ധനവിനിയോഗം
ധനവിനിയോഗം ഇസ്‌ലാമിക സാമ്പത്തികക്രമത്തില്‍ നിയമപരവും നൈതികവുമായ നിയന്ത്രണങ്ങള്‍ക്കു വിധേയമായ ഒരു വിഷയമാണ്. വഖഫ്, വസ്വിയ്യത്ത് എന്നീ ധനവിനിമയ മാര്‍ഗങ്ങള്‍, കടവും വായ്പയും സംബന്ധിച്ച ഇസ്‌ലാമിക വ്യവസ്ഥകള്‍, കടമിടപാടുകള്‍ക്കുള്ള നിയമപരമായ മാനദണ്ഡങ്ങള്‍, അവയുമായി ബന്ധപ്പെട്ട ഖുര്‍ആനിലെ വചനങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് ഈ ലേഖനം വിശദീകരിക്കുന്നു. വ്യക്തിയുടെ ഉത്തരവാദിത്വവും സാമൂഹിക നീതിയും ഒരേസമയം സംരക്ഷിക്കുന്ന വിധത്തില്‍ ധനവിനിയോഗത്തെ അവതരിപ്പിക്കുന്നതാണ് ഇതിന്റെ ലക്ഷ്യം.
ആകാശഭൂമികളിലും അവക്കിടയിലുള്ളതുമായ എല്ലാ വസ്തുക്കളുടെയും വിഭവങ്ങളുടെയും ഉടമസ്ഥാവകാശം അല്ലാഹുവിനാണെന്നും എന്നാല്‍ അവന്റെ നിയന്ത്രണത്തിന് വിധേയമായി മനുഷ്യന് അത് സമ്പാദിക്കാമെന്നതുമാണ് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനം. അവകാശികളായ വ്യക്തികളോടും സമൂഹത്തോടും സര്‍ക്കാറിനോടുമെല്ലാമുള്ള ബാധ്യതകള്‍ നിര്‍വഹിക്കുക എന്ന വ്യവസ്ഥയ്ക്കുവിധേയമായി അവന്‍ നേടിയെടുത്തതിന്റെ ഉടമസ്ഥാവകാശം അവനു തന്നെ പൂര്‍ണമായി ഇസ്‌ലാം ഏല്പിച്ചുകൊടുക്കുകയും ചെയ്യുന്നു. എന്നാല്‍ ഇങ്ങനെയെല്ലാം നിയമവിധേയമായതാണ് തന്റെ സ്ഥാവരജംഗമ സ്വത്തുക്കളെങ്കിലും അത് ഏതു വിധേനയയും ചെലവഴിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിക്കു നല്കുന്നില്ല. തന്റെ വരുമാനത്തിന്റെ സ്രോതസ്സ് മാത്രമല്ല ചെലവിന്റെ വഴികളും അല്ലാഹുവിന്റെ കണക്കെടുപ്പില്‍ പ്രധാനമാണ്. ഒരോ നാണയവും എവിടെ നിന്നു ലഭിച്ചുവെന്നും എങ്ങനെ ചെലവഴിച്ചുവെന്നും കൃത്യമായി ബോധിപ്പിക്കാതെ ഒരാള്‍ക്കും അല്ലാഹുവിന്റെ സാമ്പത്തിക വിചാരണയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയില്ലെന്ന് നബി(സ്വ) പഠിപ്പിക്കുന്നു(തിര്‍മിദി 1.
ആഡംബര നികുതി നല്കിയാല്‍ അമിതവ്യയങ്ങളും ധൂര്‍ത്തുമെല്ലാം ആധുനിക സാമ്പത്തിക വ്യവസ്ഥയില്‍ അനുവദനീയമാണ്. എന്നാല്‍ എല്ലാവിധ സാമ്പത്തിക അമിതവ്യയങ്ങളും ഇസ്‌ലാമികമായി കുറ്റകൃത്യമാണ്. നികുതി നല്കിയോ പിഴയൊടുക്കിയോ അത് നിയമവിധേയമാക്കാനോ വെളുപ്പിക്കാനോ സാധ്യമല്ല. സമ്പാദ്യത്തിന്റെ തൊണ്ണൂറ്റി ഒമ്പതു ശതമാനവും സകാത്തും ദാനധര്‍മങ്ങളുമെല്ലാമായി ചെലവാക്കിയാലും ബാക്കി വരുന്ന ഒരു ശതമാനം ധൂര്‍ത്തിലൂടെ പാഴാക്കാന്‍ ഇസ്‌ലാം സമ്മതിക്കുകയില്ല. ഇവിടെ വലിയ തെറ്റിദ്ധാരണ മുസ്‌ലിം സമൂഹത്തില്‍ പോലും നിലനില്‍ക്കുന്നു. നന്മകള്‍ക്കെല്ലാം കൊടുത്തു മിച്ചമുള്ളത് തന്റെ ഇഷ്ടപ്രകാരം കുറച്ച് ഏറെ ചെലവാക്കിയാലും കുഴപ്പമില്ലെന്നാണവരുടെ ധാരണ. ഇത് അടിസ്ഥാനരഹിതമാണ്. വുദു എടുക്കുന്നത് (നമസ്‌കാരത്തിനുള്ള അംഗസ്‌നാനം) ഒഴുകുന്ന ജലാശയത്തില്‍ നിന്നാണെങ്കിലും ഏറെ ഉപയോഗിച്ചാല്‍ ദുര്‍വ്യയമാണെന്നു നബി(സ്വ) അനുചരന്‍ സഅദ്(റ)നെ ഓര്‍മപ്പെടുത്തിയതിന്റെ അര്‍ഥമിതാണ്.
സമ്പാദിക്കുന്നതിലേറെ ചെലവഴിക്കുന്നതിലാണ് ഇസ്‌ലാം ഊന്നുന്നത്. ഒരുപാട് സമ്പാദിച്ചു സൂക്ഷിക്കാനായി മത്സരിക്കാതെ തനിക്കിഷ്ടപ്പെട്ടതെല്ലാം ചെലവഴിക്കുകയും തന്നെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍തൂക്കം നല്കുകയും ചെയ്യുന്നതിനെയാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു(3:92). ‘നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍‘(59:9).
പക്ഷേ, വിനിമയം നന്മയിലാണെങ്കിലും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന പരിധിക്കു പുറത്തു കടക്കാന്‍ പാടില്ല. പള്ളി നിര്‍മിക്കാനോ അനാഥയെ സംരക്ഷിക്കാനോ മറ്റു മതപരമായ കാര്യങ്ങളിലോ ആണെങ്കില്‍ പോലും ചെലവാക്കുന്നതില്‍ നിയന്ത്രണം പാലിക്കേണ്ടതുണ്ടെന്നതാണ് ഇസ്‌ലാമിക പാഠം. തന്റെ സമ്പത്തെല്ലാം ദൈവത്തിനെഴുതിവെച്ച് സന്ന്യസിക്കാനോ ധ്യാനകേന്ദ്രങ്ങളില്‍ കഴിച്ചുകൂട്ടാനോ മതം അനുവദിക്കുകയില്ല. തനിക്ക് ഒരു മകള്‍ മാത്രമേ ഉള്ളൂവെന്നും ധാരാളം സമ്പത്തുള്ളതിനാല്‍ അതിന്റെ മൂന്നില്‍ രണ്ടുഭാഗമോ പകുതിയോ ദൈവമാര്‍ഗത്തില്‍ ചെലവഴിക്കാമെന്നും പറഞ്ഞ അനുയായിയോട് മുഹമ്മദ് നബി(സ്വ) പറയുന്നത് മൂന്നിലൊന്നില്‍ കൂടുതല്‍ പാടില്ലെന്നാണ്. വിജയിക്കുന്ന വിശ്വാസിയെ വിലയിരുത്തവെ ഖുര്‍ആന്‍ പറഞ്ഞു: അവര്‍ ചെലവഴിക്കുന്നതില്‍ അമിതത്വം കാണിക്കുകയോ പിശുക്കുകാണിക്കുകയോ ചെയ്യാതെ മിതത്വം സ്വീകരിക്കുന്നവരാണ് (25:67).
