ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ വ്യക്തിയുടെ സ്വത്തവകാശം നീതിപൂര്‍വ്വം വിതരണം ചെയ്യുന്നതിനുള്ള ക്രമബദ്ധമായ നിയമസമ്പ്രദായമാണ്. ഇതര മതങ്ങളിലെ അനന്തരാവകാശ രീതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇസ്ലാമിക വ്യവസ്ഥയുടെ സവിശേഷതകള്‍, ദായക്രമനിയമങ്ങള്, അനന്തരാവകാശത്തിന്റെ പഠനപ്രാധാന്യം, അതിന്റെ ഘടകങ്ങള്‍, അവകാശം ലഭിക്കാനുള്ള നിബന്ധനകള്‍, അവകാശികള്‍ അര്ഹരല്ലാതാകുന്ന സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഈ ലേഖനം വിശദീകരിക്കുന്നു. ഖുർആനും സ്വീകാര്യ ഹദീസുകളും അടിസ്ഥാനമാക്കി അനന്തരാവകാശത്തെ നിയമപരവും സാമൂഹികവുമായ നിലയില്‍ അവതരിപ്പിക്കുന്നതാണ് ഇതിന്റെ ലക്ഷ്യം.
ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയിലെ വളരെ പ്രധാനപ്പെട്ട ഒരു ശാഖയാണ് അനന്തരാവകാശ നിയമങ്ങള്‍. ഇസ്ലാമിക നിയമപ്രകാരം, ജീവിച്ചിരിക്കുന്ന ഒരാളുടെ സ്വത്ത് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല. എന്നാല്‍ അയാള്‍ മരണപ്പെടുന്നതോടെ അയാളുടെ സ്വത്തുക്കള്‍ തന്റെ കടബാധ്യതകള്‍ കഴിച്ച് ബാക്കി തന്റെ ജീവിച്ചിരിപ്പുള്ള അടുത്ത ബന്ധുക്കള്‍ക്കിടയില്‍ നിശ്ചിത അനുപാതമാനുസരിച്ച് വിതരണം ചെയ്യപ്പെടേണ്ടതാണ്. ഇങ്ങനെ അവകാശികളാകുന്ന ബന്ധുക്കള്‍ ആരെല്ലാമാണെന്നും അവരില്‍ ആരുടെയെല്ലാം സാന്നിധ്യത്തില്‍ ആര്‍ക്കെല്ലാം അവകാശം ലഭിക്കുമെന്നും ആരുടെയെല്ലാം സാന്നി ധ്യത്തില്‍ അത് തടയപ്പെടുമെന്നും ഓരോരുത്തരുടെയും ഓഹരികള്‍ ഏതാനുപാതത്തിലാണെന്നും വിവരിക്കുന്ന വളരെ വിപുലമായ വിജ്ഞാന ശാഖയാണ് ഇല്‍മുല്‍ ഫറായിദ് അഥവാ ഇസ്ലാമിലെ അനന്തരാവകാശങ്ങള്‍.
അനന്തരാവകാശം ഇതര മതങ്ങളില്‍
പൗരാണിക ഗ്രീക്ക് റോമന്‍ ജനവിഭാഗങ്ങളില്‍ മൂത്ത പുത്രന്നു മാത്രമേ അനന്തരസ്വത്ത് ലഭിക്കാനുള്ള അവകാശമുണ്ടായിരുന്നുള്ളു. എന്നാല്‍ പിന്നീടത് എല്ലാ പുത്രമാര്‍ക്കും ബാധകമാക്കുകയും മൂത്ത പുത്രന്ന് മറ്റു പുത്രമാരുടെ ഇരട്ടിയാക്കി നിശ്ചയിക്കുകയും ചെയ്തു.
ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്ത് അറേബ്യയിലുണ്ടായിരുന്ന അനന്തരാവകാശ വ്യവസ്ഥ വളരെ വിചിത്രമായിരുന്നു. തന്റെ ഗോത്രത്തിനു വേണ്ടി ആരാണോ കൂടുതല്‍ സൈനികവും കായികവുമായ കഴിവ് വിനിയോഗിച്ചത് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അനന്തരാവകാശത്തിന്റെ വിഹിതം നിശ്ചയിക്കപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ വളരെ അടുത്ത ബന്ധുക്കളാണെങ്കിലും ഈ രംഗത്ത് തങ്ങളുടെ സംഭാവനകളര്‍പ്പിക്കാന്‍ കഴിയാത്ത സ്ത്രീകള്‍ക്ക് അനന്തര സ്വത്ത് തീരെ ലഭിച്ചിരിന്നുമില്ല.
ലോകത്തെ പരിഷ്കൃത സമൂഹം എന്നറിയപ്പെടുന്ന യൂറോപ്പില്‍ വരെ ഈയടുത്ത് ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണു സ്ത്രീകള്‍ക്ക് അനന്തര സ്വത്ത് നല്കാന് നിയമമുണ്ടാക്കിയതും അത് നല്കിത്തുടങ്ങിയതും.
