മുഹമ്മദ് നബിയുടെ ഹിജ്‌റ
മുഹമ്മദ് നബി(സ്വ)യുടെ ഹിജ്‌റ ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവാണ്. മക്കയില്‍ നിന്നുള്ള ഹിജ്‌റയോടെ രൂപപ്പെട്ട റസൂൽ(സ്വ)യുടെ പട്ടണം, ഇസ്‌ലാമിക സമൂഹത്തിന്റെ സ്ഥാപിത കേന്ദ്രമായി മാറി. തുടര്‍ന്ന് നടന്ന മുഹമ്മദ് നബി(സ്വ)യുടെ യുദ്ധങ്ങള്‍, വിവിധ സാഹചര്യങ്ങളില്‍ ഉണ്ടായ മറ്റു യുദ്ധങ്ങള്‍, ഹുദൈബിയ സന്ധി പോലുള്ള നിര്‍ണായക കരാറുകള്‍, മക്കാവിജയം, കഅ്ബാലയം ശുദ്ധീകരിച്ച ചരിത്രസംഭവം എന്നിവയിലൂടെ ദൗത്യം സമ്പൂര്‍ണ്ണതയിലേക്കു നീങ്ങി. വിടവാങ്ങല്‍ ഹജ്ജും പ്രവാചകവിയോഗവും കൂടി ഉള്‍ക്കൊള്ളുന്ന ഈ ഘട്ടം, പ്രവാചകദൗത്യത്തിന്റെ പൂര്‍ത്തീകരണകാലമായി ഈ ലേഖനം അവതരിപ്പിക്കുന്നു.
അഖബ ഉടമ്പടിക്ക് പിന്നാലെ യസ്‌രിബിലേക്ക് മുസ്‌ലിംകളുടെ പലായനം തുടങ്ങി. ഓരോ ദിവസവും അനുമതി തേടിയെത്തിയവര്‍ക്ക് പ്രവാചകന്‍ സമ്മതം നല്‍കി. ഒറ്റയ്ക്കും കുടുംബ സമേതവുമുള്ള ഹിജ്‌റ പലരും ഖുറൈശികളുടെ കണ്ണുവെട്ടിച്ചാണ് നടത്തിയത്. ഹംസ(റ), ഉമര്‍(റ) എന്നിവരെപ്പോലുള്ളവര്‍ മാത്രമാണ് ശത്രുക്കളെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് മക്ക വിട്ടത്.
ഹിജ്‌റ സജീവമായതോടെ മക്കയിലെ പല വീടുകളിലും ആളില്ലാതായി. പട്ടണങ്ങള്‍ ഒഴിഞ്ഞു കിടന്നു. ഇതോടെ ഖുറൈശികള്‍ക്ക് ആധിയായി. മുഹമ്മദ് കൂടി യസ്‌രിബിലെത്തിയാല്‍ പിന്നെ തങ്ങളുടെ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടും. അതുകൊണ്ട് സഭ ചേര്‍ന്ന് അവര്‍ കടുത്ത തീരുമാനമെടുത്തു. മുഹമ്മദിനെ ഇല്ലാതാക്കുക. സംരക്ഷണം നല്‍കിയിരുന്ന മുത്ഇമിന്റെ മരണവും ഹംസയെപ്പോലുള്ളവരുടെ ഹിജ്‌റയും സാഹചര്യം അനുകൂലമാക്കി.
എന്നാല്‍ അപ്പോഴേക്കും ഹിജ്‌റക്കുള്ള അനുമതി നല്‍കി ജിബ്‌രീല്‍ നബി(സ്വ)ക്കു മുമ്പാകെ പ്രത്യക്ഷപ്പെട്ടിരുന്നു. ഖുറൈശികളുടെ നീക്കവും മാലാഖ ദൂതരെ അറിയിച്ചു. വൈകാതെ തന്നോടൊപ്പം ഹിജ്‌റക്കൊരുങ്ങാന്‍ നബി(സ്വ) അബൂബക്‌റിന് വിവരം നല്‍കി. അദ്ദേഹം ഒട്ടകങ്ങളെ ഒരുക്കി നിര്‍ത്തിയിരുന്നു.
വീട്ടിലെത്തിയ നബി(സ്വ) ഒരുക്കങ്ങള്‍ നടത്തി. മക്കക്കാര്‍ സൂക്ഷിക്കാനേല്‍പ്പിച്ച വസ്തുക്കള്‍ തിരികെ നല്‍കാന്‍ അലി(റ)യെ ചുമതലപ്പെടുത്തി. രാത്രിയില്‍ ഇറങ്ങാനായിരുന്നു പദ്ധതി. വിരിപ്പില്‍ അലി(റ)യെ കിടത്തി. അപ്പോഴേക്കും നബി(സ്വ)യെ വധിക്കാനായി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിരുന്നു. യുവാക്കള്‍ വീട് വളഞ്ഞു. നബി(സ്വ) വിശുദ്ധ ഖുര്‍ആനിലെ ‘യാസീന്‍’ അധ്യായം പാരായണം തുടങ്ങി. ”നാം അവരെ മൂടിയപ്പോള്‍ അവര്‍ക്കൊന്നും കാണാന്‍ കഴിഞ്ഞില്ല” (യാസീന്‍ 9) എന്ന ഭാഗമെത്തിയപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി. അവര്‍ക്കിടയിലൂടെ നടന്നു. അത്ഭുതം ആരും അദ്ദേഹത്തെ കണ്ടില്ല. നബി(സ്വ) നേരെ അബൂബക്‌റിന്റെ വീട്ടിലേക്ക്.
മകന്‍ അബ്ദുല്ലയെയും കൂട്ടി സൗര്‍ ഗുഹ ലക്ഷ്യമാക്കി അവര്‍ യാത്രയായി. ഒട്ടകക്കുളമ്പടയാളങ്ങള്‍ മായ്ച്ചുകളയാന്‍ ആമിര്‍ എന്ന ആട്ടിടയനെയും ഒട്ടകങ്ങളെ തിരിച്ച് വീട്ടിലെത്തിച്ച് മക്കയിലെ വാര്‍ത്തകളെത്തിച്ചുകൊടുക്കാന്‍ മകന്‍ അബ്ദുല്ലയെയും ഭക്ഷണമെത്തിക്കാന്‍ മകള്‍ അസ്മയെയും അബൂബക്ര്‍ ഏര്‍പ്പാടാക്കിയിരുന്നു. നേരം പുലര്‍ന്നതോടെ അവര്‍ ഗുഹയിലെത്തി.