ധനം പാഴാക്കുന്നത് നബി(സ്വ) നിഷിദ്ധമാക്കുകയുണ്ടായി. ഉപകാരമുള്ള ഒരു വസ്തുവും നശിപ്പിക്കപ്പെടരുത്. വീണു കിട്ടുന്ന വസ്തു എടുക്കാന്‍ പാടില്ലെന്നതാണ് ഇസ്‌ലാമിക കര്‍മശാസ്ത്രം. എന്നാല്‍ അവ അവിടെ നശിച്ചുപോവുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുമെങ്കില്‍ അവ ഉപയോഗിക്കണമെന്നും പിന്നീട് അവകാശിയെ തിരിച്ചറിഞ്ഞാല്‍ ബദല്‍ സംവിധാനമുണ്ടാക്കിയാല്‍ മതി എന്നും അത് വ്യവസ്ഥവെക്കുന്നത് ഈ കാഴ്ചപ്പാടിലൂടെയാണ്. ദുര്‍വ്യയവും ധൂര്‍ത്തും പൊങ്ങച്ചവുമെല്ലാം മഹാപാപങ്ങളായാണ് ഖുര്‍ആനും നബിചര്യയും കാണുന്നത്. ‘കുടുംബബന്ധമുള്ളവന്ന് അവന്റെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കന്നും അവരുടെ അവകാശവും. നീ ധനം ദുര്‍വ്യയം ചെയ്ത് കളയരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു’ (17:26,27). അത്തരം സ്വഭാവം ഒരു സമൂഹത്തില്‍ വ്യാപകമായാല്‍ നാശമായിരിക്കും ഫലം എന്ന് അല്ലാഹു താക്കീതു നല്കുന്നു.
”ഏതെങ്കിലും ഒരു രാജ്യം നാം നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപന്‍മാര്‍ക്ക് നാം ആജ്ഞകള്‍ നല്‍കും. എന്നാല്‍ അത് വകവെക്കാതെ അവര്‍ അവിടെ താന്തോന്നിത്തം നടത്തും. ശിക്ഷയെപ്പറ്റിയുള്ള രാജ്യത്തിന്റെ കാര്യത്തില്‍ വാക്ക് സ്ഥിരപ്പെടുകയും, നാം അതിനെ നിശ്ശേഷം തകര്‍ക്കുകയും ചെയ്യുന്നതാണ്”(17:16).
വഖഫ്
ഇസ്‌ലാമിക നിയമം അനുശാസിക്കുന്ന വിശുദ്ധവും മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങള്‍ക്കായി ഒരു വ്യക്തി അല്ലാഹുവിന്റെ പേരില്‍ സമര്‍പിക്കുന്ന സ്വത്താണ് ‘വഖഫ്’. സമര്‍പിക്കുന്ന സ്വത്തിന് ‘വഖഫ്’ എന്നും സമര്‍പിക്കുന്നയാള്‍ക്ക് ‘വാഖിഫ്’ എന്നുമാണ് പറയുക. വഖഫ് എന്ന പദത്തിന് അര്‍ഥം നിര്‍ത്തല്‍ എന്നാണ്. മുറിഞ്ഞുപോകാതെ എന്നും നിലനില്ക്കുന്ന ദാനം (സ്വദഖതുന്‍ ജാരിയ) എന്നതാണ് ഇതിന്റെ ആശയം.
സാധാരണ ദാനങ്ങള്‍ അപ്പോഴുള്ള ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടുകയും അതിന്റെ പ്രയോജനം അതോടെ അവസാനിക്കുകയും ചെയ്യുമ്പോള്‍ സ്വദഖ ജാരിയയുടെ പ്രതിഫലം തുടര്‍ന്നു ലഭിച്ചുകൊണ്ടേയിരിക്കും. ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിച്ചതും നബി(സ്വ) പഠിപ്പിച്ചതുമാണ് വഖ്ഫ് രീതി. റസൂല്‍(സ്വ) അരുളി: മനുഷ്യന്‍ മരണപ്പെട്ടാല്‍ മൂന്നു കാര്യങ്ങളല്ലാത്ത അവന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അറ്റുപോകും. ജാരിയായ സദഖ ( തുടര്‍ന്ന് പ്രതിഫലം കിട്ടിക്കൊണ്ടിരിക്കുന്ന സദഖ), ഉപകാരപ്രദമായ അറിവ്, തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്ന സന്താനം (മുസ്‌ലിം) 2.
ഭൂമി, തോട്ടം, കെട്ടിടം, ഫവലൃക്ഷങ്ങള്‍, കുതിര, കിണര്‍, യുദ്ധോപകരണങ്ങള്‍, തോട്, അഗതി മന്ദിരം, ആരാധനാലയം എന്നിവയെല്ലാം നബി(സ്വ)യും അനുചരന്‍മാരും വഖഫ് ചെയ്തിട്ടുണ്ട്. ഇവ നശിക്കുന്നതു വരെ ദാതാവിന് പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും. പെട്ടെന്ന് തീര്‍ന്നുപോകുന്ന ഭക്ഷണം, പണം എന്നിവ വഖ്ഫ് ചെയ്യാന്‍ കഴിയില്ല. ഉടമസ്ഥതയിലുള്ള വസ്തുക്കളെപോല കൂട്ടുസ്വത്തിലെ ഓഹരികളും വഖ്ഫ് ചെയ്യാവുന്നതാണ്. മരണാനന്തരം നടപ്പിലാകേണ്ടതാണ് വഖ്ഫ് എങ്കില്‍ വസ്വിയ്യത് പോലെ അയാളുടെ കടം കഴിഞ്ഞതിനു ശേഷമേ പരിഗണിക്കാവൂ. അതുപോലെ സ്വത്തിന്റെ മൂന്നിലൊന്നില്‍ കൂടുതലാണെങ്കില്‍ അനന്തരാവകാശികളുടെ സമ്മതം ഉണ്ടായിരിക്കേണ്ടതാണ്.
തനിക്ക് ഏറ്റവും വിലപ്പെട്ട സ്വത്തായ ഖൈബറിലെ ഭൂമി ദാനംചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉമര്‍(റ) നബിയെ സമീപിച്ചപ്പോള്‍, മൂല്യം നിലനിര്‍ത്തിക്കൊണ്ട് ആദായം ദാനംചെയ്യാന്‍ നബി(സ്വ) നിര്‍ദേശിച്ചു. ശേഷം അദ്ദേഹം അത് വില്‍ക്കാനോ അനന്തരമെടുക്കാനോ ദാനമായി നല്കാനോ പാടില്ലെന്ന വ്യവസ്ഥയില്‍ അതിന്റെ ലാഭം ബന്ധുക്കളും അല്ലാത്തവരുമായ ദരിദ്രര്‍ക്കും വഴിപോക്കര്‍ക്കും അടിമമോചനത്തിനും ദൈവമാര്‍ഗത്തിലും അതിഥികള്‍ക്കുമായി വീതിക്കുകയും മകള്‍ ഹഫ്‌സയെ(റ) അതിന്റെ മുതവല്ലി(മേല്‍നോട്ടക്കാരി)യായി നിശ്ചയിക്കുകയും ചെയ്തു. ഇതാണ് ഇസ്‌ലാമിലെ ആദ്യത്തെ വഖഫ് (ബുഖാരി) 3.