ലോകത്തെ ഭൂരിപക്ഷ സമുദായമായ ക്രിസ്ത്യാനികളുടെ വേദഗ്രന്ഥമായ ബൈബിളനുസരിച്ച് പുത്രനാണ് ഏക അനന്തരാവകാശി. പുത്രനില്ലെങ്കില്‍ പുത്രിക്കും പുത്രിയില്ലെങ്കില്‍ സഹോദരന്നും. ഇതില്‍ തന്നെ പരേതന്റെ വിധവകളോ മാതാപിതാക്കാളോ ഒന്നും പെടുന്നുമില്ല.
ബൈബിള്‍ പറയുന്നത് കാണുക: ഒരുത്തന് മകനില്ലാതെ മരിച്ചാല്‍ അവന്റെ അവകാശം അവന്റെ മകള്‍ക്ക് കൊടുക്കേണം. അവന്നു മകള്‍ ഇല്ലാതിരുന്നാല്‍ അവന്റെ അവകാശം അവന്റെ സഹോദരന്മാര്ക്ക് കൊടുക്കേണം. അവന്നു സഹോദരന്മാര് ഇല്ലാതിരുന്നാല്‍ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാര്ക്ക് കൊടുക്കേണം. അവന്റെ അപ്പന്നു സഹോദരന്മാര് ഇല്ലാതിരുന്നാല്‍ അവന്റെ കുടുംബത്തില്‍ അവന്റെ അടുത്ത ചാര്ച്ചക്കാരന്നു അവന്റെ അവകാശം കൊടുക്കേണം; അവന് അത് കെവശമാക്കേണം. ഇത് യഹോവ മോശെയോടു കല്പ്പിച്ചതു പോലെ യിസ്രായേല്‍ മക്കള്‍ക്കു ന്യായപ്രമാണം ആയിരിക്കേണം (സംഖ്യാപുസ്തകം 27/11) .
ബൈബിളിന്റെ ഈ നിയമനുസരിച്ച് സ്വത്തവകാശത്തിന്റെ ഒരു ഘട്ടത്തിലും സ്ത്രീക്ക് പരിഗണനയില്ല. സ്ത്രീകളില്‍ നിന്ന് ആര്‍ക്കെങ്കിലും അനന്തരാവകാശത്തിനു അവകാശമുണ്ടെങ്കില്‍ അത് പരേതന്റെ പുത്രി മാത്രമാണ്. അതു തന്നെയും പരേതന് പുത്രനില്ലാതെ മരിച്ചാല്‍ മാത്രം; വിധവയ്ക്കു പോലും ഭര്‍ത്താവിന്റെ സ്വത്തില്‍ ഓഹരിയില്ല.
ബൈബിള്‍ പുതിയ നിയമത്തിലാകട്ടെ അനന്തരാവകാശത്തെക്കുറിച്ച് പുതിയ നിയമങ്ങളൊന്നും തന്നെ കാണാന്‍ കഴിയുന്നില്ല. ക്രൈസ്തവസഭ പൊതുവെ ഇക്കാര്യത്തില്‍ പഴയ നിയമത്തിലെ കല്പനകള് പിന്തുടര്ന്നു പോരുകയാണ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഈ അടുത്ത കാലംവരെ അനന്തരാവകാശം മാത്രമല്ല, സ്വത്തു സമ്പാദിക്കുവാന്‍ വരെ സ്ത്രീകള്‍ക്ക് അവകാശം നല്കപ്പെട്ടിരുന്നില്ല. സ്വന്തം പേരില്‍ സ്വത്ത് സമ്പാദിക്കാന്‍ ന്യൂയോര്‍ക്കിലെ സ്ത്രീകളെ അനുവദിക്കുന്നത് 1848ലാണ്. 1850 ലാണ് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് അനന്തരാവകാശം നല്കുന്ന നിയമം പ്രാബല്യത്തിലായത്.
സോഷിലിസ്റ്റ് വ്യവസ്ഥിതിയില്‍ സ്വത്തു മുഴുവന്‍ ഭരണ കൂടത്തിന്റേതാണു എന്നതിനാല്‍ വ്യക്തികള്‍ സ്വത്ത് ആര്‍ജിക്കാനോ അതിനു വേണ്ടി അധ്വാനിക്കാനോ തയ്യാറാവുകയില്ല. അതുകൊണ്ടു തന്നെ ഈ വ്യവസ്ഥിതിയില്‍ സമൂഹത്തിനു വളര്‍ച്ചയോ പുരോഗതിയോ ഉണ്ടാവുകയില്ല വ്യക്തികള്‍ക്ക് സ്വത്ത് ആര്‍ജിക്കാനും അത് കൈവശം വെക്കാനും അവകാശമില്ലാത്തതിനാല്‍ ഈ വ്യവസ്ഥിതിയില്‍ അനന്തരാവകാശ പ്രശ്നം ഉദ്ഭവിക്കുന്നേയില്ല.
