ഹദീസ് ഗ്രന്ഥങ്ങള്‍ വിവിധ ഇനങ്ങള്‍
പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ ചര്യകളുടെ-സുന്നത്ത്-നിവേദന ശാഖയാണ് പൊതുവേ ഹദീസ് എന്നറിയപ്പെടുന്നത്. സുന്നത്തിന്റെ സുരക്ഷിതത്വത്തിന് വേണ്ടി ഈ മേഖലയില്‍ പണ്ഡിതന്മാര്‍ നിരവധി ത്യാഗങ്ങള്‍ ചെയ്തു. ചെറുതും വലുതുമായ ഹദീസ് ഗ്രന്ഥങ്ങള്‍ അവര്‍ രചിച്ചു. ഇവയില്‍ ചിലത് പ്രവാചക ജീവിതത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം പരാമര്‍ശിക്കുന്നവയും മറ്റു ചിലത് നബി(സ്വ)യുടെ മുഴു ജീവിതത്തെയും ഉള്‍ക്കൊള്ളുന്നവയുമാണ്. കൂടാതെ റിപ്പോര്‍ട്ടര്‍മാരായ അനുചരന്മാരെ അടിസ്ഥാനമാക്കിയും വിഷയം അധിഷ്ഠിതമാക്കിയും ഒക്കെ ഗ്രന്ഥരചന നിര്‍വഹിച്ചവരുണ്ട്. ഇവയെല്ലാം ഹദീസ് പഠനശാഖലയില്‍ വ്യത്യസ്ത ഇനങ്ങളായി വേര്‍തിരിച്ചിരിക്കുന്നു. പ്രധാനമായ ഇത്തരം ഗ്രന്ഥങ്ങളെക്കുറിച്ചാണ്, ഹദീസ് ഗ്രന്ഥങ്ങള്‍ വിവിധ ഇനങ്ങള്‍ എന്ന ഈ അധ്യായം വിശദമായി വിശദീകരിക്കുന്നത്. പുറമെ, ഇതര ഹദീസ് ഗ്രന്ഥങ്ങള്‍, വ്യാജ ഹദീസുകളുടെ ഉത്ഭവം, വ്യാജ ഹദീസിന്റെ കാരണങ്ങളും പ്രേരകങ്ങളും, വ്യാജ ഹദീസുകള്‍ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ എന്നീ അധ്യായങ്ങളിലായി പ്രവാചകന്‍(സ്വ)യുടെ സുന്നത്തില്‍ മായം ചേര്‍ക്കാനുള്ള കാരണങ്ങളും സാഹചര്യങ്ങളും, അത്തരം വ്യാജങ്ങള്‍ തിരിച്ചറിയാനായി പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയ അടയാളങ്ങളും ഇവിടെ വായിക്കാം.
അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ വാക്കുകളും പ്രവൃത്തികളും അംഗീകാരവുമാണ് സുന്നത്ത് എന്ന ഇസ്‌ലാമിന്റെ രണ്ടാമത്തെ പ്രമാണം. സാങ്കേതികാര്‍ഥത്തില്‍ ഹദീസ് എന്ന് പറയുന്നതും ഇതുതന്നെ. ഹദീസുകള്‍ ക്രോഡീകരിക്കപ്പെട്ടത് പ്രവാചകന്റെ മരണശേഷമാണ്. ലോകത്ത് കഴിഞ്ഞുപോയ ഏതൊരു മനുഷ്യന്റെയും ചരിത്രം രേഖപ്പെടുത്തിയതില്‍ കാണിക്കാത്ത കൃത്യതയും സൂക്ഷ്തയുമാണ് മുഹമ്മദ്‌നബിയുടെ ജീവിതം ഒപ്പിയെടുത്ത് പിന്‍ഗാമികള്‍ക്ക് കൈമാറുന്നതില്‍ ഹദീസ് പണ്ഡിതന്മാര്‍ കാണിച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ അംശവും വളരെ വ്യക്തമായി രേഖപ്പെടുത്തിയതാണ് ഹദീസ് ഗ്രന്ഥങ്ങള്‍. നിരവധി മഹാന്മാര്‍ വ്യത്യസ്ത രൂപങ്ങളില്‍ ഹദീസുകള്‍ ക്രോഡീകരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ആ ഗ്രന്ഥങ്ങളുടെ അവതരണരൂപവും പ്രതിപാദന സ്വഭാവവും അനുസരിച്ച് വേര്‍തിരിച്ച രീതിയാണ് താഴെ പറയുന്നത്.
ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ പരിമിതപ്പെടുത്താതെ എല്ലാ വിഷയങ്ങളിലുള്ള ഹദീസുകളും രേഖപ്പെടുത്തിയ ഗ്രന്ഥങ്ങളുണ്ട്. വിശ്വാസം, കര്‍മാനുഷ്ഠാനങ്ങള്‍, ഇടപാടുകള്‍, ചരിത്രം തുടങ്ങിയ എല്ലാ വിഷയങ്ങളിലും പ്രത്യേക അധ്യായങ്ങള്‍ നല്‍കിക്കൊണ്ട് ക്രോഡീകരിച്ച ഹദീസ് ഗ്രന്ഥത്തിന് ജാമിഅ് എന്നാണ് പണ്ഡിതന്മാര്‍ നല്‍കിയ സാങ്കേതിക നാമം. സാധാരണ നാമം ഉപയോഗിക്കുന്ന ഹദീസ് ഗ്രന്ഥങ്ങളില്‍ ജാമിഅ് ഇനത്തില്‍ പെടുന്നവ: ജാമിഉ സ്വഹീഹില്‍ ബുഖാരി, ജാമിഉ സ്വഹീഹു മുസ്‌ലിം, ജാമിഉ അബ്ദിര്‍ റസാഖ്, ജാമിഉ സ്സൗരി, ജാമിഉ ഇബ്‌നി ഉയയ്‌ന, ജാമിഉ മഅ്മര്‍, ജാമി ഉത്തിര്‍മിദി എന്നിവയാണ്.
