെ എണ്ണം ഇരുപതിനായിരമോ അതിലധികമോ ഹദീസുകളാണ്. എന്നാല്‍ സുനനു സുഗ്റയില്‍ നാലായിരത്തി നാനൂറ്റി എഴുപത്തിയെട്ട് (4478)ഹദീസുകള്‍ മാത്രമേയുള്ളൂ. സുനനുല്‍ കുബ്റയില്‍ ഇമാം ഒരു അധ്യായത്തില്‍ തന്നെ പത്തിലധികം ഹദീസുകളെ പരിചയപ്പെടുത്തുന്നു. എന്നാല്‍ സുഗ്റയില്‍ ഇത്രയധികം എണ്ണം ഹദീസുകളെ ഒരേ അധ്യായത്തില്‍ പരാമര്‍ശിക്കുന്നില്ല. കുബ്റയില്‍ സ്വഹീഹ്, ഹസന്, ദഈഫ് തുടങ്ങിയ വ്യത്യസ്ത പദവിയിലുള്ള ഹദീസുകളെ പരാമര്‍ശിക്കുന്നു. എന്നാല്‍ സുനനു സുഗ്റയില്‍ സ്വഹീഹായ ഹദീസുകളെ മാത്രമേ ഉള്കൊള്ളിക്കുന്നുള്ളൂ. സുനനു സുഗ്റയില്‍ ഇമാം ശാഫിയുടെ വാക്കുകള്‍ ധാരാളം വന്നതായി കാണാന്‍ കഴിയും. ഇമാം ബുഖാരിയുടെ രീതിശാസ്ത്രമനുസരിച്ചാണ് സുനനു കുബ്റയില്‍ ഹദീസുകള്‍ ഇമാം ക്രമീകരിച്ചിരിക്കുന്നത്.
ഇമാം ബൈഹഖിയുടെ രണ്ട് ഗ്രന്ഥങ്ങളും ഹദീസ് വിജ്ഞാന രംഗത്ത് സര്‍വ്വാംഗീകൃതമായ അവലംബ കൃതിയായി പരിഗണിക്കപ്പെടുന്നു.
ബുലൂഗുല്‍ മറാം
പ്രസിദ്ധ ഹദീസ് സമാഹാര ഗ്രന്ഥമായ ബുലൂഗുല്‍ മറാമിന്റെ കര്‍ത്താവ് പ്രമുഖ ഹദീസ് വ്യാഖ്യാതാവും പണ്ഡിതനുമായ ഇബ്നു ഹജറുല്‍ അസ്ഖലാനിയാണ്. ഹിജ്റ 773ല്‍ കൈറോ പട്ടണത്തില്‍ ജനിച്ച ഇബ്നു ഹജര്‍ കിനാന ഗോത്രത്തില്‍ പെട്ടയാളാണ്. അല്‍ ഇസ്വാബത്തുഫീ തംയീസി സ്സ്വഹാബ എന്ന ഗ്രന്ഥത്തില്‍ ഇബ്നുഹജര്‍ അസ്ഖലാനിയെ ‘അമീറുല്‍ മുഅ്മീനീന് ഫില്‍ഹദീസ്’ എന്ന് വിശേഷിപ്പിച്ചതായി കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ കുടുംബം അസ്ഖലാന്‍ പട്ടണവാസികളായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ജനനത്തിന് മുമ്പെ ഈജിപ്തിലേക്ക് പലായനം ചെയ്തു. ഇബ്നുഹജര്‍ 12ാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. മക്കയിലേക്ക് യാത്ര തിരിച്ച പ്രമുഖ ഹദീസ് പണ്ഡിതനായ അബ്ദുല്ല ബ്നു സുലൈമാന്‍ അന്നശാവിരിയില് നിന്ന് ഹദീസ് വിജ്ഞാനങ്ങള്‍ കരസ്ഥമാക്കാനായി ഒരു വര്‍ഷം അവിടെ താമസിച്ചു.