ഇസ്‌ലാം അനുവദിക്കുന്ന നന്മകള്‍ക്കുവേണ്ടി മാത്രമേ വഖഫ്‌ചെയ്യാന്‍ പാടുള്ളൂ. ഇസ്‌ലാമിക സ്ഥാപനങ്ങള്‍, അഗതികള്‍, അനാഥകള്‍, വിധവകള്‍, കുടുംബത്തില്‍ അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയതിനെല്ലാം വഖ്ഫ് അനുവദനീയമാണ്. കുറ്റകരമായ കാര്യങ്ങള്‍ക്കുവേണ്ടി സാധാരണ ദാനമോ വഖ്‌ഫോ പാടില്ലാത്തതാണ്. നാം നല്കുന്ന ദാനം എത്ര കാലം നന്മയ്ക്ക് ഉപകാരപ്പെടുന്നുവോ അത്രയും കാലം അതിന്റെ പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും എന്നതു പോലെ തിന്മക്ക് ഉപയോഗിക്കപ്പെടുന്ന കാലമത്രയും അതിനുള്ള ശിക്ഷയും ഏറ്റുവാങ്ങേണ്ടി വരുമെന്നതിനാല്‍ വഖ്ഫ് ചെയ്യുമ്പോള്‍ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ബിദ്അത്തുകള്‍ക്കും അന്യായങ്ങള്‍ക്കും അനീതികള്‍ക്കുമായി വഖ്ഫ്‌ചെയ്താല്‍ ഉത്തരവാദപ്പെട്ടവര്‍ അത് നിലനിര്‍ത്താനോ അതിനുവേണ്ടി സഹായിക്കാനോ പാടില്ലാത്തതാണ്. വഖ്ഫ് ചെയ്ത ആളുടെ മരണാനന്തരം അതിന്റെ കൈകാര്യകര്‍ത്താവായി വരുന്ന ആള്‍ (മുതവല്ലി) ആ വഖ്ഫ് സ്വത്ത് നന്മയാകുന്ന മറ്റൊരു കാര്യത്തിലേക്ക് മാറ്റി വഖഫ് ചെയ്യണം. അത് കുറ്റകരമാകില്ലെന്നു മാത്രമല്ല, മുതവല്ലി കുറ്റത്തില്‍ നിന്ന് രക്ഷപ്പെടുകയും പുണ്യത്തിന് കാരണക്കാരനാവുകയും ചെയ്യും. വഖ്ഫ്‌ചെയ്ത ആള്‍ അറിവില്ലാതെയാണ് അത് ചെയ്തതെങ്കില്‍ അയാളും കുറ്റവിമുക്തനാവുകയും പ്രതിഫലാര്‍ഹനായിത്തീരുകയും ചെയ്യും.
ധൂര്‍ത്തിനും പൊങ്ങച്ചത്തിനുമായി വഖ്ഫ് ചെയ്യരുത്. അതുപോലെ അനന്തരാവകാശികളെ പ്രയാസപ്പെടുത്തുന്നതോ അവരില്‍ ചിലരോട് അനീതി കാണിക്കുന്നതോ ആയ വഖ്ഫ് നിലനില്ക്കുന്നതല്ലെന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത് (വഖ്ഫ്, ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്) 4.
വഖഫ് സ്വത്ത് അനന്തരമെടുക്കാനോ വില്‍ക്കാനോ പാടില്ല. ഏതൊരു ആവശ്യത്തിനുവേണ്ടിയാണോ വഖ്ഫ് ചെയ്തത് അതിനുവേണ്ടിമാത്രമേ അത് ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍ കൂടുതല്‍ ഗുണകരമായ മറ്റൊരു വഖ്ഫിനുവേണ്ടിയോ വഖഫ്‌ചെയ്ത വസ്തു സംരക്ഷിക്കുന്നതിനുവേണ്ടിയോ ഇത് വില്‍ക്കുകയോ മാറ്റി എടുക്കുകയോ ചെയ്യാവുന്നതാണ്. ജനോപകാരപ്രദമായ പൊതു ആവശ്യങ്ങള്‍ക്കുവേണ്ടിയും വഖഫ് മാറ്റി സ്ഥാപിക്കാവുന്നതാണ്. ഉമര്‍(റ)ന്റെ കാലത്ത് ഈത്തപ്പഴച്ചന്തക്കടുത്തുള്ള ബൈതുല്‍ മാലില്‍ (പൊതുഖജനാവ്) മോഷണം നടന്നപ്പോള്‍ എപ്പോഴും ജനസാന്നിധ്യമുണ്ടാകുന്ന സ്ഥലം എന്നനിലയില്‍ പള്ളി അവിടേക്ക് മാറ്റി സ്ഥാപിക്കുകയും പള്ളിയുടെ സ്ഥാനത്ത് ഈത്തപ്പഴചന്ത നിര്‍മിക്കുകയും ചെയ്തിട്ടുണ്ട് (മുഗ്‌നീ, ഇബ്‌നു ഖുദാമ) 5
വഖ്ഫ് സ്വത്തോ ആദായമോ ആവശ്യം നിര്‍വഹിച്ചശേഷവും ബാക്കിവന്നാല്‍ പുണ്യകരമായ മറ്റൊരു കാര്യത്തിലേക്ക് മാറ്റാമെന്ന് ഇമാം ഇബ്‌നുതൈമിയ(റ) അഭിപ്രായപ്പെടുന്നു. വഖഫ് സ്വത്ത് സംരക്ഷിക്കാനാവശ്യമായ ചെലവുകളും അധ്വാനത്തിന്റെ കൂലിയും വഖ്ഫിന്റെ ആദായത്തില്‍ നിന്ന് എടുക്കാവുന്നതാണ്, എന്നാല്‍ അതില്‍ നിന്ന് ലാഭമെടുക്കാന്‍ പാടില്ല.
വസ്വിയ്യത്ത്
ചേര്‍ക്കുക എന്നാണ് വസ്വിയ്യത്തിന്റെ ഭാഷാര്‍ഥം. മരണശേഷം തന്റെ സ്വത്തിന്റെ നിശ്ചിത ഓഹരി പ്രത്യേക വ്യക്തികള്‍ക്കോ വിഷയങ്ങള്‍ക്കോ നല്കാന്‍ വേണ്ടിയുള്ള കരാറാണ് വസ്വിയ്യത.് തന്റെ മരണാനന്തരം തനിക്കും താനുമായി ബന്ധപ്പെട്ടവര്‍ക്കും നന്മക്കു വേണ്ടിയുള്ള ഉപദേശനിര്‍ദേശങ്ങളും വസ്വിയ്യതിന്റെ പരിധിയില്‍ വരുന്നുണ്ട്. ബുദ്ധി, വിവേകം, പ്രായപൂര്‍ത്തി, സ്വാതന്ത്ര്യം പോലെ ഇടപാടുകള്‍ അനുവദനീയമാകാനുള്ള നിബന്ധനകള്‍ പൂര്‍ത്തീകരിച്ച വ്യക്തിക്ക്, എഴുത്തോ വാക്കോ പ്രവര്‍ത്തിയോ മുഖേനെ വസ്വിയ്യത്ത് ചെയ്യാവുന്നതാണ്. സമ്പാദ്യവും വസ്വിയ്യത്ത് നിര്‍ബന്ധമായ ആളുകളുണ്ടെങ്കില്‍ വസ്വിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണ്. അത് ചെയ്യാതെ മരണപ്പെട്ടാല്‍ അയാള്‍ കുറ്റക്കാരനാകുമെന്നതില്‍ അഭിപ്രായവ്യത്യാസമില്ല. വിശുദ്ധഖുര്‍ആന്‍ ഇതാണ് സൂചിപ്പിക്കുന്നത്. ”നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമായാല്‍ അയാളുടെ ധനത്തില്‍ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും നീതിയനുസരിച്ച് വസ്വിയ്യത്ത് ചെയ്യുക എന്നത് നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മതയുള്ളവര്‍ക്ക് ഇത് ബാധ്യതയത്രെ’‘(2:180).