ക്രോഡീകരിക്കപ്പെട്ട ജാമിഉകളും അല്ലാത്തവയുമായ വിവിധ ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് ശേഖരിച്ച ഹദീസുകള്‍ ഒരു ഗ്രന്ഥമാക്കിയതിനാണ് മാജാമിഅ് എന്നുപറയുന്നത്. ഹി: 650ല്‍ മരണപ്പെട്ട ഹസനുബ്‌നു മുഹമ്മദ് സ്വഗാനി രചിച്ച മശാരിഖുല്‍ അന്‍വാരി ന്നബവിയ മിന്‍ സ്വിഹാഹില്‍ അഖ്ബാരില്‍ മുസ്വ്ത്വഫിയ്യ എന്ന ഗ്രന്ഥം ഈ ഇനത്തില്‍ പെടുന്നു. ഏറ്റവും പ്രബലമായ 6 ഗ്രന്ഥങ്ങളില്‍ (അസ്സ്വിഹാഹുസ്സിത്ത) നിന്ന് സമാഹരിക്കപ്പെട്ട ഇബ്‌നു കസീറിന്റെ (മരണം ഹി. 606) ജാമിഉുല്‍ ഉസ്വൂല്‍ എന്ന ഗ്രന്ഥവും മജാമിഅ് ആണ്.
നബി(സ്വ)യില്‍ നിന്ന് ഓരോ സഹാബിയും ഉദ്ധരിച്ച ഹദീസുകള്‍ വിഷയക്രമത്തിലല്ലാതെ പ്രസ്തുത സ്വഹാബിയുടെ നാമ ശീര്‍ഷകത്തില്‍ ക്രോഡീകരിച്ച ഹദീസ് ഗ്രന്ഥത്തിന് മുസ്‌നദ് എന്ന് പേരു പറയുന്നു. മുസ്‌നദു അഹ്‌മദ് (ഹിജ്‌റ 241), മുസ്‌നദുശ്ശാഫിഈ (ഹിജ്‌റ 204) എന്നിവയാണ് ശ്രദ്ധേയമായ മുസ്‌നദുകള്‍.
സുനന്‍
കര്‍മശാസ്ത്രത്തിലെ (ഫിഖ്ഹ്) അധ്യായങ്ങളുടെ ക്രമത്തില്‍ ക്രോഡീകരിച്ചവയാണ് സുനനുകള്‍. അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ, ശാഫിഈ, ബൈഹഖി, ദാറുഖുത്‌നി, ദാരിമി എന്നിവരുടെ സുനനുകള്‍ പ്രസിദ്ധമാണ്. ഇവയില്‍ നബിയുടെ ചര്യ (മര്‍ഫൂഅ്) മാത്രമേ കാണൂ.
മുസ്വന്നഫ്
സുനന്‍ പോലെ കര്‍മശാസ്ത്രത്തിലെ അധ്യായക്രമമനുസരിച്ച് ക്രോഡീകരിച്ചവയാണ് മുസ്വന്നഫ്. എന്നാല്‍ മര്‍ഫൂഅ് അല്ലാത്ത, സ്വഹാബികളില്‍ എത്തിനില്‍ക്കുന്ന ഹദീസുകളും സഹാബികളുടെയും താബിഉകളുടെയും വചനങ്ങളും മതവിധികളും (ഫത് വാ) ഇതിലുള്‍പ്പെടും. ഇബ്‌നുഅബീശൈബ, ഖുര്‍തുബി, അബ്ദുല്‍റസാഖ്, സ്വഗാനി, വകീഉല്‍കൂഫി, ഹമ്മാദുല്‍ ബസ്വരി എന്നിവരുടെ മുസ്വന്നഫുകളാണ് പ്രസിദ്ധമായവ.
അഹ്കാം
വിവിധ ഹദീസ് ഗ്രന്ഥങ്ങളില്‍നിന്ന് വിധിവിലക്കുകള്‍ പറയുന്ന ഹദീസുകള്‍ മാത്രം തെരഞ്ഞെടുത്ത് കര്‍മശാസ്ത്രത്തിന്റെ അധ്യായക്രമത്തില്‍ ക്രോഡീകരിച്ചവയാണ് ‘അഹ്കാം’. പ്രധാനപ്പെട്ട അഹ്കാമുകള്‍ താഴെ പറയുന്നവയാണ്.
1. അബ്ദുല്‍ഗനി അല്‍മര്‍ദസിയുടെ (ഹി. 600) ഉംദതുല്‍ അഹ്കാം അന്‍ സയ്യിദില്‍ അനാം.
2. ഇബ്‌നു ദഖീഖില്‍ ഈദിയുടെ അല്‍ ഇമാം ഫീ അഹാദീസില്‍ അഹ്കാം.
3. ഇബ്‌നുതൈമിയയുടെ അല്‍മുന്‍തഖാ ഫില്‍ അഹ്കാം.
4. ഇബ്‌നു ഹജറില്‍ അസ്ഖലാനിയുടെ ബുലൂഗുല്‍ മറാം മിന്‍ അദില്ലതില്‍ അഹ്കാം.
മുവത്ത്വ
മുസ്വന്നഫിന്റെ വേറൊരു രൂപം മാത്രമാണ് മുവത്ത്വഅ്. അവതരണം കര്‍മശാസ്ത്രക്രമത്തില്‍ തന്നെ. മര്‍ഫൂഅ്, മൗകൂഫ്, മഖ്തൂഅ് എന്നീ ഇനങ്ങളിലുള്ള ഹദീസുകള്‍ മാത്രമേ ഇവയില്‍ ഉണ്ടാവൂ. ഇമാം മാലികിന്റെയും ഇബ്‌നു അബീദിഅ്ബിന്റെയും മുവത്ത്വകള്‍ എടുത്തുപറയാവുന്നവയത്രേ.
ജുസ്അ്
ഒരു സ്വഹാബിയില്‍ നിന്നോ ഒരു റിപ്പോര്‍ട്ടറില്‍ നിന്നോ മാത്രമുള്ള ഹദീസുകള്‍ സമാഹരിക്കുകയോ അല്ലെങ്കില്‍ ഒരു വിഷയത്തില്‍ ഉദ്ധരിക്കപ്പെട്ട എല്ലാ ഹദീസുകളും സമാഹരിക്കുകയോ ചെയ്യുന്ന ഹദീസ് ഗ്രന്ഥങ്ങള്‍ക്ക് ജുസ്അ് എന്നുപറയുന്നു.