സോഷിലിസ്റ്റ് വ്യവസ്ഥിതിക്ക് വിപരീതമായി മുതലാളിത്ത വ്യവസ്ഥിതിയില്‍ വ്യക്തിക്ക് യഥേഷ്ടം സ്വത്ത് സമ്പാദിക്കാനും അത് യഥേഷ്ടം വിനിയോഗിക്കാനും അതുപോലെ മരണാനന്തരം അവനിഷ്ടപ്പെടുന്നവര്‍ക്ക് അത് നല്‍കാനുമുള്ള അവകാശം നല്കുന്നു. അതുകൊണ്ടു തന്നെ യുറോപ്യന്‍ രാജ്യങ്ങളില്‍ പലരും തങ്ങളുടെ സ്വത്തുക്കള്‍ ബന്ധുക്കളെ ഒഴിവാക്കി തനിക്കിഷ്ടമുള്ള മറ്റു വല്ലവരുടെയും പേരില്‍ വില്‍ പത്രമെഴുതി വെക്കുന്നു. ഇതു ചിലപ്പോള്‍ തന്റെ സുഹൃത്തിനോ ഭൃത്യനോ സെക്രട്ടറിക്കോ അല്ലെങ്കില്‍ തന്റെ വളര്‍ത്തു നായയ്ക്കോ വരെയാകാറുണ്ട്.
ഇസ്ലാമിലെ അനന്തരാവകാശ വ്യവസ്ഥയുടെ സവിശേഷതകള്‍
ഒരു മനുഷ്യന് താന്‍ സ്വത്ത് സമ്പാദിക്കുന്നത് തനിക്കും തന്റെ ശേഷം തന്റെ അടുത്ത ബന്ധുക്കള്ക്കുമുള്ളതാണെന്ന ബോധ്യം അവനെ സ്വത്ത് ആര്ജിക്കുവാനും അതിനു വേണ്ടി അധ്വാനിക്കുവാനും പ്രേരിപ്പിക്കുന്നു. അതുമൂലം സമൂഹത്തിനു വളര്‍ച്ചയും പുരോഗതിയുമുണ്ടാവുകയും ചെയ്യുന്നു. മനുഷ്യപ്രകൃതവും സാമ്പത്തികാടിത്തറയും ഇസ്ലാം അംഗീകരിക്കുന്നു. അതാണ് ഒന്നാമത്തെ സവിശേഷത.
രണ്ട്, മരണപ്പെടുന്ന വ്യക്തിയല്ല, തന്റെ സ്വത്ത് ആര്‍ക്കെല്ലാം എത്രയെല്ലം നല്‍കണമെന്ന് തീരുമാനിക്കുന്നത് മറിച്ച് ഇസ്ലാമിക ശരീഅത്തിലെ അനന്തരാവകാശ നിയമങ്ങള്‍ അനുസരിച്ചാണ് വിതരണം ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന് വേണമെങ്കില്‍ ആകെ സ്വത്തിന്റെ മൂന്നില്‍ ഒരു ഭാഗം വരെ ആര്‍ക്കെങ്കിലും വില്പത്രമെഴുതി വെയ്ക്കാം എന്നല്ലാതെ മുഴുവന്‍ സ്വത്തും തന്നിഷ്ട പ്രകാരം ആര്‍ക്കെങ്കിലും വേണ്ടി വില്പത്രമെഴുതി വെക്കാന്‍ പറ്റില്ല. ഇതുമൂലം മരണപ്പെടുന്നവരുടെ അടുത്ത ബന്ധുക്കള്‍ക്ക് തങ്ങള്‍ക്ക് അവകാശം ലഭിക്കാതെ പോകുമോ എന്ന് ആശങ്കപ്പെടേണ്ടി വരികയോ അവകാശം ലഭിക്കാന്‍ കോടതികളെ സമീപിക്കുകയോ ചെയ്യേണ്ടി വരില്ല.
മൂന്നാമത്തെ സവിശേഷത അതിന്റെ സമഗ്രതയാണ്. അവകാശം ലഭിക്കേണ്ടവര്‍ സ്ത്രീ, പുരുഷന്, വിവാഹിതന്, അവിവാഹിതന്, പ്രായമുള്ളവന്, പ്രായപൂര്ത്തിയാകത്തവന് എന്നിങ്ങനെ യാതൊരു വിവേചനവുമില്ലാതെ അനന്തരാവകാശം ലഭിക്കുന്നു. ഗര്‍ഭസ്ഥ ശിശുവിനു പോലും ഇസ്ലാമിക നിയമപ്രകാരം അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ അവകാശികളില്‍ ഓരോരുത്തരുടെയും പരേതനുമാനുള്ള ബന്ധവും ബാധ്യതകളും ചുമതലകളുമനുസരിച്ച് ഓഹരികളില്‍ ഏറ്റക്കുറച്ചിലുകള്‍ വരാമെന്നല്ലാതെ ലിംഗ-പ്രായ വ്യതാസം കാണിക്കപ്പെടുകയില്ല.
നാല്, അനന്തരാവകാശികള്‍ക്ക് ലഭിക്കുന്ന വിഹിതങ്ങളുടെ അനുപാതം പരേതനോടും അദ്ദേഹത്തിന്റെ അനാഥ സന്താനങ്ങളോടും ഇവര്‍ക്കുള്ള ചുമതലകളെയാണു പ്രതിഫലിപ്പിക്കുന്നത്. അതായത് കുടുതല്‍ ഓഹരികള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് പരേതന് ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തോടും അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ സന്താനങ്ങളോടും കൂടുതല്‍ ഉത്തരവാദിത്വങ്ങളും ചുമതലകളും ഉണ്ട് എന്നര്‍ഥം.