നബി(സ്വ)പറഞ്ഞു: ഒരു മുസ്‌ലിമിന് എന്തെങ്കിലും വസ്വിയത്ത് ചെയ്യാനുണ്ടെങ്കില്‍ തന്റെ വസ്വിയത്ത് കൈവശം എഴുതി സൂക്ഷിക്കാതെ രണ്ടു ദിവസം അവന്‍ രാത്രി കഴിച്ചു കൂട്ടുകയില്ല (ബുഖാരി) 6
വസ്വിയ്യത്ത് ഒരു കാരണവശാലും സ്വത്തിന്റെ മൂന്നില്‍ ഒരു ഭാഗത്തില്‍ കൂടാന്‍ പാടില്ല. ഏറെ സമ്പന്നനായ സഅ്ദുബ്‌നു അബീവഖാസ്(റ), തനിക്ക് ഒരു മകളേ ഉള്ളൂവെന്നും പകുതി സ്വത്ത് ദാനംചെയ്യട്ടേയെന്നും നബി(സ)യോട് ചോദിച്ചപ്പോള്‍ ”മൂന്നില്‍ ഒന്നു മതി അതുതന്നെ ധാരാളമാണ്, മക്കളെ യാചകരായി വിടുന്നതിലും നല്ലത് അവരെ ഐശ്വര്യവാന്മാരാക്കുന്നതാണ്” എന്ന് നബി(സ്വ) പറയുകയുണ്ടായി(ബുഖാരി) 7 കടവും തന്റെ അനന്തരാവകാശികള്‍ക്കുള്ള മാന്യമായ വിഹിതവും കഴിച്ച് മിച്ചമുണ്ടെങ്കിലേ വസ്വിയ്യത്ത് ചെയ്യേണ്ടതുള്ളൂ എന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാം. എന്നാല്‍ അനന്തരാവകാശികള്‍ അനുവദിച്ചാല്‍ കൂടുതലുള്ളതും സാധുവാകുന്നതാണ്. മരണപ്പെട്ട വ്യക്തിയുടെ കടം കഴിഞ്ഞതിനു ശേഷം മിച്ചമുള്ളതിലേ വസ്വിയ്യത്തിന് പ്രാബല്യമുള്ളൂ.
അനന്തരാവകാശികളോട് അനീതികാണിക്കാനോ അവര്‍ക്ക് ദ്രോഹമുണ്ടാക്കാനോ അവര്‍ക്ക് അവകാശം തടയാനോ വേണ്ടി വസ്വിയ്യത്ത് ദുരുപയോഗപ്പെടുത്തി കൂടാത്തതാണ്. ഇങ്ങനെ വസ്വിയ്യത്ത് ദുരുപയോഗിക്കുന്നത് മഹാപാപമാണെന്ന് നബി(സ്വ) ഉണര്‍ത്തിയിരിക്കുന്നു. (നസാഈ) ഒരാള്‍ മരണാസന്നനായപ്പോള്‍ തന്റെ ആകെ സമ്പാദ്യമായ ആറ് അടിമകളെ മോചിപ്പിച്ചു. വിവരമറിഞ്ഞ നബി(സ്വ) ആറ് അടിമകള്‍ക്കിടയില്‍ നറുക്കില്‍ കിട്ടിയ രണ്ടുപേരെ മോചിപ്പിക്കുകയും ബാക്കി നാലുപേരെ അനന്തരാവകാശികള്‍ക്കു വീതിക്കുകയും ചെയ്തു(മുസ്‌ലിം) 8
അനന്തരാവകാശികള്‍ക്കു വേണ്ടി വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ലെന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ നീതിയുടെ ഭാഗമായി അവര്‍ക്കു വേണ്ടിയും വസ്വിയ്യത്ത് ആകാമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. എന്നാല്‍ ഈ നീതി നടപ്പാക്കാന്‍ വസ്വിയ്യത്ത് ചെയ്യുന്നവന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പരിഹാരം കാണുന്നതാണ് ഉത്തമമെന്നു തോന്നുന്നു.
വസ്വിയ്യത്ത് ചെയ്ത വ്യക്തിക്ക് വസ്വിയ്യത്തുകളില്‍ മാറ്റം വരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യാവുന്നതാണ്. എന്നാല്‍ വസ്വിയ്യത്തില്‍ സ്വന്തമായി മാറ്റം വരുത്താനോ മറച്ചുവെയ്ക്കാനോ സാക്ഷികള്‍ക്കോ മറ്റുള്ളവര്‍ക്കോ പാടില്ല. ‘‘വസ്വിയ്യത്ത് കേട്ടതിനു ശേഷം ആരെങ്കിലും അത് മാറ്റിമറിക്കുകയാണെങ്കില്‍ അതിന്റെ കുറ്റം മാറ്റിമറിക്കുന്നവര്‍ക്ക് മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു”(2:181).
വസ്വിയ്യത്ത് അക്രമമാണെന്ന് തിരിച്ചറിഞ്ഞാല്‍ സാക്ഷികള്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും അതില്‍ മാറ്റങ്ങള്‍ വരുത്താവന്നതാണ്. ”ഇനി വസ്വിയ്യത്ത് ചെയ്യുന്ന ആളുടെ ഭാഗത്തു നിന്നു തന്നെ അനീതിയോ കുറ്റമോ സംഭവിച്ചതായി ആര്‍ക്കെങ്കിലും ആശങ്ക തോന്നുകയും, അവര്‍ക്കിടയില്‍ (ബന്ധപ്പെട്ട കക്ഷികള്‍ക്കിടയില്‍) രഞ്ജിപ്പുണ്ടാക്കുകയുമാണെങ്കില്‍ അതില്‍ തെറ്റില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു”(2:182).
ഇസ്‌ലാം അനുവദിക്കുന്ന എല്ലാ നന്മകള്‍ക്കും വസ്വിയ്യത്ത് ചെയ്യാവുന്നതാണ്. എന്നാല്‍ കുറ്റകരമായ കാര്യങ്ങള്‍ക്കുവേണ്ടി വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്യപ്പെട്ട വസ്വിയ്യത്തുകള്‍ ദുര്‍ബലമാണ്. അല്ലെങ്കില്‍ അവ നല്ല കാര്യങ്ങളിലേക്ക് മാറ്റാവുന്നതാണ്. ഉദാഹരണമായി മരണപ്പെട്ടവരുടെ ആണ്ടറുതി നടത്തുക പോലുള്ള കാര്യങ്ങള്‍ക്ക് വസ്വിയ്യത്ത് ചെയ്താല്‍ അത് ദുര്‍ബലപ്പെടുത്തേണ്ടതാണ്. പകരമായി അനാഥ, അഗതി, പള്ളി, മദ്‌റസ പോലുള്ള കാര്യങ്ങള്‍ക്കായി അതുമാറ്റാം. നല്ല കാര്യങ്ങളേ വസ്വിയ്യത്തായി നിര്‍ദേശിക്കാവൂ. മദ്യം വിളമ്പാനും പലിശപ്പണം ദാനമാക്കാനുമൊന്നുമുള്ള വസ്വിയ്യത്തുകള്‍ സ്വീകാര്യമല്ല. തെറ്റായ വസ്വിയ്യത്തുകള്‍ മാറ്റേണ്ടത് സാക്ഷികളുടെയും ബന്ധപ്പെട്ടവരുടെയും ബാധ്യതയാണ്. ഇല്ലെങ്കില്‍ അവരും അയാളുടെ കുറ്റത്തില്‍ പങ്കാളികളാകും.
വസ്വിയ്യത്തിന് വിശ്വസ്തരായ രണ്ടു സാക്ഷികളുണ്ടായിരിക്കണം. ”സത്യവിശ്വാസികളേ, നിങ്ങളിലൊരാള്‍ക്ക് മരണമാസന്നമായാല്‍ വസ്വിയ്യത്തിന്റെ സമയത്ത് നിങ്ങളില്‍ നിന്നുള്ള നീതിമാന്‍മാരായ രണ്ടുപേര്‍ നിങ്ങള്‍ക്കിടയില്‍ സാക്ഷ്യം വഹിക്കേണ്ടതാണ്. ഇനി നിങ്ങള്‍ ഭൂമിയിലൂടെ യാത്രചെയ്യുന്ന സമയത്താണ് മരണവിപത്ത് നിങ്ങള്‍ക്ക് വന്നെത്തുന്നതെങ്കില്‍ വസ്വിയ്യത്തിന് സാക്ഷികളായി നിങ്ങളല്ലാത്തവരില്‍ പെട്ട രണ്ടുപേരായാലും മതി. നിങ്ങള്‍ക്ക് സംശയം തോന്നുകയാണെങ്കില്‍ അവരെ രണ്ടുപേരെയും നമസ്‌കാരം കഴിഞ്ഞതിന് ശേഷം നിങ്ങള്‍ തടഞ്ഞു നിര്‍ത്തണം. എന്നിട്ടവര്‍ അല്ലാഹുവിന്റെ പേരില്‍ ഇപ്രകാരം സത്യം ചെയ്ത് പറയണം: ഇതിന് ഈ സത്യം മറച്ചു വെയ്ക്കുന്നതിന് പകരം യാതൊരു വിലയും ഞങ്ങള്‍ വാങ്ങുകയില്ല. അത് അടുത്ത ഒരു ബന്ധുവെ ബാധിക്കുന്ന കാര്യമായാല്‍ പോലും. അല്ലാഹുവിനുവേണ്ടി ഏറ്റെടുത്ത സാക്ഷ്യം ഞങ്ങള്‍ മറച്ച് വെക്കുകയില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ കുറ്റക്കാരില്‍ പെട്ടവരായിരിക്കും”(5:106).