1) ജുസ്ഉ റഫ്ഇല്‍ യദൈന്‍ – ഇമാം ബുഖാരി
2) അത്തര്‍ഗീബുവത്തര്‍ഹീബ് – മുന്‍ദിരി
3) കിതാബു അഖ്‌ലാഖിന്നബിയ്യി – അബൂശൈഖ് അസ്്വബഹാനി.
4) കിതാബുസ്സുഹ്ദ് – ഇബ്‌നുല്‍ മുബാറക്
5) കിതാബുല്‍ അസ്മാഇ വസ്സ്വിഫാത് – ബൈഹഖി
ഇതര ഹദീസ് ഗ്രന്ഥങ്ങള്‍
മുസ്തഖ്‌റജ്
ബുഖാരി, മുസ്‌ലിം പോലുള്ള ഏതെങ്കിലും ഒരു മുഹദ്ദിസിന്റെ ഹദീസ് ഗ്രന്ഥത്തില്‍ ഉദ്ധരിച്ച ഹദീസ്, അദ്ദേഹം ഉദ്ധരിച്ചതല്ലാത്ത മറ്റൊരു നിവേദക പരമ്പരയിലൂടെ ഉദ്ധരിച്ചുകൊണ്ടുള്ള ഗ്രന്ഥങ്ങളാണ് പണ്ഡിതന്മാര്‍ ‘മുസ്തഖ്‌റജ്’ വിഭാഗത്തില്‍ എണ്ണിയിട്ടുള്ളത്.
ബുഖാരി, മുസ്‌ലിം എന്നീ ഗ്രന്ഥങ്ങളിലുള്ള ഏതാനും ഹദീസുകള്‍ മറ്റു നിവേദകരിലൂടെ അബൂനുഅയ്മുല്‍ അസ്വബഹാനി ശേഖരിച്ച് രേഖപ്പെടുത്തിയ ‘അല്‍ മുസ്തഖ്‌റജു അലശ്ശൈഖൈനി’ എന്ന ഗ്രന്ഥം ഈ ഇനത്തില്‍ പെടുന്നു. അബൂഅവാനല്‍ ഇസ്വ്ഫറാനിയുടെ (മരണം: ഹി. 370) അല്‍ മുസ്തഖ്‌റജു അലാ മുസ്‌ലിം ആണ് മറ്റൊരു പ്രധാന ഗ്രന്ഥം.
മുസ്തദ്‌റക്
ഒരു ഹദീസ് പണ്ഡിതന്റെ ഹദീസ് സമാഹാരത്തെ അവലംബിക്കുകയും അദ്ദേഹം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വീകരിച്ച മാനദണ്ഡങ്ങളും നിബന്ധനകളും അനുസരിച്ച് പ്രസ്തുത ഹദീസ് ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടില്ലാത്ത ഹദീസുകള്‍ സമാഹരിക്കുകയും ചെയ്ത ഗ്രന്ഥത്തിനാണ് മുസ്തദ്‌റക് എന്നുപറയുന്നത്. ഇതിന് മികച്ച ഉദാഹരണമാണ് ഹിജ്‌റ 405ല്‍ മരണപ്പെട്ട ഇമാം ഹാകിമിന്റെ ‘അല്‍മുസ്തദ്‌റകു അലസ്സ്വഹീഹൈനി’. ബുഖാരിയും മുസ്‌ലിമും ഹദീസ് ഉദ്ധരിക്കാന്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഹാകിം ഈ ഗ്രന്ഥത്തില്‍ ഹദീസുകള്‍ ക്രോഡീകരിച്ചത്.
അത്വ്‌റാഫ്
ഹദീസിന്റെ ഒരു ഭാഗവും അതിന്റെ നിവേദക പരമ്പരയും ഉദ്ധരിക്കുന്ന ഗ്രന്ഥങ്ങള്‍ക്ക് അത്വ്‌റാഫ് എന്നുപറയുന്നു. ഇമാം ഇബ്‌നുഹജ്‌റില്‍ അസ്ഖലാനിയുടെ അല്‍ഇത്ഹാഫു മഅ റബീഇല്‍ അത്‌റാഫില്‍ അശറ ഇതിനുദാഹരണമാണ്.
മുഅ്ജമ്
നിഘണ്ടു എന്നര്‍ഥം വരുന്നതാണ് മുഅ്ജമ് എന്ന പദം. ഹദീസുദ്ധരിക്കുന്നവരുടെ പരമ്പര അക്ഷരമാല ക്രമത്തില്‍ ഉദ്ധരിച്ചുകൊണ്ടുള്ള ഹദീസ് സമാഹാരമാണിത്. ത്വബ്‌റാനിയുടെ മൂന്ന് മുഅ്ജമുകളും അബൂയഅ്‌ലയുടെ (മരണം 307) മുഅ്ജമുസ്സ്വഹാബയും ഈ ഇനത്തില്‍ പെട്ടതാണ്.
കുതുബുല്‍ ഇലല്‍
ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നിവേദക പരമ്പരയിലെ ആളുകളില്‍ പ്രബലരല്ലാത്തവരും അജ്ഞാതരോ സ്ഥാപിത താല്പര്യക്കാരോ ആണെന്നുറപ്പുള്ളവരും ഉണ്ടെങ്കില്‍ അത്തരക്കാരുടെ ഹദീസുകള്‍ ദുര്‍ബലങ്ങളും പ്രമാണയോഗ്യമല്ലാത്തവയുമാണ്. ആയതിനാല്‍ ഹദീസുകളില്‍ പ്രബലമായവയും ദുര്‍ബലമായവയും കണ്ടെത്തല്‍ അത്യാവശ്യമാണ്. ഇങ്ങനെ ഹദീസുകളുടെ ദുര്‍ബലതയ്ക്കുള്ള കാരണങ്ങള്‍ (ഇല്ലത്ത്) വിവരിക്കുകയും അത്തരം ഹദീസുകള്‍ ക്രോഡീകരിക്കുകയും ചെയ്ത ഗ്രന്ഥങ്ങള്‍ക്ക് കുതുബുല്‍ ഇലല്‍ എന്നു പറയുന്നു. ഇബ്‌നു അബീ ഹാതിമിന്റെയും ദാറുഖുത്‌നിയുടെയും ഇലലുകള്‍ പ്രസിദ്ധമാണ്.