ഇസ്ലാമിലെ ദായക്രമനിയമങ്ങള്
തങ്ങളുടെ സകല സ്വത്തും മക്കയിലുപേക്ഷിച്ച് മദീനയിലെത്തിയ മുഹാജിറുകളുടെ സാമ്പത്തിക പ്രശ്നപരിഹാരത്തിനായി മുഹാജിറുകളില്‍പ്പെട്ട ഓരോരുത്തരെയും മദീനയിലെ അന്‍സാരികളില്‍ ഓരോരുത്തരുടെ സഹോദരന്മാരായിട്ട് നബി(സ്വ) പ്രഖ്യാപിക്കുകയുണ്ടായി. രക്തബന്ധം പോലെ ഈ സാഹോദര്യബന്ധം കണക്കാക്ക പ്പെട്ടതു കൊണ്ട് അവര്‍ പരസ്പരം അനന്തര സ്വത്തുക്കളുടെയും അവകാശികളായിരുന്നു. ഈ അവസ്ഥ ഒന്നരക്കൊല്ലം നിലനിന്നു. എന്നാല്‍ സത്യവിശ്വാസികള്‍ പരസ്പരം സാഹോദര്യബന്ധമുള്ളവര്‍ തന്നെയാണെങ്കിലും, രക്തബന്ധമുള്ളവരാണ് അനന്തരാവകാ ശത്തിന് അര്‍ഹരെന്നു പ്രസ്താവിക്കുന്ന ഖുര്‍ആനിലെ താഴെപ്പറയുന്ന സൂക്തം അവതരിച്ചതോടെ ഈ നില ദുര്‍ബലപ്പെടുകയുണ്ടായി.
”അതിനു ശേഷം വിശ്വസിക്കുകയും, സ്വദേശം വെടിയുകയും നിങ്ങളോടൊപ്പം സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും നിങ്ങളുടെ കൂട്ടത്തില്‍ തന്നെ. എന്നാല്‍ രക്തബന്ധമുള്ളവര്‍ അല്ലാഹുവിന്റെ രേഖയില്‍ (നിയമത്തില്‍) അന്യോന്യം കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു’‘ ( 8 : 75 ).
ഈ സൂക്തം അവതരിച്ചത് ഹിജ്റ രണ്ടാം വര്‍ഷമാണ്. എന്നാല്‍ ഹിജ്റ മൂന്നാം വര്‍ഷം ഉഹ്ദ് യുദ്ധത്തില്‍ 70 ഓളം സഹാബികള്‍ രക്തസാക്ഷികളായിരുന്നു. അതില്‍പ്പെട്ട സഅ്ദ്ബ്നു റബീഅ്(റ) എന്ന സ്വഹാബിയുടെ അനന്തര സ്വത്തുക്കളെല്ലാം അദ്ദേഹത്തിന്റെ ഭാര്യക്കോ പുത്രിമാര്‍ക്കോ നല്‍കാതെ സഹോദരങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ തന്റെ പുത്രിമാരെയും കൂട്ടി പ്രവാചക സന്നിധിയില്‍ വന്നു പരാതി ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ദായക്രമത്തെക്കുറിച്ചുള്ള സൂക്തങ്ങള്‍ അവതരിച്ചത് (4: 11,12).
”മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്ക്ക് നിശ്ചിത ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും നിശ്ചിതമായ അവകാശമുണ്ട്’‘ (ഖുര്‍ആന്‍ 4:7).
അനന്തരാവകാശം: പഠനം, പ്രധാന്യം
പ്രയോഗവല്‍ക്കരിക്കേണ്ടതിന്റെ പ്രാധാന്യം
ഇസ്ലാമില്‍ അടിസ്ഥാന പ്രാധാന്യമുള്ള അനുഷ്ഠാനങ്ങളായ നമസ്കാരത്തിന്റെയോ സകാത്തിന്റെയോ വിശദ വിവരങ്ങള്‍ ഖുര്‍ആനില്‍ വിശദീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മരണപ്പെടുന്ന ഒരു വ്യക്തിയുടെ സ്വത്തിന്റെ അവകാശികള്‍ ആരെല്ലാമാണ്, അവരുടെ വിഹിതങ്ങളെത്ര എന്നിവയൊക്കെ ഖുര്‍ആന്‍ വളരെ വിശദമായി പ്രതിപാദിക്കുന്നു. അനന്തരാവകാശവുമായി ബന്ധപ്പെട്ട ഭൂരിഭാഗം വിധികളും ഖുര്‍ആനില്‍ നേരിട്ട് പരാമര്‍ശിച്ചിട്ടുള്ളവയാണ്. ബാക്കി കുറച്ചു മാത്രമേ ഹദീസിലും പണ്ഡിതാഭിപ്രായമായും വന്നിട്ടുള്ളു. ഇതില്‍ നിന്ന് ഇസ്ലാമിലെ അനന്തരാവകാശ സംവിധാനത്തിന് എത്ര മാത്രം പ്രാധാന്യം ഉണ്ട് എന്ന് മനസ്സിലാക്കാവുന്നതാണ്. സൂറ: അന്നിസ്സാഇലെ 11 ഉം 12 ഉം സൂക്തങ്ങളില്‍ ഓരോ അനന്തരാവകാശിയുടെയും ഓഹരി എത്രയാണെന്നു വിവരിച്ച ശേഷം അള്ളാഹു പറയുന്നു:
”അല്ലാഹുവിന്റെ നിയമപരിധികളാകുന്നു ഇവയൊക്കെ. ഏതൊരാള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം’‘ (4: 14).