ബൂലൂഗുല് മറാം മിന് അദില്ലത്തില്‍ അഹ്കാം എന്ന ഇബ്നുഹജറിന്റെ ഈ ഹദീസ് ഗ്രന്ഥം മത നിയമങ്ങളെയും അനുഷ്ഠാന മുറകളെയും പ്രമാണികമായി പഠിക്കാനുദ്ദേശിക്കുന്നവര്ക്കുപോലും പ്രഥമ ഘട്ടത്തില്‍ അവലംബിക്കാവുന്ന ഒന്നാണ്. ഹദീസ് വിജ്ഞാനങ്ങളില്‍ അവഗാഹമുള്ളവര്‍ക്കും ഇത് മികച്ച അവലംബ കൃതിയാണ്. ഗ്രന്ഥത്തിന്റെ മുഖവുരയില്‍ സുചിപ്പിക്കുന്ന പ്രകാരം 1596 ഹദീസുകള്‍ ഇതില്‍ ഉള്‍കൊണ്ടിട്ടുണ്ട്. തന്റെ മകനായ ബദറുദ്ദീന്‍ അബുല്‍ മആനിയെ ഹദീസ് വിജ്ഞാനീയങ്ങളില്‍ വ്യുല്പത്തിയുള്ള നല്ല ഒരു പണ്ഡിതനാക്കാണമെന്ന ആഗ്രഹത്തോടെയാണ് ഈ ഗ്രന്ഥം ഇബ്നുഹജര്‍ രചിച്ചതെന്ന് ഇമാം ഹാഫിള് സഖാവി പറയുന്നു. ബുഖാരി, മുസ്ലിം ഉള്‍പ്പെടെ 6 സ്വീകാര്യയോഗ്യമായ ഹദീസ് സമാഹാര ഗ്രന്ഥങ്ങളില്‍ നിന്നാണ് ഇബ്നുഹജര്‍ ബുലൂഗുല്‍ മറാമിലേക്ക് ഹദീസുകളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ ആഭ്യഭാഗത്ത് ശുദ്ധീകരണം, നമസ്കാരം, ജനാഇസ്, സകാത്ത്, നോമ്പ്, ഹജ്ജ്, കച്ചവടം, വിവാഹം, കുറ്റകൃത്യങ്ങള്‍, ശിഷാവിധികള്, ജിഹാദ്, ഭക്ഷണരീതികള്‍, സത്യം ചെയ്യല്‍, വിധി, അടിമമോചനം, തുടങ്ങിയ അധ്യായങ്ങളിലായിട്ടാണ് ഹദീസ് വിജ്ഞാനങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഹദീസും സ്വിഹാഹുസ്സിത്തയില്‍ ( സ്വീകാര്യയോഗ്യമായ ഹദീസുകളുടെ ആറ് സമാഹാര ഗ്രന്ഥങ്ങളില്‍) നിന്നും മുസ്നദ് അഹ്മദില് നിന്നുമുള്ള സ്വഹീഹായ ഹദീസുകളെ നിവേദക പരമ്പര സഹിതം ഉദ്ധരിച്ചശേഷം പ്രസ്തുത ഹദീസിന്റെ പദവി കൂടി വ്യക്തമാക്കുന്ന രീതിയാണ് ഇബ്നുഹജര്‍ ബുലൂഗുല്‍ മറാമില്‍ സ്വീകരിച്ചിരിക്കുന്നത്.
ബുലൂഗുല്‍ മറാം മിന് അദില്ലത്തില്‍ അഹ്കാം എന്ന ഹദീസ് ഗ്രന്ഥത്തിന് നിരവധി വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും എഴുതപ്പെട്ടിരുന്നു പ്രധാനമായവ താഴെ പറയുന്നു.