വിരിപ്പില്‍ കിടക്കുന്നത് തിരുനബിയാണെന്ന് പ്രതീക്ഷിച്ച് രാവു മുഴുവന്‍ കാത്തിരുന്നവര്‍ പ്രഭാതത്തില്‍ അലി(റ)യെ കണ്ട് ഇളിഭ്യരായി. അവര്‍ ഉടനെ ഗോത്ര നേതാക്കള്‍ക്ക് വിവരം കൈമാറി. ക്ഷുഭിതരായ നേതാക്കള്‍ നാലു ഭാഗത്തേക്കും ആളെ വിട്ടു. മുഹമ്മദിനെ പിടിച്ചു തരുന്നവര്‍ക്ക് നൂറ് ഒട്ടകങ്ങള്‍ സമ്മാനം പ്രഖ്യാപിക്കുകയും ചെയ്തു. സമ്മാന മോഹികളും ഖുറൈശികളും മലമ്പാതകള്‍ അരിച്ചുപെറുക്കി. ഒടുവില്‍ സൗര്‍ ഗുഹാമുഖത്തും അവരെത്തി. അവരുടെ കാല്പാദങ്ങള്‍, ഗുഹയിലിരുന്ന കണ്ട അബൂബക്ര്‍ ചകിതനായി. ”നബിയേ, നാം പിടിക്കപ്പെടും!” ആ ലോലഹൃദയന്‍ പറഞ്ഞു.
”നീ ദു:ഖിക്കരുത്, അല്ലാഹു നമ്മുടെ കൂടെത്തന്നെയുണ്ട്” (9:40). ”മൂന്നാമനായി അല്ലാഹു കൂടെയുള്ള രണ്ടാളുകളുകളെപ്പറ്റി താങ്കളെന്താണ് വിചാരിക്കുന്നത്.” നബി(സ്വ) സുഹൃത്തിനെ ആശ്വസിപ്പിച്ചു.
കാറ്റും കോളുമടങ്ങി. മാനം തെളിഞ്ഞു ത്രിദിന ഗുഹാവാസത്തിനൊടുവില്‍ അബ്ദുല്ലാഹിബ്‌നു ഉറയ്ഖിത് എന്ന ബഹുദൈവവിശ്വാസിയായ വഴികാട്ടിയുടെ സഹായത്തോടെ യസ്‌രിബിലേക്കുള്ള യാത്ര തുടങ്ങി. മക്കയുടെ അതിര്‍ത്തി വിടും മുമ്പ് തിരുനബി ഒന്നു നിന്നു. പിന്നെ തിരിഞ്ഞ് മക്കയ്ക്കഭിമുഖമായി നിന്ന് നിറകണ്ണുകളോടെ ആ അധരങ്ങള്‍ മന്ത്രിച്ചു ”ഓ മക്കാ പ്രദേശമേ, ദൈവത്തിന്റെ സകല മണ്ണിനേക്കാളും ഞാന്‍ നിന്നെ പ്രണയിക്കുന്നു. എന്റെ ജനത എന്നെ പുറത്താക്കിയില്ലായിരുന്നില്ലെങ്കില്‍ ഞാനൊരിക്കലും നിന്നെ വിട്ടുപോകുമായിരുന്നില്ല.”
അപ്പോഴും സുരക്ഷിതമായിരുന്നില്ല യാത്ര. റസൂലിനെ സുരക്ഷിതമാക്കാനുള്ള വ്യഗ്രതയില്‍ നബിക്ക് മുമ്പിലും ഇടത്തും വലത്തുമായി അബൂബക്കര്‍ ജാഗരൂകനായി നെഞ്ചിടിപ്പോടെ നടന്നു. ഇതിനിടെ അവര്‍ സുറാഖതുബ്‌നു മാലികിന്റെ കണ്ണില്‍ പെട്ടു. നബി(സ്വ)യെ പിടിച്ചുകൊടുത്ത് സമ്മാനം വാങ്ങാനുള്ള മോഹത്തില്‍ സുറാഖ അവരുടെ പിന്നാലെ കൂടി. എന്നാല്‍ അയാളുടെ കുതിര പലവട്ടം മണലില്‍ പുതഞ്ഞത് അയാളില്‍ പരിഭ്രമവും ആശ്ചര്യവുമുണ്ടാക്കി. നബിയോട് മാപ്പുചോദിച്ച ആ മനുഷ്യനോട് നബി പറഞ്ഞു, ഈ കൈകളില്‍ കിസ്‌റയുടെ വളകള്‍ അണിയിക്കപ്പെടും. പിന്നീട് രണ്ടാം ഖലീഫ ഉമര്‍(റ)ന്റെ കാലത്ത് കിസ്‌റ ഭരണം തകര്‍ക്കപ്പെട്ടപ്പോള്‍ കൊട്ടാരത്തില്‍ നിന്നു വന്ന ആഭരണങ്ങളില്‍ നിന്ന് പ്രസ്തുത വളകളെടുത്ത് അദ്ദേഹം സുറാഖക്ക് നല്കിയത് ചരിത്രം.
പന്ത്രണ്ടാം ദിനം. നാഴികകള്‍ക്കപ്പുറത്ത് പച്ചപുതച്ച് നില്‍ക്കുന്ന യസ്‌രിബ് അവരുടെ കാഴ്ചയില്‍ ഒരു ബിന്ദുവായി തെളിഞ്ഞുവന്നു. അവരുടെ മനം കുളിരണിയുന്നതിനിടെ ദിവ്യബോധനം ലഭിച്ചു തിരുദൂതര്‍ക്ക്.
”നിന്നിലേക്ക് ഖുര്‍ആന്‍ തന്നവരാരോ അവന്‍ നിന്നെ തിരിച്ചെത്തേണ്ടിടത്തേക്ക് തിരിച്ചുകൊണ്ടു വരിക തന്നെ ചെയ്യും” (28: 85). ദൈവിക വാഗ്ദാനം തിരുമേനിയില്‍ വീണ്ടും കുളിരായി.
സി ഇ 622 ജൂലൈ 2ന് നബി(സ്വ) യുടെ വാഹനമായ ഖസ്വ്‌വ എന്ന ഒട്ടകം യസ്‌രിബില്‍ ദിവസങ്ങളായി തങ്ങളെ കാത്തു നില്‍ക്കുന്ന, പാട്ടുപാടിയും ആനന്ദംകൊണ്ടും സ്വീകരിക്കാന്‍ മത്സരിക്കുന്ന ആബാവലൃന്ദത്തിനു മുന്നില്‍ മുട്ടുകുത്തി.
റസൂലി(സ്വ)ന്റെ പട്ടണം
യസ്‌രിബില്‍ നിന്ന് ഏതാനും നാഴിക ഇപ്പുറം ‘ഖുബാഇലാണ് നബി(സ്വ) ആദ്യം ഇറങ്ങിയത്. ഇവിടെ ഒരു പള്ളി പണിതു. മൂന്ന് ദിവസം കഴിഞ്ഞ് യസ്‌രിബിലെത്തി. ഒട്ടകം മുട്ടുകുത്തിയിടത്ത് പള്ളി പണിയാന്‍ നബി(സ്വ) നിര്‍ദ്ദേശം നല്‍കി. പള്ളിക്കു ചാരി, താമസിക്കാന്‍ രണ്ട് മുറികളും നിര്‍മ്മിച്ചു. നിര്‍മാണം പൂര്‍ത്തിയാവുന്നതുവരെ അബൂഅയ്യൂബില്‍ അന്‍സാരിയുടെ വസതിയിലാണ് നബി(സ്വ) താമസിച്ചത്.