ആര് അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും, അവന്റെ(നിയമ) പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്.
പഠിക്കേണ്ടതിന്റെ പ്രാധാന്യം
ഈ വിഷയം പഠിക്കേണ്ടതിന്റെയും അത് മറ്റുള്ളവരെ പഠിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം ഈ പ്രവാചക വചനത്തില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഈ വിഷയം പഠിക്കുക എന്നത് വ്യക്തിഗത ബാധ്യത(ഫര്‍ദ് ഐന്‍)അല്ല. മറിച്ച് സാമൂഹ്യ ബാധ്യത (ഫര്‍ദ് കിഫായ) ആണ്.
ഇബ്നു അബ്ബാസ്, ഇബ്നു മസ്ഊദ് എന്നിവര്‍ ഈ വിഷയത്തില്‍ പ്രാഗത്ഭ്യം നേടിയവരായിരുന്നു. ഇവരില്‍ തന്നെ അഗ്രഗണ്യന്‍ സൈദുബ്നു സാബിതാണെന്നു പ്രവാചകന് സാക്ഷ്യപെടുത്തിയിട്ടുണ്ട് (തിര്‍മിദി)
അനന്തരാവകാശത്തിന്റെ ഘടകങ്ങള്‍
അനന്തരാവകാശത്തിന്റെ ഘടകങ്ങള്‍ മൂന്നാകുന്നു.
1) മരണപെട്ട വ്യക്തി
2) അനന്തരാവകാശി
3) മരണപെട്ട വ്യക്തിയുടെ സ്വത്തുക്കള്‍
ഈ മൂന്ന് ഘടകങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അനന്തരാവകാശം നടപ്പിലാക്കേണ്ടതുള്ളൂ.
മരണപ്പെട്ടയാളുടെ സ്വത്ത് നാലു കാര്യങ്ങള്‍ക്കായി വിനിയോഗിക്കേണ്ടതാണ്.
ഇസ്ലാമിക നിയമമനുസരിച്ചുള്ള ശേഷക്രിയയുടെ ചെലവുകള്‍
മരണപ്പെട്ട വ്യക്തിയുടെ സ്വത്തില്‍ നിന്നാണ് മയ്യിത്തിന്റെ മരണാനന്തര ക്രിയയുടെ ചെലവുകള്‍ നടത്തേണ്ടത്. മരണപ്പെട്ട മിസ്അബു ബ്ന് ഉമൈര്‍, ഹംസ എന്നിവരെ കഫന്‍ ചെയ്ത ശേഷമാണ് അവരുടെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് പ്രവാചകന് ആരാഞ്ഞത് എന്നത് മരണാനന്തര ചിലവുകള്‍ മറ്റുള്ളവയെക്കാള്‍ മുന്‍ഗണന നല്‍കേണ്ടതാണ് എന്നതിന് പണ്ഡിതന്മാര് തെളിവായി കാണുന്നു.
കടബാധ്യത തീര്‍ക്കുക
കടബാധ്യത രണ്ടു തരമാണ.് ഒന്ന് അല്ലാഹുമായി ബന്ധപ്പെട്ടതും മറ്റേത് മനുഷ്യരുമായി ബന്ധപ്പെട്ടതും. മനുഷ്യരുമായി ബന്ധപ്പെട്ട കടങ്ങള്‍ അനന്തരാവകാശത്തിന് നീക്കിവെക്കുന്നതിനു മുമ്പായി നല്കേണ്ടതാണെന്ന കാര്യത്തില്‍ പണ്ഡിതന്മാര് ഏകാഭിപ്രായക്കാരാണെങ്കിലും സകാത്ത്, നേര്‍ച്ചകള്‍ പ്രായശ്ചിത്തം എന്നീ അല്ലാഹുവുമായി ബന്ധപ്പെട്ട ബാധ്യതകള്‍ കൊടുത്തു വീട്ടേണ്ടതുണ്ടോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര് വ്യത്യസ്ത അഭിപ്രായക്കാരാണ്. പരേതന് വസിയ്യത്ത് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ നല്‍കേണ്ടതുള്ളൂ എന്നാണ് ഹനഫി വീക്ഷണം. പരേതന്റെ സാമ്പത്തിക ബാധ്യത എന്ന നിലക്ക് അനന്തരാവകാശത്തിന് മുമ്പ് ഇത് പരിഗണിക്കേണ്ടതാണ് എന്ന് മറ്റുള്ളവരും അഭിപ്രായപ്പെടുന്നു. ഇതില്‍ അല്ലാഹുവുമായുള്ള കടങ്ങള്‍ മനുഷ്യരുടെ കടങ്ങള്‍ക്ക് മുമ്പായി നല്‍കേണ്ടതാണ് എന്ന് ശാഫി, ഹംബലി മദ്ഹബുകള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ മനുഷ്യരുടെ കടങ്ങള്‍ക്ക് ശേഷം അല്ലാഹുവിന്റെ കടങ്ങള്‍ നല്‍കേണ്ടതുള്ളു എന്നഭിപ്രായമാണ് മാലികി മദ്ഹബിനുള്ളത്. രണ്ടിനും തുല്യ പരിഗണനയാണ് നല്‍കേണ്ടത് എന്നാണ് ഹമ്പലീ മദ്ഹബിന്റെ വീക്ഷണം.