1. സുബ്ലുസ്സലാം (മുഹമ്മദുബ്നുഇസ്മാഈല് അസ്സ്വന്ആനി)
2. അല്ഇഫ്ഹാം (അബ്ദുല്‍ അസീസുബ്നു അബ്ദുല്ലാ അറാജിഹി)
3. മന്ഹത്തുല് അല്ലാം (ശൈഖ് അബ്ദുല്ലാ അല്ഫൗസാന്)
4. ശറഹു ബുലൂഗുല്‍ മറാം (അബ്ദുല്‍ കരിം അല്ഖളീര്)
മുഹമ്മദ് ഇസ്മാഈല്‍ അസ്സന്‍ആനി രചിച്ച സുബുലുസ്സലാം എന്ന വ്യാഖ്യാനഗ്രന്ഥം പ്രബലമായ ഹദീസുകളെയും വിധി സംബന്ധമായ പ്രവാചക വചനങ്ങളെയും സമാഹരിച്ച് കൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്, സാമാന്യം ദീര്ഘമായവയുടെ ആശയം ചോര്‍ന്നു പോകാതെ സംക്ഷിപ്തമായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ഓരോ ഹദീസിന്റെയും സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ സ്വഹീഹ്, ഹസന്, ദഈഫ് തുടങ്ങിയ പദവി നിര്‍ണ്ണയിച്ച് കൊണ്ടുള്ള വിശദീകരണവും കാണാന്‍ കഴിയും. ദുര്‍ബലമായവ പരാമര്‍ശിക്കുമ്പോള്‍ അതിനുള്ള കാരണങ്ങള്‍ കൂടി ശ്രദ്ധയില്‍ പെടുത്തുന്നു.
കന്‍സുല്‍ ഉമ്മാല്‍
കന്‍സുല്‍ ഉമ്മാല്‍ ഫീസുനനില്‍ അഖ്വാലി വല്‍ അഫ്ആല് എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവ് അലാഉദ്ദീന്‍ അലിയ്യുബ്നു ഹിസാമുദ്ദീന് ഇബ്നുഖാളിയാണ്. അല്‍മുത്തഖി അല്‍ഹിന്ദി എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടത്. ഹിജ്റ 885 ല്‍ ജനിച്ച അലാഉദ്ദീന്‍ ഹനഫി കര് മശാസ്ത്രജ്ഞനും സുക്ഷ്മതയുള്ള പണ്ഡിതനുമാണ്. ഇന്ത്യക്കാരനായ അദ്ദേഹത്തിന്റെ നാട് ദുകന്‍ പ്രവിശ്യയില്‍ ഉള്‍പ്പെട്ട ബറന്ഫൂര് ആണ്. ഗുജറാത്തുകാരനായ സുല്‍ത്താന്‍ മഹ്മൂദിന്റെയടുത്ത് ഉന്നതപദവിയുള്ള പണ്ഡിതന് കൂടിയായായിരുന്നു അലാഉദ്ദീന്‍. മക്കയിലും മദീനയിലും അദ്ദേഹം താമസിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച പ്രധാനകൃതികള്‍ കന്‍സുല്‍ ഉമ്മാല്‍ ഫീസുനനില്‍ അഖ്വാലി വല്‍ അഫ്ആല്, ഇര്‍ശാദുല്‍ ഇര്ഫാന് വഇബാറത്തില് ഈമാന്‍, അല്‍ബുര്‍ഹാനുല്‍ ജലിയ്യ് ഫീ മഅ്രിഫത്തില്‍ വലിയ്യ് എന്നിവയാണ്.
കന്‍സുല്‍ ഉമ്മാല്‍ ഫീസുനനില്‍ അഖ്വാലി വല്‍ അഫ്ആല് എന്ന ഗ്രന്ഥം കന്‍സുല്‍ ഉമ്മാല്‍ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. അല്‍ജാമിഅ് സഗീര്‍, സുയൂഥിയുടെ ജംഉല്‍ ജവാമിഅ് എന്നീ ഗ്രന്ഥങ്ങളുടെ സമാഹാരമാണ് യഥാര്‍ഥത്തില്‍ കന്‍സുല്‍ ഉമ്മാല്‍ എന്ന ഗ്രന്ഥം.