മക്കയില്‍ നിന്ന് പ്രവാസികളായി എത്തിയവരെ മുഹാജിറുകള്‍ എന്നും, യസ്‌രിബില്‍ അവര്‍ക്ക് ആശ്രയം നല്‍കിയവരെ അന്‍സ്വാറുകള്‍ എന്നും വിളിക്കപ്പെട്ടു. പരസ്പരം അറിയാത്തവരും കാണാത്തവരുമായ ഈ വിഭാഗങ്ങള്‍ക്കിടയില്‍ നബി(സ്വ) സാഹോദര്യം പ്രഖ്യാപിച്ചു. ഓരോ മുഹാജിറിനെയും ഓരോ അന്‍സ്വാരിക്ക് സഹോദരനായി നിശ്ചയിച്ചു നല്‍കി. ഒന്നിച്ചു താമസിച്ചും പങ്കുകച്ചവടം നടത്തിയും കൂട്ടുകൃഷിയിലേര്‍പ്പെട്ടും അവര്‍ മാതൃകാ സമൂഹമായി മാറി. ഇന്നും തുടരുന്ന ലോകഅഭയാര്‍ഥി സമൂഹത്തിനോടുള്ള ക്രൂരതക്കു മുന്നില്‍ റസൂലിന്റെ അന്‍സ്വാര്‍ സമൂഹം അത്ഭുതമായി നിലനില്‍ക്കുന്നു.
പള്ളി നിര്‍മാണം കഴിഞ്ഞതോടെ അതിന് ചുറ്റും പുതിയ വീടുകളും താമസങ്ങളുമുണ്ടായി. പുതിയ സമൂഹം രൂപപ്പെടുകയും സംസ്‌കാരം വളര്‍ന്നു വരികയും ചെയ്തു. അങ്ങനെ ആ പ്രദേശം -യസ്‌രിബ് മാറി റസൂലിന്റെ പട്ടണമായി; മദീനത്തുര്‍ റസൂല്‍. തുടര്‍ന്ന് ഇന്നോളം മദീന എന്നറയിപ്പെടുന്നു. അവിടെ മുസ്‌ലിംകള്‍ സ്വസ്ഥമായ ജീവിതം തുടങ്ങി.
മുഹമ്മദ് നബി(സ്വ)യുടെ യുദ്ധങ്ങള്‍
മദീനയില്‍ സ്വസ്ഥമായ ജീവിതം നയിക്കാന്‍ സാഹചര്യമുണ്ടായി. എങ്കിലും മദീനാജീവിത കാലത്ത് നബി(സ്വ) നിരവധി യുദ്ധങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ നബി(സ്വ) നടത്തിയ യുദ്ധങ്ങള്‍ പോലും മാതൃകാപരമായിരുന്നു.
വിശ്വാസ സ്വാതന്ത്ര്യം, പ്രതിരോധം ഇതിന് വേണ്ടിയല്ലാതെ നബി(സ്വ) യുദ്ധം ചെയ്തിട്ടില്ല. ഹിജ്‌റ രണ്ടില്‍ നടന്ന ബദ്ര്‍ യുദ്ധം മുസ്‌ലിംകളുടെ മുന്നില്‍ വന്നുപെട്ടതാണ്. മുസ്‌ലിംകള്‍ക്കെതിരെ യുദ്ധം ചെയ്യാനുള്ള സമ്പത്ത് സ്വരൂപിക്കാനാണ് അബൂസുഫ്‌യാന്റെ നേതൃത്വത്തില്‍ വന്‍ കച്ചവടസംഘം സിറിയയിലേക്ക് പോയത്. അവരെ തടഞ്ഞില്ലെങ്കില്‍ വൈകാതെ ഖുറൈശികള്‍ മുസ്‌ലിംകളെ അക്രമിച്ചേക്കും. ഇതുമാത്രമായിരുന്നു 313 പേരടങ്ങുന്ന സംഘവുമായി തിരിച്ച തിരുമേനിയുടെ ലക്ഷ്യം. എന്നാല്‍ കച്ചവടസംഘത്തെ രക്ഷിക്കാന്‍ ആയിരം പേരടങ്ങുന്ന സൈന്യം മക്കയില്‍ നിന്നും പുറപ്പെട്ടിരുന്നു.
അതേ സമയം ബുദ്ധിമാനായ അബൂസുഫ്‌യാന്‍ കച്ചവട സംഘത്തെ കടല്‍ത്തീരം വഴി നയിച്ച് സുരക്ഷിതമായി മക്കയിലെത്തി. ഇക്കാര്യം അറിഞ്ഞിട്ടും ഖുറൈശിപ്പടയെ നയിച്ച അബൂജഹ്ല്‍ പിന്തിരിയാതെ ബദ്‌റിലെത്തുകയാണ് ചെയ്തത്. മുന്നില്‍ വന്നുചാടിയ യുദ്ധത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ മുസ്‌ലിംകളും തയ്യാറായില്ല. യുദ്ധത്തിനുള്ള അനുമതി ഇതിനകം അല്ലാഹു അവര്‍ക്ക് നല്‍കിയിരുന്നു(ഹജ്ജ് 29, 40).
തങ്ങളുടെ മൂന്നിരട്ടിയിലധികം വരുന്ന ഖുറൈശിപ്പടയെ സഹനത്തിന്റെയും വിശ്വാസക്കരുത്തിന്റെയും പിന്‍ബലത്തില്‍ മുസ്‌ലിംകള്‍ പരാജയപ്പെടുത്തി. ഖുറൈശിത്തലവന്‍ അബൂജഹല്‍ ഉള്‍പ്പെടെ 70 പേര്‍ മരിച്ചപ്പോള്‍ 14 മുസ്‌ലിംകളും രക്തസാക്ഷികളായി.
ഹിജ്‌റ വര്‍ഷം രണ്ടിലെ ബദ്ര്‍ യുദ്ധം മുതല്‍ ഒന്‍പതിലെ തബൂക്ക് വരെയുള്ള 27 സൈനിക നീക്കങ്ങളാണ് നബി(സ്വ) നടത്തിയത്. ഇവയില്‍ ശത്രുവിനെ കണ്ടുമുട്ടുകയോ ചോര ചിന്തുകയോ ചെയ്യാത്ത മുന്നേറ്റങ്ങളും ഉള്‍പ്പെടും. നബി(സ്വ) പങ്കെടുത്ത 35 ഓളം കേവല സൈനിക നീക്കങ്ങളും ഏറ്റുമുട്ടലുകളും വേറെയും നടന്നിട്ടുണ്ട്. ഇവയിലെല്ലാം കൂടി കൊല്ലപ്പെട്ടവര്‍ 1284 പേരാണ്. അഥവാ 1022 ശത്രുക്കളും 262 മുസ്‌ലിംകളും.