വ്യാജ ഹദീസുകളുടെ ഉത്ഭവം
ഉപേക്ഷിക്കുക, കെട്ടിച്ചമക്കുക എന്നീ അര്‍ഥങ്ങളുള്ള വദ്അ് എന്ന പദത്തില്‍ നിന്ന് നിഷ്പന്നമായ മൗദൂഅ് എന്ന രൂപമാണ് വ്യാജഹദീസുകളെ വ്യവഹരിക്കാന്‍ ഹദീസ് നിദാന ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നത്. സ്വഹീഹായ ഹദീസിലെ ഏതെങ്കിലും പദം സ്വതാല്പര്യപ്രകാരം വിട്ടുകളയുക, ബോധപൂര്‍വ്വം പദങ്ങള്‍ അതില്‍ കൂട്ടിച്ചേര്‍ക്കുക, ഒരുകാര്യം പ്രവാചകന്‍(സ്വ) പറഞ്ഞതായി വ്യാജമായി ആരോപിക്കുക എന്നീ ആശയങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്രമായ പദമാണ് ഭാഷാപരമായി മൗദൂഅ്. എന്നാല്‍ മുഹമ്മദ് നബി(സ്വ) ഒരു കാര്യം പറഞ്ഞുവെന്നോ ചെയ്തുവെന്നോ അംഗീകരിച്ചുവെന്നോ വ്യാജമായി അവകാശപ്പെടുന്ന ഹദീസുകളാണ് സാങ്കേതികാര്‍ഥത്തില്‍ അല്‍ഹദീസുല്‍ മൗദൂഅ് അഥവാ വ്യാജ ഹദീസുകള്‍. വലിയ അപകടകാരികളായതുകൊണ്ട് ഇതിന്റെ നിജസ്ഥിതി സൂചിപ്പിക്കാതെ നിവേദനം ചെയ്യാന്‍ പാടില്ലെന്ന് പണ്ഡിതര്‍ ഏകോപിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ വിഷയകമായി വന്ന നബി(സ്വ)യുടെ ഗൗരവമേറിയ താക്കീത് ഇപ്രകാരമാണ്. ”കള്ളമാണെന്നറിഞ്ഞുകൊണ്ട് എന്നെ സംബന്ധിച്ച് ആരെങ്കിലും വല്ല വാര്‍ത്തയും സംസാരിച്ചാല്‍ അവര്‍ കള്ളവാദികളില്‍ ഒരുവനാണ്” (മുഖദിമതു മുസ്‌ലിം) 1.
വ്യാജ ഹദീസുകള്‍ പ്രചരിപ്പിക്കാന്‍ തല്പരകക്ഷികള്‍ ആദ്യമായി ശ്രമിച്ചതെപ്പോഴാണെന്ന് തീര്‍ച്ചയില്ല. പ്രവാചകന്റെ അനുചരന്മാര്‍ ആരും അതിന് മുതിരില്ല. അവിടുത്തെ ഉത്തമ ശിഷ്യന്മാര്‍ ഇതിന്റെ ഗൗരവത്തെക്കുറിച്ച് തികഞ്ഞ ബോധവാന്മാരായിരുന്നു. അങ്ങേയറ്റത്തെ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും കൂടിയായിരുന്നു അവര്‍ ഹദീസുദ്ധരിച്ചിരുന്നത്.
അനസ്(റ) സഹാബികളെക്കുറിച്ച് പറയുന്നു. ”ഞങ്ങള്‍ കളവ് പറയാറില്ലായിരുന്നു. കളവ് പറയല്‍ എന്താണെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു.” കളവ് പറയുന്നത് അതീവ ഗുരുതരമായ തെറ്റായി മനസ്സിലാക്കിയിരുന്ന സ്വഹാബിവര്യന്മാരുടെ സത്യസന്ധതയെ സംബന്ധിച്ച് ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയ്യുന്നത് കാണുക. ബര്‍റാഉബ്‌നു ആസിബ് പറയുന്നു. ”നബിയുടെ സംസാരങ്ങള്‍ നേരിട്ട് ശ്രവിക്കാനുള്ള അവസരം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ലഭിക്കാറുണ്ടായിരുന്നില്ല. മറ്റു ഏര്‍പ്പാടുകളുമൊക്കെ ഉള്ളവരായിരുന്നല്ലോ ഞങ്ങള്‍. എന്നുവെച്ച് പ്രവാചകന്‍ പറഞ്ഞുവെന്നപേരില്‍ ഒരു കാര്യവും ഞങ്ങള്‍ വ്യാജമായി പ്രചരിപ്പിച്ചിരുന്നില്ല.”