ഹജ്റ 953-ല്‍ തന്റെ 67-ാമത്തെ വയസ്സില്‍ ഹദീസ് പഠനത്തിനായി ശൈഖ് അലാഉദ്ദീന്‍ അലിയ്യുല്‍ മുത്തഖി ജസീറത്തുല്‍ അറബിലേക്ക് പോയി. ഹാഫിസ് ഇബ്നു ഹജറുല്‍ ഹൈതമി, ശൈഖ് അബുല്ഹസന് അല്‍ബകരി, ശൈഖ് മുഹമ്മദുബ്നു മുഹമ്മദിസ്സഖാവി തുടങ്ങി എണ്ണമറ്റ പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിച്ചു. ഹദീസ് വിഷയത്തിലുള്ള ഒടുങ്ങാത്ത വിജ്ഞാന ദാഹം ഇവ്വിഷയകമായി ഗഹനമായ പഠനത്തിന് വഴി തെളിയിച്ചു. ഹദീസ് വിജ്ഞാന കോശം ലോകത്തിന് സംഭാവന ചെയ്യാനുള്ള വൈജ്ഞാനിക സപര്യയില്‍ അദ്ദേഹം ഏര്‍പ്പെട്ടു. അങ്ങനെ ഹിജ്റ 957 മുതല്‍ 971 വരെയുള്ള കാലഘട്ടത്തിലെ തീവ്രശ്രമത്തിലൂടെ ‘കന്‍സുല്‍ ഉമ്മാല്‍ ഫീസുനനില്‍ അഖ്വാലി വല്‍ അഫ്ആല്’ എന്ന ഹദീസ് വിജ്ഞാന കോശത്തിന്റെ രചന അദ്ദേഹം പൂര്‍ത്തീകരിച്ചു. 50000 ഓളം ഹദീസുകളുടെ സമാഹാരമായ ഈ വിജ്ഞാനകോശത്തില്‍ ഹദീസുകളെ കര്‍മശാസ്ത്ര അധ്യായങ്ങളുടെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയിരുന്നു.
രിയാളുസ്സ്വാലിഹീന്
യഹ്യബ്നു ശറഫ് അന്നവവി രചിച്ച പ്രശസ്ത ഹദീസ് സമാഹാര ഗ്രന്ഥമാണ് രിയാളുസ്സ്വാലിഹീന് (സച്ചരിതരുടെ പൂങ്കാവനം). അബൂസക്കരിയ യഹ്യബ്നു ശറഫ് എന്നു പൂര്‍ണനാമമുള്ള അദ്ദേഹം ശാമിലെ ‘നവ’ എന്ന പ്രദേശത്താണ് ജനിച്ചത്. ഹിജ്റ 631 ല്‍ ജനിച്ച അദ്ദേഹത്തിന്റെ ജന്മനാടിനോട് പേരു ചേര്‍ത്തി നവവി എന്ന നാമധേയത്തില്‍ വിഖ്യാതനായി. അറബിഭാഷ, ഹദീസ്, കര്‍മശാസ്ത്രം, ജീവചരിത്രം തുടങ്ങിയ മേഖലയില്‍ പഠനാര്‍ഹമായ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. നവവി ഇമാം ശാഫിയുടെ ശൈഖ് (ശൈഖുശ്ശാഫി) എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്നു. ശാഫിഈ കര്മ്മസരണിയെയും അദ്ദേഹത്തിന്റെ പ്രമാണബന്ധമായ വീക്ഷാഗതികളെയും നവവി ക്രമപ്പെടുത്തി അതിന് സംശോധനയും നടത്തിയ കാരണത്താല്‍ നവവി ശാഫിഈ മദ്ഹബിന്റെ പണ്ഡിതനായി അറിയപ്പെടുന്നു.
