ഖില്‍ജി ഭരണകൂടം
ദില്ലി സുല്‍ത്താനേറ്റിന്റെ അന്തിമഘട്ടങ്ങളില്‍ രൂപപ്പെട്ട തുഗ്‌ളക്ക് ഭരണകൂടം, സയ്യിദ് ഭരണകൂടം, ലോദി ഭരണം എന്നീ മൂന്ന് ഭരണകാലങ്ങള്‍ ഉത്തരേന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങളെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നു. തുഗ്‌ളക്ക് ഭരണകാലം വിപുലമായ ഭരണപരീക്ഷണങ്ങളും ഭരണപരിധി വികസനവും കൊണ്ട് ശ്രദ്ധേയമായപ്പോള്‍, അതിന് പിന്നാലെ വന്ന സയ്യിദ് ഭരണകൂടം രാഷ്ട്രീയ അസ്ഥിരതയ്ക്കിടയില്‍ സുല്‍ത്താനേറ്റിന്റെ ഭരണതുടർച്ച നിലനിര്‍ത്തുന്ന ഒരു ഇടക്കാലഘട്ടമായി മാറി. പിന്നീട് അധികാരത്തിലെത്തിയ ലോദി ഭരണം കേന്ദ്രാധികാരം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളോടെയും ഭരണസംവിധാനങ്ങള്‍ക്ക് സ്ഥിരത നല്‍കാനുള്ള നടപടികളോടെയും മുന്നേറി. ഈ മൂന്ന് ഭരണകാലങ്ങളും ചേര്‍ന്നാണ് ദില്ലി സുല്‍ത്താനേറ്റിന്റെ അവസാന ഘട്ടത്തെ രൂപപ്പെടുത്തുകയും, പിന്നീട് മുഗള്‍ കാലഘട്ടത്തിലേക്കുള്ള ചരിത്രപരമായ മാറ്റത്തിന് വഴിയൊരുക്കുകയും ചെയ്തത്.
ദില്ലി സുല്‍ത്താനേറ്റിന്റെ ചരിത്രത്തില്‍ ശക്തമായ ഭരണപരിഷ്‌കാരങ്ങളും സൈനിക വ്യാപനവും കൊണ്ടു ശ്രദ്ധേയമായ കാലഘട്ടമാണ് ഖില്‍ജി ഭരണകൂടം. ഭരണസംവിധാനങ്ങളില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍, വിപണി നിയന്ത്രണങ്ങള്‍, സൈനിക ശക്തിയുടെ വികസനം എന്നിവ ഈ ഭരണകാലത്തെ വേറിട്ടതായി നിര്‍ത്തുന്നു. പ്രത്യേകിച്ച് വടക്കും തെക്കും ഇന്ത്യയെ ബന്ധിപ്പിച്ച രാഷ്ട്രീയ സംഭവവികാസങ്ങളില്‍ ഖില്‍ജി ഭരണകൂടം നിര്‍ണായക പങ്ക് വഹിച്ചു. സാമൂഹ്യ-സാമ്പത്തിക ഘടനകളിലും ഭരണരീതികളിലും ഈ ഭരണകാലം ദീര്‍ഘകാല സ്വാധീനം ചെലുത്തിയതായി ചരിത്രം വിലയിരുത്തുന്നു.
അടിമ വംശത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന മുഇസ്സുദ്ദീന്‍ കേഖ്ബാദ് കൗമാര പ്രായക്കാരനും അലസനുമായിരുന്നു. ആര്‍ഭാടത്തില്‍ മുങ്ങി രാജ്യഭരണം അലങ്കോലമായപ്പോള്‍ പഞ്ചാബ് പ്രവിശ്യാ ഗവര്‍ണര്‍ ജലാലുദ്ദീന്‍, ഖില്‍ജി ഭരണത്തിന് തുടക്കമിട്ടു. ഫൈറൂസ് എന്നായിരുന്നു ജലാലുദ്ദീന്റെ യഥാര്‍ത്ഥ പേര്. സ്ഥാനപ്പേരായി സ്വയം സ്വീകരിച്ചതാണ് ജലാലുദ്ദീന്‍ എന്നത്. 1290 ജൂണ്‍ 13 (689 ജുമാദല്‍ ഉഖ്‌റ 2) നായിരുന്നു അധികാരമേറ്റത്.
തുര്‍ക്കി വംശജനായിരുന്ന ജലാലുദ്ദീന്‍, ഏറെക്കാലം അഫ്ഗാനിസ്താനിലായിരുന്നു. അവിടെ നിന്നാണ് പഞ്ചാബില്‍ സുബേദാറായെത്തുന്നത്. മങ്കോളിയന്‍ സൈനിക വ്യൂഹത്തെ പ്രതിരോധിക്കുന്നതില്‍ വിജയിച്ച അദ്ദേഹത്തെ, ഗിയാസുദ്ദീന്‍ ബാല്‍ബന്‍, തന്റെ വിശ്വസ്തനും പഞ്ചാബ് ഗവര്‍ണറുമാക്കി ആദരിച്ചു.
ഖില്‍ജി വംശത്തിന് തുടക്കമിടുകയും ഏഴു വര്‍ഷക്കാലം ഭരിക്കുകയും ചെയ്ത അദ്ദേഹം, ഒടുവില്‍ സഹോദര പുത്രന്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ ചതിയില്‍പെട്ട് ക്രി. 1299ല്‍ വധിക്കപ്പെടുകയായിരുന്നു.