ഒരാളുടെ കടങ്ങള്‍ അയാളുടെ സ്വത്തിനെക്കാള്‍ കൂടുതലാണെങ്കില്‍ സ്വത്ത് മുഴുവന്‍ നല്‍കേണ്ടതാണ്. ഇനി ഒന്നിലധികം കടക്കാരുണ്ടെങ്കില്‍ അവരുടെ കടങ്ങളുടെ അനുപാതമനുസരിച്ച് അവര്‍ക്ക് സ്വത്ത് വീതിച്ചു നല്‍കേണ്ടതാണ്.
വസിയ്യത്ത് നിറവേറ്റുക
മരണപ്പെട്ട വ്യക്തി തന്റെ സ്വത്തില്‍ നിന്ന് ആര്‍ക്കെങ്കിലും വല്ലതും നല്കാന് വസിയ്യത്ത് ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സ്വത്തില്‍ നിന്ന് കടങ്ങള്‍ കൊടുത്തു വീട്ടിയ ശേഷം വസിയ്യത്ത് നിറവേറ്റേണ്ടതാണ്.
വസിയ്യത്ത് ആകെ സ്വത്തിന്റെ മൂന്നിലൊന്നില്‍ അധികമാവാന്‍ പാടില്ല.
അനന്തരാവകാശിക്ക് വസിയ്യത്ത് പാടില്ല
പ്രവാചകന്(സ്വ) പറഞ്ഞു: അള്ളാഹു ഓരോ അവകാശിക്കും അയാളുടെ അവകാശം കൊടുത്തിട്ടുണ്ട്. അതിനാല്‍ അനന്തരാവകാശിക്ക് വസിയ്യത്ത് ഇല്ല. (അബൂദാവൂദ്)
മരണപ്പെട്ടയാളുടെ സ്വത്തില്‍ നിന്ന് മേല്‍ പറഞ്ഞവയ്ക്ക് ചെലവഴിച്ച ശേഷം ബാക്കി സ്വത്ത് അനന്തരാവകാശികള്‍ക്കിടയില്‍ ഓരോരുത്തരുടെയും വിഹിതമനുസരിച്ച് വീതിച്ചു നല്‍കേണ്ടതാണ്. അനന്തരാവകാശികള്‍ക്ക് സ്വത്തു നല്കുമ്പോള് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
മരണാനന്തര ക്രിയയുടെ ചിലവ്, മരണപ്പെട്ട വ്യക്തിയുടെ കടങ്ങള്‍, വസിയ്യത്ത് എന്നിവ കഴിച്ചു ബാക്കി മാത്രമേ അനന്തരാവകാശികള്‍ക്ക് നല്‍കാവൂ. അനന്തരസ്വത്ത് വീതിക്കുന്നതിനു മുമ്പായി അവകാശികളില്പ്പെട്ടവര് ആരും മറ്റ് അവകാശികളുടെ അനുവാദമില്ലാതെ ആ സ്വത്തില്‍ നിന്ന് എത്ര നിസ്സാരമായത് ആണെങ്കില്‍ പോലും ഒന്നും എടുക്കാന്‍ പാടില്ല. മരണപ്പെട്ട വ്യക്തി തന്റെ സ്വത്തില്‍ വല്ലതും അവ കാശികളാരുടെയെങ്കിലും പക്കല്‍ സൂക്ഷിക്കാനോ താത്കാലിക ഉപയോഗത്തിനോ നല്കിയിട്ടുണ്ടെങ്കില് അത് അദ്ദേഹത്തില്‍ നിന്നു തിരിച്ചു വാങ്ങി അനന്തര സ്വത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
അനന്തരാവകാശം ലഭിക്കാനുള്ള നിബന്ധനകള്‍
1) അനന്തരമെടുക്കപ്പെടുന്ന വ്യക്തിയുടെ മരണം സ്ഥിരീകരിക്കണം
മരണം സംഭവിക്കുകയും അതിന് മറ്റുള്ളവര്‍ സാക്ഷിയാവുകയും ചെയ്യുക
- കോടതി മുഖേന മരിച്ചതായുള്ള വിധി
അനന്തരമെടുക്കപ്പെടുന്ന വ്യക്തിയെ കാണാതാവുകയും അയാളെക്കുറിച്ച് ഒരു നിശ്ചിത കാലം കഴിഞ്ഞിട്ടും യാതൊരു അറിവുമില്ലാതിരിക്കുകയും ചെയ്താല്‍ കോടതികള്‍ അയാള്‍ മരണപ്പെട്ടതായി വിധി പ്രഖ്യാപിക്കാറുണ്ട്. അത്തരം വിധികള്‍ മരണസ്ഥിരീകരണമായി കണക്കാക്കാം.