നബി(സ്വ)യില്‍ നിന്ന് സ്വഹീഹായ നിവേദക പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകളുടെ സമാഹാരമാണ് റിയാളുസ്സ്വാലിഹീന്. വിശ്വാസം, ജീവിതം, ആചാരമര്യാദകള്‍ തുടങ്ങിയ വിഷയങ്ങളില്‍ അധ്യായക്രമത്തില്‍ വിവിധ തലകെട്ടുകളിലായി ഇതില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ സഹിതം ക്രമീകരിച്ചിരിക്കുന്നു. സ്വഹാബികളില്‍ നിന്നോ അപൂര്‍വ്വമായി ത്വാബിഈകളില് നിന്നോ ആരംഭിക്കുന്ന ഹ്രസ്വമായ നിവേദക പരമ്പര ഉദ്ധരിച്ചു കൊണ്ട് 1903 ഹദീസുകള്‍ ഈ ഗ്രന്ഥത്തില്‍ സമാഹരിക്കപ്പെട്ടതായി കാണാന്‍ കഴിയും. ആത്മാര്‍ഥത, നിയ്യത്ത്(ഇഖ്ലാസ്), തൗബ, ക്ഷമ, സത്യസന്ധത, സുക്ഷ്മനീരിക്ഷണം, മതവിശ്വാസം, തവക്കുല്‍, ഇസ്തിഖാമത്ത്(നേരെ ചൊെവ്വ നിലനില്ക്കല്), നന്മകളിലേക്ക് ധൃതികാണിക്കല്, ധര്‍മ്മസമരം, തുടങ്ങിയ അധ്യായങ്ങള്‍ ആദ്യഭാഗത്ത് ചിട്ടപ്പെടുത്തിയിരിക്കുന്നു. ഇവ്വിഷയകമായുള്ള ഖുര്‍ആന്‍ സൂക്തങ്ങളെ ആദ്യം പരാമര്‍ശിക്കുകയും തുടര്‍ന്ന് റിപ്പോര്‍ട്ടറുടെ പേരെടുത്ത് ഉദ്ധരിച്ചു കൊണ്ട് ഹദീസുകള്‍ പറയുന്ന ശൈലിയാണ് റിയാളുസ്സ്വാലിഹീന് എന്ന ഗ്രന്ഥത്തില്‍ സ്വീകരിച്ചു കാണുന്നത്. റിയാളുസ്സ്വാലിഹീന് മിന് കലാമി സയ്യിദില്‍ മുര്‍സലീന്‍ എന്ന ഇമാം നവവിയുടെ വിഖ്യാത ഹദീസ് സമാഹാര ഗ്രന്ഥത്തിന് ശൈഖ് മുഹമ്മദ് ബ്നുസ്സ്വാലിഹ് അല്‍ഉസൈമീന്‍ ശര്‍ഹ്(വിശദീകരണം) എഴുതിയിട്ടുണ്ട്. ശൈഖ് അല്‍ഉസൈമീന്‍ തന്റെ വിശദീകരണ ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ ഇമാം നവവിയുടെ മൂലഗ്രന്ഥമായ റിയാളുസ്സ്വാലിഹീന് നല്കിയ ആമുഖക്കുറിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സില്സിലതുല് അഹാദീസിസ്സഹീഹ