ഹിജ്‌റ 40-ാം വര്‍ഷംവരെ വ്യാജ ഹദീസുകള്‍ പ്രചരിപ്പിക്കുന്ന പ്രവണത ഉണ്ടായിരുന്നില്ലെന്നാണ് പണ്ഡിതന്മാരുടെ പൊതുനിഗമനം. എന്നാല്‍ ഖലീഫ ഉസ്മാന്‍(റ)ന്റെ ഭരണത്തിന്റെ അവസാനകാലമായപ്പോഴേക്കുതന്നെ വ്യാജഹദീസുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നെന്ന് ചില പണ്ഡിതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുസ്‌ലിം സമൂഹത്തില്‍ പല തരത്തിലുള്ള ഭിന്നതകളും പക്ഷപാതിത്വങ്ങളും ഉടലെടുക്കാന്‍ തുടങ്ങിയതോടെ വ്യാജഹദീസുകളും പ്രചരിക്കാന്‍ തുടങ്ങിയെന്ന കാര്യത്തില്‍ അവര്‍ ഏകാഭിപ്രായക്കാരാണ്. ഉസ്മാനുബ്‌നു അഫ്ഫാന്റെ(റ) ഭരണത്തിന്റെ അന്ത്യഘട്ടത്തില്‍ ഉത്ഭവിച്ച രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ വധത്തില്‍ കലാശിക്കുകയും തുടര്‍ന്ന് അധികാരമേറ്റെടുത്ത അലിയുടെ(റ) കാലത്ത് അദ്ദേഹവും മുആവിയയും(റ) തമ്മില്‍ നടന്ന സംഘര്‍ഷങ്ങള്‍ രക്തപങ്കിലമായ യുദ്ധത്തിലേക്കെത്തുകയും മുസ്‌ലിംകള്‍ കക്ഷികളും വിഭാഗങ്ങളുമായി പിരിയുകയും ചെയ്യുകയുണ്ടായി. ഇതില്‍ ഭൂരിപക്ഷം അലി(റ)ക്കൊപ്പം ആരിരുന്നു. അലി(റ)യുടെ കക്ഷി എന്നറിയപ്പെട്ടിരുന്ന ശീഅത്തുഅലിയിലെ ചിലര്‍ പിന്നീട് ഖവാരിജുകളായി മാറി. അങ്ങേയറ്റം വേദനാജകനമായ ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തങ്ങളുടെ നിലപാടുകളെ ന്യായീകരിക്കാനും എതിര്‍കക്ഷികളെ വിമര്‍ശിക്കാനും ചിലര്‍ ഹദീസുകള്‍ ചമച്ചുതുടങ്ങിയത്. എന്നാല്‍ സ്വഹാബികള്‍ കളവ് പറയുകയോ അതില്‍ ബോധപൂര്‍വ്വം പങ്കുചേരുകയോ ചെയ്തിട്ടില്ല. അവര്‍ക്കിടയില്‍ ഉത്ഭവിച്ച ഭിന്നതകളാകട്ടെ നേതൃത്വത്തെ സംബന്ധിച്ച വീക്ഷണ വ്യത്യാസങ്ങള്‍ മാത്രമാണ്. സ്വഹാബികളെ തുടര്‍ന്നുവന്ന താബിഉകളും നബി(സ്വ)യുടെ പേരില്‍ കളവ് പറയുക എന്നതില്‍ നിന്ന് മുക്തരായിരുന്നു.
മുസ്‌ലിം സമൂഹത്തില്‍ ഭിന്നതയും അന്ധമായ പക്ഷപാതിത്വങ്ങളും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഏതു കുടില മാര്‍ഗവും അവലംബിക്കാന്‍ ധൃഷ്ടനായിരുന്ന അബ്ദുല്ലാഹിബ്‌നു സബഅ് എന്ന ജൂതനാണ് വ്യാജ ഹദീസുകളുടെ ആദ്യ പ്രചാരകന്‍ എന്നു കരുതപ്പെടുന്നു. അതേസമയം ഒരു കക്ഷി എന്ന നിലയില്‍ വ്യാജ ഹദീസുകള്‍ ഇദംപ്രഥമമായി പ്രചരിപ്പിച്ചത് അന്ധമായി അലി(റ)യുടെ പക്ഷം പിടിച്ച ശീഈകളാണ്. ശീഈകളുടെ സങ്കേതമായിരുന്ന ഇറാഖിലാണ് ആദ്യമായി വ്യാജഹദീസുകള്‍ പ്രചരിച്ചത്. ഇമാം സുഹ്‌രി ഇങ്ങനെ പറയാറുണ്ടായിരുന്നു. ”ഞങ്ങളുടെ അടുക്കല്‍നിന്ന് പുറപ്പെടുമ്പോള്‍ ഒരു ചാണ്‍ നീളമുള്ള ഹദീസ് ഇറാഖില്‍ പോയി തിരിച്ചുവരുമ്പോള്‍ ഒരു മുഴം നീളമെങ്കിലുമുണ്ടായിരിക്കും”. ഇമാം മാലിക് ഇറാഖിനെ വ്യാജഹദീസുകളുടെ അച്ചുകൂടം എന്നു വിളിക്കാറുണ്ടായിരുന്നു.
വ്യാജ ഹദീസിന്റെ കാരണങ്ങളും പ്രേരകങ്ങളും
മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാന്റെയും(റ) നാലാം ഖലീഫ അലി(റ)യുടെയും ഭരണകാലത്തുണ്ടായിരുന്ന രാഷ്ട്രീയ ഭിന്നതകള്‍ രൂക്ഷത പ്രാപിച്ചത് വ്യാജഹദീസ് നിര്‍മിതിയുടെ നിമിത്തങ്ങളില്‍ ഒന്നാണ്. നബി(സ്വ)യുടെ പേരില്‍ വ്യാജകാര്യങ്ങള്‍ പറഞ്ഞുപരത്താന്‍ പ്രേരകമായ പല ഘടകങ്ങളുമുണ്ട്.