ഈ യുദ്ധങ്ങളിലെല്ലാം കൂടി പങ്കെടുത്ത യോദ്ധാക്കളുടെയും മരിച്ചവരുടെയും അനുപാതം നോക്കുകയാണെങ്കില്‍ അത്ഭുതപ്പെട്ടുപോകും. അത്രയേറെ കുറവാണിത്. ശത്രുപക്ഷത്തുനിന്ന് നൂറില്‍ രണ്ടുപേര്‍ വധിക്കപ്പെട്ടപ്പോള്‍ മുസ്‌ലിം പക്ഷത്തുനിന്ന് രക്തസാക്ഷികളായത് നൂറില്‍ ഒരാള്‍ വീതം മാത്രമാണ്. എന്നാല്‍ രണ്ടാം ലോകയുദ്ധത്തെ ഇതുമായൊന്നു താരതമ്യം ചെയ്യാം. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തവര്‍ 1,56,00,000 പേര്‍. ഈ യുദ്ധത്തില്‍ മരിച്ചവരാകട്ടെ 5,48,00,000 പേരും! അതേ, സൈനികരുടെ മൂന്നിരട്ടി പേര്‍. സൈനികരുടെ എണ്ണത്തിന്റെ അനേകമിരട്ടി മരിച്ചു വീണത് പ്രദേശവാസികളായിരുന്നു. (അര്‍റഹ്‌മത്തുഫീഹായത്തില്‍ റസൂല്‍, ഡോ റാഗിബ് സന്‍ജാനി).
മറ്റു യുദ്ധങ്ങള്‍
ബദ്‌റില്‍ ദയനീയ തോല്‌വി സംഭവിക്കുകയും നേതൃനഷ്ടം ഉണ്ടാവുകയും ചെയ്തതിനാല്‍ പ്രതികാരദാഹവുമായി മൂവായിരം യോദ്ധാക്കളെയുമായി അബൂസൂഫ്‌യാന്‍ മദീനയെ ലക്ഷ്യമാക്കി നീങ്ങിയ വിവരം നബി(സ്വ)ക്ക് കിട്ടി. ആയിരം പേരടങ്ങുന്ന സൈന്യവുമായി നബി(സ്വ) ഉഹ്ദിലേക്ക് നീങ്ങി. ഇരു സംഘവും ഏറ്റുമുട്ടി. വിജയം കൈയ്യെത്തും ദുരത്തെത്തിയ വേളയിലാണ് നബി(സ്വ)യുടെ നിര്‍ദേശം പാലിക്കാതെ മലമുകളിലെ അമ്പെയ്ത്ത് സംഘാംഗങ്ങളില്‍ ചിലര്‍ യുദ്ധസ്വത്ത് വാരിക്കൂട്ടാന്‍ യുദ്ധക്കളത്തിലെത്തിയത്. കഴുകക്കണ്ണുമായി ശത്രപാളയത്തിലെ ഖാലിദ് ആ അവസരം മുതലെടുത്തു. അതുവഴിയെത്തി മുസ്‌ലിംകളെ പിന്നില്‍ നിന്നാക്രമിച്ചു. ഖാലിദിന്റെ നീക്കം മുസ്‌ലിംകളെ ഛിന്നഭിന്നമാക്കി. പലരും കളംവിട്ടോടി. ഹംസ(റ) ഉള്‍പ്പെടെ 70 പേര്‍ രക്തസാക്ഷികളായ ഉഹ്ദ് നബി (സ്വ)ക്കും സഹചരര്‍ക്കും മറക്കാത്ത പാഠമായിമാറി. നബി(സ്വ)ക്ക് പരിക്കുപറ്റി. മരിച്ചുകിടക്കുന്ന മുസ്‌ലിംകളുടെ ശരീരങ്ങള്‍ വികൃതമാക്കിയും അവയങ്ങള്‍ മുറിച്ചെടുത്തും സത്യനിഷേധികള്‍ പക തീര്‍ക്കുകയും ചെയ്തു. ഇത് ഹിജ്‌റ മൂന്നാം വര്‍ഷമായിരുന്നു.
ഹിജ്‌റ വര്‍ഷം അഞ്ചിലെ ഖന്‍ദഖ് (അഹ്‌സാബ്) യുദ്ധം മുസ്‌ലിംകളെ വല്ലാതെ ഉലച്ചുകളഞ്ഞു. പക്ഷേ, ഉറച്ചുനിന്നപ്പോള്‍ വിജയം അവര്‍ക്കു തന്നെയായി. ഖൈബറിലേക്ക് നാടുകടത്തപ്പെട്ട ജൂതന്മാരും ഗത്ഫാന്‍ ഗോത്രവും വ്യത്യസ്ത അറബ് ഗോത്രങ്ങളും ഒന്നിച്ച് മക്കയെ പിന്തുണച്ചു. അബൂസുഫ്‌യാന്‍ പതിനായിരം പടയാളികളുടെ നേതൃത്വമേറ്റെടുത്തു മദീനയെ വളഞ്ഞു.
എന്നാല്‍ സല്‍മാനുല്‍ ഫാരിസി(റ)യുടെ ബുദ്ധിയിലുദിച്ച തന്ത്രമനുസരിച്ച് മദീനയുടെ ഒഴിഞ്ഞ അതിരുകളില്‍ ചുറ്റും കിടങ്ങ് തീര്‍ത്താണ് മുസ്‌ലിംകള്‍ പ്രതിരോധിച്ചത്. ഇതിനിടെ കപട വിശ്വാസികള്‍ പിരിഞ്ഞുപോയതും മദീനയിലെ ബനൂഖുറൈദ ജൂതഗോത്രം കരാര്‍ ലംഘിച്ചതും മുസ്‌ലിംകളെ സങ്കടത്തിലാഴ്ത്തി, അവരുടെ കണ്ണുകള്‍ താളം തെറ്റുകയും ഹൃദയങ്ങള്‍ തൊണ്ടക്കുഴിയിലെത്തുകയും ചെയ്ത ഭീതിതാവസ്ഥയുണ്ടായതായി ഖുര്‍ആന്‍ (അഹ്‌സാബ് 10, 11) പറയുന്നു.
ഗത്ഫാന്‍ ഗോത്രത്തിലെ നഈം മുസ്‌ലിംകളുടെ പക്ഷത്തേക്ക് വരികയും ശത്രുപാളയത്തില്‍ ഭിന്നതയുണ്ടാക്കുകയും ചെയ്തതും ശക്തമായ കാറ്റില്‍ അവരുടെ തമ്പുകള്‍ നശിച്ചതും മുസ്‌ലിംകള്‍ക്ക് തുണയായി. ശത്രു സൈന്യം വന്നവഴിക്ക് മടങ്ങി.