ആധുനിക ഹദീസ് പണ്ഡിതരില്‍ അഗ്രേസരനായ മുഹമ്മദ് നാസിറുദ്ദീന്‍ അല്‍ബാനിയുടെ (ദമസ്കസ്) പ്രസിദ്ധ രചനയാണ് സ്വിഹാഹു അല്‍ബാനീ എന്ന പേരില്‍ അിറയപ്പെടുന്ന ‘സില്സിലതുല് അഹാദീസിസ്സഹീഹ വ ശൈഉന്‍ മിന് ഫിഖ്ഹിഹാ വ ഫവാഇദിഹാ’. ആധുനിക കാലഘട്ടത്തിലെ ഹദീസ് നിഷേധികളില്‍ നിന്നും, ദുര്ബലഹദീസുകളിലൂടെ ഇസ്ലാമിനെ വികൃതമാക്കുന്ന പുരോഹിതന്മാരില് നിന്നും പ്രവാചക സുന്നത്തിനെ സംരക്ഷിക്കുന്നതില്‍ മഹത്തായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന രചനയാണ് ഇതെന്നതില്‍ രണ്ടഭിപ്രായമില്ല. ഈ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ അല്‍ബാനി തന്നെ വ്യക്തമാക്കിയതുപോലെ ഇസ്ലാമിന്റെ രണ്ടാം പ്രമാണമായ പ്രവാചക സുന്നത്തെന്ന നന്മയുടെ പൂന്തോട്ടത്തില്‍ കളകള്‍ തഴച്ചു വളര്‍ന്ന് പാമരന്മാരായ ജനങ്ങള്‍ക്ക് വിളകള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയെത്തി. ശരിയായതെന്നു കരുതി ജനം ആദരിച്ചു വരുന്ന പല പ്രവാചക വചനങ്ങളും കളകളാണ് എന്ന തിരിച്ചറിവ് റസൂലിന്റെ സുന്നത്തിനെ സ്നേഹിക്കുന്നവര്‍ക്ക് വേദനയുണ്ടാക്കുന്ന കാഴ്ചയാണ്. ഇതാണ് ‘അല്‍ അഹാദീസു ദ്ദഈഫ വല്‍മൗദൂഅ വ അസറുഹാസ്സയ്യിഉ ഫില്‍ ഉമ്മ’ എന്ന പേരില്‍ അത്തമദ്ദുനുല് ഇസ്ലാമീ എന്ന പ്രസിദ്ധീകരണത്തില്‍ ലേഖന പരമ്പര എഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇതിന് പണ്ഡിതലോകത്തു നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ ഇത് ഹദീസ് സംരക്ഷണത്തിന്റെ ഒരു ഭാഗമേ ആകുന്നുള്ളൂ. തെറ്റായത് തിരിച്ചറിയുന്നത് കൊണ്ടു മാത്രം ശരി മനസ്സിലാകണമെന്നില്ല. ഇത്, രോഗം വ്യക്തമാക്കിയാല്‍ പോര, മരുന്നും നിര്ദേശിക്കപ്പെടേണ്ടതുണ്ടെന്ന് ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അതാണ് പിന്നീട് ഏഴു വാള്യങ്ങളിലായി നാലായിരത്തിലേറെ ഹദീസുകള്‍ ഉള്‍ക്കൊള്ളുന്ന ‘സില്സിലുതുല് അഹാദീസിസ്സഹീഹ വ ശൈഉന്‍ മിന് ഫിഖ്ഹിഹാ വ ഫവാഇദിഹാ’ എന്ന ഹദീസ് സമാഹാരത്തിന് കാരണമായത്. 1995 ല്‍ സുഊദി അറേബ്യയിലെ മക്തബതുല്‍ മആരിഫ് ആണ് ഇത് പ്രസിദ്ധീകരിച്ചത്.