പ്രവാചകചര്യക്ക് വിരുദ്ധമായി ഒന്നും ചെയ്യാന്‍ കൂട്ടാക്കാതിരുന്ന ജലാലുദ്ദീന്‍, നീതിനിഷ്ഠയുടെ പ്രതീകമായിരുന്നു.
അലാവുദ്ദീന്‍ ഖില്‍ജി
കശ്മീര്‍ ഒഴിച്ചുള്ള ഇന്ത്യാ ഉപഭൂഖണ്ഡം മുഴുവനായും മുസ്‌ലിം ഭരണത്തിന് കീഴില്‍ വന്ന കാലമായിരുന്നു അലാവുദ്ദീന്‍ ഖില്‍ജിയുടെത്. വൈദേശികാക്രമണങ്ങളില്‍ നിന്ന് മുക്തമായതോടെ, രാജ്യ വിസ്തൃതി കൂട്ടാന്‍ അലാവുദ്ദീന് അവസരം കൈവന്നതാണ് കാരണമായത്. മാള്‍വ, ഗുജറാത്ത്, രജപുത്താന, ഡക്കാന്‍ എന്നിവ വഴി കന്യാകുമാരിവരെ ഖില്‍ജിയുടെ സൈന്യമെത്തി.
1299ലാണ് അലാവുദ്ദീന്‍ ഭരണത്തിലെത്തിയത്. നിരക്ഷരനായിരുന്നെങ്കിലും, കഴിവും കാര്യശേഷിയുമുണ്ടായിരുന്നു അദ്ദേഹത്തിന്. രാജ്യത്തെ ധാര്‍മിക നിലവാരം മെച്ചപ്പെടുത്താനും നിത്യോപയോഗ വസ്തുക്കളുടെ വില നിയന്ത്രിക്കാനും മദ്യനിരോധനം ഏര്‍പ്പെടുത്താനും കഴിഞ്ഞത് അലാവുദ്ദീനെ ജയപ്രിയനാക്കി മാറ്റി. മദ്യാപാനവും ചൂതാട്ടവും പലിശയും തുടച്ചു നീക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
പണ്ഡിതരും കവികളും സ്വൂഫികളും എമ്പാടുമുണ്ടായി ഇക്കാലത്ത്. ചരിത്രകാരനായ ഫരിസ്താന്‍ ഇത്തരത്തിലുള്ള 146 പ്രഗല്‍ഭമതികളുടെ പേരുകള്‍ ഉദ്ധരിക്കുന്നുണ്ട്. സ്വൂഫിവര്യനായിരുന്ന ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍, ഖില്‍ജിയുടെ സമകാലികനായിരുന്നു. വിശ്രുത കവി അമീര്‍ഖുസ്‌റു ഉള്‍പ്പെടെയുള്ളവര്‍ അലാവുദ്ദീന്റെ ദര്‍ബാറിനെ ധന്യമാക്കിയിരുന്നു.
ഇദ്ദേഹത്തിന്റെ അനശ്വര നിര്‍മിതികളും ഡല്‍ഹിയിലുണ്ട്. ഖുതുബുദ്ദീന്‍ ഐബക്കിന്റെ ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദ് നവീകരിച്ച ഇദ്ദേഹം, ഖുതുബ്മിനാറിനെ വെല്ലുന്ന മിനാരം നിര്‍മിക്കാന്‍ ശ്രമം തുടങ്ങുകയും ചെയ്തു. എന്നാല്‍ ആ ശ്രമം വിജയിച്ചില്ല.
1319ല്‍ അലാവുദ്ദീന്‍ ഖില്‍ജി നിര്യാതനായി.
പിന്നീട് അധികാരത്തിലെത്തിയത് പുത്രന്‍ ശിഹാബുദ്ദീന്‍ ഉമര്‍ഷായും തുടര്‍ന്ന് ഖുതുബുദ്ദീന്‍ മുബാറക്ക് ഷായും ആണ്. പിതാവില്‍ നിന്ന് നയതന്ത്രം പഠിച്ചിട്ടില്ലാത്ത മുബാറക്ക് ഷാ സമ്പൂര്‍ണ പരാജയമായപ്പോള്‍ കൂടെയുണ്ടായിരുന്ന ഖുസ്രുഖാന്‍ ഭരണം പിടിക്കുകയും ഷായെ വധിക്കുകയും ചെയ്തു. കുടുംബങ്ങളെയും അയാള്‍ കൊന്നൊടുക്കി.
എന്നാല്‍ ഖുസ്രുവിനും അധിക കാലം വാഴാനായില്ല. മുള്‍ത്താനിലെ ഗവര്‍ണറായിരുന്ന ഗാസിമാലിക് ഖുസ്രുവിനെ വധിക്കുകയും അധികാരം പിടിക്കുകയും ചെയ്തു. 1320ല്‍ ഖില്‍ജി വാഴ്ചക്ക് വിരാമമാവുകയും ചെയ്തു. മൂന്നു പതിറ്റാണ്ട് മാത്രമായിരുന്നു ഖില്‍ജികളുടെ ഡല്‍ഹി ഭരണം.