ഇവിടെ നിന്ന് നബി(സ്വ) നേരെ പോയത് നിര്‍ണ്ണായകമായ വേളയില്‍ കടുത്ത വഞ്ചന കാട്ടിയ ബനൂഖുറൈദയിലേക്കാണ്. 25 ദിവസം നീണ്ടു നിന്ന ഉപരോധത്തിനൊടുവില്‍ അവരുടെ മേല്‍ തൗറാത്ത് അനുസരിച്ചുള്ള ശിക്ഷ നടപ്പാക്കി. ഹിജ്‌റ എട്ടിലെ മുഅ്ത യുദ്ധത്തില്‍ 3000 പേരെയാണ് തിരുദൂതര്‍ അയച്ചത്! സൈദുബ്‌നു ഹാരിസയുടെ നേതൃത്വത്തില്‍. എന്നാല്‍ ഒരു ലക്ഷം വരുന്ന റോമന്‍ സൈന്യത്തിന് മുന്നില്‍ നിന്ന് ഖാലിദുബ്‌നുല്‍ വലിദ് യുദ്ധതന്ത്രമെന്ന നിലയില്‍ മുസ്‌ലിം സേനയുമായി സമര്‍ഥമായി പിന്‍വാങ്ങുകയായിരുന്നു. സൈദുബ്‌നുഹാരിസ, ജഹ്ഫറുബ്‌നു അബിത്വാലിബ്, അബ്ദുല്ലാഹിബ്‌നു റവാഹ എന്നീ പട നായകര്‍ ഒന്നിന് പുറകെ ഒന്നായി ഈ യുദ്ധത്തില്‍ മരിച്ചു. നാലാമനായി നേതൃത്വം ഏറ്റെടുത്തത് ഖാലിദ് ആയിരുന്നു.
ഹിജ്‌റ ഒന്‍പതിലാണ് ഹുനൈന്‍ യുദ്ധം നടന്നത്. ഹവാസിന്‍, ത്വാഇഫിലെ സഖീഫ് ഗോത്രങ്ങള്‍ക്കെതിരായിരുന്നു ഈ യുദ്ധം. 12000 പടയാളികളുമായാണ് നബി(സ്വ) ഹുനൈനിലെത്തിയത്. അംഗബലത്തിലെ ആധിക്യം മുസ്‌ലിംകളെ അമിത പ്രതീക്ഷയിലാക്കിയപ്പോള്‍ ഹുനൈനിന്റെ ഇടുങ്ങിയ മലമ്പാതകളില്‍ അവര്‍ ചിന്നിച്ചിതറി. ഉറച്ചു നിന്ന നബി(സ്വ)ക്ക് പിന്നില്‍ അവര്‍ കനത്ത പോരാട്ടം നടത്തിയപ്പോഴാണ് വിജയതീരമണയാന്‍ അവര്‍ക്കായത്.
തോറ്റോടിയ സഖീഫ് ഗോത്രക്കാര്‍ ത്വാഇഫ് കോട്ടയില്‍ അഭയം തേടിയെങ്കിലും മുസ്‌ലിം സൈന്യം അവരെ പിന്‍തുടര്‍ന്ന് കോട്ട ഉപരോധിച്ചു. തന്ത്രങ്ങള്‍ പരാജയപ്പെട്ടതോടെ അവരെ ഉപേക്ഷിച്ച് നബി (സ്വ)യും സൈന്യവും മടങ്ങി. 24,000 ഒട്ടകം, 40,000 ആടുകള്‍, 4,000 ഊഖിയ (വെള്ളി നാണയം), 6,000 തടവുകാര്‍ എന്നിവ യുദ്ധ സ്വത്തായി കിട്ടിയെങ്കിലും ഹവാസിന്‍ ഗോത്രക്കാരുടേത് നബി(സ്വ) തിരിച്ച് നല്‍കി.
നബി(സ്വ) നേരിട്ട് പങ്കെടുത്ത അവസാനത്തെ യുദ്ധമായിരുന്ന തബൂക്ക് യുദ്ധം. ഹിജ്‌റ ഒമ്പതിലാണ് നടന്നത്. ക്ഷാമകാലത്ത് വന്ന യുദ്ധത്തിന് സൈന്യത്തെ ഒരുക്കാന്‍ നബി(സ്വ) യുദ്ധഫണ്ട് സ്വരൂപിക്കുകയുണ്ടായി. ലഖ്മ്, ഗസ്സാന്‍ ഗോത്രങ്ങളെ കൂടെ കൂട്ടി. ഹിര്‍ഖല്‍ ചക്രവര്‍ത്തിയാണ് മുസ്‌ലിംകള്‍ ക്കെതിരെ വന്‍പട നയിച്ചത്. എന്നാല്‍ അബൂബക്ര്‍ സിദ്ദീഖിന്റെ നേതൃത്വത്തില്‍ 30,000 സൈന്യത്തെ ഒരുക്കി നബി(സ്വ) റോമക്കാരെ ഞെട്ടിച്ചു. മുസ്‌ലിം സൈന്യത്തെ കണ്ട അവര്‍ പിന്തിരിഞ്ഞതോടെ യുദ്ധം ഒഴിവായി.
ബനുന്‍ മുസ്വ്ത്വലഖ്, ദാതുര്‍രിഖാഅ് എന്നീ യുദ്ധങ്ങളും നബി(സ്വ) നയിച്ചിരുന്നു.
ഹുദൈബിയ സന്ധി
ഹിജ്‌റ വര്‍ഷം ആറ്. നബി(സ്വ) ഒരു സ്വപ്നം കണ്ടു. നബി(സ്വ)യും സ്വഹാബിമാരും നിര്‍ഭയരായി കഅ്ബയിലെത്തി ഉംറ ചെയ്യുന്നു. സ്വപ്നം സ്വഹാബിമാരുമായി പങ്കുവെച്ചു. ഉംറക്ക് പുറപ്പെടാനുള്ള ദൂതരുടെ കല്പനകൂടി വന്നപ്പോള്‍ ഇഹ്‌റാമിന്റെ വസ്ത്രമണിഞ്ഞ് ബലിഹാരങ്ങളണിയിച്ച ഒട്ടകങ്ങളുമായി അവര്‍ ഒരുങ്ങി. 1500 പേരാണ് ഉണ്ടായിരുന്നത്.
വിവരം മക്കയിലെത്തി. നബി(സ്വ)യുടെ യഥാര്‍ത്ഥ ഉദ്ദേശ്യം അറിയാന്‍ ഖുറൈശികള്‍ ആളുകളെ അയച്ചുകൊണ്ടേയിരുന്നു. അവരെല്ലാവരും നബി(സ്വ)യെയും സംഘത്തെയും നിരീക്ഷിച്ചു റിപ്പോര്‍ട്ട് നല്‍കി. നബി(സ്വ)യുടെ ഉദ്ദേശ്യം യുദ്ധമല്ല ഉംറ മാത്രമാണ്.
ഖുറൈശികളുടെ സന്ദേഹമകറ്റാന്‍ നബി(സ്വ) ഉസ്മാനുസ്‌നു അഫ്ഫാനെ(റ) മക്കയിലേക്ക് വിട്ടു. ഉസ്മാനെ മാന്യമായാണ് അവര്‍ സ്വീകരിച്ചതെങ്കിലും മടങ്ങാന്‍ വൈകിയപ്പോള്‍ അദ്ദേഹത്തെ അവര്‍ വധിച്ചു കളഞ്ഞു എന്ന ഒരു കിംവദന്തി പരന്നു. തിരുനബിയുടെ ദൂതനെ വധിച്ചവരോട് പകരം ചോദിക്കുമെന്ന് നബി(സ്വ)യുടെ കൈപിടിച്ച് പ്രതിജ്ഞയെടുത്തു. ഇതാണ് റിദുവാന്‍ ഉടമ്പടി.