വസ്വിയ്യത്ത് ചെയ്ത സ്വത്ത് നശിച്ചുപോവുകയോ വസ്വിയ്യത്ത് നിര്‍ദേശിക്കപ്പെട്ട വ്യക്തിയോ കാര്യമോ ഇല്ലാതാവുകയോ ചെയ്താല്‍ വസ്വിയ്യത്ത് ദുര്‍ബലമാവും.
കടവും വായ്പയും
മനുഷ്യരുടെ സാമൂഹിക ജീവിതത്തിലെ അനിവാര്യതകളിലൊന്നാണ് കടം. ഇത് സമ്പന്നര്‍ക്കും ദരിദ്രര്‍ക്കുമെല്ലാം ചില സന്ദര്‍ഭങ്ങളില്‍ ആവശ്യമായി വരും. ഇസ്‌ലാം ഈ മനുഷ്യപ്രകൃതി മനസ്സിലാക്കുന്നു. മനുഷ്യന്റെ ജീവിത പ്രയാസങ്ങളില്‍ ലഘൂകരണം ഇസ്‌ലാമിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഇക്കാരണങ്ങളാല്‍ തന്നെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പണവും ചരക്കും സേവനവുമെല്ലാം കടമായി വാങ്ങാന്‍ ഇസ്‌ലാം അനുമതി നല്കുന്നുണ്ട്. അതുപോലെ ഈ ആവശ്യം പൊതു സാമൂഹിക ജീവിതത്തിന്റെ അനിവാര്യതയായതിനാല്‍ മതപരമോ വര്‍ഗപരമോ ലിംഗപരമോ ആയ വിവേചനങ്ങളില്ലാതെ ഇതില്‍ സഹകരിക്കാന്‍ ഇസ്‌ലാം അനുമതി നല്കുന്നു.
ശേഷിയുള്ളവര്‍ കടം നല്കണമെന്ന് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. രണ്ടുവട്ടം കടംകൊടുത്താല്‍ ഒരു വട്ടം ദാനം ചെയ്തതുപോലെ പുണ്യമുണ്ടെന്നും, ഒരു മനുഷ്യന്റെ ഈ ലോകത്തെ പ്രയാസം ദൂരീകരിച്ചാല്‍ അയാളുടെ പാരത്രിക പ്രയാസം അല്ലാഹു ദൂരീകരിക്കുമെന്നും നബി(സ്വ) പഠിപ്പിക്കുന്നു. അതിനാല്‍ കടം നല്കുന്നത് പുണ്യവും അത് സ്വീകരിക്കുന്നത് അനുവദനീയവുമാണ്. എന്നാല്‍ അനിവാര്യ സന്ദര്‍ഭങ്ങളിലേ കടം വാങ്ങാവൂ. കാരണം അത് വലിയ ഉത്തരവാദിത്തമാണെന്നും കടം വീട്ടാന്‍ കഴിയാതെ മരണപ്പെട്ടാല്‍ ബാധ്യതയില്‍ നിന്നൊഴിയാത്ത കുറ്റക്കാരനായി മാറുമെന്നും നബി(സ്വ) താക്കീതുചെയ്യുന്നു. പരേതന്റെ ബന്ധുക്കളുടെ ആദ്യചുമതല അയാളുടെ അനന്തരാവകാശ സ്വത്തില്‍ നിന്ന് കടം വീട്ടുകയാണെന്നും ശേഷമുള്ള മിച്ചത്തിലേ വസ്വിയ്യത്തിനും അനന്തരാവകാശത്തിനും നിലനില്പുള്ളൂ എന്നും ഖുര്‍ആന്‍ പലയാവര്‍ത്തി ഉണര്‍ത്തുന്നു.
കടം വാങ്ങിയവന്ന് അത് വീട്ടാനുള്ള ശേഷിയില്ലെങ്കില്‍ അനന്തരാവകാശികള്‍ തങ്ങളുടെ സ്വത്തില്‍ നിന്നെങ്കിലും അതു വീട്ടിയിരിക്കണം. അല്ലാത്തപക്ഷം അയാള്‍ക്കുവേണ്ടി മയ്യിത്ത് നമസ്‌കാരംപോലും ഫലപ്രദമാകില്ല. ഈ നിഷ്‌കര്‍ഷ അനിവാര്യതിയിലേ കടം വാങ്ങാവൂ എന്ന് പഠിപ്പിക്കാനും കടം നല്കുന്നവന്ന് തന്റെ സ്വത്ത് തിരിച്ചുകിട്ടുമെന്ന ഉറപ്പു നല്കാനുമാണ്. ഈ രൂപത്തില്‍ കടം തീരുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ആ കടം ഏറ്റെടുത്ത് ഉത്തമര്‍ണന് നല്കണമെന്നതാണ് ഇസ്‌ലാമിക വ്യവസ്ഥ. അവധിയെത്തിയിട്ടും ശേഷിയുണ്ടായിരിക്കെ കടം നീട്ടിക്കൊണ്ടു പോകുന്നത് പാപമാണെന്ന് നബി(സ്വ) അധമര്‍ണനെ താക്കീതുചെയ്യുമ്പോള്‍ ശേഷിയില്ലാത്തവര്‍ക്ക് സമയം നീട്ടികൊടുക്കുകയോ വിട്ടുകൊടുക്കുകയോ ചെയ്യുന്നത് മഹാപുണ്യമാണെന്ന് ഉത്തമര്‍ണനെ ഖുര്‍ആന്‍ ഉപദേശിക്കുന്നു. ”ഇനി കടം വാങ്ങിയവരില്‍ വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ അവന്ന് ആശ്വാസമുണ്ടാകുന്നത് വരെ ഇടകൊടുക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ ദാനമായി വിട്ടു കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ അറിവുള്ളവരാ ണെങ്കില്‍” (2:280).