2) അനന്തരാവകാശി അനന്തരമെടുക്കപ്പെടുന്ന വ്യക്തിയുടെ മരണശേഷം ജീവിച്ചിരുന്നിരി ക്കണം
അനന്തരമെടുക്കുന്ന വ്യക്തിയുടെ മരണശേഷം ജീവിച്ചിരിക്കുന്ന അനന്തരാവകാശികള്‍ക്കു മാത്രമേ അവകാശം ലഭിക്കുകയുള്ളൂ. ഇത് സെക്കന്റുകളുടെ വ്യത്യാസത്തിലായാലും ശരി.
- അനന്തരാവകാശിയും അനന്തരമെടുക്കപ്പെടുന്നയാളും ഒരേ സമയം മരണപ്പെട്ടു. അല്ലെങ്കില്‍ ആരാണ് ആദ്യം മരിച്ചതെന്ന് അറിയില്ല. എങ്കില്‍ അവകാശം ലഭിക്കുകയില്ല. (പിതാവ് പുത്രന് എന്നിവരെപ്പോലെ പരസ്പരം അനന്തരമെടുക്കുന്ന രണ്ടു പേരാണെങ്കില്‍ രണ്ടുപേര്‍ക്കും അനന്തരാവകാശം ലഭിക്കുകയില്ല).
- അവകാശി അനന്തരമെടുക്കപ്പെടുന്നയാളുടെ മരണത്തിനു ശേഷം അനന്തരസ്വത്ത് ഓഹരി വെക്കുന്നതിനു മുമ്പായി അവകാശി മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ ഓഹരി അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍ക്ക് ലഭിക്കുന്നതാണ്.
- അനന്തതരാവകാശി ഗര്‍ഭസ്ഥ ശിശുവണെങ്കില് ജീവനോടെ ജനിച്ചാല്‍ ആ ശിശുവിനു അനന്തരാവകാശം ലഭിക്കുന്നതാണ്. അവകാശികളില്‍ ഒരാള്‍ ഗര്ഭാവസ്ഥയിലാ യിരിക്കുമ്പോള്‍ അനന്തര സ്വത്ത് ഓഹരി വെക്കുന്നതിനെ കുറിച്ച് കര്‍മശാസ്ത്ര പണ്ഡിതന്മാര്ക്കിടയില് രണ്ട് അഭിപ്രായങ്ങളാണുള്ളത്.
- ശിശു ഗര്‍ഭത്തിലായിരിക്കുന്ന അവസ്ഥയില്‍ തന്നെ ആ ശിശുവിനുള്ള ഓഹരി നീക്കിവെച്ചു കൊണ്ട് ബാക്കി ഓഹരി വെക്കുക. ഹനഫി, ഹമ്പലി മദ്ഹബുകളിലും മാലികി മദ്ഹബിലെ ചിലരും അഭിപ്രായപ്പെട്ടിരിക്കുന്നത് ഇതാണ്. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിനായി മാറ്റി വെക്കേണ്ടത് എത്രയാണെന്നതില്‍ ഫുഖഹാക്കള്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്. നാലു കുട്ടികള്‍ വരെ ജനിക്കാമെന്നതു കൊണ്ട് നാലു ആണ് കുട്ടികളുടെ ഓഹരി നീക്കിവെക്കണമെന്നു ചിലരും അതല്ല രണ്ടു കുട്ടികളുടെ ഓഹരി മതിയെന്ന് മറ്റു ചിലരും ഒരു കുട്ടിയുടേതു മതിയെന്ന് വേറെ ചില പണ്ഡിതരും അഭിപ്രായപ്പെടുന്നു. ആണ് കുട്ടിയുടെയും പെണ് കുട്ടിയുടെയും ഓഹരി പരിഗണിക്കുമ്പോള്‍ കൂടുതല്‍ ആര്‍ക്കാണോ അതാണു നീക്കി വെക്കേണ്ടത്.
- ശിശുവിനെ പ്രസവിക്കുന്നത് വരെ ഓഹരി വെക്കുന്നത് നീട്ടിവെക്കുക മാലികി മദ്ഹബിന്റെ പ്രബലമായ അഭിപ്രായവും ശാഫിഈ മദ്ഹബിന്റെ അഭിപ്രായവും ഇതാണ്.രണ്ടാമത്തെ അഭിപ്രായത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. കാരണം ഒന്നോ ഒന്നില്‍ കൂടുതലോ കുട്ടികള്‍ ആവാം. ആണോ പെണ്ണോ ആവാം. ജീവനോടെയോ അല്ലാതെയോ ജനിക്കാം. ഓഹരിവെക്കാന്‍ ധൃതി വെക്കുന്നത് പലപ്പോഴും ഗര്‍ഭത്തിലിരിക്കുന്ന കുട്ടിയുടെ ഓഹരി നഷ്ടപ്പെടുന്നതിന് കാരണവുമായേക്കാം. നിലവിലുള്ളവരിലേക്ക് അതിന്റെ ഓഹരി മടങ്ങുകയും തിരിച്ചു കിട്ടാത്ത അവസ്ഥ വരികയും ചെയ്തേക്കാം. മാത്രമല്ല ഓഹരി വെക്കുന്നതില്‍ അവ്യക്തതകള്‍ നിലനില്ക്കുന്നതിനും അത് കാരണമായി മാറും.