ഇതിനിടെ ഉസ്മാന്‍(റ) തിരിച്ചെത്തി. മുസ്‌ലിംകളുടെ ഉടമ്പടിയെക്കുറിച്ചറിഞ്ഞ ഖുറൈശികളും ആശങ്കയിലായി. പരസ്പരം ധാരണയുണ്ടാക്കി മുസ്‌ലിംകളെ മടക്കിപ്പറഞ്ഞയക്കുക എന്ന തീരുമാനത്തില്‍ അവരെത്തി. ഇതിനായി സുഹൈല്ബ്‌നുഅംറിനെ അവര്‍ നിയോഗിച്ചു.
സുഹൈലും നബി(സ്വ)യും തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കി. അതിലെ വ്യവസ്ഥകള്‍ ഇങ്ങനെയായിരുന്നു.
- പത്ത് വര്‍ഷം ഇരുവിഭാഗങ്ങളും തമ്മില്‍ യുദ്ധമില്ല.
- മക്കയില്‍ നിന്ന് മുസ്‌ലിമായി ആരെങ്കിലും മദീനയിലേക്ക് വന്നാല്‍ അവരെ സ്വീകരിക്കാതെ മക്കയിലേക്ക് തന്നെ തിരിച്ചയക്കണം. എന്നാല്‍ മുസ്‌ലിംകളില്‍ നിന്ന് ഖുറൈശി പക്ഷത്തേക്ക് ആരെങ്കിലും തിരിച്ച് പോരുന്ന പക്ഷം അവരെ മക്കക്കാര്‍ തിരിച്ചയക്കേണ്ടതില്ല.
- ഈ വര്‍ഷം മക്കയില്‍ പ്രവേശിക്കാതെ മുസ്‌ലിംകള്‍ തിരിച്ച് പോകണം. അടുത്ത വര്‍ഷം ആയുധമൊന്നുമില്ലാതെ വന്ന് മക്കയില്‍ പ്രവേശിച്ച് മൂന്ന് ദിവസം താമസിക്കാം.
- തങ്ങള്‍ക്ക് താല്‍പര്യമുള്ളവരുമായി സംഖ്യത്തില്‍ ഏര്‍പ്പെടാന്‍ ഇരുവിഭാഗങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കും.
കരാര്‍ എഴുതി വെക്കുമ്പോള്‍ ചില അപസ്വരങ്ങളുണ്ടായി. അലി(റ)യാണ് എഴുതിയിരുന്നത്. ‘ബിസ്മില്ലാഹിര്‍ റഹ്‌മാനിര്‍റഹീം’. തുടക്കമെന്നോണം അലി(റ) എഴുതി. സുഹൈല്‍ ഇടപെട്ടു ‘റഹ്‌മാനി’നെ ഞങ്ങള്‍ക്കറിയില്ല ‘ബിസ്മികല്ലാഹ്’ എന്ന് മാത്രം മതി. മുസ്‌ലിംകള്‍ എതിര്‍ത്തു. സുഹൈല്‍ ഉറച്ചുനിന്നു. ‘ബിസ്മികല്ലാഹുമ്മ’ എന്നെഴുതാന്‍ നബി(സ്വ) ആവശ്യപ്പെട്ടു. അപ്രകാരം തന്നെ എഴുതി.
”ദൈവദൂതനായ മുഹമ്മദും അംറിന്റെ മകന്‍ സുഹൈലും തമ്മില്‍ ഉണ്ടാക്കുന്ന കരാര്‍” – അലി രണ്ടാമതായി എഴുതി ”താങ്കള്‍ ദൈവദൂതനാണ് എന്ന് സമ്മതിക്കുന്നുവെങ്കില്‍ എന്തിന് ഈ വഴി തടയലും കരാറുമെല്ലാം?” സുഹൈല്‍ വീണ്ടും ഉടക്കി. ”അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്” എന്ന് മതി – അയാള്‍ പറഞ്ഞു. എഴുതിയത് വെട്ടാന്‍ നബി(സ്വ) പറഞ്ഞു. അലി(റ) വിസമ്മതിച്ചു. അലിയുടെ കൈയില്‍ നിന്നും പേന വാങ്ങി നബി(സ്വ) ആ ഭാഗം വെട്ടിക്കളഞ്ഞു. എന്നിട്ട് സുഹൈല്‍ പറഞ്ഞതുപ്രകാരം എഴുതാന്‍ അലിയോട് പറഞ്ഞു.
കരാര്‍ വ്യവസ്ഥകളും അനന്തര സംഭവങ്ങളും ഉമര്‍(റ) ഉള്‍പ്പെടെയുള്ളവരെ ക്ഷുഭിതരാക്കി. അവരത് തിരുനബിയോട് പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ദൂതര്‍ തികഞ്ഞ മൗനം പാലിച്ചു. ബലികര്‍മം നടത്തി ഇഹ്‌റാമില്‍ നിന്ന് വിരമിച്ച് അവര്‍ മദീനയിലേക്ക് മടങ്ങി. അപ്പോള്‍ അവരുടെ മുഖങ്ങളില്‍ കടുത്ത നിരാശ തളം കെട്ടിനിന്നിരുന്നു. അവര്‍ മദീനയിലെത്തുന്നതിന് മുമ്പു തന്നെ തിരുനബിക്ക് ദിവ്യവചനങ്ങളവതീര്‍ണമായി. അതിന്റെ ആരംഭം ഇങ്ങനെയായിരുന്നു ”നിശ്ചയം, നിനക്ക് നാം വ്യക്തമായ വിജയം നല്‍കിയിരിക്കുന്നു”. (ഫത്ഹ് : 1). ഇത് കേട്ട പാടെ നിരാശ മാറിയ മുഖങ്ങളില്‍ ആനന്ദം നിറഞ്ഞു. അല്ലാഹുവിന് സ്തുതിയര്‍പ്പിച്ച് അവര്‍ മദീനയണഞ്ഞു.
മക്കാവിജയം
കരാര്‍ പ്രകാരം ഹിജ്‌റ ഏഴില്‍ രണ്ടായിരം പേരുമായി ഉംറ നിര്‍വ്വഹിക്കാന്‍ മക്കയിലെത്തി. സ്വഹാബികളില്‍ എന്തെന്നില്ലാത്ത ആനന്ദമാണ് കഅ്ബ ദര്‍ശനത്തിലൂടെ ഉണ്ടായത്.
ഇതിനിടെ പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ക്ക് എതിരെന്ന് തോന്നിക്കുന്ന ഹുദൈബിയ കരാര്‍ ഖുറൈശികള്‍ക്ക് തിരിച്ചടിയായി. ഈ കാലയളവില്‍ നിരവധി പേര്‍ മുസ്‌ലിംകളായി മദീനയിലെത്തി. സാലിമുബ്‌നു ഖാലിദ്, ഫിര്‍ഹന്‍സ്, കരാറിലെ ഖുറൈശി പ്രതിനിധി സുഹൈലുബ്‌നു അംറ് തുടങ്ങിയ പ്രമുഖരടക്കം മുസ്‌ലിംകളായി. മാത്രമല്ല ഇരു വിഭാഗങ്ങളുമായി സംഖ്യത്തിലേര്‍പ്പെടുന്നവരുമായുള്ള അനാക്രമണ സന്ധിവ്യവസ്ഥ ഖുറൈശികള്‍ ലംഘിക്കുകയും ചെയ്തു.