ആധുനിക സാമ്പത്തിക വ്യവസ്ഥിതിയുടെ അതിപ്രധാനമായ അവലംബമായി കടം മാറുകയും ആര്‍ത്തിക്കാരായ മനുഷ്യര്‍ അതിനെ ചൂഷണോപാധിയാക്കുകയും ചെയ്തതോടെ സമൂഹത്തില്‍ ദരിദ്രരുടെ എണ്ണം വര്‍ധിക്കുകയും ധനിക ദരിദ്ര അകലം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഈ അപചയത്തിന് തടയിടാന്‍ ഭൗതിക സാമ്പത്തിക നിയമങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നു മാത്രമല്ല അവ പലപ്പോഴും ഉത്തമര്‍ണരുടെ അന്യായമായ കൈയേറ്റങ്ങള്‍ക്ക് സഹായകമാവുകയും ചെയ്യുന്നു. എന്നാല്‍ സുദൃഢവും സുരക്ഷിതവുമായ സാമ്പത്തിക നിലനില്‍പിന് എന്നും ഭീഷണിയായ ഈ ഉപാധിയെ അമിതമായും അഹിതമായും ഉപയോഗിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കാന്‍ ഇസ്‌ലാമിന് സാധിക്കുന്നുണ്ട്. ഭൗതികമായ നിയമങ്ങളും ശിക്ഷകളും എന്നതിനപ്പുറം ദൈവികമായ വ്യവസ്ഥകളും ആത്മീയ ബോധവുമാണ് ഇസ്‌ലാം ഇതിന് അടിസ്ഥാനമാക്കുന്നത്. വിശുദ്ധഖുര്‍ആനിലെ ഏറ്റവും വലിയ സൂക്തവും തൊട്ടടുത്ത വചനവും കടത്തെക്കുറിച്ച കൃത്യമായ നിയമങ്ങള്‍ വിശദീകരിക്കുന്നതാണ്.(2:282,283)കടം കൃത്യമായി രേഖപ്പെടുത്തണം, വാക്യം പറഞ്ഞു കൊടുക്കേണ്ടത് അധമര്‍ണനാണ്, സാക്ഷികള്‍ വേണമെന്നുമെല്ലാം ഈ വാക്യം വിശദീകരിക്കുന്നുണ്ട്. (കടം ഇസ്‌ലാമിക വ്യവസ്ഥകള്‍ എന്ന ലിങ്കുകള്‍ കാണുക)
കടത്തെ ഇസ്‌ലാം ഇത്രത്തോളം ഗൗരവപൂര്‍വം കാണുമ്പോഴും മുസ്‌ലിംകള്‍ ഇതിനെ വളരെ നിസ്സാരമായി പരിഗണിക്കുന്നതാണ് സമകാലിക യാഥാര്‍ഥ്യം. പൊങ്ങച്ചത്തിനും ആഡംബരത്തിനും ധൂര്‍ത്തിനുമെല്ലാമായി അവര്‍ കടത്തില്‍ മുങ്ങിയിരിക്കുന്നു. മുസ്‌ലിമിന് സമാധാനവും പുണ്യവുമാകേണ്ട വീടും വാഹനവും വിവാഹവുമെല്ലാം കടത്തിന്റെ ഭയാശങ്കകളിലാണ്. യാതൊരു വിവേചനവും കുറ്റബോധവും മടിയുമില്ലാതെ അന്യായങ്ങള്‍ക്കുവേണ്ടി കടം വാങ്ങിക്കൂട്ടി നിരപരാധികളായ അനന്തരാവകാശികളെപ്പോലും അപമാനിതരും കുറ്റക്കാരുമാക്കുകയാണ് അവര്‍ ചെയ്യുന്നത്.
അന്യായ കടങ്ങളില്‍ കുടുങ്ങി കുടുംബമൊത്ത് ആത്മഹത്യചെയ്താല്‍ ബാഹ്യമായി രക്ഷപ്പെട്ടുവെന്നു പറയാമെങ്കിലും ഈ ലോകവും പരലോകവും നഷ്ടപ്പെടുകയല്ലാതെ അല്ലാഹുവില്‍ നിന്നോ ആളുകളില്‍ നിന്നോ ഇവര്‍ക്ക് യാതൊരുവിധ ഇളവും ലഭിക്കില്ല. ഇന്‍സ്റ്റാള്‍മെന്റും ഹയര്‍പര്‍ചെയ്‌സുമെല്ലാം ഉപയോഗപ്പെടുത്തി നീണ്ട അവധിക്ക് അത്യാവശ്യമല്ലാത്ത സൗകര്യങ്ങള്‍ കടമായി ആസ്വദിക്കുമ്പോള്‍ പരലോകം വിസ്മൃതിയിലാവുകയാണ്. ഉമവീ ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസ്(റ) തന്റെ കുട്ടിയുടെ ചിരകാലാഭിലാഷ പൂര്‍ത്തീകരണമായി ഒരു വസ്ത്രം വാങ്ങാന്‍ ബൈതുല്‍ മാലില്‍ നിന്ന് തന്റെ അടുത്തമാസത്തെ ശമ്പളം മുന്‍കൂര്‍ വാങ്ങാന്‍ ആഗ്രഹിച്ചു. ‘താങ്കള്‍ അതിനു മുമ്പ് മരിച്ചുപോയാലോ’ എന്ന ഖജാന സൂക്ഷിപ്പുകാരന്റെ ചോദ്യത്തോടെ കരഞ്ഞു തിരിച്ചുവരികയായിരുന്നു അദ്ദേഹം. ഇതാണ് നമ്മുടെ പൂര്‍വികര്‍. മയ്യിത്ത് നമസ്‌കാരത്തിനു വെക്കുമ്പോള്‍ ഇയാളുടെ കടം ഇന്ന ആള്‍ ഏറ്റെടുത്തിരിക്കുന്നു എന്നു പറയുന്നത്, താല്‍കാലിക കണ്ണില്‍പൊടിയിടല്‍ മാത്രമാണ്. ഇതിന് ഇസ്‌ലാമികമായി യാതൊരു പരിഗണനയുമില്ല. അവര്‍ ആത്മാര്‍ഥമായി അത് ഏറ്റെടുത്താലും ഇല്ലെങ്കിലും അനാവശ്യമായി ഉണ്ടാക്കിയതും രേഖപ്പെടുത്തിയിട്ടില്ലാത്തതുമൊക്കെയായ കടങ്ങളുടെ ബാധ്യതയില്‍ നിന്ന് ആത്മാവ് രക്ഷപ്പെടുന്നില്ലെന്നതാണ് ഇസ്‌ലാമിക പാഠം.
കടങ്ങള്‍ അല്ലാഹു മാഹപാപങ്ങളില്‍ ഉള്‍പെടുത്തിയ പലിശയുമായി ബന്ധപ്പെട്ടതു കൂടിയാകുമ്പോള്‍ ശിക്ഷ ഇരട്ടിക്കുകയാണ്. ആവശ്യമില്ലാതെ പലിശ വിപണിയെ സഹായിച്ചതിനും പലിശ നല്കിയതിനും നാം കുറ്റക്കാരാകുമ്പോള്‍ എന്തെല്ലാമോ ബാധ്യതയുടെ പേരില്‍ നമുക്ക് വേണ്ടി സാക്ഷി നിന്നവരും ജാമ്യക്കാരും രേഖകള്‍ ശരിയാക്കി സഹായിച്ചു തന്നവരുമെല്ലാം ദൈവികകോടതിയില്‍ പ്രതികളാക്കപ്പെടുകയാണ് എന്നത് അതിലേറെ ഗുരുതരമാണ്. (ഫിഖ്ഹുസ്സുന്ന) 9
(കടം ഇസ്‌ലാമിക വ്യവസ്ഥകള്‍, ഖുര്‍ആനിലെ കടവചനം എന്നീ ലിങ്കുകള്‍ കാണുക)
കടം ഇസ്‌ലാമിക വ്യവസ്ഥകള്‍
- കടമിടപാടുകള്‍ ബുദ്ധി, പ്രായപൂര്‍ത്തി, വിവേകം, സ്വാതന്ത്ര്യം എന്നിവയുള്ളവര്‍ തമ്മിലേ നടത്താവൂ.
- തന്റെ കൈയിലുള്ള ഉപകാരപ്രദവും അനുവദനീയവുമായ ഏതൊരു വസ്തുവും സൗകര്യവും കടമായി നല്കുന്നത് പുണ്യമാണ്. നിഷിദ്ധങ്ങള്‍ കടമായി നല്കാനോ വാങ്ങാനോ പാടില്ല.
- ന്യായമായ ആവശ്യങ്ങള്‍ക്കും നിര്‍ബന്ധസാഹചര്യങ്ങളിലും മാത്രമേ കടം വാങ്ങാവൂ.
- തിരിച്ചുകൊടുക്കണം എന്ന ഉദ്ദേശ്യത്തോടെയാകണം കടം വാങ്ങുന്നത്.
- അവധി നിശ്ചയിച്ചാല്‍ അവധിക്കു തന്നെ തിരിച്ചുകൊടുക്കണം. അതിനു മുമ്പ് തിരിച്ചടക്കാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ല.