ഈ ഗ്രന്ഥം ഇസ്ലാമിക ലോകത്ത് ഏറെ ചര്‍ച്ചയും വിവാദവുമുണ്ടാക്കി എന്നത് അതിനുള്ള അംഗീകാരമായിരുന്നു. തന്റെ സൂക്ഷ്മമായ പഠനവും അഗാധമായ ഹദീസീ വിജ്ഞാനവും കൈമുതലാക്കി അദ്ദേഹം നടത്തിയ ഹദീസ് സംശോധനയില്‍ ഇതുവരെ സ്വഹീഹ് എന്ന് നിരാക്ഷേപം കരുതപ്പെട്ടിരുന്ന പല ഹദീസുകളും പ്രബലങ്ങളല്ലെന്നും പ്രബലമല്ലെന്നതിനാല് തള്ളപ്പെട്ട ചിലതെങ്കിലും ശരിയായിരുന്നുവെന്നും അദ്ദേഹം സമര്‍ഥിച്ചു. ഇതിന്റെ രചനയില്‍ ആദ്യകാല മുഹദ്ദിസുകളെക്കാള് ചില സൗകര്യങ്ങളും അസൗകര്യങ്ങളും അദ്ദേഹത്തിനുണ്ടായി. ആദ്യകാലക്കാരായ പണ്ഡിതര്‍ റസൂലിന്റെ കാലത്തോട് അടുത്തു നില്ക്കുന്നു എന്നതിനാല്‍ ശരിയിലേക്കെത്താന്‍ കുറഞ്ഞ ദൂരമേ ഉള്ളൂ എന്നത് അവര്‍ക്ക് ശരിതെറ്റു വ്യവഛേദിക്കല്‍ എളുപ്പമാക്കിയിരുന്നു. അല്‍ബാനീ ഇരുപതാം നൂറ്റാണ്ടുകാരനാണ് എന്നത് പ്രയാസകരമായ അകലം തന്നെയാണ്. എന്നാല്‍ ഇതിനെ മറികടക്കാവുന്ന സൗകര്യവും അദ്ദേഹത്തിനു ലഭിച്ചു. അഥവാ, ഹദീസുകളെല്ലാം ക്രോഡീകരിക്കപ്പെടുകയും അതിന്റെ നിവേദകന്മാരെ കുറിച്ച് കൃത്യമായി രേഖപ്പെടുത്തപ്പെടുകയും അതെല്ലാം ഏകദേശം ഗ്രന്ഥങ്ങളായി ഒരേ കുടക്കീഴില് ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്തകാലത്താണ് അദ്ദേഹം ജീവിച്ചത് എന്നതിനാല്‍ അവ സംഘടിപ്പിക്കാനും താരതമ്യംചെയ്യാനും അദ്ദേഹത്തിന് സാധിച്ചു.
ഒരു ഹദീസ് ഉദ്ധരിച്ച് അതിന്റെ നിവേദക ഗ്രന്ഥവും അധ്യായവും സൂചിപ്പിക്കുക, അതിന്റെ പ്രബലതയുടെ വിധി (സഹീഹ്, ഹസന് എന്നിങ്ങനെ) പ്രസ്താവിക്കുക, മുന്‍ പണ്ഡിതന്മാര് അതിനു നല്കിയ സ്വീകാര്യതാവിധി സൂചിപ്പിക്കുക, അതിലെ നിവേദകന്മാരെ പരിചയപ്പെടുത്തുക, ആവശ്യമുള്ളിടത്ത് ഭാഷാപരവും കര്‍മശാസ്ത്രപരവുമായ ചെറിയ ആശയ വിശദീകരണം നല്‍കുക എന്നിങ്ങനെയാണ് ഇതിന്റെ രചനാ രീതി. പ്രത്യേകം അധ്യായനാമങ്ങളോ നിശ്ചിത മുന്‍ഗണനാ ക്രമമോ പരിഗണിക്കാതെയാണ് ഇതില്‍ ഹദീസുകള്‍ ക്രോഡീകരിച്ചിട്ടുള്ളത്.