ഖുറൈശി സഖ്യകക്ഷിയായ ബക്ര്‍ ഗോത്രം മുസ്‌ലിം സഖ്യകക്ഷിയായ ഖുസാഅ ഗോത്രക്കാരെ ആക്രമിച്ചു. ബക്‌റിനെ ഖുറൈശികള്‍ ആയുധം നല്‍കി സഹായിക്കുകയും ചെയ്തു. തങ്ങള്‍ ചെയ്തത് അബദ്ധമായെന്ന് തിരിച്ചറിഞ്ഞ ഖുറൈശികള്‍ ഹുദൈബിയ കരാര്‍ പുതുക്കാന്‍ അബൂസുഫ്‌യാനെ നബി(സ്വ)യുടെ അടുത്തേക്ക് അയച്ചു. എന്നാല്‍ നിരാശയായിരുന്നു ഫലം.
മക്കയിലെത്തിയതും അദ്ദേഹം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ”ഹേ, ഖുറൈശികളേ, മുഹമ്മദിന്റെ സൈന്യത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ല, നിങ്ങള്‍ക്ക്. എന്റെ വീട്ടില്‍ അഭയം തേടുന്നവര്‍ സുരക്ഷിതരായിരിക്കുമെന്ന് അദ്ദേഹം വാക്കു തന്നിട്ടുണ്ട്” അവരെല്ലാം അദ്ദേഹത്തെ പഠിച്ചു കൊണ്ടിരിക്കുന്നു.
റമദാന്‍ 20 വെള്ളിയാഴ്ച സൂറ.ഫത്ഹ് പാരായണം ചെയ്തുകൊണ്ട് നബി(സ്വ) കഅ്ബയുടെ ചാരത്തേക്ക് പ്രവേശിച്ചു. താഴ്മയാല്‍ തിരുദൂതരുടെ ശിരസ്സ് കുനിഞ്ഞിരുന്നു. കഅ്ബയുടെ മണ്ണില്‍ ഒരു തുള്ളി ചോര പൊടിയരുതെന്ന് നിര്‍ബന്ധമുള്ളതിനാല്‍ കാരുണ്യ ദൂതര്‍ പ്രഖ്യാപിച്ചു:
”ഹേ ജനങ്ങളേ, സ്വന്തം വീട്ടില്‍ വാതിലടച്ചിരിക്കുന്നവര്‍ സുരക്ഷിതരാണ്. പള്ളിയില്‍ കടന്നവരും സുരക്ഷിതരാണ്. അബൂസുഫ്‌യാന്റെ വീട്ടില്‍ പ്രവേശിച്ചവരും സുരക്ഷിതര്‍ തന്നെ.”
കഅ്ബാലയം ശുദ്ധീകരിക്കുന്നു
കുളിച്ചു ശുദ്ധിയായി നബി(സ്വ) ഒരുങ്ങി. ആ കൈയില്‍ ഒരു വടിയും കരുതിയിരുന്നു. നേരെ തെക്കുകിഴക്കെ മൂലയിലായി ചെന്ന് ഹൗജറുല്‍ അസ്‌വദിനെ ഒന്നു തൊട്ടു. പിന്നീട് കഅ്ബാലയത്തെ ഇടതുവശത്താക്കി ഏഴ് പ്രാവശ്യം ചുറ്റി (ത്വവാഫ്).
വിശുദ്ധ കഅ്ബയുടെ ചുറ്റിലുമായി ഉണ്ടായിരുന്ന വിഗ്രഹങ്ങളെ അവിടുന്ന് നിരീക്ഷിച്ചു. ചെറുതും വലുതുമായി 350 എണ്ണം. ”സത്യം ആഗതമായി, അസത്യം തകര്‍ന്നു, അസത്യം തകരേണ്ടതു തന്നെ” എന്ന ഖുര്‍ആന്‍ വാക്യം ഉരുവിട്ട് വടികൊണ്ട് വിഗ്രഹങ്ങളെ തൊഴിച്ചു. മുഖം കുത്തിവീഴുന്നത് എല്ലാവരും നോക്കി നിന്നു.
മഖാമു ഇബ്‌റാഹീമില്‍ നിന്ന് രണ്ട് റക്അത്തു നമസ്‌കരിച്ച ശേഷം കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ഉസ്മാനുബ്‌നു ത്വല്‍ഹയെ വിളിച്ച് കഅ്ബ തുറക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം നബി(സ്വ) അതിനകത്ത് കയറി. പിന്നെ ബിലാലി(റ)നെയും ഉസാമ(റ)യെയും വിളിച്ചു കയറ്റി.
അതിനകത്തും വിഗ്രഹങ്ങള്‍. ഇസ്മാഈല്‍ നബി(സ്വ)യുടെ പ്രതിരൂപവും അവയിലുണ്ടായിരുന്നു. ചുമരില്‍ ചിത്രങ്ങളും. എല്ലാ വലിച്ചെടുത്ത് പുറത്തിട്ടു. കഅ്ബക്കകത്തും നബി(സ്വ) നമസ്‌കരിച്ചു.
പുറത്തിറങ്ങുമ്പോഴേക്കും മസ്ജിദുല്‍ ഹറാമും പരിസരവും ജനങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. മുഹമ്മദ് എന്താണ് തങ്ങളുടെ കാര്യത്തില്‍ വിധിക്കുക എന്ന ആശങ്ക മുഖങ്ങളില്‍ പ്രകടിപ്പിച്ച് നില്‍ക്കുന്ന അവരെ നോക്കി പ്രവാചകന്‍(സ്വ) ചോദിച്ചു.
”നിങ്ങളിപ്പോള്‍ എന്താണ് വിചാരിക്കുന്നത്’?’
”ഞങ്ങള്‍ നല്ലതു മാത്രം വിചാരിക്കുന്നു. താങ്കള്‍ മാന്യനാണ്. മാന്യനായ സഹോദരന്റെ പുത്രനു മാണ്.” അവര്‍ പറഞ്ഞു. അവരോടായി കാരുണ്യത്തിന്റെ ആ മഹാസാഗരം പ്രഖ്യാപിച്ചു:
”പോവുക ഇന്ന് പ്രതികാരമില്ല, നിങ്ങള്‍ സ്വതന്ത്രരാണ്” തുടര്‍ന്ന് അവരെല്ലാം പിരിഞ്ഞുപോയി.