- ശേഷിയുണ്ടായിട്ടും സമയമായാല്‍ കടം വീട്ടാതിരിക്കുന്നത് അക്രമമാണ്. ഭരണാധികാരിക്ക് പിടിച്ചെടുക്കാം.
- പ്രയാസമുള്ളവര്‍ക്ക് കടം വിട്ടു നല്കുകയോ സമയം നീട്ടിനല്കുകയോ വേണം. അവരെ ദ്രോഹിക്കരുത്.
- വിശ്വസ്തരായ രണ്ടു പുരുഷന്മാരായ സാക്ഷികള്‍വേണം. ഇല്ലാത്ത സന്ദര്‍ഭത്തില്‍ ഒരു പുരുഷനും രണ്ടു സ്ത്രീകളുമാകാം.
- സാക്ഷിനില്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ വിസമ്മതം പ്രകടിപ്പിക്കരുത്. നീതിപൂര്‍വം സാക്ഷിത്വം പൂര്‍ത്തീകരിക്കണം.
- സാക്ഷികളെ കിട്ടാത്ത സാഹചര്യത്തിലും അല്ലാതെയും പണയം വാങ്ങാം.
- പണയ വസ്തുവിന്റെ പ്രയോജനങ്ങള്‍ ഉത്തമര്‍ണന്‍ ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ മൃഗങ്ങള്‍ പോലുള്ളവയുടെ ചെലവിന്റെ ഭാഗമായി സവാരി, പാല്‍ എന്നിവ അയാള്‍ക്ക് ഉപയോഗിക്കാം.
- പണയവസ്തുവിന്റെ ഉടമസ്ഥനാണ് അതിന്റെ നിത്യനിദാനചെലവുകളും സൂക്ഷിപ്പു ചെലവുമെല്ലാം വഹിക്കേണ്ടതെന്നതിനാല്‍ അതിന്റെ ലാഭവും അയാള്‍ക്കവകാശപ്പെട്ടതാണ്.
- കടം ഭാഗികമായി അടച്ചുതീര്‍ത്താല്‍ പണയവസ്തു ഭാഗികമായി തിരിച്ചു നല്കാന്‍ ബാധ്യതയില്ല.
- കടം വീട്ടാന്‍ കഴിയാത്ത സാഹചര്യത്തില്‍ പണയവസ്തു ഉടമപ്പെടുത്താന്‍ പാടില്ല. അതിന് വിലനിശ്ചയിക്കുകയോ വില്‍ക്കുകയോ ചെയ്യാന്‍ അധമര്‍ണന്‍ അനുവദിക്കണം. അയാള്‍ വിസമ്മതിച്ചാല്‍ നിര്‍ബന്ധിക്കാനും നടപ്പിലാക്കാനും അധികാരിക്ക് അവകാശമുണ്ട്. ശേഷം തന്റെ കടത്തിനു തുല്യമായതെടുക്കുകയും ബാക്കിയുള്ളത് അധമര്‍ണന് തിരിച്ചു നല്കുകയും വേണം.
- കടംവീട്ടാന്‍ പണയവസ്തു തികയാതെ വന്നാല്‍ ബാക്കി കടത്തിന് അധമര്‍ണന്‍ ബാധ്യസ്ഥനാകും.
- പണയവസ്തു പ്രയോജനപ്പെടുത്താവുന്നതോ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ നശിച്ചുപോകുന്നതോ ആണെങ്കില്‍ അത് പ്രയോജനപ്പെടുത്തുകയും ചെലവുകഴിച്ച് മിച്ചമുള്ളത് ഉത്തമര്‍ണനു നല്കുകയും വേണം.
- ഉത്തമര്‍ണന്റെ അശ്രദ്ധകൊണ്ട് പണയവസ്തു നഷ്ടപ്പെടുകയോ കേടുപാടുകള്‍ പറ്റുകയോ ചെയ്താല്‍ അയാള്‍ നഷ്ടപരിഹാരം നല്കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ അയാളുടെതല്ലാത്ത കാരണത്താലാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ അയാള്‍ നഷ്ടപരിഹാരം നല്‌കേണ്ടതില്ല.
- കടം എത്ര ചെറുതായാലും എഴുതിവെക്കണം. റൊക്കമായി നടത്തുന്ന ഇടപാടുകള്‍ എഴുതിവെക്കണമെന്ന് നിര്‍ബന്ധമില്ല.
- ആവശ്യപ്പെട്ടാല്‍ എഴുത്തുകാര്‍ എഴുതാന്‍ വിസമ്മതം പ്രകടിപ്പിക്കരുത്. അവര്‍ക്ക് കൂലിവാങ്ങാം.
- കരാര്‍പത്രത്തിലെ നിബന്ധനകള്‍ പറഞ്ഞുകൊടുക്കേണ്ടത് അധമര്‍ണനാണ്. അയാള്‍ അതിന് ശേഷിയില്ലാത്തവനാണെങ്കില്‍ രക്ഷാധികാരിക്ക് ചെയ്യാം.
- കടം തിരിച്ചടക്കുമ്പോള്‍ കൂടുതല്‍ വേണമെന്ന് ആവശ്യപ്പെടാനോ അങ്ങനെ നിബന്ധനവെക്കാനോ പാടില്ല.
- കടം വീട്ടുമ്പോള്‍ കൂടുതല്‍ നല്കുന്നത് പുണ്യമാണ്. ആഗ്രഹിക്കാതെ ലഭിച്ചതാണെങ്കില്‍ അത് വാങ്ങുന്നതില്‍ ഉത്തമര്‍ണന് കുറ്റമില്ല.
- വായ്പ വാങ്ങിയ വസ്തുവിനു വരുന്ന ചെലവുകള്‍ അധമര്‍ണന്‍ നിര്‍വഹിക്കണം.
- വായ്പാ വസ്തു സ്വമേധയാ നശിക്കുകയോ തന്റെ അശ്രദ്ധകൊണ്ടല്ലാതെ നഷ്ടപ്പെടുകയോ കേടുപാടുകള്‍ പറ്റുകയോ ചെയ്താല്‍ അധമര്‍ണന് ബാധ്യതയില്ല. അയാളുടെ അശ്രദ്ധകൊണ്ടാണെങ്കില്‍ പകരം നല്കണം.
- വായ്പയും കടവും വാങ്ങിയ ആള്‍ മരണപ്പെട്ടാല്‍ ആ വസ്തു എന്താണെന്നറിയുമെങ്കില്‍ അതു തന്നെ അനന്തരാവകാശികള്‍ ഉത്തമര്‍ണന് നല്കണം. ഇല്ലെങ്കില്‍ തുല്യ മൂല്യം നല്കണം.
- കടം വീട്ടാന്‍ അനന്തരാവകാശികള്‍ക്ക് ബാധ്യതയുണ്ട്. ഇല്ലെങ്കില്‍ ഭരണാധികാരി അത് നിര്‍വഹിക്കണം.
- ഒരാളുടെ കടം ഏറ്റുടത്ത് വീട്ടുന്നത് വലിയ പുണ്യമുള്ള കാര്യമാണ്.
- കടക്കാരെയും കടം ഏറ്റെടുത്തവരെയും സഹായിക്കാന്‍ സകാത്ത് വിഹിതം ഉപയോഗിക്കാവുന്നതാണ്.
- ഉത്തമര്‍ണന്‍ മരണപ്പെട്ടാല്‍ കടം വാങ്ങിയ സംഖ്യ അയാളുടെ അനന്തരാവകാ ശികള്‍ക്ക് ഏല്പിച്ചു കൊടുക്കണം.
- കടം വാങ്ങിയ വസ്തു മറ്റൊരാള്‍ക്ക് കൂലിക്കു കൊടുക്കാന്‍ പാടില്ല.