ഇവിടെ അല്‍ബാനി സ്വഹീഹായി വിധിച്ച ചില ഹദീസുകള്‍ ദുര്‍ബലങ്ങളാണെന്നും അദ്ദേഹം ദുര്‍ബലമായി മാറ്റി നിര്‍ത്തിയ ഹദീസുകളില്‍ പ്രബലമായവയുണ്ടെന്നും ചില സാഹചര്യങ്ങളില്‍ ദുര്‍ബലമായ ഹദീസുകളുടെ എണ്ണക്കൂടുതല്‍ അവയെ പ്രബലമായവയുടെ ഗണത്തിലേക്കെത്തിക്കുമെന്ന അദ്ദേഹത്തിന്റെ ഹദീസ് സ്വീകാര്യതാ മാനദണ്ഡം അബദ്ധമാണെന്നുമെല്ലാം സമകാലികരായ പണ്ഡിതന്മാര് വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അച്ചടിച്ച ഗ്രന്ഥത്തിന്റെ പുതിയ പതിപ്പിന്റെ ആമുഖത്തിലും അല്‍ ഇസ്തിദ്റാകാത് എന്ന പേരില്‍ അതാതു വാള്യങ്ങളുടെ അവസാനത്തിലും ഇതില്‍ പലതിനും അദ്ദേഹം തന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം നല്‍കിയിട്ടുണ്ട്. ഇങ്ങനെ അദ്ദേഹം തന്നെ അപൂര്‍വമായെങ്കിലും ചില ഹദീസുകള്‍ സ്വഹീഹിന്റെ ഗണത്തില്‍ നിന്ന് മാറ്റിയിട്ടുമുണ്ട്. ഇമാം ബുഖാരിയെയും മുസ്ലിമിനെയും പോലെ അല്ബാനിയും തെറ്റുപറ്റാന്‍ സാധ്യതയുള്ള ഒരു മനുഷ്യനാണ് എന്ന ധാരണയോടെ തന്നെ, അദ്ദേഹം ഈ ഗ്രന്ഥ രചനയിലൂടെ ഇസ്ലാമിക വിജ്ഞാനീയത്തിന്, പ്രത്യേകിച്ചും പ്രവാചകന്(സ്വ)യെ പൂര്‍ണമായും ശരിയായ നിലയില്‍ പിന്തുടരാന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന മുസ്ലിം ഭക്തര്‍ക്കു വേണ്ടി എത്ര വലിയ സേവനമാണ് നിര്‍വഹിച്ചത് എന്നു വിലയിരുത്താന്‍ കഴിയും.
ഗ്രന്ഥത്തിന്റെ അവസാനത്തില്‍ വിവിധ രൂപങ്ങളിലുള്ള വിഷയ വിവരപ്പട്ടിക നല്‍കിയത് വായനക്കാരന് ഹദീസുകളും റിപ്പോര്‍ട്ടര്‍മാരും വിഷയങ്ങളും അടിസ്ഥാനമാക്കി തെരച്ചില്‍ നടത്താന്‍ എളുപ്പമാകും. അക്ഷരങ്ങളും കര്‍മശാസ്ത്ര അധ്യായങ്ങളും അടിസ്ഥാനമാക്കിയ സ്വഹീഹായ ഹദീസുകളുടെ പട്ടിക, ദുര്‍ബല ഹദീസുകള്‍, അസറുകള്‍(സ്വഹാബികളുടെ വചനങ്ങളും സംഭവങ്ങളും), ഗരീബുകള്‍(നിവേദകന് ഒറ്റപ്പെട്ട ഹദീസുകള്‍), ജീവിതകുറിപ്പു നല്കപ്പെട്ട നിവേദകന്മാരുടെ അക്ഷരമാലാ ക്രമത്തിലുള്ള നാമങ്ങള്‍ എന്നിവയെല്ലാം വിശദമായ വിഷയവിവരപ്പട്ടികയില് ഉള്‍കൊള്ളിച്ചിട്ടുണ്ട്.
References- തര്‍തീബുല്‍ മദാരികു വ തഖ്രീബുല്‍ മസാലിക്, അല്‍ കാദ്വീ ഇയാദ്വ്, ഭാഗം 02, പേജ് 72[↩]