- രാഷ്ട്രീയ ഭിന്നത: രാഷ്ട്രീയമായ ചേരിതിരിവ് ന്യായീകരിക്കാന്‍ കക്ഷികള്‍ കള്ള ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇതില്‍ ശീഅകളാണ് മറ്റുള്ളവരെ അപേക്ഷിച്ച് മുന്‍പന്തിയില്‍ നിന്നത്. ഇവര്‍ അധികവും പേര്‍ഷ്യക്കാരാണ്. അഹ്‌ലുബൈതിനെ (നബി കുടുംബത്തെ) സ്‌നേഹിക്കുക എന്ന തിരശ്ശീലക്ക് പിന്നില്‍ നിന്നുകൊണ്ട് ഇസ്‌ലാമിക വിശ്വാസങ്ങളുടെ അടിത്തറയിളക്കുന്ന ധാരാളം ഹദീസുകള്‍ ഇവര്‍ കെട്ടിയുണ്ടാക്കി. അങ്ങനെ അവരുടെ (പേര്‍ഷ്യക്കാരുടെ) സാമ്രാജ്യം തകര്‍ത്ത മുസ്‌ലിംകളോട് അവര്‍ പ്രതികാരം ചെയ്തു. അലി(റ) ആണ് ഒന്നാം ഖലീഫയാവേണ്ടത് എന്ന ശീഈ വിശ്വാസത്തിന് പിന്‍ബലം നല്‍കാന്‍ കള്ള ഹദീസ് അവര്‍ ചമച്ചു. ഒരു ഉദാഹരണം: നബി(സ്വ) ഹജ്ജത്തുല്‍ വിദാഅ് കഴിഞ്ഞു മടങ്ങുമ്പോള്‍ ‘ഗദീറുഖൂം’ എന്ന സ്ഥലത്ത് വെച്ച് സ്വഹാബിമാരെ എല്ലാവരെയും ഒരുമിച്ചുകൂട്ടി, അവരെല്ലാവരെയും സാക്ഷി നിറുത്തി അലി(റ)ന്റെ കൈപിടിച്ചുയര്‍ത്തികാട്ടി ഇങ്ങനെ പറഞ്ഞു. ”ഇത് എന്റെ വസ്വിയ്യ് ആണ് എന്റെ സഹോദരനും എന്റെ കാലശേഷം ഖലീഫ ആവേണ്ടവനുമാണ്. അതിനാല്‍ നിങ്ങള്‍ എല്ലാവരും ഇദ്ദേഹം പറയുന്നത് കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക”. ഇതുകേട്ട ശിആ വിരുദ്ധരും അടങ്ങിയിരുന്നില്ല. അവരും റസൂലിന്റെ പേരില്‍ ഹദീസുകള്‍ നിര്‍മ്മിച്ചു. ”സ്വര്‍ഗത്തിലെ എല്ലാ വൃക്ഷങ്ങളുടെ ഇലകളിലും ലാഇലാഹഇല്ലല്ലാഹ്, മുഹമ്മദുന്‍ റസൂലുല്ലാഹ്, അബൂബക്ര്‍ സിദ്ദീഖ്, ഉമര്‍ ഫാറൂഖ്, ഉസ്മാന്‍ ദുന്നൂറൈന്‍ എന്ന് എഴുതിവെച്ചിട്ടുണ്ട്” എന്നു പ്രചരിപ്പിച്ചു.ഇതുപോലെ മുആവിയയുടെ ആളുകള്‍ അദ്ദേഹത്തിനും അമവീ ഭരണത്തിനും വേണ്ടി ഹദീസുകള്‍ ചമയ്ക്കുകയുണ്ടായി. ഉദാഹരണം: വിശ്വസ്തര്‍ മൂന്നുപേരാണ് ഞാനും ജിബ്‌രീലും മുആവിയയും. അബ്ബാസിയ്യാക്കളും അവരുടെ ഭരണകൂടത്തെ മഹത്വവല്ക്കരിക്കാന്‍ വേണ്ടി ഹദീസുകള്‍ നിര്‍മിക്കുകയുണ്ടായി. എന്നാല്‍ ഖവാരിജുകള്‍ ഈ രംഗത്ത് വിശ്വസ്തരായിരുന്നു. അവര്‍ കള്ള ഹദീസുകളൊന്നും ചമച്ചില്ല. അവരുടെ കക്ഷിയെ പിന്തുണക്കാനും ശക്തിപ്പെടുത്താനും അബൂബക്ര്‍(റ) ഉമര്‍(റ) എന്നിവരെപ്പറ്റിയുള്ള സ്വഹീഹായ ഹദീസുകള്‍ നിഷേധിച്ചവരാണെങ്കിലും പുതുതായൊന്നും അവര്‍ ഉണ്ടാക്കിയില്ല.
- നിരീശ്വരത്വം: ഇസ്‌ലാമിനെയും ഇസ്‌ലാമിക ഭരണത്തെയും വെറുക്കുന്നവരായിരുന്നു നിരീശ്വരവാദികള്‍. ഇസ്‌ലാമിന്റെ തായ്‌വേരറുക്കാന്‍ ഏത് ദുഷ്ടമാര്‍ഗവും അവലംബിക്കാന്‍ അവര്‍ ഉത്സുകരായിരുന്നു. ഇസ്‌ലാം മനുഷ്യര്‍ക്ക് നല്‍കുന്ന നീതിയും സമാധാനവും മതസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും എല്ലാം അവരെ അല്‍ഭുതപ്പെടുത്തി. കൂട്ടമായി ആളുകള്‍ ഇസ്‌ലാം സ്വീകരിക്കുന്നത് അവരെ അസഹ്യപ്പെടുത്തി. അതിനാല്‍ ഇസ്‌ലാമിക ദര്‍ശനം, സദാചാരം, വിധിവിലക്കുകള്‍, വൈദ്യം എന്നീ കാര്യങ്ങളില്‍ ജനമനസ്സുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിന് നിരീശ്വരവാദികള്‍ വ്യാജഹദീസുകളെ ഉപയോഗപ്പെടുത്തി. ഹലാലിനെ ഹറാമാക്കുകയും ഹറാമിനെ ഹലാലാക്കുകയും ചെയ്യുന്ന നാലായിരം ഹദീസുകള്‍ താന്‍ നിര്‍മിച്ചിട്ടുണ്ടെന്ന് അബ്ദുല്‍ കരീമുബ്‌നു അബില്‍ ഔജാഅ് സമ്മതിച്ചത് വധശിക്ഷ നടപ്പാക്കാനായി ഹാജരാക്കിയ സന്ദര്‍ഭത്തിലായിരുന്നു.
- വര്‍ഗ്ഗീയതയും വിഭാഗീയതയും: ഭാഷ, ദേശം, ഗോത്രം, വംശം തുടങ്ങിയ കാര്യങ്ങളുടെ പേരിലുള്ള വിഭാഗീയതയും ഹദീസ് ചമയ്ക്കുവാന്‍ കാരണമായി. ഇസ്‌ലാം ഉച്ചാടനം ചെയ്ത ഇത്തരം വിഭാഗീയതകളെ താലോലിക്കാനും നബി(സ്വ)യുടെ പേര് തന്നെ ഉപയോഗപ്പെടുത്തുകയുണ്ടായി. പേര്‍ഷ്യക്കാര്‍ അവരുടെ ഭാഷയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് നബി(സ്വ)യുടെ പേരില്‍ ഹദീസ് നിര്‍മിച്ചു. ‘അല്ലാഹു ദേഷ്യം പിടിച്ചാല്‍ അറബിഭാഷയിലും സംതൃപ്തനായാല്‍ പേര്‍ഷ്യന്‍ ഭാഷയിലും വഹ്‌യ് നല്‍കും’. ഈ പേര്‍ഷ്യന്‍ വിഭാഗീയതയെ അറബി വര്‍ഗീയവാദികള്‍ നേരിട്ടത് ഇങ്ങനെ. ‘തീര്‍ച്ചയായും അല്ലാഹു കോപിച്ചാല്‍ പേര്‍ഷ്യന്‍ ഭാഷയിലും സംതൃപ്തനായാല്‍ അറബി ഭാഷയിലും വഹ്‌യ് ഇറക്കിക്കൊണ്ടിരിക്കും’.