15 ദിവസം നബി(സ്വ)യും സംഘവും മക്കയില്‍ താമസിച്ചു. ഇതിനിടയില്‍ നിരവധി പേരാണ് ഓരോ ദിവസവും മുസ്‌ലിംകളായത്. നഖ്‌ലയിലെ ഉസ്സാ ക്ഷേത്രവും അതിലെ ദേവതയെയും തകര്‍ക്കാന്‍ ഖാലിദി(റ)നെ നിയോഗിച്ചു. വീടുകളില്‍ പ്രതിഷ്ഠിച്ച വിഗ്രഹങ്ങളെ നശിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി.
മക്കയെ അടിമുടി ശുദ്ധിയാക്കി വിജയശ്രീലാളിതരായി. തക്ബീര്‍ മുഴക്കി മദീനയിലേക്ക് തിരിച്ചു.
വിടവാങ്ങല്‍ ഹജ്ജും വിയോഗവും
ഹിജ്‌റ വര്‍ഷം 10ല്‍ നബി(സ്വ) തന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ഹജ്ജിന് പുറപ്പെട്ടു. നബി(സ്വ)യാണ് ഹജ്ജിന് നേതൃത്വം നല്‍കുന്നത് എന്നറിഞ്ഞപ്പോള്‍ ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തിയത്. ഭാര്യമാരെയും കുട്ടികളെയും ഒപ്പം കൂട്ടിയിരുന്നു നബി(സ്വ). ദുല്‍ഖഅ്ദ 25ന് ആണ് യാത്ര പുറപ്പെട്ടത്.
ദുല്‍ഹുലൈഫയില്‍ താമസിച്ച് ഹജ്ജിനും ഉംറക്കുമായി ഇഹ്‌റാം ചെയ്തു. ദുല്‍ഹിജ്ജ നാലിന് മക്കയിലെത്തി ത്വവാഹ്, സഅ്‌യ് എന്നിവ നടത്തി. ദുല്‍ഹിജ്ജ എട്ടിന് ഹജ്ജ് കര്‍മങ്ങളിലേക്ക് പ്രവേശിച്ചു.
ഹജ്ജ് കര്‍മം ചെയ്ത് മടങ്ങുമ്പോള്‍ സ്വഹാബികളില്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. പ്രത്യേകിച്ച് അബൂബക്‌റി(റ)ന്റേത്. നബി(സ്വ) തന്റെ അറഫ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു വിടവാങ്ങലിന്റെ സൂചന നിറഞ്ഞതായിരുന്നു. അതോര്‍ത്താണ് അബൂബക്ര്‍(റ) കരഞ്ഞത്.
മദീനയിലെത്തിയ തിരുനബി ഒരിക്കല്‍ ഉറക്കത്തില്‍ നിന്നുണര്‍ന്ന് ബഖീഅ് ശ്മശാനത്തിലേക്ക് പോയി. അബൂമുഖയ്ഹിബിനെയും കൂടെ കൂട്ടി. ശ്മാശനത്തില്‍ മറമാടപ്പെട്ടവര്‍ക്കു വേണ്ടി ഏറെ നേരം നബി(സ്വ) പ്രാര്‍ഥനാനിരതനായി.
അടുത്ത ദിവസം നബി(സ്വ)ക്ക് പനി തുടങ്ങി. എന്നാലും പള്ളിയിലേക്ക് നമസ്‌കാരത്തിന് പോയി. നമസ്‌കാര ശേഷം സ്വഹാബികളോടായി സംസാരിച്ചു. അവിടെ നിന്ന് മൈമൂനയുടെ മുറിയിലേ ക്കാണ് ദൂതര്‍ പോയത്.
അടുത്ത ദിവസമായപ്പോഴേക്കും പനി കൂടി. നമസ്‌കാരം ഇരുന്ന് നിര്‍വ്വഹിച്ചു. അബ്ബാസിന്റെയും അലി(റ)യുടെയും സഹായത്തോടെയാണ് പള്ളിയില്‍ നിന്ന് മടങ്ങിയത്.
അടുത്ത ദിവസം പള്ളിയിലേക്ക് പോവാന്‍ നബി(സ്വ)ക്ക് കഴിഞ്ഞില്ല. ”നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ അബൂബക്‌റിനോട് പറയൂ” നബി(സ്വ) ആവശ്യപ്പെട്ടു. ”ദൂതരേ പിതാവ് ലോലഹൃദയ നാണ്, ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ കരയും” ആയിശ(റ) പറഞ്ഞു. നബി(സ്വ) വീണ്ടും അതുതന്നെ ആവര്‍ത്തിച്ചു. അബൂബക്ര്‍(റ) നമസ്‌കാരത്തിന് നേതൃത്വം നല്‍കി.
നേരം പുലര്‍ന്നു. സുബ്ഹ് നമസ്‌കാരത്തിന് പരസഹായത്തോടെ പള്ളിയിലെത്തിയ നബി(സ്വ) അബൂബക്‌റിന്റെ നേതൃത്വത്തില്‍ നടക്കുന്ന നമസ്‌കാരം കണ്ട് സന്തോഷിച്ചു. നബി(സ്വ)യുടെ ആഗമനമറിഞ്ഞ അബൂബക്ര്‍(റ) നമസ്‌കാരത്തില്‍ പിന്നിലേക്ക് മാറാന്‍ ശ്രമിച്ചു. നബി(സ്വ) തടഞ്ഞു. പ്രിയ തോഴന്റെ അരിക് പറ്റ് നബിയും നമസ്‌കരിച്ചു.
നമസ്‌കാരശേഷം വീട്ടിലെത്തിയ നബി(സ്വ)യുടെ അവസ്ഥ മാറി. രോഗം മൂര്‍ഛിച്ചുകൊണ്ടിരുന്നു. ശേഷമുള്ള ദിവസങ്ങളില്‍ ആഇശയുടെ വീട്ടിലായിരുന്നു. തിങ്കളാഴ്ച പ്രഭാതം. നബി(സ്വ) പത്‌നി ആഇശ(റ)യുടെ മടിയില്‍ തലവെച്ച് കിടന്നു. അവര്‍ നബി(സ്വ)ക്ക് പല്ല് തേച്ചു കൊടുത്തു. അടുത്ത നിമിഷം അവിടെന്ന് ബോധരഹിതനായി. അല്പസമയം കഴിഞ്ഞപ്പോള്‍ കണ്ണുതുറന്നെങ്കിലും കൃഷ്ണമണികള്‍ മേല്‌പോട്ടുയര്‍ന്നു.
”സ്വര്‍ഗത്തിലെ ഉന്നതരായ കൂട്ടുകാരോടൊപ്പം ചേര്‍ക്കേണമേ” തിരുനബിയുടെ ചുണ്ടുകള്‍ അവസാനമായി ചലിച്ചു. ക്രമേണ തലഭാഗം കനത്തു. ശ്വാസം നിലച്ചു. പ്രിയതമന്റെ തലഭാഗം മടിത്തട്ടില്‍നിന്ന് ആഇശ(റ) തലയിണയിലേക്ക് ഇറക്കി വെച്ചു. അവരുടെ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞൊഴുകിയിരുന്നു. അന്ന് ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 13 (സി ഇ 632 ജൂണ്‍ 8) ആയിരുന്നു.