- അധമര്‍ണന് വീട്ടാന്‍ കഴിയാത്തവിധം കടം പെരുകുകയും അയാളുടെ മുതല്‍ അതിന് പര്യാപ്തമാകാതിരിക്കുകയുംചെയ്യുമ്പോള്‍ അയാളെ പാപ്പറായി പ്രഖ്യാപിച്ച് തന്റെ സ്വത്തില്‍ ഇടപാടു നടത്തുന്നത് വിലക്കാവുന്നതാണ്. ഈ സന്ദര്‍ഭത്തില്‍ ഇയാളുടെ ജീവിതത്തിന്റെ അത്യാവശ്യങ്ങള്‍ കഴിച്ച് ബാക്കിയുള്ളത് വിറ്റ് കടക്കാര്‍ക്ക് നല്കണം. എന്നിട്ടും തികയാത്തതില്‍ സദഖ, സകാത്ത് എന്നിവ കൊണ്ട് ഉത്തമര്‍ണര്‍ക്ക് നല്കണം. എന്നിട്ടും കടം ബാക്കിയായാല്‍ ഉത്തമര്‍ണര്‍ അത് വിട്ടുകൊടുക്കണം.
- പാപ്പറായി പ്രഖ്യാപിച്ചവന്റെ കൈയില്‍ തന്റെ വസ്തു കണ്ടെത്തിയാല്‍ അത് ഉടമയ്ക്ക് അര്‍ഹതപ്പെട്ടതാണ്. എന്നാല്‍ അതിന്റെ അളവോ രൂപമോ മാറിയാല്‍ മറ്റെല്ലാ സഹഉത്തമര്‍ണരെയും പോലുള്ള ഓഹരി അവകാശമേ അയാള്‍ക്കും അതില്‍ ഉണ്ടാവുകയുള്ളൂ.
(കടവും വായ്പയും, ഖുര്‍ആനിലെ കടവചനം എന്നീലിങ്കുകള്‍ കാണുക)
കടമിടപാടുമായി ബന്ധപ്പെട്ട ഖുര്‍ആനിലെ വചനം
മനുഷ്യന്റെ സാമൂഹിക ജീവിതവുമായി ഏറെ ബന്ധപ്പെട്ടു നില്ക്കുന്ന കാര്യമാണ് കടമിടപാടുകള്‍. പരസ്പരവിശ്വാസത്തില്‍ അധിഷ്ഠിതമായ ഈ ഇടപാട് ഭൗതികമായ നിയമങ്ങള്‍ കൊണ്ടു മാത്രം ശുദ്ധമാക്കാനും അക്രമമുക്തമാക്കാനും കഴിയില്ല. കൃത്യമായ ദൈവബോധവും ദൈവികവിചാരണയിലും ശിക്ഷയിലുമുള്ള ഭയവും നിലനില്ക്കുന്ന സമൂഹത്തിലേ ഇത് നടപ്പാവുകയുള്ളു. അതിനാല്‍ ഇസ്‌ലാമിന്റെ പ്രമാണങ്ങളായ ഖുര്‍ആനും നബിചര്യയും ഈ രംഗത്ത് ഭൗതികവും ആത്മീയവുമായ സുരക്ഷിതത്വത്തിന് ഊന്നല്‍ നല്കിയിട്ടുണ്ട്. ഖുര്‍ആനില്‍ പല വചനങ്ങളിലായി ഇത് പരാമര്‍ശിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനമായത് രണ്ടാം അധ്യായമായ സൂറതുല്‍ ബഖറയിലെ 282ആം വചനമാണ്. ഈ വചനത്തിന് ആയതുദ്ദൈന്‍ അഥവാ ‘കടത്തിന്റെ സൂക്തം’ എന്നാണ് പേര്. ഇത് ഖുര്‍ആനിലെ ഏറ്റവും വലിയ സൂക്തമാണ്.
അതിന്റെ സാരം: ”സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട് നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതി വെക്കേണ്ടതാണ്. ഒരു എഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിയോടെ അത് രേഖപ്പെടുത്തട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന് പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാന്‍ വിസമ്മതിക്കരുത്. അവനത് എഴുതുകയും, കടബാധ്യതയുള്ളവന്‍ എഴുതേണ്ട വാചകം പറഞ്ഞു കൊടുക്കുകയും ചെയ്യട്ടെ. തന്റെ രക്ഷിതാവായ അല്ലാഹുവെ അവന്‍ സൂക്ഷിക്കുകയും ബാധ്യതയില്‍ അവന്‍ യാതൊന്നും കുറവ് വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്. ഇനി കടബാധ്യതയുള്ള ആള്‍ വിവേകമില്ലാത്തവനോ, കാര്യശേഷിയില്ലാത്തവനോ, വാചകം പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അയാളുടെ രക്ഷാധികാരി അയാള്‍ക്കു വേണ്ടി നീതിപൂര്‍വം വാചകം പറഞ്ഞു കൊടുക്കേണ്ടതാണ്. നിങ്ങളില്‍ പെട്ട രണ്ടു പുരുഷന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുക. ഇനി ഇരുവരും പുരുഷന്‍മാരായില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപെടുന്ന സാക്ഷികളില്‍ നിന്ന് ഒരു പുരുഷനും രണ്ടു സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റു പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി. തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍ സാക്ഷികള്‍ വിസമ്മതിക്കരുത്. ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച് അത് രേഖപ്പെടുത്തി വെയ്ക്കാന്‍ നിങ്ങള്‍ മടിക്കരുത്. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിപൂര്‍വകമായതും സാക്ഷ്യത്തിന് കൂടുതല്‍ ബലം നല്‍കുന്നതും നിങ്ങള്‍ക്ക് സംശയം ജനിക്കാതിരിക്കാന്‍ കൂടുതല്‍ അനുയോജ്യമായിട്ടുള്ളതും. എന്നാല്‍ നിങ്ങള്‍ അന്യോന്യം റൊക്കമായി നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകള്‍ ഇതില്‍ നിന്നൊഴിവാകുന്നു. അതെഴുതി വെക്കാതിരിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ സാക്ഷി നിര്‍ത്തേണ്ടതാണ്. ഒരു എഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാന്‍ പാടില്ല. നിങ്ങളങ്ങനെ ചെയ്യുകയാണെങ്കില്‍ അത് നിങ്ങളുടെ ധിക്കാരമാകുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു”(2:282).
”നിങ്ങള്‍ യാത്രയിലാവുകയും ഒരു എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കില്‍ പണയ വസ്തുക്കള്‍ കൈവശം കൊടുത്താല്‍ മതി. ഇനി നിങ്ങളിലൊരാള്‍ മറ്റൊരാളെ വല്ലതും വിശ്വസിച്ചേല്‍പിച്ചാല്‍ ആ വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ തന്റെ വിശ്വസ്തത നിറവേറ്റുകയും, തന്റെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ സാക്ഷ്യം മറച്ചു വെയ്ക്കരുത്. ആര്‍ അതു മറച്ചു വെയ്ക്കുന്നുവോ അവന്റെ മനസ്സ് പാപപങ്കിലമാകുന്നു. നിങ്ങള്‍ ചെയ്യുന്നതെല്ലാം അല്ലാഹു അറിയുന്നവനാകുന്നു”(2:283).
References
- സുനനു ത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 418, ഹദീസ് 2583[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 1255, ഹദീസ് 1631[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1019, ഹദീസ് 2620[↩]
- ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്, ദാറുല്‍ കിതാബില്‍ അറബീ, ബൈറൂത്, ലബനാന്‍, മൂന്നാം പതിപ്പ്, വാള്യം 03, പേജ് 527[↩]
- അല്‍ മുഗ്‌നി ലി ഇബ്‌നു ഖുദാമ, അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്‌നു അഹ്‌മദ് ബ്‌നി ഖുദാമ, ഇബ്‌നു ഖുദാമ, മക്തബതുല്‍ ഖാഹിറ, 1968, വാള്യം 04, പേജ് 195[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1005, ഹദീസ് 2587[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 120, ഹദീസ് 5668[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 05, പേജ് 97, ഹദീസ് 1668[↩]
- ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്, ദാറുല്‍ കിതാബില്‍ അറബീ, ബൈറൂത്, ലബനാന്‍, മൂന്നാം പതിപ്പ്, വാള്യം 03, പേജ് 133[↩]