- വഅദും കഥ പറച്ചിലും: ജനങ്ങളെ ഉപദേശിക്കുന്നവരാണ് കഥാകാരന്മാര്‍. ഉപദേശങ്ങള്‍ ജനസ്വാധീനം നേടാനും അവരെ കരയിപ്പിക്കാനും ആവേശം കൊള്ളിക്കാനും കള്ളകഥകള്‍ ചേര്‍ത്തിപറയും.
- തര്‍ഗീബ്, തര്‍ഹീബ് (പ്രോത്സാഹിപ്പിക്കുകയും, ഭയപ്പെടുത്തുകയും) എന്നിവക്ക് വേണ്ടി ഹദീസ് കെട്ടിയുണ്ടാക്കാമെന്നാണ് ചിലരുടെ വിശ്വാസം. അങ്ങനെ ഫദാഇലുല്‍ അഅ്മാല്‍ (കര്‍മ്മങ്ങളുടെ മഹത്വം) വിവരിക്കുന്ന ധാരാളം കള്ള ഹദീസുകള്‍ പ്രചരിപ്പിക്കപ്പെട്ടു.
- കര്‍മശാസ്ത്രഭിന്നത: കര്‍മശാസ്ത്ര ഭിന്നതകള്‍ക്കനുസരിച്ച് കക്ഷിത്വം നിലവില്‍ വരികയും ഓരോ വിഭാഗവും തങ്ങളുടെ ഇമാമിനെയും മദ്ഹബിനെയും ന്യായീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ മദ്ഹബുകളുടെ വീക്ഷണ വ്യത്യാസമനുസരിച്ച് പ്രമാണങ്ങള്‍ രചിക്കാന്‍ തുടങ്ങി. നമസ്‌കാരത്തില്‍ കൈയുയര്‍ത്താത്ത ഹനഫികള്‍ പറയുന്നു. ”ആരെങ്കിലും റുകൂഇല്‍ കൈ ഉയര്‍ത്തിയാല്‍ അവന് നമസ്‌കാരമില്ല”. ഇല്‍മുല്‍ കലാമിന്റെ (ദൈവശാസ്ത്രം) ആളുകളും തങ്ങള്‍ക്കിടയിലെ വീക്ഷണ വ്യത്യാസങ്ങള്‍ക്ക് ഉപോദ്ബലകമായി ഹദീസുകള്‍ പടച്ചുവിടുകയുണ്ടായി.
- പുണ്യകര്‍മ്മത്തിനുള്ള പ്രേരണ: ഭൗതിക പരിത്യാഗികളും ആരാധനാ തല്പരരുമായ ആളുകള്‍ ഹദീസ് നിര്‍മിച്ച് ഉപയോഗപ്പെടുത്തിയത് പുണ്യകര്‍മത്തിന് ജനങ്ങളെ പ്രേരിപ്പിക്കാനും അവരില്‍ നന്മ വര്‍ദ്ധിപ്പിക്കാനും വേണ്ടിയായിരുന്നു. ഹദീസിന്റെ വിഷയത്തില്‍ കളവ് പറയാന്‍ യാതൊരു മനസാക്ഷിക്കുത്തും അവര്‍ക്കില്ലായിരുന്നു. കറാമിയ്യ എന്ന പേരിലറിയപ്പെടുന്ന ഒരു വിഭാഗം തര്‍ഗീബ്-തര്‍ഹീബ് (പ്രോത്സാഹനവും നിരുത്സാഹപ്പെടുത്തലും) മാത്രം ഹദീസുണ്ടാക്കാം എന്ന വാദക്കാരായിരുന്നു.
- ഭരണാധിപന്മാരുടെ പ്രീതിയും പ്രസിദ്ധിയും: ഭരണാധിപന്മാരുടെ താത്പര്യം സംരക്ഷിക്കാനും അവരുടെ അടുക്കല്‍ പേരും പ്രശസ്തിയും സമ്പാദിച്ച് പണമുണ്ടാക്കാനും അബ്ബാസിയ കാലഘട്ടത്തില്‍ ചിലര്‍ വ്യാജ ഹദീസുകളെ ഉപയോഗപ്പെടുത്തി.
ഒരിക്കല്‍ ഗിയാസ്ബ്‌നു ഇബ്രാഹീം എന്ന പണ്ഡിതന്‍ മഹ്ദിയുടെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം മാടപ്രാവുമായി കളിക്കുകയായിരുന്നു. ഉടനെ ആ പണ്ഡിതന്‍ പറഞ്ഞു: ”റസൂല്‍(സ്വ) പറഞ്ഞു. ഒട്ടകത്തിലും കുതിരയിലും മാടപ്രാവിലും മാത്രമേ മത്സരമുള്ളൂ.” ഒട്ടകവും കുതിരയും മാത്രം പരാമര്‍ശിക്കപ്പെട്ട പ്രവാചകന്റെ ഹദീസിലേക്ക് മാടപ്രാവിനെ കൂട്ടിചേര്‍ക്കുകയായിരുന്നു.
ചില ഭക്ഷണവസ്തുക്കളുടെയും മരുന്നുകളുടെയും വസ്ത്രങ്ങളുടെയും പ്രചാരണത്തിനായി ഹദീസുകള്‍ ചമച്ചുണ്ടാക്കി.
മനുഷ്യബുദ്ധി തിരസ്‌കരിക്കുകയും അസംഭവ്യമെന്ന് സംശയലേശമന്യേ പ്രഖ്യാപിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍പോലും ഹദീസെന്നപേരില്‍ കെട്ടിച്ചമച്ചു. ഉദാഹരണം: നൂഹ് നബിയുടെ കപ്പല്‍ കഅ്ബ ഏഴുതവണ പ്രദക്ഷിണം നടത്തുകയും ഇബ്രാഹിം മഖാമില്‍ രണ്ടു റക്അത്ത് നമസ്‌കരിക്കുകയും ചെയ്തു.