- പരേതനുമായുള്ള ബന്ധം സ്ഥിരീകരിക്കപ്പെടണം
അനന്തരവകാശിക്ക് അനന്തരമെടുക്കപ്പെടുന്ന വ്യക്തിയുമായി അനന്തരാവകാശം ലഭിക്കാനുള്ള ബന്ധമുള്ളതായി സ്ഥിരീകരിക്കണം.
അവകാശികള്‍ അര്‍ഹരല്ലാതായിത്തീരുന്ന അവസ്ഥകള്‍
1). കൊലപാതകം
ഒരു വ്യക്തിയെ അയാളുടെ അനന്തരാവകാശി വധിച്ചാല്‍ ഘാതകനായ അവകാശിക്ക് വധിക്കപ്പെട്ട വ്യക്തിയില്‍ നിന്ന് അവകാശം ലഭിക്കുകയില്ല.
അബൂ ഹുറയ്റ(റ) പറയുന്നു: പ്രവാചകന്(സ്വ) പറഞ്ഞു: ‘കൊലയാളി(താന്‍ കൊല ചെയ്ത വ്യക്തിയില്‍ നിന്ന്) അനന്തരമെടുക്കുകയില്ല’ (ബുഖാരി)
വധം ഇസ്ലാമിക വീക്ഷണത്തില്‍ ഏഴു വിധമാണ്
- പ്രതിക്രിയ നടപ്പിലാക്കേണ്ടി വരുന്ന കരുതിക്കൂട്ടിയുള്ള കൊലപാതകം
- ദിയ പണം (Blood Money) നല്കിയാല് മതിയാവുന്ന അബദ്ധത്തില്‍ സംഭവിക്കുന്ന കൊല.
- ദിയ പണം നല്‍കേണ്ടതില്ലാത്തതും പ്രായശ്ചിത്തം മാത്രം നല്കിയാല് മതിയാകുന്നതുമായ അബദ്ധത്തില്‍ നടക്കുന്ന കൊല
- പ്രതിക്രിയയായി വധ ശിക്ഷ നടപ്പിലാക്കല്‍
- സ്വയം പ്രതിരോധം നടത്തുന്നതിനിടെ സംഭവിച്ചു പോകുന്ന കൊല
- മാനസിക നില തെറ്റിയ ഒരു വ്യക്തിയില്‍ നിന്ന് സംഭവിക്കുന്ന കൊല
- പ്രായപൂര്‍ത്തിയാകാത്ത ഒരു വ്യക്തിയില്‍ നിന്ന് സംഭവിക്കുന്ന കൊല
മേല്‍ പറഞ്ഞതില്‍ ആദ്യത്തെ മൂന്നു വധങ്ങള്‍ക്കും അനന്തരാവകാശം ലഭിക്കുകയില്ല. എന്നാല്‍ നാലു മുതല്‍ ഏഴു വരെയുള്ള വധങ്ങള്‍ക്ക് അനന്തരാവാകാശം ലഭിക്കുന്നതാണ്.
2) മതം മാറ്റം
അനന്തരാവകാശി അമുസ്ലിമും അനന്തരമെടുക്കപ്പെടുന്ന വ്യക്തി മുസ്ലിമും ആണെങ്കില്‍ (നേരെമറിച്ചാണെങ്കിലും) പരസ്പരം അനന്തരാവകാശം ലഭിക്കുന്നതല്ല.
ഉസാമ ബിന്‍ സൈദ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: മുസ്ലിം അമുസ്ലിമില് നിന്ന് അനന്തരമെടുക്കുകയില്ല. അതേപോലെ അമുസ്ലിം മുസ്ലിമില് നിന്നും അനന്തരമെടു ക്കുകയില്ല.
3) വിവാഹമോചനം
വിവാഹമോചിതരായ ഭാര്യാഭര്ത്താക്കന്മാര് പരസ്പരം അനന്തരമെടുക്കുകയില്ല. എന്നാല്‍ ഒന്നാമത്തെയോ രണ്ടാമത്തെയോ വിവാഹ മോചനം കഴിഞ്ഞ് ഭാര്യയും ഇദ്ദ കാലയളവിലാണ് ഇവരിലൊരാള്‍ മരണപ്പെടുന്നതെങ്കില്‍ മറ്റേയാള്‍ക്ക് അനന്തരാവകാശം ലഭിക്കുന്നതാണ്.
4) അടിമത്വം
അടിമയ്ക്ക് അനന്തരാവകാശം ലഭിക്കുകയോ അടിമയുടെ സ്വത്ത് ബന്ധുക്കള്‍ക്ക് അനന്തരാവകാശമായി ലഭിക്കുകയോ ഇല്ല.
References