വ്യാജ ഹദീസുകൾ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍
വ്യാജഹദീസുകള്‍ ചില പ്രത്യേക കാരണങ്ങളാല്‍ പ്രചാരം നേടിയെങ്കിലും വ്യാജവും യഥാര്‍ഥവും കൂടിക്കലര്‍ന്ന് നബിചര്യ നഷ്ടപ്പെടുകയോ ദുഷിച്ചുപോവുകയോ ചെയ്തിട്ടില്ല. വ്യാജഹദീസുകള്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ ദുഷ്പ്രവണത വന്നപ്പോള്‍ റിപ്പോര്‍ട്ടുകളിലെ നെല്ലും പതിരും വേര്‍തിരിക്കാനായി ഹദീസ് നിദാനശാസ്ത്രം (ഉസ്വൂലുല്‍ ഹദീസ്) ഉടലെടുത്തു. ഹദീസിന്റെ നിവേദക പരമ്പരയും (സനദും) മത്‌നും പരിശോധിച്ച് ഹദീസ് വ്യാജമാണോ എന്ന് തിരിച്ചറിയാന്‍ സ്വീകരിച്ച ചില മാര്‍ഗങ്ങള്‍ ചുവടെ വിവരിക്കുന്നു.
1) നിവേദക പരമ്പരയിലെ ലക്ഷണങ്ങള്‍
- നിവേദകന്‍ വ്യാജം പറയുന്നവനാണെന്ന് അറിയപ്പെട്ട ആളാണെങ്കില്‍ വിശ്വസ്തനായ മറ്റൊരു നിവേദകന്‍ ആ ഹദീസ് നിവേദനം ചെയ്യാതിരിക്കുകയും ചെയ്യുക.
- ഹദീസ് തന്റെ സൃഷ്ടിയാണെന്ന് നിവേദകന്‍ തന്നെ സമ്മതിക്കുക
- തന്റെ സമകാലികനല്ലാത്ത വ്യക്തിയില്‍ നിന്നോ താന്‍ സന്ധിച്ചിട്ടില്ലാത്ത വ്യക്തിയില്‍ നിന്നോ ഒരു നിവേദകന്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്താല്‍ അതിനെ വ്യാജ ഹദീസായി പരിഗണിക്കുന്നു.
- നിവേദകന്‍ വികാരാധീനനാകുന്നതും വ്യക്തി താല്‍പ്പര്യങ്ങള്‍ക്കടിപ്പെടുന്നതും വ്യാജ ഹദീസുകളുടെ പിറവിക്ക് നിമിത്തമാകും. അത്തരം വ്യാജ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിച്ചാണ് അവയുടെ അവാസ്തവികത തെളിയിക്കപ്പെടുക.
2) മത്‌നിലെ ലക്ഷണങ്ങള്‍
- റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസു വചനത്തിന്റെ (മത്‌ന്) പദങ്ങളും ആശയവും നബി(സ്വ)യില്‍ നിന്നുള്ളതാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമുള്ളതരത്തില്‍ വികലമാവുക.
- ആശയസംയോജനത്തിന് പഴുതുകളില്ലെങ്കില്‍ അയഥാര്‍ഥമായ ആശയങ്ങളുള്‍ക്കൊള്ളുന്ന വാക്യങ്ങളാവുക.
- ഖുര്‍ആനിന്നും സര്‍വാംഗീകൃത (മുതവാതിര്‍) പ്രവാചക വചനങ്ങള്‍ക്കും വിരുദ്ധമായിട്ടുള്ള വാക്യങ്ങളാവുക.
- പ്രസിദ്ധമായ ചരിത്ര സത്യങ്ങളോട് വിരുദ്ധമാവുക.
- നിവേദകന്റെ മദ്ഹബിനോടുള്ള യോജിപ്പ് വാക്യങ്ങളില്‍ പ്രകടമാവുക.
- ധാരാളം പേര്‍ നിവേദനം ചെയ്യാന്‍ സാധ്യതയുള്ള ഒരു സംഭവം ഒരാള്‍ മാത്രം നിവേദനം ചെയ്യുക, അതീവ ലളിതമായ ഒരു കര്‍മത്തിന് വന്‍ പ്രതിഫലവും നിസ്സാരമായ തെറ്റിന് വലിയ ശിക്ഷയും വാഗ്ദാനം ചെയ്യുന്ന വാക്യങ്ങള്‍ ആവുക .
ഇങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെ വ്യാജഹദീസുകള്‍ പണ്ഡിതന്മാര്‍ തിരിച്ചറിയുകയും അവ തിരഞ്ഞെടുത്ത് പ്രത്യേകം ഗ്രന്ഥങ്ങളിലാക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ഏറ്റവും പഴക്കം ചെന്ന ഗ്രന്ഥമാണ് ഇബ്‌നുല്‍ ജൗസിയുടെ ”അല്‍മൗദൂആത്ത്”.
ഹദീസുകള്‍ പരിശോധിച്ച് സ്വഹീഹായതും ദുര്‍ബലമായതും വ്യാജവും നിര്‍മിതവും വേര്‍തിരിക്കുന്നതില്‍ അവഗാഹമുള്ള ഹദീസ് പണ്ഡിതന്മാര്‍ മഹത്തായ സേവനങ്ങളാണ് അര്‍പ്പിച്ചിട്ടുള്ളത്. ഈ വിഷയത്തില്‍ ആധുനികരില്‍ പ്രമുഖരാണ് ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി, ശൈഖ് അഹ്‌മദ് ശാക്കിര്‍ എന്നിവര്‍.
References- ഖുര്‍റതു ഐനില്‍ മുഹ്താജി ഫീ ശര്‍ഹി മുഖദ്ദിമതി സ്വഹീഹി മുസ്‌ലിമി ബ്‌നില്‍ ഹജ്ജാജി, മുഹമ്മദു ബ്‌നു അലിയ്യു ബ്‌നു ആ്വമല്‍ അസ്‌യൂബി, വാള്യം 01, പേജ് 420[↩]
